close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 02 06


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 02 06
മുൻലക്കം 1998 01 30
പിൻലക്കം 1998 02 13
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ധന്യമായ ജീവിതം

തെക്കേയമേരിക്കയിലെ ആർജ്ജന്റീന രാജ്യത്ത് ആൽത ഗ്രാസിയ (Alta Gracia) എന്ന ജനസന്ദർശന കേന്ദ്രത്തിൽ 1928-ൽ ജനിക്കുകയും 1967-ൽ സി. ഐ. എ പൂജന്റ് ഫേലേക്സ് റൊത്രിഗേസിന്റെ (Felix Rodriguez) മേൽനോട്ടത്തിൽ വധിക്കപ്പെടുകയും ചെയ്ത ഏർനേസ്കോ ചേ ഗേവാറായെ (Ernesto Che Guevara) ഞാൻ മഹാനെന്നു വിശേഷിപ്പിക്കുന്നു. ‘ധർമ്മത്തിന്റെ മാർഗ്ഗത്തിലാണ് ജീവിതം. ആ മാർഗ്ഗത്തിൽ മരണമില്ല’ എന്ന വിശുദ്ധ വചനമനുസരിച്ച് ജീവിതം നയിക്കുന്നവനാണ് മഹാൻ. അദ്ദേഹം വധിക്കപ്പെട്ടാലും മരിക്കുന്നില്ല. ബലീവിയയിലെ (Bolivia) അൻഡീസ് പർവ്വതപംക്തികളിൽ ഒളിപ്പോരു നടത്തുന്ന വേളയിലാണ് ഗേവാറാ ബന്ധനസ്ഥനായത്. അദ്ദേഹത്തിന്റെ തോക്ക് ശത്രുക്കളുടെ വെടിയേറ്റു തകർന്നു. രണ്ടു വെടികൂടി ഉണ്ടായി. ഗേവാറാ ക്ഷതാംഗനായി. ശത്രു തോക്ക് അദ്ദേഹത്തിന്റെ നേർക്കു ചൂണ്ടി. അപ്പോൾ അദ്ദേഹം പറഞ്ഞു: Don’t shoot. I am Che Guevara. I am worth more to you alive than dead (തോക്ക് ചൂണ്ടിയ ശത്രു തന്നെയാണ് ചേയുടെ ഈ വാക്കുകൾ പിന്നീട് മറ്റുള്ളവരെ അറിയിച്ചത്).

ശത്രുപക്ഷത്തെ ലഫ്റ്റനെന്റ് കേണൽ അദ്ദേഹത്തോടു ചോദിച്ചു: Are you Cuban or Argentine? ചേയുടെ മറുപടി I am Cuban, Argentine, Bolivian, Peruvian, Eaudorian etc. You understand? വീണ്ടും ലഫ്റ്റനന്റ് കേണലിന്റെ ചോദ്യം: What made you decide to operate in our country? ചേ പറഞ്ഞു: Can’t you see the state in which the peasants live. They are almost like savages, living in a state of poverty that depresses the heart, having only one room in which to sleep and cook and no clothing to wear, abandoned like animals.

റൊത്രീഗേസ് ചേ ഗേവാറായെ ആലിംഗനം ചെയ്തു. റൊത്രിഗേസ് പിന്നീടു പറഞ്ഞു: “It was a tremendously emotional moment for me. I no longer hated him. His moment of truth had come, and he was conducting himself like a man. He was facing death with courage and grace.”

മാറിയോ എന്ന സാജെന്റെ പ്രതികാര വാഞ്ചയോടു കൂടി തോക്കെടുത്തു. വെടിവച്ചു. ചേയുടെ അവസാനത്തെ വാക്കുകൾ ഇങ്ങനെ: “I know you’ve come to kill me. Shoot, coward you are only going to kill a man.”

റൊത്രീഗേസ് ഇരുപത്തിയഞ്ചു വർഷത്തിനു ശേഷം എഴുതി: “ചേ മരിച്ചിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ ആസ്മ - എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്കില്ലാത്തതു - എന്നോടു ചേർന്നു. ഈ ദിവസം വരെ എന്റെ വിട്ടുമാറാത്ത ശ്വാസം മുട്ടൽ ചേയെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.”

ചേയുടെ മൃതശരീരം കുഴിച്ചിടുന്നതിനു മുൻപ് അദ്ദേഹത്തിന്റെ രണ്ടു കൈയും വെട്ടിമാറ്റി. കൈകളില്ലാത്ത ആ അസ്ഥിപഞ്ജരത്തിനു വേണ്ടി അന്വേഷണം നടന്നു. ഇന്നുവരെ അതു കണ്ടെത്താനായില്ല. ഹൃദയത്തെ ദ്രവിപ്പിക്കുന്ന ഈ വിവരങ്ങളെല്ലാം ജൊൻ ലി അൻഡേഴ്സൻ എഴുതിയ “Che Guevara - A Revolutionary Life” എന്ന ജീവചരിത്രത്തിലാണുള്ളത്. 814 പുറങ്ങളുള്ള ഒരു മഹാഗ്രന്ഥമാണിത്. മഹാഗ്രന്ഥം മാത്രമല്ല മഹൽഗ്രന്ഥവും കൂടിയാണിത് (Bantam Books).

