close
Sayahna Sayahna
Search

ഒളശ്ശയിൽ വേട്ടക്കൊരുമകൻ കാവു്


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ണ്ടൊരു കാലത്തു പാണ്ഡ്യരാജകുടുംബക്കാർ രണ്ടായിപ്പിരിഞ്ഞു് ഒരു കൂട്ടക്കാർ വള്ളിയൂരും മറ്റവർ മധുരയിലും താമസിച്ചിരുന്നു എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. വള്ളിയൂർ തലസ്ഥാനമായിട്ടുള്ള ഭാഗത്തിനു ദക്ഷിണപാണ്ഡ്യമെന്നും മധുര തലസ്ഥാനമായിട്ടുള്ള ഭാഗത്തിനു ഉത്തരപാണ്ഡ്യമെന്നുമാണു് പറഞ്ഞു വരുന്നതു്.

ദക്ഷിണപാണ്ഡ്യം ഭരിച്ചിരുന്ന രാജാവു വാണിജ്യവി‌ഷയത്തിൽ വളരെ പ്രതിപത്തിയുള്ള ആളായിരുന്നു. അതിനാലദ്ദേഹം കരമാർഗ്ഗമായും ജലമാർഗ്ഗമായും സ്വദേശത്തു കച്ചവടം വർദ്ധിപ്പിക്കുന്നതിനായി പലദേശങ്ങളിൽനിന്നും അനേകം വണിഗ്വരന്മാരെ കുടുംബസഹിതം സ്വരാജ്യത്തു വരുത്തിത്താമസിപ്പിച്ചിരുന്നു. അവരിൽ ഒരു വണിക്കു് സത്ഗുണനിധിയും വലിയ ഈശ്വരഭക്തനുമായിരുന്നു. അയാൾ പ്രധാനമായി സേവിച്ചിരുന്നതു് വേട്ടയ്ക്കൊരുമകനെയായിരുന്നു. ആ ചെട്ടിയാരുടെ ഭക്തിവിശ്വാസാദികൾ കൊണ്ടു വേട്ടയ്ക്കൊരുമകൻ പ്രസാദിച്ചു് അയാൾ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ചുകൊടുത്തിരുന്നു. ആ ചെട്ടിയാരുടെ പ്രിയപത്നിയും ഈശ്വരഭക്തി ധാരാളമായിട്ടുള്ള കൂട്ടത്തിലായിരുന്നു എന്നു മാത്രമല്ല, അവർ നല്ല വിദു‌ഷിയും സർവ്വാംഗസുന്ദരിയും പതിവ്രതാശിരോരത്നവുമായിരുന്നു. ഈ സർവ്വാംഗസുന്ദരിയെക്കുറിച്ചു പലരും പറഞ്ഞു കേട്ടുകേട്ടു രാജാവു് അവളിൽ അത്യന്തം ആസക്തചിത്തനെന്നല്ല, കാമകിങ്കരനായിത്തന്നെ തീർന്നു. “ശ്രാത്രവൃത്ത്യാ ഹി ഗൂടന്മം വിശതി യുവസുചേതോ വഞ്ചകഃ പഞ്ചാബാണഃ ” എന്നുണ്ടല്ലോ.

ഒരു ദിവസം കാലത്തു രാജാവു് ഉണർന്നെണീറ്റു തന്റെ മാളികയിലിരുന്നപ്പോൾ ആ വണിഗ്വരസ്ത്രീ

മഞ്ഞത്തേറ്റു കുളിച്ചു മഞ്ജുളമതാ
മീറൻ ധരിച്ചോമന
ക്കുഞ്ഞികൾ കാണുമാറൊരു നന
പ്പൂഞ്ചേല ചേർത്തങ്ങനെ
രഞ്ജിക്കും സഖിമാരൊടൊത്തു തരസാ

