close
Sayahna Sayahna
Search

കാലടിയിൽ ഭട്ടതിരി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം കുമാരനല്ലൂർ ഗ്രാമത്തിലുൾപ്പെട്ട നെട്ടാശ്ശേരി എന്ന ദിക്കിലാകുന്നു. ഈ ഇല്ലത്തുള്ളവർക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടെന്നും ഗണപതി പ്രത്യക്ഷമാണെന്നും പ്രസിദ്ധമാണല്ലോ. ഇവരുടെ മന്ത്രവാദത്തിനു് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ ചുരുക്കമായി ഇവിടെ വിവരിക്കുന്നു.

ഒരിക്കൽ ഈ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനായ വേറെ ഒരു നമ്പൂതിരിയുംകൂടി ത്യശ്ശിവപേരൂർ പൂരം കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോൾ നേരം വൈകിയതിനാൽ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ചു് അവിടെനിന്നു പുറപ്പെട്ടു് ‘യക്ഷിപ്പറമ്പു് ’ എന്ന സ്ഥലത്തിനു സമീപമായപ്പോൾ സർവ്വാംഗസുന്ദരികളായ രണ്ടു മനു‌ഷ്യസ്ത്രീകൾ വഴിയിൽ നില്ക്കുന്നതുകണ്ടു. ആ സ്ത്രീകൾ ഇവർ അടുത്തുചെന്നപ്പോൾ തിരുമേനികൾ എങ്ങോട്ടാണു് ഈ അസമയത്തു് എഴുന്നള്ളത്തു്? എന്നു ചോദിച്ചു. അപ്പോൾ ഭട്ടതിരി ഞങ്ങൾ പൂരത്തിനു പോവുകയാണു് എന്നു പറഞ്ഞു. ഉടനെ സ്ത്രീകൾ ഇവിടെ അങ്ങോട്ടു ചെല്ലുമ്പോൾ യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമായി. ഇങ്ങനെയുള്ള അസമയങ്ങളിൽ ഇതിലേ മനു‌ഷ്യരാരും നടക്കാറില്ല. ഇതൊരു വൈ‌ഷമ്യസ്ഥലമാണെന്നു് അവിടുന്നു് കേട്ടിട്ടില്ലായിരിക്കുമോ? എഴുന്നള്ളത്തു ഇന്നു വേണ്ടെന്നാണു് അടിയങ്ങൾക്കു് തോന്നുന്നതു്. എഴുന്നള്ളിയാൽ എന്തെങ്കിലും ആപത്തുണ്ടാകും. അങ്ങനെ വളരെ കണ്ടിട്ടുണ്ടു് എന്നു പറഞ്ഞു. അപ്പോൾ നമ്പൂരി, ഞങ്ങൾക്കു് ഈ ദിക്കിലെങ്ങും പരിചയമില്ല. ഞങ്ങൾ ഈ ദിക്കുകാരല്ല. ഇന്നു പോകേണ്ടെന്നുവച്ചാൽ കേറികിടക്കുന്നതിനു് എവിടെയാണു സൗകര്യമുള്ളതു്. ഇവിടെ അടുക്കലെങ്ങാനും വല്ല ശൂദ്രവീടുകളോ മറ്റോ ഉണ്ടോ? എന്നു ചോദിച്ചു. അടിയങ്ങളുടെ കുപ്പമാടം ഇവിടെ അടുക്കലാണു്. വിരോധമില്ലെങ്കിൽ അങ്ങൊട്ടെഴുന്നള്ളിയാൽ അവിടെ കിടക്കാം. എന്നു സ്ത്രീകൾ പറഞ്ഞു.

ഇങ്ങനെ ആ സ്ത്രീകളും ഈ ബ്രാഹ്മണരും കൂടി കുറഞ്ഞൊരു നേരത്തെ സംഭാ‌ഷണം കഴിഞ്ഞപ്പോഴേക്കും അസമയത്തു പോയാൽ വല്ലതും ആപത്തു സംഭവിച്ചെങ്കിലോ എന്നുള്ള ഭയംകൊണ്ടും ഈ സുന്ദരികളോടുകൂടി പോയാൽ അന്നു രാത്രി സുഖമായി കഴിച്ചുകൂട്ടാമെന്നുള്ള മോഹംകൊണ്ടും ഭട്ടതിരിയും നമ്പൂരിയും ആ സ്ത്രീകളുടെ വീട്ടിലേയ്ക്കു പോവുകയെന്നുതന്നെ തീർച്ചയാക്കി. പിന്നെ അവർ നാലുപേരുംകൂടി അവിടെനിന്നു പോയി. കുറച്ചു ചെന്നപ്പോൾ വലിയതായിട്ടു് ഒരു മാളിക കണ്ടു. ഈ സ്ത്രീകൾ ബ്രാഹ്മണരെ ആ മാളികയിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികൾ ഉണ്ടായിരുന്നു. അതിൽ ഒന്നിൽ ഭട്ടതിരിയെയും ഒന്നിൽ നമ്പൂരിയെയും കൊണ്ടുചെന്നു കിടത്തി. രണ്ടു മുറികളിലും ഓരോ സ്ത്രീകൾ ചെന്നുകൂടി. ഭട്ടതിരി കിടന്ന മുറിയിൽ ചെന്ന ആ സ്ത്രീ ഭട്ടതിരിയെ തൊട്ടപ്പോൾതന്നെ അദ്ദേഹത്തിനു ബോധമില്ലാതായി. ഉടനെ അവൾ അദ്ദേഹത്തെ ഭക്ഷിക്കാനും തുടങ്ങി. നമ്പൂരിക്കു പതിവായി ‘ദേവീമാഹാത്മ്യം’ പാരായണമുള്ളതിനാൽ അദ്ദേഹത്തിന്റെ കൈയ്യിൽ ദേവീമഹാത്മ്യം ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥം തലയ്ക്കൽ വച്ചുംകൊണ്ടാണു് കിടക്കുക പതിവു്. അന്നും ഗ്രന്ഥം തലയ്ക്കൽ വച്ചിട്ടുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന സ്ത്രീ “ആ ഗ്രന്ഥം ഇവിടെ താഴെയെങ്ങാനും വെച്ചേക്കണം. അതെന്തിനു തലയ്ക്കൽ വെച്ചിരിക്കുന്നു” എന്നു ചോദിച്ചു. “ഇതു താഴെ വയ്ക്കാൻ പാടില്ല. തലയ്ക്കൽ വച്ചുംകൊണ്ടാണു് ഞാൻ കിടന്നുറങ്ങുക പതിവു്” എന്നു നമ്പൂരി പറഞ്ഞു. പിന്നെയും ഗ്രന്ഥം താഴെവയ്ക്കാൻ ആ സ്ത്രീ വളരെ നിർബന്ധിച്ചു. എങ്കിലും നമ്പൂരി സമ്മതിച്ചില്ല. അപ്പോഴേക്കും മറ്റേ മുറിയിൽ ഭട്ടതിരിയുടെ എല്ലുകൾ കടിച്ചുപൊട്ടിക്കുന്നതിന്റെയും ചോര കുടിക്കുന്നതിന്റെയും ശബ്ദം കലശലായിട്ടു് ഈ മുറിയിൽ കേട്ടുതുടങ്ങി. നമ്പൂരിക്കു കുറേശ്ശെ ഭയവും ചില സംശയങ്ങളും തോന്നിത്തുടങ്ങി. അവിടെക്കിടന്നുംകൊണ്ടു ഭട്ടതിരിയെ വിളിച്ചു. ഭട്ടതിരിയെ അപ്പോഴേക്കും മുക്കാലും ഭക്ഷിച്ചുകഴിഞ്ഞിരുന്നു. പിന്നെ ആർ വിളി കേൾക്കുന്നു? ഭട്ടതിരി വിളി കേൾക്കാതിരിക്കുകയും അടുക്കൽ നിൽക്കുന്ന സ്ത്രീ ഗ്രന്ഥം താഴെ വയ്ക്കാൻ നിൽബന്ധിക്കുകയും ചെയ്യുന്നതുകൊണ്ടും മറ്റും ആകപ്പാടെ കാര്യം നല്ല പന്തിയല്ലെന്നും ഈ സ്ത്രീകൾ കേവലം മനു‌ഷ്യസ്ത്രീകൾ അല്ലെന്നും തോന്നുകയാൽ നമ്പൂരിക്കു ഭയം കലശലായിത്തീർന്നു. അദ്ദേഹം ഗ്രന്ഥം കയ്യിലെടുത്തുപിടിച്ചുകൊണ്ടു തന്നെ കിടന്നു അദ്ദേഹത്തിനു ലവലേശം ഉറക്കം വരികയും അദ്ദേഹം ഉറങ്ങുകയും ഉണ്ടായില്ലെന്നു പറയേണ്ടതില്ലല്ലോ. അന്ത്യയാമമാകുന്നതു വരെ ആ സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽ ആ മുറിയിൽ നിന്നു. പിന്നെ പുറത്തേക്കിറങ്ങിപ്പോയി. നമ്പൂതിരി നിശ്ചേഷ്ടനായി ആ കട്ടിലിൽതന്നെ ഉറങ്ങാതെ കിടക്കുകയും ചെയ്തു.

