close
Sayahna Sayahna
Search

മുട്ടസ്സു നമ്പൂതിരി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വികടസരസ്വതിയുടെ നടനരംഗമായ നാവിനാൽ അത്യന്തം കീർത്തിമാനായിരുന്ന ഈ ബ്രാഹ്മണന്റെ ഇല്ലം തിരുവിതാംകൂറിൽ പ്രസിദ്ധമായിട്ടുള്ള വൈക്കത്തു ക്ഷേത്രത്തിനു സമീപത്താകുന്നു. എന്നുമാത്രമല്ല, വൈക്കത്തു ക്ഷേത്രത്തിലെ സദ്യകളുടെ ദേഹണ്ഡങ്ങൾക്കുള്ള ഭാരവാഹിത്വവും ഇദ്ദേഹത്തിന്റെ ഇല്ലത്തേക്കു കാരാൺമയായിട്ടുള്ളതുമാണു്. ഇപ്പോഴും വലിയ മടപ്പള്ളിയിൽ അടുപ്പിൽ തീയിടുന്നതിനു മൂട്ടസ്സുനമ്പൂരി വന്നല്ലാതെ പാടില്ലെന്നാണു് വെച്ചിരിക്കുന്നതു്. ഈ തറവാട്ടിൽ ഉദ്ദേശം അമ്പതുകൊല്ലം മുമ്പുവരെ ജീവിച്ചിരുന്ന ഒരു നമ്പൂരിയെക്കുറിചാണു് ഇവിടെ കുറഞ്ഞൊന്നു പറയാൻ പോകുന്നതു്.

പ്രസിദ്ധനായ ഈ മുട്ടസ്സുനമ്പൂരിക്കു് അനന്യസാധാരണമായ ഒരു വാഗ്വിലാസം സംഭവിക്കാനുണ്ടായ കാരണത്തെത്തന്നെ ആദ്യമായി പറയാം. ഇദ്ദേഹം സമാവർത്തനം കഴിഞ്ഞു് ഉണ്ണിനമ്പൂരിയായി താമസിക്കുന്ന കാലത്തു് മൂകാംബികയിൽ പോയി ഒരു മണ്ഡലഭജനം കഴിക്കയുണ്ടായി. അക്കാലത്തു് അവിടുത്തെ ദിവ്യമായിരിക്കുന്ന ത്രിമധുരം സേവിക്കാൻ സംഗതിയായതിനാലാണു് ഇദ്ദേഹത്തിനു് ഈ മാഹാത്മ്യം സിദ്ധിച്ചതു്. മൂകാംബികയിലെ ദിവ്യമായിരിക്കുന്ന ആ ത്രിമധുരം മലയാളികൾക്കു് അസുലഭമാണെന്നു് പ്രസിദ്ധമാണല്ലോ. ആ ത്രിമധുരത്തിനുള്ള മാഹാത്മ്യമെന്താണെന്നുകൂടി പറയാം.

മൂകാംബികയിൽ പതിവായി അത്താഴപൂജ കഴിഞ്ഞു് നടയടയ്ക്കാറാവുമ്പോൾ ശർക്കര, കദളിപ്പഴം, തേൻ ഇങ്ങനെയുള്ള മധുരദ്രവ്യങ്ങൾ ഒരു പാത്രത്തിലാക്കി ബിംബത്തിന്റെ മുൻഭാഗത്തു വച്ചിട്ടാണു് നടയടയ്ക്കുന്നതു്. ദിവസംതോറും രാത്രികാലങ്ങളിൽ ദേവന്മാർ അവിടെ വന്നു് ദേവിയെ പൂജിക്ക പതിവുള്ളതിനാൽ ആ ത്രിമധുരനേദ്യം കഴിക്കുന്നതും ദേവന്മാർതന്നെയാണു് പതിവു്. അതിനാലാണു് ആ ത്രിമധുരത്തിനു് അസാധാരണമായ ദിവ്യത്വമുള്ളതു്. അതു സേവിക്കുന്ന മലയാളികൾക്കു് അന്യാദൃശമായ വണീവിലാസമുണ്ടാകുമെന്നുള്ളതു കൊണ്ടു് പരദേശികൾ ഇവരോടുള്ള അസൂയ നിമിത്തം ആർക്കും കൊടുക്കാതെ അതു് അവിടെ ഒരു അഗാധമായ കിണറ്റിൽ ഇട്ടുകളയുകയാണു് പതിവു്. ദിവസംതോറും രാവില നട തുറക്കുമ്പോൾ, തലേന്നാൾ രാത്രിയിൽ ദേവന്മാരാൽ ആരാധിക്കപ്പെട്ട പാരിജാതാദി ദിവ്യപു‌ഷ്പങ്ങൾ കാണപ്പെടുന്നതിനാൽ, അവിടെ തലേ ദിവസം ശാന്തികഴിച്ച ആൾക്കു പിറ്റേ ദിവസം ശാന്തി കഴിക്കാൻ പാടില്ലെന്നു് ഒരേർപ്പാടുണ്ടു്. എന്നു മാത്രമല്ല “അകത്തു കണ്ടതു് പുറത്തു പറയുകയില്ല” എന്നു് ഒരു സത്യവും ചെയ്യിപ്പിച്ചിട്ടാണു് ദിവസംതോറും ശാന്തിക്കാരെ അകത്തേക്കു് കടത്തിവിടുന്നതു്.