അടുത്തുള്ള രാജമാർഗ്ഗത്തിൽക്കൂടിപ്പോകുന്നതു കണ്ടു. മുമ്പേതന്നെ രാജാവിന്റെ മനസ്സിൽ കത്തിജ്വലിച്ചുകൊണ്ടിരുന്ന കാമാഗ്നി ആ ലോകൈകസുന്ദരിയെക്കണ്ടപ്പോൾ ശതഗുണീഭവിച്ചു. അന്നുതന്നെ രാജാവു് ഒരു ദൂതനെ ഗൂടന്മമായി അയച്ചു് അവളെ തന്റെ മാളികയിൽ വരുത്തി തനിക്കുള്ള ആഗ്രഹം അവളെ ഗ്രഹിപ്പിച്ചു. രാജാവു തന്നെ വിളിപ്പിച്ചതു തനിക്കു ചാരിത്രഭംഗം വരുത്താനായിട്ടാണെന്നു ആ സാധ്വി അപ്പോളാണറിഞ്ഞതു്. ആ പതിവ്രത രാജാവിന്റെ ദുർമോഹത്തിനു വഴിപ്പെട്ടില്ല. അവൾ “വാച്യാവാച്യവിചാരമാർഗ്ഗവിമുഖോ ലോകേ‌ഷു കാമീ ജനഃ” എന്നു മനസ്സിൽ വിചാരിച്ചുകൊണ്ടു് “ഉത്തരാസ്വയംവര”ത്തിലെ സൈരന്ധ്രിയുടെ “സാദരം നീ ചൊന്നൊരു മൊഴിയിതു സാധുവല്ല കുമതേ” ഇത്യാദി പദമാണു് അദ്ദേഹത്തിന്റെ മുമ്പിൽ ചൊല്ലിയാടിയതു്. അതു കേട്ടു രാജാവു് “നീ ഞാൻ പറഞ്ഞതു സമ്മതിച്ചു പ്രവർത്തിക്കുന്ന പക്ഷം നിനക്കും നിന്റെ ഭർത്താവിനും വേണ്ടുന്ന സ്ഥാനമാനങ്ങളും പദവികളും വസ്തുവകകളും തന്നു് ഏറ്റവും ഉയർന്ന നിലയിൽ നിങ്ങളെ ഇവിടെ സുഖമായിത്താമസിപ്പിക്കും. അല്ലാത്തപക്ഷം കാരാഗൃഹത്തിലാക്കി കഴിവുള്ളിടത്തോളം കഷ്ടപ്പെടുത്തുകയും ചെയ്യും. നല്ലപോലെ ആലോചിച്ചു മറുപടി പറയുക” എന്നു വീണ്ടും പറഞ്ഞു. അതു കേട്ടു ധൈര്യസമേതം ആ യുവതി “അവിടുന്നു് ഈ രാജ്യത്തെ രാജാവും അടിയങ്ങൾ ഇവിടുത്തെ അടിമകളുമായിരിക്കുന്ന സ്ഥിതിക്കു് അവിടേക്കു് എന്തും ചെയ്യാമല്ലോ. രാജാധികാരത്തെ തടുക്കുന്നതിനു് അടിയങ്ങൾക്കു് ശക്തിയില്ല. അതിനാൽ ഇതിനെക്കുറിച്ചു വേണ്ടതുപോലെ ആലോചിച്ചു നാളെത്തന്നെ മറുപടി ഇവിടെ അറിയിച്ചുകൊള്ളാം” എന്നു പറഞ്ഞു് ആ സാധ്വി തൽക്കാലം ആ ധർമ്മസങ്കടത്തിൽ നിന്നു് ഒഴിഞ്ഞുപോയി.

Chap107pge963.png

ആ ഗുണവതി ഉടനെ സ്വഗൃഹത്തിലെത്തി വർത്തമാനങ്ങളെല്ലാം തന്റെ ഭർത്താവിനെ ഗ്രഹിപ്പിച്ചു. “ഇനി ഈ രാജ്യത്തു താമസിച്ചാൽ ആപത്തുകളും അപമാനവും സിദ്ധിക്കും. അതിനാൽ ഇന്നുതന്നെ ഇവിടം വിട്ടുപോകണം” എന്നു നിശ്ചയിച്ചു പണമായിട്ടും പണ്ടങ്ങളായിട്ടുമുണ്ടായിരുന്ന കൈമുതലുകളെല്ലാം ഉടനെ പെറുക്കിയെടുത്തു ഭാണ്ഡം കെട്ടിത്തയ്യാറാക്കിവെയ്ക്കുകയും അന്നു രാത്രിയിൽത്തന്നെ എല്ലാമെടുത്തുകൊണ്ടു ഭാര്യയോടുകൂടി ആ വണിഗ്വരൻ സപരിവാരം അവിടെനിന്നു് ഒളിച്ചോടി തുറമുഖത്തെത്തി കപ്പൽകയറിപ്പോവുകയും ചെയ്തു.

ഏതാനും ദിവസങ്ങൾകൊണ്ടു് അവർ കൊച്ചിയിലെത്തി കരയ്ക്കിറങ്ങി. പിന്നെ അവർ കൂലിക്കു് ഒരു വഞ്ചി പിടിച്ചു് അതിൽ കയറി തെക്കോട്ടു പുറപ്പെട്ടു. വേമ്പനാട്ടു കായലിലെത്തിയപ്പോൾ അതിഭയങ്കരമായ കാറും കറുപ്പും കാറ്റും മഴയും വന്നുകൂടി. കായലിൽ ഓളം സമുദ്രത്തിൽ തിരമാലകളെന്നപോലെ ഇളകിമറിഞ്ഞുതുടങ്ങി. വഞ്ചി മുങ്ങുമെന്നുതന്നെ തീർച്ചയായി. വഞ്ചിയിലുണ്ടായിരുന്ന വണിക്കു (ചെട്ടി) മുതലായവർ മാത്രമല്ല, വഞ്ചിക്കാർതന്നെയും മരണഭയത്തോടുകൂടി ഉറക്കെ നിലവിളിച്ചു തുടങ്ങി. ആ സമയത്തു് എവിടെനിന്നോ ഒരാൾ കറുത്ത വസ്ത്രം ഉടുത്തുകൊണ്ടും കൈയിൽ വാളും പരിചയും വില്ലുമമ്പും ചൊട്ടയും മറ്റും ധരിച്ചുകൊണ്ടും വെള്ളത്തിൽക്കൂടി നീന്തിവന്നു വഞ്ചിയുടെ അമരത്തു കയറി പങ്കായമെടുത്തുകൊണ്ടു “നിങ്ങളാരും വ്യസനിക്കുകയും പരിഭ്രമിക്കുകയും വേണ്ട. ആപത്തൊന്നും കൂടാതെ ഞാൻ വഞ്ചി കരയ്ക്കടുപ്പിക്കാം. എല്ലാവരും വഞ്ചിയിൽ അടങ്ങിയിരിക്കുവിൻ” എന്നു പറഞ്ഞിട്ടു് അമരം പിടിച്ചുതുടങ്ങി. ആ സമയത്തു ചെമ്പനും കറുമ്പനുമായി രണ്ടു മുതലകൾ വഞ്ചിയോടു ചേർന്നു രണ്ടുവശത്തുമായി വന്നു പൊങ്ങി. അതുകൊണ്ടു് ഓളം വഞ്ചിയിന്മേൽ വന്നടിക്കാതെയും വഞ്ചി ഇളകാതെയുമായി. അപ്പോൾ വഞ്ചിയിലുണ്ടായിരുന്നവർക്കു വഞ്ചി മുങ്ങുമെന്നുള്ള ഭയം പോയി. എങ്കിലും മുതലകൾ പിടിച്ചു തിന്നെങ്കിലോ എന്നുള്ള ഭയം മുമ്പുണ്ടായിരുന്ന ഭയത്തിലധികമായി. അതറിഞ്ഞിട്ടു പുതിയ അമരക്കാരൻ “നിങ്ങളാരും ഭയപ്പെടേണ്ട, ഇവർ നമ്മുടെ അകമ്പടിക്കാരാണു്. നിങ്ങളെ ഉപദ്രവിക്കയില്ല” എന്നു പറഞ്ഞു. അതുകൊണ്ടു വഞ്ചിയിലുണ്ടായിരുന്നവർക്കു സ്വല്പം സമാധാനമുണ്ടായി.

