close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 12 19


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 12 19
ലക്കം 953
മുൻലക്കം 1993 12 12
പിൻലക്കം 1993 12 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഈ നൂറ്റാണ്ടു കണ്ട നോവലെഴുത്തുകാരില്‍ ഉത്കൃഷ്ടനായ നിക്കോസ് കാസാന്‍ദ് സാക്കീസ് (Nikos Kazantzakis 1883–1957) The Last Temptation [1] എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ ‘കുരിശില്‍ തറയ്ക്കപ്പെടു’കയുണ്ടായി. അദ്ദേഹത്തിന്റെ വേറൊരു നോവലാണ് Freedom or Death. കാസാന്‍ദ്സാക്കീസ് ഭാര്യയ്ക്ക് (Helen) എഴുതിയ ഒരു കത്തില്‍ പറയുന്നു:

“Freedom or Death ഇപ്പോഴും ഗ്രീസിലുള്ളവരെ ദേഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കീയോസിലെ ബിഷപ്പ് (Khios or Chios — കിഴക്കന്‍ ഗ്രീസിലെ ഒരു ദ്വീപ്) അത് ലജ്ജാകരവും രാജ്യദ്രോഹപരവും മതവിരുദ്ധവും ക്രീറ്റിനെതിരെയുള്ള ദുരാരോപണവുമാണെന്നു കുറ്റപ്പെടുത്തിയിരിക്കുന്നു (Crete, Greek Kriti — തെക്കുകിഴക്കന്‍ ഗ്രീസിലെ ദ്വീപ്). അപ്പോള്‍ ഭവതിക്കു സങ്കല്പിക്കാം എന്റെ ജന്മഭൂമി ഏതൊരു മ്ലേച്ഛാവസ്ഥയിലാണ് കിടന്നുരുളുന്നതെന്ന്. അതായാത് ഗ്രീക്ക് ഉദ്യോഗസ്ഥരും രാഷ്ട്രവ്യവഹാരക്കാരും പള്ളിമേധാവികളും. അമേരിക്കയിലെ യാഥാസ്ഥിതികരായ പള്ളിമേധാവികള്‍ The Last Temptation–നെ ഏറ്റവും അമാന്യവും നിരീശ്വരപരവും രാജ്യദ്രോഹപരവുമായി സമ്മേളനം കൂടി നിന്ദിച്ചു... ഇവിടെ ഏകാന്തതയില്‍, ശാന്തതയില്‍, കൃത്യനിര്‍വഹണത്തില്‍ മനസ്സുറപ്പിച്ച് എന്റെ കഴിവനുസരിച്ച് ഗ്രീക്ക് ഭാഷയ്ക്കും ഗ്രീക്ക് ചൈതന്യത്തിനും രൂപം നല്കിക്കൊണ്ട് ഞാന്‍ ഇരിക്കുന്നു. റ്റര്‍റ്റുല്യന്‍ [2] എഴുതിയതുപോലെ To thy Court I appeal, O Lord’ (“പ്രഭോ അങ്ങയുള്ള കോടതിയിലേക്കാണ് എന്റെ ആശ്രയാഭ്യര്‍ത്ഥന”).
നിക്കോസ് കാസാന്‍ദ് സാക്കീസ്

യേശുക്രിസ്തുവിനെ മഗ്ദലനമറിയത്തോട് അനഭിലഷണീയമായി, സ്വപ്നത്തിലാണെങ്കിലും ബന്ധിപ്പിച്ച് നോവലെഴുതിയ കാസാന്‍ദ് സാക്കിസിന് തന്റെ പ്രവര്‍ത്തനത്തെ നീതിമത്കരിക്കാന്‍ പലതും കാണുമെങ്കിലും അതു ശരിയായില്ലെന്ന് കരുതുന്നവനാണ് ഈ ലേഖകന്‍. നമ്മള്‍ സംസ്കാര ഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാര്‍ നമ്മുടെ ജീവരക്തത്തില്‍ കലര്‍ത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണ്. അവര്‍ ജീവിത വിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവമാഹാത്മ്യം പുതിയ നിയമത്തില്‍ നിന്നു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ സ്വഭാവത്തെ വേണമെങ്കില്‍ വിമര്‍ശിക്കൂ. പക്ഷേ അദ്ദേഹത്തിന് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശുക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണ്. ശ്രീരാമന്‍ ബാലിയെ കൊന്നതു തെറ്റ്, ദശരഥനെ ശകാരിച്ചതു തെറ്റ്, സീതയെ ഉപേക്ഷിച്ചതു തെറ്റ് എന്നൊക്കെപ്പറയാം. എന്നാല്‍ ശ്രീരാമന്‍ ഭരതന്റെ ഭാര്യയുമായി ലൈംഗികവേഴ്ച നടത്തിയിരുന്നുവെന്നു പറയുന്നത് മഹാപരാധമാണ്. ഒന്നുകൂടി പറയട്ടെ. നമുക്കു വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാം. അവരുടെ സ്വഭാവത്തെ വേറൊന്നാക്കി പ്രദര്‍ശിപ്പിക്കാന്‍ അധികാരമില്ല. മിസ്റ്റിക്കായ ശ്രീരാമകൃഷ്ണ പരമഹംസന്‍ വ്യഭിചാരിയായിരുന്നുവെന്നു സ്ഥാപിച്ച് ഒരാള്‍ നോവലെഴുതിയാല്‍ ഹിന്ദുവല്ലാത്തവന്റെ രക്തം കൂടി തിളയ്ക്കില്ലേ? സല്‍മാന്‍ റുഷ്ദി പ്രവാചകനെ നിന്ദിച്ചപ്പോഴും എനിക്ക് അസ്വസ്ഥതയുണ്ടായതിനു ഹേതു ഇതുതന്നെ.

