close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 11 25


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 12 06
ലക്കം 899
മുൻലക്കം 1992 11 29
പിൻലക്കം 1992 12 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കഥാപാത്രത്തിന്റെ ബോധമണ്ഡലത്തെ ചില വാക്കുകള്‍ കൊണ്ടു പിടിച്ചെടുത്ത് വികാരസാന്ദ്രതയെ ആവിഷ്കരിക്കുമ്പോഴാണ് കലയുടെ ഉദയം.

എനിക്കു കോളിന്‍ വില്‍സന്റെ എല്ലാപ്പുസ്തകങ്ങളും ഇഷ്ടമാണ്. പ്രശസ്തനായ ഡൊം മൊറൈസ് ഒരിക്കല്‍ അദ്ദേഹത്തെക്കണ്ടപ്പോള്‍ “എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. “ഞാന്‍ വൃത്തികെട്ട പുസ്തകങ്ങള്‍ എഴുതുന്നു” എന്ന് അദ്ദേഹം മറുപടി നല്‍കി. കോളിന്‍ വില്‍സന്‍ എഴുതുന്നത് വൃത്തികെട്ട പുസ്തകങ്ങള്‍ തന്നെയെന്ന് അടുത്തകാലത്ത് ഡൊം മൊറൈസ് The Independent ദിനപത്രത്തില്‍ എഴുതി. സൗന്ദര്യം സഷ്ടിക്കുന്നതില്‍ മാത്രം തല്‍പ്പരനായ കവിയുടെ നിരര്‍ത്ഥക പ്രസ്താവമായി മാത്രം അതിനെ പരിഗണിച്ചാല്‍മതി.

കഴിഞ്ഞയാഴ്ച ഞാന്‍ വായിച്ച Written in Bloods—A History of Forensic Detection എന്ന പുസ്തകം (Grafton Books—£3=50 special price) നമ്മള്‍ എല്ലാവരും വായിക്കേണ്ടതാണ്. വിശേഷിച്ചും പൊലീസ് ഉദ്യോഗസ്ഥന്മാര്‍. കുപ്രസിദ്ധമായ Ruxton case അതില്‍ മറ്റു കെയ്സുകളെപ്പോലെ വികാരോത്തേജകമായ വിധത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. 1935 സെപ്റ്റംബര്‍ 29-ആംന് ഒരു യുവതി ലിന്‍ നദിയുടെ പാലത്തില്‍ ചാരിനിന്നപ്പോള്‍ ഒരു കെട്ട് പാറക്കല്ലില്‍ തടഞ്ഞുനില്‍ക്കുന്നതായും അതില്‍ നിന്ന് ഒരു കൈ ഉയര്‍ന്നുവന്നിരിക്കുന്നതായും കണ്ടു. രണ്ടു മനുഷ്യശിരസ്സുകള്‍. നാലുകെട്ടുകളിലായി തുടയെല്ലുകളും മാംസക്കഷണങ്ങളും കൈയില്ലാത്ത ഉടലും. രണ്ടു കൈകള്‍, 1935 സെപ്റ്റംബര്‍ 15-ആം തീയതിയിലെ ഒരു വര്‍ത്തമാനപ്പത്രത്തില്‍ പൊതിഞ്ഞുവച്ചിരുന്നു. മരിച്ചവരെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മുഖത്തെ തൊലി ഉരിച്ചുകളഞ്ഞിരിക്കുന്നു. ആകെ എഴുപതു കഷണങ്ങള്‍ വിഖ്യാതനായ ഗ്ലേസ്റ്ററാണ് പരിശോധന നടത്തിയത്. അദ്ദേഹവും അനുചരന്മാരും ചേര്‍ന്ന് ആ മാംസക്കട്ടകളില്‍ നിന്നു രണ്ടു രൂപങ്ങള്‍ ഉണ്ടാക്കി. രണ്ടും സ്ത്രീകളുടെ മൃതദേഹങ്ങള്‍ മൂന്നു സ്തനങ്ങള്‍ കെട്ടുകളില്‍ ഉണ്ടായിരുന്നു. അസ്ഥിബന്ധങ്ങളെക്കുറിച്ച് അറിവുള്ള ഡോക്ടറാണു കൊലപാതകി എന്നായി അഭ്യൂഹം. അതു ശരിയായിരുന്നു താനും. കൊലപ്പെട്ടവരുടെ പല്ലുകള്‍ പറിച്ചെടുത്തുകളഞ്ഞിരുന്നെങ്കിലും പിന്നീടുകിട്ടിയ ഒരു കെട്ടിലെ രണ്ടു കൈകളില്‍ വിരലുകള്‍ ഉണ്ടായിരുന്നു. അവ ചൂടുവെള്ളത്തില്‍ കുതിര്‍ത്തെടുത്തപ്പോള്‍ നല്ല വിരലടയാളങ്ങള്‍ കിട്ടി. നാല്പതുവയസ്സുകഴിഞ്ഞാല്‍ തലയോടുകളിലെ ചേര്‍പ്പുകള്‍ നല്ലപോലെ ചേര്‍ന്നുപോകും. ഒരു തലയോടിലെ ചേര്‍പ്പുകളില്‍ നിന്ന് നാല്‍പ്പതു വയസ്സിനോട് അടുപ്പിച്ച സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നു ഗ്ലേസ്റ്റര്‍ മനസ്സിലാക്കി. മറ്റേ സ്ത്രീക്ക് ഇരുപതിനോട് അടുപ്പിച്ച വയസ്സും.

അക്കാലത്ത് ലങ്കാസ്റ്ററില്‍ ഒരു പെര്‍ഷ്യന്‍ ഡോക്ടര്‍ ബക്ക് റക്സ്റ്റണ്‍ തന്റെ ഭാര്യയെ കാണാനില്ലെന്നു പൊലീസിനോടു പരാതി പറഞ്ഞിരുന്നു. പക്ഷേ, അയാള്‍ തന്നെയാണ് ഭാര്യയെ ജാരസംസര്‍ഗ്ഗ സംശയത്തിന്റെ പേരില്‍ കൊന്നത്. സ്ത്രീയുടെ നിലവിളികേട്ട് ഓടിയെത്തിയ പരിചാരികയെയും അയാള്‍ കൊന്നു. ആറ്റില്‍ക്കണ്ട മൃതദേഹങ്ങള്‍ ഡോക്ടറുടെ ഭാര്യയുടെയും വേലക്കാരിയുടെയും മൃതദേഹങ്ങളല്ലെന്ന് അയാളുടെ വക്കീല്‍ വാദിച്ചെങ്കിലും ഫിങ്കര്‍ പ്രിന്റ് തുടങ്ങിയ തെളിവുകള്‍ കൊലപാതകി ആരെന്ന് തെളിയിച്ചു. ഡോക്ടറെ തൂക്കിക്കൊന്നു കോടതി വിധിയനുസരിച്ച്.

