close
Sayahna Sayahna
Search

സംഘക്കളി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ശാസ്ത്രക്കളിയെന്നും യാത്രക്കളിയെന്നും പറഞ്ഞുവരുന്ന സംഘക്കളി അന്നപ്രാശനം, ഉപനയനം, സമാവർത്തനം, വിവാഹം, പന്ത്രണ്ടാം‌മാസം മുതലായ അടിയന്തിരങ്ങൾ സംബന്ധിച്ചും മറ്റും കേരളത്തിൽ സർവ്വത്ര നിവൃത്തിയുള്ള ഹിന്ദുക്കളെല്ലാം കളിപ്പിച്ചുവരുന്നുണ്ടു്. രാജമന്ദിരങ്ങളിലും പ്രഭുഗൃഹങ്ങളിലും മേൽ‌പറഞ്ഞ അടിയന്തിരങ്ങൾക്കെല്ലാം സംഘക്കളി ഉണ്ടായിരിക്കുന്നതു് നിശ്ചയമാണു്. ഇതു മറ്റുള്ള കളികൾ പോലെ വിനോദത്തിനായിട്ടു കളിപ്പിക്കുന്നതല്ല. ഇതു് ഈശ്വരപ്രസാദകമെന്നോ ഒരു പുണ്യകർമ്മമെന്നോ മറ്റോ കൂടി വിചാരിച്ചാണു് ജനങ്ങൾ കളിപ്പിച്ചുവരുന്നതു്. അതിനു ‘സ്വസ്തിപ്രാർത്ഥിക്കുക’ എന്നാണു് പറഞ്ഞു വരുന്നതു്. ഇതു മറ്റുള്ള വഴിപാടുകൾ പോലെ അവനവൻ‌തന്നെ പ്രാർത്ഥിക്കുകയല്ല. സ്വസ്തിപ്രാർത്ഥിക്കുന്നതിനു സംഘക്കാരിൽ വാദ്ധ്യാവൃത്തിയെന്നും പരിഷയെന്നും പറയപ്പെടുന്നവരുൾപ്പെടെ പ്രധാനന്മാരായ അഞ്ചാറുപേരെയെങ്കിലും വരുത്തി, സംഘക്കളിയുടെ പ്രധാനാംഗമായ ‘നാലുപാദം’ എന്ന ക്രിയ നടത്തിക്കുകയും അവർക്കു യഥായോഗ്യം ഭക്ഷണവും ദക്ഷിണയും കൊടുക്കുകയും അവർ പറഞ്ഞുതരുന്ന വാചകം പറഞ്ഞു പ്രാർത്ഥിക്കുകയുമാണു് ചെയ്യേണ്ടതു്. അവർ പറഞ്ഞുതരുന്ന വാചകത്തിന്റെ അർത്ഥം, “വിചാരിക്കുന്ന കാര്യം സാധിച്ചാൽ കേമമായ സംഘക്കളി നടത്തുകയും സംഘക്കാരെ വേണ്ടുവോളം മധുരക്കറി കുടിപ്പിക്കുകയും ചെയ്തേക്കാം” എന്നാണു്. ഇങ്ങനെ സ്വസ്തിപ്രാർത്ഥിക്കുകയും കാര്യം സാധിക്കുകയും പിന്നീടു് കേമമായി കളിനടത്തുകയും ചെയ്യുന്നതു് ഒട്ടും അസാധാരണമായിട്ടുള്ളതല്ല. സ്വസ്തിപ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നു സ്വാനുഭവം കണ്ടറിഞ്ഞിട്ടുള്ളവർ പലരുമുണ്ടു്. എന്നാൽ ഇപ്രകാരം വിശിഷ്ടമായിരിക്കുന്ന ഈ കളിയുടെ ഉത്ഭവത്തെക്കുറിച്ചു് അറിഞ്ഞിട്ടില്ലാത്തവരും കേരളത്തിൽ പലരുമുണ്ടെന്നാണു് തോന്നുന്നതു്. അങ്ങിനെയുള്ളവരുടെ അറിവിനായി അതിനെക്കുറിച്ചു ചുരുക്കത്തിൽ താഴെ പറഞ്ഞുകൊള്ളുന്നു.

