close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 12 08


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 12 08
ലക്കം 847
മുൻലക്കം 1991 12 01
പിൻലക്കം 1991 12 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജി. ശങ്കരക്കുറുപ്പിന്റെ “ചങ്ങാതികള്‍” മനോഹരമായ കാവ്യമാണ്. അതു വായിക്കുമ്പോഴൊക്കെ എനിക്ക് സൗന്ദര്യാനുഭൂതി ഉണ്ടാകുന്നു. ആ കാവ്യത്തിന്റെ കര്‍ത്താവായ ജി. ശങ്കരക്കുറുപ്പിന് അതിന്റെ പാരായണം എനിക്കുണ്ടാക്കുന്ന അനുഭൂതി ഉളവാക്കുമോ? ഇല്ലെന്നാണു് എന്റെ തോന്നല്‍. താന്‍ അനുഷ്ഠിക്കേണ്ടത് ഭംഗിയായി അനുഷ്ഠിച്ചു എന്ന വിചാരത്തില്‍നിന്നുളവാകുന്ന ആത്മസംതൃപ്തിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ഉണ്ടാകാനിടയില്ല. എന്നാല്‍ “മേഘസന്ദേശം” വായിച്ചാല്‍ സഹൃദയനുണ്ടാകുന്ന അനുഭൂതി അതേ രീതിയില്‍ ആ കാവ്യം വായിക്കുന്ന ശങ്കരക്കുറുപ്പിനും ജനിക്കും. മുത്തു കിട്ടിയ ഞാന്‍ ആഹ്ളാദിക്കും. അതു സൂക്ഷിച്ചവയ്ക്കും കൂടക്കൂടെ എടുത്തുനോക്കും. ഞാന്‍ അതിന്റെ ഉടമസ്ഥനാണല്ലോ എന്നു വിചാരിച്ച് അഭിമാനിക്കും. പക്ഷേ മുത്തിനു ജനനമരുളിയ ചിപ്പിക്ക് ആഹ്ളാദമോ മൂല്യബോധമോ ഇല്ല. മുത്തിനു ജന്മം നല്കുക എന്ന കൃത്യം അനുഷ്ഠിച്ച ചിപ്പിക്ക് ചാരിതാര്‍ത്ഥ്യമേ ഉള്ളൂ. ഇതുകൊണ്ടാണ് കഥയെഴുതിയ കഥാകാരനും കാവ്യം രചിച്ച കവിയും അവ മറ്റുള്ളവരുടെ ആസ്വാദനത്തിനു വേണ്ടി സമര്‍പ്പിക്കുന്നത്. സര്‍ഗ്ഗപ്രക്രിയയ്ക്കു സമ്പൂര്‍ണ്ണത വരണമെങ്കില്‍ സഹൃദയന്‍ കലാ സൃഷ്ടി ആസ്വദിച്ചു എന്നു കലാകാരനറിയണം.

രത്നം

ഭാഷയ്ക്ക് ഇന്ന അധഃ പതനം വന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം സംസ്കാരത്തിന്റെ ജീര്‍ണ്ണതയാണ്. സംസ്കാരം ഔന്നത്യത്തിലെത്തിയ കാലയളവുകളില്‍ ഭാഷയും ഔന്നത്യമാര്‍ജ്ജിച്ചിരുന്നു… സമൂഹത്തിന്റെ കൊള്ളരുതായ്മകളും ദൗര്‍ബ്ബല്യങ്ങളും ഭാഷ പ്രതിഫലിപ്പിക്കും. അതിനാല്‍ മലയാളം നിര്‍ബന്ധവിഷയമാക്കാനല്ല സംസ്കാരഭദ്രത ഉണ്ടാകാനായിട്ടാണ് ചെറുപ്പക്കാര്‍ ശ്രമിക്കേണ്ടത്.

പ്രഫെസര്‍ വി. ജഗന്നാഥപ്പണിക്കര്‍ ഒരുദിവസം എന്നോടു പറഞ്ഞു: “ഏതു പുതിയ പുസ്തകത്തിനും ‘വേര്‍ജിനിറ്റി’ — കന്യകാത്വം ഉണ്ട്. വേറൊരാള്‍ക്ക് അതു വായിക്കാന്‍ കൊടുത്താല്‍ ആ വേര്‍ജിനിറ്റി നഷ്ടപ്പെടും. അതുകൊണ്ടു പുസ്തകം മറ്റൊരാള്‍ക്കും കൊടുക്കരുത്.” എനിക്ക് ഉടനെ ഓര്‍മ്മയിലെത്തിയത് ഒരു യഥാര്‍ത്ഥ സംഭവമാണ്. സിനിമയ്ക്കു ടിക്കറ്റ് വാങ്ങാന്‍ ക്യൂവില്‍ നിന്ന ചെറുപ്പക്കാരിയായ വീട്ടമ്മയെ ചില കശ്മലന് മാര്‍ തൂക്കിയെടുത്തു കാറിലിട്ടു കൊണ്ടുപോയി. വിജനസ്ഥലത്തുവച്ചു ബലാത്സംഗം ചെയ്തു. ഭാര്യയെ കണ്ടില്ലല്ലോ എന്നു വിചാരിച്ചു സംഭ്രമിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ മുന്‍പില്‍ അവര്‍ നേരംവെളുത്തപ്പോള്‍ എത്തുന്നു. കുഞ്ഞുങ്ങൾ ദുഃഖാധികൃത്തോടെ അമ്മയെ നോക്കുന്നു. ബലാത്കാരവേഴ്ച നടത്തിയവര്‍ കാലത്ത് അവരെ വീട്ടിനടുത്തുകൊണ്ടു വിട്ടിട്ടുപോയതാണ്. അക്കാര്യമോ തലേദിവസത്തെ ധര്‍ഷണമോ അവരെ അറിയിക്കാതെ “കുളിച്ചിട്ടു വരട്ടെ” എന്നു പറഞ്ഞു കൊണ്ട് ആ യുവതി കുളിമുറിയില്‍ കയറി. മണ്ണെണ്ണ തലവഴി ഒഴിച്ചു. സാരിയില്‍ തീകൊളുത്തി. വെന്തു മരിച്ചു. പിന്നീടാണ് അവരെന്തിന് ആത്മഹത്യ ചെയ്തുവെന്നു ഭര്‍ത്താവും മറ്റുള്ളവരും അറിഞ്ഞത്. ചില സ്ത്രീകള്‍ അങ്ങനെയാണ്. ശരീരം കളങ്കപ്പെട്ടാല്‍ അവര്‍ ജീവനൊടുക്കിക്കളയും. ഇവിടെ കന്യകാത്വമല്ല, ചാരിത്രമാണ് ഭഞ്ജിക്കപ്പെട്ടത്. ജഗന്നാഥപ്പണിക്കര്‍ പറഞ്ഞതില്‍ സത്യമില്ലാതില്ല. പുസ്തകം തിരിച്ചു കിട്ടിയാലും ധര്‍ഷണം ചെയ്യപ്പെട്ട കന്യകയെപ്പോലെ അതു തകര്‍ന്നുപോയിരിക്കും. ഇതിനു മറ്റൊരു വശവുമുണ്ട്. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തില്‍ എത്രയെത്ര സ്വര്‍ണ്ണാഭരണക്കടകള്‍! അവിടെ ചില്ലിട്ട പെട്ടികളിലിരിക്കുന്ന ആഭരണങ്ങള്‍ക്കു വിലയുണ്ടാകണമെങ്കില്‍ അവ സുന്ദരികളുടെ ഗളനാളങ്ങളെയും കരങ്ങളെയും അലങ്കരിക്കേണ്ടതല്ലേ? “മാലയ്ക്കു വിലയെന്ത്” എന്നു ചോദിച്ചാല്‍ പതിനയ്യായിരം രൂപയെന്നു പറയുമായിരിക്കും. അതു വെറും വാക്കുകള്‍. വില ചോദിക്കുന്ന കാമുകന്‍ അതു വാങ്ങി കാമുകിയുടെ കഴുത്തില്‍ അണിയിക്കുമ്പോഴാണ് അതിനു കോടിരൂപയുടെ വിലയുണ്ടാകുന്നത്. പനിനീര്‍ച്ചെടിയില്‍ പൂ വിടര്‍ന്നു നില്ക്കുന്നതു കണ്ടാല്‍ മൂല്യബോധമുണ്ടാവുകയില്ല. അത് അടര്‍ത്തിയെടുത്ത് പ്രേമഭാജനത്തിന്റെ തലമുടിയില്‍ ചൂടിക്കു. പുഷ്പത്തിന് എന്തെന്നില്ലാത്ത മൂല്യമുണ്ടാകും. പുസ്തകവും തരുണിയും “പരഹസ്തഗത”മാകണമെന്നല്ല ഞാന്‍ പറയുന്നത്. നേരത്തേ പറഞ്ഞ സത്യത്തിനു വേറൊരു വശമുണ്ടെന്നുകൂടി സൂചിപ്പിക്കാനേ എനിക്കാഗ്രഹമുള്ളു.

