close
Sayahna Sayahna
Search

രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നു് മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള വഴിയുടെ രണ്ടു് വശങ്ങളിലും മുൻ കാലങ്ങളിൽ നമ്പൂതിരിമാരുടെ മഠങ്ങൾ ഉണ്ടായിരുന്നു. ആ മഠങ്ങളിൽ ഓണന്തുരുത്തു്, കുമാരനല്ലൂർ, കിടങ്ങൂർ, കാടമുറി മുതലായ ഗ്രാമങ്ങളിൽ നിന്നു തിരുവനന്തപുരത്തു് മണ്ഡപത്തിൽ ജപം, ഈശ്വരസേവ, പള്ളിത്തേവാരം മുതലായവ നടത്തുന്നതിനായി ചെന്നു് താമസിക്കുന്ന നമ്പൂതിരിമാരാണു് പാർത്തു വന്നിരുന്നതു്. അവർ രണ്ടു വശത്തുള്ള മഠങ്ങളിൽ ഇരുന്നു വെറ്റില മുറുക്കിയാൽ വഴിയിലേക്കാണു് തുപ്പുക പതിവു്. അതുകൊണ്ടു് മിത്രാനന്ദപുരം ക്ഷേത്രത്തിൽ ദർശനത്തിനായും മറ്റും പോകുന്നവർക്കു് അതിലെ ശുദ്ധമായിട്ടു് നടക്കാൻ പ്രയാസമായിത്തീർന്നു. ആ പ്രയാസം കോവിലെഴുന്നള്ളത്തു് സമയത്തു് മഹാരാജാക്കന്മാർക്കു ഉണ്ടാകാതെയിരുന്നില്ല. എങ്കിലും നമ്പൂരിമാരെക്കുറിച്ചുള്ള ഭക്ത്യാദര­ബഹുമാനങ്ങൾ നിമിത്തം ആരുമൊന്നും പറയാറുമില്ല.

1036-ആമാണ്ടു് നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവു് തിരുമനസ്സുകൊണ്ടു് ഇളംകൂറായിരിക്കുന്ന കാലത്തു ഒരു ദിവസം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ­ഴുന്നള്ളി ദർശനം കഴിച്ചതിന്റെ ശേ‌ഷം മിത്രാനന്ദ­പുരത്തേക്കായി എഴുന്നള്ളത്തു്. മേൽപറഞ്ഞ വഴിയുടെ സമീപത്തായപ്പോൾ വഴിയെല്ലാം തുപ്പൽ നിറഞ്ഞിരുന്നതിനാൽ അതിലെ പോകാൻ നിവൃത്തിയില്ലാതെ അവിടെ എഴുന്നള്ളി നിന്നുകൊണ്ടു് അടിച്ചു­തളിക്കാരെ വരുത്തി ആ വഴിയെല്ലാം വെടിപ്പാക്കി അടിച്ചു തളിപ്പിക്കുകയും മേലാലിവിടെ ആരും തുപ്പാതിരിക്കുന്നതിനു വേണ്ടി ആ വഴിയുടെ ഇരുപാർശ്വങ്ങളിലും തുളസി നടുവിക്കുകയും തുളസിക്കു് ദിവസം തോറും വെള്ളമൊഴിച്ചും മറ്റും അതിനെ രക്ഷിക്കുന്നതിനു് പ്രത്യേകമൊരു ശമ്പളക്കാരനെ കല്പിച്ചു നിയമിക്കുകയും ചെയ്തിട്ടു് കോവിലെഴുന്നള്ളത്തു കഴിഞ്ഞു കൊട്ടാരത്തിലേക്കു എഴുന്നള്ളുകയും ചെയ്തു്.

Chap39pge263.png

കുറച്ചു സമയം കഴിഞ്ഞപ്പോൾ അന്നു നാടുവാണിരുന്ന (1022-ആമാണ്ടു് നാടു നീങ്ങിയ) സ്വാതിതിരുനാൾ രാമവർമ്മമഹാരാജാവു് തിരുമനസ്സിലെ കോവിലെഴുന്നള്ളത്തായി. അവിടുന്നു് പത്മനാഭക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മിത്രാനന്ദപുരം ക്ഷേത്രത്തിൽ ദർശനത്തിനായി എഴുന്നള്ളി മേൽപറഞ്ഞ വഴിയുടെ അടുക്കലായപ്പോൾ അവിടെ നിറച്ചു തുളസി നട്ടിരിക്കുന്നതായും അതിന്മേലെല്ലാം തുപ്പിയിരിക്കുന്നതായും കണ്ടിട്ടു് ‘ഇവിടെയൊക്കെ തുളസി നട്ടതാരാണു്? എന്നു കല്പിച്ചു ചോദിക്കുകയും ഇവിടെയാരും തുപ്പാതിരിക്കാനായിട്ടു് ഇളയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് കല്പിച്ചു് നടീച്ചതാണു് എന്നു എഴുന്നള്ളത്തോടുകൂടെ ഉണ്ടായിരുന്നവർ അറിയിക്കുകയും ചെയ്തു. അതു കേട്ടിട്ടു മഹാരാജാവു് തിരുമനസ്സുകൊണ്ടു് അപ്പനു (തിരുവതാംകൂർ മഹാരാജകുടുംബത്തിൽ പ്രായം കൂടിയവർ പ്രായം കുറഞ്ഞവരെ വാത്സല്യസൂചകമായി ‘അപ്പൻ’ എന്നാണു പറയുക പതിവു്). ഇത്ര ശുദ്ധഗതിയുണ്ടല്ലോ. ഇക്കാലത്തുള്ളവരോടു് ഈ വിദ്യയൊന്നും പറ്റുകയില്ല. ഇതു കലിയുഗമാണു ഇപ്പൊഴുള്ള ബ്രാഹ്മണർക്കു് തുളസിയിന്മേൽ തുപ്പരുതെന്നും മറ്റുമുള്ള വിചാരം ചുരുക്കമാണു്. ഇതാ, ഇതിന്മേലൊക്കെ നിറച്ചു തുപ്പിയിരിക്കുന്നതു് കണ്ടില്ലേ? ആട്ടെ ഇതിനു ഞാൻഒരു കൗശലം പ്രയോഗിച്ചു നോക്കാം’ എന്നും കല്പിച്ചിട്ടു് ആ തുളസിയെല്ലാം അവിടുന്നു് പറിപ്പിച്ചു മാറ്റിക്കുകയും ഒരു കൈയാമം വരുത്തി അവിടെ കല്പിച്ചു സ്ഥാപിപ്പിക്കുകയും ചെയ്തു. അന്നു മുതൽ ആരെങ്കിലും ഈ വഴിയിലേക്കു് തുപ്പിയാൽ അവരെ പിടിച്ചു ഈ ആമത്തിലിട്ടേക്കണം എന്നു കല്പിച്ചിട്ടു് ചട്ടം കെട്ടി അവിടെയൊരു ശിപായിയെ നിയമിക്കുകയും ചെയ്തു. അന്നു മുതൽ ആ വഴിയിലേക്കു് ആരും തുപ്പാതെയുമായി. ജ്യേഷ്ഠാനുജന്മാരായിരുന്ന ആ മഹാരാജാക്കന്മാരുടെ സ്വഭാവ വ്യത്യാസം ഇതിൽ നിന്നു ഗ്രഹിക്കാമല്ലോ.