close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 07 04


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1997 07 04
മുൻലക്കം 1997 06 27
പിൻലക്കം 1997 07 11
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മെക്സികൊയിലെ നോവലെഴുത്തുകാരി ലൗറ ഈസ്കിവെല്ലിന്റെ (Laura Esquivel) “Like Water for Chocolate” എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോൾ ഉണ്ടായ ഒച്ചപ്പാട് അസാധാരണമെന്നേ പറഞ്ഞുകൂടൂ. ഇന്നുമുണ്ട് ആ പ്രകമ്പനാവസ്ഥ. 1994 -ൽ അഞ്ചുതവണയാണു അതിന്റെ ഇംഗ്ലീഷ് തർജ്ജമ അച്ചടിക്കപ്പെട്ടത്. 1996 -ലെ പതിപ്പാണു ഞാൻ വായിച്ചത്. Magical (ഐന്ദ്രജാലികം) Mythical (പുരാകല്പിതം) Moving Story (ചലനാത്മകകഥ) Wonderful (വിസ്മയജനകം) Original (മൗലികം) exuberant (പുഷ്കലം) delicious (മനോഹരം) എന്നൊക്കെ നിരൂപകർ ആ നോവലിനെ വിശേഷിപ്പിച്ചു. ഭക്ഷണപാചകവിധികൾ കലർത്തിയ പ്രേമകഥയാണു ഈ നോവൽ. ഒരു കുടുംബത്തിൽ രണ്ടു സഹോദരിമാർ. അനുജത്തിക്കു പേദ്രോ (Pedro) എന്ന യുവാവിനോടു സ്നേഹം. പക്ഷേ നാട്ടിലെ നിയമമനുസരിച്ച് അമ്മ ജീവിച്ചിരക്കുന്നിടത്തോളം കാലം ഇളയവൾക്കു വിവാഹം കഴിക്കാൻ പാടില്ല. അവൾ അമ്മയെ പരിചരിക്കേണ്ടവളാണ്. അതുകൊണ്ട് കാമുകിയുമായി നിരന്തര സമ്പർക്കത്തിലേർപ്പെടാൻ വേണ്ടി പേദ്രോ അവളുടെ ചേച്ചിയെ വിവാഹം കഴിച്ചു. ഇരുപത്തിരണ്ടുകൊല്ലം ആ ബന്ധം തുടർന്നുപോയി. ഇതിനിടയ്ക്കു പ്രേമവും അതിനോടു ബന്ധ്പ്പെട്ട ഹർഷാശ്രുപ്രവാഹവും വഞ്ചനയും അതിനോടു ബന്ധപ്പെട്ട ശോകബാഷ്പ പ്രവാഹവുമുണ്ടായി. മൂത്തവൾ (പേദ്രോയുടെ ഭാര്യ) മരിച്ചപ്പോൾ പേദ്രോ കാമുകിയോടു ചേർന്ന് ആഹ്ലാദിച്ചു. “Pedro placed Tita (Tita എന്നതു അനുജത്തിയുടെ പേർ) on the bed and slowly removed her clothing, piece by piece. After caressing each other, gazing at each other with infinite passion, they released the passion that had been contained for so many years” എന്നു കാമവികാര പ്രസരം. കഥപറയുന്നതിനിടയ്ക്കു പാചകവിധികൾ നൽകിയിരിക്കുന്നു. കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളെയും കഥാ സന്ദർഭങ്ങളുടെ സവിശേഷതകളെയും ഈ പാചകവിധികളും പാചകരീതികളും സ്പഷ്ടമാക്കിത്തരുന്നു. ഗ്രീക്ക് നാടകങ്ങളിലെ കോറസിന്റെ സ്ഥാനമാണു ഇവയ്ക്കുള്ളത്. കോറസ് -ഗായകസംഘം -പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും കഥാപാത്ര സ്വഭാവാവിഷ്കരണം നിർവ്വഹിക്കും. കഥാസന്ദർഭങ്ങളെ വ്യാഖ്യാനിക്കും. അതേ പ്രവൃത്തികൾ ഈ നോവലിലെ ‘റെസിപ്പി -പാചകവിധി -നിർവ്വഹിക്കുന്നു. ഒടുവിൽ പേദ്രോയുടെ രണ്ടാമത്തെ ഭാര്യ (Tita) തയ്യാറാക്കുന്ന ഭക്ഷണം അവളുടെ ഉത്കടവികാരങ്ങൾ കലർന്ന് സവിശേഷത ആവഹിക്കുന്നു. അതു കഴിക്കുന്നവർക്കെല്ലാം ഉത്തേജനമുണ്ടാകുന്നു. റ്റീറ്റയുടെ കൊച്ചനന്തരവൾ വല്ല്യമ്മായിയുടെ പാചകവിധികളനുസരിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി അവയുടെ സൗരഭ്യം പ്രസരിപ്പിക്കുന്നു.

