close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 05 04


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 05 04
ലക്കം 555
മുൻലക്കം 1986 04 27
പിൻലക്കം 1986 05 11
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജീവിതം ധന്യമായിയെന്നു തോന്നുന്ന അസുലഭനിമിഷങ്ങളുണ്ട്. അമ്മട്ടിലുള്ള ഒരു നിമിഷത്തിലാണു ഞാനിപ്പോള്‍. കാരണം തെക്കനാഫ്രിക്കന്‍ കവിയും ചിത്രകാരനുമായ ബ്രേതന്‍ ബ്രേതന്‍ ബാഹിന്റെ (Breyten Breyten Bach) അന്യാദൃശ സൗന്ദര്യമാര്‍ന്ന The True Confessions of an Albino Terrorist എന്ന ക്ലാസിക് ഞാനിപ്പോള്‍ വായിച്ചു തീര്‍ത്തു എന്നതാണ്. His prose constitutes poetry of a very high order indeed, the book sings in the mind എന്നു ബര്‍നാഡ് ലവിനും A classic of prison writing എന്നു വേറൊരുൂ നിരൂപകനും വാഴ്‌ത്തിയ ഈ ഗ്രന്ഥം ഏഴുകൊല്ലം സ്വന്തം നാട്ടിലെ കാരാഗൃഹങ്ങളില്‍ കിടന്നു യാതന അനുഭവിച്ച ഒരു വലിയ മനുഷ്യന്റെ ആത്മനിവേദനമാണു്. ആ ആത്മനിവേദനം നമ്മുടെ മനുഷ്യത്വത്തെ വികസിപ്പിക്കും. ഉത്കൃഷ്ടമായ സാഹിത്യമെന്താണെന്നു നമ്മെ ഗ്രഹിപ്പിക്കും. ഇതിലെ സത്യസന്ധത നമ്മളെ ഉദാത്തമായ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലും. ബ്രേതന്‍ ബാഹിന്റെ വാക്യങ്ങള്‍ കേട്ടാലും:

“Do yourself a selfish favour: if you want to remain whole, recognize the humanity of your enemy. But recognize also that there are irreconcilable interests. Don’t make a fool of yourself by killing him. No cause can justify the destruction of life. After all we are all blood brothers and sisters.” (Page 360)
[സ്വാര്‍ത്ഥപരമായ ഒരു സഹായസന്നദ്ധത നിങ്ങള്‍ കാണിച്ചാലും. സമ്പൂര്‍ണ്ണമനുഷ്യനായി നിങ്ങള്‍ക്കു കഴിഞ്ഞു കൂടണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ശത്രുവിന്റെ മനുഷ്യത്വത്തെ കണ്ടറിഞ്ഞാലും. അതേസമയം പരസ്പരം യോജിക്കാത്ത താല്പര്യങ്ങള്‍ ഉണ്ടെന്നും അറിയുക. അയാളെ കൊന്നു് നിങ്ങള്‍ പരിഹാസപാത്രമാകാതിരിക്കു. ഒരു കാരണവും ജിവിതനാശനത്തെ നീതിമത്കരിക്കുകയില്ല. എന്തൊക്കെയായാലും നമ്മളെല്ലാം രക്തബന്ധമുള്ള സഹോദരന്മാരും സഹേദരികളുമല്ലേ?]

സ്നേഹത്തിന്റെ ഈ സന്ദേശമാണു് ഈ ഗ്രന്ഥത്തിനു് അമൂല്യസ്വഭാവം നല്‍കുന്നത്. ഇതിന്റെ രചയിതാവിനെക്കുറിച്ചറിയാന്‍ വായനക്കാര്‍ക്ക് കൗതുകമില്ലേ? ഉണ്ടെങ്കില്‍ പറയാം. കേപ്പ് ടൗണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചിരുന്ന ബ്രേതന്‍ ബാഹ് 1959-ല്‍ (ജനനം 1939-ല്‍) തെക്കേ ആഫ്രിക്ക വിട്ടുപോയി. പാരീസിലാണു് അദ്ദേഹം ചെന്നുചേര്‍ന്നതു്. ചിത്രകാരനെന്ന നിലിയില്‍ മഹായശസ്കനാകാന്‍ അദ്ദേഹത്തിനു കാലമധികം വേണ്ടിവന്നില്ല. ഹ്വാങ് ലീന്‍ എങ്കോ (Hoang Lien Ngo) എന്ന വിയറ്റ്നാമീസ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ അദ്ദേഹത്തിനു ദക്ഷിണാഫ്രിക്കയില്‍ പോകാന്‍ വയ്യാതെയായി. വിഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹമരുതെന്നാണു് ആ രാജ്യത്തെ നിയമം. 1975-ആഗസ്റ്റില്‍ അദ്ദേഹം ഒരു വ്യാജ പാസ്പോര്‍ട്ടോടുകൂടി ക്രിസ്ത്യന്‍ ഗലാസ്ക എന്ന പേരില്‍ ദക്ഷിണാഫ്രിക്കയിലെത്തി. അവിടത്തെ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് ബ്രേതന്‍ ബാഹ് അറിഞ്ഞതേയില്ല. മൂന്നാഴ്ചത്തെ പര്യടനത്തിനുശേഷം തിരിച്ചു ഫ്രാന്‍സില്‍ പോരാന്‍ വിമാനത്തില്‍ കയറാന്‍ തുനിഞ്ഞപ്പോള്‍ സെക്യൂരിററി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭീകരപ്രവര്‍ത്തകന്‍ എന്നാണ് അധികാരികള്‍ അദ്ദേഹത്തെ മുദ്രകുത്തിയതു്. കോടതിയില്‍ തര്‍ക്കിച്ചാല്‍ വധ ശിക്ഷകിട്ടും. അതുകൊണ്ടു് ബ്രേതന്‍ ബാഹ് അതിനുസന്നദ്ധനായില്ല. ഒന്‍പതുവര്‍ഷത്തെ കാരാഗൃഹവാസമാണ് വിധിക്കപ്പെട്ടതു്. ഏഴാമത്തെ വര്‍ഷത്തിന്റെ അവസാനത്തില്‍ ലോകമെമ്പാടുമുള്ള ധിഷണാശാലികളുടെ അഭ്യര്‍ത്ഥന അവഗണിക്കാനാവാതെ സര്‍ക്കാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. ജയിലില്‍ കിടന്ന കാലത്തെ അനുഭവങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതെന്നു ആവര്‍ത്തിച്ചെഴുതട്ടെ.

ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹം സഹധര്‍മ്മിണിക്ക് എഴുതിവച്ചതും അയയ്ക്കാത്തതുമായ ഒരു കത്തിന്റെ ഒടുവിലത്തെ ഭാഗം ഈ “ഭീകരപ്രവര്‍ത്തകന്റെ” കാരുണ്യാകുലമായ ഹൃദയം വ്യക്തമാക്കിത്തരും.

One day we shall be free. We shall walk down a beach and we shall enter the water. We shall sit at a table. The sun will be in your eyes. Your hair will fall, black and straight, over the half of your face… goodnight my sweetness, my secret love.

ഈ പുസ്തകത്തിന്റെ ഒടുവില്‍ ബ്രേതന്‍ ബാഹിന്റെ പതിമ്മൂന്നു കാവ്യങ്ങള്‍‌ ചേര്‍ത്തിട്ടുണ്ട്. ഓരോന്നും മനോഹരം. ഒരു ഭാഗം എടുത്തെഴുതിക്കൊള്ളട്ടെ.

When I climbed on to the chair
to wipe the southeast wind’s gold dust
from the high winddowledge
I saw in the sliced space behind the tungsten bars
that passes for an opening
two swallows hanging playfully in the dusk air
caught and released by turn in the dying earth’s brightness
like leaf boasts from the endless blue heavenly bluegum tree
free, free, free…”

ഈ പുസ്തകം പ്രസാധനം ചെയ്ത ഫേബര്‍ ആന്‍ഡ് ഫേബര്‍ പ്രസാധകരോടും ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ മാത്രം വരുത്തിവില്ക്കുന്ന തിരുവനന്തപുരത്തെ ദര്‍ശന്‍ ബുക്ക്‌സിനോടും എന്റെ മനസ്സിനെ ഉന്നമിപ്പിച്ച ബ്രേതന്‍ ബ്രേതന്‍ ബാഹ് എന്ന കലാകാരനോടും ഞാന്‍ നന്ദിപറയുന്നു.


ആറാട്ടു്

വര്‍ഷങ്ങളള്‍ക്കു മുന്‍പാണ്. ഇന്നു് വടക്കേയിന്ത്യയില്‍ എവിടെയോ വലിയ സൈനികോദ്യോഗസ്ഥനായി ഇരിക്കുന്ന വിശ്വം അന്നൊരു കുഞ്ഞ്. അതിന് ആറാട്ടു കാണണമെന്നു് ഒരാഗ്രഹം. ആറാട്ടു് എന്നു കുഞ്ഞു കേട്ടിട്ടുണ്ട്. കാണണമെന്നു ആശയും. എന്റെ വീട്ടിലുള്ള മടിയനായ പരമേശ്വരന്‍ പിള്ളയോടു് (പേരു മാറ്റിയിരിക്കുന്നു) വിശ്വത്തിന്റെ അമ്മ തുടരെത്തുടരെ അപേക്ഷിക്കുകയാണ്: “പരമേശ്വരാ, ഇവനെ ഒന്നു കൊണ്ടുപോയി ആറാട്ടു കാണിക്കു്.” നിര്‍ബ്ബന്ധം സഹിക്കാനാവാതെ പരമേശ്വരന്‍ കുഞ്ഞിനെയുമെടുത്തു് റോഡിലേക്കിറങ്ങി. കുറെദൂരം നടന്നപ്പോള്‍ ഒരു അണ്ണാന്‍ റോഡിന്റെ ഒരു വശത്തുനിന്നു മറ്റൊരു വശത്തേക്ക് വാലുപൊക്കി ചാടുന്നതു കണ്ടു. പരമേശ്വരന്‍പിള്ള വിശ്വത്തിനെ ചുരണ്ടി “നോക്കു്, നോക്കു്, ആറാട്ടു്” എന്നു പറഞ്ഞു. കൊച്ചു് അതങ്ങു വിശ്വസിക്കുകയും ചെയ്തു. അല്പം സമയം കൂടെ റോഡിലാകെ കറങ്ങിയിട്ട് പരമേശ്വരന്‍പിള്ള കുഞ്ഞിനേയും കൊണ്ടു വീട്ടിലെത്തി. “ഇത്ര വേഗം കണ്ടോ?” എന്നു തള്ള ചോദിച്ചപ്പോള്‍ “ഞങ്ങളു് ചെന്നതും ആറാട്ടു് തുടങ്ങിയതും ഒന്നിച്ചായിരുന്നു” എന്നു മറുപടി പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞു. വിശ്വത്തിനെ അമ്മ കളിപ്പിക്കുകയായിരുന്നു. ഒരാണ്ണാന്‍ മുററത്തുകൂടെ ഓടി. വിശ്വാം ഉടനെ പറഞ്ഞു: “അമ്മാ അതാ ആറാട്ടു്, ആറാട്ടു്.” അതുകേട്ട കാരണവന്റെ ഭാര്യ ഉടനെ ചോദിച്ചു: “പരമോശ്വരാ, നീ ഇന്നാളു് ആറാട്ടെന്നു പറഞ്ഞു് കൊച്ചിനെ കാണിച്ചതു് അണ്ണാനെയായിരുന്നു അല്ലേ?” അല്ല എന്ന മട്ടില്‍ പരമേശ്വരന്‍ പുച്ഛിച്ച് “അതേ” എന്നു പറഞ്ഞു. കുങ്കുമം വാരികയില്‍ താമരശ്ശേരി കവിതയെന്നു പറഞ്ഞു് സഹൃദയനെ കാണിക്കുന്നതു കവിതയല്ല; അണ്ണാനെപ്പോലെ വേറെയെന്തിനെയോ ആണു്. ഇതു കവിതയാണെന്നു വിശ്വാസമുണ്ടാകണമെങ്കില്‍ വായനക്കാരന്‍ വിശ്വത്തെപ്പോലെ കൊച്ചു കുഞ്ഞായിരിക്കണം. ഏതാനും വരികള്‍‌ കണ്ടാലും:

