close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 12 04


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 12 04
ലക്കം 690
മുൻലക്കം 1988 11 27
പിൻലക്കം 1988 12 11
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കവികളും കഥാകാരന്മാരും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയില്‍ ചേരുന്നത് നന്ന്. കുറെപ്പേരെങ്കിലും അവര്‍ക്കുവേണ്ടി പടപൊരുതാനുണ്ടാവും. കക്ഷിരഹിതനാണ് കവിയെങ്കില്‍, കഥാകാരനെങ്കില്‍ ഇന്നാട്ടില്‍ അയാള്‍ക്ക് ഒരു രക്ഷയുമില്ല.

നാരായണമേനോന്‍ എന്നു മാത്രം പറഞ്ഞാല്‍ വക്താവ് ആരെയാണു ലക്ഷ്യമാക്കുന്നതെന്ന് ശ്രോതാവിനു മനസ്സിലാകുകയില്ല. വള്ളത്തോള്‍ നാരായണമേനോന്‍ എന്നാണു പറയുന്നതെങ്കില്‍ ഒരു സംശയവും ഉണ്ടാകുകയില്ല. അതുകൊണ്ട് രജനീഷ് എന്നെഴുതാതെ ഭഗവാന്‍ രജനീഷ് എന്നു ഞാന്‍ എഴുതിക്കൊള്ളട്ടെ. സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു നേഴ്സ് ഒരിക്കല്‍ അദ്ദേഹത്തിന്റെ ‘ബ്ലഡ് പ്രഷര്‍’ നോക്കി. നോക്കിയതിനുശേഷം പുഞ്ചിരിയോടെ അവള്‍ അറിയിച്ചു. “സാരമില്ല, സ്ത്രീയാണ് പുരുഷന്റെ പ്രഷര്‍ നോക്കുന്നതെങ്കില്‍ അത് അല്പമൊന്നു കൂടുതലാവും.” ഇതിനു ഭഗവാന്‍ എന്തു മറുപടി നൽകിയെന്ന് എനിക്കറിഞ്ഞുകൂടാ. മറുപടി എന്തുമാകാം. ആ നേഴ്സ് പറഞ്ഞത് സത്യമാണെന്നതില്‍ ഒരു സംശയവുമില്ല. സുന്ദരികളായ നേഴ്സുകള്‍ ബ്ലഡ് പ്രഷര്‍ നോക്കുന്നതും ചേതാഹരാംഗികളായ ഡോക്ടര്‍മാര്‍ ‘സ്റ്റെഥസ്കോപ്പ്’ കൊണ്ട് നെഞ്ചു പരിശോധിക്കുന്നതും പുരുഷന്മാര്‍ക്ക് വലിയ ഇഷ്ടമാണ്. രോഗമില്ലെങ്കിലും അവര്‍ നേഴ്സുകളുടെയും ലേഡി ഡോക്ടര്‍മാരുടെയും അടുത്ത് രോഗമുണ്ടെന്നു പറഞ്ഞ് ഓടിച്ചെല്ലും. പരിശോധന കഴിഞ്ഞാലും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അവിടെ ചുറ്റിപറ്റി നിൽക്കും. പുരുഷന്മാരെ ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. ലിബിഡോയുടെ — കാമവാസനയുടെ — ശക്തി അത്രയ്ക്കാണ്.

നമ്മുടെ പല എഴുത്തുകാര്‍ക്കും “കക്ഷി രാഷ്ട്രീയം” അംഗീകരിച്ച കവികളും കഥാകാരന്മാരും സുന്ദരികളായ നേഴ്സുകളാണ്, ലേഡി ഡോക്ടര്‍മാരാണ്. അവര്‍ പുഞ്ചിരി പൊഴിച്ചുകൊണ്ട് സ്ഫൈഗ്‌മോമനൊമീറ്ററുമായി, സ്റ്റെഥസ്കോപ്പുമായി ആ എഴുത്തുകാരുടെ അടുത്തുചെന്നാല്‍ മതി. രക്തസമ്മര്‍ദ്ദം ഉയരും, നെഞ്ച് ‘പടപടാ’യെന്ന് ഇടിക്കും. കക്ഷിരഹിതരായ ആളുകള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ഈ രോഗികള്‍ അസഭ്യത്തിന്റെ പച്ചവെള്ളം നിറച്ച വലിയ പാത്രത്തില്‍ അവരുടെ തല മുക്കിപ്പിടിക്കും; ശ്വാസംമുട്ടി ചാകുന്നതുവരെ. അതുകൊണ്ട് കവികളും കഥാകാരന്മാരും ഏതെങ്കിലും രാഷ്ട്രീയകക്ഷിയില്‍ ചേരുന്നതു നന്ന്. കുറെപ്പേരെങ്കിലും അവര്‍ക്കുവേണ്ടി പടപൊരുതാനുണ്ടാവും. കക്ഷിരഹിതനാണ് കവിയെങ്കില്‍, കഥാകാരനെങ്കില്‍ ഇന്നാട്ടില്‍ അയാള്‍ക്ക് ഒരു രക്ഷയുമില്ല. അങ്ങനെയുള്ളവനെ ചവിട്ടി പുറന്തള്ളിക്കളയും. സംശയമുണ്ടോ പ്രിയപ്പെട്ട വായനക്കാര്‍ക്ക്? ഉണ്ടെങ്കില്‍ പി. കുഞ്ഞിരാമന്‍നായരെ നോക്കുക. മഹാകവിത്രയത്തിനുശേഷം വന്ന കവികളില്‍ പ്രമുഖനായിരുന്നല്ലോ അദ്ദേഹം. ‘കക്ഷിരാഷ്ട്രീയ’രഹിതനായതുകൊണ്ട് അദ്ദേഹം അവഗണിക്കപ്പെട്ടിരിക്കുന്നു. കുഞ്ഞിരാമന്‍നായരുടെ പ്രതിഭാവിലാസത്തിന്റെ ആയിരത്തിലൊരംശംപോലുമില്ലാത്ത കവികളെ ബ്ലഡ് പ്രഷര്‍ രോഗികള്‍ പൊക്കിക്കൊണ്ടു നടക്കുകയും ചെയ്യുന്നു. ഇത് ആത്മവഞ്ചനയും ജനവഞ്ചനയുമാണ്.

കേവലചിന്തകള്‍

ലാറ്റിനമേരിക്കന്‍ കവി ബോര്‍ഹെസ് പറഞ്ഞിട്ടുണ്ട് കാവ്യം എപ്പോഴും ഒരു aesthetic event — സൗന്ദര്യാത്മക സംഭവം — ആയിരിക്കണമെന്ന്. അത് പ്രത്യക്ഷമായിരിക്കണം, തത്ക്ഷണജാതമായിരിക്കണം. പ്രേമംപോലെ, കനിയുടെയും ജലത്തിന്റെയും സ്വാദുപോലെ, സുന്ദരിയുടെ സാമീപ്യംപോലെയാവണം. മലകണ്ടാല്‍, സമുദ്രം കണ്ടാല്‍ നമുക്ക് എന്തനുഭവമുണ്ടാകുമോ ആ അനുഭവം ജനിപ്പിക്കണം കവിത. കേവലചിന്തയ്ക്ക് അതില്‍ സ്ഥാനമില്ല. ബോര്‍ഹെസിനോടു യോജിക്കാനാണ് എനിക്കു കൗതുകം. അതുകൊണ്ട് ടി.എസ്. എല്യറ്റിന്റെ കവിതയെക്കാള്‍ ഡിലാമേറിന്റെ കവിതയാണ് എനിക്കിഷ്ടം. വൈലോപ്പിള്ളിയുടെ കവിതയെക്കാള്‍ ചങ്ങമ്പുഴയുടെ കവിതയാണ് എനിക്കിഷ്ടം. ആ മാനസികനിലയുള്ള ഞാന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘പുനശ്ചിന്തകള്‍’ എന്ന കാവ്യം വായിച്ച് ആഹ്ലാദിക്കുന്നില്ലെന്ന് എഴുതിയാല്‍ അദ്ദേഹം കവിയല്ല എന്ന അഭിപ്രായം ആവിഷ്കരിക്കുകയാണെന്നു വിചാരിക്കരുത്.