ശ്രീ. ജി. മധുസൂദനന്റെ ‘മൃഗയ’ എന്ന ചെറുകഥയില്‍ ഒരു രത്നമുണ്ട്. സുന്ദരിയായ മൃണാളിനി. അവളുടെ മൂല്യം അവളുടെ ഭര്‍ത്താവിന് അറിഞ്ഞുകൂടാ. അത് അറിയുന്ന വേറൊരുത്തന്‍ ആ രത്നം കൈക്കലാക്കാന്‍ ശ്രമിക്കുന്നു. അതിനു ക്രൂരമായ മാര്‍ഗ്ഗം അയാള്‍ അവലംബിക്കുകയും ചെയ്യുന്നു. മൃണാളിനിയുടെ ഭര്‍ത്താവ് വേട്ടക്കാരനാണ്. വേട്ടയിലുള്ള അമിത കൗതുകംകൊണ്ടാവാം അയാള്‍ ഭാര്യയെ അവഗണിക്കുന്നു. അവളെ കൈക്കലാക്കാന്‍വേണ്ടി കഥാകാരന്‍ അയാളെക്കൊണ്ടു അരുതാത്തതു പ്രവര്‍ത്തിച്ചു മെലോഡ്രാമയുണ്ടാക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഈ കഥ വായിച്ചു തീരുമ്പോള്‍ രസാനുഭൂതിയല്ല. ആകുലാവസ്ഥയാണ് അനുവാചകന്.

അന്യന്റെ രത്നം

“The Name of the Rose” എന്ന നോവലെഴുതി വിശ്വവിഖ്യാതനായ ഉമ്പര്‍ടോ എകോ വേറൊരുവന്റെ രത്നം മോഷ്ടിച്ചോ? മോഷ്ടിച്ചുവെന്നാണ് ഒരു ഗ്രീക്ക് സിപ്രിയറ്റ് നോവലിസ്റ്റിന്റെ വാദം. താന്‍ 1964-ല്‍ പ്രസിദ്ധപ്പെടുത്തിയ “The Excommunicated” എന്ന നോവല്‍ ചൂഷണം ചെയ്താണ് എകോ “The Name of the Rose” എഴുതിയതെന്ന് നോവലിസ്റ്റ് സോക്രട്ടസ് പറയുന്നു. നൂറ്റുക്കണക്കിനാണത്രേ സാദൃശ്യങ്ങള്‍ ക്ളാസ്സിക്കല്‍ ഗ്രീക്കിലെഴുതിയതാണ് ഈ നോവല്‍ തനിക്കു ക്ളാസ്സിക്കല്‍ ഗ്രീക്ക് അറിഞ്ഞുകൂടെന്നും രണ്ടു നോവലുകളുടെയും പ്രഭവകേന്ദ്രം ഒന്നാകാമെന്നും എകോ സമാധാനം നല്കുന്നു. ഇത് കള്ളമാണെന്നാണ് ഗ്രീക്ക് സിപ്രിയറ്റ് നോവലിസ്റ്റിന്റെ മറുപടി. എകോക്ക് ആ ഭാഷയറിയാം, പ്രഭവകേന്ദ്രമൊന്നുമില്ല തന്റെ ഭാവനയല്ലാതെ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2.2 മില്യന്‍ ഡോളറാണ് നഷ്ടപരിഹാരമായി സോക്രട്ടസ് ആവശ്യപ്പെടുന്നത്. കെയ്സ് നടക്കുന്നു. വിധി എന്തായിരിക്കുമോ എന്തോ (7731-ആം നമ്പര്‍ Economist വാരിക നോക്കുക). എകോയുടെ “ഫൂക്കോസ് പെന്‍ഡുലം” എന്ന നോവല്‍ നന്നായിട്ടുണ്ടെന്ന് ഞാന്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. ഇനി അതിന്റെ ഒറിജിനല്‍കൂടി കണ്ടുപിടിച്ചാല്‍ മതി.

ഞാന്‍ ആലോചിക്കുകയാണ്. പടിഞ്ഞാറുള്ള പല സാഹിത്യകാരന്മാരും ഏതാണ്ട് അമ്പതുകൊല്ലംമുന്‍പു മരിച്ചുപോയത് എത്ര നന്ന്! ശവക്കുഴിയില്‍നിന്ന് എഴുന്നേറ്റുവന്ന് അവര്‍ക്ക് ഇവിടെയുള്ളവരുടെ പേരില്‍ കെയ്സ് കൊടുക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ത്തന്നെ അവര്‍ക്കു മലയാളം അറിയാമായിരുന്നോ?

ചോദ്യം, ഉത്തരം

Symbol question.svg.png “എല്ലാ കുടുംബങ്ങളിലും അടിപിടി ഉണ്ടാകുന്നത് എന്തുകൊണ്ട്?”

“എല്ലാക്കുടുംബങ്ങളിലും ശണ്ഠയില്ല. ഏതു കുടുംബത്തില്‍ പണമുണ്ടോ അവിടെ ശണ്ഠയുണ്ട്. പക്ഷേ പലരും അതു രഹസ്യമാക്കി വയ്ക്കും.”