ചേ വധിക്കപ്പെടുന്നതിന് അല്പം മുൻപ് റൊത്രിഗേസ് അദ്ദേഹത്തോടു ചോദിച്ചു കുടുംബത്തിനു നൽകാൻ സന്ദേശം വല്ലതുമുണ്ടോയെന്ന്. ചേ പറഞ്ഞു: “Tell Fidel that he will soon see a triumphant revolution in America … And tell my wife to remarry and to try to be happy.”

ഈ വാക്കുകളിൽ പ്രതിഫലിക്കുന്ന മനുഷ്യസ്നേഹമുണ്ടല്ലോ അതാണ് ചേയെ ഒളിപ്പോരുകാരനാക്കിയത്. ക്യൂബൻ സർക്കാരിൽ സമുന്നത സ്ഥാനത്തിരുന്ന അദ്ദേഹം അതുപേക്ഷിച്ച് കോംഗോയിലേക്കു പോയത്. ബലീവിയയിലേക്കു പോയത് അവിടത്തെ മർദ്ദിത ജനങ്ങളെ സംരക്ഷിക്കാനാണ്. വിപ്ലവകാരി ഒളിപ്പോരുകാരനാകുന്നത് മറ്റു മാർഗ്ഗങ്ങൾ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോഴാണ്. ചോര ചിന്തുന്നതിനെയും അക്രമപ്രവർത്തനങ്ങൾ നടത്തുന്നതിനെയും ഗാന്ധി ശിഷ്യനായ ഞാൻ നീതിമത്കരിക്കുകയല്ല. ഒളിപ്പോരുകാരന്റെ വിക്ഷണഗതിയിലൂടെ കാര്യങ്ങൾ പറയുകയാണ്. ഒളിപ്പോരിലൂടെ ഒരു ചെറിയ പുരുഷ സമൂഹത്തിന് സോഷ്യലിസ്റ്റ് വിപ്ലവമുണ്ടാക്കാമെന്ന് ചേയുടെയും കാസ്ത്രോയുടെയും സുഹൃത്തായ ഷ്യൂൾ റേഷിസ് ദബ്രേ (Jules Regis Debray) പറഞ്ഞു. പക്ഷേ ഈ സിദ്ധാന്തം പ്രായോഗികതലത്തിൽ പരാജയപ്പെട്ടു. പരാജയപ്പെട്ടെങ്കിലും ചേയുടെ രക്തസാക്ഷിത്വം സിദ്ധാന്തത്തിനു പുനരുജ്ജീവനം നൽകിയിരിക്കുന്നു.

എണ്ണൂറോളം പുറങ്ങൾ കൊണ്ട് ജീവചരിത്രകാരൻ വർണ്ണിച്ചിരിക്കുന്ന സംഭവം സംഭവപരമ്പരകളേയും ചേയുടെ ജീവിതരീതികളേയും ഈ ലേഖനത്തിന്റെ ഹ്രസ്വതയിലൊതുക്കാൻ വയ്യ. അതുകൊണ്ട് ഗ്രന്ഥം വായിക്കൂ എന്നേ എനിക്കു പറയാനുള്ളൂ.

