close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 09 08


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 09 08
ലക്കം 521
മുൻലക്കം 1985 09 01
പിൻലക്കം 1985 09 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സിസെറിയയിലെ ബിഷപ്പ് കന്യാസ്ത്രീകള്‍ക്കു നല്കിയ ഒരു ഉപദേശത്തെക്കുറിച്ചു ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. നപുംസകങ്ങളാണെങ്കിലും പുരുഷ ശരീരങ്ങളെ പേടിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊമ്പു മുറിച്ചെടുക്കപ്പെട്ട കാള ദേഷ്യപ്പെടുമ്പോള്‍ മുന്‍പു കൊമ്പിരുന്ന ഭാഗം കൊണ്ട് പ്രതിയോഗിയെ ഇടിക്കും. അതുപോലെ വൃക്ഷണച്ഛേദം ചെയ്യപ്പെട്ട പുരുഷന്മാര്‍ ഉത്കടമായ കാമവികാരത്തിനു വിധേയരാകുമ്പോള്‍…ഉറവ വറ്റിയ. നമ്മുടെ ചില സാഹിത്യകാരന്മാര്‍ വീണ്ടും വീണ്ടും തൂലിക ഉന്തുന്നതു കാണുമ്പോള്‍ കൊമ്പുപോയ കാളകളും മുഷ്കരഹിതരായ പുരുഷന്മാരും നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചാണ് എനിക്കോര്‍മ്മവരിക. ഫലശൂന്യങ്ങളാണ് അത്തരം ആക്രമണങ്ങള്‍. എങ്കിലും പ്രതിയോഗിക്കും സ്ത്രീക്കും ചെറിയ വേദനയുണ്ടാകും. ഈ വേദന നമ്മള്‍ കുറെക്കാലമായി സഹിക്കുകയാണ്.

വേദനയ്ക്ക് പരിഹാരം

ഈ പീഡാനുഭവം ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ നര്‍മ്മം കലര്‍ന്ന ഏതെങ്കിലും രചന കണ്ടാല്‍ നമ്മള്‍ അതിനോടു കൂടുതല്‍ അടുക്കും. അതൊരു ‘ഓവര്‍ ഫ്രൻട്ഷിപ്പ്’ ആയിരിക്കും. അല്‍സിബിയാഡീസും സോക്രട്ടീസും തമ്മിലുള്ള ബന്ധംപോലെ; സാഫോയും അത്തീസും തമ്മിലുള്ള ബന്ധം പോലെ. ഈ സ്വവര്‍ഗ്ഗ രതിയെക്കുറിച്ചുള്ള പ്രസ്താവം അനുചിതമാണെന്നു തോന്നുന്നുണ്ടോ പ്രിയപ്പെട്ട വായനക്കാരന്. എന്നാല്‍ പ്ലേറ്റോക്കും ഷേക്സ്പിയറിനും മിക്കലാഞ്ചലോക്കും ഓസ്കര്‍ വൈല്‍ഡിനും അതുണ്ടായിരുന്നു എന്നുകൂടെ ചൂണ്ടിക്കാണിച്ചിട്ട് ആ പ്രസ്താവം പിന്‍വലിക്കട്ടെ. ഈ അതിസ്നേഹം അയഥാര്‍ത്ഥമാണ്. എങ്കിലും അതില്‍ സത്യമില്ലാതില്ല. അതുതന്നെയാണ് വിജയം കരുണാകരന്റെ “നുണക്കുഴികള്‍, നുണക്കുഴികള്‍” എന്ന ചെറുകഥയിലും എം. കെ. ദേവദാസിന്റെ ഒരു “ദാമ്പത്യ പ്രശ്നം” എന്ന കാവ്യത്തിലും നമ്മള്‍ കണ്ടത്. അല്ലെങ്കില്‍ നമുക്ക് ആ രചനകളോടു തോന്നുന്നത്. ദാമ്പത്യ ജീവിതത്തിന്റെ പൊരുത്തക്കേടുകളെ രണ്ടുപേരും ഹാസ്യാത്മകമായി പ്രതിപാദിക്കുന്നു. നമ്മള്‍ രസിക്കുന്നു. നപുംസകത്തിന്റെ ആക്രമണം കണ്ടതിനുശേഷമുള്ള പാരായണമായതുകൊണ്ടാവാം രണ്ടുപേരോടും ഓവര്‍ഫ്രിന്റ്ഷിപ്പ് ഉണ്ടാകുന്നത്. എങ്കിലും ശൂന്യതയില്‍നിന്നു വികാരം ഉദ്ഭവിക്കില്ല. അത്രയുമായി. (രചനകള്‍ കുങ്കുമം വാരികയില്‍.)

