close
Sayahna Sayahna
Search

സാഹിത്യവാരഫലം 2001 12 21


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2001 12 21
മുൻലക്കം 2001 12 14
പിൻലക്കം 2001 12 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അമേരിക്കയിലെ ജെയിംസ് ബൊള്‍ഡ്വിന്‍ (James Baldwin, 1924–1987) നോവലിസ്റ്റും നാടകകര്‍ത്താവുമാണു്. അദ്ദേഹത്തിന്റെ ‘Giovanni’s Room’ എന്ന നോവലില്‍ പ്രധാന കഥാപാത്രം ഭാര്യയോടുള്ള വെറുപ്പു് ഇങ്ങനെയാണു് വ്യക്തമാക്കുന്നതു്. അവള്‍ അയാള്‍ക്കു് ആഹാരം വിളമ്പാന്‍ ചരിയുമ്പോള്‍ മുലയുടെ അറ്റം അയാളുടെ കൈത്തണ്ടില്‍ മൃദുലമായി സ്പര്‍ശിക്കുന്നു. അതോടെ അയാളുടെ മാംസപേശികള്‍ പിന്‍വലിയുന്നു. അവളുടെ അടിയുടുപ്പുകള്‍ കുളിമുറിയില്‍ ഉണങ്ങാന്‍ ഇട്ടതു കണ്ടപ്പോഴും അയാള്‍ക്കു ജുഗുപ്സ. അവള്‍ നഗ്നയായി നടക്കുന്നതു് അയാള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ടു്. അതു കാണുമ്പോഴൊക്കെ അയാളുടെ വിചാരം ആ ശരീരം ഉറച്ചതായിരുന്നെങ്കില്‍, കാഠിന്യമാര്‍ന്നതായിരുന്നെങ്കില്‍ എന്നായിരിക്കും. അവളുടെ മുലകള്‍ അയാളെ ഭീഷണിപ്പെടുത്തി. അവളുമായി ചേരുമ്പോള്‍ അയാള്‍ക്കു തോന്നലുണ്ടാകും ജീവനോടെ താന്‍ അവളില്‍ നിന്നു വേര്‍പെട്ടു പോരുകയില്ലെന്നു്. ഒരിക്കല്‍ അയാളെ ആഹ്ലാദിപ്പിച്ചതൊക്കെ ഇന്നു വെറുപ്പു് ഉണ്ടാക്കുന്നു.

പുരുഷന്റെ അഭിലാഷത്തെ ഉദ്ദീപിപ്പിക്കുന്നതാണു് സ്ത്രീയുടെ ശരീരം. വിശേഷിച്ചും അവളുടെ നഗ്നത. അതുപോലും അയാള്‍ക്കു് അറപ്പും വെറുപ്പും ജനിപ്പിക്കുന്നു ഇതു ഏറിയകൂറും ദാമ്പത്യജീവിതത്തിന്റെ അതിപരിചയം കൊണ്ടുണ്ടാകുന്നതാണു്. എന്നാല്‍ ഇന്നത്തെ ഭാര്യ അന്നത്തെ കാമുകിയായിരുന്നപ്പോഴോ? കാമോത്സുകതയുടെ ഉടലെടുത്ത രൂപമായി അയാള്‍ പ്രത്യക്ഷനാകും. അപ്പോള്‍ അയാള്‍ക്കു ഒരുദ്ദേശ്യമേയുള്ളു. “The final aim of eroticism is fusion, all barriers gone, but its first stirrings are characterised by the presence of a desirable object (Georges Bataille, Eroticism, Penguin Books, Pages 129, 130). എത്ര വേഗത്തിലാണു് അഭിലാഷം ഉളവാക്കുന്ന തരുണി മടുപ്പു് ജനിപ്പിക്കുന്നവളായി മാറുന്നതു്! “ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജൂമന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി” എന്നു് കവിയും ‘ഈ ലോകത്തു വച്ചു ഏറ്റവും മനോഹരമായതു് സ്ത്രീയുടെ ചിരിയാണു് എന്നു് ഫ്രഞ്ച് സാഹിത്യകാരന്‍ സങ്തേഗ്സ്യൂപേരീയും (Saint-Exupery, 1900–1944) പറഞ്ഞതു് തീര്‍ച്ചയായും ഭാര്യയെക്കുറിച്ചാവില്ല. ചെറുപ്പക്കാരിയായ കാമുകിയുടെ ചിരിയെക്കുറിച്ചു തന്നെയാണു്. ഈ മഞ്ജുമന്ദസ്മിതത്തിന്റെ മഹാദ്ഭുതമാണു് ലിയോ നര്‍ദോ ദ വീന്‍ചീയുടെ (Leonardo da Vinci, 1452–1519) “മോന ലീസ്സ” (Mona Lisa) എന്ന ചിത്രത്തിലുള്ളതു്. മോന ലീസ്സാ എന്ന പേരിനു പകരമായി “ലാ ജോകൊന്‍ദ” (La Gioconda) എന്നും ആ ചിത്രത്തിനു പേരുണ്ടു്. ഇറ്റലിയിലെ ചിത്രകാരനും വാസ്തുശില്പ വിദഗ്ദ്ധനും കലാചരിത്രകാരനുമായിരുന്ന ജോര്‍ജോ വാസ്സാറീയുടെ (Giorgio Vasari, 1511–1574) “Lives of the Artists” എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം ഞാന്‍ വായിച്ചിട്ടുണ്ടു്. അതില്‍ ഈ ചിത്രത്തെ വാസ്സാറീ പ്രശംസിക്കുന്നതു കേട്ടാലും: “The eyes had their natural lustre and moistness, and around them were the lashes and all those rosy and pearly tinty that demand the greatest delicacy of execution… The mouth, jointed to the flesh - tints of the face by the red of the lips, appeared to be living flesh rather than paint. On looking closely at the pit of her throat one could swear that the pulses were beating… while he was painting Mona Lisa. Who was a very beautyful woman, he employed singers and musicians or jesters to keep her full of merriment and so chase away the melancholy that painters usually give to portraits. As a result, in this painting of Leonardo’s there was a smile so pleasing that it seemed divine rather than human” (Lives of Artists, Giorgio Vasari, Vol I, Penguin, Pages 266, 267).