പണ്ടു പരദേശത്തു നിന്നു ചില പെരുമാക്കന്മാർ വന്നു പന്ത്രണ്ടുകൊല്ലം വീതം കേരളചക്രവർത്തികളായി വാണിരുന്നുവല്ലോ. അവരിൽ ഒരു പെരുമാൾ മുഹമ്മദീയ മതം സ്വീകരിക്കുകയും മക്കത്തുപോവുകയും ചെയ്തുവെന്നുള്ളതു പ്രസിദ്ധവുമാണു്. ആ പെരുമാൾ ചില മുഹമ്മദീയ പ്രധാനന്മാരുടെ പ്രേരണയാൽ അറുപത്തിനാലു ഗ്രാമങ്ങളിൽ നിന്നും മലയാളബ്രാഹ്മണ പ്രധാനന്മാരെ തന്റെ മുൻ‌പാകെ വരുത്തി ഹിന്ദുമതം ഏറ്റവും നികൃഷ്ടമായിട്ടുള്ളതാണെന്നും ഉത്തമമായിട്ടുള്ളതു് മുഹമ്മദീയ മതമാണെന്നും അതിനാൽ മലയാളബ്രാഹ്മണരെല്ലാവരും ഹിന്ദുമതമുപേക്ഷിച്ചു മുഹമ്മദു മതം സ്വീകരിക്കണമെന്നും നിർബന്ധപൂർവ്വം പറഞ്ഞു. ഉത്തമമായിട്ടുള്ളതു മുഹമ്മദു മതമല്ലെന്നും ഹിന്ദുമതമാണെന്നും ബ്രാഹ്മണർ വാദിച്ചു. ആ സദസ്സിൽ മതാദ്ധ്യക്ഷന്മാരായ ചില മുഹമ്മദീയരും ചെന്നുകൂടി. ഒടുക്കം വാദം മുഹമ്മദീയരും ബ്രാഹ്മണരും തമ്മിലായി. “ഈശ്വരകല്പിതവും സത്യവുമായിട്ടുള്ള മതവും വേദവും ഞങ്ങളുടെതാണെ”ന്നു മുഹമ്മദീയരും “അതല്ല, ഞങ്ങളുടെയാണെ”ന്നു ബ്രാഹ്മണരും തമ്മിൽ വളരെനേരം വാദിച്ചു. ഒടുക്കം പെരുമാൾ “നിങ്ങൾ തമ്മിൽ ഇങ്ങനെ വാദിച്ചുകൊണ്ടിരുന്നാൽ ഇതിനൊരവസാനവും തീർച്ചയുമുണ്ടാവുകയില്ല. ഞാനൊരു പരീക്ഷ നിശ്ചയിക്കാം. ആ പരീക്ഷയിൽ ബ്രാഹ്മണർ ജയിക്കുകയാണെങ്കിൽ ബ്രാഹ്മണരുടെ മതവും വേദവുംതന്നെ സത്യമായിട്ടുള്ളതെന്നു തീർച്ചയാക്കാം. അഥവാ തോൽക്കുകയാണെങ്കിൽ ബ്രാഹ്മണർ മുഹമ്മദുമതം സ്വീകരിക്കുകയും വേണം. അങ്ങനെ സമ്മതമാണോ?” എന്നു ബ്രാഹ്മണരോടു ചോദിച്ചു. ഉടനെ ബ്രാഹ്മണർ, “ഇതു ഞങ്ങൾക്കു സമ്മതം തന്നെയാണു്. പക്ഷെ പരീക്ഷ ഒന്നൊന്നരമാസം കഴിഞ്ഞിട്ടേ നടത്താവൂ” എന്നു പറഞ്ഞു. അതു പെരുമാളും സമ്മതിക്കുകയാൽ ഒന്നരമാസം കഴിയുമ്പോൾ വന്നു കൊള്ളാമെന്നു പറഞ്ഞു ബ്രാഹ്മണർ അവിടെ നിന്നു പിരിഞ്ഞു പോവുകയും ചെയ്തു.

