close
Sayahna Sayahna
Search

പാശ്ചാത്യസാഹിത്യകാരന്മാർ


ഈറ്റാലോ കാൽവിനോ

സാഹിത്യവാരഫലം 1985 11 03

ഈറ്റാലോ കാല്‍വീനോ

പതിനെട്ടു് അംഗങ്ങളുള്ള സ്വീഡി‍ഷ് അക്കാഡമിയിലെ ഏറ്റവും ശക്തനായ അംഗം ലുണ്ടു് ക്വിസ്റ്റാണെന്നു് ‘ന്യൂസ് വീക്ക്’ ധ്വനിപ്പിച്ചു് എഴുതിയിരിക്കുന്നു. ലെനിന്‍ സമ്മാനം നേടിയ ഇദ്ദേഹമാണത്രേ പാവ്‌ലോ നെറുദയ്ക്കും വിതന്റേ ആലേഹാന്ദ്രയ്ക്കും (Vicente Aleixandre) മാര്‍കേസിനും നോബല്‍ സമ്മാനം കിട്ടാന്‍ കാരണക്കാരന്‍. 1983-ലെ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് വില്യം ഗോള്‍ഡിങ്ങിനു നല്കിയപ്പോള്‍ ലുണ്ടു് ക്വിസ്റ്റ് ബഹളം കൂട്ടിയെന്നു നമ്മള്‍ അറിഞ്ഞു. ക്ലോദ് സീമൊങ്ങിനു് (Claude Simon) അന്നേ സമ്മാനം കൊടുക്കേണ്ടതാണെന്നു് ലുണ്ടു് ക്വിസ്റ്റ് പ്രഖ്യാപനം നടത്തി. 1913-ല്‍ ജനിച്ച ഈ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഞ്ച് ദാര്‍ശനികന്‍ ഗാസ്റ്റോങ് ബാഷ്‌ലാറിന്റെ (Gaston Bachelard) സിദ്ധാന്തങ്ങളിലാണു് വിശ്വസിക്കുന്നതെന്നു് മാര്‍ട്ടിന്‍ സേമര്‍ സ്മിത്ത് പറയുന്നു. എല്ലാം അസ്ഥിരമാണു്. എല്ലാമൊരു പ്രവാഹമാണു് എന്നു് ബാഷ്‌ലാര്‍ വിശ്വസിക്കുന്നു. ഈ സിദ്ധാന്തത്തിനു യോജിച്ച വിധത്തില്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവതരിപ്പിക്കുന്നു ക്ലോദ് സീമൊങ്, ബോര്‍ഹെസ്, അമാദൂ, ഗ്യുന്തര്‍ ഗ്രാസ്, ഗ്രേയം ഗ്രീന്‍, കാര്‍ലോസ് ഫ്വേന്‍റസ്, വാര്‍ഗാസ് യോസ ഇവരില്‍ ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കാതെ ലുണ്ടു് ക്വിസ്റ്റ് അതു് ക്ലോദ് സീമൊങ്ങിനു കൊടുക്കുമോ? ഏതായാലും നോബല്‍ സമ്മാനത്തിനു് അര്‍ഹതയുണ്ടായിരുന്ന ഈറ്റാലോ കാല്‍വീനോ അടുത്ത കാലത്തു് അന്തരിച്ചു. അദ്ദേഹത്തിന്റെ If on a Winter’s Night (നോവല്‍) Marcovaldo (കഥകള്‍), Adam, One Afternoon (കഥകള്‍) Invisible Cities (നോവല്‍) Italian Folktales (നാടോടിക്കഥകള്‍) ഈ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടു് ഓരോ വാക്യംകൊണ്ടെങ്കിലും ഇവയുടെ സവിശേഷത സൂചിപ്പിക്കാന്‍ ഇവിടെ സ്ഥലമില്ല. അന്യാദൃശരങ്ങളായ കലാസൃഷ്ടികള്‍ എന്നു മാത്രം പറയാനാവൂ. കാല്‍വിനോയുടെ ഏറ്റവും പുതിയ പുസ്തകമായ Mr. Palomar (തര്‍ജ്ജമ പ്രത്യക്ഷപ്പെട്ട കാലത്തെ അവലംബിച്ചാണു് പുതിയ പുസ്തകമെന്നു പറഞ്ഞതു്) അസാധാരണത്വമുള്ള കൃതിയാണെന്നു നിരൂപകര്‍ പറയുന്നു വസ്തുക്കളുടെയും വസ്തുതകളുടെയും ഉപരിതലങ്ങളെ ശരിയായി മനസ്സിലാക്കിയാലേ അവയുടെ അഗാധതയിലേക്കു പോകാനാവൂ എന്നതാണു് ഈ കൃതിയുടെ പ്രമേയം. ആ ഉപരിതലങ്ങള്‍ അനന്തങ്ങളും. He spared into phenomenal realms എന്നു് റ്റൈം വാരിക വാഴ്ത്തിയ കാല്‍വീനോ 61ആമത്തെ വയസ്സില്‍ മരിച്ചു. ജീവിച്ചിരുന്നാല്‍ത്തന്നെ സ്വീഡിഷ് അക്കാഡമി അദ്ദേഹത്തിനു സമ്മാനം കൊടുക്കുമെന്നു് എങ്ങനെ കരുതാനാണു്”? പേള്‍ബക്ക്, സ്റ്റൈന്‍ബക്ക്, ഗോള്‍ഡിങ് ഇവരെല്ലാം വാങ്ങിയ സമ്മാനം കാല്‍വീനോക്കു കിട്ടാത്തതും ഒരു കണക്കില്‍ നന്നായി.


ക്ളോദ് സീമൊങ്

സാഹിത്യവാരഫലം 1985 11 24

നോബല്‍ സമ്മാനംകിട്ടിയ ക്ളോദ് സീമൊങ്ങിനെക്കുറിച്ചു് എന്‍. വി. കൃഷ്ണവാരിയര്‍ കുങ്കുമത്തിലെഴുതിയ ലേഖനത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടു്. “സീമൊങ്ങിനുതന്നെയോ ഈയാണ്ടിലെ സമ്മാനം നൽകപ്പെടേണ്ടിയിരുന്നതു്”? എനിക്കറിയാവുന്ന മറ്റുചില എഴുത്തുകാരുടെ കൃതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീമൊങ്ങിന്റെ നോവലുകള്‍ എവിടെ നില്ക്കും? ഉദാഹരണത്തിനു്, തകഴിയുടെ നോവലുകളുമായി സീമൊങ്ങിന്റെ കൃതികളെ താരതമ്യപ്പെടുത്തിയാല്‍ എങ്ങനെയിരിക്കും?”

