close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 08 09


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 08 09
മുൻലക്കം 2002 08 02
പിൻലക്കം 2002 08 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ മരിച്ചു. ആ മഹച്ചരമം കഴിഞ്ഞിട്ടു് അഞ്ചുമിനിറ്റായില്ല. ആകാശവാണി വിലാപകാവ്യം പ്രക്ഷേപണം ചെയ്‌തു. അതു കേട്ടവരൊക്കെ ആകാശവാണിയുടെ ഉചിതജ്‌ഞതയെ പ്രകീര്‍ത്തിച്ചെങ്കിലും അവരില്‍ ആരും തന്നെ ഹ്രസ്വകാലത്തിനുള്ളില്‍ ഒട്ടൊക്കെ ദീര്‍ഘമായ കാവ്യം രചിക്കാനാവുമോ എന്നാലോചിച്ചില്ല. ഉള്ളൂര്‍ രോഗിയായി കിടക്കയില്‍ വീണയുടന്‍ തന്നെ വിലാപകാവ്യം എഴുതാന്‍ തുടങ്ങിയിരിക്കണം കവി. പതിനഞ്ചു ദിവസമെങ്കിലും കാവ്യമെഴുതാന്‍ വേണ്ടിവന്നിരിക്കണം. ഒരു മാസം കൊണ്ട് അതില്‍ തിരുത്തലുകള്‍ വരുത്തിയിരിക്കണം. ഓരോ ദിവസവും പത്രം വന്നു മുറ്റത്തു വീഴുന്ന ശബ്‌ദം കേട്ടു കവി ഓടിയിരിക്കണം. ഉള്ളൂര്‍ മരിച്ചോ എന്നു പത്രമാകെ നോക്കിയിരിക്കണം. ഒരു ദിവസം മരിച്ച വാര്‍ത്ത വന്നപ്പോഎഴുതുദ്ദേഹം ആള്‍ ഇന്‍ഡ്യ റേഡിയോ പ്രവര്‍ത്തിച്ചിരുന്ന ഭക്‌തിവിലാസത്തേക്കു കവിതയും കൊണ്ടോടിയിരിക്കണം.

ഞാന്‍ എറണാകുളത്തു ജോലി നോക്കിയിരുന്ന കാലത്താണു് കവി ജി. ശങ്കരക്കുറുപ്പു് രോഗിയായി ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കിടന്നതു്. അതിനും അല്‌പം മുന്‍പാണു് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചതു്. എറണാകുളത്തുള്ളവരെയൊക്കെ അദ്ദേഹം ഭദ്രാലയത്തിലേക്കു ക്ഷണിച്ചു് സല്‍കരിച്ചെങ്കിലും എന്നെ അവഗണിച്ചു. എങ്കിലും ശങ്കരക്കുറുപ്പു് ആശുപത്രിയിലായി എന്നറിഞ്ഞ ഞാന്‍ റ്റാക്‌സിക്കാറില്‍ അവിടെയെത്തി. അദ്ദേഹത്തെ കണ്ടു. അവശനായിക്കിടന്ന അദ്ദേഹത്തെക്കണ്ടു. ഞാന്‍ കണ്ണീരൊഴുകാതെ നിയന്ത്രണം പാലിച്ചു നിന്നു. ഒടുവില്‍ ആ പാദങ്ങളില്‍ തൊട്ടു കണ്ണില്‍ വച്ചിട്ടു് ഞാന്‍ ഓടി. അല്ലെങ്കില്‍ എന്റെ കണ്ണീരു് അദ്ദേഹവും സഹധര്‍മ്മിണിയും കണ്ടു കൂടുതല്‍ ആകുലാവസ്‌ഥയില്‍ ആകുമായിരുന്നു. പിന്നീടു് കവിയുടെ മകന്‍ രവിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു — “I could not restrain my tears” രവി അറിയിച്ചു — “അതു ഞാന്‍ അറിഞ്ഞു.”

ശങ്കരക്കുറുപ്പു് ആശുപത്രിയില്‍ കിടന്ന കാലത്തു കേരളത്തിലും പുറത്തും പ്രചാരമുള്ള ഒരു ദിനപ്പത്രത്തിന്റെ എഡിറ്റര്‍ — എല്ലാ മണ്ഡലങ്ങളിലും സ്വാധീനതയുള്ള എഡിറ്റര്‍ — എന്നെ ലൂസിയ ഹോട്ടലില്‍ വന്നു കണ്ടു. അദ്ദേഹത്തിന്റെ അപേക്ഷ രോഗിയായിക്കിടക്കുന്ന കവി മരിച്ചുവെന്നു് സങ്കല്‌പിച്ചു ലേഖനമെഴുതിക്കൊടുക്കണമെന്നായിരുന്നു. “എന്റെ മനസ്സ് അതിനു് അനുമതി തരുന്നില്ല” എന്നു് ഞാന്‍ മറുപടി പറഞ്ഞു. “രഹസ്യമായിരിക്കും, എഴുതു” എന്നു് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ “ഞാന്‍ ആ ദുഷ്‌കൃത്യം ചെയ്യുകയില്ല എന്നു് അസന്ദിഗ്ദ്ധമായി അദ്ദേഹത്തെ അറിയിച്ചു. പത്രാധിപര്‍ പോയി. അദ്ദേഹം അതുകൊണ്ടു് അവസാനിപ്പിച്ചില്ല. അക്കാര്യം ദിവസവും ടെലിഫോണില്‍ എന്നെ വിളിച്ചു ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചു. വലിയ തുക പ്രതിഫലമായി തരാമെന്നു് പറയുകയും ചെയ്‌തു എങ്കിലും ഞാന്‍ വഴങ്ങിയില്ല. പിന്നീടും ഒരു കൊല്ലത്തിലധികം കാലം കവി ജീവിച്ചിരുന്നു.