Chap89pge762.png

ആ ബ്രാഹ്മണർ ഗത്യന്തരമില്ലായ്ക‌കൊണ്ടു പെരുമാളുടെ അടുക്കൽ അപ്പോൾ അപ്രകാരം സമ്മതിച്ചു എന്നേയുള്ളു. പിന്നീടു് അവർക്കു് അതിനെക്കുറിച്ചു വലിയ വിചാരവും വിഷാദവുമുണ്ടായി. “പെരുമാളുടെ പരീക്ഷ എന്തായിരിക്കുമോ? അതിൽ തോൽ‌വി പറ്റിയേക്കുമോ?” എന്നുള്ള വിചാരംകൊണ്ടു് അവർ ഏറ്റവും വിഷണ്ണരായിത്തീർന്നു. എങ്കിലും സത്യസ്വരൂപനും സർവ്വസാക്ഷിയുമായിരിക്കുന്ന സകലേശ്വരൻ തങ്ങളെ ഉപേക്ഷിക്കുകയില്ലെന്നുള്ള ധൈര്യവും അവർക്കുണ്ടാകാതെയിരുന്നില്ല.

ഇങ്ങനെ ആ സാധുബ്രാഹ്മണർ ഇതികർത്തവ്യതാമൂഢന്മാരും വിചാരമഗ്നന്മാരും വിഷാദവിഹ്വലന്മാരുമായിപ്പോയ സമയം മദ്ധ്യേമാർഗ്ഗം ഒരു യോഗീശ്വരനെ ദൈവഗത്യാ കണ്ടെത്തുവാൻ സംഗതിയായി. ആ യോഗീശ്വരൻ അവരോടു്, “നിങ്ങൾ ഒട്ടും വിഷാദിക്കേണ്ട, ഞാൻ ഒരു ദിവ്യമന്ത്രം ഉപദേശിച്ചുതരാം. നിങ്ങൾ തൃക്കാരിയൂർ ചെന്നു് അമ്പലത്തിൽ ഒരു വിളക്കുകൊളുത്തിവെച്ചു്, അതിനു പ്രദക്ഷിണം വെച്ചുകൊണ്ടു്, ഈ മന്ത്രം ജപിച്ചു തൃക്കാരിയൂർ ദേവനെ നാല്പത്തൊന്നു ദിവസം സേവിക്കണം. നിങ്ങൾ ഇപ്രകരം ദീപപ്രദക്ഷിണവും ഈശ്വരസേവയും ഒരു മണ്ഡലം മുഴുവനും മുടങ്ങാതെ ചെയ്തിട്ടു പെരുമാളുടെ അടുക്കൽച്ചെന്നാൽ നിങ്ങൾക്കു ജയം തന്നെ കിട്ടും. പെരുമാളുടെ പരീക്ഷയെക്കുറിച്ചും നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട. നിങ്ങൾ ചെല്ലുന്നസമയം മുഹമ്മദീയരും, അവിടെയെത്തും. അപ്പോൾ പെരുമാളുടെ മുമ്പിൽ ഒരു കൂടം അടച്ചുവച്ചിരിക്കും. പെരുമാൾ നിങ്ങളോടു രണ്ടുകൂട്ടക്കാരോടും കുടത്തിനകത്തു് എന്താണെന്നു പറയണമെന്നും ശരിയായിപ്പറയുന്നവർ ജയിച്ചതായും തെറ്റായിപ്പറയുന്നവർ തോറ്റതായും തീർച്ചപ്പെടുത്തുന്നതാണെന്നും പറയും. അപ്പോൾ മുഹമ്മദീയർ കുടത്തിനകത്തു കൃഷ്ണസർപ്പമാണെന്നു പറയും. നിങ്ങൾ എടുത്തു കാണിക്കണം. അപ്പോൾ മുഹമ്മദീയർ മടങ്ങുകയും നിങ്ങളെ പെരുമാൾ ബഹുമാനിച്ചു് പറഞ്ഞയയ്ക്കുകയും ചെയ്യും. നിങ്ങൾക്കു് മുഹമ്മദീയമതം സ്വീകരിക്കേണ്ടതായി വരികയുമില്ല. എന്നാൽ വാസ്തവത്തിൽ കൂടത്തിനകത്തു കൃഷ്ണസർപ്പം തന്നെയായിരിക്കും. അതു നിങ്ങൾക്കു തോൽ‌വിയും ആപത്തുമുണ്ടാക്കാനായി പെരുമാളും മുഹമ്മദീയരും കൂടെ സ്വകാര്യമായി ആലോചിച്ചു് തയ്യാറാക്കി വെയ്ക്കുന്നതായിരിക്കും. എങ്കിലും ഈശ്വരകാരുണ്യംകൊണ്ടു് ആ കൃഷ്ണസർപ്പം താമരപ്പൂവായിത്തീർന്നുകൊള്ളും” എന്നു പറഞ്ഞു് ഒരു ദിവ്യമന്ത്രം ഉപദേശിച്ചുകൊടുക്കുകയും പെട്ടെന്നു് ആ യോഗീശ്വരൻ അദൃശ്യനായിത്തീരുകയും ചെയ്തു. അപ്പോൾ ആ ബ്രാഹ്മണർക്കു തങ്ങൾക്കു വേണ്ടതു പറഞ്ഞുതരികയും മന്ത്രമുപദേശിക്കുകയും ചെയ്തതു കേവലം മനുഷ്യനല്ലെന്നും ആരോ ഒരു ദിവ്യനാണെന്നും തോന്നുകയാൽ അവർ ആ യോഗീശ്വരന്റെ വാക്കിനെ വിശ്വസിച്ചു് അദ്ദേഹം പറഞ്ഞുകൊടുത്തതുപോലെയെല്ലാം ചെയ്യുകയും സംഗതിയെല്ലാം ശരിയാവുകയും ചെയ്തു. അവർ ആ മന്ത്രം ജപിച്ചുകൊണ്ടു നാൽപതു ദിവസം ദീപപ്രദക്ഷിണവും ഈശ്വരസേവയും നടത്തിയതിന്റെ ശേഷം പെരുമാളുടെ അടുക്കൽച്ചെന്നപ്പോൾ അവിടെ ഒരു കുടം അടച്ചുകെട്ടിവെച്ചിരുന്നു. ബ്രാഹ്മണർ അവിടെ എത്തിയപ്പോഴേക്കും മുഹമ്മദീയരും ചെന്നുചേർന്നു. യോഗീശ്വരൻ പറഞ്ഞിരുന്നതുപോലെ തന്നെ കൂടത്തിനകത്തെന്താണെന്നു ചോദിക്കുകയും കൃഷ്ണസർപ്പമാണെന്നു മുഹമ്മദീയരും താമരപ്പൂവാണെന്നു ബ്രാഹ്മണരും പറയുകയും പെരുമാൾ ആവശ്യപ്പെട്ടതനുസരിച്ചു ബ്രാഹ്മണർ താമരപ്പൂവെടുത്തു കാണിക്കുകയും ചെയ്തു. കൂടത്തിൽ കൈയിടുന്ന ബ്രാഹ്മണൻ സർപ്പദഷ്ടനായി മറിഞ്ഞു വീണു മരിക്കുന്നതു കാണാൻ സന്തോഷത്തോടുകൂടി കാത്തിരുന്ന പെരുമാളും മുഹമ്മദീയരും താമരപ്പൂ കണ്ടപ്പോൾ അത്യന്തം വിസ്മയിക്കുകയും മുഹമ്മദീയർ ലജ്ജാവനതമുഖന്മാരായി ഒന്നും പറയാതെ ഉടൻതന്നെ അവിടെ നിന്നു പോവുകയും പെരുമാൾ ബ്രാഹ്മണരെ ബഹുമാനിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു.

