close
Sayahna Sayahna
Search

പാഴൂർ പെരുംതൃക്കോവിൽ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ബ്രിട്ടീ‌ഷ് മലബാറുകാരനായ ഒരു നമ്പൂരിക്കു് ഒരു ജ്യോത്സ്യൻ എഴുതിക്കൊടുത്ത ജാതകത്തിൽ അദ്ദേഹത്തിനു് മുപ്പത്തിരണ്ടാമത്തെ വയസ്സിൽ വലിയ ഗ്രഹപ്പിഴയും ഒരു ദശാവസാനമാകയാൽ അതിലധികകാലം അദ്ദേഹം ജീവിച്ചിരിക്കുകയില്ലെന്നു് എഴുതിയിരുന്നു. അതിനാൽ മുപ്പത്തിരണ്ടു് വയസ്സായപ്പോൾ നമ്പൂരിക്കു് വലിയ വിചാരമായി. എങ്കിലും ജ്യോത്സ്യന്മാർ എഴുതിക്കൊടുക്കുന്ന ജാതകങ്ങളെല്ലാം ശരിയായിരിക്കാറില്ലല്ലോ. ചിലതു് തെറ്റിപ്പോകാറുമുണ്ടു്. അതിനാൽ “ഈ ജാതകം പ്രസിദ്ധ ജ്യോത്സ്യനും ദൈവജ്ഞനുമായ പാഴൂർ കണിയാരെക്കൊണ്ടു് ഒന്നു് പരിശോധിപ്പിക്കണം” എന്നു വിചാരിച്ചു് നമ്പൂരി ജാതകവും കൊണ്ടു് പാഴൂർക്കു പോയി. നമ്പൂരി കണിയാരുടെ പടിപ്പുരയിലെത്തിയതു് ഒരു ദിവസം പകലേ നാലു മണി കഴിഞ്ഞതിന്റെ ശേ‌ഷമായിരുന്നു. ഉടനെ കണിയാരെക്കണ്ടു് വിവരമെല്ലാം പറഞ്ഞു. കണിയാർ നമ്പൂരിയെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തു് മരണലക്ഷണം പരിപൂർണ്ണമായി തെളിഞ്ഞിരുന്നതിനാൽ അദ്ദേഹം അന്നുതന്നെ മരിക്കുമെന്നും അധികം താമസിച്ചാൽ അവിടെക്കിടന്നുതന്നെ മരിച്ചേക്കുമെന്നും തോന്നുകയാൽ കണിയാർ “ഇന്നു നേരം വൈകിയല്ലോ. ജാതകം നാളെ പരിശോധിക്കാം. ഇന്നു എവിടെയെങ്കിലും എഴുന്നള്ളി താമസിച്ചിട്ടു് നാളെ ഇങ്ങോട്ടെഴുന്നള്ളിയാൽ മതി” എന്നു് പറഞ്ഞു്. “എന്നാൽ നാളെ വരാം” എന്നു പറഞ്ഞു് നമ്പൂരി അപ്പോൾ തന്നെ അവിടെ നിന്നും പോയി.

