close
Sayahna Sayahna
Search

ഗാന്ധിജി—ബൂർഷ്വാസംസ്കാരത്തിന്റെ ശങ്കരാചാര്യർ


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

1943 ഒക്‍ടോബർ 3-ലെ മാതൃഭൂമി ആഴ്‍ചപ്പതിപ്പിൽ വാലത്ത് ഒരു ലേഖനമെഴു തിയിരുന്നു. പിന്നീടു വന്ന ‘മിന്നൽ വെളിച്ചം’ എന്ന കൃതിയിൽ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഒരു ഗാന്ധിജീസ്‍തുതി…പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണത്തിൽ അതിന്റെ ഹിന്ദി പരിഭാഷയും വന്നു. തന്റെ തന്നെയായ ആ സൃഷ്‍ടിയെ ഒന്നു പുന:പരിശോധന ചെയ്യാൻ തന്നെ അനുവദിക്കണം എന്ന മുഖവുരയോടെ, ഗാന്ധിജിയെക്കുറിച്ചുള്ള ധാരണകളിൽ വലിയ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ട് എഴുതിയതാണ് ‘ഗാന്ധിജി—ബൂർഷ്വാ സംസ്കാരത്തിന്റെ ശങ്കരാചാര്യർ’ എന്ന ലേഖനം.

ഗാന്ധിജി–ബൂർഷ്വാസംസ്‍കാരത്തിന്റെ ശങ്കരാചാര്യർ

(1951 ജനുവരി 14 തിങ്കളാഴ്‍ച വിരാട് പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം)

1943 ഒക്‍ടോബർ 3-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനൊരു ലേഖനമെഴുതിയിരുന്നു. പിന്നീടു വന്ന ‘മിന്നൽ വെളിച്ചം’ എന്ന കൃതിയിൽ ‘ ഇരുപതാം നൂറ്റാണ്ടിന്റെ വെളിച്ചം‘ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഒരു ഗാന്ധിജീസ്‍തുതി…എന്റെ തന്നെയായ ആ സൃഷ്ടിയെ ഒന്നു പുന:പരിശോധന ചെയ്യാൻ എന്നെ അനുവദിക്കണം. അതിനു മുമ്പായി, ആ ഭംഗിയുള്ള തലക്കെട്ടിൽ ഒരു കവിത രചിക്കാൻ എന്നെ പ്രേരിപ്പിച്ച രണ്ടു കാരണങ്ങളെപ്പറ്റിയും രണ്ടു വാക്കു പറയുവാനുണ്ട്.

ഒന്ന്, ഞാൻ ബ്രിട്ടിഷുകാരന്റെ അടിമയണെന്നത്. രണ്ട്, ഞാൻ ദരിദ്രനാണെന്നത്. എന്റേയും എന്റെ അന്ധകാരമയമായ എല്ലാ ചുറ്റുപാടുകളുടേയും പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വം വഹിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നടത്തിയ ഗാന്ധിജിയെ ഞാൻ സൂക്ഷിച്ചുനോക്കി. ഓരോ ഖദർക്കുപ്പായത്തിന്റെയും ഉള്ളിൽ നിന്ന് പ്രസംഗപീഠത്തിലേയ്ക്ക് ഉതിർന്നു വീണ ശബ്ദങ്ങളുടെ അർത്ഥം ഞാൻ മനസ്സിലാക്കിയിരുന്നു.

“നമ്മുടെ മാതൃഭൂമി ഇന്ത്യയാണ്. ഇന്ത്യയെ ബ്രിട്ടീഷുകാർ കൊള്ളയടിച്ചു തിന്നുകൊഴുക്കുന്നു. അതുകൊണ്ട് ഇന്ത്യാക്കാർ പട്ടിണി കിടക്കുന്നു. ”

ബ്രിട്ടീഷുകാരെ ഓടിക്കാൻ കഴിയുക എന്നാൽ ഇന്ത്യാക്കാരനായ എന്റെ വീട്ടിലെ പട്ടിണിയെ ഓടിക്കുകയാണർത്ഥമെന്ന് പാവപ്പെട്ട ഞാൻ വിശ്വസിച്ചു. വ്യാവസായികമായി അവർ ചെയ്യുന്ന കൊള്ളയെ മറ്റൊരു രൂപത്തിലും കോൺഗ്രസ്സിന്റെ സത്യദൂതന്മാർ വ്യാഖ്യാനിച്ചു തന്നിരുന്നു.