സ്വാഭാവികമായ സ്ത്രീത്വത്തെ പുറന്തള്ളി സിംഹിയാണെന്നു ഭാവിച്ചാല്‍ കുറെക്കാലം കഴിയുമ്പോള്‍ സിംഹിയുടെ മുഖഭാവം വരും. അരുന്ധതീ റോയി സൂക്ഷിക്കട്ടെ.

ദവീന്‍ചീ മരിക്കുമ്പോള്‍ വാസ്സാറീക്ക് എട്ടു വയസ്സു് അതിനാല്‍ ചിത്രത്തിന്റെ നവീനത നഷ്ടപ്പെടാതെതന്നെ വാസ്സാറീ അതു കണ്ടു. അദ്ദേഹത്തിന്റെ ഈ വര്‍ണ്ണനയ്ക്ക് അക്കാരണത്താല്‍ വിശ്വാസ്യതയേറും. ലൗകികത്വമുള്ള എന്നാല്‍ ദുര്‍ജ്ഞേയമായ മന്ദസ്മിതമാണു് മോന ലീസ്സയുടേതു്. അത്രകണ്ടു സുന്ദരിയല്ല അവള്‍. പക്ഷേ ആ മന്ദസ്മിതമുണ്ടല്ലോ അതു് അന്യാദൃശമാണു്, നിരുപമമാണു്. ദ വീന്‍ചീയുടെ കാലത്തു ജീവിച്ച വാസ്സാറി മാത്രമല്ല ഇരുപതാം ശതാബ്ദത്തിലെ പ്രമുഖ ചരിത്രകാരനും തത്ത്വചിന്തകനുമായ വില്‍ ഡ്യൂറന്റ് (Will Durant, 1885–1981) പോലും ഹര്‍ഷാതിരേകത്തോടെ എഴുതുന്നു: What is she smiling at? The efforts of the musicians to entertain her? The leisurely diligence of an artist who paints her through a Thousand days and never makes an end? Or is it not just Mona Lisa smiling but all Woman, saying to all men: ‘poor impassioned lovers! A nature blindly commanding continuance burns your nerves with an absurd hunger for our flesh, softens your brains with a quite unreasonable idealization of our charms, lifts you to lyrics that subside with consummation-and all that you may be precipitated into parentage!’

വില്‍ ഡ്യൂറന്റ് 1981-ല്‍ തൊണ്ണൂറി ആറാമത്തെ വയസ്സില്‍ മരിച്ചു. ഭാര്യ നേരത്തെ മരിച്ചതു് അദ്ദേഹത്തെ അറിയിക്കാതെ വച്ചിരിക്കുകയായിരുന്നു. പക്ഷേ റ്റെലിവിഷനില്‍ നിന്നോ മറ്റോ അതു ഗ്രഹിച്ചയുടനെ അദ്ദേഹത്തിന്റെ ഹൃദയം നിശ്ചലമായി. The story of civilization (11 ഭാഗങ്ങൾ) എന്ന അതിമനോഹരമായ ഗ്രന്ഥത്തിന്റെ പ്രസാധനത്തോടുകൂടി രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ഡ്യൂറന്റിന്റെ അവസാനത്തെ പുസ്തകമായ ‘Heroes of History’ എന്നതില്‍ നിന്നാണു് മുകളിലെഴുതിയ ഭാഗം ഞാന്‍ ഉദ്ധരിച്ചതു്. അദ്ദേഹത്തിന്റെ ചരമത്തിനു ശേഷം ഇരുപതു കൊല്ലം കഴിഞ്ഞിട്ടാണു് ഇപ്പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി കണ്ടുകിട്ടിയതു്. അത് ന്യൂയോര്‍ക്കിലെ Simon Schuster പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു (348 പുറങ്ങള്‍, വില $ 27.50, ഇന്ത്യയിലെ വില $ 22.00, പ്രസാധന വര്‍ഷം 2001). ഈ ഗ്രന്ഥത്തിന്റെ പ്രസാധനം ഒരു major event ആയി നിരൂപകര്‍ പരിഗണിക്കുന്നു.

രാഷ്ട്രത്തിന്റെ സമുന്നതമായ സാംസ്കാരികനേട്ടം ഭാഷയാണെങ്കില്‍ വില്‍ ഡ്യൂറന്റിന്റെ The Story of Civilization ആ രീതിയിലുള്ള നേട്ടമാണു്. സുന്ദരമായ ഇംഗ്ലീഷ് ഭാഷയില്‍ അദ്ദേഹം ചരിത്രസംഭവങ്ങളെയും മഹാവ്യക്തികളെയും വര്‍ണ്ണിക്കുന്നു. മൂല്യനിര്‍ണ്ണയത്തില്‍ അദ്ദേഹത്തെ അതിശയിച്ച വേറൊരു ചരിത്രകാരനില്ല. ദൂര്‍ഗ്രഹമായ തത്ത്വചിന്തകളെ ലളിതമായി, അസങ്കീര്‍ണ്ണമായി ഡ്യൂറന്റ് ആവിഷ്കരിക്കുന്നതു് കാണേണ്ട കാഴ്ചയാണു്. The Story of Civilization എന്ന ഗ്രന്ഥപരമ്പരയുടെ ഈ സവിശേഷതകളെല്ലാം ഈ ചെറിയ പുസ്തകത്തിലുമുണ്ടു്. ചെറുതു സുന്ദരമെന്നു് പറയുന്നതു് ഈ ഗ്രന്ഥത്തിനു ചേരും. വലുതു് സുന്ദരമെന്നതു് പതിനൊന്നു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ The Story of Civilization എന്ന പുസ്തകത്തിനും ചേരും. മഹാഗ്രന്ഥവും മഹദ്ഗ്രന്ഥവുമാണതു്. (മഹാ ഗ്രന്ഥം = വലിയ ഗ്രന്ഥം; മഹദ്ഗ്രന്ഥം = മഹാന്റെ ഗ്രന്ഥം).