സീമൊങ്ങിന്റെ നോവലുകളെ വിശ്വവിഖ്യാതരായ ഗൃന്തര്‍ഗ്രാസ്സ്, മാര്‍കേസ്, ഗ്രേയംഗ്രീന്‍, വാര്‍ഗാസ് യോസ ഇവരുടെ കൃതികളുമായി താരതമ്യപ്പെടുത്താന്‍വയ്യ. കാരണം അദ്ദേഹത്തിന്റെ നോവലുകള്‍ ആന്റി നോവല്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു എന്നതാണു്. നിയമിതങ്ങളായ (conveational) നോവലുകള്‍ വായനക്കാരെ അവാസ്തവികതയിലേക്കു് എറിയുന്നു എന്നാണു് ആന്റി നോവലിസ്റ്റുകളുടെവാദം. ഉണ്മയേതെന്നു് അവര്‍ക്കു് അറിയാന്‍ കഴിയാതെ വരുന്നു. പുതിയ ഭാവസംദൃബ്ധതയെ സ്ഫുടീകരിക്കാന്‍വേണ്ടി പുതിയ നോവലിസ്റ്റുകള്‍ (ആന്റി നോവലിസ്റ്റുകള്‍) കഥാപാത്ര സംഭാവ ചിത്രീകരണം. രേഖാരൂപമായ ആഖ്യാനം ഇവയെല്ലാം നിരാകരിക്കുന്നു കിളോദ് സീമൊങ്ങിന്റെ നോവലുകളില്‍ ഈ സവിശേഷതകള്‍ ദര്‍ശിക്കാം. ആഖ്യാനരീതി കാണിക്കാന്‍ അദ്ദേഹത്തിന്റെ ‘The Grass’ എന്ന നോവലില്‍നിന്നു് ഒരു ഭാഗം എടുത്തെഴുതാം. വാക്യം തുടങ്ങുന്നതു് ഒരു പത്തുപുറത്തിനു് മുന്‍പായിരിക്കും. അതുകൊണ്ടു് ആരംഭത്തില്‍ നിന്നു് ഉദ്ധരിക്കാനാവില്ല “...and the cat too, fierce, cold, circum spect, frozen in that same attitude like a sudden condensation of spend (Just as a stick of dynamite contains a million times its volume of noise and destruction) petrified, maring at her, spying on her through these two narrow vertical sits ...” (Page 17), പല പരിവൃത്തി വായിച്ചാലേ സീമൊങ്ങിന്റെ നോവല്‍ എന്താണെന്നു നമുക്കു മനസ്സിലാകൂ. സംഭാഷണം വിരളം. ഉള്ളതു പുതിയ മട്ടിലും.

do you think you’re being funny?
no I said Listen I’ve got to go be careful
what?
(Page 232 Histoire എന്ന നോവല്‍)

ക്ലോദ് സീമൊങ് അദ്ദേഹത്തിന്റെ രീതിയില്‍ വലിയ എഴുത്തുകാരനായിരിക്കാം. എങ്കിലും മീലാന്‍ കുന്ദേരയെക്കാള്‍ ബോർഹെസ്സിനെക്കാള്‍ യോസയെക്കാള്‍ മഹാനായ എഴുത്തുകാരനല്ല.


ബ്രേതന്‍ ബ്രേതന്‍ ബാഹ്

സാഹിത്യവാരഫലം 1986 05 04

ജീവിതം ധന്യമായിയെന്നു തോന്നുന്ന അസുലഭനിമിഷങ്ങളുണ്ട്. അമ്മട്ടിലുള്ള ഒരു നിമിഷത്തിലാണു ഞാനിപ്പോള്‍. കാരണം തെക്കനാഫ്രിക്കന്‍ കവിയും ചിത്രകാരനുമായ ബ്രേതന്‍ ബ്രേതന്‍ ബാഹിന്റെ (Breyten Breyten Bach) അന്യാദൃശ സൗന്ദര്യമാര്‍ന്ന The True Confessions of an Albino Terrorist എന്ന ക്ലാസിക് ഞാനിപ്പോള്‍ വായിച്ചു തീര്‍ത്തു എന്നതാണ്. His prose constitutes poetry of a very high order indeed, the book sings in the mind എന്നു ബര്‍നാഡ് ലവിനും A classic of prison writing എന്നു വേറൊരുൂ നിരൂപകനും വാഴ്‌ത്തിയ ഈ ഗ്രന്ഥം ഏഴുകൊല്ലം സ്വന്തം നാട്ടിലെ കാരാഗൃഹങ്ങളില്‍ കിടന്നു യാതന അനുഭവിച്ച ഒരു വലിയ മനുഷ്യന്റെ ആത്മനിവേദനമാണു്. ആ ആത്മനിവേദനം നമ്മുടെ മനുഷ്യത്വത്തെ വികസിപ്പിക്കും. ഉത്കൃഷ്ടമായ സാഹിത്യമെന്താണെന്നു നമ്മെ ഗ്രഹിപ്പിക്കും. ഇതിലെ സത്യസന്ധത നമ്മളെ ഉദാത്തമായ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലും. ബ്രേതന്‍ ബാഹിന്റെ വാക്യങ്ങള്‍ കേട്ടാലും:

“Do yourself a selfish favour: if you want to remain whole, recognize the humanity of your enemy. But recognize also that there are irreconcilable interests. Don’t make a fool of yourself by killing him. No cause can justify the destruction of life. After all we are all blood brothers and sisters.” (Page 360)
[സ്വാര്‍ത്ഥപരമായ ഒരു സഹായസന്നദ്ധത നിങ്ങള്‍ കാണിച്ചാലും. സമ്പൂര്‍ണ്ണമനുഷ്യനായി നിങ്ങള്‍ക്കു കഴിഞ്ഞു കൂടണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ശത്രുവിന്റെ മനുഷ്യത്വത്തെ കണ്ടറിഞ്ഞാലും. അതേസമയം പരസ്പരം യോജിക്കാത്ത താല്പര്യങ്ങള്‍ ഉണ്ടെന്നും അറിയുക. അയാളെ കൊന്നു് നിങ്ങള്‍ പരിഹാസപാത്രമാകാതിരിക്കു. ഒരു കാരണവും ജിവിതനാശനത്തെ നീതിമത്കരിക്കുകയില്ല. എന്തൊക്കെയായാലും നമ്മളെല്ലാം രക്തബന്ധമുള്ള സഹോദരന്മാരും സഹേദരികളുമല്ലേ?]

