close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 11 17


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 11 17
ലക്കം 531
മുൻലക്കം 1985 11 10
പിൻലക്കം 1985 11 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സാര്‍വലൗകികമായ അംഗീകാരത്തെ താനേറ്റവും വെറുക്കുന്നുവെന്നു രവീന്ദ്രനാഥടാഗോര്‍ പറഞ്ഞതായി കേശവദേവ് കൂടക്കൂടെ പ്രസംഗിച്ചു ഞാന്‍ കേട്ടിട്ടുണ്ടു്. ജപ്പാനിലോ മറ്റോ മഹാകവി പോയപ്പോള്‍ അവിടെ നടത്തിയ പ്രഭാഷണത്തിലാണത്രേ അദ്ദേഹം അങ്ങനെ പ്രസ്താവിച്ചതു്. ടാഗോറിനു് അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍ എന്താവാം അതിനുകാരണം? മഹാകവിയുടെ ചിന്താമണ്ഡലത്തില്‍ കടന്നുചെല്ലാനുള്ള വൈദഗ്ദ്ധ്യം എനിക്കില്ല. എങ്കിലും എന്റെ ചെറിയ ബുദ്ധികൊണ്ടു് അലോചിക്കുകയാണു്. സാര്‍വലൗകികമായ അംഗീകാരം ഉണ്ടാകുമ്പോള്‍ അഭിനന്ദനവചസ്സുകളുടെ വര്‍ഷാപാതം ഉണ്ടാകും. ആ രജതരേഖകളുടെ അകത്തു് ബന്ധനസ്ഥനായിപ്പോകുന്ന കവിയുടെ ചിന്താസ്വാതന്ത്ര്യം നശിക്കുന്നു. ഭാവനയുടെ ചിറകുകള്‍ തളരുന്നു. സര്‍ഗ്ഗശക്തിനശിച്ചു് ആ കവി വെറും മണ്‍കട്ടയായി മാറുന്നു. വര്‍ഷാപാതമേറ്റു് അലിഞ്ഞലിഞ്ഞു് അപ്രത്യക്ഷനാകുന്നു. ശരിയാണിതെന്നു എനിക്കുതോന്നുകയാണു്. നോബല്‍ സമ്മാനം കിട്ടിയവരാരും പിന്നീടു് ഉത്കൃഷ്ടമായ ഒരു കൃതിപോലും രചിച്ചിട്ടില്ല. ടാഗോറും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല.

സാര്‍വലൗകികമായ അംഗീകാരത്തെ ചുരുക്കിച്ചുരുക്കിക്കൊണ്ടുവന്ന് ഭാരതത്തെസ്സംബന്ധിക്കുന്ന അംഗീകാരമാവട്ടെ അതു്. അവിടെ നിന്നും സങ്കോചമാര്‍ന്നു് അതു് കേരളത്തെസ്സംബന്ധിച്ച അംഗീകാരമായിക്കൊള്ളട്ടെ. അപ്പോഴും ഇതുതന്നെ സംഭവിക്കും. അംഗീകാരം രൂപം കൊള്ളുന്നതു് സ്വീകരണമെന്ന ഓമനപ്പേരിലാണല്ലോ. സ്വീകരണസമ്മേളനങ്ങളില്‍ വിമര്‍ശനപരമായി ആര്‍ക്കും ഒന്നും പറയാന്‍ വയ്യ. സത്യസന്ധതയുള്ളവര്‍ അത്തരം സമ്മേളനങ്ങളില്‍ പോകാതെ ഒഴിഞ്ഞുനില്ക്കും. കിക്കില്‍ പെട്ടവരും ജനിച്ചയുടനെ അമ്മേ ഞാന്‍ ഇനി ജീവിതത്തില്‍ കള്ളമേ പറയൂ” എന്നു് അവരോടു സത്യം ചെയ്തവരും സഭാവേദികളില്‍ ചാടിക്കയറി “ഇദ്ദേഹം മൂന്നു ചക്ക മുള്ളൊടെ വിഴുങ്ങന്നവനാണ്” എന്നു ഘോരഘോരം പ്രസംഗിക്കുന്നു. കരഘോഷം. ആ കരഘോഷം തന്റെ പ്രഭാഷണപാടവത്തെ അഭിനന്ദിക്കുന്നതിന്റെ ഫലമാണെന്നു തെറ്റിദ്ധരിക്കുന്ന പ്രഭാഷകന്‍ മൂന്നു ചക്കയെ മുപ്പതു ചക്കയാക്കി തിരുത്തിപ്പറയുന്നു. ഇതൊക്കെ കേട്ടുകൊണ്ടു് സഭാവേദിയിലിരിക്കുന്ന അഭിനന്ദിതന്‍ ആനന്ദിതനായി ‘ജയജയ നാഗകേതന’ എന്ന മുഖസ്തുതി’ കേട്ട സുയോധനനെപ്പോലെ നടുവു് പിറകോട്ടു വളച്ചു ‘ഗോഗ്ഗ്വാ’വിളിക്കുന്നു. ഇങ്ങനെ പത്തു സ്വീകരണസമ്മേളനങ്ങളില്‍ പങ്കുകൊണ്ടു കഴിയുമ്പോള്‍ എഴുത്തുകാരന്റെ വൈമല്യം നശിക്കുന്നു; സത്യശീലത നശിക്കുന്നു. സ്വീകരണ സമ്മേളനങ്ങള്‍ വാരിക്കുഴികളാണു്.’ അവയില്‍ വീഴുന്ന ആനകള്‍ക്കു പിന്നീടു് കാട്ടില്‍ ഇഷ്ടംപോലെ അലഞ്ഞു നടക്കാന്‍ പറ്റില്ല. പിടിച്ചുകൊണ്ടു പോകുന്നവരുടെ ആഗ്രഹമനുസരിച്ചു് പൂരത്തിനു നെറ്റിപ്പട്ടം കെട്ടി നിര്‍വഹിക്കേണ്ടതായിവരും. മുറിച്ചിട്ട തടികള്‍ പിടിച്ചു ഫോറസ്റ്റ് ഡിപ്പോയില്‍ കൊണ്ടുവരേണ്ടിവരും.