വഞ്ചി അതിവേഗത്തിൽ പോയി. കൊച്ചിയിൽനിന്നു പുറപ്പെട്ടതിന്റെ പിറ്റേ പ്രഭാതസമയത്തു് ഇപ്പോൾ ഒളശ്ശയിൽ വേട്ടയ്ക്കൊരുമകൻകാവിരിക്കുന്ന സ്ഥലത്തോടടുത്തുള്ള കടവിലടുത്തു. ഉടനെ പുതിയ അമരക്കാരനും ചെട്ടിയാർ മുതലായവരും കരയ്ക്കിറങ്ങി. ഉടനെ ചെട്ടിയാർ വഞ്ചിക്കാരുടെ കൂലികൊടുത്തു് അവരെ പറഞ്ഞയച്ചു. അപ്പോഴേക്കും മുതലകൾ വെള്ളത്തിൽ മുങ്ങിമറഞ്ഞു.

ആ സ്ഥലം അന്നു തെക്കുംകൂർ രാജ്യത്തു് ഉൾപ്പെട്ടതായിരുന്നു. എന്നു മാത്രമല്ല, തെക്കുംകൂർ രാജകുടുംബത്തിലെ ഒരു ശാഖക്കാർ അന്നവിടെ താമസിക്കുന്നുമുണ്ടായിരുന്നു. അവർ അവിടെ (ഇപ്പോൾ വേട്ടയ്ക്കൊരുമകൻകാവിരിക്കുന്ന സ്ഥലത്തു്) ഒരു കൃഷ്ണസ്വാമിപ്രതിഷ്ഠ നടത്തിക്കുന്നതിനായി ഒരമ്പലം പണിയിച്ചു കുറ തീർത്തിരുന്നു. വഞ്ചിയിൽച്ചെന്നിറങ്ങിയവർ ആ പുതിയ ക്ഷേത്രത്തിന്റെ സമീപത്തു ചെന്നപ്പോൾ അമരക്കാരനായി ചെന്നുകൂടിയിരുന്ന ആ പുതിയ ആൾ ചെട്ടിയാരോടു്, “ഞാനാരാണെന്നു നീ അറിഞ്ഞില്ലല്ലോ. നീ വളരെക്കാലമായി ഭക്തിപൂർവ്വം സേവിച്ചുവരുന്ന ആ വേട്ടയ്ക്കൊരുമകനാണു ഞാൻ. ഞാനിതാ ഇവിടെ ഇരിക്കാനാണു് ഭാവിക്കുന്നതു്. ഇനിയും നീയും നിന്റെ വംശക്കാരും എന്നെ പരദേവതയായി വിചാരിച്ചു സേവിച്ചു കൊണ്ടിരുന്നാൽ നിങ്ങളുടെ സകലാഭീഷ്ടങ്ങളും ഞാൻ സാധിപ്പിച്ചുതന്നു കൊള്ളാം” എന്നരുളിച്ചെയ്തിട്ടു് ആ സ്വാമി അവിടെ ആ ശ്രീകോവിലിനകത്തു കയറി കുടി (ഇള) കൊണ്ടു.

ഈ വർത്തമാനമറിഞ്ഞു തെക്കുംകൂർ രാജാവു ചെട്ടിയാരെ തന്റെ അടുക്കൽ വരുത്തിച്ചോദിക്കുകയും അയാൾ വിവരമെല്ലാം രാജാവിനെ ഗ്രഹിപ്പിക്കുകയും ചെയ്തു. “എന്നാൽ ആ സ്വാമിയെ എനിക്കൊന്നു കാണണം” എന്നു പറഞ്ഞു രാജാവു ചെന്നു ചെട്ടിയാരുടെ കൈക്കു പിടിച്ചുകൊണ്ടു നോക്കിയപ്പോൾ സ്വാമിയെ ശ്രീകോവിലിനകത്തു പ്രത്യക്ഷമായിക്കണ്ടു. പിന്നെ രാജാവവിടെ ബിംബപ്രതിഷ്ഠയും കലശവും മറ്റും മുറയ്ക്കു നടത്തിക്കുകയും പതിവായി പൂജ നടത്തുന്നതിനു വേണ്ടുന്ന ഏർപ്പാടുകളെല്ലാം ചെയ്യുകയും ചെയ്തു.