ഇന്ത്യയെ കണ്ടെത്തി നീ
നന്ന്! നീ വാണൂ: ഞങ്ങള്‍
ഇന്ത്യയെ കണ്ടെത്തേണ്ട
ഗതികേടിലായ് വീണ്ടും

എന്നും ഗാന്ധിജിയെ ലക്ഷ്യമാക്കി

പെരുവഴി താണ്ടുവോര്‍ നാം ഊന്നു
വടിയിനി എങ്ങുപോയ് തേടേണ്ടു?

എന്നും ചോദിക്കുമ്പോള്‍ അവയിലെ ആശയ സാമ്രാജ്യത്തില്‍ പ്രവേശിക്കാന്‍ എനിക്കു സന്തോഷമുണ്ട്. പക്ഷേ, ഈ വരികളും ഇവയുള്‍ക്കൊള്ളുന്ന കാവ്യമാകെയും അനുഭൂതി ജനിപ്പിക്കുന്നില്ല. അനുഭൂതി ജനിപ്പിക്കാത്തതുകൊണ്ട് ഈ കാവ്യം സൗന്ദര്യമയമായ സംഭവമല്ല. (കാവ്യം മാതൃഭൂമി നെഹ്റു ശതാബ്ദിപ്പതിപ്പില്‍)

നിരീക്ഷണങ്ങള്‍

സ്കൂള്‍ കുട്ടികള്‍: മുതുകിലിട്ട തടിച്ച ബാഗ്കൊണ്ട് മറ്റു ബസ്സ് യാത്രക്കാര്‍ക്ക് അംഗഭംഗമുണ്ടാക്കുന്ന സ്വാര്‍ത്ഥന്മാര്‍.

തകഴി ശിവശങ്കരപ്പിള്ള ഒരിക്കല്‍ എന്നോടു ചോദിച്ചു: എത്രതവണ അപ്പൂപ്പനായി? ഞാന്‍ ചിരിച്ചതേയുള്ളു. ‘അപ്പൂപ്പനായതുകൊണ്ട് വാര്‍ദ്ധക്യമായിയെന്നു തോന്നുന്നുണ്ടോ?” തകഴിയുടെകൂടെ വന്നയാള്‍ ചോദിക്കുകയായി. ഞാന്‍ മറുപടി നൽകിയത് ഇങ്ങനെയാണ്: ‘ഇതിനുള്ള ഉത്തരം എന്റെ സ്വന്തമല്ല. ആരോ ഒരു ബുദ്ധിമാന്‍ പറ‍ഞ്ഞതാണ്. അപ്പൂപ്പനായതുകൊണ്ട് വാര്‍ദ്ധക്യമായിയെന്നു തോന്നില്ല. പക്ഷേ, ഭാര്യ അമ്മൂമ്മയായതുകൊണ്ട് വൃദ്ധനായിയെന്നു തോന്നും.’

ഇടപ്പള്ളി. ബസ്സ് നിന്നപ്പോള്‍ ഒരാള്‍ ‘പിച്ചിപ്പൂ, പിച്ചിപ്പൂ’ എന്നു വിളിച്ചുകൊണ്ട് ബസ്സിന്റെ അടുത്തുവന്നു. അതിന്റെ പരിമളം അന്തരീക്ഷത്തില്‍ തങ്ങിനിന്ന് എല്ലാവരെയും ആഹ്ലാദിപ്പിച്ചു. ആരും പൂ വാങ്ങിയില്ല. അപ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചു. പിച്ചിപ്പൂവിന്റെ വെണ്‍മയും റോസാപ്പൂവിന്റെ സൗരഭ്യവും താമരപ്പൂവിന്റെ ഭംഗിയും ഒരുമിച്ചുചേര്‍ന്ന ചങ്ങമ്പുഴക്കവിത എന്ന പുഷ്പം വിടര്‍ന്നത് ഈ സ്ഥലത്താണല്ലോ. എല്ലാവരും അതു വാങ്ങിച്ചു. സൗരഭ്യം നുകര്‍ന്നു ഭംഗി ആസ്വദിച്ചു.

ചിലര്‍ സഹ്യപര്‍വ്വതം അടന്ന് അപ്പുറത്തേക്കു പോകുന്നു. കമ്പന്റെയും സുബ്രഹ്മണ്യ ഭാരതിയുടെയും കാവ്യമധു ആസ്വദിക്കുന്നു. രാജഗോപാലാചാരിയുടെ കൊച്ചുകഥകള്‍ക്കുള്ള സൗന്ദര്യം കണ്ടറിയുന്നു.

ചിലര്‍ കേരളത്തിന്റെ വടക്കനതിര്‍ത്തി കടന്ന് മുന്നോട്ടു പോകുന്നു. സുമിത്രാനന്ദന്‍ പന്തിന്റെ രചനകള്‍ക്കുള്ള സൗഭംഗംകണ്ടു പുളകമണിയുന്നു. താരാശങ്കര്‍ ബാനര്‍ജിയുടെ ‘ആരോഗ്യനികേതനം’ ദര്‍ശിച്ച് ജീവിതത്തെയും മരണത്തെയുംകുറിച്ച് അവബോധമുള്ളവരായി ഭവിക്കുന്നു.

ചിലര്‍ക്കു കന്യാകുമാരിയിലേക്കു പോകാന്‍ താല്പര്യം. അവിടത്തെ സുര്യോദയം കണ്ട് ഉള്ളൂരിനെ വാഴ്ത്തുന്നു. ദേവീക്ഷേത്രത്തിനുമുന്‍പില്‍ കൈകൂപ്പി നിൽക്കുന്നു.

ഞാന്‍ പടിഞ്ഞാറോട്ടു പോകുന്നു. നജീബ് മഹ്ഫൂസിന്റെ നോവല്‍ത്രിതയം കാണാനാണ് എനിക്കു കൊതി. യാനീസ് റീറ്റ്സോസിന്റെ വിപ്ലവകാവ്യങ്ങളില്‍ ആമജ്ജനം ചെയ്യാനാണ് എന്റെ അഭിലാഷം. ഈ ലോകത്ത് ഓരോ വ്യക്തിയും നിസ്തുലനാണ്. ഓരോ ആളിനും ഓരോ അഭിരുചി. അഭിരുചിയുടെ പേരില്‍ ആരെയും നിന്ദിക്കരുത്. ആ നിന്ദനത്തിലും അപമാനനത്തിലും അര്‍ത്ഥമില്ല.