നിര്‍മ്മലസ്മിതം തൂകും ചേമ്പനീര്‍ സുമങ്ങളും
മര്‍മ്മരാരവം പെയ്യും പച്ചില വനങ്ങളും
ശീതമാരൂതാശ്ലേഷാലിളകും ലതകളും
ലോലരൂപിണിമാരാം ലലനാ മണികളും
തരള നക്ഷത്രങ്ങള്‍ തഴുകുമഴകാര്‍ന്ന–
മതിലേഖയുമാമ്പല്‍പ്പൂക്കളും തടാകവും,
മൃദുലകളകളകൂജിതം പൊഴിച്ചോമല്‍
കയില്‍പൂകിടും വല്ലിക്കുടിലും തടിനിയും
ഉണ്ടിവിടെന്നാലുമീഗ്രാമലക്ഷ്മിതന്‍ ചെറു
മണ്‍കുടില്‍ മാത്രം കുഷ്ടം;
ശൂന്യമായിക്കിടക്കുന്നു.

അര്‍ത്ഥം ആവിഷ്കരിക്കുന്നതിനു ശക്തിയില്ലാത്ത, ഭാവസ്ഫുടീകരണത്തിനു കഴിവില്ലാത്ത കുറെ മധുരപദങ്ങളെടുത്തു നിരത്തിയാല്‍ കവിതയാകും എന്ന തെറ്റിദ്ധാരണയില്‍നിന്നു് ഉദ്ഭവിച്ചതാണു് ഈ സാഹസിക്യം. അണ്ണാനെ ആറാട്ടാക്കുന്ന വഞ്ചന. കുട്ടികളെ കളിപ്പിക്കാന്‍ പറ്റും. ഹൃദയപരിപാകമുള്ളവര്‍ക്ക് ഇതു കണ്ടാല്‍ പുച്ഛമേ ഉണ്ടാകൂ.

* * *

The moon has set, and O’er the seas
Throw their last glance the Pleiades;
The weary night is waning fast
The promised hour is come and past;
Yet sleepless and alone I lie,
Alone — ah, false one, tell me why.

[ചന്ദ്രന്‍ അസ്തമിച്ചു. സപ്തര്‍ഷികള്‍ അവയുടെ അന്ത്യകടാക്ഷം സമുദ്രത്തിലേക്കു് എറിയുന്നു. തളര്‍ന്ന രാത്രിക്കു വേഗം തേയ്മാനം സംഭവിക്കുന്നു. പ്രതിജ്ഞ ചെയ്യപ്പെട്ട നാഴിക വന്നെത്തി, അതു കഴിഞ്ഞുപോകുകയും ചെയ്തു. എന്നിട്ടും നിദ്രയില്ലാതെ ഒറ്റയ്ക്കു ഞാന്‍ കിടക്കുന്നു. ഒറ്റയ്ക്ക് — ഹാ — വഞ്ചകത്വമുള്ളവനേ, എന്നോടു പറയൂ കാരണമെന്തെന്നു്.]

2500 സംവത്സരങ്ങള്‍ക്കു മുന്‍പു്, ഗ്രീക്ക് കവിയിത്രി സാഫോ എഴുതിയതാണിതു്. ഭാവസ്ഫുടീകരണത്തിന്റെ ഉത്കൃഷ്ടനിദര്‍ശനമായി ഇതിനെ പരിഗണിക്കാം, ചന്ദ്രന്‍ മറഞ്ഞു. ഇരുട്ടാണപ്പോള്‍. സപ്തര്‍ഷികളും മറയാന്‍ പോകുന്നു. അപ്പോള്‍ ഇരുട്ടു കൂടുതലാകും. തളര്‍ന്ന രാത്രിക്കു തേയ്മാനം. പ്രേമമാകുന്ന പ്രകാശം ഇല്ലാത്തപ്പോള്‍ വിഷാദത്തിന്റെ അന്ധകാരം വ്യാപിക്കുന്നു. രാത്രിക്കു തളര്‍ച്ചയെന്നപോലെ സാഫോക്കും തളര്‍ച്ച. നിശീഥിനിക്കു ക്ഷീണം സംഭവിക്കുന്നതുപോലെ അവള്‍ക്കും ക്ഷീണം. വരാമെന്നു പറഞ്ഞ സമയത്തു കാമുകന്‍ വന്നില്ല. അവള്‍ ഉറക്കമില്ലാതെ ഏകാന്തതയില്‍ കഴിയുന്നു. അവിരാമമായ കാത്തിരിപ്പാണതു്. അന്ധകാരംമാറി പ്രകാശം വരുമോ? വിഷാദത്തിന്റെ കൂരിരുട്ടുമാറി പ്രേമത്തിന്റെ പ്രഭ പ്രസരിക്കുമോ? ഈ ചോദ്യങ്ങള്‍ ചോദിച്ചു് അവള്‍ വ്യര്‍ത്ഥമായി കാത്തിരിക്കുന്നു. ഇതാണു് കവിത, ഇതാണു് കല.