ഐന്‍ഷ്ടൈന്‍ കരഞ്ഞു

ശൂന്യതയില്‍നിന്നു വികാരം ഉളവാകുകയില്ലായിരിക്കും. പക്ഷേ മണല്‍ക്കാടായി മാറ്റിയ ഹിരോഷിമയുടെയും നാഗസാക്കിയുടെയും ശൂന്യത കണ്ടാല്‍ പൊട്ടിക്കരയാത്തത് ആരാണ്! ഹാരി ട്രൂമന്റെ ആജ്ഞയനുസരിച്ച് നാല്പതു വര്‍ഷം മുന്‍പ് അവിടെ ആറ്റംബോംബിട്ടപ്പോള്‍ ഐന്‍ഷ്ടൈനോടൊരുമിച്ചു നമ്മളും കരഞ്ഞു. ഇന്നും നമ്മള്‍ കണ്ണീരൊഴുക്കുന്നു. ആ ദു:ഖത്താലാണ് കലാകൗമുദിയുടെ സ്റ്റാഫ് ലേഖകന്‍ “മരണമോ ജീവിതമോ” എന്ന യുക്തിഭാസുരവും മനുഷ്യസ്നേഹഭരിതവുമായ ലേഖനം എഴുതിയിരിക്കുന്നത്. ബര്‍ട്രന്‍ഡ് റസ്സല്‍ എഴുതിയതും ഐന്‍ഷ്ടൈന്‍ ഒപ്പിട്ടതും ആയ പ്രസ്താവനയിലെ ഒരു ചോദ്യം എടുത്തെഴുതിക്കൊണ്ടാണ് ലേഖനം ലേഖകന്‍ അവസാനിപ്പിക്കുന്നത്. “നാം തിരഞ്ഞെടുക്കുകയാണെങ്കില്‍ സുഖം, അറിവ്, വിജ്ഞാനം-എന്നിവയുടെ അനുസ്യൂതമായ പുരോഗതി നമ്മുടെ മുന്‍പിലുണ്ട്. അതിനു പകരം മരണം തിരഞ്ഞെടുക്കാണമോ? രണ്ടു മഹാന്മാര്‍ ഇങ്ങനെ ചോദിച്ചെങ്കിലും അമേരിക്കക്കാരന്‍ തനിക്കു ജീവിതവും അന്യനു മരണവും തിരഞ്ഞെടുക്കുന്നതില്‍ തല്‍പരനാണെന്നു വ്യക്തമാക്കിയിരിക്കുന്നു. അമേരിക്കന്‍ റ്റെം വാരികയില്‍, ആറ്റംബോംബിട്ടതിനെ നീതിമത്കരിച്ചുകൊണ്ട് ഒരു ലേഖനമുണ്ട്. ക്രൂരമായ ആ മനുഷ്യന്റെ വാദങ്ങള്‍ ഇതാ:

  1. യുദ്ധം അവസാനിപ്പിക്കാനാണ് ആറ്റംബോംബ് ഇട്ടത്.
  2. ലക്ഷക്കണക്കിനു ഭടന്മാരെ സന്നദ്ധരാക്കി ജപ്പാന്‍ ആക്രമണത്തിന് ഒരുങ്ങുകയായിരുന്നു. ആക്രമണമുണ്ടായാല്‍ അനേകം അമേരിക്കാക്കാര്‍ മരിക്കുമായിരുന്നു. ജപ്പാന്‍കാരും മരിക്കും.
  3. ഏതാനും ആഴ്ചയ്ക്കുള്ളില്‍ യുദ്ധത്തില്‍ റഷ്യ ചേര്‍ന്നുകൊള്ളാമെന്നു സ്റ്റാലിന്‍ സമ്മതിച്ചു. ഉടനെ ട്രൂമന്‍ ഡയറിയില്‍ എഴുതിയത്രേ. Finish Japs when that comes about. പസിഫിക് യുദ്ധത്തില്‍ സ്റ്റാലിനെ പങ്കുകൊള്ളിക്കാതിരിക്കാന്‍ വേണ്ടി ബോംബ് ഇട്ടേ മതിയാകൂ എന്നുവന്നു. [സ്റ്റാലിനെ പേടിപ്പിക്കാന്‍ നിരപരാധരെ ചുട്ടുകരിച്ചു എന്നു ധ്വനി.]
  4. റേഡിയോ ആക്ടീവ് ഫാള്‍ ഔട്ട് ഉണ്ടാകുമെന്നു ശാസ്ത്രജ്ഞന്മാര്‍ ട്രൂമനോടു പറഞ്ഞില്ല.
  5. ടോക്കിയോ ബോംബേറില്‍ നേരത്തെ നശിച്ചിരുന്നു. അതിനെക്കാള്‍ ഭയങ്കരമായ നാശം ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. മറ്റേത് ആയുധം പോലെയും ആറ്റംബോംബും ഒരായുധമായേ കരുതിയുള്ളു.
  6. ബോംബ് പ്രയോഗിച്ചില്ലെങ്കില്‍ ഒരു മില്യനോളം അമേരിക്കക്കാരര്‍ മരിക്കുമായിരുന്നു. ട്രൂമന്‍ അവരുടെ കുടുംബത്തോട് എന്തു സമാധാനം പറയും?
  7. രണ്ടു ബില്യന്‍ ഡോളര്‍ ചെലവാക്കി നിര്‍മ്മിച്ച ബോംബ് പ്രയോഗിച്ചില്ലെങ്കില്‍ പൗരസ്ത്യദേശത്തുള്ള സ്റ്റാലിന്റെ സ്വാധീനശക്തി കൂടുകയില്ലായിരുന്നോ?
  8. അമേരിക്കക്കാരാണ് ലോകജനതയിലെ ഏറ്റവും ഉയര്‍ന്ന സന്മാര്‍ഗ്ഗവാദികള്‍. (അവര്‍ക്ക് ബോംബിടാന്‍ അവകാശമുണ്ട് എന്നു ധ്വനി.)