Symbol question.svg.png “കേരളത്തിലെ കഥയെഴുത്തുകാരുടെ കഥകളെ വിശ്വസാഹിത്യത്തിലെ കഥകളുമായി താരതമ്യപ്പെടുത്തിയിട്ട് ഇവിടെയുണ്ടാകുന്ന കഥകള്‍ ചവറാണെന്നു പറയുന്ന നിങ്ങള്‍ കിള്ളിയാറ് ഗംഗപോലെ ഇരിക്കുന്നില്ല എന്നല്ലേ പറയുന്നത്?”

“ഇവിടത്തെ കഥകളെ ലോകസാഹിത്യത്തിലെ കഥകളുമായി തട്ടിച്ചുനോക്കി അവ കലാത്മകങ്ങളല്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ അതു വിഡ്ഢിത്തമാകും. ഇവിടത്തെ ഒരു കഥ എന്തുകൊണ്ടു മോശമായി എന്നു സൂചിപ്പിച്ചിട്ട് കലാത്മകമായ കഥയേതെന്നു സ്പഷ്ടമാക്കാനായി വിശ്വസാഹിത്യത്തിലെ ഒരു കഥയുടെ നേര്‍ക്കു കൈചൂണ്ടാറുണ്ട്. ആ പ്രവൃത്തിയെയാണ് നിങ്ങളെപ്പോലുള്ളവര്‍ തെറ്റിദ്ധരിക്കുന്നത്. നിങ്ങള്‍ പടിഞ്ഞാറന്‍ കഥകള്‍ ധാരാളം വായിച്ചാല്‍ ചെറുകഥ എന്ന കലാരൂപത്തിന്റെ സൗന്ദര്യമെവിടെയിരിക്കുന്നുവെന്നു ഗ്രഹിക്കും. ഇംഗ്ളീഷ് കഥകള്‍ വായിക്കാത്തവര്‍ക്ക് പടിഞ്ഞാറന്‍ സാഹിത്യത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട മലയാള ചെറുകഥകളുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ കഴിയുകയില്ല. ഒരുകാര്യംകൂടി പറയട്ടെ. ജാപ്പനീസ് സാഹിത്യകാരന്‍ യൂക്കിയോ മിഷീമയുടെ ചെറുകഥകളുടെ ഒരുസമാഹാരം ഈ വര്‍ഷം പ്രസാധനം ചെയ്തിട്ടുണ്ട്. (Acts of Worship — Seven Stories — Translated by John Bester — Flamingo Publishers.) അതില്‍ Act of Worship എന്നൊരു ചെറുകഥയുണ്ട്. വായിച്ചുനോക്കൂ. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ പത്തു കഥകളെടുത്താല്‍ അതില്‍ Act of Worship എന്ന കഥയ്ക്കും സ്ഥാനമുണ്ടായിരിക്കും. ഞാനതു വായിച്ചിട്ടു ‘marvellous’ എന്ന സ്വയം പറഞ്ഞുപോയി. രണ്ടുതവണകൂടി അതു വായിച്ചു. കലയുടെ മഹാദ്ഭുതം എന്നേ പറയാനുള്ളു.”

Symbol question.svg.png “ഈശ്വരനുണ്ടെങ്കിലും ഇല്ലെങ്കിലും അമ്പലങ്ങള്‍ നല്ലതല്ലേ?”

“സംശയമെന്ത്? വിഗ്രഹത്തിന്റെ മുന്‍പില്‍ കൈകൂപ്പി നില്ക്കുമ്പോഴും അടുത്തുനില്ക്കുന്ന സൗന്ദര്യത്തിന്റെ നേര്‍ക്കു കടക്കണ്ണെറിയാന്‍ വേറെയെവിടെയാണു സൗകര്യം? ഭര്‍ത്താവിന്റെ കുടിയും വ്യഭിചാരവും കണ്ടു ജീവിതം ദുസ്സഹമായിത്തീര്‍ന്ന പാവപ്പെട്ട സ്ത്രീക്ക് അമ്പലമില്ലെങ്കില്‍ വേറെയെവിടെയാണ് ആശ്രയസ്ഥാനം?”

Symbol question.svg.png “Ph.D എന്നതിന്റെ മുഴുവന്‍ രൂപമെന്താണു സാറേ?”

“എനിക്കറിഞ്ഞുകൂടാ. Petticoat Hangs Down എന്നാണെന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ഇതു ശരിയാണെന്നു വൈകുന്നേരം റോഡിലിറങ്ങിയാല്‍ മനസ്സിലാക്കാം.”

Symbol question.svg.png “മകന്‍ അമ്മയെ തെറിവിളിക്കുമ്പോള്‍ ആ അമ്മയ്ക്ക് എന്തു തോന്നും?”

“അവനെ തൊട്ടിലില്‍ക്കിടത്തി താരാട്ടുപാടി ആട്ടിയുറക്കിയത് ഓര്‍മ്മിക്കും.

Symbol question.svg.png “നവീന നിരൂപകരോട് എന്തിത്ര കോപം നിങ്ങള്‍ക്ക്?”

“ഹേയ്, ഒരു കോപവുമില്ല. അവര്‍ പുതിയ ഒന്നിനെ (അക്കം) ലക്ഷമാക്കി പ്രദര്‍ശിപ്പിക്കുന്നവരല്ലേ. പഴയ ലക്ഷത്തെ ഒന്നാക്കിയും. ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ നവീന നിരൂപകനായിരുന്നില്ല. പക്ഷേ തനിക്കിഷ്ടപ്പെട്ട എന്തിനെയും അദ്ദേഹം ഇമ്മിണി വല്യ ഒന്നാക്കുമായിരുന്നു.”

Symbol question.svg.png “ഒരുകോടി രൂപ തരാം. ഇന്ത്യവിട്ട് വല്ലയിടത്തും പോയി താമസിക്കാമോ?”

“ഒന്നും തരണ്ട. എനിക്കു പാസ്പോര്‍ട് ഉണ്ട്. വിസ ശരിപ്പെടുത്തിത്തന്നാല്‍ മതി. ഞാന്‍ എവിടെയെങ്കിലും പോയി ഭിക്ഷക്കാരനായി ജീവിച്ചുകൊള്ളാം. എന്റെ നാട്ടിലെ ജീവിതത്തെക്കാള്‍ എത്രയോ ഭേദമാണ് അന്യദേശത്തെ ഭിക്ഷയാചിക്കല്‍.”

Symbol question.svg.png “നിങ്ങളുടെ രചനകള്‍ ഉപരിപ്ളവങ്ങളായത് എന്തുകൊണ്ട്?”

“പാലക്കാട്ടു മണിഅയ്യരുടെ മൃദംഗംവായന ഒന്നാന്തരമാകണമെങ്കില്‍ ചെമ്പൈ വൈദ്യനാഥയ്യര്‍ പാടണം. പ്രൈമറിസ്ക്കൂളിലെ പാട്ടുറ്റീച്ചര്‍ പാടിയാല്‍ മതിയാവുകയില്ല.”

Symbol question.svg.png “കളര്‍ റ്റി. വിയാണോ ഇഷ്ടം, അതോ, ബ്ളാക്ക് ആന്‍ഡ് വൈറ്റോ?”

