close
Sayahna Sayahna
Search

സ്വാതന്ത്ര്യം വന്ന വഴി


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

സ്വതന്ത്ര ചിന്തകൻ. ജാതിയുടെയോ, പ്രത്യയ ശാസ്ത്രത്തിന്റെയോ അങ്ങനെ എന്തിന്റെയെങ്കിലും ഒക്കെ വക്താവായി അറിയപ്പെടാൻ വാലത്ത് ആഗ്രഹിച്ചില്ല. എവിടെയും താൻ ഒറ്റയ്ക്ക് ആയിരുന്നു. തന്റെ പിന്നിൽ ഒരു രാഷ്ട്രീയ കക്ഷിയോ, മതസംഘടനയോ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നില്ല.

1951 ഏപ്രിൽ 19-നാണ് സ്വാതന്ത്ര്യം വന്ന വഴി എന്ന ലേഖനം വെളിച്ചം കാണുന്നത്. 60-ലേറെ വർഷങ്ങൾക്കു ശേഷവും ആ ലേഖനം എത്രത്തോളം പ്രസക്തമാണെന്നു മനസ്സിലാക്കാൻ ആ ലേഖനത്തിലൂടെ തന്നെ കടന്നു പോകേണ്ടതുണ്ട്.

സ്വാതന്ത്ര്യം വന്ന വഴി

  (“ഇടതുപക്ഷം” വാരിക. എഡിററർ: പന്തളം പി. ആർ. മാധവൻ പിള്ള,  ഏപ്രിൽ 19, 1951)

ആഗസ്റ്റ് 15! മൂക്കത്ത് വിരൽ വെച്ചുകൊണ്ടല്ലാതെ ആ നാമം ഉച്ചരിക്കുക വയ്യ. എന്തെല്ലാം പ്രതീക്ഷകളുടെ കുതിരപ്പുറത്താണ് അതെഴുന്നെള്ളിയത്! എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുക, എല്ലാത്തരം അടിമത്തങ്ങളും അവസാനിക്കുക, പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‍മയും മാറുക, ചൂഷണത്തിന്റെയും മർദ്ദനത്തിന്റെയും കൊള്ളയുടേയും കൊലക്കഥകൾക്കു വിരാമമിടുക––സമത്വസുന്ദരവും സുഖസമൃദ്ധവും സ്വാതന്ത്ര്യ സുരഭിലവുമായ—കാലം ആഗസ്റ്റ് 15-ന്റെ തലയ്ക്കൽ ഒരു നക്ഷത്രം പോലെ തെളിഞ്ഞു നിന്നപ്പോൾ ഒന്നര നൂറ്റാണ്ടുകാലത്തെ ഭാരം ചുമന്നു തളർന്ന മനുഷ്യൻ—പാവപ്പെട്ട മനുഷ്യൻ—എല്ലാത്തരം ദൗർഭാഗ്യങ്ങളുടേയും ആകത്തുകയായ മനുഷ്യൻ ആശ്വസിച്ചു. അവൻ നെറ്റിയിൽ നിന്നു വിയർപ്പു തുടച്ചു. ആലസ്യത്തിൽ നിന്നു ഉണർന്നു കണ്ണുതിരുമ്മി. അവന്റെ ചുണ്ടിൽ ഒരു പ്രത്യാശ പൊടിഞ്ഞു.  

അതിനു കാരണമുണ്ടായിരുന്നു. ഇന്ത്യാക്കാരന്റെ അധഃപതനങ്ങൾക്കൊക്കെ കാരണം വിദേശാധിപത്യമാണെന്ന് അവൻ വിശ്വസിക്കുകയും വിശ്വസിപ്പിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരൻ ഇന്ത്യ വിടുക എന്നതിന്റെ അർത്ഥം ഇന്ത്യയിലെ പട്ടിണിയും തൊഴിലില്ലായ്‍മയും മാറുകയെന്നാണെന്നു അവൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരൻ ഇന്ത്യ വിട്ടു. ഇന്ത്യയുടെ സിംഹാസനം ഇന്ത്യയുടെ കയ്യിലേക്കു തന്നെ വീണു. കോൺഗ്രസ് ഭരിക്കാൻ കയറി. ഒന്നര നൂറ്റാണ്ടിന്റെ പഴക്കം ചെന്ന സാമ്രാജ്യത്ത്വത്തിന്റെ മരണമണി പോലെ ആഗസ്റ്റ് മാസത്തിലെ ഒരു അർദ്ധരാത്രിയിൽ പള്ളികളിൽ നിന്നും അമ്പലങ്ങളിൽ നിന്നും കൂട്ടമണികൾ ലഹള കൂട്ടി. കതിനവെടികൾ പൊട്ടി. പോലീസുകാരൻ ത്രിവർണ്ണ പതാക പൊക്കി. ലോക്കപ്പിന്റെ, ജയിലിന്റെ തലയിൽ ത്രിവർണ്ണപതാക പാറി.  