എങ്ങനെയിരിക്കുന്നു വാദങ്ങള്‍? ഇവയില്‍ അന്തര്‍ഭവിച്ച നൃശംസത നമുക്ക് മനസ്സിലാക്കാം. പക്ഷേ, നമ്മുടെ ബുദ്ധിശക്തിയെ ഇമ്മട്ടില്‍ അപഹസിക്കുന്നത് എങ്ങനെ മനസ്സിലാക്കാനാണ്? ഇടതുപക്ഷ ചിന്താഗതിക്കാരനായ ഗാര്‍സിയോ മാര്‍കേസിനെ അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നില്ല അധികാരികള്‍. മെക്സിക്കന്‍ നോവലിസ്റ്റായ ഫൂവേന്‍റസിനെ അഞ്ചു ദിവസം മാത്രം അമേരിക്കയില്‍ താമസിക്കാന്‍ അനുവദിച്ചിട്ട് അദ്ദേഹത്തിന്റെ പിറകേ എപ്പോഴും നടക്കാന്‍ ഒരമേരിക്കന്‍ ഉദ്യോഗസ്ഥനെ നിയമിച്ചു. (സൗത്ത് മാഗസിന്‍ നോക്കുക. ആഗസ്റ്റ് ലക്കം. പുറം 28,29) ലോകത്തെ ഏറ്റവും ഉയര്‍ന്ന സന്മാര്‍ഗ്ഗവാദികള്‍!

ഹിരോഷിമയില്‍ ബോംബിട്ടപ്പോള്‍ ഒരു സ്ക്കൂളിലെ അഞ്ചു വയസ്സോളം വരുന്ന ഒരു പിഞ്ചുകുട്ടി കൂടെപഠിക്കുന്ന മറ്റൊരു കുട്ടിയെ നോക്കി. അവന്റെ ഒരു കണ്ണ് കവിളിലൂടെ തൂങ്ങിക്കിടക്കുന്നു. അല്പം കഴിഞ്ഞ് മരിച്ചു.

ബോംബിടലിനെക്കുറിച്ച് ഒരു കവിയെഴുതിയ രണ്ടു വരികളിലെ ആശയം ആവിഷ്കരിച്ചുകൊണ്ട് ഞാനിതു നിറത്തട്ടെ. ഹിരോഷിമയില്‍ ആറ്റം ബോംബിട്ട് കഴിഞ്ഞപ്പോള്‍ ഐൻഷ്ടൈൻ കരഞ്ഞു. പക്ഷേ ജപ്പാനിലെ ഒരു കവി കരഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടുപോയി എന്നതായിരുന്നു കാരണം”

* * *

ആറ്റംബോംബ് ഇട്ട് രണ്ടുപട്ടണങ്ങളെ ഭസ്മീകരിച്ച അമേരിക്കക്കാര്‍ സുഖമായി ഉറങ്ങുന്നു: നാല്പതുകൊല്ലമായി ഒരു പേടിസ്വപ്നവും കാണാതെ അവർ ഉറങ്ങുകയാണ്. പക്ഷേ, മറ്റുരാജ്യങ്ങളിലെ ജനങ്ങൾ ഉറങ്ങുന്നില്ല. അവർ എപ്പോഴും ഉണർന്നിരിക്കുകയാണ്. ഉത്കട വികാരങ്ങളിൽ ചെന്നുവീണവർ ഉറങ്ങാറില്ല. ഉറങ്ങാത്തവരെ ഉറങ്ങുന്നവർ പേടിക്കണം. പക്ഷേ ഈ ധർമ്മരോഷം നമുക്കേയുള്ളു.അമേരിക്കയെ നീരസപ്പെടുത്തരുതെന്ന് കരുതി ആറ്റംബോംബിട്ടതിനെക്കുറിച്ച് ജപ്പാൻ പരാമർശം നടത്തുന്നതുപോലുമില്ല.

നൂറുപൂക്കള്‍

കിളിമാനൂര്‍ക്കാരിയായ ഒരു തമ്പുരാട്ടി പന്തളത്തുകാരനായ ഒരു തമ്പുരാനെ വിവാഹം കഴിച്ചു. (പണ്ടത്തെ കഥയാണേ) രണ്ടുപേരും സൗന്ദര്യത്താൽ അനുഗ്രഹീതര്‍. പ്രഥമരാത്രി. തമ്പുരാൻ ശയനീയത്തില്‍ വളരെനേരം കാത്തുകിടന്നെങ്കിലും തമ്പുരാട്ടി എത്തിയില്ല. അവര്‍ മറ്റാരോടോ സംഭാഷണം നടത്തിയിരിക്കുകയായിരുന്നു. കാത്തുകിടന്ന തമ്പുരാന്‍ അങ്ങ് ഉറങ്ങിപ്പോവുകയും ചെയ്തു. രാത്രി ഒരു മണിയോടുകൂടി തമ്പുരാട്ടി ഉറക്കറയില്‍ എത്തിയപ്പോള്‍ തമ്പുരാന്‍ വാ തുറന്നുവച്ച് ഉറങ്ങുന്നതാണു് അവള്‍ കണ്ടത്. അദ്ദേഹത്തിന്റെ കവിളിലൂടെ ഉമിനീർ ഒലിക്കുന്നു. അതു കണ്ടയുടെനെ “ഹായ്, എനിക്കയാളെ വേണ്ട” എന്നു പറഞ്ഞ് തമ്പുരാട്ടി അവിടെനിന്നുപോയി. അടുത്ത ദിവസം തമ്പുരാന്‍ പന്തളത്തേയ്ക്ക് കെട്ടുകെട്ടി. സുന്ദരനായ തമ്പുരാന്റെ ചാളുവ (ഉമിനീർ) കണ്ടാല്‍ തമ്പുരാട്ടിക്ക് വെറുപ്പുതോന്നേണ്ടതുണ്ടോ? തോന്നുമെന്നേ മറുപടി പറയാനാവൂ. നമുക്കും ഈ അനുഭവമില്ലേ? മിണ്ടാതെയിരിക്കുന്ന സുന്ദരിയെക്കണ്ടാല്‍ ബഹുമാനം. എന്നാല്‍ അവളുടെ പരുഷമായ ശബ്ദം കേട്ടാല്‍, വിലക്ഷണമായ ചിരികണ്ടാല്‍ ബഹുമാനം വെറുപ്പായിമാറും. ഇതിനു സദൃശ്യമായ അനുഭവമാണ് ധര്‍മ്മരാജ് അടാട്ട് ദേശാഭിമാനി വാരികയിലെഴുതിയ “ഫ്യൂഡലിസവും ഭാരതീയ വിമര്‍ശനപദ്ധതിയും” എന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കുണ്ടായത്. ഏകപക്ഷീയമായിട്ടാണെങ്കിലും വിദ്വജ്ജനോചിതമായി പലതും പറഞ്ഞു വരുമ്പോള്‍ ഇങ്ങനെ ഒറ്റപ്രയോഗം: “ഉത്തരം ഒറ്റവാചകത്തില്‍ നല്കകുക പ്രയാസമാണ്. Sentence എന്ന അര്‍ത്ഥത്തില്‍ വാചകമെന്നല്ല എഴുതേണ്ടത്:വാക്യമെന്നാണ്. എങ്കിലും പാരായണകൗതുകത്തോടെ സഹൃദയന്‍ സഹശയനം നടത്തുന്നു. പക്ഷപാതത്തിന്റെ ‘ഹാലിറ്റോസിസ്’ സഹിക്കാനാവാതെ എഴുന്നേല്ക്കുകയും ചെയ്യുന്നു.

