close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 02 15


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 02 15
മുൻലക്കം 2002 02 08
പിൻലക്കം 2002 02 22
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

റഷ്യന്‍ സാഹിത്യകാരന്‍ ഐവന്‍ തുര്‍ഗൈന്യയ്ഫ് (Ivan Turgenev, 1818–83) സ്വന്തം നാട്ടില്‍ നിന്നു മോസ്കോയിലേക്കു പോയപ്പോള്‍ ഒരു ചെറിയ തീവണ്ടിയാപ്പീസിന്റെ പ്ലാറ്റ്ഫോഫില്‍ ഇറങ്ങിനിന്നു. ഫാക്ടറി ജോലിക്കാരെന്നു തോന്നുന്ന രണ്ടു ചെറുപ്പക്കാര്‍ പൊടുന്നനെ അദ്ദേഹത്തിന്റെ അടുത്തെത്തി ചോദിച്ചു ‘ക്ഷമിക്കൂ. അങ്ങ് ഐവന്‍ തുര്‍ഗൈന്യയ്ഫ് ആയിരിക്കുമോ? ആദ്ദേഹം മറുപടി നല്കി. ‘അതേ ഞാന്‍ തന്നെ’ അവര്‍ വീണ്ടും ചോദിച്ചു: ‘A Hunter’s Sketches എന്ന പുസ്തകമെഴുതിയ ആള്‍ തന്നെയോ? അദ്ദേഹം വീണ്ടും അറിയിച്ചു. ‘ആ ആള്‍തന്നെ’ അവര്‍ തൊപ്പികള്‍ മാറ്റി ശരീരം നന്നേ മുന്നോട്ടളച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: “റഷ്യയിലെ എല്ലാ ജനങ്ങളുടെയും ബഹുമാനത്തിന്റെയും നന്ദിയുടെയും അടയാളമായി ഞങ്ങള്‍ അങ്ങയെ നമിക്കുന്നു.” മറ്റേയാള്‍ നമിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. തുര്‍ഗൈന്യഫ് തന്നെ പറഞ്ഞതാണ് ഇക്കാര്യം.

റഷ്യയിലെ ഗ്രാമങ്ങളെയും അവിടത്തെ ജീവിതങ്ങളെയും സുന്ദരമായി പ്രതിപാദിക്കുന്ന ചെറുകഥകളുടെ സമാഹാരമാണ് ഇപ്പുസ്തകം. ചിരപരിചിതത്വം കൊണ്ട് ഏതു ചെറുകഥയുടെയും നവീനതയ്ക്ക മങ്ങലേല്ക്കാം. പക്ഷേ തുര്‍ഗൈന്യയ്ഫിന്റെ രചനകള്‍ക്ക് ആ ന്യൂനത ഉണ്ടാകുന്നില്ല. ഏതു കഥയൂം വായിക്കൂ. ഇന്നു എഴുതിയതുപോലെയാവും അതു തോന്നുക. അദ്ദേഹത്തിന്റെ ഈ സമാഹാരഗ്രന്ഥത്തിലെ അന്യൂന കലാശില്പമാണ് Bezhin Meadow (ബൈഷിന്‍ പുല്‍ത്തകിടി) എന്ന കഥയെന്ന് നിരൂപകര്‍ക്ക് അഭിപ്രായമുണ്ട്. അമേരിക്കയിലെ ‘മേയ്ജര്‍ ക്രിട്ടിക് എന്നു അംഗീകാരമുള്ള ഹാരല്‍ഡ് ബ്ളൂമിനും (Harold Bloom, 1930-ല്‍ ജനനം) അതേ അഭിപ്രായമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നിരൂപണഗ്രന്ഥമായ How to Read and Why (2001-ല്‍ പ്രസാധനം, വില $11.99, Simon and Schuster, New York പ്രസിദ്ധീകരിച്ചത്) എന്നതില്‍ ഇക്കഥെയെക്കുറിച്ച് ഉജ്ജ്വലമായ നിരൂപണമുണ്ട്. മഹായശസ്കരായ കഥാകാരന്മാരുടെയും കവികളുടെയും നോവലിസ്റ്റുകളുടെയും കൃതികളെടുത്ത് ബ്ളൂം അപഗ്രഥിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്യുന്നു. നിരൂപണസാഹിത്യത്തിലെ രത്നമാണ് ഈ ഗ്രന്ഥം. അതിരിക്കട്ടെ. നമുക്ക് റഷ്യന്‍ കഥയിലേക്കു പോകാം.

മനോഹരമായ ഒരു ജൂലൈ മാസത്തിലെ പ്രഭാതത്തിലാണ് കഥയുടെ ആരംഭം. പ്രഭാതം തൊട്ടേ അന്തരീക്ഷം നിര്‍മ്മലമാണ്. നിര്‍മ്മേഘമാണ്. സൂര്യോദയത്തില്‍ അഗ്നിയില്ല. അങ്ങനെ ചേതോഹരമായ പ്രഭാതത്തില്‍ തുര്‍ഗൈന്യയ്ഫ് തോക്കുമായി പക്ഷിവേട്ടയ്ക്ക് ഇറങ്ങി. ഒരുപാട് പക്ഷികളെ അദ്ദേഹം കൊന്നു. നടന്നുനടന്ന് അദ്ദേഹത്തിന് വഴിതെറ്റിപ്പോയി. തുര്‍ഗൈന്യയ്ഫ് ചെന്നെത്തിയത് അഞ്ച് കര്‍ഷകബാലന്മാര്‍ ഇരിക്കുന്ന പുല്‍ത്തകിടിയിലാണ്. രാത്രിവേളയില്‍ അവര്‍ കുതിരകളെ മേയ്ക്കുന്നതിനു വേണ്ടി അഴിച്ചു വിടും. നേരം വെളുക്കുമ്പോള്‍ കുതിരകളെ തിരിച്ചു കൊണ്ടുപോകും. തനിക്കു വഴിതെറ്റിപ്പോയെന്നു പറഞ്ഞ് തുര്‍ഗൈന്യയ്ഫ് ആ കുട്ടികലുടെ കൂടെയിരുന്നു. ഏഴു വയസ്സു തൊട്ടു പതിനാലു വയസ്സു വരെയുള്ള കുട്ടികളാണ് അവര്‍. പതിന്നാലു വയസ്സുള്ള കുട്ടി കഴിഞ്ഞാല്‍ അടുത്ത കുട്ടി പാവ്ലൂഷയാണ്. അവന്‍ സുന്ദരനല്ല. എങ്കിലും കഥാകാരന്‍ ഇഷ്ടപ്പെട്ടത് അവനെയാണ്.

