close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 12 20


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 12 20
ലക്കം 901
മുൻലക്കം 1992 12 13
പിൻലക്കം 1992 12 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചോദ്യം, ഉത്തരം

Symbol question.svg.png അരവിന്ദഘോഷിന്റെ തത്ത്വചിന്ത ഡോഗ്‌മാറ്റിക്കാണെന്നു നിങ്ങള്‍ എഴുതി. വിശദീകരിക്കാമോ?

വിശദീകരണത്തിനു ഗ്രന്ഥംതന്നെ എഴുതണം. സാധാരണമായ മനസ്സ്. ഓവര്‍ മൈന്‍ഡ്. സൂപര്‍ മൈന്‍ഡ് ഈ വിഭജനങ്ങള്‍ക്കു യുക്തിയില്ല. അരവിന്ദഘോഷിന്റെ സാഹിത്യനിരൂപണസിദ്ധാന്തങ്ങളും ഇവയെ അവലംബിച്ചുള്ളതാണ്. അദ്ദേഹത്തിന്റെ ധിഷണാവിലാസം ആദരണീയം. പക്ഷേ, സിദ്ധാന്തങ്ങള്‍ സ്വീകരണീയങ്ങളല്ല. അതിനാലാണ് ശ്രീരാമകൃഷ്ണനെപ്പോലെ, വിവേകാനന്ദനെപ്പോലെ, രമണമഹര്‍ഷിയെപ്പോലെ, അദ്ദേഹം ഭാരതീയരില്‍ സ്വാധീനശക്തി ചെലുത്താത്തത്. അരവിന്ദഘോഷിന്റെ ദര്‍ശനപദ്ധതിയെക്കുറിച്ച് ഏറെ ഗ്രന്ഥങ്ങളുണ്ടായെങ്കിലും പോണ്ടിച്ചേരി ആശ്രമത്തിനു പുറത്ത് അദ്ദേഹത്തിന്റെ തത്ത്വചിന്ത പോയില്ല.

Symbol question.svg.png അതിരുകടന്ന സ്നേഹം എങ്ങനെ കലാശിക്കും?

ദുരന്തത്തില്‍, അതിരുകടന്നില്ലെങ്കില്‍ സ്ത്രീക്കു പുരുഷനെയും പുരുഷനു സ്ത്രീയെയും സ്പര്‍ശിക്കണമെന്നു തോന്നും.

Symbol question.svg.png സാഹിത്യവാരഫലം വായിച്ചിട്ട് ഒരുപാട് ആളുകള്‍ നിങ്ങളെ തെറിപറയുന്നുണ്ട്. നിങ്ങള്‍ അതറിയുന്നുണ്ടോ?

എപ്പോള്‍ തെറിപറയുന്നതു നില്ക്കുമോ അപ്പോള്‍ മുതല്‍ ഈ പംക്തി അവരെ ചലനംകൊള്ളിക്കുന്നില്ലെന്നു വിചാരിച്ചുകൊള്ളണം.

Symbol question.svg.png ഇനിയും എത്രനാള്‍ സഹിക്കണം?

മനുഷ്യന്‍ എന്നാണ് അനന്തതയിലേക്കു പോകുന്നതെന്ന് എങ്ങനെ അറിയാനാണ്. അതുകൊണ്ടു ചങ്ങാതി ക്ഷമിക്കൂ അതു സംഭവിക്കുന്നതുവരെ.

Symbol question.svg.png അച്ഛനമ്മമാരുടെ അവസാനത്തെ വിലാപം എങ്ങനെയായിരിക്കും?

ഞങ്ങളുടെ ആണ്‍മക്കളെവിടെ? പെണ്‍മക്കളെവിടെ? ആരും ഞങ്ങളെ കാണാന്‍ വരുന്നില്ലല്ലോ.

Symbol question.svg.png സ്ത്രീയെക്കുറിച്ചു പുരുഷന്റെ അഭിപ്രായമെന്ത്?

സ്ത്രി കൂടുതല്‍ സംസാരിച്ചാല്‍ പുരുഷന്‍ അവളെ ഇളക്കക്കാരിയെന്നു വിളിക്കും. വേശ്യയെന്നും വിളിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അവള്‍ പുരുഷനോടു തീരെസ്സംസാരിച്ചില്ലെങ്കില്‍ ‘ഓ പതിവ്രത ചമയുന്നു’ എന്ന് അയാള്‍ പറയും., പുരുഷന്റെ ചോദ്യത്തിനു ഉത്തരം മാത്രം പറഞ്ഞാല്‍ ‘ഓ വായിലെ മുത്തു പൊഴിയുമോ’ എന്നു പരിഹസിക്കും. ഏതുവിധത്തിലായാലും സ്ത്രീക്കു രക്ഷയില്ല.

Symbol question.svg.png സി.വി.രാമന്‍പിള്ളയുടെ കഥാപാത്രങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വെറുക്കുന്നത് ഹരിപഞ്ചാനന്‍ എന്ന രാജദ്രോഹിയെയല്ലേ?

അല്ല. ഹരിപഞ്ചാനനനെ ഞാന്‍ ബഹുമാനിക്കുന്നു. ഞന്‍ വെറുക്കുന്നത് ‘മാര്‍ത്താണ്ഡവര്‍മ്മ’യിലെ സുഭദ്രയെയാണ്.

