close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 12 22


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 12 22
ലക്കം 536
മുൻലക്കം 1985 12 15
പിൻലക്കം 1985 12 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മറുനാട്ടില്‍ താമസിക്കുന്ന കവിക്കു ബന്ധുക്കളും നാട്ടുകാരും അയയ്ക്കുന്ന കത്തുകളുടെ ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് എഴുതിയ ഹൃദയസ്പര്‍ശകമായ ഒരാഫ്രിക്കന്‍ കാവ്യമുണ്ടു് (കവി Ahmed Tidjani-Cisse). “നാട്ടുവര്‍ത്തമാനം” എന്നാണു് അതിന്റെ പേരു്. അച്ഛന്‍ എഴുതുന്നു: “പ്രിയപ്പെട്ട മകനേ, നിന്റെ അച്ഛനാണു് ഇതെഴുതുന്നതു്. നീ നാട്ടില്‍ തിരിച്ചു വരൂ. ഇല്ലെങ്കില്‍ നിന്റെ അച്ഛന്റെ ശവക്കല്ലറകണ്ടു ദുഃഖിക്കാന്‍പോലും നിനക്കു കഴിഞ്ഞില്ലെന്നുവരും.” കൂട്ടുകാരന്റെ എഴുത്തു് ഇങ്ങനെ: “പ്രിയപ്പെട്ട ചങ്ങാതീ, കഴിഞ്ഞ ആഴ്ചത്തെ പ്രതികാരനടപടിയുടെ ഫലമായി നിന്റെ സഹോദരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സര്‍ക്കാരിനു് എതിരായുള്ള നിന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലാണു് ആ അറസ്റ്റ്. നിന്റെ കുടുംബത്തെനോക്കാന്‍ ഇനി ആരുമില്ല. എനിക്കൊരു ഷര്‍ട്ടും നെക്ക്ടൈയും അയച്ചുതരൂ.” സ്വേച്ഛാധിപത്യമോ സമഗ്രാധിപത്യമോ നടക്കുന്ന ഒരാഫ്രിക്കന്‍ രാജ്യത്തിന്റെ ചിത്രീകരണമാണു് ഈ കാവ്യത്തിലുള്ളതു്. അതോടൊപ്പം കൂട്ടുകാരുടെ ഹൃദയശൂന്യതയും ഇതില്‍ പ്രതിഫലിക്കുന്നുണ്ടു്. വിദേശത്തു കഴിഞ്ഞുകൂടുന്നവന്റെ കൈയില്‍ നിന്നും എന്തെല്ലാം കൈക്കലാക്കാമോ അതെല്ലാം പിടിച്ചെടുക്കണമെന്നേ നാട്ടിലുള്ള കൂട്ടുകാര്‍ക്കു് ഉദ്ദേശ്യമുള്ളു. സഹോദരനെ പൊലീസ് പിടിച്ചുകൊണ്ടുപോയിയെന്നു് അറിയിക്കുന്ന കത്തിലും ഫോറിന്‍ ഷര്‍ട്ടും നെക്കു് ടൈയും അയച്ചുകൊടുക്കണമെന്നാണു് അഭ്യര്‍ത്ഥന. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു കൊണ്ടുവരുന്ന സാധനങ്ങളോടു് ഈ നാട്ടിലുള്ളവര്‍ക്കു് എന്തു കമ്പമാണെന്നോ? ഇന്ത്യയിലുണ്ടാക്കുന്ന ഏതു സാരിയെക്കാളും മോശമാണു് ഗള്‍ഫ് രാജ്യത്തുനിന്നു കൊണ്ടുവരുന്ന സാരി. എങ്കിലും അതു് ഉടുക്കുന്നതിലാണു് ഇവിടെയുള്ള സ്ത്രീകള്‍ക്കു ഭ്രമം. തീക്ഷ്ണഗന്ധമാണു് അവിടെനിന്നു് ഇവിടെ എത്തിക്കുന്ന പെര്‍ഫ്യൂമിനുള്ളതു്. എന്നാലും ഇവിടെയുള്ള ചിലര്‍ക്കു് അതു തേച്ചുകൊണ്ടു നടന്നു മറ്റുള്ളവര്‍ക്കു തലവേദന ഉണ്ടാക്കിയേ മതിയാവൂ.

സത്യമിതൊക്കെയാണെങ്കിലും ഗള്‍ഫില്‍നിന്നു ഭര്‍ത്താവു കൊണ്ടുവരുന്ന ഒരു സാധനവും അയാള്‍ മറ്റുള്ളവര്‍ക്കു കൊടുത്തുകൂടാ എന്നു് ഭാര്യയ്ക്കു നിര്‍ബ്ബന്ധമുണ്ടു്. കൊടുക്കണമെങ്കില്‍ അയാള്‍ ഭാര്യയുടെ പ്രീവിയസ് പെര്‍മിഷന്‍ വാങ്ങിച്ചിരിക്കണം. സാധാരണഗതിയില്‍ ചെട്ടിച്ചികള്‍ ഉടുക്കുന്ന സാരി “ഗള്‍ഫ് റിട്ടേണ്‍ഡ്” മനുഷ്യന്‍ അടുത്തവീട്ടിലെ കമലമ്മയ്ക്കു് ഭാര്യയുടെ സാന്നിദ്ധ്യത്തില്‍ നല്കുന്നു. കമലമ്മ സുന്ദരിയാണെങ്കില്‍ സാരി കൊടുക്കുന്നവന്റെ മുഖം കാമത്തിന്റെ അതിപ്രസരംകൊണ്ടു് തുടുപ്പാര്‍ന്നിരിക്കും. കമലമ്മ സാരി വാങ്ങുന്നവേളയില്‍ അയാളുടെ കൈയില്‍ ഒന്നു തോണ്ടിയിട്ടാവും വാങ്ങുക. അതു് ഭാര്യ കാണുന്നില്ല. സാരിക്കു് അഞ്ഞൂറുരൂപയെങ്കിലും വിലകാണുമെന്നു വിചാരിച്ചു് അവളുടെ മുഖം കര്‍ക്കടകമാസത്തിലെ അമാവാസിപോലെ കറുക്കുന്നു. രണ്ടുദിവസം കഴിഞ്ഞു് കമലമ്മ ആ സാരിയുടുത്തുകൊണ്ടു് സിനിമ കാണാന്‍ പോകുമ്പോള്‍ ഒരു കൂട്ടുകാരി “ഇതെവിടുന്നെടീ. ഇരുപതു രൂപയല്ലേ ഇതിനു വിലവരൂ” എന്നു മൊഴിയാടുന്നു. അപ്പോള്‍ സാരിയുടെ യഥാര്‍ത്ഥ മൂല്യം എന്തു്? കാമം കത്തുന്ന കണ്ണുകള്‍ക്കു് അതിന്റെ വില മൂന്നൂറ്റമ്പതുരൂപ. ജലസിയുടെ സമാക്രമണത്താല്‍ ശ്യാമളമുഖത്തോടുകൂടി നിൽക്കുന്ന ഭാര്യയ്ക്കു് അതിന്റെ വില അഞ്ഞൂറു രൂപ. കൂട്ടുകാരിയുടെ അസൂയ അതിന്റെ മൂല്യത്തെ ഇരുപതു രൂപയാക്കുന്നു. സാരിയുടെ യഥാര്‍ത്ഥമായ വില നൂറുരൂപയാണെന്നിരിക്കട്ടെ. അതാരും അറിയുന്നില്ല, കാണുന്നില്ല.