What is civilization എന്ന അദ്ധ്യായത്തോടെ പുസ്തകം തുടങ്ങുന്നു. പ്രാചീന കാലയളവുതൊട്ടു് നവീനയുഗത്തിന്റെ ഉദയംവരെയുള്ള സംസ്കാരത്തിന്റെ ചരിത്രം. ഈ ചരിത്ര പ്രതിപാദനത്തില്‍ കുങ് ചീയൂ (K’ung Ch’iu, കന്‍ഫ്യൂഷെസ് Confucius എന്ന് ലാറ്റിന്‍ രൂപം BC 551–479), ബുദ്ധന്‍, പെരിക്ലിസ്, പ്ളേറ്റോ, അലിഗ്സാണ്ടര്‍, നീറോ, ഒറീലിയസ്, ക്രിസ്തു, ദ വീന്‍ചീ, ഷെയ്ക്സ്പിയര്‍, ബേക്കണ്‍ ഇവര്‍ തത്ത്വചിന്തയുടെയും കലയുടെയും പ്രകാശം പ്രസരിപ്പിച്ച് പ്രത്യക്ഷരാകുന്നു. ഇവരുടെ കൂട്ടത്തില്‍ ഇന്ദിരാ ഗാന്ധിയുമുണ്ടു്. പിരിമിഡുകള്‍, ഏതന്‍സിന്റെ സുവര്‍ണ്ണയുഗം, റോമന്‍ വിപ്ലവം, നവോത്ഥാനം, റെഫര്‍മേഷന്‍ ഇവയൊക്കെ ഡ്യൂറന്റ് ഉദാത്തമായ രീതിയില്‍ പ്രതിപാദിക്കുന്നു. പല വ്യക്തികളെക്കുറിച്ചും നമുക്കു് അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഡ്യൂറന്റ് പറഞ്ഞു തരുന്നു. സീസര്‍ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ തീയറ്ററില്‍ വന്നിരുന്നപ്പോള്‍ കൊലപാതകികള്‍ അദ്ദേഹത്തിന്റെമേല്‍ ചാടിവീണു. ബ്രൂട്ടസ് കഠാരയുമായി അദ്ദേഹത്തെ കുത്താന്‍ എത്തിയപ്പോള്‍ സീസര്‍ ഗ്രീക്കില്‍ ചോദിച്ചു പോലും. “Kai Suteknon” “You too my child?” സീസറിനു് ബ്രൂട്ടസിന്റെ അമ്മയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും ബ്രൂട്ടസ് തന്റെ മകന്‍ തന്നെയെന്നു് സീസര്‍ കരുതിയിരുന്നെന്നും ഡ്യൂറന്റ് ഒരു ചരിത്രകാരന്റെ പ്രസ്താവമെടുത്തു കാണിച്ചു് നമ്മളെ ഗ്രഹിപ്പിക്കുന്നു. അച്ഛനാണെങ്കിലും രാജ്യദ്രോഹിയെ സഹിക്കരുതു് ആരുമെന്നു ബ്രൂട്ടസ് ഒരു സുഹൃത്തിനു് എഴുതി അയച്ചുവെന്നും ഡ്യൂറന്റ് ആ രഹസ്യമായ പിതാപുത്രബന്ധത്തിനു് സ്ഥിരീകരണം നല്കുന്നു. ഇങ്ങനെ പലതും. രസപ്രദമായ ഗ്രന്ഥമാണു് ഡ്യൂറന്റിന്റെ Heroes of History.

ആര്‍ക്കമീഡീസ്സ് പറഞ്ഞതു്

ആര്‍ക്കമീഡീസ്സ് എന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ (Archimedes, BC 287–212) പറഞ്ഞു: “ദൈര്‍ഘ്യമുള്ള ഒരു ലീവര്‍, (ദൃഢദണ്ഡൂ്) ശക്തിയാര്‍ന്ന ഒരു ഊന്നുവടി (Prop) ഇവ എനിക്കു തരൂ. ഞാനൊറ്റയ്ക്കു ലോകത്തെ ചലിപ്പിച്ചു തരാം. രണ്ടായിരം കൊല്ലം കഴിഞ്ഞപ്പോള്‍ കോണ്‍റഡ് എന്ന നോവലിസ്റ്റ് പറഞ്ഞു: ആര്‍ക്കമീഡീസ്സിനെക്കുറിച്ചു്, അദ്ദേഹത്തിന്റെ ലീവറിനെക്കുറിച്ച് എന്നോടു പറയരുതു്. അദ്ദേഹം ഗണിതശാസ്ത്രപരമായ ഭാവനയുള്ള, ശ്രദ്ധയില്ലാത്ത ആളായിരുന്നു. ശരിയായ വാക്കു് എനിക്കു തരൂ. ഭാഷണവും എനിക്കു തരൂ. ഞാന്‍ ലോകത്തെ മാറ്റിത്തരാം. വി.പി. മനോഹരന്‍ എന്ന ആള്‍ വളരെക്കാലമായി പറയുന്നു. ‘ഉത്കൃഷ്ടമായ ഒരു വാരികയുടെ രണ്ടു പുറങ്ങളെങ്കിലും എനിക്കു തരൂ. കഥയെന്ന പേരില്‍ അലവലാതിത്തരമെഴുതി ഞാന്‍ വായനക്കാരെ ഛര്‍ദ്ദിപ്പിച്ചു തരാം’ എന്റെ അഭിവന്ദ്യസുഹൃത്തും നല്ല ആളുമായ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടു് ഇതു കേട്ടുകേട്ടു് ഗത്യന്തരമില്ലാതെ അദ്ദേഹം എഡിറ്റ് ചെയ്യുന്ന വാരികയുടെ മുപ്പത്തിയൊന്നും മുപ്പത്തിരണ്ടും പുറങ്ങള്‍ മനോഹരനു് വിട്ടുകൊടുത്തു. ദേശാഭിമാനി വാരികയുടെ ആ രണ്ടു പുറങ്ങളും മലീമസമാക്കി മനോഹരന്‍ വിരാജിക്കുന്നു. ‘ശ്രീ കുട്ടിച്ചാത്തന്‍ മായാസാഹിത്യപുരസ്കാരം’ എന്നു് മനോഹരന്റെ രചനാവിശേഷത്തിന്റെ പേരു്. ഇതു ചെറുകഥയാണത്രേ. ആണെങ്കില്‍ ഞാന്‍ മഹാത്മഗാന്ധിയാണു് (പ്രഫെസര്‍ ഗുപ്തന്‍നായര്‍ വേറൊരു കൃതിയെക്കുറിച്ചു പറഞ്ഞതിനോടു കടപ്പാടു്).