“രണ്ടും ഇഷ്ടമല്ല. പക്ഷേ കറുപ്പും വെളുപ്പുമാണ് നിറമുള്ളതിനെക്കാള്‍ സ്വാഭാവികം.”

Symbol question.svg.png “നിങ്ങള്‍ പ്രധാനമന്ത്രിയായാല്‍?”

“വാഗ്ദാനങ്ങള്‍ നടത്തുകില്ല. അവ നടത്തി ജനതയെ വഞ്ചിക്കുന്ന മറ്റു മന്ത്രിമാരെ ജയിലിലാക്കും.”

ഇ.എം.എസ്

ഞാന്‍ ആലോചിക്കുകയാണ്. പടിഞ്ഞാറുള്ള പല സാഹിത്യകാരന്മാരും ഏതാണ്ട് അമ്പതുകൊല്ലം മുന്‍പു മരിച്ചുപോയത് എത്ര നന്ന്! ശവക്കുഴിയില്‍നിന്ന് എഴുന്നേറ്റു വന്ന് അവര്‍ക്ക് ഇവിടെയുള്ളവരുടെ പേരില്‍ കെയ്സ് കൊടുക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ത്തന്നെ അവര്‍ക്കു മലയാളം അറിയാമായിരുന്നോ?

മലയാള ഭാഷ നശിച്ചുവെന്നു മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഈ കാലയളവില്‍, ധിഷണാശാലിയായ ശ്രീ. ഇ.എം.എസ്. ഭാഷയെക്കുറിച്ചു ചിന്തോദ്ദീപകമായി പറഞ്ഞിട്ടുള്ളതിലേക്ക് ഞാന്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. യുക്തിയുക്തമായി വാദങ്ങള്‍ കൊണ്ടുവന്നതിനുശേഷം അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു:

“ഇതു ചെയ്യുന്നതിനു പകരം കോളേജുകളിലും സര്‍വകലാശാലകളിലെ ബിരുദാനന്തര ഗവേഷണത്തിലും മലയാളപഠനം നിര്‍ബ്ബന്ധവിഷയമാക്കണമെന്ന വാശി എനിക്ക് മനസ്സിലാകുന്നില്ല. “10+2” എന്ന പേരില്‍ ഇന്നറിയപ്പെടുന്ന സ്ക്കൂള്‍ വിദ്യാഭ്യാസമനുസരിച്ച് വിവിധ വിഷയങ്ങള്‍ പഠിക്കാനുള്ള കോളേജുകളിലും സര്‍വകലാശാലകളിലും എത്തിയാല്‍ പിന്നെയും ഭാഷ പഠിക്കണമെന്നോ? പ്രകൃതിശാസ്ത്രങ്ങളിലോ സാമൂഹ്യശാസ്ത്രങ്ങളിലോ വൈദഗ്ദ്ധ്യം നേടുന്നതിനുള്ള വേദികളായ കോളേജുകളിലും സര്‍വകലാശാലകളിലും ഭാഷാപഠനം നിര്‍ബ്ബന്ധമാക്കുന്നതിന്റെ അര്‍ത്ഥം, ആ നിലവാരത്തില്‍ വൈദഗ്ദ്ധ്യം നേടാന്‍ ശ്രമിക്കുന്ന വിഷയങ്ങള്‍ പഠിക്കാനുള്ള സമയം കുറഞ്ഞുവെന്നല്ലേ?

കോളേജുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണമെങ്കില്‍ ഈ പിടിവാശി ഉപേക്ഷിക്കണമെന്നെനിക്കു തോന്നുന്നു.”

ഇ.എം.എസ്സിന്റെ ഈ മതങ്ങളോടു ഞാന്‍ സമ്പൂര്‍ണ്ണമായും യോജിക്കുന്നു. എന്നെപ്പോലെ ഇവയോട് യോജിക്കുന്നതായ! കേരളത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഉണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഭാഷയ്ക്ക് ഇന്ന് അധഃപതനം വന്നിട്ടുണ്ടെങ്കില്‍ അതിനു കാരണം സംസ്കാരത്തിന്റെ ജീര്‍ണ്ണതയാണ്. സംസ്കാരം ഔന്നത്യത്തിലെത്തിയ കാലയളവുകളില്‍ ഭാഷയും ഔന്നത്യമാര്‍ജ്ജിച്ചിരുന്നു. ഉദാഹരണം കാളിദാസന്റെ കാലം. അദ്ദേഹത്തിന്റെ കാലത്തെ ഭാരതീയ സംസ്കാരം സമുജ്ജ്വലമായിരുന്നതിനാലാണ് രഘുവംശാദി കാവ്യങ്ങള്‍ സമുജ്ജ്വലങ്ങളായത്. മുഹമ്മദീയാധിപത്യം വന്നപ്പോള്‍ ഭാരതീയ സംസ്കാരം തകര്‍ന്നു. അപ്പോള്‍ സംസ്കൃതഭാഷയും തകര്‍ന്നു. ടാഗോറിന്റെ കാലത്തെ ബംഗാളിഭാഷ ഉജ്ജ്വലത ആവഹിച്ചത് ആ നാട്ടിന്റെ സംസ്കാരം ആ കാലത്ത് സുശക്തമായിരുന്നതുകൊണ്ടാണ്. രാജവാഴ്ചയ്ക്ക് അതിന്റേതായ ന്യൂനതകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും മലയാളനാട് ഇന്നത്തെപ്പോലെ അന്നു സംസ്കാരദരിദ്രമായിരുന്നില്ല. ഇന്നത്തെപ്പോലെ അക്രമങ്ങളും കൊലപാതകങ്ങളും ഛിദ്രീകരണശക്തികളും വിഘടിതപ്രവര്‍ത്തനങ്ങളും അന്നില്ലായിരുന്നു. അതു കൊണ്ടാണ് ഉണ്ണായിവാരിയരും കുമാരനാശാനും വള്ളത്തോളും ഉള്ളുരും ചേതോഹരമായി, സുശക്തമായി കാവ്യങ്ങളെഴുതിയത്. സമൂഹത്തിന്റെ കൊള്ളരുതായ്മകളും ദൗര്‍ബ്ബല്യങ്ങളും ഭാഷ പ്രതിഫലിപ്പിക്കും. അതിനാല്‍ മലയാളം നിര്‍ബ്ബന്ധവിഷയമാക്കാനല്ല സംസ്കാരഭദ്രത ഉണ്ടാക്കാനായിട്ടാണ് ചെറുപ്പക്കാര്‍ ശ്രമിക്കേണ്ടത്. മലയാളം എം.എ പാസ്സായി ജോലിയില്ലാതെ നടക്കുന്നവര്‍ക്ക് ഈ നിര്‍ദ്ദേശം സ്വീകരിക്കാനാവുകയില്ലെന്ന് എനിക്കറിയാം. എങ്കിലും എനിക്കു സത്യമെന്നു തോന്നിയത് ഞാന്‍ പറഞ്ഞുവെന്നേയുള്ളു. അവര്‍ ക്ഷമിക്കുമല്ലോ. (ഇ.എം.എസ്സിന്റെ ലേഖനം ദേശാഭിമാനി വാരികയില്‍) [സംസ്കാരം തകരുമ്പോള്‍ ഭാഷ തകരുമെന്ന ആശയം എന്റേതല്ല. ഗെറ്റേ തുടങ്ങിയ മഹാകവികളും ഹക്സിലി തുടങ്ങിയ ചിന്തകരും പറഞ്ഞിട്ടുള്ളതാണത്.]