കുട്ടികള്‍ അന്യോന്യം സംസാരിക്കുന്നത് കേട്ടുകൊണ്ട് തുര്‍ഗൈന്യയ്ഫ് മിണ്ടാതിരുന്നു. അന്ധവിശ്വാസങ്ങളും യാഥാര്‍ത്ഥ്യവുമായി ഒരു വിധത്തിലും ബന്ധപ്പെടാത്ത കെട്ടുകഥകളും അവരുടെ സംഭാഷണത്തില്‍ സുലഭം. One can see dead men any time എന്നൊരുത്തന്‍. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ രണ്ടു നായ്ക്കള്‍ കുരച്ചു കുട്ടികള്‍ പേടിച്ചു. പക്ഷേ ധീരനായ പാവ്ലൂഷ ഓടിച്ചെന്നു വിദൂരസ്ഥലത്തേക്ക്. അവന്റെ ശബ്ദം കുറഞ്ഞു കുറഞ്ഞ് വന്നപ്പോള്‍ ബാലന്മാര്‍ക്ക് ഉത്കണ്ഠയായി. പെട്ടന്നു കുതിര ഓടി വരുന്ന ശബ്ദം. പാവ്ലൂഷ വരികയാണ്. അവന്‍ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി. നായ്ക്കള്‍ നാവുകള്‍ വെളിയിലേക്കു തള്ളി നിന്നു. “എന്തായിരുന്നു. എന്തായിരുന്നു അത്” എന്നു കുട്ടികള്‍ ചോദിച്ചു. ചെന്നായ് ആയിരിക്കാമെന്നു പാവ്ലൂഷയുടെ മറുപടി. I could not help admiring Pavlusha എന്ന് തുര്‍ഗൈന്യയ്ഫ് (Page 96, Progress Publishers-ന്റെ പുസ്തകം). നേരം വെളുക്കാറായി. കുട്ടികള്‍ ഉറങ്ങുകയാണ്. കഥാകാരന്‍ വീട്ടിലേക്കു തിരിച്ചു. പാവ്ലൂഷ കുതിരപ്പുറത്തു നിന്ന് വീണു മരിച്ചു എന്നു പറഞ്ഞുകൊണ്ട് തുര്‍ഗൈന്യയ്ഫ് കഥ അവസാനിപ്പിക്കുന്നു. Pity! He was a splendid fellow എന്ന് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇക്കഥ നമ്മള്‍ വായിക്കുന്നതെന്തിന് എന്ന് ബ്ളൂമിന്റെ ചോദ്യം. വിധി എപ്രകാരം നമ്മളെ പീഡിപ്പിക്കുന്നുവെന്ന് നമ്മള്‍ ഇതില്‍ നിന്നു മനസ്സിലാക്കുന്നു എന്ന് ഉത്തരം. കഥാകാരനെന്ന നിലയില്‍ അദ്ദേഹം എത്ര നിസ്സംഗനായി വര്‍ത്തിക്കുന്നുവെന്ന് നമ്മളെ ഗ്രഹിപ്പിക്കാനുമായിട്ടാണ് ഇക്കഥ രചിച്ചതെന്ന് ബ്ളും പറയുന്നു. Turgenev is one of the most Shakespearean writers in that he too refrains from moral judgments; he also knows

that a favorite, like Paviusha will vanish by a sudden accident. എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ഇതുപോലെ ചെക്കോവ്, മോപസാങ്ങ്, ഹെമിങ്ങ്വേ, ഒകൊണോര്‍, നാബോക്കോഫ്, ബോര്‍ഹേസ്, ലിന്‍ദോല്‍ഫി, ഈതാലോ കാല്‍വീനോ ഇവരുടെ കഥകളെ അപഗ്രഥിക്കുന്നു, മൂല്യനിര്‍ണ്ണയം ചെയ്യുന്നു. തെര്‍വാന്റ്സ്, സ്റ്റാങ്ങ്ദല്‍, ജെയിന്‍ ഓസ്റ്റിന്‍, ഡിക്കിന്‍സ്, സസ്തെയ്വ്സ്കി, ഹെന്‍ട്രി ജെയിംസ്, പ്രൂസ്ത്, തോമാസ് മാന്‍ ഇവരുടെ നോവലുകളും അപഗ്രഥനവിധേയമാകുന്നു. മെല്‍വിന്‍, ഫോക്നര്‍, പിഞ്ചന്‍, കോര്‍മാക് മക്കാര്‍ത്തി, റ്റോണി മോറിസണ്‍ ഈ നോവലിസ്റ്റുകളുടെ മാസ്റ്റര്‍പീസുകളെടുത്ത് വ്യാഖ്യാനിച്ചിട്ട് ആ നോവലിസ്റ്റുകളുടെ ആത്മാംശം എവിടെയാണെന്നു വ്യക്തമാക്കുന്നു. ആ ആത്മാംശം ആവിഷ്കാരം കൊണ്ട് നമ്മുടെ അത്മാംശത്തിനു വരുന്ന പരിവര്‍ത്തനം വിശദീകരിക്കുന്നു. നാടകങ്ങളെയും കവിതകളെയും ബ്ളും വിട്ടുകളയുന്നില്ല. മരണത്തില്‍ ആധിപത്യം പുലര്‍ത്തുന്ന മനസ്സിന്റെ ശക്തിയെ സാഹിത്യകൃതികളിലൂടെ സ്പഷ്ടമാക്കിത്തരുന്ന നിരൂപണമാണ് ബ്ളൂമിന്റെ ‘How to Read and Why’ എന്നത്.

