close
Sayahna Sayahna
Search

അവണങ്ങാട്ടു് പണിക്കരും ചാത്തന്മാരും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വണങ്ങാട്ടു പണിക്കരുടെ ഭവനം കൊച്ചിരാജ്യത്തു് തൃശ്ശിവപേരൂർ താലൂക്കിൽ കിഴക്കുംമുറി വില്ലേജിൽ പെരിങ്ങോട്ടുകര ദേശത്താണു്. ആ ഗൃഹത്തിൽ ഒരു കാലത്തു് ഒരു പുരു‌ഷനല്ലാതെ മറ്റാരുമില്ലാതായിത്തീരുകയാൽ ഒടുവിൽ ശേ‌ഷിച്ച ആ പണിക്കർ ഗുരുവായൂർ സമീപം കണ്ണഞ്ചിറ എന്ന ദിക്കിൽനിന്നു് ഒരു സ്ത്രീയെ വിവാഹം ചെയ്തു സ്വഗൃഹത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. ഇപ്പോൾ ആ ഗൃഹത്തിലുള്ളവരെല്ലാം ആ ദമ്പതിമാരുടെ സന്താനപരമ്പരയിലുൾപ്പെട്ടവരാണു്. ആ ദമ്പതിമാർക്കു് “ഉണ്ണിത്താമൻ” എന്നും “കേളുണ്ണി” എന്നും രണ്ടു പുത്രന്മാരും നാലഞ്ചു സ്ത്രീസന്താനങ്ങളുമുണ്ടായി. ആ ഗൃഹത്തിൽ ഒടുവിൽ ഏകാകിയായിത്തീർന്നിരുന്ന ആ പണിക്കർ തന്റെ സർവസ്വവും തന്റെ ഭാര്യയ്ക്കും മക്കൾക്കുമായി കൊടുക്കുകയും അവരെ തന്റെ കുടുംബാവകാശികളാക്കിത്തീർക്കുകയും ചെയ്തതിന്റെ ശേ‌ഷമാണു ചരമഗതിയെ പ്രാപിച്ചതു്. അതിനാൽ അദ്ദേഹത്തിന്റെ സന്താനങ്ങൾക്കും “അവണങ്ങാട്ടു പണിക്കർ” എന്നുള്ള പേരു തന്നെ സിദ്ധിച്ചു.

സ്വപിതാവു കാലധർമ്മത്തെ പ്രാപിച്ചതിന്റെ ശേ‌ഷം ഉണ്ണിത്താമപ്പണിക്കരും കേളുണ്ണിപ്പണിക്കരും കുറച്ചുകാലം വിദ്യാഭ്യാസാർത്ഥം മാതുലഗൃഹത്തിൽ പോയി താമസിച്ചിരുന്നു. ആ ഗൃഹക്കാർ പുരാതനകാലം മുതൽക്കുതന്നെ വലിയ വിദ്വന്മാരും മാന്ത്രികൻമാരുമായിരുന്നു. അതിനാൽ അവരുടെ സഹവാസവും അഭ്യാസവും നിമിത്തം ഇരുവരും വലിയ വിദ്വാന്മാരും മന്ത്രവാദികളുമായിത്തീർന്നു. വിദ്യാഭ്യാസം കഴിഞ്ഞതിന്റെ ശേ‌ഷം അവർ മടങ്ങിവന്നു് പിതൃദത്തമായ സ്വഗൃഹത്തിൽതന്നെ താമസമുറപ്പിച്ചു. മന്ത്രവാദികൾക്കു് അവരുടെ കർമ്മങ്ങൾ ശരിയായി ഫലിക്കുന്നതിനു് ഏതെങ്കിലും ഒരു മൂർത്തിയെ സേവിച്ചു പ്രത്യക്ഷമാക്കി വേക്കേണ്ടതു് അത്യാവശ്യമാണു്. അതിനാൽ ഉണ്ണിത്താമപ്പണിക്കരും കേളുണ്ണിപ്പണിക്കരും ഗണപതിയെ സേവിച്ചു പ്രത്യക്ഷമാക്കി. അവർ അവർക്കു രണ്ടുപേർക്കും ഇരിക്കുവാൻ മതിയാകത്തക്ക വിസ്താരത്തോടുകൂടി ഒരു കിണർ കുഴിപ്പിച്ചു് അതിൽ ഇറങ്ങിയിരുന്നു തപസ്സുചെയ്താണു് ഗണപതിയെ പ്രത്യക്ഷമാക്കിയതു്. ആ കിണറിനു വളരെ താഴ്ചയുണ്ടായിരുന്നെങ്കിലും അതിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ അതിന്റെ അടിയിലും മുകളിലും കല്ലു പാകി തളം ചെയ്തിരുന്നു. അതിലേക്കു് ഇറങ്ങുവാൻ ഒരു വശത്തുകൂടിയാണു് വഴി വെച്ചിരുന്നതു്.

Chap84pge727.png

അവർ ഗണപതിയെ സേവിച്ചു പ്രത്യക്ഷമാക്കിയതിന്റെ ശേ‌ഷം കാലടി ഭട്ടതിരിമാരെപ്പോലെ ആ ദേവൻമുഖാന്തരം ആത്മാർത്ഥമായും പരാർത്ഥമായും പല കാര്യങ്ങൾ സാധിക്കുകയും സാധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അവർക്കു് അതൊന്നുകൊണ്ടും തൃപ്തിയായില്ല.