നമ്മള്‍ സംസ്കാരഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാര്‍ നമ്മുടെ ജീവിതത്തില്‍ കലര്‍ത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണ്. അവര്‍ ജീവിതവിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവമാഹാത്മ്യം പുതിയ നിയമത്തില്‍നിന്നു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ സ്വഭാവത്തെ വേണമെങ്കില്‍ വിമര്‍ശിക്കൂ. പക്ഷേ അദ്ദേഹത്തിന് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശുക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണ്.

മുകളില്‍പ്പറഞ്ഞ പരമാര്‍ത്ഥം ഒട്ടും വിസ്മരിക്കാതെയാണ് അതിസുന്ദരമായ ഒരു നോവലിനെക്കുറിച്ച് ഞാന്‍ ഇനി എഴുതുന്നത്. പോര്‍ച്ചുഗലിലെ ഏകശാസനാധിപത്യം തകര്‍ന്നതിനുശേഷം 1978-ല്‍ അവിടെ പ്രസിദ്ധപ്പെടുത്തിയ Baltasar and Blimunda എന്ന നോവല്‍ പൊടുന്നനെ രാഷ്ട്രാന്തരീയ പ്രശസ്തി നേടി. അതിന്റെ രചയിതാവ് ഷൂസ്സേ സാറാമാഗു (Jose Saramago). ആ നോവല്‍ കൈയിലുണ്ടെങ്കിലും ഞാനിതുവരെ അതു വായിച്ചില്ല. സാറാമാഗുവിന്റെ രണ്ടാമത്തെ കൃതിയായ The Year of the Death of Ricardo Reis-നു Independant Foreign Fiction Award ലഭിച്ചു. ഈ ലേഖകന്‍ അതു കണ്ടിട്ടില്ല. 1993-ല്‍ പ്രസിദ്ധപ്പെടുത്തിയ The Gospel According to Jesus Christ എന്ന നോവല്‍ ഇപ്പോള്‍ വായിച്ചുതീര്‍ത്തു. അതിന്റെ സൗന്ദര്യാതിശയവും പ്രൗഢതയും കണ്ട് നോവലിന്റെ അവസാനത്തെപ്പുറത്തില്‍ A marvellous work of art എന്നു എഴുതിപ്പോവുകയും ചെയ്തു. ഇതിലും യേശുക്രിസ്തുവിനു മഗ്ദലന മറിയത്തോടുണ്ടായ ലൈംഗികബന്ധം തികഞ്ഞ വൈഷയികത്വത്തോടുകൂടിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. നസറേത്ത് പട്ടണത്തില്‍ നിന്നു വളരെ ദൂരം നടന്ന് കാലിനു മുറിവു പറ്റിയ യേശു ക്രിസ്തുവിനെ അവള്‍ ആ സ്ഥലത്തു വച്ചുകണ്ടു. രക്തവും വെറുപ്പുണ്ടാക്കുന്ന മഞ്ഞപ്പഴുപ്പും മറ്റു മാലിന്യങ്ങളും അവള്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ നിന്നു കഴുകിമാറ്റി. ഔഷധലേപനം നടത്തി... കിനാവുകളിലെന്നപോലെ അവള്‍ മെല്ലെ നടക്കുകയായിരുന്നു. അവള്‍ നടന്നടുത്തപ്പോള്‍ വസ്ത്രങ്ങള്‍ ഒഴുകിയിളകി ശരീരത്തിന്റെ വളവുകള്‍ കാണാറായി. അവളുടെ അരക്കെട്ടു അങ്ങോട്ടുമിങ്ങോട്ടും ചലനം കൊള്ളുകയാണ്. ഒരു ചെറിയ ഭരണിയുമെടുത്താണ് അവളുടെ ആഗമനം. മുറിവേറ്റ പാദം അവള്‍ വച്ചുകെട്ടി... യേശു അവളോടു പറഞ്ഞു: “നിന്റെ തലമുടി ഗിലീയദ് മലഞ്ചെരിവുകളിലൂടെ താഴോട്ടിറങ്ങുന്ന ആട്ടിന്‍കൂട്ടങ്ങളെ എന്നെ അനുസ്മരിപ്പിക്കുന്നു.” ആ സ്ത്രീ ചിരിച്ചിട്ടു മിണ്ടാതിരുന്നു. യേശു പറഞ്ഞു: ബാത്ത്–റാബിം ഗെയ്റ്റിനടുത്തുള്ള ഹെഷ്ബന്‍ ജലാശയങ്ങളെപ്പോലെയാണു നിന്റെ കണ്ണുകള്‍... [ഇനിയുള്ള ഭാഗങ്ങള്‍ പ്രച്ഛന്നമായ രീതിയില്‍പോലും എഴുതാന്‍ എനിക്കു ധൈര്യമില്ല]. ഈ വേഴ്ചയ്ക്കു ഫലമുണ്ടായി. മഗ്ദലന മറിയം അതിനുശേഷം വേശ്യാവൃത്തി ഉപേക്ഷിച്ചു.

