close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 12 22


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 12 22
ലക്കം 849
മുൻലക്കം 1991 12 15
പിൻലക്കം 1991 12 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഒരു സുദീർഘമായ കാലയളവിലെ പരിചയമുണ്ടായിരുന്നു എനിക്ക് ആ മഹാകവിയുമായി. ഓരോ തവണ കണ്ടിട്ട് തിരിച്ചുപോരുമ്പോഴും എനിക്ക് ഹൃദയ സമ്പന്നത ലഭിച്ചിരുന്നു. താണതലത്തിലെത്തുന്ന ഒരു വാക്യം പോലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ഉതിർന്നിട്ടില്ല. അല്പജ്ഞനായ എന്റെ നിരൂപണത്തെ വിമർശിക്കുമ്പോഴും മൃദുലപദങ്ങളേ അദ്ദേഹം പ്രയോഗിക്കുമായിരുന്നുള്ളൂ. മറ്റൊരു കവിയുടെ രചനകളെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്ന എന്നോട്, ;അദ്ദേഹം ഒരിക്കൽ പറഞ്ഞു.

ഉത്സവസ്ഥലത്ത് പോകുമ്പോൾ അവിചാരിതമായി കിട്ടുന്ന സ്പർശം നിങ്ങൾക്ക് കുളിര് കോരിയിടുമായിരിക്കും. ആ ആഹ്ലാദമാണ് കവിത നൽകേണ്ടതെന്ന് നിങ്ങൾ വിചാരിക്കരുത്.
വേറൊരിക്കൽ.
ഞങ്ങൾ ഇങ്ങോട്ട് തീവണ്ടിയിലാണ് പോന്നത്. രാത്രി. ഉറങ്ങാൻ വേണ്ടി വിളക്കുകെടുത്താൻ അതിന്റെ സ്വിച്ച് നോക്കിയിട്ട് കണ്ടില്ല. ഏതാണ്ട് അരമണിക്കൂർ ശ്രമിച്ചിട്ടും സ്വിച്ച് കണ്ടെത്താനാായില്ല. ഒടുവിൽ, മറ്റുമാർഗ്ഗമില്ലാതെ വിളക്ക് തുണികൊണ്ട് മൂടിക്കെട്ടി ഇരുട്ടാക്കിയിട്ട് ഞങ്ങൾ ഉറങ്ങി. സംസ്കാരത്തിന്റെ ദീപത്തെ നിരൂപണത്തിന്റെ വസ്ത്രംകൊണ്ട് മൂടിക്കെട്ടി ഇരുട്ടുണ്ടാക്കിയിട്ട് ഞങ്ങൾ ഉറങ്ങി. സംസ്കാരത്തിന്റെ ദീപത്തെ നിരൂപണത്തിന്റെ വസ്ത്രംകൊണ്ട് മൂടിക്കെട്ടി അന്ധകാരം നിർമ്മിക്കരുത്.

കവിയെന്ന നിലയിൽ, മഹാകവിയെന്ന നിലയിൽ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.

നേഡീൽ ഗോഡിമർ

ഈ ലോകത്ത് ഒന്നിനും ശാശ്വത സ്വഭാവമില്ല. അതുകൊണ്ട് സുഖം പോലെ ദുഃഖവും ശാശ്വതമല്ല.

കലയെന്നത് കാഴ്ചയാണ്. കലാകാരൻ ഉള്ളിലെ കണ്ണുകൊണ്ട് കണ്ടത് വായനക്കാരന്റെ മനക്കണ്ണുകൊണ്ട് കാണാൻ കഴിയുന്ന രീതിയിൽ ചിത്രികരിക്കുമ്പോൾ കലയുടെ ഉദയമായി. ആ കാഴ്ചയുണ്ടാകുമ്പോൾ വായനക്കാരൻ കലാകാരനെ മറക്കുന്നു. തന്റെ കൈയിലിരിക്കുന്നത് “മാർത്താണ്ഡവർമ്മ” എന്ന നോവലാണ്, “വെള്ളപ്പൊക്കത്തിൽ” എന്ന ചെറുകഥയാണ് എന്നത് വിസ്മരിക്കുന്നു. കാഴ്ചയില്ലേ? എങ്കിൽ കലയുമില്ല. അതിനാലാണ് കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന “The Spoke Zarathustra” (Nietzsche) കലാസൃഷ്ടിയായി പരിഗണിക്കപ്പെടുന്നത്. വാങ്മയ ചിത്രങ്ങൾ സൃഷ്ടിക്കാതെ വെറും പ്രസ്താവങ്ങൾ നടത്തുകയും ആ പ്രസ്താവങ്ങളെ സമാഹരിക്കുകയും ചെയ്താൽ കലാസൃഷ്ടിയാവുകയില്ല. ഉദാഹരണം ഇത് കൂടുതൽ വ്യക്തമാക്കും. 1991 നവംബർ 25 - ആം ന് മുരളീധരനും സരോജവും തമ്മിലുള്ള വിവാഹം നടന്നു എന്ന് എഴുതിയാൽ സാഹിത്യമാവുകയില്ല. ആദ്യം വിവാഹം നടക്കുന്ന സ്ഥലം വർണ്ണിക്കണം. വരന്റെ ബാഹ്യാകാരവും ചേഷ്ടകളും വിവരിക്കണം. വധുവിന്റെ ലജ്ജാതിശയം ആലേഖനം ചെയ്യണം. പിന്നെ താലികെട്ട്, കുരവയിടൽ ഇവയെല്ലാം വാക്കുകളിലൂടെ ആവിഷ്ക്കരിക്കപ്പെടണം. ഇത്രയൊക്കെ ആവുമ്പോൾ വിവാഹം കാണുന്ന പ്രതീതി അനുവാചകന് ഉണ്ടാകും. നോബൽ സമ്മാനം നേടിയ നേഡീൻ ഗോഡിമർക്ക് ഈ സാരസ്വതരഹസ്യം അറിഞ്ഞുകൂടാ. അവരുടെ നോവലുകളും ചെറുകഥകളും വെറും പ്രസ്താവങ്ങളാണ്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ അവർക്ക് നോബൽ സമ്മാനം കിട്ടിയതിനു ശേഷം ഞാൻ അവരുടെ രണ്ടു പുസ്തകങ്ങൾ കൂടി വായിച്ചു. ആദ്യത്തേത് “Something Out There” എന്ന കഥാസമാഹാരം. അതിൽ പ്രാധാന്യമർഹിക്കുന്നത് കാഫ്കയുടെ അച്ഛൻ കാഫ്കയ്ക്ക് എഴുതുന്ന കത്താണ്. വിശ്വവിഖ്യാതനായ സാഹിത്യകാരൻ കാഫ്ക അച്ഛനെ കുറ്റപ്പെടുത്തിക്കൊണ്ട് എഴ്തിവച്ചതും എന്നാൽ അദ്ദേഹത്തിന് അയയ്ക്കാത്തതുമായ കത്തിന് മറുപടി എഴുതുകയാണ് ശവക്കുഴിയിൽ കിടക്കുന്ന അച്ഛൻ. മകന്റെ ആരോപണങ്ങൾക്കെല്ലം പിതാവ് ശക്തമായി മറുപടി നൽകുന്നുണ്ടെങ്കിലും, ദക്ഷിണാഫ്രിക്കയിലെ വഞ്ചനാത്മക സ്വഭാവത്തെ അതിനോട് കൂട്ടിയിണക്കുന്നുവെങ്കിലും ഇതു കലാസൃഷ്ടിയല്ല. “Something Out There” എന്ന കൊച്ചു നോവലിൽ രണ്ടു കഥകളുണ്ട്. ഒന്ന് അജ്ഞാതനായ ഒരുവൻ അല്ലെങ്കിൽ ഒരു വാനരൻ സർവ്വനാശങ്ങളൂമുണ്ടാക്കുന്നത്. രണ്ട്, ഭീകരസംഘത്തിനുവേണ്ടി ദമ്പതികളുടെ മട്ടിൽ ജീവിക്കുന്ന രണ്ടുപേർ പ്രവർത്തിക്കുന്നത്. രണ്ടുകഥകളേയും കൂട്ടിയിണക്കാനോ താൻ ലക്ഷ്യമാക്കുന്ന വഞ്ചനയെ ചിത്രീകരിക്കാനോ അവർക്ക് കഴിഞ്ഞിട്ടില്ല.