നന്മയുടെ പ്രകാശം

ആധുനികകാലത്തു് പ്രേമവും വാരിക്കുഴിതന്നെ. അതില്‍ വീഴുന്ന പെണ്ണിനെ ആണും ആണിനെ പെണ്ണും പിടിച്ചുകരയിലേക്കു കയറ്റുന്നു. പിന്നീടു് “ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വം” നടത്തമാണു്. പക്ഷേ, അതു കുറച്ചുസമയത്തേക്കുമാത്രം. ഏതാനും മണിക്കൂറിനുവേണ്ടിയാണു് അങ്ങനെ പിടിച്ചു കയറ്റുന്നതെങ്കില്‍ എന്തിനു് അതു ചെയ്യാന്‍പോയി? അവിടെയാണു് അസ്തിത്വവാദികള്‍ നമ്മുടെ സഹായത്തിനെത്തുന്നതു്. ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്നു് അകന്നുനില്ക്കുന്നു. അകന്നു നില്ക്കുന്ന ഈ വ്യക്തിക്കു് മറ്റൊരു വ്യക്തിയുമായി ഐക്യം പ്രാപിച്ചു് തന്റെ ‘അന്യവത്കരണ’ത്തെ നശിപ്പിക്കാനുള്ള ആഗ്രഹമുണ്ടു്. ആഗ്രഹത്തിനു് സാഫല്യമുണ്ടാകുന്നില്ല. പ്രേമത്തില്‍ വീണു് അല്പകാലം കഴിയുന്നതിനുമുന്‍പു് മോഹഭംഗമുണ്ടാകുന്നു. പ്രേമം വിവാഹത്തില്‍ പര്യവസാനിച്ചാല്‍ മധുവിധു കഴിയുന്നതോടൊപ്പം ആ വികാരവും നശിക്കുന്നു. ഈ മോഹഭംഗമാണു് എക്സ്പ്രസ്സ് വാരികയില്‍ ‘കാണികളിലൊരാള്‍’ എന്ന ചെറുകഥയെഴുതിയ ശ്രീധരന്‍ ചമ്പാടിന്റെ വിഷയം. അവള്‍ സര്‍ക്കസ്സുകാരിയാണു്. അവള്‍ ഉത്കടമായി സ്നേഹിച്ചിരുന്ന ഒരുത്തന്‍ മറ്റൊരുത്തിയെ വിവാഹംകഴിച്ചു. അവൾ സര്‍ക്കസ്സുകാരിയായിത്തന്നെ കഴിഞ്ഞുകൂടി. അങ്ങനെയിരിക്കെ അവള്‍ ട്രപ്പീസില്‍ വിദ്യകള്‍ കാണിക്കുന്നതു നോക്കിക്കൊണ്ടു് അയാള്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ ഇരിക്കുന്നതു് അവള്‍ കാണുന്നു. വികാരം കൊടുമ്പിരിക്കൊള്ളുന്ന നിമിഷം. അതുകൊണ്ടുതന്നെ അവള്‍ പിടിവിട്ടു താഴെവീണു മരിക്കാം. എങ്കിലും ആപത്തുണ്ടായില്ല. സര്‍ക്കസ്സ് അവസാനിച്ചു. പ്രേക്ഷകര്‍പോയി. അവരുടെ കൂടെ അയാളും അപ്രത്യക്ഷനായി. ഭൂതകാലത്തില്‍ മറഞ്ഞ ഒരു സംഭവത്തെ ചലച്ചിത്രത്തിലെ രംഗംപോലെ പുനരാവിഷ്ക്കരിക്കുന്ന പ്രതീതി വായനക്കാരനു്. ഫ്രഞ്ച് കവിയും സംവിധായകനും അഭിനേതാവുമായിരുന്ന ആങ്തൊനങ് ആര്‍തോ (Antonin Artaud, 1896–1948) “സ്ത്രീയുടെ ഇരുട്ടില്‍നിന്നാണു് തിന്മയുണ്ടാകുന്ന”തെന്നു പറഞ്ഞിട്ടുണ്ടു്. ഇവിടെ പ്രകാശത്തില്‍നിന്നു് ആവിര്‍ഭവിക്കുന്ന നന്മ കാണാം.

* * *

പ്രേമത്തിനു് വിശേഷിച്ചൊരു നിലനില്പു് ഇല്ലെന്നാണു് ഫ്രായിറ്റിന്റെ വാദം. കാമത്തിന്റെ സംശോധിത രൂപമായിട്ടാണു് അദ്ദേഹം പ്രേമത്തെ കാണുന്നതു്. എല്ലാ സ്നേഹവും ലൈംഗികാസക്തിയുടെ രൂപാന്തരമാണത്രേ. ഫ്രായിറ്റ് വാഴ്ത്തുന്ന സെക്സിന്റെ പ്രാധാന്യവും ആധുനിക കാലത്തു നഷ്ടപ്പെട്ടിരിക്കുന്നു. സന്തത്യുല്പാദനത്തിനുപോലും സെക്സ് വേണ്ടെന്നാണു് വാദം. ജര്‍മിചെര്‍ഫാസും ജോണ്‍ഗ്രിബിനും ചേര്‍ന്നെഴുതിയ The Redundant Male എന്ന പുസ്തകത്തില്‍ സെക്സ് വേണ്ടെന്നുവയ്ക്കുന്ന മൃഗത്തിനു് പാര്‍തനോജനിസിസില്‍ക്കൂടി (Parthenogenesis — കന്യകയുടെ പ്രസവം — ബീജസംയോഗം കൂടാതെയുള്ള ഭ്രൂണത്തിന്റെ വളര്‍ച്ച) സന്തതിലഭിക്കുമെന്നു സ്ഥാപിച്ചിരിക്കുന്നു.