മാജിക്കൽ റിയലിസം നോവലിന് ഒരപൂർവ്വ ശോഭ പ്രദാനം ചെയ്യുന്നുണ്ട്. പേദ്രോയും റ്റീറ്റയും ആശ്ലേഷത്തിലമർന്നിരിക്കുമ്പോൾ അവരുടെ ശരീരങ്ങളിൽനിന്ന് അഗ്നികണങ്ങൾ നാലുപാടും തെറിക്കുന്നു. അവ കിടക്കയിൽ തീ പിടിപ്പിക്കുന്നു. അത് അവിടമാകെ പടരുന്നു. മൃഗങ്ങൾ പലായനം ചെയ്യുന്നു. ലാവ പൊട്ടിയൊഴുകുന്ന അഗ്നിപർവ്വതമായി പേദ്രോയുടെയും റ്റീറ്റോയുടെയും മുറി. അതു കല്ലും ചാരവും എങ്ങും വിതറി. കല്ലുകൾ ഉയർന്നുചെന്നപ്പോൾ അവ വിവിധ വർണ്ണങ്ങളാർന്ന പ്രകാശഗോളങ്ങളായി. നാഴികകൾക്കപ്പുറത്തുള്ള പട്ടണങ്ങളിലെ ആളുകൾ അതുകണ്ട് ആഗ്നേയക്രീഡാവിദ്യ നടക്കുകയാണെന്നു തെറ്റിദ്ധരിച്ചു. മെക്സിക്കൻ വിപ്ലവത്തെയാകും നോവലെഴുത്തുകാരി ഈ മാന്ത്രിക റിയലിസത്തിലൂടെ വ്യഞ്ജിപ്പിക്കുന്നത്. രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള നിരൂപകൻ Francis King ഈ നോവലിനെ irresistible (അപ്രതിഹതം) എന്നു വെറുതെയല്ല വിശേഷിപ്പിച്ചത്. (Translated by Carol Christensen and Thomas Christensen - Black Swan Pages 224 - IBD -Rs 232 =10)

ചോദ്യം, ഉത്തരം

Symbol question.svg.png ഓ. വി. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ ത്തിലൂടെ ചെയ്തത് എന്താണ്?

ജീവിതം ആഹ്ലാദനിർഭരമാണെന്ന് പലരും പറയുന്നു. ആ കള്ളത്തിൽ മറഞ്ഞിരിക്കുന്ന ഒരു സത്യം അതു ശോകദായകമാണ് എന്നതാണ്. സത്യത്തിൽ സത്യമായ അതിനെ ചിത്രീകരിക്കുകയും അതിൽ വിജയം പ്രാപിക്കുകയും ചെയ്തു വിജയൻ.

Symbol question.svg.png മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്താണ്? ഉരുളുന്നതും കറങ്ങുന്നതുമായ ചക്രമല്ലേ?

അല്ല. പുസ്തകമാണു ഏറ്റവും വലിയ കണ്ടുപിടുത്തം. (ഗോർബച്ചേവിന്റെ പത്നിയുടെ ആത്മകഥയിൽ കണ്ടത്)

Symbol question.svg.png തരുണികൾ സൗന്ദര്യംകൊണ്ടു കളിക്കുന്നു. കുട്ടികൾ പേനാക്കത്തികൊണ്ടു കളിക്കുന്നതുപോലെ’ എന്നു യൂഗോയുടെ ‘പാവങ്ങ’ളിൽ വായിച്ചു. ശരിയാണോ?

വിക്തോർ യൂഗോയോടു യോജിക്കുന്നു ഞാനെന്നു പറഞ്ഞാലും യോജിക്കുന്നില്ലെന്നു പറഞ്ഞാലും അത് അദ്ദേഹത്തിനു അപമാനമായി വരും. യൂഗോ അത്രയ്ക്കു ജീനിയസാണ്. സുന്ദരിയായ ഭാര്യയുമൊത്ത് റോഡിലൂടെ പോകുന്ന ഭർത്താവ് പരിഭ്രമിച്ച് ഓരോ പുരുഷനെയും തുറിച്ചുനോക്കുന്നു. ഭാര്യയെ ആരെങ്കിലും കൊതിക്കുന്നുണ്ടോ എന്നാണു അയാളുടെ പേടി. ഭർത്താവെന്ന ഏഭ്യന്റെ ഉത്കണ്ഠ കണ്ട് ഭാര്യ പുച്ഛിച്ചു ചിരിക്കുന്നു. ഇതാണു സൗന്ദര്യം കൊണ്ടുള്ള കളി.

