close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 10 09


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 10 09
മുൻലക്കം 1998 10 02
പിൻലക്കം 1998 10 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വിശ്വസാഹിത്യത്തില്‍ നിന്ന്

ജര്‍മ്മനിയിലെ മഹാകവി ഗെറ്റേയുടെ ഫൗസ്റ്റ് എന്ന കൃതിയില്‍ ഫൗസ്റ്റും മാര്‍ഗാറേറ്റയും പൂന്തോട്ടത്തില്‍ വച്ച് പരസ്പരം കാണുന്ന രംഗമുണ്ട്.

ഫൗസ്റ്റ്: ഓമനേ!
മാര്‍ഗാറേറ്റ: നില്ക്കു. (അവള്‍ ഒരു ഡേസിപ്പുഷ്പം പറിച്ചെടുത്ത് ഓരോ ഇതളായി ഇളക്കിയെടുക്കുന്നു.)
ഫൗസ്റ്റ്: എന്ത്? ഡേസിപ്പൂമാലയോ?
മാര്‍ഗാറേറ്റ: ഒരു വിനോദം മാത്രം. (ഇതളുകള്‍ ഇളക്കിയെടുത്തുകൊണ്ട് അവള്‍ മര്‍മ്മരം കേള്‍പ്പിക്കുന്നു.)
ഫൗസ്റ്റ്: നീ എന്താണു മന്ത്രിക്കുന്നത്?
മാര്‍ഗാറേറ്റ: അദ്ദേഹം എന്നെ സ്നേഹിക്കുന്നു. - സ്നേഹിക്കുന്നില്ല.
ഫൗസ്റ്റ്: സ്വര്‍ഗ്ഗീയ സൗന്ദര്യം!
മാര്‍ഗാറേറ്റ: അദ്ദേഹം എന്നെ സ്നേഹിക്കുന്നു - ഇല്ല. അദ്ദേഹം എന്നെ സ്നേഹിക്കുന്നു - ഇല്ല. അദ്ദേഹം എന്നെ സ്നേഹിക്കുന്നു.
(Faust-In Martha’s garden)

ഡേസിപ്പുഷ്പത്തിന്റെ ഒടുവിലത്തെ ഇതള്‍ ഇളക്കിയെടുക്കുമ്പോള്‍ ‘സ്നേഹിക്കുന്നു’ എന്നാണു വരുന്നതെങ്കില്‍ ഫൗസ്റ്റിന് തന്നോടു സ്നേഹമുണ്ട്. അങ്ങനെ വരുന്നില്ലെങ്കില്‍ ‘സ്നേഹിക്കുന്നില്ല’ എന്നാണ് മാര്‍ഗാറേറ്റയുടെ വിചാരം. ഈ പരീക്ഷണം നടത്തി ഫൗസ്റ്റ് തന്നെ സ്നേഹിക്കുന്നുവെന്നു ഗ്രഹിച്ച് അവള്‍ ഹര്‍ഷോന്മാദത്തില്‍ വീഴുകയാണ്. അതുകണ്ട് ഫൗസ്റ്റ് അവളോടു പറയുന്നു. സ്വര്‍ഗ്ഗീയങ്ങളായ ശക്തിവിശേഷങ്ങള്‍ പുഷ്പത്തിന്റെ രസനയിലൂടെ അവളോടു സംസാരിക്കുകയാണെന്ന്. (കാല്‍ ശതാബ്ദത്തിനു മുന്‍പ് ഞാനിത് ‘മലയാളനാട്’ വാരികയില്‍ എഴുതിയതാണ്.)

1925-ല്‍ ജനിച്ച എതല്‍ അദ്നന്‍ ലബനനിലെ എഴുത്തുകാരിയാണ്. അവരുടെ ആത്മകഥാപരമായ “In the Heart of the Heart of Another Country” എന്ന രചനയില്‍ നിന്ന്:

“ബേറൂട്ടിലെ രസകരങ്ങളായ കാര്യങ്ങള്‍ ‘ഇല്ലാത്തവ’ എന്നതാണ്. ഓപറ ഹൗസ് ഇല്ല. ഫുട്ബോള്‍ ഫീല്‍ഡ് ഇല്ല. പാലമില്ല. ജനങ്ങളും സര്‍ക്കാരുമില്ല എന്നു ഞാന്‍ പറയാന്‍ പോകുകയായിരുന്നു. ഉച്ഛിഷ്ടത്തിന്റെ (എച്ചിലിന്റെ) അഭാവത്തിന്റെ അഭാവം തീര്‍ച്ചയായുമുണ്ട്.
“ഒരു സ്ത്രീ ചന്തയില്‍ പോകുകയും അവളുടെ കാലുകള്‍ക്കിടയില്‍ക്കൂടി എറുമ്പുകള്‍ കയറുമ്പോള്‍ അവള്‍ സഹായത്തിനു വേണ്ടി നിലവിളിക്കുകയും ചെയ്താല്‍ ചില ആണുങ്ങള്‍ അവളുടെ തുടകള്‍ക്കിടയിലായി ചാടി വീഴും.”

റോമന്‍ കവി മാര്‍ഷല്‍ (Martial, 40–103) പറഞ്ഞത്:

“എന്റെ കവിതകളാണ് അവ. പക്ഷേ നീ അവ ചൊല്ലുമ്പോള്‍ അവയിലുള്ള പകര്‍പ്പവകാശം ഞാന്‍ ഉപേക്ഷിക്കുന്നു.”