നമ്പൂരി അവിടെ എത്തി കുറച്ചു ദിവസം ഭജനം കഴിഞ്ഞപ്പോഴേക്കും അവിടത്തെ പതിവുകളെല്ലാം മനസ്സിലായി. ഏതു വിധവും ഈ ത്രിമധുരം സേവിക്കണമെന്നു നിശ്ചയിച്ചു് അതിനു തരംനോക്കിക്കൊണ്ടു് താമസിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പതിവുപോലെ പ്രഭാതമായപ്പോഴേക്കും നമ്പൂരി കുളി കഴിച്ചു മണ്ഡപത്തിൽ എത്തി. കണ്ണുമടച്ചിരുന്നു ജപം തുടങ്ങി. അപ്പോൾ ശാന്തിക്കാരൻ വന്നു നട തുറന്നു. തലേദിവസത്തെ പൂവും മാലയും ത്രിമധുരവും എല്ലാം എടുത്തു കിണറ്റിൽ കൊണ്ടുപോയി ഇടുന്നതിനു് ഒരു കുടം വെള്ളം കോരിക്കൊണ്ടുവന്നിട്ടാവാമെന്നു വിചാരിച്ചു് അദ്ദേഹം കിണറ്റുപുരയിലേക്കു പോയി. ആ തരത്തിനു നമ്പൂരി ശ്രീകോവിലിനകത്തേക്കു കടന്നു കുറേ ത്രിമധുരമെടുത്തു വായിലാക്കി. അപ്പോഴേക്കും ശാന്തിക്കാരൻ ഓടിവന്നു നമ്പൂരിയുടെ കഴുത്തിൽ പിടിയുംകൂടി. പിന്നെ രണ്ടുപേരുംകൂടെ അവിടെവച്ചു യഥാശക്തി ഒരു ദ്വന്ദ്വയുദ്ധമുണ്ടായി. എങ്കിലും നമ്പൂരി ഒരുവിധത്തിൽ വായിലാക്കിയേടത്തോളം ത്രിമധുരം വയറ്റിലുമാക്കി. ശാന്തിക്കാരൻ വിളിച്ചുനിലവിളിച്ചു. സംഖ്യയില്ലാത്ത ആളുകളും കൂടി. എലാവരുകൂടി നമ്പൂരിയെ പിടിച്ചു പ്രഹരിചുതുടങ്ങി. ആകപ്പാടെ നമ്പൂരി കുഴങ്ങി. മലയാളിയായിട്ടു താനൊരുത്തനല്ലാതെ ആരുമില്ല. എല്ലാം പരദേശികൾ. ഒരു പരിചയമില്ലാത്ത ദിക്കും. ഈശ്വരാ എന്തുവേണ്ടൂ? എന്നിങ്ങനെ വിചാരിച്ചു വി‌ഷാദിക്കുമ്പോൾ ദേവിയുടെ അനുഗ്രഹത്താൽ അദ്ദേഹത്തിനു് ഒരുപായം തോന്നി. ശ്വാസമെല്ലാം അടകിപ്പിടിച്ചു് കണ്ണുമിഴിച്ചു് ചത്തതുപോലെ കിടന്നു. അപ്പോഴേക്കും എല്ലാവർക്കും ഭയമായി. വേഗമെടുത്തു് അമ്പലത്തിനു പുറത്തു കൊണ്ടുപോയി. എന്നിട്ടും ശ്വാസമില്ലാതെയിരിക്കുന്നതു കണ്ടു് ചത്തു എന്നു തീർച്ചപ്പെടുത്തി എല്ലാവരുംകൂടെ എടുത്തു് ഒരു വലിയ വനാന്തരത്തിൽ കൊണ്ടുപോയി ഇട്ടുംവച്ചു പോരികയും ചെയ്തു. ആളുകളൊക്കെ പോയെന്നു കണ്ടപ്പോൾ നമ്പൂരി പതുക്കെ എണീറ്റു്, തല്ലും ഇടിയുംകൊണ്ടു് എല്ലെല്ലാം തകർന്നിരുന്നു എങ്കിലും പ്രാണഭീതിയോടുകൂടി അവിടെ നിന്നും ഓടിപ്പോരികയും ചെയ്തു. ഏതാനും ദിവസങ്ങൾകൊണ്ടു് ഇല്ലത്തു വന്നുചേർന്നു. പിന്നെ ചില ചികിത്സകളും മറ്റും ചെയ്തു ദേഹസുഖം നല്ലപോലെ ഉണ്ടായതിനുശേശമാണു് ഓരോ ദിവ്യത്വങ്ങൾ തുടങ്ങിയതു്. എന്നാൽ ഇദ്ദേഹത്തിന്റെ മന്നത്തങ്ങൾ മിക്കവാറും അസഭ്യങ്ങളാകയാൽ അങ്ങനെയല്ലാത്ത ചില സംഗതികൾ മാത്രമേ ഇവിടെ പറയാൻ നിവൃത്തിയുള്ളൂ.

ഒരിക്കൽ ഈ നമ്പൂരി ഒരു ദിക്കിൽ ചെന്നപ്പോൾ അവിടെ ഒരു ശാസ്ത്രി ചില കുട്ടികളെ കാവ്യങ്ങൾ വായിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശാസ്ത്രികളുടെ പഠിപ്പിക്കലും കുട്ടികളുടെ പഠിക്കലും ഒക്കെ കണ്ടും കേട്ടുംകൊണ്ടു നമ്പൂരി കുറച്ചു സമയം അവിടെ ഇരുന്നു. അപ്പോൾ ശാസ്ത്രികൾ മൂത്രശങ്കയ്ക്കായി കുളക്കടവിലേക്കു പോയി. ആ സമയം രഘുവംശം പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയ്ക്കു് ഒരു പദത്തിന്റെ പരിഭാ‌ഷ തോന്നാതെ വന്നതിനാൽ മിണ്ടാതെയിരിക്കുന്നതു കണ്ടിട്ടു് “എന്താ മിണ്ടാതെ ഇരിക്കുനന്തു്?” എന്നു നമ്പൂരി ചോദിച്ചു.

Chap10pge80.png
കുട്ടി
ഒരു പദത്തിന്റെ പരിഭാ‌ഷ തോന്നിയില്ല.
നമ്പൂരി
ഏതു പദത്തിന്റെയാണു്?
കുട്ടി
കരി എന്നുള്ളതിന്റെയാണു്.
നമ്പൂരി
അതു് ഞാൻപറഞ്ഞുതരാം. കരിക്കട്ടെ എന്നു ചൊല്ലിയാൽ മതി.
മാഘം പഠിച്ചുകൊണ്ടിരുന്ന വേറൊരു കുട്ടി
അച്ഛസ്ഫടികാക്ഷമാല എന്നുള്ളതിന്റെ പരിഭാ‌ഷ എനിക്കും തോന്നുന്നില്ല.
നമ്പൂരി
അച്ഛസ്ഫടികാക്ഷമാല, അച്ഛന്റെ സ്ഫടികാക്ഷമാല.

അച്ഛൻ അമ്മേടെ നായരു്. സ്ഫടികാക്ഷമാല എന്താണെന്നു് എനിക്കും നല്ല നിശ്ചയമില്ല. അതു ശാസ്ത്രികളോടു് ചോദിക്കണം. നമ്പൂരി യാതൊരു സംശയവും കൂടാതെ ഇങ്ങനെ പറഞ്ഞതിനെ വിശ്വസിച്ചു കുട്ടികൾ അങ്ങനെ തന്നെ ഉരുവിട്ടും തുടങ്ങി. അപ്പോഴേക്കും ശാസ്ത്രികളും തിരിച്ചുവന്നു. ഉടനെ കുട്ടികൾ ഈ അബദ്ധം പറയുന്നതു കേട്ടു് അദ്ദേഹം ദേ‌ഷ്യപ്പെട്ടപ്പോൾ നമ്പൂരി ചൊലിക്കൊടുത്തതാണെന്നു് കുട്ടികൾ പറയുകയാൽ പിന്നെ ശാസ്ത്രികളും നമ്പൂരിയും തമ്മിലായി വാദം.