അദ്ദേഹം നേരെ പെരുംതൃക്കോവിലേക്കാണു് പോയതു്. അദ്ദേഹം പുഴയിലിറങ്ങി കുളിയും സന്ധ്യാവന്ദനവും കഴിച്ചു് അമ്പലത്തിലേക്കു് ചെന്നു. നടയിൽ ചെന്നു ശിവദർശനം കഴിച്ചു്. അപ്പോഴേക്കും മഴ ആരംഭിച്ചു. അക്കാലത്തു് പെരുംതൃക്കോവിൽ ക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞും കെട്ടിമേച്ചിൽ കഴിക്കാതെ നനഞ്ഞൊലിച്ചുമാണു് കിടന്നിരുന്നതു്. നനയാതെ നിൽക്കാൻ അവിടെയെങ്ങും അല്പം പോലും സ്ഥലമുണ്ടായിരുന്നില്ല. അതു കണ്ടപ്പോൾ നമ്പൂരിക്കു് വളരെ മനസ്താപമുണ്ടായി. “നല്ലൊരു ശിവക്ഷേത്രം. ഇതിങ്ങനെ അനാഥസ്ഥിതിയിലായിപ്പോയതു് കഷ്ടം തന്നെ.” എന്നു് വിചാരിച്ചുകൊണ്ടു് അദ്ദേഹം അവിടെ അടുക്കലുണ്ടായിരുന്ന ഒരു നമ്പൂരിയുടെ ഇല്ലത്തു് ചെന്നു് അത്താഴം കഴിച്ചു് അവിടെ കിടന്നു. എങ്കിലും ഈ ക്ഷേത്രത്തിന്റെ സ്ഥിതി വിചാരിച്ചിട്ടു് അദ്ദേഹത്തിനു് ഉറക്കം വന്നില്ല. നമ്പൂരി വലിയ ധനികനായിരുന്നു. അതിനാൽ അദ്ദേഹം ഈ ക്ഷേത്രം താമസിയാതെ ജീർണ്ണോദ്ധാരണം കഴിച്ചു് നനയാതെയാക്കണം എന്നു മനസ്സു കൊണ്ടു് തീർച്ചയാക്കി. അപ്പോഴേക്കും നേരവും വെളുത്തു. ഉടനെ നമ്പൂരി എഴുന്നേറ്റു് പോയി അമ്പലക്കടവിൽ ചെന്നു കുളിയും നിത്യകർമ്മാനുഠാനങ്ങളും കഴിച്ചു് അമ്പലത്തിൽ ചെന്നു് അന്നും ശിവനെ വന്ദിച്ചിട്ടു് കണിയാരുടെ അടുക്കലെത്തി. നമ്പൂരിയെ കണ്ടപ്പോൾ കണിയാർ ഏറ്റവും വിസ്മയിച്ചു. അദ്ദേഹം തലേ ദിവസം രാത്രിയിൽത്തന്നെ മരിക്കുമെന്നും പിന്നെയും അങ്ങോട്ടു് ചെല്ലുക ഉണ്ടാവുകയില്ലെന്നുമായിരുന്നു് കണിയാർ വിചാരിച്ചിരുന്നതു്. അതിനാൽ കണിയാർ നമ്പൂരിയോടു് “ഇന്നലെ ഇവിടെ നിന്നു എഴുന്നള്ളിയതിന്റെ ശേ‌ഷം തിരുമനസ്സുകൊണ്ടു് എന്തോ വലിയതായ ഒരു പുണ്യകർമ്മം ചെയ്യുകയുണ്ടായല്ലോ; അതെന്താണു്?” എന്നു ചോദിച്ചു.

Chap121pge1118.png
നമ്പൂരി
ഞാൻ വിശേ‌ഷിച്ചൊന്നും ചെയ്യുകയുണ്ടായില്ല. ഇവിടെനിന്നു പോയിട്ടു് പുഴയിലറങ്ങി കുളിച്ചു് സന്ധ്യാവന്ദനവും ക്ഷേത്രത്തിൽ കയറി ശിവദർശനവും കഴിച്ചതിന്റെ ശേ‌ഷം ഒരു നമ്പൂരിയുടെ ഇല്ലത്തു് ചെന്നു അത്താഴവും കഴിച്ചു് അവിടെ കിടന്നു. ഇന്നു നേരത്തെ എണീറ്റു കുളിയും നിത്യകർമ്മവും ശിവദർശനവും കഴിച്ചു് ഇങ്ങോട്ടു് പോരികയും ചെയ്തു. അല്ലാതെയൊന്നുമുണ്ടായില്ല.
കണിയാർ
ഇതുകൊണ്ടു് മതിയായില്ല. ദേഹം കൊണ്ടല്ലെങ്കിൽ മനസ്സു കൊണ്ടെങ്കിലും ഇന്നലെ വലിയതായ ഒരു പുണ്യകർമ്മം ചെയ്തിരിക്കണം.