മുത്തശ്ശിയുടെ മട്ടില്‍

ഏകാന്തത്തില്‍ മനുഷ്യന്‍ വിചിത്രമായി പെരുമാറാറുണ്ടു്. ഒരു ദിവസം രാത്രി ഞാനും ബന്ധുക്കളുംകൂടി വഞ്ചിയൂര്‍ എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കു പോവുകയായിരുന്നു. ഞങ്ങളുടെകൂടെ പ്രശസ്തനായ അഭിനേതാവും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കെ.വി. നീലകണ്ഠന്‍നായര്‍ കൂടിയുണ്ടായിരുന്നു. അദ്ദേഹം മുന്‍പില്‍ നടക്കുകയാണു്. പെട്ടെന്നു് നീലകണ്ഠന്‍നായര്‍ റോഡിന്റെ മദ്ധ്യഭാഗത്തുനിന്നു. നട്ടെല്ലു പിറകോട്ടു വളച്ചു. ഇടതുകൈയില്‍ വില്ലുപിടിച്ചിരിക്കുന്ന അഭിനയം. വലതുകൈ അമ്പു് അയയ്ക്കാന്‍ ഭാവിക്കുന്നരീതി. ആ പ്രദേശം മുഴുവന്‍ കേള്‍ക്കുന്ന മട്ടില്‍ അദ്ദേഹം അലറി “രാക്ഷസരാജാവായ രാവണാ, നീ എനിക്കു ശഷ്പതുല്യന്‍” എന്റെ കാരണവന്റെ ഭാര്യ ഭവാനി അമ്മ “ങേ ങേ കൊച്ചീലാണ്ടാ, എന്തോന്നിതു്?” എന്നു ചോദിച്ചു. കൂടെയുണ്ടായിരുന്ന ശേഖരപിള്ള എന്നൊരാള്‍ “അണ്ണാ” എന്നുവിളിച്ചുകൊണ്ടു് ഒറ്റച്ചാട്ടം. കെ.വി. നീലകണ്ഠന്‍ നായര്‍ക്കു ഭ്രാന്തുപിടിച്ചുവെന്നാണു ഞാന്‍ വിചാരിച്ചതു്. ഭ്രാന്തല്ലായിരുന്നു. അക്കാലത്തു് അദ്ദേഹം കൈനിക്കരസ്സഹോദരന്മാര്‍, പി.കെ. വിക്രമന്‍നായര്‍ ഇവരോടൊരുമിച്ചു് ‘രാമായണം’ നാടകം അഭിനയിക്കുകയായിരുന്നു. പെട്ടെന്നു് അദ്ദേഹം ലക്ഷ്മണനായി മാറിപ്പോയി. വഞ്ചിയൂരെ അക്കാലത്തെ ചെമ്മണ്ണുനിറഞ്ഞ റോഡ് കാനനമാര്‍ഗ്ഗമായി തോന്നിപ്പോയി അദ്ദേഹത്തിനു്. പാതയുടെ രണ്ടുവശത്തുമുള്ള വീടുകള്‍ മാമരങ്ങളായും കുറച്ചകലെയുള്ള ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിന്റെ വലിയ ഗെയ്റ്റ് ലങ്കയിലേക്കുള്ള പ്രവേശനദ്വാരമായും നീലകണ്ഠന്‍നായര്‍ക്കു തോന്നിയിരിക്കണം. ലക്ഷ്മണന്‍ വീണ്ടും കെ.വി. നീലകണ്ഠന്‍നായരാകാന്‍ കുറെ സമയം വേണ്ടിവന്നു. പിന്നീടു് അദ്ദേഹം ലജ്ജിച്ചു നടന്നതു് എന്റെ മനക്കണ്ണു് ഇപ്പോഴും കാണുന്നു. മാക്സിം ഗോര്‍ക്കിയുടെ Fragments from My Diary എന്ന രസകരമായ പുസ്തകത്തില്‍ ഇമ്മട്ടിലുള്ള അനേകം സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ടു്. ഒരെണ്ണം പറയാം. പാതിരിയായ വ്ളാഡിമിര്‍സ്കി ഒരു ബൂട്ടെടുത്തു മുന്‍പില്‍ വച്ചിട്ടു് “ഇനി, പോ” എന്നു പറഞ്ഞു. എന്നിട്ടു് “ഹാ, നിനക്കു പോകാന്‍ വയ്യ അല്ലേ” എന്നു ചോദിച്ചു. തുടര്‍ന്നു് അന്തസ്സോടും ആത്മവിശ്വാസത്തോടുംകൂടി അയാള്‍ ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു: “നോക്കു് എന്നെക്കൂടാതെ നിനക്കു് ഒരിടത്തും പോകാന്‍ വയ്യ!” ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴാണു് ഗോര്‍ക്കി അതൊക്കെ കേട്ടുകൊണ്ടു പാതിരിയുടെ മുന്‍പിലേക്കു ചെന്നതു്. “അച്ചനെന്തുചെയ്യുന്നു?” എന്നു ഗോര്‍ക്കി ചോദിച്ചു. പാതിരി അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയിട്ടു് മറുപടി നല്കി: “ഈ ബൂട്ടിന്റെ കാര്യം. ഇതിന്റെ അടിത്തോല്‍ നന്നെ തേഞ്ഞിരിക്കുന്നു. ഇപ്പോഴൊക്കെ മോശമായ ബൂട്ട്സാണു് അവരുണ്ടാക്കുന്നതു്.”