ശാസ്ത്രികൾ
ഇതെന്താ നമ്പൂരി! കുട്ടികൾക്കിങ്ങനെ അബദ്ധം പറഞ്ഞുകൊടുത്തതു്?
നമ്പൂരി
തനിക്കൊന്നും അറിഞ്ഞുകൂടാഞ്ഞിട്ടാണു് ഇതു് അബദ്ധമെന്നു തോന്നുന്നതു്. വലിയ ശാസ്ത്രികളാണെന്നും പറഞ്ഞു് ആശാനായിട്ടു ഞെളിഞ്ഞിരുന്നാൽ പോരാ. വല്ലതും കുറച്ചെങ്കിലും പഠിച്ചിട്ടുവേണം മറ്റൊരാളെ പഠിപ്പിക്കാൻ പുറപ്പെടാൻ. അല്ലാഞ്ഞാൽ അറിവുള്ളവർ പറയുന്നതെല്ലാം അബദ്ധമാണെന്നു തോന്നും.
ശാസ്ത്രികൾ
ആഹാ! അപ്പോൾ എന്നേക്കാൾ വ്യുത്പത്തി നമ്പൂരിക്കുണ്ടെന്നാണോ ഭാവം?
നമ്പൂരി
എന്താ അത്ര സംശയം? ഞാനൊരു ചോദ്യം ചോദിച്ചാൽ താൻ നക്ഷത്രം നോക്കിപ്പോകുമല്ലോ.
ശാസ്ത്രികൾ
എന്നാലാകട്ടെ, എന്തെങ്കിലും ചോദിച്ചോളണം.
നമ്പൂരി
താൻ അമരേശം പഠിച്ചിട്ടുണ്ടോ?

ശാസ്ത്രികൾ: ഉണ്ടു്. അതിനെന്തുവേണം?

നമ്പൂരി
അതിൽത്തന്നെ ഞാനൊന്നു ചോദിക്കാം. “ഇന്ദിരാ ലോകമാതാ മാ” എന്നും “ഭാർഗവീ ലോകജനനീ” എന്നും ഉള്ളേടത്തു “ലോകമാതാ” എന്നും “ലോകജനനീ” എന്നും രണ്ടും കൂടി പ്രയോഗിച്ചിരിക്കുന്നതു് എന്തിനായിട്ടാണു്? അവയിൽ ഏതെങ്കിലും ഒന്നായാലും മതിയാകുന്നതല്ലേ?
ശാസ്ത്രികൾ
ഒന്നായാലും മതിയായിരുന്നു.
നമ്പൂരി
ഇതാണു് തനിക്കൊന്നും അറിഞ്ഞുകൂടെന്നു ഞാൻ പറയുന്നതു്. ഏറ്റവും ചുരുക്കമായി ഉണ്ടാക്കിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ അതിഗംഭീരനായിരിക്കുന്ന തത്കർത്താവു് വെറുതെ ഇങ്ങനെയൊരു പദം പ്രയോഗിക്കില്ല.
ശാസ്ത്രികൾ
എന്നാൽ ഇതിന്റെ പ്രയോജനമെന്താണെന്നു് നമ്പൂരി പറയണം.
നമ്പൂരി
(മേല്പട്ടും കീഴ്പട്ടും ചൂണ്ടിക്കാണിച്ചുകൊണ്ടു്) “ആ ലോകമാതാ എന്നും ഈ ലോകജനനീ എന്നുമാണു് പറഞ്ഞിരിക്കുന്നതു്. അതുകൊണ്ടു് മഹാലക്ഷ്മി ഒരു ലോകത്തിന്റെ മാത്രമല്ല, പരലോകത്തിലെ മാതാവും ഇഹലോകത്തിലെ ജനനിയുമാണെന്നാണു് അതിന്റെ അർത്ഥം. ഒന്നു മാത്രം പറഞ്ഞാൽ ഒരു ലോകത്തിലേക്കല്ലാതെ ആകുമോ? എടോ ഇതൊക്കെ വല്ലതും പഠിചെങ്കിലേ മനസ്സിലാകൂ” എന്നും പറഞ്ഞു് ഇറങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കൽ ഒരു ദിവസം വൈകുന്നേരം ഇദ്ദേഹം അമ്പലപ്പുഴെ എത്തിച്ചേർന്നു. കുളിച്ചു സന്ധ്യാവന്ദനാദികളും കഴിച്ചു് അമ്പലത്തിൽ എത്തി. അന്നു വാവോ മറ്റോ ആയിരുന്നതിനാൽ അത്താഴമില്ലാത്ത ഒരു ദിവസമായിരുന്നു. ഉപായത്തിൽ പലഹാരം വല്ലതും കഴിക്കണം എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ അത്താഴപൂജ കഴിഞ്ഞു ശാന്തിക്കാരൻ നേദ്യം കഴിച്ച അപ്പവുമെടുത്തുംകൊണ്ടു് തിടപ്പള്ളിയിലേക്കു പോകുന്നതുകണ്ടു. അവിടെ ബ്രഹ്മസ്വമായിട്ടു പതിവുള്ള അപ്പം വഴിപോക്കർക്കു കൊടുക്കാതെ ശാന്തിക്കാരുതന്നെ അപഹരിക്കയാണു പതിവു്. അഥവാ കൊടുത്താലും ഒന്നോ ഒരു മുറിയോ അല്ലാതെ കൊടുക്കുകയില്ല. ഈ പതിവുകൾ മുട്ടസ്സുനമ്പൂരി മുമ്പേതന്നെ അറിഞ്ഞിരുന്നതുകൊണ്ടു് അപ്പവുംകൊണ്ടു് പോയ ശാന്തിക്കാരന്റെ പിന്നാലെ അദ്ദേഹവും തിടപ്പള്ളിയിലെത്തി.

നമ്പൂരി
എടോ ശാന്തിക്കാരൻ! ഇവിടത്തെ അപ്പം ഒരാൾ തിന്നുകയാണെങ്കിൽ എത്രയെണ്ണം തിന്നും?
ശാന്തിക്കാരൻ
ഞെരുങ്ങിയാൽ ഒരിരുപതെണ്ണം തിന്നുമായിരിക്കാം.
നമ്പൂരി
ഐഃ അതൊന്നുമല്ല. നൂറെണ്ണത്തിനു സംശയമില്ല. എന്നെപ്പോലെയുള്ളവരാണെങ്കിൽ ഒരുസമയം ഇരുനൂറെണ്ണം തട്ടിയെന്നും വരാം.
ശാന്തിക്കാരൻ
ഐഃ ഒരു കാലത്തുമില്ല. അത്ര മിടുക്കന്മാരിപ്പോൾ ഭൂമിയിൽ ജനിച്ചിട്ടില്ല. എത്ര പെരുവയറനായാലും മുപ്പതെണ്ണത്തിൽ അധികം തിന്നുകയില്ല നിശ്ചയം തന്നെ.
നമ്പൂരി
അതൊന്നുമല്ലെടോ. ഇരുനൂറെണ്ണം ഈ പറയുന്ന ഞാൻതന്നെ തിന്നു കാണിച്ചുതരാം. യാതൊരു സംശയവുമില്ല.