ഭാവനാപരമായ സാക്ഷാത്കാരം

അപ്പോള്‍ എല്ലാം ശാന്തം. തിരുവിതാംകൂര്‍ മഹാരാജാവിനുവേണ്ടി പ്രയത്നിച്ച ഡിലനോയിയുടെ ശവകുടീരത്തിനു മുന്‍പില്‍ ഞങ്ങള്‍ നില്ക്കുകയാണ്. പേച്ചിപ്പാറ അണയില്‍ച്ചെന്ന് സ്വന്തം പ്രതിധ്വനി കേട്ടിട്ട് ആകുലാവസ്ഥയില്‍ എത്തിയവരാണ് ഞങ്ങള്‍. അണകെട്ടിയ എഞ്ചിനീയര്‍ സായ്പിന്റെ മൃതദേഹം അവിടെയൊരിടത്ത് സംസ്കരിച്ചിട്ടുണ്ട്. “പേച്ചിപ്പാറയണയാണോ ഇത്?” ഉറക്കെ ഞാന്‍ ചോദിക്കുന്നു. പ്രതിധ്വനി: “പേച്ചിപ്പാറയണയാണോ ഇത്?” “കളിയാക്കുകയാണോ?” എന്ന് എന്റെ വീണ്ടുമുള്ള ചോദ്യം. “കളിയാക്കുകയാണോ?” എന്ന് ഇങ്ങോട്ടു ചോദ്യം. കൂടുതല്‍ ചോദിക്കാന്‍ കൂടെയുണ്ടായിരുന്ന ഒരന്ധവിശ്വാസി സമ്മതിച്ചില്ല. ശവക്കല്ലറയില്‍ കിടക്കുന്ന സായ്പാണത്രേ ഇങ്ങോട്ടു ചോദ്യമെറിയുന്നത്. കൂടുതല്‍ ഉപദ്രവിച്ചാല്‍ അയാള്‍ പ്രതികാരം ചെയ്യുംപോലും. അന്ന് പ്രായം കുറവായിരുന്ന ഞാന്‍ വല്ലാത്ത അവസ്ഥയിലായി. അങ്ങനെ സ്വസ്ഥത നശിച്ചാണ് ഡിലനോയിയുടെ കല്ലറയ്ക്കടുത്ത് എത്തിയത്. അതുകൊണ്ട് അവിടത്തെ നിശ്ശബ്ദതയ്ക്ക് സാന്ദ്രത വര്‍ദ്ധിച്ചുവെന്ന് എനിക്കു തോന്നി. വെടിയുണ്ടകള്‍ ത്രികോണാകൃതിയില്‍ അടുക്കിവച്ചിരിക്കുന്നു. ശവക്കല്ലറയുടെ ചുറ്റും ഒരടിപ്പൊക്കത്തില്‍ മതില്‍. കൊച്ചു ചരലുകള്‍ കല്ലറയില്‍ വിരിച്ചിരിക്കുന്നു. അന്ന് ഒരു പുല്ക്കൊടിപോലുമില്ല ഒരിടത്തും. ദൂരെ ഒരില അനങ്ങുന്ന ശബ്ദം കേള്‍ക്കാം. മഹാകവി പണ്ടു പറഞ്ഞപോലെ ശേഷമുള്ളതെല്ലാം നിശ്ശബ്ദത. ആ നിശ്ശബ്ദതയിലൂടെ ഞാന്‍ ഭൂതകാലത്തെത്തി. ഡിലനോയി പടവെട്ടുന്നതു ഞാന്‍ കണ്ടു. അയാളുടെ യാനപാത്രങ്ങള്‍ നീലക്കടലില്‍ നീങ്ങുന്നതു ഞാന്‍ കണ്ടു. നമ്മുടെ പക്ഷത്തും ശത്രുപക്ഷത്തുമുള്ളവര്‍ വീണു മരിക്കുന്നതു ഞാന്‍ കണ്ടു. ഈ കാഴ്ചയക്കെല്ലാം സഹായമരുളിയത് ഡിലനോയിയുടെ ശവക്കല്ലറതന്നെ. ഉണങ്ങിയ റോസാപ്പൂവിതള്‍കണ്ട് കാമുകന്‍ പൂര്‍വകാല പ്രണയരംഗങ്ങളിലേക്കു പോകുന്നതുപോലെയാണ് ഞാന്‍ ഡിലനോയിയെയും യുദ്ധത്തെയും മനക്കണ്ണുകൊണ്ടു കണ്ടത്. ഇതാണ് ഭാവനാപരമായ സാക്ഷാത്കാരം. സി.ബി. ശോഭന്റെ ‘ഉണ്ണി മറക്കായ്ക’ എന്ന കാവ്യം വര്‍ത്തമാന കാലത്തില്‍നിന്നുകൊണ്ട് ഭൂതകാലത്തെ സാക്ഷാത്കരിക്കാന്‍ യത്നിക്കുന്നു. അതില്‍ വിജയം പ്രാപിക്കുകയും ചെയ്യുന്നു.

ഉണ്ണീ, മറക്കായ്ക
പിന്നാമ്പുറത്തെയശോകമരച്ചോട്ടി-
ലൊന്നായിരുന്നു കരിയിലത്തീകുട്ടി-
യെണ്ണമില്ലാത്ത കഥകള്‍ പറഞ്ഞതും
കണ്ണീര്‍ത്തെളിവാര്‍ന്നൊഴുകുന്നൊരാറ്റിന്റെ
വെണ്‍മണല്‍ത്തിട്ടില്‍ക്കളിച്ചു വളര്‍ന്നതും

ഇമേജുകളിലൂടെ വികാരസംക്രമണം നടത്താന്‍ കവിക്കറിയാം. ഒന്നേ ന്യൂനതയായുള്ളു. ക്ളീഷേയല്ലാതെ വേറൊന്നുമില്ല ഈ കാവ്യത്തില്‍. ക്ളീഷേ നമ്മെ വല്ലാതെ വേദനിപ്പിക്കും; പല്ലുവേദനപോലെ.

നിര്‍വ്വചനങ്ങള്‍

തിടുക്കം (ധിറുതി)
മാന്യതയുള്ളവര്‍ ഇതു മറ്റുള്ളവരുടെ മുന്‍പില്‍ കാണിക്കില്ല.
അച്ഛന്‍
എല്ലാ വീടുകളിലുമുള്ള തടിമാടന്‍. മകന്‍ അയാളെ കണ്ടാലുടന്‍ മടക്കിക്കുത്ത് അഴിച്ചിടും. പക്ഷേ, ഉള്ളില്‍ പുച്ഛം. അയാള്‍ പറയുന്നതൊക്കെ ഭാര്യയ്ക്ക് അസ്വീകാര്യം. അതുതന്നെ മകന്‍ പറഞ്ഞാല്‍ അവര്‍ക്കു സ്വീകാര്യം. മാസംതോറും ശമ്പളം കൊണ്ടുവന്നു ഭാര്യയ്ക്കു നൽകേണ്ട ഒരു യന്ത്രം.
പി. കേശവദേവ്
പ്രഭാഷണവേദികളിലെ പ്രക്ഷോഭകന്‍. പ്രഭാഷണംകഴിഞ്ഞ് കാറില്‍ കയറിയാല്‍ ആട്ടിന്‍ കുട്ടിയെപ്പോലെ ശാന്തന്‍.
സ്ക്കൂള്‍ കുട്ടികള്‍
മുതുകിലിട്ട തടിച്ച ബാഗ്കൊണ്ട് മറ്റു ബസ്സ് യാത്രക്കാര്‍ക്ക് അംഗഭംഗമുണ്ടാക്കുന്ന സ്വാര്‍ത്ഥന്മാര്‍.
എക്സ്-റേ
ഭാര്യയ്ക്കു ഭര്‍ത്താവിന്റെ ഉള്ളറിയാന്‍ വേണ്ടി റെന്റജന്‍ എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചത്.
രോഗം
ഭര്‍ത്താവിനു ജലദോഷം വന്നാല്‍ അത് അയാള്‍ ന്യൂമോണിയയായി കരുതി ഡോക്ടറുടെ അടുത്തേക്ക് ഓടും. ഭാര്യയ്ക്കു ന്യൂമോണിയ വന്നാല്‍ ‘ഹേ ജലദോഷം. സാരമില്ല’ എന്ന് അയാള്‍ പറയും. അവളെ ഡോക്ടറുടെ അടുക്കലേക്കു കൊണ്ടുപോകുകയുമില്ല.
നിലം
തെങ്ങിന്‍തോപ്പ്: അശക്തനായവനില്‍നിന്ന് അവന്റെ ശക്തരായ ബന്ധുക്കള്‍ക്ക് കൈയടക്കിവയ്ക്കാനുള്ളവ.
ജോയിന്റ് സേവിങ്സ് അക്കൗണ്ട്
ചെക്കില്‍ ഭാര്യയുടെ കള്ളയൊപ്പിട്ടു ബാങ്കില്‍ കൊണ്ടുപോയി പണമെടുക്കാന്‍ ഭര്‍ത്താവിനെ സഹായിക്കുന്ന ഏര്‍പ്പാട്.
ഗാല്‍സ്വര്‍ത്തി
പരമബോറനായ ഒരു ഇംഗ്ലീഷ് സാഹിത്യകാരന്‍.
ടെലിവിഷനിലെ ഏറ്റവും ബോറായ പരിപാടി
സിദ്ധാര്‍ത്ഥബാസുവിന്റെ ക്വിസ് പരിപാടി. അതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ ധിഷണയ്ക്ക് ആഹ്ലാദമല്ല ഉണ്ടാവുക. മനസ്സിനു പിരിമുറുക്കമാണ്. ആ അര്‍ത്ഥത്തില്‍ ആരോ എവിടെയോ എഴുതിയിരുന്നുവെന്നും തോന്നുന്നു.

വാളല്ലെന്‍ സമരായുധം

ഇതെഴുതുന്ന ആളിന് ‘അഭിമുഖ സംഭാഷണ’ത്തിന്റെ റിപോര്‍ട്ടുകളില്‍ ഒരു വിശ്വാസവുമില്ല. കാരണം ചോദ്യം കേട്ടയുടനെ ഉത്തരം പറയേണ്ടയാള്‍ ഒരാവരണത്തിനുള്ളില്‍ മറയും എന്നതാണ്. വിനയത്താല്‍, മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള വൈമനസ്യത്താല്‍, സുഹൃത്തുക്കളെ സന്തോഷിപ്പിക്കാനുള്ള വ്യഗ്രതയാല്‍, സ്വന്തം നിഗൂഢത പരിരക്ഷിക്കാനുള്ള താല്‍പര്യത്താല്‍ ഒക്കെ ഈ പ്രച്ഛന്നതയുണ്ടാകും. അതുകൊണ്ട് ഒരഭിമുഖ സംഭാഷണവും സത്യസന്ധമല്ല. ഇപ്പോഴത്തെ ചില കവികളെ പരമപുച്ഛത്തോടു വീക്ഷിക്കുന്ന ഒരുകവി, അവരെ ആക്ഷേപിക്കാന്‍ എന്നില്‍ പലപ്പോഴും പ്രേരണ ചെലുത്തിയിട്ടുള്ള ഒരുകവി (ഞാനങ്ങനെ ചെയ്തിട്ടില്ല) അടുത്തകാലത്ത് അവരുടെയെല്ലാം സ്തോതാവായി അഭിമുഖ സംഭാഷണത്തിലൂടെ പ്രത്യക്ഷനായി. എന്തിന്? സുഗതകുമാരിയുടെ ഏതെങ്കിലും ഒരുകാവ്യം വാരികയില്‍ വന്നാല്‍ ‘കണ്ടില്ലേ, കവിതയാണോ ഇത്?’ എന്ന് അദ്ദേഹം എന്നോടു ചോദിക്കുമായിരുന്നു. ഒരിക്കലദ്ദേഹം “ശാര്‍ദ്ദുലവിക്രീഡിതവും സ്രഗ്ദ്ധരയും ചേര്‍ത്ത് എഴുതിയിരിക്കുന്നതു കണ്ടില്ലേ സുഗതകുമാരി. നിങ്ങളെന്താ മിണ്ടാത്തത്?” എന്ന് എന്നോട് ചോദിച്ചു. പക്ഷേ, അഭിമുഖസംഭാഷണത്തില്‍ ആവിര്‍ഭവിച്ച അദ്ദേഹം സുഗതകുമാരിയുടെ കാവ്യത്തിന്റെ നിന്ദകനല്ല, സ്തോതാവാണ്. ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഒരഭിമുഖ സംഭാഷണവും വിശ്വസിക്കാനാവില്ലെന്ന്. സത്യമിതായതിനാല്‍ ഒരു വലിയ ‘മാര്‍ജിന്‍’ ഇട്ടുകൊണ്ടാണ് ഞാന്‍ ‘കുങ്കുമ’ത്തിലെ അഭിമുഖ സംഭാഷണത്തിന്റെ റിപോര്‍ട്ട് വായിച്ചത്. ചോദ്യകര്‍ത്താവ് എം. മനോഹരന്‍. ഉത്തരങ്ങള്‍ നല്കിയത് തിരുനല്ലൂര്‍ കരുണാകരന്‍. അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ക്ക് ബഹിര്‍ഭാഗസ്ഥത എന്ന ദോഷമില്ല. ചോദ്യങ്ങളുടെ സ്വഭാവത്തെ അതിലംഘിച്ച് പ്രൗഢമായി കരുണാകരന്‍ മറുപടി നൽകിയിട്ടുണ്ട്. ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരത്തോട് എനിക്കുള്ള വിപ്രതിപത്തി സ്പഷ്ടമാക്കാനാണ് ഇതു കുറിക്കുന്നത്.

ചോദ്യം
ഒരു വിപ്ലവകവി എന്ന വയലാറിനെപ്പറ്റിയുള്ള വിശേഷണം പല നിരൂപകരും ചോദ്യം ചെയ്യുന്നുണ്ട്. സാറിന്റെ അഭിപ്രായം എന്താണ്?
ഉത്തരം
കമ്മ്യൂണിസമെന്നു കേട്ടാല്‍ ഞെട്ടിത്തെറിക്കുന്ന നിരൂപകര്‍ ഇന്നുമുണ്ടല്ലോ മലയാളത്തില്‍. അവര്‍ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ.