ആസ്വാദനമാണ് ഏതുകലയുടെയും ലക്ഷ്യം. ഉള്ളടക്കം എന്തായാലും ആവിഷ്കാരരീതി എന്തായാലും ആസ്വാദനത്തിന് അതു സഹായിക്കുന്നില്ലെങ്കില്‍ കലയില്ല, സാഹിത്യമില്ല. കാളിദാസന്റെ ‘മേഘസന്ദേശം’ വായിച്ചാസ്വദിക്കുന്ന സഹൃദയന്‍ നെറുതയുടെ ‘കാന്റോജനറലും’ വായിച്ചു രസിക്കുന്നു. ഈ സത്യത്തിന്റെ നേര്‍ക്കു കണ്ണടച്ചുകൊണ്ടാണു ധര്‍മ്മരാജ് അടാട്ട് അടരാടുന്നത്. സ്ഥലത്തെയും കാലത്തെയും സംബന്ധിക്കുന്ന സത്യം — Spato-temporal reality — ഭാരതീയനു കൂടിയേ തീരൂ എന്നില്ല കാവ്യാസ്വാദനത്തിന്. ദുഷ്യന്തന്‍ പലായനം ചെയ്യിക്കുന്ന മാനിനെക്കുറിച്ചുള്ള ആ ഒറ്റ ശ്ലോകം നോക്കൂ. ആ വര്‍ണ്ണന ഭയാനകരസം ആവിഷ്കരിച്ചാല്‍ ഭാരതീയര്‍ തൃപ്തിപ്പെടും. അതാസ്വദിക്കാന്‍, ഓടിയ മാന്‍ കണ്വാശ്രമത്തിലെ മാനാണെന്നും ദുഷ്യന്തനാണ് അതിനെ ഓടിച്ചതെന്നും മറ്റും സഹൃദയന് അറിയേണ്ടതില്ല. അതിനാല്‍ രസോത്പത്തിയും പിന്നീടുള്ള വിശ്രാന്തിയും തന്നെയാണ് ഭാരതത്തിലെ കവിതയുടെ സവിശേഷതകള്‍. ഇവയെയാണ് ധര്‍മ്മരാജ് ധര്‍മ്മരഹിതമായി ആക്ഷേപിക്കുന്നത്. ഈ ആക്ഷേപം വിവേകമുള്ള മാര്‍ക്സിസ്റ്റുകള്‍പോലും ഇക്കാലത്തു സത്യത്തെ കാണണമെന്നുണ്ടോ? കണ്ടുകൊള്ളൂ. പരാതിയില്ല. പക്ഷേ, രസാനുഭൂതി മാത്രം നല്കുന്ന മേഘസന്ദേശത്തെ പുച്ഛിക്കാതിരിക്കൂ. കാമാവിഷ്കാരവും ശൃംഗാരരസപ്രതിപാദനവും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്ത ധര്‍മ്മരാജ് ഭാരതീയന്‍ വാഴ്ത്തിയ“ബ്രഹ്മാനന്ദ സഹോദരഭൂതമായ പരമാനന്ദ”ത്തെ നിന്ദിക്കുന്നു. സമൂഹത്തിന്റെ “അടിത്തറയും മേല്പുരയും പുതുക്കിപ്പണിയാന്‍” സാഹിത്യം പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ശരി. പക്ഷേ. ആ പുച്ഛമുണ്ടല്ലോ. അതു ശരിയാണെന്നു കരുതിയാല്‍ മേഘസന്ദേശത്തിനു മാത്രമല്ല ഷേക്സ്പിയറിന്റെ നാടകങ്ങള്‍ക്കുപോലും സാഹിത്യത്തില്‍ സ്ഥാനമില്ലാതെയാവും. A Dictionary of Marxist Thought എന്ന ഗ്രന്ഥത്തില്‍ പറയുന്നതുപോലെ കലയും നൂറുപൂക്കളായി വിടരത്തക്കവിധത്തില്‍ വികസിക്കണം. അത്തരം വികാസത്തിന് ഇമ്മാതിരി ‘സമീപനങ്ങള്‍’ ദോഷം വരുത്തും.