ഇങ്ങനെ അവർ തമ്മിൽ ഇല്ലെന്നും ഉവ്വെന്നും വലിയ തർക്കമുണ്ടായി. ഒടുക്കം വാദം മുറുകി അയ്യഞ്ചു രൂപാ പന്തയവും പറഞ്ഞു. “എന്നാൽ ഇപ്പോൾത്തന്നെ അതറിയണം” എന്നു പറഞ്ഞു് ശാന്തിക്കാരൻ ഇരുനൂറപ്പം ഒരുരുളിയിലാക്കി നമ്പൂരിയുടെ മുമ്പിൽ വെച്ചുകൊടുത്തു. നമ്പൂരി അവിടെയിരുന്നു പതുക്കെ തിന്നാനും തുടങ്ങി. പത്തോ പതിനഞ്ചോ അപ്പം തിന്നപ്പോഴേക്കും നമ്പൂരിക്കും വയറു നിറഞ്ഞു തൃപ്തിയായി, അപ്പോൾ നമ്പൂരി “എടോ ശാന്തിക്കാരാ! താനിത്ര മിടുക്കനാണെന്നു ഞാൻവിചാരിച്ചിരുന്നില്ല. ഞാൻതന്നെ വിഡ്ഢി. എന്റെ വയറിനെക്കുറിച്ചു് എന്നെക്കാൾ നിശ്ചയം തനിക്കാണല്ലോ. ഇതാ എനിക്കിപ്പോൾ വയറു നിറഞ്ഞുകഴിഞ്ഞു. ഇനി ഒരപ്പംപോലും തിന്നാൻ പ്രയാസമാണു്”.

ശാന്തിക്കാരൻ
എന്നാൽ രൂപ തരൂ. ഞാൻ മുമ്പെതന്നെ പറഞ്ഞില്ലേ?
നമ്പൂരി
“എടോ ബ്രഹ്മസ്വംവക അപ്പം ദിവസംതോറും താൻ തിന്നുന്നതിന്റെ വില വഴിപോക്കനായ എനിക്കു താൻ കണക്കുതീർത്തു തരികയാണു് വേണ്ടതു്. അതിൽനിന്നു് തന്റെ അഞ്ചു രൂപ എടുത്തുംകൊണ്ടു ശേ‌ഷം ഇങ്ങോട്ടു തന്നേക്കു” എന്നു പറഞ്ഞു് ഇറങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കൽ ഇദ്ദേഹം വേറെ ഒരു ദിക്കിൽ ഒരമ്പലത്തിൽ ചെന്നു. അതു രാവിലെയായിരുന്നു. ആ ക്ഷേത്രം സർക്കാർ വകയാണെങ്കിലും അവിടത്തെ സകലാധികാരവും അവിടത്തെ വാര്യർക്കായിരുന്നു. വാര്യരു് വലിയ ധനവാനും ഏറ്റവും ഗർവി‌ഷ്ഠനും ആയിരുന്നു. നമ്പൂരി കുളിക്കാനായി കുളക്കടവിൽ വന്നപ്പോൾ വാര്യരു മുണ്ടുടുക്കാതെ ഇരുന്നു് എണ്ണ തേക്കാൻ ഭാവിക്കയാണു്. നമ്പൂരിയെ കണ്ടിട്ടു് യാതൊരാചാരവും ഭാവിച്ചില്ല. ആ ദേശത്തേക്കു് വാര്യരു് ഒരു പ്രധാനനും ക്ഷേത്രാധികാരിയും ആയിരുന്നതുകൊണ്ടു് അങ്ങനെയാണു് പതിവു്. നമ്പൂരിക്കു് അതൊക്കെ അറിവുണ്ടായിരുന്നതിനാൽ അദ്ദേഹവും അടുക്കൽ ചെന്നിരുന്നു. “തേച്ചുകുളി നമുക്കു പങ്കായിട്ടായിക്കളയാം. ഞാനും തേച്ചുകുളിച്ചിട്ടു വളരെ ദിവസമായി” എന്നും പറഞ്ഞു നമ്പൂരിയും എണ്ണയെടുത്തു തേച്ചുതുടങ്ങി. വാര്യർക്കു കേമമായി ദേ‌ഷ്യം വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. നമ്പൂരി വേഗം എണ്ണയും തേച്ചു കുറെ ഇഞ്ചയും താളിയും ഇങ്ങോട്ടെടുത്തു ക്ഷണത്തിൽ തേച്ചുകുളിയും കഴിച്ചു് അമ്പലത്തിലെത്തി. അപ്പോഴേക്കും ഉച്ചപ്പൂജയും കഴിയാറായി. തേവാരമെല്ലാം കഴിഞ്ഞപ്പോഴേക്കും നമസ്കാരം കാലമായി എന്നു ശാന്തിക്കാരൻ വന്നു പറഞ്ഞു. ഉടനെ നമ്പൂരി പോയി ഉണ്ണാനിരുന്നു. അവിടെ ഉച്ചപ്പൂജയ്ക്കു സർക്കാർ വകയായി ഒരു പാല്പായസം പതിവുണ്ടു്. അതു് വഴിപോക്കരായി വരുന്ന ബ്രാഹ്മണർക്കു് ബ്രഹ്മസ്വമായി നമസ്കാരത്തിനു വിളമ്പണമെന്നാണു് ഏർപ്പാടുള്ളതു്. എങ്കിലും ദിവസംതോറും വാര്യരു കൊണ്ടുപോയി സാപ്പാടു കഴിക്കയാണു് പതിവു്. അതും മുട്ടസ്സു നമ്പൂരി അറിഞ്ഞിരുന്നതിനാൽ ഊണു പകുതിയായപ്പോൾ പാല്പായസം വിളമ്പാൻ ശാന്തിക്കാരനോടു് പറഞ്ഞു. വാര്യരു പറഞ്ഞല്ലാതെ പാല്പായസം തരാൻ പാടില്ലെന്നു ശാന്തിക്കാരൻ പറഞ്ഞപ്പോൾ “വാര്യരു പറഞ്ഞിട്ടുതന്നെയാണു്. ഭയപ്പെടേണ്ടാ. വിളമ്പിക്കോളൂ” എന്നു നമ്പൂരി പറഞ്ഞു. ശാന്തിക്കാരൻ പാല്പായസം വിളമ്പിക്കൊടുത്തു. നമ്പൂരി മൂക്കുമുട്ടെ സാപ്പാടും കഴിച്ചു വെലിക്കൽപ്പുരയിൽ പോയി കിടപ്പുമായി.