“ആകാശത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉള്ളപ്പോള്‍ ദ്രഷ്ടാവിന് വിശേഷിച്ചൊരനുഭൂതിയും ഉണ്ടാകാറില്ല. എന്നാല്‍ ഓരോ നക്ഷത്രത്തെയും സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ സൗന്ദര്യം കണ്ട് കണ്ണഞ്ചിപ്പോകും.”

വിസ്മയ ജനകമെന്ന വിശേഷണം പ്രയോഗിക്കാതെ എനിക്ക് റഷന്‍ സാഹിത്യകാരന്‍ ഗോഗലിന്റെ (Gogal, 1809–1852) “Nevsky prospekt” എന്ന കഥയെക്കുറിച്ചു പറയാന്‍ വയ്യ. ആ രചനയിലെ പ്രക്രിയയെ അദ്ഭുതകര്‍മ്മമെന്നും ഞാന്‍ വിളിക്കുന്നു. പീറ്റര്‍സ്ബര്‍ഗ്ഗ് നഗരത്തിലെ തെരുവാണ് നെവ്സ്കി പ്രോസ്പെക്റ്റ് (ന്യയീഫ്സ്കി എന്നാവാം റഷ്യന്‍ ഉച്ചാരണം). എല്ലാമറിയുന്ന പാത. ഒറ്റ ദിവസം കൊണ്ട് അവിടെ എന്തെല്ലാം മായാദര്‍ശനങ്ങള്‍! ഇരുപത്തിനാലു മണിക്കൂറിനകം എന്തെല്ലാം പരിവര്‍ത്തനങ്ങള്‍! ഇവിടെ എന്തെല്ലാം വിചിത്രങ്ങളായ മീശകളാണ് കാണുക! പേനക്കോ ബ്രഷിനോ അവയെ വര്‍ണ്ണിക്കാനാവുകയില്ല. മനുഷ്യജീവിതത്തിന്റെ ഏറിയ ഭാഗവും അവയുടെ സംസ്കരിക്കലിനു വേണ്ടി ചെലവാക്കുന്നു ആളുകള്‍. ഉണര്‍ന്നിരിക്കുന്ന രാത്രികളും ജാഗരൂകതയോടുള്ള പകലുകളും ആ മീശകള്‍ക്കു വേണ്ടിയുള്ളതാണ്. അവയില്‍ പരിമളമേറ്റുന്നു. വില കൂടിയ സുഗന്ധക്കുഴമ്പുകള്‍ അവയില്‍ തേക്കുന്നു. സ്വപ്നത്തില്‍പ്പോലും കാണാനാവാത്ത കൃശങ്ങളായ അരക്കെട്ടുകള്‍ അവിടെ ദര്‍ശിക്കാം. കുപ്പിക്കഴുത്തു പോലുള്ള കൃശമായ അരക്കെട്ടുകള്‍. ഉദാസീനമായ ഒരു ശ്വാസം തട്ടിയാല്‍ മതി. അവ പൊട്ടിപ്പോകും. നെവ്സ്കി പ്രോസ്പെക്റ്റ്! ശുദ്ധമായ ആഹ്ലാദം.

ഈ റോഡിലൂടെ ലെഫ്റ്റനന്റ് പീറോഗോഫും അയാളുടെ സുഹൃത്തായ പീഷ്കാരേഫും പോകുകയായിരുന്നു. അവര്‍ പൊടുന്നനെ രണ്ടു യുവതികളെ കണ്ടു. അവരിലൊരുത്തി ഇളം തവിട്ടു നിറമുള്ള സുന്ദരി. മറ്റേ യുവതിയും സുന്ദരി തന്നെ. പീഷ്കാരേഫ് — കലാകാരനാണ് അയാള്‍ — അവളുടെ പിറകേ പോയി. ലെഫ്റ്റനന്റ് തവിട്ടു നിറമുള്ള യുവതിയുടേയും. കലാകാരന്റെ കാമം ഇളക്കിവിട്ട യുവതി സൂര്യകാന്തിപ്പു സൂര്യനെ നോക്കുന്നതു പോലെ അയാളെ ഒന്നു നോക്കി മന്ദഹാസം തൂകി. അപ്പോള്‍ എന്തു സംഭവിച്ചു. ഗോഗലിന്റെ വാക്യങ്ങള്‍ തന്നെ കേള്‍ക്കുക: The pavement slipped away beneath him, and the carriages with their galloping horses seemed motionless beside him, the bridge stretched and arched its back, buildings turned upside-down, a sentry box rolled towards him, while the policeman’s halberd, the gold lettering and painted scissors of a shop-sign seemed to be sparkling on one of his eyelashes. All this was caused by a single glance, a single turn of a pretty head (Selected Stories, Radgua Publisheres, Moscow, Pages 126). (ഉജ്ജ്വലമായ ഭാവനയുള്ളവര്‍ക്കല്ലാതെ ഇമ്മാതിരി രചന സാദ്ധ്യമല്ല — ലേഖകന്‍.) മഹതിയാണെന്നു വിചാരിച്ച് കലാകാരന്‍ അവളുടെ വീട്ടില്‍ ചെന്നു കയറി. അപ്പോഴാണ് അയാള്‍ക്കു മനസ്സിലായത് അവള്‍ വെറും വേശ്യയാണെന്ന്. അവളെ രക്ഷിക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വേശ്യ അയാളെ നോക്കി പുച്ഛിച്ചു ചിരിച്ചു. കലാകാരന്‍ തന്റെ കഴുത്തു മുറിച്ചു മരിക്കുകയും ചെയ്തു.

