close
Sayahna Sayahna
Search

കാക്കശ്ശേരി ഭട്ടതിരി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കോഴിക്കോട്ടു (മാനവിക്രമൻ) ശക്തൻതമ്പുരാന്റെ കാലത്തു വേദശാസ്ത്രപുരാണത്വജ്ഞന്മാരായ മഹാബ്രാഹ്മണരുടെ ഒരു യോഗം ആണ്ടിലൊരിക്കൽ അവിടെ കൂടണമെന്ന ഒരേർപ്പാടുണ്ടായിരുന്നു. ആ യോഗം കോഴിക്കോട്ടു തളിയിൽ ക്ഷേത്രത്തിലാണു് കൂടുക പതിവു്. ബ്രാഹ്മണർ അവിടെ കൂടിയാൽ വേദം, ശാസ്ത്രം, പുരാണം മുതലായവയെക്കുറിച്ചു് വാദം നടത്തുകയും വാദത്തിൽ ജയിക്കുന്നവർക്കു സംഭാവനയായി ഓരോ പണക്കിഴി തമ്പുരാൻ കൊടുക്കുകയും പതിവായിരുന്നു. വേദശാസ്ത്രപുരാണങ്ങളുടെ ഓരോ ഭാഗങ്ങളെ വേർതിരിച്ചു് നൂറ്റെട്ടായി വിഭജിച്ചു് അവയിൽ ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം വാദവും അവയ്ക്കെലാം ഓരോ പണക്കിഴിയുമാണു് പതിവു്. അതുകൂടാതെ നൂറ്റൊമ്പതാമതു് വയോധികന്മാർക്കു് ഒരു കിഴി വിശേ‌ഷിച്ചും പതിവുണ്ടു്.

ഇങ്ങനെ കുറഞ്ഞോരു കാലം കഴിഞ്ഞപ്പോൾ മലയാളബ്രാഹ്മണരിൽ എല്ലാ വേദങ്ങളും എല്ലാ ശാസ്ത്രങ്ങളും അറിയാവുന്ന യോഗ്യന്മാർ കുറഞ്ഞുതുടങ്ങുകയും തമ്പുരാന്റെ ഈ ഏർപ്പാടു് പരദേശങ്ങളിലും പ്രസിദ്ധമാവുകയാൽ പരദേശങ്ങളിൽ നിന്നു യോഗ്യന്മാരായ ബ്രാഹ്മണർ ഈ യോഗത്തിൽ കൂടുന്നതിനായി ഇങ്ങോട്ടു വന്നുതുടങ്ങുകയും ചെയ്തു. അങ്ങനെ മലയാളബ്രാഹ്മണരും പരദേശബ്രാഹ്മണരുംകൂടി ആ നൂറ്റൊമ്പതുകിഴിയും കുറച്ചുകാലത്തേക്കു വാങ്ങിവന്നു. പിന്നെയും കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ വാദത്തിൽ ജയിച്ചു കിഴി വാങ്ങാൻ തക്ക യോഗ്യതയുള്ളവർ മലയാളബ്രാഹ്മണരിൽ ആരുമില്ലാതെയായി.

അങ്ങനെയിരിക്കുന്ന കാലത്തു് സർവജ്ഞനായി, വാഗീശനായി, കവികുലശിഖാമണീയായി “ഉദ്ദണ്ഡൻ” എന്ന നാമത്തോടുകൂടിയ ഒരു ശാസ്ത്രിബ്രാഹ്മണൻ ഈ സഭയിൽ ചെന്നു വാദം നടത്താനായി പരദേശത്തുനിന്നു വന്നു. അദ്ദേഹം വളരെ അറിവുള്ള ആളായിരുന്നു. എങ്കിലും അത്യന്തം ഗർവി‌ഷ്ഠനുമായിരുന്നു. അദ്ദേഹം കേരളദേശത്തേക്കു കടന്നുവന്നതുതന്നെ

“പാലയധ്വം പാലയധ്വം രേ രേ ദു‌ഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ”

