close
Sayahna Sayahna
Search

കൊട്ടാരക്കരഗ്ഗോശാല


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിരുവിതാംകൂറിൽ കൊല്ലം ഡിവി‌ഷനിൽച്ചേർന്ന കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര എന്ന ദേശത്തു് ഒരു ശിവക്ഷേത്രമുണ്ടു്. ഈ ക്ഷേത്രം പണ്ടു് കൊട്ടാരക്കര (ഇളയിടത്തു സ്വരൂപം) രാജാവിന്റെ വകയായിരുന്നു. ആ സ്വരൂപത്തിലെ രാജാക്കന്മാർ ഈ ശിവനെ അവരുടെ പരദേവതയായിട്ടാണു് ആചരിക്കുകയും ആദരിക്കുകയും ചെയ്തുവന്നിരുന്നതു്. കൊട്ടാരക്കര ദേശം തിരുവിതാംകൂർ സർക്കാർ വകയായിത്തീർന്നു. ആ ക്ഷേത്രത്തിന്റെ തെക്കുവശത്തു് മതിൽക്കകത്തായി ഒരു ഗോശാല ഇപ്പോഴും കാണ്മാനുണ്ടു്. അതിന്റെ ഉത്ഭവത്തെപ്പറ്റിയാണു് ഇവിടെ പറയാൻ ഭാവിക്കുന്നതു് .

പണ്ടു് ബ്രിട്ടി‌ഷു മലബാർകാരനായ ഒരു നമ്പൂരി അനപത്യത നിമിത്തം വളരെ ദുഃഖിച്ചു് അനേകം സൽക്കർമങ്ങളും ദാനധർമങ്ങളും ക്ഷേത്രങ്ങളിൽ വഴിപാടുകളും മറ്റും നടത്തിയതിന്റെ ഫലമായി ഒരു പുത്രസന്താനമുണ്ടായി. അപ്പോൾ ആ മാതാപിതാക്കന്മാർ വളരെ സന്തോ‌ഷിച്ചുവെങ്കിലും ആ സന്തോ‌ഷം അധിക നാളത്തേക്കു നീണ്ടുനിന്നില്ല. ഉണ്ണിയുടെ ജാതകഫലം ചിന്തിച്ചതിൽ അദ്ദേഹം ഇരുപതാമത്തെ വയസ്സിൽ വി‌ഷഭയമുണ്ടായി മരിക്കുമെന്നു സമർത്ഥന്മാരായ അനേകം ജ്യോത്സ്യന്മാർ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു. അതിനാൽ മാതാപിതാക്കന്മാർക്കു സന്തോ‌ഷത്തിലധികം സന്താപമുണ്ടായിത്തീർന്നു. “ഇതിനെക്കാൾ നല്ലതു് ഉണ്ണി ഉണ്ടാകാതെയിരിക്കുകതന്നെയായിരുന്നു” എന്നു് അവർക്കു് തോന്നി. എങ്കിലും ആ ഉണ്ണി ക്രമേണ വളർന്നുവരുകയും അദ്ദേഹത്തിന്റെ ഉപനയനം, സമാവർത്തനം മുതലായവ യഥാകാലം അച്ഛൻനമ്പൂരി നടത്തുകയും ചെയ്തു. യഥാക്രമം വേദാധ്യയനവും വിദ്യാഭ്യാസവും ചെയ്യിക്കുകയാൽ പതിനാറു വയസ്സു കഴിഞ്ഞപ്പോഴേക്കും ആ ബ്രാഹ്മണകുമാരൻ നല്ല വേദജ്ഞനും വിദ്വാനുമായിത്തീർന്നു. ആകൃതികൊണ്ടും പ്രകൃതികൊണ്ടും മനോഹരനായ ആ ഉണ്ണിനമ്പൂരിയുടെ പ്രായത്തെ അതിക്രമിച്ചുള്ള വളർച്ചയും ദേഹപുഷ്ടിയും കണ്ടു മാതാപിതാക്കന്മാർ “ഇവൻ അല്പായുസ്സായിട്ടു പോകാൻതന്നെ ഉണ്ടായവനാണു്” എന്നു് വിചാരിച്ചു് പ്രതിദിനം ദുഃഖിച്ചുകൊണ്ടിരുന്നു. മാതാപിതാക്കന്മാർ സദാ ദുഃഖിച്ചു് കൊണ്ടിരുന്നതിന്റെ കാരണം ആ ഉണ്ണിനമ്പൂരി കാലക്രമേണ മനസ്സിലാക്കുകയും “ഇതുകൊണ്ടു വി‌ഷാദിക്കാനൊന്നുമില്ല. പതിനാറാമത്തെ വയസ്സിൽ മരിക്കാതെ മാർക്കണ്ഡേയനെ രക്ഷിച്ച ഈശ്വരൻ എന്നെയും രക്ഷിക്കാൻ കഴിയും” എന്നു മനസ്സിൽ ദൃഢമായി നിശ്ചയിക്കുകയും അക്കാലംമുതൽ അദ്ദേഹം വലിയ ഈശ്വരഭക്തനായിത്തീരുകയും ചെയ്തു.