അക്കാലത്തു് “പഞ്ചനലൂർ ഭട്ടതിരി” എന്നു പ്രസിദ്ധനായിട്ടു് ഒരു മാന്ത്രികനുണ്ടായിരുന്നു. അദ്ദേഹം ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷപ്പെടുത്തി, തന്റെ വശംവദന്മാരാക്കിത്തീർത്തിരുന്നു. ആദ്യം അദ്ദേഹത്തിന്റെ അധീനതയിൽ നാനൂറു ചാത്തന്മാരുണ്ടായിരുന്നു. അവരിൽ പത്തു മൂർത്തികളെ പ്രസിദ്ധ മാന്ത്രികനായ കാട്ടുമാടസ്സു നമ്പൂതിരിക്കു വിട്ടു കൊടുത്തതുപോകെ മുന്നൂറ്റിത്തൊണ്ണൂറു ചാത്തന്മാരാണു് ഭട്ടതിരിക്കുണ്ടായിരുന്നതു്. ആ ചാത്തന്മാർ മുഖാന്തരം ഭട്ടതിരിയും അനേക കാര്യങ്ങൾ സാധിക്കുകയും അന്യന്മാർക്കു സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. ഗണപതി മുഖാന്തരം പണിക്കർ സാധിച്ചിരുന്നതിലധികം കാര്യങ്ങൾ ഭട്ടതിരി ചാത്തന്മാർമൂലം സാധിച്ചിരുന്നു. ഗണപതിയെക്കൊണ്ടു ദാസ്യപ്രവൃത്തിയൊന്നും ചെയ്യിക്കാൻ പാടില്ലാത്തതിനാലും ചാത്തന്മാരെക്കൊണ്ടു സകലപ്രവൃത്തികളും ചെയ്യിക്കാമായിരുന്നതു കൊണ്ടും ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി പണിക്കരുടെ അടുക്കൽ ചെല്ലുന്നതിലധികം ആളുകൾ ഭട്ടതിരിക്കാണു് അധികമുണ്ടായിക്കൊണ്ടിരുന്നതു്. ഈ വർത്തമാനമറിഞ്ഞതിനാൽ ഏതുവിധവും ചാത്തന്മാരെ സ്വാധീനപ്പെടുത്തണമെന്ന ഒരാഗ്രഹം പണിക്കർക്കു കലശലായിട്ടുണ്ടായി. അതിനാൽ ആ സഹോദരന്മാർ രണ്ടുപേരും പഞ്ചനല്ലൂർ ഭട്ടതിരിയുടെ അടുക്കൽച്ചെന്നു് അദ്ദേഹത്തിന്റെ ചാത്തന്മാരിൽ ചിലരെ തങ്ങൾക്കു വിട്ടുതരേണമെന്നു് അപേക്ഷിച്ചു. അപ്പോൾ താനൊരു ബ്രാഹ്മണനായിരിക്കുന്ന സ്ഥിതിക്കു നീചമൂർത്തികളായ ചാത്തന്മാരെ സേവിച്ചുകൊണ്ടിരിക്കുന്നതു് അത്ര ഉത്തമമല്ലെന്നും തനിക്കു് ഈശ്വരന്മാരായിട്ടുള്ള മൂർത്തികളിൽ ആരെയെങ്കിലും സ്വാധീനപ്പെടുത്തണമെന്നും അതിനു് അവണങ്ങാട്ടു പണിക്കരുടെ ഗണപതിയെത്തന്നെ ആയാൽക്കൊള്ളാമെന്നും വിചാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചാത്തന്മാരെ യഥാക്രമം സേവിച്ചുകൊണ്ടിരിക്കുന്നവരായ ആരെയെങ്കിലും ഏല്പിക്കാതെ വെറുതെ വിട്ടയച്ചാൽ അവർ ഉപദ്രവിച്ചെങ്കിലോ എന്നുള്ള ഭയവും ഭട്ടതിരിക്കു സാമാന്യത്തിലധികമുണ്ടായിരുന്നു. അതിനാൽ ഉണ്ണിത്താമപ്പണിക്കരും സഹോദരനും കൂടി ചെന്നു് അപേക്ഷിച്ച ഉടനെ ഭട്ടതിരി, “എന്റെ ചാത്തന്മാരിൽ ചില മൂർത്തികളെമാത്രമാക്കേണ്ട, ഇവിടെ എനിക്കു് അധീനന്മാരായിട്ടു പത്തു കുറച്ചു മുന്നൂറ്റിത്തൊണ്ണൂറു ചാത്തന്മാരാണുള്ളതു്. അവരെയൊക്കെ പണിക്കർക്കു വിട്ടുതന്നേക്കാം. എന്നാൽ പണിക്കരുടെ ഗണപതിയെ എനിക്കു വിട്ടു തരണം. ചാത്തന്മാരെക്കൊണ്ടുണ്ടാകുന്നിടത്തോളം ഉപകാരവും ആദായവും ഗണപതിയെക്കൊണ്ടുണ്ടാവുകയില്ല. എങ്കിലും ആ നഷ്ടം ഞാൻസഹിച്ചുകൊള്ളാം” എന്നു പറഞ്ഞു. ഭട്ടതിരിയുടെ ഈ അഭിപ്രായത്തെ ഉണ്ണിത്താമപ്പണിക്കരും സഹോദരനും സസന്തോ‌ഷം പൂർണ്ണമായി സമ്മതിക്കുകയും രണ്ടു കൂട്ടക്കാരും അവരുടെ സേവാമൂർത്തികളെ പരസ്പരം വിട്ടുകൊടുക്കുകയും ഗണപതിയെ സേവിച്ചുകൊണ്ടിരിക്കുന്നതിനുള്ള മുറകളെ പണിക്കർ ഭട്ടതിരിക്കും, ചാത്തന്മാരെ സേവിക്കുവാനുള്ള ക്രമങ്ങൾ ഭട്ടതിരി പണിക്കർക്കും ഉപദേശിക്കുകയും അങ്ങനെ അവണങ്ങാട്ടു ഗണപതി പഞ്ചനല്ലൂർ ഗണപതിയും പഞ്ചനല്ലൂർ ചാത്തന്മാർ അവണങ്ങാട്ടു ചാത്തന്മാരുമായിത്തീരുകയും ചെയ്തു.

ഉണ്ണിത്താമപ്പണിക്കരും കേളുണ്ണിപ്പണിക്കരും സമാധിയിലായിരുന്ന കിണറിന്റെ മേൽഭാഗം കലു പാകി അടചിരുന്നു എന്നു മുൻപു് പറഞ്ഞിട്ടുണ്ടല്ലോ. അതു് അവർ ഒരു മുല്ലത്തറയാക്കുകയും ആ മുല്ലത്തറയിൽ ചാത്തന്മാരെ എല്ലാം കുടിയിരുത്തുകയും ചെയ്തു.

ഈ ചാത്തന്മാരെല്ലാം ശ്രീ പരമേശ്വരനു വി‌ഷ്ണുമായയിൽ നിന്നു ജനിച്ച പുത്രന്മാരാണെന്നും മായയ്ക്കു് അധീനന്മാരായിട്ടാണു് അവർ വർത്തിക്കുന്നതെന്നുമാണു് വിശ്വസിച്ചുപോരുന്നതു്. അവണങ്ങാട്ടു ശ്രീകോവിൽ പണിയിച്ചു് അതിനുള്ളിൽ വി‌ഷ്ണുമായയേയും പ്രതി‌ഷ്ഠിച്ചിട്ടുണ്ടു്. മായയുടെ രൂപം അര മുതൽ കീഴ്പോട്ടു സ്ത്രീയും മേല്പോട്ടു പുരു‌ഷനുമായിട്ടാണിരിക്കുന്നതു്. ഇവിടെ രണ്ടു നേരവും പൂജയുണ്ടു്. കാലത്തു് നിവേദ്യം, മലർ, പഴം, ശർക്കര, ഇളനീർ മുതലായവയാണു്. വൈകുന്നേരം അത്താഴപ്പൂജയ്ക്കു്കു നിവേദ്യത്തിനു നാഴിയരി പതിവുണ്ടു്. അതു് തൃശ്ശിവപേരൂർ അയ്യന്തോൾ പടിഞ്ഞാറ്റിടത്തു നമ്പൂരിപ്പാട്ടിലെ വക വഴിപാടാണു്. ഈ നമ്പൂരിപ്പാടു് ഇവിടെ ഇങ്ങനെ ഒരു വഴിപാടു് വകവെച്ചു കൊടുത്തു പതിവായി നടത്തിത്തുടങ്ങിയതിന്റെ കാരണം താഴെ പറയുന്നു.

