close
Sayahna Sayahna
Search

സാഹിത്യവാരഫലം 1995 08 27


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1995 08 27
ലക്കം 1041
മുൻലക്കം 1995 08 20
പിൻലക്കം 1995 09 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

1971-ല്‍ സാഹിത്യരചനയ്ക്കു നോബല്‍ സമ്മാനം നേടിയ ചിലിയിലെ കവി നെറുദയുമായി അഭിമുഖ സംഭാഷണത്തിനു ചെന്ന ഒരെഴുത്തുകാരി അദ്ദേഹത്തോടു ചോദിച്ചു: “തീയില്‍ വീണുപോയ, അങ്ങയുടെ കൃതികളെ അതില്‍നിന്നു രക്ഷിക്കേണ്ടി വന്നാല്‍ ഏതിനെയാവും അങ്ങു രക്ഷിക്കുക?” നെറൂദ മറുപടി നല്കിയത് ഇങ്ങനെ: “അവയില്‍നിന്ന് ഒന്നിനെയും രക്ഷിക്കില്ല. എനിക്ക് അവകൊണ്ട് എന്താണാവശ്യം? ഞാന്‍ ഒരു പെണ്‍കുട്ടിയെ രക്ഷിക്കും… അല്ലെങ്കില്‍ നല്ലൊരു കൂട്ടം ഡിറ്റക്റ്റീവ് കഥകളെയാവും… എന്റെ കൃതികളെക്കാളും അവയാകും എന്നെ വളരെയേറെ രസിപ്പിക്കുക.” തന്റെ അസദൃശങ്ങളായ കലാസൃഷ്ടികളെ നെറൂദ ഇങ്ങനെ നിസ്സാരങ്ങളാക്കി പറഞ്ഞെങ്കിലും ചിലിയിലെ മാത്രമല്ല ലോകമാകെയുള്ള ആളുകളില്‍ ആരും അവ തീക്ക് ഇരയാകാന്‍ സമ്മതിക്കില്ല. അത്രയ്ക്ക് അവ ഉത്കൃഷ്ടങ്ങളാണ്. വിശേഷിച്ചും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന “Canto General.” എത്ര വര്‍ഷങ്ങളായി ഞാന്‍ ആശിച്ചിരിക്കുകയായിരുന്നു ഈ കാവ്യമൊന്നു വായിക്കാന്‍! അതിന്റെ ഒരു ഭാഗമായ “The Heights of Macchu Picchu” മാത്രമായി പ്രസാധനം ചെയ്തത്. ഞാന്‍ പല പരിവൃത്തി വായിച്ചെങ്കിലും സമ്പൂര്‍ണ്ണമായ കാവ്യത്തിലൂടെ കടന്നു പോകാന്‍ എന്തെന്നില്ലാത്ത കൗതുകമായിരുന്നു എനിക്ക്. ഈ ആഴ്ചയാണ് എന്റെ അഭിലാഷത്തിനു സാഫല്യമുണ്ടായത്. Jack Schmitt ഇംഗ്ളീഷിലേക്കു തര്‍ജ്ജമ ചെയ്തതും Roberto Gonzalez Echevarria അവതാരിക എഴുതിയതുമായ ആ മഹാഗ്രന്ഥം എന്റെ കൈയില്‍ കിട്ടി (University of California Press, Berkereley, Los Angeles, Oxford, Page 407). ഞാനത് ഇടവിടാതെ വായിച്ചു… എന്റെ ഗുരുനാഥന്‍ ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ പറഞ്ഞ പോലെ കവിതയുടെ ഗന്ധര്‍വ്വ ലോകത്തേക്ക് ഉയര്‍ന്നു പോവുകയും ചെയ്തു.

ചിരന്തനമൂല്യമുള്ള കൃതിക്ക് ഇംഗ്ളീഷില്‍ മോണ്യുമെന്റല്‍ വര്‍ക്ക് എന്നു പറയും. നെറൂദയുടെ Canto General ആ രീതിയിലൊരു കലാസൃഷ്ടിയാണ്. Canto General; എന്നാല്‍ general song എന്നാണര്‍ത്ഥം. ഒരു വ്യക്തിയുടെ ഗാനമല്ല. ലോകജനതയ്ക്കു വേണ്ടിയുള്ള ഗാനം. Song of Myself എഴുതിയ വാള്‍ട് വിറ്റ്മാനുള്ള മറുപടിയുമാകാം, കാന്റോ ജനറല്‍. ഇതു നെറൂദയുടെ രാഷ്ട്രവ്യവഹാര സംബന്ധിയായ ഇച്ഛാപത്രമാണെന്നു — political testament ആണെന്ന് — നിരൂപകരാകെ ഉദ്ഘോഷിക്കുന്നു.