കവിതയെ സ്നേഹിച്ച, പുസ്തകങ്ങളെ സ്നേഹിച്ച സഹൃദയനായിരുന്നു ചേ. യുവാവായിരിക്കുമ്പോൽ തന്നെ അദ്ദേഹം ഫ്രോയിറ്റിന്റെയും ബർട്രൻഡ് റസ്സലിന്റെയും ഗ്രന്ഥങ്ങൾ വായിച്ചു. ഗ്രീക്ക് സാഹിത്യത്തിൽ തുടങ്ങി അൽഡസ് ഹക്സ്‌ലിയുടെ ചിന്തോദ്ദീപങ്ങളായ രചനകൾ വരെ ചെന്നെത്തി ഈ ഒളിപ്പോരുകാരൻ. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ജവർഹർലാൽ നെഹ്രുവിന്റെ ‘The Discovery of India’ ആയിരുന്നു. വായിച്ചു കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ച് ആദരാഭിനന്ദനങ്ങളോടെ ചേ കൂട്ടുകാരോടു സംസാരിച്ചു. ചിലപ്പോൾ അദ്ദേഹം കവിതയും എഴുതിയിരുന്നു. ചേയുടെ സിദ്ധികളൊക്കെ മനസ്സിലാക്കിയ ഷാങ് പോൾ സാർത്ര് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം പറഞ്ഞതെന്തൊക്കെയാണെന്നോ?‘ The most complete human being of our age’ ഈ സമ്പൂർണ്ണനായ മനുഷ്യനെ കാണണമെന്നുണ്ടെങ്കിൽ ഈ ജീവചരിത്രം വായിക്കണം. സഹധർമ്മിണിയെ സ്നേഹിച്ച ഭർത്താവ്. സ്വന്തം കുഞ്ഞുങ്ങളെ പ്രാണനെപ്പോലെ കരുതിയ അച്ഛൻ. ജീവിതക്ലേശങ്ങൾ അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടി പടവെട്ടിയ മനുഷ്യസ്നേഹി. കാസ്ത്രോ, മാവോ സെ തൂങ്, ക്രൂഷ്ചോഫ്, സാർത്ര്, സീമോൻ ദെ ബൊവ്വാർ ഈ മഹാവ്യക്തികളുടെ സ്നേഹഭാജനം ഇങ്ങനെയൊക്കെയുള്ള ചേ ഗേവാറായെ കാണാൻ ഈ ജീവചരിത്രം നമ്മളെ സഹായിക്കുന്നു. മാവോയ്ക്കും ക്രൂഷ്ചോഫിനും കൈകൊടുത്ത് സമന്മാരെപ്പോലെ അവരോട് സംസാരിച്ച ഈ വലിയ വ്യക്തി ഹവാനായിൽ ഒരു സാധാരണക്കാരനായ കൂലിക്കാരനെപ്പോലെ, മറ്റു കൂലിക്കാരോട് ഒരുമിച്ച് പണിചെയ്തിരുന്നു. ‘കമ്മ്യൂണിസ്റ്റ് സമർപ്പണത്തിനും ത്യാഗത്തിനും നിദർശകത്വം വഹിച്ച് അദ്ദേഹം ഒരു ഉന്തുവണ്ടിയിൽ ഭാരമാർന്ന ഒരു ചാക്ക് കെട്ടി വച്ച് വലിച്ചുകൊണ്ടുവരുന്ന ചിത്രം ഇപ്പുസ്തകത്തിലുണ്ട്. മരിച്ചെങ്കിലും കണ്ണൂ തുറന്നു വച്ച് കിടക്കുന്ന ചിത്രവും. ആ നിശ്ചേതന ശരീരം ദർശിച്ച് ലക്ഷക്കണക്കിന് ആളൂകൾ നടന്നുപോയി. ഒരാശുപത്രിയിലെ കന്യാസ്ത്രീകൾ അദ്ദേഹത്തിന് യേശുക്രിസ്തുവുമായി ഛായാസാദൃശ്യമുണ്ടെന്ന് പറഞ്ഞു. സ്ത്രീകൾ ഓർമ്മയ്ക്കായി സൂക്ഷിച്ചുവയ്ക്കാൻ അദ്ദേഹത്തിന്റെ മുടിച്ചുരുളുകൾ മുറിച്ചെടുത്തു.

ധന്യമായ ജിവിതം ചേയുടേത്. ആരോ പറഞ്ഞതു പോലെ ഈ ഗ്രന്ഥം തൊടുന്ന ആളൂകൾ ആ മഹാപുരുഷനെ തൊടുന്നു.[1]

ചോദ്യം, ഉത്തരം

കാമുകിക്ക് ആയിരക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ടിരിക്കണം. എന്നാലേ അവൾ വിട്ടു പോകാതിരിക്കൂ. ഭാര്യയ്ക്ക് ഒരു ബ്ലൗസിനുള്ള തുണി പോലും വാങ്ങിച്ചുകൊടുക്കേണ്ടതില്ല


Symbol question.svg.png നിങ്ങൾ വൈകുന്നേരങ്ങളിൽ പട്ടണത്തിലെ ചായക്കടകളിൽ കയറുന്നത് ഞാൻ കാണുന്നു. ദുശ്ശീലമല്ലേ അത്?

എനിക്ക് മൂന്നുദിവസത്തെ പഴക്കമുള്ള വടയും മറ്റും ഇഷ്ടമാണ്. പഴകിയ ഭക്ഷണസാധനങ്ങൾ കഴിക്കാൻ തിരുവനന്തപുരം പോലെ സൗകര്യമുള്ള വേറെ സ്ഥലമില്ല കേരളത്തിൽ. നഗരസഭയ്ക്കു നന്ദി.

Symbol question.svg.png കാമുകിയും ഭാര്യയും… എന്തേ വ്യത്യാസം?

കാമുകിക്ക് ആയിരക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ടിരിക്കണം. എന്നാലേ അവൾ വിട്ടു പോകാതിരിക്കൂ. ഭാര്യയ്ക്ക് ഒരു ബ്ലൗസിനുള്ള തുണി പോലും വാങ്ങിച്ചുകൊടുക്കേണ്ടതില്ല.

Symbol question.svg.png എന്റെ ഗുരുനാഥനാണ് എൻ. കൃഷ്ണപിള്ള. കുമാരനാശാന്റെ കൃതികളിലെ സ്നേഹം, പ്ലെറ്റോണിക് സ്നേഹമാണെന്ന് അദ്ദേഹം ക്ലാസ്സിൽ പറഞ്ഞു. ശരിയാണോ ഇത്?

ശരിയല്ല. നളിനിയും പൂർവ്വകാമുകനും, ലീലയും മദനനും, വാസവദത്തയും ഉപഗുപ്തനും വിവാഹം കഴിച്ചതിനു ശേഷം വെവ്വേറെ മുറികളിൽ ഉറങ്ങിയിരുന്നെങ്കിൽ അത് പ്ലേറ്റോണിക് സ്നേഹമാകുമായിരുന്നു. നമ്മുടെയിടയിൽ മധുവിധുവിനു ശേഷം ദമ്പതിമാർക്ക് ആ സ്നേഹമാണ്.