എനിക്കുണ്ടായ ധര്‍മ്മരോഷം നമ്മുടെ സംസ്‌കാരത്തിന്റെ ഒരവിഭാജ്യഘടകമാണു്. പക്ഷേ ഈ ധര്‍മ്മാധര്‍മ്മവിവേചനം പടിഞ്ഞാറുള്ളവര്‍ക്കു് അത്ര പ്രബലമല്ല എന്നു തെളിയിക്കുന്ന ഒരു നോവല്‍ ഞാന്‍ ഇന്നു വായിച്ചതേയുള്ളൂ. ആന്ദ്രേയീ കൂര്‍കോഫിന്റെ (Andrey Kurkov) “Death and the Penguin” എന്ന നോവല്‍. നോവലിസ്‌റ്റ് റഷനാണു്. വിക്‌റ്റര്‍ ചെറുകഥയെഴുത്തുകാരന്‍. അയാളുടെ ചെറുകഥ ഒരു പത്രത്തിന്റെ എഡിറ്റര്‍ നിരസിച്ചു. പക്ഷേ എഡിറ്റര്‍ വിക്‌ടറെ പൂര്‍ണ്ണമായും നിരാശപ്പെടുത്തിയില്ല. പത്രത്തിനുവേണ്ടി ചരമക്കുറിപ്പുകള്‍ എഴുതാന്‍ അയാളോടു ആവശ്യപ്പെട്ടു. മരിച്ചവരെക്കുറിച്ചു എഴുതുക എന്നതല്ല രീതി ജീവിച്ചിരിക്കുന്നവരെപ്പറ്റി മുന്‍കൂറായി ചരമക്കുറിപ്പ് എഴുതിവയ്‌ക്കണം. ലോകമെമ്പാടുമുള്ള പത്രങ്ങള്‍ ഇതു ചെയ്യാറുണ്ടത്രേ. മറ്റാരും എഴുതാത്ത രീതിയില്‍ വിക്‌റ്റര്‍ മരണക്കുറിപ്പുകള്‍ എഴുതും. മാസന്തോറും മുന്നൂറു ഡോളറാണു് അയാള്‍ക്കു പത്രാധിപര്‍ നല്‌കുന്നതു്. ക്ലീഷേ ഒഴിവാക്കിക്കൊണ്ടു് മൗലികമായി മരണത്തെക്കുറിച്ചു് വിക്‌റ്റര്‍ എഴുതിയതിന്റെ ഒരു Specimen നല്‌കട്ടെ:Writers and State Deputy Aleksandr Yakornitsky is no longer with us in the third row of the Chamber, a leather seat stands empty. To be occupied before long by another. But in the hearts of the many who knew Aleksandr Yakornitsky there will be a sense of emptiness, of profound loss” (Page 29) വിക്‌റ്ററുടെ പേരില്ല കുറിപ്പില്‍ ‘A group of friends’ എന്നേ അതിന്റെ താഴെ വച്ചിട്ടുള്ളു. വിക്‌റ്ററിന്റെ ചരമക്കുറിപ്പ് അനുസരിച്ചു് വ്യക്‌തികള്‍ മരിക്കുന്നു. ഒരാള്‍ വെടിയേറ്റാണു് മരിക്കുന്നതെങ്കില്‍ വേറൊരാള്‍ അനേകം നിലകളുള്ള കെട്ടിടത്തില്‍നിന്നു് വീണാണു് ചരമം പ്രാപിക്കുന്നത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനുശേഷമുള്ള Ukraine പ്രദേശത്താണു് ഇതെല്ലാം സംഭവിക്കുക. കുറ്റകൃത്യങ്ങള്‍ ഇങ്ങനെ അനവരതം നടക്കുമ്പോള്‍ വിക്‌റ്റര്‍ മുന്‍കൂറായി ചരമക്കുറിപ്പുകള്‍ എഴുതിയും ജന്തുശാലയില്‍ നിന്നു കിട്ടിയ പെന്‍ഗ്വിന്‍ പക്ഷിയെ സ്‌നേഹപൂര്‍വ്വം വളര്‍ത്തിയും ഒരുത്തന്‍ ഏല്‌പിച്ച ഒരു കൊച്ചുപെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ സംരക്ഷിച്ചും കഴിഞ്ഞുകൂടുകയാണു് പെന്‍ഗ്വിന്റെ പേരു മിഷ എന്നു്. അങ്ങനെയിരിക്കെ പെന്‍ഗ്വിനു് രോഗം വന്നു ഡോക്ടര്‍ പക്ഷിയെ പരിശോധിച്ചിട്ടു് ഹൃദയം മാറ്റിവയ്ക്കണമെന്നു് നിര്‍ദ്ദേശിച്ചു.മോട്ടോര്‍ അപകടത്തില്‍പ്പെട്ടു മാരകമായ ക്ഷതമേറ്റ ഒരാണ്‍കുട്ടിയുടെ മാതാപിതാക്കളില്‍നിന്നു് അവന്റെ ഹൃദയം വിക്ടര്‍ മേടിച്ചു. ഹൃദയശാസ്ത്രക്രിയ വിജയകരമായി നടന്നു.പക്ഷിയെ ധ്രുവത്തിലേക്കു അയച്ചു് അതിനെ ഗാര്‍ഹിക ബന്ധനത്തില്‍നിന്നു മോചിപ്പിച്ചു വിക്റ്റര്‍ നോവല്‍ അവസാനിക്കുന്നു. Where is the penguin? എന്നു് ഒരാളിന്റെ ചോദ്യം വിക്റ്ററോടു് “The Penguin is me” എന്നു് അയാളുടെ ഉത്തരം പെന്‍ഗ്വിൻ കുറെക്കാലം ബന്ധനത്തിലായിരുന്നല്ലോ. പോസ്‌റ്റ് സോവിയറ്റ് പ്രദേശത്തു എല്ലാ പൗരന്മാരും ബന്ധനത്തിലാണ് എന്നാണോ നോവലിസ്റ്റ് ധ്വനിപ്പിക്കുന്നതു്? പക്ഷി ഏതിന്റേയോ പ്രതിരൂപമാണു് ഏതിന്റേതെന്നു് എനിക്കു മനസ്സിലായില്ല.ഒരുപക്ഷേ സോവിയറ്റ് യൂണിയന്റേതാകാം. അതിനു താല്‍ക്കാലിക ഹൃദ്രോഗം വരുന്നതും രക്ഷപ്പെടുന്നതും ഗോര്‍ബച്ചേവിന്റെ ഭരണത്തെയാവും സൂചിപ്പിക്കുക. യെല്‍റ്റ്‌സിന്റെ ഭരണമാകാം രോഗത്തില്‍ നിന്നുള്ള മുക്‌തി എല്ലാം എന്റെ അഭ്യൂഹങ്ങള്‍ മാത്രം.