Chap16pge116.png

നേരം വെളുത്തപ്പോൾ അവിടെ മാളികയുമില്ല; സ്ത്രീകളുമില്ല. നമ്പൂരി ഒരു വലിയ കരിമ്പനയുടെ മുകളിൽ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ടു് ഒരു വിധത്തിൽ താഴെയിറങ്ങി. അപ്പോൾ അതിനടുത്തുള്ള മറ്റൊരു കരിമ്പനയുടെ ചുവട്ടിൽ ഭട്ടതിരിയുടെ നഖങ്ങളും കുടുമ്മയും മാത്രം കിടക്കുന്നതു കണ്ടു. അപ്പോൾ തലേദിവസം കാണപ്പെട്ട സ്ത്രീകൾ മനു‌ഷ്യസ്ത്രീകൾ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലം കൊണ്ടു് അവരെ മനു‌ഷ്യസ്ത്രീകളാണെന്നും കരിമ്പന മാളികയാണെന്നും തോന്നിച്ചതാണെന്നും ഭട്ടതിരിയെ യക്ഷി ഭക്ഷിക്കയായിരുന്നു എന്നും ദേവീമാഹാത്മ്യം എന്ന ഗ്രന്ഥം തന്റെ കൈയിലുണ്ടായിരുന്നതിനാൽ തന്നെത്തൊടാൻ പാടില്ലാഞ്ഞതിനാലാണു് മറ്റേ യക്ഷി തന്നെ ഭക്ഷിക്കാഞ്ഞതെന്നും മറ്റും നമ്പൂരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം പൂരത്തിനു പോകാതെതന്നെ തിരിച്ചുപോന്നു.

അന്നു മരിച്ചുപോയ ആ ഭട്ടതിരിയല്ലാതെ ആ ഇല്ലത്തു പുരു‌ഷൻമാരാരും ഉണ്ടായിരുന്നില്ല. മരിച്ചുപോയ ഭട്ടതിരിയുടെ അന്തർജനത്തിനു അന്നു ഗർഭമുണ്ടായിരുന്നു. നമ്പൂരി വന്നു ഭട്ടതിരിയുടെ മരണവൃത്താന്തം അന്തർജനത്തിന്റെ അടുക്കൽ അറിയിച്ചു. അപ്പോൾ വിധവയായിതീർന്ന ആ അന്തർജനം അത്യന്തം വി‌ഷാദമഗ്നനായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. പിന്നെ ആ പതിവ്രതതന്നെ ഭർത്താവിന്റെ ശേ‌ഷക്രിയകളെല്ലാം കഴിച്ചു. അങ്ങനെയിരിക്കുന്ന കാലത്തു് ഏറ്റവും തേജോമയനായ ഒരു പുത്രനെ അന്തർജനം പ്രസവിച്ചു. ഉണ്ണിക്കു ജാതകർമ്മം, നാമകരണം, അന്നപ്രാശനം, ചൌളം, ഉപനയനം, സമാവർത്തനം മുതലായവ യഥാകാലം വേണ്ടതുപോലയെല്ലാം കഴിച്ചു. അതിനിടക്കു വിദ്യാഭ്യാസം ചെയ്യിക്കുകയും വേദാധ്യയനം ചെയ്യിക്കുകയുമെല്ലാം ചെയ്തു. അത്യന്തം ബുദ്ധിമാനായ ആ ബ്രാഹ്മണകുമാരൻ പതിനാറു വയസ്സു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വേദവേദാംഗതത്വജ്ഞനായും സകലശാസ്ത്രപുരാണേതിഹാസ പാരംഗതനായും തീർന്നു.

അപ്പോൾ തന്റെ അച്ഛന്റെ മരണവൃത്താന്തം അമ്മ പറഞ്ഞു മനസ്സിലാവുകയാൽ അച്ഛനെക്കൊന്ന ആ യക്ഷിയുടെ കഥ കഴിച്ചേക്കുമെന്നു് അദ്ദേഹം നിശ്ചയിച്ചു് ആ ഉദ്ദേശസിദ്ധിക്കായി സൂര്യനെ സേവിച്ചുതുടങ്ങി. അതികഠിനമായിരിക്കുന്ന തപസ്സുകൊണ്ടു് അദ്ദേഹം സൂര്യഭഗവാനെ പ്രത്യക്ഷമാക്കി സൂര്യഭഗവാൻ ഒരു ബ്രാഹ്മണൻറെ രൂപം ധരിച്ചു് ഭട്ടതിരിയുടെ അടുക്കൽ ചെന്നു ചില ദിവ്യമന്ത്രങ്ങൾ ഉപദേശിക്കുകയും “പോരാത്തതെല്ലാം ഇതിൽ പറയുന്നുണ്ടു്. ഇതിൽ നോക്കിച്ചെയ്തോളൂ” എന്നു പറഞ്ഞു് ഒരു ഗ്രന്ഥം കൊടുക്കുകയും ചെയ്തിട്ടു് മറഞ്ഞുപോവുകയും ചെയ്തു. ആ ഭട്ടതിരിക്കു “സൂര്യകാലടി” എന്നു നാമം സിദ്ധിക്കുകയും പ്രസിദ്ധനാവുകയും ചെയ്തു. അദ്ദേഹമാണു് വിശ്വവിശ്രുതനായ “സൂര്യകാലടി” എന്നു പറയപ്പെടുന്ന ഭട്ടതിരി. അക്കാലം മുതൽ ആ ഇല്ലത്തു് ഓരോ തലമുറയിൽ ഓരോരുത്തർക്കു് “സൂര്യൻ” എന്നുകൂടി പേരിട്ടു തുടങ്ങി. അതിന്നും നടന്നുവരുന്നു.

സൂര്യഭഗവാനിൽനിന്നു് ഉപദേശവും ഗ്രന്ഥവും കിട്ടിയതിന്റെ ശേ‌ഷം സൂര്യഭട്ടതിരി വിവാഹം കഴിച്ചു ഗൃഹസ്ഥനായിട്ടു താമസിച്ചു. അക്കാലത്തു സൂര്യദത്തമായ ഗ്രന്ഥം മുഴുവനും നോക്കി ഹൃദിസ്ഥമാക്കി. അതൊരു മന്ത്രവാദഗ്രന്ഥമായിരുന്നതിനാൽ ഭട്ടതിരി പ്രസിദ്ധനായ ഒരു മന്ത്രവാദിയായിത്തീർന്നു. അദ്ദേഹം പിന്നെ അദ്ദേഹത്തിനുണ്ടായ പുത്രന്മാർക്കും സൂര്യഭഗവാങ്കൽനിന്നു തനിക്കു കിട്ടിയ വിദ്യയെ ഉപദേശിച്ചുകൊടുത്തു. അങ്ങനെ തലമുറതോറുമുണ്ടായ ഉപദേശംകൊണ്ടു് ആ പാരമ്പര്യം ഇന്നും ആ ഇല്ലത്തുള്ളവർക്കു കാണുന്നുണ്ടു്. കാലടിയിൽ ഭട്ടതിരിമാരുടെ മന്ത്രവാദത്തിനു് ഒരനന്യസാധാരണത്വമുണ്ടായതു് ഇങ്ങനെയാണു്.