നിരൂപകര്‍ എന്ന പദത്തിലെ ബഹുത്വം യഥാര്‍ത്ഥത്തില്‍ ഏകത്വമാണ്. രാമവര്‍മ്മ മാറ്റൊലിക്കവിയാണെന്നും വിപ്ലവകവിയല്ലെന്നും എഴുതിയത് ഞാനാണ്. അങ്ങനെയുള്ള എന്നെ ആന്റികമ്മ്യൂണിസ്റ്റായി ചിത്രീകരിക്കുന്ന കരുണാകരന്‍ രണ്ടു ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നു. 1) താൻ ഉന്നതനായ കമ്മ്യൂണിസ്റ്റാണെന്നു സ്ഥാപിക്കുക. അല്ലെങ്കില്‍ അരക്കിട്ട് ഉറപ്പിക്കുക. 2) എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി കീലടിച്ചു കാണിക്കുക. ഇതെഴുതുന്നയാള്‍ കമ്മ്യൂണിസ്റ്റാണോ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണോ എന്ന് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. പക്ഷേ, ഞാന്‍ ലോകസാഹിത്യത്തിലെ ഉത്കൃഷ്ടരായ കമ്മ്യൂണിസ്റ്റ് കവികളുടെ സ്തോതാവാണ്. ഗ്രീസിലെ യാനീസ് റീറ്റ് സോസ്, റഷ്യയിലെ മായകോവ്സ്കി, ചിലിയിലെ പാവ്ലോ നെറൂദ, ജര്‍മ്മനിയിലെ ബ്രഹ്റ്റ്, ചൈനയിലെ മവോ സെ തൂങ്ങ്, ആര്‍ജന്റിനയിലെ ചെഗുവരേ ഈ വിപ്ലവ കവികളെക്കുറിച്ചെല്ലാം പ്രശംസിച്ച് പലപ്പോഴും എഴുതിയിട്ടുള്ളവനാണ് ഞാന്‍. അവര്‍ സമൂഹസ്ഥിതി പരിവര്‍ത്തകരായിരിക്കുന്നതു പോലെ വയലാര്‍ രാമവര്‍മ്മ ‘റെവ്ലുഷനറി പൊയറ്റ്’ അല്ല. രാഷ്ട്രവ്യവഹാരത്തില്‍ ആമജ്ജനംചെയ്ത ഈ കവികളില്‍ പലരും സ്വേച്ഛാധിപത്യത്തിന്റെ പീഡനങ്ങള്‍ക്ക് — മര്‍ദ്ദനങ്ങള്‍ക്ക് — വിധേയരായി ജയിലില്‍ പോയവരാണ്. കാരാഗൃഹത്തില്‍ നിന്നിറങ്ങിവന്നിട്ട് വീണ്ടും പൊലിസിന്റെ മര്‍ദ്ദനമേറ്റ് കാരാഗൃഹത്തിലേക്കുതന്നെ മടങ്ങിയവരാണ്. നിശ്ശബ്ദരായ ബഹുജനത്തിന്റെ വികാരങ്ങളോടു ‘താദാത്മ്യം’ പ്രാപിച്ച് അവരുടെ അനന്യത വ്യക്തമാക്കിയവരാണ്. തൊഴിലാളികളുടെ — വിശാലമായ അര്‍ത്ഥത്തില്‍ ബഹുജനത്തിന്റെ — വിപ്ലവാത്മകമായ ഇച്ഛാശക്തിയെ ജ്വലിപ്പിച്ചുവിട്ടവരാണ് ഇക്കവികള്‍. വസ്തുനിഷ്ഠമായ സത്യം ബഹുജനത്തിന് ദോഷം ചെയ്യുമെങ്കില്‍ അതിനെ ആന്തരശക്തികള്‍കൊണ്ടു നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കാവ്യങ്ങളിലൂടെ ഉദ്ബോധനം നടത്തിയവരാണ് അവര്‍. റഷ്യയിലെ തൊഴിലാളി ഫാക്ടറിയിലെ ജോലിക്കാരനാണെങ്കില്‍ റഷ്യയിലെ മായകോവ്സ്കി പദങ്ങളുടെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. അദ്ദേഹം നിര്‍മ്മിച്ച വാക്കുകളുടെ റോക്കറ്റില്‍ കയറിയാണ് റഷ്യന്‍ജനത സമത്വസുന്ദരമായ മണ്ഡലത്തിലെത്തിയത്. ഇതിനൊന്നും വയലാര്‍ രാമവര്‍മ്മയ്ക്കു കഴിഞ്ഞില്ല. അദ്ദേഹം ചങ്ങമ്പുഴയില്‍നിന്ന് കടംവാങ്ങിയ ഡിക്ഷനിലൂടെ, ബിംബങ്ങളിലൂടെ വൈകാരികബന്ധങ്ങള്‍ ചിത്രീകരിച്ചതേയുള്ളു. ആ ബന്ധങ്ങള്‍ തികച്ചും ബൂര്‍ഷ്വാസിയുടേയും. വൈഷയികമായ കവിതയാണ് രാമവര്‍മ്മയുടേത്. അതിനു വിപ്ലവ കവിതയുടെ കെട്ടുറപ്പ് ഇല്ല. നിയന്ത്രണമില്ല. മുകളില്‍പ്പറഞ്ഞ വിപ്ലവ കവികള്‍ രാഷ്ട്രാന്തരീയമായ സമൂഹത്തിനുവേണ്ടി — ഇന്റര്‍ നാഷനല്‍ സൊസൈറ്റിക്കുവേണ്ടി — കാവ്യങ്ങള്‍ രചിച്ചപ്പോള്‍ രാമവര്‍മ്മ റൊമാന്റിസിസത്തിന്റെ സന്തതിയായ ആത്മസന്തോഷത്തിന്റെ കൊച്ചുവട്ടത്തില്‍ക്കിടന്നു കളിക്കുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ‘സോകാള്‍ഡ്’ വിപ്ലവകാവ്യങ്ങള്‍ ദുര്‍ബ്ബലങ്ങളായിപ്പോയത്. ‘വാളല്ലെന്‍ സമരായുധം’ എന്നും ‘മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍’ എന്നും പറയുന്ന ആളാണോ വിപ്ലവകവി?

ചോദ്യം, ഉത്തരം

നമ്മുടെ വാരികകളില്‍ വരുന്ന പല കഥകളും അധഃസ്ഥല സ്പര്‍ശികളാണ്. ഒരു തലത്തില്‍ നിന്ന് അവ ഉയരുന്നില്ല. പൊലീസിന്റെ മര്‍ദ്ദനമോ മുതലാളികളുടെ ചൂഷണമോ ഒക്കെ പ്രതിപാദിച്ചുകൊള്ളു. പക്ഷേ, അവ അനുവാചകന്റെ മനസ്സിനെ സമ്പന്നമാക്കേണ്ടതല്ലേ? വികാരങ്ങള്‍ക്ക് ഉദാത്തത നല്‍കേണ്ടതല്ലേ?

Symbol question.svg.png വയലാര്‍ രാമവര്‍മ്മ അവാര്‍ഡിനെക്കുറിച്ച് എന്തു പറയുന്നു?

എന്തു പറയാന്‍? എന്റെ അഭിവന്ദ്യ മിത്രം തിരുനല്ലൂര്‍ കരുണാകരന് ഇരുപത്തയ്യായിരം രൂപ കിട്ടിയതില്‍ എനിക്കു സന്തോഷമുണ്ടെന്നു പറഞ്ഞാല്‍ അതു കള്ളമായിരിക്കും. എങ്കിലും അസൂയയില്ല, അസ്വസ്ഥതയില്ല. പിന്നെ ഈ അവാര്‍ഡൊക്കെ വലിയ കാര്യമാണെന്നു വായനക്കാര്‍ വിചാരിക്കരുത്. ‘വയലാര്‍ രാമവര്‍മ്മ അവാര്‍ഡ്’ ഏര്‍പ്പാടുചെയ്തപ്പോള്‍ എസ്.കെ. നായര്‍ എന്നോടു പറഞ്ഞു: “ഇത്തവണ ലളിതാംബിക അന്തര്‍ജ്ജനത്തിന് കൊടുക്കും അവാര്‍ഡ്. അടുത്ത വര്‍ഷത്തിലെ അവാര്‍ഡ് സാറിന്റെ സാഹിത്യവാരഫലത്തിനായിരിക്കും. അതു കൊണ്ട് ഉടനെ അതു പുസ്തകമാക്കണം.” മൂക്കുകണ്ണട താഴെവീണു പൊട്ടിപ്പോയത് വീണ്ടും വാങ്ങാന്‍ പണമില്ലാതെ അക്കാലത്ത് കഷ്ടപ്പെട്ടിരുന്ന ഞാന്‍ എസ്. കെ. നായരോടു പറഞ്ഞു: “എനിക്ക് ആ അവാര്‍ഡ് വേണ്ട” എന്ന് സാഹിത്യവാരഫലം ഇന്നുവരെ പുസ്തകമാക്കിയിട്ടുമില്ല. സമ്മാനം കിട്ടാന്‍ വേണ്ടി വൈലോപ്പിള്ളി ഗ്രന്ഥപ്രസാധനത്തിന്റെ തീയതി തിരുത്തിയെന്ന് ആരോപറഞ്ഞതു കേട്ടയുടനെ അതിന്റെ സത്യാത്മകത അന്വേഷിക്കുകപോലും ചെയ്യാതെ ഞാന്‍ ഫൈനല്‍ ജഡ്ജിങ് കമ്മിറ്റിയില്‍ നിന്നു മാറിക്കളഞ്ഞു. പ്രിയപ്പെട്ട വായനക്കാരേ ഈ സമ്മാനത്തിലൊന്നും ഒരര്‍ത്ഥവുമില്ല.

Symbol question.svg.png നിങ്ങളുടെ സാഹിത്യവാരഫലത്തിന് അവാര്‍ഡ് കിട്ടാന്‍ യോഗ്യതയുണ്ടോ?

കിട്ടിയതിനെല്ലാം അതിനുള്ള യോഗ്യതയുണ്ട് എന്നാണോ വിചാരം?

Symbol question.svg.png കടുകട്ടിയായി, നിയമത്തില്‍നിന്നു മാറാതെ ജീവിക്കുന്നവരെക്കുറിച്ച് എന്താണഭിപ്രായം?