Symbol question.svg.png സാറ് ഉറങ്ങുയകല്ലേ? ഞാന്‍ വിളിച്ച് ഉണര്‍ത്തട്ടോ?

സ്ത്രീയുടെ സ്പര്‍ശനത്താല്‍ ഉണരുകയും പുളകം കൊള്ളുകയും ചെയ്യുന്ന കാലം എനിക്കെന്നേ കഴിഞ്ഞു.

നിരീക്ഷണങ്ങള്‍

കണ്ണു തുറന്നുവച്ചിരിക്കുന്ന ആളിന് മനസ്സിന്റെ ജാലകം തുറന്നു വച്ചിരിക്കുന്ന ആളിന് തന്റെ അഭിപ്രായത്തിന് എതിരായ അഭിപ്രായം ഉണ്ടാകാം എന്നു തോന്നും. അങ്ങനെ തോന്നുന്നയാളിന് മറ്റുള്ളവരെ അസഭ്യം പറയേണ്ടിവരില്ല.

  1. ഹാംലിറ്റിനെ പ്രേതത്തിന്റെ മുന്‍പില്‍ ഷെയ്ക്സ്പിയര്‍ നിറുത്തിയത് ആ രാജകുമാരന്റെ സ്വഭാവം അയാളുടെ പ്രതികരണങ്ങളിലൂടെ ചിത്രീകരിക്കാനും അങ്ങനെ മനുഷ്യസ്വഭാവത്തിന്റെ സാമാന്യ ധര്‍മ്മങ്ങള്‍ ആവിഷ്കരിക്കാനുമല്ല; നമ്മള്‍ ആ പ്രേതത്തെ അംഗീകരിക്കത്തക്ക വിധത്തില്‍ ഹാംലിറ്റ് സ്വാഭാവികമായി പ്രതികരിക്കുന്നു എന്നു കാണിക്കാനാണ് ഷെയ്ക്സ്പിയറിന്റെ ലക്ഷ്യം–വിശ്രുത നിരൂപകന്‍ C.S.Lewis പറഞ്ഞതാണിത്. സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന ആഖ്യായികയില്‍ വിസ്മയാവഹങ്ങളായ കൃത്യങ്ങള്‍ അനുഷ്ഠിക്കുന്ന അനന്തപദ്മനാഭനെ നമ്മള്‍ ഇമ്മട്ടില്‍ സംഗീകരിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്.
  2. സാഹിത്യവാരഫലം എന്ന ഈ പംക്തിയെ ആക്ഷേപിക്കുന്നവരോട് എനിക്കു ദേഷ്യമില്ല ഇപ്പോള്‍. ഇക്കാര്യത്തില്‍ സ്റ്റോയിക് തത്ത്വചിന്തകന്‍ എപിക്റ്റീറ്റസാണ് (Epictetus, AD 50–138) എന്റെ ഗുരുനാഥന്‍. അദ്ദേഹം പറഞ്ഞു:–

സി.വി.രാമന്‍പിള്ള}}

കവിത കൂടുതല്‍ വായിക്കൂ. രാഷ്‌ട്ര വ്യവഹാര സംബന്ധിയായ ലേഖനങ്ങള്‍, ദാര്‍ശനിക പ്രബന്ധങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, സാമൂഹിക പഠനങ്ങള്‍, നോവലുകള്‍ ഇവയില്‍ കാണുന്ന വാചാലതയില്‍ നമ്മള്‍ അതോടെ അസഹിഷ്ണുക്കളായിബ്ഭവിക്കും. ഗദ്യത്തിന് അച്ചടക്കമുണ്ടാക്കുന്നതു പദ്യമാണ്. ഓരോ വാക്കിന്റെയും മൂല്യം ഗദ്യത്തിനു പഠിപ്പിച്ചുകൊടുക്കുന്നത് പദ്യമത്രേ.