ഏതാശയത്തിനും ചില കാലയളവുകളിൽ മങ്ങലുണ്ടാകാം. ഇപ്പോൾ കമ്മ്യൂണിസത്തിനു മങ്ങലുണ്ടായിട്ടുണ്ടെങ്കിൽ അത് ആശയങ്ങൾക്കു പൊതുവേയുള്ള സവിശേഷതയാൽ മാത്രമാണെന്നു ധരിച്ചാൽ മതി. അക്കാര്യം ഗ്രഹിക്കാതെ കമ്മ്യൂണിസം തകർന്നു, തകർന്നു എന്ന് ഉദ്ഘോഷിക്കുന്നത് ബുദ്ധിശൂന്യതയാണ്.

രണ്ടാമത്തെപ്പുസ്തകം “My Son’s Story” എന്ന നോവലാണ്. കറുത്തവർഗ്ഗത്തിൽപ്പെട്ട ദമ്പതികൾ. പുരുഷന്റെ പേര് സണ്ണി. അവർക്കു മക്കളായി ബേബിയും (പെണ്ണ്) വില്യവും. ഒരു ദിവസം വില്യം സിനിമാശാലയിലേക്ക് ചെന്നപ്പോൾ അച്ഛൻ വെളുത്തവർഗ്ഗത്തിൽപ്പെട്ട കാമുകിയുമായി അവിടെനിന്ന് ഇറങ്ങുന്നതുകണ്ടു. പിന്നീട് മകൻ തന്തയുടെ വ്യഭിചാരത്തിന്റെ കഥയും അയാൾ വർണ്ണവിവേചനത്തിന് എതിരായി പോരാടിയപ്പോൾ സർക്കാർ അയാളെ കാരാഗൃഹത്തിലാക്കിയതിന്റെ കഥയും പറയുന്നു. വർണ്ണവിവേചനത്തിനെതിരായി പോരാടി പ്രശസ്തനായിത്തീർന്ന സണ്ണി വ്യഭിചാരത്തിന്റെ ഫലമായി അധഃപതിക്കുന്നു. സമ്പൂർണ്ണമായി മകൻ കഥപറയുന്നില്ല. നേഡിൻ ഗോഡിമറും അതു നിർവഹിക്കുന്നുണ്ട്. ആകെ പൊരുത്തമില്ലായ്‌മ. ഏറ്റവും അസഹനീയം ഈ സ്‌ത്രീയുടെ ഇംഗ്‌ളീഷ് ഭാഷയാണ്. Stilted writing എന്നു പറയുന്ന പൊയ്‌ക്കാൽ ഭാഷയാണ് നേഡീൻ ഗോഡിമറുടേത്. മദാമ്മയ്‌ക്ക് ഇംഗ്ലീഷറിഞ്ഞുകൂടെന്നോ? അറിയാമായിരിക്കും. പക്ഷേ ഇംഗ്ലീഷ് നേരേചൊവ്വേ എഴുതാനറിഞ്ഞുകൂടാത്ത പല സായ്‌പന്മാരും മദാമ്മമാരുമുണ്ട്. അവരിൽ ഒരു മദാമ്മയാണു നേഡിൻ. അതുപോലെ ഒരു സായ്‌പാണ് നിരൂപകൻ എഫ്. ആർ. ലീവിസ്.