അറുന്നൂറു രൂപ വലിച്ചെറിഞ്ഞു് ഒരു കുപ്പി ‘ഷീവാസ് റീഗല്‍’ മദ്യം വാങ്ങുന്ന ധനികനു് ആ തുക വെറും ആറു രൂപയാണു്. ആ സംഖ്യ ഒരു ദരിദ്രനു കിട്ടിയാല്‍ അതു് ആറായിരം രൂപയാണു്. ചെലവാക്കുന്നവനെ ആശ്രയിച്ചിരിക്കുന്നു രൂപയുടെ വില. അവന്‍ അതിന്റെ മൂല്യത്തെ വ്യത്യാസപ്പെടുത്തുന്നു. ഇതുതന്നെയാണു് സുന്ദരിയുടെ അവസ്ഥയും. ഒരതിസുന്ദരിയെ ദരിദ്രന്‍ വിവാഹം കഴിച്ചുവെന്നു വിചാരിക്കു. ഒരാഴ്ചകൊണ്ടു് അവളുടെ സൗന്ദര്യവും യൗവനവും കെട്ടുപോകും. സമ്പന്നനും നല്ലവനുമാണു് അവളെ കല്യാണം കഴിച്ചതെങ്കില്‍ അവളുടെ സൗന്ദര്യം വര്‍ദ്ധിക്കും. പേരു പറയാന്‍ വയ്യ. എന്റെ ഒരു ബന്ധു ഒരു സുന്ദരിയെ വിവാഹം കഴിച്ചു. അവര്‍ പതിനൊന്നു തവണ പെറ്റു. പതിനൊന്നാമത്തെ സന്താനത്തിനു ജനനമരുളിയതിനുശേഷവും അവരെ അതിസുന്ദരിയായിത്തന്നെ ഞാന്‍ കണ്ടു. ഭര്‍ത്താവു് ഭാര്യയുടെ സൗന്ദര്യത്തെ ‘മോഡിഫൈ’ ചെയ്യുന്നു. ഇതുപോലെയാണു് ഗ്രന്ഥത്തിന്റെ സ്ഥിതിയും. മഹാചിന്തകനായ ലൂക്കാച്ചിന്റെ കൈയില്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെ നോവല്‍ രത്നമായി മാറുന്നു. അവിദഗ്ദ്ധന്റെ കൈയില്‍ അതു വെറും കാചം. കുട്ടിക്കൃഷ്ണമാരാരുടെ കൈയില്‍ ‘നളചരിതം’ ആട്ടക്കഥ കാന്തി ചിന്തുന്നു. ഇവിടെയും പേരുപറയാന്‍ മടിയുണ്ടു് എനിക്കു്. ഒരു മഹാകവിയുടെ നോട്ടത്തില്‍ അതു വെറും മണ്‍കട്ട. നിരൂപകരും സാഹിത്യസൃഷ്ടികളുടെ മൂല്യത്തിനു രൂപാന്തരം — മോഡിഫിക്കേഷന്‍ — വരുത്തുന്നു.

രണ്ടു ലോകങ്ങള്‍

രൂപാന്തരം നിത്യജീവിതസംഭവത്തിനു വരുത്തുമ്പോഴാണു് കലയുടെ ആവിർഭാവം. ഇതിനെക്കുറിച്ചാണു് സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ലാസ്റ്റ് ഷോ’ എന്ന ചെറുകഥ എഴുതിയിട്ടുള്ളതു്. കഥ പറയുന്ന ആള്‍ ചലച്ചിത്രം കാണാന്‍ പോകുന്നു. കാമുകനും കാമുകിയും, കാമുകനു രക്താര്‍ബ്ബുദം അതുകൊണ്ടു് കാമുകിയെ ഒരു ഡോക്ടര്‍ക്കു വിവാഹം കഴിച്ചുകൊടുക്കാന്‍ അവളുടെ അച്ഛന്‍ തീരുമാനിക്കുന്നു. പക്ഷേ പ്രേമബദ്ധരായ കാമുകിയും കാമുകനും മരിച്ചുവീഴുന്നു. ഡോക്ടര്‍ അതു നോക്കിനിൽക്കുന്നു. മറ്റൊരു വിധത്തില്‍ ആ ജീവിതം ചിത്രീകരിച്ചുകൂടേ എന്നാണു് കഥ പറയുന്ന ആളിന്റെ ചോദ്യം. കത്തിരി കിട്ടിയാല്‍ അങ്ങുമിങ്ങും മുറിച്ചു് അവരുടെ ജീവിതം വേറൊരു രീതിയിലാക്കാം. പക്ഷേ അതു ലാസ്റ്റ് ഷോയാണു്. ഫിലിം പെട്ടിയിലാക്കി അടച്ചുകഴിഞ്ഞു. അനന്തങ്ങളായ ബാദ്ധ്യതകളുള്ള ജീവിതത്തെ അങ്ങനെ ദുരന്തത്തിലെത്തിച്ചതെന്തിനു്? ഉത്തരമില്ല. സിനിമാശാലയിലെ വിളക്കുകള്‍ തെളിഞ്ഞു. ചക്രവാളത്തില്‍ ചന്ദ്രനുദിച്ചു. ചന്ദ്രന്റെ രശ്മികള്‍ പാൽക്കടല്‍ നിര്‍മ്മിച്ചു. അതിന്റെ “സാദ്ധ്യതകള്‍” ചക്രവാളത്തില്‍ ഉയര്‍ന്നു പടരുന്നുണ്ടായിരുന്നുവെന്നുപറഞ്ഞു് കഥാകാരന്‍ കഥ അവസാനിപ്പിക്കുന്നു. യഥാര്‍ത്ഥലോകവും അതാവിഷ്കരിക്കുന്ന കലാകാരന്റെ കൃതിമലോകവും തമ്മിലുള്ള വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിച്ചു് സര്‍ഗ്ഗാത്മകത്വത്തിന്റെ സ്വഭാവമെന്തെന്നു സൂചിപ്പിക്കുകയാണു് സക്കറിയ. ലോകത്തെ നമ്മള്‍ എങ്ങനെ കാണുന്നു? അങ്ങനെ കണ്ട ലോകത്തെ നമ്മള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു? ഇതാണു് ഇക്കഥയുടെ പ്രമേയം.