അനന്തരം ആ ഉണ്ണിനമ്പൂരി ഇല്ലത്തുനിന്നിറങ്ങി, കേരളത്തിലുള്ള മഹാക്ഷേത്രങ്ങളിലെല്ലാം ചെന്നു സ്വാമി ദർശനം ചെയ്തുകൊണ്ടു് സഞ്ചരിച്ചു. അങ്ങനെ ക്രമേണ അദ്ദേഹം ആറന്മുളെച്ചെന്നു് ചേർന്നു് ആറന്മുള ഭഗവാനെ ഭജിച്ചുകൊണ്ടു് അദ്ദേഹം അവിടെ ഒരു മണ്ഡലം (നാല്പത്തൊന്നു ദിവസം) താമസിച്ചു. നാൽപത്തൊന്നാം ദിവസം രാത്രിയിൽ അദ്ദേഹം അമ്പലത്തിൽ കിടന്നു് ഉറങ്ങിയ സമയം ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു് “അങ്ങേക്കു് ഇപ്പോൾ ഇരുപതാമത്തെ വയസ്സായിരിക്കുന്നു. ഇവിടെത്താമസിച്ചാൽ ഫലസിദ്ധി ഉണ്ടാവുകയില്ല. ഇളയിടത്തു (കൊട്ടാരക്കര) മഹാദേവനെ ഭജിച്ചുകൊണ്ടു് അവിടെച്ചെന്നു താമസിക്കുക. ആ മഹാദേവൻ അങ്ങയുടെ ആപത്തൊഴിച്ചു് രക്ഷിക്കും” എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. അദ്ദേഹം പെട്ടെന്നു കണ്ണു തുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു കരുണാനിധിയായ തിരുവാറന്മുളയപ്പൻതന്നെ അരുളിച്ചെയ്തതാണെന്നു വിശ്വസിച്ചുകൊണ്ടു് അദ്ദേഹം അടുത്ത ദിവസംതന്നെ അവിടെനിന്നു പുറപ്പെട്ടു് കൊട്ടാരക്കരയെത്തി ഇളയിടത്തു മഹാദേവനെ ഭജിച്ചു തുടങ്ങി.

Chap53pge408.png

അങ്ങനെ നാല്പതു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം വൈകുന്നേരം ആ നമ്പൂരി സന്ധ്യാവന്ദനത്തിനായി അമ്പലത്തിൽനിന്നിറങ്ങി കുളത്തിലേക്കു പോയപ്പോൾ എവിടെനിന്നോ ഒരു കൃ‌ഷ്ണസർപ്പം ചീറ്റിക്കൊണ്ടു് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അതു കണ്ടു നമ്പൂരി, “ഓ! നമ്മുടെ ജാതകഫലമനുഭവിക്കനുള്ള കാലമായിരിക്കുമോ? ഇതിനെത്തടുക്കാൻ മഹാദേവനു ശക്തിയില്ലെങ്കിൽ അനുഭവിക്കുകതന്നെ. സർപ്പഭൂ‌ഷണനായ സർവേശ്വരൻ ഒരു സർപ്പത്തെത്തടുക്കാൻ നിവൃത്തിയില്ലാതെ വരുകയില്ല” എന്നു വിചാരിച്ചുകൊണ്ടു് കുളത്തിലിറങ്ങി സന്ധ്യാ വന്ദനവും ജപവുമെല്ലാം നടത്തി. സർപ്പം കുളക്കടവിൽ കരയ്ക്കു ചെന്നു നിന്നു. നമ്പൂരി മറ്റൊരു വഴിയെ കരയ്ക്കു കയറി, അമ്പലത്തിലെത്തി പ്രദക്ഷിണം വച്ചു തുടങ്ങി. അപ്പോൾ സർപ്പം അവിടെയുമെത്തി അദ്ദേഹത്തെ പിൻതുടർന്നു. സർപ്പം ഏറ്റവുമടുത്തപ്പോൾ നമ്പൂരി നടയിൽ ചെന്നു സാഷ്ടാംഗമായി നമസ്കരിച്ചുകൊണ്ടു് അവിടെക്കിടന്നു. അപ്പോൾ ദീപാരാധനയ്ക്കു നട അടച്ചിരിക്കുകയായിരുന്നു. സർപ്പം നമ്പൂരിയെ തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയിലായപ്പോൾ എവിടെനിന്നോ ഒരു പരുന്തു വന്നു് ആ സർപ്പത്തെ റാഞ്ചി (പെട്ടെന്നു കൊത്തിയെടുത്തു) കൊണ്ടു പോയി. ദീപാരാധനയ്ക്കു നട തുറന്നപ്പോൾ നമ്പൂരി എണീറ്റു. അപ്പോൾ സർപ്പത്തെ അവിടെയെങ്ങും കണ്ടില്ല. സർപ്പത്തെ പരുന്തു കൊന്നു് അമ്പലത്തിന്റെ മതിൽക്കു പുറത്തു് പടിഞ്ഞാറുവശത്തായി ഒരു സ്ഥലത്തു കൊണ്ടുപോയി ഇട്ടതായി ജനങ്ങൾ പറഞ്ഞു് അദ്ദേഹം കേൾക്കുകയും മഹാദേവന്റെ കൃപകൊണ്ടു് തന്റെ ആപത്തു് ഇങ്ങനെ ഒഴിഞ്ഞു എന്നു വിശ്വസിക്കുകയും ചെയ്തു.