നെറൂദയ്‌ക്കും മാർകേസിനും കനേറ്റിക്കും നോബൽ സമ്മാനം നൽകിയപ്പോൾ പുരസ്കാരദാതാക്കൾ വളരെ ഉയർന്നു. മഹ്ഫൂസിനും നേഡിനും അതുകൊടുത്തപ്പോൾ അവർ വളരെ വളരെ താണുപോയി. ഇതിന്റെ കൂടെ പറയട്ടെ. നമ്മുടെ മാധവിക്കുട്ടി, തകഴി, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എം. ടി. വാസുദേവൻ നായർ ഇവരുടെ അടുത്തെങ്ങും വരില്ല ഒരേയൊരു വിഷയം തന്നെ പല നോവലുകളായും പല ചെറുകഥകളായും പ്രതിപാദിക്കുന്ന ഈ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി!

* * *

Redeeming feature എന്നൊരിടപാടുണ്ട് മുഴുവനും ദുഷിച്ചതിൽ അല്പമൊരാശ്വാസം പകരുന്ന ഘടകമാണ് അത്. വായനക്കാർക്ക് അല്പമൊരാശ്വാസം നൽകാനായി നേഡിൻ സെക്സ് വർണ്ണിക്കും. അതു ചെറുപ്പക്കാരെ ആകർഷിക്കും. എന്നെപ്പോലെ പ്രായംകൂടിയവരെ ഓർക്കാനിപ്പിക്കും.

“The dark nipples like grapes in his mouth… her entry satiny” എന്നത് ഒരുദാഹരണം. (My Son’s Story Page 8.) “…but the uncontrollable animal thrill of his orgasm was horrible” Page 69. ഇതു വേറൊരുദാഹരണം.

ചോദ്യം, ഉത്തരം

Symbol question.svg.png ഇത് എന്റെ വിധിയാണ് എന്നു പറയാറുണ്ടല്ലോ, എന്താണ് ഇതിന്റെ അർത്ഥം?

1991-ൽ ജീവിക്കുന്ന ഏതു ഭാരതീയനും പറയുന്ന വാക്യമാണത്.

Symbol question.svg.png ഭർത്താവിനെ അതിരറ്റു സ്നേഹിക്കുന്ന ഭാര്യയുണ്ടോ സാറേ?

എന്നോടു സത്യാത്മകങ്ങളായ ചോദ്യങ്ങൾ മാത്രമേ ചോദിക്കാൻ പാടുള്ളൂ. പ്രത്യക്ഷത്തിൽ അസത്യാത്മകമായ ഒരു ചോദ്യവും ചോദിക്കരുതേ.

Symbol question.svg.png എന്റെ മേശപ്പുറത്തു എഴുതിവയ്ക്കാൻ ഒരു വാചകം പറഞ്ഞുതരൂ. ഞാൻ നവീന സാഹിത്യം ആസ്വദിക്കുന്നവനാണ്.

വാക്യം ഇങ്ങനെയാവാം. ഇൻഡ്യൻ ഇങ്ക് കൊണ്ടെഴുതി അത് മേശയുടെ പുറത്തുവയ്‌ക്കൂ. ‘എനിക്കു മനസ്സിലാകാത്തതിന്റെ ആസ്വാദകനാണ് ഞാൻ.’

Symbol question.svg.png ‘ശാശ്വതമൊന്നേ ദുഃഖം’ യോജിക്കുന്നില്ലേ?

ഇല്ല. ഈ ലോകത്ത് ഒന്നിനും ശാശ്വതസ്വഭാവമില്ല. അതുകൊണ്ടു സുഖംപോലെ ദുഃഖവും ശാശ്വതമല്ല.

Symbol question.svg.png നിങ്ങളിങ്ങനെ ഫുൾസ്‌റ്റോപ്പില്ലാതെ എഴുതുന്നത് എങ്ങനെയാണ്?

ചിലരുടെ പ്രഭാഷണങ്ങൾ പോലെയാണ് എന്റെ രചനകൾ. പ്രഭാഷണം തുടങ്ങിയാൽ പ്രഭാഷകൻ വിചാരിച്ചാലും അതു നിറുത്താനൊക്കുകയില്ല. ഗ്രാമഫോൺ സൂചി റിക്കോഡിൽ ഓടിത്തീരാതെ നില്‌ക്കില്ല. എന്റെ പേന ആ സൂചിപോലെയാണ്.

Symbol question.svg.png സ്‌ത്രീ നോ എന്നു പറഞ്ഞാൽ യെസ് എന്നാണർത്ഥമെന്നു ആരോ പറഞ്ഞതുശരിയാണോ?

അത് അഭിലാഷപ്രാപ്തിക്ക് ആഗ്രഹിക്കുന്ന പുരുഷന്റെ വ്യാഖ്യാനം. അതുതെറ്റ്. സ്ത്രീ നോ എന്നു പറയുമ്പോഴും വൈ, ഇ, എസ് എന്ന് പുരുഷൻ പറഞ്ഞുകൊണ്ടിരിക്കും. നോ എന്നു പറയുന്ന സ്‌ത്രീ നോ എന്നു തന്നെ എപ്പോഴും പറയും.

Symbol question.svg.png കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായിത്തന്നെ ഇരുന്നാൽ മതിയെന്നു ചില അമ്മമാർ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണത്?

ജീവിതത്തിൽ ശാശ്വതനരകം ആഗ്രഹിക്കുന്ന സ്‌ത്രീകളാണ് അങ്ങനെ പറയുന്നത്.

Symbol question.svg.png കന്യകമാർക്കു നവാനുരാഗങ്ങൾ / കമ്രശോണസ്ഫടിക വളകൾ / ഒന്നുപൊട്ടിയാൽ മറ്റൊന്നു്… എന്ന വരികളുടെ ഭംഗി എവിടെയാണ്?