ചിന്തകള്‍

തടവറയുടെ ഭിത്തികള്‍ക്ക് ഏകശാസനാധിപതികള്‍ വിചാരിക്കുന്ന തരത്തില്‍ കനമില്ല. അതിനകത്ത് അവര്‍ പാര്‍പ്പിച്ചിരിക്കുന്ന മഹാന്മാരുടെയും മഹതികളുടെയും യശസ്സ് ലോകമാകെ വ്യാപിക്കും. അപ്പോള്‍ തടവറ പ്രയോജന ശൂന്യമായിത്തീരും. ഈ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ സൂകിയെക്കുറിച്ചും അതു സത്യമത്രേ.

വായിച്ചാല്‍ മാത്രം പോരാ; വീട്ടില്‍ ഉണ്ടായിരിക്കേണ്ട പുസ്തകമാണ് Theodor Adorno-യുടെ Minima Moralia. എങ്കിലേ കൂടക്കൂടെ അതെടുത്തു വായിക്കാന്‍ പറ്റു. അതില്‍നിന്നു ചില ചിന്താരത്നങ്ങള്‍:

  1. എഴുത്തുകാരന്‍ താനുദ്ദേശിക്കുന്നത് പൂര്‍ണ്ണമായും ആവിഷ്കരിച്ചു കഴിഞ്ഞാല്‍ അതു സുന്ദരമായിത്തീരും. ആവിഷ്കാര ചാരുതയ്ക്കുവേണ്ടിയുള്ള ആവിഷ്കാരചാരുത സൗന്ദര്യത്തിന്റെ അതിപ്രസരമുണ്ടാക്കുകയില്ല. അത് അലങ്കാര രൂപത്തിലുള്ളതാവും; കൃത്രിമമാവും. വഞ്ചകമാവും. വൈരൂപ്യമാവും.
  2. പാടവമാര്‍ന്ന രചനകള്‍ എട്ടുകാലി വലകള്‍പോലെയാണ്. ഇറുക്കം, ഏകകേന്ദ്ര സ്വഭാവം, സുതാര്യാവസ്ഥ ഇവ കാണുമവയ്ക്ക് ഉറപ്പുള്ളവയും നല്ലപോലെ നെയ്തെടുത്തവയുമായിരിക്കും… പ്രതിപാദ്യവിഷയം അവയിലേക്കു ചിറകടിച്ചുചെല്ലും.
  3. സ്ത്രീസ്വഭാവവും അതിന് അനുസരിച്ചു രൂപംകൊടുത്ത മാതൃകാപരമായ സ്ത്രൈണ സങ്കല്പവും പുരുഷ സമുദായത്തിന്റേതാണ്… മുറിവില്‍നിന്ന് ചോരയൊഴുകുന്ന സ്ത്രീക്ക്, അവളെ പുഷ്പമായിക്കരുതുന്ന ഭര്‍ത്താവിനെക്കാള്‍ കൂടുതലായി തന്നെ അറിയാന്‍ സാധിക്കും.
  4. റ്റെലിഫോണിലൂടെ സ്ത്രീയുടെ ശബ്ദം കേട്ടാല്‍ അവള്‍ സുന്ദരിയാണോ അല്ലയോ എന്നറിയാന്‍ സാധിക്കും. അവളുടെ ആത്മവിശ്വാസം, സ്വാഭാവികമായ അയവ്, തന്നെക്കുറിച്ചുള്ള ശ്രദ്ധ, അവള്‍ക്കു ലഭിക്കുന്ന അഭിനന്ദനസൂചകവും അഭിലാഷപൂര്‍ണ്ണവുമായ നോട്ടങ്ങള്‍ ഇവയെല്ലാം ആ ശബ്ദം പ്രതിഫലിപ്പിക്കും.
  5. വലിയ ദുഷ്ടതയുള്ള ആളുകള്‍ മരിക്കുന്നു വെന്നു സങ്കല്പിക്കാന്‍ നമുക്കാവില്ല.
  6. മാനസികാപഗ്രഥനത്തില്‍ (psycho-analysis) അത്യുക്തികളല്ലാതെ വേറൊന്നും സത്യമല്ല.
  7. ലൈംഗിക സദാചാരത്തിന്റെ ഒരേയൊരുതത്ത്വം. അത് ആദ്യത്തേതുമാണ്:കുറ്റപ്പെടുത്തുന്നയാള്‍ എപ്പോഴും തെറ്റു ചെയ്ത വ്യക്തിയായിരിക്കും.
  8. അന്യാദൃശമായ സൗന്ദര്യമുള്ള സ്ത്രീകള്‍ ദൗര്‍ഭാഗ്യത്തില്‍ത്തന്നെ ചെല്ലും.
  9. മറച്ചുപിടിക്കാത്ത ലൈംഗികത്വത്തിനു ലൈംഗികത്വമില്ല. [കുഴഞ്ഞാടുന്നവള്‍ നിര്‍ദ്ദയം പുരുഷനെ നിരാകരിക്കുമെന്ന് അര്‍ത്ഥം. ബല്‍സാക്കിന്റെ The Duchesse de Langeais എന്ന നോവലിലെ പ്രഭ്വി കുഴഞ്ഞാടുന്നവളാണ്. അതേ സമയം അവള്‍ പുരുഷനെ വികാരരഹിതമായി നിരാകരിക്കുകയും ചെയ്യും. വിശദീകരണം എന്റേത്. ഉദാഹരണം അഡോര്‍നോ നല്കുന്നതുതന്നെ.]

സംഭാഷണം

വായനക്കാരന്‍
നിങ്ങള്‍ക്ക് എയ്‌ഡ്‌സ് പിടിക്കണോ? അതോ ശ്രീ. മൂയ്യംരാജന്‍ കുങ്കുമം വാരികയിലെഴുതിയ ‘മനക്കണക്ക്’ എന്ന കഥവായിക്കണോ?
നിരൂപകന്‍
എയ്‌ഡ്‌സ് പിടിച്ചോട്ടെ. എന്നാലും ‘മനക്കണക്കു’വേണ്ട.
വായനക്കാരന്‍
ഇനി നിങ്ങള്‍ക്കു അധികം കാലം ജീവിതമില്ലല്ലോ. ശേഷിച്ചകാലം എന്തു ചെയ്യും?
നിരൂപകന്‍
‘മനക്കണക്കു’പോലുള്ള കഥകള്‍ വായിക്കാതെ കഴിഞ്ഞുകൂടും.
വായനക്കാരന്‍
നിങ്ങളുടെ ശൈശവം, യൗവനം, ഇപ്പോഴത്തെ വാര്‍ദ്ധക്യം ഇവയില്‍ ഏതാണു നല്ലത്? കാരണം?
നിരൂപകന്‍
ശൈശവവും യൗവനവും അക്കാലങ്ങളില്‍ മനക്കണക്കോ അതുപോലുള്ള കഥകളോ വായിക്കേണ്ടിവന്നില്ല എനിക്ക്.