അടുത്ത ദിവസംതന്നെ നമ്പൂരി സ്വദേശത്തേക്കു പുറപ്പെടുകയും ഇല്ലത്തെത്തി വിവരം മാതാപിതാക്കന്മാരെ അറിയിക്കുകയും അവർ അത്യന്തം സന്തോ‌ഷിക്കുകയും ചെയ്തു. അനന്തരം നമ്പൂരി ഏതാനും പണവുംകൊണ്ടു വീണ്ടും കൊട്ടാരക്കരെ എത്തുകയും രാജാവിന്റെ അനുവാദപ്രകാരം കരിങ്കൽപ്പണികളോടുകൂടി മഹാദേവക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്യിക്കുകയും അതിന്റെ തെക്കുവശത്തു കരിങ്കല്ലുകൊണ്ടു തന്നെ പുത്തനായി ഒരു ഗോശാല പണിയിക്കുകയും ചെയ്തു. ആ ഗോശാല തറമുതൽ മുഴുവനും, മുകളിലത്തെ മേച്ചിൽകൂടിയും, കരിങ്കല്ലു കൊണ്ടാണു് പണി കഴിപ്പിച്ചിട്ടുള്ളതു്. ഗോശാലയുടെ വടക്കുവശമൊഴിച്ചു മൂന്നു വശങ്ങളും കരിങ്കല്ലുകൊണ്ടുതന്നെ ഭിത്തി കെട്ടി അടവാക്കീട്ടുണ്ടു്. ഈ ഗോശാല പണിയിച്ചതു് കൊല്ലം 900-ആം മാണ്ടിടയ്ക്കാണെന്നാണു് കേൾവി. അതിനു് ഇപ്പോഴും യാതൊരു കേടും സംഭവിച്ചിട്ടില്ല. സർപ്പം ചത്തുവീണ സ്ഥലത്തു് ആ നമ്പൂരി ഒരു നാഗപ്രതിഷ്ഠ നടത്തിക്കുകയും അവിടം കാലക്രമേണ ഒരു സർപ്പക്കാവായിത്തീരുകയും ചെയ്തു. ആ സർപ്പക്കാവു് ഇപ്പോൾ അവിടെ കാൺമാനുണ്ടു്.

മേൽപറഞ്ഞ ഗോശാല ഇപ്പോൾ വലിയ ഉപയോഗമൊന്നുമില്ലാതെയാണു് കിടക്കുന്നതു്. എങ്കിലും ഉടമസ്ഥന്മാർക്കു പിടികൊടുക്കാതെ രാത്രി കാലങ്ങളിൽ കണ്ടവരുടെ വിളവിൽ കയറി തിന്നു നശിപ്പിച്ചു നടക്കുന്ന ചില കന്നുകാലികൾ ചിലപ്പോൾ ഇപ്പോഴും അവിടെച്ചെന്നു കിടക്കാറുണ്ടു്. അതിനാൽ ആ ശാല പണിയിച്ച ആളുടെ ഉദ്ദേശം കേവലം നി‌ഷ്ഫലമായിപ്പോയി എന്നു പറയാൻപാടില്ല. ഇതു പണിയിച്ച നമ്പൂരിയുടെ ഇല്ലപ്പേരു് ‘പറമ്പിൽ’ എന്നാണെന്നു ചിലരും ‘പറമ്പൂര്’ എന്നാണെന്നു് മറ്റു ചിലരും പറയുന്നു. ഈ ഗോശാല കൊല്ലം 1092-ആമാണ്ടിടയ്ക്കു് പുരാതന സാധനാന്വേ‌ഷിയായ മിസ്റ്റർ ഗോപീനാഥറാവു സന്ദർശിക്കുകയും പഴമപരിചയമുള്ള ചില വൃദ്ധന്മാരോടു് ഇതിനെപ്പറ്റി ചോദിച്ചു ചില വിവരങ്ങൾ അറിയുകയും ചെയ്തിട്ടുണ്ടു്.