close
Sayahna Sayahna
Search

മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിരുവിതാംകൂറിൽ തിരുവല്ലാ താലൂക്കിൽ ചേർന്ന ആറന്മുളെ മംഗലപ്പിള്ളിയില്ലത്തു് പണ്ടു ജ്യോതിശ്ശാസ്ത്രപാരംഗതനും മഹാവിദ്വാനുമായിട്ടു് ഒരു മൂത്തതുണ്ടായിരുന്നു. അദ്ദേഹം, കൂട്ടമ്പേരൂർ നാലേക്കാട്ടിൽ ഇപ്പോഴുള്ള ശങ്കരനാരായണപിള്ള അവർകളുടെ പിതാമഹനും വലിയ വിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്നു സമ്പ്രതിപ്പീള്ള അവർകളുടെ സഹപാഠിയും ആപ്തമിത്രവുമായിരുന്നു. ഒരിക്കൽ അദ്ദേഹം എവിടെയോ പോകുംവഴി തന്റെ സ്നേഹിതനെക്കൂടി കണ്ടിട്ടു പോകാമെന്നു വിചാരിച്ചു നാലേക്കാട്ടിൽ കേറി. അപ്പോൾ ഒരു പോറ്റി തനിക്കൊന്നു വേളികഴിക്കണമെന്നു വിചാരിച്ചു പല സ്ത്രീജാതകങ്ങളും തന്റെ ജാതകവും കൊണ്ടു സമ്പ്രതിപ്പിള്ളയെക്കൊണ്ടു നോക്കിക്കാനായി അവിടെ വന്നു കൂടീട്ടുണ്ടായിരുന്നു. മൂത്തതു ചെന്നുകേറിയ ഉടനെ സമ്പ്രതിപ്പിള്ള സബഹുമാനം എഴുന്നേറ്റു് ആസനസത്കാരം ചെയ്തിരുത്തി, താനും യഥാസ്ഥാനം ഇരുന്നതിന്റെ ശേ‌ഷം രണ്ടുപേരും പരസ്പരം കുശല പ്രശ്നാദിസംഭാ‌ഷണം ചെയ്തുകൊണ്ടിരുന്നു. അനന്തരം സമ്പ്രതിപ്പിള്ള (പോറ്റിയെ ചൂണ്ടിക്കാണിച്ചിട്ടു്) “ഇദ്ദേഹം ഒന്നു വേളികഴിക്കണമെന്നു വിചാരിച്ചു ജാതകങ്ങൾ നോക്കിക്കാനായിട്ടാണു വന്നിരിക്കുന്നതു്. സ്ത്രീജാതകങ്ങൾ ഒട്ടുവളരെ കൊണ്ടുവന്നിട്ടുണ്ടു്. ഞാനാണെങ്കിൽ ഇതെല്ലാം പരിശോധിച്ചു് ഒന്നു തിരഞ്ഞെടുക്കുന്നതിനും വളരെ ദിവസം വേണ്ടി വന്നേക്കും. അവിടുന്നായാൽ എളുപ്പമുണ്ടല്ലോ. അതിനാൽ അതൊന്നു നോക്കി തീർച്ചപ്പെടുത്തി അദ്ദേഹത്തെ അയച്ചേച്ചാൽ എനിക്കും അദ്ദേഹത്തിനും വലിയ സഹായമാകും. പിന്നെ വർത്തമാനങ്ങൾ പറയുന്നതിനു നമുക്കു മനസ്സിനു സുഖവുമുണ്ടായിരിക്കും” എന്നു പറഞ്ഞു. ഉടനെ മൂത്തതു് “ഓഹോ, ആ ജോലി ഇപ്പോൾ തീർത്തേക്കാമല്ലോ” എന്നു പറഞ്ഞു പോറ്റിയോടു ജാതകങ്ങളെല്ലാം വാങ്ങി. ആകപ്പാടെ തിരിച്ചും മറിച്ചും ഒന്നുനോക്കീട്ടു് “ഇതു കൊള്ളുകയില്ല” എന്നു പറഞ്ഞിട്ടു് ഓരോന്നായിട്ടു താഴെയിട്ടു് ഒടുക്കം ഒരു ജാതകം കയിൽ പിടിചുകൊണ്ടു് “ഈ സ്ത്രീജാതകം ശാസ്ത്രപ്രകാരം