കാവ്യത്തിന്റെ മര്‍മ്മസ്പര്‍ശിയായ ഭാഗം The Heights of Macchu Picchu എന്നതാണ് (രണ്ടാമത്തെ ഭാഗം). അതുകൊണ്ട് നമുക്ക് ആദ്യമായി അതിലേക്കു തന്നെ പോകാം. തെക്കേയമേരിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലമാണ് പെറു. അവിടെ കൊളമ്പസിനു (Columbus) മുന്‍പുള്ള ഒരു കാലയളവില്‍ ജീവിച്ച ഇങ്ക വര്‍ഗ്ഗത്തിന്റെ ദുര്‍ഗ്ഗസംരക്ഷിതമായ പട്ടണമാണ് മാച്ചു പീക്ച്ചു. ഒരു പാറക്കെട്ടിന്റെ മുകളിലാണത്. സ്പാനിഷ് ആക്രമണമുണ്ടായപ്പോള്‍ ഇങ്കകള്‍ ഇവിടെ പാര്‍ത്തിരിക്കുമെന്നാണ് അഭ്യൂഹം. ഈ നഗരത്തിലേക്കുള്ള മൂവായിരത്തിലധികമുള്ള പടികള്‍ കയറിയ നെറൂദ അതിനോടു ചോദിക്കുന്നു:

Macchu Picchu, did you put
stone upon stone and at the base, tatters?
Coal upon coal and at the bottom, tears?
Fire in gold and within it, the trembling
drop of red blood?
Bring me back the slave that you buried

ഇവിടെയാണ് ഊന്നല്‍. കല്ക്കരിക്കു മുകളില്‍ കല്ക്കരി വച്ചപ്പോള്‍ അവയ്ക്കു താഴെ കണ്ണീരാണോ? മാച്ചു പിക്ചൂ: അതിന്റെ താഴെ സംസ്കരിച്ച അടിമയുടെ ശരീരം എവിടെ? അതു തിരിച്ചു നല്കാന്‍ കവി ആഹ്വാനം നടത്തുന്നു. പക്ഷേ ആ അടിമകള്‍ പാറകളുടെ താഴെ നിന്നു തിരിച്ചു വരില്ല. കാലത്തിന്റെ അന്തര്‍ഭൗമതലത്തില്‍ നിന്നു തിരിച്ചു വരില്ല. ആ സഹോദരന്റെ അയവില്ലാത്ത ശബ്ദം തിരിച്ചു വരില്ല. ഇങ്ങനെ കവി സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് അന്തരിച്ച തൊഴിലാളിയുമായി താദാത്മ്യം പ്രാപിച്ച് അവന്റെ ശക്തിയെ പ്രത്യക്ഷമാക്കുന്നു. തൊഴിലാളികളൊക്കെ മണ്ണടിഞ്ഞു. പക്ഷേ അവരുടെ ശക്തിവിശേഷം സാകല്യാവസ്ഥയില്‍ വര്‍ത്തമാന കാലത്തിലും പ്രത്യക്ഷമാകും. ഉജ്ജ്വലമായ രീതിയിലാണ് നെറൂദ ഈ കാവ്യഭാഗം അവസാനിപ്പിക്കുന്നത്:

വ്യക്തിയായ കവി സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു പാടുന്നത് വിറ്റ്മാന്റെ കാവ്യത്തില്‍ നമ്മള്‍ കേള്‍ക്കുന്നു. സമൂഹത്തിന്റെ സമഗ്രമായ സ്വത്വത്തെ സ്പഷ്ടമാക്കുകയാണ് നെറൂദ. ഇമ്മട്ടിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് കവിയായി വിരാജിക്കുന്നത്.

Give me silence; water, hope.
Give me struggle, iron, volcanoes
Cling to my body like magnets.
Hasten to my veins and to my mouth
Speak through my words and my blood.

അയസ്കാന്തമെന്നപോലെ, മരിച്ചവര്‍ തന്റെ ശരീരത്തോടു ചേര്‍ന്നു നിന്ന്, തന്റെ ഞരമ്പുകളിലും വായിലും എത്തി തന്റെ വാക്കുകളിലൂടെയും രക്തത്തിലൂടെയും പ്രഖ്യാപനം നടത്തണമെന്നാണ് നെറൂദയുടെ അഭ്യര്‍ത്ഥന. ഇതാണ് Canto General-ന്റെ കാതലായ അംശം. വ്യക്തിയായ കവി സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു പാടുന്നത് വിറ്റ്മാന്റെ കാവ്യത്തില്‍ നമ്മള്‍ കേള്‍ക്കുന്നു. സമൂഹത്തിന്റെ സമഗ്രമായ സ്വത്വത്തെ സ്പഷ്ടമാക്കുകയാണ് നെറൂദ. ഇമ്മട്ടിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് കവിയായി വിരാജിക്കുന്നത്.