ലെഫ്റ്റനന്റ് ഒരു സുന്ദരിയുടെ പിറകേ പോയല്ലോ. അയാള്‍ ചെന്നു കയറിയത് അവളുടെ ഭര്‍ത്താവും അയാളുടെ അനുചരനുമിരിക്കുന്ന വീട്ടില്‍. രണ്ടുപേരും കൂടി ലെഫ്റ്റനന്റിനെ തൂക്കിയെടുത്ത് വെളിയിലേക്ക് എറിഞ്ഞു. അധികാരികളോടു പരാതി പറയാന്‍ അയാള്‍ തീരുമാനിച്ചെങ്കിലും ക്രമേണ ദേഷ്യവും അപമാനനവും നിന്ദനവും അയാള്‍ മറന്നു. സായാഹ്നത്തിന്റെ തണുപ്പ് അനുഭവിച്ചുകൊണ്ട് അയാള്‍ നെവ്സ്കി പ്രോസ്പക്റ്റിലൂടെ നടന്നു.

“നെവ്സ്കിയെ വിശ്വസിക്കരുത്. അതാകെ സ്വപ്നമാണ്” എന്നു ഗോഗല്‍ പറയുന്നുണ്ട്. സ്വപ്നസന്നിഭമായ ഒരു പാത രണ്ടു സ്വപ്നജീവികളെ സൃഷ്ടിക്കുന്നു. കിനാവു പോലെ അവര്‍ രണ്ടുപേരും അപ്രത്യക്ഷരാകുന്നു. എല്ലാം സ്വപ്നം തന്നെ. കാല്പനിക സത്യം ആവിഷ്കരിച്ച് കിനാവിലേക്കു വായനക്കാരെ കൊണ്ടുചെല്ലുകയാണ് ഗോഗല്‍. ജീവിതം തന്നെ ദീര്‍ഘമായ സ്വപ്നമല്ലേ? ഈ ആശയം കലയിലൂടെ — ഉത്കൃഷ്ടമായ കലയിലൂടെ — പ്രദാനം ചെയ്തു നമ്മെ ഉദ്ബുദ്ധരാക്കുകയാണ് ഗോഗല്‍. ‘The pavement slipped away beneath him’ എന്ന തുടങ്ങുന്ന വാക്യങ്ങളുണ്ടല്ലോ. നമ്മുടെ ചെറുകഥാ സാഹിത്യമാകെ ഒരുിച്ചു ചേര്‍ത്തുവച്ചാലും ഈ വാക്യങ്ങളുടെ സമീപത്തെത്താന്‍ അതിനു കഴിയുകയില്ല.

Bai Xiao Yi എന്ന ചൈനീസ് സാഹിത്യകാരന്റെ ഒരു കൊച്ചുകഥ. ‘സംശയം’ എന്നു പേര്.

ഞാന്‍ ഫോണില്‍ സംസാരിക്കാന്‍ ഭാവിക്കുകയായിരുന്നു. അപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. ഹാ.അദ്ദേഹം തിരിച്ചുവന്നു. ‘ഞാന്‍ ഡയല്‍ ചെയ്യുന്നതു നിറുത്തി ഫോണ്‍ തിരിച്ചു വച്ചതും അദ്ദേഹം അകത്തേക്കു കടന്നതും ഒരു നിമിഷത്തില്‍ തന്നെയായിരുന്നു. അദ്ദേഹം ചോദിച്ചു: ‘നീ ഇപ്പോള്‍ ആരെയോ ഫോണില്‍ വിളിക്കുകയായിരുന്നോ?’

‘അതേ’ ബുദ്ധിമാനും ശക്തനും കഴിവുള്ളവനും ആയ ഭര്‍ത്താവിനെ നോക്കിക്കൊണ്ട് ഞാന്‍ സോഫയിലേക്കു വീണു.

‘പിന്നെ നീയെന്തിനു ഫോണ്‍ താഴെവച്ചു?’ അദ്ദേഹം വലിയ ഡിറ്റക്ടീവ് ആണ്.

‘അങ്ങ് തിരിച്ചു വന്നതുകൊണ്ട്’ എന്നു ഞാന്‍ പറഞ്ഞു.

കുറച്ചു വൈഷമ്യത്തോടെ അദ്ദേഹം ചോദിച്ചു:

‘ഞാന്‍ വന്നതുകൊണ്ട് നീ ഫോണ്‍ ചെയ്യുന്നതു നിറുത്തിയത് എന്തിന്?’

‘ഞാന്‍ അങ്ങയെ വിളിക്കുകയായിരുന്നു’ അദ്ദേഹത്തിന്റെ മുഖമാകെ ചുവന്നു. വിഷയം മാറ്റിക്കൊണ്ടു അദ്ദേഹം ചിരിച്ചു. അദ്ദേഹം ഞാന്‍ പറഞ്ഞതു വിശ്വസിച്ചോ എന്നതില്‍ എനിക്കുറപ്പില്ല.

ആ നാവെനിക്കവിശ്വാസ്യം

ഇന്നുണ്ടാകുന്ന പല കാവ്യങ്ങള്‍ക്കും ഛന്ദസ്സില്ല, പദസന്നിവേശത്തിന്റെ ചാരുതയില്ല, ഭാവമില്ല.