കവിതയും അറസ്റ്റും

ടി.പി. രാജീവിന്റെ ‘വീടു്’ എന്ന കവിത ഞാന്‍ വായിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ഭൂമിയില്‍ ഒരു കല്ലു വീഴുന്നു. കല്ലു വളര്‍നന്നു് തറയാകുന്നു. തറപടര്‍ന്നു് ചുമരുകളാകുന്നു…” ഇത്യാദി. അതു വായിക്കുന്ന എനിക്കും കവിതയെഴുതാന്‍ മോഹം ഉളവാകുന്നു:

കവിത പേനകൊണ്ടെഴുതാം; പെന്‍സില്‍ കൊണ്ടെഴുതാം; ബോള്‍ പോയിന്റ് പേനകൊണ്ടും എഴുതാം. പിക്കാക്സ്കൊണ്ടു് എഴുതരുതു്. എന്നാല്‍, വാരികകളില്‍ പ്രത്യക്ഷരാവുന്ന ‘കവികള്‍’ പിക്കാക്സ് ഉപയോഗിച്ചാണു് കാവ്യമെഴുതുക.

ആഫ്രിക്കയില്‍ ഒരു കുരങ്ങു പല്ലിളിക്കുന്നു.
ആ പല്ലിളിപ്പില്‍നിന്നു് ഒരു വൈറസ് വീഴുന്നു.
വീണ വൈറസ് ഇമ്മ്യൂണോ ഡിഫി-
ഷിന്‍സി സിന്‍ഡ്രോമായി മാറുന്നു.
മാറിയതിനെ ഞാന്‍ എയ്ഡ്സ് എന്നു വിളിക്കുന്നു.
വിളികേട്ടു് അമേരിക്ക മാത്രമല്ല കോവളവും നടുങ്ങുന്നു.
നടുങ്ങിത്തെറിച്ചതുകൊണ്ടു് കോവളത്തുനിന്നു് ഒരു കപ്പ് കാപ്പികുടിക്കാന്‍ പേടി.
പേടിച്ച ഞാന്‍ ഹോട്ടലുകള്‍ പൊളിക്കുന്നു.
പൊളിച്ച എന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്നു, ഇടിക്കുന്നു.
ഇടിച്ചതു ഹോട്ടലുകള്‍ പൊളിച്ചതിനു മാത്രമല്ല
ഇക്കവിത എഴുതിയതിനും കൂടിയാണു്.
* * *

കവിത പേനകൊണ്ടെഴുതാം; പെന്‍സില്‍ കൊണ്ടെഴുതാം. ബോള്‍പോയിന്റ് പേനകൊണ്ടും എഴുതാം. പിക്കാക്സ്കൊണ്ടു് എഴുതരുതു്. എന്നാല്‍ വാരികകളില്‍ പ്രത്യക്ഷരാവുന്ന ‘കവികള്‍’ പിക്കാക്സ് ഉപയോഗിച്ചാണു് കാവ്യമെഴുതുക.

നിരീക്ഷണങ്ങള്‍

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
രാജകുടുംബാംഗം. സുന്ദരന്‍. സംസ്കൃതപണ്ഡിതന്‍. ഗുസ്തിക്കോയിത്തമ്പുരാന്‍ എന്ന അപരാഭിധാനത്താല്‍ അറിയപ്പെട്ടിരുന്ന വ്യക്തി. രാജകല്പനയനുസരിച്ചു് പൊലീസുദ്യോഗസ്ഥന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ വന്മതിലുകള്‍ ആറെണ്ണം അനായാസമായി ചാടിപോലും. രാജകുടുംബത്തിലെ അംഗമെന്നനിലയില്‍ അനുഗ്രഹശക്തിയുണ്ടായിരുന്ന അദ്ദേഹത്തിനു നിഗ്രഹശക്തിയുമുണ്ടായിരുന്നു പോലും. കവിയാണെങ്കിലും നിഗ്രഹശക്തി നിര്‍ല്ലോപം പ്രയോഗിച്ചിരുന്നുപോലും. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ over-rated poet. പിക്കാക്സും മണ്‍വെട്ടിയും ഉപയോഗിച്ചു് കാവ്യം രചിച്ച വ്യക്തി.
കെടാമംഗലം പപ്പുക്കുട്ടി
എ. ബാലകൃഷ്ണപിള്ളയുടെ മഹാകവി. ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു വരിപോലും എഴുതിയിട്ടില്ല. എനിക്കു നേരിട്ടു് പരിചയമുണ്ടായിരുന്നു. വളരെ നല്ല മനുഷ്യന്‍. ഒരേയൊരു ദോഷം — താന്‍ കവിയാണെന്നു് അദ്ദേഹം വിശ്വസിച്ചിരുന്നു.
എ.ആര്‍. രാജരാജവര്‍മ്മ
കേരളം കണ്ട ധിഷണവരാലികളില്‍ അദ്വിതീയന്‍ ശക്തിപൂജ നടത്തിയിരുന്നു. ‘നളിനി’ എന്ന കാവ്യത്തിനു് അദ്ദേഹമെഴുതിയ അവതാരിക വായിച്ചാല്‍ അതു സത്യമാണെന്നു തോന്നും. ഭാവ പ്രധാനമായ ആ കൃതിയില്‍ ശൃംഗാര രസ പ്രതിപാദനം അദ്ദേഹം ദര്‍ശിച്ചല്ലോ.
സഞ്ജയന്‍
(എം. ആര്‍. നായര്‍) നല്ല നിരൂപകന്‍, നല്ല ഗദ്യകാരന്‍. ഹാസ്യ സാഹിത്യകാരന്‍ എന്നു വിശേഷിപ്പിക്കാതിരുന്നാല്‍ എനിക്കു പരാതിയില്ല.
ഫോട്ടോഗ്രഫി
മുതുകുളം രാഘവന്‍ പിള്ളയെ നര്‍ഗ്ഗീസാക്കുന്ന കല. അതു കൊണ്ടുതന്നെ അവിശ്വാസ്യവും.
ബി.സി. വര്‍ഗ്ഗീസ്
എനിക്കറിയാവുന്ന വാഗ്മികളില്‍ ശ്രേഷ്ഠന്‍. ഇനിയുമൊരു ജന്മം എനിക്കുണ്ടെങ്കില്‍ ബി.സി. വര്‍ഗ്ഗീസായി ജനിക്കാനാണു് കൗതുകം.
തൂലിക
ഇതു തൂലികയായിത്തന്നെ ഇരിക്കണം. പടവാളാക്കരുതു്. ആക്കിയാല്‍ അതു് എന്നും പടവാളായിത്തന്നെ ഇരിക്കും. അതു് ഉപയോഗിച്ചു് ആളുകളെ വെട്ടിമുറിക്കാനേ കഴിയൂ.

