close
Sayahna Sayahna
Search

അവതാരിക


അവതാരിക
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ശ്രീ. ഡി. പങ്കജാക്ഷന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മധ്യകേരളത്തിലൊരിടത്ത് ജനങ്ങളില്‍ നല്ല അയല്‍പക്കബന്ധം വളര്‍ത്താനുള്ളൊരു പ്രസ്ഥാനം നടത്തിവരികയാണ്. കുറച്ചുകാലത്തിനു മുമ്പ് അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് അമ്പലപ്പുഴപ്രദേശത്ത് അതിന്റെ ചില കാര്യപരിപാടികളില്‍ സംബന്ധിക്കാന്‍ എനിക്കവസരമുണ്ടായി. അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ സഹകാരികളുടേയും ആത്മാര്‍ത്ഥതയും ഈ കര്‍മപരിപാടിയുടെ സാമൂഹികപ്രസക്തിയും എന്നില്‍ മതിപ്പുളവാക്കി. വലിയ രാഷ്ട്രങ്ങള്‍ അവരെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന ഇരുമ്പുമറകളും മുളമറകളും പൊളിച്ചുകളയാനും, പരസ്പരം നല്ല അയല്‍ബന്ധങ്ങള്‍ സ്ഥാപിക്കാനും കാര്യമായ യത്‌നങ്ങള്‍ നടത്തുകയും അത്തരം യത്‌നങ്ങള്‍ ഏറെയേറെ വിജയിക്കുകയും ചെയ്യുമ്പോള്‍ ഇവരെപ്പോലെ ചിന്താശീലരും മനുഷ്യോന്മുഖരുമായ കുറച്ചാളുകള്‍ മനുഷ്യസമുദായത്തിന്റെ അടിസ്ഥാനതലങ്ങളായ ഗ്രാമാന്തരങ്ങളില്‍ നല്ല അയല്‍ബന്ധം വളര്‍ത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന ശ്രമങ്ങള്‍ കൂടുതല്‍ അടിയന്തിരവും പ്രസക്തവുമാണ്.

അയല്‍ക്കൂട്ട പരിപാടിയുടെ സന്ദേശം മലയാളത്തില്‍ ‘ദര്‍ശനം’ എന്ന ഒരു ചെറുവാരികയില്‍കൂടി പ്രചരിച്ചുവരുന്നു. അതിന്റെ ഒരു പ്രതി അവര്‍ എനിക്ക് അയച്ചുതരാറുണ്ട്. ഞാനതു വായിക്കാറുമുണ്ട്. ഇന്നു കാണുന്ന വളരെയേറെ വ്യക്തിനിഷ്ഠവും ഉപഭോഗവ്യഗ്രവുമായ സമൂഹത്തില്‍ ഈ സന്ദേശപ്രചാരണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവര്‍ക്കും അറിയാം.

അയല്‍ക്കൂട്ട വീക്ഷണത്തിലും കര്‍മമാര്‍ഗത്തിലും ജനങ്ങള്‍ക്ക് ശിക്ഷണം കൊടുക്കാനാണ് ശ്രീ. പങ്കജാക്ഷന്‍ ‘പുതിയലോകം പുതിയവഴി’ എന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. അയല്‍ക്കൂട്ടപരീക്ഷണത്തിന്റെ സാധ്യതകളെപ്പറ്റിയും പ്രയാസങ്ങളെപ്പറ്റിയും ചിന്തിക്കുന്ന കുറച്ചുപേര്‍ നടത്തുന്ന ചര്‍ച്ചയില്‍ കൂടിയാണ് ഇതിന്റെ വിഷയാവതരണം. 116-ആമത്തെ പേജില്‍ രസകരമായ ഒരു ഭാഗമുണ്ട്. അന്ന് നിലവില്‍ വന്ന മക്കത്തായ ബില്ലിനെപ്പറ്റി തങ്ങളുടെ വിവാദത്തിന് ഒരു തീര്‍പ്പ് കല്പിക്കാന്‍ രണ്ടു ചെറുപ്പക്കാര്‍ ശ്രീനാരായണഗുരുവിനെ സമീപിച്ചു. മക്കത്തായമോ, അതോ മരുമക്കത്തായമോ എന്നതിനെ ചൊല്ലിയായിരുന്നു അവരുടെ വാദപ്രതിവാദം. ഗുരു മറുപടിയായി പറഞ്ഞു. “കുട്ടികളേ, മക്കത്തായത്തിന്റേയും മരുമക്കത്തായത്തിന്റേയും കാലം കഴിഞ്ഞു. അവ രണ്ടും മനുഷ്യനെ സംബന്ധിച്ച് പ്രസക്തമല്ല. ഇപ്പോള്‍ വേണ്ടത് അയല്‍വക്കത്തായമാണ്. അതാണ് കുടുംബഭദ്രത.”

ഇന്ന് നമ്മുടെ രാജ്യത്ത് അക്രമവും, അഴിമതിയും, കുറ്റകൃത്യങ്ങളും, സാമൂഹ്യമായ അപകര്‍മ്മങ്ങളും പെരുകി വരുന്നു. ഇവകൊണ്ട് ലാഭം നേടുന്നവരൊഴികെ ആരും ഈ ദുഃസ്ഥിതിയില്‍ സന്തുഷ്ടരല്ല. പക്ഷെ അസന്തുഷ്ടരായതുകൊണ്ടു മാത്രം കാര്യമായില്ല. അക്രമരഹിതമായ ഒരു സാമൂഹിക—രാഷ്ട്രീയ ക്രമത്തിലേക്കു ഇന്നുള്ള അവസ്ഥയെ പരിവര്‍ത്തിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന ദൃഢസങ്കല്പം ഓരോരുവനും ഉണ്ടാകണം. സ്വാതന്ത്ര്യം കിട്ടിയ ആദ്യവര്‍ഷം നമ്മുടെ രാജ്യം സ്വര്‍ഗമായിരുന്നു. നാല്പതു വര്‍ഷങ്ങള്‍കൊണ്ട് ആ സ്വര്‍ഗം നരകമാക്കി മാറ്റുന്നതില്‍ നമ്മുടെ ജനങ്ങള്‍ വിജയിച്ചിരിക്കുന്നു. മനുഷ്യന് നരകം രചിക്കാനാവുമെങ്കില്‍ സ്വര്‍ഗം നിര്‍മിക്കാനുള്ള സാദ്ധ്യതയും അവനിലുണ്ട്. സ്വാമി വിവേകാനന്ദന്‍ നമ്മുടെ വേദാന്തദര്‍ശനത്തിന്റെ അദ്വൈതവീക്ഷണം ഉച്ചത്തില്‍ ഉദ്‌ഘോഷിച്ചു. അത് നമ്മുടെ ഏകത്വമാണ് അഭിന്നത്വമാണ്. ആ അത്യുന്നതവീക്ഷണത്തിന്റെ ഇത്തിരിയാണ് ഈ കൊച്ചു പുസ്തകത്തിന്റെ താളുകളെ പ്രകാശമാനമാക്കുന്നത്. മലയാളം സംസാരിക്കുന്ന കേരളത്തിലെ ബുദ്ധിയുള്ള ജനതയുടെ ഹൃദയങ്ങളെയും അത് പ്രകാശഭാസുരമാക്കട്ടെ.

സ്വാമി രംഗനാഥാനന്ദ
ഹൈദരബാദ്
(തര്‍ജമ: പ്രൊഫ. വി. മുരളീധരമേനോന്‍)