close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 10 16


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 10 16
മുൻലക്കം 1998 10 9
പിൻലക്കം 1998 10 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നിരൂപകനും കവിയുമായ ശ്രീ. കെ.എസ്. നാരായണപിള്ളയുമായി സംസാരിച്ചുകൊണ്ട് ഞാന്‍ ശാസ്തമംഗലത്തെ പ്രധാനപ്പെട്ട റോഡിലൂടെ നടക്കുകയായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു്. സംഭാഷണത്തിനിടയില്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു പുസ്തകങ്ങള്‍ വായിക്കുന്നതു ഉടനെ മറക്കുന്നതുകൊണ്ട് പാരായണം അത്ര ഫലപ്രദമല്ലെന്നു. അദ്ദേഹം എന്നോടു യോജിച്ചില്ല. വായിക്കുന്നതിന്റെ ഒരംശം ഉപബോധമനസ്സില്‍ തങ്ങുമെന്ന് നാരായണപിള്ള വാദിച്ചു. ഇതില്‍ നിന്നു വിഭിന്നവും ഒട്ടൊക്കെ അവിശ്വസനീയവുമായ മതമാണ് റ്റെലികോം ഓഫീസര്‍ ശ്രീ. വി.എസ്. ശിവകുമാറിനുള്ളത്. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ കൃതികളിലും ലകാങ്. ദെറിദ. ക്രിസ്തേവ. ഈറിഗറേ (Luce Irigaray, b. 1932) ഏലന്‍സീസു (Helene Cixous, b. 1937) ഈ നവീന ചിന്തകരുടെ കൃതികളിലും അവഗാഹമുള്ള അദ്ദേഹം എന്നെ അറിയിച്ചതിങ്ങനെ: സാറ് വായിക്കുന്നതെല്ലാം അബോധമനസ്സില്‍ ചെന്നിട്ടുണ്ട്. ഒരു മനോവിശ്ലേഷകന്‍ വിചാരിച്ചാല്‍ അവയെല്ലാം പുറത്തേക്കു വരും. ഈ രണ്ടുമതങ്ങളുടെയും സാധുതയെക്കുറിച്ച് നമ്മളിപ്പോള്‍ പര്യാലോചന ചെയ്യേണ്ടതില്ല. എന്റെ അനുഭവം മാത്രം പറയാം. ഞാന്‍ ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവല്‍ വായിക്കുന്നു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അതിലെ സംഭവവര്‍ണ്ണനകളും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും എന്റെ ഓര്‍മ്മയില്‍ നിന്ന് ഓടിപ്പോകുന്നു. നോവലിന്റെ കഥ പോലും ഞാന്‍ മറക്കുന്നു. എങ്കിലും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാലുള്ള അവ്യക്തശോഭ പോലെ, ‘നീലപൊന്മാര്‍ പകച്ചുപൊങ്ങി’ അപ്രത്യക്ഷമായിക്കഴിഞ്ഞാല്‍ ശൂന്യാകാശത്ത് തങ്ങിനില്ക്കുന്ന ഇളംനീല നിറത്തിന്റെ ശോഭപോലെ അവാച്യമായ ഒരനുഭൂതി എന്റെ ഹൃദയാകാശത്ത് ഉണ്ടായിരിക്കും. ഇതു മാത്രമേ വേണ്ടൂ. ഇത് വായനക്കാരന് മാനസികോന്നമനം ജനിപ്പിക്കും. അതുകൊണ്ടു വിസ്മരിക്കലിന് അത്ര പ്രാധാന്യമില്ല. സാഹിത്യ സൃഷ്ടികളിലെ വാക്കുകള്‍ ഒരിക്കലും വാക്കുകളായി നില്ക്കുന്നില്ല. അവ സ്വയം അപ്രത്യക്ഷങ്ങളാവുകയും ആവിഷ്കാരത്തിന്റെ ഫലമായ അനുഭൂതിവിശേഷം വായനക്കാരില്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു.

ശ്രീ. എം. മുകുന്ദന്റെ ‘ഉക്കുവമ്മയുടെ മകന്‍’ എന്ന ചെറുകഥ വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ഈ അനുഭൂതിവിശേഷമാണ് ഉണ്ടായത്. പരീക്ഷയ്ക്കു പോകാതെ റോഡില്‍ നിന്ന് കരയുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഒരാട്ടോറിക്ഷാ ഡ്രൈവര്‍ വിദഗ്ദ്ധമായി കബളിപ്പിച്ച് ഒരുത്തനു ലൈംഗികവേഴ്ചയ്ക്കായി കൊണ്ടുപോയി കൊടുക്കുന്നതിനെ ആവിഷ്കരിക്കുന്ന ഈ ചെറുകഥ കലാശില്പമാണ്. കഥ ഞാന്‍ വായിച്ചുകഴിഞ്ഞിട്ട് രണ്ടു ദിവസമായിരിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ എന്റെ ഓര്‍മ്മയിലില്ല ഇപ്പോള്‍. എങ്കിലും അതിന്റെ സാകല്യാവസ്ഥയിലുള്ള അര്‍ത്ഥം എന്റെ അന്തരംഗത്തില്‍ സൂര്യശോഭ ആവഹിച്ചു നില്ക്കുന്നു. ഓട്ടോറിക്ഷയിലുള്ള പെണ്‍കുട്ടി യാത്രയ്ക്കു സ്വപ്നസന്നിഭമായ സ്ഥിതിവിശേഷമുണ്ട്. ആ കിനാവിന്റെ മാന്ത്രികത്വം എന്റെ മനസ്സിലും (കഥ ‘മാധ്യമം’ വാര്‍ഷികപ്പതിപ്പില്‍)

വിശ്വസാഹിത്യത്തില്‍ നിന്ന്

പ്രജ്ഞാപരത്വത്തിന്റെ വിടര്‍ന്ന ഫണത്തില്‍ ആഞ്ഞു ചവിട്ടിയ ഭാവനയുടെ ശ്യാമളപാദങ്ങളാണ് ചങ്ങമ്പുഴക്കവിതകള്‍.