കടല്‍ വെള്ളത്തിന്റെ ഉപ്പു ‘രസ’വും കണ്ണീരിന്റെ ഉപ്പു ‘രസ’വും ഒന്നു തന്നെ. യുവതിയുടെ കവിള്‍ത്തടത്തിന്റെ മൃദുത്വവും പനിനീര്‍പ്പൂവിന്റെ മൃദുത്വവും വിഭിന്നമല്ല. നീലത്തടാകത്തിലൂടെ അരുണാഭമായ കൊച്ചുതോണി പോലെ നീങ്ങുന്ന താമരയിതളിന്റെ മന്ദഗതിക്കും നീലാന്തരീക്ഷത്തിലൂടെ വൃത്തം തെറ്റാതെ, ചിറകനങ്ങാതെ, ഭ്രമണം ചെയ്യുന്ന കൃഷ്മപ്പരുന്തിന്റെ മന്ദഗതിക്കും തമ്മില്‍ എന്തേ വ്യത്യാസം? ഈ സാദൃശ്യങ്ങള്‍ പോലെ വൈസാദൃശ്യങ്ങളും പ്രകൃതിയിലുണ്ട് ശ്രീരാമനും ശ്രീകൃഷ്ണനും ഈശ്വരാവതാരങ്ങള്‍. പക്ഷേ രണ്ടുപേരും വിഭിന്ന വ്യക്തികള്‍. മനുഷ്യനും ‘യുണീക്കാ’ണ്. എ എന്ന വ്യക്തിയെപ്പോലെ വേറൊരു വ്യക്തിയെ കാണാനേ ഒക്കുകയില്ല. ‘എ’യുടെ സ്വഭാവത്തിനു മാറ്റം വരാം. മാറ്റം വന്നു കഴിഞ്ഞാലും ആ നവീന വ്യക്തിക്കു സദൃശനായി വേറൊരു വ്യക്തി ഈ ലോകത്തു കാണുകയില്ല. സ്വഭാവത്തിനു പരിവര്‍ത്തനം വന്നതിന് തെളിവായി ഒരിക്കലെഴുതിയ ഒരു യഥാര്‍ത്ഥ സംഭവം ചുരുക്കിപ്പറയാം. എന്റെ മുത്തച്ഛന്‍ (അമ്മയുടെ അച്ഛന്‍) ഗുസ്തിക്കാരനായ അയ്മനം കുട്ടന്‍ പിള്ള. അയ്മനം കുട്ടന്‍ പിള്ളയുടെ അച്ഛന്‍ മാധവന്‍ പിള്ള കൊട്ടാരം സര്‍വ്വാധികാര്യക്കാരും എക്സൈസ് കമ്മിഷണറുമായിരുന്നു. അതിനു മുന്‍പ് അദ്ദേഹം ജഡ്ജിയായിരുന്നു. ജഡ്ജിയായിരിക്കെ മാധവന്‍ പിള്ള ഒരു കൊലപാതകിയെ ജീവപര്യന്തം തടവില്‍ക്കിടക്കാന്‍ വിധിച്ചു. അയാള്‍ കാരാഗൃഹത്തില്‍ കിടന്നു കൊണ്ട് എല്ലാവരോടും പറയുമായിരുന്നു. ‘ഞാന്‍ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ഈ ജയിലില്‍ നിന്നിറങ്ങുന്ന ദിവസം മാധവന്‍ പിള്ളയുടെ തല മുറിച്ചെടുക്കും.’ വര്‍ഷങ്ങള്‍ വേഗം കടന്നു പോയി. കൊലപാതകി ജയിലില്‍ നിന്നു മോചനം നേടി. അന്നു കാലത്തു തൊട്ടു മാധവന്‍ പിള്ളയുടെ ഭാര്യ കരുവേലില്‍ ഗൗരിക്കുട്ടി അമ്മയും (‘സന്താന ഗോപാലം’ ചമ്പു എഴുതിയവര്‍. ഉള്ളൂരിന്റെ ഭാഷാചമ്പുക്കള്‍’ എന്ന പുസ്തകത്തില്‍ ഗൗരിക്കുട്ടി അമ്മയെക്കുറിച്ച് ഒരു പുറത്തോളം മഹാകവി എഴുതിയിട്ടുണ്ട്) മറ്റു ബന്ധുക്കളും പേടിച്ചു നിലവിളിക്കുകയായി. മാധവന്‍ പിള്ള മാത്രം ശാന്തനായി വര്‍ത്തിച്ചു. അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ വീട്ടിന്റെ വാതിലില്‍ ആരോ തട്ടുന്നു. മാധവന്‍ പിള്ളയെ ഭാര്യയും ബന്ധുക്കളും തടഞ്ഞെങ്കിലും അവരെ തള്ളി മാറ്റിക്കൊണ്ട് അദ്ദേഹം കതകു തുറന്നു. വെട്ടുകത്തിയുമായി നില്ക്കുന്ന കൊലപാതകി. ‘എന്തുവേണം?’ എന്നു മാധവന്‍പിള്ള അയാളോടു ചോദിച്ചു. അതുകേട്ടയുടനെ അയാള്‍ വെട്ടുകത്തി ദൂരെയെറിഞ്ഞു. മാധവന്‍ പിള്ളയുടെ മുന്‍പില്‍ സാഷ്ടാംഗം നമസ്കരിച്ചു. അദ്ദേഹം വധോദ്യതനെ ആശ്ലേഷിച്ചിട്ടു കാലത്തു വരു എന്നു പറഞ്ഞു. നേരം വെളുത്തപ്പോള്‍ വീട്ടിലെത്തിയ അയാളെ ധനികനായിരുന്ന മാധവന്‍ പിള്ള കാര്യക്കാരായി നിയമിച്ചു. അദ്ദേഹം മരിക്കുന്നതുവരെ ആ കൊലപാതകി തന്നെയായിരുന്നു കാര്യക്കാരന്‍. ഒരു നിമിഷം കൊണ്ടു സ്വഭാവത്തിനു വന്ന പരിവര്‍ത്തനമാണ് ഇവിടെ നാം കാണുന്നത്. നിത്യജീവിതത്തില്‍ കായങ്കുളം കൊച്ചുണ്ണിയും മുളമൂട്ടടിമയും ജംബുലിംഗവും യഥാക്രമം ശ്രീരാമകൃഷ്ണപരമഹംസനും രമണ മഹര്‍ഷിയും മഹാത്മാ ഗാന്ധിയും ആയി മാറിയേക്കാം. എന്നാല്‍ കഥയില്‍, നോവലില്‍ ഈ മാറ്റം സാദ്ധ്യമല്ല. സാദ്ധ്യമാകണമെങ്കില്‍ ആ പരിവര്‍ത്തനത്തിലേക്കു നയിക്കുന്ന സംഭവങ്ങള്‍ കാര്യകാരണബന്ധത്തോടെ വിവരിക്കണം സാഹിത്യകാരന്‍. അപ്പോള്‍ മാത്രമേ കലയെസ്സംബന്ധിച്ച വിശ്വാസം വായനക്കാരന് ഉണ്ടാകൂ. ഈ വിശ്വാസ്യതയില്ലാത്തതാണ് ശ്രീ. സതീഷ് ബാബു പയ്യന്നൂരിന്റെ ‘ഗ്രാമീണം’ എന്ന കഥയുടെ ദോഷം (കഥ മലയാളം വാരികയില്‍). ഭാര്യയുടെ വീട്ടുകാരെയും ഭാര്യയുടെ നാടിനെയും വെറുക്കുന്ന മനുഷ്യന്‍. കഥയുടെ അവസാനത്തെ വാക്യമെത്തുന്നതുവരെ അയാള്‍ അങ്ങനെ തന്നെ ശത്രുവായി നില്ക്കുന്നു. ഒരു പശുക്കുട്ടിയുടെ ചാട്ടം കണ്ടയുടനെ അയാള്‍ക്ക് മാനസികമായ പരിവര്‍ത്തനം വന്ന് പുഞ്ചിരിതൂകി പോലും. ഇയാള്‍ എന്റെ മുത്തച്ഛന്റെ അച്ഛനെ കൊല്ലാന്‍ വന്ന കൊലപ്പുള്ളിയാണോ എന്നു എനിക്കു സംശയം. കലാതത്ത്വത്തിന്റെ ഗളനാളം മുറിക്കുന്ന രചനയാണിത്.

