close
Sayahna Sayahna
Search

ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സിദ്ധവിദ്വാനും മഹാകവിയുമായിരുന്ന മേപ്പത്തൂർ ഭട്ടതിരി ചെമ്പകശ്ശേരി രാജാവിന്റെ ഇഷ്ടനായിട്ടു് കുറച്ചു കാലം അമ്പലപ്പുഴെ താമസ്സിച്ചിരുന്നു എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. അദ്ദേഹം അമ്പലപ്പുഴെ ചെന്നു ചേരാനും, രാജാവിന്റെ ഇഷ്ടനായിത്തീരാനുമുണ്ടായ കാരണത്തെയാണു് ഇവിടെ ആദ്യമായി പറയാൻ പോകുന്നതു്.

ഒരു കാലത്തു അമ്പലപ്പുഴ നാടു വാണിരുന്ന രാജാവിനു പ്രതിദിനം ഒരു ബ്രാഹ്മണനെക്കൊണ്ടു ഭാരതം വായിപ്പിച്ചു കേട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ലെന്നു ഒരു നിഷ്ഠയുണ്ടായിരുന്നു. അതിലേക്കു പ്രത്യേകമൊരു ബ്രാഹ്മണനെ ശമ്പളം വച്ചു ആക്കീട്ടുണ്ടായിരുന്നു. ആ ബ്രാഹ്മണൻ ഒരു ദിവസത്തെ വായന കഴിഞ്ഞു പിറ്റേദിവസത്തേക്കു തിരിച്ചെത്തികൊള്ളാമെന്നു വിചാരിച്ചു് എവിടയൊ പോയി. അദ്ദേഹം വിചാരിച്ചപോലെ പിറ്റേ ദിവസത്തെ വായനയ്ക്കു വന്നെത്തുന്നതിനു എന്തോ കാരണവശാൽ സാധിച്ചില്ല. രാജാവു് നേരത്തെ കുളിയും തേവാരവുമെല്ലാം കഴിഞ്ഞു പതിവുപോലെ വായന കേൾക്കാൻ ചെന്നിരുന്നു. വളരെ നേരമായിട്ടും വായനക്കാരൻ ബ്രാഹ്മണനെ കണ്ടില്ല ഭക്ഷണത്തിന്റെ സമയം കഴിഞ്ഞപ്പോഴേയ്ക്കും രാജാവിനു വിശപ്പു കലശലായി. എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണനെ ഉടനെ വിളിച്ചു കൊണ്ടുവരണമെന്നു പറഞ്ഞു ഭടന്മാരെ ഓടിച്ചു. അപ്പോൾ ഒരാൾ രാജാവിന്റെ അടുക്കൽ ചെന്നു വഴിപോക്കനായ ഒരു ബ്രാഹ്മണൻ അമ്പലത്തിനകത്തു ജപിച്ചുകൊണ്ടിരിക്കുന്നുണ്ടന്നു അറിയിച്ചു. ഉടനെ രാജാവു് ആളയച്ചു ആ ബ്രാഹ്മണനെ വരുത്തി. ‘ഹേ അങ്ങേക്കു് കൂട്ടി വായന ശീലമുണ്ടോ’ എന്നു ചോദിച്ചു. ‘കുറേശ്ശെ പരിചയമുണ്ടു്’ എന്നു ബ്രാഹ്മണൻ പറയുകയും ഉടനെ രാജാവു് ഭാരതം ഗ്രന്ഥം എടുത്തു കൊടുക്കുകയും ബ്രാഹ്മണൻ വായിച്ചു തുടങ്ങുകയും ചെയ്തു. കർണ്ണപർവ്വമാണു വായിച്ചിരുന്നതു്. അതിൽ ഭീമന്റെ കയറ്റത്തെ വർണ്ണിക്കുന്ന ഘട്ടത്തിൽ

‘ഭീമസേനഗദാത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖാർവാടകസ്യേവ കർണ്ണമൂലമുപാശ്രിതാ’

എന്നു കൂട്ടി വായിച്ചു. ഭാരതത്തിലില്ലാത്തതായ ഈ ശ്ലോകം ക‌ഷണ്ടിത്തലയനായ തന്നെ പുച്ഛിച്ചു് ആ നമ്പൂരി തൽക്ഷണം ഉണ്ടാക്കിയതാണന്നു രാജാവിനു മനസ്സിലാകയാൽ ‘അങ്ങുന്നാണോ മേപ്പത്തൂർ നാരായണഭട്ടതിരി?’ എന്നു നിസ്സംശയം ചോദിക്കുകയും ചെയ്തു. അപ്പോൾ രാജാവിനെ സന്തോ‌ഷിപ്പിക്കാനായി അദ്ദേഹം,

അവ്യഞ്ജനസ്താർക്ഷ്യകേതുര്യൽപദം ഘടയി‌ഷ്യതി
തത്തേ ഭവതു കല്പാന്തം ദേവനാരായണപ്രഭോ!