സ്നേഹത്തിന്റെ ഈ സന്ദേശമാണു് ഈ ഗ്രന്ഥത്തിനു് അമൂല്യസ്വഭാവം നല്‍കുന്നത്. ഇതിന്റെ രചയിതാവിനെക്കുറിച്ചറിയാന്‍ വായനക്കാര്‍ക്ക് കൗതുകമില്ലേ? ഉണ്ടെങ്കില്‍ പറയാം. കേപ്പ് ടൗണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചിരുന്ന ബ്രേതന്‍ ബാഹ് 1959-ല്‍ (ജനനം 1939-ല്‍) തെക്കേ ആഫ്രിക്ക വിട്ടുപോയി. പാരീസിലാണു് അദ്ദേഹം ചെന്നുചേര്‍ന്നതു്. ചിത്രകാരനെന്ന നിലിയില്‍ മഹായശസ്കനാകാന്‍ അദ്ദേഹത്തിനു കാലമധികം വേണ്ടിവന്നില്ല. ഹ്വാങ് ലീന്‍ എങ്കോ (Hoang Lien Ngo) എന്ന വിയറ്റ്നാമീസ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ അദ്ദേഹത്തിനു ദക്ഷിണാഫ്രിക്കയില്‍ പോകാന്‍ വയ്യാതെയായി. വിഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹമരുതെന്നാണു് ആ രാജ്യത്തെ നിയമം. 1975-ആഗസ്റ്റില്‍ അദ്ദേഹം ഒരു വ്യാജ പാസ്പോര്‍ട്ടോടുകൂടി ക്രിസ്ത്യന്‍ ഗലാസ്ക എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലെത്തി. അവിടത്തെ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് ബ്രേതന്‍ ബാഹ് അറിഞ്ഞതേയില്ല. മൂന്നാഴ്ചത്തെ പര്യടനത്തിനുശേഷം തിരിച്ചു ഫ്രാന്‍സില്‍ പോരാന്‍ വിമാനത്തില്‍ കയറാന്‍ തുനിഞ്ഞപ്പോള്‍ സെക്യൂരിററി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭീകരപ്രവര്‍ത്തകന്‍ എന്നാണ് അധികാരികള്‍ അദ്ദേഹത്തെ മുദ്രകുത്തിയതു്. കോടതിയില്‍ തര്‍ക്കിച്ചാല്‍ വധ ശിക്ഷകിട്ടും. അതുകൊണ്ടു് ബ്രേതന്‍ ബാഹ് അതിനുസന്നദ്ധനായില്ല. ഒന്‍പതുവര്‍ഷത്തെ കാരാഗൃഹവാസമാണ് വിധിക്കപ്പെട്ടതു്. ഏഴാമത്തെ വര്‍ഷത്തിന്റെ അവസാനത്തില്‍ ലോകമെമ്പാടുമുള്ള ധിഷണാശാലികളുടെ അഭ്യര്‍ത്ഥന അവഗണിക്കാനാവാതെ സര്‍ക്കാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. ജയിലില്‍ കിടന്ന കാലത്തെ അനുഭവങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതെന്നു ആവര്‍ത്തിച്ചെഴുതട്ടെ.

ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹം സഹധര്‍മ്മിണിക്ക് എഴുതിവച്ചതും അയയ്ക്കാത്തതുമായ ഒരു കത്തിന്റെ ഒടുവിലത്തെ ഭാഗം ഈ “ഭീകരപ്രവര്‍ത്തകന്റെ” കാരുണ്യാകുലമായ ഹൃദയം വ്യക്തമാക്കിത്തരും.

One day we shall be free. We shall walk down a beach and we shall enter the water. We shall sit at a table. The sun will be in your eyes. Your hair will fall, black and straight, over the half of your face… goodnight my sweetness, my secret love.

ഈ പുസ്തകത്തിന്റെ ഒടുവില്‍ ബ്രേതന്‍ ബാഹിന്റെ പതിമ്മൂന്നു കാവ്യങ്ങള്‍‌ ചേര്‍ത്തിട്ടുണ്ട്. ഓരോന്നും മനോഹരം. ഒരു ഭാഗം എടുത്തെഴുതിക്കൊള്ളട്ടെ.

When I climbed on to the chair
to wipe the southeast wind’s gold dust
from the high winddowledge
I saw in the sliced space behind the tungsten bars
that passes for an opening
two swallows hanging playfully in the dusk air
caught and released by turn in the dying earth’s brightness
like leaf boasts from the endless blue heavenly bluegum tree
free, free, free…”

ഈ പുസ്തകം പ്രസാധനം ചെയ്ത ഫേബര്‍ ആന്‍ഡ് ഫേബര്‍ പ്രസാധകരോടും ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ മാത്രം വരുത്തിവില്ക്കുന്ന തിരുവനന്തപുരത്തെ ദര്‍ശന്‍ ബുക്ക്‌സിനോടും എന്റെ മനസ്സിനെ ഉന്നമിപ്പിച്ച ബ്രേതന്‍ ബ്രേതന്‍ ബാഹ് എന്ന കലാകാരനോടും ഞാന്‍ നന്ദിപറയുന്നു.


ബോര്‍ഹെസ്

സാഹിത്യവാരഫലം 1986 07 20

“ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്‍
ത്രാസുപൊങ്ങുന്നതും താനേ താണു പോവതും”

എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി ജീ. ശങ്കരക്കുറുപ്പു് മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. (മഹാകവിയുടെ വാക്കുകള്‍ ഓര്‍മ്മയില്‍നിന്നു് കുറിക്കുകയാണിവിടെ. കത്തു് കൈയിലില്ല. ആരുടെയോ പ്രേരണയില്‍പ്പെട്ടു് അദ്ദേഹം എനിക്കയച്ച നൂറോളം കത്തുകള്‍ തിരിച്ചു വാങ്ങിച്ചു.) നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം. കലാകൌമുദിയിലെ ‘ബോര്‍ഹെസ് എന്ന വിസ്മയം’ എന്ന ലേഖനം ഇവരണ്ടുമാണു്. ജീവിതത്തെ, ലോകത്തെ ലാബറിന്‍തായി—ബഹുവക്രമാര്‍ഗ്ഗമായി ബോര്‍ഹെസ് കരുതുന്നുഎന്നതു സത്യം.