ഉത്കൃഷ്ടമായ കഥയെന്ന നിലയിലല്ല ഞാന്‍ അമേരിക്കന്‍ സാഹിത്യകാരനായ ജോണ്‍ ചീവറുടെ ‘The Swimmer’ എന്ന കഥയെക്കുറിച്ച് എഴുതുന്നത് (John Cheever 1912-1982) മാസ്റ്റര്‍ പീസ് അല്ലെങ്കിലും അസാധാരണങ്ങളായ പരിതഃസ്ഥിതികളില്‍ കഥാപാത്രങ്ങളെ ആനയിച്ചിട്ട് സാധാരണങ്ങളായ മനുഷ്യജീവിതാവസ്ഥകളെ ഈ കഥാകാരന് ചിത്രീകരിക്കാന്‍ കഴിയുമെന്നു കാണിക്കാനാണ് എന്റെ യത്നം.

മെറില്‍ ഒരു നീന്തല്‍ക്കുളത്തിനരികെ ഇരിക്കുകയായിരുന്നു. ആ ദേശത്ത് നീന്തല്‍ക്കുളങ്ങളുടെ ശൃംഖലതന്നെയുണ്ട്. ജലാശയങ്ങള്‍ക്കിടയില്‍ അത്ര ദൂരമില്ലാത്ത ഭൂവിഭാഗങ്ങളും. മെറില്‍ വിചാരിച്ചു: ‘ജലാശയങ്ങളിലൂടെ നീന്തി നീന്തി വീട്ടില്‍ ചെന്നാലെന്ത്?’ ഓരോ നീന്തല്‍ക്കുളത്തിലും നീന്തി അക്കരെച്ചെന്നിട്ട് മെറില്‍ കുറച്ചുദൂരം നടക്കും. എന്നിട്ട് അടുത്ത ജലാശയത്തിലേക്കു ചാടി നീന്തല്‍ നടത്തും. ഒരു കുളത്തില്‍ നിന്നു കരയിലേക്കു കയറിയ മെറിലിനോട് ഒരു സ്ത്രീ പറഞ്ഞു: “താങ്കളുടെ ഭാഗ്യക്കേടുകള്‍ അറിഞ്ഞതില്‍ ഞങ്ങള്‍ക്കു വല്ലാത്ത ദുഃഖമുണ്ട്’

മെറില്‍
‘എന്റെ ഭാഗ്യക്കേടുകളോ? നിങ്ങള്‍ എന്തുപറയുന്നുവെന്ന് എനിക്കു മനസ്സിലാകുന്നില്ല’
സ്ത്രീ
‘താങ്കള്‍ വീടുവിറ്റെന്നും താങ്കളുടെ പാവപ്പെട്ട കുഞ്ഞുങ്ങള്‍…’
മെറില്‍
‘ഞാന്‍ വീടുവിറ്റതായി ഓര്‍മ്മിക്കുന്നതേയില്ല. എന്റെ പെണ്‍മക്കള്‍ വീട്ടിലുണ്ട്’

പിന്നീട് പല കുളങ്ങളും നീന്തിക്കയറി മെറില്‍ വീട്ടിലെത്തി. ആ സ്ഥലം ഇരുട്ടില്‍. എല്ലാവരും ഉറങ്ങിക്കഴിഞ്ഞോ? ഭാര്യ വല്ലയിടത്തും പോയോ? പെണ്‍കുട്ടികള്‍ അവളോടൊപ്പം പോയോ? അതോ മറ്റു വല്ല സ്ഥലത്തേക്കുമാണോ? കതകുകള്‍ പൂട്ടിയിരിക്കുന്നു. വാതല്‍പ്പിടികളിലെ തുരുമ്പ് അയാളുടെ കൈയില്‍ പറ്റി. അയാള്‍ ഉറക്കെ വിളിച്ചു. വാതിലില്‍ ഇടിച്ചു. തോളുകൊണ്ട് അതു തള്ളിത്തുറക്കാന്‍ ശ്രമിച്ചു. ജന്നലുകളില്‍ക്കൂടി മെറില്‍ നോക്കി. വീടു ശൂന്യമാണ് എന്ന് അയാള്‍ കണ്ടു.

മെറിലിനെപ്പോലെയുള്ള ആളുകള്‍ ലോകത്ത് ഏറെയുണ്ട്. സ്വാര്‍ത്ഥത്താല്‍ പ്രേരിപ്പിക്കപ്പെട്ട് സ്വന്തം സുഖത്തിനുവേണ്ടി മാത്രം ജീവിക്കുന്നവര്‍. എപ്പോഴും പൂജാമുറിയില്‍ കയറിയിരുന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവര്‍. വീട്ടിലെ കാര്യങ്ങള്‍ അന്വേഷിക്കാതെ പുസ്തകങ്ങള്‍ മാത്രം വായിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ളവര്‍. ഇവരുടെയെല്ലാം ജീവിതം ദുരന്തപൂര്‍ണ്ണമാകുമെന്നു ഭംഗ്യന്തരേണ പറയുകയാണ് ചീവര്‍. ഊര്‍ജ്ജസ്വലതയോടെ എന്തെല്ലാം പ്രവര്‍ത്തിച്ചാലും ഒടുവില്‍ മരണത്തിനു അഭിമുഖീഭവിച്ചു നില്‍ക്കേണ്ടതായി വരുമെന്നും അഭിവ്യഞ്ജിപ്പിക്കുകയാവാം ഈ സാഹിത്യകാരന്‍.