ഈ ശ്ലോകവും തൽക്ഷണമുണ്ടാക്കിച്ചൊല്ലി. ഇദ്ദേഹം മേപ്പത്തൂർ ഭട്ടതിരിയാണന്നറിഞ്ഞപ്പോൾ രാജാവിനു വളരെ സന്തോ‌ഷമുണ്ടാവുകയും ഭട്ടതിരി അന്നു ഊണു കഴിച്ചിട്ടില്ലായിരുന്നതിനാൽ അവർ ഒപ്പമിരുന്നു് ഊണു കഴിക്കുകയും രാജാവു് പിന്നെ കുറച്ചു കാലത്തേക്കു ഭട്ടതിരിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണു മേപ്പത്തൂർ ഭട്ടതിരി അമ്പലപ്പുഴെ രാജാവിന്റെ ഇഷ്ടനായി അവിടെ താമസ്സിക്കുന്നതിനിടയായതു്. ഇങ്ങിനെ താമസിക്കുന്ന കാലത്തുണ്ടാക്കിയതാണു് ‘പ്രക്രിയാസർവസ്വ’ മെന്ന വ്യാകരണഗ്രന്ഥം. അക്കാലത്തു ഭട്ടതിരിയോടു് ഒരു നാടകമുണ്ടാക്കണമെന്നു രാജാവും, നാടകമുണ്ടാക്കി കിട്ടിയാൽ കല്പനയുണ്ടങ്കിൽ അരങ്ങേറ്റംകഴിച്ചു കൊള്ളാമെന്നു അക്കാലത്തു അതിസമർത്ഥനായി അവിടെയുണ്ടായിരുന്ന ചാക്യാരും പറഞ്ഞു. എങ്കിലും ഭട്ടതിരി‚ “ഒരു നാടകമുണ്ടാക്കാൻ തക്കവണ്ണമുള്ള പാണ്ഡിത്യവും, കവിത്വവും എനിക്കില്ല, ചാക്യാർക്കു പറയാമെന്നുണ്ടങ്കിൽ ഞാൻ ചില ചമ്പൂപ്രബന്ധങ്ങൾ ഉണ്ടാക്കിത്തരാം” എന്നു പറഞ്ഞതല്ലാതെ നാടകമുണ്ടാക്കാൻ തുനിഞ്ഞില്ല. വലിയ വിദ്വാനും മഹാകവിയുമായിരുന്ന ഭട്ടതിരിതന്നെ ഇപ്രകാരം പറഞ്ഞു് ഒഴിഞ്ഞതു കൊണ്ടു് അക്കാലത്തു ‘നാടകാദ്യം കവിത്വ’ മെന്നുള്ളതല്ല, നാടകാന്തം കവിത്വ’ മെന്നുള്ള അഭിപ്രായം തന്നെയാണു വിദ്വാന്മാരുടെ ഇടയിൽ പ്രബലപ്പെട്ടിരുന്നതു്. എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നാടകമുണ്ടാക്കുകയെന്നുള്ളതു് അശക്യമാണങ്കിൽ ചമ്പൂപ്രബന്ധങ്ങളുണ്ടാക്കിയാലും മതിയെന്നു രാജാവു് സമ്മതിക്കുകയാൽ ഭട്ടതിരിസുഭദ്രാഹരണം, ദൂതവാക്യം, രാജസൂയം, നൃഗമോക്ഷം, നിരനുനാസികം, മത്സ്യാവതാരം ഇത്യാദികളായ പത്തു ചമ്പൂപ്രബന്ധങ്ങൾ ഉണ്ടാക്കുകയും അവയെല്ലാം അമ്പലപ്പുഴെ രാജാവിന്റെ കല്പനപ്രകാരം ചാക്യാർ അരങ്ങേറ്റം കഴിക്കുകയും ചെയ്തു. ഭട്ടതിരി പ്രബന്ധങ്ങൾ മുഴുവൻ ഉണ്ടാക്കി കൊടുത്തിട്ടു് അവ പിന്നീടു് ചാക്യാരു തോന്നിച്ചു് അരങ്ങേറ്റം കഴിക്കുകയല്ല ചെയ്തതു്. ഭട്ടതിരി ചാക്യാർക്കു ഓരോ ദിവസം പറയാൻ മാത്രം കുറേശ്ശേ എഴുതികൊടുക്കുകയും എഴുതികൊടുക്കുന്നതു് അന്നന്നു് തോന്നിച്ചു ചാക്യാർ അരങ്ങേറ്റം കഴിക്കുകയുമാണു ചെയ്തിരുന്നതു്. ഓരോ ശ്ലോകങ്ങൾക്കും ഗദ്യങ്ങൾക്കും ഭട്ടതിരി വിചാരിക്കുന്നതിലുമധികം അർത്ഥം ചാക്യാർ പറഞ്ഞിരുന്നതിനാൽ സന്തോ‌ഷവും, ഉത്സാഹവും വർദ്ധിക്കുകയാലാണു് ഭട്ടതിരി പത്തു പ്രബന്ധങ്ങളുണ്ടാക്കാൻ ഇടയായതു്. ഒരു പ്രബന്ധമുണ്ടാക്കുകയെന്നേ ഭട്ടതിരി ആദ്യം വിചാരിചിരുന്നുള്ളു. ചാക്യാർ പറഞ്ഞ ഒരു വിശേ‌ഷാർത്ഥം ഉദാഹരണത്തിനായി താഴെ പറയുന്നു.