കൊത്തുന്ന പൈങ്കിളി

“സിംബലിസം — പ്രതിരൂപാത്മകത്വം — ചലനാത്മകവും സത്യാത്മകവുമാണു്. അതിനു വൈകാരികമൂല്യമുണ്ട്. അതിനാല്‍ സിംബലിസം ജീവിതത്തില്‍നിന്നു് അകന്നു നില്ക്കുന്നില്ല. അതല്ല അലഗറിയുടെ —ലാക്ഷണികതയുടെ — സ്ഥിതി. അലഗറി യാന്ത്രികമാണു്. അതിനാല്‍ അസത്യാത്മകവും.” (I. E. Cirlot). ഒന്നിനുപകരം മറ്റൊന്നു് പറഞ്ഞു് വായനക്കാരന്റെ ജിജ്ഞാസയെ ഒന്നിളക്കിവയ്ക്കാനേ അതിനു കഴിയൂ. ഇക്കാരണത്താലാണു് മഹാന്മാര്‍ — ഹെഗലും ക്രോചെയും — അലഗറിക്കു കലയുമായി ഒരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചതു്. റഹിം മുഖത്തല ദേശാഭിമാനിവാരികയിലെഴുതിയ ‘അതു് സ്വപ്നമല്ലായിരുന്നു’ എന്ന ചെറുകഥ വിരസമായ അലിഗറിയാണു്. ഗൃഹനായകന്‍ വിലയ്ക്കുവാങ്ങിക്കൊണ്ടുവന്ന പൈങ്കിളി — അയാള്‍ പാലും പഴവും കൊടുത്തുവളര്‍ത്തിയ പൈങ്കിളി — ആദ്യം അയാളുടെ കുഞ്ഞുങ്ങളെ കൊത്തിക്കൊല്ലുന്നു; രണ്ടാമതു് ഭാര്യയേയും. ഒടുവില്‍ അതു് അയാളെ കൊത്താന്‍ തുടങ്ങുമ്പോള്‍ കഥ അവസാനിക്കുന്നു. പൈങ്കിളി ആരുമാകാം. ആരായാലും വായനക്കാരനു് ഒന്നുമില്ല. ഉള്ളതു് ഈ അലിഗറിവിഹംഗമം സഹൃദയന്റെ നെഞ്ചില്‍ കയറിയിരുന്നു് അയാളെ കൊത്തിക്കൊല്ലുന്നു എന്നതാണു്.

* * *

ആലപ്പുഴെനിന്നു് ജി. രമേശ്ബാബു (ശരിയായ പേരല്ല ഇതെന്നു് കത്തിലുണ്ടു്) ചോദിക്കുന്നു: “സഹപ്രവര്‍ത്തകയെ വഴിയില്‍വച്ചു കാണുമ്പോള്‍ ഒന്നു ചിരിക്കുകയോ, വര്‍ത്തമാനം പറയുകയോ ചെയ്താല്‍ മുഖം വീര്‍പ്പിക്കുന്ന ഭാര്യമാരില്ലേ? അയല്‍പക്കത്തെ സ്ത്രീകള്‍ ഒന്നു ഫോണ്‍ചെയ്യാനോ, മറ്റെന്തെങ്കിലും അത്യാവശ്യത്തിനോ വീട്ടില്‍ വന്നാല്‍ അവരെ സഹായിക്കാന്‍ മുതിരുന്ന ഭർത്താവിനു് ആഹാരം മുടക്കുന്ന സഹധര്‍മ്മിണിയെ അങ്ങയ്ക്കറിയാമോ! പ്രായമായ മകളുടെ കൂട്ടുകാരികള്‍ വീട്ടില്‍ വരുമ്പോള്‍ അവരോടു കുശലമന്വേഷിച്ചാല്‍ അടുക്കളപ്പാത്രങ്ങള്‍ തട്ടിപ്പൊട്ടിക്കുന്ന വീട്ടമ്മമാരെ അങ്ങയ്ക്കറിയാമോ! ഉദ്യോഗസ്ഥയായ മകളുടെ വരുമാനം മുടങ്ങുമെന്നു കരുതി യഥാസമയം വിവാഹം കഴിച്ചയയ്ക്കാത്ത അച്ഛനമ്മമാരെ അറിയാമോ.”

ഭര്‍ത്താക്കന്മാര്‍ മദ്യപിച്ചുകഴിയുന്നു വെന്നും അവര്‍ പരസ്ത്രീഗമനവാഞ്ഛ പ്രകടിപ്പിക്കുന്നുവെന്നും ഞാനെഴുതിയതില്‍ ധര്‍മ്മരോഷം കൊണ്ടു് രമേഷശ് ബാബു എഴുതിയ കത്തിലെ ഒരു ഭാഗമാണിതു്. എന്തിനു് ഈ രോഷം? ഇങ്ങനെയുള്ള സ്ത്രീകള്‍ ഇല്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഇവരെക്കാള്‍ മോശക്കാരായ സ്ത്രീകളെയും എനിക്കറിയാം. ഒരു സ്ത്രീ കുളിക്കാന്‍ പോകുമ്പോള്‍ ചെറുപ്പക്കാരിയായ വേലക്കാരിയെ വിളിച്ചുകൊണ്ടുപോയി കുളിപ്പുരയുടെ വാതില്ക്കല്‍ നിറുത്തും. അവൾ അവിടെത്തന്നെയുണ്ടോ എന്നറിയാനായി കൂടെക്കൂടെ വാതില്‍തുറന്നു് നോക്കുകയും ചെയ്യും. അപ്പോഴൊക്കെ കൊച്ചമ്മയുടെ നൂലുബന്ധമില്ലാത്ത പൊന്മേനി വേലക്കാരിക്കു കാണേണ്ടതായും വരും.