ജയം സിദ്ധിച്ച ബ്രാഹ്മണർ സന്തോഷത്തോടുകൂടി അവിടെനിന്നു മടങ്ങിപ്പോന്നപ്പോൾ വഴിയിൽ‌വെച്ചു മുൻ‌പവർക്കു മന്ത്രോപദേശം ചെയ്ത യോഗീശ്വരനെ കണ്ടു. ഉടനെ ബ്രാഹ്മണർ ഭക്ത്യാദരങ്ങളോടുകൂടി യോഗീശ്വരന്റെ പാദത്തിങ്കൽ വീണു നമസ്ക്കരിച്ചു. അപ്പോൾ യോഗീശ്വരൻ അവരോടു “ഞാൻ നിങ്ങൾക്കു് ഉപദേശിച്ചുതന്നിട്ടുള്ള മന്ത്രം സർവ്വാഭീഷ്ടസിദ്ധിപ്രദമായിട്ടുള്ളതാണു്. ആ മന്ത്രംകൊണ്ടാണല്ലോ നിങ്ങൾ ഈശ്വരപ്രസാദം സമ്പാദിക്കുകയും ജയം നേടുകയും ചെയ്തതു്. ഈ മന്ത്രത്തെ നിങ്ങൾ മേലാൽ ജനോപകാരാർത്ഥമായിട്ടുകൂടി ഉപയോഗിക്കണം ജനങ്ങൾ സന്തത്യർത്ഥമായും മറ്റും നിങ്ങളോടാവശ്യപ്പെട്ടാൽ അവരുടെ അഭീഷ്ടസിദ്ധിക്കായി നിങ്ങൾ വിളക്കുവെച്ചു് ഈ മന്ത്രം ചൊല്ലി ദീപപ്രദക്ഷിണം ചെയ്തു് ഈശ്വരനെ പ്രാർത്ഥിച്ചാൽ ജനങ്ങളുടെ ആഗ്രഹം സർവ്വേശ്വരൻ സാധിപ്പിച്ചു കൊടുക്കും. കേരളത്തിൽ എന്നും ഇങ്ങനെ നടക്കേണ്ടതിലേക്കായി നിങ്ങൾ ഈ മന്ത്രം പാരമ്പര്യമുറയ്ക്കു നിങ്ങളുടെ സന്തതികൾക്കും ഉപദേശിച്ചുകൊടുക്കണം” എന്നു പറഞ്ഞിട്ടു യോഗീശ്വരൻ മറയുകയും ചെയ്തു. മേൽ‌പറഞ്ഞ സംഗതികളെല്ലാം അചിരേണ ലോകത്തിൽ സർവ്വത്ര പ്രസിദ്ധമായിത്തീരുകയാൽ ജനങ്ങൾ സന്ത്യത്യർത്ഥമായും മറ്റും ദീപപ്രദക്ഷിണവും ഈശ്വരപ്രാർത്ഥനയും നടത്തുന്നതിനു് ഈ ബ്രാഹ്മണരോടു് അപേക്ഷിക്കുകയും ഇവർ നടത്തിക്കൊടുക്കുകയും അതുകൊണ്ടു് ജനങ്ങൾക്കു് അഭീഷ്ടസിദ്ധിയുണ്ടാകുകയും ചെയ്തുതുടങ്ങി. ഇതാണു സംഘക്കളിയുടെ ആഗമം.