Symbol question.svg.png നിങ്ങളെക്കാണാൻ ഏറെ ബോറന്മാർ വരാറുണ്ടോ?

ഉണ്ട്. സംസാരിച്ചു തുടങ്ങുമ്പോൾ ഞാൻ അവരെക്കാൾ വലിയ ബോറനാണെന്ന് അവർ മനസ്സിലാക്കും. അപ്പോൾ അവർ എഴുന്നേറ്റ് പോകും. അതിനാൽ ബോറന്മാരെക്കൊണ്ട് എനിക്കു ശല്യമില്ല.

Symbol question.svg.png നിത്യതയുടെ തോന്നൽ ഉളവാക്കുന്നത് എന്താണ്?

എല്ലാ തീവണ്ടിയാപ്പീസുകളിലും നിറുത്തി തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കുപോകുന്ന ട്രയിൻ.

Symbol question.svg.png ടെലിവിഷനിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് എന്താണ്?

കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയ മന്ത്രിയെ കൈവിലങ്ങുവച്ചു കോടതിയിലേക്കു കൊണ്ടുപോകുന്ന കാഴ്ച. പക്ഷേ ഇന്നുവരെ ഞാൻ അതുകണ്ടിട്ടില്ല.

Symbol question.svg.png വെറുപ്പ് ഉണ്ടാകുന്നത് എപ്പോൾ?

ശത്രു നമ്മളെ നോക്കി പുഞ്ചിരി പൊഴിക്കുമ്പോൾ.

മരണത്തേക്കാൾ ജുഗുപ്സാവഹം

ഇപ്പോൾ എഴുതാൻ തോന്നുന്നതു റ്റെഡ് ഹ്യൂസിന്റെ ഒരു കാവ്യത്തിന്റെ ഭാഗമാണു:

തീരെ മെലിഞ്ഞ ഈ കൊച്ചു കാലുകളുടെ
ഉടമസ്ഥനാര് - മരണം.
പരുപരുത്ത രോമമാർന്ന വരണ്ട
മുഖത്തിന്റെ ഉടമസ്ഥനാര് - മരണം.
വ്യാമിശ്ര സ്വഭാവമാർന്ന ഈ
ചോരയുടെയോ - മരണം.
സ്നേഹത്തെക്കാൾ ശക്തിയുള്ളത്?
- മരണം.
ജീവിതത്തെക്കാൾ ശക്തിയുള്ളത്?
- മരണം.

മരണം എവിടെയും ജയിക്കുന്നു. ശ്രീ. കെ. എസ്. ജോസ് കുങ്കുമം വാരികയിൽ എഴുതിയ ‘ശവദാഹം’ എന്ന കഥയിൽ മരണം ജയിക്കുകയാണു. അമ്മ മരിച്ചു. ദൂരെയിരിക്കുന്ന മകൻ വന്നില്ല. അമേരിക്കയിൽ താമസിക്കുന്ന മകളും വന്നില്ല. മരിച്ച സ്ത്രീയുടെ ഭർത്താവ് (പിള്ളേരുടെ തന്ത) മകനെ അറിയിക്കുന്നു, താൻ ആത്മഹത്യ ചെയ്യുമ്പോഴെങ്കിലും അവൻ വന്നെത്തണേയെന്ന്. തള്ളയുടെ മരണം വർണ്ണിക്കുന്നതു കൊണ്ടല്ല ഈ കഥയിൽ മരണം ജയിക്കുന്നുവെന്ന് ഞാൻ മുകളിലെഴുതിയത്. കലയുടെ മരണം ഈ സാഹസിക്യത്തിൽ സംഭവിക്കുന്നുവെന്നാണു ഞാൻ ഉദ്ദേശിച്ചത്.

സഹൃദയത്വം എവിടെ മരിക്കുന്നു?

-ശവദാഹമെന്ന കഥയിൽ.

സൗന്ദര്യം എവിടെ മരിക്കുന്നു?

-ശവദാഹമെന്ന കഥയിൽ

മരണത്തെക്കാൾ സുശക്തമായി ജുഗുപ്സാവഹമായി എന്തുണ്ട്?

-ശവദാഹമെന്ന കഥ.