ഏതായാലും നോവല്‍ വായിക്കുന്നവര്‍ക്കു് അന്യവത്‌കരണബോധത്തില്‍പ്പെട്ട ജനതയെ കാണാന്‍ കഴിയും. മൈനര്‍ ക്ലാസിക്ക് എന്നു് ഈ നോവലിനെ Lesley Chamberlain വിശേഷിപ്പിക്കുന്നു. അതിനോടു് യോജിക്കാന്‍ വയ്യ. നോവല്‍ വായിച്ചു കഴിഞ്ഞതിനുശേഷം പെന്‍സില്‍കൊണ്ട് അതിന്റെ അവസാനത്തെ പുറത്തില്‍ ഞാന്‍ എഴുതിയതു് Trash എന്നും Contrived എന്നുമാണ്. അതാണ് ശരിയെന്നു് ഞാന്‍ വിചാരിക്കുന്നു. (Death and the Penguin, Andrey Kurkov, Translated from the Russian by George Bird. Pages 228. Price UK GBP 6.99.)

ആ രേഖയെ മാനിക്കൂ

ആലപ്പുഴ തെക്കനാര്യാട്ടെ തറയില്‍ വീട്ടില്‍ എ‌ക്‌സ്‌സൈസ് പ്യൂണ്‍ വേലായുധന്‍ പിള്ളയുടെ മകന്‍ ഭാസ്കരപ്പണിക്കരാണ് എനിക്ക് സര്‍ദാര്‍ കെ.എം. പണിക്കരുടെ ‘ബാലികാമതം’ എന്ന ആഭാസകാവ്യം വായിക്കാന്‍ തന്നത്. അച്ഛന്‍ കാണരുതു് എന്നു് മുന്നറിയിപ്പ് നല്‌കി ഭാസ്കരപ്പണിക്കര്‍ തന്ന ആ പുസ്തകം ഞാന്‍ മേശവലിപ്പു തുറന്നു അതിനകത്തു് വച്ചിട്ടു് മേശപ്പുറത്തു പഠിക്കാനുള്ള പുസ്തകം നിവര്‍ത്തി വയ്‌ക്കും. കണ്ണ് എപ്പോഴും “ബാലികാമത”ത്തില്‍. പിതാവു് ഞാന്‍ ഇരുന്നു പഠിക്കുന്ന കൊച്ചുമുറിയുടെ മുന്‍വശത്തുള്ള വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. എന്റെ വായനയുടെ കള്ളത്തരം കണ്ടുപിടിച്ച പിതാവ് പെട്ടെന്നു് മുറിയിലേക്കു കടന്നുവന്നു വലിപ്പിനകത്തു തുറന്നുവച്ചിരുന്ന “ബാലികാമതം” എടുത്തു. പുസ്‌തകത്തിന്റെ പാതിഭാഗത്തിലെത്തിയിരുന്നു ഞാന്‍.

“കാണ്‍ക നീ പന്തൊത്തുരുണ്ടു തടിച്ചൊരി
ക്കൊങ്കതന്‍ ചാരു സൗഭാഗ്യമെല്ലാം
പ്രേമപുരസ്സരമെന്‍ കാന്തന്‍ കൈകളാ
ലോമനിച്ചുള്ള പൊന്‍കുംഭയുഗ്‌മം”

എന്നു തുടങ്ങി കൊച്ചാണ്‍പിള്ളേര്‍ക്കു് കാമഭ്രാന്തു് ഉണ്ടാക്കുന്ന

‘ഭാഗ്യം മഹാഭാഗ്യം എന്‍തോഴി ഇങ്ങനെ
ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ?

എന്ന വരികളില്‍ അവസാനിക്കുന്ന ആ ഭാഗം ഞാന്‍ വീണ്ടും വീണ്ടും വായിച്ചു് എന്നെത്തന്നെ മറന്നിരിക്കുന്ന സന്ദര്‍ഭത്തിലാണു് പിതാവു് അതു പിടിച്ചെടുക്കാന്‍ വന്നത് “ചെറുക്കന്‍ വായിക്കുന്ന പുസ്തകം കണ്ടില്ലേ?” എന്നു പിതാവു് അമ്മയോടു ദേഷ്യത്തില്‍ പറയുന്നതു ഞാന്‍ കേട്ടു. പിന്നീടു് കെ.എം. പണിക്കരുടെ ‘ബാലികാമതം’ ഞാന്‍ കണ്ടിട്ടില്ല. മേശവലിപ്പിനകത്തുവയ്ക്കാതെ ചാരുകസേരയില്‍ കിടന്നു് പിതാവു് അതു വായിച്ചിരിക്കണം വീണ്ടും വീണ്ടും വായിച്ചിരിക്കണം. എന്നിട്ടു ദിവ്യമായ ഗ്രന്‌ഥമെന്നപോലെ അലമാരിയില്‍ സൂക്ഷിച്ചുവച്ചിരിക്കണം. അല്ലെങ്കില്‍ അടുത്ത വീട്ടിലെ സുന്ദരിയായ മധ്യവയസ്കയ്ക്ക് സ്‌നേഹപൂര്‍വ്വം സമ്മാനിച്ചിരിക്കണം. (ഞാന്‍ മുകളിലെഴുതിയ വരികള്‍ ഓര്‍മ്മ നല്‌കിയതാണു്) കെ.എം. പണിക്കരുടെ ഈ കാവ്യബീഭത്സതയോടു വള്ളത്തോളിന്റെ ഈ വരികള്‍ താരതമ്യപ്പെടുത്തൂ.

ആഭാസത്തരവും സഭ്യതയും തമ്മിലുള്ള രേഖ വളരെ നേര്‍ത്തതാണു്. കരുതി പ്രയോഗിച്ചില്ല പദമെങ്കില്‍ സഭ്യത തെറിയായി മാറും. ഇതുപോലെയാണു് ജേണലിസവും കലയും.