പിന്നെ സൂര്യഭട്ടതിരിയെ പല സ്ഥലങ്ങളിലും മന്ത്രവാദത്തിനായി കൊണ്ടുപോകുകയും അദ്ദേഹം പല ബാധകൾ ഒഴിക്കുകയുമുണ്ടായിട്ടുണ്ടു്. അദ്ദേഹം മന്ത്രവാദം ചെയ്തിട്ടു് ഒഴിയാതെ ഒരു ബാധയും ഉണ്ടായിരുന്നില്ല. അങ്ങനെ പല ദൃഷ്ടാന്തങ്ങൾ കണ്ടപ്പോൾ സൂര്യഭഗവാന്റെ ഉപദേശസാഫല്യത്തെക്കുറിച്ചു ഭട്ടതിരിയുടെ മനസ്സിൽത്തന്നെ നല്ല വിശ്വാസമുണ്ടായി. സൂര്യഭഗവാന്റെ ഉപദേശപ്രകാരം ചെയ്താൽ എലാം ഫലിക്കുമെന്നു കണ്ടപ്പോൾ ഇനി ഒട്ടും താമസിയാതെ തന്റെ അച്ഛനെ ഭക്ഷിച്ച യക്ഷിയെ ശിക്ഷിക്കണമെന്നു് അദ്ദേഹം നിശ്ചയിച്ചു. പിന്നെ അതിനു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സമ്പാദിച്ചു് അതികഠിനമായ ഒരു ഹോമം തുടങ്ങി. ശിക്ഷാർഹയായ യക്ഷി ഏതാണെന്നു നിശ്ചയമില്ലായ്കയാൽ അദ്ദേഹം ലോകത്തിലുള്ള സകലയക്ഷികളെയും ഒന്നായിട്ടാവാഹിച്ചു. ഇദ്ദേഹത്തിന്റെ മന്ത്രശക്തികൊണ്ടു നിവൃത്തിയില്ലാതെയായിട്ടു സകലയക്ഷികളും അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അപ്പോൾ ഭട്ടതിരി “എന്റെ അച്ഛനെ ഭക്ഷിച്ചതു നിങ്ങളിലാരാണു്?” എന്നു ചോദിച്ചു. അപ്പോൾ എല്ലാ യക്ഷികളും “ഞാനല്ല, ഞാനല്ല” എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി യക്ഷികളെ ഓരോരുത്തരെ ആയിട്ടു പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിച്ചു വിട്ടയച്ചു. അങ്ങനെ ശിക്ഷാർഹയായ ആ ഒരു യക്ഷി ഒഴികെ ശേ‌ഷമെല്ലാവരും പോയി. അപ്പോൾ ഭട്ടതിരി തന്റെ പുരോഭാഗത്തിങ്കൽ ഭയവിഹ്വലയായി വിറച്ചുകൊണ്ടു നിൽക്കുന്ന ആ യക്ഷിയോടും സത്യം ചെയ്യാൻ പറഞ്ഞു. താൻ അപരാധിനിയാകയാൽ സത്യം ചെയ്യുന്നതിനു നിവൃത്തിയില്ലാതെ ആ യക്ഷി തന്റെ അപരാധത്തെ ഏറ്റു പറഞ്ഞു. ഉടനെ ഭട്ടതിരി “എന്നാൽ ഞാനിപ്പോൾ നിന്നെ ഹോമിക്കും” എന്നു പറഞ്ഞു. “എന്നെ ഹോമിച്ചാൽ ഇന്നേക്കു നാല്പത്തൊന്നാം ദിവസം അങ്ങു ചക്രശ്വാസം വലിച്ചു മരിക്കും” എന്നു് യക്ഷി പറഞ്ഞു. അപ്പോൾ ഭട്ടതിരി “അങ്ങനെ വരാതിരിക്കാൻ ഒരു മാർഗമില്ലെന്നു വരുമോ” എന്നു ചോദിച്ചു. “നാൽപത്തൊന്നാം ദിവസം തിരുവാലൂർ പോയി ദർശനം കഴിക്കാൻ സംഗതിയായാൽ മരിക്കില്ല. അല്ലാതെ ശാപമോക്ഷമുണ്ടാകുന്നതല്ല” എന്നു് യക്ഷി പറഞ്ഞു. “എന്തായാലും ഇനി ഞാൻ നിന്നെ വിട്ടയയ്ക്കുന്നില്ല” എന്നു പറഞ്ഞു ഭട്ടതിരി ആ യക്ഷിയെ പിടിച്ചു ഹോമിക്കുകയും ചെയ്തു.

Chap16pge118.png

അതിന്റെ ശേ‌ഷം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അന്നു കേരളരാജ്യം വാണുകൊണ്ടിരുന്ന “പള്ളിബാണപ്പെരുമാൾ” ഭട്ടതിരിയുടെ അടുക്കൽ ഒരാളയച്ചു. ഉടനെ ഭട്ടതിരി അവിടെ ചെന്നു. അപ്പോൾ പെരുമാൾ തന്റെ ഭാര്യയ്ക്കു് ഒരു ഗന്ധർവന്റെ ഉപദ്രവം തുടങ്ങീട്ടു വളരെക്കാലമായി എന്നും പല മന്ത്രവാദികളെക്കൊണ്ടും മന്ത്രവാദങ്ങൾ ചെയ്യിച്ചിട്ടും ഗന്ധർവ്വൻ ഒഴിഞ്ഞുപോയിട്ടില്ലെന്നും ആ ഉപദ്രവം നിമിത്തം ഭാര്യയ്ക്കുണ്ടാകുന്ന ഗർഭമെല്ലാം അലസിപ്പോകുന്നു എന്നും അതിനാൽ ഏതു വിധവും ആ ഉപദ്രവം ഒഴിച്ചുതരണമെന്നും ഭട്ടതിരിയോടു പറഞ്ഞു. ഭട്ടതിരി അങ്ങനെ ആവാമെന്നു സമ്മതിക്കുകയും, അതിലേക്കു വേണ്ടുന്ന ഉപകരണങ്ങൾക്കു് ഒരു ചാർത്തെഴുതിക്കൊടുക്കുകയും ചെയ്തു. ചാർത്തിൻപ്രകാരമുള്ള ഉപകരണങ്ങളെല്ലാം അന്നുതന്നെ തയ്യാറാക്കി. ഭട്ടതിരി മന്ത്രവാദവും തുടങ്ങി. ചക്രം വരച്ചു പിണിയാളുകളെയിരുത്തി ഭസ്മം ജപിച്ചിടുകയും പലവിധത്തിലുള്ള ഹോമകർമാദികൾ കഴിക്കുകയും ചെയ്തിട്ടും പിണിയാൾ തുള്ളിയില്ല. എന്തൊക്കെയായിട്ടും ഗന്ധർവൻ തന്റെ ആകർ‌ഷണത്തിൽ ഉൾപ്പെടുന്നില്ലെന്നു കണ്ടപ്പോൾ ഭട്ടതിരിക്കു വാശി കലശലായിത്തീരുകയാൽ ബ്രാഹ്മണർക്കു് വിഹിത മല്ലാത്ത പല കഠിനകർമ്മങ്ങളും അദ്ദേഹം ചെയ്തു. പല ജന്തുക്കളെയും മറ്റും അദ്ദേഹം മുറിച്ചു മുറിച്ചു ഹോമിച്ചു തുടങ്ങി. ശീല നെയ്യിൽ മുക്കി നിലത്തു വിരിച്ചു് അതു നിറച്ചു് ഉറുമ്പാകുമ്പോൾ എടുത്തുഹോമിക്കും. ഇങ്ങനെയുള്ള കഠിനപ്രവൃത്തികൾ സംഖ്യയില്ലാതെ ചെയ്തപ്പോൾ ഗന്ധർവനു് നിവൃത്തിയില്ലാതെയായിത്തീരുകയാൽ പ്രത്യക്ഷമായി ഭട്ടതിരിയുടെ മുമ്പിൽ വന്നു. പിന്നെ അവർ തമ്മിൽ മന്ത്രതന്ത്രങ്ങളെക്കുറിച്ചു് ഒരു വലിയ വാദമുണ്ടായി. ആ വാദത്തിൽ ഭട്ടതിരി തന്നെ ജയിച്ചു. ഒരുവിധത്തിലും ഭട്ടതിരിയെ ജയിക്കുന്നതിനു നിവൃത്തിയില്ലെന്നു തീർച്ചയായപ്പോൾ ഗന്ധർവൻ വളരെ താഴ്മയോടുകൂടി “അതിവിശിഷ്ടനായിരിക്കുന്ന അങ്ങയെ ജയിക്കുന്നതിനു് ആരു വിചാരിച്ചാലും കഴിയുന്നതല്ല. അങ്ങയുടെ അച്ഛനെ ഭക്ഷിച്ചവളും എന്റെ പ്രിയതമയുമായ ആ യക്ഷിയെ അങ്ങു സംഹരിച്ചുവല്ലോ. ഇനി സ്ത്രീയെയും വിട്ടു പോകണമെന്നു് അങ്ങു നിർബന്ധിക്കുന്നതു കഷ്ടമാണു്. എനിക്കു് ഈ സ്ത്രീയിൽ അധികമായിരിക്കുന്ന ആസക്തി ജനിക്കുകയാലാണു് ഞാൻവന്നു ബാധിച്ചതു്. ഇവളെ ഉപേക്ഷിച്ചു പോകുന്ന കാര്യം എനിക്കു വളരെ വ്യസനമാണു്. അതിനാൽ അവിടുന്നു് കൃപയുണ്ടായി എന്നെ ഉപദ്രവിക്കാതിരിക്കണം” എന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി “രാജാവിന്റെ ഭാര്യയ്ക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീക്കിക്കൊടുത്തുകൊള്ളാമെന്നു ഞാൻ രാജാവിന്റെ അടുക്കൽ പറഞ്ഞുപോയി. ഇനി അതിനെ ഭേദപ്പെടുത്തുന്നതു് എനിക്കു വളരെ അപമാനവും നിവൃത്തിയില്ലാത്തതുമാണു്. അതിനാൽ വേഗത്തിൽ സത്യം ചെയ്തു് ഇവിടെനിന്നു് ഒഴിഞ്ഞുപൊയ്ക്കൊള്ളണം. അതാണു നല്ലതു്. പോകാത്തപക്ഷം നിന്റെ യക്ഷി പോയവഴിക്കു നിന്നെ ഞാനയയ്ക്കും” എന്നു പറഞ്ഞു. അതു കേട്ടപ്പോൾ ഗന്ധർവനു ഭയവും വ്യസനവും സഹിക്കവഹിയാതായിട്ടു് “ഇന്നേക്കു പന്ത്രണ്ടാം ദിവസം അങ്ങു് മൂത്രം മുട്ടി മരിക്കട്ടെ” എന്നു ഭട്ടതിരിയെ ശപിച്ചു. അപ്പോൾ ഭട്ടതിരി വ്യസനത്തോടുകൂടി ശാപമോക്ഷത്തെ അപേക്ഷിക്കുകയും പന്ത്രണ്ടാം ദിവസം തിരുവാലൂർ പോയി ദർശനം കഴിച്ചാൽ മരിക്കയില്ലെന്നു ഗന്ധർവൻ ശാപമോക്ഷം കൊടുക്കുകയും ചെയ്തു. പിന്നെയും ഭട്ടതിരിയുടെ നിർബന്ധം നിമിത്തം ഗന്ധർവൻ സത്യംചെയ്തു് അവിടംവിട്ടു് പോകുകയും ചെയ്തു. ബാണപെരുമാൾ ഭട്ടതിരിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു ബഹുമാനിച്ചയച്ചു. താമസിയാതെ പെരുമാളുടെ ഭാര്യ ഗർഭം ധരിക്കുകയും ഒന്നും അലസാതെ നാലഞ്ചു കുട്ടികൾ ഉണ്ടാവുകയും ചെയ്തു.