നോവല്‍ തുടങ്ങുന്നത് അതില്‍ ചേര്‍ത്തിട്ടുള്ള കുരിശാരോഹണത്തിന്റെ ചിത്രത്തിന്റെ കലാത്മകമായ വിവരണത്തോടുകൂടിയാണ്. ഗോപനീയാംഗമെന്നോ ജനനേന്ദ്രിയമെന്നോ വിളിക്കപ്പെടുന്ന ഭാഗം തുണ്ടുതുണിയാല്‍ മറയ്ക്കപ്പെട്ടു കുരിശില്‍ തൂങ്ങിക്കിടക്കുന്ന മനുഷ്യന്‍ സ്വര്‍ഗ്ഗത്തേക്കു കണ്ണുകള്‍ ഉയര്‍ത്തിയിരിക്കുന്നതുകൊണ്ട് അദ്ദേഹം “നല്ല തസ്കര”നാവാം. ഇടതു വശത്തും, വലതുവശത്തും രണ്ടു ‘ചീത്തക്കള്ള’ന്മാര്‍. അരമേത്തിയ ജോസഫ് ഒരു ഭാഗത്ത്; സ്ഥൂലിച്ച വക്ഷോജങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി ഇറുകിപ്പിടിച്ച ബോഡീസ് ധരിച്ച ആ സ്ത്രീ മഗ്ദലനമറിയം തന്നെ. അവളുടെ പാപാത്മകമായ മാംസം നടന്നു പോകുന്നവരെ ആകര്‍ഷിക്കുന്നുണ്ടാവും. രണ്ടാമത്തെ സ്ത്രീയും മേരി തന്നെ. അവര്‍ മരാശാരി ജോസഫിന്റെ വിധവയത്രേ. ഇങ്ങനെ ഓരോ വ്യക്തിയെയും വര്‍ണ്ണിച്ചതിനു ശേഷം നോവലിസ്റ്റ് യേശുവിന്റെ ജനനത്തിലേയ്ക്കും നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഹെറോദ് കൊന്നൊടുക്കിയതിലേക്കും ചെല്ലുന്നു.

പാപത്തിന്റെ കഥയാണ് സാറാമാഗുവിന്റെ നോവല്‍. ഏതു പാപം? എന്തു പാപം? ഹെറോദ് ഇരുപത്തഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ കഠാര ഉറയില്‍ നിന്നു വലിച്ചൂരിയപ്പോള്‍ യേശുവിന്റെ അച്ഛന്‍ ജോസഫ് സ്വന്തം പുത്രനെ ഒളിപ്പിച്ചു രക്ഷിച്ചു. കുഞ്ഞുങ്ങള്‍ വധിക്കപ്പെടുമെന്ന് നേരത്തേ അറിഞ്ഞ ജോസഫ് ആ വിവരം എന്തുകൊണ്ടു ആ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരെ അറിയിച്ചില്ല. സ്വാര്‍ത്ഥപ്രേരിത ജീവിതമായിരുന്നില്ലേ ജോസഫിന്റേത്. ഇത് യാചകന്റെ വേഷത്തിലെത്തിയ മാലാഖ മേരിയെ അറിയിക്കുന്നു. അച്ഛന്റെ ഈ പാപം മകനില്‍ — യേശുവില്‍ — വന്നുചേരുന്നു. അത് ദൈവപുത്രനെ അനുധാവനം ചെയ്യുന്നു. നോവലിലെ കഥയനുസരിച്ച് ജോസഫ് റോമന്‍ ഭടന്മാരാല്‍ കുരിശില്‍ തറയ്ക്കപ്പെടുകയാണ്. അച്ഛന്റെ മരണത്തിനുശേഷവും യേശു ആ പാപഭാരം ചുമന്നുനടക്കുന്ന ചിത്രം അസാധാരണമായ വിധത്തിലാണ്, അന്യാദൃശമായ രീതിയിലാണ് സാറാമാഗു വരയ്ക്കുന്നത്.

യേശുവിന്റെ കൈത്തണ്ടയിലെ മാംസത്തിലൂടെ അവര്‍ ആദ്യത്തെ ആണി തറച്ചുകയറ്റി. അപ്പോള്‍ തന്റെ പിതാവ് ആദ്യമായി അനുഭവിച്ച വേദന അദ്ദേഹമറിഞ്ഞു. അച്ഛന്‍ കുരിശില്‍ കിടന്നതു കണ്ട യേശു തന്നെയും അതേ രീതിയില്‍ കണ്ടു. അവര്‍ പിന്നീട് മറ്റേക്കൈത്തണ്ടയില്‍ ആണിയടിച്ചുകയറ്റി. ഉപ്പുറ്റിയിലൂടെ വേറൊരു ആണി. യേശു മെല്ലെ മെല്ലെ മരിക്കുകയാണ്, മരിക്കുകയാണ്. ഈശ്വരന്‍ ചിരിക്കുന്നു. മനുഷ്യര്‍ ഈശ്വരനു മാപ്പുകൊടുക്കുന്നു. ഈശ്വരന്‍ ചെയ്യുന്നതെന്തെന്ന് ഈശ്വരന് അറിഞ്ഞുകൂടാ... താന്‍ നസറേത്തിലാണെന്ന് യേശു കുരിശില്‍ക്കിടന്നുകൊണ്ടു സ്വപ്നം കണ്ടു. ചുമല്‍ കുലുക്കിക്കൊണ്ട് അച്ഛന്‍ — ജോസഫ് — പുഞ്ചിരി പൊഴിക്കുന്നു കിനാവില്‍. താഴെയുള്ള ഇരുണ്ട പാത്രത്തില്‍ സ്വന്തം രക്തം ഇറ്റിറ്റു വീഴുന്നതുമാത്രം യേശു കണ്ടില്ല.

