close
Sayahna Sayahna
Search

ബോധപൂര്‍വസമൂഹം


ബോധപൂര്‍വസമൂഹം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: ‘ബോധപൂര്‍വമായ സമൂഹം എന്നു പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

ഉത്തരം: ‘എല്ലാം ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു എന്ന അറിവാണ് ബോധം. എല്ലാം അന്യോന്യം വേണ്ടപ്പെട്ടതായിരിക്കുന്നു. മണ്ണും മനുഷ്യനുമായി ബന്ധമുണ്ട്. മനുഷ്യനു വേണ്ടപ്പെട്ടതാണു മണ്ണ്. മണ്ണിനു വേണ്ടപ്പെട്ടതാണു ജീവികളെല്ലാം. ഈ ബന്ധബോധത്തില്‍ ഊന്നിയുള്ള ആകെ ജീവിതത്തിനാണ് ബോധപൂര്‍വമായ ജീവിതം എന്നു പറയാവുന്നത്.

ചോദ്യം: ‘അവിടെ ആകെ എന്ന പ്രയോഗത്തിന് പ്രസക്തി ഏറെ കൊടുത്തത് എന്തുകൊണ്ടാണ്?

ഉത്തരം: ‘ഞാനതു തറപ്പിച്ചു പറഞ്ഞത് മനഃപൂര്‍വമാണ്. ഈ ബോധം മാനവവര്‍ഗത്തിന്റെ ആകെയുള്ള ബോധമാവണം. സകല സ്ത്രീ പുരുഷന്മാരിലും കുട്ടികളിലും അന്യോന്യബോധത്തിന്റെ മാനസികാവസ്ഥ ഉണ്ടാകണം. ഇതായിരിക്കണം നവലോകത്തില്‍ നിറഞ്ഞുനില്ക്കുന്ന ഭാവം. ഒറ്റപ്പെട്ട വ്യക്തികളില്‍ തങ്ങിനില്ക്കുന്ന അസാധാരണമായ ഒരു നന്മ എന്ന നിലയില്‍ നിന്നുള്ള ഒരു വ്യാപനമാണിത്.

ചോദ്യം: ‘എല്ലാമനുഷ്യരും ഇങ്ങനെ ഉയര്‍ന്ന ഒരു മാനസിക തലത്തിലേക്ക് വരുമെന്ന് സാര്‍ കരുതുന്നുണ്ടോ?

ഉത്തരം: ‘ഇല്ല. ഒരിക്കലും അങ്ങനെ വരുമെന്നു കരുതുന്നില്ല.

ചോദ്യം: അപ്പോള്‍ പിന്നെ എങ്ങനെ പുതിയ ലോകം ഉണ്ടാകും?

നവ: ‘സാറിന്റെ പ്രസ്താവനകളില്‍ പരസ്പര വൈരുദ്ധ്യം സംഭവിച്ചതായി എനിക്കിപ്പോള്‍ തോന്നുന്നു.

കേശു: ‘ഞാനതു പറയാന്‍ പോവുകയായിരുന്നു. വ്യക്തികളാകെ പരാര്‍ത്ഥതയിലേക്കു വരുന്ന ലോകമാണ് പുതിയ ലോകമെന്നു സാര്‍ പറഞ്ഞു. ഈ പുതിയ ലോകം സംഭവിക്കുമെന്ന് സാര്‍ വിശ്വസിക്കുന്നു. എന്നാല്‍ വ്യക്തികള്‍ എല്ലാം പരാര്‍ത്ഥതയിലേക്കു മാനസികമായി ഉയരുക ഒരിക്കലും സാദ്ധ്യമല്ലെന്നും ഇപ്പോള്‍ പറഞ്ഞു.

ഞാന്‍: ‘എന്റെ പ്രസ്താവനയിലെ വിരുദ്ധാംശങ്ങളുടെ ഐക്യം എവിടെയാണ് എന്നു ഞാന്‍ നോക്കട്ടെ.

ഒന്നാമത്, ലോകമാകെ പാരസ്പര്യം ഉറപ്പിക്കുവാനുള്ള ഒരു പരിശ്രമം നടക്കണം. അതെല്ലാവരിലും ഒരു പോലെ ഫലിക്കില്ലെങ്കിലും ആ പരിശ്രമത്തിന് ഒരു സാമൂഹ്യ പരിവേഷം ആകെ ലോകത്തിന്റെ മേല്‍ ഉണ്ടാക്കാന്‍ കഴിയും. ഇന്നിപ്പോള്‍ സ്വകാര്യതയുടെ പരിവേഷവും ലോകത്തെയാകെ ചുറ്റിനില്ക്കുകയാണ്. അതുകൊണ്ട് ഓരോ വ്യക്തിയും അപരനെ തള്ളിമാറ്റി ഏകാന്തദ്വീപുണ്ടാക്കി അവിടെ സ്വന്തം സ്വകാര്യ ജീവിതം നയിക്കാന്‍ ബദ്ധപ്പെടുന്നു. എന്നാല്‍ ഇതിനിടയില്‍ എല്ലാവരേയും സ്വന്തമായി കാണാന്‍ കഴിയുന്ന അപൂര്‍വം നിസ്വാര്‍ത്ഥമതികളും ഉണ്ടാകുന്നുണ്ട്. പുതിയ ലോകത്തില്‍ മറിച്ചു സംഭവിക്കുമെന്നാണെന്റെ വിചാരം. അന്നത്തെ സങ്കുചിതമതികള്‍ക്ക് ഇന്നത്തെ മാതിരി ലോകമാകെ കലക്കാന്‍ കഴിയില്ല. എന്തുകൊണ്ടെന്നാല്‍ സാഹചര്യമാകെ, അന്യോന്യതയുടെ താളത്തിലായിപ്പോകും. സാമൂഹ്യമായ അനുസരണ ഉണ്ടാകും.

ചോദ്യം: ‘എന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ നിങ്ങള്‍ക്കധികാരമില്ല. ഞാന്‍ എന്റെ ഇഷ്ടം പോലെ ജീവിക്കും, നിങ്ങളും ജീവിച്ചുകൊള്ളൂ എന്ന വാദഗതിക്ക് എന്താണൊരു മറുപടി?