പുല്‌പായില്‍നിന്നെഴുന്നേറ്റിളം പെണ്‍കൊടി
ശുഭ്രരാമായണ പുസ്‌തകത്തെ
ചെമ്പട്ടു കഞ്ചുകച്‌ഛന്നമായ്‌ത്താരുണ്യ
സമ്പത്തുയര്‍ന്നുവരുന്ന മാറില്‍.
കല്ലും പവിഴവും പൊന്നുമണിഞ്ഞുള്ള
കണ്ഠം തൊടുമാറു വച്ചഴകില്‍
ഇത്തിരി ചാഞ്ഞൊരു തണ്ടലര്‍ പോലായ
വക്‌ത്രത്തിന്‍ കീഴ്‌വശം കൊണ്ടമര്‍ത്തി.”

സംസ്‌കാര സമ്പന്നനാണു് വള്ളത്തോളെന്നു് ഈ വരികള്‍ ഉദ്‌ഘോഷിക്കുന്നില്ലേ? എന്തൊരു മനോഹാരിതയാണു് ഈ വരികള്‍ക്ക്! ആഭാസത്തരവും സഭ്യതയും തമ്മിലുള്ള രേഖ വളരെ നേര്‍ത്തതാണു് കരുതി പ്രയോഗിച്ചില്ല പദമെങ്കില്‍ സഭ്യത തെറിയായി മാറും ഇതുപോലെയാണു് ജേണലിസവും കലയും. അവയ്ക്കിടയ്ക്കുള്ള നേരിയ രേഖയെ ആ രേഖയായി നിറുത്താതെ അതിനെ ജേണലിസത്തിലേക്കു നീക്കുകയാണു് ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെഴുതിയ സുരേഷ് ഐക്കര (കഥ ദേശാഭിമാനി വാരികയില്‍) റാഹേലിന്റെ വീട്ടില്‍ വെള്ളം കയറുകയാണു് അവളുടെ ഭര്‍ത്താവു എവിടെയോ പോയിരിക്കുന്നു. പലരും സഹായിക്കാനെത്തി അവളെ. ആ സഹായം അവള്‍ സ്വീകരിക്കുന്നില്ല. എന്തും വരട്ടെ. ഭര്‍ത്താവു് വീട്ടില്‍ തിരിച്ചെത്തുന്നതുവരെ വീട്ടില്‍ നിന്നു പോരില്ല എന്നാണു് റാഹേലിന്റെ നിലപാടു് .ഒടുവില്‍ ഭര്‍ത്താവിന്റെ മൃതദേഹം — ക്ഷതമാര്‍ന്ന ശരീരം — വെള്ളത്തില്‍ കിടക്കുന്നതു ഞാന്‍ കാണുന്നു.സെന്റിമെന്റ് വേറെ, സെന്റിമെന്റലിസം വേറെ. ഇവ തമ്മിലുള്ള വ്യത്യാസം അംഗീകരിക്കാതെ സെന്റിമെന്റലിസത്തിന്റെ — വികാരചാപല്യത്തിന്റെ — മറുകണ്ടത്തിലേക്കു ചാടാനേ സുരേഷിനു് അറിയൂ. ഈ സത്യം തെല്ലു പേടിയോടെ എഴുതുകയാണു് ഞാന്‍. കഥ കൊള്ളുകില്ലെന്നു പറഞ്ഞാല്‍ അതു സ്വീകരിക്കാതെ പരുക്കന്‍ പദങ്ങള്‍ കൊണ്ടു് വിമര്‍ശകനെ ഏറ്റുന്ന ആളാണു് സുരേഷ് എന്ന വസ്തുത പൂര്‍വകാലാനുഭവംകൊണ്ടു് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടു്.

തങ്ങള്‍ ആരുടെ ശൈലിയെ അനുകരിക്കുന്നുവോ അദ്ദേഹത്തെ കവികള്‍ പുച്ഛിക്കും. ചങ്ങമ്പുഴയെ ഇന്നത്തെ പല കവികളും പുച്ഛിക്കുന്നതിന്റെ കാരണമതാണ്.

നിത്യജീവിതത്തില്‍ ക്രമവും വ്യവസ്ഥയുമില്ല. ഡാര്‍വിനാണെന്നു തോന്നുന്നു കുന്നിന്റെ മുകളില്‍നിന്നു് മിന്നലേറ്റു മരിക്കുന്ന ഒരുത്തന്റെ കഥ വിവരിച്ചിട്ടുള്ളതു്. വിദ്യുച്ഛക്തിയുടെ സാമാന്യനിയമമനുസരിച്ചാണു് മരണം സംഭവിക്കുന്നതു്. അയാള്‍ ജനിച്ചയുടനേ ജാതകമെഴുതിയ ജ്യോത്സ്യനു് ആ മരണം ഇടിമിന്നലേറ്റുണ്ടാകുമെന്നു് മുന്‍കൂട്ടി പറയാന്‍ കഴിയുകയില്ല. ആ പാവം തെറ്റായ സ്‌ഥലത്തു് തെറ്റായ സമയത്തു നിന്നു പ്രകൃതിക്കു സദാചാരത്തിലോ സന്മാര്‍ഗ്ഗത്തിലോ പരിഗണനയില്ല മനുഷ്യന്‍ നല്ലവനോ ചീത്തയോ ആകട്ടെ അവന്റെ സ്വഭാവമെന്തായാലും ഇടി വീഴും. അവന്‍ ഭസ്‌മമാകും. പ്രകൃതിനിയമമാണതു്. ഇതല്ല കലയുടെ ലോകം. അതിനു നിയമങ്ങളുണ്ടു്. ആ നിയമങ്ങള്‍ അനുസരിച്ചു് സൃഷ്‌ടി നടത്തുമ്പോള്‍ ക്രമവും വ്യവസ്ഥയുമുള്ള ലോകം ഉണ്ടാകുന്നു. പലരും വന്നു വിളിച്ചിട്ടും റാഹേല്‍ വെള്ളം കയറിയ വീട്ടില്‍നിന്നു രക്ഷപ്പെടാന്‍ കൂട്ടാക്കാത്തതു് കഥാകാരനു് വെള്ളപ്പൊക്കത്തില്‍ ഭര്‍ത്താവു മരിച്ചെന്നു പിന്നീടു പറയാനാണു്. കഥാകാരന്റെ ഈ ലോകം വിശ്വസനീയമല്ല. അതില്‍ ക്രമവും വ്യവസ്ഥയുമില്ല. സുരേഷ് ഐക്കര കഥാകാരനാണു് എന്ന വിശ്വാസം എനിക്കില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png ഭര്‍ത്താവ്വ് എപ്പോഴും വ്യക്‌തിത്വം പാലിക്കുന്ന ആളാണോ?