നമ്പൂരി
മനസ്സു കൊണ്ടു ഒരു കാര്യം ഇന്നലെ ചെയ്യുകയുണ്ടായി. അതെന്തെന്നു പറയാം. ഇവിടെയുള്ള പെരുംതൃക്കോവിൽ ക്ഷേത്രം ഇടിഞ്ഞു പൊളിഞ്ഞു നനഞ്ഞൊലിച്ചു് കിടക്കുന്നതു് കണ്ടിട്ടു് എനിക്കു ദുസ്സഹമായ സങ്കടമുണ്ടായി. രാത്രിയിൽ കിടന്നിട്ടു് എനിക്കു് ഈ വിചാരം കൊണ്ടു് ഉറക്കംവന്നില്ല. അതിനാൽ താമസിയാതെ ഈ ക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്യിച്ചേക്കാമെന്നു് ഞാൻ മനസ്സു കൊണ്ടു തീർച്ചപ്പെടുത്തി. അതിനു വേണ്ടുന്ന സ്വത്തു് എനിക്കു് ഈശ്വരൻ ഉണ്ടാക്കിത്തന്നിട്ടുണ്ടു്. എനിക്കതൊരു അസാദ്ധ്യമായ കാര്യമായി തോന്നുന്നില്ല.
കണിയാർ
മതി. ധാരാളമായി. അവിടേക്കു ജാതകമെഴുതിത്തന്ന ജ്യോത്സ്യൻ ഒട്ടും നിസ്സാരനല്ല. അവിടുന്നു് ഇന്നലെ മരിക്കേണ്ടതായിരുന്നു. ശിവദർശനം കഴിക്കാൻ സംഗതിയാവുകയും ശിവക്ഷേത്രം പണിയിക്കാമെന്നു് നിശ്ചയിക്കുകയും ചെയ്തതുകൊണ്ടാണു് ഇന്നലെ മരിക്കാഞ്ഞതു്. നിശ്ചയിച്ചിട്ടുള്ളതു് പോലെ ആ ക്ഷേത്രം പണി ഉടനെ നടത്തിച്ചാൽ നൂറുവയസ്സു വരെ അവിടേക്കു മരണം ഉണ്ടാകില്ലെന്നുള്ള കാര്യം നിശ്ചയമാണു്. ഇനി ജാതകം പരിശോധിക്കയും മറ്റും വേണമെന്നില്ല.

കണിയാരുടെ ഈ വാക്കു കേട്ടപ്പോൾ നമ്പൂരിക്കു വളരെ സന്തോ‌ഷമുണ്ടായി. പാഴൂർ കണിയാരെക്കുറിച്ചു് അദ്ദേഹത്തിനു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ പിന്നെ ഒട്ടും സംശയിക്കാതെ കണിയാരോടു് യാത്രയും പറഞ്ഞു് സ്വദേശത്തേക്കു് പോവുകയും അധികം താമസിയാതെ ക്ഷേത്രം പണിക്കു് വേണ്ടുന്ന പണവും കൊണ്ടു് വീണ്ടും പാഴൂരെത്തി ക്ഷേത്രം പണി ഭംഗിയായി നടത്തിക്കുകയും ചെയ്തു. കണക്കിനു് സ്വല്പം വ്യത്യാസമുണ്ടെങ്കിലും അദ്ദേഹം പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം പണിയിച്ചതു് വൈക്കത്തു് പെരുംതൃക്കോവിൽക്ഷേത്രത്തിന്റെ മാതൃകയിലാണു്. ആ ക്ഷേത്രം പിന്നെയും കാലാന്തരത്തിൽ ഊരാളൻമാർ ജീർണ്ണോദ്ധാരണം ചെയ്യിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും മാതൃക മാറ്റിയിട്ടില്ല. ഇപ്പോഴും അതു് വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ മാതൃകയിൽത്തന്നെയാണു് ഇരിക്കുന്നതു്. ആ മാതൃകയിൽ ആ അമ്പലം പണികഴിപ്പിച്ച നമ്പൂരി മരിച്ചതു് നൂറു വയസ്സു തികഞ്ഞതിൽപ്പിന്നെയാണത്രെ.