നോക്കിയാൽ ഇദ്ദേഹത്തിനു നല്ലപോലെ ചേർന്നതായിരിക്കും. പക്ഷേ, ഈ കന്യകയെ ഇദ്ദേഹത്തിനു വിവാഹം കഴിക്കാൻ കിട്ടുകയില്ല എന്നേ ഒരു ദോ‌ഷമുള്ളൂ” എന്നു പറഞ്ഞു. മൂത്തതിന്റെ വാക്കു കേട്ടു് പോറ്റി ആ ജാതകം എവിടത്തെ പെൺകിടാവിന്റെതാണെന്നു നോക്കീട്ടു് “ജാതകം ചേരുമെങ്കിൽ ഈ കന്യകയെ എനിക്കു കിട്ടാതിരിക്കുകയില്ല. ആ ഇല്ലക്കാരും ഞങ്ങളും തമ്മിൽ പണ്ടേതന്നെ ചേർച്ചക്കാരും സ്നേഹിതരുമാണു്” എന്നു പറഞ്ഞു. ഉടനെ മൂത്തതു് “പോയി പരീക്ഷിചു നോക്കുക. ഒടുവിൽ ഫലം ഞാൻ പറഞ്ഞതുപോലെയായിരിക്കും. വേറെ കന്യകയെ ആയിരിക്കുമെന്നേ ഉള്ളൂ. ആ വേളികൊണ്ടു് ഫലമൊന്നുമില്ല താനും. പ്രസവിക്കുന്നതിനുമുമ്പു് ആ സ്ത്രീ മരിച്ചുപോകും. സന്തതിയുണ്ടാകണമെങ്കിൽ പിന്നെ ഒന്നുകൂടി വേളി കഴിക്കേണ്ടിവരും” എന്നു പറഞ്ഞു. ഇതൊക്കെക്കേട്ടിട്ടു് പോറ്റിക്കു് ഒട്ടും വിശ്വാസമുണ്ടായില്ല. അദ്ദേഹം “ഞാനൊന്നു പരീക്ഷിച്ചുനോക്കട്ടേ” എന്നു പറഞ്ഞു ജാതകങ്ങളും എടുത്തുകൊണ്ടുപോയി. കുറച്ചുനേരം സമ്പ്രതിപ്പിള്ളയോടു വർത്തമാനങ്ങളും പറഞ്ഞിരുന്നതിന്റെ ശേ‌ഷം യാത്ര പറഞ്ഞു മൂത്തതും പോയി.

ഉടനെ ഒരു പോറ്റി, “അതിനെക്കുറിച്ചു് അങ്ങൊട്ടും വ്യസനിക്കേണ്ട. എനിക്കു സ്ത്രീധനമായി ഒരു കാശുപോലും തരികയും വേണ്ടാ, എന്നാലും ഈ പെണ്ണിനെ ഇയ്യാൾക്കു കൊടുക്കാൻ പാടില്ല. അങ്ങേക്കു സമ്മതമുണ്ടെങ്കിൽ പറയണം. ഞാനിപ്പോൾ കുളിച്ചു വന്നേയ്ക്കാം” എന്നു പറഞ്ഞു. വേറെ നിവൃത്തിയൊന്നും കാണായ്കയാൽ അച്ഛൻപോറ്റി അതിനെസ്സമ്മതിച്ചു. വേളി കഴിക്കാമെന്നു പറഞ്ഞ പോറ്റി കുളിച്ചുവരികയും അച്ഛൻപോറ്റി കന്യാദാനം ചെയ്യുകയും ചെയ്തു. അപ്പോൾ പോറ്റി രുഗ്മിണീസ്വയംവരത്തിലെ ശിശുപാലനെപ്പോലെ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. അതു കണ്ടു മറ്റേ കക്ഷിയിലുള്ള ഒരു പോറ്റി “അങ്ങു് ഇതുകൊണ്ടൊട്ടും വ്യസനിക്കേണ്ടാ. ഈ മുഹൂർത്തത്തിൽത്തന്നെ അങ്ങേക്കൊണ്ടു ഞാൻവേളി കഴിപ്പിക്കാം. എന്റെ കൂടെ വന്നോളൂ. എന്റെ മകളെ ഞാൻ അങ്ങേക്കു തരാമെന്നു നിശ്ചയിച്ചു. ഇവിടെത്തരാമെന്നു പറഞ്ഞതിൽ ഇരട്ടി സ്ത്രീധനം തരാനും ഞാൻ തയ്യാറുണ്ടു്” എന്നുപറഞ്ഞു. അതു് അദ്ദേഹവും