ചോദ്യം, ഉത്തരം

Symbol question.svg.png “എല്ലാക്കാലത്തേക്കുമായി തിരിച്ചു പോയത് വരുമെന്നു വിശ്വസിക്കുന്നതു ബുദ്ധിശൂന്യതയല്ലേ?”

“പ്രകൃതിയില്‍ ഒന്നും തിരിച്ചു വരാത്തതായി ഇല്ല. ഇന്ന് അപ്രത്യക്ഷമായ നക്ഷത്രങ്ങള്‍ നാളെ തിരിച്ചുവരും. കടല്‍ത്തിരകള്‍ തീരത്തുവന്നടിച്ചിട്ടു തിരിച്ചുപോകുന്നു വീണ്ടും വരാനായി. ശരല്‍കാലം അപ്രത്യക്ഷമായോ? ശാന്തതയോടെ ഇരിക്കു. അതും നിങ്ങള്‍ക്കു നഷ്ടമായതും തിരിച്ചെത്തും”

Symbol question.svg.png “അംഗീകരിക്കപ്പെട്ട നിയമങ്ങളില്‍ നിന്ന് അല്പം പോലും വ്യതിചലിക്കാതെ ജീവിക്കുന്നവരെക്കുറിച്ച് എന്തുപറയുന്നു?”

“വളരെ ‘കറക്ടറാ’യി ‘സ്റ്റ്രിക്റ്റാ’യി ജീവിക്കുന്നവര്‍ക്കു ബുദ്ധി കുറവായിരിക്കും. തിരുവനന്തപുരത്തു രണ്ടു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അനുജന്‍ അസത്യം പറയുകയില്ല. അന്യരുടെ ദോഷം പറയുകയില്ല. ഒരു തെറ്റും ചെയ്യുകയുമില്ല. ചേട്ടന്‍ എല്ലാക്കാര്യങ്ങളിലും നിയമം തെറ്റിക്കുന്നവന്‍. പക്ഷേ അനുജന്‍ അത്രയ്ക്കു ബുദ്ധിമാനായിരുന്നില്ല. ചേട്ടന്‍ അസാധാരണമായ ബുദ്ധിശക്തിയാല്‍ അനുഗൃഹീതന്‍. ഒരുദാഹരണം വച്ച് സാമാന്യകരണം നടത്തുകയല്ല ഞാന്‍. നിയമത്തില്‍ നിന്ന് ‘കടുകിട’ മാറാത്തവന്‍ അത്ര ബുദ്ധിമാനായിരിക്കില്ല. വേണമെങ്കില്‍ നോക്കിക്കൊള്ളൂ”

Symbol question.svg.png “പരപുരുഷനെ ആഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചും മറ്റൊരു സ്ത്രീയെ കൊതിക്കുന്ന പുരുഷനെക്കുറിച്ചും നിങ്ങള്‍ എന്തുപറയുന്നു? വിവാഹം കഴിഞ്ഞവരെക്കുറിച്ചാണ് എന്റെ ചോദ്യം”

“അന്യപുരുഷനില്‍ സ്ത്രീക്കും അന്യസ്ത്രീയില്‍ പുരുഷനും ആഗ്രഹം തോന്നുന്നതു സ്വാഭാവികം. പക്ഷേ അതു നിയന്ത്രിച്ചില്ലെങ്കില്‍ ആപത്തുണ്ടാകും”

Symbol question.svg.png “ചെറുപ്പകാലത്തു സുന്ദരികളും സുന്ദരന്മാരുമായിരുന്നവര്‍ മധ്യവയസ്കരാകുമ്പോള്‍ വൈരൂപ്യമുള്ളവരാകുന്നതെങ്ങനെ?”

“പ്രായം കൂടുന്തോറും സ്വഭാവമനുസരിച്ച് മുഖഭാവം മാറുമെന്നു ബല്‍സാക്കും ജോര്‍ജ്ജ് ഓര്‍വെല്ലും പറഞ്ഞിട്ടുണ്ട്”

Symbol question.svg.png “നമ്മുടെ ഇപ്പോഴത്തെ ആവശ്യമെന്ത്?”

“വേലുത്തമ്പിദളവയെപ്പോലെ ഒരു ഭരണാധികാരി ഉണ്ടായിരിക്കണം”

Symbol question.svg.png “ഇപ്പോഴത്തെ കുട്ടികള്‍ക്കു സ്വഭാവ വൈകല്യം വരുന്നത് എന്തുകൊണ്ട്?”

“അച്ഛനമ്മമാരുടെ യോഗ്യതയില്ലായ്മ കൊണ്ട്. മാതാപിതാക്കന്മാര്‍ മാതൃകകളായി വര്‍ത്തിച്ചാല്‍ കുട്ടികള്‍ അവരെക്കണ്ടു നന്നായി വളരും പെണ്‍പിള്ളേര്‍ ഒളിച്ചോടുന്നത് അവരുടെ അച്ഛനമ്മമാര്‍ വൃത്തികെട്ടവരായതുകൊണ്ടാണ്”

Symbol question.svg.png “നിങ്ങള്‍ ഏതു പ്രധാനമന്ത്രിയെ പേടിച്ചിരുന്നു?”