“എവിടെപ്പോയി വിപ്ളവവീര്യം”

അച്ഛന്‍ മദ്യപനും വ്യഭിചാരിയുമാണെങ്കില്‍ മകന്‍ റിയാക്റ്റ് ചെയ്യുന്നതു പലവിധത്തിലായിരിക്കും. അവന്‍ കുടിക്കാം. അല്ലെങ്കില്‍ പഠിക്കാതെ റൗഡിയായി നടന്നെന്നുവരാം. അതുമല്ലെങ്കില്‍ അമ്മയോടു എപ്പോഴും ശണ്ഠകൂടാം. ചിലപ്പോള്‍ ആത്മഹത്യ ചെയ്തെന്നും വരാം. എന്നാല്‍ അച്ഛന്റെ വരുമാനത്തിന്റെ പങ്കുപറ്റി ജീവിക്കുന്ന മകന് അയാളെ എതിര്‍ക്കാന്‍ കെല്പു കാണില്ല. അവന്‍ ഏതുതരത്തില്‍ റിയാക്റ്റ് ചെയ്താലും അച്ഛനോടുള്ള വെറുപ്പ് ഒരു സാമാന്യ ഘടകമായിരിക്കും. ആ വെറുപ്പ് അവന്‍ കാണിക്കുന്നതു പല തരത്തിലാവും. അച്ഛനെ റ്റെലിഫോണില്‍ വിളിക്കുന്നവരോടു മര്യാദകേടായി സംസാരിക്കുക, അയാള്‍ ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ മുന്‍വശത്ത് ഇരിക്കുന്ന മകന്‍ എഴുന്നേല്ക്കാതിരിക്കുക, എന്തെങ്കിലും അയാള്‍ ചോദിച്ചാല്‍ ശരിയായി മറുപടി പറയാതിരിക്കുക ഇവയൊക്കെ അവയില്‍ ചിലതുമാത്രം. മേലുദ്യോഗസ്ഥന്മാരോടും സര്‍ക്കാരിനോടുമുള്ള വെറുപ്പ് അച്ഛനോടുള്ള വെറുപ്പിന്റെ വ്യാപ്തിയാര്‍ന്ന രൂപമത്രേ. സര്‍ക്കാര്‍ എന്നത് ഒരമൂര്‍ത്ത സങ്കല്പമാണെങ്കിലും അച്ഛന്റെ അധികാരം തന്നെ പട്ടാളവും പൊലിസും കൈവശമുള്ള സര്‍ക്കാരിനുമുണ്ട്. അതിനെ നേരിട്ടെതിര്‍ക്കാന്‍ ബഹുജനത്തിനു പേടിയാണ്. പക്ഷേ അച്ഛന്റെ കൊള്ളരുതായ്മ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോള്‍ മകന്‍ തന്നെയും മറന്നു അയാളോടു സംഘട്ടനത്തിനു മുതിരുന്നതുപോലെ സര്‍ക്കാരിന്റെ നൃശംസത പരകോടിയിലെത്തുമ്പോള്‍ ബഹുജനം അതിനോടു വക്കാണത്തിനു ചെല്ലും. വെറുപ്പ് ഉത്കടാവസ്ഥയിലെത്തുമ്പോള്‍ ഭയം ഓടിയൊളിക്കും. ജീവന്‍ ത്യജിക്കാന്‍പോലും അവര്‍ക്ക് അപ്പോള്‍ ധൈര്യം ഉണ്ടാകും.

കലാകൗമുദിയിലെ രാഷ്ട്രീയ ലേഖകന്‍ എഴുതിയ “എവിടെപ്പോയി വിപ്ളവവീര്യം” എന്ന മുഖലേഖനം വായിച്ചപ്പോള്‍ എനിക്ക് എഴുതാന്‍ തോന്നിയത് ഇങ്ങനെയൊണ്. ആ ലേഖനത്തിന്റെ ആരംഭം നോക്കുക: “ഒരുകിലോ മുളകിന് എഴുപത്തഞ്ചുരൂപ, ഒരുകിലോ വെളിച്ചെണ്ണയ്ക്ക് അറുപതു രൂപ, ഒരുകിലോ അരിക്ക് ഏഴു രൂപ, ഒരു തേങ്ങയ്ക്ക് എട്ടുരൂപ.” കലാകൗമുദിയില്‍ ഈ ലേഖനം വന്നതിനുശേഷം വില പിന്നെയും കൂടി. കേരളത്തിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം ആളുകളും ഈ വിലക്കയറ്റത്തില്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ബഹുജനത്തിന്റെ വെറുപ്പ് പരകോടിയിലെത്താതിരിക്കാന്‍ സര്‍ക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

വൈക്കം ചന്ദ്രശേഖരന്‍ നായര്‍

“നിങ്ങള്‍ പ്രധാനമന്ത്രിയായാല്‍?” “വാഗ്ദാനങ്ങള്‍ നടത്തുകില്ല. അവ നടത്തി ജനതയെ വഞ്ചിക്കുന്ന മറ്റു മന്ത്രിമാരെ ജയിലിലാക്കും.”