ഭട്ടതിരിയുടെ മരണത്തിന്റെ തലേദിവസം തിരുവാലൂർ ഒരു അശരീരിവാക്കു കേൾക്കപ്പെട്ടു. “നാളെ ഇവിടെ ഒരപമൃത്യു സംഭവിക്കും; അതിനാൽ മൂന്നേമുക്കാൽ നാഴികപ്പകലിനുമുമ്പു് അത്താഴപ്പൂജയും കഴിച്ചു് എല്ലാവരും പൊയ്ക്കൊള്ളണം” എന്നായിരുന്നു ആ അശരീരിവാക്കു്. മരണദിവസം പകലെ ആയപ്പോഴേക്കും ഭട്ടതിരി തിരുവാലൂരെത്തി. അതുവരെ അദ്ദേഹത്തിനു യാതൊരു ദീനവും ഉണ്ടായിരുന്നില്ല. അദ്ദേഹം ശുദ്ധം മാറിയിരുന്നതിനാൽ തിരുവാലൂർ ചെന്നയുടനെ കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞു കരയ്ക്കു കയറിയപ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നി. ഉടനെ അവിടെ അടുക്കൽത്തന്നെയുണ്ടായിരുന്ന മൂത്രക്കുഴിയിൽ ചെന്നിരുന്നു. അപ്പോൾ മൂത്രം ഒഴിക്കണ്ടെന്നു തോന്നി. ഉടനെ എണീറ്റു കുളത്തിലിറങ്ങി ശൗചിച്ചു കാലും മുഖവും ശുദ്ധിവരുത്തി കരയ്ക്കു കയറിയപ്പോൾ പിന്നെയും മൂത്രം മുട്ടിത്തുടങ്ങി. പിന്നെയും മൂത്രമൊഴിക്കാൻ ചെന്നിരുന്നു. അപ്പോൾ വേണ്ടെന്നു തോന്നി. ഇങ്ങനെ സന്ധ്യവരെ അദ്ദേഹം കുളത്തിലിറങ്ങുകയും കേറുകയുമായിട്ടു കഴിച്ചുകൂട്ടി. സന്ധ്യയായപ്പോഴേക്കും അദ്ദേഹം ക്ഷീണിച്ചു കുളപ്പുരയിൽ വീണു. ഉടനെ ചക്രശ്വാസവും വലിച്ചുതുടങ്ങി. അന്നു പ്രദോ‌ഷമായിരുന്നതിനാൽ വ്രതക്കാരായിട്ടും മറ്റും അസംഖ്യം ജനങ്ങൾ അവിടെ കൂടിയിരുന്നു. എങ്കിലും അശരീരിവാക്കിൻപ്രകാരം മൂന്നേമുക്കാൽ നാഴികപ്പകലെ അത്താഴപ്പൂജയും കഴിച്ചു എലാവരും പോയി. ഭട്ടതിരി മാത്രം ശ്വാസം വലിച്ചുംകൊണ്ടു് അവിടെ കിടന്നു. മൂത്രം മുട്ടിയും ചക്രശ്വാസം വലിച്ചും മരണവേദനയോടുകൂടി അദ്ദേഹം കിടന്നു വി‌ഷമിക്കുമ്പോൾ “ഈശ്വരാ! ഗ്രന്ഥത്തിൽ കണ്ടതാണല്ലോ ഞാൻ ചെയ്തതു്” എന്നു പറഞ്ഞു എന്നും അപ്പോൾ അതിനു മറുപടിയായിട്ടു് “സൂര്യകാലടി വേണം ചെയ്യാൻ എന്നു ഗ്രന്ഥത്തിലുണ്ടായിരുന്നുവോ” എന്നൊരു അശരീരിവാക്കുണ്ടായെന്നും പ്രസിദ്ധമായി കേൾക്കുന്നുണ്ടു്. ഇപ്പോഴും അതൊരു പഴഞ്ചൊല്ലുപോലെ ജനങ്ങൾ ഉപയോഗിച്ചു വരുന്നുമുണ്ടു്. എന്നാൽ സമീപത്തെങ്ങും മറ്റാരുമില്ലാതിരുന്നപ്പോൾ ഉണ്ടായ ഈ വാക്കു് ഇത്ര പരസ്യമായിത്തീർന്നതെങ്ങനെയെന്നു നിശ്ചയമില്ല.

ഏതെങ്കിലും ഭട്ടതിരി ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും അർദ്ധരാത്രിയായപ്പോഴേക്കും അവിടെക്കിടന്നു മരിച്ചു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോൾ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ടു്. തിരുവാലൂർ ക്ഷേത്രം ആലങ്ങാട്ടു താലൂക്കിലാണു്. സൂര്യഭട്ടതിരി ജീവിച്ചിരുന്നതു പള്ളിബാണപ്പെരുമാളുടെ കാലത്താണെന്നു കാണുന്നതുകൊണ്ടു് ഉദ്ദേശം കലിവർ‌ഷം മൂവായിരത്തിനാനൂറിനോടടുത്താണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. സൂര്യഭട്ടതിരിയുടെ കാലം കഴിഞ്ഞതിൽ പിന്നെയും ആ ഇല്ലത്തുള്ള ഭട്ടതിരിമാർ വളരെ തപശ്ശക്തിയുള്ളവരും വേദജ്ഞന്മാരും ശാസ്ത്രജ്ഞന്മാരും നല്ല മന്ത്രവാദികളുംതന്നെയായിരുന്നു.

ഒരു ദിക്കിൽ ഒരു വലിയ ജന്മിയുടെ വക ഒരു തെങ്ങിൻതോട്ടത്തിൽ കാവലായിട്ടു് ഒരു മൂത്തചേകോൻ (തീയൻ) താമസിച്ചിരുന്നു. ആ തോട്ടത്തിൽ വളരെ തേങ്ങ വീഴുന്നതുകൊണ്ടു വലിയ വലിയ തേങ്ങാക്കൂട്ടങ്ങൾ വളരെയുണ്ടായിരുന്നു. മിക്ക സമയങ്ങളിലും കൂടുകൾ ഒഴിയാതെ ഉണക്കത്തേങ്ങ കിടക്കുക പതിവാണു്. അവിടെ ഈ മൂത്തചേകോൻ ഒരു മാടം കെട്ടിയുണ്ടാക്കി അതിലാണു് അവന്റെ കിടപ്പു പതിവു്. രാത്രിയിൽ തീയിടാനായിട്ടു് ആ മാടത്തിൽ ഒരു വലിയ നെരിപ്പോടുമുണ്ടായിരുന്നു. അവൻ തണുപ്പുള്ള കാലങ്ങളിൽ വരട്ടുതേങ്ങയെടുത്തു വെട്ടിക്കീറി അതിന്റെ ചകിരിയിട്ടു തീ കത്തിക്കുകയും തേങ്ങ തീയിലിട്ടു ചുട്ടെടുത്തു തിന്നുകയും ചെയ്തും തീയും കാഞ്ഞിരിക്കുക പതിവാണു്.

ഒരിക്കൽ ഒരു മഞ്ഞുകാലത്തു വെളുപ്പാൻകാലമായപ്പോൾ മൂത്തചേകോനു തണുപ്പു സഹിക്കാൻ പാടില്ലാതെയായിട്ടു് എണീറ്റു് രണ്ടുമൂന്നു തേങ്ങയെടുത്തു വെട്ടിക്കീറി ചകിരിയിട്ടു തീയും കത്തിച്ചു തേങ്ങയും ചുട്ടുതിന്നു തീയും കാഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ആ മാടത്തിന്റെ മെടയുടെ (തട്ടിയുടെ) ഇടയിൽക്കൂടി ഒരു കൊച്ചു തുമ്പിക്കെ മൂത്തചോകോന്റെ അടുക്കലേക്കു നീട്ടുന്നതു് അവൻ കണ്ടു. ഉടനെ ഒരു തേങ്ങാക്ക‌ഷണം അവൻ തുമ്പിക്കയ്യിലേകു വെച്ചുകൊടുത്തു. അതു വാങ്ങി തിന്നിട്ടു പിന്നെയും തുമ്പിക്കെ നീട്ടി. മൂത്തചേകോൻ പിന്നെയും ഒരു ക‌ഷണം വെച്ചു കൊടുത്തു. അങ്ങനെ പല പ്രാവശ്യം കഴിഞ്ഞപ്പോഴേക്കും ചുട്ട തേങ്ങയെല്ലാം അവസാനിച്ചു. നേരവും വെളുത്തു. അപ്പോൾ തുമ്പിക്കൈ കാണാതെയുമായി. മൂത്തചേകോനെണീറ്റു് അവന്റെ ജോലിക്കും പോയി.