അച്ഛന്റെ പാപം മകനില്‍ വന്നുചേരുന്നോ? ചേരുന്നുവെന്നാണ് സാറാമാഗു ഈ കലാ സൃഷ്ടിയിലൂടെ പറയുന്നത്. മഗ്ദലനമറിയത്തെസ്സംബന്ധിച്ച വര്‍ണ്ണനയിലുള്ള എന്റെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു ഞാന്‍ പറയട്ടെ മനുഷ്യമനസ്സിനെ ഉന്നമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. ആശയഗഹനതയില്‍, ആവിഷ്കാര ചാരുതയില്‍ ഇത് അന്യാദൃശമാണ്. യേശു ക്രിസ്തുവിനെ കുരിശില്‍ത്തറച്ചുകൊല്ലാന്‍ വിധിച്ച പൊണ്‍ഷസ് പൈലറ്റ് (Pontius Pilate) പ്രധാന പുരോഹിതനോട് I have written what I have written എന്നു പറഞ്ഞു. കുരിശിന്റെ മുകളില്‍ എഴുതിവയ്ക്കുന്ന ഭാഗത്തു ഭേദഗതി വരുത്തണമെന്നു പുരോഹിതന്‍ പറഞ്ഞപ്പോള്‍ പൈലറ്റ് നല്കിയ മറുപടിയാണത്. ‘ഞാന്‍ എഴുതിയത് എഴുതിയതുതന്നെ’ എന്ന് സാറാമാഗുവും ഈ നോവലിലൂടെ പറയുന്നുവെന്നു എനിക്കു തോന്നുന്നു.

* * *
“ഫലപ്രദമായ ആഖ്യാനത്തിന്റെ നിയമങ്ങളെക്കുറിച്ചു നിരൂപകന്‍ പര്യാലോചന ചെയ്യുമ്പോള്‍ ജീവിതത്തിലെന്നപോലെ കല്പിത കഥയിലും നിര്‍ണ്ണായകങ്ങളായ സംഘട്ടനങ്ങളില്‍ യഥാര്‍ത്ഥ പ്രാധാന്യമില്ലാത്ത അസംഖ്യം സംഘട്ടനങ്ങള്‍ ഇടകലര്‍ത്തി വിതറണമെന്നും നെടുകെയും കുറുകെയും തിരുകണമെന്നും നിര്‍ബ്ബന്ധിക്കാറുണ്ട്. എങ്കിലേ സര്‍വസാധാരണമായതൊന്നും സംഭവിക്കാത്ത സവിശേഷതയാര്‍ന്ന മനുഷ്യജീവിയായി താന്‍ മാറിയിട്ടില്ലെന്ന് അയാള്‍ക്കു തോന്നുകയുള്ളു.”

— സാറാമാഗു

മഷി കോരിയൊഴിക്കുന്നു

ശകുന്തളയുടെ നേര്‍ക്കു വണ്ടി പറന്നുചെന്നു ഭ്രമണം ചെയ്ത് അവളെ പീഡിപ്പിച്ചതു പോലെ ദേശ്യഭാഷകൊണ്ടു കലാംഗനയെ പീഡിപ്പിക്കുകയാണ്, ‘ചക്രം’ എന്ന ചെറുകഥയുടെ കര്‍ത്താവായ ശ്രീ. പി. ശങ്കരനാരായണന്‍. ശകുന്തളയെ രക്ഷിക്കാന്‍ ദുഷ്യന്തനുണ്ടായിരുന്നു. കലാവനിതയെ രക്ഷിക്കാന്‍ ആരുമില്ല. പരശുരാമന് ഉറക്കം വന്നപ്പോള്‍ കര്‍ണ്ണന്റെ മടിയില്‍ തലവച്ചുറങ്ങി. അപ്പോഴാണ് ഒരു വണ്ടുവന്നു കര്‍ണ്ണന്റെ തുടതുളച്ചു ചോരകുടിക്കാന്‍ തുടങ്ങിയത്. ഉറങ്ങുന്ന ഗുരുവിനെ ഉണര്‍ത്തുന്നതു ഗുരുനിന്ദയാവുമല്ലോ എന്നു കരുതി കര്‍ണ്ണന്‍ അനങ്ങാതെയിരുന്നു. പെട്ടെന്നു പരശുരാമന്‍ ഉണര്‍ന്നു. രക്തപ്രവാഹം. അദ്ദേഹം വണ്ടിനെ നോക്കിയപ്പോള്‍ അതു ചത്തു പോയി. രാക്ഷസനായിരുന്നു പോലും വണ്ട്. ദേശ്യഭാഷയെന്ന വണ്ട് അനുവാചകന്റെ തുടതുളച്ചു രക്തം കുടിക്കുന്നു. ചോരയൊഴുകുന്നു. വണ്ടിനെ ഇല്ലാതാക്കാന്‍ പരശുരാമനുണ്ടായിരുന്നു. അനുവാചകനു ആരുണ്ട്? ആരുമില്ല. ഈ വളച്ചുകെട്ടെല്ലാം ഒഴിവാക്കിപ്പറയട്ടെ. ആറുപുറത്തോളം ഇങ്ങോട്ടുള്ളവര്‍ക്കു മനസ്സിലാകാത്ത ദേശ്യഭാഷയില്‍ കഥയെഴുതുകയെന്നു പറഞ്ഞാല്‍ അതിന്റെ പേരു സാഹസിക്യമെന്നാണ്. ഈ സാഹസിക്യം കൊണ്ട് രചയിതാവ് എന്തെങ്കിലും നേടുന്നുണ്ടോ? അതൊട്ടില്ലതാനും. ഫ്യൂഡല്‍ വ്യവസ്ഥിതിയിലമര്‍ന്ന രണ്ടു കുടുംബങ്ങള്‍. ഒരു പെണ്ണിന്റെയും ചെറുക്കന്റെയും വിവാഹത്തിന്റെ ഫലമായി ആ രണ്ടു കുടുംബങ്ങളും ബന്ധപ്പെടുന്നു. ഒടുവില്‍ കുടുംബങ്ങള്‍ ക്ഷയിക്കുന്നു. നാമാവശേഷമാകുന്നു. വെറും ആഖ്യാനമെന്നതില്‍ക്കവിഞ്ഞ് ഈ രചനയില്‍ ഒന്നുമില്ല. കലാപരമായ ആവിഷ്കാരരീതിയെന്നു വിളിക്കാന്‍ വയ്യാത്ത ഒരു “ശിഖണ്ഡിഭാഷ” കൊണ്ട് ഒരന്തരീക്ഷാഭാസം സൃഷ്ടിച്ചുവയ്ക്കുകയാണ് ശങ്കരാരായണന്‍. കടലാസ്സെടുത്തു വച്ചു മഷികോരിയൊഴിച്ചാല്‍ കഥയാവുമോ? കലയാവുമോ?