  1. “നിങ്ങളുടെ വസ്ത്രങ്ങളെ നിങ്ങള്‍ അഭിനന്ദിക്കുന്നില്ലെങ്കില്‍ കള്ളന്മാര്‍ അവ മോഷ്ടിച്ചാല്‍ നിങ്ങള്‍ക്കു ദേഷ്യമില്ല. ഭാര്യയുടെ സൗന്ദര്യത്തെ നിങ്ങള്‍ അഭിനന്ദിക്കുന്നില്ലെങ്കില്‍ അവളെ വശീകരിക്കുന്നവനോടു നിങ്ങള്‍ക്കു ദേഷ്യമില്ല.” സാഹിത്യവാരഫലം ബഹുജനത്തിനുവേണ്ടിയുള്ള ഒരു കോളം. നിസ്സംഗമായി ഞാനതിനെ നോക്കുന്നതുകൊണ്ട് നിന്ദകരോടു എനിക്കു ദേഷ്യമില്ല. ഈ ലോകത്ത് ആവശ്യകതയില്‍ക്കവിഞ്ഞു ജീവിച്ച ഞാന്‍, മരണത്തോടു അടുത്ത ഞാന്‍ അന്യരുടെ അസഭ്യവര്‍ഷങ്ങളിലും കോപിക്കുന്നില്ല. അടുത്തകാലത്ത് നവീന കവിത ‘ഒപ്രസ്സീവാ’ണെന്ന് (പീഡിപ്പിക്കുന്നതാണെന്ന്) ഞാന്‍ പറഞ്ഞു. എന്റെ വിശ്വാസമാണത്. അതു തെറ്റാണെന്ന് അടുത്ത പ്രഭാഷകനു വേണമെങ്കില്‍ പറയാം. പക്ഷേ ആ മാന്യന്‍ ചെയ്തത് അതല്ല. തെറിവാക്കുകള്‍കൊണ്ട് എന്നെ എറ്റുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. സദസ്സു കോപിക്കുന്നതുവരെ അദ്ദേഹം അതു ചെയ്തു. കണ്ണുതുറന്നുവച്ചിരിക്കുന്ന ആളിന് തന്റെ അഭിപ്രായത്തിന് എതിരായ അഭിപ്രായം ഉണ്ടാകാം എന്നു തോന്നും. അങ്ങനെ തോന്നുന്നയാളിന് മറ്റുള്ളവരെ അസഭ്യം പറയേണ്ടതായി വരില്ല.
  2. ബിഷപ്പിന്റെ വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ച ഷാങ്വല്‍ഷാങ്ങിനെ പൊലീസ് പിടികൂടി അദ്ദേഹത്തിന്റെ മുന്‍പില്‍ കൊണ്ടുചെന്നു. ഉടനെ ബിഷപ്പ് രണ്ടു വെള്ളിമെഴുകുതിരിക്കാലുകള്‍ എടുത്തുകൊണ്ടുവന്ന് “ഷാങ്വല്‍ഷാങ് ഇവയും ഞാന്‍ നിങ്ങള്‍ക്കു തന്നല്ലോ. എന്തേ ഇവകൂടി കൊണ്ടുപോകാത്തത്?” എന്നു ചോദിച്ചു. പൊലീസുകാര്‍ തിരിച്ചുപോയി. എന്റെ ഓര്‍മ്മ ശരിയാണോ എന്തോ. ബിഷപ്പ് ഇങ്ങനെയും പറഞ്ഞുവെന്ന് ആ ഓര്‍മ്മ അറിയിക്കുന്നു: “ഷാങ്വല്‍ഷാങ് നിങ്ങളുടെ ആത്മാവിനെ ഞാന്‍ വിലയ്ക്കു വാങ്ങുന്നു. നല്ല മനുഷ്യനായി ജീവിക്കൂ” വെള്ളിപ്പാത്രങ്ങളെയും വെള്ളി മെഴുകുതിരിക്കാലുകളെയും ബിഷപ്പ് സ്നേഹിച്ചിരുന്നെങ്കില്‍ അദ്ദേഹം ഷാങ്വല്‍ഷാങ്ങിനെ തസ്കരനായിത്തന്നെ കാണുമായിരുന്നു.“നല്ല മനുഷ്യനായി ജീവിക്കൂ” എന്നു ബിഷപ്പ് പറഞ്ഞത് ഷാങ്വല്‍ഷാങ്ങിനോടു മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യരോടാണ്. യൂഗോ, അങ്ങും എന്റെ ഗുരുനാഥനാണ്.
  3. കാപ്പിക്കടയില്‍ മേശൗക്കപ്പുറത്തും ഇപ്പുറത്തുമിരുന്നു രണ്ടുപേര്‍ കാപ്പി കുടിക്കുന്നു. മേശയുടെ പകുതി അപ്പുറത്ത് ഇരിക്കുന്നവനാണ്. മറ്റേപ്പകുതി ഇപ്പുറത്ത് ഇരിക്കുന്നവന്. ഒരുത്തന് അവകാശപ്പെട്ട പകുതിയിലേക്ക് മറ്റേയാള്‍ ഗ്ളാസ് നീക്കിവച്ചാല്‍ ആദ്യം പറഞ്ഞയാളിന് അതു രസിക്കില്ല. ഇതുതന്നെയാണ് ആ മറ്റേയാളിനെക്കുഠിച്ചും പറയാനുള്ളത്. വിശ്രുതനായ ഒരു ശാസ്ത്രജ്ഞന്‍ ഇതിനെ territorial imperative എന്നു വിളിക്കുന്നു. തന്റെ സ്ഥലത്തേക്കു ഗ്ളാസ് നീക്കിവച്ചവനെ അയാള്‍ നോക്കില്ല. തന്റേതെന്നു വിചാരിക്കുന്ന സ്ഥലത്തെ വീണ്ടുമൊന്നു നോക്കി അതു തന്റേതുതന്നെ എന്ന് അയാള്‍ ഉറപ്പു വരുത്തും. കാമുകി റോഡിലൂടെ പോകുമ്പോള്‍ കാമുകന്‍ അവളെ നോക്കി അതു തന്റെ റ്റെറിറ്ററിയാണെന്ന് ഉറപ്പിക്കും. വേറൊരാള്‍ അവളെ നോക്കുന്നത് അയാള്‍ക്കിഷ്ടമില്ല. അസൂയ മാത്രമല്ല ആ ഇഷ്ടക്കേടിനു കാരണം. ഇംഗ്ളീഷ് അധ്യാപകന്‍ മലയാള സാഹിത്യത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ മലയാളാധ്യാപകനു രസിക്കില്ല. മലയാളാധ്യാപകന്‍ കീറ്റ്സിനെക്കുറിച്ചു മതമാവിഷ്കരിച്ചാല്‍ ഇംഗ്ളീഷ് അധ്യാപകനും രസിക്കില്ല. ഓരോ വ്യക്തിക്കും അവന്റേതായ റ്റെറിറ്ററി. വൈലോപ്പിള്ളിക്കവിത വായിച്ചു വായിച്ച് സ്വന്തം റ്റെറിറ്ററി ആക്കിവച്ചിരിക്കുന്നവനോട് ആ കവിതയെക്കുറിച്ച് അനുകൂലമായ അഭിപ്രായം പറഞ്ഞാലും റ്റെറിറ്ററി ഉടമസ്ഥനു പിടിക്കില്ല. പ്രതികൂലമാണ് അഭിപ്രായമെങ്കില്‍ പിന്നെന്തുണ്ടാവുമെന്ന് പറയുകയും വേണ്ട.
  4. നോബല്‍സമ്മാനം നേടിയ മഹാകവി യോസിഫ് ബ്രൊഡ്സ്കി ഇറ്റലിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍–Why Read Poetry എന്ന പ്രഭാഷണത്തില്‍–സാഹിത്യത്തില്‍ അഭിരുചിയുണ്ടാകാനുള്ള ഒരു മാര്‍ഗ്ഗം കവിത വായിക്കുകയാണെന്നു പറഞ്ഞിരിക്കുന്നു. സംഭാഷണരീതിയില്‍ ഏറ്റവും ശ്രേഷ്ഠമാണത്. മാനുഷികാനുഭവത്തെ ഏറ്റവും സംക്ഷിപ്തമായി ആവിഷ്കരിക്കുന്നതും കവിതയാണ്. കവിത കൂടുതല്‍ കൂടുതല്‍ വായിക്കൂ. രാഷ്ട്രവ്യവഹാരസംബന്ധിയായ ലേഖനങ്ങള്‍, ദാര്‍ശനിക പ്രബന്ധങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, സാമൂഹികപഠനങ്ങള്‍, നോവലുകള്‍ ഇവയില്‍ക്കാണുന്ന വാചാലതയില്‍ നമ്മള്‍ അതോടെ അസഹിഷ്ണുക്കളായിബ്ഭവിക്കും. ഗദ്യത്തിന് അച്ചടക്കമുണ്ടാക്കുന്നത് പദ്യമാണ്. ഓരോ വാക്കിന്റെയും മൂല്യം ഗദ്യത്തിനു പഠിപ്പിച്ചു കൊടുക്കുന്നത് പദ്യമത്രേ.