വാര്യർ കുളിയും ജപവും എല്ലാം കഴിഞ്ഞു് ഉണ്ണാൻ ചെന്നിരുന്നു. ഊണു പകുതിയായപ്പോൾ പതിവുപോലെ പാല്പായസം വിളമ്പാൻ പറഞ്ഞു. അപ്പോൾ വിളമ്പിക്കൊണ്ടു നിന്ന സ്ത്രീ “പാല്പായസം ആ വഴിപോക്കൻ നമ്പൂരിക്കു് കൊടുത്തു എന്നു ശാന്തിക്കാരൻ പറഞ്ഞു” എന്നു പറഞ്ഞു.

വാര്യർ
അതുവ്വോ? ആരു പറഞ്ഞിട്ടാണു് കൊടുത്തതു്?
സ്ത്രീ
അമ്മാവൻ പറഞ്ഞു എന്നു് ആ നമ്പൂരി പറഞ്ഞിട്ടാണു് കൊടുത്തതെന്നു ശാന്തിക്കാരൻ പറഞ്ഞു.
വാര്യർ
ആഹാ! ദ്രോഹി വ്യാജം പറഞ്ഞു പറ്റിക്കയാണല്ലേ ചെയ്തതു? എന്നാൽ അയാളോടൊന്നു ചോദിച്ചിട്ടുതന്നെ വേണം വിടാൻ. എന്നിട്ടേ ഇനി ഊണു ഭാവമുള്ളൂ .

എന്നു പറഞ്ഞു് വാര്യരു് എച്ചിക്കയും മടക്കിപ്പിടിച്ചും കൊണ്ടു് ദേ‌ഷ്യപ്പെട്ടെണീറ്റു വെലിക്കൽപ്പുരയുടെ വാതിൽക്കൽ ചെന്നു് “പാല്പായസം മേടുച്ചുണ്ടോളാൻ ഞാൻനമ്പൂരിയോടു പറഞ്ഞുവോ?”

നമ്പൂരി
ഹാ, കൊശവാ! നീയെന്തു വാര്യരാണു്? നിനക്കുണ്ടോ അഷ്ടാംഗഹൃദയം? ഏഭ്യാ! മോനിപ്പള്ളി ശങ്കുവാര്യരു മഹായോഗ്യൻ, നല്ല അഷ്ടാംഗഹൃദയക്കാരൻ. അയാളാണു തേച്ചുകുളിച്ചാൽ പാല്പായസമുണ്ണണമെന്നു പറഞ്ഞിരിക്കുന്നതു്. അല്ലാതെ നീ പറഞ്ഞാൽ ആരു കേൾക്കും? ഞാൻനിന്റെ വാലിയക്കാരനോ?

എപ്രകാരം യാതൊരു തടസ്സവും കൂടാതെ നമ്പൂരിയുടെ ശകാരം കേട്ടപ്പോൾ വാര്യരു വല്ലാതെ അന്ധനായിത്തീർന്നു. അതിനുമുമ്പു് ഒരിക്കൽപ്പോലും ആരും ഇങ്ങനെ തന്നെ പറഞ്ഞിട്ടില്ലാത്തതിനാൽ ഇതു് ഏറ്റവും ദുസ്സഹമായി ഭവിക്കയാൽ ഇനിയും നമ്പൂരി വല്ലതും പറയുന്നതിനും വല്ലവരും വന്നു കേൾക്കുന്നതിനും ഇടയാകേണ്ടെന്നു വിചാരിച്ചു് അത്യന്തം ലജ്ജയോടൂകൂടി അഭിമാനനിധിയായ വാര്യർ ക്ഷണത്തിൽ വാര്യത്തേക്കുതന്നെ മടങ്ങിപ്പോയി. നമ്പൂരിയുടെ വഴിക്കു് നമ്പൂരിയും പോയി.

പിന്നെ ഒരിക്കൽ ആ ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ ഉത്സവമായിരുന്നു. എന്തോ കാരണവശാൽ അവിടെ കൂത്തിനു വന്നിരുന്ന നമ്പ്യാരുമായി മു‌ഷിയുന്നതിനിടയായി. അതിനാൽ നമ്പ്യാരെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു. അവിടെ ഉത്സവം നടത്തിക്കൊണ്ടിരുന്ന തഹശീൽദാർ ക്ഷേത്രമര്യാദകൾ ഒന്നും നിശ്ചയമില്ലാതെയും ക്ഷേത്രത്തിന്റെ മതിൽക്കകത്തുപോലും കടക്കാൻ പാടില്ലാതെയും ഉള്ള ഒരു സാധു മനു‌ഷ്യനായിരുന്നു. നമ്പൂരി ആ തഹശീൽദാരുടെ അടുക്കൽ സേവയ്ക്കടുത്തുകൂടി ഒന്നാംതരത്തിൽ ഉണ്ടയില്ലാത്ത ഒരു വെടി പറഞ്ഞുപിടിപ്പിച്ചു. എങ്ങനെയെന്നാൽ, ഇവിടെ ഉത്സവക്കാലത്തു് വിളക്കിന്റെ ഇടയ്ക്കുള്ള പ്രദക്ഷിണത്തിനു മുമ്പൊക്കെ നമ്പ്യാർ മിഴാവുവാദ്യം കൂടെ എടുത്തു സേവിക്ക പതിവുണ്ടായിരുന്നു. ഇക്കൊല്ലം അതും കാണാനില്ല. ക്ഷേത്രങ്ങളിൽ ഈ വാദ്യം വളരെ മുഖ്യമായിട്ടുള്ളതാണു്. യജമാനനു് ഇതിന്റെ നിശ്ചയമില്ലായിരിക്കുമെന്നു വിചാരിച്ചു നമ്പ്യാർ ഇതു കബളിപ്പിക്കുകയാണു ചെയ്യുന്നതു്. അതിനാൽ അതു കൂടെ നടത്താനായി ചട്ടംകെട്ടാത്ത പക്ഷം യജമാനനു വളരെ കുറചിലാണു്.

ഇപ്രകാരം നമ്പൂരിയുടെ വ്യാജവചനത്തെക്കേട്ടു വിശ്വസിച്ചു് സാധുവായ തഹശീൽദാർ പാവപ്പെട്ട നമ്പ്യാരെക്കൊണ്ടു് മഹാമേരുവിനെ പ്പോലെയിരിക്കുന്ന മിഴാവു് ഒരു ദിവസം കെട്ടിയെടുപ്പിച്ചുവത്ര. പിറ്റേദിവസമായപ്പോഴേക്കും നമ്പ്യാർ നമ്പൂരിയെ ശരണം പ്രാപിച്ചു. പിന്നെ അദ്ദേഹംതന്നെ തഹശീൽദാരുടെ അടുക്കൽ പറഞ്ഞു നമ്പ്യാരുടെ ഈ ഗ്രഹപ്പിഴ ഒഴിച്ചുവിടുകയും ചെയ്തു.