പടിഞ്ഞാറ്റിടത്തെ ദായാദന്മാരായി കിഴക്കിനിയിടം എന്നൊരു ഇല്ലക്കാരും കൂടി അവിടെത്തന്നെ ഉണ്ടായിരുന്നു. ആ ഇല്ലത്തു പുരു‌ഷന്മാരെല്ലാം മരിച്ചു ചില അന്തർജ്ജനങ്ങൾ മാത്രമായിത്തീർന്നകാലത്തു് പടിഞ്ഞാറ്റിടത്തു് നമ്പൂരിപ്പാടു് ആ അന്തർജ്ജനങ്ങളെയെല്ലാം ആജീവനാന്തം വേണ്ടതുപോലെ രക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞു് അവരുടെ വസ്തുവകകളെലാം അവരോടു് എഴുതിവാങ്ങി കൈവശപ്പെടുത്തി. കിഴക്കിനിടം വഴിയായി വളരെ സ്വത്തുക്കളുണ്ടായിരുന്നു. എങ്കിലും പടിഞ്ഞാറ്റിടത്തു നമ്പൂരിപ്പാടു് ആ അന്തർജ്ജനങ്ങളെ വേണ്ടപോലെ രക്ഷിച്ചില്ല. ചെലവിനുപോലും യഥാകാലം വേണ്ടതുപോലെ കൊടുക്കായ്കയാൽ ആ അന്തർജ്ജനങ്ങൾ മുഴുപ്പട്ടിണികിടന്നു വി‌ഷമിച്ചു. അതിനാൽ അവർ “ഞങ്ങൾക്കു ബുദ്ധിമുട്ടിനു ഇടയാകാതെ വേണ്ടതെല്ലാം തരുവിച്ചാൽ ഞങ്ങൾ അവണങ്ങാട്ടു ചാത്തന്മാർക്കു വഴിപാടായി നൂറു പണം കൊടുത്തേയ്ക്കാം” എന്നു നിശ്ചയിച്ചുകൊണ്ടു ചാത്തന്മാരെ മനസ്സുകൊണ്ടു വന്ദിച്ചു പ്രാർത്ഥിച്ചു. ഉടനെ പടിഞ്ഞാറ്റിടത്തു ചാത്തന്റെ ഉപദ്രവങ്ങൾ തുടങ്ങി. ഭക്ഷണസാധനങ്ങളിൽ തലമുടി, കരിക്കട്ട, അമേധ്യം മുതലായവ കൊണ്ടുചെന്നു് ഇടുക, തേവാരപ്പുരയിലുള്ള വിഗ്രഹങ്ങളും സാളഗ്രാമം, ശിവലിംഗം മുതലായവയും എടുത്തു തുപ്പൽക്കുഴിയിലും എച്ചിൽക്കുഴിയിലും കക്കൂസിലും മറ്റും കൊണ്ടുചെന്നു് ഇടുക, പുരയ്ക്കകത്തു കിടന്നുറങ്ങുന്ന കൊച്ചുപെൺകുട്ടികളെ എടുത്തു നാലുകെട്ടിന്റെ മുകളിലുള്ള ഉത്തരത്തിന്മേലും കിണറ്റിന്റെ വക്കത്തും മറ്റും കൊണ്ടു ചെന്നു കിടത്തുക, അന്തർജ്ജനങ്ങളും മറ്റും ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾക്കു് ആകസ്മാൽ തീപിടിക്കുക മുതലായ ഉപദ്രവങ്ങൾ അവിടെ ദുസ്സഹമായിത്തീർന്നു. എന്നാൽ ചാത്തന്മാരെ പ്രത്യക്ഷമായി അവിടെയെങ്ങും ആരും കാണുകയുമില്ല. ഉപദ്രവങ്ങൾ സഹിക്കവയ്യാതെയായപ്പോൾ നമ്പൂരിപ്പാടു് ഒരു ദൈവജ്ഞനെ വരുത്തി പ്രശ്നം വെയ്പിച്ചു നോക്കിക്കുകയും ഈ ഉപദ്രവങ്ങളെല്ലാം കിഴക്കിനിടത്തെ അന്തർജ്ജനങ്ങളുടെ പ്രാർത്ഥന നിമിത്തം അവണങ്ങാട്ടു ചാത്തന്മാർ ചെയ്യുന്നതാണെന്നും അന്തർജ്ജനങ്ങൾ വഴിപാടായി നിശ്ചയിച്ചിട്ടുള്ള നൂറു പണം അവണങ്ങാട്ടു കൊണ്ടുചെന്നു കൊടുക്കുകയും അന്തർജ്ജനങ്ങൾക്കു് ബുദ്ധിമുട്ടിനു് ഇടയാകാതെ വേണ്ടതെല്ലാം ധാരാളമായി കൊടുത്തുതുടങ്ങുകയും ചെയ്താൽപ്പിന്നെ ഉപദ്രവമൊന്നും ഉണ്ടാവുകയില്ലെന്നു പ്രശ്നക്കാരൻ വിധിക്കുകയും നമ്പൂരിപ്പാടു് അപ്രകാരമെല്ലാം ചെയ്യുകയും ഉപദ്രവം മാറുകയും ചെയ്തു. അപ്പോൾ നമ്പൂരിപ്പാട്ടിലേക്കു ചാത്തന്മാരെക്കുറിച്ചു് ഏറ്റവും ഭക്തിയും വിശ്വാസവും ജനിച്ചു. ആ മൂത്ത നമ്പൂരിപ്പാട്ടിലേക്കു് അൻപത്തഞ്ചും അദ്ദേഹത്തിന്റെ അനുജനു് അൻപതും വയസ്സു വീതം പ്രായമായിരുന്നു. അവർ രണ്ടുപേരും വേളികഴിച്ചിരുന്നു. എങ്കിലും അവർക്കു പെൺകിടാങ്ങളല്ലാതെ പുത്രസന്താനമുണ്ടായിട്ടില്ലായിരുന്നു. അതിനാൽ അതിലേക്കു ചാത്തന്മരുടെ കല്പനയൊന്നു കേട്ടാൽ കൊള്ളാമെന്നു് അവർ വിചാരിക്കുകയും പരസ്പരം പറയുകയും ചെയ്തു. അടുത്തദിവസം ചാത്തന്മാരുടെ വെളിച്ചപ്പാടു തുള്ളി പടിഞ്ഞാറ്റിടത്തു ചെലുകയും “മൂസ്സാമ്പൂരിപ്പാടു് ഒന്നുകൂടി വേളികഴിക്കണം. അതു് ഏറ്റവും ദാരിദ്രമുള്ള ഒരു ഇല്ലത്തു നിന്നായിരിക്കണം. സ്ത്രീധനമായി യാതൊന്നും വാങ്ങരുതു്. എന്നാൽ ഉണ്ണിയുണ്ടാകും” എന്നു കല്പിച്ചിട്ടു് വെളിച്ചപ്പാടു് അപ്പോൾത്തന്നെ മടങ്ങിപ്പോവുകയും വലിയ നമ്പൂരിപ്പാടു് ആ കല്പനപ്രകാരം വീണ്ടും വിവാഹം കഴിക്കുകയും അതിൽനിന്നു് അചിരേണ ഉണ്ണിയുണ്ടാവുകയും ചെയ്തു. അതിനാൽ സന്തോ‌ഷിച്ചാണു് നമ്പൂരിപ്പാടു് അവണങ്ങാട്ടു് അത്താഴപ്പൂജയ്ക്കു നാഴിയരിവീതം നിവേദ്യത്തിനു വകവെച്ചുകൊടുത്തതു്. ഇതു കൂടാതെ ആ ഇല്ലത്തുനിന്നു് ആണ്ടിൽക്കോളായി (ആണ്ടുതോറുമുള്ള വഴിപാടായി) ഒരു സംഖ്യ ഇപ്പോഴും കൊടുത്തുവരുന്നുമുണ്ടു്.

അവണങ്ങാട്ടു പണിക്കരുടെ കുടുംബത്തിൽ മുമ്പു പറഞ്ഞ മൂന്നുപേർ (ഉണ്ണിത്താമപ്പണിക്കരും, കേളുണ്ണിപ്പണിക്കരും, കുഞ്ചുണ്ണിപ്പണിക്കരും) അല്ലാതെ വേറെ ആരും ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷപ്പെടുത്തീട്ടില്ല. എങ്കിലും അവരുടെ അനന്തവരും ചാത്തന്മാരെ തങ്ങളുടെ പരദൈവങ്ങളെന്നു വിചാരിച്ചു യഥാശക്തി ഭക്തിപൂർവം സേവിച്ചു കൊണ്ടാണിരിക്കുന്നതു്. അതിനു് ഇപ്പോഴും വലിയ ഭേദഗതി വന്നിട്ടില്ല. അവിടെ പതിവുള്ള കർമ്മാദികളെല്ലാം ഒരുവിധം ശരിയായി ഇപ്പോഴും നടത്തിപ്പോരുന്നുണ്ടു്.

ചാത്തന്മാരെ ഉദ്ദേശിച്ചു് ഇവിടെ പ്രധാനമായി ചെയ്യുന്നതു് “വെള്ളാട്ടു കർമ്മം” എന്നൊന്നാണു്. ഇതു പണിക്കരുടെ വകയായിട്ടും അന്യന്മാരുടെ വഴിപാടായിട്ടും നടത്താറുണ്ടു്. ഈ കർമ്മം എഴു ദിവസംകൊണ്ടാണു കഴിഞ്ഞുകൂടുന്നതു്. ഇതിനു് എഴുദിവസത്തേക്കുംകൂടി ആയിരത്തഞ്ഞൂറു രൂപയിൽ കുറയാതെ ചെലവു വരും. ഈ കർമ്മത്തിന്റെ ചടങ്ങുകൾ ആകപ്പാടെ നോക്കിയാൽ ഇതു് ഒരുവക ഉത്സവം തന്നെയാണെന്നു പറയാം. ഇതിലേക്കുള്ള ചെലവു കാഴ്ചക്കാരായും മറ്റും വരുന്ന ജനങ്ങൾ കാണിക്കയായിട്ടും വഴിപാടായിട്ടും ആണ്ടിൽക്കോളായും മറ്റും കൊടുത്തും വരുന്ന മുതൽകൊണ്ടു് ഏകദേശം എല്ലാം നടക്കാറുണ്ടു്. സ്വല്പം വല്ലതും പോരാതെ വന്നാൽ അതു പണിക്കർ കയ്യിനാൽ ചെലവുചെയ്യുകയുമാണു് പതിവു്.