Symbol question.svg.png കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളെക്കുറിച്ച് എന്തു പറയുന്നു, നിങ്ങൾ?

ലോകം നന്നാക്കണമെന്ന ദൃഢനിശ്ചയത്തോടെ കാലത്ത് കാറിൽ കയറിപ്പോകുന്നു. അഞ്ചാറ് കമ്മിറ്റികളിൽ പങ്കുകൊണ്ട് വാതോരാതെ സംസാരിച്ചതിനു ശേഷം വീട്ടിൽ വന്ന് ‘മൂക്കുമുട്ടെ’ ആഹാരം കഴിച്ചിട്ടു കിടന്നുറങ്ങുന്നു (സമൂഹ പരിഷ്കർത്താവ് എന്നു പറയണം. സാമൂഹ്യ പരിഷ്കർത്താവ് സമൂഹത്തിന്റെ പരിഷ്കർത്താവല്ല. സാമൂഹ്യത്തിന്റെ പരിഷ്കർത്താവാണ്).

Symbol question.svg.png ഞാൻ ദില്ലിയിലാണ് താമസിക്കുന്നത്. തിരഞ്ഞെടുപ്പിന് അയ്യായിരം രൂപ ഒരു സ്ഥാനാർത്ഥിക്ക് കൊടുക്കണമെന്നുണ്ട്. ആർക്കാണ് ഞാൻ അതു കൊടുക്കേണ്ടത്?

താങ്കൽ കഴിയുന്നിടത്തോളം ചാണകം ശേഖരിച്ച് വടക്കേ ഇൻഡ്യയിലുള്ള നേതാക്കൾക്ക് കൊടുത്താൽ മതി അവർ അങ്ങോട്ടുമിങ്ങോട്ടും ചാണകമെടുത്തെറിഞ്ഞ് ചാണകമില്ലാത്ത അവസ്ഥയിലാണ്. വേഗമാകട്ടെ ചാണകം ശേഖരിക്കൂ. അയ്യായിരം രൂപ എനിക്ക് അയച്ചുതരൂ. ഞാൻ പുസ്തകം വാങ്ങാം. അവയെക്കുറിച്ച് എഴുതാം.

Symbol question.svg.png തിരുവനന്തപുരത്തെ വിരൂപങ്ങളായ കെട്ടിടങ്ങൾ ഏവ?

അക്കൗണ്ടന്റ് ജനറൽ ഓഫീസ് കെട്ടിടം, വഴുതക്കാട്ടെ ടാഗോർ സെന്റിനറി ഹാൾ, സെക്രട്ടേറിയേറ്റിന് എതിരുവശത്തുള്ള കമ്പിയാപ്പീസ് ഇവയെക്കാൾ വിരൂപങ്ങളായ കെട്ടിടങ്ങൾ ഈ ലോകത്ത് വേറെ എവിടെയെങ്കിലുമുണ്ടോ എന്നു സംശയമെനിക്ക്.

Symbol question.svg.png ബാലസാഹിത്യ രചനയ്ക്ക് സർക്കാർ പ്രോത്സാഹനം നൽകേണ്ടതല്ലേ?

പാടില്ല. ബാലസാഹിത്യ രചന വ്യർത്ഥരചനയാണ്. കാരണം ഇന്നത്തെ അഞ്ചുവയസ്സായ ഏതൊരു പെൺകുട്ടിക്കും ആൺകുട്ടിക്കും അറുപതു വയസ്സായ തടിമാടനെക്കാൾ അറിവുണ്ട്. മനസ്സിന് പരിപാകമുണ്ട്. കിഴവന്മരെക്കൊണ്ട് വേണം ഇന്നത്തെ ബാലസാഹിത്യ കൃതികൾ വായിപ്പിക്കാൻ.

സൂര്യനും ഋജുരേഖയും

കോട്ടയത്തു നിന്ന് ഞങ്ങൾക്ക് എറണാകുളത്തേക്ക് പോകണം. എന്റെകൂടെയുണ്ടായിരുന്ന ഒരു സ്നേഹിതന് പെരുമ്പാവൂരിൽ ഒരു ബന്ധുവിനെയും കാണണം. ഞങ്ങൾ യാത്ര തിരിച്ചു. കുറേ നേരം കഴിഞ്ഞപ്പോൾ തലചുറ്റുന്നതുപോലെ തോന്നി. ഇത്രമാത്രം വളവുകളും തിരിവുകളുമുള്ള റോഡ് കേരളത്തിൽ വേറെ എവിടെയെങ്കിലുമുണ്ടോ എന്ന് എനിക്ക് സംശയമായി. ആ വക്രഗതിയാർന്ന യാത്രയാണ് എനിക്ക് തലചുറ്റലുണ്ടാക്കിയത്. സർ സി. പി. രാമസ്വാമി അയ്യരുടെ ആജ്ഞയനുസരിച്ച് നിർമ്മിച്ച തിരുവനന്തപുരം കന്യാകുമാരി റോഡിലൂടെ ഞാൻ എത്ര തവണയാണ് സഞ്ചരിച്ചിട്ടുള്ളത്? വളവില്ല, തിരിവില്ല. പരമസുഖം. ഞാനിതൊക്കെ സുഹൃത്തിനോടു പറഞ്ഞപ്പോൾ ‘തിരുവനന്തപുരത്തു നിന്ന് നമുക്ക് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോയാൽ മതിയായിരുന്നു. പെരുമ്പാവൂരിലെ ബന്ധുദർശനം ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം പശ്ചാത്താപത്തോടെ പറഞ്ഞു. സാഹിത്യത്തിൽ തല്പരനായ ആ ചങ്ങാതിയോട് ഞാൻ ചോദിച്ചു: സ്പാനിഷ് - അമേരിക്കൻ തത്വചിന്തകനായ സാന്തായാനായുടെ ‘The