പിന്നെയൊരിക്കൽ മുട്ടസ്സുനമ്പൂരി വഴിയാത്രയിൽ ഒരു ലുബ്ധനായ നമ്പൂരിയുടെ ഇല്ലത്തു് ഊണു കഴിക്കാനായി കേറി. അവിടത്തെ നമ്പൂരി വഴിപോക്കർക്കു പച്ചവെള്ളംപോലും കൊടുക്കാത്ത കശ്മലനാണെന്നു് മുട്ടസ്സുനമ്പൂരി അറിഞ്ഞിരുന്നതിനാൽ അവിടെയും അദ്ദേഹം ഒരു ഉപായമാണു് ഉപയോഗിച്ചതു്. മുട്ടസ്സുനമ്പൂരി മുറ്റത്തു ചെന്നുനിന്നു് ഒന്നു ചുമച്ചപ്പോൾ അകത്തു തേവാരം കഴിച്ചുകൊണ്ടിരുന്ന ഗൃഹസ്ഥൻ നമ്പൂരി ദുർമുഖവും കാണിച്ചുകൊണ്ടു് പതുക്കെ പുറത്തുവന്നു് “എന്തിനാ വന്നതു്” എന്നു ചോദിച്ചു.

മുട്ടസ്സുനമ്പൂരി: ഞാൻകുറച്ചു ദൂരെ ഒരു സ്ഥലത്തു പോയി വരികയാണു്. നമ്മുടെ അമ്മയുടെ ശ്രാദ്ധം ഇന്നാണു്. നിവൃത്തിയുണ്ടെങ്കിൽ അതു മുട്ടിക്കാതെ ഇവിടെക്കഴിച്ചു പോയാൽക്കൊള്ളാമെന്നുണ്ടു്. പണം എത്രവേണമെങ്കിലും ചെലവു ചെയ്യാൻ തയ്യാറാണു്. അങ്ങു് കൃപയുണ്ടായി അതു കഴിപ്പിച്ചയയ്ക്കണം. ശ്രാദ്ധവും മൂസ്സുതന്നെ വേണമെന്നാണു് എന്റെ ആഗ്രഹം.ഇതുകേട്ടപ്പോൾ ദക്ഷിണയായിട്ടും സാമാനവിലയായിട്ടും പണം കുറെ തട്ടിയെടുക്കാമെന്നു വിചാരിച്ചു് “എന്നാൽ ചതുർവിധമായിട്ടുതന്നെ വേണോ?” എന്നു ഗൃഹസ്ഥൻ ചോദിച്ചു.

മുട്ടസ്സുനമ്പൂരി
അമ്മയുടെ ശ്രാദ്ധം അങ്ങനെയല്ലാതെ ഉണ്ടായിട്ടില്ല. അതുകൊണ്ടു് അങ്ങനെതന്നെ ആയാൽകൊള്ളാമെന്നാണു് ആഗ്രഹം. പണം എത്ര വേണമെങ്കിലും ഉണ്ടു്.
ഗൃഹസ്ഥൻ
എന്നാൽ വേണ്ടതുപോലെ ഒക്കെ ആവാം.
മുട്ടസ്സുനമ്പൂരി
എന്നാൽ അങ്ങു് തേച്ചുകുളിക്കണം. എണ്ണയുടെ വിലകൂടി എന്താണെന്നുവച്ചാൽ തന്നേക്കാം.

ഉടനെ ഗൃഹസ്ഥൻ അങ്ങനെ ആവാമെന്നു സമ്മതിച്ചു. പിന്നെ അകത്തുപോയി വേണ്ടതെല്ലാം ക്ഷണത്തിൽ വെച്ചുണ്ടാക്കുനന്തിനു ചട്ടംകെട്ടി എണ്ണയുമെടുത്തു രണ്ടുപേരുംകൂടി കുളിക്കാൻപോയി. മുട്ടസ്സുനമ്പൂരി ക്ഷണത്തിൽ കുളി കഴിച്ചു. “എന്നാൽ ഞാൻപോയി എല്ലാം വട്ടം കൂട്ടട്ടെ. അങ്ങു് കുളി കഴിഞ്ഞു് വേഗത്തിൽ വന്നേക്കൂ” എന്നും പറഞ്ഞു് ഇല്ലത്തെത്തി. അപ്പോഴേക്കും അന്തർജനം വെലിക്കു വേണ്ടതെല്ലാം വെച്ചുണ്ടാക്കി, നാലുകെട്ടിൽ കൊണ്ടുവന്നുവച്ചു വാതിലും ചാരി അടുകളയിലേക്കു പോയി. “ഇനി അകത്തേക്കു കടക്കാമെന്നു പറഞ്ഞേക്കടി” എന്നു പറഞ്ഞു. ഉടനെ മുട്ടസ്സുനമ്പൂരി അകത്തേക്കു കടന്നു നാലുകെട്ടിന്റെ പുറത്തേക്കുള്ള വാതിലെല്ലാമടച്ചു സാക്ഷായുമിട്ടു അവിടെ ഇരുന്നു് തന്നെത്താൻ വിളമ്പി വെടിപ്പായിട്ടു് ഊണും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഗൃഹനാഥൻ നമ്പൂരി തേച്ചുകുളിയും കഴിഞ്ഞു വാതിൽക്കൽ വന്നു മുട്ടി വിളിക്കാൻ തുടങ്ങി. മുട്ടസ്സുനമ്പൂരി “ഇതാ ഞാൻ വരുന്നു. കുറച്ചു് അവിടെ നിൽക്കണം. ഇതൊന്നു മുഴുവനായിക്കോട്ടെ” എന്നു പറഞ്ഞു് സാവധാനത്തിൽ ഊണു കഴിച്ചു. ഊണു കഴിഞ്ഞു കൈയും മടക്കിപ്പിടിച്ചുംകൊണ്ടുവന്നു് ഇടത്തെ കൈകൊണ്ടു് വാതിൽ തുറന്നപ്പോൾ ഗൃഹസ്ഥൻനമ്പൂരി “അല്ലേ! തനിക്കു ശ്രാദ്ധമൂട്ടാനുണ്ടെന്നു പറഞ്ഞിട്ടു് ഇങ്ങനെയാണോ? എന്നു ചോദിച്ചു.