…ബ്രിട്ടീഷുകാർ ഇന്ത്യയിലെ അസംസ്‍കൃതസാധനങ്ങൾ കൊള്ളയടിക്കുന്നു. ഇന്ത്യയിലെ പഞ്ഞിയെല്ലാം തൂത്തുവാരി അവർ ലങ്കാഷെയറിൽ വെച്ചു തുണിയാക്കി, ഇന്ത്യയുടെ കമ്പോളത്തിലൂടെ പണം വാരുന്നു.

അങ്ങനെ ഒരു ദിവസം ആ വ്യസനമയമായ പരമാർത്ഥം എന്നേയും ഖദറുടുപ്പിച്ചു ഇന്ത്യയിൽ ലങ്കാഷയറുകൾ ഉണ്ടാകാത്തതിന്റെ രഹസ്യവും ഇന്ത്യയിലെ തൊഴിലില്ലായ്‍മയുടേയും പട്ടിണിയുടേയും രഹസ്യവും എനിക്കു മനസ്സിലായി.

അപ്പോൾ ഇന്നേയ്ക്ക് ഏഴുകൊല്ലം തികച്ചും കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഇവിടെ എന്തെല്ലാം നടന്നു…ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് ഓടിയ്ക്കപ്പെടുകയോ, ഓടുകയോ, അല്ല, ഇന്ത്യയ്ക്കു കൈ കൊടുത്തു ഗുഡ് ബൈ പറഞ്ഞ് സാവധാനം പോകുകയാണുണ്ടായതെന്ന് ഒരു പക്ഷേ, നിങ്ങൾ തിരുത്തിയേക്കാം, ശരി, ഏതായാലും അവർ പോയി.

ഗാന്ധിജിയുടെനേട്ടം ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാരൻ പോയിട്ടും നമ്മുടെ പട്ടിണി പോയില്ല. എന്നല്ല, ബ്രിട്ടീഷുകാരന്റെ കീഴിൽപോലും ഇല്ലാതിരുന്ന കൊടും മർദ്ദനവും നമ്മെ കുഴിച്ചുമൂടാൻ തുടങ്ങി.

നാം സ്വതന്ത്ര ഭാരതത്തിന്റെ സന്താനങ്ങളാണെന്നു കൂടി നമുക്കിന്നു പറയാൻ ലജ്ജ തോന്നുന്നു. ഇന്ത്യൻ സ്വാതന്ത്ര്യം വെറും നുണയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകുന്നു. ഇതിന്റെ കാരണമാരായാൻ നമുക്ക് അവകാശമുണ്ട്.

ഇന്നു പ്രത്യക്ഷത്തിൽ വെള്ളക്കാരൻ നമ്മുടെ പത്തായംകൊള്ളയടിക്കുന്നുവെന്നു ആരും ആരോപിക്കുന്നില്ല. എന്നാൽ നമ്മുടെ ഭക്ഷണമെവിടെ? നമ്മുടെ സൗഖ്യവും സമാധാനവും ക്ഷേമവും ആരു തട്ടിപ്പറിച്ചു?

എന്റെ മുന്നിൽ ഭാവനയില്ല. കവിതയില്ല, പ്രതീക്ഷയില്ല. എന്നാൽ, ഒരൊറ്റ പരമാർത്ഥം മാത്രം ഉണ്ട്. – ഞാൻ എല്ലാ വഴികളിലും കൂടി കൊല്ലപ്പെട്ടിരിക്കുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ധീരപൗരനെന്നു ബഹുമതിയ്ക്കർഹതയുള്ള ഓരോ പാവപ്പെട്ടവനും വെറും തിണ്ണയിൽ കൈകാലിട്ടടിച്ചു അന്ത്യശ്വാസം വലിക്കുമ്പോൾ, ഇന്ത്യയുടെ രാജകീയ ഗാംഭീര്യങ്ങളുടെ ഉത്തുംഗസൗധങ്ങളുടെ വാതായനങ്ങളിൽ നിന്നു ഗാന്ധിജിയെക്കുറിച്ചുള്ള സ്‍തോത്രഗീതങ്ങൾ ഉതിർന്നു വീഴുന്നുണ്ട്.