സംഘക്കളിക്കു് ആദ്യമായി നടത്തുന്നതും പ്രധാനമായിട്ടുള്ളതും ദീപപ്രദക്ഷിണമാണല്ലോ. അതു് അത്യുച്ചത്തിൽ വളരെ അകലെയകലെയായി ഓരോ അക്ഷരം വീതം ഒരു പ്രത്യേക സ്വരത്തിൽ ചൊല്ലിക്കൊണ്ടാണല്ലോ ചെയ്യുന്നതു്. ആ ചൊല്ലുന്നതു പണ്ടു യോഗീസ്വരൻ ഉപദേശിച്ചു കൊടുത്ത വേദമന്ത്രമാണെന്നും ആ യോഗീശ്വരൻ സാക്ഷാൽ നാരദമഹർഷിയായിരുന്നുവെന്നും ഈ മന്ത്രം നാലു പാദങ്ങളുള്ളതായതിനാലാണു് ഈ ദീപപ്രദക്ഷിണത്തിനു ‘നാലുപാദ’ മെന്നു നാമം സിദ്ധിച്ചതെന്നുമാണു് പറഞ്ഞുവരുന്നതു്.

ഈ ക്രിയ നടത്തുന്നതിനു കേരളത്തിലെ നാനാഭാഗങ്ങളിലായി താമസിക്കുന്ന ജനങ്ങളെല്ലാവരും ആവശ്യപ്പെട്ടുതുടങ്ങിയപ്പോൾ ഇതു നടത്തുന്നവരായ ബ്രാഹ്മണർക്കു് എല്ലാ സ്ഥലങ്ങളിലും ചെന്നെത്തുന്ന കാര്യം ദുഷ്കക്കരമായിത്തീരുകയാൽ അവർ ഇന്നിന്ന ദേശങ്ങളിൽ ഇന്നയിന്ന ഇല്ലക്കാർകൂടി ഈ ക്രിയ നടത്തേണ്ടതാണെന്നു വ്യവസ്ഥ ചെയ്യുകയും അങ്ങനെ അവർ പതിനെട്ടു സംഘങ്ങളായി പിരിയുകയും ആ ഓരോ സംഘത്തിനും ഭാട്ടം, വെൺ‌മണി, പുതുവാ ഇത്യാദികളായ ഓരോ പേരുകൾ നിശ്ചയിക്കുകയും ചെയ്തു. അതിനാലിപ്പോൾ ഇന്നയിന്ന കുടുംബക്കാർക്കു് ഇന്നയിന്ന സംഘക്കാരെന്നു് ഒരു വ്യവസ്ഥ വരികയും സംഘം മാറുന്നതു ദോഷമാണെന്നു ജനങ്ങളുടെയിടയിൽ ഒരു വിശ്വാസം ജനിക്കുകയും ചെയ്തിട്ടുണ്ടു്. എന്നാൽ ചില കുടുംബങ്ങളിൽ രണ്ടും മൂന്നും നാലും അതിലധികവും സംഘങ്ങൾ കൂടിയേ കളി നടത്താൻ പാടുള്ളു എന്നു മുൻപേതന്നെ നിശ്ചയം ചെയ്തിട്ടുണ്ടു്. രാജമന്ദിരങ്ങളിൽ കളിക്കാൻ പതിനെട്ടു സംഘങ്ങളും കൂടണമെന്നാണു് നിശ്ചയം.