മുട്ടസ്സുനമ്പൂരി
എന്റെ മൂസ്സു് ദേ‌ഷ്യപ്പെടരുതു്. അന്ധാളിത്തംകൊണ്ടു് എനിക്കു് അല്പം തെറ്റിപ്പോയി. ഇവിടെ വന്നപ്പോഴാണു് ഓർമയുണ്ടാകുന്നതു്. ഇന്നു് അമ്മയുടെ ശ്രാദ്ധമല്ല എന്റെ പിറന്നാളാണു്. അതുകൊണ്ടു് തരക്കേടൊന്നുമുണ്ടായില്ല. അടപ്രഥമൻ ധാരാളം. ദേഹണ്ഡമെലാം അതിശയായി.

ഇതുകേട്ടപ്പോൾ ഗൃഹസ്ഥൻനമ്പൂരി കോപാന്ധനായി കണ്ണും ചുവത്തിക്കൊണ്ടു് എന്താണിതിനു മറുപടി പറയേണ്ടതെന്നു വിചാരിച്ചുംകൊണ്ടു് നിൽക്കുമ്പോൾ മുട്ടസ്സുനമ്പൂരി കൈയും കഴുകി പടിക്കലിറങ്ങിപ്പോവുകയും ചെയ്തു.

ഇദ്ദേഹം ഒരിക്കൽ ആറാട്ടുപുഴെ പൂരം കാണാൻ പോവുകയുണ്ടായി. ആറാട്ടുപുഴെ പൂരത്തിനു പോകുന്നവർ തങ്ങൾക്കുള്ളവയെല്ലാം കഴിഞ്ഞു്, കിട്ടുന്നിടത്തോളം ഇരവലും വാങ്ങി സർവാഭരണഭൂ‌ഷിതന്മാരായിട്ടാണല്ലോ പോവുക പതിവു്. എന്നാൽ മുട്ടസ്സുനമ്പൂരി പോയതു് അങ്ങനെയല്ല. അദ്ദേഹത്തിന്റെ തറവാട്ടുവകയായിട്ടുള്ള സകല വസ്തുക്കളുടെയും ആധാരപ്രമാണങ്ങൾ എലാം ഒരു പെട്ടിയിലാക്കിക്കെട്ടിയെടുത്തുംകൊണ്ടാണു്. പൂരസ്ഥലത്തു് കയറി ആധാരപ്പെട്ടിയും തലയിൽവച്ചു് പൂരം ഒരാൽത്തറയ്യിൽ കണ്ടുകൊണ്ടു നിന്നു. അനന്യസാധാരണമായ ഈ പ്രവൃത്തിയുടെ ഉദ്ദേശ്യമെന്താണെന്നു് ചിലർ ചോദിച്ചപ്പോൾ “അവരവർക്കുള്ള ദ്രവ്യപുഷ്ടി എത്രത്തോളമുണ്ടെന്നല്ലോ ഇവിടെ കാണിക്കേണ്ടതു്? അല്ലെങ്കിൽ ഈ ആളുകളെല്ലാം ഇത്ര വളരെ സ്വർണം ചുമന്നുംകൊണ്ടു് വന്നിരിക്കുന്നതെന്തിനാണു്? അതിനാൽ നമുക്കുള്ള സമ്പാദ്യങ്ങളുടെ ആധാരങ്ങൾ ഞാൻ കൊണ്ടുപോന്നതാണു്. ഞാൻ കുറച്ചു സമ്പാദിച്ചിട്ടുള്ളതു് വസ്തുക്കളായിട്ടാണു്; സ്വർണമായിട്ടല്ല. പിന്നെ ഇങ്ങനെയല്ലാതെ നിവൃത്തിയില്ലല്ലോ” എന്നു പറഞ്ഞു. എടുപ്പതിലധികം സ്വർണാഭരണങ്ങളുമണിഞ്ഞു വന്നിരുന്ന പല യോഗ്യന്മാരും ഇതു കേട്ടു സാമാന്യത്തിലധികം മധ്യമമായി എന്നുള്ളതു പറയേണ്ടതില്ലല്ലോ.

ഇദ്ദേഹം ആദ്യമായി തിരുവനന്തപുരത്തു പോയപ്പോൾ ഒരു ദിവസം പൊന്നുതമ്പുരാൻ തിരുമനസ്സിലെ കോവിലെഴുന്നള്ളത്തു സമയം മുണ്ടുകൊണ്ടു തല മൂടിക്കെട്ടി ശീവേലിപ്പുരയിലുള്ള ഒരു വലിയ കൽത്തൊട്ടിയിലിറങ്ങി മുഖം മാത്രം പുറത്തേക്കു കാണിച്ചുകൊണ്ടിരുന്നു. ഒരിക്കൽ തിരുമനസ്സുകൊണ്ടു് അങ്ങോട്ടു നോക്കിയപ്പോൾ ഈ മുഖം കണ്ടു “അതാരാണു് കൽത്തൊട്ടിയിലിറങ്ങിയിരിക്കുന്നതു്, വിളിക്കട്ടെ” എന്നു കല്പിച്ചു. ഉടനെ ഹരിക്കാരൻ നമ്പൂരിയെ വിളിച്ചു തിരുമുമ്പാകെ കൊണ്ടുചെന്നു. “എന്തിനായിട്ടാണു് ഇതിൽ ഇറങ്ങിയിരുന്നതു്?” എന്നു കല്പിചു ചോദിചു.

നമ്പൂരി
ഇവിടെ വന്നാൽ മുഖം കാണിക്കണമെന്നു് കേട്ടിട്ടുണ്ടു്.