ചോദ്യം, ഉത്തരം

നിത്യ ജീവിതത്തിലും ചലചിത്രത്തിലും അഭിനയിക്കാന്‍ സ്ത്രീകള്‍ക്കു പ്രാഗലഭ്യമേറും.

Symbol question.svg.png “അരുന്ധതീ റോയിയെക്കുറിച്ചു് എന്താണു് നിങ്ങളുടെ അഭിപ്രായം?”

“സിംഹിയാണെന്നു ഭാവിക്കുന്നു ശ്രീമതി. ഭാവിക്കലിനു് തകരാറുണ്ടു്. സ്വാഭാവികമായ സ്ത്രീത്വത്തെ പുറന്തള്ളി സിംഹിയാണെന്നു ഭാവിച്ചാല്‍ കുറെക്കാലം കഴിയുമ്പോള്‍ സിംഹിയുടെ മുഖഭാവം വരും. അരുന്ധതീ റോയി സൂക്ഷിക്കട്ടെ. സ്ത്രീ lioness ആകുന്നതു് എനിക്കിഷ്ടമല്ല.”

Symbol question.svg.png “അഭിനയിക്കാന്‍ സാമര്‍ത്ഥ്യമുള്ളവര്‍ സ്ത്രീകളോ പുരുഷന്മാരോ?”

“നിത്യജീവിതത്തിലും ചലചിത്രത്തിലും അഭിനയിക്കാന്‍ സ്ത്രീകള്‍ക്കു പ്രാഗല്ഭ്യമേറും.”

Symbol question.svg.png “സെക്സ് മാറുന്നതു് സര്‍വ്വസാധാരണമായിരിക്കുന്നല്ലോ സാറേ. എന്തു ചെയ്യണം?”

“സ്ത്രീ, പുരുഷനായി മാറുന്നതു് വല്ലപ്പോഴും സംഭവിക്കുന്നതല്ലേ? അത് സര്‍വ്വസാധാരണമാണോ? എങ്കിലും സ്ത്രീകള്‍ക്കു അധികാരമുള്ള ജോലി കൊടുത്താല്‍ അവരുടെ സെക്സ് മാറും.”

Symbol question.svg.png “വള്ളത്തോളിന്റെ കവിതകളിലെ പ്രതിരൂപാത്മകത്വവും ജി. ശങ്കരക്കുറുപ്പിന്റെ കവിതകളിലെ പ്രതിരൂപാത്മകത്വവും താരതമ്യപ്പെടുത്താമോ?”

“വള്ളത്തോള്‍ പ്രതിരൂപാത്മകത്വം കാവ്യങ്ങളില്‍ കൊണ്ടുവരുമ്പോള്‍ അതു പ്രതിരൂപാത്മകത്വമാണെന്നു് വായനക്കാരനു തോന്നുകയില്ല. ശങ്കരക്കുറുപ്പു് അതനുഷ്ഠിക്കുമ്പോള്‍ കാവ്യങ്ങളില്‍ പ്രതിരൂപങ്ങള്‍ പ്രാധാന്യമാര്‍ജ്ജിക്കും. അതിനാലാണു് അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ പലപ്പോഴും കൃത്രിമങ്ങളാവുന്നതു്. ചൊല്ക്കൊണ്ട ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന കാവ്യത്തിലും കൃത്രിമത്വം ഏറെയുണ്ടു്. വള്ളത്തോളിന്റെ ‘മഗ്ദലനമറിയം’ വായിക്കു. ഒരു ഭാഗത്തും കൃത്രിമത്വമില്ല.”

Symbol question.svg.png “നിങ്ങള്‍ ശകാരിക്കുന്നതു സ്വീകരിച്ചു പുതിയ കവികളും പുതിയ നിരൂപകരും സാഹിത്യമുപേക്ഷിച്ചാല്‍ അവരുടെ അവസ്ഥ പിന്നീടെന്താവും?”

“സര്‍ക്കാര്‍ കോഴി വളര്‍ത്തലിനു് പണം കടം കൊടുക്കും. കോഴിക്കൃഷി നടത്തട്ടെ അവര്‍. ദിവസന്തോറും മുട്ടകള്‍ കിട്ടും. ആ മുട്ടകള്‍ അവരുടെ രചനകളേക്കാള്‍ പ്രയോജനം ചെയ്യും.”

Symbol question.svg.png “വിനയം വേണ്ടതല്ലേ സാഹിത്യകാരന്മാര്‍ക്ക്?”