“മൊറാര്‍ജി ദേശായിയെ. കുറെക്കൂടി അദ്ദേഹം ഭരിച്ചെങ്കില്‍ ഭാരതീയര്‍ ചായയോ കാപ്പിയോ കുടിക്കരുതെന്ന് അദ്ദേഹം നിയമം കൊണ്ടുവരുമായിരുന്നു”

അന്വേഷണം വ്യര്‍ത്ഥം

സാഹിത്യം മനുഷ്യത്വത്തിന്റെ പ്രതിഫലനമത്രേ. ജീവിതസ്പന്ദമില്ലാത്തതു സാഹിത്യമേയല്ല. ഇപ്പോഴത്തെ സാഹിത്യത്തില്‍ മനുഷ്യത്വമില്ല, ജീവിതസ്പന്ദമില്ല.

അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു സംഭവമാണിത്. ദേവികുളത്തു താല്‍കാലികമായി താമസിച്ചിരുന്ന ഞാന്‍ ഒരു സായാഹ്നത്തില്‍ ദേവികുളം കമ്മിഷണറുടെ സൗധത്തിനു ചുറ്റുമുള്ള ഓറഞ്ച് തോട്ടത്തില്‍ ആലസ്യത്തോടെ നടക്കുകയായിരുന്നു. അങ്ങു ദൂരെ ആനമുടി എന്നു പേരുള്ള കൊടുമുടി ശൂന്യാകാശത്തെ പിളര്‍ന്നു നില്ക്കുന്നതു കാണാം. അതിന്റെ താഴത്തെ തലങ്ങളില്‍ വെള്ളമേഘത്തുണ്ടുകള്‍ മെല്ലെ നീണ്ടുന്നുണ്ട്. ഉത്തരക്ഷണത്തില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടി ഓറഞ്ച് വൃക്ഷങ്ങളുടെ ഇടയിലൂടെ ഓടുന്നതു ഞാന്‍ കണ്ടു. പാവാടയും ബ്ലൌസും വേഷം. സുന്ദരിയായിരുന്നിരിക്കണം. തിരിഞ്ഞോടിയതുകൊണ്ട് ആ മുഖം കാണാനായില്ല. എങ്കിലും ശരീരഭംഗിയുള്ളവര്‍ക്കു മുഖകാന്തിയും കാണുമല്ലോ. തീര്‍ച്ചയായും ആ പെണ്‍കുട്ടി മനോഹരയായിരുന്നിരിക്കും. പിന്നീടുള്ള നിരവധി സായാഹ്നങ്ങളില്‍ ഞാന്‍ ആ ഓറഞ്ച് തോട്ടത്തില്‍ ചെന്നുനിന്നിട്ടുണ്ട്. ജീവിതം മധുരതരമാക്കുന്നു സൗന്ദര്യദര്‍ശനം എന്നു കവി പറഞ്ഞതുപോലെ എനിക്കു പറയാന്‍ കഴിഞ്ഞില്ല. അവളെ ഒരിക്കല്‍പ്പോലും ഞാന്‍ പിന്നെക്കണ്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു. അരശതാബ്ദവും കഴിഞ്ഞിട്ട് സംവത്സരങ്ങള്‍ കടന്നുപോയി. അവള്‍ എം.എ പരീക്ഷ ജയിച്ചു. ലക്ചറര്‍ ആയി. പ്രഫെസറായി. ഒരിക്കല്‍ … ത്തെ കോളേജില്‍ ഒരാളെ ഞാന്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ആ കോളേജധ്യാപിക നടന്നുവരുന്നതു കണ്ടു. പൊടുന്നനെ ഉണ്ടായ ഭീരുത്വത്തെ പലായനം ചെയ്യിച്ചിട്ട് ഞാന്‍ അവരോടു ധൈര്യത്തോടെ പറഞ്ഞു: “റ്റീച്ചര്‍ ദേവികുളും കമ്മിഷണറായിരുന്ന…ന്റെ മകളല്ലേ? അറുപത്തിയഞ്ചു വര്‍ഷം മുന്‍പ് റ്റീച്ചര്‍ ബാലികയായിരുന്നപ്പോള്‍ ഓറഞ്ച് മരങ്ങളുടെ ഇടയിലൂടെ ഓടിയത് ഞാന്‍ അദ്ഭുതത്തോടെ നോക്കിനിന്നു. സമതലത്തിലൂടെ സുന്ദരിപ്പെണ്‍കുട്ടി ഓടിയാല്‍ അതില്‍ മനോഹരമായി ഒന്നുമില്ല. എന്നാല്‍ മരങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ബാലിക ഓടുന്നത് ചേതോഹരമായ കാഴ്ചയാണ്”. അവര്‍ക്കിതു ഇഷ്ടപ്പെടുമോ എന്നൊന്നും ആലോചിക്കാതെയാണ് ഞാനിത്രയും പറഞ്ഞത്. പ്രായം നല്കിയ വിവേകവും സഹിഷ്ണുതയും കാണിച്ച് ചിരിച്ചിട്ട് അവര്‍ ആ പ്രശംസ മറ്റൊരു പ്രശംസയായി എനിക്കു തിരിച്ചുതന്നു. “താങ്കളും അന്ന് ആകര്‍ഷകത്വമുള്ള ബാലനായിരുന്നിരിക്കണമല്ലോ.” ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