വേറൊരു സ്ത്രീയുടെ വീട്ടില്‍ എഴുപതു വയസ്സായ വേലക്കാരിയാണുള്ളതു്. ഇരുപത്തിയെട്ടു വയസ്സായ ഭര്‍ത്താവിനെയും ആ കിഴവിയെയും ഒരുമിച്ചു വീട്ടിലാക്കിയിട്ടു് അവള്‍ ഒരിടത്തും പോകുകയില്ല. ഇവരൊക്കെ മാനസിക രോഗിണികളാണു്. [രണ്ടുപേരെയും എനിക്കു നേരിട്ടറിയാം] വെല്ലൂര്‍ പി. എം. മാത്യുവിനെയോ, ഡോക്ടര്‍ രാമചന്ദ്രനെയോ, എം. ആര്‍. ആര്‍. മോനോനെയോ കാണിക്കേണ്ടതാണു് ഇവരെ. അവിടെയും ഭര്‍ത്താവിന്റെ ദയയാണു് മുന്നിട്ടു നില്ക്കുക. സൈക്കിയാട്രിസ്റ്റിന്റെ അടുക്കല്‍ കൊണ്ടുപോയാല്‍ തനിക്കു ചിത്തഭ്രമമുണ്ടെന്നു ഭാര്യ സംശയിക്കുമല്ലോ. ആ സംശയം വന്നു് അവള്‍ കൂടുതല്‍ കഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണു് ഭര്‍ത്താവു് എല്ലാം സഹിച്ചു കഴിഞ്ഞുകൂടുന്നതു്. അയാള്‍ യോഗ്യന്‍. അത്രയ്ക്കു യോഗ്യനല്ലാത്തവന്‍ “ഇവളൊന്നു ചത്തുകിട്ടിയെങ്കില്‍!” എന്നു വിചാരിക്കും. യോഗ്യത തീരെയില്ലാത്തവന്‍ അവളുടെ തലയിലടിക്കും. ബഹുജനം പലവിധം.

രോമത്തെക്കാള്‍ തുച്ഛം

ചാര്‍ലി ചാപ്ലിന്റെ പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. മുഖം കൊണ്ടു് അദ്ദേഹം കാണിക്കുന്ന ഗോഷ്ടികള്‍ ദര്‍ശിച്ചു് സാക്ഷാല്‍ ചാര്‍ലിയും അങ്ങനെ തന്നെ എന്നു ഞാന്‍ വിചാരിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചപ്പോള്‍ ആ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ശരിയായ ഫോട്ടോ കാണാനിടയായി. അപ്പോഴാണ് മോഹഭംഗം. സാക്ഷാല്‍ ചാര്‍ലി സുന്ദരന്‍, ആഭിജാത്യം വിളിച്ചുപറയുന്ന ആകൃതി. സിനിമയിലെ ചാര്‍ലി ഒരു കോമാളി. ഇത് ഇപ്പോള്‍ ഓര്‍മ്മിച്ചതു് ഉണ്ണിവാരിയത്തു് ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘അസംബന്ധം’ എന്ന കഥ വായിച്ചതുകൊണ്ടാണു്. സാക്ഷാല്‍ ഉണ്ണിവാരിയത്തു് അഭിജാതനും ആത്മധീരനും അഭിമാനിയും ആയിരിക്കും. പക്ഷേ, സാഹിത്യത്തിലെ ഉണ്ണിവാരിയത്തിനെ വിദൂഷകനായേ ഇന്നുവരെ ഞാന്‍ കണ്ടിട്ടുള്ളു. കാമുകി ലീല വിവാഹം കഴിഞ്ഞു നാടുവിട്ടപ്പോള്‍ കാമുകന്‍ തിരിച്ചെത്തി. നിരാശത കൊണ്ടു് അയാള്‍ ഷേവ്‌‌ ചെയ്യാതെ നടന്നു. ഒടുവില്‍ ഒരു ദിവസം ഷേവ് ചെയ്തു നല്ല വസ്ത്രങ്ങള്‍ ധരിച്ചു് തീവണ്ടിയാപ്പീസിലെത്തി. അവിടെവച്ചു് ലീലയെ കണ്ടു. താന്‍ ദുഃഖിക്കുന്നവനാണെന്നു് അയാള്‍ അവളോടു പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു ദുഃഖമുള്ളവന്‍ ക്ലീന്‍ഷേവു് ചെയ്യുമോ എന്നു്. കഥ തീരുന്നു അവിടെ. കഥാനായകന്റെ ഷേവ് ചെയ്യല്‍ എന്ന പ്രവര്‍ത്തനം നടക്കുമ്പോള്‍ സേഫ്റ്റി റെയ്സറിന്റെ അരികില്‍ പറ്റിയ ഒരു രോമത്തിന്റെ വിലപോലുമില്ല ഇക്കഥയ്ക്കു്. ഇത്രയൊക്കെ പരുക്കന്‍ ഭാഷ പ്രയോഗിക്കേണ്ട കാര്യമൊന്നുമില്ല. സാഹിത്യത്തിലെ ബഫൂണ്‍ വേഷം കെട്ടിക്കെട്ടി അദ്ദേഹം “അതായി”ത്തന്നെ മാറിയിരിക്കുന്നു. ആരുപദേശിച്ചാലും ഫലമില്ലാത്ത ഒരവസ്ഥയിലാണു് അദ്ദേഹമിപ്പോള്‍.