“വിനയം വേണം. പക്ഷേ അതിരു കടന്ന വിനയം കള്ളമാണു്. ചിലപ്പോള്‍ മാനസികരോഗവും.”

Symbol question.svg.png “സുന്ദരി നിലാവില്‍ നിന്നാല്‍?”

“അവളുടെ സൗന്ദര്യം കൂടും. The night shows stars and women in a better light എന്നു് ഒരു ഇംഗ്ലീഷ് കവി പറഞ്ഞിട്ടുമുണ്ടു്.”

ട്വിസ്റ്റ്, ഷോക്ക്

ഭര്‍ത്താവിനാല്‍ നിര്‍വ്യാജമായി സ്നേഹിക്കപ്പെടുന്ന സ്ത്രീ, മക്കളാല്‍ സത്യസന്ധമായി സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീ ഒരിക്കലും ഫെമിനിസ്റ്റായി മാറുകില്ല. ഭര്‍ത്താവിന്റെ “സോഷല്‍ പൊസിഷന്‍” അധമമാണെങ്കിലേ ഭാര്യ എന്നും വൈകിട്ട് മീറ്റിങ്ങിനു പോയി അര്‍ദ്ധരാത്രി വീട്ടില്‍ തിരിച്ചെത്താന്‍ ധൈര്യപ്പെടൂ. കാമുകന്റെ പരസ്ത്രീഗമനം കണ്ടെത്താത്ത ഒരു കാമുകിയും അയാളോടു പിണങ്ങുകയില്ല. അച്ഛനമ്മമാര്‍ സദാചാരതല്‍പരരായി ഇരിക്കുന്നിടത്തോളം കാലം ഒരു പെണ്‍കുട്ടിയും കാമുകനോടുകൂടി ഒളിച്ചോടുകില്ല. അദ്ധ്യാപകന്റെ, അദ്ധ്യാപികയുടെ രചനയിലെ വ്യാകരണത്തെറ്റ് പ്രഗല്ഭനായ വിദ്യാര്‍ത്ഥി ചൂണ്ടിക്കാണിക്കുന്നതുവരെ അവര്‍ അയാളെ വെറുക്കുകില്ല. കഥാരചനയുടെ പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ സതീഷ് ബാബു പയ്യന്നൂര്‍ ‘മകള്‍, മകള്‍’ എന്ന കഥ എഴുതുമായിരുന്നില്ല (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍). മകള്‍ ഒളിച്ചോടുന്നു കാമുകനോടുകൂടി. അച്ഛനമ്മമാര്‍ അതോടെ അവളെ മനസ്സില്‍ നിന്നു പോലും നിഷ്കാസനം ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒളിച്ചോടിയ മകള്‍ അമ്മയെ റ്റെലിഫോണില്‍ വിളിക്കുന്നു ആശുപത്രിയില്‍ നിന്നു്. അമ്മ അവിടെ ചെല്ലുമ്പോള്‍ മകള്‍ അവളുടെ കുഞ്ഞുമായി ഇരിക്കുന്നു ബെഞ്ചില്‍. ഭര്‍ത്താവു് അവളെ ഉപേക്ഷിച്ചത്രേ. മകള്‍ കുഞ്ഞിനെ അമ്മയെ ഏല്പിച്ചിട്ട് (അമ്മൂമ്മയെ ഏല്പിച്ചിട്ടു്) ആശുപത്രിയില്‍ നിന്നും പോകുമ്പോള്‍ കഥ അവസാനിക്കുന്നു.

കഥയ്ക്ക് അതിന്റേതായ ലോകമുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. അതിനു് അതിന്റേതായ വിശ്വാസങ്ങളും നിയമങ്ങളുമുണ്ടു്. നമ്മള്‍ ജീവിക്കുന്ന ലോകത്തിന്റെ വിശ്വാസങ്ങളില്‍ നിന്നു്, നിയമങ്ങളില്‍ നിന്നു് അതു വിഭിന്നമാണു്. അതും സമ്മതിച്ചു. എങ്കിലും വായനക്കാരനു് വിശ്വാസമുണ്ടാകേണ്ടേ? പ്ളോട്ടിനു വേണ്ടിയാണു്, കഥയുടെ പര്യവസാനത്തില്‍ വായനക്കാരനു് ഷോക്കുണ്ടാക്കുന്നതിനു വേണ്ടിയാണ് സതീഷ് ബാബു കുഞ്ഞിനെ അതിന്റെ അമ്മൂമ്മയെ ഏല്പിച്ചിട്ടു് നടന്നകലുന്ന താല്‍കാലിക വിധവയെ ചിത്രീകരിച്ചതെന്നു് ഏതൊരു സഹൃദയനും പറയും. കഥ പറഞ്ഞു പോകുമ്പോള്‍ ആഖ്യാനവും അനുഭവങ്ങളും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരണമെന്നു് നിരൂപകര്‍ പറയുന്നു. ഇവിടെ ദൂരം കുറയുന്നില്ല. അതുകൊണ്ടു് സ്വന്തം കുഞ്ഞിനെ അമ്മയുടെ കൈയില്‍ ഏല്പിച്ചിട്ടു് അപ്രത്യക്ഷയാകുന്ന ആ യുവതിയെ സഹതാപത്തോടെ നോക്കുന്നില്ല സഹൃദയന്‍. ‘നീ അച്ഛനമ്മമാരെ അപമാനിച്ചവളല്ലേ, പോടീ പോ’ എന്നാണു് ഓരോ വായനക്കാരന്റെയും തോന്നല്‍. കഥയുടെ പര്യവസാനത്തില്‍ ട്വിസ്റ്റോ ഷോക്കോ ഉണ്ടാക്കിയാല്‍ കലയാവുകയില്ല. സതീഷ് ബാബു പയ്യന്നൂര്‍ ഇതു മനസ്സിലാക്കിയെങ്കില്‍!