ഏകാന്തത്തില്‍ മനുഷ്യന്‍ ഇങ്ങനെ പെരുമാറുന്നതു മനസ്സിലാക്കാം. നാലുപേര്‍ കേള്‍ക്കെ ഉന്മത്തപ്രലപനം നടത്തിയാല്‍ മനസ്സിലാക്കുന്നതെങ്ങനെ? പൂരവും പ്രേമഭാജനവും ഒന്നുപോലെയെന്നാണു് പെരിങ്ങോടു ശങ്കരനാരായണന്‍ ബോധത്തികവോടുകൂടി നമ്മളോടു പറയുന്നതു്. പൂരത്തിനു് ആനയുണ്ടു്. അവളും ആനതന്നെ (ഗജരാജവിരാജിത മന്ദഗതിയില്‍) മേനക വിശ്വാമിത്രന്റെ മനസ്സു് ഇളക്കി. പ്രേമഭാജനമാകുന്ന മേനക കാഴ്ചക്കാരായ താടിക്കാരുടെ മനസ്സു് ഇളക്കിവിടുന്നു. പഞ്ചവാദ്യവും ഇലത്താളവും മറ്റും പുരത്തില്‍ പ്രേമഭാജനത്തിന്റെ വളകളുടെ ശബ്ദം പഞ്ചവാദ്യമോ ഇലത്താളമോ ആകാം. പൂരത്തിനു് മത്താപ്പു് പ്രേമഭാജനത്തിനു പുഞ്ചിരിയെന്ന മത്താപ്പു്. പുത്തന്‍ സാരിയുളവാക്കുന്ന ഭാവവിശേഷം അവള്‍ക്കു് പൂരത്തിനുമുണ്ടു് ഭാവവിശേ‍ഷം. അറ്റം കൂര്‍ത്ത മട്ടില്‍ കമ്പിക്കാലില്‍ കെട്ടിയിടുന്ന സാറ്റിന്‍ തുണി പൂരത്തിന്റെ ഒരലങ്കാരവസ്തുവാണല്ലൊ. താലങ്ങള്‍ നിരവധിയുണ്ടു് പൂരത്തിനു്. കാമിനി പൂത്താലവുമായി വരുന്നു. കൂത്തുണ്ടു് പൂരത്തിനു്. പേക്കൂത്തു നടത്തുന്നു കാമിനി കാമുകനില്‍. പൂരവും പെണ്ണും ഒന്നുതന്നെ. എക്സ്പ്രസ്സ് വാരികയിലെ പൂരം എന്ന ‘കാവ്യം’ നോക്കിയാലും ഇതിലുംഭേദം പ്രേമഭാജനവും എക്സ്പ്രസ്സ് വാരികയും ഒന്നാണെന്നു സ്ഥാപിക്കുകയായിരുന്നു. അതിനു പ്രയാസമൊട്ടില്ലതാനും. മുത്തശ്ശിമാരുടെ മട്ടില്‍ ചോദിക്കാന്‍ തോന്നുന്നു: “ഭഗവാനേ തൃശൂര്‍ ദേവാലയത്തില്‍ കുടികൊള്ളുന്ന തമ്പുരാനേ, എന്തെല്ലാം കണ്ടാല്‍ ജന്മമൊടുങ്ങും?”

* * *

ലാറന്‍സ് ഡൂറല്‍ പേരുകേട്ട ബ്രിട്ടീഷ് നോവലിസ്റ്റാണു്. അദ്ദേഹത്തിന്റെ Justine എന്ന നോവലില്‍ “സ്ത്രീയെ മൂന്നുവിധത്തില്‍ പ്രയോജനപ്പെടുത്താം; നിങ്ങള്‍ക്കു അവളെ സ്നേഹിക്കാം, അവള്‍ക്കുവേണ്ടി വേദന അനുഭവിക്കാം, അവളെ സാഹിത്യമായി മാറ്റാം.” എന്നു പറഞ്ഞിട്ടുണ്ടു്. അവളെ സാഹിത്യമായി മാറ്റുമ്പോള്‍ തൃശൂര്‍ പൂരമായും മാറ്റാം എന്നു ഡൂറല്‍ അറിഞ്ഞില്ലല്ലോ. സായിപ്പേ, നിങ്ങള്‍ക്കു ഹാ. കഷ്ടം.

മൂല്യങ്ങള്‍ മാറുന്നു

‘മയൂരസന്ദേശ’മെഴുതിയ കേരളവര്‍മ്മയുടെ കാലം. അദ്ദേഹം ‘ഓടിക്കൂടി,’ ‘ചാടിക്കൂടി,’ ‘തേടിക്കൂടി,’ ‘പാടിക്കൂടി’ എന്നൊക്കെ നാലുവരിയിലും ചേര്‍ത്തു കാവ്യം രചിക്കുന്നതുകണ്ടു് അക്കാലത്തെ ആളുകള്‍ ‘ഹാ ഹാ’ എന്നു് അഭിനന്ദനം സൂചിപ്പിക്കുമാറു് അലമുറയിട്ടിരുന്നു. രാജവാഴ്ച നിലവിലിരുന്നതു കൊണ്ടോ വിശാഖംതിരുനാളിന്റെ അടുത്തബന്ധുവായിരുന്നു അദ്ദേഹമെന്നതുകൊണ്ടോ ആയിരുന്നില്ല ആ അലമുറ. ജനങ്ങളുടെ സാഹിത്യാഭിരുചി ആ രീതിയിലായിരുന്നു എന്നു മാത്രം. കാലംകഴിഞ്ഞു. ഈ. വി. കൃഷ്ണപിള്ളയുടെ ‘നാടകങ്ങള്‍’ അരങ്ങേറിയപ്പോഴും ഈ സ്തുതിഗീതങ്ങള്‍ കേള്‍ക്കാറായി. ഇന്നു് ആ നാടകങ്ങള്‍ എന്തെങ്കിലും ചലനമുണ്ടാക്കുന്നുണ്ടോ? ഇല്ലതന്നെ. ഈ.വി.യുടെ കാലത്തെ അഭിരുചിയാണു് ആളുകളെക്കൊണ്ടു് ആ സ്തുതിവചനങ്ങള്‍ ഉദീരണം ചെയ്യിച്ചതു്. ചങ്ങമ്പുഴയ്ക്കും ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്കും കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പു ലഭിച്ച അംഗീകാരം ഇന്നില്ല. ഇന്നു് ഒരു കാവ്യഗുണവുമില്ലാത്ത നവീനകാവ്യത്തെ ചിലര്‍ വാഴ്ത്തിക്കൊണ്ടു നടക്കുന്നു. അധികം കാലംവേണ്ട. ഇവരൊക്കെ ബുദ്ധിശൂന്യരായിരുന്നുവെന്നു ഭാവിയിലെ ജനതയില്‍നിന്നു പ്രഖ്യാപനമുണ്ടാകും. മാറിമാറിവരുന്ന സാഹിത്യസങ്കല്പങ്ങള്‍ സാഹിത്യസങ്കല്പത്തില്‍ ആഘാതമേല്പിക്കുന്നതിന്റെ ഫലമാണിതു്. എന്നാല്‍ കാലമെത്ര കഴിഞ്ഞാലും രാമചന്ദ്രന്‍ വയലാര്‍, മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ‘സമാന്തര രേഖകള്‍’പോലുള്ള കഥകളെസ്സംബന്ധിച്ചു് അഭിജ്ഞന്മാര്‍ക്കു് ഇന്നുള്ള അഭിപ്രായത്തിനു മാറ്റം വരില്ല. കുപ്പത്തൊട്ടി എല്ലാക്കാലത്തും കുപ്പത്തൊട്ടി തന്നെയാണല്ലോ. പണ്ടു് ഈ തൊട്ടിയില്‍നിന്നു നാറ്റം വന്നിരുന്നു, ഇപ്പോള്‍ പനിനീര്‍പ്പൂവിന്റെ പരിമളം പ്രസരിക്കുന്നു എന്നു് ആര്‍ക്കും പറയാനാവില്ല. സ്ഥിരം പ്രതിപാദനവും തന്നെയാണു് ഈ കഥാസാഹസത്തിനുമുള്ളതു്. ഒരു പെണ്ണിനെ സ്നേഹിച്ചിരുന്ന ഒരുത്തന്‍ നാടുവിട്ടു പോയി. ആ അന്യനാട്ടില്‍ ഒരു വിധവ അയാളുടെ ജീവിതസഖിയാകാന്‍ സന്നദ്ധയായിട്ടും അയാള്‍ അവളെ സ്വീകരിക്കുന്നില്ല. തിരിച്ചു് നാട്ടിലെത്തുമ്പോള്‍ പൂര്‍വകാമുകി സ്വന്തമനുജന്റെ ഭാര്യയായിത്തീര്‍ന്നിരിക്കുന്നു. ഈ പൈങ്കിളിക്കഥ ഏതെങ്കിലും കാലത്തു് സാഹിത്യമായി മാറുമോ?