ഒരുതരം അനിയത മാനസികനിലയായിരിക്കും അവര്‍ക്ക്. സ്വന്തം കാര്യം വരുമ്പോള്‍ എന്തും ചെയ്യുകയും ചെയ്യും.

Symbol question.svg.png അന്യര്‍ വീട്ടില്‍ കയറിവരുന്നതെങ്ങനെ?

മാന്യര്‍ ഡോര്‍ബെല്ല് അടിച്ചിട്ട് അവിടെത്തന്നെ നിൽക്കും. ഗൃഹനായകന്‍ ചെന്നുവിളിച്ചാലേ അകത്തേക്കു വരൂ. അമാന്യര്‍ ബെല്ലടിക്കാതെ പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി വരും. പെട്ടെന്ന് നമ്മള്‍ അവരെകാണും. ഞെട്ടിപ്പോകുകയും ചെയ്യും.

Symbol question.svg.png തോപ്പില്‍ ഭാസി നിങ്ങളെക്കുറിച്ച് ‘കുങ്കുമ’ത്തില്‍ എഴുതിയിട്ടുണ്ട്. അതു വായിച്ചോ? വായിച്ചില്ലെങ്കില്‍ വായിച്ച് അഭിപ്രായം പറയൂ. (ചോദ്യം പോസ്റ്റില്‍ കിട്ടിയത്)

വായിച്ചു. ഭാസിയുടേത് വ്യക്തിപരമായ ഉപാലംഭമാണ്. വിമര്‍ശനം സര്‍ഗ്ഗാത്മകമാകുമ്പോള്‍ എനിക്കെന്നല്ല, ആര്‍ക്കും ഇഷ്ടമാണ്. മുന്‍പ് എം. കെ. മേനോന്‍ (വിലാസിനി) സാഹിത്യവാരഫലത്തെ കളിയാക്കി ലേഖനമെഴുതി. ഭാസി പറയുന്നതിനെക്കാള്‍ തീക്ഷ്ണമായിരുന്നു അദ്ദേഹത്തിന്റെ ആ ലേഖനം. അത് വായിച്ച ഞാന്‍ അദ്ദേഹത്തെ കൂടുതലായി ബഹുമാനിക്കാന്‍ തുടങ്ങി. ആത്മപ്രശംസയായി കരുതരുത്. മുണ്ടശ്ശേരിയുടെ ‘രാജരാജന്റെ മാറ്റൊലി’യെ വിമര്‍ശിച്ച് ഞാന്‍ ലേഖനമെഴുതി. ഒരുവാക്കുപോലും അതില്‍ മുണ്ടശ്ശേരിക്ക് അനുകൂലമായിരുന്നില്ല. എന്നിട്ടും അദ്ദേഹം എന്നെ അഭിനന്ദിച്ചു. തന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍ പ്രസംഗിക്കാന്‍ ചെല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ക്രീയേറ്റീ’വായ ഒരു പ്രബന്ധവും പ്രതിഷേധത്തെ ക്ഷണിച്ചുവരുത്തുകയില്ല.

സത്യം അസത്യമായി മാറുന്നു

കോളേജില്‍ അധ്യാപകരായവര്‍ക്കെല്ലാം അനുഭവമുള്ള കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഫാന്‍സി ഡ്രെസ്സ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറിയപങ്കും ഭിക്ഷക്കാരായോ കുഷ്ഠരോഗികളായോ വേഷംകെട്ടിവരും. പുണ്ണുകള്‍ കാണിച്ച് യാചിക്കുന്ന ഫാന്‍സി ഡ്രെസ്സുകാരും വിരളമല്ല. ദ്രഷ്ടാവിന് ഉന്നമനം നൽകുന്ന ഒരു വേഷവും കാണില്ല. അതുപോലെ ചെറുകഥാമത്സരത്തിലെ രചനകള്‍ പരിശോധിക്കുന്നവര്‍ക്കും മനസ്സിലാകും ജീവിതത്തിന്റെ ഹീനാംശങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്കു താല്‍പര്യമെന്ന്. ഒന്നുകില്‍ കഥാനായകന്‍ ക്ഷയംവന്നു മരിക്കുന്നു. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു. കുത്തിക്കൊല്ലലും തലയ്ക്കടിച്ചുകൊല്ലലും സര്‍വ സാധാരണം. നമ്മുടെ വാരികകളില്‍ വരുന്ന പല കഥകളും ഇതുപോലെ അധഃസ്ഥലസ്പര്‍ശികളാണ്. ഒരുതലത്തില്‍നിന്ന് അവ ഉയരുന്നില്ല. പൊലിസിന്റെ മര്‍ദ്ദനമോ മുതലാളികളുടെ ചൂഷണമോ ഒക്കെ പ്രതിപാദിച്ചുകൊണ്ടുള്ളു. പക്ഷേ, അവ അനുവാചകന്റെ മനസ്സിനെ സമ്പന്നമാക്കേണ്ടതല്ലേ? വികാരങ്ങള്‍ക്ക് ഉദാത്തത നൽകേണ്ടതല്ലേ? അതൊന്നുമില്ല. ദേശാഭിമാനി വാരികയില്‍ കാസിം വാടാനപ്പള്ളി എഴുതിയ “ഭാവഭേദങ്ങള്‍” എന്ന കഥ വായിക്കുക. അനിയത്തിക്കു വിവാഹം. ദരിദ്രയായ ഒരു ചേച്ചിക്ക് ഒരു സ്വര്‍ണ്ണവളയേ കൊടുക്കാനാവൂ. അതിനുള്ള രണ്ടായിരം രൂപതന്നെ ബ്ലെയിഡ് കമ്പനിയില്‍നിന്ന് അമിതമായ പലിശയ്ക്കു കടം മേടിച്ചതാണ്. മറ്റു ചേച്ചിമാര്‍ അനേകം വളകള്‍ കൊടുക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ ഒറ്റ വളക്കാരി വിവാഹത്തിനു പോകേണ്ടതില്ലെന്നു തീരുമാനിക്കുന്നു. ഇതിന്റെ അവാസ്തവികത പ്രകടമാണ്. ഒരു വളകൊണ്ടു കൊടുത്തിട്ട് ‘എനിക്കിത്രമാത്രമേ തരാന്‍ പറ്റൂ’ എന്ന് അവള്‍ പറഞ്ഞാല്‍ അനിയത്തി അവളെ ആലിംഗനം ചെയ്യും. അനേകം വളകള്‍ കൊടുത്ത സമ്പന്നകളായ ചേച്ചിമാരോട് തോന്നുന്ന സ്നേഹത്തിന്റെ ആയിരമിരട്ടി സ്നേഹം അവള്‍ക്ക് ആ ചേച്ചിയോടു തോന്നുകയും ചെയ്യും. പക്ഷേ, കഥാകാരന് അതല്ലല്ലോ ലക്ഷ്യം. സ്നേഹാവിഷ്കാരത്തെക്കാള്‍ അദ്ദേഹത്തിനു പ്രാധാന്യമുള്ളത് ഒരുവള മാത്രം കൊടുക്കാന്‍ കാരണമായിഭവിച്ച സമൂഹവ്യവസ്ഥിതിയില്‍ ആഘാതമേല്പിക്കലാണ്. അടിക്കുന്നു. സത്യം ‘ഡിസ്റ്റോര്‍ട്ട്’ ചെയ്യപ്പെടുന്നു. അതിനുംപുറമേ കഥ താണതലത്തില്‍ നിൽക്കുകയും ചെയ്യുന്നു. മനുഷ്യന്‍ യുക്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുകയാണെങ്കിലും അവനെ വഴിതെറ്റിച്ച് യുക്തിരഹിതമായ മണ്ഡലത്തില്‍ കൊണ്ടുചെല്ലാന്‍ ചിലര്‍ക്ക് എന്തു താല്‍പര്യമാണെന്നോ!