Chap16pge121.png

പിറ്റേദിവസം വെളുപ്പാൻകാലത്തു മൂത്തചേകോൻ പതിവുപോലെ തേങ്ങ ചുട്ടു തിന്നുന്നതിനു തുടങ്ങി. അപ്പോൾ തലേദിവസത്തെപ്പോലെ ആ കൊച്ചു തുമ്പിക്കയ്യും കണ്ടുതുടങ്ങി. അന്നും അവൻ ഓരോ ക‌ഷണം ആ തുമ്പിക്കയ്യിൽ വെച്ചുകൊടുക്കുകയും ആ കുട്ടിയാന മൂത്തചേകോന്റെ അടുക്കൽ വന്നുനിന്നു തേങ്ങ വാങ്ങിത്തിന്നും തുടങ്ങി. എന്തിനു വളരെ പറയുന്നു. അങ്ങനെ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും മൂത്ത ചേകോനും കുട്ടിയാനയും പരസ്പരം അത്യന്തം സ്നേഹമായിത്തീർന്നു. ഒരു സമയവും കുട്ടിയാന മൂത്തചേകോനെ പിരിഞ്ഞുപോകാതെയായി. മൂത്തചേകോൻ ഭക്ഷിക്കുന്ന സാധനങ്ങളിലെല്ലാം ഒരു ഭാഗം കുട്ടിയാനയ്ക്കും കൊടുക്കാതെ അവൻ ഭക്ഷിക്കുകയില്ല. എന്നാൽ കുട്ടിയാനയ്ക്കു ചുട്ട തേങ്ങപോലെ പ്രിയമായിട്ടു മറ്റൊന്നുമില്ല. മൂത്തചേകോൻ ദിവസംതോറും രണ്ടും മൂന്നും തേങ്ങവീതം ചുട്ടു കുട്ടിയാനയ്ക്കു കൊടുക്കും. അസംഖ്യം തേങ്ങ വീഴുന്ന സ്ഥലമായതു കൊണ്ടു് ഈ കുറവു് ഉടമസ്ഥൻ അറിയുന്നതിനും ചോദ്യപ്പെടുന്നതിനും ഇടയായതുമില്ല. മൂത്തചേകോൻ വല്ലേടത്തും കൂലിവേലയ്ക്കു പോയാലും കുട്ടിയാന കൂടെ ഉണ്ടായിരിക്കും. എന്നുവേണ്ടാ, കുട്ടിയാനയും മൂത്തചേകോനുമായി പിരിഞ്ഞിട്ടു് ഒരു സമയവുമില്ലെന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ ഈ കുട്ടിയാനയെ ആ മൂത്തചേകോനല്ലാതെ മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു താനും.

അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ഒരു കാലടിയിൽ ഭട്ടതിരി എവിടെയോ മന്ത്രവാദത്തിനോ തന്ത്രത്തിനോ മറ്റോ പോയി തിരിച്ചുവരുമ്പോൾ നാട്ടുവഴി ഈ തോട്ടത്തിന്നടുക്കൽക്കൂടിയായിരുന്ന തിനാൽ അതിലേ വന്നു. അപ്പോൾ അദ്ദേഹം ഈ കുട്ടിയാനയെ കണ്ടു. ഭട്ടതിരി ഒരു ദിവ്യനായിരുന്നതിനാൽ ഇതു കേവലമൊരു കുട്ടിയാനയല്ലെന്നു് അദ്ദേഹത്തിനു തോന്നുകയാൽ ഇതിനെ വിലയ്ക്കു തരാമോ എന്നു മൂത്തചേകോനോടു ചോദിച്ചു. മൂത്തചേകോനു് ഈ ആനക്കുട്ടിയുടെ മേൽ വളരെ വാത്സല്യവും കൌതുകവും ഉണ്ടായിരുന്നതിനാൽ “അയ്യോ അടിയൻ ഈ ഒറ്റക്കൊമ്പനെ (ആ കുട്ടിയാനയ്ക്കു് ഒരു കൊമ്പേ ഉണ്ടായിരുന്നുള്ളൂ) തരികയില്ല” എന്നു പറഞ്ഞു. എങ്കിലും ഭട്ടതിരിയുടെ നിർബന്ധംകൊണ്ടു നിവൃത്തിയില്ലാതെയായതുകൊണ്ടും പറയുന്ന വില കൊടുക്കാമെന്നു അദ്ദേഹം സമ്മതിച്ചതുകൊണ്ടും ഒടുക്കം കൊടുക്കാമെന്നു് അവൻ സമ്മതിച്ചു. പിന്നെ ഭട്ടതിരി മൂത്തചേകോൻ പറഞ്ഞതുപോലെയുള്ള സംഖ്യ എണ്ണിക്കൊടുത്തു കുട്ടിയാനയെ വാങ്ങി. എങ്കിലും കുട്ടിയാന ഭട്ടതിരിയുടെ കൂടെപ്പോകാതെ മൂത്തചേകോന്റെ അടുക്കൽത്തന്നെ നിന്നു. പിന്നെ ഭട്ടതിരി മൂത്തചേകോനോടു് അവന്റെ നെരിപ്പോടും രണ്ടുമൂന്നു വരട്ടുതേങ്ങയും വിലകൊടുത്തു വാങ്ങി. ആ തേങ്ങാ തല്ലിപ്പൊട്ടിച്ചു നെരിപ്പോടിലിട്ടു ചുട്ടു. അതിൽനിന്നു് ഒരു ക‌ഷണം തേങ്ങായെടുത്തു നീട്ടിയപ്പോൾ കുട്ടിയാന ഭട്ടതിരിയുടെ അടുക്കൽ വന്നു വാങ്ങിച്ചു തിന്നു. പിന്നെ ഭട്ടതിരി ആ നെരിപ്പോടുമെടുത്തുംകൊണ്ടു നടന്നുതുടങ്ങി. കുട്ടിയാന അദ്ദേഹത്തിന്റെ പിന്നാലെയും ചെന്നു. ഇടയ്ക്കിടയ്ക്കു ഭട്ടതിരി ഓരോ ക‌ഷണം തേങ്ങയെടുത്തു കുട്ടിയാനയ്ക്കു കൊടുത്തുംകൊണ്ടാണു് നടന്നതു്. കുട്ടിയാന അതെല്ലാം വാങ്ങിച്ചു തിന്നുംകൊണ്ടു പിന്നാലെതന്നെ ചെല്ലുകയും ചെയ്തു. അങ്ങനെ ഭട്ടതിരി കുട്ടിയാനയെയുംകൊണ്ടു് ഇല്ലത്തെത്തി.

Chap16pge122.png

മൂത്തചേകോനു് ആ കുട്ടിയാനയുടെ സൂക്ഷ്മസ്ഥിതിയൊന്നും മനസ്സിലായില്ല. അതു ഭട്ടതിരിയുടെ പിന്നാലെ പോയതു തേങ്ങയുടെ കൊതികൊണ്ടുമാത്രമാണെന്നേ അവൻ വിചാരിച്ചുള്ളൂ. ഭട്ടതിരിക്കു് ആ കുട്ടിയാന സാക്ഷാൽ ഗണപതിയാണെന്നു കണ്ടപ്പോൾത്തന്നെ മനസ്സിലായി. അദ്ദേഹം തേങ്ങ വാങ്ങിച്ചു ഗണപതിഹോമം കഴിച്ചു ഗണപതിയെ ആവാഹിച്ചുംകൊണ്ടാണു് പോന്നതു്. അതൊന്നും മൂത്ത ചേകോൻ അറിഞ്ഞില്ല. ഭട്ടതിരി ഇല്ലത്തെത്തിയപ്പോഴേക്കും കുട്ടിയാന സാക്ഷാൽ ഗണപതിയുടെ രൂപത്തിൽ പ്രത്യക്ഷനായി. അദ്ദേഹം ആ ഗണപതിയെ തന്റെ മറ്റുള്ള തേവാരങ്ങളുടെ കൂട്ടത്തിൽ ഇല്ലത്തുതന്നെ പ്രതി‌ഷ്ഠിക്കുകയും ചെയ്തു. അങ്ങനെയാണു് കാലടിയിൽ ഭട്ടതിരിമാർക്കു ഗണപതി പ്രത്യക്ഷമായിത്തീർന്നതു്.