* * *
മരണത്തിനുശേഷം ജീവിതത്തിന്റെ ദുഃഖങ്ങള്‍ക്ക് എന്തു സംഭവിക്കുന്നുവെന്നു നമുക്കു യഥാര്‍ത്ഥത്തില്‍ അറിഞ്ഞുകൂടാ. വിശേഷിച്ചും വേദനയുടെ അവസാനത്തെ നിമിഷങ്ങളില്‍. എല്ലാം മരണത്തോടെ അവസാനിക്കുന്നുണ്ടാവാം. പക്ഷേ മരിച്ചത് എന്നു നാം കരുതുന്ന ശരീരത്തില്‍ വളരെ മണിക്കൂറുകള്‍ നേരം വേദനയുടെ ഓര്‍മ്മ തങ്ങിനില്ക്കുന്നുണ്ടോ എന്നതില്‍ തീര്‍പ്പു കല്പിക്കാനാവില്ല. വേദന ഒഴിവാക്കാനല്ലേ അവസാനത്തെ കൈയായി നിശ്ചേതന ശരീരം അഴുകലിനെ പ്രയോജനപ്പെടുത്തുന്നത് എന്ന വസ്തുതയും തള്ളിക്കളയാന്‍ വയ്യാത്തതാണ്.

— സാറാമാഗു

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങള്‍ ഖദര്‍ ധരിക്കുന്നതു കോണ്‍ഗ്രസ്സുകാരനായതുകൊണ്ടാണോ?

തുണി വാങ്ങിച്ചുകൊടുത്തു ഷേര്‍ട് തയ്പിക്കാമെന്നു വിചാരിച്ചാല്‍ മൂന്നുമാസത്തേക്കു തയ്യല്‍ക്കാരന്‍ അതു തരില്ല. ഖദറല്ലാത്ത റെഡിമെയ്ഡ് ഷേര്‍ടിന് കുറഞ്ഞതു മുന്നൂറു രൂപ കൊടുക്കണം. അതുകൊണ്ട് ഞാന്‍ വിലകുറഞ്ഞ റെഡിമെയ്ഡ് ഖദര്‍ ഷേര്‍ട് വാങ്ങുന്നു. മുണ്ട് ഖദറല്ലതാനും. കാഫ്കയുടെയും കമ്യുവിന്റെയും ഷേര്‍ടുകള്‍ അവര്‍ക്കേ ചേരു. ഇവിടത്തെ ചില സാഹിത്യകാരന്മാര്‍ അവയെടുത്തു ധരിച്ചു പരിഹാസപാത്രങ്ങളാവുന്നതുപോലെ ഞാന്‍ അളവു ശരിയല്ലാത്ത ഖദര്‍ ഷേര്‍ട് ധരിച്ച് നിങ്ങളെക്കൊണ്ടു ചോദ്യം ചോദിപ്പിക്കുന്നു.
യേശുദാസ്

Symbol question.svg.png യേശുദാസന്റെ പാട്ടിനുള്ള പ്രത്യേകതയെന്ത്?

യേശുദാസന്‍ പാടുന്നതു കേട്ടാല്‍ നമുക്കുതോന്നും അതുപോലെ പാടാമല്ലോ എന്ന്. ഒന്നു പാടിനോക്കൂ. കാളരാഗമായിരിക്കും നമ്മുടേത്.

Symbol question.svg.png തികഞ്ഞ ലജ്ജയുള്ള പുരുഷന്മാരെക്കുറിച്ച് എന്തു പറയുന്നു?