പ്രഥമചുംബനം

ഇ. വി. കൃഷ്ണപിള്ളയുടെ നേരമ്പോക്കാണ്. കൊലപാതകക്കുറ്റം ഏൽക്കാതെ നില്‍ക്കുകയാണ് കൊലപാതകി. പുരുഷന്മാരായ പൊലീസുകാര്‍ എല്ലാ അടവും നോക്കി. ഫലമില്ല. അപ്പോള്‍ വൈരൂപ്യത്തിന് ആസ്പദമായ വനിതാ പൊലീസ് കണ്‍സ്റ്റബിള്‍ അവനെ നോക്കിപ്പറയുന്നു: “എടാ കുറ്റം ഏല്‍ക്കുന്നോ ഇല്ലയോ. വേഗം പറ. ഏറ്റില്ലെങ്കില്‍ ഞാന്‍ നിന്നെ ഉമ്മവയ്ക്കും.” സ്ത്രീപൊലീസിന്റെ ചുംബനം പേടിച്ചു കൊലപാതകി കുറ്റം ഏല്‍ക്കുന്നു. (ഓര്‍മ്മയില്‍ നിന്നെഴുതുന്നതിനാല്‍ വാക്യങ്ങള്‍ എന്റേതായിപ്പോയി.) ഇതിനുനേരെ എതിരായ ചുംബനമുണ്ട്. അത് പ്രിയതമയില്‍ നിന്നു കിട്ടുന്ന ആദ്യത്തെ ചുംബനമാണ്. അതിന്റെ മധുരാനുഭൂതി പുരുഷന്റെ ജീവിതാന്ത്യം വരെയും നിലനില്‍ക്കും. മനോരമ ആഴ്ചപ്പതിപ്പിലൂടെ ടോംസ് പലപ്പോഴും ആ അനുഭൂതിപ്രദാനം ചെയ്യുന്നുണ്ട്. ഈ ആഴ്ചത്തെ ഹാസ്യചിത്രവും ആ വിധത്തിലുള്ളതാണ്. കല്യാണത്തിനുപോകാന്‍ സാരി വാങ്ങിക്കൊടുത്തില്ല എന്നതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനോടു വഴക്കുകൂടുന്നു. ആ ശണ്ഠ അടിയോളം എത്തുന്നത് യാദൃച്ഛികമായി അവിടെയെത്തിയ ചിലര്‍ കാണുന്നു. മോളിയുടെ ബുദ്ധിവിലാസം അതിന്റെ പോരായ്മ ഇല്ലാതാക്കുന്നുണ്ടെങ്കിലും ഒരാള്‍ സത്യാവസ്ഥ മനസ്സിലാക്കുന്നു. അയാളുടെ ഒരു ചോദ്യം നമ്മെ ചിന്തിപ്പിക്കുന്നു. ഹാസ്യത്തിനു മാനസിക വികാസംവരുത്താന്‍ ശക്തിയുണ്ട്. ആ ശക്തിവിശേഷത്താല്‍ കേരളീയരെ ഒരു വിധത്തില്‍ അനുഗ്രഹിക്കുകയാണ് ടോംസ്.

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

ആദ്യത്തെ ചുംബനത്തെക്കാള്‍ മാധുര്യമിയന്നതായി ഈ ലോകത്ത് വേറെ വല്ലതുമുണ്ടോ? ഉണ്ട്: ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എക്സ്പ്രസ് വാരികയില്‍ എഴുതിയ “അമ്മിണിക്കുട്ടി” എന്ന കാവ്യം. അതു ഞാന്‍ വായിച്ചുകഴിഞ്ഞിട്ട് നേരമേറെയായി. എങ്കിലും അതിന്റെ ലഹരിയിലാണ് ഞാനിപ്പോഴും. അതിസുന്ദരിയാണ് അമ്മിണിക്കുട്ടി. പലപ്പോഴും ആണ്‍കുട്ടിയുടെ ‘ചൊറുചൊറുക്കും” അവള്‍ പ്രദര്‍ശിപ്പിക്കും. അങ്ങനെ ആരുടെയും മനംകവരുന്ന അവള്‍ക്ക്, അമ്പലത്തില്‍ മാലകെട്ടിക്കൊണ്ടിരിക്കുന്ന അവള്‍ക്ക് ഒരു മാറ്റം. വല്ലാഴ്മ. കവി അവളോടു ചോദിക്കുന്നു:

ഭൈരവി, തോടി മുഖാരിയുമാനന്ദ-
ഭൈരവിയിങ്ങനെ മാറിമാറി
ഈണത്തില്‍ കേള്‍ക്കാം തിടപ്പള്ളി-
യില്‍നിന്നൊ-
രോണക്കിനാവിന്‍ ചിറകടിപോല്‍!
കാതിലാമന്ദ്രസ്വരം വന്നു വീഴേണ്ട
താമസം!എന്താണീയാത്മഹര്‍ഷം?
പൂനിലാപ്പുഞ്ചിരി തൂകി നിന്‍
കൈകളില്‍
പൂവും പ്രസാദവും നല്‍കിയപ്പോള്‍
‘എന്തൊരു ഭംഗി’യെന്നദ്ദേഹം
മൂകമായ്
നിന്‍കാതില്‍ ചൊല്ലിയോ?
തോന്നലാണോ?
എന്താണു പറ്റിയതമ്മിണി നിന്‍മന-
ശ്ശാന്തി കെടുത്തിയോ ശാന്തിക്കാരന്‍?