അതിലിറങ്ങിയിരിക്കാഞ്ഞാൽ മുഖം മാത്രമായിട്ടു കാണിക്കാൻ പ്രയാസമായിട്ടിറങ്ങിയതാണു്. നമ്പൂരിയുടെ ഈ ഫലിതം കേട്ടിട്ടു തിരുമനസ്സുകൊണ്ടു സന്തോ‌ഷിച്ചു സമ്മാനം കല്പിച്ചുകൊടുത്തതല്ലാതെ ഒട്ടും തിരുവുള്ളക്കേടുണ്ടായില്ല. ഇതെല്ലാം ഇദ്ദേഹം സേവിച്ച തിരുമധുരത്തിന്റെ മാഹാത്മ്യമാണു്. അദ്ദേഹം എന്തു പ്രവർത്തിച്ചാലും എന്തു പറഞ്ഞാലും അദ്ദേഹത്തോടു വിരോധം തോന്നുകയില്ല. അതു വെറുതെ വരുന്നതല്ലല്ലോ? അദ്ദേഹം ആണ്ടുതോറും തൃപ്പൂണീത്തുറ ഉത്സവത്തിനു പോകാറുണ്ടായിരുന്നു. ആട്ടം, ഓട്ടംതുള്ളൽ, ഞാണിന്മേൽക്കളി, വാളേറു്, ചെപ്പടിവിദ്യ, അമ്മാനാട്ടം, കുറത്തിയാട്ടം, ആണ്ടിയാട്ടം മുതലായി എല്ലാ കൂട്ടവും അദ്ദേഹവും ഓരോന്നു ചാർത്തിക്കയും പതിവാണു്. മറ്റു ചാർത്തുകാരെക്കൊണ്ടു് അദ്ദേഹത്തിന്റെ പേർക്കുകൂടി ഓരോ പ്രാവശ്യം കളിപ്പിക്കും. ആ വകയ്ക്കുള്ള അരിക്കോപ്പുകൾ വാങ്ങി അവർക്കു കൊടുക്കും. പണം മുഴുവനും അദ്ദേഹം എടുക്കും. അങ്ങനെയാണു് പതിവു്. പാഠകം പറയുകയെന്നുള്ളതു് ഒന്നുമാത്രം ആൾപ്പേരെക്കൊണ്ടു സാധിക്കാത്തതാകയാൽ അതു് അദ്ദേഹംതന്നെയാണു് നടത്തുക. വേ‌ഷംകെട്ടി വിളക്കത്തു ചെന്നു് നിൽക്കുമെന്നല്ലാതെ പാഠകം പറയനുള്ളതൊന്നും അദ്ദേഹം പഠിച്ചിട്ടുണ്ടായിരുന്നില്ലാത്തതിനാൽ ഒന്നും പറയാറില്ല. യോഗ്യന്മാരായ അനേകം പാഠകക്കാർ വേറെ ഉള്ളതുകൊണ്ടു് ആരും ഇദ്ദേഹത്തിന്റെ അടുത്തു് പോകാറുമില്ല ഒരുദിവസം പാഠകം കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തന്റെ അടുക്കൽ വരുത്തണമെന്നു് നമ്പൂരി നിശ്ചയിച്ചു് ഒരുപായം ചെയ്തു. എങ്ങനെയെന്നാൽ, രണ്ടു കൈയും തലയിൽ വചുകൊണ്ടു് “അയ്യോ പാവേ” എന്നു് ഉറക്കെ ഒരു നിലവിളി വച്ചു കൊടുത്തു. അതുകേട്ടു് ആളുകളൊക്കെ പരിഭ്രമിച്ചു് എന്താണെന്നറിയാനായിട്ടു് ഓടി ഇദ്ദേഹം വേ‌ഷം കെട്ടി നിൽക്കുന്ന ദിക്കിലേക്കു് ചെന്നു. അപ്പോൾ നമ്പൂരി “ഇങ്ങനെ നിലവിളിച്ചുകൊണ്ടു് ആ ശൂർപ്പണഖ ഖരന്റെ അടുക്കലേക്കു് ചെന്നു” എന്നു പറഞ്ഞു പാഠകവും മതിയാക്കി. കേൾക്കാനാരുമില്ലാതെയായപ്പോൾ മറ്റു പാഠകക്കാരും മതിയാക്കി. അങ്ങനെ കേൾവിക്കാർക്കു് അതുമില്ല ഇതുമില്ലെന്നാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ.

പിന്നെ ഒരു ദിവസം ഒരു നല്ല വ്യുത്പന്നനായ ഒരാൾ നമ്പൂരിയെ ആക്ഷേപിക്കണമെന്നു കരുതിക്കൊണ്ടു നമ്പൂരിയുടെ പാഠകം കേൾക്കാനായിച്ചെന്നു. അപ്പോൾ നമ്പൂരി,

ഘടാ പടാ ഘടപടാ ഘടപാടപാടാ
ഭാടാ ചടാ ചട ചടാ ചട ചാട ചാടാ
മൂടന്മാ കടാ കടകടാ കടകാട കാടാ
കൂടാ കുടാ കുടുകുടാ കുടിയാടികൂടാ

എന്നൊരു ശ്ലോകം ചൊല്ലി അദ്ദേഹത്തിനു തോന്നിയതു പോലെയുള്ള വിഡ്ഢിത്തങ്ങളെല്ലാം അതിനർത്ഥമായിട്ടു പറഞ്ഞു. പാഠകം കഴിഞ്ഞയുടൻ ആ വിദ്വാൻ നമ്പൂരിയോടു് “ഹേ, ഈ ശോകം ഏതു പ്രബന്ധത്തിലുള്ളതാണു്? ഇതിന്റെ അർത്ഥം ഒന്നുകൂടി പറഞ്ഞുകേട്ടാൽ കൊള്ളാം” എന്നു പറഞ്ഞു.

നമ്പൂരി
ഫഃ കുശവാ! നീ പറയുമ്പോളൊക്കെപ്പറയാൻ ഞാൻനിന്റെ ശി‌ഷ്യനാണോ? ഏതു പ്രബന്ധത്തിലുള്ളതാണെന്നു് അറിയണമെങ്കിൽ ഗ്രന്ഥപരിചയമുള്ള ആണുങ്ങളോടു വല്ലവരോടും പോയി ചോദിക്കു്. എനിക്കിപ്പോൾ പറയാൻ അവസരമില്ല. വിദ്വാനായിട്ടു് ഞാനൊരുത്തൻ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ.

മുട്ടസ്സുനമ്പൂരി ഓരോ സംഗതിവശാൽ അനേകം ഭാ‌ഷാശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ടു്. അവ അത്ര സഭ്യങ്ങളല്ലാത്തതിനാൽ ഇവിടെ ഒന്നും ചേർക്കുന്നില്ല. ശ്ലോകങ്ങളെല്ലാം സാമാന്യം നന്നായിട്ടുണ്ടു്.

യാത്രക്കളിയിൽ ഇദ്ദേഹം കൊങ്ങിണി മുതലായ അനേകം വേ‌ഷങ്ങൾ കെട്ടാറുണ്ടു്. വേ‌ഷങ്ങളെല്ലാം വളരെ നന്നായിരുന്നു എന്നാണു് കേട്ടിട്ടുള്ളതു്. വാക്കുകളെല്ലാം ഫലിതമയമായിരിക്കും. മുട്ടസ്സുനമ്പൂരിയുടെ വേ‌ഷം അരങ്ങത്തുവന്നാൽ പോവുന്നതുവരെ കാഴ്ചക്കാരിൽ ഒരുത്തരെങ്കിലും ഒരു സമയവും ചിരിക്കാതെ ഇരുന്നുപോയി എന്നു വരാറില്ല. അദ്ദേഹത്തിന്റെ വേ‌ഷം കുറച്ചുകാലം തിരുവാർപ്പിൽ വലിയ മേനോൻ (ദേവസ്വം കോയിമ്മ) ആയിട്ടും ഇരുന്നിട്ടുണ്ടു്.