അനന്തരം രാജാവു താനാദ്യം നിശ്ചയിച്ച ശ്രീകൃഷ്ണസ്വാമി പ്രതിഷ്ഠ ഉടനെ നടത്തിക്കണമെന്നു നിശ്ചയിച്ചു അതിലേക്കു വേറെ ഒരു ശ്രീകോവിൽ പണികഴിപ്പിക്കുകയും പ്രതിഷ്ഠ നടത്തിക്കുകയും ചെയ്തു. അതു വേട്ടയ്ക്കൊരുമകന്റെ നടക്കു നേരെത്തന്നെയാണു്. അതു് സ്വാമിക്കു് ഒട്ടും രസിച്ചില്ല. അതിനാൽ ശ്രീകൃഷ്ണസ്വാമിയെ പ്രതിഷ്ഠിച്ച സമയത്തു വേട്ടയ്ക്കൊരുമകന്റെ ശ്രീകോവിലിൽനിന്നു് “എന്റെ നേരെ വന്നിരുന്നയാൾ എന്നും എന്റെ ഉച്ഛിഷ്ടം ഭക്ഷിക്കണം” എന്നൊരു അശരീരിവാക്കു കേൾക്കപ്പെട്ടു. അതു വേട്ടയ്ക്കൊരുമകൻ അരുളിച്ചെയ്തതാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇന്നും എന്തെങ്കിലും ഒരു സാധനം വേട്ടയ്ക്കൊരുമകനു നിവേദിക്കാതെ ശ്രീകൃഷ്ണസ്വാമിക്കു നിവേദിക്കുവാൻ അവിടെ സാധിക്കുന്നില്ല. ഒരു പായസനിവേദ്യമോ മറ്റോ ആദ്യമേ പകുതിയെടുത്തു വേട്ടയ്ക്കൊരുമകനു നിവേദിച്ചിട്ടു ശേ‌ഷമല്ലാതെ ശ്രീകൃഷ്ണസ്വാമിക്കു നിവേദിക്കുവാൻ കൊണ്ടുപോയാൽ ആ നിവേദ്യം ശുദ്ധം മാറീട്ടോ എങ്ങനെയെങ്കിലും കൃഷ്ണസ്വാമിക്കു നിവേദിക്കുവാൻ സാധിക്കുകയില്ല. ഇതു് ഇപ്പോഴും കണ്ടുവരുന്ന ഒരു പതിവാണു്.

വേട്ടയ്ക്കൊരുമകനു ചുരുക്കത്തിൽ പ്രധാനമായിട്ടുള്ള വഴിപാടു വറനിവേദ്യമാണു്. ഉരിയോ നാഴിയോ അരിയുടെ വറപ്പൊടിയും ഒരു കരിക്കും (ഇളന്നീരും) കൂടി അവിടെ നിവേദിപ്പിച്ചാൽ വലിയ വലിയ കാര്യങ്ങളും ആ സ്വാമി സാധിപ്പിക്കുന്നുണ്ടു്. ചില ദിവസങ്ങളിൽ അവിടെ നൂറും നൂറ്റമ്പതും വീതം വറനിവേദ്യം ഉണ്ടാകാറുണ്ടു്.

പാണ്ഡ്യരാജാവിനെപ്പേടിച്ചു വള്ളിയൂർനിന്നുപോന്ന ചെട്ടിയാരും ഭാര്യയും ഒളശ്ശയിൽ വന്നുചേർന്നതിന്റെശേ‌ഷം തെക്കുംകൂർ രാജാവിന്റെ സഹായത്തോടുകൂടി ഒളശ്ശയോടടുത്ത “തട്ടുങ്കൽ” എന്ന ദേശത്തു് ഒരു ഗൃഹമുണ്ടാക്കി അവിടെ താമസമുറപ്പിച്ചു. അധികം താമസിയാതെ അവരുടെ ജാതിക്കാരായ മറ്റു ചില കുടുംബക്കാരും അവിടെ വന്നുചേരുകയും ഗൃഹങ്ങളുണ്ടാക്കി അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.

അപ്പോഴേക്കും ഈ വർത്തമാനം തന്റെ ചാരന്മാർ മുഖാന്തരം പാണ്ഡ്യരാജാവറിഞ്ഞു. താനാഗ്രഹിച്ച സ്ത്രീയും അവളുടെ ഭർത്താവും തെക്കുംകൂർ രാജ്യത്തു് ഒളശ്ശയ്ക്കുസമീപം തട്ടുങ്കലെന്ന ദേശത്തു താമസിക്കുന്നുണ്ടെന്നും അവരെ തെക്കുംകൂർ രാജാവാണു് അഭയം കൊടുത്തു് അവിടെ പാർപ്പിച്ചിരിക്കുന്നതെന്നുമറിഞ്ഞപ്പോൾ തെക്കുംകൂർ ജയിച്ചിട്ടോ ചെട്ടിയാരെ നിഗ്രഹിച്ചിട്ടോ ഏതുവിധമെങ്കിലും താനാഗ്രഹിച്ച സ്ത്രീയെ കൊണ്ടുപോരണമെന്നു നിശ്ചയിച്ചു. പാണ്ഡ്യരാജാവു് ടിപ്പുസുൽത്താന്റെ അധികാരത്തിലുൾപ്പെട്ടിരുന്ന ഏതാനും മുഹമ്മദീയസൈന്യങ്ങളെ സ്വാധീനപ്പെടുത്തി തന്റെ അഭിലാ‌ഷം അറിയിച്ചു് ഒളശ്ശയിലേക്കു പറഞ്ഞയച്ചു. അവർ ഒളശ്ശയിലെത്തി ചില ലഹളകളും കൊള്ളകളും മറ്റും തുടങ്ങിയപ്പോഴേക്കും ആ ദേശനിവാസികളായ ജനങ്ങളാകപ്പാടെ ഭയവിഹ്വലരായി നാടും വീടുംവിട്ടു് ഓട്ടം തുടങ്ങി. രാജാവും ഇതികർത്തവ്യതാമൂഢനായിത്തീർന്നു. അദ്ദേഹത്തിനു് ഈ തുലുക്കപ്പടയെ ജയിക്കുവാൻ തക്കവണ്ണമുള്ള സൈന്യബലമുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം വേട്ടയ്ക്കൊരുമകൻകാവിൽ ചെന്നു നടയിൽ വീണു നമസ്കരിച്ചു്,