ഈ സംഗ്രഹത്തില്‍ നിന്ന് ഗ്ലേസ്റ്ററുടെ ഫാറെന്‍സിക് (forensic) വിജ്ഞാനത്തെക്കുറിച്ച് ഒന്നും സ്പഷ്ടമാക്കുന്നില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് പുസ്തകം വായിച്ചു നോക്കാന്‍ ഞാന്‍ അവരോടും വിശേഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്മാരോടും അപേക്ഷിക്കുന്നു. “…Written In Blood” is an authoritative and compelling work that will fascinate the expert criminologist and the general reader alike എന്ന പ്രസ്താവം സത്യം.

കമ്പിയാപ്പീസിലെ ശിപായി

“ഒരു കവിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കുന്നത് നല്ലതാണോ?” “ജിലേബിയുടെ സ്വാദ് അറിയണമെങ്കില്‍ അല്പാല്പമായി രുചിക്കണം. വിഴുങ്ങിയാല്‍ പറ്റില്ല. ഒറ്റയിരിപ്പിലെ വായന വിഴുങ്ങലാണ്.”

എന്റെ കാരണവരുടെ ഭാര്യക്ക് ആവശ്യത്തിലധികം മക്കളുണ്ടായിരുന്നെങ്കിലും അവര്‍ ഒരനാഥശിശുവിനെ എടുത്തുവളര്‍ത്തി. കാരണവരും ഭാര്യയും ആ ശിശുവിനെ പഠിപ്പിച്ചു നല്ല നിലയിലാക്കാന്‍ നന്നേശ്രമിച്ചെങ്കിലും അവന്റെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സിനപ്പുറം പോയില്ല. നിലവിളക്കു കത്തിച്ചു വച്ചു കഴിഞ്ഞാല്‍ പയ്യന്‍ പാഠപുസ്തകമെടുത്തു വായന തുടങ്ങും. എന്നും ഒരു പാഠം തന്നെ വായിക്കും. ‘ടൈറ്റാനിക്കിന്റെ അത്യാഹിതം’ ആണ്ടില്‍ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ആ ബാലന്‍ അയല്‍വീട്ടുകാരുടെ ചെവിപൊട്ടിക്കുമാറ് ‘ടൈറ്റാനിക്കിന്റെ അത്യാഹിതം’ വായിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കണക്കിന്റെ ഉത്തരക്കടലാസ്സിലും അവന്‍ ‘ടൈറ്റാനിക്’ കടലില്‍ മുങ്ങിയതെങ്ങനെയെന്ന് എഴുതിവച്ചിരിക്കും. അഞ്ചാം ക്ലാസ്സില് വച്ചു വിദ്യാഭ്യാസം നിറുത്തി. കാലം കഴിഞ്ഞു. കാരണവര്‍ മരിച്ചു. ഭാര്യയ്ക്ക് കഷ്ടപ്പാടായി. അവര്‍ കടംവാങ്ങിച്ചുതുടങ്ങി. “പരമേശ്വരാ, നീ കുറുങ്കുടി വീട്ടില്‍ച്ചെന്ന് ഇരുപത്തഞ്ചു രൂപ കടം വാങ്ങിക്കൊണ്ടുവാ” എന്ന് അവര്‍ ഒരു ദിവസം പറഞ്ഞു. അപ്പോഴേക്കും യുവാവായിമാറിയ പരമേശ്വരന്‍ കുറുങ്കുടി വീട്ടിലേക്കു പോയിവരുന്നതും കാത്ത് ഗൃഹനായിക ഇരിക്കുകയാണ്. മൂന്നു മണിക്കൂര്‍ കഴിഞ്ഞു പരമേശ്വരന്‍ എത്തുന്നു. കാരണവരുടെ ഭാര്യ ഉത്കണ്ഠയോടെ ‘രൂപകിട്ടിയോ?’ എന്നു ചോദിക്കുന്നു. പരമേശ്വരന്‍ തോര്‍ത്തുകുടഞ്ഞ് തറയില്‍ വിരിച്ചിട്ടു തുടങ്ങുന്നു: “ഞാന്‍ ഇവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ നമ്മുടെ കാര്‍ത്തി അമ്മച്ചിവരുന്നു. ‘എവിടെപ്പോകുന്നു പരമേശ്വരാ’ എന്ന് അമ്മച്ചിയുടെ ചോദ്യം. ‘കുറുങ്കുടിയിലേക്ക്’ എന്ന് ഉത്തരം. ശ്രീകണ്ഠേശ്വരത്തേക്കു തിരിഞ്ഞപ്പോള്‍ നമ്മുടെ കൊച്ചിലാണ്ടണ്ണന്‍ വരുന്നു. (മേക്കപ്പ് ആര്‍ടിസ്റ്റായ കെ.വി. നീലകണ്ഠന്‍ നായരാണ് ഈ കൊച്ചിലാണ്ടണ്ണന്‍) ‘പരമേശ്വരാ എന്തെല്ലാം വിശേഷം?’ എന്ന് അണ്ണന്‍ ചോദിച്ചു. ഇത്രയുമാകുമ്പോള്‍ ഗൃഹനായികയുടെ ക്ഷമനശിക്കുന്നു. കൊണ്ടുവന്ന പണം കൊടുത്തിട്ടു വേണം അരിവാങ്ങി അടുപ്പിലിടാന്‍ അവര്‍ ദേഷ്യത്തോടെ “എടാ… മോനേ പണം കിട്ടിയോ എന്നുപറ” എന്നു അലറുന്നു. “പറയാം അമ്മച്ചി” എന്നു പറഞ്ഞിട്ട് പിന്നീടും അയാള്‍ അരമണിക്കൂര്‍ നേരം വഴിയിലെ വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്നു. കാരണവരുടെ ഭാര്യ ലോകത്തുള്ള സകലതെറിവാക്കുകളുടെയും ഉടമസ്ഥയാണെന്നു തെളിയിക്കുമ്പോള്‍ “ങ്ഹാ കുറുങ്കുടിയിലെ ചേട്ടന്‍ പറഞ്ഞു ഒറ്റക്കാശില്ലെന്ന്” എന്നു പരമേശ്വരന്‍ അരുളിചെയ്യുന്നു. ഈ പരമേശ്വരനെ ഒരു ‘റ്റിപ്പിക്കല്‍ ക്യാരിക്ട’റായി കരുതാം.