ഗാന്ധിജി ആരുടെ ആൾ?

അധ്വാനിക്കുന്നവരും കഷ്ടപ്പെടുന്നവരും അനുനിമിഷം അടിച്ചുവീഴ്‍ത്തപ്പെടുന്നു. അവരുടെ വിയർപ്പും കിതപ്പും ജീവനും ചൂഷണം ചെയ്യപ്പെടുന്നു. അവരുടെ പരാതികൾക്ക് ലോക്കപ്പും ജയിലും വെടിയുണ്ടയും മറുപടി പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഓരോ തെരുവീഥിയും അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ കട്ടച്ചോരയുടെ ചുവന്ന പനിനീർപ്പൂക്കൾ കൊണ്ടാണിന്ന് അലങ്കരിക്കപ്പെട്ടിരിക്കുന്നത്. ഓരോ മൺതരിയിലും മർദ്ദനത്തിന്റെ ഓരോ മഹനീയ കഥ അന്തർലയിച്ചിട്ടുണ്ട്. നട്ടാപ്പകലും നടുക്കൂറുപാതിരകൾ വാപിളർത്തി നിൽക്കുന്ന ചുറ്റുപാടിൽ—ഞാൻ അന്നു കണ്ട ഇരുപതാം നൂറ്റാണ്ടിന്റെ വെളിച്ചം എവിടെയാണെന്നു ചോദിക്കേണ്ടിയിരിക്കുന്നു. ആ വെളിച്ചം…അത് എനിക്കു വേണ്ടിയായിരുന്നില്ല. അത് മറ്റു ചിലർക്കു വേണ്ടി മാത്രമായിരുന്നു…ഈ പേടിപ്പെടുത്തുന്ന അർധരാത്രിയുടെ വ്യസനമയമായ നിഴൽപ്പാടിൽ ആ വെളിച്ചത്തിന്റെ ആവേശം പകർന്നു കൊടുത്ത അനവധി വിളക്കുകൾ എരിഞ്ഞുകൊണ്ടിരുന്ന എടുപ്പുകൾ ദൽഹിയിലേയും ബോംബേയിലേയും തെരുവീഥികളിൽ ഉയർന്നു നിൽക്കുന്നത് ഞാൻ കാണുന്നുണ്ട്.

ഇപ്പോൾ ഗാന്ധി ആരെന്ന് എനിക്കു മനസ്സിലായി. ബ്രിട്ടീഷുകാരന്റെ സ്ഥാനത്ത് ഇന്ത്യൻ ബൂർഷ്വാസിയെ പ്രതിഷ്‍ഠിച്ച് അവന്റെ ചൂഷണത്തിന് ഇന്ത്യൻ ജനതയെ വിട്ടുകൊടുത്ത മഹാത്മാവാണ്, ഗാന്ധിജി. ഞാനിതു പറയുമ്പോൾ നിങ്ങൾ എന്നോടു കോപിക്കുമെന്ന് എനിക്കറിയാം. പക്ഷെ, ഇന്ത്യൻ ഭരണാധിവർഗ്ഗം ഗാന്ധിജിയുടെ സ്‍തുതിഗീതങ്ങൾ പാടിക്കൊണ്ടാണ് മുന്നോട്ടു വന്നതും മുന്നോട്ടു പോകുന്നതുമെന്ന് മനസ്സിലാക്കണം. പ്രോലിട്ടേറിയൻ സംസ്‍കാരത്തിന്റെ ഐതിഹാസികമായ വിപ്ലവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം ആരുമല്ല. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു വിഘാതമുണ്ടാക്കുന്ന പഴഞ്ചൻ വേദാന്തത്തിന്റെ ജനയിതാവായിരുന്നു, അദ്ദേഹം…==രാമരാജ്യ സോഷ്യലിസം ==

ദാരിദ്ര്യവും പട്ടിണിയും മാറ്റാൻ മതം നാളിതുവരെ ഉപദേശിച്ചുകൊണ്ടിരുന്ന ഔഷ­ധങ്ങളിൽ കവിഞ്ഞൊന്നും ഗാന്ധിജിയ്ക്കു തരുവാനുണ്ടായിരുന്നില്ല. ഗാന്ധി ചരിത്രത്തിന്റെ തന്നെ വിരോധാഭാസമാണ്. പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കനുള്ള സംരംഭത്തിൽ ശാസ്‍ത്രീയമായ, ചരിത്രപരമായ വ്യാഖ്യാനം കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ, അദ്ദേഹത്തിനു മുമ്പു തന്നെ, ലോകത്തിലാദ്യമായി കാറൽ മാർക്സ് തന്റെ വിപ്ലവകരമായ തത്ത്വശാസ്ത്രം പ്രഖ്യാപിച്ചിരുന്നു.