ഭാര്യ മകളുടെ പ്രസവമെടുക്കുന്നതിനു് അവളുടെ വീട്ടില്‍പ്പോയി താമസിക്കുന്ന കാലമത്രയും അയാള്‍ സ്വതന്ത്രന്‍. എന്നു് ഭാര്യ തിരിച്ചുവരുമോ അന്നുതൊട്ടു് ദാസന്‍

Symbol question.svg.png തിരുവനന്തപുരത്തെ വാടകകെട്ടിടങ്ങള്‍?

ഉടമസ്ഥന്മാര്‍ക്ക് പതിനൊന്നു മാസം കൂടുമ്പോള്‍ ഇരട്ടിവാടക വാങ്ങാനുള്ളവ

Symbol question.svg.png ഏതു യത്‌നമാണ് പ്രയാസം നിറഞ്ഞതു്?

ഏതെങ്കിലും പ്രദേശത്തിന്റെ പടമെടുത്തു് നിങ്ങളുടെ മനസ്സിലുള്ള സ്ഥലമെവിടെയെന്നു കണ്ടുപിടിക്കുന്നതു്. കേരളത്തിന്റെ പടം വിടര്‍ത്തിവച്ചു് ആലപ്പുഴ എവിടെയെന്നു നോക്കുക. എളുപ്പത്തില്‍ കണ്ടുപിടിക്കാനാവില്ല

Symbol question.svg.png പരുക്കന്‍ പെരുമാറ്റം പക്ഷേ എപ്പോഴും നല്ലവന്‍ ഇങ്ങനെ ഒരാള്‍ ലോകത്തുണ്ടോ?

ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ സംസ്‌കൃത കോളേജിലെ പ്രഫെസര്‍ ഇ.വി.ദാമോദരന്‍. കഷ്‌ടം അദ്ദേഹം ഇന്നില്ല.

Symbol question.svg.png ശാശ്വതമൊന്നേ ദ്രോഹം. ഇതു സ്വാര്‍ത്‌ഥകമാക്കിയ ആളാരു്?

ഒരു കൊളീജിയേറ്റ് ഡയറക്ടര്‍. പേരു പറയുന്നതു ശരിയല്ല. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ജീവിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞതു് സത്യമാണെന്നു് അവരും സമ്മതിക്കും. പക്ഷേ അവര്‍ക്കു വേദന തോന്നും

Symbol question.svg.png സ്‌ത്രീകളുടെ സാഹിത്യരചനകളുടെ സവിശേഷതയെന്തു്?

മാധവിക്കുട്ടിയുടെ (കമലാദാസ്സിന്റെ) രചനകള്‍ ഒഴിച്ചു ശേഷമുള്ളവയെല്ലാം ഗര്‍ഭാശയങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

Symbol question.svg.png വള്ളത്തോളിനെ എന്‍. ഗോപാലപിള്ള പുച്ഛിച്ചിരുന്നു എന്നു കേള്‍ക്കുന്നതു ശരിയാണോ?

എനിക്കറിഞ്ഞുകൂടാ ശരിയാവാന്‍ മാര്‍ഗ്ഗമുണ്ടു്. വള്ളത്തോള്‍ ശൈലിയില്‍ കവിതയെഴുതിയ ആളായിരുന്നു ഗോപാലപിള്ള. തങ്ങള്‍ ആരുടെ ശൈലിയെ അനുകരിക്കുന്നുവോ അദ്ദേഹത്തെ കവികള്‍ പുച്ഛിക്കും. ചങ്ങമ്പുഴയെ ഇന്നത്തെ പല കവികളും പുച്ഛിക്കുന്നതിന്റെ കാരണമതാണു്.

ഫെയ്‌ക്ക്

കെ.വി.മോഹന്‍കുമാറിന്റെ ‘നാലു നാവികരും ഒരു യുവതിയും ചരിത്രത്തില്‍ ഇടപെടുമ്പോള്‍’ എന്ന രചന (മാതൃഭൂമി ആഴ്ചപ്പതിപ്പു്) കലയല്ല, കഥയുമല്ല അതു് കലാഭാസമാണു്, കഥാഭാസമാണു്. കാരണങ്ങള്‍ പലതു് ചിലതു സൂചിപ്പിക്കാം.