വെള്ളാട്ടുകർമ്മം തുടങ്ങുന്നതിനു് തലേദിവസംതന്നെ മായയുടെ ക്ഷേത്രവും ചുറ്റുമുള്ള സ്ഥലങ്ങളും കുലവാഴകൾ, മാലകൾ, തോരണങ്ങൾ മുതലായവ കൊണ്ടു് അലങ്കരിച്ചു മോടിപിടിപ്പിക്കും. ചാത്തന്മാരെ കുടിയിരുത്തിയിരിക്കുന്ന മുല്ലത്തറയുടെ കിഴക്കുവശത്തു് ഒരു പന്തൽ ഇട്ടു് അവിടേയും കെട്ടി വിതാനിച്ചു് അലങ്കരിക്കും. പിറ്റേദിവസം രാത്രിയിൽ അത്താഴപ്പൂജ കഴിഞ്ഞാലുടനെ മായയുടെയും ഉണ്ണിത്താമപ്പണിക്കർ മുതലായ മൂന്നുപാസകന്മാരുടെയും തിടമ്പുകൾ എഴുന്നള്ളിച്ചു വാദ്യ ഘോ‌ഷങ്ങളോടുകൂടി ക്ഷേത്രപ്രദക്ഷിണം നടത്തും. അതു കഴിഞ്ഞാൽ നാലു തിടമ്പും ചാത്തന്മാരെ കുടിയിരുത്തിയിരിക്കുന്ന മുല്ലത്തറയുടെ മുൻവശത്തു കെട്ടിയലങ്കരിച്ചിട്ടുള്ള പന്തലിൽ എഴുന്നള്ളിച്ചു വയ്ക്കും. അപ്പോഴേക്കും നേരം ഏകദേശം പന്ത്രണ്ടുമണിയാകും. പിന്നെ കർമ്മം തുടങ്ങുകയായി. അതു കഴിഞ്ഞാൽപ്പിന്നെ “മുടിയാട്ടം” എന്നൊരു ക്രിയയുണ്ടു്. അതു് ഏതാനും സ്ത്രീകൾ തലമുടി അഴിച്ചിട്ടു് അങ്ങോട്ടും ഇങ്ങോട്ടും ആടുകയാണു്. അതിനുശേ‌ഷം “തിരുപ്പുറപ്പാടു്” എന്നൊന്നുണ്ടു്. അതു പുരു‌ഷന്മാർ പാർവതീപരമേശ്വരന്മാർ, ബ്രഹ്മരാക്ഷസന്മാർ, വി‌ഷ്ണുമായ, കാളിവാക എന്നിവരുടെ വേ‌ഷം കെട്ടി ആടുകയാണു്. എല്ലാ ദിവസവും ആദ്യം കർമ്മം ചെയ്യുന്നതു കേളുണ്ണിപ്പണിക്കരെ ഉദ്ദേശിച്ചാണു്. അതിനുശേ‌ഷമാണു് മറ്റുള്ളവർക്കായിട്ടുള്ള കർമ്മം ചെയ്യുന്നതു്. ഈ കർമ്മങ്ങളുടെ അവസാനത്തിങ്കൽ എല്ലാ ദിവസവും വെളിച്ചപ്പാടു തുള്ളി ചിലതൊക്കെ കല്പിക്കും. അതോടുകൂടി കർമ്മം അവസാനിക്കുകയും ചെയ്യും. ഇങ്ങനെ ഏഴു ദിവസം കഴിഞ്ഞാൽ എട്ടാം ദിവസം “കൊലയനാട്ടം” എന്നൊരു ക്രിയകൂടി പതിവുണ്ടു്. അതു് ഒരാൾ ഒരു മലനായാടിയുടെ (മലവേടന്റെ) വേ‌ഷം ധരിച്ചു നൃത്തം ചെയ്യുകയാണു്. അതുകൂടി കഴിഞ്ഞാൽ വെള്ളാട്ടുകർമ്മം സംബന്ധിച്ചു പിന്നെയൊന്നുമില്ല.

അവണങ്ങാട്ടു പണിക്കരുടെ ഗൃഹത്തിൽനിന്നു് ഏകദേശം ഒരു നാഴിക അകലെയായി ഏറ്റവും ധനവാനായ ഒരീഴവൻ താമസിച്ചിരുന്നു. അവനു ചാത്തന്മാരെക്കുറിച്ചു നല്ല വിശ്വാസമില്ലായിരുന്നു. എന്നാൽ ആ മൂർത്തികൾക്കു് എന്തോ ഒരു ശക്തിയില്ലയോ എന്നൊരു ശങ്കയുണ്ടായിരുന്നു. ഒരു തവണ വെള്ളാട്ടുകർമ്മം കാണുന്നതിനു് ഈ ഈഴവനും പോയിരുന്നു. എല്ലാവരും കാണിക്കയിടുമ്പോൾ താനും വല്ലതും ചെയ്യാതെയിരുന്നാൽ അതു് അലൗകികമായിത്തീരുമല്ലോ എന്നു വിചാരിച്ചു് അവൻ ഒരണ മാത്രം കൊണ്ടുപോയിരുന്നു. കർമ്മാവസാനത്തിങ്കൽ വെളിച്ചപ്പാടു തുള്ളി ചില പ്രാർത്ഥനക്കാരോടും മറ്റും ഓരോന്നു കല്പിച്ചു നടന്ന കൂട്ടത്തിൽ ഈ ഈഴവന്റെ അടുക്കൽചെന്നു് “ഇന്നു് കൊണ്ടുവന്നിരിക്കുന്ന ഒരണ ഇവിടെ കൊടുത്തേക്കുക. ബാക്കി ഇന്നസംഖ്യ (നൂറു രൂപയോ മറ്റോ) നാളെ കൊണ്ടുവന്നു കൊടുത്തേക്കണം. കൊടുത്തില്ലെങ്കിൽ ഉപദ്രവങ്ങളുണ്ടാകും” എന്നു കല്പിച്ചു. അവൻ ഒരണ മാത്രമാണു കൊണ്ടുചെന്നിരിക്കുന്നതെന്നു് മറ്റാരും അറിഞ്ഞിരുന്നില്ല. അതിനാൽ വെളിചപ്പാടിന്റെ കല്പന കേട്ടപ്പോൾ അവൻ അത്ഭുതപ്പെടുകയും ചാത്തന്മാരെക്കുറിച്ചു് അവന്റെ മനസ്സിൽ വിശ്വാസം ജനിക്കുകയും ചെയ്തു. വെളിച്ചപ്പാടു കല്പിച്ച സംഖ്യ അവൻ പിറ്റേ ദിവസം തന്നെ കൊണ്ടു ചെന്നു കൊടുത്തു. എന്നു മാത്രമല്ല, ആ സംഖ്യ ആണ്ടുതോറും അവന്റെ കുടുംബത്തിൽനിന്നു് ഇപ്പോഴും കൊടുത്തുവരുന്നുമുണ്ടു്.