ചരിത്രം രണ്ടുവിധത്തിലാണ്. ഒന്ന്, അധികാരികള്‍ എഴുതിയുണ്ടാക്കുന്ന ചരിത്രം. രണ്ട്, സമൂഹപരിണാമത്തിന്റെ ചരിത്രം. ആദ്യത്തേത് വ്യാജവും രണ്ടാമത്തേത് സത്യവുമാണ്. സത്യമായ ഈ ചരിത്രത്തെ — സ്പാനിഷ് അമേരിക്കന്‍ ചരിത്രത്തെ — തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ച് ദേശീയതയുടെ മഹത്ത്വം ഉദ്ഘോഷിക്കുകയാണ് നെറൂദ. അതിനുവേണ്ടി കൊളമ്പസിനു മുന്‍പുള്ള അമേരിക്കന്‍ ചരിത്രം മാത്രമല്ല, മനുഷ്യന്റെ ആവിര്‍ഭാവത്തിനു മുന്‍പുള്ള ചരിത്രവും അദ്ദേഹം ഭാവനകൊണ്ടു കാണുന്നു. A Lamp on Earth എന്ന് കാവ്യത്തിന്റെ തുടക്കം. അന്ന്

There’s no one, Listen, Listen to the tree
listen to the Araucanian tree.
There’s no one. Behold the stones

ഇങ്ങനെ കാലത്തിന്റെ ക്രമാനുഗതാവസ്ഥ പരിപാലിക്കാതെ ചിലിയെ കേന്ദ്രസ്ഥാനത്തു നിറുത്തിക്കൊണ്ടു നെറൂദ സ്പാനിഷ-അമേരിക്കന്‍ ചരിത്രമാകെ സ്ഫുടീകരിക്കുന്നു, വ്യാഖ്യാനിക്കുന്നു. അതിനിടയില്‍ സ്വേച്ഛാധിപതികളെ നിന്ദിക്കുന്നു; വിമോചകരെ പ്രശംസിക്കുന്നു. നിന്ദനവും പ്രശംസയും കലയുടെ അതിരുകളെ ലംഘിക്കുന്നുണ്ടെങ്കിലും ഭാവാത്മക സൗന്ദര്യം ഏതിനും കിരീടം വച്ചു കൊടുക്കുന്നുണ്ട്.

I see a rose beside the
water, a little cup
of red eyelids
sustained aloft by an
ethereal sound:
a green-leaved light
touches the headsprings
and transfigures the forest
with solitary beings
with transparent feet,
(Page 208)

ഇവിടെ സൗന്ദര്യസൃഷ്ടി മാത്രമേയുള്ളു.

Mr. Truman arrives in the Island
of Peurto Rico the blue water
of our pure seas washes
his bloody fingers
(Page 195)

ഇവിടെ രക്തദാഹിയായ അമേരിക്കന്‍ പ്രസിഡന്റ് ട്രൂമനെ നിന്ദിക്കുന്നു.

തന്റെ നാടിന്റെ ചരിത്രം, അവിടത്തെ പൂക്കള്‍, തൃണങ്ങള്‍, നദികള്‍, മൃഗങ്ങള്‍ ഇവയെയെല്ലാം അതിശക്തങ്ങളായ വാങ്മയചിത്രങ്ങളാക്കി നെറൂദ ചിത്രീകരിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തെ അതിശയിച്ച വേറൊരു കവിയില്ലെന്നു വരെ നമ്മള്‍ പറഞ്ഞു പോകും. ദൈനം ദിന ജീവിതത്തെ സമുന്നതമായ കലയാക്കി പ്രദര്‍ശിപ്പിക്കുന്നതിന്റെ ചാരുത കാണണമെങ്കില്‍ Canto General വായിക്കണം. അങ്ങനെ വായിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ സഹായത്തോടെ അധികാരത്തില്‍ വരികയും പിന്നീട് അവരെ കാരാഗൃഹത്തിലാക്കി മര്‍ദ്ദിക്കുകയും ചെയ്ത ചിലിയിലെ പ്രസിഡന്റിന്റെ നേര്‍ക്ക് അദ്ദേഹം ചൊരിയുന്ന ഉപാലംഭങ്ങള്‍ കലാപരമായ ആവശ്യകതയ്ക്ക് അതീതമായവയാണെന്ന സത്യം നമ്മള്‍ വിസ്മരിക്കും. സ്റ്റാലിനെ അതിരുകടന്നു വാഴ്ത്തുന്നതിന്റെ അനൗചിത്യവും നമ്മള്‍ വിസ്മരിക്കും. 1949 ഫെബ്രുഎറി 5-ആം തീയതി കവി കാവ്യമെഴുതി അവസാനിപ്പിച്ചു.