ആ പതാകയുടെ സ്ഥാപനത്തിനു വേണ്ടി ജീവാർപ്പണം ചെയ്ത ദേശസ്നേഹികളുടെ ചോര അപ്പോഴും അവയുടെ കീഴെ അവശേഷിച്ചു കിടന്നിരുനു.  

എന്നാൽ എല്ലാം ചതിയായിരുന്നു. കടുത്ത വഞ്ചനയായിരുന്നു.  

വളർന്നു വരുന്ന തലമുറയുടെ, പിറവിയെടുക്കുന്ന ജനകീയജനാധിപത്യത്തിന്റെ പിന്നിലുണ്ടായ ഒരു ഗൂഢാലോചനയായിരുന്നു. വിദേശമുതലാളിത്തവും സ്വദേശമുതലാളിത്തവും ചേർന്നുള്ള ഗൂഢലോചന! നമ്മുടേതു കുഴപ്പം നിറഞ്ഞ കാലഘട്ടമാണ്. പ്രത്യേകിച്ചും ആഗസ്റ്റു പതിനഞ്ചിനു ശേഷമുള്ള കാലം. ഇവിടെ ജനാധിപത്യമല്ല, ഫാസിസ്റ്റു മുറകളാണു പുലരുന്നത്. ഇവിടെ സമാധാനമുണ്ടൊ? അഭിപ്രായസ്വാതന്ത്ര്യമുണ്ടോ? വിചാരസ്വാതന്ത്ര്യമുണ്ടോ? ഞാനൊരു കമ്യൂണിസ്റ്റല്ല. കമ്യൂണിസ്റ്റുപ്രവർത്തകനല്ല. പക്ഷെ, തികച്ചും പഴഞ്ചനല്ല. എനിക്കൊരു സ്വതന്ത്രവും പുരോഗമനപരവുമായ ചിന്താഗതിയുണ്ട്.

ഈ ചിന്താഗതി ബ്രിട്ടീഷുകാരൻ ഇവിടെ ഭരണം നടത്തിയ കാലം മുതൽ ഞാൻ വെച്ചുപുലർത്തിപ്പോരുന്നതാണ്. ബ്രിട്ടീഷുകാരന്റെ പോലീസ് എന്നെ ഭീഷണിപ്പെടുത്തുകയോ എന്റെ വീട്ടിൽ കാലുകുത്തുകയോ ഉണ്ടായിട്ടില്ല. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം എന്താണുണ്ടായത്. പോലീസ് പലവട്ടം എന്റെ വീടു പരിശോധിച്ചു. എന്നെ ഭീഷണിപ്പെടുത്തി. ഒരു കാര്യവുമില്ലാതെ എന്റെ വീട്ടിലുള്ളവരെ പരിഭ്രമിപ്പിച്ചു. അലമാരയിലെ പുസ്‍തകങ്ങളും എനിക്കു വന്ന കത്തുകളും എടുത്തു അരിച്ചു പരിശോധിച്ചു. എന്തിനു വേണ്ടി? എന്നിട്ടു എന്ത് അവർക്കു കിട്ടി? ഒന്നുമില്ല.

ഞാൻ ചോദിച്ചു
നിങ്ങൾക്കെന്താണ് വേണ്ടത്? 
പോലീസുകാരൻ പറഞ്ഞു
 ഇവിടെ കമ്യൂണിസമുണ്ടോ എന്നു നോക്കിയതാണു്. …

കഷ്ടം. അതിനു ചൈനയിലായിരുന്നു അവർ പോകേണ്ടിയിരുന്നത്! നിരോധിക്കാത്ത മാക്‍സിം ഗോർക്കിയുടെ ‘അമ്മ’യെന്ന വിശിഷ്ടഗ്രന്ഥം എനിക്കു ഇന്ത്യൻ പോലീസിനെ ഭയന്നു ഒളിച്ചുവെയ്ക്കേണ്ടി വന്നു. പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തിൽപോലും നിരോധിക്കാത്തൊരു സുപ്രസിദ്ധകൃതി ഒളിച്ചുവെയ്ക്കാൻ‍ നിർബ്ബന്ധിതനായൊരവസ്ഥ ഇവിടത്തെ സ്വാതന്ത്ര്യബോധം എത്രത്തോളം സുരക്ഷിതമാണെന്നു തെളിയിക്കയാണോ? 