Cormac McCarthy-യുടെ പല നോവലുകളും ഞാന്‍ രണ്ടു വര്‍ഷം മുന്‍പ് വായിച്ചിട്ടുണ്ട്. അന്നൊക്കെ മെയ്ജര്‍ നോവലിസ്റ്റാണല്ലോ. അദ്ദേഹമെന്ന് എനിക്കു തോന്നി. ബ്ളും അതുതന്നെ ഇപുസ്തകത്തിലും പറയുന്നതു കണ്ടപ്പോള്‍ എനിക്ക് ഏറെ ആഹ്ലാദമുണ്ടായി. മക്കാര്‍ത്തിയുടെ ‘Blood Meridian എന്ന നോവലിനെക്കുറിച്ചാണ് ബ്ളും എഴുതിയിരിക്കുന്നത്. ‘I venture that no other living American novelist, not even Pynchon has given us a book as strong and memorable as Blood Meridian’ എന്നാണ് ഈ നിരൂപകന്റെ സത്യാത്മകമായ പ്രസ്താവം. എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ഇത്തരം പടിഞ്ഞാറന്‍ നോവലുകള്‍ വായിക്കണം. വായിക്കാന്‍ തരക്കേടില്ലാത്ത മലയാളം നോവലുകള്‍ എടുത്തുവച്ച് ‘ഇതിനു നോബല്‍ സമ്മാനം കൊടുക്കേണ്ടതാണ് എന്നു തല്‍പരകക്ഷികള്‍ പറയുന്നത് വിശ്വസിക്കരുത്.

ചോദ്യം,ഉത്തരം

Symbol question.svg.png “എന്‍. ഗോപാലപിള്ളയുടെ നേരമ്പോക്കോ ഈ.വി. കൃഷ്ണപിള്ളയുടെ നേരമ്പോക്കോ നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?”

“എന്‍. ഗോപാലപിള്ളയുടെ നേരമ്പോക്കില്‍ പുച്ഛമുണ്ട്. അത് എപ്പോഴും ക്രൂരമായിരിക്കും. ആളുകള്‍ ചിരിക്കും. പക്ഷേ ആരെ ഉദ്ദേശിച്ച് അദ്ദേഹം അതു പറയുന്നുവോ, ആ ആള്‍ തളര്‍ന്നുപോകും. ഈ.വി. കൃഷ്ണപിള്ളയുടെ ഹാസ്യോക്തികള്‍, നിഷ്കളങ്കമാണ്. ആരെയും വേദനിപ്പിക്കില്ല. മനസ്സിനു സംസ്കാരമുള്ളവര്‍ക്കേ നിര്‍ദ്ദോഷമായ ഹാസ്യം പ്രയോഗിക്കാനാവൂ.”

Symbol question.svg.png “മാന്യന്മാരുടെ ലക്ഷണമെന്ത്?”

“നമ്മുടെ വീട്ടില്‍ വന്നു ദീര്‍ഘനേരമിരുന്ന് അതുമിതും പറയുന്ന ആള്‍ മാന്യനല്ല. അതിരാവിലെ വീട്ടില്‍ക്കയറി വന്ന് സാഹിത്യത്തെക്കുറിച്ച് ഒരു മണിക്കൂര്‍ സംസാരിക്കുന്ന ആളും മാന്യനല്ല. നേരത്തെ അറിയിപ്പു നല്കാതെ വീട്ടില്‍ വന്നു സംസാരിക്കാന്‍ തുടങ്ങുന്ന ആള്‍ മാന്യനത്രേ.”

Symbol question.svg.png “എനിക്കു പരിമിതമായ കഴിവേയുള്ളു. എഴുത്തുകാരനെന്ന നിലയില്‍ എനിക്കു കീര്‍ത്തി വേണമെന്നുണ്ട്. ഞാന്‍ എന്തു ചെയ്യണം?”

നിങ്ങളുടെ ജന്മദിനം ആഘോഷിക്കാന്‍ പണം ചെലവാക്കണം. ആ ജന്മദിനം തന്നെ പല തവണ ആഘോഷിച്ചാല്‍ ഏറെ നന്ന്. നിരൂപരെക്കൊണ്ട് നിങ്ങളുടെ രചനകളെക്കുറിച്ചു ഉപന്യാസങ്ങള്‍ എഴുതിവച്ച് അവ പുസ്തകരൂപത്തില്‍ പ്രസിദ്ധികരിക്കണം. കഴിയുമെങ്കില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഈ ഭാഷകളിലേക്കു നിങ്ങളുടെ രചനകള്‍ തര്‍ജ്ജമ ചെയ്യിക്കണം. സര്‍വോപരി ദിവസവും നിങ്ങളുടെ പടം പത്രത്തില്‍ വരത്തക്ക വിധത്തില്‍ സിറ്റി എഡിറ്ററെ പോക്കറ്റിലാക്കണം. ഇത്രയും ചെയ്താല്‍ എവോര്‍ഡുകള്‍ കിട്ടിക്കൊണ്ടിരിക്കും.”

Symbol question.svg.png “വയലെന്‍സ് എത്ര തരത്തില്‍?”

“വയലെന്‍സ് — ഹിംസാത്മകത്വം — പല തരത്തിലാണ്. റ്റെലിവിഷന്‍ വയലെന്‍സിനാണ് ഒന്നാം സ്ഥാനം.”

Symbol question.svg.png “എഴുത്തുകാരന്‍ പ്രതിഭാശാലിയാണെങ്കില്‍ അത് എങ്ങനെ അറിയാം?”

“ആദ്യത്തെ വാക്യത്തില്‍ നിന്നു തന്നെ അറിയാം. It was a bright, cold day in April and the clocks were striking thirteen’ എന്ന് ഓര്‍വെല്‍ എഴുതിയ ഒരു പുസ്തകത്തിന്റെ തുടക്കം. അസാധാരണനായ ഒരാളുടെ ഗ്രന്ഥമാണ് അതെന്ന് ആ വാക്യം വായിച്ചാലുടനെ നമുക്കു മനസ്സിലാകും. ‘All happy families are like, every unhappy family is unhappy in its own way’ എന്നു ടോര്‍സ്റ്റോയിയുടെ നോവല്‍ തുടങ്ങുന്നു (ഓര്‍മ്മയില്‍ നിന്ന്). ആ വാക്യത്തില്‍ ടോര്‍സ്റ്റോയിയുടെ വിഷനുണ്ട് (vision).”

Symbol question.svg.png “ കമ്യൂണിസ്റ്റുകാരില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതാരെ?”