ആശയത്തിന്റെ സത്യാത്മകതയിൽ. പിന്നെ നമ്മൾ പ്രതീക്ഷിക്കാത്തരീതിയിൽ കവിവാക്കുകൾ യോജിപ്പിച്ചിരിക്കുന്നു എന്നതിൽ.


ഒന്നുമില്ല

ഈഡിപ്പസ് സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ച് എല്ലാക്കാലത്തേക്കുമുള്ള അന്ധത്വം സ്വീകരിച്ചപ്പോൾ ശാശ്വതാന്ധകാരമല്ല വിജ്ഞാനത്തിന്റെ കാഴ്‌ചയാണ് അദ്ദേഹത്തിനു കിട്ടിയതെന്നു ഞാൻ ഒരിക്കലെഴുതി. ഇബ്സന്റെ “പാവക്കൂടി”ലെ നോറ വാതിൽ വലിച്ചടച്ച് വലിയ ശബ്ദമുളവാക്കിക്കൊണ്ട് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ ആ വാതിൽ അങ്ങനെതന്നെ അടഞ്ഞുകിടന്നില്ല. മർദ്ദിക്കപ്പെടുന്ന അനേകം ഭാര്യമാർക്കു പിന്നെയും ഇറങ്ങിപ്പോകാനുള്ള ബഹിർഗ്ഗമനമാർഗ്ഗം തുറന്നിടുകയായിരുന്നു ഇബ്സൻ. ഇവിടെ ഒരു വ്യതിചലനമോ ശാഖാചംക്രമണമോ നടത്താൻ ഞാൻ ദയവുള്ള വയനക്കാരോട് അനുമതി ചോദിക്കുന്നു. ജിവിതത്തിൽ ഒരു കള്ളം പോലും പറഞ്ഞിട്ടില്ലാത്ത ഒരു സുപരിചിതയായ പെൺകുട്ടിയെ നാക്കെടുത്തു വളച്ചാൽ കള്ളം മാത്രം പറയുന്ന ഒരാൾ വിവാഹം കഴിച്ചു. ക്രമേണ അവൾ കള്ളം പറഞ്ഞുതുടങ്ങി. ഒടുവിൽ മഹാകള്ളിയായി മാറി. മാറുക മാത്രമല്ല, ഭർത്താവിന്റെ എല്ലാക്കള്ളങ്ങളും സത്യങ്ങളാണെന്ന് വരുത്തിക്കൂട്ടാൻ അവൾ ശ്രമിക്കുകയും ചെയ്തു. ഇതുപോലെയൊരു കള്ളനേയും കള്ളിയേയും ഹെൻട്രി ജെയിംസ് എന്ന സാഹിത്യകാരൻ “The Liar” എന്ന കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്. കേണലാണ് അയാൾ. കള്ളം പറഞ്ഞുപറഞ്ഞ് അയാൾക്ക് സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയാൻ വയ്യാതെ ആയി. ഒരു ചിത്രകാരൻ കേണലിന്റെ പടം വരച്ച് ഓരോ രേഖയിലും അയാളുടെ കള്ളത്തരം വ്യക്തമാക്കി. പക്ഷേ സത്യവും കള്ളവും വേർതിരിച്ചറിയാൻ വയ്യാത്ത കേണലിന് അതു കണ്ടു പിടിക്കാനായില്ല. ജീവിതാന്ത്യം വരെ അയാൾ കള്ളം പറഞ്ഞു. ഓരോ കള്ളവും സത്യമാണെന്ന് അയാളുടെ ഭാര്യ സ്ഥാപിക്കുകയും ചെയ്തു. അത്ര മഹനീയമല്ലെങ്കിലും, സങ്കീർണ്ണതയുള്ള ഇക്കഥ വായിക്കേണ്ടതാണ്. ഭാര്യ ഭർത്താവിനെ അസത്യപ്രസ്താവത്തിൽ സംരക്ഷിക്കുന്നതിനെ സ്പഷ്ടമാക്കിക്കൊണ്ട് ഹെൻട്രി ജെയിംസ് കഥ അവസാനിപ്പിക്കുന്നു. “…and since she could not redeem him, she would adopt and protect him. So he had trained her” (Page 183, “The Short Stories of Henry James” — The Modern Library, New York).

വിശ്വസാഹിത്യത്തിലെ ഈ ഉത്കൃഷ്ടങ്ങളായ രചനകളെക്കുറിച്ച് ഞാൻ എഴുതിയത് അവ പരിധിയാർന്ന മണ്ഡലങ്ങൾ ചിത്രീകരിക്കുന്നില്ലെന്ന് വ്യക്തമാക്കാനാണ്. ജെയിംസിന്റെ കഥയും നിറുത്തിയിടത്ത് നിൽക്കുന്നില്ല. വിദൂരചക്രവാളത്തിലേക്ക് അത് നമ്മളെ കൊണ്ടുപോകുന്നു. ശത്രുഘ്നന്റെ “സിംഹത്തിന്റെ മനസ്സ്” എന്ന ചെറുകഥ (കലാകൗമുദി). ഒരടഞ്ഞ മണ്ഡലമാണ് എന്നതല്ല അതിന്റെ ന്യൂനത. ഒരനുഭൂതിയുമുളവാക്കാതെ, പൊട്ടിച്ചിതറാതെ, അമിട്ടുപോലെ അത് ‘ശൂ’ എന്ന നാദം കേൾപ്പിച്ചുകൊണ്ട് കത്തിയെരിഞ്ഞ് താഴെ വീഴുന്നു. കഥയിലെ സിംഹം പെൻഷൻ പറ്റിയ ഒരുത്തനാണ്. അയാളെ മരുമകൾ പീഡിപ്പിക്കുന്നു. ഒടുവിൽ ഒരു സന്ദർഭമുണ്ടായപ്പോൾ അയാൾ സിംഹമാണെന്ന് തെളിയിക്കുന്നു. അനുഭവാസ്പദസത്യമില്ല ഇക്കഥയിൽ. മാനസിക സത്യമോ സാമൂഹികസത്യമോ ഇതിൽ അന്വേഷിക്കേണ്ടതില്ല. സങ്കീർണ്ണതയില്ല, നാടകീയതയില്ല. ആഖ്യാനമില്ല.

