close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 10 28


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 10 28
ലക്കം 476
മുൻലക്കം 1984 10 21
പിൻലക്കം 1984 11 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കലാകൗമുദി വാരികയുടെ പുറംചട്ടനോക്കുക. ചേതോഹരങ്ങളായ തപാല്‍ മുദ്രകളുടെ ചിത്രം കാണാം. ഒസ്ട്രീയയ്ക്കും സ്വിറ്റ്സര്‍ലണ്ടിനും ഇടയ്ക്കുള്ള മാണ്ഡലികരാഷ്ട്രമാണു് (പ്രിന്‍സിപലിറ്റി = രാജകുമാരന്‍ ഭരിക്കുന്ന ദേശം) ലിഹ്റ്റന്‍‌ഷ്ടൈന്‍ (Liechtenstein). അതിന്റെ തലസ്ഥാനം വാഡൂറ്റ്സ് (Vaduz). തപാല്‍മുദ്രകള്‍ വിറ്റു കിട്ടുന്ന പണമാണു് ഈ ദേശത്തിന്റെ പൊതുവരുമാനം. ലിഹ്റ്റന്‍ഷ്ടൈന്‍ സന്ദര്‍ശിച്ച രവീന്ദ്രന്‍ ആ ദേശത്തെക്കുറിച്ചു് വായിക്കാന്‍ കൊള്ളാവുന്ന ഒരു ലേഖനം കലാകൗമുദിയില്‍ എഴുതിയിട്ടുണ്ടു്. അദ്ദേഹം കൊണ്ടുവന്ന തപാല്‍മുദ്രകളുടെ ചിത്രമാണു് നമ്മള്‍ വാരികയുടെ പുറംചട്ടയില്‍ കാണുന്നതു്. ഈ തപാല്‍മുദ്രകളുടെ ചിത്രം നമ്മളെ ലിഫ്റ്റന്‍ഷ്ടൈന്‍ ദേശത്തേക്കു് കൊണ്ടു ചെല്ലുന്നില്ലേ? ‘സങ്കല്പവായുവിമാന’ത്തിലേറി നമ്മള്‍ അവിടെ ചെല്ലുന്നു എന്നുതന്നെയാണു് എന്റെ വിചാരം. പോസ്റ്റേജ് സ്റ്റാമ്പുകള്‍ ദ്രഷ്ടാവിന്റെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നതിന്റെ വിവരണമടങ്ങിയ അതിസുന്ദരമായ ഒരു നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ടു്. പോളണ്ടിലെ സാഹിത്യകാരനായ ബ്രൂനോ ഷുള്‍സിന്റെ Sanatorium Under the Sign of he Hourglass. കാഫ്കയ്ക്കും പ്രൂസ്തിനും ചെന്നെത്താന്‍ കഴിയാത്ത ആഴങ്ങളില്‍ എത്തിച്ചേര്‍ന്ന സാഹിത്യകാരനാണു് ഷുള്‍സ് എന്നു് നോബല്‍ സമ്മാനം നേടിയ ഐസക്‍ ബാഷേവിസ് സിങ്ങര്‍ പറഞ്ഞിട്ടുണ്ടു്. നോവലിലെ (ഷുള്‍സിന്റെ ജീവിതകഥയുടെ കാവ്യാത്മകമായ ആവിഷ്കാരമാണു് ഇതു്) പ്രധാന കഥാപാത്രം ഒരു സ്റ്റാമ്പ് ആല്‍ബം തുറന്നു. വര്‍ണ്ണോജ്ജ്വലങ്ങളായ ലോകങ്ങളുടെ വശ്യതയും വൈപുല്യമാര്‍ന്ന സ്ഥലങ്ങളുടെ പ്രശാന്തതയും അയാളുടെ മുന്‍പില്‍ എത്തുകയായി. ആല്‍ബത്തിന്റെ ഓരോ പേജിലുടെയും ഈശ്വരന്‍ നടന്നു. അയാള്‍ ഈശ്വരന്‍ ആരാണെന്നു് അറിഞ്ഞു. താലവൃന്ദങ്ങളുടെ മുകളിലുള്ള വായു തത്തയുടെ വിവിധവര്‍ണ്ണാഞ്ചിതമായ ചിറകുകളോടൊപ്പം സ്പന്ദിച്ചു. വൈപുല്യമാര്‍ന്ന ഇന്ദ്രനീലംപോലെ; അന്തര്‍ഭാഗംവരെ കാറ്റടിച്ചു തുറന്ന റോസാപ്പുപോലെ. അതിന്റെ കണ്ണഞ്ചിക്കുന്ന കേന്ദ്രം കാണാറായി. ഈശ്വരന്റെ വിജ്ഞാനത്തിന്റെ തിളക്കംകൊണ്ടു് അദ്ദേഹത്തിന്റെ മായൂരനേത്രം ശോഭിക്കുകയായി. മാത്രമോ? ലോകത്തിന്റെ ജ്വലിക്കുന്ന സൗന്ദര്യം മുഴുവന്‍ ആ ആല്‍ബത്തിലൂടെ പ്രത്യക്ഷമായി. ഈ നോവലിനു് അവതാരികയെഴുതിയ അമേരിക്കന്‍ നോവലിസ്റ്റ് അപ്ഡൈക്ക് പറയുന്നു: A stamp album even more powerfully offers itself as a substitute for, as a demiurgic activator of, the world - ഉപദേവതാത്മാവായ ത്വരായുക്തനെപ്പോലെ ഒരു സ്റ്റാമ്പ് ആല്‍ബം ലോകത്തിനു പകരമായി കൂടുതല്‍ ശക്തിയാര്‍ന്നു സ്വയം അര്‍പ്പിക്കുകയാണു് ഇവിടെ. ഷുള്‍സിന്റെ നോവല്‍ വായിച്ചു് സാഹിത്യത്തിന്റെ സൗന്ദര്യം കാണാന്‍ ഞാന്‍ പ്രിയപ്പെട്ട വായനക്കാരെ സാദരം ക്ഷണിക്കുന്നു.