Sense of Beauty എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്ന്. ‘ഇല്ല’ എന്നു കൂട്ടുകാരൻ മറുപടി പറഞ്ഞപ്പോൾ ആ ഗ്രന്ഥത്തിൽ സിംബലിസത്തെക്കുറിച്ചു സാന്തായാനാ എഴുതിയത് ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഒരു ഋജുരേഖ വരച്ചിട്ട് വളവോ തിരിവോ ഇല്ലാത്ത റോഡിലൂടെ സഞ്ചരിച്ചാൽ ഉണ്ടാകുന്ന സുഖമാണ് ആ രേഖ സൂചിപ്പിക്കുന്നതെന്നു പറഞ്ഞാൽ പറയുന്നവനെസ്സംബന്ധിച്ചിടത്തോളം അതുശരി. പക്ഷേ മറ്റുള്ളവർക്കു അതു ശരിയാവണമെന്നില്ല എന്നോ മറ്റോ ആ തത്ത്വചിന്തകൻ The Sense of Beauty ഇത് സ്‌പഷ്ടമാക്കിയുട്ടുണ്ടെന്നു ഞാൻ പറഞ്ഞു. പ്രതിരൂപവും (സിംബൽ) ആശയവും തമ്മിലുള്ള ബന്ധം രൂഢീഗതമായിരുന്നാലേ ആളുകൾക്കു സിംബലിസം - പ്രതിരൂപാത്‌മകത്വം- മനസ്സിലാകൂ. സൂര്യനില്ലെങ്കിൽ ഭൂമി നശിച്ചുപോകും. അതുകൊണ്ടു സൂര്യനെ പരമാത്മാവായി കരുതാം. സൂര്യനുദിക്കുമ്പോഴാണു താമര വിടരുക. പരമാത്‌മാവിന്റെ ശക്‌തിയിൽ ഉല്ലസിക്കുന്ന ജീവാത്‌മാവിനെ അക്കാരണത്താൽ താമരയായി സങ്കൽപിക്കാം. ഇവിടെ സൂര്യനും താമരയും സ്വകാര്യ സിംബലുകളല്ല. പക്ഷേ വക്രഗതിയില്ലാത്ത റോഡിലൂടെ സഞ്ചരിച്ചാലുണ്ടാകുന്ന സുഖം സൂചിപ്പിക്കാൻ ഒരു ഋജുരേഖ വരച്ചുവച്ചാൽ മതിയാവുകയില്ല. അതു വരയ്ക്കുന്നവന്റെ ആശയം ആ പ്രതിരൂപത്തിലൂടെ ദ്രഷ്ടാവിന് പകർന്നു കിട്ടുകില്ല.

ചൂടിനെ ഒരു സ്വകാര്യ സിംബലാക്കി ശ്രീ. ബി. മുരളി എഴുതിയ ‘ഭരണി’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ആശയ നിവേദനത്തിന് സമർഥമാണ്. ഒരുത്തൻ ചൂടുകൊണ്ടു കഷ്ടപ്പെടുന്നു. നിലാവുള്ള സമയത്തു മറ്റുള്ളവർക്കു സഹിക്കാാനാവുന്ന ചൂടുള്ളപ്പോൾ അയാൾക്ക് ചൂട് അനുഭവപ്പെടുന്നു.രൂഢീഗതമായ സിംബലിസമല്ല മുരളിയുടേത്. അതിനാൽ ഹൃദയ സംവാദമില്ല. അതില്ലാത്തതുകൊണ്ട് കല ജനിപ്പിക്കേണ്ട അനുഭൂതി ഇതു ഉളവാക്കുന്നതുമില്ല. ചൂട്, ചൂട് എന്നു രചയിതാവ് പല തവണ പറയുന്നതല്ലാതെ ബിംബങ്ങളിലൂടെ ചൂട് പകർന്നു തരുന്നുമില്ല. ജിലേബി എന്നെഴുതിയ കടലാസ്സ് വായിലിട്ടു ചവച്ചാൽ മാധുര്യം അനുഭവപ്പെടില്ലല്ലോ.