1917-ലെ റഷ്യൻ വിപ്ലവം ആ തത്ത്വത്തെ ചരിത്രത്തിന്റെ തലയ്ക്കൽ യാഥാർത്ഥ്യമാക്കി. പക്ഷേ, ഗാന്ധിയുടെ ആർഷവും പാവനവുമായ പൂണുനൂൽ, മാർക്സിയൻ ചിന്താഗതിയെ തീണ്ടി അശുദ്ധമായിരുന്നില്ല. ഭഗവത്ഗീതയും ഉപനിഷത്തും രാമരാജ്യവും കൊണ്ട് കാലം കഴിച്ചിരുന്ന അദ്ദേഹം പഴകി ദ്രവിച്ച നൂറ്റാണ്ടുകളെ ആധുനിക യുഗത്തിന്റെ തലയ്ക്കൽ അടിച്ചിരുത്താൻ യത്‍നിച്ചു. മറ്റാർക്കും കഴിയാത്ത വ്യത്യസ്തമായ തന്റെ വ്യക്തിമഹത്വം കൊണ്ട് അദ്ദേഹത്തിനത് എളുപ്പം സാധിക്കുകയും ചെയ്തു.

ഒരു കണക്കിൽ ഇന്ത്യയിൽ ഉണർന്നുവന്നുകൊണ്ടിരുന്ന തൊഴിലാളി സമരത്തെ ആന്തരികമായി പിന്തിരിപ്പിച്ച ഒരു അണ്ടർകറന്റായിരുന്നു, ഗാന്ധി.

യഥാർത്ഥ സോഷ്യലിസത്തിന്റെ ജൻമമെടുക്കലിനെ പിന്നിൽ നിന്നു കുത്താനുള്ള അഞ്ചാംപത്തികൾക്കൊക്കെ വേണ്ടത്ര ആയുധം പണിതിട്ടിട്ടാണ് ഗാന്ധിജി പോയത്.

വോട്ടുപെട്ടി സോഷ്യലിസം

ലോകത്തിൽ ഒരു ഭാഗത്തും ഗാന്ധിയൻ ആദർശം വിലപ്പോകുന്നതല്ല. അക്രമരാഹിത്യം ഒരു പ്രായോഗിക സിദ്ധാന്തവുമല്ല. ഭരിക്കാൻ അവസരം കിട്ടിയ ഗാന്ധിശിഷ്യൻമാർക്കും ഭക്തർക്കും ഗാന്ധിയൻ തത്ത്വം എത്രമാത്രം ഒരു ചൂണ്ടിപ്പലകയായിരുന്നുവെന്നും നമുക്കറിയാം.

സോഷ്യലിസം നടപ്പാകാൻ യഥാർത്ഥ തൊഴിലാളിവർഗ്ഗം ആവശ്യപ്പെടുന്ന പരിഷ്ക്കാരങ്ങൾ എന്തൊക്കെയാണോ, അവ നടപ്പാക്കാൻ ഗാന്ധിശിഷ്യൻമാർ വിസമ്മതിക്കുന്നുവെന്നു മാത്രമല്ല, ആ ആവശ്യത്തെ അടിച്ചമർത്താൻ എല്ലാത്തരം ഹിംസാപരമായ ആയുധങ്ങളും അഴിച്ചുവിടുകകൂടി ചെയ്യുന്നു. അതിന് അവർക്ക് പ്രേരണ കിട്ടിയത് ഗാന്ധിയിൽ നിന്നാണെന്ന ധാർഷ്ഠ്യവുമുണ്ട്.

സാധാരണക്കാരൻ ഇനിയും മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്. മുതലാളിത്തം നിലനിൽക്കുന്ന ഒരു രാജ്യത്ത് വോട്ടുപെട്ടി വഴി പുലരുന്ന താല്പര്യം പാവപ്പെട്ടവന്റെയല്ല, സ്ഥാപിതതാല്പര്യക്കാരന്റെയാണ്.