“സ്വാമിൻ! ഭഗവാനേ! അവിടുന്നുതന്നെ എന്നെയും എന്റെ ജനങ്ങളെയും രക്ഷിക്കണേ. എനിക്കു വേറെ ഒരവലംബവുമില്ല” എന്നു പറഞ്ഞു കരഞ്ഞു. അപ്പോൾ ആരോ “ഹേ രാജാവേ! ഭവാൻ എഴുന്നേറ്റു സ്വഗൃഹത്തിൽ പോയി സ്വസ്ഥനായി ഇരുന്നുകൊള്ളുക. ശത്രുക്കളെ ജയിച്ചു ഭവാനെ ഞാൻ രക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞതായിത്തോന്നി. അദ്ദേഹം തലപൊക്കി നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു ഭഗവാൻ വേട്ടയ്ക്കൊരുമകൻ അരുളിച്ചെയ്തതാണെന്നു വിശ്വസിച്ചു് അദ്ദേഹം സ്വഗൃഹത്തിലേക്കു പോയി.

ഉടനെ വേട്ടയ്ക്കൊരുമകൻ സ്വാമി കറുപ്പുകച്ചയുമുടുത്തു് അരയും തലയും മുറുക്കി പടച്ചട്ടയും വില്ലുമമ്പും ധരിച്ചു ശത്രുക്കളുടെ അടുക്കലേക്കു പുറപ്പെട്ടു. അപ്പോൾ വഴിക്കടുക്കലുള്ള ഒരു വീട്ടിലെ ഒരു സ്ത്രീ സ്വാമിയെക്കണ്ടിട്ടു് “ഈ പടയാളി ഏതുദിക്കുകാരനാണാവോ? ഇയാൾ വില്ലുമമ്പും ധരിച്ചു യുദ്ധത്തിനു പോവുകയായിരിക്കും. ഇയാൾ വിചാരിച്ചാൽ ആ തുലുക്കപ്പടയെ ജയിക്കാൻ കഴിയുമോ? അയാൾ ചാകാൻ പോവുകയായിരിക്കും” എന്നും മറ്റും പരിഹാസമായിപ്പറഞ്ഞു. സ്വാമി അതു കേട്ടു തിരിഞ്ഞുനിന്നു് ആ സ്ത്രീയുടെ വീടിനെ ലക്ഷ്യമാക്കി ഒരു ശരം പ്രയോഗിച്ചു. പുരയുടെ വാതിലുകളെല്ലാം പെട്ടെന്നടഞ്ഞു. അവ തുറക്കാൻ ആ സ്ത്രീയെന്നല്ല, അയൽക്കാരെല്ലാം വിചാരിച്ചിട്ടും സാധിച്ചില്ല. ആശാരി, കൊല്ലൻ മുതലായവർ പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചുനോക്കീട്ടും ഫലമൊന്നുമുണ്ടായില്ല. പിന്നെച്ചില വൃദ്ധന്മാരുടെ ഉപദേശപ്രകാരം വേട്ടയ്ക്കൊരുമകൻകാവിൽ ഒരു വിളിച്ചുചൊല്ലി പ്രായശ്ചിത്തവും ചില വഴിപാടുകളും കഴിക്കാമെന്നു നിശ്ചയിച്ചു തൽക്കാലം അവയ്ക്കു വേണ്ടുന്ന മുതൽ ആ സ്ത്രീയെക്കൊണ്ടു് ഉഴിഞ്ഞു കെട്ടിവെപ്പിച്ചു. ഉടനെ വാതിലുകളെല്ലാം ആരുമൊന്നും ചെയ്യാതെ സ്വയമേവ തുറന്നു. വഴിപാടുകളും പ്രായശ്ചിത്തവും ആ സ്ത്രീ പിറ്റേ ദിവസംതന്നെ നടത്തുകയും ചെയ്തു.

വേട്ടയ്ക്കൊരുമകൻ തുലുക്കപ്പടയോടു യുദ്ധംചെയ്തു ശരപ്രയോഗംകൊണ്ടു് അവരെ പലരേയും നിഗ്രഹിച്ചു. അവരുടെ ആയുധ പ്രയോഗമൊന്നും സ്വാമിയിൽ ഫലിച്ചില്ല. അതിനാൽ ഹതശേ‌ഷന്മാരായ മുഹമ്മദീയർ “ഇവനൊരു വലിയ സാത്താൻ തന്നെ. ഇവനെ ജയിക്കാൻ നമുക്കു ശക്തിപോരാ” എന്നു പറഞ്ഞു മടങ്ങിപ്പോയി. തെക്കുംകൂർ രാജാവും ജനങ്ങളും യഥാപൂർവ്വം സ്വസ്ഥരായി താമസിക്കുകയും ചെയ്തു.