കാലന്‍ വരുന്നു

സ്പെല്ലിങ് ഒരു വിധത്തില്‍ പ്രതീതിയാണു്. സ്പെല്ലിങ് ഉറച്ച അദ്ധ്യാപകന്‍ പതിവായി കുട്ടികളുടെ തെറ്റായ വര്‍ണ്ണ വിന്യാസക്രമം കണ്ടാല്‍ സംശയാലുവായിത്തീരും. വികൃതം എന്ന അര്‍ത്ഥത്തില്‍ awkward എന്നു് ഇംഗ്ലീഷില്‍ പ്രയോഗിക്കുന്നു. അതു് വിദ്യാര്‍ത്ഥി എപ്പോഴും akward എന്നെഴുതുന്നുവെന്നു് വിചാരിക്കു. ഉത്തരക്കടലാസ്സിലോ കോംപൊസിഷന്‍ നോട്ടുബുക്കിലോ ഈ തെറ്റായ സ്പെല്ലിങ് കാണുന്ന അദ്ധ്യാപകനു് ഏറെ ദിവസം കഴിയുമ്പോള്‍ akward എന്നതാണു് ശരിയെന്നു തോന്നിത്തുടങ്ങും. ‘സുഹൃത്തു്’ എന്ന വാക്കു് ഒരു മലയാളം പ്രൊഫസര്‍, സുഹര്‍ത്തു്’ എന്നെഴുതിയതു് ഞാന്‍ കണ്ടു. വല്ല വിദ്യാര്‍ത്ഥിയും അമ്മട്ടില്‍ പതിവായി എഴുതിയിരുന്നതു് ആ അദ്ധ്യാപകന്‍കണ്ടിരിക്കുമെന്നാണു് എന്റെ വിചാരം.

ക്ലേശമാര്‍ന്ന മറ്റൊരു കാര്യം എന്റെ ഓര്‍മ്മയിലെത്തുന്നു. കാലത്തു വീട്ടില്‍ വരുന്നവരുടെ ദീര്‍ഘമായ സംസാരമാണതു്. ദിനകൃത്യങ്ങള്‍ ഓരോന്നായി ചെയ്യാന്‍ ഭാവിക്കുമ്പോഴാണു് അതിഥിയുടെ വരവു്. കാലത്തു് ആറുമണിതൊട്ടു് ഉച്ചവരെ ഒറ്റയിരിപ്പും ഒരു കാര്യവുമില്ലാത്ത വര്‍ത്തമാനവുമാണു്. നമ്മള്‍ അദ്ദേഹത്തിനു കാപ്പികൊടുക്കുന്നു. പിന്നീടു് പലഹാരത്തോടുകൂടിയ കാപ്പി. അതേസമയം നമ്മളൊന്നും കുടിച്ചിട്ടില്ല. എങ്ങനെ കഴിക്കും? പല്ലുതേക്കാന്‍ ഭാവിച്ചപ്പോഴാണു് ഇഷ്ടന്റെ ആഗമനം. പിന്നെ വാ തോരാത്ത വര്‍ത്തമാനവും. നമ്മള്‍ വാച്ച് നോക്കുകയില്ല, കോട്ടുവാ ഇടില്ല. ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞു നോക്കില്ല. അതെല്ലാം അതിഥിയെ അപമാനിക്കലായലോ? പന്ത്രണ്ടരമണിക്കു് അദ്ദേഹം ചിലപ്പോള്‍ പോയെന്നുവരും. നമ്മള്‍ ടൂത്ത്ബ്രഷ് കൈയിലെടുക്കുന്നു. അതിനുശേഷം കാപ്പികുടിക്കേണ്ടതില്ല. ഉണ്ണാനിരുന്നാല്‍മതി. അതിഥിമര്യാദയുടെ പേരില്‍ നമ്മള്‍ അദ്ദേഹം പറയുന്നതെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുമല്ലോ. അതിന്റെ ഫലമായി മുഖത്തെ മാംസപേശികള്‍ വലിഞ്ഞു മുറുകും. കണ്ണുകള്‍ വേദനിക്കും. തുടര്‍ച്ചയായി മുപ്പതു് ദിവസം ഇങ്ങനെ “അലവലാതി” വര്‍ത്തമാനം കേള്‍ക്കു. സുന്ദരനും ചെറുപ്പക്കാരനുമായ നിങ്ങള്‍ കിഴവനായി മാറും.

മറ്റൊരുപീഡനം സാഹിത്യത്തോടു് ഒരു ബന്ധവുമില്ലാത്ത കഥകള്‍ വായിക്കുക എന്നതാണു്. എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പു് തുറക്കുന്നു. കൊലപാതകവര്‍ണ്ണനയുണ്ടെങ്കില്‍ പേജുകള്‍ വേഗം മറിച്ചു് കഥയിലെത്തുന്നു. ശ്രീദേവി കാടാമ്പുഴ എഴുതിയ ‘ആശ്രമം തേടി’ എന്ന ചെറുകഥ. വായിക്കുന്നു. കാമുകന്‍ ചതിച്ചതുകൊണ്ടു് കാമുകി നാടുവിട്ടുപോകുന്നുപോലും. പോകുന്നതിനു മുന്‍പു് “അരുണ്‍…എന്റെ അരുണ്‍” എന്നു് അവള്‍. “ലതേ” എന്നു് അവന്റെ വിളി. അതിഥികള്‍ അകാലവാര്‍ദ്ധക്യം മാത്രമേ ഉളവാക്കൂ. ഇത്തരം കഥകളുടെ സ്ഥിതി അതല്ല. കാലനെകയറെടുപ്പിച്ചു് പോത്തിന്റെ പുറത്തു കയറ്റിക്കൊണ്ടുവരാന്‍ ഇവയ്ക്കു കഴിവുണ്ടു്. വന്നെത്തുന്ന കാലന്‍ വെറുതേ തിരിച്ചുപോകുമോ?