    Words of Wisdom എന്നാണ് ഈ പ്രഭാഷണത്തെക്കുറിച്ചു പറയേണ്ടത്. ബ്രൊഡ്സ്കിയുടെ ഈ മതങ്ങള്‍ ശരിയാണെന്നു പറയാന്‍ ഞാനാര്? എങ്കിലും വിദ്യാര്‍ത്ഥികളോടു ഞാനൊന്നു പറയട്ടെ. നിങ്ങള്‍ക്കു നല്ല മലയാളമെഴുതണമെന്നുണ്ടെങ്കില്‍ എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചമ്പുകാരന്മാര്‍ ഇവരുടെ കാവ്യങ്ങള്‍ ഹൃദിസ്ഥങ്ങളാക്കണം; അതുപോലെ നല്ല ഇംഗ്ളീഷ് എഴുതാന്‍ ഇംഗ്ളീഷ് കാവ്യങ്ങളും “കാണാപ്പാഠ”മാക്കണം. (The New York Times Book Review-വില്‍ വന്ന ഈ പ്രബന്ധം എനിക്കു തന്നത് സാഹിത്യത്തില്‍ തല്‍പരനായ ശ്രീ.എന്‍.ഈ.സുധീറാണ്. അദ്ദേഹത്തിനു നന്ദി.)

* * *

ഇനി ഞാന്‍ എഴുതുന്നതിനു മൗലികത്വമില്ല. ഒരു പടിഞ്ഞാറന്‍ നേരമ്പോക്കിന്റെ അനുകരണമാണ്. ആനയെക്കുറിച്ചു വിവരണമെഴുതൂ എന്നു പറഞ്ഞാല്‍ ഓരോ വ്യക്തിയും എഴുതാവുന്നത്:

  1. നായര്‍ വിദ്യാര്‍ത്ഥി: ആനയും സാമ്പത്തിക സംവരണവും.
  2. ഈഴവ വിദ്യാര്‍ത്ഥി: ആനയുടെ ഭക്ഷണമായ ഓലമടല്‍ ഇരുപത്തേഴു ശതമാനം സംവരണം ചെയ്യേണ്ടതിന്റെ ആവശ്യകത.
  3. തകഴി: ആനയുടെ ലൈംഗികജീവിതം.
  4. ഗവേഷണ വിദ്യാര്‍ത്ഥി (മലയാളം എം.എ.): ആനയുടെ തൊലിക്കട്ടിയും നവീന കവികളുടെ തൊലിക്കട്ടിയും തമ്മിലുള്ള ബന്ധം.
  5. ഗവേഷണ വിദ്യാര്‍ത്ഥി (ഹിന്ദി എം.എ.): സഹ്യപര്‍വ്വതത്തിലെ പിടിയാനയും വിന്ധ്യപര്‍വ്വതത്തിലെ കൊമ്പനാനയും — ഒരു തുലനാത്മക പഠനം.
  6. ഒളപ്പമണ്ണ: ആനയുടെ പാരുഷ്യവും എന്റെ കവിതയുടെ പരുക്കന്‍സ്വഭാവവും.
  7. എം. കൃഷ്ണന്‍നായര്‍: ലാറ്റിനമേരിക്കന്‍ ആനയുടെ ബൃഹദാകാരവും കേരളത്തിലെ ആനയുടെ ഹ്രസ്വാകാരവും.