ഈ ചിന്ത വേറൊരു ചിന്തയിലേക്കു നമ്മെ കൊണ്ടുചെല്ലുന്നു. ഇംഗ്ലീഷ് അറിയാന്‍ പാടില്ലായിരുന്നകാലത്തു് “രണ്ടു നാലുദിനം കൊണ്ടൊരുത്തനെ” എന്നു തുടങ്ങുന്ന വരികള്‍ ഉത്കൃഷ്ടമായ കവിതയാണെന്നു് ഞാന്‍ ധരിച്ചിരുന്നു. സെക്കന്‍ഡ് ഫോമിലെത്തിയപ്പോള്‍ ‘ട്വിങ്ങ്കള്‍ ട്വിങ്ങ്കള്‍ ലിറ്റില്‍സ്റ്റാര്‍’ എന്നതിനെ ജയിക്കാന്‍ വേറൊരു കാവ്യമില്ലെന്നു ധരിച്ചുവച്ചു. ഇന്റര്‍മീഡിയറ്റ് ക്ളാസ്സിലെത്തിയപ്പോള്‍ “അന്നമുണ്ടുകുളമോ കബന്ധമുണ്ടുന്നതക്ഷിതിപ യുദ്ധഭൂമിയോ?” എന്നതാണു് പരമോല്‍കൃഷ്ടമായ കവിതയെന്നു കരുതി. കാലം കഴിഞ്ഞു. വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍പീസുകളുടെ സൗന്ദര്യം കണ്ടപ്പോള്‍ ‘ഇന്ദുലേഖ’യും ‘ശാരദ’യും ‘മാര്‍ത്താണ്ഡവര്‍മ്മ’യും മറ്റും മൈനര്‍ നോവലുകളാണെന്ന പരമാര്‍ത്ഥം എന്റെ മുന്‍പില്‍ തെളിഞ്ഞുവന്നു. പാശ്ചാത്യവിദ്യാഭ്യാസമില്ലാത്ത ചിലര്‍ ഇന്നു ചില മലയാള നോവലുകളെ പൊക്കുന്നുണ്ടു്. അവരുടെ മൂല്യനിര്‍ണ്ണയം ശരിയല്ലെന്നു മാത്രമേ എനിക്കെഴുതാനുള്ളു. ഓരോ പൂര്‍വകാല കൃതിയുടെയും സ്വഭാവവും മൂല്യവും നവീനകാലത്തു് ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന മാസ്റ്റര്‍പീസുകള്‍ പരിവര്‍ത്തനം ചെയ്യും.

ചോദിച്ചു നോക്കൂ

നമ്മള്‍ അന്യൂനമെന്നു കരുതുന്ന രചനകള്‍പോലും അവയുടെ രചയിതാക്കള്‍ക്കു് അന്യൂനങ്ങളായി തോന്നുകില്ല. അപ്പോള്‍ അവര്‍ പൂര്‍ണ്ണമാക്കാതെ ഇട്ടിട്ടുപോയ രചനകളെക്കുറിച്ചു് എന്തുപറയാനിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ അവര്‍ അതു തീകത്തിച്ചുകളയുമായിരുന്നു. കവിയോടും നോവലിസ്റ്റിനോടുമൊക്കെ ചെയ്യാവുന്നു ഏറ്റവും വലിയ അപരാധം അവര്‍ ചവറെന്നുകരുതി തള്ളിയിട്ടിട്ടുപോയ അത്തരം രചനകളെ പ്രകാശിപ്പിക്കുക എന്നതാണു്. കുങ്കുമം വാരികയില്‍ ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്ന ‘പെണ്ണും വേദാന്തവും’ എന്ന കാവ്യം 1950-ല്‍ ജനശക്തിവാരികയില്‍ പ്രസിദ്ധപ്പെടുത്തിയതാണു്. കലാശൂന്യമെന്നുകണ്ടു് അതിന്റെ രചയിതാവായ വയലാര്‍ രാമവര്‍മ്മ തന്റെ ഒരു കാവ്യസമാഹാരഗ്രന്ഥത്തിലും അതു ഉള്‍പ്പെടുത്താതിരുന്നതാണു്. ഒരു വേശ്യയും ഒരു സന്ന്യാസിയും തമ്മിലുള്ള ബന്ധത്തെ വിലക്ഷണമായി ചിത്രീകരിക്കുന്ന ഈ രചനയില്‍ കാവ്യചിന്തകളില്ല, ആകര്‍ഷകത്വമുള്ള ഇമേജുകളില്ല, രചനാപാടവമില്ല. എങ്കിലും “സമ്പാദകനായ” പെരുമ്പളം രവി അതു് വാരികയുടെ താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. “കരഗതമെരാമലമണിവരമുടനുപേക്ഷിച്ചു കാചത്തെയെന്തു നീ കാംക്ഷിപ്പതോമലേ” എന്നു പണ്ടു രാവണന്‍ സീതയോടല്ല ചോദിച്ചതു്. ഇരുപതാം ശതാബ്ദത്തിലെ പെരുമ്പളം രവിയെ നേരത്തേ കണ്ടുകൊണ്ടു് അദ്ദേഹത്തോടു ചോദിച്ചതാണതു്.