* * *

കലാകൗമുദിയില്‍ ശ്യാമളാലയം എഴുതിയ ‘വെള്ളിയാഴ്ച മാവുമുറിച്ചാല്‍’ എന്ന അസഹനീയമായ കഥ വായിച്ചിട്ടു് അഭിനവമാര്‍ക്സും അഭിനവ എംഗല്‍സുംകൂടി ആഹ്വാനം നടത്തുന്നു: “സര്‍വരാജ്യവായനക്കാരേ, സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കണ്ണും സമയവുമല്ലാതെ മറ്റൊന്നുമില്ല”

എയ്ഡ്സ്

എന്റെ മുത്തച്ഛന്‍ ഗുസ്തിക്കാരനായിരുന്നു. അയ്മനം കുട്ടന്‍പിള്ള. ആ മുത്തച്ഛന്റെ അച്ഛന്‍, ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്തു് സര്‍വാധികാര്യക്കാരും പ്രിവന്റീവ് സൂപ്രണ്ടുമായിരുന്നു. (പിൽക്കാലത്തെ എക്സൈസ് കമ്മീഷണര്‍) അച്ഛന്‍ ആനകേറിയാല്‍ മകന്റെ ആസനം തഴയ്ക്കുകയില്ലല്ലോ. കുട്ടന്‍പിള്ള ഗുസ്തിപിടിച്ചും റൗഡിസം കാണിച്ചും നടന്നു. അതുകണ്ടു് നോവലിസ്റ്റ് സി.വി. രാമന്‍പിള്ള ഒരിക്കല്‍ അദ്ദേഹത്തോടു പറഞ്ഞു: “കുട്ടാ, നിന്റെ അച്ഛന്റെ നല്ല പേരു് ഇല്ലാതാക്കരുതു്.” നല്ല ഉദ്ദേശ്യത്തോടുകൂടി, വിനയത്തോടുകൂടി സി.വി. പറഞ്ഞതു് കുട്ടന്‍പിള്ളയ്ക്കു രസിച്ചില്ല. “നീ ആരെടാ എന്റെ അച്ഛനെ പറയാന്‍?” എന്നു ചോദിച്ചുകൊണ്ടു് അദ്ദേഹം മഹാനായ നോവലിസ്റ്റിന്റെ നേര്‍ക്കു് ഒറ്റച്ചാട്ടം. സി.വി. ഓടി. ഈ സംഭവം അയ്മനം കുട്ടന്‍പിള്ളയുടെ സഹോദരി ഭവാനി അമ്മയില്‍ നിന്നറിഞ്ഞതിനു ശേഷം ഞാന്‍ അദ്ദേഹത്തോടു മിണ്ടിയിട്ടില്ല. അപ്പുപ്പനാണെങ്കിലും സി.വി. രാമന്‍ പിള്ളയെ അടിക്കാന്‍പോയ ആളല്ലേ? മിണ്ടരുതെന്നു് ഞാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിനു ലംഘനമുണ്ടായതുമില്ല. ഗുസ്തിക്കാരില്‍ പ്രമുഖനായിരുന്ന അയ്മനത്തിനു് പേരുകേട്ട ശിഷ്യന്‍മാരുണ്ടായിരുന്നു. അവരില്‍ ഒരു ശിഷ്യന്‍ ‘പൂജ്യപൂജാവ്യതിക്രമം’ കാണിക്കാതെ തന്നെ റൗഡിസത്തില്‍ വ്യാപരിച്ചിരുന്നു. അയാളുടെ ജന്മദേശത്തു് ജോലിക്കെത്തിയ ചെറുപ്പക്കാരന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ (അക്കാലത്തു് സബ്ബ് ഇന്‍സ്പെക്ടര്‍ ഇല്ല) അയാളെ വിളിച്ചുകൊണ്ടുവരാന്‍ ഹെഡ്കണ്‍സ്റ്റബിളിനോടു പറഞ്ഞു. സ്റ്റേഷനിലെത്തിയ ആ മല്ലയുദ്ധപ്രവീണനോടു് ഇന്‍സ്പെക്ടര്‍ പയ്യന്‍: “എടോ മമ്മതേ [പേരു് ഇതല്ല] തന്റെ റൌഡിസമെല്ലാം മതിയാക്കി ജീവിച്ചുകൊള്ളണം. കേട്ടോ. ഇല്ലെങ്കില്‍ തന്റെ നട്ടെല്ലു് ഞാന്‍ ചവിട്ടി ഒടിക്കും” മമ്മതു് പഞ്ചപുച്ഛമടക്കി മൊഴിഞ്ഞു: “ഏമാനേ ദയ കാണിക്കണം. ഇനി ഒരു തെറ്റും ഈ മമ്മതു് കാണിക്കില്ലേ” വാ പൊത്തിനിന്ന അയാളെ നോക്കി ഇന്‍സ്പെക്ടര്‍ “ശരി” എന്നു പറഞ്ഞു. മമ്മതു പിന്നെയും: “ഏമാനേ ഒരു രഹസ്യം അറിയിക്കാനുണ്ടേ”. ഇന്‍സ്പെക്ടര്‍ രഹസ്യം കേള്‍ക്കാന്‍ സന്നദ്ധനായിനിന്നു. മമ്മതു് അടുത്തു ചെന്നു. കാതിലരുളി. അതു് അടുത്തു നിന്ന ഹേഡ്ഡങ്ങത്തപോലും കേട്ടില്ല. “എടാ നിന്നെക്കാള്‍ കൊലകൊമ്പന്മാര്‍ ഇവിടംഭരിച്ചിട്ടുണ്ടു്. അവന്മാര്‍ക്കുപോലും ഈ മമ്മതിനെ തൊടാന്‍ പറ്റിയിട്ടില്ല. പിന്നെയാണോടാ ചെറുക്കനായ നീ. മാര്യാദയ്ക്കു നീ കഴിഞ്ഞു കൂടിക്കോ. ഇല്ലെങ്കില്‍ നിന്റെ കഴുത്തു ഞാന്‍ വെട്ടിക്കളയും. മനസ്സിലായോടാ…മോനേ.” ഇത്രയും പറഞ്ഞിട്ടു് മമ്മതു് പിറകോട്ടു് അടിവച്ചുപോന്നു. വാ പൊത്തിക്കൊണ്ടു് എല്ലാവരും കേള്‍ക്കെപ്പറഞ്ഞു: “ഇതാണു് ഏമാനേ മമ്മതിനു് അറിയിക്കാനുള്ളതു്.”