നൂറില്‍ പൂജ്യം

മനോരാജ്യം വാരികയില്‍ ‘അപ്പച്ചന്റെ ജോസൂട്ടി’ എന്ന ചെറുകഥ എഴുതിയ ശ്രീമതി മേമോള്‍ തോമസ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ (കോളിജില്‍) എം. എ. ക്ളാസില്‍ പഠിച്ച മേമോള്‍ തോമസാണെന്നു കരുതി എഴുത്കയാണ്.ആക്ളാസ്സിലെ ബുദ്ധിശാലിനിയായ വിദ്യാര്‍ത്ഥിനിയായിരുന്നു മേമോള്‍. ഭംഗിയായി പാടും. ചിത്രം വരയ്ക്കും. ഉന്നതമായ രീതിയില്‍ പരീക്ഷയില്‍ ജയിക്കുകയും ചെയ്തു. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥയായി പോയ മേമോള്‍ ഗുരുനാഥനായ എനിക്കു പ്രോവിഡന്റ് ഫണ്ട് സെറ്റല്‍മെന്റ്, പെന്‍ഷന്‍ തുക നല്കല്‍, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തുക തിരിച്ചുനല്കല്‍ ഇവയൊക്കെ ഏതാനും മണിക്കൂറുകള്‍കൊണ്ടു ശരിപ്പെടുത്തിത്തന്നു. സാധാരണയായി പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം കഴിഞ്ഞു ജോലിയായിപ്പോയാല്‍ അധ്യാപകരെ ഓര്‍ക്കാറില്ല. റോഡില്‍വച്ചു കണ്ടാല്‍ കണ്ടഭാവം കാണിക്കാറുമില്ല. പക്ഷേ മേമോള്‍ അങ്ങനെയല്ല. ആ ചെറുപ്പക്കാരിയുടെ സംസ്കാരമെന്നേ പറയേണ്ടൂ. അധ്യാപകരാണ് ശിഷ്യരെ പഠിപ്പിക്കുന്നതെങ്കിലും ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെയും വിജ്ഞാനലോചനം തുറന്നു കൊടുക്കാറുണ്ട്. ഒരു ദിവസം കേശവദേവിന്റെ ‘അയല്ക്കാര്‍’ എന്ന നോവലിനെക്കുറിച്ച് അവര്‍ എന്നോടു ചോദിച്ചു: ‘സാര്‍ ‘അയല്ക്കാരി’ല്‍ കേശവദേവ് കൂടക്കൂടെ നായന്മാരെ വെടലകളെന്നും ഈഴവരെ കൊട്ടികളെന്നും വിളിക്കുന്നു. ഇങ്ങനെ വിളിച്ചാല്‍ അത് നായര്‍ സമുദായത്തിന്റെയും ഈഴവ സമുദായത്തിന്റെയും പ്രതിഫലനമാകുമോ?” എന്റെ അബോധമനസ്സില്‍ കിടന്ന ഒരാശയം ഒരു വിദ്യാര്‍ത്ഥിനി സ്പഷ്ടമായി ചോദിച്ചപ്പോൾ എനിക്ക് അവരോടു ബഹുമാനം തോന്നി. ഒരു സാഹിത്യ തത്ത്വത്തിലേക്കാണ് മേമോള്‍ കൈചൂണ്ടിയത്. ഗുരുനാഥന്‍ ഈ സന്ദര്‍ഭത്തില്‍ ശിഷ്യനായിപ്പോയി. ശിഷ്യ ഗുരുനാഥയും.

എന്നാല്‍ ബുദ്ധിവൈഭവവും imaginative literature രചിക്കാനുള്ള കഴിവും വിഭിന്നങ്ങളാണെന്നു ശ്രീമതിയുടെ ചെറുകഥ തെളിയിക്കുന്നു. ഒരാളുടെ മരണവും ആ മരണം ജനിപ്പിക്കുന്ന അവഗണനയും ഒരു ബന്ധുവിന്റെ നല്ല മനസ്സും സ്ഫുടീകരിക്കുന്ന ഈ ചെറുകഥ സാഹിത്യത്തിന്റെ മണ്ഡലത്തിലേക്കു കടക്കുകയില്ല. യഥാതഥമായ വിവരണം എന്നതില്‍ക്കവിഞ്ഞ് ഇതിനൊരു സ്ഥാനവുമില്ല. മേമോളിന്റെ ഉത്തരക്കടലാസ്സുകളില്‍ നൂറില്‍ എണ്‍പതു മാര്‍ക്കിട്ട ഞാന്‍ ഈ കഥയ്ക്കു നൂറില്‍ പൂജ്യമിടുന്നു.