ചോദ്യം, ഉത്തരം

Symbol question.svg.png “മലയാളത്തില്‍ നിങ്ങള്‍ വെറുക്കുന്ന പദമേത്?”

“മഹാകവി എന്ന വാക്ക്. ‘അണ്ടനും അടകോടനും’ ഇവിടെ മഹാകവികളാണ്. നാലു വരി പദ്യമെഴുതിയവരെ പത്രക്കാര്‍ മഹാകവികള്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ എന്റെ തൊലി പൊള്ളുന്നു. ഇംഗ്ലീഷില്‍ ഒരു വാക്കുണ്ട് ജീനിയസ്. സ്വല്പം ചായം ക്യാന്‍വാസില്‍ തേച്ചവനെ ജീനിയസ്സെന്നു വിളിക്കാന്‍ നമുക്കു മടിയില്ല.”

Symbol question.svg.png “പേടിയുണ്ടോ?”

അഗാധതയുടെ നിശ്ശബ്ദത എന്നെ പേടിപ്പിക്കും.”

Symbol question.svg.png “ഞാന്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. സാറിനു ഈ കോളേജിനെക്കുറിച്ച് എന്താണ് അഭിപ്രായം?”

“വളരെ നല്ല അഭിപ്രായമാണ്. അന്നു കോളേജില്‍ നിന്ന് തെല്ലു ദൂരത്തായി ശവപ്പറമ്പുണ്ടായിരുന്നു. ഞാനും തോമസ് മാത്യുവും ജി.എന്‍. പണിക്കരും മിക്കവാറും ദിവസം ആ ശവപ്പറമ്പിലേക്കു നടക്കും. കലാലയത്തില്‍ നിന്നു ശവപ്പറമ്പിലേക്കു പോകാന്‍ ചിറ്റൂരുണ്ടായിരുന്ന ആസൗകര്യം കേരളത്തില്‍ വേറെ ഏതു കോളേജിനുണ്ട്?”

Symbol question.svg.png “പൂക്കള്‍ വിരിഞ്ഞാല്‍?”

“വണ്ടുകള്‍ വരും.”

Symbol question.svg.png “യുവതികള്‍ ഒരുമിച്ചു പോകുമ്പോള്‍ സൗന്ദര്യത്തിന്റെ അനുഭൂതി ഉണ്ടാകുന്നില്ല കാഴ്ചക്കാരന്. എന്താണു കാര്യം?”