* * *

കഴിഞ്ഞ മാസം സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്ത്രീയുടെ പേര് നദീൻ ഗോഡിമർ എന്നാണോ? അതോ നേഡീൻ ഗോഡിമർ എന്നോ? മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവരെക്കുറിച്ചുള്ള ലേഖനമെഴുതിയ ശ്രീമതി രാധിക സി. നായർ നദീൻ എന്നാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് നിഘണ്ടുക്കളിൽ നേഡീൻ എന്നാണ് കാണുന്നത്. neden a, e, എന്നീ അക്ഷരങ്ങളുടെ മുകളിൽ ഓരോ വര. അവയുടെ ഉച്ചാരണം യഥക്രമം ‘ഏ’ അന്നും ‘ഈ’ എന്നും ആണ്.

വിദേശത്തുനിന്ന് ഇംഗ്ലണ്ടിൽ കടന്നു വന്ന സംജ്ഞാനാമമാണ് നേഡീൻ. “പ്രതീക്ഷ” എന്ന അർത്ഥത്തിലുള്ള Nadezhda എന്ന റഷ്യൻ സംജ്ഞാനാമമാണ് അതിന്റെ മൗലിക രൂപം. അല്ലെങ്കിൽ പേരിലെന്തിരിക്കുന്നു? റോസിന് പേര് വേറെ ആയാലും സൗരഭ്യമുണ്ട് . നഡീൻ ആയാലും നേഡീൻ ആയാലും തരം താണ എഴുത്തുകാരി തന്നെയാണ് അവർ.

സൂക്ഷ്മഭേദനാട്യം

കലയെന്നത് കാഴ്ചയാണ്. കലാകാരൻ ഉള്ളിലെ കണ്ണുകൊണ്ട് കണ്ടത് വായനക്കാരന്റെ മനക്കണ്ണുകൊണ്ട് കാണാൻ കഴിയുന്ന രീതിയിൽ ചിത്രീകരിക്കുമ്പോൾ കലയുടെ ഉദയമായി. ആ കാഴ്ചയുണ്ടാകുമ്പോൾ വായനക്കാരൻ കലാകാരനെ മറക്കുന്നു… കാഴ്ചയില്ലേ? എങ്കിൽ കലയുമില്ല.

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ഒരു സുഹൃത്തൊരുമിച്ച് കയറി കസേരയിൽ ഇരിപ്പുറപ്പിച്ചപ്പോൾ ചുവരോടു ചേർത്ത കണ്ണാടി അലമാരകളിൽ പ്ലേറ്റുകൾ കുത്തനെ അടുക്കി വച്ചിരിക്കുന്നതു ഞാൻ കണ്ടു. അപ്പോൾ വിശേഷിച്ചൊന്നും തോന്നിയില്ല. പ്ലേറ്റുകളെ പിന്നീട് നോക്കാനും തുനിഞ്ഞില്ല. നിശ്ചേതനങ്ങളായ, പ്രയോജന ശൂന്യങ്ങളായ ആ പിഞ്ഞാണങ്ങളെ എന്തിന് നോക്കണം? ഹോട്ടൽ ബോയ് വന്നു. ഞങ്ങൾക്ക് എന്താണ് വേണ്ടത് എന്നുപറഞ്ഞു. അയാൾ അലമാരി തുറന്ന് പ്ലേറ്റുകളെടുത്ത് അകത്തുകൊണ്ടുപോയി ചൂടാക്കിക്കൊണ്ടു വന്ന് ഞങ്ങളുടെ മുൻപിൽ വച്ചപ്പോൾ ആദ്യത്തെ അലസമനോഭാവം. അവഗണന പകുതിയോളം മാറി. പ്ലേറ്റുക്കൾക്ക് ആ സന്ദർഭത്തിൽ ഏതാണ്ടൊരു പ്രാധാന്യം വന്നു. കുറേ കഴിഞ്ഞ് ചൂടുള്ള ചപ്പാത്തി വേറൊരു പാത്രത്തിൽ കൊണ്ടു വന്ന്, മുൻപിൽ വച്ച പ്ലേറ്റുകളിൽ രണ്ടുകരണ്ടി കൊണ്ട് പിറ്റിച്ചെടുത്തു വച്ചപ്പോൾ അവയ്ക്ക് — പ്ലേറ്റുകൾക്ക്—സർവ്വപ്രാധാന്യം വന്നു. അവയില്ലെങ്കിൽ ചപ്പാത്തി എവിടെ വയ്ക്കും? പ്ലേറ്റിനും അതിൽ വച്ച ചപ്പാത്തിക്കും പരസ്പരബന്ധം. പ്ലേറ്റില്ലാത്ത ആഹാരസാധനത്തിന് നിഷ്പ്രയോജനസ്വഭാവം. ആഹാരസാധനമില്ലാതെ അലമാരയിൽ ഇരുന്ന പ്ലേറ്റുകൾക്ക് നിഷ്പ്രയോജനസ്വഭാവം.