The book ends here. It was born
of fury like a live coal like territories
of burned forests, and I hope
that it continues like a red tree
propagating its transparent burn

എന്നു പര്യവസാനത്തിനു മുന്‍പുള്ള വാക്കുകള്‍. രാഷ്ട്രവ്യവഹാരപരമായ കവിത കുപ്രസിദ്ധമായ വിധത്തില്‍ ചീത്തക്കവിതയാണ് എന്നു ക്രോചെ പറഞ്ഞത് നിരര്‍ത്ഥകമാണെന്നു Canto General വായിക്കുന്ന ഏതു സഹൃദയനും പറയും. അത്രയ്ക്കുണ്ട് ഈ കാവ്യത്തിന്റെ സൗന്ദര്യം.

[ഈ കാവ്യം എനിക്കു വായിക്കാന്‍ തന്ന ശ്രീ. വൈക്കം മുരളിയോട് എനിക്കു കൃതജ്ഞതയുണ്ട് എത്രയെത്ര വിശിഷ്ടങ്ങളായ പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്.]

ചോദ്യം, ഉത്തരം

“ഏതെങ്കിലും സാഹിത്യകാരന്‍ ഈശ്വരനു തുല്യനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?” “ടോള്‍സ്റ്റോയിയുടെ ഒരു നോവല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘ഇതാ ഈശ്വരന്‍’ എന്ന് ഉദ്ഘോഷിച്ച് ദസ്തെയെഫ്സ്കി തെരുവിലൂടെ ഓടി. ഫ്രഞ്ച് കവി ബോദലേര്‍ ഈശ്വരനാണെന്ന് ഫ്രഞ്ച് കവി റങ്ബോ (Rembaud) പറഞ്ഞു.”

Symbol question.svg.png “റൊളാങ് ബാര്‍ത്, ഫൂക്കോ, സാര്‍ത്ര, ലക്കന്‍ ഇവരുടെയെല്ലാം തത്ത്വചിന്തകളെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിഞ്ഞുകൂടെന്നു ഞാന്‍ പറഞ്ഞാല്‍?”

“ശരിയാണു സുഹ‍ൃത്തേ എന്നു ഞാന്‍ പറയും. പക്ഷേ അതൊരു കുറവാണോ? ഷെയ്ക്സ്പിയറിനു മലയാളം അറിഞ്ഞുകൂടായിരുന്നു എന്നതുകൊണ്ട് അദ്ദേഹത്തെ നിങ്ങള്‍ ആക്ഷേപിക്കുമോ? ഈ സമീകരിക്കലില്‍ ഔദ്ധത്യത്തിന്റെ സ്ഫുരണമുണ്ടെങ്കില്‍ ക്ഷമിക്കൂ.”

Symbol question.svg.png “തന്നെ ഒരു ഇഡിയറ്റായി ഞാന്‍ കാണുന്നു. എന്താണ് മറുപടി?”

“താങ്കളുടെ വര്‍ഗ്ഗബോധത്തെ ഞാന്‍ അഭിനന്ദിക്കുന്നു.”

Symbol question.svg.png “നദിയില്‍ ഏറെക്കാലമായി തുഴയുന്നല്ലോ. അക്കരെ എത്താറായോ?”

“എത്താറായി ഇനി അല്പം ദൂരമേയുള്ളു.”

Symbol question.svg.png “നിങ്ങള്‍ സാഹിത്യത്തിന്റെ സാര്‍വജനീനസ്വഭാവം, സാര്‍വലൗകിക സ്വഭാവം ഇവയെക്കുറിച്ച് എപ്പോഴും പറയുന്നു. തദ്ദേശസാഹിത്യം സാഹിത്യമല്ലേ?”

“ഉത്കൃഷ്ടസാഹിത്യത്തിന് ഈ രണ്ടു സ്വഭാവങ്ങളുമുണ്ടാകും. ഇത് എങ്ങനെയെന്നു റോളോമേ വ്യക്തമാക്കിയിട്ടുണ്ട്. സാഹിത്യകാരന്‍ ആഴത്തിലെത്തുമ്പോള്‍ യുങ് പറയുന്ന ആര്‍ക്കിറ്റൈപ്പില്‍ ചെന്നുചേരും. ഈ ആര്‍ക്കിറ്റൈപ്പില്‍ അല്ലെങ്കില്‍ പ്രാക്തനരൂപത്തില്‍ എല്ലാ മനുഷ്യരും ഒരേമട്ടില്‍ കാണപ്പെടും. അങ്ങനെയാണ് സാഹിത്യസൃഷ്ടി സാര്‍വലൗകികവും സാര്‍വജനീനവുമാകുന്നത്. തദ്ദേശസാഹിത്യം ആര്‍ക്കിറ്റൈപ്പില്‍ എത്തിയാല്‍ പരമോല്‍കൃഷ്ടം. പക്ഷേ എത്തുന്നില്ല. അതിനാല്‍ അതു ബഹിര്‍ഭാഗസ്ഥമാണ്.”