അറുത്ത കൈക്ക് ഉപ്പു വയ്ക്കാത്തവന്‍ അതിനു യോജിച്ച തത്ത്വചിന്ത രൂപവത്കരിച്ചുകൊണ്ട് പണമെല്ലാം ബാങ്കില്‍ കൊണ്ടിടുന്നു. മത്സരപ്പരീക്ഷയ്ക്കു ചേരുന്നവന്‍ വേണ്ടതൊക്കെ ഹൃദിസ്ഥമാക്കി വിജയം നേടുന്നു. ഉദ്യോഗസ്ഥനായി സഹപ്രവര്‍ത്തകരായിരുന്നവരെയും കൂട്ടുകാരെയും അറിഞ്ഞുകൂട എന്ന ഭാവം കാണിക്കുന്നു. മീറ്റിങ്ങിനു ക്ഷണിക്കുന്നവര്‍ പ്രായംകൂടിയവരെ കൊണ്ടുചെന്നു പ്രസംഗിപ്പിച്ചിട്ടു രാത്രി, സമയം തെറ്റിയ നേരത്ത് ആഹാരമൊന്നും കൊടുക്കാതെ കാറില്‍ കയറ്റി അയയ്ക്കുന്നു. ക്ഷതത്തില്‍ അപമാനവും കൂടി എന്ന മട്ടില്‍ “അടുത്ത വര്‍ഷവും വരണേ” എന്ന് അഭ്യര്‍ത്ഥിക്കുന്നു. (അടുത്തകാലത്ത് തിരുവനന്തപുരത്തുനിന്നു നൂറ്റമ്പതു നാഴിക അകലെയുള്ള ഒരു സ്ഥലത്ത് എന്നെ പ്രസംഗിക്കാന്‍ കൊണ്ടുപോയി. മീറ്റിങ് കഴിഞ്ഞപ്പോള്‍ രാത്രി ഏറെയായിയെങ്കിലും കാറിലേക്കു കയറ്റിദാഹിച്ച വെള്ളംപോലും തരാതെ. ഒരു സ്നേഹിതനെ ദൂരെ കൊണ്ടാക്കുന്നതിനുവേണ്ടി കാറ് അങ്ങോട്ടയയ്ക്കുകയും എന്നെ ഒരു വീട്ടിലാക്കുകയും ചെയ്തു. മഴയായതുകൊണ്ട് കാറ് തിരിച്ചെത്തിയത് രാത്രി പത്തരമണിക്ക്. തിരിച്ചു മീറ്റിങ് സ്ഥലവും താണ്ടി താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോള്‍ അവിടത്തെ ഭക്ഷണശാല അടച്ചുകഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള ബസ്റ്റേഷനില്‍ പോയി പൂവന്‍പഴം എന്ന പച്ചക്കായ് വാങ്ങിക്കൊണ്ടുവന്നു. ഒരെണ്ണം കടിച്ചുനോക്കിയപ്പോള്‍ കറ ചുവയ്ക്കുന്നു. ദൂരെയെറിഞ്ഞു. കുറെ പച്ചവെള്ളം മോന്തിക്കൊണ്ടു കിടന്നുറങ്ങി. കാലത്ത് ആദ്യത്തെ ബസ്സില്‍ തിരുവനന്തപുരത്തേക്കു പോന്നു. അന്നു ശപഥം ചെയ്തതാണ് ഇനി ഒരു മീറ്റിങ്ങിനും പോകില്ലെന്ന്. സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും ഇന്നുവരെ പോയതുമില്ല.) ആരാണ് പതുങ്ങിപ്പതുങ്ങിവരുന്ന രണ്ടു സ്ത്രീകള്‍. നമ്മള്‍ വലിച്ചെറിയുന്ന തകരവും കുപ്പിക്കഷണവും എടുത്തുകൊണ്ടുപോകാന്‍ വരുന്നവര്‍. സ്ത്രീകളല്ലേ, മോഷ്ടിക്കില്ല എന്നു വിചാരിച്ച് തുറന്നു കിടന്ന ജന്നല്‍പ്പടിയില്‍ ഡാനിയല്‍ ജോണ്‍സിന്റെ ഉച്ചാരണ നിഘണ്ടു വച്ചിട്ട് എഴുന്നേറ്റു പോയി. തിരിച്ചുവന്നപ്പോള്‍ നിഘണ്ടുവില്ല. എല്ലാവരും ഒരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നു. അതു സാക്ഷാത്കരിക്കുകയും ചെയ്യുന്നു. കള്ളികള്‍ മോഷ്ടിച്ചു വസ്തുക്കള്‍ സ്വന്തമാക്കുന്നു, വില്‍ക്കുന്നു, പണം നേടുന്നു. പ്രഭാഷകനെ പട്ടിണിക്കിട്ടു മീറ്റിങ്ങ് നന്നായി നടത്തിയെന്നു സംഘാടകര്‍ അഭിമാനിക്കുന്നു. മത്സരപ്പരീക്ഷയില്‍ ജയിച്ചു ഭീമമായ ശംബളം പറ്റുന്നതിനു പുറമേ സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും ബെന്‍സ് കാറും ഉദ്യോഗസ്ഥന്‍ നേടുന്നു. നല്ല ഷേര്‍ടും മുണ്ടുംപോലും ധരിക്കാതെ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പിശുക്കന്‍ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ഓടകള്‍ ഒഴുകേണ്ട രീതിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഈ നാട്ടില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിര്‍മ്മല ജലം ഒഴുക്കിക്കൊണ്ട് ഒരാള്‍ ജീവിക്കുന്നു. അദ്ദേഹം ജനതയ്ക്കുവേണ്ടി മാത്രം നോവലുകളെഴുതി, ചെറുകഥകള്‍ എഴുതി, നാടകങ്ങള്‍ എഴുതി, ലേഖനങ്ങള്‍ എഴുതി, ഒരു കാലത്ത് ജനയുഗം വാരികയെ കേരളത്തിലെ അദ്വിതീയമായ വാരികയായി ഉയര്‍ത്തി. അദ്ദേഹമാണ് ശ്രീ. വൈക്കം ചന്ദ്രശേഖരന്‍ നായര്‍. കുറച്ചുകാലം മുന്‍പ് അദ്ദേഹം രോഗശയ്യയില്‍ വീണു. ഒരു മനുഷ്യനും അത് അറിഞ്ഞതുപോലുമില്ല അദ്ദേഹത്തെ ചെന്നുകണ്ട ഞാന്‍ ദുഃഖിച്ചു. എന്നും രാത്രി ഞാന്‍ പ്രാര്‍ത്ഥിച്ചു, വൈക്കത്തിന്റെ രോഗം ഭേദമാകണേയെന്ന് അതിനു സാഫല്യമുണ്ടായി. പൂര്‍ണ്ണമായി രോഗത്തില്‍നിന്നു വിമുക്തനായില്ലെങ്കിലും അദ്ദേഹം കഴിഞ്ഞയാഴ്ച എന്റെ വീട്ടില്‍ വന്നിരുന്നു. മീറ്റിങ് സംഘാടകര്‍ അദ്ദേഹത്തിനെയെങ്കിലും വെറുതേ വിടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പണ്ടത്തെപ്പോലെ തികഞ്ഞ ആരോഗ്യത്തോടെ കഴിഞ്ഞുകൂടാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

തടവറ തടസ്സമല്ല

തടവറയുടെ ഭിത്തികള്‍ക്ക് ഏകശാസനാധിപതികള്‍ വിചാരിക്കുന്ന തരത്തില്‍ കനമില്ല. അതിനകത്ത് അവര്‍ പാര്‍പ്പിച്ചിരിക്കുന്ന മഹാന്മാരുടെയും മഹതികളുടെയും യശസ്സ് ലോകമാകെ വ്യാപിക്കും. അപ്പോള്‍ തടവറ പ്രയോജന ശൂന്യമായിത്തീരും. ഈ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ സുകിയെക്കുറിച്ചും ഇതു സത്യമത്രേ. 1989 ജൂലൈ മാസത്തിലാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ഈ മഹതിയെ കിരാതന്മാര്‍ കാരാഗൃഹത്തിലാക്കിയത്. അന്നുമുതല്‍ അവര്‍ പീഡിപ്പിക്കപ്പെടുന്നു. തനിക്കു നോബല്‍ സമ്മാനം കിട്ടിയതുപോലും സൂകി അറിഞ്ഞിട്ടില്ലെന്നു പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

കിരാതന്മാരുടെ കാലം കഴിഞ്ഞുവെന്ന് അവര്‍ മനസ്സിലാക്കാത്തത് എന്താണ്? എത്രയെത്ര സ്വേച്ഛാധികാരികളാണ് ഈ ശതാബ്ദത്തില്‍ത്തന്നെ ഇവിടെനിന്ന് അപ്രത്യക്ഷരായത്. സൂകിയെ തീവ്രവേദനയ്ക്കു വിധേയരാക്കുന്നവരുടെയും സ്ഥിതി ഇതായിരിക്കും. സ്വേച്ഛാധികാരികള്‍ ലോകത്തെ കാണിക്കുന്നത് അവരുടെ ജുഗുപ്സാവഹമായ ആകൃതിയെ മാത്രമാണ്. ചിലിയിലെ പ്രസിഡന്റ് ആയേന്ദയെ കൊന്ന് അധികാരത്തിലെത്തിയ പീനോചേ, അയാളെപ്പോലുള്ള നൂറുനൂറു ഏകശാസനാധിപതികള്‍ ഇവരുടെയെല്ലാം ഭയജനകങ്ങളായ രൂപങ്ങളേ നാം കാണുന്നുള്ളു. മനുഷ്യസ്വാതന്ത്ര്യത്തിനു വേണ്ടി തടവറകളില്‍ കിടന്നു യാതന അനുഭവിക്കുന്നവരുടെ സ്നേഹം മാത്രമാണ് നമ്മള്‍ അറിയുന്നത്. അതു ജയിക്കും. അക്കാരണത്താല്‍ സൂകിയും ജയിക്കും.