പാണ്ഡ്യരാജ്യത്തുനിന്നു വന്നു് ചെട്ടിയാരും ഭാര്യയും ആജീവനാന്തം വേട്ടയ്ക്കൊരുമകനെ ഭക്തിപൂർവ്വം സേവിച്ചുകൊണ്ടുതന്നെ ഇരുന്നിരുന്നു. അവരുടെ സകലാഭീഷ്ടങ്ങളും സ്വാമി സാധിപ്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ ചെട്ടിയാരുടെ വംശരും സ്വജാതീയരുമായ ചില കുടുംബക്കാർ ഇപ്പോഴും തട്ടുങ്കൽ എന്ന സ്ഥലത്തു താമസിച്ചുവരുന്നുണ്ടു്. അവർക്കും ആ വേട്ടയ്ക്കൊരുമകനെക്കുറിച്ചു അനന്യസാധാരണമായ ഭക്തിവിശ്വാസങ്ങൾ ഇപ്പോഴുമുണ്ടെന്നാണു് അറിയുന്നതു്.

ഒളശ്ശയിൽ കുടികൊണ്ടിരുന്ന വേട്ടയ്ക്കൊരുമകന്റെ അത്ഭുത കർമ്മങ്ങളും മാഹാത്മ്യങ്ങളും ഇനിയും വളരെപ്പറയാനുണ്ടു്. എങ്കിലും ഒന്നുരണ്ടു സംഗതികൾകൂടിപ്പറഞ്ഞിട്ടു് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

വേട്ടയ്ക്കൊരുമകൻകാവിൽ മിക്കപ്പോഴും ഒരു വെളിച്ചപ്പാടുണ്ടായിരിക്കാറുണ്ടു്. അവിടെ വെളിച്ചപ്പാടു തുള്ളിയാൽ അടുത്തുള്ള “ചെറുവള്ളിക്കാവു്” എന്ന ഭഗവതിക്ഷേത്രത്തിൽച്ചെല്ലുകയും വെളിച്ചപ്പാടു് “എനിക്കു ദാഹിക്കുന്നു” എന്നു പറയുകയും അവിടെയുള്ള ദേവസ്വക്കാർ ഒരു പാത്രത്തിൽ കുറച്ചു പാനകം (ശർക്കര കലക്കിയ വെള്ളം) ഉണ്ടാക്കിക്കൊടുക്കുകയും പതിവായിരുന്നു. ഒരു തെക്കുംകൂർ രാജാവിനു വെളിച്ചപ്പാടന്മാരുടെ തുള്ളലിലും മറ്റും ലേശവും വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം ഈ വെളിച്ചപ്പാടിനെ ഒന്നു ഇളിഭ്യനാക്കണമെന്നു നിശ്ചയിച്ചു. ഒരിക്കൽ വേട്ടയ്ക്കൊരുമകൻകാവിൽ വെളിച്ചപ്പാടു തുള്ളിത്തുടങ്ങിയപ്പോൾ രാജാവു ചെറുവള്ളിക്കാവിലെത്തി. അവിടെ ഒരു നാലുകാതൻ ചരക്കു (നാലു കാതുള്ള വലിയ വാർപ്പു്) വരുത്തി അതിൽ നിറച്ചു പാനകം കലക്കി വയ്പിച്ചു. വെളിച്ചപ്പാടു തുള്ളി ചെറുവള്ളിക്കാവിൽ ചെല്ലുകയും പതിവുപോലെ “എനിക്കു ദാഹിക്കുന്നു” എന്നു പറയുകയും ചെയ്തു. അപ്പോൾ രാജാവു വാർപ്പിലിരുന്ന പാനകം ചൂണ്ടിക്കാണിച്ചുകൊണ്ടു് “ഇതാ ഇരിക്കുന്നു; ധാരാളം കുടിച്ചു ദാഹം തീർക്കാം” എന്നു പറഞ്ഞു. വെളിച്ചപ്പാടു് ആ പാനകം മുഴുവൻ കുടിച്ചതിന്റെശേ‌ഷം ആ വാർപ്പെടുത്തു തലയിൽ വെച്ചുകൊണ്ടു വേട്ടയ്ക്കൊരുമകൻകാവിലേക്കും പോയി.