എനിക്കു പരിചയമുള്ള ഒരു പ്രഫെസറോടു ഞാന്‍ ഒരു ദിവസം പറഞ്ഞു: “സര്‍, വിഷമായ രാസവസ്തുവീണ പഞ്ചാരകഴിച്ച് പലരും മരണമടഞ്ഞു. അറിഞ്ഞോ?” പ്രഫെസര്‍ ഇതുകേട്ട് തുടങ്ങി: ‘ഓ ഷുഗറില്‍ അതു വീണോ? ഷുഗര്‍ മില്‍ തിരുവല്ലയിലോ മറ്റോ ഇല്ലേ? മന്നം ഷുഗര്‍ മില്ലോ? മന്നം. മന്നത്തുപദ്മനാഭന്‍. അദ്ദേഹത്തിന്റെ വീട് എവിടെയാണ്? ചങ്ങനാശ്ശേരിയിലോ? ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള എന്നൊരു വലിയ ആള്‍ ഉണ്ടായിരുന്നല്ലോ? അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത് ആര്? സി. നാരായണപിള്ളയോ? സി. നാരായണപിള്ള ഇടപ്പള്ളിക്കാരനല്ലേ? രാഘവന്‍പിള്ള എന്നൊരു കവിയും ഇടപ്പള്ളിയില്‍ ഉണ്ടായിരുന്നല്ലോ. അദ്ദേഹം ആത്മഹത്യചെയ്തു അല്ലേ? ആത്മഹത്യ മാനസികരോഗമാണ്. അതിനെക്കുറിച്ച് ഏമില്‍ ദുര്‍കേം പുസ്തകമെഴുതിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ അതുണ്ട്. ഓ ഇന്ന് ലൈബ്രറിക്ക് അവധിയാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി. നമ്മുടെ നാട്! റഷ്യയിലാണെങ്കില്‍ അവധിയേയില്ല. അവിടെ ക്രൂഷ്ചേവാണ് അധികാരി. നമ്മുടെ പാര്‍വത്യകാരന്മാരെയും അധികാരി എന്നുവിളിക്കും” ഇത്യാദി. മരണത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ച ഞാന്‍ പ്രാണനും കൊണ്ട് ഓടി. ഈ പ്രഫെസറും ‘റ്റിപ്പിക്കല്‍ ക്യാരിക്ടര്‍’തന്നെ.

ഈ രണ്ടുപേരെയും — പരമേശ്വരനെയും പ്രഫെസററെയും — ഓര്‍മ്മിപ്പിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ആംബ്യുലന്‍സ്’ എന്ന ചെറുകഥ എഴുതിയ ശ്രീ. എം. രാഘവന്‍. ഗര്‍ഭിണി വീട്ടിലിരിക്കുന്നു. കമ്പിയാപ്പീസിലെ ജോലിക്കാരന്‍ കമ്പിസന്ദേശവുമായി വരുന്നു. അയാള്‍ വരുന്നവഴി, ഗെയ്റ്റിലെ വിടവ്, ഗര്‍ഭിണിയുടെ വീര്‍ത്ത വയറ്, വിറയല്‍, ഇങ്ങനെ പോകുന്ന പരസ്പരബന്ധമില്ലാത്ത വിവരണങ്ങള്‍. കഥയാകെ മൂന്നു പുറങ്ങളില്‍, രണ്ടു പുറത്തോളമായിട്ടും കമ്പിയാപ്പീസ് ജോലിക്കാരന്‍ ടെലിഗ്രാം കൊടുക്കുന്നില്ല ഗര്‍ഭിണിയുടെ കൈയില്‍. പിന്നീട് കൊടുത്തിരിക്കണം. ആംബ്യുലന്‍സില്‍ മൃതദേഹം കൊണ്ടുവരുന്നു. മരിച്ചയാളിന്റെ വീട്ടിലേക്കാണ് അതുകൊണ്ടു പോകുന്നത്. ഗര്‍ഭിണി കുളിക്കാന്‍ തുടങ്ങുമ്പോള്‍ വായനക്കാരുടെ ഭാഗ്യംകൊണ്ട് പരമേശ്വരന്‍ പണം കിട്ടിയില്ലെന്നു പറയുന്നു. പ്രഫെസര്‍ നിറുത്തുന്നില്ലെന്നു കണ്ട് വേറൊരധ്യാപകന്‍ ഓടുന്നു. സഹജാവബോധത്തിന്റെ തീക്ഷ്ണതയോടുകൂടി മരിച്ചയാളിന്റെ ഭാര്യയുടെ മാനസികനില ചിത്രീകരിക്കാതെ നമ്മുടെ കഥാകാരന്‍ ശാഖാചംക്രമണം നടത്തുന്നു. കഥാപാത്രത്തിന്റെ ബോധമണ്ഡലത്തെ ചില വാക്കുകള്‍ കൊണ്ടുപിടിച്ചെടുത്ത് വികാരസാന്ദ്രതയെ ആവിഷ്ക്കരിക്കുമ്പോഴാണ് കലയുടെ ഉദയം. അത് രാഘവന് അറിഞ്ഞുകൂടാ. അറിഞ്ഞുകൂടാത്തതുകൊണ്ടാണ് കമ്പിയാപ്പീസ് ജോലിക്കാരനെ രണ്ടുപുറങ്ങളില്‍ ടെലിഗ്രാം കൈയില്‍ വയ്പിച്ചുകൊണ്ടു നിറുത്തുന്നത്; ഇടയ്ക്കിടെ ഗതാവലോകന കലാസങ്കേതമുപയോഗിച്ച് ഗള്‍ഫ് രാജ്യത്തില്‍ വച്ച് ഗര്‍ഭിണി ഏതോ ഉണങ്ങിയ കായുടെ കുരുനീട്ടിത്തുപ്പിയപ്പോള്‍ ഗ്രില്ലില്‍ ചെന്നടിച്ച് താഴെ വീണതു വര്‍ണ്ണിക്കുന്നത്. ജീവിതത്തെ വിരസമായ ഒരു ടെക്നിക്കില്‍ ഒതുക്കിയാല്‍ അത് കലയാവും, കഥയാവും എന്ന് രാഘവന്‍ “ധരിച്ചു വശാ”യിരിക്കുന്നു. വികാരത്തിലേക്കല്ല അനുവാചകന്‍ വലിച്ചെറിയപ്പെടുന്നത്. അര്‍ത്ഥശൂന്യങ്ങളും ഔചിത്യരഹിതങ്ങളുമായ പ്രസ്താവങ്ങളിലേക്കാണ്.

* * *

കടലില്‍ മുങ്ങിത്താഴാന്‍ പോകുന്ന ബോട്ടില്‍ സഞ്ചരിക്കുന്നവരെക്കുറിച്ചെഴുതിയ ഒരു കഥയുടെ ആരംഭം ഇങ്ങനെയാണ്. (The Open Boat Stephen Crane) None of them knew the color of the sky. മുങ്ങിച്ചാകാന്‍ പോകുന്നവര്‍ ആകാശത്തേക്കു നോക്കില്ല. തങ്ങള്‍ക്കു നേരെ ആഞ്ഞടിക്കുന്ന തിരകളെമാത്രമേ കാണൂ. ഇതാണ് ‘ഇന്‍സൈറ്റ്’. ഇതില്ലാത്തവര്‍ കഥയെഴുതി മനുഷ്യരെ ഉപദ്രവിക്കരുത്.