കൈനിക്കര കുമാരപിള്ള

അമേരിക്കന്‍ അഭിനേതാവായ പോള്‍ മ്യൂനി (മരണം 1967-ല്‍) ഹോളിവുഡ്ഡിലൂടെ നടക്കുമ്പോള്‍ മറ്റാളുകള്‍ അദ്ദേഹത്തെനോക്കി അതാ സൊല (Zola) പോകുന്നു, ലൂയി പാസ്റ്റൊര്‍ പോകുന്നു, വാങ്‌ലങ് പോകുന്നു എന്നു പറയുമായിരുന്നു. അദ്ദേഹം അഭിനയിച്ച ചലച്ചിത്രങ്ങളിലെ നായകന്മാരായിരുന്നു അവര്‍. മ്യൂനി കഥാപാത്രങ്ങളുടെ ജീവിതവുമായി അത്രകണ്ടു താദാത്മ്യം പ്രാപിച്ചുവെന്നു് നമ്മള്‍ അങ്ങനെ മനസ്സിലാക്കുന്നു. കൈനിക്കര കുമാരപിള്ളയെ ഇമ്മട്ടില്‍ രാജാകേശവദാസനായും വേലുത്തമ്പിദളവയായും കേരളീയര്‍ കണ്ടിരുന്ന കാലമുണ്ടായിരുന്നു. കൈനിക്കര പത്മനാഭപിള്ളയുടെ ‘കാല്‍വരിയിലെ കല്പപാദപം’ എന്ന നാടകത്തിലെ ജൂഡാസായി വേഷം കെട്ടിയ കുമാരപിള്ളയെ അദ്ദേഹത്തിന്റെ അഭിനയപാടവത്തിന്റെ പേരില്‍ ‘അതാ ജൂഡാസ്’ എന്നു നാടകം കണ്ടവര്‍ പറഞ്ഞതു് ഞാന്‍ കേട്ടിട്ടുണ്ടു്. അഭിനയകലയെ അതിന്റെ അധിത്യകയിലെത്തിച്ച കൈനിക്കര കുമാരപിള്ള നിത്യജീവിതത്തില്‍ ഒട്ടും അഭിനയമില്ലാതെ, സത്യസന്ധനായി ജീവിക്കുന്നു. അദ്ദേഹം ഒരു കള്ളംപോലും പറയുകയില്ല; തെറ്റായ ഒരു പ്രവൃത്തിയും ചെയ്യുകയില്ല. മനുഷ്യനില്‍ നന്മയും തിന്മയുമുണ്ടു്. നന്മകൂടിയ മനുഷ്യനെ നല്ലയാളെന്നും തിന്മ കൂടിയ മനുഷ്യനെ ചീത്തയാളെന്നും നമ്മള്‍ വിളിക്കുന്നു. എന്നാല്‍ കുമാരപിള്ള എന്ന മഹാപുരുഷനില്‍ തിന്മയുടെ അംശംപോലുമില്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിശുദ്ധിയോടെ ജീവിക്കുന്ന കുമാരപിള്ളസ്സാറിനു് കാഠിന്യമുണ്ടെന്നു വിചാരിക്കരുതു്. അദ്ദേഹം പരമകാരുണികനാണു്. അന്യന്റെ ദുഃഖം കണ്ടാല്‍ കണ്ണീരൊഴുക്കുന്ന മഹാനാണു് അദ്ദേഹം. അദ്ദേഹത്തിനു് എണ്‍പത്തിനാലുവയസ്സു തികഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങള്‍ അദ്ദേഹത്തെ ആദരിച്ചു. പ്രൊഫസര്‍ എന്‍. കൃഷ്ണപിള്ളയും ടി.ആര്‍. സുകുമാരന്‍ നായരും കെ.വി. നീലകണ്ഠന്‍ നായരും കുമാരപിള്ളയുടെ സ്വത്വത്തിന്റെ സവിശേഷതയെ അനാവരണം ചെയ്തുകൊണ്ടു കലാകൗമുദിയില്‍ എഴുതിയിരിക്കുന്നു. അദ്ദേഹത്തെ ആദരിച്ചതും ലേഖനങ്ങള്‍ എഴുതിയതും അവ പ്രസിദ്ധപ്പെടുത്തിയതും ഉചിതജ്ഞതയുള്ള പ്രവൃത്തികളാണു്. മഹാന്മാരെ ബഹുമാനിക്കുമ്പോള്‍ നമ്മളും ഔന്നത്യത്തിലെത്തുകയാണല്ലോ. കലയുടെയും സത്യത്തിന്റെയും ഉപാസകനായ ഈ മഹാവ്യക്തിയുടെ മുന്‍പില്‍ നിസ്സാരനായ ഞാനും തലകുനിച്ചു നില്ക്കുന്നു.

* * *


ഒരുദിവസം ഒരാള്‍ മേശയ്ക്കകത്തുനിന്നു് ഒരു കൊച്ചു മെഴുകുതിരിയെടുത്തു കത്തിച്ചുകൊണ്ടു് ദൈര്‍ഘ്യമുള്ള കോണിപ്പടി കയറി. മെഴുകുതിരി ചോദിച്ചു: “എങ്ങോട്ടു പോകുന്നു?”

“മുകളിലുള്ള മുറിയില്‍. അവിടെയാണു് ഞാനുറങ്ങുന്നതു്.”

മെഴുകുതിരി വീണ്ടും ചോദിച്ചു: “അവിടെ എന്തുചെയ്യാന്‍ പോകുന്നു?”

“തുറമുഖം എവിടെയെന്നു കപ്പലുകള്‍ക്കു കാണിച്ചുകൊടുക്കാന്‍ പോവുകയാണു് ഞാന്‍.” അതുകേട്ടു മെഴുകുതിരി പറഞ്ഞു: “ഒരു കപ്പലും എന്റെ ദീപം കാണില്ല. ഞാനത്രയ്ക്കു ചെറുതല്ലേ?”