എന്നൊരു ശ്ലോകം ചൊല്ലിക്കൊണ്ടാണു്. ഇതിന്റെ അർത്ഥം “അല്ലയോ അല്ലയോ ദുഷ്കവികളാകുന്ന ആനകളേ! നിങ്ങൾ ഓടിക്കൊൾവിൻ, ഓടിക്കൊൾവിൻ; എന്തെന്നാൽ വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു” എന്നാകുന്നു. ഇദ്ദേഹം സഭയിൽ വന്നു സകല വി‌ഷയങ്ങളിലും വാദിച്ചു. മലയാളികളും പരദേശികളൂമായ സകല യോഗ്യന്മാരെയും ജയിച്ചു കിഴികളെല്ലാം വാങ്ങി. ഇദ്ദേഹത്തിന്റെ ഇപ്രകാരമുള്ള യോഗ്യത കണ്ടപ്പോൾ ശക്തൻ തമ്പുരാനു് വളരെ ബഹുമാനം തോന്നുകയാൽ ശാസ്ത്രികളെ തന്റെ കൂടെത്തന്നെ സ്ഥിരമായി താമസിപ്പിച്ചു. ആണ്ടുതോറും ശാസ്ത്രികൾ എല്ലാവരെയും ജയിച്ചു കിഴികളെല്ലാം വാങ്ങിയും വന്നു. ഇങ്ങനെയായപ്പോൾ മലയാളബ്രാഹ്മണർക്കെല്ലാം വളരെ ലജ്ജയും വ്യസനവുമായിത്തീർന്നു. തങ്ങളുടെ കൂട്ടത്തിൽ യോഗ്യന്മാരില്ലാതെയായിട്ടാണല്ലോ പരദേശത്തുനിന്നു് ഒരാൾ വന്നു് ഈ രാജസംഭാവനകളെല്ലാം വാങ്ങുകയും ഏറ്റവും ബഹുമതിയോടുകൂടി രാജസന്നിധിയിൽ താമസിക്കുകയും ചെയ്യാനിടയായതു് എന്നു വിചാരിച്ചു് ഇതിലേക്കു് ഒരു നിവൃത്തിമാർഗം ആലോചിച്ചു നിശ്ചയിക്കുന്നതിനായി മലയാളബ്രാഹ്മണരിൽ പ്രധാനന്മാരായിട്ടുള്ളവരെല്ലാംകൂടി ഗുരുവായൂർക്ഷേത്രത്തിൽ കൂടി. പിന്നെ അവർ എല്ലാവരുംകൂടി അവരുടെ കൂട്ടത്തിൽ, ഉദ്ദണ്ഡശാസ്ത്രികളെ ജയിക്കാൻ തക്ക യോഗ്യതയുള്ള ഒരാൾ ഉണ്ടാകുന്നതിനു് ഒരു മാർഗം ആലോചിച്ചു നിശ്ചയിച്ചു. അന്നു കാക്കശ്ശേരി ഭട്ടതിരിയുടെ ഇല്ലത്തു് ഒരന്തർജനത്തിനു ഗർഭശങ്കയുള്ള വിവരം അറിഞ്ഞു് അവർ എല്ലാവരുംകൂടി ഒരു ദിവ്യമന്ത്രം (ബാല) കൊണ്ടു വെണ്ണ ജപിച്ചു് ആ അന്തർജനം പ്രസവിക്കുന്നതുവരെ ദിവസം തോറും കോടുക്കുകയും സങ്കടനിവൃത്തിക്കായി ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ മന്ത്രശക്തിയോടും ഈശ്വരാനുഗ്രഹത്തോടും കൂടി ആ അന്തർജനം പ്രസവിച്ചു് ഒരു പുരു‌ഷപ്രജയുണ്ടായി. ആ ശിശുവാണു് കാക്കശ്ശേരി ഭട്ടതിരിയെന്നു ലോകപ്രസിദ്ധമായ നാമധേയത്തിനു വി‌ഷയമായിത്തീർന്നതെന്നുള്ളതു് വിശേ‌ഷിച്ചു പറയേണ്ടതില്ലല്ലോ.

കാക്കശ്ശേരി ഭട്ടതിരി ബാല്യത്തിൽതന്നെ അത്യന്തം ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിനു മൂന്നു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നെ ഒരു സംവത്സരം ദീക്ഷ വേണമല്ലോ. ദീക്ഷക്കാലത്തു ബലിയിട്ടു പിണ്ഡം കൊണ്ടുവന്നുവച്ചു കൈകൊട്ടുമ്പോൾ പിണ്ഡം കൊത്തിത്തിന്നാനായി വരുന്ന കാക്കകളെ കണ്ടാൽ തലേദിവസം വന്നിരുന്നവയെയും അല്ലാത്തവയെയും പ്രത്യേകം ചൂണ്ടിക്കാണിച്ചുകൊണ്ടു് ആ ബ്രാഹ്മണശിശു തന്റെ അമ്മയോടു പറയുക പതിവായിരുന്നു. അദ്ദേഹത്തിനു “കാക്കശ്ശേരി” എന്ന പേരു സിദ്ധിച്ചതുതന്നെ ഇതു നിമിത്തമാണു്. അതിനുമുമ്പു് ഇല്ലപ്പേരു വേറെ ഏതാണ്ടായിരുന്നു. ഒരിക്കൽ കണ്ട കാക്കയെ വീണ്ടും കണ്ടാൽ അറിയാൻ സാധാരണ മനു‌ഷ്യർക്കു കഴിയുന്നതല്ലല്ലോ. ഈ ശിശുവിനു് അതു സുകരമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബുദ്ധിയുടെ സൂക്ഷ്മത എത്രമാത്രമായിരുന്നു എന്നു സ്പഷ്ടമാകുന്നു.