പട്ടിണി മറ്റാൻ രുദ്രാക്ഷം ജപിക്കലും കടുകിലതിന്നലും നിരാഹാരവ്രതമെടുക്കലും വാക്കിലും മനസ്സിലും പ്രവൃത്തിയിലും അഹിംസ പാലിക്കലും പ്രത്യൗഷധമായാൽ പിന്നെ ബൂർഷ്വാസിയ്ക്കു സുഖമായി. ഈ ഗാന്ധിയൻ വേദാന്തക്കാരെ സൂക്ഷിക്കുക. എന്തുകൊണ്ടെന്നാൽ, മുതലാളിത്തത്തിന്റെ വളരെ ഇണക്കമുള്ള ഈ പട്ടികൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം അഴിച്ചുവിടപ്പെട്ടിരിക്കുകയാണ്. അവ കടിക്കും. അവയ്ക്ക് ഇയിടെയായി പേയിളകിയിരിക്കുകയാണ്. ഇന്നലെ അവർ ബ്രിട്ടീഷ് ഇന്ത്യയിൽ ഗാന്ധിജിയുടെ പിന്നിൽ നിന്നു വാലാട്ടിയെങ്കിൽ ഇന്നു അവ സ്വതന്ത്ര ഇന്ത്യയിൽ ട്രൂമാന്റെ പിന്നിൽ നിന്നു വാലാട്ടുന്നുണ്ട്.

ജനാധിപത്യത്തിലേയ്ക്ക് ഉയർന്നുവന്ന രാജ്യങ്ങളൊന്നും ബൂർഷ്വാസിയുടെ എച്ചിലിലനക്കി, എച്ചിൽക്കുഴിയിൽ നിന്നു മുളച്ചുയർന്നതല്ല. നാം കൊട്ടിഘോഷിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിനു പിന്നിലുള്ളത്, ഇന്ത്യാ—ബ്രിട്ടീഷ്‍—അമേരി­ക്കൻ സാമ്രാജ്യവാദികളുടെ ഇന്ത്യൻ ജനാധിപത്യത്തിനെതിരേയുള്ള ഗൂഢാലോചനയാണ്. ഇന്ത്യൻ ഭരണാധികാരികൾ അതുകൊണ്ട്, അമേരിക്കൻ ഡോളർ മേധാവിത്വത്തെ താലോലിക്കുന്നു.

വെളിച്ചമില്ല—ഭാവിയുടെ നിഗൂഢമായ അന്ധകാരം

ഇതിന്റെ പേർ സ്വാതന്ത്ര്യമെന്നല്ല. ഇത് ഏറ്റവും ഇരുളടഞ്ഞ കാലഘട്ടമാണ്. ഇവിടെയെങ്ങും ഗാന്ധിജിയുടെ വെളിച്ചമില്ല. ചൂഷണത്തിന്റെ വകയായ രാമരാജ്യവേദാന്തം ഇവിടെ ഫലിക്കാൻ പോകുന്നില്ല. ലോകത്തിന്റെ ഒരു ഭാഗത്തും അതു വിലപ്പോയില്ല. സാറിനും ചിയാങ്ങിനും ആകാത്തത് ഇന്ത്യയിലും ആകാൻ പോകുന്നില്ല.

ഇതു വിമോചനസമരങ്ങളുടെ കാലഘട്ടമാണ്. സാമ്രാജ്യത്വത്തിന്റെ കരാളചെയ്തികൾ തുടച്ചുമാറ്റിക്കൊണ്ട്, പരിപൂർണ്ണ ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപിച്ചു തുടങ്ങുന്ന കാലം. അതിന്റെ ആവേശകരമായ ശബ്ദവീചികൾ ഇന്ത്യയുടെ അയൽപ്പക്കങ്ങളിൽ നിന്ന് ഇളകിവന്നു. ഇന്ത്യയെ വലിച്ചിളക്കിത്തുടങ്ങി.

അപ്പോൾ, ഏഴു കൊല്ലത്തിനുമുമ്പ് എന്റെ ഭാവനയെ ഉണർത്തുകയോ, കാടുകയറ്റുകയോ ചെയ്ത ആ ലേഖനത്തെപ്പറ്റി എനിക്കു തന്നെ ഇന്നു ചിരി വരികയാണ്……