’ഒരു തവണ വെള്ളാട്ടുകർമ്മം നടന്നുകൊണ്ടിരിക്കുമ്പോൾ പിറ്റേ ദിവസത്തെ ചെലവിനു വകയൊന്നും കാണായ്കയാൽ പണിക്കർ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം വെളിച്ചപ്പാടു തുള്ളി പണിക്കരെ വിളിച്ചു്, “ഒട്ടും വ്യസനിക്കേണ്ട. ഒരു നല്ല സംഖ്യ ഇപ്പോൾ ഇവിടെ വരും” എന്നു കല്പിച്ചു. ഒരു നാഴിക കഴിഞ്ഞപ്പോൾ ഒരാൾ ഒരു വലിയ സംഖ്യ പണിക്കരുടെ അടുക്കൽ കൊണ്ടുചെന്നു കൊടുത്തിട്ടു് “ഇതു് ഒരു കാര്യസിദ്ധിക്കായി പ്രാർത്ഥിച്ചിരുന്ന പണമാണു്. ഈ സംഖ്യ ഞാൻ തയ്യാറാക്കിവച്ചിട്ടു് വളരെ ദിവസമായി. ജോലിത്തിരക്കുകൾകൊണ്ടു സമയം കിട്ടാഞ്ഞിട്ടാണു് ഇതുവരെ ഇതു് ഇവിടെ കൊണ്ടുവന്നു തരാതെയിരുന്നതു്. ഇന്നു ഞാൻ അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയ സമയം ആരോ എന്റെ അടുക്കൽ വന്നു്, “ആ സംഖ്യ ഇപ്പോൾത്തന്നെ പണിക്കരുടെ അടുക്കൽ കൊണ്ടുചെന്നു കൊടുക്കണം” എന്നു പല തവണ പറഞ്ഞതായി തോന്നി. കണ്ണു തുറന്നു നോക്കീട്ടു് ആരെയും കണ്ടുമില്ല. എങ്കിലും ഇതു് ഇനിയും വച്ചുകൊണ്ടിരിക്കുന്നില്ല എന്നു നിശ്ചയിച്ചാണു് ഞാൻ ഈ രാത്രിയിൽ തന്നെ ഇതുംകൊണ്ടു് പുറപ്പെട്ടതു്” എന്നു പറയുകയും ആ മനു‌ഷ്യൻ അപ്പോൾത്തന്നെ മടങ്ങിപ്പോവുകയും ചെയ്തു.

ഇങ്ങനെ അവണങ്ങാട്ടു ചാത്തന്മാരുടെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും ഇനിയും വളരെ പറയാനുണ്ടു്. അവയെല്ലാം പറഞ്ഞു തീർക്കാൻ ആരാലും സാദ്ധ്യമല്ലാത്തതിനാൽ ചില സംഗതികൾ കൂടി പറഞ്ഞിട്ടു് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

കൊച്ചിരാജ്യത്തു് ഒരു ഇളയതു് പേ‌ഷ്ക്കാരായിരുന്നു. ഇതു് അത്ര പഴയകാലത്തല്ല. അദ്ദേഹത്തിന്റെ പരിചയക്കാരിൽ ചിലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ ഇല്ലം തൃശ്ശിവപേരൂർ സമീപമാണു്. അദ്ദേഹം ഉദ്യോഗം ഭരിച്ചുകൊണ്ടു് എറണാകുളത്തു താമസിച്ചിരുന്നപ്പോൾ ഇല്ലത്തു ചാത്തന്മാരുടെ ഉപദ്രവം തുടങ്ങി. ഉടനെ ഇതറിഞ്ഞു് അദ്ദേഹം ഇല്ലത്തു ചെന്നു. അപ്പോൾ അവിടെ പലവിധത്തിലുള്ള ഉപദ്രവങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പേ‌ഷ്ക്കാർ ഇല്ലത്തിന്റെ കോലായിൽ (ഇറയത്ത) ഒരു കസേരയിൽ ഇരുന്നുകൊണ്ടു്, “ഇതെല്ലാം ചാത്തന്മാർ ചെയ്യുന്നതാണെന്നു എനിക്കു തോന്നുന്നില്ല. ചാത്തന്മാരെന്നു് ഒരു വകക്കാരുണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ചില മൂർത്തികളുണ്ടെങ്കിൽ ഉണ്ടെന്നു് എനിക്കു ബോദ്ധ്യപ്പെടുവാൻ തക്കവിധത്തിൽ എന്തെങ്കിലും ദൃഷ്ടാന്തം കാണിച്ചുതരട്ടെ” എന്നു പറഞ്ഞു. ഉടനെ ആ ഇല്ലത്തിനു മേഞ്ഞിരുന്ന ഓടു് ഓരോന്നാരോന്നായി താഴെ വീണു തുടങ്ങി. ചിലതു പേ‌ഷ്ക്കാരുടെ അടുക്കലും ചെന്നുവീണു. പേ‌ഷ്ക്കാർ ആ ഓടുകൾ എടുത്തുനോക്കിയപ്പോൾ അതിലെലാം “ചാത്തൻ, ചാത്തൻ” എന്നെഴുതിയിരിക്കുന്നതായി കാണുകയും ചെയ്തു. അപ്പോൾ പേ‌ഷ്ക്കാർക്കു ചാത്തന്മാരെക്കുറിച്ചു വളരെ ഭയവും വിശ്വാസവും തോന്നിത്തുടങ്ങി. ഉടനെ ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നം വെയ്പിച്ചുനോക്കിക്കുകയും “ഇതെല്ലാം ഒരു വിരോധിയുടെ പ്രാർത്ഥന നിമിത്തം അവണങ്ങാട്ടു ചാത്തന്മാർ ചെയുന്നതാണു്. ഇതിനു് അവിടെ ചെന്നു കല്പന കേട്ടു കല്പനപ്രകാരമുള്ള പ്രതിവിധികൾ ചെയ്താൽ ശമനമുണ്ടാകും” എന്നു പ്രശ്നക്കാരൻ വിധിക്കുകയും ചെയ്തു. അതിനാൽ പേ‌ഷ്ക്കാർ അവണങ്ങാട്ടു പോയി കല്പന കേൾക്കണമെന്നു് ആവശ്യപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെളിച്ചപ്പാടു തുള്ളിവരികയും പ്രശ്നക്കാരൻ പറഞ്ഞതുപോലെ കല്പിക്കുകയും ചെയ്തു. അപ്പോൾ പേ‌ഷ്ക്കാർ “ഈ പ്രാർത്ഥനക്കാരൻ ആരാണെന്നുകൂടി അറിഞ്ഞാൽക്കൊള്ളാമെന്നുണ്ടു്” എന്നു പറഞ്ഞു. അതിനു മറുപടിയായി വെളിചപ്പാടു് “അതറിഞ്ഞിട്ടു നിങ്ങൾക്കു കാര്യമൊന്നുമില്ലല്ലോ. അതിനാൽ അതു പറയാൻ പാടില്ല. നിങ്ങൾക്കു് ഉപദ്രവങ്ങൾ നീങ്ങിയാൽ മതിയല്ലോ, അതിനു് ആ ശത്രു നിശ്ചയിച്ചിരിക്കുന്ന സംഖ്യ ഇവിടെ കൊടുത്താൽ മതി” എന്നു കല്പിച്ചു. പേ‌ഷ്ക്കാർ പിന്നെ തർക്കമൊന്നും പറഞ്ഞില്ല. വെളിച്ചപ്പാടു മടങ്ങിപ്പോരികയും ഇല്ലത്തു് ഉപദ്രവങ്ങളെല്ലാം ശമിക്കുകയും ചെയ്തു. ഇനി ഈ അടുത്ത കാലത്തുണ്ടായ മറ്റൊരു സംഗതി പറയാം.