ബോര്‍ഹെസിന്റെ വിശിഷ്ടമായ കഥയാണു് ‘The Garden of Forking Paths’ എന്നതു്. ഡോക്ടര്‍ സ്റ്റീഫന്‍ ആല്‍ബെര്‍ട്ടിനെ ജനനംകൊണ്ടു് ചൈനാക്കാരനായ ഒരു ജര്‍മ്മന്‍ ചാരന്‍ കൊല്ലുന്നു. കാലം ഒന്നാം ലോകമഹായുദ്ധത്തിന്റേതു്. മരിച്ച ആര്‍ബെര്‍ട്ടിന്റെ പേരുതന്നെയാണു് പട്ടണത്തിന്റേതും. അവിടെനിന്നാണു് ബ്രീട്ടീഷുകാര്‍ ജര്‍മ്മന്‍കാരെ ആക്രമിക്കാന്‍ സന്നദ്ധരാവുന്നതു്. അതു് അവരെ (ജര്‍മ്മന്‍കാരെ) അറിയിക്കാനാണു് വധം ആ സ്ഥലത്തുവച്ചുതന്നെ നടത്തുന്നതു്. അപ്പോള്‍ ബ്രീട്ടീഷ്സൈന്യം എവിടെനിന്നു് ആക്രമണം ആരംഭിക്കുന്നുവെന്നു് ജര്‍മ്മന്‍ സൈന്യം അറിയുമല്ലൊ.

വധം നടക്കുന്നതിനുമുന്‍പു് ഒരു ഗ്രന്ഥത്തെക്കുറിച്ചു രണ്ട്പേരും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നു. ഒരു ചൈനീസ് പണ്ഡിതന്‍ താനൊരു പുസ്തകമെഴുതുമെന്നും ഒരു ലാബിറിന്‍ത് നിര്‍മ്മിക്കുമെന്നും ശപഥം ചെയ്തത്രെ. അയാൾ അതുപോലെ പ്രവര്‍ത്തിച്ചു. പക്ഷേ, ഗ്രന്ഥമെഴുത്തുതന്നെ ലാബറിന്‍ത് നിര്‍മ്മാണമായി പരിണമിച്ചു. പുസ്തകത്തിന്റെ മൂന്നാമത്തെ അദ്ധ്യായത്തില്‍ നായകന്‍ മരിക്കുന്നു. നാലാമത്തേതില്‍ അയാള്‍ ജീവിച്ചിരിക്കുന്നു. എല്ലാ നോവലുകളിലും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കാണുമ്പോള്‍ നായകന്‍ ഏതെങ്കിലുമൊന്നിനെ അംഗീകരിക്കുന്നു. ഈ ചൈനീസ് നോവലിലെ നായകനാവട്ടെ എല്ലാം സ്വീകരിക്കുന്നു. ഉദാഹരണം പറയാം. ഫാങ്ങിന്റെ വീട്ടില്‍ ഒരുത്തന്‍ വന്നുകയറുന്നു. ഫാങ്ങിനു് അയാളെ കൊല്ലാം. വന്നെത്തിയവനു ഫാങ്ങിനെ കൊല്ലാം. രണ്ടുപേര്‍ക്കും രക്ഷപ്പെടാം. രണ്ടുപേര്‍ക്കും രക്ഷപ്പെടാം. രണ്ടുപേര്‍ക്കും മരിക്കാം. ഒരിടത്തു് നിങ്ങളെന്റെ ശത്രു. വേറൊരിടത്തു് എന്റെ മിത്രമാണു് നിങ്ങള്‍. കാലം ഇവിടെ infinite series ആണു്. അവ സമാന്തരങ്ങളായിവരുന്നു. തമ്മില്‍ കൂട്ടിമുട്ടുന്നു. അല്ലെങ്കില്‍ ഒരു കാലരേഖ മറ്റൊരു കാലരേഖയെ അവഗണിക്കുന്നു. ഒന്നില്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നു. ഞാനില്ല ഒന്നിലും. മറ്റൊന്നില്‍ ഞാനുണ്ടു് ജീവനോടെ. നിങ്ങളില്ല. വേറൊന്നില്‍ രണ്ടുപേരും ജീവിച്ചിരിക്കുന്നു. കാലത്തെക്കുറിച്ചുള്ള സമാന്തര സങ്കല്പമുണ്ടു് നവീനശാസ്ത്രത്തില്‍. അതാണു് ഈ കഥയില്‍ കാണുന്നതെന്നു് Mysticism and the New Physics എന്ന ഗ്രന്ഥമെഴുതിയ ടാല്‍ബട്ട് പറയുന്നു.

ഈ പുസ്തകത്തില്‍ സ്റ്റീഫന്‍ ആല്‍ബര്‍ട്ടുമുണ്ടു്. വധകര്‍ത്താവായ ചാരനുമുണ്ടു്. പുസ്തകമാകുന്ന ആ ലാബറിന്‍തില്‍ അനന്തങ്ങളായ സാദ്ധ്യതകള്‍. ലോകം അല്ല പ്രപഞ്ചംതന്നെ ലാബറിന്‍താണു്. ഈ ആശയത്തെ ആന്യാദൃശമായ രീതിയില്‍ ആവിഷ്കരിച്ച ബോര്‍ഹെസ് മരിച്ചപ്പോള്‍ റ്റൈം വാരിക ആ വാര്‍ത്ത മൂന്നോ നാലോ വാക്യങ്ങളിലൊതുക്കി. ന്യൂസ്‌വീക്ക് ആറു വാക്യങ്ങളിലെഴുതിയെന്നാണു് ഓര്‍മ്മ. ‘അണ്ടനെയും അടകോടനെ’യും കുറിച്ചു് അവര്‍ ആന്റി കമ്മ്യൂണിസ്റ്റുകാര്‍ ആണെങ്കില്‍ ദാര്‍ഘങ്ങളായ ലേഖനങ്ങള്‍ എഴുതുന്നവര്‍ക്കു് ഈ ശതാബ്ദത്തിലെ അതുല്യപ്രതിഭാശാലിയെക്കുറിച്ചു് ഇത്രമാത്രമേ കുറിക്കാന്‍ തോന്നിയുള്ളു.