“റ്റി.കെ. രാമകൃഷ്ണനെ എനിക്കു സ്നേഹമാണ്, ബഹുമാനമാണ്.’

Symbol question.svg.png “മലയാളിയുടെ സ്വഭാവമെന്ത്?”

“ബാങ്കില്‍ നിന്ന് പണം വാങ്ങിക്കാന്‍ നിങ്ങള്‍ കൗണ്ടറിനടുത്തു നില്ക്കുമ്പോള്‍ പിറകില്‍ നില്ക്കുന്നവന്‍ നിങ്ങളുടെ തോളിന്റെ മുകളിലൂടെ കൈയിട്ടു റ്റോക്കണ്‍ നീട്ടിയാല്‍ അവന്‍ മലയാളി. ബസ്സില്‍ കയറാന്‍ ഒരുത്തന്‍ മാത്രമേയുള്ളുവെന്നു വിചാരിക്കു. ഇല്ലാത്ത വ്യക്തിയെ ഉണ്ടെന്നു സങ്കല്പിച്ച് വായുവിനെ ഇടിക്കുകയും അതിനെ തള്ളി മാറ്റുകയും ചെയ്താല്‍ അവന്‍ മലയാളി.”

പച്ചക്കുതിര

“വായിക്കാന്‍ തരക്കേടില്ലാത്ത മലയാളം നോവലുകള്‍ എടുത്തുവച്ച് ഇതിനു നോബല്‍ സമ്മാനം കൊടുക്കേണ്ടതാണ് എന്നു തല്‍പരക്ഷികള്‍ പറയുന്നത് വിശ്വസിക്കരുത്.”

വിരളമായ സന്ദര്‍ഭങ്ങളില്‍ എന്റെ പിതാവ് എന്നോടു കാരുണ്യത്തോടെ പെരുമാറിയിട്ടുണ്ട്. ഞാന്‍ വടക്കന്‍ പറവൂര്‍ ഇംഗ്ലീഷ് ഹൈസ്ക്കുളില്‍ പഠിച്ചിരുന്ന കാലത്ത് വരാപ്പുഴയിലാണ് താമസിച്ചത്. അക്കാലത്ത് എനിക്കു റ്റൈഫോയ്ഡ് രോഗം പിടിപെട്ടു. ചികിത്സിച്ച ഡോക്ടര്‍ ഞാന്‍ മരിച്ചു പോകുമെന്നു പറഞ്ഞിരിക്കണം. പിതാവ് കാരുണ്യം കാണിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു: “ഞാന്‍ എറണാകുളത്തു പോകുകയാണ്. നിനക്കെന്തു വേണം? വാങ്ങിക്കൊണ്ടു വരാം.” എന്റെ നാക്കില്‍ ഉടനടി വന്നത്. ‘റ്റെംപീസ്’ എന്ന വാക്കാണ്. എട്ടു മണിക്കൂര്‍ കഴിഞ്ഞ് പിതാവു വന്നു. എന്റെ കട്ടിലില്‍ അദ്ദേഹം അതിമനോഹരമായ ഒരു ബ്രിട്ടീഷ് റ്റെംപീസ് വച്ചു. ‘നിനക്കാണ് ഇത്. വേറെ ആരും ഇതു തൊടില്ല’ എന്ന് അറിയിച്ചിട്ട് പിതാവു പോയി. ഞാന്‍ കട്ടിലിന്റെ തലയ്ക്കല്‍ ഇട്ടിരുന്ന മേശയുടെ പുറത്തു. അതു വച്ചു എ


പ്പോഴും അതില്‍തന്നെ എന്റെ കണ്ണൂകള്‍. ഉച്ചയ്ക്കു 12 മണി. അത് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ സമയം ഒന്നായി എന്നു കാണിക്കും. അങ്ങനെ യാന്ത്രികമായി തന്നെ ഓരോ മണിക്കൂറും ഓരോ മിനിറ്റും ഓരോ സെക്കന്‍ഡും ആ റ്റെംപീസ് കാണിച്ചു. അക്കാലത്താണ് ഭാരതത്തെ സ്വതന്ത്രമാക്കാന്‍ മഹാത്മാ ഗാന്ധി യത്നിച്ചത്. അദ്ദേഹം കാരാഗൃഹത്തില്‍ കിടന്നു. മോചനം നേടാന്‍ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. സത്യാഗ്രഹത്തിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മഹാത്മാവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വാര്‍ത്ത ഞാന്‍ പത്രത്തില്‍ വായിച്ചു ദുഃഖിച്ചു. എങ്കിലും ആ ദുഃഖത്തോടൊപ്പം എനിക്കു വിശുദ്ധിയുടെ, പാവനത്വത്തിന്റെ അനുഭൂതി. ഗാന്ധിജിയുടെ ഓരോ പ്രവൃത്തിയും പാവനം. മേശപുറത്തിരിക്കുന്ന റ്റെംപീസിന്റെ സൂചികളുടെ ചലനം ഒരു വികാരവും ഉളവാക്കാതെ നിസ്സംഗതയുടെ ബോധമാണ് ജനിപ്പിച്ചത്. ഒരിക്കല്‍ ഹിസ്റ്റീരിയോളമെത്തി ഞാന്‍ റ്റെംപീസിനോടു ചോദിച്ചു: ‘നീ എന്താണ് ഗാന്ധിജിയെപ്പോലെ പെരുമാറാത്തത്? ഒന്നില്‍ നിന്നു രണ്ടിലേക്കും, രണ്ടില്‍ നിന്നു മൂന്നിലേക്കും പോകാന്‍ മാത്രമേ നിനക്കറിയൂ? നിന്റെ ഈ ചലനം തികച്ചും യാന്ത്രികം. മഹാത്മാവിന്റെ ചലനം തികച്ചും മനുഷ്യത്വപരം.” റ്റെംപീസ് മിണ്ടാതെ സൂചികള്‍ കറക്കിക്കൊണ്ടിരുന്നു.