ബ്രാഹ്മണർക്കു് സാധാരണയായി ഉപനയനത്തിന്റെ കാലം എട്ടാം വയസ്സിലെന്നാണു് വെച്ചിരിക്കുന്നതു്.

“എട്ടാണ്ടിലുപനീതിക്കു
വിപ്രാണാമുത്തമം പുനഃ”

എന്നു ശാസ്ത്രവുമുണ്ടു്. ഉപനയനം കഴിഞ്ഞാൽ നിത്യകർമ്മാനു‌ഷ്ഠാനങ്ങൾക്കും മറ്റുമുള്ള മന്ത്രങ്ങൾ പഠിക്കുകയും വേദാദ്ധ്യയനം ചെയ്യുകയും വേണ്ടതാകയാൽ അതിനു തക്കപ്രായം കൂടി വരണമല്ലോ എന്നു വിചാരിച്ചായിരിക്കാം അങ്ങനെ വെച്ചിരിക്കുന്നതു്. എന്നാൽ കുശാഗ്രബുദ്ധിയായിരുന്ന കാക്കശ്ശേരി ഭട്ടതിരിയെ മൂന്നാം വയസ്സിൽ എഴുത്തിനിരുത്തുകയും അഞ്ചര വയസ്സിൽ ഉപനയിക്കുകയും ചെയ്തു. അദ്ദേഹത്തിനു് അതാതു കാലത്തു പഠിക്കേണ്ടതിനെ പഠിക്കാൻ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ ബുദ്ധിയുടെ മാഹാത്മ്യത്തിന്റെ ശക്തിയുടെയും വക്രതയുടെയും ലക്ഷ്യമായി ഒരു സംഗതികൂടി പറയാം.

കാക്കശ്ശേരി ഭട്ടതിരിയുടെ ബാല്യംമുതൽതന്നെ അവിടെ അടുക്കലുള്ള “മൂക്കറ്റത്തു” (മൂക്കുതല) ഭഗവതിക്ഷേത്രത്തിൽ ദിവസംതോറും തൊഴീക്കാൻ കൊണ്ടുപോവുക പതിവുണ്ടായിരുന്നു. ആ പതിവിൻപ്രകാരം ഒരുദിവസം ഒരു ഭൃത്യനോടുകൂടി പോയി തൊഴുതു തിരിച്ചു വരുമ്പോൾ വഴിയിൽവെച്ചു് ആരോ “എവിടെ പോയിരുന്നു” എന്നു ചോദിച്ചു. അപ്പോൾ അഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ ഉണ്ണി “ഞാൻഭഗവതിയെ തൊഴാൻ പോയിരുന്നു” എന്നുത്തരം പറഞ്ഞു. അപ്പോൾ മറ്റെയാൾ “എന്നിട്ടു ഭഗവതി എന്തു പറഞ്ഞു” എന്നു വീണ്ടും ചോദിച്ചു. ഉടനെ ഉണ്ണി,

“യോഗിമാർ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ!
നാഴിയിൽപ്പാതിയാടീല പലാകാശേന വാ ന വാ”