കുട്ടിയെപ്പോലെ നിരൂപകന്‍

ഒരു കഥ. പേരുകേട്ട ഒരു മിലിട്ടറി ജനറലിനെ പാരീസിലേക്ക് അയച്ചു അധികാരികള്‍. ജനറല്‍ എന്നും കാലത്തു നടക്കാന്‍ പോകും. പോകുമ്പോള്‍ കൊച്ചു മകനെക്കൂടി കൊണ്ടുപോകും അയാള്‍. ഒരുദിവസം അവര്‍ ഒരുദ്യാനത്തില്‍ ചെന്നപ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന നെപ്പോളിയന്റെ പ്രതിമകണ്ടു; മനോഹരമായ കുതിരയുടെ പുറത്തിരിക്കുകയാണ് നെപ്പോളിയന്‍. കുട്ടി പറഞ്ഞു: “അച്ഛാ ഈ നെപ്പോളിയനെ കാണാന്‍ എന്നെ എന്നും കൊണ്ടുവരുമോ?” ജനറലിനു വലിയ സന്തോഷമായി. മകന് നെപ്പോളിയനെ ഇഷ്ടമായാല്‍ അവനും ഭാവിയില്‍ അദ്ദേഹത്തെപ്പോലെയാകുമല്ലോ എന്നോര്‍ത്തുള്ള സന്തോഷം. അങ്ങനെയിരിക്കെ ആ ജനറലിനെ വേറൊരു സ്ഥലത്തേക്കു മാറ്റി. അവസാനമായി നെപ്പോളിയനെ കാണാന്‍ മകന്‍ അച്ഛനോടൊരുമിച്ച് ഉദ്യാനത്തിലെത്തി. അവന്‍ ജനറലിനോടു ചോദിച്ചു: “അച്ഛാ ഇവിടെ വരുമ്പോഴെല്ലാം എനിക്കൊരു ചോദ്യം ചോദിക്കണമെന്നുണ്ടായിരുന്നു. ഇതുവരെ ചോദിച്ചില്ലെന്നേയുള്ളു. ഇനി നമ്മള്‍ ഇവിടെ വരില്ലല്ലോ. അതുകൊണ്ട് ചോദിക്കാം. സുന്ദരനായ നെപ്പോളിയന്റെ പുറത്തുകയറിയിരിക്കുന്ന ആ വിരൂപന്‍ ആരാണച്ഛാ?” കുട്ടി കുതിരയെ നെപ്പോളിയനായി തെറ്റിദ്ധരിച്ചതുപോലെയാണ് നമ്മുടെ നവീന നിരൂപകര്‍ മഹാകവികളെ കണ്ടു തെറ്റിദ്ധരിക്കുന്നത്. കുമാരനാശാന്റെ ‘നളിനി’ ദുരന്തകാവ്യമാണെന്ന് എഴുതിവിടുന്ന ആള് ആ കൊച്ചുകുട്ടിയെപ്പോലെയാണ്.

മാലിന്യം

ജനയുഗം വാരികയിലെ “സ്വര്‍ഗ്ഗത്തിലെ നിക്ഷേപം” എന്ന മിനിക്കഥ (!) മലിനമാണ്. ക്രൈസ്തവ പുരോഹിതന്‍ (വലിയ ഇടയന്‍ എന്നു കഥാകാരനായ ഫ്രൊഫ. മാത്യു സി. എബ്രഹാമിന്റെ പ്രയോഗം) കാപട്യത്തിന്റെ പ്രതിരൂപമാണ് എന്ന് കഥാകാരന്‍ പറഞ്ഞതു കൊണ്ടല്ല. ആ പുരോഹിതന്‍ പട്ടുകുപ്പായമണിഞ്ഞ് ബെന്‍സ്കാറില്‍ വന്നിറങ്ങി കുഞ്ഞാടുകളെക്കൊണ്ടു പണം ചെലവാക്കിച്ചു എന്ന് എഴുതിയതുകൊണ്ടുമല്ല. അവരെ പിഴിഞ്ഞ് അയാള്‍ അമ്പതുലക്ഷം രൂപ സമ്പാദിച്ചു.

എന്നു വ്യക്തമാക്കിയതുകൊണ്ടുമല്ല. കലാരാഹിത്യത്തിന്റെ അന്ധകാരം അതു വ്യാപിപ്പിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് അതിന് ഓടസ്സാഹിത്യമായി ഞാന്‍ കരുതുന്നത്. എനിക്കു സന്ന്യാസികളോടു പൊതുവേ ബഹുമാനമാണ്. എന്നാല്‍ വയലാര്‍ രാമവര്‍മ്മ ‘സന്ന്യാസി’ എന്ന കാവ്യത്തിലൂടെ ഒരു കാഷായവസ്ത്രക്കാരനെ അവതരിപ്പിച്ചപ്പോള്‍ അതിലെ പരിഹാസം എനിക്കിഷ്മായി. യുക്തിവൈചിത്ര്യംകൊണ്ടും സംഭവസന്നിവേശത്തിന്റെ നവീനതകൊണ്ടും പുരോഹിത നിന്ദ കലയുടെ മണ്ഡലത്തിലേക്കു കടന്നാല്‍ അനുവാചകനു പരാതിയില്ല. ‘ജനയുഗ’ത്തിലെ ഈ കഥാകാരനു വെറുപ്പേയുള്ളു. ആ വെറുപ്പിന്റെ കോച്ചുവാതം അദ്ദേഹം ഒരു ക്രൈസ്തവ പുരോഹിതനിലേക്കു സംക്രമിപ്പിക്കുന്നു. അതുകൊണ്ട് ഇതു കഥയല്ല, കോച്ചുവാതമാണ്.

മാര്‍കേസിന്റെ പുതിയ നോവല്‍

ജീവിതം ധന്യമായിയെന്നു തോന്നുന്ന നിമിഷങ്ങളുണ്ട്. അങ്ങനെയൊരു നിമിഷത്തിലാണ് ഞാനിപ്പോള്‍. എന്തെന്നല്ലേ? ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കേസിന്റെ ഏറ്റവും പുതിയ നോവല്‍ Love in the time of Cholera ഞാനിപ്പോള്‍ വായിച്ചുതീര്‍ത്തതേയുള്ളു. അതിന്റെ ലഹരിയിലിരുന്നുകൊണ്ടാണ് ഈ വരികള്‍ കുറിക്കുന്നത്. ഈ നോവലിന്റെ രചനകൊണ്ട് അദ്ദേഹം ജീവിച്ചിരിക്കുന്ന മറ്റു ലാറ്റിനമേരിക്കന്‍ നോവലിസ്റ്റുകളെ മാത്രമല്ല, സമകാലികരായ മറ്റു യൂറോപ്യന്‍ നോവലിസ്റ്റുകളെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു. ഇതിന്റെ പ്രാധാന്യമെടുത്തു കാണിക്കാനോ സൗന്ദര്യം വ്യക്തമാക്കിത്തരാനോ ഇവിടെ സ്ഥലമില്ല. പുതിയ പുസ്തകങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് അറിവു നൽകാന്‍വേണ്ടി മാത്രമാണ് ഞാന്‍ കൂടക്കൂടെ ഇമ്മാതിരി ഖണ്ഡികകള്‍ എഴുതുന്നത്.