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പു വരെ കോൺഗ്രസ്സിന്റെ സമരത്തേയും ഇന്ത്യൻ ദേശാഭിമാനത്തിന്റെ അള്ളിപ്പിടുത്തത്തേയും ആദരിച്ചുകൊണ്ട് എന്റെ എളിയ തൂലികയും അതിന്റെ പങ്ക് നിർവ്വഹിക്കുകയുണ്ടായി. അന്നത്തേയും ഇന്നത്തേയും മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്റെ അത്തരം ലേഖനങ്ങൾ ചൂടോടെ വാങ്ങി പ്രഥമ പേജിൽ തന്നെ ചേർക്കുക പതിവായിരുന്നു. അക്കാരണം കൊണ്ട് എനിക്കുണ്ടായിരുന്ന ജോലി അന്നത്തെ സർക്കാർ നഷ്ടപ്പെടുത്തി. എനിക്ക് കോൺഗ്രസ്സിനുവേണ്ടി ജയിലിൽ പോകേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും ഒരുത്തന്റെ ജോലി, അവന്റെ ഭക്ഷണപ്പാത്രം അവനിൽ നിന്നു തട്ടിത്തെറിപ്പിക്കുകയെന്നത് — അവനെ സംബന്ധിച്ചിടത്തോളം വലുതാണ്. അതിനൊക്കെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം എനിക്കു കിട്ടിയ പ്രതിഫലം നാലേക്കറു ഭൂമിയല്ല, രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ പോലീസിനെ പേടിച്ചു കഴിഞ്ഞുകൂടേണ്ട പരിതസ്ഥിതിയാണ്.

ഈ രാത്രി എന്നവസാനിക്കും? പേടിപ്പെടുത്തുന്ന, ശ്വാസം മുട്ടിക്കുന്ന  ഈ ദുരന്തനാടകം എന്നവസനിക്കും? എന്തൊരു സാംസ്കാരികകാടത്തമാണ് തലയ്ക്കു മുകളിൽ! ഈ ഇരുളടഞ്ഞതും ഇടുങ്ങിയതുമായ അർദ്ധരാത്രിയുടെ ഇടനാഴിയിൽ വെച്ച് ഞാനിപ്പോൾ ആഗസ്റ്റ് പതിനാലിലെ എനിക്കു പറ്റിയോരു വിഡ്ഢിത്തം ഓർത്തു പോവുകയാണ്.  

അന്ന് എന്തൊരു ഭയങ്കര മഴയായിരുന്നെന്നോ! ലോകമുണ്ടായിട്ടു ഇതു പോ­ലൊരു മഴയുണ്ടായിരിക്കില്ല. അടുത്തുള്ള പള്ളിയിലെ പാതിരിയോട് വായ്പ വാങ്ങി­യ രണ്ടു കതിനായും നിറച്ചുവെച്ചു ആ പച്ചപ്പാതിരയിൽ പിറവിയെടുക്കുന്ന സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാൻ ഞാൻ കാത്തിരിക്കുകയാണ്. ഉറങ്ങാതെ, കണ്ണുചിമ്മാതെ, വാച്ചിൽ പന്ത്രണ്ടു മണിയാകുന്നതും നോക്കി. സ്വാതന്ത്ര്യശിശു പെറ്റുവീഴുന്ന ആ അനർഘനിമിഷവും കാത്ത്.

അങ്ങനെ, പന്ത്രണ്ടു മണി വന്നു. മഴ തുമ്പിക്കൈ വണ്ണത്തിൽ വിട്ടുകൊടുക്കുകയാണ്. എന്തൊരു കൂരിരുട്ട്! ലോകമുണ്ടായിട്ടു ഇതുപോലൊരു കൂരിരുട്ടു കണ്ടിരിക്കില്ല. മുറ്റത്തു നിരപ്പൊക്കത്തിനു പ്രളയമാണ്, കല്ലും കട്ടയും പലകക്കഷ്ണങ്ങളും കൊണ്ട് കഷ്ടിച്ചു കതിന വെയ്ക്കാൻ ഞാൻ അൽപം സ്ഥലം സമ്പാദിച്ചു. ഒരു കയ്യിൽ ചൂട്ടും മറുകൈയിൽ തലയിൽ ചൂടിയ മുറവും പിടിച്ച് കൃത്യം പന്ത്രണ്ടു  മണിക്കു ഞാൻ കതിനയ്ക്കു തീ കൊടുത്തു. ഒന്നു ചീറിപ്പോയി! രണ്ടാമത്തേതു കണിശത്തിനു പൊട്ടി. അതിന്റെ പ്രതിധ്വനി ഇരമ്പുന്ന പേമാരിയിൽ വീണു തെല്ലിട പൊട്ടിക്കരഞ്ഞു. ആ പൊട്ടിക്കരച്ചിലിനു അകലെയെവിടെയോ നിന്നു പട്ടിണിയുടെ ഓരിയിടൽ മറുപടി പറഞ്ഞു.

ഓ, അന്നു ഞാൻ ധ്യാനിച്ച പ്രഭാതം ഇപ്പോൾ എവിടെയാണെന്നാണ് എന്റെ ആലോചന! 

(ഏപ്രിൽ 19, 1951)