രാമവര്‍മ്മ വേശ്യയെ അവതരിപ്പിക്കുന്നു.

“നടുവിനൊരു വല്ലാത്തവീക്കമുണ്ടാ വീര്‍ത്ത
തുടുമുലകള്‍തന്‍ കരിങ്കണ്ണുകള്‍ നേര്‍ത്തതാ
മുടുതുണികള്‍, നിങ്ങള്‍ക്കു കോരിത്തരിച്ചുവോ?”

ഇല്ല. ഒരുകോരിത്തരിപ്പുമില്ല. മാത്രമല്ല. വേശ്യകള്‍ സന്ദര്‍ഭത്തിനൊത്തു പെരുമാറുകയും വേഷംധരിക്കുകയും ചെയ്യുന്നവരാണെന്നു് മനസ്സിലാക്കിയിട്ടുമുണ്ടു്. ചെറുപ്പക്കാരനോടാണെങ്കില്‍ ഒരു നോട്ടംമാത്രം മതി. ധനികനായ വൃദ്ധനോടാണെങ്കില്‍ നോട്ടംകൊണ്ടോ നഗ്നമായ ശരീരത്തിന്റെ പ്രദര്‍ശനംകൊണ്ടോ പ്രയോജനമില്ല. പിന്നെന്തുവേണം എന്നു ചോദിച്ചാല്‍ എനിക്കുത്തരമെഴുതാന്‍ വയ്യ, ഔചിത്യബോധംകൊണ്ടു്. സാര്‍ത്രിന്റെ respectable prostitutes ധാരാളമുണ്ടു്. ഒരുത്തിയോടു ചോദിച്ചാലും.

ഇരുട്ടില്‍ പ്രകാശം

ഫ്രഞ്ചെഴുത്തുകാരന്‍ ലാ റോഷ് ഫൂക്കോ (La Roche foucauld) എഴുതിയ Maxims വായിച്ചിട്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നമ്മള്‍ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു മണ്ഡലത്തില്‍ ചെന്നിട്ടില്ല എന്നതാണു്. 503 ആപ്തവാക്യങ്ങള്‍ (maxims) അദ്ദേഹത്തിന്റേതായി ഉണ്ടു്. മരണാനന്തരവാക്യങ്ങളെക്കൂടി പരിഗണിച്ചാല്‍ ആകെ 562. ഓരോ ആപ്തവാക്യവും നമ്മെ വിശാലമായ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലും. ചിലതു് എഴുതാം: “സൂര്യനേയോ മരണത്തേയോ അചഞ്ചലനായി നോക്കിയിരിക്കാന്‍ സാദ്ധ്യമല്ല”, “കഴിഞ്ഞ കാലത്തെ ദൗര്‍ഭാഗ്യങ്ങള്‍, വരുംകാലത്തെ ദൗര്‍ഭാഗ്യങ്ങള്‍ ജയിച്ചടക്കും. വര്‍ത്തമാനകാലത്തെ ദൗര്‍ഭാഗ്യങ്ങള്‍ തത്ത്വചിന്തയെ ജയിച്ചടക്കുന്നു”. തെറ്റായ പ്രവൃത്തികള്‍ നമുക്കു മാത്രം അറിയാവുന്നവ ആയിരിക്കുമ്പോള്‍ അവ വേഗം വിസ്മരിക്കപ്പെടുന്നു.” ഈ വാക്യങ്ങളിലെ സത്യാത്മകതയും വിഷാദാത്മകത്വവും സമൂഹപരിഷ്കരണവാഞ്ഛയും നമ്മളെ ആകര്‍ഷിക്കുന്നു. ലാ റോഷ് ഫൂക്കോയുടെ (റോഷ് ഫൂക്കോവിന്റെ എന്നു വേണം) maxims വീട്ടിലുണ്ടായിരിക്കുന്നതു നന്നു്. ദിവസവും ഓരോ വാക്യം വായിക്കുക. ജീവിതത്തെസ്സംബന്ധിച്ച പുതിയ ഉള്‍ക്കാഴ്ച അതു പ്രദാനംചെയ്യും.

കലാകൗമുദിയിലെ ‘ചരിത്രരേഖകള്‍’ വായിക്കുമ്പോഴും എനിക്കു ധൈഷണികമായ സംതൃപ്തി ലഭിക്കാറുണ്ടു്. ഒരു പത്രവാര്‍ത്ത ചരിത്രരേഖകളില്‍ നല്കിയിരിക്കുന്നതു് ഇതാ:

“ദുലീപ് ട്രോഫിക്കു കളിക്കാന്‍ വന്നു് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ തങ്ങിയ ക്രിക്കറ്റര്‍മാരുടെ മുറിയില്‍ രാത്രി സമയം കുറേ മലയാളി യുവതികള്‍ കയറിച്ചെന്നു് പറ്റിക്കൂടി. ഒടുവില്‍ പൊലീസുചെന്നു് അവരെ പുറത്താക്കേണ്ടിവന്നു.”

ഇതിനു ചരിത്രരേഖകളുടെ കര്‍ത്താവു് നല്‍കുന്ന ഉത്തരം:

“ആണുങ്ങളില്ലാത്ത വല്ല വീടിലേയും ഗജരാജ‘കടി’കളുടെ ലിബ്ബിംഗ് വല്ലതും ഈ പൊലീസിനു മനസ്സിലാകുമോ!”