ഈ യഥാര്‍ത്ഥ സംഭവം ഞാനോര്‍മ്മിച്ചതു് സുകുമാര്‍ ട്രയല്‍ വാരികയിലെഴുതിയ ‘അടുക്കാതിരിക്കാന്‍ ഒറ്റമൂലി’ എന്ന കഥ വായിച്ചപ്പോഴാണു്. എ.എസ്.ഐ. സ്വന്തം വീട്ടിലെത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ അകത്തു്. കണ്ടു ബഹുമാനസൂചകമായി ഒറ്റ സല്യൂട്ട്. സല്യൂട്ടിനുശേഷം മമ്മതിന്റെ മട്ടില്‍ എന്തു വേണമെങ്കിലും പറയാം. പക്ഷേ, എ.എസ്.ഐ. അങ്ങനെയല്ല ചെയ്തതു്. അദ്ദേഹത്തിന്റെ കാതില്‍ ഒരു വാക്കു പറഞ്ഞു. ഇന്‍സ്പെക്ടര്‍ പ്രാണനും കൊണ്ടോടി. പിന്നെ ആ പ്രദേശത്തുപോലും എത്തിനോക്കിയില്ല. വാക്കു് എന്തെന്നല്ലേ? എയ്‌ഡ്സ്. സുകുമാറിന്റെ ഫലിതം വായിച്ചു് ഞാനൊന്നു ചിരിച്ചു. വായനക്കാരും ചിരിക്കുമെന്നാണു് എന്റെ തോന്നല്‍.

അരുതു്

പന്തളം സുധാകരനെ എനിക്കു നേരിട്ടറിയാം. ചെറുപ്പക്കാരന്‍, നല്ല സ്വഭാവം, ജനനേതാവു്. അദ്ദേഹത്തിന്റെ സേവനം നാട്ടുകാര്‍ക്കുവേണം. അദ്ദേഹം [അദ്ദേഹമല്ല, കാവ്യത്തിലെ വ്യക്തി] കാമുകിയോടു പറയുന്നു:

“മാപ്പുനല്കില്ലെങ്കില്‍ ഒരു നീര്‍ക്കുമിളയായ്
നിന്നധരത്തിലുരുമ്മി ഞാന്‍ മൃത്യുവരിച്ചിടാം”

വേണ്ട. അത്ര കടുംകൈയൊന്നും ചെയ്യല്ലേ. ഈ പ്രേമമെന്നു പറയുന്നതൊക്കെ ഒരുതരം ‘പാസ്സിങ് ഫാന്‍സി’യാണു്. സുധാകരന്റെ യൗവനം മാറുമ്പോള്‍ ഞാന്‍ പറയുന്നതു് സത്യമാണെന്നു് അദ്ദേഹത്തിനു മനസ്സിലാകും (കാവ്യം മനോരമ ആഴ്ചപ്പതിപ്പില്‍).

ജനനീ രാഗഹേതവഃ

“അപ്രഗൽഭാഃ പദന്യാസേ ജനനീരാഗ ഹേതവഃ” എന്നു് കേട്ടിട്ടുണ്ടു്. വാക്കുകള്‍ വേണ്ടപോലെ പ്രയോഗിക്കാത്തവര്‍ ജനങ്ങളുടെ വൈരസ്യത്തിനു് കാരണക്കാരാണു് എന്നാവാം അതിന്റെ അര്‍ത്ഥം. (ജനാനാം നീരാഗോവിരസതാ തസ്യ ഹേതവഃ) അവിദഗ്ദ്ധമായി കാലുവച്ചു നടക്കുന്ന കുഞ്ഞുങ്ങള്‍ അമ്മമാര്‍ക്കു പ്രീതി ജനിപ്പിക്കുന്നു എന്നുമാകാം. (ജനന്യാ രാഗഹേതവഃ) ആഷാ മേനോന്‍ പദന്യാസത്തില്‍ അപ്രഗൽഭനാണു്. അക്കാരണത്താല്‍ അദ്ദേഹം ജനങ്ങള്‍ക്കു നീരസം ഉളവാക്കുന്നു. സ്റ്റേറ്റ് ബാങ്കിലോമറ്റോ ജോലിയാണല്ലോ അദ്ദേഹത്തിനു്. അതുകൊണ്ടു് പിച്ചവയ്ക്കുന്ന പ്രായമല്ല. അതിനാല്‍ അദ്ദേഹത്തിന്റെ അവിദഗ്ദ്ധമായ പദന്യാസം ജനനിക്കും ആഹ്ലാദദായകമല്ല. ഈ സത്യംതന്നെയാണു് ജനയുഗത്തിലെ ‘മാനസന്‍’ അദ്ദേഹത്തിന്റേതായ രീതിയില്‍ പറയുന്നതു്. ആഷാമേനോന്റെ ചില വാക്യങ്ങല്‍ ഉദ്ധരിച്ചിട്ടു് ലേഖകന്‍ പറയുന്നു: ഇതു വാക്കുകളുടെ വയറിളക്കമല്ല, വാക്കുകളുടെ മുഴുക്കിറുക്കാണു്. വായനക്കാര്‍ക്കു്, മനസ്സിലാകാത്തതെല്ലാം മഹത്തമം എന്നാണല്ലോ പുതിയ പ്രമാണം. എഴുതുന്നവനെങ്കിലും മനസ്സിലാകുന്നുണ്ടോ എന്നതാണിവിടെ പ്രസക്തം. കിറുക്കനു് അവന്‍ പറയുന്നതു മനസ്സിലാവില്ലയെന്നല്ലേ പറയാറു്? മറ്റുള്ളവര്‍ അതു മനസ്സിലാക്കുന്നുമില്ല. അപ്പോള്‍പ്പിന്നെ രോഗം വയറിളക്കമല്ല, കിറുക്കാണു് എന്നു് ഉറപ്പിച്ചുകൂടേ?

ആഷാ മേനോന്‍ ഉള്‍പ്പെടെയുള്ള നവീനന്മാരുടെ രചനകള്‍ ചിത്രങ്ങള്‍ പ്രദാനം ചെയ്യാതെ വാക്കുകളായിത്തന്നെ നിൽക്കുന്നു. അവ വ്യവസ്ഥയില്ലായ്മ സൃഷ്ടിക്കുന്നു. വൈജാത്യം അതായിത്തന്നെ നിൽക്കുന്നു. ഇതു് (ആഷാ മേനോന്റെയും കൂട്ടുകാരുടെയും രചന) സമുദായദ്രോഹമാണു്.