തൃശ്ശിവപേരൂർനിന്നു് ആറു നാഴിക വടക്കു് “മുളകുന്നത്തുകാവു്” എന്ന സ്ഥലത്തു താമസക്കാരനും ഒരു വാദ്ധ്യാരുമായ ഒരു പരദേശബ്രാഹ്മണൻ തന്റെ മകളെ പാലക്കാട്ടുകാരനായ ഒരു ബ്രാഹ്മണനു വേളികഴിച്ചു കൊടുത്തു. വലിയ ധനവാനായിരുന്ന പാലക്കാട്ടുകാരൻ ബ്രാഹ്മണൻ വിവാഹം കഴിച്ചിട്ടു് അധികം താമസിയാതെ ചരമഗതിയെ പ്രാപിച്ചു. അതിനാൽ മുളകുന്നത്തുകാവുകാരൻ പുത്രിയുടെ അടുക്കൽ ചെന്നു് ആ വിധവയെ വേണ്ടതുപോലെ രക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു് അവൾക്കുണ്ടായിരുന്ന സർവ്വസ്വവും എഴുതി വാങ്ങി കൈവശപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോൾ വാദ്ധ്യാർ വിധവയ്ക്കൊന്നും കൊടുക്കാതെയായതിനാൽ അവർക്കു് ഉണ്ണാനും ഉടുക്കാനും എന്നുവേണ്ട സകലതിനും വലിയ ബുദ്ധിമുട്ടായിത്തീർന്നു. അവർക്കു പണവും ശേ‌ഷിയും സഹായിക്കാനാളുമില്ലാതിരുന്നതിനാൽ വ്യവഹാരത്തിനു പോകാനും നിവൃത്തിയില്ലായിരുന്നു. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ അവണങ്ങാട്ടു ചാത്തന്മാരെ പ്രാർത്ഥിച്ചാൽ നിവൃത്തിമാർഗ്ഗമുണ്ടാക്കിക്കൊടുക്കുമെന്നു് അവർ ചെറുപ്പത്തിൽത്തന്നെ കേട്ടു ധരിച്ചിരുന്നതിനാൽ ഒടുക്കം അങ്ങനെ ചെയ്തു. തന്റെ കഷ്ടപ്പാടിനു പരിഹാരമുണ്ടാക്കിക്കൊടുത്താൽ ഒരു സംഖ്യ (ആയിരം രൂപയോ മറ്റോ) അവണങ്ങാട്ടു കൊടുത്തേക്കാമെന്നായിരുന്നു വിധവയുടെ പ്രാർത്ഥന. പ്രാർത്ഥിച്ച ദിവസംതന്നെ വാദ്ധ്യാരുടെ മഠത്തിൽ ഉപദ്രവങ്ങൾ തുടങ്ങി. ക്രമേണ ഉപദ്രവങ്ങൾ ദുസ്സഹങ്ങളായിത്തീരുകയാൽ വാദ്ധ്യാർ ഏറ്റവും കുഴങ്ങിവശായി. വേലിയുടെ പച്ചയായുള്ള പത്തലിനും മറ്റും തീപിടിച്ചു കത്തുന്നതുകണ്ടു് അദ്ദേഹം ഏറ്റവും വിസ്മയിക്കുകയും ഭയപ്പെടുകയും ചെയ്തു. ഉപദ്രവങ്ങൾ സഹിക്കവയ്യാതെയായപ്പോൾ അദ്ദേഹം ഒരാളെക്കൊണ്ടു പ്രശ്നം വെയ്പിച്ചുനോക്കി. ഒരു വിധവയുടെ പ്രാർത്ഥന നിമിത്തം അവണങ്ങാട്ടെ ചാത്തന്മാരാണു് ഈ ഉപദ്രവങ്ങൾ ചെയ്യുന്നതെന്നു വിധിക്കുകയാൽ വാദ്ധ്യാർ അവണങ്ങാട്ടു ചെന്നു മുട്ടുപാടിരുന്നു. അപ്പോൾ വെളിച്ചപ്പാടു തുള്ളി വന്നു വിധവ നിശ്ചയിച്ചിട്ടുള്ള സംഖ്യ അവിടെ കൊടുക്കുകയും വിശേ‌ഷിച്ചു് ഒരു വെള്ളാട്ടു കർമ്മം കൂടി നടത്തുകയും വിധവയെ വേണ്ടതുപോലെ സംരക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ ഉപദ്രവങ്ങളെല്ലാം നീങ്ങിപ്പോകുമെന്നു കല്പിക്കുകയും വാദ്ധ്യാർ അപ്രകാരമെലാം ചെയുകയും ഉപദ്രവങ്ങൾ ശമിക്കുകയും ചെയ്തു.