അക്കാലംമുതൽ അവിടെ എല്ലാവരും ഗണപതിയെ വേണ്ടുംവണ്ണം സേവിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല, സമാവർത്തനം കഴിഞ്ഞാൽ പിന്നെ ആ ഇല്ലത്തുള്ള എല്ലാവരും ദിവസവും ഗണപതിഹോമം കഴിക്കണമെന്നും ഇല്ലത്തു തേവാരവും ഗണപതിഹോമവും ഒരു ദിവസവും മുടങ്ങാതെ കഴിക്കേണ്ടതിലേക്കായി പുരു‌ഷന്മാരിൽ ആരെങ്കിലും ഒരാൾ എന്നും ഇല്ലത്തുണ്ടായിരിക്കണമെന്നും ഏർപ്പാടു വെച്ചു. ആ ഇല്ലത്തുള്ള എല്ലാവർക്കും ഗണപതി പ്രത്യക്ഷമായിത്തീർന്നു എന്നുമാത്രമല്ല, അവർ വിചാരിക്കുന്ന സകല കാര്യങ്ങളും ഗണപതി സാധിച്ചുകൊടുത്തും തുടങ്ങി. അപ്പോഴേക്കും അവർക്കു മന്ത്രവാദത്തിൽ മുമ്പിനാലെ ഉണ്ടായിരുന്ന പ്രശസ്തി ശതഗുണീഭവിച്ചു. അപസ്മാരം, ബ്രഹ്മരക്ഷസ്സു് മുതലായി സകല ബാധോപദ്രവങ്ങളും ഒഴിവാക്കുന്നതിനു കാലടിയിൽ ഭട്ടതിരിമാർക്കു യാതൊരു പ്രയാസവുമില്ലാതെയായിത്തീർന്നു. എന്തെങ്കിലും ഉപദ്രവമുണ്ടായാൽ ജനങ്ങൾ ഭട്ടതിരിയെ സ്വസ്ഥാനത്തു വരുത്തീട്ടോ കാലടിയിൽ പോയി ഭജനമിരുന്നിട്ടോ മന്ത്രവാദം ചെയ്യിക്കുന്നതല്ലാതെ മറ്റൊരു മന്ത്രവാദിയെക്കൊണ്ടു മന്ത്രവാദം ചെയ്യിക്കുകയോ മറ്റൊരു സ്ഥലത്തുപോയി ഭജനമിരിക്കുകയോ അക്കാലത്തു പതിവില്ലായിരുന്നു. കാലടിയിൽ ഗണപതിയുടെ മാഹാത്മ്യങ്ങൾ പറഞ്ഞാൽ വളരെയുണ്ടു്. വിസ്രതാരഭയത്താൽ അവയെല്ലാം ഇവിടെ വിവരിക്കുന്നില്ല. എങ്കിലും ദൃഷ്ടാന്തത്തിനായി ഒന്നുരണ്ടു സംഗതികൾ മാത്രം ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.

തിരുവിതാംകൂർ സംസ്ഥാനത്തു ചങ്ങനാശ്ശേരിത്താലൂക്കിൽ കാടമുറി ഗ്രാമത്തിൽ “കുഞ്ചമൺപോറ്റി” എന്നൊരു മന്ത്രവാദിയുണ്ടെന്നും ആ തറവാട്ടുകാർക്കു ചാത്തന്മാർ പ്രത്യക്ഷമാണെന്നും ഇന്നും പ്രസിദ്ധമാണല്ലോ. ഇപ്പോൾ ഇവിടെയുള്ളവർക്കു ചാത്തന്മാരെ പ്രത്യക്ഷമായി കാണാൻ പാടില്ലെങ്കിലും ചാത്തന്മാർ ഇന്നും അവരുടെ ആജ്ഞയെ അനുസരിക്കുന്നുണ്ടു്. ഇപ്പോഴും അവർ പല സ്ഥലങ്ങളിൽ പോയി ചാത്തന്റെ ഉപദ്രവങ്ങൾ ഒഴിക്കുന്നുണ്ടു്. കുഞ്ചമൺ പോറ്റി ഒഴിച്ചാൽ ഒഴിയാത്ത ചാത്തൻ എങ്ങുമില്ലെന്നുള്ളതു പ്രസിദ്ധമാണു്. ആവശ്യക്കാർ വന്നു് അപേക്ഷിച്ചാൽ തത്കാലം പോകുന്നതിനു സകൗര്യമില്ലെങ്കിൽ കുഞ്ചമൺ പോറ്റിമാർ അവധിവെച്ചു് എഴുത്തുകൊടുത്തു് തത്കാലത്തേക്കു ചാത്തന്മാരെ ഒഴിച്ചുനിർത്തുക ഇന്നും പതിവുള്ളതാണു്. “ഇന്ന മാസം ഇത്രാം തീയതി നാമവിടെ വരുന്നതാണു്. അതുവരെ നിങ്ങൾ ഇന്ന ഗൃഹത്തിൽ യാതൊരുപദ്രവവും ചെയ്തുപോകരുതു്. ഇതു നമ്മുടെ കുട്ടിചാത്തന്മാർ ഗ്രഹിപ്പാൻ കുഞ്ചമൺപോറ്റി ഇന്നാരു്.” ഇപ്രകാരമാണു് അവർ എഴുത്തു കൊടുത്തയയ്ക്കുന്നതു്. ഇപ്രകാരം കുഞ്ചമൺപോറ്റിയുടെ എഴുത്തുവാങ്ങിച്ചുകൊണ്ടു പോയി ചാത്തന്റെ ഉപദ്രവമുള്ള ഗൃഹത്തിൽ വായിച്ചാൽ അവധി കഴിയുന്നതുവരെ ആ ഗൃഹത്തിൽ യാതൊരുപദ്രവവുമുണ്ടാവുകയില്ലെന്നുള്ളതു തീർച്ചയായിട്ടുള്ളതും ഇന്നും കണ്ടുവരുന്നതുമാണു്. ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷമാക്കിയ കുഞ്ചമൺപോറ്റിയും ഗണപതിയെ പ്രത്യക്ഷമാക്കിയ കാലടിയിൽ ഭട്ടതിരിയും ഒരു കാലത്തു ജീവിച്ചിരുന്നവരാണു്.

മുമ്പൊരിക്കൽ ഒരു കുഞ്ചമൺപോറ്റി കാലടിയിൽ ഭട്ടതിരിയെ കാണാനായി ചെന്നിരുന്നു. പോറ്റി പതിനെട്ടു തണ്ടുവെച്ച ഒരു ബോട്ടിലാണു് ചെന്നിരുന്നതു്. ഭട്ടതിരിയുടെ ഇല്ലം പുഴവക്കത്താകയാൽ ബോട്ടു് ആ കടവിൽത്തന്നെ ചെന്നടുത്തു. ഉടനെ പോറ്റി കരയ്ക്കിറങ്ങി ചെന്നു. അപ്പോൾ സന്ധ്യാസമയമായിരുന്നതുകൊണ്ടു ഗൃഹസ്ഥനായ ഭട്ടതിരി ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോറ്റി മുറ്റത്തു ചെന്നപ്പോൾ ഭട്ടതിരി പുറത്തേക്കു വന്നു്, “വേഗം കുളി കഴിഞ്ഞു വരാം” എന്നു പറഞ്ഞു പോറ്റിയെ കുളിക്കാനയച്ചിട്ടു് അകത്തേക്കുതന്നെ പോയി. പോറ്റി ബോട്ടിലാണു വന്നതെന്നു മനസ്സിലാവുകയാൽ പോറ്റിക്കും ബോട്ടു കാർക്കും വേഗത്തിൽ അത്താഴം കാലമാക്കണമെന്നു ഭട്ടതിരി ശട്ടംകെട്ടി. ഭട്ടതിരി അന്തിമുടിച്ചു കഴിഞ്ഞപ്പോഴേക്കും പോറ്റിയും കുളി കഴിഞ്ഞു വന്നു. പിന്നെ ഭട്ടതിരിയും പോറ്റിയും കൂടി പുറത്തളത്തിലിരുന്നു രണ്ടുപേരുടെയും ജപങ്ങളും മറ്റും കഴിച്ചു. കുറച്ചുനേരം കുശലപ്രശ്നവും ചെയ്തുകൊണ്ടു് അങ്ങനെയിരുന്നു. അപ്പോഴേക്കും അത്താഴം കാലമാവുകയാൽ രണ്ടുപേരും ഊണു കഴിച്ചു. ഊണു കഴിഞ്ഞു പിന്നെയും പുറത്തളത്തിൽ വന്നു വെടിയും പറഞ്ഞങ്ങനെ ഇരിക്കുന്ന മധ്യേ ഭട്ടതിരി മടപ്പിള്ളിക്കാരെ വിളിച്ചു് പോറ്റിയുടെ ബോട്ടുകാർക്കുകൂടെ വേഗത്തിൽ ചോറുകൊടുക്കാൻ ശട്ടം കെട്ടി. അപ്പോൾ പോറ്റി “അതൊന്നും വേണ്ട, നമ്മുടെ ബോട്ടുകാർക്കു ഭക്ഷണം ഞാൻ തന്നെ കൊടുത്തുകൊള്ളാം. മറ്റാരും കൊടുത്താൽ അവർക്കു തൃപ്തിയാവുകയില്ല” എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി “എന്നാൽ അങ്ങോട്ടു ചെന്നു വിളമ്പിക്കൊടുത്തേക്കണം; നമുക്കങ്ങോട്ടു പോകാം: ഞാൻകൂടി വരാം” എന്നു പറഞ്ഞു. അപ്പോൾ പോറ്റി “അതൊന്നും വേണ്ട, ഞാനവർക്കു് അത്താഴം കൊടുത്തു. അവർ പോവുകയും ചെയ്തു. ഇനിയിപ്പോൾ അതിനായിട്ടുൽസാഹിക്കണമെന്നില്ല” എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോൾ ഭട്ടതിരിക്കു കാര്യം മനസ്സിലായി. “ബോട്ടുകാരൊക്കെ ചാത്തന്മാരായിരിക്കും, അല്ലേ?” എന്നു ഭട്ടതിരി ചോദിച്ചു. “അതേ, ഒരു മൂർത്തിയെ സേവിക്കയെന്നുവെച്ചാൽ ചാത്തനെത്തന്നെ സേവിക്കണം. എങ്കിലേ എല്ലാത്തിനും ഉപയോഗപ്പെടൂ” എന്നു പോറ്റി പറഞ്ഞു. വെറുതെ പത്തിരുപതുപേർക്കുകൂടി രാത്രികാലത്തു് അരിവയ്ക്കുന്നതിനിടയാക്കുകയും പോറ്റി ഇപ്രകാരം പറയുകയും ചെയ്തതു് തന്നെ അപമാനിക്കയായിരുന്നു എന്നും ഗണപതിയെ സേവിച്ചാൽ എല്ലാത്തിനും ഉപയോഗപ്പെടുകയില്ലെന്നാണു് പോറ്റിയുടെ വാക്കിന്റെ സാരമെന്നും മനസ്സിലാവുകയാൽ ഭട്ടതിരിയുടെ മനസ്സിൽ അല്പം വല്ലായ്മയുണ്ടായി. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ടു് “അതു ശരിയാണു്” എന്നു സമ്മതിച്ചു. പിന്നെയും രണ്ടുപേരുംകൂടി വളരെ നേരം സംഭാ‌ഷണം ചെയ്തുകൊണ്ടിരുന്നശേ‌ഷം പോറ്റിക്കു കിടക്കുന്നതിനെല്ലാം തയ്യാറാക്കി കൊടുപ്പിച്ചിട്ടു ഭട്ടതിരി അകത്തേക്കുപോയി രണ്ടുപേരും കിടന്നുറങ്ങുകയും ചെയ്തു.