നിരീക്ഷണങ്ങൾ

“In judgment a Nestor, in genius a Socrates, in Art a Virgil: the earth covers him, the people weep for him, Olympus holds him (വിധി നിർണ്ണയത്തിൽ ഒരു നെസ്റ്റർ; പ്രതിഭയിൽ ഒരു സൊക്രട്ടീസ്, കലയിൽ ഒരു വെർജിൽ: ഭൂമി അദ്ദേഹത്തെ ആവരണം ചെയ്യുന്നു. ജനത അദ്ദേഹത്തെക്കരുതി കണ്ണീരൊഴുക്കുന്നു. ഒലിംപസ് അദ്ദേഹത്തെ വഹിക്കുന്നു.) ഏവനിലെ (Avon) രാജഹംസം എന്നറിയപ്പെടുന്ന ഷെയ്ക്സ്പിയറെക്കുറിച്ച് ആരോ പറഞ്ഞതാണിത്. ഈ പ്രസ്താവത്തിൽ അത്യുക്തി ഇല്ലതാനും. ലോകസാഹിത്യത്തിൽ ഷെയ്ക്സ്പിയറിനെ അതിശയിച്ച വേറൊരു കവിയില്ല. ഹോമർ, വാൽമീകി, ഷെയ്ക്സ്പിയർ ഇവരാണ് കവികളിൽ പ്രമുഖർ. വ്യാപ്തിയിൽ മഹാഭാരതം ഇലയഡിനെക്കാൾ ശ്രേഷ്ഠമായിരിക്കും. ഒഡിസിയെക്കാൾ വ്യാപ്തിയുണ്ട് രാമായണത്തിന്. പക്ഷേ ലയം, ഭാഷ, കാവ്യസൗന്ദര്യം ഇവയിൽ ഹോമറിനും ഷെയ്ക്സ്പിയറിനുമുള്ള അധീശത്വം വാൽമീകിക്കോ വ്യാസനോ ഇല്ലെന്നു ചൂണ്ടിക്കാണിച്ചത് -അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത് -ഗ്രീക്കും ലാറ്റിനും ഫ്രഞ്ചുമൊക്കെ നല്ലപോലെ അറിഞ്ഞിരുന്ന അരവിന്ദഘോഷാണ്. ഷെയ്ക്സ്പിയറിന്റെ പല വരികളും supreme poetic utterance ആയി അദ്ദേഹം എടുത്തു കാണിച്ചിട്ടുണ്ട്. കാലത്തിന്റെ ആവർത്തിക്കപ്പെടാത്ത ഒരു ബിന്ദുവാണു ഷെയ്ക്സ്പിയറെന്നു ക്രോചെയും. ആ വിധത്തിൽ മഹത്വമുള്ള ഒരു ജീനിയസിന്റെ ‘ഒതലോ’ (‘ഒഥല്ലോ’ എന്നെഴുതുന്നതു തെറ്റ്) എന്ന നാടകം നമ്മുടെ ഉണ്ണായിവാര്യരുടെ ‘നളചരിതം കഥകളി’യെക്കാൾ കേമമാണെന്ന് ഒരു ഇംഗ്ലീഷ് പ്രഫസർ പറഞ്ഞതായി പത്രത്തിൽ കണ്ടു. നളചരിതം ആട്ടക്കഥ മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം നല്ല കലാസൃഷ്ടിയാണ്. പക്ഷേ ഷെയ്ക്സ്പിയറിന്റെ കൃതികളുമായി അതിനെ തട്ടിച്ചുനോക്കാൻ വയ്യ. അനന്തതയുടെ ആവിഷ്കാരങ്ങൾ ഷെയ്ക്സ്പിയറിന്റെ നാടകങ്ങൾ. പരിമേയമായതിന്റെ ആവിഷ്കാരമാണു നളചരിതം. രണ്ടിനേയും താരതമ്യപ്പെടുത്താനുള്ള ചിന്തപോലും ജുഗുപ്സാവഹമാണ്. മഹാഭാരതവും നൈഷധീയ ചരിത്രവും വായിച്ചിട്ട് ഉണ്ണായിവാര്യർ എഴുതിയ നളചരിതത്തിലെ നളനും ദമയന്തിയും റ്റൈപ്പുകളിൽക്കവിഞ്ഞ് ഒന്നുമല്ല. അതല്ല ഒതലോയുടെ സ്ഥിതി. സംശയിക്കുന്ന ഭർത്താവെന്ന റ്റൈപ്പിനെയെടുത്ത് സക്രിയമായ ചൈതന്യത്തിന്റെ മണ്ഡലത്തിലേക്ക് ഉയർത്തി അയാളെ ‘യുണീക്കാ’യ വ്യക്തിയാക്കിയിരിക്കുകയാണ് ഷെയ്ക്സ്പിയർ. ഒതലോക്ക് സദൃശൻ ഒതലോ മാത്രം. ഇയാഗോക്കു സദൃശൻ ഇയാഗോ മാത്രം. ‘ഒതലോ’ എന്ന നാടകത്തിലെ ചിത്തവൃത്തിപരങ്ങളായ സംഘട്ടനങ്ങൾ എവിടെ? ‘നളചരിത’ത്തിലെ ബഹിർഭാഗസ്ഥത എവിടെ? ആളുകളെ വഴിതെറ്റിക്കുന്ന പ്രസ്താവമാണ് പ്രഫെസറുടേത്. പര്യാപ്തവും ചിലപ്പോൾ പ്രചോദനാത്മകവുമായ ശൈലിയിൽ രചിക്കപ്പെട്ടതാണ് ‘നളചരിതം’. (ഉദാ: സാമ്യമകന്നോരുദ്യാനം, ഊണിന്നാസ്ഥ കുറഞ്ഞു…) പ്രകൃതിയുടെ ശബ്ദമാണ് അസദൃശമായ ഉക്തികളിലൂടെ ഷെയ്ക്സ്പിയർ കേൾപിക്കുന്നത്. വള്ളത്തോൾ പറഞ്ഞതുപോലെ കണ്ണാടിയിലെ അഴുക്കുതുടച്ചുമാറ്റാൻ ശ്രമിക്കുന്നവർ കൈയിലെ അഴുക്കുകൂടി അതിൽ വച്ചു തേക്കാതിരുന്നാൽ മതി.