“നീ ചെറുതാണെങ്കില്‍ ദീപം കഴിയുന്നിടത്തോളം ജ്വലിപ്പിച്ചു നില്ക്കു ശേഷമുള്ളതു ഞാന്‍ ചെയ്തു കൊള്ളാം.” എന്നു് അയാള്‍. അയാള്‍ ആ ലൈറ്റ് ഹൗസിന്റെ മുകളിലെത്തി. ആ കൊച്ചുമെഴുകുതിരികൊണ്ടു് അവിടെ സജ്ജമാക്കിയിരുന്ന വലിയ വിളക്കുകള്‍ കത്തിച്ചു. അവയ്ക്കു പിറകിലായി പ്രകാശം പ്രതിഫലിപ്പിക്കുന്ന ഉപകരണങ്ങളുമുണ്ടു്. കൊച്ചുദീപം വലിയദീപങ്ങളുമുണ്ടു്. കൊച്ചുദീപം വലിയദീപത്തിന്റെ ആവിര്‍ഭാവത്തിനു കാരണമായി. നമുക്കു വലിയ ദീപമാകാന്‍ കഴിഞ്ഞില്ലെന്നുവരാം. എങ്കിലും കൊച്ചുദീപത്തിന്റെ ആവിര്‍ഭാവത്തിനു കാരണമായി. നമുക്കു വലിയ ദീപമാകാന്‍ കഴിഞ്ഞില്ലെന്നുവരാം. എങ്കിലും കൊച്ചുദീപമെങ്കിലും ആകണം.

എന്തും പറയാം

മരിച്ചുപോയ വ്യക്തികളെക്കുറിച്ചു് എന്തു പറഞ്ഞാലും അതു് അധാര്‍മികമായി വരും. മുണ്ടശ്ശേരിയെക്കുറിച്ചാണു് ശങ്കരക്കുറുപ്പു് ഇവിടെ പരുക്കന്‍ മട്ടില്‍ എഴുതുന്നതു്. ആ ശത്രുവിന്റെ കൂട്ടത്തില്‍ പുത്തേഴത്തു രാമമേനോനെയും അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നു.

കലയുടെ കൊച്ചുദീപമെങ്കിലും കത്തിച്ചു വയ്ക്കുമ്പോള്‍ അതു് ഭീമാകാരമാര്‍ന്ന സത്യത്തിന്റെ ഒരു ഭാഗമെങ്കിലും പ്രകാശിപ്പിക്കേണ്ടേ? അതിനു കഴിയാതെ നാട്യം കാണിച്ചതുകൊണ്ടെന്തു പ്രയോജനം? എം.ആര്‍. മനോഹരവര്‍മ്മയുടെ ‘രാത്രിവണ്ടി’ എന്ന ചെറുകഥ വായിച്ചപ്പോള്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) തോന്നിയ ചോദ്യമാണിതു്. ഒരുത്തന്റെ കൈലേസ് നഷ്ടപ്പെട്ടു. പൊലീസുകാരന്‍ അയാളെ വിളിച്ചുകൊണ്ടുപോയി സ്റ്റേഷനിലേക്കു്. അവിടെ കൈലേസുണ്ടു്; അതില്‍ ഒരു ചോരക്കുഞ്ഞും. കുഞ്ഞു് തന്റേതല്ലെന്നു പറയാന്‍ അയാള്‍ക്കു ധൈര്യമുണ്ടായില്ല. കൈലേസിനോടൊപ്പം കുഞ്ഞിനെയുമെടുത്തു് അയാള്‍ നടന്നു. സിനിമാശാലയില്‍ അയാളതിനെ ഉപേക്ഷിച്ചു. പക്ഷേ വേറൊരാള്‍ അയാള്‍ക്കതിനെ കൊണ്ടുവന്നു കൊടുത്തു. തീവണ്ടികയറിച്ചാകട്ടെയെന്നു കരുതി അയാളതിനെ പാളത്തില്‍ കൊണ്ടുവച്ചു. പക്ഷേ രാത്രി മുഴുവന്‍ അയാള്‍ക്കു കുഞ്ഞിനെക്കുറിച്ചുതന്നെ വിചാരം. നേരം വെളുത്തപ്പോള്‍ അയാള്‍ പാളത്തിനടുത്തു ചെന്നു നോക്കി. കുഞ്ഞു് അവിടെത്തന്നെ കിടക്കുന്നു. അതിനു് ഒരാപത്തും സംഭവിച്ചിട്ടില്ല. ഇക്കഥയില്‍ കുഞ്ഞു് സിംബലാണെന്നതു വ്യക്തം. ഏതിന്റെ സിംബല്‍ എന്നു വായനക്കാര്‍ക്കു് ഊഹിക്കാന്‍ തക്കവിധത്തില്‍ സൂചകപദങ്ങള്‍ കഥാകാരന്‍ നല്കിയിട്ടില്ല. അതുകൊണ്ടു് ആര്‍ക്കും എന്തുവേണമെങ്കിലും സങ്കല്പിക്കാം. യാദൃച്ഛികമായി മറ്റാരോ നമ്മളില്‍ അടിച്ചേല്പിക്കുന്ന ആശയത്തെ തള്ളിക്കളയാന്‍ നമ്മള്‍ അശക്തരാണെന്നു പറയാം. നമ്മുടേതായ ഏതെങ്കിലും വസ്തുവിനോടു ചേര്‍ന്നു കിട്ടുന്ന വസ്തുവിനെ ഉപേക്ഷിക്കാന്‍ നമ്മെക്കൊണ്ടാവില്ല എന്നും പറയാം. ഏതു ‘ഫൂളിഷ്നെസ്’ പറഞ്ഞാലും ശരിയായിരിക്കും. മനുഷ്യജീവിതത്തെസ്സംബന്ധിച്ചിടത്തോളം സത്യമായതിനെ ആവിഷ്കരിക്കുമ്പോഴേ അതിനു മൂല്യമുണ്ടാവൂ. ധിഷണയോടോ വികാരത്തോടോ ബന്ധപ്പെടാതെ ഇമ്മട്ടില്‍ നാട്യത്തിന്റെ — ഭാവിക്കലിന്റെ — സന്തതിയായി ഒരു ചെറുകഥയെഴുതിവച്ചതുകൊണ്ടു് ഒരു പ്രയോജനവുമില്ല.