കെ. ബാലകൃഷ്ണന്‍

കൗമുദിയുടെ എഡിറ്ററും എം.പി.യുമായിരുന്ന കെ. ബാലകൃഷ്ണനെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ In the end all literary men deserted him എന്ന ഇംഗ്ളീഷ് വാക്യമാണ് എന്റെ പേനയില്‍നിന്നു കടലാസ്സിലേക്ക് ഊര്‍ന്നു വീഴുന്നത്. കെ. ബാലകൃഷ്ണന്‍ കൈക്കു പിടിച്ച് ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ പല പ്രശസ്തരും അറിയപ്പെടാത്തവരായി വല്ല മൂലയിലും കിടന്നേനെ. അങ്ങനെ അദ്ദേഹത്തിന്റെ അവലംബത്തോടെ ഉയര്‍ന്നവര്‍ ജീവിതസായാഹ്നത്തില്‍ അദ്ദേഹം സ്വന്തം വീട്ടിന്റെ ഗെയ്റ്റില്‍ ചാരിനില്ക്കുന്നതു കണ്ടാല്‍ മാറിപ്പോയിരുന്നു. മനുഷ്യര്‍ അങ്ങനെയാണ്; വിസ്‌മയിക്കാനില്ല. ഒരു കാലയളവിനെ തേജോമയമാക്കിയ ബാലകൃഷ്ണനെക്കുറിച്ചു പ്രഫെസര്‍ എം.കെ.സാനു കുങ്കുമം വാരികയില്‍ എഴുതിയത് ഞാന്‍ അനല്പമായ ആഹ്ളാദത്തോടെ വായിച്ചു. ബാലകൃഷ്ണന്റെ സിദ്ധികളെ സാനു വിദഗ്ദ്ധമായി സൂചിപ്പിക്കുന്നു. അസാധരണത്വം ആനുപാതികമായി ഇല്ലാത്ത സൗന്ദര്യമില്ല എന്നു ബേക്കണ്‍ പറഞ്ഞിട്ടുണ്ട്. ബാലകൃഷ്ണന്റെ വാഗ്മീതയുടെയും സ്വര്‍ഗ്ഗവൈഭവത്തിന്റെയും നന്മയുടെയും സൗന്ദര്യമെടുത്തു കാണിക്കുന്ന സാനു അവയിലെ അസാധാരണത്വത്തിലേക്കും ബുദ്ധിയുടെ ദീപം ഉയര്‍ത്തിക്കാണിക്കുന്നു. ബാലകൃഷ്ണനെ ‘ഡിസേര്‍ട്’ ചെയ്യാത്ത (ഉപേക്ഷിക്കാത്ത) സാനുവിന് അഭിനന്ദനം.

* * *

ഏതാനും വാക്കുകള്‍കൊണ്ട് കവികള്‍ മാന്ത്രിക ലോകമുണ്ടാക്കും. ഗ്രീക്ക് ഭാവാത്മക കവികളില്‍ അദ്വിതീയ സ്ഥാനമുള്ള സാഫോ (ജനനം 630 BC)എഴുതിയ ഒരു കൊച്ചുകവിത:

“Evening star that bringest back
all that light some Dawn Lath
Scattered afar, thou bringest
the sheep, thou bringest the goat,
thou bringest her child to the mother…”

പ്രഭാതം ദൂരത്തേക്കു വീഴ്ത്തിയതിനെ സാന്ധ്യ താരം വീണ്ടും ഒരുമിച്ചു കൊണ്ടുവരുന്നു. കോലാടുകളെ ഒരുമിച്ചു ചേര്‍ക്കുന്നു. കുഞ്ഞിനെ അമ്മയുടെ അടുക്കലെത്തിക്കുന്നു. വെറും പ്രകൃതിവര്‍ണ്ണനയല്ല ഇത്. സാന്ധ്യനക്ഷത്രം സ്നേഹത്തിന്റെ പ്രതിരൂപമാണ്. മനുഷ്യരെയും മൃഗങ്ങളെയും സംയോജിപ്പിക്കുന്ന ആ വികാരത്തിന്റെ ശക്തി!

പ്രീമോ ലെവീ

ഒരു കവി നാഗസാക്കിയില്‍ ആറ്റംബോംബിട്ടപ്പോള്‍ കേട്ട ശബ്ദത്തിനു സദൃശമായ ശബ്ദത്തില്‍ കവിത ചൊല്ലുന്നു; മറ്റൊരു കവി അഹങ്കാരത്തിന്റെ ശബ്ദത്തില്‍; വേറൊരു കവി ദയനീയമായ ശബ്ദത്തില്‍; ഇനിയും മറ്റൊരു കവി ബെയണിറ്റ് ചാര്‍ജ് (bayonet) നടത്തുന്നതു പോലെ ശ്രോതാക്കളെ ചാര്‍ജ്ചെയ്യുന്നു. യേശുദാസന്‍ പാടുന്നതുപോലെ പരുക്കന്‍ കവിതയെ ഗാന സ്രോതസ്വിനിയാക്കി ബഹുജനത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്നവരുമുണ്ട്. ഇവയെല്ലാം അയഥാര്‍ത്ഥങ്ങളാണ്. കവിതയുടെ നാദം മറ്റൊന്നാണ്.

“There is no contest. The noblest book of the year”–Anita Brookner (വിഖ്യാതയായ നോവലിസ്റ്റ്).

“A book to return to in the anticipation of pleasure of a bracing intellectual kind”–നിഷ്പക്ഷങ്ങളും പ്രൗഢങ്ങളുമായ നിരൂപണങ്ങള്‍ വരുന്ന ജേണല്‍).

“A wonderful book–shows what a genius was lost to the literary world with the death of Levi”–Independent (പ്രശസ്തമായ ദിനപത്രം).