ഞാന്‍ എത്രകാലമായി ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടിയുടെ കഥാമണ്ഡലത്തില്‍ മരങ്ങളുടെ ഇടയിലൂടെ ഓടുന്ന കലയെന്ന സൗന്ദര്യധാമത്തെ കാണാന്‍ കൊതിച്ചു നില്ക്കുന്നു! എന്റെ കൊതി വെറുതേ. ഒരിക്കല്‍പ്പോലും ആ സുന്ദരദര്‍ശനം എനിക്കു ലഭിച്ചിട്ടില്ല. ‘വേഷപ്പകര്‍ച്ചകള്‍’ എന്ന കഥയുടെ സ്ഥിതിയും അതുതന്നെ. വിവാഹിതനായ ഉദ്യോഗസ്ഥനു പരസ്ത്രീബന്ധം. അതു മറയ്ക്കാനായി അയാള്‍ ഓഫീസിലുള്ളവരോടും ഭാര്യയോടും പരുഷമായി പെരുമാറുന്നു. രഹസ്യകാമുകി ശല്യമായപ്പോള്‍ അയാള്‍ വാടകക്കൊലയാളിയെ ഏര്‍പ്പാടു ചെയ്യുന്നു അവളുടെ കഥകഴിക്കാന്‍. ‘ജീനിയസ്’ വേണ്ട. അതിന്റെ താഴത്തെത്തട്ടില്‍ നില്ക്കുന്ന ‘റ്റാലന്‍റ്’ പോലും ഈ കഥാകാരനില്ല. കഥാസാഹിത്യം വികസിച്ച ഇക്കാലത്തു് ഇങ്ങനെയൊരു കഥയെഴുതണമെങ്കില്‍ വല്ലാത്ത ചങ്കൂറ്റം ഉണ്ടായാലേ പറ്റൂ. നൂതനങ്ങളായ അനുഭവങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും അനുവാചകനെ നയിക്കാനാവാതെ വിശ്വാസ്യതയ്ക്കു ഭംഗം വരുത്തിക്കൊണ്ടു വാക്യങ്ങള്‍ എഴുതിവച്ചാല്‍ അതു സാര്‍ത്ഥകമായ പ്രവൃത്തിയാകുമോ?