അവിടെച്ചെന്നു വാർപ്പു താഴെ വച്ചിട്ടു് ഉടനെ കലിയടങ്ങുകയും ചെയ്തു. ആ വാർപ്പു നാലുപേരു പിടിച്ചാൽ മാറ്റിവെയ്ക്കാൻ കഴിയാത്തവണ്ണം കനമുള്ളതായിരുന്നു. അതിൽ കലക്കിവെച്ചിരുന്ന പാനകം മുപ്പത്താറു പറയിൽക്കുറയാതെയുണ്ടായിരുന്നു. വെളിച്ചപ്പാടു അതു മുഴുവനും ഒന്നായിക്കുടിക്കുകയും ആ വാർപ്പു തനിച്ചു തലയിൽക്കയറ്റിക്കൊണ്ടു പോവുകയും ചെയ്തതു കണ്ടപ്പോൾ രാജാവു വല്ലാതെ ഭയപ്പെടുകയും അത്ഭുതപ്പെടുകയും തന്റെ അവിശ്വാസത്തെക്കുറിച്ചു പശ്ചാത്തപിക്കുകയും അടുത്ത ദിവസം തന്നെ രാജാവു വേട്ടയ്ക്കൊരുമകൻകാവിൽ പോയി സ്വാമിദർശനവും പ്രായശ്ചിത്തവും അനേകം വഴിപാടുകളും നടത്തുകയും ചെയ്തു. വെളിച്ചപ്പാടു കൊണ്ടുപോയി വേട്ടയ്ക്കൊരുമകൻകാവിൽവെച്ച വാർപ്പു് അവിടെനിന്നു് എടുപ്പിച്ചുകൊണ്ടുപോകുവാൻ രാജാവിനു ധൈര്യമുണ്ടായില്ല. അതു് അവിടെനിന്നു കൊണ്ടുപോയാൽ എന്തെങ്കിലും ആപത്തുണ്ടായേക്കുമെന്നായിരുന്നു രാജാവിന്റെ ഭയം. അതിനാൽ അതു വളരെക്കാലം അവിടെത്തന്നെ ഇരുന്നിരുന്നു. തെക്കുംകൂർ രാജ്യവും അതോടുകൂടി വേട്ടയ്ക്കൊരുമകൻകാവും തിരുവിതാംകൂറിൽച്ചേർന്നിട്ടും വളരെക്കാലം കഴിഞ്ഞതിന്റെശേ‌ഷം കൊല്ലം 1000-മാണ്ടിടയ്ക്കു് ആ വാർപ്പുടച്ചു് ആ ദേവസ്വത്തിലേക്കു തന്നെ അനേകം ഉരുളികളായിട്ടും മറ്റും വാർപ്പിച്ചു.

ഒളശ്ശയിലുള്ള ഒരു നായർ കുടുംബത്തിൽ ഒരിക്കൽ സ്ത്രീസന്താനം ചുരുക്കമായി വരികയാൽ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ തനിക്കു് ഒരു പെൺകുട്ടിയുണ്ടായാൽ മൂലനാലാമിടസ്ഥാനമായ “മണർകാട്ടു”കൊണ്ടു പോയി ക്ഷേത്രനടയിൽ വെച്ചു ചോറുകൊടുക്കാമെന്നു പ്രാർത്ഥിച്ചു. അനന്തരം അധികം താമസിയാതെ ആ സ്ത്രീ ഗർഭം ധരിക്കുകയും യഥാകാലം പ്രസവിച്ചു് ഒരു സ്ത്രീ സന്താനമുണ്ടാവുകയും ചെയ്തു. കുട്ടിയ്ക്കു ചോറു കൊടുക്കാനുള്ള കാലമായപ്പോൾ ആ സ്ത്രീ മണർകാട്ടു പോയി പ്രാർത്ഥന നിർവ്വിഘ്നമായി നിർവ്വഹിച്ചുവരുന്നതിനായിട്ടു അങ്ങോട്ടു പോകുന്നതിനു മുമ്പായി വേട്ടയ്ക്കൊരുമകൻകാവിൽ ഒരു വറനിവേദ്യം കഴിപ്പിച്ചേക്കാമെന്നു നിശ്ചയിച്ചു. എന്നാലതു് അങ്ങനെ കഴിപ്പിക്കാൻ അവർക്കു സാധിച്ചില്ല. ഒരു ദിവസം വൈകുന്നേരമായപ്പോൾ ആ സ്ത്രീയുടെ ഭർത്താവു് അവരോടു് കുട്ടിക്കു ചോറുകൊടുക്കാനുള്ള മുഹൂർത്തം നാളെ കാലത്താണു്. ഇന്നു് അത്താഴം കഴിഞ്ഞു നമുക്കു പുറപ്പെടണം. എന്നാലേ നാളെക്കാലത്തു മണർകാട്ടെത്തി കുട്ടിക്കു ചോറു കൊടുക്കാൻ സാധിക്കയുള്ളൂ ” എന്നു പറഞ്ഞുകേട്ടു് ആ സ്ത്രീ “കുട്ടിക്കു ചോറു കൊടുപ്പാൻ ഇവിടെനിന്നു പോകുന്നതിനുമുമ്പു വേട്ടയ്ക്കൊരു മകൻകാവിൽ ഒരു നിവേദ്യം കഴിപ്പിച്ചേക്കാമെന്നു ഞാൻ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഇന്നിനി അതു സാധിക്കയില്ലല്ലോ” എന്നു പറഞ്ഞു. അതു് ആ സ്ത്രീയുടെ ഭർത്താവും സഹോദരനും മറ്റും ഒരു കാര്യമായി ഗണിച്ചില്ല. “അങ്ങനെ വല്ലതും നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ മടങ്ങിവന്നിട്ടു നടത്താം. ഇപ്പോൾ അതിനൊന്നും സമയമില്ല” എന്നു പറഞ്ഞു് എല്ലാവരും അത്താഴം കഴിച്ചു ചോറൂണിനു പുറപ്പെട്ടു. പകുതിവഴി ചെന്നപ്പോൾ തോണിയുറച്ചു. പുഴയിൽ വെള്ളമശേ‌ഷം വറ്റിപ്പോയിരിക്കുന്നതായിക്കണ്ടു. എന്നുമാത്രമല്ല, തോണിക്കാരനും ശേ‌ഷമുണ്ടായിരുന്നവരും വഴി നല്ല നിശ്ചയമുള്ളവരായിരുന്നിട്ടും ആർക്കും വഴി അറിഞ്ഞുകൂടാതെയുമായി. ആകപ്പാടെ എല്ലാവരും കുഴങ്ങിവശായി. അപ്പോൾ കുട്ടിയുടെ മാതാവായ ആ സ്ത്രീ “ഇതു് ആ വേട്ടയ്ക്കൊരുമകൻ സ്വാമിയുടെ മായാപ്രയോഗമാണു്. അല്ലാതെ മറ്റൊന്നുമല്ല. ഈ പുഴയിൽ ഇക്കാലത്തു് ഇങ്ങനെ വെള്ളം വറ്റി ഞാനൊരിക്കലും കണ്ടിട്ടില്ല. ആ വറനിവേദ്യം കഴിപ്പിക്കാതെ പോന്നതിന്റെ ഫലമാണിതു്” എന്നു പറഞ്ഞു. ഉടനെ അവരുടെ ഭർത്താവു് “അങ്ങനെയാണെങ്കിൽ ചോറൂണു കഴിച്ചു് ഒളശ്ശയിൽ മടങ്ങിയെത്തിയാലുടനെ നൂറ്റൊന്നു വറനിവേദ്യം കഴിപ്പിച്ചേക്കാം. ഇതാ അതിനുള്ള പണം; പുഴയിൽ ധാരാളം വെള്ളം വരട്ടെ” എന്നു പറഞ്ഞു നൂറ്റൊന്നു വറ നിവേദ്യത്തിനു വേണ്ടുന്ന പണമെടുത്തു ഭാര്യയുടെ മുമ്പിൽവെച്ചു. സ്വല്പസമയം കഴിഞ്ഞപ്പോൾ തോണി ഇളകിയതായി അവർക്കു തോന്നി. നോക്കിയപ്പോൾ തോണി ഇളകിയതായും പുഴയിൽ ധാരാളം വെള്ളം വന്നിരിക്കുന്നതായും അവർ കണ്ടു. എല്ലാവർക്കും വഴി അറിയാറുമായി. “സ്വാമിയുടെ മാഹാത്മ്യം അചിന്തനീയം തന്നെ” എന്നു പറഞ്ഞു് അവരെല്ലാവരും തോണിയിലിരുന്നുകൊണ്ടുതന്നെ സ്വാമിയെ വന്ദിച്ചുകൊണ്ടു് അവിടെനിന്നു പോവുകയും ജലമാർഗ്ഗമായും കരമാർഗ്ഗമായും യഥാകാലം മണർകാട്ടെത്തി ചോറൂണു നടത്തുകയും മടങ്ങി ഒളശ്ശയിലെത്തിയ ദിവസംതന്നെ വേട്ടയ്ക്കൊരുമകൻസ്വാമിക്കു നൂറ്റൊന്നു വറനിവേദ്യം കഴിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ആ സ്വാമിയുടെ മാഹാത്മ്യത്തെക്കുറിച്ചു് ഇനിയും വളരെ പറയാനുണ്ടെങ്കിലും ഇപ്പോൾ ഇങ്ങനെ നിൽക്കട്ടെ.