നിരപരാധയും സുപരിചിതയുമായ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ രാഗമങ്കുരിച്ചതെങ്ങനെയെന്ന് വ്യഞ്ജിപ്പിക്കുന്ന ഈ കാവ്യം ചേതോഹരമാണ്. അതിന്റെ ശൈലിയും വാങ്ങ്മയ ചിത്രവും പ്രതിപാദ്യവിഷയത്തിന് അനുരൂപം. കവിതയ്ക്കു രാജമകുടം ചാര്‍ത്തുന്നു അതിന്റെ പര്യവസാനം. നമ്മളെന്തിനു തങ്കക്കിനാക്കള്‍ എന്നൊക്കെ പറയുന്നു? ഏതു തങ്കക്കിനാവിനെക്കാളും സൗന്ദര്യമുണ്ട് ചൊവ്വലൂര്‍ കൃഷ്ണന്‍കുട്ടി സ്ഫുടീകരിക്കുന്ന നിത്യജീവിത യഥാര്‍ത്ഥ്യത്തിന്.

ഇതെഴുതുന്ന ആളിനു സ്റ്റീവിസ്മിത്തിന്റെ കാവ്യങ്ങള്‍ ഏറെയിഷ്ടമാണ്. ഒന്നു കേട്ടാലും:

It was my bridal night I remember
An old man of seventy three
I lay with my young bride in my arms
A girl with t. b.
It was wartime, and over head
The Germans were making a
Particularly heavy raid on Hampstead
Harry, do they ever collide?
I do not think it has ever happened
Oh my bride,my bride.

[ഞാനോര്‍മ്മിക്കുന്നു. അതെന്റെ പ്രഥമരാത്രിയായിരുന്നു. ഞാന്‍ എഴുപത്തിമൂന്നു വയസ്സായ കിഴവന്‍. ക്ഷയം പിടിച്ച നവനധുവുമായി ഞാന്‍ കിടന്നു. യുദ്ധകാലം. ഹാംപ്സ്റ്റിഡില്‍ ജര്‍മ്മന്‍കാര്‍ കനത്ത ആക്രമണം നടത്തുന്നു. (അവള്‍ ചോദിച്ച) ഹാരി, ആ വിമാനങ്ങള്‍ കൂട്ടിമുട്ടാറുണ്ടോ? ഓമനേ അതൊരിക്കലും സംഭവിച്ചിട്ടില്ല.]

സഹിക്കൂ

പെരുങ്കുടലില്‍നിന്നു തള്ളിനില്ക്കുന്ന ഒരു ട്യൂബാണ് അപ്പെന്‍ഡിക്സ് (Vermi form appendix). മനുഷ്യന്റെ പരിണാത്മകമായ ചിത്രത്തില്‍ അത് നിഷ്പ്രയോജനമായി ഭവിച്ചു. ഒരു കാലത്തു പ്രയോജനമുണ്ടായിരുന്നിരിക്കാം. ഉച്ചരിത വസ്തുക്കള്‍ അതില്‍ അടിഞ്ഞുകൂടുമ്പോള്‍ രോഗമുണ്ടാകുന്നു. വല്ലാത്ത വേദന. ഛര്‍ദ്ദി, പനി ഇവ ലക്ഷണങ്ങള്‍. രക്തത്തിലെ ശ്വേതാണുക്കള്‍ക്കും വര്‍ദ്ധനയുണ്ടാകും. രോഗമെന്തെന്ന് അറിയാതെ വയറിളക്കിയാല്‍ അപ്പെന്‍ഡിക്സ് പൊട്ടും. അതു മാരകവുമാണ്. ഇതുപോലെ വ്യര്‍ത്ഥവസ്തുക്കള്‍ പലപ്പോഴും മരണത്തിനു കാരണമായിഭവിക്കാറുണ്ട്. ഒരു വസ്തു, ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ബി. ബാലാനന്ദന്‍ എഴുതിയ ചിരുതയുടെ കാലം’ എന്ന കഥയാണ്. ചിരുതയ്ക്കു കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് വേണം. ചിരുത താണ ജാതിയില്‍പെട്ടവള്‍. അവളുടെ ഭര്‍ത്താവ് വേറൊരു ജാതിക്കാരന്‍. അതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ല. അവള്‍ സങ്കടപ്പെടുന്നു. ബാലിശമായ ഇക്കഥയില്‍ അതില്ല. ഇതില്ല എന്നുമറ്റും പറയേണ്ടതില്ല. അപ്പെന്‍ഡിക്സ് നീര്‍ക്കൊണ്ടിരിക്കുമ്പോള്‍ എനിമയും കൊടുത്തുകൂടാ. മര്‍ദ്ദംകൊണ്ട് അത് പൊട്ടും. അതിനാല്‍ വിമര്‍ശനമെന്ന എനിമയും ഇവിടെ ആവശ്യമില്ല. കുഷ്ഠം, പ്ലേഗ് ഇവയൊക്കെ ആവര്‍ത്തിച്ചുവന്നുകൊണ്ടിരിക്കും. ഇതേ രീതിയിലുള്ള കഥകള്‍ക്കും ആവര്‍ത്തന സ്വഭാവമുണ്ട്. സഹിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല.