* * *

ഒരിക്കല്‍ ഞാന്‍ വേണാടു് എക്സ്പ്രസ്സ് ടെയിനില്‍ എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നു. ആ തീവണ്ടിയിലെ തിരക്കും ബഹളവും എല്ലാവര്‍ക്കുമറിയാം. നാലുപേര്‍ ഇരിക്കാനുള്ള സീറ്റില്‍ എട്ടുപേരാണു് ഇരിക്കുക. തീവണ്ടി എറണാകുളത്തു നിന്നു തിരിച്ചു് അധികം സമയമായില്ല. തൊട്ടടുത്തിരുന്ന ഒരാള്‍ എന്റെ തോളില്‍ തലവച്ചു് ഉറക്കമായി. എനിക്കു് ആ ഭാരം താങ്ങാന്‍ വയ്യായിരുന്നു. എങ്കിലും മിണ്ടിയില്ല. പക്ഷേ എന്റെ നേരേ എതിരെയിരുന്ന ഇംഗ്ലീഷദ്ധ്യാപകന്‍ (എന്റെ ഗുരുനാഥന്‍ വാസുദേവപ്പണിക്കര്‍ സാറിന്റെ മകന്‍. എറണാകുളം കോളേജില്‍ ജോലിയായിരുന്നു അദ്ദേഹത്തിനു് അന്നു്. ആ നല്ല മനുഷ്യനെ ഞാന്‍ ഇനി കാണുകയില്ല) ദേഷ്യത്തോടെ, “അയാളോടു പറയൂ, പറയൂ’ എന്നു എന്നോടു് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞാന്‍ ചിരിച്ചുകൊണ്ടു് കോട്ടയം വരെ ആ ഭാരം താങ്ങി. തോളൊടിയുമെന്നായപ്പോള്‍ ആ നിദ്രാസക്തനെ വിളിച്ചുണര്‍ത്തി. അര്‍ത്ഥരഹിതമോ ദുര്‍ഗ്രഹമോ ആയ സിംബല്‍ വായനക്കാരന്റെ തോളില്‍ വച്ചമര്‍ത്തിയാല്‍ അതു സഹിക്കാനാവുന്ന സമയത്തിനു പരിധിയുണ്ടെന്നു് കഥാകാരന്മാരോടു പറയേണ്ടിയിരിക്കുന്നു.

അവതാരിക എന്ന മുള്ളു്

മരിച്ചുപോയ വ്യക്തികളെക്കുറിച്ചു് എന്തു പറഞ്ഞാലും അതു് അധാര്‍മ്മികമായിവരും. സത്യത്തില്‍ സത്യം എന്നു നമുക്കു് ഉറപ്പുള്ളതുപോലും പറയാന്‍ പാടില്ല എന്നെനിക്കറിയാം. എങ്കിലും ഇതിനു മുന്‍പും ഞാന്‍ അന്തരിച്ച വ്യക്തികളെക്കുറിച്ചു് — അവരുടെ സ്വഭാവരീതികളെക്കുറിച്ചു്, പ്രവര്‍ത്തനങ്ങളെക്കുറിച്ചു് — എഴുതിയിട്ടുണ്ടു് ‘മരിച്ചവര്‍ മിണ്ടുകില്ല’ എന്നു് ഒര്‍റ്റൂര്‍ ഷ്നിറ്റ്സ്ലറുടെ ഒരു വിശ്വവിഖ്യാതമായ കഥയുടെ പേരു്. മിണ്ടാന്‍ കഴിയാത്തവരെപ്പറ്റി അതുമിതുമെഴുതുന്നതു ക്രൂരതയാണു് എങ്കിലും തെറ്റിദ്ധാരണ ഒഴിവാക്കാനായി ചിലപ്പോള്‍ എഴുതേണ്ടതായും വരും.

മഹാകവി ജി. ശങ്കരക്കുറിപ്പിന്റെ ആത്മകഥയില്‍ (മാതൃഭൂമി) ഇങ്ങനെ കാണുന്നു: “പുത്തേഴന്‍ മാത്രമല്ല, മുണ്ടശ്ശേരിയും അന്നു തൃശ്ശിവപേരൂരെ സമ്മേളനം ബഹിഷ്കരിക്കുകയാണു് ചെയ്തതു്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്ര കലുഷമായിക്കഴിഞ്ഞിരുന്നു. ആ കഥ വളരെ നീണ്ടതാണു്. അതു് ഇവിടെ കടന്നു വന്നാല്‍ കൂടാരത്തിനകത്തു് ഒട്ടകം കേറിയതു പോലെയായിത്തീരും. 1955-ല്‍ തിരുവനന്തപുരത്തെ സാഹിത്യപരിഷത് സമ്മേളനം കഴിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ വിജൃംഭിത വിരോധത്തില്‍ പങ്കുകൂടാന്‍ കെ. ദാമോദരന്‍, എന്‍. ഗോപാലപിള്ള ഡോക്ടര്‍ ഭാസ്കരന്‍ നായര്‍ എന്നിവരേയും അനുയായികളേയും കൂടി കിട്ടാന്‍ അന്നു് ഒരു തിരുവനന്തപുരം പത്രത്തില്‍ മുറുക്കിത്തുപ്പലിന്റേയും അഭിമുഖഭാഷണത്തിന്റേയും രസമുള്ള വിവരണം വന്നിരുന്നു.”