ഈ പ്രശംസയെല്ലാം ഈ ശതാബ്ദത്തിലെ മഹാനായ സാഹിത്യകാരന്‍ പ്രീമോ ലെവീയുടെ other People’s Trades എന്ന പുസ്തകത്തെ കുറിച്ചുള്ളതാണ്. വാക്കുകള്‍കൊണ്ടു വിവരിക്കാനാവാത്തവിധം മഹനീയതയാര്‍ജ്ജിച്ച The Drowned and the Saved എന്ന ആത്മകഥ എഴുതിയതിനുശേഷം പ്രീമോ ലെവീ സ്റ്റെയര്‍ വെല്ലിന്റെ അഗാധതയിലേക്കു ചാടി ആത്മഹത്യചെയ്തു. ഔഷ്വിറ്റ്സ് (Auschwitz) നഗരത്തിലെ നാത്സി തടങ്കലെപ്പാളയത്തില്‍ കിടന്ന ലെവി രസതന്ത്ര ശാസ്ത്രജ്ഞനായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സേവനങ്ങള്‍ നാത്സികള്‍ക്കു വേണ്ടിയിരുന്നു. അതുകൊണ്ട് അദ്ദേഹം കൊല്ലപ്പെട്ടില്ല. ലെവീയുടെ കൂട്ടുകാർ നിഗ്രഹിക്കപ്പെട്ടു. പശ്ചാത്താപമാണ് ലെവിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു പലരും പറയുന്നു.. ആത്മകഥ വായിച്ചാല്‍ അതു തോന്നുകയും ചെയ്യും.

ഈ മനുഷ്യസ്നേഹിയുടെ, മഹാനായ സാഹിത്യകാരന്റെ നാല്പതിലധികം പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. വൈജാത്യവും വൈവിധ്യവുമുള്ള വിഷയങ്ങള്‍. ഏതു വിഷയം കൈകാര്യം ചെയ്താലും അതില്‍ ലെവീയുടെ തുളച്ചു കയറുന്ന ധിഷണാശക്തിയും അന്തര്‍വ്വീക്ഷണപാടവവും നമുക്കു കാണാം. സാഹിത്യത്തെസ്സംബന്ധിച്ച ലേഖനങ്ങള്‍ തീരെക്കുറവാണിപ്പുസ്തകത്തില്‍. ശാസ്ത്രീയങ്ങളും സാമൂഹികങ്ങളുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് ലെവിക്കുതാല്‍പര്യം. പക്ഷേ അവയിലും സാഹിത്യം, കല ഇവയെക്കുറിച്ചുള്ള മൗലികങ്ങളായ നിരീക്ഷണങ്ങള്‍ കാണാം. നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നതു കേള്‍ക്കുക:

“Every one of these phantasms is born from you, has your blood, for good or evil. It is your bloom. Worse, it is a spy assigned to you, reveals a part of you, your tensions, like those glass tassels that are used to reveal whether a crack in the wall is bound to grow wider. They are your way of speak, reflect on what you are doing for they might say too much. Perhaps they will live longer than you perpetuating your vices and errors.” നഗ്നതയെക്കുറിച്ചു മറ്റൊരു മൗലിക വീക്ഷണം:–
“The Concept of nudity is vast, chiefly as regards women: any portion of the body that is usually covered is nudity and so is the hair. In short, nudity is everything that might attract the attention of men, distracting him from the thought of God: so the ‘voice of a singing women’ is also considered the same as nudity.”

“പാടുന്ന സ്ത്രീയുടെ ശബ്ദവും നഗ്നതയായി പരിഗണിക്കപ്പെടുന്നു”–ഈ ആശയം എനിക്കു തോന്നിയിരുന്നെങ്കില്‍ ഞാനെത്ര ധന്യന്‍! (Translated by Raymond Rosenthal, Abacus, Spl. Indian Price Rs 50).

ബുദ്ധിശൂന്യങ്ങളായ ചോദ്യങ്ങള്‍

സ്ത്രി കൂടുതല്‍ സംസാരിച്ചാല്‍ പുരുഷന്‍ അവളെ ഇളക്കക്കാരിയെന്നു വിളിക്കും. അവള്‍ പുരുഷനോടു തീരെസ്സംസാരിച്ചില്ലെങ്കില്‍ ‘ഓ പതിവ്രത ചമയുന്നു’ എന്ന് അയാള്‍ പറയും., പുരുഷന്റെ ചോദ്യത്തിനു ഉത്തരം മാത്രം പറഞ്ഞാല്‍ ‘ഓ വായിലെ മുത്തു പൊഴിയുമോ’ എന്നു പരിഹസിക്കും. ഏതുവിധത്തിലായാലും സ്ത്രീക്കു രക്ഷയില്ല.

The Book of Stupid Questions എന്ന പേരില്‍ Tom Weller ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതില്‍നിന്നും ചില ചോദ്യങ്ങള്‍. അവയ്ക്കു ഉത്തരം നല്കിയാല്‍ നല്കുന്ന ആളിന്റെ സ്വഭാവം വ്യക്തമാകും.