നിരീക്ഷണങ്ങള്‍

സ്ത്രീ
അവള്‍ വിടര്‍ന്ന താമരപ്പൂവാണു്, പരിമളം പരത്തുന്ന പനിനീര്‍പ്പൂവാണു്, തെങ്ങോലത്തുമ്പില്‍ തൂങ്ങി നില്‍ക്കുന്ന ഒറ്റത്താരകമാണു്. മധു നിറച്ച ചഷകത്തില്‍ തോണിപോലൊഴുകുന്ന താമരപ്പൂവിതളാണു്. മിന്നല്‍ക്കൊടിയാണു്. പക്ഷേ, അവള്‍ രാഷ്ട്രവ്യവഹാരത്തിനു സന്നദ്ധയാവുമ്പോള്‍, സൂമൂഹപരിഷ്കരണത്തിനു് ഉദ്യുക്തയാകുമ്പോൾ ഇതൊന്നുമല്ല.
എം. കൃഷ്ണന്‍നായര്‍
ചേതോഹരം, ആവിഷ്കരാം, സ്ഫുടീകരണം, ആലേഖനം ഈ വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആള്‍.
സാഹിത്യപഞ്ചാനന്‍ പി. കെ. നാരായണപിള്ള
തനിക്കുള്ള പാണ്ഡിത്യത്തിന്റെ ആയിരത്തിലൊരംശം മാത്രം പ്രദര്‍ശിപ്പിച്ച മഹാവ്യക്തി.
നവീനനിരൂപകര്‍
ചൊട്ടച്ചാണ്‍വഴി ദൂരം മാത്രം കഷ്ടിച്ചങ്ങുപറക്കും കോഴികള്‍.
കെ. പി. അപ്പന്‍
കാഴ്ചയ്ക്കും പെരുമാറ്റത്തിലും സാഹിത്യരചനയിലും മാന്യന്‍. അദ്ദേഹം പ്രകാശിപ്പിക്കുന്നതു് സ്വന്തം അഭിപ്രായങ്ങളാണു്. അതുകൊണ്ടു് അവയോടു് എനിക്കു യോജിച്ചേതീരു എന്നില്ല.
പഞ്ചവങ്കാട്ടുനീലി
സി. വി രാമന്‍പിള്ള മാര്‍ത്താണ്ഡവര്‍മ്മയിലൂടെ പ്രസിദ്ധയാക്കിയ യക്ഷി. അവള്‍ താമരപ്പൂവായിരുന്നില്ല. പനിനീര്‍പ്പൂവായിരുന്നില്ല. ഒറ്റത്താരകമായിരുന്നില്ല. മധുചഷകത്തിലെ പൂവിതളായിരുന്നില്ല. അനന്തപത്മനാഭന്മാരെ കൊന്നു് സമൂഹം പരിഷ്കരിക്കാന്‍ ഇറങ്ങിയവളായിരുന്നു.

ചെല്ലമ്മ ജോസഫ്

സാഗര ജലകണികയില്‍ സാഗരമാകെ കാണാമെന്നു് കവി ജിബ്രാന്‍ പറഞ്ഞതു് അത്രകണ്ടു് ശരിയോ? നീല ലോഹിതം, കടുംനീലം, നീലം, ഹരിതം, പീതം, ഓറഞ്ച്, ശോണം ഇവയാകെ കൂടുമ്പോഴാണു് സൂര്യപ്രകാശമാകുന്നതു്. നീലലോഹിതം മാത്രമെടുത്തു് ഇതാണു് സൂര്യരശ്മിയെന്നു പ്രഖ്യാപിക്കാന്‍ വയ്യ. ഹിമാലയപര്‍വ്വതത്തില്‍നിന്നു് ഒരുതരി മണ്ണെടുത്തു് കൈയില്‍വച്ചിട്ടു് “ഇതാ നോക്കൂ ഹിമാലയം” എന്നു പറയാമോ? സാകല്യാവസ്ഥയിലെ സത്യം വെളിപ്പെട്ടൂ. പുരുഷന്‍ സ്ത്രീയെ വഞ്ചിക്കുമോ? മഹാഭാരതത്തിലെ ദുഷ്യന്തന്‍ ശകുന്തളയെ വഞ്ചിച്ചു. അതുകൊണ്ടു് പുരുഷന്മാരാകെ ദുഷ്യന്തന്മാരാണെന്നു് അഭിപ്രായപ്പെടാനാവില്ല. അന്നകരേനിന ഭര്‍ത്താവിനെ വഞ്ചിച്ചു. അക്കാരണത്താല്‍ എല്ലാ സ്ത്രീകളും അന്നമാരാണെന്നു കരുതാന്‍ ഒക്കുകയില്ല. സത്യമിതാണെങ്കിലും സാഹിത്യകാരനു സാമാന്യത്തിലെ വിശേഷത്തെയും വിശേഷത്തിലെ സാമാന്യത്തെയും എടുത്തുകാണിക്കാനേ പറ്റൂ. അപ്പോള്‍ വായനക്കാരനുണ്ടാകുന്ന ജീവിാതാവബോധമാണു് പ്രധാനമായതു്. ആ ജീവിതാവബോധം ഉളവാക്കുന്നു ചെല്ലമ്മജോസഫ് (‘അപരിചിത എന്ന കഥ — കലാകൗമുദി’) ആ രാത്രി ആകര്‍ഷികമായിരുന്നിരിക്കാം. അല്ലെങ്കില്‍ അനാകര്‍ഷകമായിരുന്നിരിക്കാം. ചക്രവാള സീമയില്‍ ചന്ദ്രന്‍ ദുഃഖാകുലനായി താഴാന്‍ പോകുന്നു. അല്ലെങ്കില്‍ ആഹ്ലാദത്തോടെ ഉയരാന്‍ പോകുന്നു. നാലു ചുവരുകള്‍ക്കകത്തു് ബന്ധിക്കപ്പെട്ട വാതിലുകള്‍ക്കും ജന്നലുകള്‍ക്കുമകത്തു് വിളക്കുകെടുമ്പോള്‍ അവള്‍ക്ക് അവളെത്തന്നെ നഷ്ടമായി. തന്നെ നഷ്ടപ്പെട്ട അവള്‍ അയാള്‍ കൊടുത്ത ചെക്കുമായി നടക്കുന്നു. അവള്‍ക്കു ചെക്കല്ല ആവശ്യം. താല്‍ക്കാലികമായ വേഴ്ച കൊണ്ടാണെങ്കിലും ഒരു പീഠത്തിലേക്കു തന്നെയുയര്‍ത്തിയ പുരുഷനെയാണു്. അവളുടെ ചിത്തവൃത്തികളെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടു് ചെല്ലമ്മ ജോസഫ്. ഒരു രേഖ അല്ലെങ്കില്‍ രണ്ടു രേഖകള്‍ — ഇവ വരച്ചു് പ്രമേയത്തെ ധ്വനിപ്പിക്കുന്ന കലാവൈദഗ്ദ്ധ്യമുണ്ടല്ലോ. അതു് ഇക്കഥയില്‍ കാണാം.