മുണ്ടശ്ശേരിയെക്കുറിച്ചാണു് ശങ്കരക്കുറുപ്പു് ഇവിടെ പരുക്കന്‍ മട്ടില്‍ എഴുതുന്നതു്. ആ ശത്രുവിന്റെ കൂട്ടത്തില്‍ പുത്തേഴത്തു രാമമേനോനെയും അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം കാലത്തു ഗുരുവായൂരമ്പലത്തിനകത്തുവച്ചു് ഞാന്‍ പുത്തേഴത്തു രാമമേനോനെ കാണാനിടയായി. “എന്താണു് ശങ്കരക്കുറുപ്പിനോടു് അങ്ങയ്ക്കു് ഇത്ര വിരോധം?” എന്നു ഞാന്‍ ചോദിച്ചു. ഉടനെ അദ്ദേഹം മറുപടി നല്കിയതു് ഇങ്ങനെ: “ഹായ് അമ്പലത്തിനകത്തു വച്ചു് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുകയോ? വേണ്ട വേണ്ട.” കുറെ മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തു വച്ചു് ഞാന്‍ വീണ്ടും കണ്ടു. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ശങ്കരക്കുറുപ്പു് ആരുമല്ലാതിരുന്ന കാലത്തു് ഒരു പുസ്തകത്തിനു് അവതാരിക വേണമെന്നു പറഞ്ഞു് എന്റെ അടുക്കലെത്തി. വിനയസമ്പന്നനായിട്ടാണു് നില്പു്. രണ്ടാം മുണ്ടു പോലും കൈയില്‍ എടുത്തിട്ടിരുന്നു. ഞാന്‍ അവതാരിക എഴുതിക്കൊടുത്തു. ശങ്കരക്കുറുപ്പു് പ്രസിദ്ധനായപ്പോള്‍ ആ അവതാരിക അന്തര്‍ദ്ധാനം ചെയ്തു.” ഇതു സത്യമാണെങ്കില്‍ പുത്തേഴത്തു രാമമേനോന്‍ സാപരാധനാണെന്നു കരുതാന്‍ വയ്യ. അതു് അപമാനിക്കലാണല്ലോ. ഇതു മനസ്സില്‍ വച്ചിരുന്നതുകൊണ്ടു് ആരുമല്ലാത്ത എനിക്കു പില്ക്കാലത്തു വേദന വരാതിരിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പു് തന്റെ പ്രസിദ്ധപ്പെടുത്തിയ രണ്ടു കാവ്യഗ്രന്ഥങ്ങള്‍ ഒന്നാക്കി വീണ്ടും പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവെന്നും അതിനു് എന്റെ അവതാരിക വേണമെന്നും കാണിച്ചു് എനിക്കെഴുതി. അവയില്‍ ഒരു പുസ്തകം ‘പൂജാപുഷ്പ’മായിരുന്നു. ഞാന്‍ കത്തും പുസ്തകങ്ങളും വാങ്ങി വച്ചതല്ലാതെ അവതാരിക എഴുതിയില്ല.

തിരുവാഴിത്താന്മാരായ കവികള്‍ നമുക്കു ധാരാളം ഉണ്ടു്. തങ്ങളുടെ അസ്തിത്വം അവസാനിക്കാറായി എന്നു കണ്ടാലും അന്യരെ ശല്യപ്പെടുത്തിയിട്ടു് കടന്നുപോകുന്നവര്‍.

ശങ്കരക്കുറുപ്പു് നിര്‍ബ്ബന്ധിച്ചപ്പോള്‍ മഹാകവിയുടെ “പൂജാപുഷ്പ”ത്തിനു് എന്റെ അവതാരികയാകുന്ന മുള്ളു വേണ്ട എന്നു ഞാന്‍ മറുപടി കൊടുത്തു. പുസ്തകങ്ങളും തിരിച്ചയച്ചു. ആ കത്തും അദ്ദേഹത്തിന്റെ മറ്റനേകം കത്തുകളും പ്രസിദ്ധീകരിക്കാനെന്നു പറഞ്ഞു് അദ്ദേഹം തിരിച്ചു ചോദിച്ചു. ഭാവനയുടെ സത്യത്തില്‍ വിഹരിക്കുന്ന മഹാകവി നിത്യജീവിതത്തിന്റെ സത്യത്തിലും വിഹരിക്കുമെന്നു വിചാരിച്ചു് ഞാന്‍ എല്ലാ കത്തുകളും തിരിച്ചയച്ചുകൊടുത്തു. പകര്‍ത്തിയെടുത്തിട്ടു് അവ തിരിച്ചേല്പിക്കാമെന്നാണു് അദ്ദേഹം കത്തുകള്‍ തിരിച്ചു ചോദിച്ചപ്പോള്‍ എനിക്കെഴുതിയതു്. കത്തുകള്‍ തിരിച്ചു കിട്ടിയില്ല. എന്‍.വി. കൃഷ്ണവാര്യരോടും ഗുപ്തന്‍ നായരോടും ഞാന്‍ തിരക്കി അദ്ദേഹം അവര്‍ക്കയച്ച കത്തുകള്‍ പ്രസിദ്ധീകരണത്തിനു തിരിച്ചു ചോദിച്ചോ എന്നു്. ചോദിച്ചില്ല എന്നായിരുന്നു രണ്ടുപേരുടെയും മറുപടി. പുത്തേഴത്തു് രാമമേനോനും (ശങ്കരക്കുറുപ്പിന്റെ പുത്തേഴന്‍) ജി. ശങ്കരക്കുറുപ്പും എന്റെ ഈ വാക്യങ്ങള്‍ വായിക്കുന്നില്ല. വായിക്കുന്ന പ്രിയപ്പെട്ട വായനക്കാരോടു് ചോദിച്ചുകൊണ്ടു് ഞാന്‍ ഈ ചിന്ത ഇവിടെ നിറുത്തട്ടെ.