2. ലോകത്തെ ഏഴ് അത്ഭുതങ്ങൾ:

ചങ്ങമ്പുഴ പൈങ്കിളിക്കവിയല്ല. അദ്ദേഹം അദ്വിതീയനായ ഭാവാത്മക കവിയാണ്

1. ഈജിപ്തിലെ പിരമിഡുകൾ 2. ഹാലകാർനസെസ് പട്ടണത്തിലെ മോസെലീയം (mousoleum = ചൈത്യം. ശവകുടീരം) 3. എഫിഡസ് നഗരത്തിലെ ആർതമിസ് ദേവാലയം (ആർതമിസ് - ഒരു ഗ്രീക്ക് ദൈവതം) 4. ബാബിലൻ നഗരത്തിലെ (Babylon) സൂച്യഗ്രസ്തൂപനങ്ങളിലെ മട്ടുപ്പാവുകളിൽ നിർമ്മിച്ച ഉദ്യാനങ്ങൾ 5. റോഡ്സ് ദ്വീപിലെ അപൊളോ ദേവന്റെ ഭീമാകാരമാർന്ന പ്രതിമ 6. ഒലിമ്പിയയിലെ സൂസ്ദേവന്റെ പ്രതിമ 7. അലക്സാൻഡ്രിയയിലെ ദീപസ്തംഭം. ഈ ഏഴുമഹാത്ഭുതങ്ങൾക്കുശേഷം എട്ടാമത്തെ മഹാത്ഭുതം കൂടി ഉണ്ടായിരിക്കുന്നു. അത് എന്തെന്നല്ലേ? മുട്ടത്തുവർക്കിയെ പൈങ്കിളിസ്സാഹിത്യകാരനായി കാണുകയും അദ്ദേഹത്തെ അതിന്റെ പേരിൽ അവിരാമം അധിക്ഷേപിക്കുകയും ചെയ്തിരുന്ന കേരളത്തിലെ എഴുത്തുകാർ ഇപ്പോൾ അദ്ദേഹത്തെ ഉത്കൃഷ്ടനായ നോവലിസ്റ്റായി വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു എന്നതുതന്നെ. മുട്ടത്തുവർക്കിയുടെ പേരിലുള്ള സമ്മാനത്തുക മുപ്പതിനായിരത്തിൽനിന്ന് മൂന്നുലക്ഷമാക്കിയാൽ ടോൾസ്റ്റോയിയെക്കാൾ മഹാനായ നോവലിസ്റ്റാണ് മുട്ടത്തുവർക്കിയെന്ന് ഈ നവീനസ്തോതാക്കൾ പറയും. ലജ്ജാവഹം!

അറിവിന്റെ ഉത്തുംഗശൃംഗത്തിൽ കയറിയിരുന്ന് മുട്ടത്തുവർക്കിയുടെ രചനകളെക്കുറിച്ചു ജ്ഞാനകബളങ്ങൾ പാവപ്പെട്ട ജനങ്ങൾക്കു നിർലോപം എറിഞ്ഞുകൊടുക്കുന്ന ശ്രീ. സക്കറിയ, വർക്കിയുടെ നിലയൊന്ന് ഉറപ്പിക്കാനായി ചങ്ങമ്പുഴയെ പൈങ്കിളിക്കവിയാക്കിയിരിക്കുന്നു (പത്രത്തിൽ കണ്ടത്). ചങ്ങമ്പുഴ പൈങ്കിളിക്കവിയല്ല. അദ്ദേഹം അദ്വിതീയനായ ഭാവാത്മക കവിയാണ്. കലാ പ്രചോദനത്തിൽ എഴുത്തച്ഛനുപോലും ചങ്ങമ്പുഴയെ സമീപിക്കാനൊക്കുകയില്ല. അദ്ദേഹത്തിന്റെ ‘മനസ്വിനി’ ‘കാവ്യനർത്തകി’ ഈ കാവ്യങ്ങൾ അതുല്യങ്ങളാണ്. സംഗീതാത്മകതയ്ക്കു പേരുകേട്ട ഫ്രഞ്ച് കവി വെർലൻ പോലും നക്ഷത്രമായ ചങ്ങമ്പുഴയോടു താരതമ്യപ്പെടുത്തുമ്പോൾ പുൽക്കൊടിയായി മാറുന്നു. വിശ്വസാഹിത്യചരിത്രത്തിന്റെ വസന്തകാലത്തിൽ വിരിഞ്ഞ് ഇപ്പോഴും വാടാതെ നിൽക്കുന്ന ഒരു പനിനീർപ്പൂവിനെ നോക്കി സക്കറിയ നടത്തിയ ഈ ഉപലംഭം അറിവില്ലായ്മയിൽനിന്നു ജനിച്ചതാണ്.