  1. ചെറുകഥയിലെ ഇതിവൃത്തവും ആഖ്യാനവും താദാത്‌മ്യം പ്രാപിക്കണം. തമ്മില്‍ച്ചേരാത്ത രീതിയില്‍ വെവ്വേറെ നില്‌ക്കരുതു് ഒരു കപ്പലിനകത്തെ ബലാത്സംഗത്തെ വര്‍ണ്ണിക്കുന്ന ഈ രചനയില്‍ ഇതിവൃത്തം ഒന്നുമില്ല. വല്ലതുമുണ്ടെങ്കില്‍ അതു് ആഖ്യാനവുമായി പിരിച്ചെടുക്കാന്‍ വയ്യാത്ത വിധത്തില്‍ ഒന്നായിട്ടില്ല. ഉറൂബിന്റെ ‘വാടകവീടുകള്‍’ എന്ന മനോഹരമായ കഥ നോക്കുക. സംഭവങ്ങള്‍ വേറെ, ആഖ്യാനം വേറെ എന്നു് അക്കഥ വായിക്കുമ്പോള്‍ നമുക്കു തോന്നുന്നില്ല. ആ തക്കാളി നന്നു് ആ കവിത നന്നു് എന്നു പറഞ്ഞു സാഹിത്യകാരന്‍ നടന്നു പോകുമ്പോള്‍ നമ്മള്‍ ആര്‍ദ്രമനസ്കരായിത്തീരുന്നു. ക്രിയാംശവും ആഖ്യാനവും ഒരുമിച്ചുചേരുന്നതിന്റെ ഫലമാണിതു്. ഒരു മോഹന്‍കുമാറിന്റെ കഥയിലെ ബലാത്സംഗവര്‍ണ്ണനം വായിക്കുമ്പോള്‍ നമുക്കു നിസ്സംഗത. ഇതു് ഇതിവൃത്തവും ആഖ്യാനവും തമ്മില്‍ മൈലുകളോളം ദൂരമുള്ളതുകൊണ്ടാണു്. ദുര്‍ഗ്രഹങ്ങളായ വാക്യങ്ങള്‍ കൊണ്ടു് കൃത്രിമത്വം സൃഷ്ടിക്കുന്നു മാതൃഭൂമിയിലെ കഥാകാരന്‍.
  2. നിസ്സാരമായ ഒരു കൈലേസ്സിട്ടു് ഷെക്സ്പിയര്‍ ട്രാജഡിയാക്കുന്നു. കപ്പലില്‍ ഒരു സ്ത്രീയുടെ ചാരിത്രം അപഹരിക്കുന്നതു കണ്ടിട്ടും നമ്മള്‍ക്കു ചാഞ്ചല്യമില്ല. കഥയിലെ ഓരോ സംഭവത്തിനും ഓരോ വസ്‌തുവിനും പ്രകമ്പനം ഉളവാക്കുന്ന ശക്തി നല്‌കണം കഥയെഴുത്തുകാരന്‍. ആ ശക്തിനല്‌കലിനു് സഹായം അരുളുന്നതു് ഭാവനയാണു്. അതു മോഹന്‍കുമാറിനു് തീരെയില്ല. ഇംഗ്ലീഷിലാവട്ടെ ഇനിയുള്ള അഭിപ്രായ പ്രകടനം. A short story should be an attractive form of composition ഇതിനു് രചനയുടെ രൂപമില്ല. അതുകൊണ്ടു് ഇതു ആകര്‍ഷകവുമല്ല. എന്റെ ദൃഷ്ടിയില്‍ മോഹന്‍കുമാര്‍ ഫെയ്‌ക്കാണു്.

അവേക്ഷണങ്ങള്‍ (Remarks)

  1. തോന്നയ്ക്കല്‍ വാസുദേവന്‍ എന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുണ്ടു്. പ്രഗല്‌ഭനായ വിദ്യാര്‍ത്ഥി. ബുദ്ധിശക്‌തിയില്‍ അദ്ദേഹത്തെ അതിശയിച്ചവര്‍ പിന്നീടു് എന്റെ ക്ലാസ്സില്‍ വന്നിട്ടില്ല. അതുകൊണ്ടു് ശിഷ്യസ്‌നേഹപരതന്ത്രനായ എനിക്കു ധൈര്യത്തോടെ എഴുതാം. ഉള്ളെഴുത്തു് മാസികയില്‍ അദ്ദേഹം “ലൈംഗിക മനഃശാസ്ത്രത്തിന്റെ രാഷ്‌ട്രീയം എന്ന തലക്കെട്ടില്‍ ലേഖനം എഴുതിയിരിക്കുന്നു. രാഷ്ട്രത്തെ സംബന്ധിക്കുന്നതു് രാഷ്ട്രീയം. രാഷ്ട്രീയമെന്നു് ആകാമെന്നേയുള്ളൂ. രാഷ്ട്രീയം വിശേഷണമാണു്. അതു നാമത്തിന്റെ രീതിയില്‍ ഭാഷയില്‍ പ്രയോഗിക്കുന്നെങ്കിലും മലയാളാധ്യാപകനായ വാസുദേവന്‍ വിശേഷണത്തെ നാമമാക്കി പ്രയോഗിച്ചുകൂടാ.
    1. “ഇരുപതാം നൂറ്റാണ്ടിന്റെ ചിന്തയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ശക്‌തിയാണു് എന്നു വാസുദേവന്‍. സ്വാധീനം വിശേഷണമാണു്. അതിനാല്‍ സ്വാധീനത എന്നു വേണം.
    2. ഫ്രോയിഡ് എന്നു വാസുദേവന്‍ എഴുതുന്നു. ശരിയായ ഉച്ചാരണം എഴുതിക്കാണിക്കാന്‍ വയ്യ. ഫ്രോയിറ്റ് എന്നെഴുതിയാല്‍ഭേദം (സ്സീഹ്‌മൂന്‍റ്റ് ഫ്രോയിറ്റ്).
    3. ‘സാമൂഹ്യശാസ്ത്രത്തിന്റെയും’ എന്നും വാസുദേവന്‍ സാമൂഹ്യം തെറ്റ് സാമൂഹികം ശരി.
    4. ‘നിര്‍ഭാഗ്യവശാല്‍’ — ദൗര്‍ഭാഗ്യം എന്നുവേണം
    5. ‘വേഗതയേറിയ ഒരു മാറ്റം’ എന്ന് വേറൊരു പ്രയോഗം — വേഗത ശരിയല്ല. വേഗം എന്നാകാം.
  2. “വസന്തങ്ങളുടെ താഴ്‌വരകളില്‍ മാത്രം നിന്ന കവിയാണ് ചങ്ങമ്പുഴ” എന്നു വിഷ്‌ണുനാരായണന്‍ നമ്പൂതിരി (ഉള്ളെഴുത്തുമാസിക, പുറം 18) ചങ്ങമ്പുഴ അധിത്യകയില്‍ നില്‌ക്കുന്ന കവിയാണ്. എഴുത്തച്‌ഛനുപോലും ചങ്ങമ്പുഴയുടെ സിദ്ധികളില്ല.
  3. “സ്വപ്നജീവികളുടെ നിത്യവിസ്മയവും യൗവനവും (യൗവ്വനവും എന്നു് അച്ചടിയില്‍. അതു തെറ്റ്) അനുരാഗവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കുന്ന കവിതയും ആവശ്യമുണ്ട്.”