ഹായ്

ചന്തു മേനോനെക്കുറിച്ചു് ഞാനൊരു നേരമ്പോക്കു കേട്ടിട്ടുണ്ടു്. ഒരുത്തന്‍ പാട്ടുകാരനാണെന്നു പറഞ്ഞു് അദ്ദേഹത്തിന്റെ അടുക്കലെത്തി. ‘പാടു’ എന്നു ചന്തു മേനോന്‍. അസഹനീയമായ ഗര്‍ദ്ദഭശബ്ദം ‘നിറുത്തു നിറുത്തു’ എന്നു് അദ്ദേഹം. എവിടെയാ വീടു്?”’ പാട്ടുകാരന്‍ സ്ഥലം പറഞ്ഞു ചന്തു മേനോന്‍ വീണ്ടും: “അങ്ങോട്ടെക്കു വണ്ടിക്കൂലി എന്താകും”? പതിമ്മൂന്നണ” എന്നു ഗായകന്‍. ചന്തു മേനോന്‍ ശിപായിയെ വിളിച്ചു് ഒരു രൂപയെടുത്തു കൊടുത്തിട്ടു് “ഇതു മാറ്റി പതിമ്മൂന്നു് അണ ഇയാള്‍ക്കു കൊടുക്കു. മൂന്നണ തിരിച്ചു കൊണ്ടുവരൂ” എന്നാജ്ഞാപിച്ചു. അത്ര കഠോരമായി പാടുന്നവന് ഒരണ കൂടുതല്‍ കൊടുക്കാന്‍ പാടില്ലന്നാണു് സരസനായ ഇന്ദുലേഖാ കര്‍ത്താവിന്റെ തീരുമാനം. മലയാളമനോരമ ആഴ്ചപ്പതിപ്പില്‍ ‘റോസാപ്പു” എന്ന “കാവ്യം!” രചിച്ച സി. പി. രാഘവന്‍ ശാസ്ത്രി ചന്തു മേനോന്റെ കാലത്താണു് ജീവിച്ചിരുന്നതെങ്കില്‍ പതിമ്മൂന്നണ പോയിട്ടു് ഒറ്റപ്പെസ പോലും വണ്ടിക്കൂലിയായി അദ്ദേഹത്തിനു കിട്ടുകില്ലായിരുന്നു. കവിതാദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്യുന്ന കവി ദുശ്ശാസന്നാരേ ചന്തു മോനോനു് അത്രകണ്ടു വെറുപ്പായിരുന്നു. ഇതാ വസ്ത്രാക്ഷേപം അല്പം കണ്ടാലും. ജനനകാലവേഷത്തില്‍ നില്ക്കുന്നതിനു മുന്‍പ് ഞാന്‍ നിര്‍ത്തിയേക്കാം.

നിന്റെ ചേട്ടത്തി ഞെട്ടു പൊട്ടിയീ-
രക്ഷാണിയില്‍വീണ വേളയില്‍.
ആശാന്‍ ആശയധന്യനാക്കവി
ചൊന്ന വാക്കുകളോര്‍ക്കുമോ?
ഭൃംഗ സംഗമം മൂത്തുമൂത്തു നീ-
വാരനാരിയായ് തീരല്ലേ,
വാസവദത്തേ ചുട്ട ചാമ്പല്‍ നീ-
കണ്‍മിഴിച്ചൊന്നു കാണണേ.”

ഹായ് എന്നല്ലാതെ വേറൊന്നും പറയാനില്ല എനിക്കു്.

* * *

ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഗാന്ധിയന്‍ എവിടെയോ ഒരു മീറ്റിങ്ങിനു പോയിട്ടു് തിരിച്ചു് തിരുവനന്തപുരത്തേക്കു പോരുമ്പോള്‍ അടൂര്‍ എന്ന സ്ഥലത്തു വച്ചു് ഒരുത്തന്‍ കൈകാണിച്ചു. അയാളെക്കൂടെ കാറില്‍ കയറ്റിക്കൊള്ളാന്‍ കാരുണ്യമുള്ള അദ്ദേഹം ഡ്രൈവറോടു പറഞ്ഞു. കാറു് കൊട്ടാരക്കര എത്തിയപ്പോള്‍ പൊലിസ് കൈ കാണിച്ചു് അതു നിറുത്തി. അദ്ദേഹത്തെയും അടൂരില്‍ നിന്നു് കാറില്‍ കയറിയവനെയും ഡ്രൈവറെയും അവര്‍ അറസ്റ്റ് ചെയ്തു. അടൂരില്‍ വച്ചു് കാറു് നിറുത്തിയവന്‍ കൊലപാതകം ചെയ്തതിനു ശേഷം രക്ഷപ്പെടുകയായിരുന്നു. അയാള്‍ കാറില്‍ കയറിയയുടനെ അടൂര്‍ പൊലീസ് കൊട്ടാരക്കരപ്പൊലിസിനു കമ്പിയില്ലാക്കമ്പി വഴി സന്ദേശം നല്കി.

ഒരു കാറു് റോഡേ പോയ ഒരുത്തനെ തട്ടിയിട്ടിട്ടു പൊയ്ക്കളഞ്ഞു. അയാള്‍ കിടന്നു പിടയ്ക്കുന്നതു പിറകേവന്ന ഒരു കാറുടമസ്ഥന്‍ കണ്ടു. അയാള്‍ ആപത്തു പറ്റിയവനെ സ്വന്തം കാറിലെടുത്തിട്ടു് അടുത്ത പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി. അതിനുശേഷം ആശുപത്രിയില്‍ പോകാമെന്നു് അയാള്‍ കരുതിയിരുന്നു. മുറിവേറ്റവനെ കൊണ്ടുവന്ന ആൾ തന്നെയാണു് അയാളെ തട്ടിയിട്ടതെന്നു കരുതി പൊലീസ് ആ മനുഷ്യനെ തല്ലിച്ചതച്ചു.