ശരിയാണു്. പക്ഷേ, പുരുഷന്മാരുള്ള വീടുകളിലെയും ഗജരാജവിരാജിത മന്ദഗതിക്കാര്‍ ഇതിനൊക്കെ പോകാറുണ്ടു്. ഞാന്‍ എറണാകുളത്തെ…ഹോട്ടലില്‍ താമസിക്കുന്ന കാലത്തു് കേരളത്തിലെ പല “മൃഗരാജകടി”കളും ഭര്‍ത്താക്കന്മാര്‍ വീട്ടിലുണ്ടായിരിക്കെ മറ്റുള്ളവരുമായി രാത്രികഴിച്ചുകൂട്ടാന്‍ അവിടെയെത്തിയതു് നേരിട്ടുകണ്ടിട്ടുണ്ടു്. ‘ആ സ്ത്രീയുടെ കൂടെയുള്ളതു് അവരുടെ ഭര്‍ത്താവല്ലയോ സാര്‍” എന്നു റിസപ്ഷനിസ്റ്റ് സംശയത്തോടെ ചോദിക്കുമ്പോള്‍ ആ പാവങ്ങളെ പൊലീസ് പിടിച്ചുകൊണ്ടുപോകാതിരിക്കട്ടെയെന്നു കരുതി. “അതേയതേ എനിക്കു നേരിട്ടറിയാം അയാളെ. അവരുടെ ഭര്‍ത്താവുതന്നെ” എന്നു കള്ളം പറഞ്ഞു് ഞാന്‍ അവരെ രക്ഷിച്ചിട്ടുമുണ്ടു്.

ലാ റോഷ് ഫൂക്കോയുടെ ആപ്തവാക്യങ്ങൾ അനുഷ്ഠിക്കുന്ന കൃത്യംതന്നെ. ടോംസിന്റെ ‘ബോബനും മോളിയും’ എന്ന ഹാസ്യചിത്രം അനുഷ്ഠിക്കുന്നു. നേതാവു് രോഗാര്‍ത്തനായി ആശുപത്രിയില്‍ കിടക്കുന്നു. എല്ലാവര്‍ക്കും ഉത്കണ്ഠ. തത്ത്വചിന്തകനായ ആശാന്‍ അദ്ദേഹത്തെ കണ്ടിട്ടു വരുമ്പോള്‍ “എന്താ ഇത്തവണ രക്ഷപ്പെടുമോ?” എന്നു് ഒരാളുടെ ചോദ്യം. “രക്ഷപ്പെടും. ഒന്നുകില്‍ അദ്ദേഹം അല്ലെങ്കില്‍ രാജ്യം” ഇരുട്ടത്തു് വഴിയറിയാതെ തപ്പിയും തടഞ്ഞും പോകുമ്പോള്‍ ഒരു പരിചയമില്ലാത്ത ഒരാള്‍ ടോര്‍ച്ച് ലൈറ്റ് പ്രകാശിപ്പിച്ചു തന്നാല്‍ നമുക്കു് എന്തൊരു ആഹ്ലാദം! എന്തൊരു നന്ദി! (ഹാസ്യചിത്രം മനോരമ ആഴ്ചപ്പതിപ്പില്‍.)

സക്കറിയയുടെ കഥ

ഒരിക്കല്‍ എന്നെ പേപ്പട്ടി കടിച്ചു സര്‍ക്കാരാശുപത്രിയില്‍ ചെന്നപ്പോള്‍ ക്രൂരമായ പെരുമാറ്റമാണുണ്ടായതു്. തിരിച്ചു ദുഃഖിച്ചുവരുമ്പോള്‍ ഡോക്ടര്‍ വി.പി. ശര്‍മ്മയെ കണ്ടു. അദ്ദേഹം എന്നെ രക്ഷിച്ചു. കൂന്നൂരുനിന്നു വാക്സിന്‍ വരുത്തി അദ്ദേഹം കത്തിവച്ചു. ശര്‍മ്മയെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ “കുരച്ചു” മരിച്ചേനേ. കഥകളെ സംഗ്രഹിച്ചെഴുതുമ്പോള്‍ പേപ്പട്ടി എന്നെ കടിച്ചതാണു് ഓര്‍മ്മയിലെത്തുക. സംക്ഷേപിക്കല്‍ ഒരുതരത്തിലുള്ള ‘പേപ്പട്ടി കടിക്കല്‍’തന്നെ. സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘തീവണ്ടിക്കൊള്ള’ എന്ന കഥയുടെ ചുരുക്കമെഴുതാന്‍ എനിക്കു് അതുകൊണ്ടു മടിയുണ്ടു്. എങ്കിലും അതല്ലേ പറ്റൂ. രാജന്‍ ദാരിദ്ര്യംകൊണ്ടു് തീവണ്ടി കൊള്ളയടിക്കാന്‍പോയി. കൂടെ മകനുമുണ്ടു്. പാര്‍ട്ടിക്കാര്‍ ചുവന്നകൊടി കൊടുക്കാത്തതുകൊണ്ടു് അവന്‍ പാളത്തിന്റെ ഒത്ത നടുവില്‍ നിന്നുകൊണ്ടു കൈകാണിച്ചു. തീവണ്ടി നിന്നില്ല. അതു കയറി താന്‍ മരിക്കുമെന്നായപ്പോള്‍ രാജന്‍ പാളത്തില്‍നിന്നു് ഓടിയിറങ്ങി രക്ഷപ്പെട്ടു. ആരെയും വകവയ്ക്കാത്ത തീവണ്ടി സീല്‍ക്കാരത്തോടെ പാഞ്ഞുപോയി. പ്രതിരൂപാത്മക സ്വഭാവമുള്ള കഥയാണിതു്. അനന്തങ്ങളായ അര്‍ത്ഥവി‍ശേഷങ്ങള്‍ അതു ധ്വനിപ്പിക്കുന്നു. മഹനീയമായ രാഷ്ട്രത്തെ ക്ഷുദ്രങ്ങളായ പ്രവര്‍ത്തനങ്ങള്‍കൊണ്ടു് കീഴ്പ്പെടുത്താനാവില്ല എന്നതു് ഒരാശയം. ഇങ്ങനെ എത്രയെത്ര അര്‍ത്ഥവിശേഷങ്ങള്‍ കഥയുടെ ഓരോ വാക്കും അതിന്റെ സാകല്യാവസ്ഥയിലേക്കുള്ള പരമഫലത്തിലേക്കുചെല്ലുന്നു.. ചിന്തോദ്ദീപകവും വികാര പ്രധാനവും ആയ കഥ.