Cardiac Suture എന്നൊരു വിസ്മയജനകമായ ജര്‍മ്മന്‍കഥ ഞാന്‍ വായിച്ചിട്ടുണ്ട് (Ernst Weiss എഴുതിയത്) ഹൃദയത്തിലേക്കു സ്റ്റീല്‍ പെന്‍ കുത്തിയിറക്കി ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ തയ്യലിടുന്നതിനെ വര്‍ണ്ണിക്കുന്ന ആ കഥയില്‍ ഏതാനും വാക്യങ്ങള്‍ കൊണ്ട് കഥാകാരന്‍ സംഭ്രമം സൃഷ്ടിക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം: Good. From now on, pure oxygen, three and a half, four litres-by and by. And camphor for safety’s sake. Keep her head low, up in the ward too.. Blood transfusion only if required. Rather yes than no, which blood group? A? And you Mr. Von B?

“Also A Sir”

ഇതു വായിക്കു. കലയുടെ അദ്ഭുതം കാണാം. കഥയെഴുതേണ്ടത് എങ്ങനെയെന്നു ഗ്രഹിക്കാം.

കടവനാട് കുട്ടിക്കൃഷ്ണന്‍

“ടെലിവിഷന് ഒരു നല്ല നിര്‍വചനം തരൂ” “സ്വന്തമായി ഒന്നും തോന്നുന്നില്ല. ഒരു മിടുക്കന്‍ പറഞ്ഞത് എഴുതാം. ‘നമ്മള്‍ ഒരിക്കലും വീട്ടില്‍ കയറ്റാത്ത ആളുകളെ വീട്ടിനകത്തു കൊണ്ടുവരുന്ന ഒരു ഉപകരണം.”

ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ വിദ്യുച്ഛക്തി ഇല്ലാതെയായി. അങ്ങനെയുള്ള ഭംഗങ്ങള്‍ കൂടക്കൂടെ ഉണ്ടാകുമെന്നറിയാവുന്നതുകൊണ്ട് ഞാന്‍ വലിയൊരു മെഴുകുതിരി വാങ്ങിച്ചുവച്ചിട്ടുണ്ട്. അതു കത്തിച്ചു. ജന്നലില്‍ക്കൂടി കയറിവരുന്ന ചെറുകാറ്റേറ്റ് അത് ചാഞ്ഞും ചരിഞ്ഞും കത്തുന്നുണ്ട്. കാറ്റടിക്കുമ്പോള്‍ ഒന്നു ചാഞ്ഞാല്‍, ആ കാറ്റിന് തെല്ലു ശക്തികൂടുമ്പോള്‍ ഒന്നു ചരിഞ്ഞാല്‍ മരണം സംഭവിക്കില്ലെന്നു മെഴുകുതിരി ദീപത്തിനറിയാം. കാറ്റ് തീരെയില്ലാതെയായിട്ടും അതു ചഞ്ചലമാകുന്നല്ലോ. എന്റെ ഹൃദയവികാരം തരംഗങ്ങളായി അതിനെ സ്പര്‍ശിക്കുന്നുണ്ടോ? അതുമാവാം. വിദ്യുച്ഛക്തി വന്നിട്ട് എഴുത്തുതുടരാമെന്നു വിചാരിച്ച് ഞാന്‍ ഭവനത്തിന്റെ പൂമുഖത്തു വന്നു നിന്നു. ഒരു സുന്ദരിപ്പെണ്‍കുട്ടി പാതയിലൂടെ പോകുന്നു. വഴുക്കലുള്ള പാതയിലെ വെള്ളക്കെട്ടുകള്‍ പാവാടയില്‍ തട്ടരുതെന്നുവിചാരിച്ച് അവള്‍ പാവാട കണങ്കാലോളം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അവളുടെ കാലിലെ വെള്ളിക്കൊലുസ്സ് നേരിയ നിലാവുതട്ടി തിളങ്ങുന്നു. എന്തൊരു സുന്ദരമായ ലോകം! ലോകം സുന്ദരമായി തോന്നുന്നത് നമ്മളുടെ മനസ്സ് ആഹ്ലാദനിര്‍ഭരമായിരിക്കുമ്പോഴാണ്. വിഷാദമഗ്നമാണ് മനസ്സെങ്കില്‍ മെഴുകുതിരി ദീപവും കൊലുസ്സിന്റെ തിളക്കവും നമ്മെ വിഷാദിപ്പിക്കുകയേയുള്ളു. ഇപ്പോള്‍ ഈ ആഹ്ലാദത്തിനു ഹേതുവെന്ത്? മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. കടവനാടു കുട്ടിക്കൃഷ്ണന്‍ എഴുതിയ ‘ബസ് ഗുരുവായൂര്‍ക്ക്’ എന്ന മനോജ്ഞമായ കാവ്യം വായിച്ചു എന്നതുതന്നെ. കവി ഗുരുവായൂര്‍ക്കു ബസ്സില്‍ പോകുന്നതായി സങ്കല്പം. അതില്‍ ഒരു യുവാവും ഒരു യുവതിയും സഞ്ചരിക്കുന്നതായി സങ്കല്പം. അവര്‍ തങ്ങളുടെ ഇഷ്ടമനുസരിച്ച് അമ്പലത്തില്‍ച്ചെന്നു വിവാഹം കഴിക്കാന്‍ പോകുന്നതായി സങ്കല്പം. കുറേക്കഴിഞ്ഞപ്പോള്‍ അവരെ ബസ്സില്‍ കാണുന്നില്ലെന്നു സങ്കല്പം. കാവ്യം വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു കിനാവുകണ്ടതിനു ശേഷം ഉണര്‍ന്നതായി തോന്നിയെനിക്ക്. കവി സൃഷ്ടിക്കുന്ന സൗന്ദര്യത്തിനു ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. സങ്കല്‍പ്പത്തിലെ യുവാവ് യുവതിയോടു പറയുകയാണ്:

“എന്നാല്‍ നാമിന്നെത്തിയിരിപ്പതു
പെണ്‍മോഷ്ടാവിന്‍ സന്നിധിയില്‍, തന്‍-
പെങ്ങളെയും മോഷ്ടിക്കാനായ് തുണ
നിന്നൊരഭേദ ശുഭാശിസ്സിങ്കല്‍
എന്തിന്നമലേ ഖേദം?

എനിക്ക് ആഹ്ലാദത്തിന്റെ അനുഭൂതി നല്‍കിയ ഈ കവിക്ക് അഭിവാദനം.

ചോദ്യവും ഉത്തരവും (സാഹിത്യപരം)

Symbol question.svg.png വള്ളത്തോളിന്റെയും കുമാരനാശാന്റെയും കാവ്യസങ്കല്‍പ്പങ്ങള്‍ക്കുള്ള വ്യത്യാസമെന്ത്?