    “സ്വപ്നജീവികളുടെ നിത്യവിസ്മയവും യൗവനവും അനുരാഗവും ഊര്‍ജ്ജവും കുടവയറും നിലനിറുത്താന്‍ സഹായിക്കുന്ന കവിതയും ആവശ്യമുണ്ട്.”എന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞെങ്കില്‍ എനിക്കും അതിനോട് യോജിക്കാമായിരുന്നു.

  4. Stephen Jay Gould-ന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്റെ വായനക്കാര്‍. ഇല്ലെങ്കില്‍ ഉടനെ വായിക്കണം. നമുക്കു ധൈഷണികാഹ്ലാദമുണ്ടാകും.

    മതിപൂര്‍വകമായ (designed)നിയമങ്ങളും മതിപൂര്‍വകമല്ലാത്ത (undesigned)ഫലങ്ങളും ചിന്തകന്‍ മരത്തിലിരിക്കുന്ന പക്ഷിയെ കാണുന്നു. അദ്ദേഹത്തിനു വിശക്കുന്നു. തോക്കെടുത്ത് അതിനെ വെടിവയ്ക്കുന്നു. അദ്ദേഹം അതു ചെയ്യുന്നതു മതിപൂര്‍വകമായിട്ടാണു്. കരുതിക്കൂട്ടിയാണു് നിരപരാധനും നല്ലവനുമായ ഒരാള്‍ മരച്ചുവട്ടില്‍ നില്‌ക്കുന്നു. ഇടിവീണു അയാള്‍ മരിക്കുന്നു. നിങ്ങള്‍ വിചാരിക്കുന്നുണ്ടോ ഈശ്വരന്‍ കരുതിക്കൂട്ടി അയാളെ കൊന്നതാണെന്നു്? നിങ്ങള്‍ അതു വിശ്വസിക്കുന്നുണ്ടെങ്കില്‍ പക്ഷി വണ്ടിനെ ഭക്ഷിച്ചതു് ഈശ്വരനിശ്‌ചയത്താലാണെന്നു് വിശ്വസിക്കുന്നുണ്ടോ? മനുഷ്യനും വണ്ടിനും ഒരേ ദുര്‍ദ്ദശ വന്നെന്നു് ചിന്തകന്‍ വിശ്വസിക്കുന്നു. മനുഷ്യന്റെയും വണ്ടിന്റെയും മരണം മുന്‍കൂട്ടി നിശ്‌ചയിക്കപ്പെട്ടതല്ലെങ്കില്‍ അവരുടെ ആദ്യജനനവും മുന്‍കൂട്ടി നിശ്‌ചയിക്കപ്പെട്ടതല്ല.

  5. രാഷ്‌ട്രവ്യവഹാരമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കള്ളം പറയാതിരിക്കാന്‍ വയ്യ. അവരുടെ അസ്‌തിത്വം തന്നെ കള്ളത്തില്‍ അടിയുറച്ചിരിക്കുകയാണ്. സത്യം പറയേണ്ട സാഹിത്യകാരനും രാഷ്‌ട്രീയപ്രവര്‍ത്തകന്മാരെപ്പോലെ ആയിരിക്കുന്നു. അവര്‍ വ്യാജപ്രക്രിയകളിലൂടെ നിലനില്‌ക്കാന്‍ ശ്രമിക്കുന്നു. വിജയം പ്രാപിക്കുകയും ചെയ്യുന്നു.അതുകൊണ്ട് ഇന്നത്തെ മലയാളസാഹിത്യമണ്ഡലത്തില്‍ സദാചാരവും സന്മാര്‍ഗ്ഗവും ഒട്ടുംതന്നെയില്ല. സാഹിത്യകാരന്മാര്‍ കായങ്കുളം കൊച്ചുണ്ണി, മുളമൂട്ടു് അടിമ, ഇത്തിക്കരപ്പക്കി ഈ തസ്‌കര പ്രമാണിമാരെപ്പോലെ തസ്‌കരന്മാരായി മാറിയിരിക്കുന്നു. കള്ളന്മാരെ ബഹുജനം പേടിക്കുന്നതുപോലെ സാഹിത്യകാരന്മാരെയും പേടിച്ചുതുടങ്ങുന്ന ദിനം അത്ര ദൂരത്തല്ല.
  6. “ഞാനാണെടേ ഉവ്വേ കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസം കൊണ്ടുവന്നതു്” എന്നു പി.കേശവദേവ് ലക്ഷത്തിയമ്പതിനായിരം തവണ എന്നോടു പറഞ്ഞിട്ടുണ്ട്. മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദേശത്തു പ്രായോഗികതലത്തില്‍ എത്തിയില്ലല്ലോ അതു റഷയിലാണു് സംഭവിച്ചതു്. അതിനു നേതൃത്വം നല്‌കിയത് ലെനിനായിരുന്നു. റഷയില്‍ കമ്മ്യൂണിസം സ്‌ഥാപിച്ചതു ലെനിന്‍. കേരളത്തില്‍ കമ്മ്യൂണിസം സ്‌ഥാപിച്ചത് കേശവദേവ്. അതിനാല്‍ ലെനിനും കേശവദേവും സമന്മാര്‍ ഈ സമാനതയെ അവലംബിച്ച് ലെനിന്‍ — കേശവദേവ് എന്നു് ലോകോത്തര നോവലായ ‘ഓടയില്‍നിന്നു്’ എന്നതിന്റെ രചയിതാവായ കേശവദേവിനെ വിളിക്കാം ഞാനിതു് എഴുതുമ്പോള്‍ ലെനിന്റെ മൃതദേഹം അസ്വസ്‌ഥതയോടെ തിരിയുകയും മറിയുകയും ചെയ്യുന്നതു് എന്റെ അന്തര്‍നേത്രം കാണുന്നു. ‘പാവങ്ങള്‍’ എഴുതിയ വിക്‌തോര്‍ യൂഗോ ശവക്കല്ലറയില്‍ എഴുന്നേറ്റിരുന്നു് കൂവുന്നതും ഞാന്‍ ആന്തരശ്രോത്രം കൊണ്ടു കേള്‍ക്കുന്നു.