കലാകാരനായ നമ്പൂതിരി

നമ്പൂതിരി കോമളമായ സ്ത്രീ ശരീരത്തെ വരകളിലൂടെ ആവിഷ്കരിക്കുന്നു. ആ ശരീരത്തിന്റെ ചൈതന്യധന്യമായ ആന്തരമണ്ഡലത്തെയും സ്ഫുടീകരിക്കുന്നു. പ്രകൃതി അനുഗ്രഹിച്ചവർക്കു മാത്രം കഴിയുന്ന പ്രക്രിയയാണിത്.

പീകാസോ വരച്ച സ്ത്രീ രൂപങ്ങളെ വായനക്കാരിൽ ചിലരെങ്കിലും കണ്ടിരിക്കുമല്ലോ. ഇരുപതാം ശതാബ്ദത്തിലെ വലിയ ചിത്രകാരനാണു പീകാസോ. അദ്ദേഹം ക്യാൻവാസിൽ വരച്ച സ്ത്രീകളുടെ രൂപമുള്ള സ്ത്രീയെ എന്റെ വായനക്കാരിൽ അവിവാഹിതരായവർ സഹധർമ്മിണിയായി കിട്ടാൻ കൊതിക്കുമോ? കൊതിക്കില്ലെന്നു മാത്രമല്ല അവരുടെ ഛായയുള്ള ഏതെങ്കിലും സ്ത്രീയെക്കണ്ടാൽ വിവാഹമിച്ഛിക്കുന്നവർ പ്രാണനും കൊണ്ട് ഓടുകയും ചെയ്യും. അതല്ല ശ്രീ. നമ്പൂതിരി മലയാളം വാരികയിൽ വരയ്ക്കുന്ന സ്ത്രീകളെ കണ്ടാൽ ഉണ്ടാകുന്ന മാനസിക നില. ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘ഫത്തേപ്പൂർ സിക്രി’ എന്ന് കഥയിലെ ഒരു കഥാപാത്രത്തെ നമ്മുടെ ദർശനത്തിനായി നമ്പൂതിരി മുപ്പത്തിയെട്ടാം പുറത്തു ആലേഖനം ചെയ്തിരിക്കുന്നതു നോക്കുക. ഇവളെ എനിക്കു വിവാഹം കഴിക്കാൻ സാധിച്ചെങ്കിൽ എന്നാവും ഏതു യുവാവിന്റെയും വിചാരം. ആ പുറമൊന്നു പിറകോട്ടു മറിക്കൂ. മുപ്പത്തിയാറാം പുറത്തിൽ മലയാറ്റൂർ രാമകൃഷ്ണന്റെ നോവലിലെ ഒരു കഥാപാത്രത്തെ നമ്മുടെ കലാകാരൻ ചിത്രീകരിച്ചിരിക്കുന്നതു കാണാം. ‘ഇവളായാലും മതി’ എന്ന വിചാരം മുപ്പത്തിയെട്ടാം പുറത്തിലെ സുന്ദരിയെ കണ്ടയാളിനു ഉണ്ടാകും.

സ്ത്രീ സൗന്ദര്യത്തെ ലയാത്‌മകത്വമുള്ള ഏതാനും വരകളിലൂടെ ആവിഷ്‌കരിക്കാൻ നമ്പൂതിരിക്കുള്ള സാമർഥ്യം അസാധരണം തന്നെ. ഇതെങ്ങനെ നമ്പൂതിരി നിർവഹിക്കുന്നു? തികഞ്ഞ വസ്തുനിഷ്ഠത്വ ദർശനമെന്നു പറഞ്ഞാൽ വസ്തുവിനെയോ വ്യക്തിയെയോ ബഹിർഭാഗസ്ഥമായി വീക്ഷിക്കുക എന്നതല്ല. മനസ്സിനു സാന്ദ്രീകൃതാവസ്ഥ വരുത്തി വസ്തുവിനെയും വ്യക്തിയേയും ആഴത്തിൽ നോക്കണം. ആ നോട്ടം കൊണ്ട് അവയുടെ ആന്തരാവസ്ഥ കലാകാരനു ഗ്രഹിക്കാൻ കഴിയും. ആ ഗ്രഹണ പാടവം ജന്മസിദ്ധമായ ആലേഖന പാടവത്തോടു ചേരുമ്പോൾ നമ്പൂതിരിയുടെ സുന്ദരങ്ങളായ സ്ത്രീരൂപങ്ങൾ ജനനം കൊള്ളും. ചില കലാകാരന്മാർക്കു സ്ത്രീ ശരീരത്തെ പരിഗണിക്കാതെ അവളുടെ ആന്തരാംശത്തെ സ്‌പർശിക്കാതെ ശരീരത്തെ മാത്രം ചിത്രീകരിക്കാൻ കഴിയും. നമ്പൂതിരി ഇവരിൽ നിന്ന് വിഭിന്നനാണ്. അദ്ദേഹം കോമളമായ സ്ത്രീ ശരീരത്തെ വരകളിലൂടെ ആവിഷ്കരിക്കുന്നു. ആ ശരീരത്തിന്റെ ചൈതന്യധന്യമയ ആന്തരമണ്ഡലത്തെയും സ്ഫുടീകരിക്കുന്നു. പ്രകൃതി അനുഗ്രഹിച്ച വർക്കു മാത്രം കഴിയുന്ന പ്രക്രിയയാണിത്.