‘ഒ’യുടെ കഥ

ബതായിയുടെ (George Bataille) The story of the Eye എന്ന പോര്‍ണോഗ്രഫിക് — സറീയലിസ്റ്റിക് നോവല്‍ വായിച്ചുകഴിഞ്ഞപ്പോഴാണ് സൂസന്‍ സൊണ്‍ടാഗ് മുന്‍പെഴുതിയതും അതില്‍ എടുത്തു ചേര്‍ത്തിരിക്കുന്നതുമായ അത്യുജ്ജ്വലമായ പ്രബന്ധം കണ്ടത്. അതില്‍, Pauline Reage എന്ന കള്ളപ്പേരില്‍ ഒരു സ്ത്രീതന്നെ എഴുതിയിരിക്കാനിടയുള്ള Story of the Eye എന്ന പോര്‍ണോഗ്രാഫിക് നോവലിന്റെ വിമര്‍ശനമുണ്ട്. സൊണ്‍ടാഗ് വിശദമായിത്തന്നെ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നു. ഹാരോള്‍ഡ് പിന്‍റര്‍ “A remarkable piece of work” എന്നും ഗ്രേയം ഗ്രീന്‍ “A rare thing, a pornographic book well written and without a trace of obscenity” എന്നും വാഴ്ത്തിയ ഇ നോവല്‍ വായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായി. അടുത്തകാലത്ത് എനിക്കതുകിട്ടി. വായിച്ചു. ‘ഒ’ എന്ന തരുണിയുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്തുന്നതാണ് ഇതിലെ കഥ. അവളുടെ മനസ്സിനെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അനായാസമായി ഇവിടെ അനാവരണം ചെയ്യുന്നു. സാഡിസം, മസോക്കിസം ഇവ നല്കുന്ന ആഹ്ളാദത്തില്‍ തല്‍പരരായ കുറെയാളുകള്‍ ‘ഒ’യെ പീഡിപ്പിക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനമായും ഉള്ളത്. പല കാമുകന്മാര്‍ക്കും അവള്‍ വിധേയയാകുന്നു. സ്ത്രീകളുടെ സ്വവര്‍ഗ്ഗരതിയില്‍നിന്നും അവള്‍ മോചനം നേടിയിട്ടില്ല. അവസാനമായി ഒരു കഥാപാത്രം അവളോടു പറയുന്നു. “You are free now... You have the diamonds, You can go home” ‘ഒ’ നിലവിളിച്ചില്ല. മറുപടിയും നല്കിയില്ല. അപ്പോള്‍ ആ കഥാപാത്രം വീണ്ടും പറയുകയായി: But if you prefer you can stay on here. സ്പാനിഷ് ഫിലിം ഡയറക്ടര്‍ ലൂയീസ് ബൂന്‍യൂയിലിന്റെ (Bunuel ‘L’ Age d’or എന്ന ചലചിത്രത്തോടു സാദൃശ്യമുള്ള കൃതിയാണ് story of O എന്നു സൊണ്‍ടാഗ് എഴുതുന്നു. ഇതൊക്കെ വായിച്ചാല്‍ സെക്സിനെ കലയാക്കി മാറ്റുന്ന രീതി നമുക്കു മനസ്സില്ലാക്കാവുന്നതാണ്.

നിരീക്ഷണങ്ങള്‍

“നിരവധി പ്രതീക്ഷകള്‍
തകരുമവിടെക്കഴുക-
ഖഗനിരയിരയ്ക്കു
പരതുന്നു.

തകരുമകതാരിന്റെ
രുധിരാനനവാര്‍ന്ന നാ-
വിനു കഠാരത്തിന്റെ മൂര്‍ച്ച

അവിടെയൊരു കനിവിന്റെ
നിഴലു വിരിയിക്കുന്ന
മുകിലു വരുമോ
ഇളംകാറ്റേ.”

എന്നു ഡോക്ടര്‍ ചാഴിക്കാടന്റെ കാവ്യം ദീപിക ആഴ്ചപ്പതിപ്പില്‍. ശൈത്യത്തിന്റെ സ്വഭാവമറിയണമെങ്കില്‍ ചൂടിന്റെ തീക്ഷ്ണത നാമറിഞ്ഞേ പറ്റൂ.അതു രണ്ടും ഗ്രഹിപ്പിക്കുന്നു കവി.

“പിന്നെയടക്കുവാനായില്ല.വീണൂ
നിദാഘംവരട്ടിയ പൂഴിമണ്ണില്‍, നദി
കൂലം തകര്‍ത്തെന്നോ പാഞ്ഞസ്മരണകള്‍
പാടുകള്‍ വീഴ്ത്തിയ മണ്‍തിട്ടയില്‍ ഏതോ
വിഭ്രാന്ത വിസ്മൃതി പൂകിക്കിടന്നു ഞാന്‍”

എന്ന് ദേവി ആലപ്പുഴ മാമാങ്കം വാരികയില്‍. അങ്ങനെ കിടന്ന സമയത്തായിരിക്കണം ശ്രീമതി ഈ വരികള്‍ കുറിച്ചത്.

ക്ഷണിക്കപ്പെടാതെ പന്തലില്‍ കയറിയിരുന്ന് ഉണ്ടതിന് ഒരു ബാലന്‍ അപമാനിതനായി. കാലം കഴിഞ്ഞ് അയാളൊരു പ്രമാണിയാകുന്നു. അപമാനിച്ച മുതലാളിനടത്തുന്ന “ഊട്ടി’നെ ക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ അയാളെത്തുന്നു. ഇതാണ് കെ. കവിത തരംഗിണി വാരികയിലെഴുതിയ ‘ഊട്ട്’ എന്ന കഥയുടെ സാരം. ഇക്കഥയില്‍ കണ്ണീരുണ്ടോ? ഇല്ല. യാതനയുണ്ടോ? ഇല്ല. പിന്നെന്തുണ്ട്? എനിക്കറിഞ്ഞുകൂടാ.