Chap41pge276.png

‘സുഭദ്രാഹരണം’ പ്രബന്ധത്തിലെ, അത്രാഗതം… എന്ന ശ്ലോകത്തിനു ചാക്യാർ, ‘കബരീ ഇഹ പ്രശിഥിലാ, ഇഹ നദ്ധാ’ (തലമുടി ഇവിടെവച്ചു് അഴിഞ്ഞു ഇവിടെ വച്ചുകെട്ടി) എന്നു രണ്ടായിട്ടന്വയിച്ചു അർത്ഥം പറഞ്ഞു. കൂത്തു കഴിഞ്ഞപ്പോൾ ഭട്ടതിരീ ‚ ചക്യാർ ഞാൻ വിചാരിച്ചിരുന്നതിൽ ഒന്നു കടത്തി വച്ചു. ‘പ്രശിഥിലാ കബരീ ഇഹ നദ്ധാ’ (അഴിഞ്ഞ തലമുടി അവിടെ വച്ചുകെട്ടി) എന്നു ഒരന്വയമേ ഞാൻ വിചാരിച്ചിരുന്നുള്ളൂ. ചാക്യാർ രണ്ടന്വയമായിട്ടു പറഞ്ഞതിലാണു് അധികം ചമൽക്കാരവും, അർത്ഥപുഷ്ടിയും ഉണ്ടാകുന്നതു്. അതിനാൽ “ചാക്യാരുടെ മനോധർമ്മം വളരെ നന്നായി” എന്നു പറയുകയും ചെയ്തു. ഇങ്ങിനെ അനേകം ശ്ലോകങ്ങൾക്കു ആ ചാക്യാർ ഭട്ടതിരി വിചാരിക്കുന്നതിലധികമർത്ഥം പറയുകയും അവയെല്ലാം ഭട്ടതിരിയും രാജാവും സമ്മതിക്കുകയുംചെയ്തു.

നാരായണഭട്ടതിരി സംസ്കൃത ചമ്പൂപ്രബന്ധങ്ങളുണ്ടാക്കുകയും അവയെ ചെമ്പകശ്ശേരി രാജാവിന്റെ കല്പനപ്രകാരം അമ്പലപ്പുഴ ചാക്യാർ അരങ്ങേറ്റം കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ പ്രബന്ധങ്ങളെത്തന്നെ ശേ‌ഷമുള്ള ചാക്യാരന്മാരും പാഠകക്കാരും ഉപയോഗിച്ചു തുടങ്ങുകയും അവയ്ക്കു സർവ്വത്ര പ്രചാരം സിദ്ധിക്കുകയും ചെയ്തു, ഭട്ടതിരിയെ അനുകരിച്ചു വേറെ ചില വിദ്വാന്മാരും രംഗോപജീവികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചു ചമ്പൂപ്രബന്ധങ്ങളുണ്ടാക്കീട്ടുണ്ടു്. എങ്കിലും അവയിലൊന്നിനും ഭട്ടതിരിയുടെ പ്രബന്ധങ്ങളോളം പ്രചാരം സിദ്ധിച്ചില്ല. ഭട്ടതിരി സംസ്കൃതചമ്പൂപ്രബന്ധങ്ങളുണ്ടാക്കി അരങ്ങേറ്റം കഴിപ്പിക്കുന്നതിനു മുമ്പു ചാക്യാന്മാർ, പാഠകക്കാർ മുതലായ രംഗോപജീവികൾ ഭാ‌ഷാചമ്പൂപ്രബന്ധങ്ങളാണു ഉപയോഗിച്ചുവന്നിരുന്നതു്. അതിനാൽ ഭട്ടതിരിയുടെ പ്രബന്ധനിർമ്മാണോദ്യമം രംഗോപജീവികൾക്കും ജനങ്ങൾക്കാകപ്പാടെയും ഉപകാരകമായിട്ടുണ്ടന്നു പറയേണ്ടിയിരിക്കുന്നു.