സമ്മതിച്ചു. ആ കക്ഷിക്കാരെല്ലാംകൂടി ഇറങ്ങി മറ്റേ പോറ്റിയുടെ മഠത്തിലേക്കു പോവുകയും ആ മുഹൂർത്തത്തിനുതന്നെ രണ്ടു സ്ഥലത്തും വേളി നടക്കുകയും ചെയ്തു. ഈ ഭവി‌ഷ്യത്ഫലങ്ങളെല്ലാം മംഗലപ്പിള്ളി മൂത്തതു മുമ്പേതന്നെ പറഞ്ഞിരുന്നതാണല്ലോ. എങ്കിലും അപ്പോഴത്തെ വാശിയും വഴക്കുംകൊണ്ടു തത്കാലം അതൊന്നും ആരുമോർത്തില്ല. വേളി കഴിഞ്ഞ ശേ‌ഷം, താൻ ജാതകം നോക്കിക്കാനായി ചെന്നപ്പോൾ നാലേക്കാട്ടിൽവെച്ചു മൂത്തതു പറഞ്ഞതെല്ലാം ആ പോറ്റിക്കു് ഓർമ്മവരികയും മനസ്സുകൊണ്ടു മൂത്തതിനെ വളരെ ബഹുമാനിക്കുകയും ചെയ്തു. എങ്കിലും ശേ‌ഷംകൂടി ഒക്കുമോ എന്നറിയട്ടെ എന്നു വിചാരിച്ചു് അദ്ദേഹം സ്വസ്ഥമായിരുന്നു. ആറു മാസം കഴിയുന്നതിനുമുമ്പേ ആ പോറ്റിയുടെ അന്തർജനം മരിച്ചു. അപ്പോൾ മൂത്തതു പറഞ്ഞിരുന്നതു മുഴുവനും ഓർത്തതിനാൽ മൂത്തതിന്റെ പ്രശ്നത്തിൽ പോറ്റിക്കു വളരെ വിശ്വാസമായി.

അനന്തരം പോറ്റി ഒന്നുകൂടി വേളികഴിക്കണമല്ലോ എന്നു വിചാരിച്ചിട്ടു് ഒട്ടുവളരെ സ്ത്രീജാതകങ്ങൾ ശേഖരിച്ചു. “ഇനി മൂത്തതിനെക്കൊണ്ടുതന്നെ ജാതകം നോക്കിച്ചു നിശ്ചയിച്ചിട്ടു വേണം വേളി കഴിക്കാൻ” എന്നു വിചാരിച്ചു പോറ്റി ജാതകങ്ങളുംകൊണ്ടു് ആറന്മുള മൂത്തതിന്റെ ഇല്ലത്തെത്തി. അപ്പോൾ മൂത്തതു് അമ്പലത്തിൽ തൊഴാൻ പോയിരികുകയായിരുന്നു. മൂത്തതു തൊഴീലും കഴിഞ്ഞു് ഇല്ലത്തു ചെന്നപ്പോൾ ജാതകക്കെട്ടുമായി പോറ്റി വന്നിരിക്കുനന്തു കണ്ടിട്ടു് “എന്താ ഞാൻപറഞ്ഞിരുന്നതൊക്കെ ഒത്തില്ലേ? ഇനി ഒന്നു വേളി കഴിക്കണം. അല്ലേ?” എന്നു ചോദിച്ചു. അപ്പോൾ പോറ്റി “പറഞ്ഞിരുന്നതുപോലെ എല്ലാം സംഭവിച്ചു. ഇനി വേണ്ടതിനെ പറഞ്ഞുതരണം. സ്ത്രീജാതകങ്ങൾ പത്തുമുപ്പതെണ്ണം കൊണ്ടുവന്നിട്ടുണ്ടു്. ഊണു കഴിഞ്ഞു് ഇതെല്ലാമൊന്നു പരിശോധിച്ചു്, ഇതിൽ വല്ലതും കൊള്ളാവുന്നതുണ്ടെങ്കിൽ നിശ്ചയിച്ചു പറഞ്ഞയയ്ക്കണം” എന്നു പറഞ്ഞു. ഉടനെ മൂത്തതു് “എനിക്കു് പരിശോധിക്കാനും ആലോചിക്കാനുമൊന്നുമില്ല. വല്ലതും മനസ്സിൽ തോന്നുന്നതിനെ പറയുക എന്നേയുള്ളൂ. ഈശ്വര കാരുണ്യം കൊണ്ടും ഗുരുകടാക്ഷം കൊണ്ടും പറഞ്ഞാലധികം തെറ്റാറില്ല. അതിനാൽ ഇതും ഇപ്പോൾത്തന്നെ പറഞ്ഞേക്കാം. ആ ജാതകക്കെട്ടിൽനിന്നും രണ്ടെണ്ണം മാറ്റീട്ടു മൂന്നാമതിരിക്കുന്ന ജാതകം കാർത്തിക നക്ഷത്രം ജനിച്ച ഒരു കന്യകയുടേതായിരിക്കും. അതു് അങ്ങേക്കു ചേരും. ആ കന്യകയെ വിവാഹം കഴിച്ചോളൂ. ദോ‌ഷം വരികയില്ല. ആ ഭാര്യയിൽ അങ്ങേക്കു രണ്ടുണ്ണികളും ഒരു പെൺകിടാവും ഉണ്ടാകും. നാലാമത്തെ ഗർഭം അലസിപ്പോകും. പിന്നെ ആ അന്തർജനം പ്രസവിക്കുകയുമില്ല. ഇതിലധികമൊന്നും ഇപ്പോൾ അറിയണമെന്നില്ലല്ലോ. ഇനി പോകുന്നെങ്കിൽ പോകാം. ഇരിക്കുന്നെങ്കിൽ ഇവിടെയിരിക്കാം. ഞാൻ ഊണു കഴിച്ചു വേഗം വരാം” എന്നു പറഞ്ഞു. പോറ്റി പിന്നെ അവിടെ താമസിച്ചില്ല. അപ്പോൾത്തന്നെ സസന്തോ‌ഷം യാത്രപറഞ്ഞുപോയി. മൂത്തതു് ഉണ്ണാനായി അകത്തേക്കും പോയി. പോറ്റി പോയി മൂത്തതു പറഞ്ഞ കന്യകയെത്തന്നെ വിവാഹം കഴിക്കുകയും രണ്ടുണ്ണികളും ഒരു പെൺകിടാവും ഉണ്ടാവുകയും അന്തർജനത്തിന്റെ നാലാമത്തെ ഗർഭം അലസുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോൾ പോറ്റിക്കു മൂത്തതിനെക്കുറിച്ചുള്ള ബഹുമാനവും സന്തോ‌ഷവും സഹിക്കവഹിയാതെയായി. പിന്നെ അദ്ദേഹം കേമമായിട്ടു് ഒരു സദ്യയ്ക്കു വേണ്ടുന്ന വട്ടങ്ങളുംകൂട്ടി ഒട്ടുവളരെ മുണ്ടുകളും പണവുമൊക്കെക്കൊണ്ടു കിടാങ്ങളോടുകൂടി ആറന്മുളെ മൂത്തതിന്റെ ഇല്ലത്തു ചെന്നു. അന്നുതന്നെ അദ്ദേഹം കിടാങ്ങളെയൊക്കെ അമ്പലത്തിൽ കൊണ്ടുപോയി തൊഴീക്കുകയും താൻ തൊഴുകയും വളരെ വഴിപാടുകൾ കഴിക്കുകയും ചെയ്തു. പിറ്റേ ദിവസം മൂത്തതിനെ സത്കരിക്കുന്നതിനായി ഇല്ലത്തുവെച്ചു് അതികേമമായി ഒരു സദ്യ നടത്തുകയും മൂത്തതിനും ഇല്ലത്തുള്ള സകലർക്കും ആബാലവൃദ്ധം വാലിയക്കാർ, അച്ചിമാർ മുതലായവർ വരെ ഓണപ്പുടവ കൊടുക്കുകയും മറ്റും ചെയ്തു മൂത്തതിനെ വളരെ സന്തോ‌ഷിപ്പിച്ചു പോരികയും ചെയ്തു. ഇപ്രകാരം ദൂതലക്ഷണജ്ഞന്മാരായ മഹാന്മാർ മുൻകാലങ്ങളിൽ കേരളത്തിൽ വളരെയുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയുള്ളവർ എങ്ങുമുള്ളതായി കേൾക്കുന്നുപോലുമില്ല. ദൂതലക്ഷണജ്ഞതയുടെ മാഹാത്മ്യം എത്രമാത്രമുണ്ടെന്നു മേല്പറഞ്ഞ ഐതിഹ്യങ്ങൾകൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ. ദൂതലക്ഷണജ്ഞന്മാർക്കു ലക്ഷണം പറയുന്നതിനു പറലും പലകയുമൊന്നുമാവശ്യമില്ല. അവർ ദൂതന്മാരുടെ വാക്കും ഭാവവും നിലയും ചേഷ്ടയും സമയവും മറ്റും നോക്കി മാത്രമാണു് ഫലങ്ങൾ പറയുന്നതു്. അതിനാൽ ദൂതലക്ഷണം വളരെ അത്ഭുതകരവും സൗകര്യമുള്ളതുമാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