വിചാരങ്ങള്‍

  1. ചങ്ങമ്പുഴ മരിച്ച ദിവസം ഞാന്‍ വ്യക്തമായി ഓര്‍മ്മിക്കുന്നു. മരണവാര്‍ത്ത അറിഞ്ഞയുടനെ ഞാന്‍ കണ്ടതു അക്കാലത്തു സെക്രട്ടേറിയറ്റില്‍ ഹെഡ് ട്രാന്‍സ്ലേറ്ററായിരുന്ന കെ. ദാമോദരനെയാണ്. ‘സാര്‍ അറിഞ്ഞോ ചങ്ങമ്പുഴ കൃഷ്ണപിള്ള മരിച്ചു’ എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ദാമോദരന്‍ പണ്ഡിതനും സഹൃദയനും നോവലിസ്റ്റുമായിരുന്നെങ്കിലും സിനിക്കായിരുന്നു. അതുകൊണ്ട് ആ മരണവാര്‍ത്ത അദ്ദേഹത്തെ അത്രകണ്ടു സ്പര്‍ശിച്ചില്ല എന്നെനിക്കു തോന്നി. ഞാന്‍ ഇന്നാലോചിക്കുന്നു. ഞാന്‍ എന്തിനാണ് ചങ്ങമ്പുഴക്കവിതയെ ഇത്ര ആദരിക്കുന്നത്? ഇതിന് ഉത്തരം നല്കണമെങ്കില്‍ ഇതിനോടു പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നു തോന്നിക്കുന്ന ഒരു കാര്യത്തെക്കുറിച്ചു പറയേണ്ടിയിരിക്കുന്നു. മേരി വുള്‍സ്റ്റന്‍ ക്രാഫ്റ്റ് (Mary Wollstonecraft, 1759–97) ‘A Vindication of the Rights of Woman’ എന്ന പുസ്തകമെഴുതി ഫെമിനിസ്റ്റ് എന്ന രാഷ്ട്രാന്തരീയ പ്രശസ്തി ആര്‍ജ്ജിച്ച മഹതിയാണ്. അവരുടെ ഭര്‍ത്താവായിരുന്നു തത്ത്വചിന്തകനും നോവലിസ്റ്റുമായിരുന്ന വില്യം ഗോഡ്വിന്‍ (William Godwin, 1756–1836) ഇവരുടെ മകള്‍ മേരിയാണ് ഷെല്ലിയുടെ ഭാര്യയായത്. ഒരിക്കല്‍ കോള്‍റിജ്ജും ഹാസ്ലിറ്റും നടന്നുപോകുമ്പോള്‍ കോള്‍റിജ്ജ് ഹാസിലിറ്റിനോടു ചോദിച്ചു മേരി വുള്‍സ്റ്റന്‍ക്രാഫ്റ്റിനെ കണ്ടിട്ടുണ്ടോയെന്ന്. താന്‍ ഒരിക്കല്‍ ഏതാനും നിമിഷങ്ങള്‍ മാത്രം അവരെ കണ്ടുവെന്നു ഹാസ്ലിറ്റ് കോള്‍റിജ്ജിനെ അറിയിച്ചു. ഗോഡ്വിന്‍ ഏതോ ചില പ്രതികൂലചിന്തകള്‍ ആവിഷ്കരിച്ചപ്പോള്‍ മേരി നിസ്സാരങ്ങളാണ് അവയെന്ന രീതിയില്‍ മറുപടി പറയുന്നതു താന്‍ കേട്ടുവെന്നും ഹാസ്ലിറ്റ് കോള്‍റിജ്ജിനോടു പറഞ്ഞു. അപ്പോള്‍ കോള്‍റിജ്ജ് പറയുകയായി വെറും ധിഷണയുള്ളവരില്‍ ഭാവനയുള്ളവര്‍ അങ്ങനെയാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന്. (He asked me if I had ever seen Mary Wolstone craft, and I said, I had once for a few moments and that she seemed to me to turn off Godwin’s objections to something she advanced with quite a playful, easy air. He replied that ‘this was only one instance of the ascendancy which people of imagination exercised over those of mere intellect’ (My first acquaintance with poets, William Hazlitt, Penguin Books, Selected Writings, Page 50). പ്രജ്ഞാപരത്വത്തിന്റെ വിടര്‍ന്ന ഫണത്തില്‍ ആഞ്ഞു ചവിട്ടിയ ഭാവനയുടെ ശ്യാമളപാദങ്ങളാണ് ചങ്ങമ്പുഴക്കവിതകള്‍. ചങ്ങമ്പുഴ ആവിര്‍ഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ ഇന്നു ഫണം വിരിച്ചാടുന്ന പ്രജ്ഞാപരത്വം കൂടുതല്‍ ഭീതിദമായേനേ.
  2. സാഹിത്യം മനുഷ്യത്വത്തിന്റെ പ്രതിഫലനമത്രേ. ജീവിതസ്പന്ദമില്ലാത്തതു സാഹിത്യമേയല്ല. ഇപ്പോഴത്തെ സാഹിത്യത്തില്‍ മനുഷ്യത്വമില്ല. ജീവിതസ്പന്ദമില്ല. പിന്നെ എന്തുണ്ട്? സാഹിത്യത്തിന്റെ പ്രകടനരൂപങ്ങള്‍ മാത്രം. യഥാര്‍ത്ഥ സാഹിത്യം വേറെ. സാഹിത്യത്തിന്റെ മൂടുപടമണിഞ്ഞ പ്രകടനരൂപങ്ങള്‍ വേറെ. വിദ്യാര്‍ത്ഥികള്‍ക്കും ഉത്കൃഷ്ടങ്ങളായ സാഹിത്യകൃതികള്‍ വായിച്ചിട്ടില്ലാത്തവര്‍ക്കും ഇവയെ വേര്‍തിരിച്ചറിയാന്‍ കഴിയുകയില്ല. അതിനാല്‍ അവര്‍ സാഹിത്യമണ്ഡലത്തില്‍ വിഹരിക്കുന്ന യഥാര്‍ത്ഥങ്ങളായ കൃതികളെ പുച്ഛിച്ചുതള്ളിയിട്ട് സാഹിത്യത്തിന്റെ പ്രകടനരൂപങ്ങളെ വാഴ്ത്തുകയും അവയെക്കുറിച്ച് നിരൂപണങ്ങള്‍ എഴുതുകയും ചെയ്യുന്നു. നിരൂപണത്തെ മാറ്റിനിറുത്തി നോക്കിയാല്‍ അതിലുമുണ്ട് പ്രകടനരൂപങ്ങള്‍ എന്നു കാണാം. പേരുകള്‍ പറയുന്നില്ല. വായനക്കാര്‍ക്ക് ആരാണ് ഇക്കൂട്ടര്‍ എന്നു ഊഹിക്കാവുന്നതേയുള്ളു.

പെരക്കിന്റെ മൂന്നുകഥകള്‍

വാക്കുകള്‍ പാരായണ സന്ദര്‍ഭത്തില്‍ അപ്രത്യക്ഷങ്ങളാകുമ്പോഴാണല്ലോ ആവിഷ്കാരം സമുന്നതാവസ്ഥയിലെത്തുക.