നിലവിളക്കിന്റെ മേല്‍ഭാഗം ഇളക്കി താഴെ വച്ചിരുന്നു. എന്റെ ഒരകന്ന ബന്ധുവായ ശ്രീ ഓര്‍മ്മിക്കാതെ അതിന്റെ പുറത്തു തന്നെ ചെന്നിരുന്നു കൊടുത്തു. വിളക്കിന്റെ കൂര്‍ത്തഭാഗം ആസനം വഴി അകത്തേക്കു തുളച്ചു കയറി. ഇതൊക്കെ അറിവു കൂടാതെ സംഭവിച്ച ദൗര്‍ഭാഗ്യങ്ങള്‍. തിരുവാഴിത്താന്‍ മരിക്കാറായി. അയാള്‍ അനന്തരവന്മാരെ വിളിച്ചു് ഒരാപ്പു് മലദ്വാരം വഴി അടിച്ചു കയറ്റാന്‍ ആവശ്യപ്പെട്ടു ആപ്പു്, തലയോടു പിളര്‍ന്നു. അധികാരികള്‍ അനന്തരവന്മാരെ ബന്ധനത്തിലാക്കി. തിരുവാഴിത്താന്മാരായ കവികള്‍ നമുക്കു ധാരാളമുണ്ടു്. തങ്ങളുടെ അസ്തിത്വം അവസാനിക്കാറായി എന്നു കണ്ടാലും അന്യരെ ശല്യപ്പെടുത്തിയിട്ടു പോകുന്നവര്‍.

തന്നെ, തന്നെ

ഗുരുവിന്റെ തെറ്റു് ശിഷ്യ ആവര്‍ത്തിക്കുകയായിരിക്കും. ഓംചേരി നാരായണപിള്ളയും ആ ക്ളാസ്സില്‍ ഉണ്ടായിരുന്നു. നാരായണപിള്ളേ, ഞാന്‍ ഈ തെറ്റുരണ്ടും പറഞ്ഞില്ലേ?

സ്ട്രറ്റജം (Stratagem), സ്ട്രറ്റജി (strategy), ആര്‍ടിഫിസ് (artifice), മെനൂവര്‍ (manoeuvre), റൂസ് (ruse), സബ്റ്റര്‍ഫ്യൂജ് (subterfuge) ഡ്രിഫ്റ്റ് (drift), റ്റാക്റ്റിക്സ് (tactics) ഈ വാക്കുകള്‍ തിസോറസ് (പര്യായനിഘണ്ടു) നോക്കി എഴുതിയതല്ല. ഓര്‍മ്മിച്ചോര്‍മ്മിച്ചു് കുറിച്ചതാണു്. സുഗതകുമാരിയെക്കുറിച്ചു് സീതിഹാജി നിയമസഭയില്‍ അനാദരണീയമായി പറഞ്ഞതിനെപ്പറ്റി പലരും അഭിപ്രായം പ്രകടിപ്പിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടു്, ഡി. വിനയചന്ദ്രന്‍, ആര്‍. നരേന്ദ്രപ്രസാദ്, ചെമ്മനം ചാക്കോ, സച്ചിദാനന്ദന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, കുഞ്ഞുണ്ണി എന്നിവര്‍. അവരുടെ കൂട്ടത്തില്‍ ഡോക്ടര്‍ അയ്യപ്പപ്പണിക്കരും. സുഗതകുമാരിയെ ആക്ഷേപിച്ചതു് ശരിയായില്ലെന്ന മട്ടില്‍ മറ്റുള്ളവരെല്ലാം പറഞ്ഞപ്പോള്‍ അയ്യപ്പപ്പണിക്കര്‍ പറഞ്ഞതു് ഇങ്ങനെ: “പ്രത്യേകിച്ചു് ഒരഭിപ്രായവും പറയാനില്ല. ഞാന്‍ മൗനം ദീക്ഷിക്കുന്നതല്ലേ നല്ലതു്?” (കലാകൗമുദി വിമെന്‍സ് മാഗസിന്‍) മുന്‍പെഴുതിയ ഇംഗ്ലീഷ് വാക്കുകളില്‍ ഏതിനോടാണു് അയ്യപ്പപ്പണിക്കര്‍ക്കു് പ്രിയം? പദങ്ങള്‍ക്കു തമ്മില്‍ ലേശം ലേശം അര്‍ത്ഥവ്യത്യാസമുണ്ടു്. അതുകൊണ്ടു് അദ്ദേഹം എല്ലാവാക്കുകളെയും ഇഷ്ടപ്പെടുന്നോ? “ഞാന്‍ മൗനം ദീക്ഷിക്കുന്നതല്ലേ നല്ലതു്?” എന്നു് തന്റെ വിശുദ്ധിയെ വിളംബരം ചെയ്തുകൊണ്ടു് അദ്ദേഹം ചോദിക്കുന്നു. ‘തന്നെ, തന്നെ, തന്നെ’ എന്നു് തിരുവനന്തപുരം ഭാഷയില്‍ നമ്മുടെ ഉത്തരം.

* * *

സ്കൂള്‍ വാര്‍ഷികസമ്മേളനം എന്‍. ഗോപാലപിള്ള അദ്ധ്യക്ഷന്‍. പ്രസംഗിക്കാന്‍ ഞാനും ഒരു ചെറുപ്പക്കാരിയും. മൈക്കു് എന്റെ നേരെ മുന്‍പിലായിരുന്നതുകൊണ്ടു് ചെറുപ്പക്കാരി പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നപ്പോള്‍ എന്റെ നേരേ മുന്‍പില്‍. അവരുടെ ഒട്ടിയ ചന്തി ഞാന്‍ കാണരുതെന്നു് വിചാരിച്ചിട്ടാവാം അവര്‍ എന്നോടു മാറിയിരിക്കാന്‍ ആജ്ഞാപിച്ചു. ഞാന്‍ ഉടനെ എഴുന്നേറ്റു മറ്റൊരു കസേരയില്‍ ചെന്നിരുന്നു. ഗോപാലപിള്ളസ്സാര്‍ ചിരിച്ചുകൊണ്ടു് എന്നോടു ചോദിച്ചു: “കൃഷ്ണന്‍ നായര്‍ പെണ്‍പിള്ളേര്‍ പറഞ്ഞാലുടനെ അനുസരിക്കുമോ?” ഞാന്‍ മറുപടി നല്കി: “സാര്‍ അതു് അവരുടെ ഒരു റാക്റ്റിക്സാണു്.” എന്നിട്ടു് ഇംഗ്ലീഷില്‍ ഇത്രയും കൂടി: “Sir, she is beautiful to behold from the front, but not from the back.”