പിന്നെ മറ്റൊരാൾക്കു ചില ആഭരണങ്ങൾ എങ്ങനെയോ കാണാതായി. ആ പണ്ടങ്ങൾ കണ്ടുകിട്ടിയാൽ ഇന്ന സംഖ്യ അവണങ്ങാട്ടു ചാത്തന്മാർക്കു കൊടുത്തേക്കാമെന്നു് അയാൾ പ്രാർത്ഥിച്ചു. അചിരേണ ആഭരണങ്ങളെല്ലാം കണ്ടുകിട്ടി. എങ്കിലും അയാൾ പ്രാർത്ഥന പ്രകാരം ചെയ്തില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ ഗൃഹത്തിൽ ചാത്തന്മാരുടെ ഉപദ്രവം കുറേശ്ശെ തുടങ്ങി. അതു് അയാൾ അത്ര വകവെച്ചില്ല. ക്രമേണ ഉപദ്രവങ്ങൾ കലശലായി. പാർക്കുന്ന പുരയ്ക്കും ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾക്കും തീപിടിക്കുക, ഭക്ഷണസാധനങ്ങളിലും മറ്റും അട്ട, ഗൗളി, പുഴു മുതലായവ ചത്തുകിടക്കുന്നതായിട്ടും കിണറ്റിൽ ഉമി കലക്കിയിരിക്കുന്നതായിട്ടും കാണുക മുതലായ ഉപദ്രവങ്ങൾകൊണ്ടു് ഉണ്ണാനും ഉറങ്ങാനും വെള്ളം കുടിക്കാൻപോലും നിവൃത്തിയില്ലാതെയായിത്തീർന്നതിനാൽ അയാൾ ആദ്യം നിശ്ചയിച്ച സംഖ്യയുംകൊണ്ടു് അവണങ്ങാട്ടു ചെന്നു. അപ്പോൾ വെളിച്ചപ്പാടു തുള്ളി “ആദ്യമായിരുന്നുവെങ്കിൽ ഈ സംഖ്യ മതിയാകുമായിരുന്നു. ഇനി ഇതുകൊണ്ടു മതിയാവുകയില്ല. ഉപദ്രവങ്ങൾ ശമിക്കണമെങ്കിൽ ആദ്യം നിശ്ചയിച്ച സംഖ്യ ഇവിടെ കൊടുക്കുകയും പ്രായശ്ചിത്തമായി ഒരു വെള്ളാട്ടുകർമ്മം കൂടി നടത്തുകയും വേണം” എന്നു കല്പിച്ചു. വെള്ളാട്ടുകർമ്മം നടത്തുന്ന കാര്യം പ്രയാസമാണെന്നു പറഞ്ഞു് അയാൾ മടങ്ങിപ്പോന്നു. ഉപദ്രവങ്ങൾ വീണ്ടും വർദ്ധിച്ചു. പതിവായി ഗൃഹത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും മറ്റും കാണാതായിത്തുടങ്ങി. അയാളുടെ താക്കോലുകൾ കൂട്ടത്തോടെ കാണാതായി. അപ്പോൾ ആഹാരസാധനങ്ങൾ വെച്ചുണ്ടാക്കാനും അറയും പെട്ടികളും മറ്റും തുറക്കാനും നിവൃത്തിയില്ലാതെയായിത്തീർന്നു. അയാൾ താക്കോലുകൾ വേറെ ഉണ്ടാക്കിച്ചു. അവയും കാണാതായി. ഇങ്ങനെ വി‌ഷമിക്കുകയാൽ അയാൾ പിന്നെയും അവണങ്ങാട്ടു ചെന്നു് ആദ്യം നിശ്ചയിച്ച സംഖ്യ കൊടുക്കുകയും വെള്ളാട്ടുകർമ്മം നടത്തുകയും ചെയ്യാമെന്നു സമ്മതിച്ചു പറഞ്ഞു. അപ്പോൾ വെളിച്ചപ്പാടു തുള്ളി, “കഴിഞ്ഞ പ്രാവശ്യം വന്നപ്പോളായിരുന്നു വെങ്കിൽ ഇത്രയും മതിയായിരുന്നു. ഇനി ഇതുകൊണ്ടു് മതിയാവുകയില്ല. ഉപദ്രവം മാറണമെങ്കിൽ ആദ്യം നിശ്ചയിച്ച സംഖ്യയിലിരട്ടി ഇവിടെ കൊടുക്കുകയും രണ്ടു വെള്ളാട്ടുകർമ്മം നടത്തുകയും വേണം” എന്നു കല്പിച്ചു. അപ്പോൾ ഈ ചെന്നയാൾ “സംഖ്യ ഇരട്ടി ഇവിടെ കൊടുക്കുകയും രണ്ടു വെള്ളാട്ടുകർമ്മം നടത്തുകയും ചെയ്താൽ ഉപദ്രവങ്ങൾ മാറുമെന്നുള്ളതിനു ലക്ഷ്യമെന്താണു്? ഇതു ഞാൻവിശ്വസിക്കണമെങ്കിൽ എന്തെങ്കിലും ദൃഷ്ടാന്തം കാണിച്ചുതരണം” എന്നു പറഞ്ഞു. ഉടനെ വെളിച്ചപ്പാടു്, “ആട്ടെ അതിനു വിരോധമില്ല. നിങ്ങൾ ഇപ്പോൾ പൊയ്ക്കൊള്ളണം. ഇന്നു മുതൽ പത്തുദിവസത്തേക്കു നിങ്ങളുടെ ഗൃഹത്തിൽ വലിയ ഉപദ്രവമൊന്നും ഉണ്ടാവുകയില്ല. അത്യാവശ്യപ്പെടുന്ന സാധനം മാത്രം കാണുകയും ചെയ്യും” എന്നു കല്പിച്ചു. ഈ കല്പന കേട്ട ഉടനെ അയാൾ മടങ്ങി സ്വഗൃഹത്തിലെത്തി. അന്നുമുതൽ അവിടെ ദുസ്സഹമായ വലിയ ഉപദ്രവമൊന്നും ഉണ്ടായില്ല. ഒരു പെട്ടി തുറക്കേണ്ടതായി വന്നാൽ അപ്പോൾ അതിന്റെ താക്കോൽ മാത്രം കാണും. വേറെ താക്കോലിനു് ആവശ്യപ്പെട്ടാൽ അപ്പോൾ അതുകാണും, മുൻപേ കണ്ടതപ്പോൾ കാണാതെയാകും. ഇങ്ങനെ പത്തു ദിവസം കഴിഞ്ഞപ്പോൾ ഈ ചാത്തന്മാർ സാമാന്യക്കാരല്ലെന്നും, അവരെ ജയിക്കുന്ന കാര്യം അസാദ്ധ്യമാണെന്നും, ആ മനു‌ഷ്യനു നല്ലപോലെ ബോദ്ധ്യമായി. ഒടുക്കം അയാൾ ഇരട്ടി സംഖ്യ അവിടെ കൊണ്ടുചെന്നു കൊടുക്കുകയും രണ്ടു വെള്ളാട്ടുകർമ്മം നടത്തുകയും അതോടുകൂടി ഉപദ്രവങ്ങളെല്ലാം നീങ്ങുകയും ചെയ്തു. ഒരു വീട്ടിൽ ഒരാൾ ചാത്തൻ ബാധിക്കുകയാൽ മരിച്ചു. ആ പ്രേതത്തിന്റെ ഉപദ്രവം ആ വീട്ടിൽ കലശലായിത്തീർന്നു. പ്രശ്നം വെയ്പിച്ചുനോക്കിയപ്പോൾ അവണങ്ങാട്ടു ചെന്നു പ്രതത്തെ വിട്ടുതരുന്നതിനു ചാത്തനോടു് അപേക്ഷിച്ചാൽ വിട്ടുതരുമെന്നും പ്രതത്തെ അവിടെനിന്നു് ഏറ്റുവാങ്ങിക്കൊണ്ടുവന്നു തിലഹോമാദി സൽക്കർമ്മങ്ങൾ കൊണ്ടു ഗതി വരുത്തിയാൽ ഉപദ്രവം ശമിക്കുമെന്നും പ്രശ്നക്കാരൻ വിധിച്ചു. അതിനാൽ ആ വീട്ടിലെ അപ്പോഴത്തെ കാരണവരും ബാധയേറ്റു മരിച്ച മനു‌ഷ്യന്റെ അനന്തരവനുമായ ആൾ അവണങ്ങാട്ടു ചെന്നു പ്രേതത്തെ വിട്ടുകൊടുക്കണമെന്നു് അപേക്ഷിക്കുകയും അതിലേക്കു് ഒരു സംഖ്യ താമസിയാതെ അവിടെ കൊടുത്തുകൊള്ളാമെന്നു സമ്മതിക്കുകയും ചെയ്തു. ആ സമയം വെളിച്ചപ്പാടു തുള്ളി, “പ്രേതത്തെ വിട്ടുതരുന്നതിനു വിരോധമില്ല. എന്നാൽ അധികം താമസിക്കാൻ പാടില്ല. ഏഴുദിവസത്തിനകം സംഖ്യ ഇവിടെ കൊണ്ടുവന്നു കൊടുത്തു പ്രേതത്തെ ഏറ്റുവാങ്ങിക്കൊണ്ടുപൊയ്ക്കൊള്ളണം” എന്നു കല്പിച്ചു. അങ്ങനെ ചെയ്തുകൊള്ളാമെന്നു സമ്മതിച്ചു് ആ ചെന്നയാൾ മടങ്ങിപ്പോകുകയും ചെയ്തു. എങ്കിലും അവധികഴിഞ്ഞിട്ടും അയാൾ അപ്രകാരം ചെയ്തില്ല. പിന്നെയും ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞതിന്റെശേ‌ഷം അയാൾ കിടന്നുറങ്ങിയിരുന്ന സ്ഥലത്തു് ആരോ ചെന്നു്, “പ്രതത്തെ ഏറ്റുവാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളണം” എന്നു പറയുന്നതു് കേട്ടു് അയാൾ ഉണർന്നു കണ്ണു തുറന്നുനോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. ഇങ്ങനെ മൂന്നു ദിവസമായി. എന്നിട്ടും അയാൾ പോയി പറഞ്ഞിരുന്ന സംഖ്യ കൊടുക്കുകയോ പ്രതത്തെ ഏറ്റുവാങ്ങിക്കൊണ്ടുപോരികയോ ചെയ്തില്ല. നാലാം ദിവസം രാത്രിയിൽ അയാൾ കിടന്നുറങ്ങിയപ്പോൾ ആരോ ഒരാൾ അവിടെ ചെന്നു് അയാളുടെ കാലിന്മേൽ പിടിച്ചു വലിച്ചു് മുറ്റത്തിട്ടു. അപ്പോൾ അയാൾ ഉണർന്നുവെങ്കിലും അയാൾക്കു മിണ്ടാൻ വയ്യായിരുന്നു. പിന്നെയും അയാളുടെ കാലിന്മേൽ പിടിച്ചു് വലിച്ചു് ഇഴച്ചു് ഒരു വേലിയുടെ പത്തലുകൾക്കിടയിൽക്കൂടി പുറത്തുകൊണ്ടുപോയിട്ടു കിഴക്കോട്ടു നോക്കാൻ പറഞ്ഞു. അപ്പോൾ അവിടെ ഏറ്റവും വലിയ ഒരഗ്നിജ്വാല കാണുകയും അയാൾ ബോധരഹിതനായിത്തീരുകയും ചെയ്തു. അപ്പോൾ അയാളെ പിടിച്ചു വലിച്ചുകൊണ്ടുപോയ ആൾ അവിടെ നിന്നു പൊയ്ക്കളഞ്ഞു. ഉടനെ മറ്റേയാൾക്കു ബോധം വീണു. നേരം വെളുത്തപ്പോൾ അയാൾ സമ്മതിച്ചിരുന്ന സംഖ്യയുകൊണ്ടു് അവണങ്ങാട്ടെത്തുകയും സംഖ്യ അവിടെ കൊടുക്കുകയും പ്രേതത്തെ ചാത്തന്മാരുടെ അടുക്കൽനിന്നു് ഏറ്റുവാങ്ങുകയും തലേദിവസം രാത്രിയിലുണ്ടായ സംഗതികൾ അവിടെ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു. നിലത്തിട്ടു വലിച്ചതിനാൽ അയാളുടെ ദേഹത്തിൽ വളരെയധികം പരിക്കുകൾ പറ്റിയിരുന്നു. അവ അവിടെ കൂടിയിരുന്നവരെല്ലാം കണ്ടു വിസ്മയിക്കുകയും പ്രേതത്തെ ഏറ്റുവാങ്ങിയ ആൾ അപ്പോൾത്തന്നെ അവിടെനിന്നു മടങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കൽ ഗുരുവായൂരിൽ ഒരു വീട്ടിൽ ഒരു സ്ത്രീയ്ക്കു് ഉന്മാദവും അതോടുകൂടി ഒരു ഗുഹ്യരോഗവും പിടിപെട്ടു. അനേകം വൈദ്യന്മാരെ വരുത്തി ചില ചികിത്സകൾ ചെയ്തിട്ടും യാതൊരു ഭേദവും കാണായ്കയാൽ പല പ്രശ്നക്കാരെ വരുത്തി പ്രശ്നം വെയ്പിചു നോക്കിച്ചു. അപ്പോളവർ, “ഇതു കേവലം രോഗമല്ല, ബാധോപദ്രവം കൂടിയുണ്ടു്. ബാധകളെ ഒഴിക്കുകയാണു വേണ്ടതു്. പിന്നെ ചികിത്സയും ചെയ്യണം” എന്നു വിധിച്ചു. അതിനാൽ ചില മന്ത്രവാദികളെ വരുത്തി പലതും ചെയ്യിച്ചു. അതുകൊണ്ടും ഒരു ഫലവും ഉണ്ടായില്ല. പിന്നെ അതിപ്രസിദ്ധനായ ഒരു വലിയ മാന്ത്രികനെ വരുത്തി ചിലതൊക്കെക്കൂടി ചെയ്യിച്ചു. അയാൾ പുരയ്ക്കകത്തു പൂജ കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടിന്റെ വടക്കു ഭാഗത്തു മൂന്നാലാളുകൾ കൂടിനിന്നു ചിരിക്കുന്നതു കേട്ടു. അതാരാണെന്നറിയുവാനായി ഉടനെ ചിലർ ഓടിച്ചെന്നു നോക്കീട്ടു് അവിടെയെങ്ങും ആരെയും കണ്ടില്ല പിന്നെ മാന്ത്രികൻ പൂജയെലാം കഴിഞ്ഞു ബലിയുഴിയുന്നതിനായി അതിനു വേണ്ടതെല്ലാമെടുത്തും കൊണ്ടു പുറത്തേക്കിറങ്ങിയപ്പോൾ വീടിന്റെ കിഴക്കുഭാഗത്തു പത്തു പന്ത്രണ്ടു പേർ കൂടിനിന്നു കൈകൊട്ടിച്ചിരിക്കുന്നതു കേട്ടു. അപ്പോഴും ചെന്നു നോക്കീട്ടു് ആരെയും കണ്ടില്ല. ബലിയുഴിച്ചിൽ കഴിഞ്ഞു് എല്ലാവരും അകത്തു് ചെന്നപ്പോൾ അവിടെ വിളക്കുകൾ എലാം കെട്ടു് അന്ധകാരം നിറഞ്ഞിരുന്നു. വീണ്ടും വിളക്കുകൾ കത്തിക്കാൻ നോക്കിയപ്പോൾ വിളക്കൊന്നും അവിടെ കാൺമാനില്ലായിരുന്നു. അപ്പോൾ വീട്ടിന്റെ തെക്കുവശത്തു് ഒരു ശബ്ദം കേൾക്കുകയാൽ അവിടെച്ചെന്നു നോക്കി. അപ്പോൾ വിളക്കുകളെല്ലാം അവിടെക്കിടക്കുന്നുണ്ടായിരുന്നു. ഇത്രയുമായപ്പോഴേക്കും മന്ത്രവാദിയും ഭയവിഹ്വലനായിത്തീർന്നു. അയാൾ ആ രാത്രി ഒരു വിധത്തിൽ അവിടെ കഴിച്ചുകൂട്ടി. നേരം പ്രഭാതമായപ്പോൾ അയാൾ ദക്ഷിണ വാങ്ങാതെയും യാത്ര പറയാതെയും പ്രാണഭീതിയോടുകൂടി അവിടെനിന്നു പോയി. അയാളുടെ മന്ത്രവാദം കൊണ്ടു് രോഗിണിക്കു് ഒരു ഭേദവുമുണ്ടായില്ല.