വള്ളത്തോള്‍ ജീവിതത്തിന്റെ സൗന്ദര്യത്തില്‍ മാത്രം കവിത കണ്ടു. (മാനം ചേര്‍ന്ന ഭടന്റെ… എന്നു തുടങ്ങുന്ന ശ്ലോകം നോക്കുക) കുമാരനാശാന്‍ ജീവിതത്തിന്റെ സൗന്ദര്യത്തിലും വൈരൂപ്യത്തിലും കവിത ദര്‍ശിച്ചു. (പോരാളിപ്പരിഷ ചൊരിഞ്ഞ ചോരയാറ്റില്‍… എന്ന ഭാഗം നോക്കുക) പിടയുന്ന കാര്‍മേഘത്തിലും പിടയുന്ന മനുഷ്യനിലും കുഞ്ഞിന്റെ കണ്ണുകളിലും കവിത കണ്ട കവിയാണ് ഹരീന്ദ്രനാഥ്!!

Symbol question.svg.png മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ നോവലേത്?

സി.വി. രാമന്‍പിള്ളയുടെ ‘രാമരാജാബഹദൂര്‍’.

Symbol question.svg.png കേരളത്തിലെ ഏറ്റവും വലിയ അഭിനേതാവ് ആര്?

ടി.ആര്‍. സുകുമാരന്‍നായര്‍ (അന്തരിച്ചു പോയി).

Symbol question.svg.png നവീന മലയാള സാഹിത്യത്തിലെ ഉത്കൃഷ്ടമായ നോവലേത്?

ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’.

Symbol question.svg.png ഒരു കവിയുടെ സമ്പൂര്‍ണ്ണകൃതികള്‍ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കുന്നത് നല്ലതാണോ?

ജിലേബിയുടെ സ്വാദ് അറിയണമെങ്കില്‍ അല്പാല്പമായിരുചിക്കണം. വിഴുങ്ങിയാല്‍ പറ്റില്ല. ഒറ്റയിരിപ്പിലെ വായന വിഴുങ്ങലാണ്. (ഉത്തരം മൗലികമല്ല. ഏതോ ഒരു കവിയുടെ കാവ്യത്തിലെ ആശയമാണെന്ന് ഓര്‍മ്മ പറയുന്നു.)

Symbol question.svg.png അതി സുന്ദരമായ ഒരു പ്രേമകഥ ഏതാണെന്നു പറയൂ?

Carson Mc Cullers എഴുതിയ The Sojourner.

നിമിഷസത്യങ്ങള്‍

നിത്യജീവിതത്തില്‍ ആരോ കളഞ്ഞ കറന്‍സിനോട്ട് നമുക്കു കിട്ടിയെന്നു വിചാരിച്ചു കലയുടെ ലോകത്തും അതാകാന്‍ പാടില്ല. ആകാമെന്നു തോന്നണമെങ്കില്‍ കഥാസന്ദര്‍ഭത്തെ ആ രീതിയില്‍ ചിത്രീകരിക്കണം.

നേരിയ നിലാവില്‍ നീങ്ങുന്ന മേഘത്തുണ്ടുകള്‍. അവ അല്പമകന്നുകഴിഞ്ഞാല്‍ സൌന്ദര്യം ഇല്ലാതാവുന്നു. നിശാഗന്ധി വിരിയാന്‍ തുടങ്ങുകയാണ് എന്റെ വീട്ടുമുറ്റത്ത്. വിടര്‍ന്നാല്‍ എന്തൊരു ഭംഗി. പക്ഷേ, എത്ര മണിക്കൂര്‍ നേരമാണ് ഈ രാമണീയകം നിൽക്കുക? നിശാശലഭം പനിനീര്‍ച്ചെടിയിലെ ഒരിലയില്‍ വന്നിരുന്നിട്ട് പറന്നകലുന്നു. ഇവയെല്ലാം — മേഘവും നിശാഗന്ധിയും നിശാശലഭവും — താല്‍കാലികസത്യങ്ങളാണ് കവി തകഴി ശങ്കര നാരായണന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘നിമിഷസത്യങ്ങ’ളാണ്. ഈ നിമിഷസത്യങ്ങളെക്കുറിച്ചു പാടിയ കവിയാണ് ചങ്ങമ്പുഴ. ചങ്ങമ്പുഴക്കവിതയുടെ സാരാംശത്തിലേക്കു അന്തര്‍ദൃഷ്ടി വ്യാപരിച്ച് ശ്രീ. ശങ്കരനാരായണന്‍ പാടുന്നു:

നിമിഷസത്യങ്ങള്‍ക്കു
നിറമാരിവില്ലിന്റെ
രുചിയേറ്റി മാങ്മയം തത്തി
ധനുമാസ ചന്ദ്രികയി
ലേഴിലംപാലയുടെ
ധവള സുമസൗരഭ്യമുറി.
അസ്ഥിയുടെ പൂക്കളായ്
വാക്കുവിരിയുന്നൊരാ
ശക്തി സൗന്ദര്യ പ്രവാഹം.

ചങ്ങമ്പുഴക്കവിതയ്ക്കുള്ള ശക്തിയും സൌന്ദര്യവും അവയെ പ്രകീര്‍ത്തിക്കുന്ന ഈ കാവ്യത്തിനുമുണ്ട്. സില്‍വിയ പ്ലാത്തിന്റെ ഒരു കാവ്യമാരംഭിക്കുന്നത് ഇങ്ങനെയാണ്:

If the moon smiled, she would resemble you
You leave the same impression
Of something beautiful, but annihilating
Both of you are great light borrowers
Her O-mouth grieves at the world. Yours is unaffected.

ചങ്ങമ്പുഴയും മാറ്റൊലിക്കവികളും ഒരുപോലെ. രണ്ടു കൂട്ടരും പ്രകാശം കടംവാങ്ങുന്നുവെന്നു പ്ലാത്ത് പറഞ്ഞത് ചങ്ങമ്പുഴയ്ക്കു ചേരില്ല. അദ്ദേഹം പ്രകാശം തന്നെയാണ്. ആ കവി ലോകത്തെ നോക്കി വിഷാദിച്ചു. മാറ്റൊലിക്കവികള്‍ക്കു ഭാവവ്യത്യാസമേയില്ല. വിഷാദമഗ്നമാണെങ്കിലും തകഴി ശങ്കരനാരായണന്‍ പറയുന്നതു പോലെ അതു ഇടിനാദവുമായിരുന്നു.

യുഗസംക്രമത്തിന്റെ
കവിയായ് പൊലിഞ്ഞ നിന്‍
തുടികൊള്ളുമസ്ഥിമാടത്തില്‍
തിലബിന്ദുവാലല്ല
ഹൃദയരക്തത്തിനാല്‍
ബലിനൽകുവാന്‍ ഞങ്ങളെത്തി
ഇടറാത്തൊരായുഗ
സ്പന്ദങ്ങളോരോന്നു
മിടിനാദമായ് ഞങ്ങള്‍ കേള്‍ക്കെ
പിടയുമാത്മാവുകള്‍
പുത്തന്‍ പ്രതീക്ഷതന്‍
തുടിമുഴക്കങ്ങളായ് മാറി.