Symbol question.svg.png “ഏതെങ്കിലും സാഹിത്യകാരന്‍ ഈശ്വരനു തുല്യനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?”

“ടോള്‍സ്റ്റോയിയുടെ ഒരു നോവല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ‘ഇതാ ഈശ്വരന്‍’ എന്ന് ഉദ്ഘോഷിച്ച് ദസ്തെയെഫ്സ്കി തെരുവിലൂടെ ഓടി. ഫ്രഞ്ച് കവി ബോദലേര്‍ ഈശ്വരനാണെന്ന് ഫ്രഞ്ച് കവി റങ്ബോ (Rembaud) പറഞ്ഞു.”

Symbol question.svg.png “മണ്ണുകൊണ്ടു കയര്‍ പിരിക്കുമോ?”

“പ്രയാസപ്പെടുക എന്ന അര്‍ത്ഥത്തില്‍ അങ്ങനെ പറയാറുണ്ട്. ഞാന്‍ പലപ്പോഴും മണ്ണുകൊണ്ടു കയര്‍ പിരിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്ര വ്യവഹാരക്കാരെസ്സംബന്ധിച്ച് അതിനു വേറൊരര്‍ത്ഥമാണ്. അവര്‍ മണ്ണെടുത്തു പിരിച്ചു കയറാക്കി ബഹുജനത്തെ കാണിച്ച് അവരെ കബളിപ്പിക്കുന്നു. വേറൊരു അര്‍ത്ഥത്തില്‍ നവീന സാഹിത്യ നിരൂപകര്‍ അതനുഷ്ഠിക്കുന്നു. മണ്ണിനുപോലും സദൃശമല്ലാത്ത ദുഷ്ടങ്ങളായ സാഹിത്യകൃതികളെടുത്ത് അവര്‍ നിരൂപണത്തിലൂടെ അവയെ കയറാക്കിക്കാണിക്കുന്നു.”

Symbol question.svg.png “പേപ്പട്ടി കടിച്ചിട്ടുണ്ടോ നിങ്ങളെ?”

“കത്തുകളിലൂടെ, റ്റെലിഫോണിലൂടെ ചില പേപ്പട്ടികള്‍ എന്നെ കടിക്കുന്നുണ്ട്. പക്ഷേ കടിയേറ്റു കടിയേറ്റ് എനിക്ക് ഇമ്മ്യൂണിറ്റി വന്നുപോയിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഇങ്ങോട്ട്, നാക്കുനീട്ടികൊണ്ട് ഓടിവരേണ്ടതില്ല.”

ഇ.വി. ശ്രീധരന്‍

Stevie Smith-ന്റെ കവിതകള്‍ ഇതെഴുതുന്നയാളിന് ഏറെയിഷ്ടമാണ്. വ്യംഗ്യഭംഗിയില്‍ ആശയാവിഷ്കാരത്തിന് വലിയ വൈദഗ്ദ്ധ്യമാണ് അവര്‍ക്ക്. ഒരു കവിതയുടെ ആശയം എനിക്ക് ഓര്‍മ്മയുണ്ട്. “അത് അയാളുടെ പ്രഥമരാത്രിയായിരുന്നു; അവളുടെയും എഴുപത്തിമൂന്നു വയസ്സുള്ള കിഴവനാണ് അയാള്‍. അവള്‍ ക്ഷയം പിടിച്ച പെണ്‍കുട്ടിയും, യുദ്ധകാലം ജര്‍മ്മന്‍ വ്യോമസേന ബോംബുകള്‍ വര്‍ഷിക്കുകയാണ് ഇംഗ്ളണ്ടിലെ ആ നഗരത്തില്‍. അപ്പോഴാണ് ഇംഗ്ളീഷ് വ്യോമസേന ജര്‍മ്മനിയില്‍ ബോംബിടാന്‍ യാത്ര തിരിച്ചത്. അപ്പോള്‍ പെണ്‍കുട്ടി കിഴവന്‍ ഭര്‍ത്താവിനോടു ചോദിച്ചു: രണ്ടു പേരുടെയും വിമാനങ്ങള്‍ കൂട്ടിയിടിക്കില്ലേ? വൃദ്ധന്‍ മറുപടി പറഞ്ഞു: “ഓമനേ, എന്റെ ഓമനേ അത് ഒരിക്കലെങ്കിലും സംഭവിച്ചതായി എനിക്കോര്‍മ്മയില്ല.”