പലരും പലതും

‘ഗാന്ധിജിയുടെ ഒരു ബന്ധുവായ വൈറാംഗോബിനെ ദക്ഷിണാഫ്രിക്കന്‍ ഗവണ്മെന്റ് ജയിലിലടച്ചിരിക്കുന്നു’ എന്ന പത്രവാര്‍ത്തവായിച്ചിട്ടു് ഡി.സി. പറയുന്നു: “ഇന്ത്യയില്‍ തന്നെ ജയിലില്‍ പോകുമായിരുന്നു. ഗാന്ധിജിയുടെ ബന്ധുവാണെന്നു പറഞ്ഞാല്‍മതി.” (മനോരാജ്യം.)

“വാഴുന്നവനു വഴിപ്പെടുന്ന മനോഭാവം എഴുത്തുകാര്‍ “കാണിക്കരുതു്” എന്നു് സുകുമാര്‍ അഴീക്കോടു്. ഇതു വായിച്ചിട്ടു് കലാകൗമുദിയിലെ ചരിത്ര രേഖകളുടെ കര്‍ത്താവു് പറയുന്നു: “മറുപടി പറയാന്‍ സി. എച്ച്. മുഹമ്മദ് കോയ ജീവിച്ചിരിപ്പില്ലല്ലോ.”

സത്യം സത്യമായി പറയുമ്പോള്‍, അതു ധിഷണാവിലാസത്തോടെ പറയുമ്പോള്‍ കേള്‍ക്കുന്നവനു് ആഹ്ലാദം. ഞാന്‍ ആഹ്ലാദിക്കുന്നു.

“കമലിനിയെന്ന നര്‍ത്തകി” എന്ന പേരില്‍ ലീലാ ഓം ചേരി‍ ജനയുഗം വാരികയില്‍ എഴുതിയ ലേഖനം. കമലിനിക്കു് “ആകര്‍ഷണീയമായ ചെറുപുഞ്ചിരി” ഉള്ളതായി അതില്‍ പറഞ്ഞിരിക്കുന്നു. ആകര്‍ഷണീയം എന്നാല്‍ ആകര്‍ഷിക്കപ്പെടേണ്ടതു് എന്നാണു് അര്‍ത്ഥം (to be attracted). ഭംഗിയെന്നാണു് ശ്രീമതി ഉദ്ദേശിച്ചതെങ്കില്‍ ‘ആകര്‍ഷകമായ’ എന്ന വേണ്ടിയിരുന്നു പ്രയോഗം. പുഞ്ചിരിയുടെ അര്‍ത്ഥം ചെറുചിരി എന്നാണു്. അതുകൊണ്ടു് ചെറുപുഞ്ചിരി ശരിയല്ല. ഞാന്‍ ലീലാ ഓംചേരിയെ കുറ്റപ്പെടുത്തുന്നില്ല. 1946-ല്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം പഠിപ്പിക്കാന്‍ ചെന്നപ്പോള്‍ ബി. എ. ക്ലാസ്സില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ലീല. മലയാളത്തില്‍ അന്നു വലിയ അറിവൊന്നുമില്ലായിരുന്ന ഞാന്‍ ക്ലാസ്സില്‍ ‘ആകര്‍ഷണീയ’മെന്നും ‘ചെറുപുഞ്ചിരി’യെന്നും പറഞ്ഞിരിക്കും. ഗുരുവിന്റെ തെറ്റു് ശിഷ്യ അതുപോലെ ആവര്‍ത്തിക്കുകയായിരിക്കും. ഓംചേരി നാരായണപിള്ളയും ആ ക്ലാസ്സിലുണ്ടായിരുന്നു. നാരായണപിള്ളേ, ഞാന്‍ ഈ തെറ്റു രണ്ടും പറഞ്ഞില്ലേ?

പദ്മയ്ക്കു മൗനം. യുവാവു് അവളെ കട്ടിക്കൊണ്ടു് ഒരു പാറക്കെട്ടില്‍ ചെന്നിരിക്കുന്നു. അവള്‍ കൊക്കുകളെ നോക്കുന്നു. അപ്പോള്‍ അതുവഴി കാറില്‍ വന്ന ഒരുവന്‍ കൊക്കിനെ വെടിവയ്ക്കുന്നു. പദ്മ ബോധംകെട്ടു വീഴുന്നു. കെ.സി. മധു കുങ്കുമം വാരികയിലെഴുതിയ ‘കൊക്കുകള്‍’ എന്ന കഥയുടെ സാരം ഇതത്രേ. പോത്തു പാഞ്ഞുവരുമ്പോള്‍ മാറിക്കൊള്ളണം. ഈ കഥാമഹിഷത്തിന്റെ വഴിയില്‍ നിന്നു് ഞാന്‍ മാറിനില്‍ക്കട്ടെ.

സി. കൃഷ്ണന്‍നായര്‍ ദീപിക വാരികയിലെഴുതിയ “പൂജ” എന്ന കാവ്യം, ‘വുഡന്‍ പൊയിട്രി’ എന്നേ പറയാനുള്ളു.

മെര്‍ലി തോമസിന്റെ “ഹൃദയങ്ങളില്‍ സംഗീതം” എന്ന കഥ (ഗൃഹലക്ഷ്മി) വിവാഹത്തിന്റെ “പ്രഥമവാര്‍ഷികം.” വിരസനായി ഭവിച്ച ഭര്‍ത്താവിനെ ഭാര്യ കാമോല്‍സുകതയിലേക്കു നയിക്കുന്നു. ഇതു കഥയല്ല, വെര്‍ബല്‍ ഡയറിയയാണു് വയറ്റുവേദനയുണ്ടോ? ചൂടുപിടിക്കു. ഡിഹൈഡ്രേയ്ഷന്‍ ഉണ്ടോ? ചായ കുടിക്കു. എന്നിട്ടും കുറവില്ലേ? ഡോക്ടറെ കാണൂ. ഗൃഹലക്ഷ്മിക്കു് മാലിന്യം വരുത്താതിരിക്കു.