പരിചിതത്വം മാറുന്നു

മഹാകവിയാണ് പോർറ്റുഗീസിലെ പെസ്സൊആ (Pessoa 1888-1935). അദ്ദേഹത്തിന്റെ The Book of Disquit എന്ന ഗദ്യകാവ്യം (മൂലകൃതിയും ഗദ്യകാവ്യമാണോ എന്നെനിക്കറിഞ്ഞുകൂടാ) വേദഗ്രന്ഥം പോലെ പാവനമാണു എനിക്ക്. വിഷാദാത്മകമായ ആ കവിത ഞാൻ നിരന്തരം വായിക്കുന്നു. അതിലൊരിടത്ത് പെസ്സൊആയുടെ ജീവിതത്തിലെ ട്രാജഡി “ഡിക്കിൻസിന്റെ ‘ദി പിക്ക്വിക്ക് പേപ്പേഴ്സ്’ എന്ന നോവൽ രണ്ടാമതു വായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല” എന്നതാണെന്നു പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ട്രാജഡി ഇതാണെങ്കിൽ കേരളത്തിലെ വായനക്കാരുടെ ട്രാജഡി എന്തായിരിക്കും? ഒന്നുകൂടി വായിക്കാൻ ആഗ്രഹമുളവാക്കുന്ന ഏതു നോവലുണ്ട്, ഏതു ചെറുകഥയുണ്ട് നവീനമലയാള സാഹിത്യത്തിൽ?

ഈ സത്യം മുന്നിലുണ്ടായിരുന്നെങ്കിൽ ദേശാഭിമാനി വാരികയിൽ ‘വനജ ഗിരിജ’ എന്ന ചെറുകഥയെഴുതിയ ശ്രീ. ജി. പ്രകാശിന് ‘ദോഷൈകദൃക്കായ വിമർശകനാവട്ടെ വിരസമായ കഥ , വികലമായ ഭാവന എന്നൊക്കെയാവും…’ എന്നു പറയേണ്ടതായി വരുമായിരുന്നില്ല. എന്നെ ലക്ഷ്യമാക്കിയാണ് പ്രകാശ് അങ്ങനെ പറഞ്ഞതെന്ന് എനിക്കു വിചാരമില്ല. എങ്കിലും ഇതുപോലെയൊരു കോളം പ്രകാശിനു എഴുതേണ്ടിവന്നാൽ എന്നെക്കാൾ വലിയ ദോഷൈകദൃക്കായി അദ്ദേഹം പ്രത്യക്ഷനാകും. കാരണം ഓരോ വാരികയിലും വരുന്ന കഥകളും കവിതകളും ‘ട്രാഷാ’ണു എന്നതുതന്നെ. സത്യം കയ്ക്കും. കല്ലേറുപിടിക്കും.

സഹൃദയത്വമുള്ള പ്രകാശ് പരിചിതത്വമുള്ള വിഷയത്തെ അല്പം നൂതനമായി പ്രതിപാദിച്ചിരിക്കുന്നു. ‘വനജ ഗിരിജ’ എന്ന ചെറുകഥയിൽ. ഗിരിജ ചേച്ചി. വനജ അവളുടെ അനുജത്തി. വനജയെ കാമുകൻ ഗർഭിണിയാക്കിയിട്ടു ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നു. അവൾ നേരെ ചേച്ചിയുടെ വീട്ടിലേക്കു വരുന്നു. ചേച്ചിയുടെ ഭർത്താവ് വലിയ ഉദ്യോഗസ്ഥനാണെങ്കിലും അത്രകണ്ടു ആദരണീയമല്ല അവരുടെ ദാമ്പത്യജീവിതം. ഈ രണ്ടു സഹോദരിമാരിൽ ആരുടെ ജീവിതമാണു കൂടുതൽ ശോചനീയമെന്നു ചോദിച്ചുകൊണ്ട് കഥാകാരൻ രചന അവസാനിപ്പിക്കുന്നു. പ്രതിപാദ്യവിഷയത്തിന്റെ സർവ്വസാധാരണത്വം പ്രകടമാണല്ലോ. പക്ഷേ അതിനെ അല്പം defamiliarize ചെയ്ത് -പരിചിതത്വം മാറ്റി -കഥാകാരൻ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഖ്യാനത്തിന് ഊർജ്ജം കുറവല്ല.