അക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ഈ.വി. കൃഷ്ണപിള്ളയായിരുന്നു. കേശവദേവിന്റെ ‘കളിക്കൂട്ടുകാരി’, തകഴിയുടെ ‘മാഞ്ചുവട്ടില്‍’ എന്നീ കഥകള്‍ ആ വാരികയിലാണ് വന്നത്. അന്ന് അത് പാവനത്വത്തിന്റെ അനുഭൂതി എനിക്ക് ഉളവാക്കി. (ഇപ്പോള്‍ അക്കഥകളെക്കുറിച്ച് അന്നത്തെ അനുഭൂതി ഇല്ലായിരിക്കാം. അതിനു കാരണം വേറെ.) പക്ഷേ “പച്ചക്കുതിര” എന്ന ഒരു ത്രൈമാസികത്തില്‍ വന്ന “രണ്ടു കാല്പനികരായ യുവാക്കള്‍ സ്റ്റാച്യൂ ജംഗ്ഷനില്‍ ചെക്കോവിന്റെ കഥാപാത്രത്തെ കണ്ടപ്പോള്‍” എന്ന കഥ വായിച്ചു തീര്‍ന്നപ്പോള്‍ (ബി. മുരളി എഴുതിയത്) ഛര്‍ദ്ദിക്കണമെന്നു തോന്നലുണ്ടായത് ഇന്നു തകഴിയുടെയും ദേവിന്റെയും ആ കഥകള്‍ വീണ്ടും വായിച്ചിട്ടും ഉണ്ടായില്ല. ഇന്‍സെസ്റ്റ് — ആഗമ്യഗമനം — എന്ന അറുപഴഞ്ചന്‍ വിഷയം ഒരുളുപ്പും കൂടാതെ മുരളി പ്രതിപാദിക്കുന്നു. അഗമ്യഗമനം വര്‍ണ്ണിക്കുമ്പോള്‍ പ്രതിഭയുള്ളവരാണ് അതു അനുഷ്ഠിക്കുന്നതെങ്കില്‍ വായനക്കാര്‍ക്ക് അതിന്റെ ലൗകികാംശം തേഞ്ഞുകിട്ടും. ഉദാ: ഷെല്ലിയുടെ The Cenci — ചെഞ്ചി — എന്ന ട്രാജഡി, തോമസ് മാന്റെ ഹോളൊ സിന്നര്‍’ — വിശുദ്ധനായ പാപി — ഇവ രണ്ടും മുരളിയുടെ കഥ പോലെ ഓക്കാനമുണ്ടാക്കുന്നില്ല. ഇതു മാത്രമല്ല ഇക്കഥയുടെ ന്യൂനത. പ്രമേയമില്ല ഇതില്‍. ആഖ്യാനം ഒut of date. ‘ഒരു കത്ത് ഒരു വളയം’ എന്നു പറയും വെമ്പായം എന്ന ഗ്രാമപ്രദേശത്ത്. ഒരു കാര്യം ഒരിക്കലേ പ്രവര്‍ത്തിക്കാവൂ എന്നര്‍ത്ഥം. പാശ്ചാത്യ സാഹിത്യകാരന്മാരുടെ പേരു പറയുന്നത് മുരളിയുടെ സ്ഥിരം സ്വഭാവമാണ്. മുന്‍പൊരിക്കല്‍ കാഫ്കായുടെ പേരു പറഞ്ഞു എന്നാണ് എന്റെ ഓര്‍മ്മ. ഇക്കഥയില്‍ ചെക്കോവ് എന്ന പേരു നല്കുന്നു. മഹാന്മാരായ സാഹിത്യകാരന്മാരുടെ പേരു പറഞ്ഞാല്‍ കഥയ്ക്കു ഗഹനത വരുമോ? സ്യൂഡോ ആര്‍ടിന് മതിയായ ഉദാഹരണമായിട്ടുണ്ട് മുരളിയുടെ ഈ അറുവഷളന്‍ കഥ.

‘പച്ചക്കുതിര’ എന്ന ത്രൈമാസികത്തെക്കുറിച്ച് ഒരു വാക്കു കൂടി. ധൈഷണികത്വമുള്ള ഒരു സ്നേഹിതന്‍ മാരകരോഗം പിടിച്ചു കിടക്കുമ്പോള്‍ മാനുഷിക ബന്ധങ്ങളില്‍ തല്‍പരനാകാന്‍ അയാള്‍ക്കു കഴിയുകയില്ല. Partisanship എന്ന മഹാരോഗം പിടിപെട്ടതാണ് ഈ ത്രൈമാസികം. മനുഷ്യ ചൈതന്യത്തിന്റെ ആവിഷ്കാരമാണല്ലോ കല. അത് ഇതിലൊരിടത്തും ദൃശ്യമല്ല. ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതാ സാഹിത്യത്തിലുമില്ല അത്. പച്ചക്കവിത എന്ന പേരുപോലെ തന്നെ ജുഗുപ്സ ജനിപ്പിക്കുന്നു ഇതിലെ രചനകള്‍.

ഞാന്‍ പതിവായി ഖുര്‍ആന്‍, ബൈബിള്‍, ഭഗവത് ഗീത ഇവ വായിക്കുന്നു. വിശുദ്ധഗ്രന്ഥത്തിന്റെ പര്യവാസനത്തിലെത്തിയാലും അതു മാറ്റിവയ്ക്കുന്നില്ല. വീണ്ടും ഒന്നാം പുറം തൊട്ടു വായന ആരംഭിക്കുന്നു. ഇതുപോലെ ഞാന്‍ പാരമേശ്വരി വ്യാഖ്യാനമുള്ള അമരകോശവും വായിക്കുന്നുണ്ട്. ഇന്നലെ ബൈബിള്‍ വായിച്ചപ്പോള്‍ വീണ്ടും കണ്ടു വാക്യം.