പെരുമാക്കന്മാരുടെ വാഴ്ചയ്ക്കു മുൻപു കേരളബ്രാഹ്മണരിൽ ചിലർ രാജ്യരക്ഷാർത്ഥം ആയോധനവിദ്യ അഭ്യസിക്കുകയും ആയുധം ധരിക്കുകയും അവർക്കു വേദാർഹതയില്ലെന്നു ശേഷമുള്ള ബ്രാഹമണർ വിധിക്കുകയും ചെയ്തിരുന്നുവല്ലോ. ഈശ്വരസേവയ്ക്കായി തൃക്കാരിയൂർ പോയിരുന്ന സമയം മുഹമ്മദീയർ ഉപദ്രവിക്കാൻ ചെന്നാൽ തടുക്കുന്നതിനായി ഈ അഭ്യാസികളും ആയുധപാണികളുമായ ബ്രാഹ്മണരെക്കൂടെക്കൊണ്ടുപോയിരുന്നു. അവർ അവിടെത്താമസിച്ചിരുന്നകാലത്തു് നേരമ്പോക്കിനായി ചില പാട്ടുകൾ നിർമ്മിച്ചു പാടുകയും കൊട്ടുകയും ചില വേഷങ്ങൾ ധരിച്ചും അല്ലാതെയും ചില ഗോഷ്ടികൾ കാട്ടുകയും മറ്റും ചെയ്തിരുന്നു. കേരളത്തിൽ നാലുപാദം നടപ്പായതിനോടുകൂടി ആ ബ്രാഹ്മണർ ആവക വിനോദങ്ങൾകൂടി കാണിച്ചുതുടങ്ങുകയും അതു ജനങ്ങൾക്കു രസിക്കുകയും ചെയ്കയാൽ അതും നടപ്പായി. നാലുപാദവും ആ വിനോദങ്ങളും കൂടിയുള്ള കളിക്കാണു് ഇപ്പോൾ സംഘക്കളിയെന്നു പറഞ്ഞുവരുന്നതു്. എന്നാൽ ആ വിനോദങ്ങൾ ആദ്യംതന്നെ ഇപ്പോൾ കണ്ടുവരുന്ന സ്ഥിതിയിലല്ലായിരുന്നു. അതു് ഓരോ കാലത്തു് ഓരോരുത്തർ പരിഷ്ക്കരിച്ചു ക്രമേണ ഈ സ്ഥിതിയിലായിത്തീർന്നതാണു്. ഈ വിനോദങ്ങളിൽ ചിലതിനു ചില അടിസ്ഥാനങ്ങളുണ്ടു്.

ബ്രാഹ്മണർ ഈശ്വരസേവചെയ്തു തൃക്കാരിയൂർ താമസിച്ചിരുന്നപ്പോൾ അവിടെ ദേശാധിപതി (കരനാഥൻ) ആയി ഒരു കയ്മളുണ്ടായിരുന്നു. ബ്രാഹമണർ കൊട്ടും പാട്ടും വിനോദങ്ങളും മറ്റും തുടങ്ങിയപ്പോൾ ആ കയ്മകൾചെന്നു് അതൊക്കെ വിരോധിച്ചു. “ഇതു് നമ്മുടെ ദേശമാണു്. നമ്മുടെ അനുവാദം കൂടാതെ ഈ ദേശത്തു കെട്ടാനും പാടാനുമൊന്നും പാടില്ല” എന്നു പറഞ്ഞു കലശൽകൂട്ടി. അതിനെ അടിസ്ഥാനപ്പെടുത്തിയാണു് സംഘക്കളിയിൽ ഇപ്പോൾ ഒരു കണ്ടപ്പന്റെ പുറപ്പാടുകൂടി വേണമെന്നുവെച്ചിരിക്കുന്നതു്.