* * *

മുകളില്‍പ്പറഞ്ഞ പുസ്തകത്തില്‍ (The True Confession of an Albino Terrorist) മൗലികതയെക്കുറിച്ചു് — ഒറിജിനാലിറ്റിയെക്കുറിച്ചു് — ചില നിരീക്ഷണങ്ങളുണ്ടു്. കേട്ടാലും:— മൗലികതയെസ്സംബന്ധിച്ചു് ഈ ഒഴിയാബാധ നമുക്കെങ്ങനെയുണ്ടായി? അന്യാദൃശമായതിനു് നാമെന്തിനു് ഈ വില കല്പിക്കുന്നു?… നമ്മുടെ ഇന്ദ്രിയങ്ങള്‍ തളര്‍ന്നു കഴിഞ്ഞു എന്നതു് തീര്‍ച്ച. പഴയ പ്രശ്നങ്ങളില്‍ പുതിയ വെളിച്ചം പ്രസരിപ്പിക്കുന്നവരെ നമ്മള്‍ അഭിനന്ദിക്കുന്നു. കാലാകാരന്‍ എന്ന ‘മീഡിയ’ത്തിലൂടെ ഏതെങ്കിലുമൊന്നിനെ പുതിയ മട്ടില്‍ കാണാനും അനുഭവിക്കാനും നമുക്കിഷ്ടമാണു്…” (പുറം 167).

കിളിമാനൂര്‍ രമാകാന്തന്‍

ബ്രേതന്‍ ബ്രേതന്‍ ബാഹ് പറഞ്ഞ ഈ മൗലികതയാണു് കിളിമാനൂര്‍ രമാകാന്തന്റെ ‘സുഖമെന്നു വിശ്വസിക്കുന്നു’ എന്ന കാവ്യത്തിന്റെ സവിശേഷത. സ്വാഭാവികമായും കാവ്യത്മകങ്ങളായ വിഷയങ്ങളുണ്ടു്. അവയെ ആകര്‍ഷികമായി പ്രതിപാദിക്കാന്‍ വൈഷമ്യമില്ല. എന്നാല്‍ കാവ്യാത്മകതയില്ലാത്ത രസശൂന്യങ്ങളായ വിഷയങ്ങളെ കാവ്യാത്മകമായി വര്‍ണ്ണിക്കാന്‍ പ്രതിഭയുള്ളവർക്കേ കഴിയൂ. രമാകാന്തന്‍ അത്തരം പ്രതിഭയാല്‍ അനുഗൃഹീതനത്രേ. ബീഡി തെറുക്കുന്നവനെയും ഇസ്തിരിയിടുന്നവനെയും ഇറച്ചിവെട്ടുന്നവനെയും, തെണ്ടുന്നവനെയും വോട്ട് ചോദിക്കുന്നവനെയും മററും ഭാവനാത്മകമായി അവതരിപ്പിച്ചതിനുശേഷം കവി ഹൃദയം ദ്രവിപ്പിക്കുമാറു് ചോദിക്കുന്നു:

അകലെയുറങ്ങുന്നൊരെന്‍
ഗ്രാമഭൂമിയില്‍
ഒരു കൊച്ചു കല്ലറ
അതിലന്തിവേളിയില്‍
ഒരു തിരി കത്തിച്ചു
തിരിപോലെയെരിയുന്ന
വിധവയെക്കാണ്‍മു ഞാന്‍
അടിയിലുറങ്ങും സുഹൃത്തേ
സുഹൃത്തേ, സുഹൃത്തേ
സുഖമോ സുഹൃത്തേ നിനക്ക്?

ലളിതവും ഋജുവുമായ മനസ്സാണു് കിളിമാനൂര്‍ രമാകാന്തനുള്ളതു്. അ മനസ്സുകൊണ്ടു് അദ്ദേഹം ജീവിത്തിന്റെ ഉജ്ജ്വലങ്ങളായ നിമിഷങ്ങളെ കാണുന്നു. നമുക്കുവേണ്ടി അവയെ ചിത്രീകരിക്കുന്നു. ജന്മനാ കവിയായ ഇദ്ദേഹത്തിനു് അര്‍ഹിക്കുന്നിടത്തോളം പ്രശസ്തി ഇല്ല. കാരണം സ്പഷ്ടം. ഒരു പാര്‍ട്ടിയും അദ്ദേഹത്തെ പിന്താങ്ങാനില്ല. കവേ, താങ്കള്‍ക്ക് അതില്‍ വൈഷ്മ്യമരുതു്. സഹൃദയര്‍ താങ്കളെ മാനിക്കുന്നുണ്ടു്.