മാനിലോ ആര്‍ഗ്വീററ

സാഹിത്യവാരഫലം 1986 07 20

എല്‍ സാല്‍വഡോറിലെ (എല്‍ സാല്‍വദോര്‍ എന്നു സ്പാനിഷ് ഉച്ചാരണം) പ്രതിഭാശാലിയായ നോവിലിസ്റ്റാണു് മാനിലോ ആര്‍ഗ്വീററ (Manilo Argueta). കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പു് അദ്ദേഹത്തെ നാട്ടില്‍നിന്നു ബഹിഷ്കരിച്ചു. ആര്‍ഗ്വീററ ഇപ്പോൾ കോസ്റ്ററിക്കായില്‍ താമസിക്കുന്നു (ജനനം 1935–ല്‍). അദ്ദേഹത്തിന്റെ നോവലായ A Day in the Life in El Salvador ഉജ്ജ്വലമായ കൊച്ചു കൃതിയാണു്. അതിനെ major novel എന്നു വിശേഷിപ്പിച്ചാലും ശരിയായിരിക്കും. ഒരു ദിവസം കാലത്തു് ആറുമണിതൊട്ടു് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെയുള്ള സംഭവങ്ങളെ ലൂപ് എന്നു കൃഷിക്കാരിയുടെ വിചാരങ്ങളിലൂടെ ആവിഷ്കരിക്കുകയാണു് ആര്‍ഗ്വീററ്. സാല്‍വഡോറിലെ ഒരു ഗ്രാമത്തില്‍നിന്നും വന്നവളാണു ലൂപ്. നേഷനല്‍ ഗാര്‍ഡ്സ് സാല്‍വഡോറില്‍ മര്‍ദ്ദനവും കൊലപാതകവും മുറയ്ക്കു നടത്തുകയാണു്. തന്റെ കുടുംബാംഗങ്ങളെ സംരക്ഷിച്ചുകൊണ്ടുപോകേണ്ട ഭാരമാണു ലൂപയ്ക്ക്. അവളെ ഗാര്‍ഡ്സ് പീഡിപ്പിക്കുന്നു, മര്‍ദ്ദിക്കുന്നു. അവര്‍ ലൂപിന്റെ മകനെ കൊന്നു തലയറുത്തെടുത്തു. മറ്റുള്ളവര്‍ക്കു മുന്നറിയിപ്പു് എന്ന പോലെ വഴിവക്കില്‍ അതു് വച്ചു. അവളുടെ മരുമകന്‍ (മകളുടെ ഭര്‍ത്താവു്) ഒരു ദിവസം ആരുമറിയാതെ “അപ്രത്യക്ഷനായി.” കര്‍ഷകത്തൊഴിലാളികള്‍ക്കുമാത്രമല്ല ജീവന്‍ ഉപേക്ഷിക്കേണ്ടിവന്നതു്. ഒരു പാതിരി പകുതി മരിച്ച നിലയില്‍ കാണപ്പെട്ടു. അവര്‍ അയാളെ അടിച്ചു് മുഖം തിരിച്ചറിയാന്‍ വയ്യാത്ത വിധത്തിലാക്കി. മലദ്വാരംവഴി ഒരു കമ്പു് അടിച്ചുകയററിയിട്ടുണ്ടായിരുന്നു അവര്‍. നിലവിളിക്കുന്ന, നഗ്നനായ പാതിരി ഒരു കുഴിയില്‍ കിടക്കുന്നത് അതിലേ പോയ ഒരു സ്ത്രീ കണ്ടു. റോഡില്‍നിന്നു അല്പമകലെയായി പാതിരിയുടെ ളോഹ കിടക്കുന്നുണ്ടായിരുന്നു. ലൂപയുടെ ഭര്‍ത്താവു് ഹോസേ (Jose) ഒളിവിലാണു്. കര്‍ഷകത്തൊഴിലാളി സംഘടനയിലെ അംഗമായ അയാളെ ഗാര്‍ഡ്സ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലൂപയുടെ ചെറുമകള്‍ അഡോള്‍ഫിന പള്ളിയില്‍ പോയിരിക്കുകയാണു്. ഗാര്‍ഡ്സിന്റെ ക്രൂരതകളില്‍ പ്രതിഷേധിക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കുകൊണ്ടിട്ടു് അവള്‍ മുത്തശ്ശിയുടെ അടുക്കലെത്തുമ്പോള്‍ നാലു ഗാര്‍ഡ്സ് ജീപ്പില്‍ നിന്നു് ശരീരം തള്ളിത്താഴെയിട്ടു് അവളുടെ സമീപത്തേക്കു വലിച്ചിഴച്ചു കൊണ്ടുവരുന്നതാണു് കണ്ടതു്. ആ ശരീരത്തിന്റെ മുഖമാകെ രക്തം. അതു് ഉടുപ്പിലേക്കും ട്രൌസേഴിസിലേക്കും ഒഴുകിയിരിക്കുന്നു. കണ്ണു് വെളിയില്‍ തൂങ്ങിക്കിടക്കുന്നു. “നിനക്കു ഇവനെ അറിയാമോ?” എന്നു് ഒരു ഗാര്‍ഡ് ലൂപയോടു് ചോദിച്ചു. പട്ടികടിച്ചു മുറിവേല്പിച്ചതുപോലെയുള്ള ആ ശരീരത്തെ നോക്കി അവള്‍ പറഞ്ഞു: “അറിഞ്ഞുകൂടാ.” പക്ഷേ, ലൂപ് തന്നോടുതന്നെ പറഞ്ഞു: “അങ്ങു് — അങ്ങാണു് ഹോസ. ആ കണ്ണു് വേറെആരുടെയും കണ്ണല്ലല്ലോ. …ഒരിക്കല്‍ അങ്ങു് എന്നോടു പറഞ്ഞു ‘നിനക്കോ നമ്മുടെ കുടുംബത്തിനോ എപ്പോഴെങ്കിലും ആപത്തുണ്ടായാല്‍ എന്നെ തള്ളിപ്പറയാന്‍ നീ മടിക്കരുതു്.’ അങ്ങു് ആ വിധത്തില്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. ഈ നിലയില്‍ അതാകുമെന്നു ഞാന്‍ വിചാരിച്ചതേയില്ലല്ലോ.” ഇതുകൊണ്ടാണു് ഹോസേയെ അറിയില്ലെന്നു ലൂപ് പറഞ്ഞതു്. പക്ഷേ, ഇതുകൊണ്ടൊന്നും സാല്‍വഡോറിലെ കര്‍ഷകരുടെ വീര്യം കെട്ടുപോകുമെന്നു മര്‍ദ്ദകര്‍ വിചാരിക്കരുതു്. ലൂപ് പറഞ്ഞു: “ഞാന്‍ കരയാന്‍ പോകുന്നില്ല. എന്റെ കണ്ണീരൊഴുകുന്നതു കണ്ടു തൃപ്തിയടയാന്‍ എന്റെ ശത്രുക്കളെ ഞാന്‍ സമ്മതിക്കില്ല. അവര്‍ അനുഭവിക്കും. അതാണു് ഞാന്‍ എന്നോടായി പറഞ്ഞതു്. ഇന്നല്ലെങ്കില്‍ നാളെ. അവര്‍ അനുഭവിക്കും. അതാണു് ഞാന്‍ എന്നോടായി പറഞ്ഞതു്. ആ കൊലപാതകികള്‍ എന്റെ മകനോടു് എന്തു ചെയ്തുവോ ആതു് ആരും അനുഭവിക്കാന്‍ ഇടവരരുതു്.” അസാധാരണമായ ആര്‍ദ്രീകരണശക്തിയുള്ള നോവലാണിതു്. മര്‍ദ്ദനമനുഭവിക്കുന്ന സാല്‍വഡോറിന്റെ ചൈതന്യം ഈ കലാശില്പത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു. (Bill Brow തര്‍ജ്ജമ ചെയ്തതാണു് ഈ കൃതി. Chatto and Windur, London പ്രസാധകര്‍).