എന്നൊരു ശ്ലോകം ചൊല്ലി. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാകാതെ ചോദ്യക്കാരൻ വി‌ഷമിച്ചു. പിന്നെ അതിന്റെ അർത്ഥം ആ ഉണ്ണി തന്നെ താഴെപ്പറയും പ്രകാരം പറഞ്ഞു. യോഗിമാർ സതതം (എല്ലായ്പോഴും) പൊത്തുന്നതു മൂക്കു് (യോഗികൾ എല്ലായ്പ്പോഴും മൂക്കു പിടിച്ചു് ജപിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നതു്). തുമ്പത്തെ (അറ്റത്തെ) തള്ളയാർ (ഭഗവതി) എല്ലാം കൂടി മൂക്കറ്റത്തു ഭഗവതി എന്നർത്ഥം. നാഴിയിൽ പാതി (ഉരി) ആടീല (ആടിയില്ല) ഉരിയാടിയില്ല. പല (ബഹു) ആകാശേന (മാനേന) ആകാശത്തെ മാനം എന്നും പറയാറുണ്ടല്ലോ. ബഹുമാനം കൊണ്ടോ അല്ലയോ, ഏതായാലും മിണ്ടിയില്ല എന്നു താത്പര്യം. ഈ അർത്ഥം കേട്ടപ്പോൾ ചോദ്യക്കാരൻ ആ ഉണ്ണി സാമാന്യനല്ല എന്നുപറഞ്ഞു പോവുകയും ചെയ്തു.

കാക്കശ്ശേരി ഭട്ടതിരിയുടെ സമാവർത്തനം കഴിയുന്നതിനുമുമ്പുതന്നെ അദ്ദേഹം സർവജ്ഞനും നല്ല വാഗ്മിയും യുക്തിമാനുമായിത്തീർന്നു. അതിനാൽ ശക്തൻതമ്പുരാന്റെ ബ്രഹ്മസമാജത്തിൽ ഉദ്ദണ്ഡശാസ്ത്രികളുമായി വാദിക്കുന്നതിനു പോകണമെന്നു മലയാളബ്രാഹ്മണരെല്ലാംകൂടി അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെതന്നെ ചെയ്യാമെന്നു് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. സഭ കൂടുന്ന ദിവസം തളിയിൽ ക്ഷേത്രത്തിലെത്തി.