“ആകാശത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉള്ളപ്പോള്‍ ദ്രഷ്ടാവിന് വിശേഷിച്ചൊരനുഭൂതിയും ഉണ്ടാകാറില്ല. എന്നാല്‍ ഓരോ നക്ഷത്രത്തെയും സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ സൗന്ദര്യം കണ്ട് കണ്ണഞ്ചിപ്പോകും.”}}

Symbol question.svg.png “സന്ന്യാസിമാര്‍ പൂര്‍ണ്ണനഗ്നരായി നടക്കുന്നതെന്തിന്?”

“ആവരണം ചെയ്ത ശരീരം അസത്യമാണ്. ദിഗംബരന്മാരാകുമ്പോള്‍ സത്യത്തോട് അടുക്കും. ശരീരം തന്നെ അവര്‍ക്ക് അസത്യമാണ്. അതും ഉപേക്ഷിക്കാനാണ് അവരുടെ ശ്രമം”

ഒരു നേരമ്പോക്ക്

പരിഷ്കാരം എത്തിനോക്കാത്ത ഒരു ഗ്രാമത്തില്‍ ദാരിദ്ര്യദുഃഖം അനുഭവിക്കുന്ന ദമ്പതികള്‍ പാര്‍ത്തിരുന്നു. പരിഷ്കാരം ഇല്ലെന്നല്ല പറയേണ്ടത്. നഗരത്തിലുള്ള ഒന്നും ആ ഗ്രാമവാസികള്‍ കണ്ടിട്ടുമില്ല. ഒരു ദിവസം ഭര്‍ത്താവ് പാതയിലൂടെ നടന്നപ്പോള്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന ഒരു കണ്ണാടി കാണാനിടയായി. അയാളത് എടുത്ത് തുടച്ചു വൃത്തിയാക്കി വീട്ടിന്റെ രണ്ടാമത്തെ നിലയിലുള്ള തന്റെ മുറിയില്‍ കൊണ്ടുവച്ചു. അതിലേക്കു നോക്കി അയാള്‍ പൊടുന്നനെ പറഞ്ഞു: “അച്ഛന്‍” കൂടക്കൂടെ ഭര്‍ത്താവ് സ്വന്തം മുറിയിലേക്കു പോകുന്നതും തിരിച്ചു പോരാന്‍ വൈകുന്നതും കണ്ട ഭാര്യ പരസ്ത്രീഗമനമാണ് അതെന്നു സംശയിച്ചു. അവള്‍ ഭര്‍ത്താവില്ലാത്ത സമയത്തു അയാളുടെ മുറിയില്‍ കയറി നോക്കി. ജീവിതത്തില്‍ ആദ്യമായി കണ്ണാടി കണ്ട അവള്‍ ആശ്വാസത്തോടെ പറഞ്ഞു: “ചുക്കിച്ചുളിഞ്ഞ ഈ കിഴവിയോട് എന്റെ ഭര്‍ത്താവിന് ഒരു താല്‍പര്യവും ഉണ്ടാകാനിടയില്ല. എനിക്കു സമാധാനമായി.”

അപമാനനം

ചൈനീസ് ഗ്രന്ഥകാരനും ഭാഷാശാസ്ത്രജ്ഞനുമായ ലിന്‍യ്യൂതാങ് (1895–1976) എഴുതിയ The Importance of Living എന്ന മനോഹരമായ പുസ്തകത്തില്‍ സ്ത്രീയുടെ charm, beauty ഇവയുടെ വ്യത്യാസം വ്യക്തമാക്കിയിട്ടുണ്ട്. സുന്ദരിയായിരിക്കും യുവതി. പക്ഷേ ‘ചാം’ (charm) സമ്മോഹനശക്തി — കാണുകില്ല. ഒരു interview-വിന് ഒരു യുവതി വന്നു. ചോദ്യത്തിന് അവള്‍ ചോദ്യകര്‍ത്താവിന്റെ മുഖത്തു നോക്കി മറുപടി പറയും. അതിനു ശേഷം മുഖമൊന്നു താഴ്ത്തും. വീണ്ടും ചോദ്യം ചോദിക്കുമ്പോള്‍ ചോദ്യകര്‍ത്താവിന്റെ മുഖത്തു നോക്കി അവള്‍ ഉത്തരം നല്കും. അതു നല്കിക്കഴിഞ്ഞാല്‍ തല വീണ്ടും താഴ്ത്തും. ഈ തല താഴ്ത്തലിന് വല്ലാത്ത സമ്മോഹന ശക്തിയുണ്ടായിരുന്നു. ഇതാണു ‘ചാം’. അതുകൊണ്ട് പെണ്ണു കോവില്‍ക്കാളയെപ്പോലെ തല താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്താല്‍ ‘ചാം’ ആവില്ല. ഉള്ളില്‍ നിന്നു വരുന്നതാണ് ഈ ശക്തിവിശേഷം.

സന്മാര്‍ഗ്ഗത്തിനു വൈരൂപ്യം വന്നാല്‍ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമെന്ന് അറിയണമെങ്കില്‍ കോട്ടയത്തെ ഡി.സി. ബുക്ക്സ് പ്രസാധനം ചെയ്ത “ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ” എന്ന ഗ്രന്ഥമൊന്നു മറിച്ചുനോക്കിയാല്‍ മതി.