ചങ്ങമ്പുഴയുടെ കാവ്യഗ്രന്ഥങ്ങളുടെ പേരുകള്‍ പറയാതെ അവയുടെ ചൈതന്യത്തെ കണ്ടറിഞ്ഞ് സ്വന്തം ഭാഷയില്‍ ആവിഷ്ക്കരിക്കുന്ന തകഴി ശങ്കരനാരായണന്റെ ഈ കാവ്യം സുന്ദരമാണ്.

ചോദ്യവും ഉത്തരവും (ആത്മവിഷയകം)

Symbol question.svg.png നിങ്ങളെ മറ്റുള്ളവര്‍ കുറ്റം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും?

അവര്‍ സത്യം പറയുന്നു. അതു കാണാന്‍ എനിക്കു കണ്ണില്ലല്ലോ എന്ന്.

Symbol question.svg.png നിങ്ങള്‍ ചിരിക്കാത്തതെന്ത്?

ഞാന്‍ ബഹുമാനിക്കുന്ന മന്ത്രിയാണ് ശ്രീമതി കെ.ആര്‍. ഗൗരിഅമ്മ. അവര്‍ ‘കൃഷ്ണന്‍നായര്‍ ചിരിക്കാത്തതെന്ത്?’ എന്ന് ഒരു സമ്മേളനത്തില്‍ പരസ്യമായി ചോദിച്ചു. പ്രഫെസര്‍ എം.കെ. സാനുവാണ് ആ ചോദ്യത്തിന് ഉത്തരം നൽകിയത് പ്രഭാഷണത്തിനിടയില്‍. ‘കൃഷ്ണന്‍നായര്‍ ചിരിക്കുന്നുണ്ട്. ഉള്ളിലാണ് ആ ചിരി. പുറത്തു കാണുന്നില്ല എന്നേയുള്ളു.

Symbol question.svg.png നിങ്ങള്‍ യൂറോപ്യന്‍ വേഷം ധരിച്ചാല്‍ എങ്ങനെയിരിക്കും?

എങ്ങനെയിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് എന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കു പലരും ക്ഷണിച്ചിട്ടും ഞാന്‍ പോകാത്തത്?

ഒന്നു കരയൂ

മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകില്‍
ഇക്കല്ലറതന്‍ ചവിട്ടുപടിയിലൊ
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ

എന്ന് ആവശ്യപ്പെട്ടതു ചങ്ങമ്പുഴയാണെന്നല്ലേ നമ്മളുടെ വിചാരം? അല്ല. ദേശാഭിമാനി വാരികയില്‍ ‘സുധാകരന്റെ ഓണം’ എന്ന ചെറുകഥ എഴുതിയ മേഘനാദനാണ് ആ ദയനീയമായ അപേക്ഷ നടത്തുന്നത്. “ഞാന്‍ കഥയുടെ ശവക്കല്ലറ നിര്‍മ്മിച്ചു വച്ചിരിക്കുന്നു. മനസ്സ് കല്ലല്ലാത്ത വല്ല വായനക്കാരനുമുണ്ടെങ്കില്‍ ഇതിന്റെ പുറത്തുകയറി അല്പനേരമിരുന്നു കരഞ്ഞിട്ടുപോകണേ” എന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഞാന്‍ കരഞ്ഞു. കരയാതിരിക്കുന്നതെങ്ങനെ? ദരിദ്രനായ സുധാകരന്‍ ഒരു കൂട്ടുകാരനോടു പണം കടംവാങ്ങാന്‍ ബസ് സ്റ്റാന്‍ഡില്‍ വന്നു നിൽക്കുന്നു. രണ്ടുപേരെ നേരത്തേ ഉള്ളില്‍ കരുതിയെങ്കിലും ഒരുത്തനെ കണ്ടു. കടം കിട്ടിയില്ല. ചായകുടിക്കാന്‍ പോലും പൈസയില്ല. അങ്ങനെ ദുഃഖിച്ചു നില്ക്കുമ്പോള്‍ അതാ കിടക്കുന്നു ഒരു നൂറുരൂപനോട്ട് റോഡില്‍. ആരും കാണാതെ ഭയത്തോടെ അതെടുത്തു. മകന് റെഡിമെയ്ഡ് ഉടുപ്പുവാങ്ങിച്ചു. ഓണസ്സദ്യക്ക് വേണ്ടതൊക്കെ മേടിച്ചു.തിരുവോണ ദിവസം ഭാര്യ ചോറുവിളമ്പി. പക്ഷേ, സുധാകരനു ചോറ് ഇറങ്ങുന്നില്ല. നോട്ട് കളഞ്ഞവന്‍ തന്നെപ്പോലെ ദരിദ്രനാണെങ്കിലോ? അയാള്‍ ഓണത്തിന് ഉണ്ണാതെ ഇരിക്കുകയാവുമല്ലോ. ഇംഗ്ലീഷില്‍ tear jerker എന്നു വിളിക്കുന്ന കഥയുണ്ട്. നോവലുണ്ട്. മേഘനാദന്‍ കണ്ണീരു ചാടിച്ചേ അടങ്ങു എന്ന മട്ടുകാണിക്കുന്നു. ആരെങ്കിലും കരഞ്ഞോ, കരയുമോ? ഞാന്‍ കരഞ്ഞു എന്ന് മുന്‍പെഴുതിയത് തമാശയായിട്ടാണ്. എന്റെ മാനസം അത്രകരിങ്കല്ലൊന്നുമല്ല. എന്നിട്ടും ഞാന്‍ ഇതിലെ അതിഭാവുകത്വവും കലാരാഹിത്യവും ബാലിശത്വവും കണ്ട് പൊട്ടിച്ചിരിച്ചു. കരയിക്കാനാണല്ലോ ചായകുടിക്കാന്‍ പൈസയില്ലാത്ത അയാള്‍ക്ക് വഴിയില്‍ കിടക്കുന്ന നോട്ട് കഥാകാരന്‍ കാണിച്ചുകൊടുത്തത്. നമുക്കും പലതും കളഞ്ഞുകിട്ടാറില്ലേ? അതുകൊണ്ട് കഥാലോകത്തും കഥാപാത്രത്തിന് നൂറല്ല. അഞ്ഞൂറു രൂപയുടെയോ അയ്യായിരം രൂപയുടെയോ നോട്ട് റോഡില്‍ നിന്നു കിട്ടിക്കൊള്ളട്ടെ. പക്ഷേ അത് വിശ്വാസ്യത ജനിപ്പിക്കണം. നിത്യജീവിതത്തില്‍ ആരോ കളഞ്ഞ കറന്‍സിനോട്ട് നമുക്ക് കിട്ടിയെന്നു വിചാരിച്ചു കലയുടെ ലോകത്തും അതാകാന്‍ പാടില്ല. ആകാമെന്നു തോന്നണമെങ്കില്‍ കഥാസന്ദര്‍ഭത്തെ ആ രീതിയില്‍ ചിത്രീകരിക്കണം. ഇന്നത്തെ നിലയില്‍ ഇത് സ്കൂള്‍ ബോയ് ഷോര്‍ട് സ്റ്റോറിയാണ്. ദേശാഭിമാനി വാരിക ധിഷണാശാലികളും മനസ്സിനു പരിപാകം വന്നവരും വായിക്കുന്ന ഉത്കൃഷ്ടമായ വാരികയാണ്. അതിലെ ‘കുട്ടികളുടെ ലോകം’ എന്ന പംക്തിയില്‍ ഇത് അച്ചടിച്ചുവന്നെങ്കില്‍ ഞാന്‍ വായിക്കില്ലായിരുന്നു. എനിക്ക് ഇത് എഴുതേണ്ടിവരുമായിരുന്നില്ല.