അധഃപതനം

ഇങ്ങോട്ടു് ആക്രമിക്കുന്നവര്‍ ഭീരുക്കളായിരിക്കും അങ്ങോട്ടു് ആ രീതിയില്‍ വേണ്ട; ചെറുതായി ഒന്നു കൊടുത്താല്‍ മതി മൗനം.

തിരുവനന്തപുരത്തു് വഞ്ചിയൂര്‍ എന്ന സ്ഥലത്താണു് കോടതികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം. അതു് ഒരുകാലത്തു് ശ്രീമൂലവിലാസം ഹൈസ്കൂളായിരുന്നു. സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആളുകള്‍ക്കു് വലിയ സന്തോഷമായി. വയലായിരുന്നു കെട്ടിട നിര്‍മ്മാണത്തിനു തിരഞ്ഞെടുത്ത സ്ഥലം. നിര്‍മ്മിതി തുടങ്ങി. അപ്പോള്‍ ചീഫ് എഞ്ചിനീയര്‍ ഒരു ദിവസം ദിവാനോടു് പറഞ്ഞു. സ്ഥലം വയലായതുകൊണ്ടു് കെട്ടിടം ഉറയ്ക്കുകയില്ലെന്നു്. ദിവാന്‍ അതുകേട്ടു് കല്പിച്ചു “അവിടെത്തന്നെ പ്ലാന്‍ അനുസരിച്ചുള്ള കെട്ടിടം നിര്‍മ്മിക്കണം. അതു മൂന്നു മാസത്തിനകം തീര്‍ന്നിരിക്കുകയും വേണം.” ചീഫ് എഞ്ചിനീയര്‍ ആ കല്പന കേട്ടു പേടിച്ചിരിക്കണം. കെട്ടിടം തീര്‍ന്നു. ഇന്നു് അതു് തിരുവനന്തപുരത്തെ നല്ല കെട്ടിടങ്ങളില്‍ ഒന്നാണു്. സര്‍ക്കാരുദ്യോഗസ്ഥനായ പിതാവിനു സ്ഥലം മാറ്റം വന്നപ്പോള്‍ വടക്കന്‍ തിരുവിതാംകൂറില്‍ പഠിച്ചിരുന്ന ഞാന്‍ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിലേയ്ക്കു ട്രാന്‍സ്ഫര്‍ സേര്‍ട്ടിഫിക്കറ്റ് വാങ്ങി ഇവടെ വന്നു ചേരാന്‍ ശ്രമിച്ചു. ഹെഡ്മാസ്റ്റര്‍ രാമന്‍ നമ്പീശന്‍ എന്ന മഹാവ്യക്തി. അദ്ദേഹം അച്ഛനോടു പറഞ്ഞു: “നിങ്ങളുടെ മകനെ ഇവിടെ ചേര്‍ക്കാന്‍ ഒക്കുകില്ല. നാലു ഡിവിഷനിലും ഒഴിവില്ല. അതുകൊണ്ടു് ചാല ഇംഗ്ലീഷ് ഹൈസ്കൂളില്‍ ചേര്‍ക്കണമെന്നു് ഞാന്‍ റ്റി.സി.യില്‍ എഴുതിത്തരാം’ ഞാനതു കേട്ടു കണ്ണീരൊഴുക്കി. മനോഹരമായ ആ കെട്ടിടത്തില്‍ ഇരുന്നു പഠിക്കാനായിരുന്നു എന്റെ ആഗ്രഹം. എന്റെ കണ്ണീരു കണ്ടു് നമ്പീശന്‍ സാറ് ചോദിച്ചു “എന്തെടാ ഇവിടത്തെ കണ്ണാടി ജന്നലുകളും മറ്റും നിനക്കു വീട്ടില്‍ കൊണ്ടുവയ്ക്കണോ. എവിടെയെങ്കിലും പഠിച്ചാല്‍പ്പോരേ?” ഗത്യന്തരമില്ലാതെ ഞാന്‍ ചാലയിലെ വിദ്യാലയത്തില്‍ ചേര്‍ന്നു. നമ്പീശന്‍ സാറിന്റെ അഭിപ്രായം ശരിയല്ലെന്നു് അന്നേ എനിക്കു തോന്നി. ഓല മേഞ്ഞ ഷെഡ്ഡില്‍ കാലു പോയ ബെഞ്ചിലിരുന്നു പഠിച്ചാല്‍ ആ വിദ്യാഭ്യാസം ശരിയാവുകയില്ല. കണ്ണാടിയിട്ട ജന്നലുകളും കണ്ണാടിയിട്ട വാതിലുകളും ഉള്ള സൗധസദൃശമായ വിദ്യാലയത്തില്‍ ഇരുന്നു പഠിച്ചാല്‍ ഫസ്റ്റ് ക്ലാസ് കിട്ടും. ഷെഡ്ഡിലാണു് ഇരുന്നു പഠിക്കുന്നതെങ്കില്‍ വിദ്യാര്‍ത്ഥി തോറ്റു പോകും പരീക്ഷയില്‍.