കുമരനല്ലൂർക്കടുത്തു നെട്ടാശ്ശേരി എന്ന ദിക്കിൽ “പുന്നയിൽ” എന്നൊരു ശൂദ്രഭവനം ഇപ്പോഴുമുണ്ടു്. ആ വീട്ടിൽ മഹാവിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിട്ടു് ഒരാൾ മുമ്പൊരിക്കലുണ്ടായിരുന്നു. ആ തറവാട്ടേക്കു പണിക്കർസ്ഥാനമുള്ളതിനാൽ അവിടെയുള്ള പുരു‌ഷന്മാരെ പണിക്കന്മാർ എന്നാണു പറയുക പതിവു്. അതിനാൽ നമ്മുടെ കഥാനായകനായ ജ്യോത്സ്യനെയും പുന്നയിൽ പണിക്കരെന്നാണു് പറഞ്ഞുവന്നിരുന്നതു്. കുമരനല്ലൂർ ഗ്രാമത്തിലുള്ള ഒരു നമ്പൂരി തന്റെ പുത്രനെ ഉപനയിക്കുന്നതിനു് ഒരു മുഹൂർത്തം പറഞ്ഞുകൊടുക്കണമെന്നു പല ജ്യോത്സ്യന്മാരോടും ആവശ്യപ്പെട്ടിട്ടും ആരും മുഹൂർത്തം പറഞ്ഞു കൊടുത്തില്ല. അക്കാലത്തു തെക്കുംകൂറിൽ ഉൾപ്പെട്ട ചില തമ്പുരാക്കന്മാർ, വട്ടപ്പിള്ളി ശങ്കുമൂത്തതു മുതലായി ആ ദിക്കുകളിൽത്തന്നെ പല ജ്യോത്സ്യന്മാരുണ്ടായിരുന്നു. അവരെല്ലാം നോക്കീട്ടു ആ കൊല്ലത്തിൽ ആ ഉണ്ണിയെ ഉപനയിക്കാൻ കൊള്ളാവുന്ന മുഹൂർത്തമില്ലെന്നു പറയുക കൊണ്ടും ഉണ്ണിയെ ഉപനയിക്കുന്നതിനുള്ള കാലമായിരുന്നതുകൊണ്ടും നമ്പൂരി ഒടുക്കം പുന്നയിൽ പണിക്കരുടെ അടുക്കൽ ചെന്നു് ഒരു മുഹൂർത്തമുണ്ടാക്കിക്കൊടുക്കണമെന്നു് അപേക്ഷിച്ചു. പണിക്കർ ഉടനെ ഒരു പ്രയാസവും സംശയവും കൂടാതെ മുഹൂർത്തം ചാർത്തിക്കൊടുക്കുകയും ചെയ്തു. നമ്പൂരി ആ മുഹൂർത്തച്ചാർത്തുംകൊണ്ടു തെക്കുംകൂർ തമ്പുരാക്കന്മാർ മുതലായവരുടെ അടുക്കൽ ചെന്നു് “നിങ്ങളൊക്കെ മുഹൂർത്തമില്ലെന്നു പറഞ്ഞുവെങ്കിലും പുന്നയിൽ പണിക്കർ ഒരു മുഹൂർത്തമുണ്ടാക്കിത്തന്നു” എന്നു പറഞ്ഞു. ഉടനെ അവർ “അതുവ്വോ? എന്നാൽ ആ ചാർത്തൊന്നു കാണണമല്ലോ” എന്നു പറഞ്ഞു് അവർ ആ ചാർത്തു വാങ്ങി നോക്കി. അപ്പോൾ പണിക്കർ ചാർത്തിക്കൊടുത്തിരിക്കുന്ന മുഹൂർത്തം ഉപനയിക്കാനുള്ള ഉണ്ണിയുടെ അഷ്ടമരാശിക്കൂറു സമയത്തായിരുന്നതിനാൽ തമ്പുരാൻ ആളയച്ചു് പണിക്കരെ അവിടെ വരുത്തി. പണിക്കർ അന്നുണ്ടായിരുന്ന ജ്യോത്സ്യന്മാരെ എല്ലാവരെയും ഓരോ വിധത്തിൽ ജയിച്ചിരുന്നതിനാൽ എല്ലാവർക്കും പണിക്കരുടെ പേരിൽ കിടമത്സരവും അസൂയയുമുണ്ടായിരുന്നു. അതിനാൽ ഈ അവസരത്തിൽ പണിക്കരെ ഒന്നു മധ്യമമാക്കാമെന്നു നിശ്ചയിച്ചുകൊണ്ടു ശങ്കു മൂത്തതു മുതലായവരും അവിടെക്കൂടി. എല്ലാവരും വന്നപ്പോഴേക്കും പണിക്കരും വന്നുചേർന്നു. ഉടനെ എല്ലാവരുംകൂടി “അഷ്ടമരാശിക്കൂറു സമയത്തു് ഉപനയനം കഴിക്കാമെന്നു് എന്തു പ്രമാണമാണുള്ളതു്?” എന്നു പണിക്കരോടു് ചോദ്യമായി. അപ്പോൾ പണിക്കർ “അഷ്ടമരാശിക്കൂറു മുഹൂർത്തങ്ങൾക്കു വർജ്യമാണെന്നാണു് പ്രമാണം. എങ്കിലും ഈ ഉണ്ണിയെ ഇക്കൊല്ലം ഉപനയിക്കാഞ്ഞാൽ വേറെ തരക്കേടു വരാനുള്ളതുകൊണ്ടും ഇക്കൊല്ലത്തിൽ ഉപനയനത്തിനു് ഈയൊരു മുഹൂർത്തമല്ലാതെ ഇല്ലാത്തതുകൊണ്ടും ഇങ്ങനെ ചാർത്തിക്കൊടുത്തതാണു് ” എന്നു പറഞ്ഞു. ഉടനെ മറ്റവർ “ഈ ഉണ്ണിയെ ഇക്കൊലത്തിൽത്തന്നെ ഉപനയിച്ചില്ലെങ്കിൽ എന്തു തരക്കേടാണു വരാനുള്ളതു?” എന്നു ചോദിച്ചു. അപ്പോൾ പണിക്കർ “അടുത്ത കൊല്ലത്തിൽ ഉണ്ണിക്കു് അമ്മ മരിച്ചു് ദീക്ഷയായിരിക്കും. പിന്നത്തെ കൊല്ലത്തിൽ ഉപനയനത്തിനു മുഹൂർത്തം തന്നെയില്ല. അതിന്റെ പിന്നത്തെ കൊല്ലത്തിൽ ഉണ്ണിയുടെ അച്ഛൻ മരിച്ചു് ആ ദീക്ഷയുമായിരിക്കും. ദീക്ഷക്കാലത്തു് ഉപനയനം പാടില്ലല്ലോ. ഇങ്ങനെ മൂന്നു കൊല്ലം കഴിയുമ്പോൾ ഉപനയനത്തിന്റെ കാലവും കഴിയും. കാലം കഴിയുന്നതിനു മുമ്പു് ഉപനയിക്കാഞ്ഞാൽ ഉണ്ണി ബ്രാഹ്മണാചാരപ്രകാരം ഭ്രഷ്ടനായിപ്പോവുകയും ചെയ്യുമല്ലോ. അതിൽ ഭേദം അഷ്ടമരാശിക്കൂറു സമയത്തു് ഉപനയിക്കുന്നതല്ലയോ?” എന്നു ചോദിച്ചു. “അങ്ങനെയൊക്കെ വരുമെങ്കിൽ ഈ മുഹൂർത്തത്തിനുതന്നെ ഉപനയിക്കുകയാണു വേണ്ടതു്” എന്നു് എല്ലാവരും സമ്മതിക്കുകയും ഉണ്ണിയെ ആ മുഹൂർത്തത്തിനുതന്നെ ഉപനയിക്കുകയും പണിക്കർ പറഞ്ഞിരുന്നതുപോലെ ആ കൊല്ലങ്ങളിൽ ഉണ്ണിയുടെ മാതാപിതാക്കന്മാർ മരിക്കുകയും ചെയ്തു. അക്കാലം മുതൽ മറ്റുള്ള ജ്യോത്സ്യന്മാർക്കു പണിക്കരോടുള്ള മൽസരവും അസൂയയും അസ്തമിക്കുകയും എലാവർക്കും പൂർവ്വാധികം ബഹുമാനമുദിക്കുകയും ചെയ്തു.