* * *

ഇന്നലെ ബസ്സ് കാത്ത് റോഡില്‍ നിന്നപ്പോള്‍ ഒരു മാരുതിക്കാര്‍ അടുത്തുവന്നു നിന്നു. അതിനകത്ത് ഇരുന്ന ഒരാള്‍ എന്നോട് എന്തോ ചോദിച്ചു. ആ മനുഷ്യന്റെ വായനങ്ങുന്നത് എനിക്കുകാണാമെന്നല്ലാതെ ഒരുവാക്കും കേള്‍ക്കാന്‍വയ്യ. കാര്‍ഡോറിന്റെ കണ്ണാടി ഉയര്‍ത്തിവച്ചിരിക്കുകയാണ്. ഞാന്‍ മറുപടി പറയാതെ നിന്നപ്പോള്‍ ‘ഇവനൊരു തണ്ടന്‍’ എന്ന മട്ടില്‍ കാറ് കൊണ്ടുപോകാന്‍ അയാള്‍ ഡ്രൈവറോട് പറഞ്ഞു. അതും ആംഗ്യമായി ഞാന്‍ കണ്ടു.

ഇതുപോലെ ആശയം പകര്‍ന്നുകൊടുക്കാത്ത കഥകളുണ്ട്. അവരുടെ ഭാഷ എന്ന കണ്ണാടിയിലാണ് തടസ്സം ഉണ്ടാക്കുന്നത്.

ഒരു മാസത്തിനു മുമ്പ് ഒരാള്‍ പണം കടം ചോദിക്കാന്‍ വീട്ടിലെത്തി. ചോദിച്ചു കഴിഞ്ഞയുടനെ മകനെവിടെ എന്നായി വേറൊരു ചോദ്യം. മകന്‍ മരിച്ചു കഴിഞ്ഞിട്ട് എട്ടു വര്‍ഷമായിയെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവനെ കണ്ടിട്ടില്ലാത്ത ആഗതന്‍ ‘അയ്യോ ആ പയ്യന്‍ പോയോ’ എന്നു ചോദിച്ചുകൊണ്ട് നെഞ്ചത്തടിച്ചു നിലവിളിച്ചു. അയാളുടെ തേങ്ങലും ഏങ്ങലും നിലവിളിയും കേട്ടു വീട്ടുകാര്‍ പേടിച്ചു. കള്ളക്കരച്ചില്‍. പണം കിട്ടാന്‍വേണ്ടിയുള്ള രോദനം. ഇങ്ങനെ വ്യാജവിലാപം നടത്തുന്ന ചെറുകഥകളുമുണ്ട്.

ചോദ്യവും ഉത്തരവും (സാമൂഹികം)

‘ഇന്‍സൈറ്റ്’ ഇല്ലാത്തവര്‍ കഥയെഴുതി മനുഷ്യരെ ഉപദ്രവിക്കരുത്.

Symbol question.svg.png നിങ്ങള്‍ ശുദ്ധമായ മലയാള പദങ്ങള്‍ ഉള്ളപ്പോള്‍ സംസ്കൃതപദങ്ങള്‍ പ്രയോഗിക്കുന്നതെന്തിന്?

അച്ചടിത്തെറ്റുവന്നാല്‍ അസഭ്യമാകുന്ന ചില മലയാള പദങ്ങള്‍ ഉണ്ട്. ആ തെറ്റു വരാനിടയുള്ള വാക്കുകള്‍ സംസ്കൃതത്തിലാക്കിയാണ് ഞാന്‍ എഴുതാറ്. ടെലിഗ്രാം അയയ്ക്കുമ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. ഒരുത്തന്‍ അയാളുടെ ഭാര്യക്ക് WISH YOU WERE HERE എന്നു കമ്പി സന്ദേശമയച്ചു. HERE എന്ന പദത്തിന്റെ അവസാനത്തെ അക്ഷരമില്ലാതെയാണ് ടെലിഗ്രാം അവര്‍ക്കു കിട്ടിയത്. അപ്പോള്‍ WISH YOU WERE HER എന്നായി.

Symbol question.svg.png ടെലിവിഷന് ഒരു നല്ല നിര്‍വചനം തരൂ

സ്വന്തമായി ഒന്നും തോന്നുന്നില്ല. ഒരു മിടുക്കന്‍ പറഞ്ഞത് എഴുതാം. ‘നമ്മള്‍ ഒരിക്കലും വീട്ടില്‍ കയറ്റാത്ത ആളുകളെ വീട്ടിനകത്തു കൊണ്ടുവരുന്ന ഒരു ഉപകരണം’

Symbol question.svg.png തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ എഴുതിവയ്ക്കാവുന്ന ബോര്‍ഡ് എന്താവാം?

‘കൈകഴുകാനുള്ള സ്ഥലം’ എന്നതു മാറ്റി ‘ഛര്‍ദ്ദിക്കാനുള്ളസ്ഥലം’ എന്നാക്കാം. അല്ലെങ്കില്‍ ഇങ്ങനെയുമാകാം: ‘ഒരിക്കല്‍ നിങ്ങള്‍ ഇവിടെ നിന്നു ഭക്ഷണം കഴിച്ചാല്‍ പിന്നെ വേറൊരിടത്തുനിന്നും ഭക്ഷണം കഴിക്കില്ല’

പാസ്സും സ്പെന്‍ഡറും

ഒരു മഹാനായ കവി മറ്റൊരു മഹാനായ കവിയെ ആദരിക്കുന്നതെങ്ങനെയെന്നു ഗ്രഹിക്കണമെങ്കില്‍ സ്റ്റീഫന്‍ സ്പെന്‍ഡര്‍ നോബല്‍ സമ്മാനം നേടിയ ഒക്ടാവ്യോ പാസ്സിനെക്കുറിച്ച് എഴുതിയതു വായിക്കണം. (The Economist വാരിക 20 — 26 October) ലോകത്തെസ്സംബന്ധിച്ച് ഒരു വീക്ഷണഗതിയുള്ള എഴുത്തുകാരന്റെ അനന്യത — identity — അമൂര്‍ത്താശയങ്ങളില്‍ വിലയം കൊണ്ടുപോകുമെന്നാണ് സ്പെന്‍ഡറുടെ അഭിപ്രായം. പാസ്സിന്റെ കാര്യത്തില്‍ അതു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം സ്പാനിഷ് ഭാഷയിലെഴുതുന്ന മെക്സിക്കന്‍ തന്നെയായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമുന്നതമായവിധത്തില്‍ മൗലികപ്രതിഭയുള്ള സ്വത്വശക്തിയാണ് പാസ്സിന്റേത്. അത് അദ്ഭുതമാവഹിക്കുന്നതും ഏതിലും കടന്നു ചെല്ലുന്നതുമാണ്. പാസ്സിന് നോബല്‍ സമ്മാനം നൽകിയ അക്കാഡമി ആ കൃത്യം കൊണ്ട് മാന്യത ആര്‍ജ്ജിച്ചിരിക്കുന്നുവെന്ന് സ്പെന്‍ഡര്‍ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു.

പാസ്സിന്റെ കവിതയ്ക്കാണോ ഉപന്യാസങ്ങള്‍ക്കാണോ സമ്മാനം കിട്ടിയതെന്നു ന്യൂസ് വീക്കിന്റെ സാറാ അദ്ദേഹത്തോടു ചോദിച്ചു. കവിതയ്ക്കും ഉപന്യാസങ്ങള്‍ക്കുമാണ് അക്കാഡമി സമ്മാനമെന്ന് സ്പഷ്ടമാക്കിയതിനുശേഷം പാസ്സ് പറഞ്ഞു കവിതാരചനയ്ക്കു പകരമായിട്ടാണ് പ്രബന്ധരചനയില്‍ ഏര്‍പ്പെട്ടതെന്ന്. കവികള്‍ പാടുന്നവരാണ് എന്നൊരു പരമ്പരാഗതമായ ആശയമുണ്ട്. കവിക്കു കണ്ഠം മാത്രമല്ല മനസ്സുമുണ്ടല്ലോ. അതിനാല്‍ കവിയുടെ വ്യപാരമണ്ഡലം വികാസമാര്‍ന്നതാണ്. (ന്യൂസ്‌വീക്ക് Oct 22) ഈ വിചാരഗതിയുള്ളതുകൊണ്ടാവണം പാസ്സ് സാമാന്യകരണത്തിലുള്ള താല്‍പര്യം വിട്ട് ബ്ലേക്കിന്റെ minute particulars — സൂക്ഷ്മങ്ങളായ വിശദാംശങ്ങളിലേക്കു പോയത് (സ്പെന്‍ഡര്‍ പറയുന്നതാണിത്).

വൈരൂപ്യം

ഖരനെ വധിച്ചു. ശൂര്‍പ്പണഖയ്ക്കു അംഗവൈരൂപ്യം വരുത്തി. അങ്ങനെ രാവണന്റെ അടുത്തേക്കു പോകുന്ന രാക്ഷസിയെ പുനം നമ്പൂതിരി വര്‍ണ്ണിച്ചിട്ടുണ്ട്. ചില വരികളേ ഓര്‍മ്മയുള്ളു. അവ എഴുതാം:

“മധ്യേമാര്‍ഗ്ഗം നവനവരുധിരം
വര്‍ഷിച്ചീടും കാളഘനാഘന
മാലയിതെന്നും, ബാലാതപനിര
പൂണ്ടു നടക്കും നീലാഞ്ജനഗിരി
നൂനമിതെന്നും പരിചൊടു ജഗതാ
മാര്‍ത്തിവളര്‍പ്പാന്‍ പെരുമാറീടിന
കൃത്യയിതെന്നും നാസികയില്ലതി
ഘോരതതേടിന യാതനതന്നേ
പാര്‍ക്കിലിതെന്നും ഭീഷണതയ്ക്കൊരു
ഭൂഷണമെന്നും വൈരൂപ്യത്തിനൊ
രാസ്പദമെന്നും…”

ആ പ്രയോഗം നോക്കുക; വൈരൂപ്യത്തിനൊരാസ്പദമെന്നും. ശൂര്‍പ്പണഖയുടെ ആ വൈരൂപ്യം ഇപ്പോള്‍ ഞാന്‍ കാണുന്നത് സിസിലിയാമ്മ പെരുമ്പനാനി ‘കൈരളീ സുധ’ ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ഉറപ്പ്’ എന്ന കഥ (?) യിലാണ്. ഭാരതീറ്റീച്ചറിന്റെ ഒരു ശിഷ്യന്‍ പിശകാണ്. അവനെ നേരയാക്കാന്‍ റ്റീച്ചര്‍ അവനെ വീട്ടിലേക്കു വിളിക്കുന്നു. മാമ്പഴം ചെത്തിക്കൊടുക്കുന്നു. മേലില്‍ പഠിക്കാമെന്ന് വാക്കുകൊടുത്തിട്ടു പോകുമ്പോള്‍ ഭാരതീ റ്റീച്ചര്‍ ഗെയ്റ്റില്‍ പിടിച്ചുകൊണ്ട് അങ്ങനെ നിന്നുപോയി പോലും. എന്തൊരു കഥയാണിത്.

ത്രിദശമഹാരിപുനിശിചരപെരുമാള്‍
ശൗര്യക്കട്ട ദശഗ്രീവന്‍ താന്‍
മന്ത്രികളോടും തെളിവിലിരിക്കും
മണിമയരംഗാങ്കണഭുവിഗത്വാ
മൂക്കും മുലയും പ്രാഭൃതമാക്കി-
പ്പെരികെരുദിത്വാ സാരജനീചരി
രാവണനോടു പഴിച്ചുപറഞ്ഞാള്‍

വൈരുപ്യംവന്ന ശൂര്‍പ്പണഖയെക്കാള്‍ വൈരുപ്യമുണ്ട് ഇക്കഥയ്ക്ക്. ഇതുപോലെയുള്ള പത്തു കഥകള്‍ തുടര്‍ച്ചയായി വായിച്ചാല്‍ ജീവിതത്തോടു തന്നെ നമുക്കു വെറുപ്പുതോന്നും.

അപമാനിക്കല്‍ — മറുപടിയും

  1. “ഇംഗ്ലീഷ് പുസ്തകങ്ങളെക്കുറിച്ച് താന്‍ എഴുതുമ്പോള്‍ അവയുടെ വിലകൂടി കാണിക്കാറുണ്ടല്ലോ. പുസ്തകക്കച്ചവടക്കാര്‍ തനിക്കെന്തു കമ്മിഷന്‍ തരും? (സ്ത്രീയുടെ പേര്. പുരുഷന്റെ കൈയക്ഷരം) — മനുഷ്യന്‍ തന്നിലുള്ളതേ മറ്റുള്ളവരിലും കാണൂ.
  2. പൈങ്കിളിക്കഥയും നിങ്ങളുടെ പൈങ്കിളി നിരൂപണവും ഒന്നല്ലേ? — കോഴിക്കാഷ്ഠവും കോഴിയിറച്ചിക്കറിയും ചിലര്‍ക്ക് ഒന്നുപോലെയാണ്. രണ്ടും അവര്‍ ഭുജിക്കും.