Then took Mary a pound of ointment of spikenard, very costly and anointed the feet of Jesus, and wiped his feet with her hair:and the house was filled with the odour of the ointment. (John 12:3)

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “മയ്യത്ത്” എന്ന കഥയെഴുതിയ മൊയ്തു കണ്ണങ്കണ്ടി വേറൊരു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

മൊയ്തു കണ്ണങ്കണ്ടി ഓടയില്‍ നിന്ന് പദമാലിന്യ കൂമ്പാരമെടുത്ത് എന്റെ മുഖത്തു തേച്ചിട്ട് അതു കഴുകിക്കളയരുതെന്ന് ആജ്ഞാപിക്കുന്നു. പേടിച്ച് ഞാന്‍ പൂതിഗന്ധം സഹിച്ച് അനങ്ങാതിരിക്കുന്നു. ദുര്‍ഗന്ധം എന്റെ മുഖത്തു നിന്നു മാത്രമല്ല, എന്റെ മുറിയില്‍ നിന്ന് റോഡിലേക്കും വ്യാപിക്കുന്നു. ആളുകള്‍ ദേഷ്യത്തോടെ മൂക്കുപിടിച്ചുകൊണ്ട് എന്നോടു ചോദിക്കുന്നു: എന്തെടോ വല്ലാത്ത നാറ്റം? ഞാന്‍ മറുപടി പറയുന്നു. മൊയ്തു കണ്ണങ്കി എന്നൊരാള്‍ ഓടയില്‍ നിന്ന് പൂതിഗന്ധമുള്ള വാക്കുകള്‍ കോരിയെടുത്തു എന്റെ മുഖത്തു തേച്ചിട്ട് അനങ്ങരുത്, കഴുകരുത് എന്നാജ്ഞാപിച്ചിരിക്കുന്നു. അതാണ് ഈ ഭയങ്കരമായ നാറ്റം. (കഥയുടെ സാരം ദരിദ്രനായ ഒരുത്തന്‍ കുട്ടികളുടെയും ഭാര്യയുടെയും ആഗ്രഹമനുസരിച്ചു റ്റി.വി. സെറ്റ് കടമായി വാങ്ങിക്കൊണ്ടു വരുന്നു. അവര്‍ക്കു കളര്‍ സെറ്റാണ് വേണ്ടത്. പക്ഷേ പണമില്ലാത്തതുകൊണ്ട് അയാള്‍ക്കു ബ്ളാക്ക് ആൻഡ് വെറ്റ് റ്റി.വി. സെറ്റേ വാങ്ങാന്‍ പറ്റുന്നുള്ളു. ഇതാണ് മയ്യത്ത് കലാശൂന്യതയുടെ ‘വാടയടിക്കുന്നില്ലേ?’ മാന്യവായനക്കാര്‍ക്ക് പതിന്നാലാം ശതാബ്ദത്തില്‍ ചെല്ലണമെന്നുണ്ടോ? എച്ച്.ജി. വെല്‍സിന്റെ റ്റെം മെഷ്യന്‍ പിറകോട്ടു പോകാമോ എന്നും മറ്റും അന്വേഷിക്കേണ്ടതില്ല അവര്‍. മൊയ്തുവിന്റെ ഇക്കഥയുടെ വാതില്‍ തുറന്ന് ഇറങ്ങിക്കൊള്ളു. പതിന്നാലാം ശതാബ്ദത്തില്‍ ചെന്നു നില്ക്കാം. ലജ്ജാവഹം.)

കണ്ണാടിയിലെ അഴുക്ക്

“ഈ.വി. കൃഷ്ണപിള്ളയുടെ ഹാസ്യോക്തികള്‍ നിഷ്കളങ്കമാണ്, ആരെയും അതു വേദനിപ്പിക്കില്ല. മനസ്സിനു സംസ്കാരമുള്ളവര്‍ക്കേ നിര്‍ദ്ദോഷമായ ഹാസ്യം പ്രയോഗിക്കാനാവൂ’.

വീക്തോര്‍ യൂഗോയുടെ (Victor Hugo, 1802–1885) ലേ മീസേറബ്ല (Les Miserables) എന്ന നോവലിനെക്കുറിച്ച് ലേമാര്‍തീന്‍ (Lamartine, 1790–1869) എന്ന ഫ്രഞ്ച് കവി എഴുതി: “This is a dangerous book. The masses can be infected by no more murderous, no more terrible passion than a passion for the impossible.” യൂഗോക്ക് വലിയ വേദനയുണ്ടായി: “A swan trying to bite” എന്നാണ് അദ്ദേഹം അതിനു മറുപടി പറഞ്ഞത്. ലേ മാര്‍തീനും അദ്ദേഹത്തെപ്പോലെയുള്ള ആളുകളും എന്തു പറഞ്ഞാലും വിശ്വസാഹിത്യത്തിലെ കലാഗോപുരമാണ് “ലേ മിസേറബ്ല” എന്ന നോവല്‍. ക്രിമിനല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു നിയമഘടനയാണ് ക്രിമിനലുകളെ സൃഷ്ടി

ക്കുന്നതെന്ന സത്യം വ്യക്തമാക്കിത്തരുന്ന ഉത്കൃഷ്ടമായ നോവലാണിത്. സമുദായത്തിന്റെ ക്രിമിനല്‍ സ്വഭാവം ക്രിമിനലുകളെ സൃഷ്ടിക്കുന്നുവെന്ന് എം.പി. നാരായണപിള്ളയും തന്റെ ‘കള്ളന്‍’ എന്ന കഥയിലൂടെ അഭിവ്യജ്ഞിപ്പിക്കുന്നു. മനോഹരമായ ആ മലയാളകഥയെ വിരൂപമായി ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തിരിക്കുന്നു, Sanju Ramachandran (ആറാം ലക്കം ‘little magazine”. നോക്കുക പുറം 62–64). വള്ളത്തോള്‍ ഒരിക്കല്‍ പറഞ്ഞു: ‘Folk art അഭിവൃദ്ധിപ്പെടുന്നതു നന്ന്. പക്ഷേ കണ്ണാടിയിലെ അഴുക്കു തുടച്ചു മാറ്റാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം കൈയിലെ അഴുക്കും കൂടി അതില്‍ (കണ്ണാടിയില്‍) വച്ചു തേക്കരുത്.’ ഇക്കഥ ഇംഗ്ലീഷിലേക്കു കൊണ്ടുവന്നയാള്‍ ഇതോര്‍മ്മിച്ചാല്‍ നന്ന്.

പല വിഷയങ്ങള്‍

ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവന്‍പിള്ള, പി. കുഞ്ഞിരാമന്‍ നായര്‍ ഇവരുടെ കവിതകള്‍ക്കു സ്ത്രൈണമായ മൃദുലതയുണ്ട്. അതില്ല ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ കവിതകള്‍ക്ക്.”