വെളുപ്പാൻകാലത്തു രണ്ടുപേരും ഉണർന്നെണീറ്റു പുറത്തളത്തിൽ വന്നു. പോറ്റി അപ്പോൾത്തന്നെ യാത്രയും പറഞ്ഞു ബോട്ടു കേറാൻ പോയി. ഭട്ടതിരി കുളിക്കാനും പോയി. പോറ്റി കടവിൽ ചെന്നു നോക്കിയപ്പോൾ ബോട്ടവിടെ കാണാനില്ലായിരുന്നു. ബോട്ടു കള്ളന്മാർ വല്ലവരും മോഷ്ടിച്ചതായിരിക്കുമെന്നു വിചാരിച്ചു് പോറ്റിക്കു വളരെ വ്യസനമായിത്തീർന്നു. ബോട്ടു പൂട്ടിയിരുന്ന താഴും തുടലും ഒന്നും കാണാനില്ലായിരുന്നു. ഉടനെ പോറ്റി പരിഭ്രമിച്ചു ഭട്ടതിരി കുളിക്കുന്നിടത്തു ചെന്നു വിവരം പറഞ്ഞു. അപ്പോൾ ഭട്ടതിരി “ഇവിടെനിന്നു് ഒരു സാമാനവും കള്ളന്മാർ കൊണ്ടുപോകാറില്ല. ഇതും കള്ളന്മാർ കൊണ്ടുപോയതാണെന്നു തോന്നുന്നില്ല. ഇവിടെ ഒരൊറ്റക്കൊമ്പനുണ്ടു്. ഇതു് അയാളുടെ നേരമ്പോക്കായിരിക്കണം. ഏതായാലും പരിഭ്രമിക്കേണ്ടാ, നിവൃത്തിയുണ്ടാകും” എന്നു പറഞ്ഞു. പിന്നെ ഭട്ടതിരി അവിടെ നിന്നുംകൊണ്ടു മേല്പോട്ടു നോക്കിയപ്പോൾ ബോട്ടു് ആ കടവിൽ നിൽക്കുന്ന ആലിന്റെ മുകളിൽ ഇരിക്കുന്നതു കണ്ടു. ഉടനെ പോറ്റിയോടു് “എന്നെ തൊട്ടുകൊണ്ടു് മേല്പോട്ടു് നോക്കൂ” എന്നു് ഭട്ടതിരി പറയുകയും പോറ്റി അപ്രകാരം നോക്കുകയും ചെയ്തു. അപ്പോൾ ആലിന്റെ മുകളിൽ ഒരു കൊമ്പത്തു ബോട്ടു കേറ്റിവെച്ചു്, തുമ്പിക്കൈകൊണ്ടു താങ്ങിപ്പിടിച്ചുംകൊണ്ടു് ഗണപതി ഇരിക്കുന്നതു പോറ്റിയും കണ്ടു. ഇതു താൻ തലേദിവസം പറഞ്ഞതിനു തന്നെ അബദ്ധമാക്കാനായിട്ടുള്ള വിദ്യയാണെന്നു പോറ്റിക്കു മനസ്സിലാവുകയാൽ പോറ്റി ഭട്ടതിരിയോടു മാപ്പുചോദിച്ചു. ഉടനെ ഭട്ടതിരി ഗണപതിയോടു് “അതിങ്ങു് കൊടുത്തേക്കൂ. അദ്ദേഹത്തിനു പോകാൻ വൈകിയെന്നു പറയുന്നു, വെറുതെ ബുദ്ധിമുട്ടിക്കേണ്ടാ” എന്നു പറഞ്ഞു. അപ്പോൾ ഗണപതി അവിടെയിരുന്നുംകൊണ്ടു് ബോട്ടെടുത്തു പുഴയിലേക്കു് ഇട്ടുകൊടുത്തു. ആലിന്റെ മുകളിൽനിന്നും ബോട്ടു വെള്ളത്തിൽ വീഴുന്നതുകണ്ടപ്പോൾ ബോട്ടു പൊട്ടിപ്പോയി എന്നു പോറ്റിക്കു തോന്നി. എങ്കിലും യാതൊരു കേടും സംഭവിച്ചില്ല. പോറ്റിക്കു വളരെ ബഹുമാനവും അത്ഭുതവും ഉണ്ടായി. ബോട്ടു കിട്ടി എങ്കിലും ബോട്ടുകാരില്ലാതെ പോറ്റി പിന്നെയും വി‌ഷണ്ണനായിത്തീർന്നു. ഗണപതിയെപ്പേടിച്ചു ചാത്തന്മാരും അടുത്തു വരികയില്ല. അതു ഭട്ടതിരിയോടു പറയാൻ പോറ്റിക്കു വളരെ ലജ്ജയും മടിയും തോന്നുകയാൽ ഒന്നും മിണ്ടാതെ കുറച്ചുനേരം അങ്ങനെ പരുങ്ങലായിട്ടു നിന്നു. ഒടുക്കം നിവൃത്തിയില്ലെന്നു തോന്നുകയാൽ ആ വിവരവും ഭട്ടതിരിയോടു പറഞ്ഞു. പിന്നെ ഭട്ടതിരി “ഭയപ്പെടേണ്ടാ, അവർ വന്നോട്ടെ, അയാളൊന്നും ഉപദ്രവിക്കാതെ ഞാൻ നോക്കിക്കൊള്ളാം” എന്നു പറഞ്ഞു. പിന്നെ ചാത്തന്മാർ വന്നു ബോട്ടിൽകയറി. പോറ്റി വഴിപാടിനു പണവും കൊടുത്തു ഗണപതിയെ തൊഴുതുംവെച്ചു പോവുകയും ചെയ്തു.