  1. നിങ്ങള്‍ക്കു വിദ്യുച്ഛക്തിയുപകരണമാകാന്‍ കഴിയുമെങ്കില്‍ AC ആകുമോ അതോ DC ആകുമോ?
  2. അക്ഷരമാലയുടെ ക്രമം മാറ്റാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ ഏതു ക്രമമാവും നിങ്ങള്‍ സ്വീകരിക്കുക.
  3. നിങ്ങള്‍ പറക്കും തളികകള്‍ കണ്ടിട്ടുണ്ടോ? ജലത്തിലുള്ള മുയല്‍ നിങ്ങളെ എപ്പോഴെങ്കിലും ആക്രമിച്ചിട്ടുണ്ടോ? മനസ്സില്‍ വ്യഭിചാരം ഏതെങ്കിലും സന്ദര്‍ഭത്തില്‍ നിങ്ങള്‍ നടത്തിയിട്ടുണ്ടോ?
  4. നിങ്ങളുടെ ആന്തരാവയവങ്ങളില്‍ ഏതിനോടാണു നിങ്ങള്‍ക്കു കൂടുതല്‍ ഇഷ്ടം?
  5. നിറമുള്ള 64 ചോക്കുകഷണങ്ങളില്‍ ഒരെണ്ണം നിങ്ങള്‍ക്കു തിന്നേണ്ടതായി വന്നാല്‍ ഏതു നിറമുള്ള ചോക്കുകഷണമായിരിക്കും നിങ്ങള്‍ തിന്നുക?
  6. ഒരു മൊട്ടുസൂചിയുടെ മൊട്ടില്‍ എത്ര മാലാഖമാര്‍ക്കു നൃത്തം ചെയ്യാന്‍ കഴിയും?

ടോം വെല്ലറിന്റെ സ്റ്റുപിഡ് ചോദ്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് സാഹിത്യവാരഫലക്കാരനും ഒരു സ്റ്റുപിഡ് ചോദ്യം ചോദിച്ചുകൊള്ളട്ടെ. bad taste എന്നു പ്രിയപ്പെട്ട വായനക്കാര്‍ പറയരുതേ.

അതിസ്സുന്ദരിയായ ചെറുപ്പക്കാരിയോടു സംസാരിച്ചുകൊണ്ടു നില്ക്കുന്ന പുരുഷനായ നിങ്ങള്‍ക്കു സ്വന്തം ചന്തി ചൊറിയണമെന്ന് അടക്കാനാവാത്ത പ്രേരണയുണ്ടായാല്‍ നിങ്ങള്‍ ഉടനെ ആ കൃത്യം നടത്തുമോ?

കവിതയുടെ നാദം

ഞാന്‍ പ്രധാനമന്ത്രിയായാല്‍ ആദ്യം നിരോധിക്കുന്നതു കവിയരങ്ങുകളെയും ചൊല്ക്കാഴ്ചകളെയും ആയിരിക്കും.

പ്രഭാഷണം നടത്തുന്നതിന്നിടയില്‍ ഞാന്‍ കവിത ചൊല്ലുന്നവനാണ്. ചൊല്ലുന്നതു നല്ല രീതിയിലാണ് എന്നു ഞാന്‍ കരുതുന്നതേയില്ല. ഗദ്യത്തിലാവിഷ്കരിച്ച ആശയത്തിനു ദൃഢത നല്കാനായി അല്ലെങ്കില്‍ ഊന്നല്‍ കൊടുക്കാനായിട്ടാണ് ഞാന്‍ പരുക്കന്‍ മട്ടില്‍ കവിത ചൊല്ലുന്നത്. പക്ഷേ എനിക്കു കവിയരങ്ങുകളും ചൊല്ക്കാഴ്ചകളും സഹിക്കാനാവില്ല. കാരണം ആ കവികളുടെ ശബ്ദവും കവിത അതിന്റേതായ രീതിയില്‍ ഉയര്‍ത്തുന്ന നാദവും വിഭിന്നങ്ങളാണ് എന്നതത്രേ. ഒരു കവി നാഗസാക്കിയില്‍ ആറ്റംബോംബിട്ടപ്പോള്‍ കേട്ട ശബ്ദത്തിനു സദൃശമായ ശബ്ദത്തില്‍ കവിത ചൊല്ലുന്നു; വേറൊരു കവി അഹങ്കാരത്തിന്റെ ശബ്ദത്തില്‍; വേറൊരു കവി ദയനീയമായ ശബ്ദത്തില്‍; ഇനിയും മറ്റൊരു കവി ബെയണിറ്റ് ചാര്‍ജ്ജ് (Bayonet) നടത്തുന്നതുപോലെ ശ്രോതാക്കളെ ചാര്‍ജ്ജ് ചെയ്യുന്നു. യേശുദാസന്‍ പാടുന്നതുപോലെ പരുക്കന്‍ കവിതയെ ഗാനസ്രോതസ്വിനിയാക്കി ബഹുജനത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്നതുമുണ്ട്. ഇവയെല്ലാം അയഥാര്‍ത്ഥങ്ങളാണ്. കവിതയുടെ നാദം മറ്റൊന്നാണ്. അത് ഏകാന്തത്തിലിരുന്നു സഹൃദയന്‍ മൗനമായി വായിക്കുമ്പോള്‍ ഔപനിഷദീയ ഗ്രന്ഥങ്ങളില്‍ പറയുന്ന കാതിന്റെ കാതു പിടിച്ചെടുക്കുന്നു. ഞാന്‍ പ്രധാനമന്ത്രിയായാല്‍ ആദ്യം നിരോധിക്കുന്നതു കവിയരങ്ങുകളെയും ചൊല്ക്കാഴ്ചകളെയും ആയിരിക്കും.