വൈലോപ്പിള്ളി

മൂല്യരഹിതങ്ങളായ വസ്തുക്കളും മൂല്യങ്ങളെ നിരാകരിക്കുന്ന ആളുകളും നിറഞ്ഞ ഈ ലോകത്തു പ്രവാസദുഃഖം അനുഭവിക്കുന്ന കവികള്‍ ഏറെയുണ്ട്. അവരില്‍ വൈലോപ്പിള്ളി ശ്രീധരമേനോനു സുപ്രധാനമായ സ്ഥാനമാണുള്ളത്. വേദനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, നിഗ്രഹിക്കുന്ന ഈ ലോകത്തെ കലയുടെ സ്ഫടികമന്ദിരത്തില്‍ കയറിനിന്നു കൊണ്ട് അദ്ദേഹം ആക്രമിക്കുന്നു. ഇങ്ങനെയുള്ള കവികളുള്ളതുകൊണ്ടു മാത്രമാണ് നമ്മള്‍ ഇവിടെ ജീവിച്ചുപോകുന്നത്. ഇല്ലെങ്കില്‍ എന്നേ നമ്മള്‍ മരിച്ചുപോകുമായിരുന്നു. വൈലോപ്പിള്ളി എന്ന അനുഗൃഹീതനായ കവി നൃശംസതയേയും അന്ധകാരത്തേയും ആക്രമിച്ച് ആ രണ്ടിന്റെയും തീക്ഷ്ണത കുറയ്ക്കുന്നു. അദ്ദേഹത്തിനു ധന്യവാദം.

ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കു ലോംഗോവാള്‍ വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത ഇന്നത്തെ ദിനപത്രത്തില്‍ കണ്ടതിനു ശേഷമാണ് ദുഃഖം നിയന്ത്രിച്ച്, ഞെട്ടല്‍ മറച്ച് ഞാന്‍ വൈലോപ്പിള്ളിയുടെ ‘കൃഷ്ണമൃഗങ്ങള്‍’ എന്ന കാലിക പ്രാധാന്യമുള്ള കാവ്യം വായിച്ചത്. ക്രാന്തദര്‍ശിയാണ് കവി എന്ന ചൊല്ല് പ്രതിപദം പ്രത്യക്ഷരം ശരിയാണെന്നു ഗ്രഹിക്കുകയും ചെയ്തു. ആ കൃഷ്ണമൃഗങ്ങളെ കാണാന്‍ വായനക്കാര്‍ക്കു കൗതുകമില്ലേ? എങ്കില്‍ കാണൂ.

കര്‍ണാമൃത, മൂഷ:പൂജാമണികേട്ടു
പര്‍ണാശ്രമത്തിലെന്നപോലെ
അല്പം പിരിഞ്ഞു കൂര്‍ത്തുള്ളകൊമ്പാല്‍ ദര
ശുഭ്രമുദരം ചൊറിഞ്ഞുകൊണ്ടും
ഉല്പല കഡ്മളംപോലെഴും മോന്തയി-
ലല്പമാം മഞ്ഞുപോല്‍ വേർപ്പണിഞ്ഞും
കോമളഗാത്രികള്‍ കണ്ടു കൊതിക്കുന്ന
വാര്‍മിഴി പാതിയടച്ചുകൊണ്ടും
ചെന്നായ്ക്കളേയും തുരത്തിക്കുതിക്കുന്ന
ചെല്ലക്കുളമ്പുകള്‍ ചായ്ച്ചുവച്ചും
നിഷ്പന്ദശാന്തി നിധികളീയേണങ്ങ-
ളുല്പന്ന വിശ്വാസമിങ്ങുവാഴ്കെ’

ഇങ്ങനെ അവ മൃഗശാലയില്‍ കഴിഞ്ഞുകൂടുമ്പോള്‍ കമ്പിവേലി കടന്നുചെന്നു നായ്ക്കള്‍ നാലെണ്ണത്തിനെ കടിച്ചുതിന്നു. തീവ്രവേദന സഹിക്കാനാവാതെ രണ്ടെണ്ണം കമ്പിയില്‍ തലതല്ലി ആത്മഹത്യ ചെയ്തു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും രണ്ടു കൃഷ്ണമൃഗങ്ങളെ കൊണ്ടുവന്നു. അവയില്‍ ഒന്നിനെ പട്ടി തിന്നു. മറ്റേത് തലതല്ലി മരിച്ചു. കവി കാവ്യം അവസാനിപ്പിക്കുകയാണ്:

മറ്റൂള്ളോരാദ്യത്തെപ്പാഠം മറന്നാലും
പട്ടികളാരുചിയോര്‍മ്മിക്കുന്നു!
പട്ടടിഞ്ഞീടുന്നുപാവങ്ങള്‍, മാനുകള്‍
പട്ടികള്‍പേര്‍ത്തും പെരുകിടുന്നു.

സാമാന്യമായതിനെ സവിശേഷമായതു സൂചിപ്പിക്കുമ്പോള്‍ അതു സിംബലായി മാറുന്നു. ആ സിംബല്‍ - പ്രതിരൂപം - അവ്യക്തമല്ല. വ്യക്തമാണ്. കൃഷ്ണമൃഗങ്ങളെപ്പോലുള്ള നല്ല മനുഷ്യരെ നശിപ്പിക്കുന്ന സംഹാരാത്മകശക്തിയെ കവി ശ്വാനന്മാരിലൂടെ അഭിവ്യജ്ഞിപ്പിക്കുന്നു. നൃശംസതയെ അതിന്റെ ആഴത്തോളം ചെന്നുനോക്കുന്ന ഈ കാവ്യം ഈ കാലയളവിലെ സുശക്തമായ കാവ്യമാണ് (കാവ്യം മാതൃഭൂമി ഓണപ്പതിപ്പില്‍).

* * *

ഗര്‍ഭിണിയായ ലക്ചറർ ലീവില്‍ പോകുന്നതിനു മുന്‍പ് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ച് എന്നോട്: “സാര്‍, ശാകുന്തളം കഴിഞ്ഞിട്ടു പോരേ ‘കുമാരസംഭവം?’ ” ഞാന്‍; “വേണ്ട. കുമാരസംഭവം കഴിഞ്ഞിട്ടു മതി ശാകുന്തളം.”

Template:MKN/works