Chap16pge124.png

പിന്നെ ഒരിക്കൽ ഒരു കാലടിയിൽ ഭട്ടതിരി കോഴിക്കോട്ടു താനത്തിനായിട്ടു പോയിരുന്നു. അവിടെ കൌണാറ്റിനു വടക്കേകരയുള്ളവർക്കല്ലാതെ താനം പതിവില്ല. കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം അന്നു കൌണാറ്റിനു തെക്കേക്കര ആയിരുന്നതുകൊണ്ടു് അവിടെചെന്നപ്പോൾ അദ്ദേഹത്തിനു താനം ചാർത്തുകയില്ലെന്നു വഴക്കായി. അപ്പോൾ താനത്തിനായിട്ടു് അത്രത്തോളം ചെന്നിട്ടു് വെറുതെ പോരുന്നതു് തനിക്കവമാനമാണല്ലോ എന്നു വിചാരിച്ചു ഭട്ടതിരി “എന്റെ ഇല്ലം കൌണാറ്റിനു വടക്കേക്കരയാണു്” എന്നു പറഞ്ഞു. വാസ്തവത്തിൽ തെക്കേക്കരയാണെന്നു നല്ല നിശ്ചയമുള്ളവർ അവിടെ പലരുമുണ്ടായിരുന്നു. അവരെല്ലാവരും ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയാണെന്നു പറഞ്ഞു. ആരു പറഞ്ഞാലും ഭട്ടതിരി സമ്മതിക്കയില്ല. അദ്ദേഹം പിന്നെയും “എന്റെ ഇലം വടക്കേക്കരയാണു്” എന്നു പറയും. ഇങ്ങനെ വഴക്കു കലശലായി. അപ്പോൾ വിവരം സാമൂതിരിപ്പാടു തിരുമനസ്സുകൊണ്ടു കേട്ടു. അവിടുന്നു് ഒടുക്കം ഒരു തീർച്ച നിശ്ചയിച്ചു. എങ്ങനെയെന്നാൽ “തത്ക്കാലം ഭട്ടതിരിയുടെ താനം ചാർത്തുകയും കിഴി കൊടുക്കുകയും ചെയ്കയും ഇവിടെനിന്നു് ഒരാളെ അയച്ചു്, ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയോ വടക്കേകരയോ എന്നു നോക്കി തിട്ടംവരുത്തുകയും പോകുന്നയാൾ തിരിച്ചുവരുന്നതുവരെ ഭട്ടതിരിയെ ഇവിടെ താമസിപ്പിക്കുകയും ഭട്ടതിരി സത്യമാണു് പറഞ്ഞതെങ്കിൽ അദ്ദേഹത്തെ സബഹുമാനം വിട്ടയയ്ക്കുകയും വ്യാജമാണെങ്കിൽ കിഴി തിരിയെ വെപ്പിക്കുകയും യഥായോഗ്യം ശിക്ഷിക്കുകയും വേണ്ടതാണു്” എന്നായിരുന്നു കല്പന. ആ കല്പനയെ ഭട്ടതിരിയും മറ്റെല്ലാവരും സമ്മതിക്കുകയും ഭട്ടതിരിയെക്കൂടെ താനം ചാർത്തുകയും ചെയ്തു. കല്പനപ്രകാരം കോഴിക്കോട്ടു നിന്നു് അയച്ചയാൾ വന്നു നോക്കിയപ്പോൾ ഭട്ടതിരിയുടെ ഇല്ലം വടക്കേക്കര ഇരിക്കുന്നതും കൌണാറിനു തെക്കുപുറെ പ്രവഹിക്കുന്നതും കണ്ടു. ആ വിവരം അവിടെച്ചെന്നു തിരുമനസ്സറിയിച്ചു. ഉടനെ സാമൂതിരിപ്പാടുതമ്പുരാൻ തിരുമനസ്സുകൊണ്ടു ഭട്ടതിരിയെ തിരുമുമ്പാകെ വരുത്തി വളരെ സമ്മാനങ്ങളും കൊടുത്തു ബഹുമാനിച്ചയക്കുകയും ചെയ്തു. വാസ്തവത്തിൽ ഭട്ടതിരിയുടെ ഇല്ലം മുമ്പു കൌണാറ്റിനു തെക്കേക്കരെത്തന്നെയായിരുന്നു. ഈ തർക്കമുണ്ടായപ്പോൾ ഭട്ടതിരിക്കു് അവമാനം വരുമല്ലോ എന്നു വിചാരിച്ചു് ഗണപതി തന്റെ ഒറ്റക്കൊമ്പുകൊണ്ടു കുത്തി ആറിനെത്തിരിച്ചു ഭട്ടതിരിയുടെ ഇല്ലത്തിനു തെക്കുപുറെ ആക്കിവിടുകയായിരുന്നു. ആറു് പണ്ടു് ഭട്ടതിരിയുടെ ഇല്ലത്തിനു വടക്കുപുറെ ആയിരുന്നു എന്നുള്ളതു് ഇപ്പോഴും അവിടെച്ചെന്നു നോക്കിയാൽ ആ സ്ഥലത്തിന്റെ കിടപ്പുകൊണ്ടു് അറിയാവുന്നതാണു്.

കാലടിയിൽ ഭട്ടതിരിമാർക്കു പ്രത്യക്ഷമായിരുന്ന ഗണപതി പിന്നെ അങ്ങനെയല്ലാതെ ആയതിന്റെ കാരണംകൂടി പറയാതെ ഈ ഉപന്യാസം ഉപസംഹരിക്കുന്നതു വിഹിതമല്ലെന്നു വിചാരിച്ചു് അതുകൂടിപ്പറഞ്ഞു കൊള്ളുന്നു. ഒരിക്കൽ ഒരു കപ്പൽക്കച്ചവടക്കാരൻ വിലപിടിച്ചവയായ അനേകം സാമാനങ്ങൾ കേറ്റിക്കൊണ്ടു വടക്കുനിന്നു തെക്കോട്ടു കൊണ്ടുപോയ ഒരു കപ്പൽ സമുദ്രത്തിൽ താണുപോയി. കപ്പലിലുണ്ടായിരുന്നവർ മിക്കപേരും ഒരുവിധം മരിക്കാതെ കരയ്ക്കു കയറി. കപ്പലിന്റെ ഉടമസ്ഥനും മരിച്ചില്ല. കപ്പൽചേതംകൊണ്ടു വളരെ നഷ്ടമുണ്ടായതിനാൽ കപ്പലിന്റെ ഉടമസ്ഥൻ വ്യസനിച്ചുകൊണ്ടു നടക്കുമ്പോൾ കാലടിയിൽ ഭട്ടതിരിക്കു ഗണപതി പ്രത്യക്ഷമാണെന്നും അവിടെച്ചെന്നു പറഞ്ഞാൽ ഇതിനെന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരുമെന്നും ആരോ അവനോടു പറഞ്ഞു. ഉടനെ ആ കച്ചവടക്കാരൻ കാലടിയിലെത്തി. ഭട്ടതിരിയെക്കണ്ടു വിവരമെല്ലാം പറയുകയും സാമാനങ്ങൾക്കൊന്നും നഷ്ടവും കപ്പലിനു കേടും കൂടാതെ കപ്പൽ ഉയർത്തിക്കൊടുത്താൽ കപ്പലിലുള്ള സാമാനത്തിന്റെ പകുതി വില ഭട്ടതിരിക്കു കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു. പിന്നെ ഗണപതിയുടെ അടുക്കൽച്ചെന്നു് ഈ വിവരം പറഞ്ഞു. അപ്പോൾ ഗണപതി “ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്കു പ്രയാസമാണു്” എന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി “ഈ കാര്യം സാധിച്ചുകൊടുക്കാമെന്നു ഞാൻ ഏറ്റുപറഞ്ഞുപോയതാണു്. ഇതു് ഏതുവിധവും നിർവഹിച്ചുതരണമെന്നു നിർബന്ധിച്ചു പറഞ്ഞു. ഉടനെ ഗണപതി പോയി സമുദ്രത്തിൽ മുങ്ങി കപ്പൽ തന്റെ ഒറ്റക്കൊമ്പുകൊണ്ടു് ഉയർത്തിക്കൊടുക്കുകയും കച്ചവടക്കാരൻ പറഞ്ഞിരുന്നതുപോലെയുള്ള ദ്രവ്യം ഭട്ടതിരിക്കു കൊടുക്കുകയും ചെയ്തു. അതിന്റെ ശേ‌ഷം ഗണപതി ഭട്ടതിരിയോടു് “നിങ്ങൾക്കു ദ്രവ്യത്തിങ്കലുള്ള അത്യാഗ്രഹംകൊണ്ടു് ഇന്നതേ പറയാവൂ എന്നില്ലാതെയായിരിക്കുന്നു. അതു ഞാൻ നിങ്ങൾ പറയുന്നതുപോലെയെല്ലം ചെയ്തുംകൊണ്ടു പ്രത്യക്ഷമായിട്ടിരുന്നിട്ടുണ്ടായിട്ടുള്ള അഹമ്മതി നിമിത്തമാണു്. അതിനാൽ ഇനി നിങ്ങൾ എന്നെ പ്രത്യക്ഷമായി കാണുകയില്ല. എങ്കിലും നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാൻസാധിച്ചു തന്നുകൊള്ളാം. ദുസ്സാധ്യമായിട്ടുള്ള കാര്യങ്ങൾ അന്യന്മാർക്കു സാധിപ്പിച്ചു കൊടുക്കുന്നതിനായിട്ടും അത്യാഗ്രഹം നിമിത്തവും യാതൊന്നും എന്നോടപേക്ഷിക്കയുമരുതു്” എന്നു പറഞ്ഞിട്ടു മറയുകയും ചെയ്തു. അതിൽപ്പിന്നെ ആ ഇല്ലത്തുള്ളവർ ഗണപതിയെ പ്രത്യക്ഷമായി കണ്ടിട്ടില്ല. എങ്കിലും അവർ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചുകൊണ്ടുതന്നെ ഇരുന്നു. കാലക്രമേണ ആ ഇല്ലത്തുള്ളവർക്കു മുമ്പുണ്ടായിരുന്നവരെപ്പോലെയുള്ള തപശ്ശക്തിയും ഗണപതിയെക്കുറിച്ചുള്ള ഭക്തിയും സേവയും കുറഞ്ഞുതുടങ്ങി. അപ്പോൾ കാര്യസിദ്ധികളും അങ്ങനെതന്നെയായിത്തീർന്നു. എങ്കിലും കാലടിയിൽ ഗണപതിയുടെ ശക്തിയും മാഹാത്മ്യവും ഇന്നും അശേ‌ഷമില്ലാതെയായി എന്നു പറഞ്ഞുകൂടാ. അപ്രകാരം തന്നെ കാലടിയിൽ ഭട്ടതിരിമാരുടെ മന്ത്രവാദവും മറ്റുള്ള പാരമ്പര്യക്കാരായ മന്ത്രവാദികളുടെ മന്ത്രവാദത്തേക്കാൾ ഇപ്പോഴും ഫലിച്ചുകാണുന്നുണ്ടു്. കലിയുഗം മൂത്തിരിക്കുന്ന ഇക്കാലത്തു മുൻകാലങ്ങളിലെപ്പോലെ, ദൃഷ്ടാന്തങ്ങൾ കാണാൻ പ്രയാസമുണ്ടല്ലോ.