ഡോക്ടര്‍ ഊര്‍വിനോയും ഭാര്യയും കരബീയന്‍ സമുദ്രതീരത്തുള്ള ഒരു പട്ടണത്തില്‍ വസിക്കുകയാണ്. പട്ടണത്തിന്റെ പേരു നോവലില്‍ പറഞ്ഞിട്ടില്ല. ഊര്‍വിനോ പ്രശസ്തനായ ഡോക്ടറാണ്. അദ്ദേഹത്തിന്റെ വീട്ടിലെ തത്ത ഒരു ദിവസം പറന്നുപൊയ്ക്കളഞ്ഞു. അഗ്നിശമനക്കാര്‍ വന്നു വെള്ളമടിച്ചെങ്കിലും തത്ത അതിരുന്ന മരത്തില്‍നിന്നു രക്ഷപ്പെട്ടു. ഡോക്ടര്‍ പിന്നീടു നോക്കിയപ്പോള്‍ അത് ഒരു മാവിലിരിക്കുന്നതു കണ്ടു. അദ്ദേഹം ഏണിചാരി മാവില്‍ കയറി. വഴുതിവീണു മരിക്കുകയും ചെയ്തു. മരണമന്വേഷിച്ച് എത്തിയവരുടെ കൂട്ടത്തില്‍ എഴുപത്താറുവയസ്സുള്ള ഫ്ളോറന്റിനോയുമുണ്ട്. വിധവയായ ഫെര്‍മിനയുടെ (72 വയസ്സ്) പൂര്‍വകാമുകനാണ് അയാള്‍. അയാള്‍ അവരോടു പറഞ്ഞു: “I have waited for this opportunity for more than half a century to repeat to you once again my vow of eternal fidelity and everlasting love.” വിധവയ്ക്കു ദേഷ്യം വന്നു. അവരിഗര്‍ജ്ജിച്ചു: “Get out of here. And don’t show your face again for the years of life that are left to you (Page 50).

ആദ്യമായി ഈ രംഗം വര്‍ണ്ണിച്ചതിനുശേഷം മാര്‍കേസ് ഫ്ലോറന്റിനോയുടെയും ഫെര്‍മിനയുടെയും ബാല്യകാലത്തേക്കും യൗവനകാലത്തേക്കും ചെല്ലുന്നു. അക്കാലത്ത് ടെലിഗ്രാം ഓപ്പറേറ്ററായിരുന്ന ഫ്ലോറന്റിനോ ഫെര്‍മിനയെ കണ്ടു പ്രേമത്തില്‍ വീണു. ഉത്കടമായ പ്രേമം. ഫെര്‍മിനയുടെ ഒരു ചെറിയ കുറിപ്പുകിട്ടിയപ്പോള്‍ അയാള്‍ റോസാപ്പൂ തിന്നാന്‍ തുടങ്ങി. പലതവണ വായിച്ചതുകൊണ്ട് ധാരാളം പൂക്കള്‍ തിന്നു. രാത്രി ഏറെത്തവണ വായിച്ചപ്പോള്‍ ഏറെ റോസാപ്പൂക്കള്‍ ഉള്ളിലാക്കി. ഒടുവില്‍ അയാളുടെ അമ്മവന്ന് പശുക്കുട്ടിയെയെന്നപോലെ തല പിടിച്ചുവച്ച് ആവണക്കെണ്ണ ഒഴിച്ചുകൊടുത്തു വായിലേക്ക് (പുറം 68). പ്രേമം ഇങ്ങനെ രോഗസദൃശമായപ്പോള്‍ (The symptoms of love were the same as those of Cholera, Page 62) ഫെര്‍മിന അയാളെ ഉപേക്ഷിച്ച് ഡോക്ടര്‍ ഊര്‍വിനോയെ വിവാഹം കഴിച്ചു. പക്ഷേ, ഫ്ലോറന്റിനോ നിരാശനായില്ല. അയാള്‍ അമ്പത്തൊന്നു വര്‍ഷം ഒന്‍പതു മാസം നാലു ദിവസം കാത്തിരുന്നു. ഫെര്‍മിനോ അയാളെ വീട്ടിനു പുറത്താക്കിയെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. ഇടവിടാതെ അയാള്‍ കത്തുകളെഴുതി ഫെര്‍മിനയ്ക്ക് കൂടക്കൂടെ സന്ദര്‍ശനങ്ങള്‍ നടത്തി. ഒരു ദിവസം അവരെ കണ്ടിട്ടു തിരിച്ചു വന്നപ്പോള്‍ കുതിരവണ്ടിക്കാരന്‍ പറഞ്ഞു: “Be careful Don Floro, that looks like Cholera (Page 305) ക്രമേണ അവര്‍തമ്മിലടുത്തു. ഫെര്‍മിനയുടെ ഈ പുതിയ ബന്ധം അന്യര്‍ക്ക് ഇഷ്ടമായില്ല. അമ്മയുടെ പഴയ പരിചയക്കാരന്‍ എന്ന് ഫെര്‍മിനയുടെ മകന്‍ പുറമേ പറഞ്ഞു. പക്ഷേ, ഉള്ളില്‍ അയാള്‍ക്കും അത് അനിഷ്ടം ജനിപ്പിച്ചിരിക്കണം. ഫെര്‍മിനോ യാനപാത്രത്തില്‍ കയറി ഒരു യാത്രപോകാന്‍ തീരുമാനിച്ചു. യാത്രയ്ക്കു ഫ്ലോറന്റിനോയുമുണ്ട്. ചെറുപ്പകാലത്ത് ചുവന്ന പനിനീര്‍പ്പൂക്കള്‍ കാമുകിക്കു കൊടുത്ത ആ കാമുകന്‍ അപ്പോള്‍ മഞ്ഞ പനിനീര്‍പ്പൂക്കള്‍ നൽകി. ഫ്ലോറന്റിനോ വൃദ്ധയെ ഉമ്മവയ്ക്കാന്‍ ശ്രമിച്ചു. അവര്‍ അതു തടഞ്ഞിട്ട് പറഞ്ഞു: “Not now I smell like an old woman.” എങ്കിലും ഇരുട്ടത്തിരുന്ന് അവര്‍ അയാളുടെ ഷര്‍ട്ടില്‍ ബട്ടന്‍ വച്ചുകൊടുത്തു. (പുറം 344) കോളറയുടെ മഞ്ഞക്കൊടി പറത്തിക്കൊണ്ട് കപ്പല്‍ നീങ്ങുകയാണ്. റോസാപ്പൂക്കള്‍ക്കു കൂടുതല്‍ സൗരഭ്യമുണ്ടെന്നു ഫെര്‍മിനോയ്ക്കു തോന്നിത്തുടങ്ങി. “Let us keep going, going, going…” എന്നു ഫ്ലോറന്റിനോ കപ്പലിലെ ക്യാപ്റ്റനോടു പറഞ്ഞു. എത്രകാലം ഇങ്ങനെ പോകുകയും വരികയും ചെയ്യുമെന്ന് അയാളുടെ ചോദ്യം. “എല്ലാക്കാലവും” എന്ന് ഫ്ലോറന്റിനോയുടെ മറുപടി.

മാര്‍കേസിന്റെ മറ്റു നോവലുകളിലുള്ള മാജിക്കല്‍ റീയലിസം ഇതിലില്ല, ഫാന്റസിയില്ല, അലിഗറിയില്ല. പക്ഷേ, കലയുടെ മാജിക് — മാന്ത്രികത്വം — നമ്മെ അദ്ഭുതപരവശരാക്കുന്നു. പ്രേമത്തിന് വിഷൂചികയോടു സാദൃശ്യം കല്പിക്കുന്ന മാര്‍കേസ് യഥാര്‍ത്ഥത്തില്‍ കാലത്തിന്റെ സംഹാരാത്മകതയെയാണ് ചിത്രീകരിക്കുന്നത്. ജീര്‍ണ്ണിച്ച ഭൂതകാലം, ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലം. ജീര്‍ണ്ണിക്കാന്‍ പോകുന്ന ഭാവികാലം. ഇവയെ ഇതിനെക്കാള്‍ ഹൃദയസ്പര്‍ശിയായി മറ്റൊരു കലാകാരനും ആലേഖനം ചെയ്തിട്ടില്ല. മഹനീയവും അതിസുന്ദരവുമായ ഈ കലാസൃഷ്ടിയില്‍ ആമജ്ജനം ചെയ്യാന്‍ വായനക്കാരെ ക്ഷണിച്ചുകൊണ്ട് ഞാന്‍ മാറിനിൽക്കട്ടെ (Translated from the Spanish by Edith Grossman, Alfred A. Knopf, New York, $ 18.95).