നാണംകുണുങ്ങുന്ന പുരുഷന്മാര്‍ സ്ത്രീ ജിതന്മാരായിരിക്കും. വേശ്യാലയം കണ്ടാല്‍ അവര്‍ അതിനകത്തേക്ക് ലജ്ജകൂടാതെ കുതിച്ചുചെല്ലും.

Symbol question.svg.png വൈരൂപ്യം എവിടെയും വൈരുപ്യമല്ലേ?

അല്ല. അച്ഛനും മകളും ഒരേ ഛായയായിരിക്കും. പക്ഷേ അച്ഛന്‍ വിരൂപനും മകള്‍ അതിസുന്ദരിയുമായിരിക്കും. പെരുച്ചാഴി കയറിപ്പോകത്തക്കവിധം വലിയ മൂക്കിന്‍ ദ്വാരങ്ങളുള്ള പുരുഷന്മാരുണ്ട്. അതു വൈരുപ്യത്തിനാസ്പദം. പക്ഷേ സുന്ദരിക്കാണ് വലിയ മൂക്കിന്‍ദ്വാരങ്ങളുള്ളതെങ്കില്‍ അവ അവളുടെ സൗന്ദര്യം കൂട്ടും.

Symbol question.svg.png ഉറക്കമുണ്ടോ സാറേ?

ഇല്ല. ഞാന്‍ മാത്രമല്ല ഉറങ്ങാതെ കിടക്കുന്നത്. തിരുവനന്തപുരം നഗരസഭ വളര്‍ത്തുന്ന കൊതുകുകള്‍ക്കും ഉറക്കമില്ല.

Symbol question.svg.png എനിക്കു മിന്നാമിനുങ്ങിനെ ഇഷ്ടമല്ല. നിങ്ങള്‍ക്കോ?

എനിക്കിഷ്ടമില്ലെന്നു മാത്രമല്ല അതിനെ പേടിക്കുകയും ചെയ്യുന്നു. ഞാന്‍ കിടക്കുന്ന മുറിയില്‍ മിന്നാമിനുങ്ങു കയറിയാല്‍ എനിക്കു ഭയമാണ്. ചന്തിയില്‍ വിളക്കു വച്ചുകൊണ്ടു നടക്കുന്ന ഈ ജീവിയെ ഒരു കവിനിന്ദിച്ചിട്ടുണ്ട്.
* * *
മരം മുറിച്ചിടുമ്പോള്‍ അതു കരയുന്നു. പട്ടിയെ അടിക്കുമ്പോള്‍ അതു ഓരിയിടുന്നു. മനുഷ്യനെ പീഡിപ്പിച്ചാല്‍ അവനു പാരിപാകം വരുന്നു.

— സാറാമാഗു

മനസ്സിന്റെ ശീലം

ഏതോ ഒരു സമ്മേളനത്തിനു പോകുമ്പോള്‍ എനിക്കു സമുന്നതനായ നേതാവ് സി. കേശവന്റെ വീട്ടില്‍ ചെല്ലാനും അദ്ദേഹത്തെ കാണാനുമുള്ള ഭാഗ്യം കിട്ടി. ഞങ്ങളെ കണ്ടുയുടനെ അദ്ദേഹം അകത്തു നിന്നു പൂമുഖത്തേക്കു വന്ന് ‘ഇരിക്കു’ എന്നു പറ‍ഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന് അദ്ദേഹത്തിന്റെ കൈയൊപ്പു വേണം. അയാള്‍ കൊച്ചു പുസ്തകവും പേനയും കേശവന്റെ കൈയിലേക്കു കൊടുത്തു. പേന എഴുതുന്നില്ലെന്നു കണ്ടപ്പോള്‍ യുവാവ് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് അതു വാങ്ങി ശക്തിയോടെ നാലഞ്ചു തവണ കുടഞ്ഞു. തുടച്ചു വൃത്തിയാക്കിയിട്ടിരുന്ന തറയില്‍ ഒരുപാട് മഷിത്തുള്ളികള്‍ വീണു. വീട് വൃത്തിഹീനമാക്കിയ യുവാവിന്റെ മുഖത്തു ദേഷ്യത്തോടെ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു: “ഇതൊന്നും ശരിയല്ല. ശരിയല്ല കേട്ടോ”. അങ്ങനെ അറിയിച്ചിട്ട് അദ്ദേഹം കൈയൊപ്പ് പുസ്തകത്തില്‍ ഇട്ടു കൊടുക്കുകയും ചെയ്തു.

ആരെക്കണ്ടാലും കൈക്കൂപ്പുന്ന ശീലം എനിക്കുണ്ടെന്ന് പി.കെ. ബാലകൃഷ്ണന്‍ എന്നെ അപമാനിച്ചെഴുതിയ ഒരു നോവലില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാണിച്ച ആ ശീലം എന്റെ അബോധമനസ്സിന്റെ നന്മയാര്‍ന്ന മണ്ഡലത്തില്‍നിന്ന് ഉദ്ഭവിക്കുന്നതാണ്.