പലരും പലതും

  1. “മയ്യഴിയുടെ ഗാഥാകാരനെക്കുറിച്ചു് മറ്റാരോ നടത്തിയ ‘അനശ്വര’ പ്രയോഗത്തെ ഈയടുത്തകാലത്തു് ഒരു പ്രശസ്ത നിരൂപകന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. മലയാളത്തിലാകുമ്പോള്‍ മോശം മറ്റു ഭാഷകളിലാകുമ്പോള്‍ കേമം എന്ന ‘മുറ്റത്തെ മുല്ലട കോംപ്ലക്സാണു് ഈ നിരൂപകനെ നയിക്കുന്നതെന്നതിനാല്‍ നമുക്കു് പ്രയോഗം തുടരാവുന്നതേയുള്ളു. ഠ എന്നു് എന്‍. വി. വിനോദ് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍. വിനോദ് ഗുരോ! ഈ പാപി ഞാനാണോ? എങ്കില്‍ ഞാന്‍ നിരൂപകനൊന്നുമല്ലെന്നു് അങ്ങയെ സവിനയം അറിയിക്കട്ടെ. ഞാന്‍ വെറുമൊരു ലിറ്റററി ജര്‍ണ്ണലിസ്റ്റ്. ക്രമനിബദ്ധമായ രീതിയില്‍ ക്ലാസ്സിക്കുകള്‍ വായിച്ചു് ഉപസ്ഥിതി നേടാത്ത ജര്‍ണ്ണലിസ്റ്റ് മാത്രം.
  2. നൂലുപൊട്ടി പട്ടം പറന്നുപോയതില്‍ ദുഃഖിക്കുന്ന കുഞ്ഞിനെ ആശ്ലേഷിച്ചുകൊണ്ടു് പ്രമീളാദേവി “നിന്നെയെന്മാറില്‍ ചേര്‍ത്തു വിമൂകം നില്ക്കെ സ്നേഹം നല്കലിലത്രേ, സാക്ഷാല്‍ മുക്തിയെന്നറിയുന്നൂ.” എന്നു പറയുമ്പോള്‍ സഹൃദയന്റെ കണ്ണുകള്‍ ആര്‍ദ്രങ്ങളാവുന്നു. (കവിത ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍) “കേന്ദ്രമന്ത്രിസഭയുടെ അഴിച്ചു പണിയില്‍ ഡോ.കെ. ജി. അടിയോടി അതൃപ്തിപ്രകടിപ്പിച്ചിരിക്കുന്നു” എന്ന വാര്‍ത്തയെ അവലംബിച്ചുകൊണ്ടു് അഭിവന്ദ്യസുഹൃത്തായ ഡി.സി. പറയുന്നു. “നാരായണനും കൃഷ്ണകുമാറും ഒഴിച്ചുള്ള എല്ലാ എം. പി മാര്‍ക്കും കാണും അതൃപ്തി.” ഈയുള്ളവനും ഡി.സി.യോടുയോജിക്കുന്നു. ‘നമ്മുടെ’ കെ.ജി. അടിയോടിയെന്നും ‘നമ്മുടെ’ നാരായണനെന്നും ‘നമ്മുടെ’ കൃഷ്ണകുമാറെന്നും തിരുത്തിയെഴുതിയിരുന്നെങ്കില്‍ ഡി.സി. ക്കു് അവരോടുള്ള അടുപ്പംകൂടി വ്യക്തമായേനെ. ഡി.സിയോടു് വായനക്കാര്‍ക്കുള്ള ബഹുമാനവും വര്‍ദ്ധിച്ചേനെ (ഡി.സിയുടെ കമന്റ് മനോരാജ്യത്തില്‍).
  3. “പത്തുതലയുള്ള രാവണനു കൂടുതല്‍ ബുദ്ധിമുട്ടു് അനുഭവപ്പെടുന്നതു് എപ്പോഴെന്നു് പറയാമോ” എന്നു് എന്‍.കെ. ബഷീര്‍ ദീപികയിലെ സരസനോടു ചോദിക്കുന്നു. “ബസ്സില്‍ ടിക്കറ്റെടുക്കുമ്പോള്‍” എന്നു സരസന്റെ മറുപടി. രാവണന്‍ ഷേവ് ചെയ്യുമ്പോഴല്ലേ സരസാ യഥാര്‍ത്ഥമായ ബുദ്ധിമുട്ടു്?
  4. “മുഖ്യമന്ത്രി നീതീകരിച്ചതു്” എന്നു് പ്രൊഫസര്‍ മീനാക്ഷി തമ്പാന്‍ നവയുഗം വാരികയില്‍ (ലക്കം 17) എഴുതിയ ലേഖനത്തില്‍. ‘നീതിമത്കരിച്ചതു്’ എന്നെഴുതിയില്ലെങ്കില്‍ വൈയാകരണന്‍ പിണങ്ങും പ്രൊഫസറേ.
* * *

വൃദ്ധനായ പി. കേശവദേവ് സൗധം നിര്‍മ്മിച്ചു. പാലു കാച്ചിനു് അദ്ദേഹത്തിന്റെ ഡോക്ടറെക്കൂടെ വിളിച്ചു. ഡോക്ടര്‍ കെട്ടിടം കണ്ടതിനു ശേഷം കുറെക്കഴിഞ്ഞു കേശവദേവിനോടു്: “എണ്‍പത്തഞ്ചായോ?” [എണ്‍പത്തയ്യായിരം രൂപയായോ എന്ന അര്‍ത്ഥത്തില്‍.] കേശവദേവ് ഉടനെ ഉത്തരം നല്‍കി: നോ, നോ ഐ അയാം ഒണ്‍ലി സിക്സ്റ്റിഫൈ.” ദേവ് പറഞ്ഞതാകാമിതു്. അല്ലെങ്കില്‍ അടൂര്‍ ഭാസിയോ കെ.എസ്. കൃഷ്ണനോ നിർമിച്ചതാകാം.