സർവ്വസാധാരണത്വത്തിൽ അല്പം അസാധാരണത്വം വരുത്തുന്നതിനു ഉദാഹരണമായി ഹാരി മാത്യൂസ് എന്ന കവിയുടെ Historie (ഫ്രഞ്ച് പദം, story എന്നർത്ഥം) എന്ന കവിതയുടെ സംഗ്രഹം നൽകാം. റ്റിനയും സെത്തും മിലിറ്ററിസത്തിന്റെ ജനക്കൂട്ടത്തിനിടയിൽ വച്ചാണു തമ്മിൽ കണ്ടത്. മാർക്സിസം-ലെനിനിസത്തിലൂടെ അവർ മദ്യപാനം നടത്തി. അതിനുശേഷം അവർ മാവോയിസത്തിനു പേരുകേട്ട ഒരു ഭക്ഷണശാലയിൽ ഡിന്നറിനു പോകാൻ തീരുമാനിച്ചു. രണ്ടുപേരും സെക്സിസത്തിന്റെ അർദ്ധാന്ധകാരമാർന്ന പാതകളിലൂടെ സഞ്ചരിച്ചു.

ഭക്ഷണം കഴിഞ്ഞു. കുടിച്ചു. ബില്ലുകളുടെ തുക നൽകി. ഇനിയെന്ത് വർഗ്ഗീയവാദമോ?

അയാൾ യുവത്വത്തിന്റെ മിലിറ്ററിസത്തിലൂടെ എഴുന്നേറ്റു. വണ്ടി വിളിച്ച് അവളുടെ മവോയിസത്തിന്റെ സ്വർഗ്ഗീയഭവനത്തിലേക്കു പോയി. വീട്ടിൽചെന്നു കഴിഞ്ഞപ്പോൾ അവൾ മാർക്സിസം-ലെനിനിസത്തിന്റെ പരിവേഷമുണ്ടാക്കി. ഇനി ഇംഗ്ലീഷിലാകട്ടെ:

 As she slowly undressed him where he sat on her over stuffed art-deco Maoism
Making him keep still so that she could indulge in caresses in sexism,
In the pursuit of knowing him. He groaned under the exactness of her racism-
Fingertip sliding up him to bed and they lay down on a patch work of Old American militarism

തുടർന്നുള്ള വരികൾ ലൈംഗീകവേഴ്ചയെ നവീനമായ രീതിയിൽ ആവിഷ്കരിക്കുന്നു. ഇതാണു റഷ്യക്കാർ പറയുന്ന defamiliarization. നല്ല കവിത എന്ന മട്ടിലല്ല ഞാനിത് എടുത്തുകാണിക്കുന്നത്. സർവ്വസാധാരണത്വത്തെ പ്രഗൽഭന്മാർ അപരിചിതത്വത്തിന്റെ മണ്ഡലത്തിലേക്ക് അനായാസമായി നയിക്കും എന്നു വായനക്കാരെ വിനയപൂർവ്വം അറിയിക്കാനാണ്.

പി. കുഞ്ഞിരാമൻ നായർ

കവി ചെറുപ്പകാലത്തു കാവ്യരചന ആരംഭിക്കുമ്പോൾ അയാളിൽ ബീജരൂപത്തിൽ ഉണ്ടാകാനിടയുള്ള വികാരവിചാരങ്ങളെ ക്രമേണ വികസിപ്പിച്ചെടുക്കുന്നു. പ്രായമാകുമ്പോൾ അവയ്ക്ക് ബൃഹദാരകം നൽകുന്നതിനെയാണു ആ കവിയുടെ വളർച്ചയെന്നു പറയുന്നതെന്നും ആ രീതിയിലൊരു വളര്‍ച്ച പി. കുഞ്ഞിരാമന്‍നായര്‍ക്കില്ലെന്നും ഞാന്‍ തൃശ്ശൂരെ എക്സ്പ്രസ് ദിനപത്രത്തില്‍ വാരാന്ത്യപ്പതിപ്പില്‍ എഴുതിയിരുന്നു. ജോസഫ് മുണ്ടശ്ശേരി അതുവായിച്ചിട്ട് “നിങ്ങള്‍ പറയുന്നതു ശരിയാണ്” എന്നു ചിരിച്ചുകൊണ്ടു പറഞ്ഞു. ലേഖനം പരസ്യപ്പെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്കു കുഞ്ഞിരാമന്‍നായരുടെ കത്തു കിട്ടി. വികലമായ കൈയക്ഷരത്തിലുള്ള ആ എഴുത്തു വായിച്ചു മനസ്സിലാക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു. രണ്ടു വാക്യങ്ങള്‍ മാത്രം പിടികിട്ടി. “എന്‍റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ അനുജന്‍ എറിഞ്ഞ കല്ലുകൊണ്ട് എന്റെ നെറ്റി പൊട്ടി. ചോര ഇപ്പോഴും ഒലിക്കുന്നു.”