തിരുവനന്തപുരത്തെ ഒരു പുസ്തകക്കടയിൽ ഞാൻ നിൽക്കുകയായിരുന്നു. അവിടെ കയറിവന്ന സുന്ദരിയായ ഒരു പെൺകുട്ടി, സൗകര്യപൂർവം പുസ്തകങ്ങൾ നോക്കിക്കൊള്ളട്ടെ എന്നു വിചാരിച്ച് ഞാൻ കടയുടെ വരാന്തയിലേക്കിറങ്ങി, പത്തായസദൃശമായ “ഇൻഡ്യ റ്റുഡേ” എന്ന ഇംഗ്ലീഷ് ജേണൽ മറിച്ചുനോക്കിക്കൊണ്ടു നിന്നു. പെൺകുട്ടി പുസ്തകം വാങ്ങിയോ വാങ്ങിയില്ലയോ എന്നത് ഞാൻ ശ്രദ്ധിച്ചില്ല. അവർ കടയിൽ നിന്ന് റോഡിലേക്ക് ഇറങ്ങി. ഞാൻ തിരിച്ച് കടയിൽ കയറിയപ്പോൾ ആ കുട്ടി വീണ്ടും കടയിലേക്ക് കയറി “കൃഷ്ണൻ‌ നായർ സാറല്ലേ. പതിവായി ഞാൻ സാഹിത്യവാരഫലം വായിക്കുന്നു” എന്ന് സന്തോഷത്തോടെ പറഞ്ഞു. അതോടെ ആ പെൺകുട്ടിയെക്കുറിച്ച് എനിക്ക് നേരത്തേയുണ്ടായ അവഗണന മാറി. എന്റെ ഇളയ മകളെക്കാൾ പ്രായം കുറഞ്ഞ അവർ എന്റെ മറ്റൊരു മകളെപ്പോലെയായി. വസ്തുക്കൾക്കും വ്യക്തികൾക്കും ‘സിഗ്നിഫിക്കൻസ്’ — സാർത്ഥകത്വം – വരുന്നത് പരസ്പരബന്ധത്തിൽ നിന്നാണ്.

ഞാൻ അരൂക്കുറ്റിയിൽ താമസിക്കുന്ന കാലം. വൈകുന്നേരത്ത് തേവർ വീട്ടിൽ ഭാസ്കരപ്പണിക്കരുമൊരുമിച്ച് വേമ്പനാട്ടുകായലിന്റെ കരയിൽ വന്നുനിൽക്കും (കഷ്ടം അദ്ദേഹം മരിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ). ഒരു കളിവഞ്ചി കായലിൽ ഇറക്കി ലക്ഷ്യമില്ലാതെ തുഴയും. കുറെക്കഴിഞ്ഞു കരയിലേക്കു പോരും. ഒരു ദിവസം ഞാൻ പണിക്കരോടു പറഞ്ഞു. “ ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ കായലിൽ വട്ടംകറങ്ങുന്നത് എന്തിന്. നമുക്കു അരൂരേക്കു പോകാം.” ശരിയെന്നു പറഞ്ഞിട്ട് അദ്ദേഹം അക്കരയ്ക്കു വള്ളം നയിച്ചു. അരൂരെത്തിയപ്പോഴാണ് മുൻപെഴുതിയ സാർത്ഥകത്വമുണ്ടായത്.

ശ്രീ വിക്ടർ ലീനസ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “വിട” എന്ന ദീർഘമായ കഥ അലമാരിയിൽ പ്രയോജനമില്ലാതെയിരിക്കുന്ന പ്ലെയ്റ്റാണ്. കായലിലെ വട്ടം കറങ്ങലാണ് റോഡിൽ ഒരു അപകടമുണ്ടാകുന്നു. മരിച്ചത് കഥ പറയുന്ന ആളിനു പരിചയമുള്ള ഒരു വേശ്യപ്പെൺകുട്ടി. ആശുപത്രിയിൽച്ചെന്ന് ആളാരെന്നു മനസ്സിലാക്കി അവളുടെ അമ്മയെ അയാൾ വിവരം അറിയിക്കുന്നു. മൃതദേഹം അവളുടെ വീട്ടിലെത്തിച്ച് ചിതയിൽ എരിക്കുന്നു. തിരിച്ചുപോരുന്നു. ഉൾക്കാഴ്ചയില്ലാത്ത വെറും ‘റെപ്രിസെന്റേഷൻ’ ചിത്രീകരണം. ചിത്രീകരണം കലയാവണമെങ്കിൽ സാർത്ഥകമാവണമത്. അതില്ല ഇക്കഥയിൽ. വർണ്ണനത്തിൽ ചില സൂക്ഷ്മഭേദങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ടെന്നാണ് കഥാകാരന്റെ മട്ട്. പക്ഷേ ഒരു ചുക്കുമതിലില്ല. അറുമുഷിപ്പൻ വിവരണം കലയാകുമെങ്കിൽ ഇതു കലതന്നെ. കഥതന്നെ. ദൗർഭാഗ്യത്താൽ അത്തരം വിവരണങ്ങൾ ഇന്നേവരെ കലയായിട്ടില്ല, കഥയായിട്ടില്ല.

വീണമരത്തിൽ കയറുന്നു

ഒരാശയവും പുതുതായി ലോകത്തുണ്ടാകുന്നതല്ല. എല്ലാക്കാലത്തും അത് ഉണ്ടായിരിക്കും. ചിലപ്പോൾ അതു സ്പഷ്ടമാകും. മറ്റുചിലപ്പോൾ അസ്പഷ്ടമായിരിക്കും. പ്ലേറ്റോയുടെ ആദർശവാദമോ മാർക്സിന്റെ വൈരുദ്ധ്യാത്മകവാദമോ അവർ കണ്ടുപിടിച്ചതല്ല. ലോകാരംഭം മുതൽ അവയുണ്ടായിരുന്നു. പ്ലേറ്റോയുടെ ധിക്ഷണ ആദർശവാദത്തിനു രൂപം നൽകിയപ്പോൾ അത് ബഹുജനശ്രദ്ധയിൽ വന്നു. ക്രിസ്തുവിനു മുൻപ്. ശതാബ്ദങ്ങൾക്കു മുൻപ് വൈരുദ്ധ്യാത്മകവാദം ഉണ്ടായിരുന്നു. മാർക്സ് എന്ന ചിന്തകൻ അതിനെ പ്രകാശിപ്പിച്ചപ്പോൾ അതിനു ശക്തിയും പ്രചാരവുമുണ്ടായി. ഏതാശയത്തിനും ചില കാലയളവുകളിൽ മങ്ങലുണ്ടാകാം. ഇപ്പോൾ കമ്മ്യൂണിസത്തിനു മങ്ങലുണ്ടായിട്ടുണ്ടെങ്കിൽ അത് ആശയങ്ങൾക്കു പൊതുവേയുള്ള സവിശേഷതയാൽ മാത്രമാണെന്നു ധരിച്ചാൽ മതി. അക്കാര്യം ഗ്രഹിക്കാതെ കമ്മ്യൂണിസം തകർന്നു. തകർന്നു എന്ന് ഉദ്ഘോഷിക്കുന്നത് ബുദ്ധി ശൂന്യതയാണ്.