ഉദ്ദണ്ഡശാസ്ത്രികളുടെ ഭാഗം വാദിക്കുന്നതിനു് അദ്ദേഹത്തിന്റെ പ്രതിനിധിയായി ഒരു തത്തക്കിളിയുണ്ടു്. ശാസ്ത്രികൾ വാദത്തിനുപോകുമ്പോൾ ആ കിളിയെ കൂടെ കൊണ്ടുപോകും. അങ്ങനെയാണു് പതിവു്. കാക്കശ്ശേരി ഭട്ടതിരി ആ വിവരം അറിഞ്ഞു് തന്റെ ഭൃത്യനെക്കൊണ്ടു് ഒരു പൂച്ചയെ കൂടെ എടുപ്പിച്ചുകൊണ്ടു പോയിരുന്നു. ഭൃത്യനെ ക്ഷേത്രത്തിനു പുറത്തു നിർത്തീട്ടു ഭട്ടതിരി അകത്തു കടന്നുചെന്നു. അപ്പോൾ ശക്തൻതമ്പുരാനും ഉദ്ദണ്ഡശാസ്ത്രികളും മറ്റു് അനേകം യോഗ്യന്മാരും അവിടെ കൂടിയിരുന്നു. തമ്പുരാൻ ഭട്ടതിരിയെ കണ്ടിട്ടു് (അന്നു് അദ്ദേഹം ബ്രഹ്മചാരിയായിരുന്നതിനാൽ) “ഉണ്ണി എന്തിനാണു് വന്നതു്; വാദത്തിൽ ചേരാനാണോ?” എന്നു ചോദിച്ചു. “അതേ” എന്നു് അദ്ദേഹം ഉത്തരം പറഞ്ഞു. അപ്പോൾ ശാസ്ത്രി “ആകാരോ ഹ്രസ്വഃ” എന്നു പറഞ്ഞു. ഉടനേ ഭട്ടതിരി “നഹി നഹ്യാകാരോ ദീർഘഃ അകാരോ ഹ്രസ്വഃ” എന്നുത്തരം പറഞ്ഞു. ശാസ്ത്രികൾ ഭട്ടതിരിയെ കണ്ടിട്ടു് അദ്ദേഹം കുട്ടിയായിരുന്നതിനാൽ ആകാരം (ശരീരം) ഹ്രസ്വം (നീളം കുറഞ്ഞതു്) മുണ്ടൻ ആയിരിക്കുന്നു എന്നാണു് പറഞ്ഞതു്. അതിനു ഭട്ടതിരി ആകാരം “ആ” എന്നുള്ള അക്ഷരമെന്നു് അർത്ഥമാക്കി ഉത്തരം പറഞ്ഞു. ഈ യുക്തിയിൽ ശാസ്ത്രികൾ മടങ്ങി ലജ്ജിച്ചു പോയി. ഉടനെ എല്ലാവരുമിരുന്നു വാദം ആരംഭിക്കാറായപ്പോൾ ശാസ്ത്രികൾ തന്റെ കിളിയെ എടുത്തു മുമ്പിൽ വെച്ചു. ഉടനെ ഭട്ടതിരി തന്റെ പൂച്ചയെയും കൊണ്ടുവന്നു് അദ്ദേഹത്തിന്റെ മുമ്പിലും വച്ചു. പൂച്ചയെ കണ്ടപ്പോഴേക്കും കിളി ഭയപ്പെട്ടു നിശ്ശബ്ദയായിരുന്നു. പിന്നെ ശാസ്ത്രിതന്നെ വാദം തുടങ്ങി. ശാസ്ത്രികൾ പറഞ്ഞ പൂർവപക്ഷത്തെ എല്ലാം ഭട്ടതിരി ഖണ്ഡിച്ചു. ശാസ്ത്രികൾ എന്തു പറഞ്ഞുവോ അതെല്ലാം ഭട്ടതിരി അബദ്ധമാണെന്നു് പറയുകയും യുക്തികൾ കൊണ്ടു് സർവവും സാധിക്കയും ചെയ്തു. ഒന്നുകൊണ്ടും ശാസ്ത്രി വിചാരിച്ചാൽ ഭട്ടതിരിയെ ജയിക്കാൻ കഴികയില്ലെന്നു തീർച്ചയായപ്പോൾ തമ്പുരാൻ “ഇനി അധികം വാദിക്കണമെന്നില്ല. രഘുവംശം കാത്യത്തിലെ ആദ്യത്തെ ശ്ലോകത്തിനു് അധികം അർത്ഥം പറയുന്നതു് നിങ്ങളിലാരോ അവർ ജയിച്ചു എന്നു തീർചപ്പെടുത്തിയേക്കാം” എന്നു പറഞ്ഞു. ശാസ്ത്രികൾ ആ ശ്ലോകത്തിനു് അർത്ഥം പറയുന്നതുപോലെ മറ്റാരും പറയുകയില്ലെന്നു് തമ്പുരാനു് വിശ്വാസമുണ്ടായിരുന്നതുകൊണ്ടും മഹായോഗ്യനായ അദ്ദേഹത്തെ അശേ‌ഷം മടക്കി എന്നു വരുന്നതു കഷ്ടമാണല്ലോ എന്നു വിചാരിച്ചിട്ടുമാണു് ഇപ്രകാരം പറഞ്ഞതു്. ഉടനെ തമ്പുരാൻ പറഞ്ഞതിനെ രണ്ടുപേരും സമ്മതിച്ചു. ശാസ്ത്രികൾ അർത്ഥം പറയാനും തുടങ്ങി. ശാസ്ത്രികൾ ആ ശ്ലോകത്തിനു നാലു വിധം അർത്ഥം പറഞ്ഞു. അതു കേട്ടപ്പോൾ ഇതിലധികം ഇനി ആരും പറയുകയില്ലെന്നും കിഴിയെല്ലാം ശാസ്ത്രികൾക്കായിപ്പോയി എന്നും സഭയിലുണ്ടായിരുന്ന സകല യോഗ്യന്മാരും തമ്പുരാനും തീർച്ചപ്പെടുത്തി. ഭട്ടതിരി ആ ശ്ലോകത്തിനു് ശാസ്ത്രികൾ പറഞ്ഞതിലധികം വ്യക്തമായും പൂർണ്ണമായും അക്ലിഷ്ടമായും എട്ടർത്ഥം പറഞ്ഞു. ഉടനെ ശാസ്ത്രികൾ മടങ്ങിയെന്നു സ്വയമേവ സമ്മതിച്ചു. കിഴി നൂറ്റെട്ടും ഭട്ടതിരിതന്നെ വാങ്ങുകയും ചെയ്തു. അപ്പോൾ ശാസ്ത്രികൾ “വയോവൃദ്ധന്മാർക്കുള്ള ആ കിഴിക്കു് അർഹത എനിക്കാണുള്ളതു്. ഇന്നു് ഇവിടെ കൂടീട്ടുള്ളതിൽ എന്നോളം വയോവൃദ്ധനായിട്ടു് ആരുമില്ല” എന്നു പറഞ്ഞു. ഉടനേ ഭട്ടതിരി “വയസ്സു കൂടുതലാണു് നോക്കുന്നതെങ്കിൽ ആ കിഴിക്കു് അർഹത എന്റെ ഭൃത്യനാണു്. അവനു് എൺപത്തഞ്ചുവയസ്സു കഴിഞ്ഞിരിക്കുന്നു. വിദ്യാവൃദ്ധത എന്നോളം മറ്റാർക്കുമില്ലെന്നു നിങ്ങൾ എല്ലാവരും സമ്മതിക്കുകയും ചെയ്തുവല്ലോ” എന്നു പറഞ്ഞു. എന്തിനു വളരെ പറയുന്നു, യുക്തികൊണ്ടും ഭട്ടതിരിയെ ജയിക്കാൻ ആരുമില്ലാതെയായതുകൊണ്ടു് ഒടുക്കം നൂറ്റൊമ്പതാമത്തെ കിഴിയും അദ്ദേഹം തന്നെ വാങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ. ഉദ്ദണ്ഡശാസ്ത്രികൾ മുതലായ പരദേശബ്രാഹ്മണരെല്ലാം ലജ്ജയോടും മലയാളബ്രാഹ്മണരെല്ലാം സന്തോ‌ഷത്തോടും കൂടി പിരിയുകയും ചെയ്തു. പിന്നെയും പല സ്ഥലത്തുവച്ചും പല സംഗതിവശാലും ശാസ്ത്രികളും ഭട്ടതിരിയുമായി വളരെ വാദങ്ങൾ ഉണ്ടായിട്ടുണ്ടു്. ഒന്നിലും ഭട്ടതിരി മടങ്ങീട്ടില്ല. അവർ തമ്മിൽ നടത്തിയതായി കേട്ടിട്ടുള്ള മിക്ക വാദങ്ങളിലും കുറേശ്ശെ അസഭ്യങ്ങൾകൂടി അന്തർഭവിച്ചിട്ടുള്ളതിനാലും വിസ്താരഭയത്താലും അവയെ ഇവിടെ പ്രത്യേകമെടുത്തു വിവരിക്കുന്നില്ല.