മാറിയോ വാർഗാസ് യോസ

സാഹിത്യവാരഫലം 1987 02 01

പെറുവിലെ പ്രസിഡന്റ് ഫേർനാൻഡോ ബേലാ ഊണ്ടേ റ്റേറി (Fernando Belaunde Terry) മഹാനായ നോവലിസ്റ്റ് മാറിയോ വാർഗാസ് യോസയെ (Mario Vargas Llosa) പ്രധാനമന്ത്രിയാകാൻ 1984-ൽ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം നിരസിച്ചു. സാഹിത്യത്തിൽ മാത്രമല്ല രാഷ്ട്രവ്യവഹാരത്തിലും വിദഗ്ദനാണ് യോസയെന്നു ഇതു തെളിയിക്കുന്നു.

നോബൽ സമ്മാനം കിട്ടേണ്ട ഈ പെറുവിയൻ നോവലിസ്റ്റിന്റെ ഏറ്റവും പുതിയ നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ ഇംഗ്ലണ്ടിൽ പ്രസിദ്ധിപ്പെടുത്തിയിരിക്കുന്നു. — ആലേഹാന്ദ്രോ മായിറ്റയുടെ യഥാർത്ഥ ജീവിതം The Real Life of Alefandro Mayta എന്നാണ് നോവലിന്റെ പേര്. തന്റെ ജന്മഭൂമിയായ പെറുവിൽ മുൻപുണ്ടായ ഒരു യഥാർത്ഥ വിപ്ലവത്തെ ആസ്പദമാക്കിയാണ് ഈ നോവൽ യോസ എഴുതിയത്. സോവിയറ്റ് യൂണിയൻ, ക്യൂബ, ബൊളിവിയ ഈ രാജ്യങ്ങളുടെ സഹായത്തോടെ വിപ്ലവകാരികൾ പെറുവിയൻ സർക്കാരിനെ തകിടം മറിക്കാൻ ശ്രമിക്കുന്നു. സർക്കാരിന് അമേരിക്കയുടെ സഹായമുണ്ട്. പെറുവിയൻ സർക്കാർ പരാജയപ്പെടുന്നതോടൊപ്പം രാജ്യവും ജീർണ്ണിക്കുന്നു. ഈ പശ്ചാത്തലത്തിൽ കഥ പറയുന്നയാൾ തന്റെ കൂടെപ്പഠിച്ച ട്രോട്സ്കിയിസ്റ്റ് ആലേഹാന്ദ്രോ മായിറ്റയെ അന്വേഷിക്കുന്നു. ആ അന്വേഷണത്തിലൂടെ, അതിന്റെ ആവിഷ്ക്കാരത്തിലൂടെ ആ വിപ്ലവകാരിയുടെ രൂപം തെളിയുന്നു. വിപ്ലവാസക്തിയുടെ ട്രാജഡിയിലാണ് യോസയ്ക്കു താല്പര്യം; തന്റെ രാജ്യത്തിന്റെ ജീർണ്ണത എടുത്തു കാണിക്കുന്നതിലും. നോവൽ തുടങ്ങുമ്പോൾ ലീമപ്പട്ടണത്തിൽ എച്ചിലിന്റെ നാറ്റം — stenking garbage എന്നു യോസ. ചേരികളുടെ വൈരൂപ്യം (But if you think that just because there is misery in these slums they must contain revolutionary potential, you’re mistaken). നോവൽ അവസാനിക്കുമ്പോഴും നഗരത്തിൽ കുന്നു കൂടുന്ന എച്ചിലിന്റെ നാറ്റം (I’m ending it by speaking about the garbage that is invading every neighbourhood in the capital or Peru). മാന്ത്രിക ശക്തിയുള്ള നോവലാണ് ഇതെന്ന് നിരൂപകർ പറയുന്നു.