ഭാഷ വേണ്ടവിധത്തില്‍ പ്രയോഗിക്കുമ്പോള്‍ ചിത്രങ്ങൾ ഉണ്ടാവുകയും അതോടൊപ്പം ഭാഷ അപ്രത്യക്ഷമാവുകയും ചെയ്യുന്നുവെന്നു പോള്‍ വലേറി അഭിപ്രായപ്പെട്ടിട്ടുണ്ടു്. (ഏതു പ്രബന്ധം എന്നു് ഓര്‍മ്മയില്ല). ഭാഷയുടെ ലക്ഷ്യം അതിന്റെതന്നെ തുടച്ചുമാറ്റലാണെന്നു് മെര്‍ലോ പോങ്തി. (One of The effects of language is to efface itself — Maurice Merleau-Ponty, The Prose of the World. Chapter 2.) രചന ആശയം പകര്‍ന്നു കൊടുക്കുന്നതിനു് അസമര്‍ത്ഥമാണെങ്കില്‍ ആ രചന കൊണ്ടു് ഒരു പ്രയോജനവുമില്ലെന്നു് ആഷാ മേനോന്റെയും കൂട്ടുകാരുടെയും ആചാര്യനായ സാര്‍ത്രും പ്രഖ്യാപിച്ചിട്ടുണ്ടു്. ക്യാന്‍വാസിലോ വരമൊഴിയിലോ താന്‍ സമുദ്രത്തിന്റെയോ മുഖഭാവത്തിന്റെയോ ചില അംശങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ വ്യവസ്ഥയില്ലാതിരുന്നിടത്തു് താന്‍ വ്യവസ്ഥ ഉളവാക്കുകയാണെന്നു് സാര്‍ത്ര പറയുന്നു. വൈജാത്യമുള്ളിടത്തു് ഏകത്വം സൃഷ്ടിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആഷാമേനോന്‍ ഉള്‍പ്പെടെയുള്ള നവീനന്മാരുടെ രചനകള്‍ ചിത്രങ്ങള്‍ പ്രദാനം ചെയ്യാതെ വാക്കുകളായിത്തന്നെ നില്‍ക്കുന്നു. അവ വ്യവസ്ഥയില്ലായ്മ സൃഷ്ടിക്കുന്നു. വൈജാത്യം അതായിത്തന്നെ നില്‍ക്കുന്നു. ഇതു് (ആഷാമേനോന്റെയും കൂട്ടുകാരുടെയും രചന) സമുദായ ദ്രോഹമാണു്.

* * *

പാഴ്സി മതത്തിന്റെ സ്ഥാപകനായ സൊറാസ്റ്റര്‍, പാൽക്കട്ടി മാത്രമേ കഴിച്ചിരുന്നുള്ളു. വിനോബഭാവെ പഴച്ചാറു മാത്രം കുടിച്ചു ജീവിച്ചു. മൊറാര്‍ജി ദേശായിക്കു പഴങ്ങളും സ്വന്തം മൂത്രവും മാത്രം മതി കഴിഞ്ഞുകൂടാന്‍. എന്റെ ഒരു സ്നേഹിതന്‍ ചായയും ബീഡിയും കൊണ്ടുമാത്രം ജീവിക്കുന്നു. യോഹാന്‍ ഹര്‍ലിങ്കര്‍ എന്നൊരു ആസ്ട്രിയന്‍ വിയന്നയില്‍ നിന്നു് പാരീസിലേക്കു കൈകളില്‍ നടന്നു. അമ്പത്തിയഞ്ചു ദിവസംവേണ്ടിവന്നു അയാള്‍ക്കു യാത്ര പൂര്‍ണ്ണമാക്കാന്‍. ഇവയില്‍ ചിലതെല്ലാം ‘എക്സെന്‍ട്രിസിറ്റി’യാണു്. നവീനന്മാരുടെ ഗദ്യരചന എക്സെന്‍ട്രിസിറ്റിയല്ലെങ്കില്‍ പിന്നെന്താണു്? അപ്പോള്‍ ബുദ്ധിമാന്മാരായ പത്രാധിപന്മാര്‍ ഈ വിലക്ഷണതയെ പ്രോത്സാഹിപ്പിക്കുന്നതു് എന്തിനാണു് എന്ന ചോദ്യം ഉണ്ടാകുന്നു. വിലക്ഷണതയും അനിയത സ്വഭാവവും വിഭിന്നമാണു് എന്നതാണു് അവരുടെ ഉത്തരം. രചനയ്ക്കു് അനിയത സ്വഭാവം വന്നാല്‍ അതു് അന്യര്‍ക്കു് ആപത്തുണ്ടാക്കും. വൈലക്ഷണ്യംകൊണ്ടു് വലിയ ദൂഷ്യമില്ല എന്നു് അവര്‍ കരുതുന്നുണ്ടാവും അതു ശരിയല്ല. സ്കൂളിലേയും കോളേജിലേയും വിദ്യാര്‍ത്ഥികള്‍ ഇവയൊക്കെ വായിച്ചു വായിച്ചു് ഇതുതന്നെയാണു ശരിയായ ഗദ്യശൈലി എന്നു ഗ്രഹിച്ചു വയ്ക്കും. അതുണ്ടായാല്‍ അവരുടെ മനസ്സിന്റെ സമനില തെറ്റും. എല്ലാ വിദ്യാര്‍ത്ഥികളുടെയും സമനില തകരാറിലായാല്‍ രാജ്യം തകരും. ഭാഷ തകര്‍ന്നതിന്റെ ഫലമായി പല രാജ്യങ്ങളും തകര്‍ന്നിട്ടുണ്ടു്. ‘നേരേ ചൊവ്വേ’ നാലു വാക്യമെഴുതാന്‍ കഴിയാത്തവരെ നെപ്പോളിയന്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ബഹിഷ്കരിച്ചിരുന്നു.