ഭട്ടതിരി കിഴി വാങ്ങിത്തുടങ്ങിയതിൽപ്പിന്നെ ആണ്ടുതോറും എല്ലാം അദ്ദേഹംതന്നെ വാങ്ങിവന്നു. അദ്ദേഹത്തെ ജയിക്കുന്നതിനു മലയാളത്തും പരദേശത്തും ആരും ഉണ്ടായിരുന്നില്ല. ഭട്ടതിരിയുടെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും ശക്തി വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ പുരു‌ഷപ്രായമായപ്പോഴേക്കും അദ്ദേഹം കേവലം ഒരദ്വൈതിയായിത്തീർന്നു. സമാവർത്തനം കഴിഞ്ഞതിന്റെ ശേ‌ഷം അദ്ദേഹം ഇല്ലത്തു സ്ഥിരമായി താമസിക്കുകയില്ല. സർവം ബ്രഹ്മമയം എന്നുള്ള ബുദ്ധിയോടുകൂടി പല ദേശങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരിക്കൽ അദ്ദേഹം പരദേശത്തു് എവിടെയോ ഒരു സത്രത്തിൽ ഇരിക്കുമ്പോൾ അവിടെ പല ദേശക്കാരും ജാതിക്കാരുമായ അനേകം വഴിപോക്കർ വന്നുകൂടി. കുറച്ചു കഴിഞ്ഞപ്പോൾ ഈ പാന്ഥന്മാർ തമ്മിൽ ഒരടികലശലുണ്ടായി. പരസ്പരം വളരെ അസഭ്യം പറയുകയും ചെയ്തു. ഉടനെ അവരിൽ ഒരു കൂട്ടക്കാർ ഓടിപ്പോയി സർക്കാരുദ്യോഗസ്ഥന്മാരോടു പറഞ്ഞു. ഉദ്യോഗസ്ഥന്മാർ ശേവുകക്കാരെ വിട്ടു് എല്ലാവരെയും പിടിപ്പിച്ചു വരുത്തി. അപ്പോൾ രണ്ടുകൂട്ടക്കാരും അവരവരുടെ സങ്കടങ്ങളെ ബോധിപ്പിക്കുകയും താന്താങ്ങൾ നിർദോ‌ഷികളാണെന്നു വാദിക്കുകയും ചെയ്തു. അപ്പോൾ ഉദ്യോഗസ്ഥൻ “നിങ്ങൾക്കു ദൃക്സാക്ഷികളുണ്ടോ?” എന്നു ചോദിച്ചു. ഉടനേ ഈ രണ്ടുകൂട്ടക്കാരും “ആ സത്രത്തിൽ ഒരു മലയാളി ഇരിക്കുന്നുണ്ടു്. അദ്ദേഹം ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള ആളാണു്” എന്നു പറഞ്ഞു. ഉദ്യോഗസ്ഥന്മാർ ഭട്ടതിരിയെയും പിടിച്ചുവരുത്തി ചോദിച്ചു. അപ്പോൾ ഭട്ടതിരി “എനിക്കവരുടെ ഭാ‌ഷ അറിഞ്ഞുകൂടാ. അതിനാൽ അവർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല. എങ്കിലും അവർ തമ്മിൽ പറഞ്ഞ വാക്കുകളൊക്കെ ഞാൻപറയാം” എന്നു പറഞ്ഞിട്ടു് ആ രണ്ടു ഭാഗക്കാരും പരസ്പരം പറഞ്ഞ വാക്കുകളെ എല്ലാം അദ്ദേഹം അവിടെ പറഞ്ഞു. കർണാടകം, തെലുങ്കു്, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി, തമിഴു് മുതലായി ഭട്ടതിരിക്കറിഞ്ഞുകൂടാത്തവയായ അനേകം ഭാ‌ഷകളിൽ അനേകംപേർകൂടി ഒരു ലഹളയിൽവച്ചു നടന്ന സംഭാ‌ഷണം മുഴുവനും യഥാക്രമം കേട്ടുധരിച്ചു മറ്റൊരു സ്ഥലത്തു ഒരക്ഷരംപോലും തെറ്റാതെ പറഞ്ഞു എന്നുള്ളതും അദ്ദേഹത്തിന്റെ ധാരണാശക്തി എത്രമാത്രമുണ്ടായിരുന്നു എന്നുള്ളതിനു് ഒരു ലക്ഷ്യമാണു്.