പിന്നെ ആ ദേശത്തുള്ള പല യോഗ്യന്മാർ ആ വീട്ടിൽ കൂടി, “ഇനി നമുക്കു് ഇങ്ങനെയൊന്നുമായാൽ പോരാ. ഇപ്പോൾ പലരെക്കൊണ്ടും മന്ത്രവാദങ്ങളും ചികിത്സകളും ചെയ്യിച്ചു; ഒട്ടുവളരെ പണവും ചെലവായി. ഒരു ഫലവുമുണ്ടായതുമില്ല. ഇനി നമുക്കു് ഒരു നല്ല പ്രശ്നക്കാരനെക്കൊണ്ടു രാശി വെയ്പിച്ചു നോക്കിച്ചിട്ടുവേണം എന്തെങ്കിലും ചെയ്യാൻ. നമുക്കു പ്രസിദ്ധന്മാരായി നാലഞ്ചു പ്രശ്നക്കാരുടെ പേരെഴുതി നറുക്കിട്ടെടുക്കാം. അതിൽ ആരുടെ പേരു വരുന്നുവോ ആ ആളെക്കൊണ്ടു പ്രശ്നം വെയ്പിക്കണം.” ആലോചിച്ചു നിശ്ചയിച്ചു നറുക്കിട്ടുനോക്കി. അപ്പോൾ പാഴൂർ കണിയാരുടെ പേരാണുവന്നതു്. അതിനാൽ ആ വീട്ടിലുള്ള ചില പുരു‌ഷന്മാർ പാഴൂർ പടിപ്പുരയിൽ ചെന്നു രാശി വയ്പിച്ചു നോക്കി. അപ്പോഴാണു സംഗതി വെളിപ്പെട്ടതു്. സമീപസ്ഥനായ ഒരു പുരു‌ഷൻ രഹസ്യകാരണങ്ങളാൽ ആ സ്ത്രീയോടു മു‌ഷിഞ്ഞു് അവരെ ഉപദ്രവിക്കാനായി അവണങ്ങാട്ടു ചാത്തന്മാർക്കു് ഒരു സംഖ്യ വഴിപാടു നിശ്ചയിച്ചു പ്രാർത്ഥിക്കുകയാൽ ആ ചാത്തന്മാരുടെ വിരോധം നിമിത്തമാണു് ഈ രോഗങ്ങളുണ്ടായിരിക്കുന്നതെന്നും, ഇതിനു് അവണങ്ങാട്ടു ചെന്നു കല്പന കേട്ടു കല്പനപ്രകാരം ചെയ്താൽ രോഗങ്ങൾ ശമിക്കുമെന്നും കണിയാർ വിധിച്ചു. പിന്നെ ആ വീട്ടുകാർ അവണങ്ങാട്ടു പോയി കല്പന കേൾക്കാനായി കാത്തുനിന്നു. അപ്പോൾ വെളിച്ചപ്പാടു തുള്ളി, “നിങ്ങളുടെ ശത്രു നിശ്ചയിച്ചിരുന്ന സംഖ്യ ഇന്നതാണു്. അതിവിടെ കൊടുത്താൽ സ്ത്രീയ്ക്കു രോഗങ്ങളെല്ലാം മാറി സുഖമാകും” എന്നു കല്പിച്ചു. അവർ കല്പനപ്രകാരമുള്ള സംഖ്യ അവിടെ കൊടുക്കുകയും സ്ത്രീ അചിരേണ സ്വസ്ഥയായിത്തീരുകയും ചെയ്തു.

ഇങ്ങനെ അവണങ്ങാട്ടു ചാത്തന്മാരെക്കുറിച്ചു് ഇനിയും പല സംഗതികൾ പറയാനുണ്ടു്. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ ആ ചാത്തന്മാർ ഒട്ടും നിസ്സാരന്മാരല്ലെന്നും വലിയ വി‌ഷമക്കാരാണെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാൽ ഇനി അധികം വിസ്തരിക്കണമെന്നു വിചാരിക്കുന്നില്ല.