സാഹിത്യകാരന്മാര്‍ കായങ്കുളം കൊച്ചുണ്ണി,മുളമൂട്ടു് അടിമ ഇത്തിക്കരപ്പക്കി ഈ തസ്കരപ്രമാണിമാരെപ്പോലെ തസ്‌കരന്മാരായി മാറിയിരിക്കുന്നു.

വര്‍ഷം ഓര്‍മ്മയില്ല. ഞാനും മന്മഥന്‍സ്സാറും എവിടെയോ പോയിട്ടു് തിരുവനന്തപുരത്തേയ്ക്കു തിരിച്ചുപോവുകയായിരുന്നു തീവണ്ടിയില്‍. ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ വേറൊരു കംപാര്‍ടുമെന്റില്‍ നിന്നിറങ്ങിയ കേശവദേവ് പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതു് ഞങ്ങള്‍ കണ്ടു. ഞാന്‍ കണ്ടഭാവം നടിച്ചില്ല. മന്മഥന്‍സാറ് ‘ദേവേ’ എന്നു വിളിച്ചു. അദ്ദേഹം തിരിഞ്ഞുനോക്കി. മന്മഥന്‍സാറ് ദേവിനോടു ചോദിച്ചു — “അല്ല ദേവ് എന്നാണ് തമിഴ്‌നാട്ടിലെ ദ്രാവിഡമുന്നേറ്റ കഴകത്തില്‍ അംഗമാകുന്നതെന്നു് ഞാന്‍ ആലോചിക്കുകയായിരുന്നു. എന്നാണു് ആ സുദിനം?” കേരളത്തിലെ ലെനിന്‍ പല പാര്‍ട്ടികളിലെയും നേതാക്കന്മാരോടു് — റീയാക്‌ഷനറി പാര്‍ട്ടികളിലെ നേതാക്കന്മാരോടുപോലും ബന്ധം സ്ഥാപിച്ചതിനെ ലക്ഷ്യമാക്കിയായിരുന്നു മന്മഥന്‍ സാറിന്റെ ആ ചോദ്യം. ഭാഗ്യംകൊണ്ട് തീവണ്ടി നീങ്ങി. അല്ലെങ്കില്‍ പുളിച്ച തെറി ദേവ്, പുരുഷ രത്നമായ മന്മഥനെ വിളിക്കുന്നതു് കേള്‍ക്കേണ്ടതായി വന്നേനെ എനിക്കു്. ട്രെയിന്‍ വൈകിയോടിയതുകൊണ്ടു പെട്ടെന്നു് തീവണ്ടിയാപ്പീസ് വിട്ടതു് എന്റെ മഹാഭാഗ്യം.കേശവദേവ് ആരെയും തെറിവിളിക്കും ദേഷ്യം വന്നാല്‍. ഒരിക്കല്‍ എന്‍.പി. ചെല്ലപ്പന്‍നായരെ അസഭ്യപദങ്ങള്‍കൊണ്ടു് വര്‍ഷിക്കുന്നതു ഞാന്‍ കണ്ടു. (അതോ കേട്ടോ) കേരളത്തില്‍ ഒരേയൊരു ആളിനെ മാത്രമേ ദേവ് എതിര്‍ക്കാതിരുന്നുള്ളൂ. കെ. ബാലകൃഷ്‌ണന്‍. അദ്ദേഹം അസഹനീയമായ അസഭ്യപദങ്ങളാല്‍ ദേവിനെ അഭിഷേകം ചെയ്‌താലും ദേവ് എടാ ബാലാ, എടാ ബാലാ എന്നു ചിരിച്ചുകൊണ്ടു വിളിക്കുമായിരുന്നു. കേരള ലെനിന്റെ ദുരവസ്‌ഥ!

കേശവദേവിന്റെ ദുര്‍ഭാഷണം കേട്ടു് വേദിയില്‍ തളര്‍ന്നുവീണവരില്‍ ചിലര്‍ — ‘ധിക്കൃതശക്രപരാക്രമി’യായ എന്‍.ഗോപാലപിള്ള (കവികോകിലം കുഞ്ഞന്‍ എന്നാണു് സാറ് കൂടിയുള്ള സമ്മേളനത്തില്‍ അദ്ദേഹത്തെ ദേവ് സംബോധന ചെയ്‌തതു്) സര്‍ദാര്‍ കെ.എം. പണിക്കര്‍ (അദ്ദേഹത്തെ സാഹിത്യപരിഷത്തിന്റെ സമ്മേളനത്തില്‍ ‘കുളിര്‍മുലക്കവി’യെന്നാണു് ദേവ് വിളിച്ചതു്) പാലാ നാരായണന്‍നായര്‍ (ചീത്തവിളി പാരമ്യത്തിലെത്തിയപ്പോള്‍ പാല ഒരു തുണ്ടെഴുതി ദേവിന്റെ കൈയില്‍ കൊടുത്തു ‘തേജോവധം ചെയ്യരുതു് എന്നായിരുന്നു കവിയുടെ അഭ്യര്‍ത്‌ഥന) അല്‌പപ്രഭാവനായ എം.കൃഷ്ണന്‍നായര്‍ (അയാളെ പച്ചത്തെറി വിളിച്ചിട്ടു അയാളുടെ കുടുംബാംഗങ്ങളെ തെറി വിളിക്കാന്‍ ദേവ് തുടങ്ങിയപ്പോള്‍ എന്റെ കൂട്ടുകാരന്‍ ഇടവാ ജമാല്‍ മുഹമ്മദ് — സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ — ദേവിനോടു് അപേക്ഷിച്ചു ഇനി ആക്രമിക്കരുതു് എന്നു്) കേശവദേവിന്റെ ഈ പാരമ്പര്യം ചില എഴുത്തുകാര്‍ ഇപ്പോഴും പുലര്‍ത്തിപ്പോരുന്നുണ്ടു് രചനകളിലും പ്രഭാഷണങ്ങളിലും. എല്ലാവര്‍ക്കും കെ. ബാലകൃഷ്ണന്റെ വ്യക്‌തിപ്രാഭാവവും സ്വത്വശക്‌തിയുമില്ലല്ലോ.