ഇവിടെ ഒരു നേരമ്പോക്കുണ്ട്. സ്റ്റാലിന്റെ കാലത്തു മിണ്ടാതിരുന്നവർ, അദ്ദേഹത്തിനു ശേഷമുള്ള ഭരണാധികാരികളുടെ കാലയളവുകളിൽ മിണ്ടാതിരുന്നവർ, ഗോർബച്ചേഫ് വീഴുന്നതുവരെ മിണ്ടതിരുന്നവർ ഇപ്പോൾ കമ്മ്യൂണിസം നശിച്ചുവെന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു. അതിനെ നിന്ദിച്ചു തുടങ്ങിയിരിക്കുന്നു. ലേഖനമെഴുത്തോടു ലേഖനമെഴുത്തുതന്നെ. പ്രസംഗത്തോടു പ്രസംഗം തന്നെ. ഇവർ ഈ നിന്ദനം പണ്ടേ തന്നെ എന്തുകൊണ്ടുനടത്തിയില്ല? ഈ അവസരസേവകത്വത്തെക്കുറിച്ചു പ്രശസ്തനായ നോവലിസ്റ്റും നല്ല ചിന്തകനുമായ ശ്രീ. കെ. സുരേന്ദ്രനോടു ഞാൻ റ്റെലിഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:“വീണ മരത്തിൽ ആർക്കും ഓടിക്കയറാമല്ലോ.” ശരിയാണ്. സുദീർഘമായ കാലയളവിൽ മൗനമുദ്രിതങ്ങളായ ചുണ്ടുകളോടെ ഇരുന്നവർ ഇന്നു കമ്മ്യൂണിസത്തിന് എതിരായി തൊണ്ടകീറുന്നത് ഒരു തരത്തിലുള്ള ഭീരുത്വമാണ്. വീണമരത്തിൽ ഓടിക്കയറലാണ്. ഇതെഴുതുന്ന സാഹിത്യവാരഫലക്കാരൻ കമ്മ്യൂണിസ്റ്റല്ല. Template:**** ബോറിസ് യെൽറ്റ്സിന്റെ ആത്മകഥയിൽ (Against The Grain-Pan Books-1991 U. K. £ 6.99. Spl Indian price £ 2.50) ഇങ്ങനെ: “We have changed; we have said farewell to an epoch which, one would like to believe, will never return again.” യെൽറ്റ്സിൻ പോലും കമ്മ്യൂണിസം തിരിച്ചുവരില്ലെന്ന് അസന്ദിഗ്ദ്ധമായി പറയുന്നില്ല.

കെ. സുരേന്ദ്രൻ

സുന്ദരികളുടെ പിറകെ നടക്കാനും അവിദഗ്ദ്ധരായ അധ്യാപകരെ കൂവാനും അക്കാലത്തെ വിദ്യാർത്ഥികൾക്കു മടിയുണ്ടായിരുന്നില്ലെങ്കിലും ഗാന്ധിജി, നെഹ്രു, എന്ന പേരുകൾ കേട്ടാൽ അവർ മറ്റെല്ലാ ചിന്തകളും ത്യജിച്ച് രണാങ്കണത്തിൽ ചാടിയിറങ്ങുമായിരുന്നു.

കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരിൽ പലരും എഴുതിയിട്ടുള്ള “പ്രസീദ” മാസികയിൽ (എഡിറ്റർ ശ്രീ. എം. സി. ബോസ്) ശ്രീ. കെ. സുരേന്ദ്രൻ ഇന്നത്തെ യുവാക്കന്മാരെക്കുറിച്ചു പറയുന്നത് ശ്രദ്ധേയമാണ്. അദ്ദേഹം അഭിപ്രായപ്പെടുന്നു: “അതുകൊണ്ട് ഇന്നത്തെ ചെറുപ്പക്കാർക്ക് എടുത്തുപറയത്തക്ക എന്തെങ്കിലും ദോഷം ഞാൻ കാണുന്നില്ല. എങ്കിലും കുറച്ചു വ്യത്യാസം ‘ഇന്നലെ’യിൽ നിന്നും ഇന്നു കാണാൻ സാധിക്കും. ‘ജനറേഷൻ ഗ്യാപ്പ്’ എന്ന കൺസെപ്റ്റ് വച്ചു മാത്രം പറഞ്ഞാൽ ശരിയാവില്ല.”