മറ്റൊരു കവിതയുടെ ആശയവും എന്റെ ഓര്‍മ്മയിലെത്തുന്നു: വിധവയായ അവളോട് അയാള്‍ ജീവിതകഥ മുഴുവന്‍ പറഞ്ഞു. അതുകേട്ടു വിധവ പറഞ്ഞു: നമുക്കു വേഗം വിവാഹം കഴിക്കാം.” അപ്പോള്‍ അയാള്‍ അറിയിച്ചു: “എനിക്കിപ്പോള്‍ വികാരമുണ്ടാകാനുള്ള കഴിവു നശിച്ചിരിക്കുന്നു. എങ്കിലും കാലം വളരെ വൈകുന്നതിനുമുന്‍പ് നമുക്കു കുറച്ചു വര്‍ത്തമാനമെങ്കിലും പറയാമല്ലോ.” ആദ്യത്തെ കവിതയില്‍ പുരുഷന്റെ വാര്‍ദ്ധക്യംകൊണ്ട് വേഴ്ചയുണ്ടാകുകയില്ലെന്നു ധ്വനി. രണ്ടാമത്തെ കവിതയില്‍ രണ്ടുപേരും വാര്‍ദ്ധക്യത്തിലെത്തിയതുകൊണ്ട് വെറും വര്‍ത്തമാനം പറച്ചിലല്ലാതെ വേറൊന്നും അവര്‍തമ്മിലുണ്ടാവുകയില്ലെന്നു വ്യംഗ്യം.

ആണും പെണ്ണും യഥാക്രമം കാമുകനും കാമുകിയും ആയിരിക്കുമ്പോള്‍ അത് ചങ്ങമ്പുഴക്കവികത പോലെ മനോഹരം. അവര്‍ വിവാഹിതരായാല്‍ അടുത്ത ദിവസം തൊട്ടു സര്‍ദാര്‍ കെ.എം. പണിക്കരുടെ കാവ്യം പോലെ ഗദ്യാത്മകം — സാഹിത്യവാരഫലക്കാരന്‍

അനുഗൃഹീതയായ ഈ കവിയുടെ (കവയിത്രിയുടെ) ഈ കവിതകള്‍ ഞാനിപ്പോള്‍ ഓര്‍മ്മിച്ചതിനു കാരണമുണ്ട്. ദമ്പതീവിഷയകമായ ഒരു ജീവിതം ശ്രീ. ഇ.വി. ശ്രീധരന്‍ നല്ല കഥയായി ചിത്രീകരിച്ചിരിക്കുന്നത് ഞാന്‍ കണ്ടു എന്നതുതന്നെ (കലാകൗമുദി, പുകയുന്ന പൂജ്യം). പതിനാറു പുരുഷന്മാരാണ് അവളെ മുന്‍പു കാണാനെത്തിയത്. പക്ഷേ അവളുടെ അച്ഛന്‍ പെന്‍ഷന്‍പറ്റിയ ശിപായിയായതുകൊണ്ട് ആരും വിവാഹത്തിനു തയ്യാറായില്ല. പതിനേഴാമത്തെ പുരുഷന്‍ ‘പെണ്ണുകാണാന്‍’ എത്തിയപ്പോള്‍ അതും നടക്കില്ല എന്ന് ഉറപ്പുള്ള അവള്‍ അച്ഛന്റെ ദയനീയാവസ്ഥയും കുടുംബത്തിന്റെ നിര്‍ദ്ധനാവസ്ഥയും സ്പഷ്ടമാകുമാറു സംസാരിച്ചു. സംഭവിക്കേണ്ടതു സംഭവിച്ചു. പെണ്ണുകാണാന്‍ വന്നവന്‍ അങ്ങു പോയി. വിവാഹബ്രോക്കര്‍ ദേഷ്യത്തോടെ പെണ്ണിന്റെ തന്തയോടു പറഞ്ഞു: “ഇവള്‍ പെണ്ണല്ല.” അതിന് അവര്‍ ചുട്ട മറുപടി കൊടുത്തു. “ഞാനൊരു പെണ്ണല്ലെന്ന് കുറേക്കാലമായി എനിക്കു തോന്നിത്തുടങ്ങിയിട്ട്.” കഥാകാരന്റെ കഥാപാത്രം പറയുന്ന ഈ വാക്യം നമ്മുടെ നാട്ടിലെ മാത്രമല്ല എല്ലാ പ്രദേശങ്ങളിലെയും യുവതികള്‍ പറയുന്നതുതന്നെയാണ്. ആ രീതിയിലായിപ്പോയിരിക്കുന്നു നമ്മുടെ സമൂഹസ്ഥിതി. വിധവ ഭാര്യയായാല്‍ കിഴവനു സംസാരിക്കാനെങ്കിലും സൗകര്യമുണ്ട്. കഥയിലെ യുവതി വൃദ്ധയായി ജരാനരകള്‍ വന്ന് ഏകാകിനിയായി മരിക്കുമെന്നാണു സൂചന. സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ ദുരവസ്ഥയെ കലാപരമായി ആവിഷ്കരിച്ച് ആ ദുഷ്ടമായ വ്യവസ്ഥയുടെ തലയ്ക്ക് അടികൊടുക്കുകയാണ് ഇ.വി. ശ്രീധരന്‍. സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ട് വൈദഗ്ദ്ധ്യത്തോടെ ഒരു സറ്റയര്‍ രചിച്ചിരിക്കുകയാണ് ഇ.വി.