ഇതു രചനകളുടെ പ്രസിദ്ധീകരണത്തിലും ശരിയാണു്. ഒ.വി. വിജയന്റെ കഥ പൈങ്കിളി വാരികയിലാണു് വരുന്നതെങ്കില്‍ ആ കഥയ്ക്കു ഉത്കൃഷ്ടത നശിച്ചുപോകും. പേരുകേട്ട ജേണലില്‍ പൈങ്കിളിക്കഥ അച്ചടിച്ചു വന്നാല്‍ ആ ജേണലിന്റെ ഉത്കൃഷ്ടസ്വഭാവത്തിനു് ന്യൂനത വരും. തുടങ്ങിയ കാലം തൊട്ടു The Little Magazine എന്ന മാസികയ്ക്ക് പ്രചാരമുണ്ടു്. അതു് നല്ല പ്രസാധനമാണെന്നു് കരുതപ്പെടുന്നു. അതിന്റെ മേന്മയെ ഇല്ലാതാക്കുന്നു സുലേഖ സന്യാലിന്റെ ‘The Sunnysis of Sundarpur’ എന്ന മാസികയ്ക്ക് പ്രചാരമുണ്ടു്. അതു് നല്ല പ്രസാധനമാണെന്നു് കരുതപ്പെടുന്നു. അതിന്റെ മേന്മയെ ഇല്ലാതാക്കുന്നു സുലേഖ സന്യാലിന്റെ ‘The Sunnysis of Sundarpur’ എന്ന ചെറുകഥ. ബംഗാളി ചെറുകഥയുടെ ഇംഗ്ലീഷ് തര്‍ജ്ജമയാണതു്. All Political stories are proverbially bad stories എന്ന ചൊല്ലിനെ സാര്‍ത്ഥകമാക്കുന്നു ഈ രചന. സര്‍ക്കാരിനോടു് എതിര്‍ത്തു് ഒരുത്തന്‍ ജയിലില്‍ പോകുന്നു. കാലം കഴിഞ്ഞു് അയാള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നു. അയാളുടെ ഭാര്യക്കു അമിതമായ ആഹ്ലാദം. അവരും ആ പ്രദേശത്തു വസിക്കുന്നവരും കുടിവെള്ളം പോലും കിട്ടാതെ കഷ്ടപ്പെടുകയാണു്. മന്ത്രി ആ സ്ഥലം കാണാന്‍ എത്തുന്നു. മന്ത്രിയെ എതിര്‍ത്തവരുടെ കൂട്ടത്തില്‍ അയാളുമുണ്ട്. മറ്റു പലരുടെയും കൂട്ടത്തില്‍ അയാളെയും അറസ്റ്റ് ചെയ്തു വാനില്‍ കയറ്റിക്കൊണ്ടു പോകുന്നു പൊലീസ്. അതുകണ്ടു ഭാര്യ നിലവിളിച്ചു കൊണ്ടു മണ്ണില്‍ കിടന്നുരുളുന്ന. ഈ പഴഞ്ചന്‍ വിഷയം പ്രതിപാദിക്കുന്ന, എട്ടടിച്ചേരയ്ക്കൊപ്പം ദീര്‍ഘതയുള്ള കഥ പ്രസിദ്ധീകരിച്ചല്ലോ ഒരു നല്ല ജേണലില്‍. അന്തസ്സുകെട്ട പ്രവൃത്തിയെന്നല്ലാതെ എന്തു പറയാന്‍? ചിലര്‍ ലക്ഷക്കണക്കിനു് പണം ചെലവാക്കി അതിസുന്ദരമായ സൗധം വച്ചുതീരുമ്പോള്‍ ഒന്നുകില്‍ ഭിത്തിയില്‍ വിടവു്. അല്ലെങ്കില്‍ അസ്തിവാരം തകര്‍ന്നു സൗധം താഴോട്ടു പോരും. അങ്ങനെ ചരിഞ്ഞ സൗധം വളരെ വര്‍ഷങ്ങള്‍ നില്ക്കും. വിടവോടു കൂടി, ചരിഞ്ഞ ഈ മാസിക നില്ക്കുന്നതു ഞാന്‍ കാണുന്നു.