ഒരു മഹാന്റെ നിര്‍ദ്ദേശമുണ്ടായിട്ടും ആ യുവാവ് അത്തരം കൃത്യങ്ങളില്‍നിന്നു പിന്തിരിഞ്ഞെന്ന് വായനക്കാര്‍ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതു ശരിയായിരിക്കുകയില്ല. അയാള്‍ പിന്നീടും പല വീടുകളിലും മഷി കുടഞ്ഞിരിക്കും. മനസ്സിന്റെ ശീലമാണത്. ഗൃഹനായിക തുടച്ചു കണ്ണാടി പോലെയാക്കിയിട്ട തറയില്‍ ഇരുന്നിടത്തു നിന്ന് അനങ്ങാതെ കാര്‍ക്കിച്ചു തുപ്പുന്ന പല ഗൃഹനായകന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. കാര്‍ക്കിക്കും, അങ്ങോട്ടുമിങ്ങോട്ടും നോക്കും. ഭാര്യയോ പിള്ളേരോ ഇല്ലെന്നു കണ്ടാല്‍ മുറിയുടെ മൂലയിലേക്കു ഒറ്റത്തുപ്പ്. ഈ മനസ്സിന്റെ ശീലവും ഒരിക്കലും മാറുകില്ല. എന്റെ വീട്ടില്‍ പ്ളാസ്റ്റിക് നൂലുകൊണ്ട് തെങ്ങിന്റെ പൂക്കുല ഉണ്ടാക്കിവച്ചിട്ടുണ്ട്. കണ്ടാല്‍ കൃത്രിമ നിര്‍മ്മാണമെന്നു തോന്നുകയേയില്ല. അടുത്ത കാലത്ത് എന്റെ വീട്ടിലെത്തിയ ഒരു മാന്യന്‍ സെറ്റിയിലിരുന്നുകൊണ്ട് വട്ടമേശപ്പുറത്തു വച്ചിരുന്ന ആ പൂക്കുലയുടെ ഓരോ പ്ളാസ്റ്റിക് പൂവും ഞെരടി ഞെരടി താഴെയിട്ടു. ഞാന്‍ ഒന്നും മിണ്ടിയില്ല. ഞെരടല്‍ മനസ്സിന്റെ ശീലമാണ്. ഇവയെല്ലാം തിന്മയാര്‍ന്ന ശീലങ്ങള്‍. നന്മയുള്ള ശീലങ്ങളും ഉണ്ട്. ഈ ശീലങ്ങള്‍ വ്യക്തിയുടെ അബോധമനസ്സില്‍ നിന്ന് ആവിര്‍ഭവിക്കുന്നവയാണെന്ന് ദാര്‍ശനികന്‍ ഷാക്ക് മാറീതങ് (Jacques Maritain 1882–1973) പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. ആരെക്കണ്ടാലും കൈകൂപ്പുന്ന ശീലമെനിക്കുണ്ടെന്ന് പി.കെ. ബാലകൃഷ്ണന്‍ എന്നെ അപമാനിച്ചെഴുതിയ ഒരു നോവലില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാണിച്ച ആ ശീലം എന്റെ അബോധമനസ്സിന്റെ നന്മയാര്‍ന്ന മണ്ഡലത്തില്‍നിന്ന് ഉദ്ഭവിക്കുന്നതാണ്.

ഉത്കൃഷ്ടങ്ങളായ ചെറുകഥകള്‍ക്ക് ലളിതമായ ഉപരിതലം കാണും. ഈ ലളിതമായ ഉപരിതലത്തിലൂടെ സാഹിത്യ സംസ്കാരമാര്‍ജ്ജിച്ച വായനക്കാരന്‍ ആന്തരതലത്തിലേക്കു ചെല്ലും.

കലാസൃഷ്ടികള്‍ ഇതുപോലെ മനസ്സിന്റെ ശീലങ്ങളെന്ന മട്ടില്‍ ആവിര്‍ഭവിച്ചാലേ സ്വാഭാവികങ്ങളായിരിക്കുകയുള്ളു. ഇക്കാലത്തെ വാരികകളില്‍ വരുന്ന ചെറുകഥകള്‍ നോക്കുക. എല്ലാം ഒരേ മട്ടിലിരിക്കും. കുറെ അര്‍ത്ഥരഹിതങ്ങളായ വാക്യങ്ങള്‍ ആര്‍ഭാടത്തോടെ എഴുതിവയ്ക്കും. വായിച്ചുകഴിയുമ്പോള്‍ സാഹിത്യ പഞ്ചാനനന്‍ പറഞ്ഞപോലെ ‘വാക്യഝംകൃതി’ മാത്രം കാണും. അവ നമ്മുടെ ചെവിക്കുള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കും. കഥയെന്ത്? അതിലെ വിഷയമെന്ത്? ഭാവമെന്ത്? എന്നൊക്കെ മനസ്സിലാക്കണമെങ്കില്‍ പിന്നെയും പിന്നെയും ആ വാക്യസാഗരത്തില്‍ പലതവണ മുങ്ങിത്തപ്പണം. അപ്പോള്‍ മുത്തുകിട്ടില്ല, തീര്‍ച്ച. ഒരു ചിപ്പി കിട്ടിയാലായി. അത്രേയുള്ളു.