സംഘക്കളിക്കു ‘പാന’ എന്നൊരുരംഗംകൂടി അവശ്യകർത്തവ്യമായിട്ടുള്ളതാണു്. അതിനാൽ ഇതിനെ ‘പാനയും കളിയും’ എന്നും പറയാറുണ്ടു്. സംഘക്കളിയിൽ പ്രധാനന്മാർ മേൽ‌പറഞ്ഞ ആയുധധാരികളായ ബ്രാഹ്മണരാണു്. ഇവർ ഉപനയനം കഴിഞ്ഞാൽ വേദം ഒരുമുറ ഒരു പ്രാവശ്യം ചൊല്ലിത്തീർക്കാറുണ്ടെങ്കിലും മുറയ്ക്കു വേദാധ്യാനം ചെയ്യാറില്ല. ഇവരെ സാധാരണയായി പറഞ്ഞുവരുന്നതു് യാത്രനമ്പൂരിമാരെന്നാണു്. യാത്രനമ്പൂരിമാരിൽത്തന്നെ അരങ്ങും അടുക്കളയുമുള്ളവരും അരങ്ങുമാത്രമുള്ളവരും ഇങ്ങനെ രണ്ടു തരക്കാരുണ്ടു്. ഇവരിൽ ശ്‌ളാഘ്യതയും ആഭിജാത്യവും കൂടുതലുള്ളതു് അരങ്ങുമടുക്കളയുമുള്ളവർക്കാണു്. സംഘക്കളിക്കു് ഈ രണ്ടുതരക്കാരും കൂടുമെങ്കിലും വേദാർഹന്മാരായ മലയാളബ്രാഹ്മണരുടെ ഇല്ലങ്ങളിൽ സദ്യയ്ക്കുള്ള ദേഹണ്ഡത്തിനു് അരങ്ങുമാത്രമായിട്ടുള്ളവരെ ചേർക്കാറില്ല. ആഢ്യന്മാരുടെ ഇല്ലങ്ങളിലും സംഘക്കളിയുടെ അടിയന്തിരങ്ങളിൽ സദ്യയുടെ ദേഹണ്ഡം കഴിച്ചാൽ ആ ചോറും മറ്റും ആഢ്യന്മാരുടെ അന്തർജ്ജനങ്ങളും ഭക്ഷിക്കാറുണ്ടു്. സംഘം തികയണമെങ്കിൽ അവരുടെകൂടെ വേദാർഹന്മാരായ രണ്ടു നമ്പൂരിമാർകൂടി ഉണ്ടായിരിക്കണം. അവരുടെ സ്ഥാനങ്ങൾക്കാണു് വാദ്ധ്യാവൃത്തിയെന്നും പരീക്ഷയെന്നും പറയുന്നതു്.

സംഘക്കളി നടത്തുന്നതു് ആയുധമെടുത്തവരായ ബ്രാഹ്മണരാണെന്നുള്ളതിന്റെ ഓർമ്മയ്ക്കായിട്ടോ എന്തോ സംഘക്കളിയിൽ ‘ആയുധമെടുക്കുക’ (വാളും പരിചയുമെടുത്തു ചില അഭ്യാസങ്ങൾ കാണിക്കുക) എന്നൊരു ക്രിയകൂടി പതിവുണ്ടു്. അതു നല്ലപോലെ അഭ്യസിച്ചു പഠിച്ചിട്ടുള്ളവർക്കല്ലാതെ കാണിക്കാൻ സാധിക്കുകയില്ല. നല്ല അഭ്യാസികൾ കാണിച്ചാൽ അതും കാഴ്ചക്കാർക്കും രസാവഹമായിരിക്കും.

ഈവക കാര്യങ്ങളിൽ ജനങ്ങൾക്കിപ്പോൾ വിശ്വാസവും ഭക്തിയും വളരെക്കുറവാകയാൽ സംഘക്കളിയും ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ടു്. കാലസ്ഥിതികൊണ്ടു് ഈ വകയെല്ലാം ഇനി ക്രമേണ കുറഞ്ഞുവരാനല്ലാതെ തരമില്ലല്ലോ.