സല്‍മാന്‍ റഷ്ദി

സാഹിത്യവാരഫലം 1987 03 22

“നിക്കാരഗ്വായിലെ ഒരു പെണ്‍കുട്ടി പുള്ളിപ്പുലിയുടെ പുറത്തു മന്ദസ്മിതത്തോടെ സഞ്ചരിച്ചു. അവള്‍ സാവരി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി പുലിയുടെ വയറ്റിനകത്ത്. മന്ദസ്മിതം പുലിയുടെ മുഖത്തും” ഇതൊരു ലിമെറിക്കാണ്. (വിനോദ കവിത) 1986 ജൂലൈ മാസത്തില്‍ നിക്കാരഗ്വായില്‍ പോയ സല്‍മാന്‍ റഷ്ദി പേടിസ്സ്വപ്നം കണ്ട് ഉണര്‍ന്നപ്പോള്‍ ഈ കവിതയ്ക്കു രണ്ടു വ്യാഖ്യാനങ്ങളാകാമെന്ന് വിചാരിച്ചു. ഏഴുവര്‍ഷത്തോളം പഴക്കമുള്ള വിപ്ളവത്തെ പെണ്‍കുട്ടിയായി കരുതാമെങ്കില്‍ പുള്ളിപ്പുലി അമേരിക്കന്‍ ഐക്യനാടുകളാണ്. രണ്ടാമത്തെ വ്യാഖ്യാനം നിക്കാരഗ്വാതന്നെ പെണ്‍കുട്ടിയാണെന്നതത്രേ. അങ്ങനെയാണെങ്കില്‍ വിപ്ലവം പുള്ളിപ്പുലിയാണ്. ഈ രണ്ടു വ്യാഖ്യാനങ്ങളും മനസ്സില്‍ വച്ചുകൊണ്ട് സല്‍മാന്‍ റഷ്ദി The Jaguar Smile a Nicaraguan Journey എന്നൊരു മനോഹരമായ പുസ്തകം എഴുതിയിരിക്കുന്നു (Picador Original, published by Pan Books, 1987). റഷ്ദി നിക്കാരഗ്വായില്‍ കണ്ടതു ഓരോന്നും രസാവഹമാണ്, പ്രകമ്പനം കൊള്ളിക്കുന്നതാണ്. രസകരമായ ഒരു സംഭവം പറയാം. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ വീട്ടില്‍ റഷ്ദി ചെന്നു. നിക്കാരഗ്വായിലെ പ്രതിഭാശാലികളെല്ലാം അവിടെയുണ്ട്. അപ്പോള്‍ റോസാറ്യോ മൂറില്യോ (Rosario Murillo) അത് വിവരിച്ചു. ഡാനിയലിന് പുതിയ മൂക്കു കണ്ണട വേണം. ഒരു ഓപ്റ്റീഷനെ ഏര്‍പ്പാടു ചെയ്യണമെന്നു റോസാറ്യോ ചില അമേരിക്കന്‍ സ്നേഹിതരോട് അഭ്യര്‍ത്ഥിച്ചു. സമ്പന്നരായ ഈ സുഹൃത്തുക്കള്‍ പറഞ്ഞു കണ്ണട അവരുടെ സമ്മാനമായിരിക്കുമെന്ന്. ഡാനിയല്‍ ഒര്‍ട്ടേഗയും റോസാറ്യോ മുറില്യോയും കടയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ന്യൂയോര്‍ക്കിലെ പത്രക്കാര്‍ നില്ക്കുന്നു. അടുത്ത ദിവസത്തെ വാര്‍ത്ത: “ദരിദ്രരാജ്യമായ നിക്കാരഗ്വായിലെ പ്രസിഡന്റ് കണ്ണടയ്ക്കു വേണ്ടി 3200 ഡോളര്‍ ചെലവാക്കി.” സല്‍ക്കാരം കഴിഞ്ഞ് റഷ്ദി പോകാന്‍ എഴുന്നേറ്റു. ഡാനിയലും റോസാറ്യോയും ന്യൂയോര്‍ക്കില്‍ പോകുകയാണെന്ന് അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ റഷ്ദി അറിയിച്ചു: “Enjoy it. And don’t visit any opticians” നിക്കാരഗ്വായിലെ ചരിത്രത്തിന്റെ പ്രേതങ്ങള്‍, വ്യക്തികളുടെ പ്രേതങ്ങള്‍ ഇവ അവിടത്തെ ജനങ്ങളേയും റഷ്ദിയേയും എങ്ങനെ അനുധാവനം ചെയ്യുന്നുവെന്ന് അദ്ദേഹം കലാഭംഗിയോടെ സ്പഷ്ടമാക്കിത്തരുന്നു. റഷ്ദിയുടെ ഇന്ത്യാവിരോധവും കൂടക്കൂടെ ഫണം ഉയര്‍ത്തുന്നുണ്ട്. മാനവചരിത്രത്തിലെ സുവര്‍ണ്ണാദ്ധ്യായമെന്ന് ബുദ്ധിശാലികള്‍ കരുതുന്ന ‘ഡോക്ടര്‍ ഷിവാഗോ’യുടെ ആവിര്‍ഭാവം റഷ്ദിക്ക് ശല്പസദൃശമായി ഭവിച്ചിരിക്കുന്നു. പസ്റ്റര്‍ നക്കിന് നോബല്‍ സമ്മാനം നല്കിയത് ശരിയായില്ല എന്നാണ് അദ്ദേഹത്തിന്റെ മതം. കേരളത്തെയും പരിഹസിക്കാതെ വിടുന്നില്ല റഷ്ദി. “…Kerala where graffiti of Lenin speaking Malayalam sprouted on every second wall… തുടങ്ങിയ ഭാഗങ്ങള്‍ നോക്കുക. റഷ്ദിയുടെ സമനിലയില്ലായ്മയും അസഹിഷ്ണുതയും ഇങ്ങനെ വിഷം വമിക്കുന്നുണ്ടെങ്കിലും രസപ്രദമായ മട്ടില്‍ രചിക്കപ്പെട്ട പുസ്തകമാണ് “ജഗ്വാര്‍ സ്മൈൽ”.


സീഡോനീ ഗാബ്രിയല്‍ കൊലത്

സാഹിത്യവാരഫലം 1987 03 22

സീഡോനീ ഗാബ്രിയല്‍ കൊലത് (Sidonie Gabrielle Colette) എന്ന ഫ്രഞ്ച് എഴുത്തുകാരിയുടെ ഒരു കഥ വായിച്ച ഓര്‍മ്മയുണ്ടെനിക്ക്. കൊലത് കൊച്ചു കുട്ടിയായിരുന്നപ്പോള്‍ അവളുടെ പ്രായത്തിലുള്ള ഒരതിസുന്ദരിയായ പെണ്‍കുട്ടിയെ കാണാനിടയായി. കൊലത്തിന്റെ അമ്മ ആ കുട്ടിയെ കണ്ടാലുടന്‍ ലാളിക്കും. ചുരുണ്ട തലമുടിയും ചുവന്ന കവിള്‍ത്തടവും തലോടും. ആ ഇരുണ്ട കണ്ണുകളും മനോഹരങ്ങളായ പല്ലുകളും അമ്മയ്ക്ക് എന്തിഷ്ടമാണെന്നോ?