കലാകൗമുദിയില്‍ ശ്രീ. ബി. മുരളി എഴുതിയ ‘തെര്‍മോമീറ്ററില്‍ പനിയിറങ്ങുന്നു’ എന്ന ചെറുകഥ ഇതുപോലെ ഒന്നാണ്. ഒരു മേരിയും രവിയും തമ്മിലുള്ള ബന്ധമാണ് ഇതില്‍ കാണുന്നത്. ചിരപരിചിതമായ വിഷയമെന്നു പറഞ്ഞാല്‍ മാത്രം പോരാ, ആന്റി ഡിലുവ്യയന്‍ വിഷയം. അതാവിഷ്കരിക്കുന്നതോ? ശബ്ദാടോപം കൊണ്ട്. ഒരിടത്തും ഭാവമില്ല. രൂപമാകെ വികലം. ഉത്കൃഷ്ടങ്ങളായ ചെറുകഥകള്‍ക്ക് ലളിതമായ ഉപരിതലം കാണും; പ്രൗഢമായ ആന്തരതലം കാണും. ഈ ലളിതമായ ഉപരിതലത്തിലൂടെ സാഹിത്യസംസ്കാരമാര്‍ജ്ജിച്ച വായനക്കാരന്‍ ആന്തരതലത്തിലേക്കു ചെല്ലും. അതുകണ്ട് അയാള്‍ വിസ്മയാധീനനാകും. ഉദാഹരണങ്ങള്‍ ഹെമിങ്‌വേയുടെ കഥകള്‍. മുരളി കഥയെഴുതി പരസ്യപ്പെടുത്തുന്നതിനു മുന്‍പ് ധാരാളം പടിഞ്ഞാറന്‍ കഥകള്‍ വായിച്ചു രചനയുടെ സ്വാഭാവം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

* * *
യേശുക്രിസ്തു: ജോണ്‍, നീ വളരെ പ്രായമായതിനുശേഷം സ്വാഭാവിക കാരണങ്ങളാല്‍ മരിക്കും. ജൂഡാസ്, നീ അത്തിമരങ്ങളില്‍ നിന്ന് അകന്നുനില്ക്കണം. കാരണം നീ ഒരത്തിമരത്തില്‍ തൂങ്ങിച്ചാകുന്ന കാലം അത്ര വിദൂരമല്ല എന്നതാണ്.

— സാറാമാഗു

മൂന്ന് അര്‍ത്ഥങ്ങള്‍

എനിക്കിഷ‍്ടമുള്ള കഥയെഴുത്തുകാരിയാണ് ഫ്ളാനറി ഓ കൊണര്‍ (Flannery O’Connor, 1925–1964). അവരുടെ നിരൂപണങ്ങളും ഒന്നാന്തരങ്ങളാണ്. കഥയെഴുത്തിന്റെ തത്ത്വങ്ങളെക്കുറിച്ച് ഉപന്യസിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ മധ്യകാല വ്യാഖ്യാതാക്കള്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ മൂന്നുതരത്തിലുള്ള അര്‍ത്ഥങ്ങളെ ചൂണ്ടിക്കാണിച്ചുതന്നത് നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു.

  1. ലാക്ഷണികം (allegorical) ഒരു വസ്തുത മറ്റൊരു വസ്തുതയിലേക്കു കൈചൂണ്ടുന്നു.
  2. സാന്മാര്‍ഗ്ഗിക വ്യാഖ്യാനപരം (tropological) മനുഷ്യന്‍ എന്തു ചെയ്യണമെന്ന് ഉപദേശിക്കുന്ന അര്‍ത്ഥവിശേഷമാണിത്.
  3. ആധ്യാത്മിക വ്യാഖ്യാനപരം (anagogical) ഐശ്വരമായ ജീവിതത്തില്‍ നമ്മള്‍ പങ്കുകൊള്ളണമെന്ന് ഉദ്ബോധിപ്പിക്കുന്ന അര്‍ത്ഥ വിശേഷമത്രേ ഇത്. ബൈബിളിനെ ലക്ഷ്യമാക്കിയാണ് അവര്‍ ഇതു പറഞ്ഞത്. എങ്കിലും എല്ലാ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഇതുയോജിക്കുമെന്ന് ഫ്ളാനറി ഓ കൊണര്‍ക്ക് അഭിപ്രായമുണ്ട്. സാഹിത്യത്തില്‍ രചനയ്ക്കു നിലനില്പു വേണമെങ്കില്‍ രചയിതാക്കള്‍ ഈ മൂന്നര്‍ത്ഥ വിശേഷങ്ങളെയും പരിഗണിക്കണമെന്നാണ് അവരുടെ മതം.

നമ്മുടെ സാഹിത്യകാരന്മാര്‍ എത്രകണ്ട് ഇവയെ സ്വീകരിച്ചിട്ടുണ്ട് എന്നാലോചിക്കുന്നത് പ്രയോജനപ്രദമായിരിക്കും.

* * *
ഉയരെ മേഘം നീങ്ങുന്നതും ചിലന്തി വലനെയ്യുന്നതും പട്ടി ചിത്രശലഭത്തിന്റെ പിറകേ പായുന്നതും പിടക്കോഴി മണ്ണു ചിക്കി കോഴിക്കുഞ്ഞുങ്ങളെ നോക്കി ശബ്ദമുണ്ടാക്കുന്നതും കണ്ടാല്‍ മിക്കവാറും ആളുകള്‍ വൈകാരികമായ അസ്വസ്ഥതയ്ക്കു വിധേയരാകും. അവര്‍ ആ കാഴ്ചകളാല്‍ മനസ്സ് പതറിയവരാകും.

— സാറാമാഗു

കുറിപ്പുകള്‍

  1. 1951-ല്‍ പ്രസാധനം. ഇംഗ്ളിഷ് തര്‍ജ്ജമ The Last Temptation of Christ എന്ന പേരില്‍ 1960-ല്‍ പ്രസാധനം.
  2. Tertullian (160–230), റോമന്‍ മതപണ്ഡിതന്‍.