ജന്മാന്തരങ്ങള്‍

തിരവനന്തപുരത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഞാന്‍ പോകാറില്ല. ചിലപ്പോള്‍ ആ ഓഫീസിന്റെ മുന്‍വശത്തൂകൂടെ നടന്നു് വലിയ ഗേററിലൂടെ റോഡിലേക്കു് ഇറങ്ങാറുണ്ടു്. ഒരു ദിവസം അങ്ങനെ പോയപ്പോള്‍ ഗേററ് വലിച്ചടയ്ക്കാന്‍ തയ്യാറായി ഒരാള്‍ നില്ക്കുന്നതു കണ്ടു. എന്റെ മന്ദഗതി കണ്ടിട്ടാവാം അയാള്‍ പറഞ്ഞു: “ഇറങ്ങുന്നെങ്കില്‍ വേഗം ഇറങ്ങണം. ഇല്ലെങ്കില്‍ ഞാന്‍ ഗേററ് പൂട്ടും”. ഞാന്‍ പേടിച്ചു വേഗം നടന്നു റോഡില്‍ ചെന്നു. ബസ്സ്സ്റ്റോപ്പില്‍ ചെന്നുനിന്നു. ബസ്സ് എത്തി. സ്ത്രീകള്‍ കയറട്ടെ എന്നു വിചാരിച്ചു് അല്പംമാറി നിന്നു. കണ്ടക്ടര്‍ ശാസിച്ചു. “കേറുന്നെങ്കില്‍ വേഗം കേറണം”. കേറി. ആയര്‍വേദ കോളേജ്. സ്റ്റോപ്പില്‍ ഇറങ്ങണം. വഴി മുടക്കി നില്ക്കുന്നവരെ തള്ളിമാററി വാതില്ക്കല്‍ എത്തുന്നതിനു മുന്‍പു് കണ്ടക്ടര്‍ ശാസിച്ചു: “ഇറങ്ങുന്നെങ്കില്‍ വേഗമിറങ്ങണം.” ഗേറ്റടയുന്നതിന്റെ കര്‍ക്കശശബ്ദം, ശാസിക്കലിന്റെ പരുക്കന്‍ നാദം. ഓരോ ശബ്ദവും എന്നെ വേറൊരുജീവിതത്തിലേക്കു തള്ളിവിടുകയാണു്. ജീര്‍ണ്ണവസ്ത്രങ്ങളുപേക്ഷിച്ചു് പുതിയ വസ്ത്രങ്ങള്‍ തേടുന്നതുപോലെ ദേഹങ്ങള്‍ ത്യജിച്ചു ത്യജിച്ചു് ആത്മാവു് പുതിയ പുതിയ ശരീരങ്ങളില്‍ പ്രവേശിക്കുകയാണോ?

നിശ്ശബ്ദതീരത്തു
നെഞ്ചത്തൊരമ്പേററ പാട്ടുമാ
യേതോ വിജനമാം
സ്വപ്നത്തുരുത്തില്‍ നി
ന്നെത്തുന്ന പക്ഷി ഞാന്‍

എന്നു് എസ്. സലിംകുമാര്‍ പാടാന്‍ തുടങ്ങുമ്പോള്‍ (എക്സ്‌പ്രസ് വാരിക — ‘ജന്മാന്തരം’ എന്ന കാവ്യം) ഞാന്‍ ഈ ജീവിതത്തില്‍ത്തന്നെയുള്ള ശോകാകുലങ്ങളായ മറ്റനേകം ജീവിതങ്ങളെ ഓര്‍മ്മിക്കുന്നു.

വിഷ്ണുനാരായണന്റെ വൈഖരി

‘ജീവിതം ധന്യമായിയെന്നു തോന്നുന്ന നിമിഷങ്ങളുണ്ടു്’ എന്നെഴുതിക്കൊണ്ടാണ് ഈ ലേഖനം ആരംഭിച്ചതു്. കൈയെഴുത്തു പ്രതിയുടെ ഈ ഇരുപതാമത്തെ പുറത്തെത്തുമ്പോള്‍ മറ്റൊരു ധന്യനിമിഷം സമാഗതമാകുന്നു. ഇപ്പോള്‍ക്കിട്ടിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘വള്ളത്തോളിന്റെ ചെവി’ എന്ന അതിസുന്ദരമായ കാവ്യം. അതു വായിച്ചുകഴിഞ്ഞപ്പോഴാണു് നേരത്തെ പറഞ്ഞ ധന്യനിമിഷത്തിന്റെ ആഗമനം. കേട്ടാലും, ആഹ്ലാദിച്ചാലും.

“ചരാചരങ്ങളെത്തൊട്ടു
തലോടിയും ഉണര്‍‌ത്തിയും
വാഴ്സയിങ്കള്‍ മുഴുങ്ങുന്നൂ
വള്ളത്തോളിന്റെ വൈഖരി
വോള്‍ഗയും യാന്ത്സിയും തന്നില്‍
മുഴുകിച്ചു പരക്കയാം
ശാന്തിമന്ത്രമുതിര്‍ക്കുന്ന
വള്ളത്തോളിന്റെ ജാഹ്നവി
അതുകണ്ടമ്പരക്കുന്നൂ
വിരിയും കണ്‍കളീവിധം
ഒന്നും കേള്‍ക്കാത്ത വള്ളത്തോള്‍
എല്ലാം കേള്‍ക്കുന്നു വിസ്മയം.”

കുട്ടിക്കാലത്തു് ഞാന്‍ പുല്‍ത്തണ്ടിലൂടെ സോപ്പ് കുമിളകള്‍ പറത്തി വിടുമായിരുന്നു. ഏഴു നിറങ്ങളാര്‍ന്ന ആ കുമിളകള്‍ ഉയര്‍ന്നുയര്‍ന്നുപോകും. വാരിദ ശകലങ്ങളില്‍ അവ ചെന്നു ചേര്‍ന്നിരിക്കണം. അല്ലെങ്കില്‍ അവിയിലൊക്കെ സപ്തവര്‍ണ്ണങ്ങള്‍ വന്നതെങ്ങനെ? കവിതയുടെ ഏഴു നിറങ്ങള്‍ വാക്കുകള്‍കൊണ്ടു് ഉളവാക്കുന്നു കവി വിഷ്ണുനാരായണന്‍ നമ്പൂതിരി.