കുഞ്ഞിരാമന്‍ നായര്‍ അസുലഭ സിദ്ധികളുളള കവിയാണ്. ‘വരുമോ കുങ്കുമംതൊട്ട സാന്ധ്യശോഭകണക്കവള്‍’ എന്ന വരി ജന്മനാ കവിയായ ഒരാളില്‍ നിന്നേ ഉണ്ടാകൂ

കുഞ്ഞിരാമന്‍നായര്‍ സംസ്കാര സമ്പന്നമായ രീതിയിലേ എനിക്കെഴുതിയിട്ടുളളു. സംസാരിച്ചിട്ടുള്ളു. സ്നേഹപൂര്‍വ്വം അദ്ദേഹമെന്നെ ‘ആശാനെ’ എന്നു വിളിക്കുമായിരുന്നു. “അങ്ങാര്? ഞാനാര്? എന്നെ ആശാന്‍ എന്ന് അങ്ങ് വിളിക്കരുത്” എന്നു ഞാന്‍ ഒരുദിവസം അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ “അല്ലല്ല, നിങ്ങള്‍ എന്റെ ആശാന്‍ തന്നെയാണ്” എന്നു സൗജന്യ മാധുര്യത്തോടുകൂടി അദ്ദേഹം മറുപടി പറഞ്ഞു. എന്റെ അറിവില്‍ രണ്ടു തവണ മാത്രമേ അദ്ദേഹം കോപാധീനനായി കണ്ടിട്ടുള്ളു. ഒരിക്കല്‍ ഒരു കവി അദ്ദേഹത്തെ ആക്ഷേപിച്ചപ്പോള്‍ “അവന്‍ എന്റെ മകനാണ്. അതുകൊണ്ട് അവന്‍ അങ്ങനെ പറയും” എന്ന് എന്നോടു പറഞ്ഞു. ആ ഉപാലംഭത്തിലും കുഞ്ഞിരാമന്‍ നായരുടെ സംസ്കാരത്തികവു കാണാം. മകനു ജന്മമരുളിയ സ്ത്രീയുടെ ചാരിത്ര ദോഷത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചതേയില്ല. (കുഞ്ഞിരാമന്‍നായരെ ആക്ഷേപിച്ച കവി യഥാര്‍ത്ഥത്തില്‍ വേറൊരാളുടെ മകനാണ്. ദേഷ്യം കൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞുവെന്നു മാത്രം ധരിച്ചാല്‍ മതി.) മറ്റൊരിക്കല്‍ ഒരു സാഹിത്യകാരന്‍ അദ്ദേഹത്തെക്കുറിച്ച് എന്തോ പറഞ്ഞപ്പോള്‍ ആ സാഹിത്യകാരന്‍ പനിനീര്‍പ്പുക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഉദ്യാനത്തില്‍ കയറി എല്ലാം ഇളക്കി മറിക്കുന്ന പന്നിയാണെന്ന് എഴുതി. “മാസ്റ്ററെപ്പോലെ സമുന്നതനായ ഒരാള്‍ വേറൊരാളെ പന്നിയെന്നു വിളിച്ചത് ശരിയായില്ല” എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. കുഞ്ഞിരാമന്‍നായര്‍ കോപം കൊണ്ടു ചുവന്ന കണ്ണുകളോടെ എന്നെ നോക്കിയതല്ലാതെ വേറൊന്നും പറഞ്ഞില്ല.

കുഞ്ഞിരാമന്‍ നായര്‍ അസുലഭ സിദ്ധികളുളള കവിയാണ്. ‘വരുമോ കുങ്കുമംതൊട്ട സാന്ധ്യശോഭകണക്കവള്‍’ എന്ന വരി ജന്മനാ കവിയായ ഒരാളില്‍ നിന്നേ ഉണ്ടാകൂ. പക്ഷേ അദ്ദേഹം തുടങ്ങിയിടത്തുതന്നെ അവസാനകാലത്തും നിന്നു. വളര്‍ച്ചയില്ലാത്ത കവി എന്നു എഴുതിക്കൊള്ളട്ടെ ഞാന്‍.