കാരുണ്യമുള്ള മലയാറ്റൂർ

“നിങ്ങളുടെ ഓർമ്മയെ പരിപോഷിപ്പിക്കൂ. കാരണം പ്രകൃതി നിങ്ങൾക്കു അറിവു മാത്രമേ തരൂ എന്നതാണ്. ‘സെറ്റ് പീസ് വേണ്ട. സെറ്റ് പീസ് വേണ്ട [2] എന്നു പറഞ്ഞത് ഏതു ചിത്രകാരനാണ്? എനിക്കോർമ്മയില്ല. വികസിതോർജ്ജ്വലങ്ങളായ സ്‌മരണകളെ പുനരാവിഷ്കരിച്ച നോവലാണ് മലയാറ്റൂർ രാമകൃഷ്ണന്റെ ‘വേരുകൾ’. അതുതന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റ പീസും. വളരെ വർഷങ്ങൾക്കു മുൻപ് ഞാൻ വായിച്ചതാണ് ആ നോവൽ. പുസ്തകം ഒന്നുകൂടെ കാണാതെ ഓർമ്മയെ എത്ര പരിപോഷിപ്പിച്ചാലും അതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. എങ്കിലും ഒരു സംശയം. തന്റെ ജോലിയെക്കുറിച്ച് നോവലിസ്‌റ്റ് ആവശ്യകതയിൽക്കവിഞ്ഞ് പ്രതിപാദനം നടത്തിയിട്ടില്ലേ? ഉണ്ടെന്നു തന്നെ ഇരിക്കട്ടെ. എന്നാലും മലയാറ്റൂർ നിത്യജീവിതത്തിൽ കാരുണ്യമുള്ള ആളായിരുന്നു. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ കൂടിയ ഒരു സമ്മേളനത്തിൽ ആരോ അദ്ദേഹത്തിന്റെ ഐ. എ. എസ്. പദവിയെക്കുറിച്ചു പറഞ്ഞപ്പോൾ വിനയം കലർന്ന ഭാഷയിൽ മറുപടി നല്കി അദ്ദേഹം. ‘ഐ. എ. എസ് എന്നത് എനിക്ക് ആഹാരം കഴിക്കാനുള്ളതു മാത്രമാണ്. അതു മനസ്സിലാക്കാതെ എന്നെ ഐ. എ. എസ് ഉദ്യോഗസ്ഥൻ എന്നു മാത്രം വിളിക്കരുത്’ മലയാറ്റൂർ സത്യസന്ധതയോടെയാണത് പറഞ്ഞത്. ഈ സത്യസന്ധതയുടെ infrastructure കാരുണ്യത്തിന്റേതായിരുന്നു. ഞങ്ങൾ തമ്മിൽ വലിയ പരിചയമില്ലാതിരുന്ന കാലത്താണ് എനിക്കൊരു ആപത്തുണ്ടായത്. അതറിഞ്ഞ മലയാറ്റൂർ ഉടനേ എന്റെ സഹായത്തിനെത്തി. അദ്ദേഹം നീട്ടിയ ആ സഹായഹസ്തത്തിൽ പിടിച്ചാണ് ഞാൻ എഴുന്നേറ്റു നിന്നത്. മനുഷ്യനെ സ്നേഹിച്ച ആ മഹാവ്യക്‌തിയുടെ ഈ സ്നേഹവായ്‌പിനേയും കാരുണ്യവായ്പിനേയും കുറിച്ചാണ് ശ്രീ. കെ. ശങ്കരനാരായണൻ ദേശാഭിമാനി വാരികയിൽ എഴുതിയിരിക്കുന്നത് (അൻപുള്ള മലയാറ്റൂർ) ശങ്കരനാരായണന്റെ ലേഖനം വായനക്കരന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കു ചെല്ലും. മലയാറ്റൂരിന്റെ സത്യസന്ധത ശങ്കരനാരായണനുമുണ്ട്.