അവനാണു് ധീരന്‍

  1. സാഹിത്യകാരന്റെ വീട്ടിലേയ്ക്കു കയറാന്‍ പടികളുണ്ടു്. ആ പടികള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ എന്‍.വി. കൃഷ്ണവാരിയര്‍ ചോദിച്ചു. “എത്ര പടികളുണ്ടു്?” സാഹിത്യകാരന്‍ മറുപടി നല്കി. എന്‍.വി. കൃഷ്ണവാരിയര്‍ വീണ്ടും ചോദിച്ചു. “എന്തേ പതിനെട്ടു പടികളാക്കാത്തത്?” ആധ്യാത്മികത്വത്തെ സൂചിപ്പിച്ചുകൊണ്ടുള്ള ആ ചോദ്യം എന്നെ രസിപ്പിച്ചു പിന്നീടു് ഞാന്‍ ആ സംഭവം ഈ കോളത്തില്‍ത്തന്നെ എഴുതി. വെറുതെ എഴുതിയാല്‍ പോരല്ലോ. ചില പൊടിപ്പും തൊങ്ങലുമൊക്കെ വേണ്ടേ? അതിനുവേണ്ടി സാഹിത്യകാരന്റെ വീട്ടിലേയ്ക്കുള്ള വഴി വര്‍ണ്ണിച്ചു. അദ്ദേഹത്തിന്റെ ഭവനത്തെ ശബരിമല ക്ഷേത്രമായി സങ്കല്പിച്ചു് കൃഷ്ണവാരിയര്‍ ചോദിച്ചതിനെ മനസ്സില്‍ വച്ചു് ഭവനത്തിലേയ്ക്കുള്ള വഴിയുടെ രണ്ടു വശങ്ങളിലും നില്ക്കുന്ന വൃക്ഷസമുഹത്തെ കാട്ടിലെ വൃക്ഷങ്ങളായിക്കരുതി കാനന പ്രതീതിയുണ്ടായി എനിക്കെന്നും എഴുതി. പ്രത്യക്ഷമായും പരോക്ഷമായുമുള്ള സ്തുതിവചനങ്ങളായിരുന്നു അതു്. ഇതിനുശേഷം ഒരാഴ്ചയായില്ല. അതിനുമുന്‍പു് എനിക്കൊരു നോട്ടീസ്. സാഹിത്യകാരന്റെ ഭവനം കാനനത്തിലാണെന്നു് ഞാന്‍ എഴുതിയതുകൊണ്ടു് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കാന്‍ സന്നദ്ധനായ ഒരാള്‍ വിവാഹം വേണ്ടെന്നു വച്ചെന്നും അതിന്റെ ഫലമായി മകളുടെ ഭാവി തകര്‍ന്നെന്നും നഷ്ടപരിഹാരമായി എത്രയോ ലക്ഷം രൂപ ഞാന്‍ കൊടുക്കണമെന്നും കാണിച്ചായിരുന്നു നോട്ടീസ്. കെയ്സ് കൊടുത്താല്‍ എനിക്കു കോടതിച്ചെലവു് സാഹിത്യകാരന്‍ തരേണ്ടതായി വരുമെന്നു് എനിക്കറിയാമായിരുന്നു. എങ്കിലും കോടതിയില്‍ കയറിയിറങ്ങുന്ന പ്രയാസവും മറ്റും കരുതി ഞാന്‍ ഡി.സി. കിഴക്കേമുറിയോടു് ഇക്കാര്യം പറഞ്ഞു. അദ്ദേഹം സാഹിത്യകാരനോടു പറഞ്ഞതു കൊണ്ടാവണം പിന്നീടു് ഒരാക്‍ഷനും ആ നോട്ടീസിന്റെ പേരില്‍ ഉണ്ടായില്ല.
  2. കൊട്ടാരക്കരയ്ക്കടുത്തുള്ള ഒരു സ്ഥലത്തു് മീറ്റിങ്. കേശവദേവ് അധ്യക്ഷന്‍. പാലാ നാരായണന്‍ നായരും ഞാനും പ്രഭാഷകര്‍. പാലാ നാരായണന്‍ നായര്‍ പറഞ്ഞതെന്തോ കേശവദേവിനു് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉപസംഹാര പ്രഭാഷണത്തില്‍ പാലാ നാരായണന്‍ നായരെ അതിരു കടന്നു ഭര്‍ത്സിച്ചു. ഞാനായിരുന്നു പാലായുടെ സ്ഥാനത്തെങ്കില്‍ മൈക്ക് പിടിച്ചു വാങ്ങിച്ചു ദേവിനെ സഭ്യേതരമായി ആക്രമിക്കുമായിരുന്നു പദങ്ങള്‍കൊണ്ടു്. പാലാ നാരായണന്‍ നായര്‍ പാവം; മാന്യന്‍. അദ്ദേഹം കേശവദേവിന്റെ തെറിവാക്കുകള്‍ കേട്ടു പുളഞ്ഞു. കവി ഒരു കടലാസു് കഷണം എടുത്തു ‘തേജോവധം ചെയ്യരുതു് എന്നെഴുതി പ്രസംഗം തകര്‍ക്കുന്ന ദേവിന്റെ കൈയില്‍ കൊടുത്തു. അദ്ദേഹം ആക്രമണം നിറുത്തി. പാലാ നാരായണന്‍ നായര്‍ ചെയ്തതു് ശരിയായില്ല. ഇടയ്ക്കു കയറി അദ്ദേഹം മറുപടി പറയേണ്ടതായിരുന്നു. തെറിവാക്കുകളുടെ ഉടമസ്ഥത കേശവദേവിനു മാത്രമല്ലല്ലോ ഉള്ളതു്. ചിലര്‍ അങ്ങനെയാണു്. ‘എനിക്കെന്തും അന്യരെ പറയാം’ എന്നു് വിചാരം. ഇക്കൂട്ടരെ വെറുതേ വിടുന്നതു ശരിയല്ല. തെറിക്കുത്തരം മേല്‍ത്തരം പത്തലാണു്. അതു വേണ്ട സമയത്തു് എടുക്കണം. അടി കൊടുക്കണം. ഒരിക്കലതു കിട്ടിയാല്‍ പിന്നെ മിണ്ടുകില്ല. ഇങ്ങോട്ടു് ആക്രമിക്കുന്നവര്‍ ഭീരുക്കളായിരിക്കും. അങ്ങോട്ടു് ആ രീതിയില്‍ വേണ്ട; ചെറുതായി ഒന്നു കൊടുത്താല്‍ മതി. മൗനം അവലംബിച്ചു കൊള്ളും. സാഹിത്യകാരന്മാര്‍ക്കു് അല്പത്വം കൂടുതലാണു്. “ചിത്തം ചലിപ്പതിനു ഹേതു മുതിര്‍ന്നു നില്ക്കെ നെഞ്ചില്‍ കുലുക്കമെവനില്ലവനാണു് ധീരന്‍” എന്നു് ഒരു തുണ്ടു കടലാസ്സില്‍ എഴുതി പോക്കറ്റില്‍ ഇട്ടുകൊള്ളണം സാഹിത്യകാരന്‍. കൂടക്കൂടെ അതു എടുത്തു വായിക്കണം. ആ തത്ത്വമനുസരിച്ചു ജീവിക്കുകയും വേണം.
* * *

കടപ്പുറത്തെ പഞ്ചാരമണലിലൂടെ നടക്കുന്ന സുന്ദരിയുടെ കാല്പാടുപോലെ, സന്ധ്യകഴിഞ്ഞ് തെങ്ങോലത്തുമ്പില്‍ തൂങ്ങിനില്ക്കുന്ന ഒറ്റ നക്ഷത്രംപോലെ, പ്രഭാതത്തില്‍ ജാലകപ്പഴുതിലൂടെ കടന്നുവരുന്ന സൂര്യരശ്മിയെപ്പോലെ എന്നെ ആഹ്ലാദിപ്പിക്കുന്നു.

‘നിന്മണിമച്ചില്‍നിത്യം നിശയില്‍
നിന്നിടും സ്വര്‍ണ്ണദീപനാളത്തില്‍
ചെന്നണഞ്ഞു ചേര്‍ന്നെന്നനലാംശം
മിന്നിമിന്നിജ്ജ്വലിച്ചിരുന്നെങ്കില്‍’

എന്ന വരികള്‍.