പുതിയ സാഹിത്യരൂപങ്ങള്‍ കണ്ടുപിടിച്ച് ഭാഷാപരങ്ങളായ കമ്പക്കെട്ടുകള്‍ കാണിച്ച കുറെ ഫ്രഞ്ച്സാഹിത്യകാരന്മാരുടെ സംഘടനയാണു ‘യൂലീപോ’ (Ouvroir de Litterature Poetentielle- Workshop of Potential Literature) 1970 തൊട്ടു 1980 വരെ ഫ്രാന്‍സില്‍ വിരാജിച്ച ഈ സംഘടനയുടെ അദ്വിതീയ പ്രവര്‍ത്തകനായിരുന്നു പെരക് (Georges Perec 1936-1982) അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ നോവല്‍ ‘Life:A User’s Manual’ എന്നതിനെക്കുറിച്ച് ഈ പംക്തിയില്‍ മുന്‍പ് എഴുതിയിട്ടുണ്ട്. മറ്റൊരു മാസ്റ്റര്‍ പീസായ ‘W, or the memory of Childhood’ എന്നതിനെക്കുറിച്ചും അടുത്തകാലത്തു ഞാന്‍ എഴുതിയിരുന്നു. പെരക് യൂലിപോയിലെ അംഗമാകുന്നതിനു മുന്‍പ് എഴുതിയ മൂന്നുകഥകള്‍ ലണ്ടനിലെ ഹാര്‍വിന്‍ പ്രസ് പ്രസാധനം ചെയ്തിരിക്കുന്നു. 1. Which Moped with Chrome Plated Handlebars at the Back of the Yard. 2. Exeter Text-Jewels, Secrets, Sex 3. A Gallery Portrait ഇവയാണ് മൂന്നു കഥകള്‍. ഭാഷ കൊണ്ടുള്ള ആഗ്നേയക്രീഡാ വിദ്യകള്‍ മൂന്നിലും കാണാം. വിശേഷിച്ചും രണ്ടാമതു പറഞ്ഞ കഥയില്‍. പെരക്കിന്റെ ‘A Void’ എന്ന നോവലില്‍ ‘e’ എന്ന അക്ഷരം ഉപയോഗിച്ചിട്ടേയില്ല. Exeter Text ല്‍ ‘e’ എന്നതല്ലാതെ മറ്റു സ്വരങ്ങള്‍ പ്രയോഗിക്കുന്നില്ല. ഈ വിദ്യകള്‍ കൊണ്ട് എന്തു പ്രയോജനമുണ്ടാകുന്നുവെന്ന് എനിക്കറിഞ്ഞുകൂടാ. വാക്കുകള്‍ പാരായണ സന്ദര്‍ഭത്തി്ല്‍ അപ്രത്യക്ഷങ്ങളാകുമ്പോഴാണല്ലോ ആവിഷ്കാരം സമുന്നതാവസ്ഥയിലെത്തുക. ഭാഷാവിജ്ഞാനീയത്തോടു ബന്ധപ്പെട്ട ഈ വിദ്യകള്‍ വായനക്കാരനെ ഭാഷാപ്രയോഗത്തിലേക്കാണ് ആനയിക്കുക. അതിനാല്‍ ആസ്വാദനം താണ നിലവാരത്തിലേ നടക്കുന്നുള്ളു.

അള്‍ജീരിയന്‍ യുദ്ധത്തില്‍ പങ്കുകൊള്ളാന്‍ നിര്‍ബന്ധനായ ഒരുത്തനെ അയാളുടെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് ആദ്യത്തെ കഥയുടെ വിഷയം. കുറെ ആഭരണങ്ങള്‍ ചിലര്‍ ‘തട്ടിക്കൊണ്ടു’ പോകുന്നതിനെ ഹാസ്യാത്മകമായി വര്‍ണ്ണിക്കുന്നു രണ്ടാമത്തെ കഥ. മൂന്നാമത്തെ കഥയില്‍ ഒരു ചിത്രത്തിന്റെ സത്യം കണ്ടുപിടിക്കാനുള്ള യത്നത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. മൂന്നു കഥകളിലും പെരക്കിന്റെ പ്രതിഭയുടെ വിലാസമുണ്ട്. ഇങ്ങനെയൊരു കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു എന്ന അറിവ് വായനക്കാര്‍ക്കു നല്കണമെന്നേ എനിക്കു ഉദ്ദേശ്യമുള്ളു. (Three By Perec, Translated from French by Ian Monk, Pages 179).

വാക്കുകള്‍ സുന്ദരങ്ങള്‍, ശക്തങ്ങള്‍

പ്രകൃതി മനുഷ്യനു നല്കിയ അനേകം അനുഗ്രഹങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്ക്കുന്നതു ഭാഷയാണ്. കവിക്ക് അതേ അനുഗ്രഹം പ്രകൃതിയില്‍ നിന്നുണ്ടാകുമ്പോള്‍ അതിന് (ഭാഷയ്ക്ക്) ശക്തിയും സൗന്ദര്യവും കൂടി ഉണ്ടാകാന്‍ പ്രകൃതി മനസ്സിരുത്താറുണ്ട്. അതുകൊണ്ടാണ് ആശയം പകര്‍ന്നുകൊടുക്കാന്‍ മാത്രം ഭാഷ ഉപയോഗിക്കുന്ന നമ്മള്‍ക്കു വൈലോപ്പിള്ളിയെപ്പോലെ ഭാഷാപ്രയോഗത്തിനു കഴിയാത്തത്. ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരിയെ പ്രകൃതി ഇക്കാര്യത്തില്‍ കൂടുതലായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കാവ്യഭാഷ എപ്പോഴും സുന്ദരമാണ്. സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ‘ഒരു ദേശാടനത്തിന്റെ ഓര്‍മ്മ’ എന്ന കാവ്യം വായിക്കുക. (മാധ്യമം വാര്‍ഷികപ്പതിപ്പ്, 98).

പുറത്തേക്കു പറക്കുന്നു
കിളി. വെണ്‍പുലര്‍മഞ്ഞിനെ
കീറുന്നു പവിഴച്ചുണ്ടാല്‍.
ഈണത്താല്‍, ചിറകൊച്ചയാല്‍
കാടകം വിട നല്കുന്നു
ഭദ്രമാകട്ടെ നിന്‍ഗതി.
ഭദ്രം നിന്‍കണ്ണിലെക്കാഴ്ച
ഭദ്രം മന്ത്രിക്ക നിന്‍മൊഴി


കാടുപിന്നിട്ടു കുന്നിന്‍ പൂ-
ഞ്ചോലയും വിട്ടു. പാടവും
കായലും കടലും താണ്ടി
കിളി പാറിപ്പറക്കവേ

‘ഭാഷയുള്ളിടത്തേ ലോകമുള്ളു’ എന്നാരോ പറഞ്ഞിട്ടില്ലേ? അനുഹൃഹീതനായ കവി ഭാഷകൊണ്ട് ഒരു ലോകം സൃഷ്ടിക്കുന്നു.