  1. ഇംഗ്ലണ്ടില്‍ പോയി ഇംഗ്ലീഷ് സാഹിത്യത്തില്‍ വലിയ ഡിഗ്രികളൊക്കെ കരസ്ഥമാക്കിയ ഒരധ്യാപകന്‍ എന്നെ യൂണിവേഴ്സിറ്റി കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട്. തോമസ് ഹാര്‍ഡിയുടെ ഒരു നോവലാണ് അദ്ദേഹം പഠിപ്പിച്ചത്. സാറ് വളരെ നല്ലയാളായിരുന്നു. കോം പൊസിഷന്‍ നോക്കുമ്പോള്‍ അദ്ദേഹം എന്റെ അടുത്തു ബഞ്ചില്‍ത്തന്നെയിരിക്കും. തെറ്റുണ്ടെങ്കില്‍ ശാന്തനായി വര്‍ത്തിച്ചുകൊണ്ട് അതു തിരുത്തിത്തരും. ഒരു ദിവസം ഞാന്‍ വൈ.എം.സി.എ. ഹോളിലേക്കു പോകുകയായിരുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ പ്രസംഗം കേള്‍ക്കാന്‍ അക്കാലത്ത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സെന്‍സേഷന്‍ ഉളവാക്കിയിരുന്നു. വൈ.എം.സി.എ. ഹോളിനടുത്തുവച്ച് ഞാന്‍ ഇംഗ്ലീഷധ്യാപകനെ കണ്ടു. അദ്ദേഹം സ്നേഹപൂര്‍വം ചോദിച്ചു ‘എവിടെപ്പോകുന്നു?’ എന്റെ മറുപടി. ‘സര്‍, ഈ ഹോളില്‍ വച്ച് ഒരു പ്രസംഗമുണ്ട്. അതു കേള്‍ക്കാന്‍ പോകുകയാണ്.’ സാറ് ‘കഷ്ടമായി’ എന്നു സ്വഗതോക്തി നിര്‍വഹിച്ചു. ‘എന്താ സാര്‍?’ എന്ന് ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു. അദ്ദേഹം “അല്ല, ഇതിനടുത്തു വച്ച് ഞങ്ങളുടെ മതപരമായ ഒരു മീറ്റിങ്ങുണ്ട്. കേള്‍ക്കാന്‍ ആളുകള്‍ തീരെക്കാണുകില്ല. കൃഷ്ണന്‍ നായരെക്കൂടി കൊണ്ടുപോകാമെന്നു വിചാരിച്ചു ഞാന്‍.” സാറിനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് “എന്നാല്‍ ഞാന്‍ കൂടെ വരാം സാര്‍” എന്നറിയിച്ചു സാര്‍ പറഞ്ഞു: “വേണ്ട, വേണ്ട പൊയ്ക്കൊള്ളു ആരുടെ പ്രസംഗമാണ് അവിടെ?” ഞാന്‍, “ജോസഫ് മുണ്ടശ്ശേരിയുടെ.” സാര്‍: “മുണ്ടശ്ശേരിയോ? ആരാണ് അയാള്‍.” എന്റെ മറുപടി: “പ്രശസ്തനായ നിരൂപകന്‍. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ പ്രെഫെസര്‍. അദ്ദേഹം വാശിയാണ് സാര്‍.” ഗുരുനാഥന്‍ അല്പമൊന്ന് ആലോചിച്ചിട്ട് പറഞ്ഞു: “മുണ്ടശ്ശേരി, മുണ്ടശ്ശേരി. ആങ്ങ്! കേട്ടിട്ടുണ്ട്. കാത്തലിക്ക്.”
  2. ജി. ശങ്കരക്കുറുപ്പും മുണ്ടശ്ശേരിയും തമ്മില്‍ വലിയ വിരോധമായിരുന്നല്ലോ. ഒരിക്കല്‍ ഒരു സമ്മേളനത്തിന് ഞാന്‍ കവിയോടൊരുമിച്ചു പോയപ്പോള്‍ സംഭാഷണത്തിനിടയ്ക്ക് അദ്ദേഹം പറഞ്ഞു. “മുണ്ടശ്ശേരി കഥയും നോവലും ഖണ്ഡകാവ്യവുമൊക്കെ വിമര്‍ശിക്കും. പക്ഷേ ഒരു ലിറിക് കൊടുത്തു നോക്കു. മുണ്ടശ്ശേരിക്കു വിമര്‍ശിക്കാന്‍ കഴിയുകയില്ല. ശങ്കരക്കുറുപ്പിന്റെ ഈ പ്രസ്താവം എത്രത്തോളം ശരിയെന്ന് വായനക്കാര്‍ തന്നെ ആലോചിച്ചാല്‍ മതി. മുണ്ടശ്ശേരിയോടുള്ള വിരോധമാണോ ശങ്കരക്കുറുപ്പിനെ ആ പ്രസ്താവത്തിനു പ്രേരിപ്പിച്ചത്? അതോ മുണ്ടശ്ശേരിക്ക് ഭാഗവതം വിമര്‍ശിക്കാന്‍ അറിഞ്ഞുകൂടേ? രണ്ടുപേരും പരസ്യമായും രഹസ്യമായും കുത്തുവാക്കുകള്‍ പറയുമായിരുന്നു.
    “ക്ഷാമാംഗിതന്‍ മധുരദര്‍ശനമായ തോളില്‍
    പ്രേമാകുലന്‍ മൃദുലപാണിയണച്ചുനിന്ന്

    എന്ന ശങ്കരക്കുറുപ്പിന്റെ വരി ഉദ്ധരിച്ചിട്ട് മുണ്ടശ്ശേരി ഒരിക്കല്‍ ചോദിച്ചു: “മദുരദര്‍ശനമായ തോള്‍. അങ്ങനെയും ഒരു തോളുണ്ടോ?” രണ്ടു ദിവസം കഴിഞ്ഞ് എനിക്കു കവിയില്‍ നിന്ന് കത്തു കിട്ടി. “മധുരദര്‍ശനമായ തോളുണ്ടോ എന്നു മുണ്ടശ്ശേരി ചോദിച്ചിരിക്കുന്നു. സ്ത്രീയില്‍ മധുരദര്‍ശനമായി ഒന്നേ ഉള്ളൂ എന്നാവാം അയാളുടെ വിചാരം”. ഇതു വായിച്ച് ഞാനൊന്നു ലേശം ഞെട്ടി. ശങ്കരക്കുറുപ്പ് അശ്ലീലമായി ഒന്നും പറയുകയില്ല. ഈ ചിന്ത ആ സാമാന്യതത്ത്വത്തിന് അപവാദമായിരുന്നു.