കഥാപാത്രങ്ങള്‍

ഷാങ് വല്‍ ഷാങ്: യൂഗോയുടെ “ലേമീസേറബ്ല”യിലെ പ്രധാന കഥാപാത്രം കാരുണ്യത്തിന്റെ മൂര്‍ത്തിമദ്ഭാവം വണ്ടിച്ചക്രത്തിനടിയില്‍പ്പെട്ടുപോയ ആളിനെ രക്ഷിക്കാന്‍ വണ്ടിക്കടിയില്‍ നുഴഞ്ഞുകയറി അത് ഉയര്‍ത്തിയവന്‍. ആ ശക്തിപ്രകടനം, തന്നെ ആപത്തില്‍ കൊണ്ടുചെല്ലുമെന്ന് അറിഞ്ഞിട്ടും അദ്ദേഹമതു ചെയ്തു.

സുഭദ്ര: സി.വി. രാമന്‍പിള്ളയുടെ “മാര്‍ത്താണ്ഡവര്‍മ്മ”യിലെ കഥാപാത്രം. അക്കാലത്ത് ഫെമിനിസമെന്ന ചിന്താഗതിയില്ലായിരുന്നതുകൊണ്ട് സീമോന്‍ ദ ബൊവ്വാറിനെപ്പോലെ ഫെമിനിസ്റ്റ് ആയില്ല. കൂടുതല്‍ ചായം തേച്ച് ആലേഖനം ചെയ്യപ്പെട്ട സ്ത്രീ. അവിശ്വാസ്യതയുളവാക്കുന്നു. പടിഞ്ഞാറന്‍ സാഹിത്യവുമായി വലിയ പരിചയമില്ലാത്തവര്‍ “ധീരവനിത. ധീരവനിത” എന്നു പുകഴ്ത്തിക്കൊണ്ടിരിക്കുന്നു.

“കാല്‍വരിയിലെ കല്പപാദപ”ത്തിലെ യേശു: കൈനിക്കര പദ്മനാഭപിള്ള സൃഷ്ടിച്ച ഒരു ദുര്‍ബ്ബലകഥാപാത്രം. അദ്ദേഹത്തിന്റെ കുറ്റമല്ല അത്. “കാല്‍വരിയിലെ കല്പപാദപ”ത്തിനു ആധാരമായ ഇംഗ്ളീഷ് നോവലിലും ആ കഥാപാത്രം ദുര്‍ബ്ബലമത്രേ.

വൈത്തിപ്പട്ടര്‍: ചന്തുമേനോന്റെ ഈ കഥാപാത്രത്തിനു വ്യക്തിത്വമില്ല. വെറും റ്റൈപ്പ് സര്‍പ്പദൃഷ്ടി തുടങ്ങിയ ചേഷ്ടകള്‍ കൂടക്കൂടെ വര്‍ണ്ണിച്ചാണു നോവലിസ്റ്റ് റ്റൈപ്പുകളെ സൃഷ്ടിക്കുന്നത്. ഇതു വിലകുറഞ്ഞ ഏര്‍പ്പാടാണ്.

മീലവാന്‍ ജീലാസ്

മീലവാന്‍ ജീലാസിനെക്കുറിച്ച് ഇന്നത്തെ തലമുറയില്‍പ്പെട്ടവര്‍ അറിയില്ല. സ്പാനിഷ് ആഭ്യന്തരസമരത്തില്‍ പങ്കുകൊള്ളാന്‍ സന്നദ്ധഭടന്മാരെ സംഘടിപ്പിക്കുന്ന കൃത്യത്തില്‍ യൂഗോസ്ളാവ് കമ്മ്യൂണിസ്റ്റ് നേതാവ് യോസിപ് ബ്രൊസ് റ്റീറ്റോയെ സഹായിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു ജീലാസ്. അദ്ദേഹം പാര്‍ടിയിലും ഗവണ്‍മെന്റിലും സമുന്നത സ്ഥാനങ്ങളിലെത്തി വൈസ് പ്രസിഡന്റ് വരെ ആയി. പക്ഷേ 1954-ല്‍ പെട്ടെന്ന് അദ്ദേഹം ഡിസ്മിസ് ചെയ്യപ്പെട്ടു. ഹംഗറിയിലെ വിപ്ളവത്തെ അനുകൂലിച്ചതുകൊണ്ടാണ് അദ്ദേഹം നിഷ്കാസിതനായത്. പിന്നീട് ഒന്‍പതു കൊല്ലത്തെ കാരാഗൃഹവാസമായിരുന്നു അദ്ദേഹത്തിന്. മുപ്പതുവര്‍ഷമായി ജീലാസ് ഒറ്റപ്പെട്ടു ജീവിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച്, ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറയെ അറിയിക്കാനായി ശ്രീ. എന്‍. ഇ. സുധീര്‍ കലാകൗമുദിയില്‍ എഴുതിയ “ഇവിടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരാള്‍ കാത്തിരിക്കുന്നു” എന്ന ലേഖനം ഞാന്‍ കൗതുകപൂര്‍വം വായിച്ചു. ലളിതമായി രചിക്കപ്പെടുന്ന ഇത്തരം ലേഖനങ്ങള്‍ സ്വാഗതാര്‍ഹങ്ങളാണ്.

* * *

എഴുത്തുകാരുടെ ഒരു സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റീഗന്‍. പസ്തര്‍നക്കിന്റെ കാവ്യങ്ങളില്‍നിന്നു ചില വരികള്‍ വായിച്ചു. അവിടെയുണ്ടായിരുന്ന ഗര്‍ബച്ചേഫ് ഓര്‍മ്മയില്‍നിന്നു പസ്തര്‍നക്കിന്റെ കവിതകള്‍ ചൊല്ലി ശ്രോതാക്കളെ ആഹ്ളാദിപ്പിച്ചു. (Gail Sheehy എഴുതിയ Gorbachev എന്ന ജീവചരിത്രത്തില്‍നിന്ന്.) ഭരണാധികാരികള്‍ നമ്മള്‍ വിചാരക്കുന്നപോലെയല്ല. അവര്‍ക്കു സാഹിത്യവുമറിയാം.