ദിക്കു മൂടും മഹാപക്ഷി
പകല്‍ത്തൂവല്‍ പൊഴിക്കവേ
പിന്നെച്ചേക്കേറുവാനായി
പിന്‍മടങ്ങുകയായി കിളി.

എന്നു പറഞ്ഞ് കവി പ്രപഞ്ചത്തിന്റെ ചാക്രിക കാലഗതിയെ ഉചിതങ്ങളായ ഏതാനും പദങ്ങളിലൊതുക്കുന്നു. കിളിയും യാത്ര ആരംഭിച്ചിടത്ത് വന്നേ തീരൂ. അതിനും ചാക്രികഗതി തന്നെ. അങ്ങനെ തിരിച്ചെത്തിയ കിളിയെക്കുരമ്പ് എയ്തു കൊല്ലാന്‍ കൂറ്റന്‍ വേടന്‍ നില്ക്കുന്നു. അപ്പോള്‍ കിളി ചോദിക്കുന്നു:

“ആവാം… അമ്പെയ്യുവാന്‍ താങ്കള്‍-
ക്കാമോ ഞാന്‍ പെയ്ത പാട്ടിനെ”

വിനയമാര്‍ന്ന ആ ചോദ്യത്തിന്റെ ശക്തി എത്രയുണ്ടെന്നു നോക്കൂ. കവിയെ വധിക്കാം; പക്ഷേ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കുള്ള മാധുര്യത്തെ ഇല്ലാതാക്കാന്‍ ഈ ലോകത്ത് ആര്‍ക്കു സാധിക്കും?

സ്വകീയമായ ഒരു ജീവിതാനുഭവത്തെ പ്രതീകങ്ങളിലൂടെ ബിംബങ്ങളിലൂടെ ചേതോഹരമായ കലാശില്പമാക്കിയിരിക്കുകയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി.

ഇരുട്ടിന്റെ ഉപകരണങ്ങള്‍

ഷേക്സ്പിയറുടെ ‘മക്ബത്ത്’ എന്ന നാടകത്തില്‍ Instruments of Darkness എന്നൊരു പ്രയോഗമുണ്ട്. മന്ത്രവാദിനികളെയാണെന്നു തോന്നുന്നു ഒരു കഥാപാത്രം അന്ധകാരത്തിന്റെ ഉപകരണങ്ങളായി കണ്ടത്. അക്കാലത്ത് അവര്‍ മാത്രമേ ദുഷ്ടപ്രവൃത്തികളില്‍ മുഴുകിയിരുന്നുള്ളു. ഇക്കാലത്ത് അതല്ല. ഏതു മണ്ഡലത്തിലും ഇരുട്ടിന്റെ ഉപകരണങ്ങള്‍ മനുഷ്യരെ വധിക്കാന്‍ സന്നദ്ധങ്ങളായി നില്ക്കുന്നു. ഇതുകണ്ട് പരിദേവനം ചെയ്യുകയാണ് ഡോക്ടര്‍ ചെറിയാന്‍ കുനിയന്തോടത്ത് (മാധ്യമം വാര്‍ഷികപ്പതിപ്പിലെ ‘കുരുതി’ എന്ന കാവ്യം) ലോകചരിത്രത്തിന്റെ ദീര്‍ഘതയിലൂടെ സഞ്ചരിച്ച് ഹൃദയക്ഷോഭജനകങ്ങളായ സംഭവങ്ങള്‍ എടുത്തു കാണിക്കുന്നു കവി.

ചിതയിലേക്കെത്തുവാന്‍
വഴികണ്ടു ഗാന്ധിജി
മതവെറി വെടിയുണ്ടപോലെ
പാഞ്ഞീടവേ
കരളലിയിക്കുന്ന രംഗങ്ങളിന്നുമേ
ചിരകാല സ്വപ്നങ്ങള്‍ ചിറകറ്റു
വീഴവേ

എന്ന് മഹാത്മാഗാന്ധിയെ അനുസ്മരിച്ചിട്ട് തന്റെ രക്തം ഊറ്റിക്കുടിക്കാനായി കുത്സിതത്വമെത്തുമോ എന്നു കവി സംശയിക്കുന്നു. അദ്ദേഹത്തിന്റെ സംശയം നമ്മുടെ ഓരോരുത്തന്റെയും സംശയമായി മാറത്തക്കവിധത്തില്‍ കവി കാവ്യം രചിച്ചിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറയാം. നമ്മളെ കവിയുടെ സ്ഥാനത്തുതന്നെ പ്രതിഷ്ഠിക്കുകയാണ് കവി. കവിതയില്‍ ചിന്തയുടെ ദീപം കത്തിച്ചു പിടിച്ചുകൊണ്ടാണ് കവി സഞ്ചരിക്കുന്നത്.

* * *

നമ്മളെ എല്ലാവരെയും വേദനിപ്പിച്ചുകൊണ്ട് എല്ലാക്കാലത്തേക്കുമായി ഇവിടം വിട്ടുപോയ നോവലിസ്റ്റ് കെ. സുരേന്ദ്രന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു: കുടുംബത്തെക്കാള്‍ നല്ലൊരു വ്യവസ്ഥ ഈ ലോകത്തില്ലെന്ന്. ശരിയാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ കുടുംബാംഗങ്ങള്‍ വിവാഹം കഴിക്കുന്നതോടെ കുടുംബം തകരുന്നു.