വര്‍ഷങ്ങള്‍ കഴിഞ്ഞു. അവള്‍ക്കു പതിമ്മൂന്നു വയസ്സായി. ലേശം കുടിച്ചുകൊണ്ടു അവള്‍ നൃത്തം വച്ചതു കൊലത് കണ്ടു. അവള്‍ക്ക് പതിനാറു വയസ്സായി. അപ്പോള്‍ അവളൊരു സൗന്ദര്യധാമം തന്നെ. സഹോദരന്മാരുടെ കൈകളില്‍ തൂങ്ങി അവള്‍ നടന്നുപോകും. പതിനേഴു വയസ്സ്; പതിനെട്ട് വയസ്സ്. അപ്പോള്‍ അവളൊരു ദേവത. വൈകിയേ അവള്‍ വീട്ടിലെത്തൂ. ഏതെങ്കിലും പുരുഷന്‍ അവളുടെ അരക്കെട്ടില്‍ കൈചുറ്റിയിരിക്കും. അയാളുമായി അവളങ്ങനെ അലഞ്ഞുതിരിയും. നൃത്തവേദിയില്‍ അവള്‍ ചലനം കൊള്ളുമ്പോള്‍ ആളുകള്‍ പറയും “താറാവുകളുടെ കൂട്ടത്തില്‍ ഒരു അരയന്നം.” ഒരിക്കല്‍ ഒരു യുവാവ് അവളെ നൃത്തത്തിനു ക്ഷണിച്ചു. ക്ഷണിക്കാത്ത താമസം അവള്‍ എഴുന്നേറ്റ് നൃത്തം ചെയ്തു. അവളുടെ മനോഹരങ്ങളായ കണ്‍പീലികള്‍ അയാളുടെ നനുത്ത മീശയില്‍ തട്ടി. പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി കൊലത്തിനും അവള്‍ക്കും മുപ്പത്തിയെട്ടു വയസ്സ്. കാറില്‍ വന്ന കൊലത് അവളെ കണ്ടു. പ്രതികാരദാഹമാര്‍ന്ന വലിയ കണ്ണുകളാണ് അവളുടേത്. ദീര്‍ഘകാലത്തെ നിശ്ശബ്ദതയാല്‍ അടഞ്ഞ വായ്, ഒട്ടിയ കവിളുകള്‍, നാല്പത്തിയഞ്ചു വയസ്സു തോന്നും അവളെ കണ്ടാല്‍. ഇല്ല മുപ്പത്തിയെട്ടേയുള്ളൂ. കാറ് ഇടിക്കരുതെന്നു കരുതി അവള്‍ ഒഴിഞ്ഞുമാറി. നിസ്സംഗയായി, നീണ്ടുനിവര്‍ന്ന് അവള്‍ നടന്നുപോയി. ഉത്കണ്ഠയോടെ അവള്‍ കൊലത് ഇരുന്ന കാറിലേക്ക് നോക്കി. ഇല്ല അവള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഹൃദയേശ്വരന്‍ അതിനകത്തില്ല.

പല പരിപ്രേക്ഷ്യങ്ങളിലൂടെ ഒരു വ്യക്തിയെ കണ്ട് ജീവിതത്തിന്റെ സവിശേഷതകള്‍ ആവിഷ്ക്കരിക്കുന്ന ഇക്കഥ മാസ്റ്റര്‍ പീസാണ്. ഇത് ഞാന്‍ വായിച്ചിട്ടു കാലമേറെയായിരിക്കുന്നു. ഇമ്മട്ടില്‍ നമ്മുടെ കഥാകാരന്മാര്‍ വ്യക്തിയെ പല കാഴ്ചപ്പാടുകളിലൂടെ കാണാത്തതെന്ത് എന്നു ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ ആഗ്രഹത്തിനു സാഫല്യം വന്നിരിക്കുന്നു. നല്ല കഥാകാരനായ ഗൗതമന്‍ ഒരു പെണ്‍കുട്ടിയെ വിവധങ്ങളായ കാഴ്ചപ്പാടുകളിലൂടെ ദര്‍ശിക്കുന്നു. ദര്‍ശിച്ച് ഭാരതത്തിലെ സ്ത്രീയുടെ ദയനീയ സ്ഥിതിയെ ആകര്‍ഷകമായി അഭിവ്യഞ്ജിപ്പിക്കുന്നു. അമ്മുവിന് ഏഴു വയസ്സ്. അമ്മ ആശുപത്രിയില്‍ കിടക്കുന്നു, അങ്ങോട്ടു കൊണ്ടുപോകാം എന്നൊക്കെപ്പറഞ്ഞ് ഒരുത്തന്‍ അവളെ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി കാതിലിട്ടിരുന്ന സ്വര്‍ണ്ണാഭരണം അപഹരിച്ചു. അമ്മുവിനു പതിന്നാലു വയസ്സ്. അവള്‍ അച്ഛനോടൊരുമിച്ചു പോകുകയായിരുന്നു. തസ്കരന്മാര്‍ അച്ഛനെ കെട്ടിയിട്ട് അവളുടെ സ്വര്‍ണ്ണമാല അപഹരിച്ചു. വളയും കമ്മലും അവര്‍ എടുത്തു. അമ്മു എം.എ ക്ലാസ്സില്‍ പഠിക്കുന്നു. ചേട്ടന്റെ സൈക്കിളിലിരുന്ന് അവള്‍ തിരിച്ചു പോന്നപ്പോള്‍ ചിലര്‍ ചേട്ടനെ കൊന്നിട്ട് അവളെ ബലാല്‍സംഗം ചെയ്തു. ഇത് അമ്മുവിന്റെ മാത്രം കഥയല്ല. ഓരോ ഭാരതീയ സ്ത്രീയുടെയും കഥയാണ്. മൂന്നു പരിപ്രേക്ഷ്യമാണ് ഇവിടെയുള്ളത്. അവ മൂന്നും സ്ത്രീയുടെ ദുരന്തത്തെ സ്പഷ്ടമാക്കിത്തരുന്നു (ഗൗതമന്റെ കഥ, ഊടുവഴികള്‍, കലാകൗമുദിയില്‍).