* * *

ആണും പെണ്ണും യഥാക്രമം കാമുകനും കാമുകിയുമായിരിക്കുമ്പോള്‍ അത് ചങ്ങമ്പുഴക്കവിതപോലെ മനോഹരം. അവര്‍ വിവാഹിതരായാല്‍ അടുത്ത ദിവസം തൊട്ടു സര്‍ദാര്‍ കെ.എം. പണിക്കരുടെ കാവ്യംപോലെ ഗദ്യാത്മകം — സാഹിത്യവാരഫലക്കാരന്‍.

വിഷ്ണുനാരായണന്‍ നമ്പൂതിരി

പൊലിസ് ഉദ്യോഗസ്ഥന്മാരോടു മാത്രം കൂട്ടുകൂടുന്ന ഒരു സ്നേഹിതന്‍ എനിക്കുണ്ടായിരുന്നു. പൊലിസ് ഇന്‍സ്പെക്റ്റര്‍ ജീപ്പില്‍ പോകുകയായിരിക്കും. വാഹനം കൈകാണിച്ചു നിറുത്തി അയാള്‍ ഇന്‍സ്പെക്റ്ററുടെ കൈപിടിച്ചു കുലുക്കിയിട്ടു നാലുപാടും നോക്കും മറ്റുള്ളവര്‍ അതുകണ്ട് അസൂയപ്പെടട്ടേ എന്നു വിചാരിച്ച് ഇന്‍സ്പെക്റ്റര്‍തന്നെ വേണമെന്നില്ല. ട്രാഫിക് കണ്‍സ്റ്റബിള്‍ ഗതാഗത നിയന്ത്രണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ റോഡിലൂടെ പോയാല്‍ മതി. കണ്‍സ്റ്റബിളിന്റെ അടുത്തുചെന്ന് കുശലപ്രശ്നം നടത്തും. എന്നിട്ട് അഭിമാനഭരിതനായി ചുറ്റും നോക്കും. “നിനക്കൊക്കെ പൊലിസിനെ പരിചയമുണ്ടോടാ? എനിക്കുണ്ട്. കണ്ടോ?” എന്നാവും ആ നോട്ടത്തിന്റെ അര്‍ത്ഥം. ഇങ്ങനെ പൊലിസുകാരോടു സമ്പര്‍ക്കം പുലര്‍ത്തിപ്പുലര്‍ത്തി അയാള്‍ കാണുന്നവരെയൊക്കെ കള്ളന്മാരായും കൊലപാതകികളായും ദര്‍ശിച്ചു. ഇനി സങ്കല്പം. ഡോക്ടര്‍മാരോടു മാത്രംകൂടി നടക്കു. അങ്ങനെ നടക്കുന്നവന്‍ ലോകത്തുള്ള എല്ലാവരെയും രോഗികളായി കാണും. യുവതികളായ സുന്ദരികളോടു മാത്രം സമ്പര്‍ക്കമുള്ളവനു ലോകമാകെ സുന്ദരമാണെന്നു തോന്നും. എപ്പോഴും വേണ്ട ആ സമ്പര്‍ക്കം അടുത്തടുത്ത് ഇരുന്ന് ബസ്സിലോ വിമാനത്തിലോ സഞ്ചരിച്ചാല്‍ മതി. ലോകം സ്വര്‍ഗ്ഗമായി മാറും. ഈ സ്വര്‍ഗ്ഗീയാനുഭൂതിയെ അതിസുന്ദരമായി സ്ഫുടീകരിക്കുന്ന ഒരു കഥയുണ്ട് മാര്‍കേസിന്റേതായി.

ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “സഹയാത്രിക” എന്ന കാവ്യം നോക്കുക. കവിയായ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കല്ല, കാവ്യത്തിലെ ‘നരേറ്റര്‍’ക്ക് അടുത്തിരുന്ന യുവതി നല്കിയ അനവദ്യാനുഭൂതി ഏതുവിധത്തിലുള്ളതായിരുന്നുവെന്നു ഗ്രഹിക്കാന്‍ കഴിയും. അതിനു കഴിയുന്ന മട്ടില്‍ കവി തന്റെ വിചാരവികാരങ്ങള്‍ക്കു ബഹി: പ്രകാശനം നല്കിയിട്ടുണ്ട്.

“തൊട്ടരികില്‍ ശീതളഗന്ധം
മുറ്റുമിടത്തില്‍നിന്നും
താമരവളയംപോലൊരു കൈ-
ത്താർ പൊഴിപൂ സാഹായ്യം.”

എന്നും

“മായുന്നൂ നീ അലിയും വെണ്‍
മേഘംപോലെ, യകലെ!
മായുമ്പൊഴുതെന്നാല്‍, മേഘ
ക്കീറിന്‍ മഞ്ജിമപോലെ.
മരുവില്‍ കുളിര്‍മഴപോലെ, പെരു-
തഴലില്‍ സ്നേഹംപോലെ
നീ നിലകൊള്ളുന്നൂ നിനവില്‍
ഭൂവിന്‍ പുണ്യംപോലെ.”

എന്നുമുള്ള വരികളില്‍ സൗന്ദര്യാതിശയമാണ് അനുവാചകന്‍ ദര്‍ശിക്കുക.

ഈ സ്വര്‍ല്ലോകാനുഭൂതി മാത്രമല്ല കാവ്യത്തിന്റെ വിഷയം. ഭാരതീയ സംസ്കാരത്തെയും പാശ്ചാത്യ സംസ്കാരത്തെയും ധ്വന്യാത്മകമായി ആവിഷ്കരിച്ച് ആദ്യത്തേതിന്റെ ഉത്കൃഷ്ടത കവി സൂചിപ്പിക്കുന്നു. അഗാധതയിലേക്കു ചെല്ലുമ്പോള്‍ പുരുഷനും സ്ത്രീയും മാത്രമേയുള്ളു. സംസ്കാരങ്ങളുടെ വിഭിന്നതകള്‍ അപ്രത്യക്ഷങ്ങളാകുന്നു. അവിടെ സ്ത്രീക്കു സ്നേഹത്തിന്റെ ആദ്യത്തെ അവസ്ഥയായ ദയ കാണിക്കാനാവും. പുരുഷനു സ്നേഹം പ്രകടിപ്പിക്കാനാവും. മനോഹരമായ കാവ്യമാണിത്. {***}} തദ്ദേശസംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും സാഹിത്യത്തിന്റെ ആകര്‍ഷകമായ രൂപം കൊടുക്കാന്‍ കഴിയുമോ? കഴിയുമെന്ന് ശ്രീ. എന്‍. പ്രഭാകരന്‍ ദേശാഭിമാനി വാരികയിലെഴുതിയ ‘കൗജുത്താത്ത’ എന്ന ചെറുകഥയിലൂടെ തെളിയിക്കുന്നു. ആ കഥാപാത്രം വ്യക്തിത്വമാര്‍ന്നു നില്ക്കുന്നുണ്ട് ഇക്കഥയില്‍.

നടക്കാത്ത കാര്യങ്ങള്‍

സാഫല്യത്തിലെത്താത്ത ചില കാര്യങ്ങള്‍ക്കു വേണ്ടി അനവരതം ശ്രമിക്കുന്നു ചിലര്‍. അവയില്‍ ചിലതു മാത്രം: വൃദ്ധജന വിദ്യാഭ്യാസം, സമ്പൂര്‍ണ്ണ സാക്ഷരത, കൈക്കൂലി അവസാനിപ്പിക്കല്‍, സ്ത്രീസമത്വവാദത്തിന്റെ സഫലീഭവിക്കല്‍, ബന്തും ഹര്‍ത്താലും ഒഴിവാക്കല്‍, എല്ലാ ‘പ്രതിഭാസ’ങ്ങള്‍ക്കും ചേരുന്ന ഒറ്റസ്സിദ്ധാന്തം (A Brief History of Time എഴുതിയ ശാസ്ത്രജ്ഞനെ മനസ്സില്‍ക്കണ്ട്), നൂറുവയസ്സു ചെന്നവന്‍ മരിച്ചാലും രാഷ്ട്രീയ നേതാക്കന്മാര്‍ക്കുണ്ടാകുന്ന ഞെട്ടലും അഗാധഖേദവും; സമ്പൂര്‍ണ്ണമായ മദ്യവര്‍ജ്ജനം.