ഭട്ടതിരിക്കു് തീണ്ടലെന്നും തൊടീലെന്നും മറ്റുമുള്ള അജ്ഞാനങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ആർ ചോറു കൊടുത്താലും ഉണ്ണും. ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലുമെല്ലാം കേറുകയും എല്ലാവരെയും തൊടുകയും എല്ലാം ചെയ്യും. കുളി സുഖത്തിനും ശരീരത്തിലെ അഴുക്കു പോകുന്നതിനുമെന്നല്ലാതെ ശുദ്ധിക്കായിട്ടാണെന്നുള്ള വിചാരം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇങ്ങനെയായി ത്തീർന്നപ്പോഴേക്കും മലയാളബ്രാഹ്മണർക്കൊക്കെ വലിയ വി‌ഷാദമായിത്തീർന്നു. “ശുദ്ധാശുദ്ധവിചാരം കൂടാതെയും മലയാളത്തിലെ ആചാരങ്ങളെ ഒന്നും കൈക്കൊള്ളാതെയും തൊട്ടുതിന്നു നടക്കുന്ന ഇയ്യാളെ നമ്മുടെ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും കേറ്റിക്കൂടാ” എന്നൊക്കെ ഭട്ടതിരി അടുക്കൽ ഇല്ലാത്തപ്പോൾ എല്ലാവരും വിചാരിക്കയും പറയുകയുമൊക്കെ ചെയ്യും. എങ്കിലും ഭട്ടതിരി വന്നുകേറുമ്പോൾ വിരോധിക്കാൻ ആർക്കും ധൈര്യമുണ്ടാകാറുമില്ല. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ശാസ്ത്രം കൊണ്ടും യുക്തികൊണ്ടും ഭട്ടതിരി അവരെ മടക്കുമെന്നും ഭട്ടതിരിക്കു ഭ്രഷ്ടുണ്ടെന്നു സാധിക്കാൻ ആരു വിചാരിച്ചാലും കഴികയില്ലെന്നും എല്ലാവർക്കും നിശ്ചയമുണ്ടായിരുന്നതിനാൽ നേരിട്ടു് ആരും ഒന്നും അദ്ദേഹത്തോടു പറയാറുമില്ല.