നിശാഗന്ധി

“താരുണ്യവേഗത്തില്‍ വധൂജനങ്ങള്‍ പിന്നിട്ടിടുന്നൂ പുരുഷവ്രജത്തെ. മരം തളിര്‍ക്കാന്‍ തുടരുമ്പൊഴെക്കും ഒപ്പം മുളച്ചീടിനവല്ലിപൂത്തു” എന്നു കവി. അങ്ങനെയാണു് പെണ്‍കുട്ടികള്‍. പൊടുന്നനവേ അവര്‍ താരുണ്യമാര്‍ജ്ജിക്കും. ശോഭ പ്രസരിപ്പിക്കും. നിശാഗന്ധിപ്പൂവു് ഇതുപോലെയാണു് രാത്രി വിടരുന്നതു്. പെട്ടെന്നു ധവളപ്രഭ. അതിന്റെ “ശാരീരിക” ഭാഗങ്ങള്‍ക്കു തിളക്കവും വികാസവും. പരിമളം വലിച്ചെറിഞ്ഞു് അതു് എത്രയെത്ര നിശാശലഭങ്ങളെയാണു് ആകര്‍ഷിക്കുന്നതു്. സൗന്ദര്യമാസ്വദിച്ചു് മധു നുകര്‍ന്നു് അവ പറന്നുപോകുന്നു. ഫലിതം നിശാഗന്ധിപ്പൂവാണു്. സാഹിത്യമണ്ഡലത്തിന്റെ ഇരുട്ടില്‍ അതു വിടര്‍ന്നുനിന്നു് സൗരഭ്യം വീശി വെണ്മപടര്‍ത്തുമ്പോള്‍ നമ്മള്‍ ജാലകം തുറന്നു് നോക്കുന്നു. രസിക്കുന്നു, സുഗന്ധം ശ്വസിക്കുന്നു. ഫലിതത്തിന്റെ പുഷ്പം വിടര്‍ത്തുന്നു വേളൂര്‍ കൃഷ്ണന്‍കുട്ടി. കഥാദ്വൈവാരികയിലെ ‘കൃഷ്ണനുമായി അല്പം അവിഹിതം’ എന്ന ഹാസ്യകഥയെ ലക്ഷ്യമാക്കിയാണു് ഞാനിതു പറയുന്നതു്. ഹാസ്യത്തെ അപഗ്രഥിക്കാന്‍ വയ്യ; അതിന്റെ സ്വഭാവം വിശദീകരിക്കാന്‍വയ്യ. കഥയെന്തെന്നു പറയാന്‍വയ്യ. അതൊക്കെച്ചെയ്താല്‍ ആസ്വാദനം വികലമാകും. ഈ ഹാസ്യകഥ വായിക്കാന്‍ മാത്രം അഭ്യര്‍ത്ഥിച്ചുകൊണ്ടു് ഞാന്‍ മാറി നില്ക്കട്ടെ.

പലരും പലതും

  1. “പ്രധാനമന്ത്രിയും ശിപായിയുമൊരേ തരക്കാരായിടു മുറക്കംതൂങ്ങുമ്പോള്‍ഠ എന്നു കുഞ്ഞുണ്ണി ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ‘ചന്ദ്രിക’യില്‍ നിലാവു വീഴ്ത്തുന്ന ഇത്തരം പ്രസ്താവങ്ങള്‍ നിര്‍വ്വഹിക്കുന്ന കുഞ്ഞുണ്ണിയെ കേരളത്തിനല്ലാതെ വേറെ ഏതു പ്രദേശത്തിനു് ഉളവാക്കാന്‍ കഴിയും?
  2. “ഇവിടെ ഉല്‍പന്നത്തിന്റെ വിലയും
    ഉല്‍പാദകന്റെ വിയര്‍പ്പും തമ്മില്‍
    അനുപാതം നഷ്ടപ്പെടുന്നു”

    എസ്.രമേശന്‍ കയര്‍ ഫാക്ടറി എന്ന പേരില്‍ ദേശാഭിമാനി വാരികയിലെഴുതിയ ഒരു “കാവ്യ”ത്തില്‍ നിന്നാണിതു്. രമേശന്‍ എന്തിനു പ്രയാസപ്പെടുന്നു? ഗദ്യമായി ഇതങ്ങു എഴുതിയാല്‍ മതിയല്ലോ.

  3. “വാക്കുകള്‍ മിതമായി പ്രയോഗിക്കുമ്പോഴാണു് അവ സാരവത്തുക്കള്‍ ആകുന്നതു്” എന്നു് സിദ്ധാര്‍ത്ഥന്‍ മനോരാജ്യംവാരികയില്‍
    ശരിയാണു്. “അല്പാക്ഷര രമണീയം യഃ
    കഥയതി നിശ്ചിതം സ ഖലു വാഗ്മീ.
    ബഹുവചനമല്പസാരം യഃ കഥയതി
    വിപ്രലാപീ സഃ” (രവിഗുപ്തന്‍)
  4. “കടല്‍ക്കരയിലെ നന മണ്ണിലിലിരുന്നു് — ഒരു കനല്‍ക്കണ്ണി തിരയെണ്ണി മൊഴിയുന്നു” എന്നു ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍ ‘തീരശബ്ദം’ മാസികയില്‍. കവി ആവിഷ്കരിക്കുന്ന വികാരം നമ്മുടെയും വികാരമാകുന്നുണ്ടു്.
* * *

സാഹിത്യസൃഷ്ടികളിലെ ചില രംഗങ്ങള്‍ മറക്കാനാവില്ല. ‘പാവങ്ങള്‍’ എന്ന നോവലില്‍: വെള്ളം നിറച്ചബക്കറ്റ് താങ്ങിക്കൊണ്ടു പോകുന്ന കോസത്തിന്റെ കൈയില്‍നിന്നു് അവളറിയാതെ ഷാങ്വല്‍ ഷാങ് പിറകേ ചെന്നു് അതു വാങ്ങുന്നതു്. ‘അന്നാകരേനിന’ എന്ന നോവലില്‍: കുതിരയോട്ടം നടത്തുന്നതും വ്രോണ്‍സ്കി വീഴുന്നതും. മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലില്‍: മാങ്കോയിക്കല്‍ ഭവനം തീപിടിക്കുന്നതു്. ഇതുപോലെ നിത്യജീവിതത്തിലെ ചില സംഭവങ്ങളും നമ്മള്‍ മറക്കില്ല. ഭിലായിലേക്കു പോകുന്ന കാറു് ബലാര്‍ഷാ — നാഗപ്പൂര്‍ റോഡില്‍ ഒരു ലവല്‍ക്രോസ്സിനടുത്തു നിന്നു. അടച്ചഗെയ്റ്റിന്റെ ഒരു വശത്തു് സുന്ദരിയായ ഒരു മഹാരാഷ്ട്ര പെണ്‍കുട്ടി. ‘കടാക്ഷ ശാസ്ത്ര പഠിപ്പു നേടാത്ത വിടര്‍ന്ന കണ്ണാല്‍’ അവള്‍ ഞങ്ങളെ നോക്കി. പുഞ്ചിരി പൊഴിച്ചു പറഞ്ഞു. ‘സംത്രേ സസ്തേ ഹേ’ (ഓറഞ്ചിനു വില കുറവാണു്.) അവളുടെ കൈയിലുണ്ടായിരുന്ന ഓറഞ്ചു മുഴുവന്‍ ഞങ്ങള്‍ വാങ്ങി. ആവശ്യമുണ്ടായിട്ടല്ല. അവള്‍ ഇന്നു മദ്ധ്യവയസ്കയായി അവിടെ എവിടെയോ കഴിയുന്നുണ്ടാവും. എങ്കിലും എന്റെ മനസ്സില്‍ അവള്‍ നില്‍ക്കുന്നു. ‘സംത്രേ സസ്തേ ഹേ’ എന്നു പറയുന്നു. പുഞ്ചിരി പൊഴിക്കുന്നു.