കവിതയും സമ്മോഹനശക്തി ആവഹിക്കുന്നത് അന്തര്‍ജ്ജാതമായ ഉത്തേജനശക്തിയാലാണ്. ചങ്ങമ്പുഴയുടെ ‘ഉദ്യാനലക്ഷ്മി’ എന്ന കാവ്യം വായിക്കൂ. അനായാസമായ പദപ്രവാഹം. ചേതോഹരമായ ലയാനുവിദ്ധത. ആകര്‍ഷകത്വമുള്ള അലങ്കാരങ്ങള്‍ ഇവയെല്ലാമുണ്ട്. പക്ഷേ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ‘പ്രതീക്ഷ’ എന്ന കാവ്യത്തിനുള്ള ഉത്തേജനശക്തി ചങ്ങമ്പുഴയുടെ കാവ്യത്തിനില്ല. അതിനാല്‍ ‘പ്രതീക്ഷ’ ഉളവാക്കുന്ന (പോരിക, പോരികെന്നാശാപതംഗമേ എന്നു തുടങ്ങുന്ന കാവ്യത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ‘പ്രതീക്ഷ’ എന്ന പേരു തെറ്റാണോ എന്തോ) ഉത്തേജിതാവസ്ഥ ‘ഉദ്യാനലക്ഷ്മി’ക്കു ജനിപ്പിക്കാന്‍ കഴിയുന്നില്ല.

ഇന്നുണ്ടാകുന്ന പല കാവ്യങ്ങള്‍ക്കും ഛന്ദസ്സില്ല. പദസന്നിവേശത്തിന്റെ ചാരുതയില്ല. ഭാവമില്ല. ഉമിക്കരി ചവച്ചാല്‍ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമെന്ന് അറിയണമെങ്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആശാലത എഴുതിയ ‘മദനന്‍’ എന്ന “കാവ്യം” വായിച്ചാല്‍ മതി.

‘രമണന്‍ എന്നായിരുന്നു പേര്
പ്രണയമായിരുന്നു തൊഴില്‍
ചന്ദ്രികയായിരുന്നു കാമുകി.
ചന്ദ്രിക എന്ന് പേര്
തൊഴില്‍ പ്രണയം തന്നെ’

എന്നു തുടങ്ങുന്ന ആ രചന വിദ്യയുടെ അധിഷ്ഠാന ദൈവതമായ സരസ്വതീദേവിയെ ആത്മഹനനത്തിലേക്കു നയിക്കും. സഹൃദയനെ അപമാനിക്കുന്നു ഈ രചനാഭാസം.

മേയ ആന്‍ജലോ

ആഫ്രിക്കന്‍-അമേരിക്കന്‍ കവിയും സമൂഹ പ്രവര്‍ത്തകയുമായ മേയ ആന്‍ജലോക്ക് (Maya Angelou, b. 1928) ഒരിക്കല്‍ സഹിക്കാനാവാത്ത പല്ലുവേദന വന്നു. കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീയെന്നു പറഞ്ഞ് ഡോക്ടര്‍ ലിങ്കണ്‍ എന്ന ഡെന്റിസ്റ്റ് അവരെ ചികിത്സിക്കാന്‍ കൂട്ടാക്കിയില്ല. അതിനെക്കുറിച്ച് മേയ പറഞ്ഞതിങ്ങനെ: “It seems terribly unfair to have a toothache and a headache and to have to bear at the same time the heavy burden of Balckness.” ‘കറുപ്പി’ന്റെ ഈ വലിയ ഭാരം ചുമക്കുന്നതു കൊണ്ടാവണം അവരുടെ കാവ്യങ്ങള്‍ക്കും ആത്മകഥകള്‍ക്കും ശക്തിയും പാരുഷ്യവും വന്നുപോയത്. മാത്രമല്ല മേയയ്ക്ക് എട്ടു വയസ്സുള്ളപ്പോഴാണ് അമ്മയുടെ കാമുകന്‍ അവളെ ബലാത്സംഗം ചെയ്തത്. ധര്‍ഷണം ചെയ്തത് ഇന്നാരാണെന്ന് അവള്‍ വെളിപ്പെടുത്തിയപ്പോള്‍ അമ്മാവന്മാര്‍ അയാളെ വധിച്ചു കളഞ്ഞു. വാക്കുകള്‍ക്കു കൊല്ലാനുള്ള ശക്തിയുണ്ടെന്നു മനസ്സിലാക്കിയ മേയ പിന്നീടുള്ള അഞ്ചു വര്‍ഷത്തേക്കു തികഞ്ഞ മൗനം പാലിച്ചു. (ഈ വിവരങ്ങള്‍ക്കു ഒരു നിരൂപകനോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.) മേയയുടെ ഒരു കാവ്യം എടുത്തെഴുതട്ടെ. അവരുടെ കവിത്വശക്തിക്കും വര്‍ണ്ണവിവേചനത്തോടുള്ള കോപത്തിനും അതു നിദര്‍ശകമായിരിക്കും.

You may write me down in history
With your bitter, twisted lies,
You may trod me in the very dirt
But still, like dust, I’ll rise
does my sassiness upset you?
Why are you beset with gloom?
‘Cause I walk like I’ve got oil wells
Pumping in my living room
… … … … …
You may shoot me with your words,
You may cut me with your eyes
You may kill me with your hatefulness
But Still, like air, I’ll rise.
… … … … …
I rise
I rise
I rise
(Pages 163, 164, The Complete Collected Poems, Virago.)