ആണ്ടുതോറും പതിവുള്ള സഭാസമ്മേളനത്തിനായി ഒരിക്കൽ ശക്തൻതമ്പുരാനും യോഗ്യന്മാരായ അനേകം ബ്രാഹ്മണരുംകൂടി തളിയിൽ ക്ഷേത്രത്തിൽ കൂടിയിരുന്നപ്പോൾ പതിവുപോലെ ഭട്ടതിരിയും അവിടെയെത്തി. ഭട്ടതിരി കിഴിയെല്ലാം വാങ്ങി യാത്രയായപ്പോൾ ബ്രാഹ്മണരുമായി,

ബ്രാഹ്മണർ
ആപദി കിം കരണീയം?
ഭട്ടതിരി
സ്മരണീയം ചരണയുഗളമംബായാഃ
ബ്രാഹ്മണർ
തതു് സ്മരണം കിം കുരുതേ?
ഭട്ടതിരി
ബ്രഹ്മാദീനപി ച കിങ്കരീകുരുതേ

എന്നു ശോകരൂപേണ ചോദ്യോത്തരമായിട്ടു് ഒരു സംഭാ‌ഷണമുണ്ടായി. ഭട്ടതിരിയുടെ സമ്പർക്കം അവർക്കൊരു ആപത്തായിത്തീർന്നിരുന്നതുകൊണ്ടും അദ്ദേഹത്തെ വർജിക്കുന്നതിനു നിവൃത്തിയില്ലാത്തതുകൊണ്ടുമാണു് ബ്രാഹ്മണർ അങ്ങനെ ചോദിച്ചതു്. “ആപത്തിൽ എന്താണു് ചെയ്യേണ്ടതു?” എന്നാണു് ബ്രാഹ്മണരുടെ ചോദ്യത്തിന്റെ അർത്ഥം. “ദേവിയുടെ പാദങ്ങളെ സ്മരിക്കണം”. “ആ പാദങ്ങളെക്കുറിച്ചുള്ള സ്മരണം എന്തിനെ ചെയ്യും” എന്നു പിന്നത്തെ ചോദ്യം. “അതു് ബ്രഹ്മാവു മുതലായവരെക്കൂടിയും ഭൃത്യന്മാരാക്കി ചെയ്യും” എന്നു ഭട്ടതിരിയുടെ പിന്നത്തെ ഉത്തരം. ഇങ്ങനെ പറഞ്ഞു് എല്ലാവരും പിരിയുകയും ചെയ്തു.

പിറ്റേദിവസം തന്നെ ബ്രാഹ്മണർ എലാവരുംകൂടി പത്മമിട്ടു വിളക്കുംവച്ചു ഭഗവതിയെ പൂജിക്കുകയും പലവിധത്തിലുള്ള മന്തു്രങ്ങളെക്കൊണ്ടും പു‌ഷ്പാഞ്ജലി ചെയ്കയും ആപന്നിവൃത്തിക്കായി പ്രാർഥിക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ നാല്പതു ദിവസത്തെ ഭഗവദ്സേവ കഴിഞ്ഞു നാല്പത്തൊന്നാം ദിവസം ഭട്ടതിരി അവിടെച്ചെന്നു പുറത്തുനിന്നുംകൊണ്ടു് കുടിക്കാൻ കുറച്ചു വെള്ളം വേണമെന്നു പറഞ്ഞു. ഉടനെ ഒരാൾ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവന്നു കൊടുത്തു. ഭട്ടതിരി അതെടുത്തു കുടിച്ചു പാത്രം കമഴ്ത്തിവച്ചിട്ടു് “എനിക്കു് ഭൃഷ്ടുണ്ടു്. അങ്ങോട്ടെങ്ങും കേറുകയും നിങ്ങളെ ആരെയും തൊടുകയും ചെയ്യുന്നില്ല” എന്നു പറഞ്ഞു് അവിടെ നിന്നു് പോവുകയും ചെയ്തു. അതിൽപിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അതിനാൽ ഭട്ടതിരിയുടെ ചരമഗതി എവിടെവെച്ചായിരുന്നു എന്നും ഏതുകാലത്തായിരുന്നു എന്നും ആർക്കും നിശ്ചയമില്ല. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചു തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. എങ്കിലും കൊല്ലവർ‌ഷം അറുനൂറിനും എഴുനൂറിനും മദ്ധ്യേ ആണെന്നു ഊഹിക്കുന്നു. ഈ ഭട്ടതിരിക്കു് സന്തതിയുണ്ടാകാൻ ഇടയാകാഞ്ഞതുകൊണ്ടും വേറെ പുരു‌ഷന്മാർ ആ ഇല്ലത്തു് ഇല്ലാതെയിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടുകൂടി ആ ഇല്ലം അന്യംനിന്നു പോവുകയും ചെയ്തു.