പലരും പലതും

ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ചു പറയുമ്പോൾ ഇവിടത്തെ ചില നിരൂപകർക്കും മാർകേസ്, ബോർഹെസ്, അസ്തുറിയാസ്, വാർഗാസ്‌യോസ എന്ന പേരുകളേ നാവിൽ വരൂ. പക്ഷേ മെക്‌സിക്കോ, കൊളമ്പിയ, പെറു,ബലീവിയ. വെനെസൂല, ചിലി, ആർജന്റീന ഇവിടിങ്ങളിലൊക്കെ അനേകം നോവലിസ്റ്റുകൾ തങ്ങളുടെ രചനകൾ കൊണ്ടു ലോക ജനതയെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ സത്യം ഇവിടുത്തെ നിരൂപകർ അറിയുന്നില്ല. ഒരു നോവലിസ്റ്റിനെക്കുറിച്ചു മാത്രം ഇവിടെ പറയാം. ആർജന്റീനയിലെ Ricardo Piglia കോർതസാറിനെക്കാൾ വലിയ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ് Artificial Resporation. ഇതൊന്നുമറിയാതെ ഇവിടെയുള്ളവർ പഴഞ്ചൻ പേരുകൾ പറഞ്ഞുകൊണ്ടിരിക്കുന്നതു പുസ്തകങ്ങൾ കിട്ടാനില്ല എന്നതു കൊണ്ടാവാം. കിട്ടിയാൽത്തന്നെ വാങ്ങുന്നതെങ്ങനെ? ഡോളറിന്റെയും പവന്റെയും നിരക്ക് ദിവസന്തോറും കൂടിക്കൊണ്ടിരിക്കുന്നു. അഞ്ചു കൊല്ലം മുൻപു നൂറ്റമ്പതു രൂപയ്ക്കൂ ഞാൻ വാങ്ങിയ ഒരു പുസ്തകത്തിന്റെ രണ്ടാമത്തെപ്പതിപ്പ് തിരുവനന്തപുരത്തെ ഒരു ബുക്ക്സ്റ്റാളിൽ ഇരിക്കുന്നതു കണ്ടു. അതിന്റെ വില 1400 രൂപ. ഇന്നലെ ഞാൻ വാങ്ങിയ ഒരു പുസ്തകത്തിന്റെ വില 1486 രൂപ 55 പൈസയാണ്. ഇതു തന്നെ പതിനഞ്ചു കൊല്ലം മുൻപ് ആറണയ്ക്ക് (പത്തരചക്രം) മേടിക്കാമായിരുന്നു. പുസ്തകങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യത്തിൽ തൽപരത്വമില്ലാത്ത കേന്ദ്രസർക്കാർ ഒന്നും ചെയ്യാത്തതിൽ അത്ഭുതപ്പെടാനുമില്ല.

2. തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ നില്‌ക്കുകയായിരുന്നു ഞാൻ. ഒരാളെ യാത്ര അയയ്‌ക്കാൻ വേണ്ടിയുള്ള നിൽപ്. തെല്ലകലെ ഒരു യുവതി എന്നെ ഇടവിടാതെ നോക്കുന്നു. പെട്ടെന്ന് അവൾ എന്റെ അടുത്തെത്തി, ‘കൃഷ്ണൻ നായർ സാറല്ലേ. സാഹിത്യവാരഫലം ഞാൻ പതിവായി വായിക്കുന്നു.’ എന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. ശരിയെന്ന മട്ടിൽ ഞാൻ തലയാട്ടി. വിമാനത്തിൽ കയറാനുള്ള സമയമായപ്പോൾ അവൾ ചുറ്റും നിന്ന ബന്ധുക്കൾക്കു കൈകൊടുത്തു അച്ഛനെ ചുംബിച്ചു. പിന്നീട് എന്റെ അടുത്ത് വന്നു ഹസ്തദാനത്തിനു വേണ്ടി കൈ നീട്ടി. ഞാൻ അവളുടെ കരതലം ഗ്രഹിക്കാതെ കൈകൂപ്പി നമസ്തേ എന്നു മാത്രം പറഞ്ഞു. അവൾ വിളറിക്കൊണ്ടു ഞാൻ അപമാനിച്ചു എന്നു ഭാവിച്ചുകൊണ്ടു പോയി. സ്ത്രീകൾ എത്ര പ്രായം കുറഞ്ഞവരാണെങ്കിലും അവരുടെ കരതലം പിടിച്ചു കുലുക്കരുതെന്ന പക്ഷക്കാരനാണ് ഞാൻ. മാത്രമല്ല രാമണീയകം പരകോടിയിലെത്തി നില്‌ക്കുമ്പോൾ ആരും അതിനെ തൊട്ടു കളങ്കപ്പെടുത്താൻ പാടില്ലെന്നും എനിക്കു വിചാരമുണ്ട്. എനിക്കു വാൾട്ടർ ഡി ലാമ്മറിന്റെ കവിതകൾ ഏറെയിഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ കവിത കൈയിൽ‌ കിട്ടിയാൽ ഞാൻ വായിക്കാൻ മടിക്കും. എന്റെ പാരായണം കവിതയെ മലിനമാക്കുമോ എന്ന സംശയം എനിക്കുണ്ടാകും.

3. റ്റോണി മോറിസൺ എന്ന നോബൽസ്സമ്മാനം നേടിയ നോവലിസ്റ്റിനെക്കുറിച്ച് റ്റൈം വാരികയിൽ ദീർഘമായ ലേഖനം, സാമൂഹികവും പ്രദേശപരവുമായ പരിഗണനകൾ കൊണ്ടാണ് അവർക്കു നോബൽസ്സമ്മാനം കിട്ടിയത്. മധ്യഭാവസ്ഥതയാണ് (avarage) അവരുടെ നോവലുകൾക്ക്. നമ്മുടെ ഉറൂബ്, തകഴി, ഒ. വി. വിജയൻ ഇവരാണ് റ്റോണി മോറിസണെക്കാൾ വലിയ എഴുത്തുകാർ.


  1. ചേ ഗോവാറാ എന്നു സ്പാനിഷ് ഉച്ചാരണം, ഗാവോ എന്ന് ഇംഗ്ലീഷ് ഉച്ചാരണം
  2. സെറ്റ് പീസ് (Set piece) മാറ്റേലനുസരിച്ചുള്ള ഘടന, ശൈലി ഇവയോടുകൂടിയ കലാസൃഷ്ടി