അനുനിമിഷം ഉയരുന്ന മേയ ആന്‍ജലോയെ അവരുടെ ആത്മകഥയില്‍ കാണാം (അഞ്ചു വാല്യങ്ങള്‍). ഇവയെക്കുറിച്ചും ആറാമത്തെ വാല്യമായ “Wouldn’t take nothing for my journey now” എന്നതിനെക്കുറിച്ചും ഞാന്‍ ഈ കോളത്തില്‍ അപ്പോഴപ്പോള്‍ എഴുതിയിട്ടുണ്ട്. അസാധാരണത്വമുള്ള സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെടുന്ന മേയയുടെ അസാധാരണത്വമുള്ള അഭിമുഖ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന “Conversations with Maya Angelou” എന്ന പുസ്തകത്തെപ്പറ്റിയും ഈ പംക്തിയില്‍ പ്രതിപാദനമുണ്ടായിരുന്നു. 1998-ല്‍ Bantam Books പ്രസിദ്ധപ്പെടുത്തിയ Ever the Stars Look Lonesome” എന്ന പുസ്തകവും ഞാനിപ്പോള്‍ വായിച്ചു തീര്‍ത്തു. Maya Angelou Writes like a song and like the truth എന്ന് ഒരു നിരൂപകന്‍ പറഞ്ഞത് അത്രകണ്ടു സത്യമല്ലെങ്കിലും മേയയുടെ സ്വത്വശക്തിയും വ്യക്തിത്വശക്തിയും കലാവൈഭവവും ഇതിലെ ഓരോ പ്രബന്ധത്തിലുമുണ്ട്. ഏതാനും വാക്യങ്ങള്‍ എടുത്തെഴുതാം. മേയയുടെ രചനാരീതി കാണിക്കാനായി.

Taste and smell are firmly joined in wedded bliss. About the bliss I cannot speak, but I can say much about that marriage. I like it that the fleeting scent of fresh-cut citrus and the flowery aroma of strawberries will make my salivary glands pour into my mouth a warm and pure liquid. I accept the salt of tears evoked by sweet onions and betrayed love. Give me the smell of the sea and the wild scent of mountain pines”
(Bantam Books, New York, Pages 148, $ 7.50)

സുകുമാര്‍ അഴീക്കോട്

സന്മാര്‍ഗ്ഗത്തിനു വൈരൂപ്യം വന്നാല്‍ എങ്ങനെയിരിക്കും?

എങ്ങനെയിരിക്കുമെന്ന് അറിയണമെങ്കില്‍ കോട്ടയത്തെ ഡി.സി. ബുക്ക്സ് പ്രസാധനം ചെയ്ത “ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ” എന്ന ഗ്രന്ഥമൊന്നു മറിച്ചു നോക്കിയാല്‍ മതി. മറിച്ചു നോക്കുകയേ വേണ്ടൂ. വായിച്ചാല്‍ വായിക്കുന്നവന്റെ മനസ്സ് വിഷമയമാകും.

ഉള്ളൂരിന്റെ ഭാഷാചരിത്രം നോക്കുക. ഉള്ളൂര്‍ക്കവിതയെക്കുറിച്ച് അതില്‍ ഒരു വാക്കുപോലുമില്ല. ഉള്ളൂരെന്ന മഹാവ്യക്തി ജീവിക്കുന്നുവെന്നും അതില്‍ കാണുകയില്ല. അതല്ല ഇപ്പുസ്തകത്തിന്റെ സ്ഥിതി. പ്രബന്ധങ്ങള്‍ എഴുതുന്നവര്‍ സ്വന്തം പുസ്തകങ്ങളെക്കുറിച്ച് ഒട്ടൊക്കെ ദീര്‍ഘമായി എഴുതുന്നു. പ്രതിഭയില്ലാത്തവരെ വാഴ്ത്തുന്നു. പ്രതിഭാശാലികളെ പുറംകൈ കൊണ്ടു തട്ടിയെറിയുന്നു. ഇതു moral ugliness ആണ്. ഈ വൈരൂപ്യത്തിന് എതിരായി പ്രഫെസര്‍ സുകുമാര്‍ അഴീക്കോട് ധീരമായ ശബ്ദമുയര്‍ത്തുന്നു. ലക്ഷ്യവേധികളാണ് അദ്ദേഹത്തിന്റെ അമ്പുകള്‍. അദ്ദേഹത്തെ ഞാന്‍ വിനയപൂര്‍വം അഭിനന്ദിക്കട്ടെ (സുകുമാര്‍ അഴീക്കോടിന്റെ ലേഖനം ‘കലാകൗമുദി’യില്‍).

ഏതു വൈരൂപ്യത്തെയും സൌന്ദര്യമായിക്കാണാന്‍ ആളുകളുണ്ടാവും. ഈ സാഹിത്യചരിത്രം വെറും ചവറാണെന്ന് എന്നോടു നേരിട്ടു പറഞ്ഞവര്‍ പ്രശംസയുമായി ലേഖനങ്ങളിലൂടെ പ്രത്യക്ഷരായിക്കഴിഞ്ഞു. അവരുടെ വൈഷമ്യം എനിക്ക് ഊഹിക്കാന്‍ കഴിയും. നിരന്തരം നിര്‍ബന്ധിച്ചാല്‍ എഴുതിപ്പോകുമല്ലോ. അവര്‍ക്കു കാളിദാസന്‍ പണ്ടേ ഉപദേശം നല്കിയിട്ടുണ്ട്. “ചിത്തം ചലിപ്പതിനു ഹേതു മുതിര്‍ന്നു നില്ക്കെ നെഞ്ചില്‍ കുലുക്കമെവനില്ലവനാണു ധീരന്‍.”