വേട്ടയ്ക്കൊരുമകൻകാവു് എന്നുള്ളതു് ജനങ്ങൾ പറഞ്ഞു പറഞ്ഞു ലോപിച്ചു കാലക്രമേണ “വേട്ടക്കരേൻകാവു്” എന്നായി. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോൾ “കരുവൻകാവു്” എന്നായി. ഇപ്പോൾ ജനങ്ങൾ സാധാരണയായി പറഞ്ഞുവരുന്നതു് “കരുവൻകാവു്” എന്നുതന്നെയാണു്.

തെക്കുംകൂർ രാജാക്കന്മാർ പണ്ടൊരുകാലത്തു് ഒളശ്ശയിൽ താമസിച്ചിരുന്നു എന്നുള്ളതിനു ലക്ഷ്യമായി അവിടെ ഇപ്പോൾ കാണുന്നതു് “എടപ്പറമ്പു്” “എടത്തിൽപ്പറമ്പു്” എന്നു പേരായിട്ടുള്ള ചില പറമ്പുകൾ മാത്രമാണു്. ആ പറമ്പുകൾ രാജമന്ദിരങ്ങൾ ഇരുന്നിരുന്നതാണെന്നാണു് പറയുന്നതു്. തെക്കുംകൂർ രാജാക്കന്മാരുടെ വാസസ്ഥലത്തിനു് ഇപ്പോഴും “എടം” എന്നാണല്ലോ പറഞ്ഞുവരുന്നതു്.

വേട്ടയ്ക്കൊരുമകൻകാവിൽ ആണ്ടുതോറുമുള്ള ഉത്സവത്തിലെ പള്ളിവേട്ട ദിവസമായ മീനമാസത്തിൽപ്പൂരത്തിൻനാൾ കുറുപ്പന്മാർ കളം (രൂപം) എഴുതുന്നതു് ഒരു വഞ്ചിയിൽ ചില ചെട്ടികളിരിക്കുന്നതായിട്ടും സ്വാമി അമരം പിടിക്കുന്നതായിട്ടും വഞ്ചിയുടെ രണ്ടു വശത്തും ഓരോ ചേർന്നുനിൽക്കുന്നതായിട്ടുമാണു്. പൂർവ്വചരിത്രത്തിന്റെ മുതലകൾ സ്മാരകമായി ഇപ്പോഴും നടത്തിവരുന്ന ഈ കളമെഴുത്തു് ഈ ഐതിഹ്യത്തെ വിശ്വസിക്കുന്നതിനു തക്കതായ ലക്ഷ്യമാകുന്നുണ്ടല്ലോ.