  3. പ്രോവൈസ് ചാന്‍സിലറായിരുന്ന പി.ആര്‍. പരമേശ്വരപ്പണിക്കരുമായി ഞാന്‍ പല മീറ്റിങ്ങുകള്‍ക്കും പോയിട്ടുണ്ട്. ഒരിക്കല്‍ മയ്യനാട്ടേക്കു പോയപ്പോള്‍ പണിക്കര്‍ സ്സാറ് പറഞ്ഞു: “കൃഷ്ണന്‍ നായരേ ഞാനിന്നലെ പതിനൊന്നു മണിക്കു കുളിച്ചു. മുറിയില്‍ വന്ന് ഇരുന്നപ്പോള്‍ സി.വി. രാമന്‍ പിള്ളയുടെ ‘രാമരാജബഹദൂര്‍’ എന്റെ മേശയുടെ പുറത്തു കിടക്കുന്നതു കണ്ടു. ഞാന്‍ അത് വിശേഷിച്ചൊരു ലക്ഷ്യവുമില്ലാതെ എടുത്തു. Random ആയി ഒരു പുറം മുറിച്ചു വായനയും തുടങ്ങി. തുടര്‍ച്ചയായ വായന. താഴെ വയ്ക്കാന്‍ തോന്നിയില്ല. ഒരു മണിയായി. ആഹാരം കഴിക്കാന്‍ വീട്ടുകാരി വന്നു വിളിച്ചു. ഞാന്‍ പോയില്ല. വൈകുന്നേരം അഞ്ചു മണിവരെ ഞാന്‍ സി.വി. നോവല്‍ വായിച്ചു. ഈ ഒരനുഭവം വേറെ ഏതു നോവലിന് നല്കാന്‍ കഴിയും?” ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും വിചാരിച്ചു ചിലതൊക്കെ. പണിക്കര്‍ സാര്‍ അമിതമായ രാജഭക്തിയുള്ള ആളായിരിക്കണം അല്ലെങ്കില്‍ നായര്‍ കമ്മ്യൂണലിസത്തില്‍ നിന്ന് അദ്ദേഹത്തിന് രക്ഷനേടാന്‍ കഴിഞ്ഞില്ലായിരിക്കാം. രാമരാജബഹദൂര്‍ അതിന്റേതായ രീതിയില്‍ നല്ല നോവലാണ്. പക്ഷേ പണിക്കര്‍ സാര്‍ പറഞ്ഞ ആത്മവിസ്മൃതി അത് ഉളവാക്കുകയില്ല. തിരുവിതാംകൂറിലുള്ളവര്‍ സി.വി.യുടെ കൃതികള്‍ വായിച്ചു രസിക്കുന്നതുപോലെ കൊച്ചി, മലബാര്‍ ഈ പ്രദേശങ്ങളിലെ ആളുകള്‍ക്കു രസിക്കാന്‍ മേലാ പാരായണവേളയില്‍ ആത്മവൃസ്മൃതി ഉളവാക്കും ദസ്തെയെവിസ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവല്‍. ടോള്‍സ്റ്റോയിയുടെ പ്രതിഭ കണ്ടു നമ്മള്‍ അത്ഭുതപ്പെടും. പക്ഷേ തന്നെ മറക്കുന്ന രീതി ടോള്‍സ്റ്റോയുടെ ഒരു നോവലും ജനിപ്പിക്കില്ല വായിക്കുന്നവന്. ചിലര്‍ക്കു സി.വി. രാമന്‍ പിള്ള എന്നു പറഞ്ഞാല്‍ മതി. കണ്ണു കന്റുകൂടീതെയാവും. ഇതു കലാസ്വാദനവുമായി ബന്ധമില്ലാത്ത പ്രക്രിയയാണ്. പൊട്ടിച്ചിരിക്കു ഈസ്തെറ്റിക് മൂല്യമില്ലെന്നു പറഞ്ഞ ഒര്‍ട്ടേഗ ഈ ഗാസറ്റ് വാഴ്ത്തപ്പെടട്ടെ.
  4. സ്ത്രീയുടെ കരം കൊണ്ടുള്ള സ്പര്‍ശത്തെ മാദകമധുരിമ എന്നു ജി. ശങ്കരക്കുറുപ്പ് വിളിച്ചു. സ്ത്രീയുടെ പനിനീര്‍പ്പൂവിന്റെയും സ്പര്‍ശം ആഹ്ലാദദായകമാണെന്നു കമ്യൂ പറഞ്ഞു. ഇതു മൃദുത്വം കൊണ്ടുണ്ടാകുന്നതാണ്. ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവന്‍പിള്ള, പി. കുഞ്ഞിരാമന്‍ നായര്‍ ഇവരുടെ കവിതകള്‍ക്കു സ്ത്രൈണമായ മൃദുലതയുണ്ട്. അതില്ല ഇടശ്ശേരി ഗോവിന്ദന്‍നായരുടെ കവിതകള്‍ക്ക്. അതിനാല്‍ ചങ്ങമ്പുഴക്കവിതയെ, ഇടപ്പള്ളിക്കവിതയെ ആളുകള്‍ ഇഷ്ടപ്പെടുന്നതുപോലെ ഇടശ്ശേരിക്കവിതയെ ഇഷ്ടപ്പെടുന്നില്ല. മൃദുലസ്പര്‍ശമരുളുന്ന തരുണിയെ ആളുകള്‍ ഇഷ്ടപ്പെടും. പൂതന കൈയില്‍ തൊട്ടാല്‍ ആളുകള്‍ ആ സ്പര്‍ശത്തില്‍ നിന്നു രക്ഷനേടും. ആരുടെ സ്പര്‍ശത്തില്‍ നിന്നു രക്ഷപ്പെടും എന്നത് എന്റെ മനസ്സിലുണ്ട്. ആ പേരുകള്‍ പറഞ്ഞു ശത്രുക്കളുടെ സംഖ്യ കൂട്ടുന്നതെന്തിന്?