ഇതു വായിച്ചുകഴിഞ്ഞപ്പോൾ എന്റെ ബാല്യകാലത്തെക്കുറിച്ചു ഞാൻ ഓർമ്മിക്കുകയായി. അന്നത്തെ വിദ്യാർത്ഥികൾക്കു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിലെത്താൻ അവർ ശ്രമിച്ചിരുന്നു. സുന്ദരികളുടെ പിറകെ നടക്കാനും അവിദഗ്ദ്ധരായ അധ്യാപകരെ കൂവാനും അക്കാലത്തെ വിദ്യാർത്ഥികൾക്കു മടിയുണ്ടായിരുന്നില്ലെങ്കിലും ഗാന്ധിജി, നെഹ്രു എന്നപേരുകൾ കേട്ടാൽ അവർ മറ്റെല്ലാച്ചിന്തകളും ത്യജിച്ച് രണാങ്കണത്തിൽ ചാടിയിറങ്ങുമായിരുന്നു. “കേരളശബ്ദ” ത്തിന്റെയും കെ. പി. എ. സി. യുടെയും പ്രധാന പ്രവർത്തകനായിരുന്ന ശ്രീ. ജനാർദ്ദനക്കുറുപ്പ് അന്നു വിദ്യാർത്ഥി. ഞാനും അദ്ദേഹവും ഇന്നത്തെ യൂണിവേഴ്സിറ്റിക്കോളേജിന്റെ മുൻപിലെ മാവിന്റെ ചുവട്ടിലിരുന്നപ്പോൾ ജനാർദ്ദനക്കുറുപ്പ് പറഞ്ഞു:“ഗാന്ധിജിയും ഞാനും ജയിലിൽ കിടക്കുമ്പോൾ എനിക്കു ക്ലാസ്സിലിരിക്കാൻ സാദ്ധ്യമല്ല.” ഇതുതന്നെയായിരുന്നു എല്ലാ വിദ്യാർത്ഥികളുടെയും മാനസികനില. ആ തലമുറ കഴിഞ്ഞപ്പോൾ വേറെ വേറെ തലമുറകൾ ഉണ്ടായി. അവയോരോന്നും അസംതൃപ്തിയിലേക്കു നീങ്ങി. കാരണം കോളേജ് ക്ലാസ്സുകളിലെ ഷെയ്‌ക്‌സ്പിയറും എഴുത്തച്ഛനും ന്യൂട്ടനും പ്രദാനം ചെയ്ത സത്യത്തിന്റെ ലോകമല്ല അവർ നേരിട്ടുകണ്ടത് എന്നത്രേ. നൂതന സത്യങ്ങൾക്ക് അവർ അഭിമുഖീഭവിച്ചു നിന്നു. അവ സാക്ഷാത്കരിക്കാനാവില്ലെന്നു കണ്ടപ്പോൾ അവർ വിപ്ലവാസക്തരായി. തങ്ങളെ നശിപ്പിക്കുന്ന സർവ്വകലാശാലകളിലും സർക്കാരുകളിലും പ്രാതിനിധ്യം വേണമെന്ന് അവർ വാദിച്ചു. ഒട്ടൊക്കെ അവ നേടുകയും ചെയ്തു. ഇപ്പോൾ അവർ കൂടുതൽ അസ്വസ്ഥരാണ്. ഹേതു ഗവണ്മെന്റുകളുടെയും സർവ്വകലാശാലകളുടെയും കാര്യക്ഷമതയില്ലായ്മയാണ്. സമ്മർദ്ദത്തിൽപ്പെട്ട് അവർ വിദ്യാർത്ഥികൾക്കു ചില ആനുകൂല്യങ്ങൾ നൽകുന്നു. പരോക്ഷമായ രീതികളിൽക്കൂടി പ്രാതികൂല്യങ്ങൾ സൃഷ്ടിക്കുന്നു. ഫലം ബഹളം. ഇവിടെ ഒരു കാര്യം കൂടി നമ്മൾ ഓർക്കണം. പഴയതലമുറയോടു പ്രതിഷേധിച്ച് പുതിയ തലമുറയുണ്ടാകുന്നു. എന്നാൽ ആ പുതിയ തലമുറ ഏതാനും വർഷങ്ങൾക്കകം പഴയ തലമുറയാകും. ആ സന്ദർഭത്തിലുണ്ടാകുന്ന പുതിയ തലമുറ കുറച്ചു വർഷം കൊണ്ടു പഴയ തലമുറയാകും. ഈ അവിരാമമായ പ്രവർത്തനം കണ്ടുകൊണ്ടാവാം സുരേന്ദ്രൻ എല്ലാക്കാലത്തും ചെറുപ്പക്കാർ ഒരേരീതിയിലായിരുന്നുവെന്നു പറഞ്ഞത്.

അഡോർനയുടെ ചിന്തകൾ

1. വ്യക്തികൾ കാരണം കൂടാതെയല്ല നയം കാണിക്കുന്നവനോടു ശത്രുതയോടു പ്രതികരിക്കുന്നത്. ഉദാഹരണം; ഒരു തരത്തിലുള്ള വിനയം അതാരോടു കാണിക്കുന്നുവോ അയാളെ കുറഞ്ഞ വിധത്തിലുള്ള മനുഷ്യജീവിയായി മാറ്റിക്കളയും. തുടർച്ചയായി വിനയം പ്രദർശിപ്പിക്കുന്നവർ വിനയമില്ലാത്തവനായി കരുതപ്പെടുമെന്നൊരു ആപത്തുണ്ട്.

2. തെറ്റായ ജീവിതം — അത് ശരിയായി നയിക്കാനൊക്കുകയില്ല.

3. നീച്ചെ “Gay Science”-ൽ എഴുതി, “വീട്ടിന്റെ ഉടമസ്ഥനാകാൻ കഴിയാകാത്തത് എന്റെ ഭാഗ്യത്തിന്റെ ഒരു ഭാഗമാണ്.” ഇന്നു നമ്മൾ ഇത്രയുംകൂടി അതിനോടു ചേർക്കണം. സ്വന്തം വീട്ടിൽ, വീട്ടിലിരിക്കുന്നു എന്ന ചിന്തയില്ലാതെ കഴിയുന്നത് സാന്മാർഗ്ഗികത്വത്തിന്റെ ഒരു ഭാഗമാണ്.

4. ഓരോ തവണ സിനിമയ്ക്കു പോകുമ്പോഴും ഞാൻ കൂടുതൽ ബുദ്ധിശൂന്യനും തിന്മയുള്ളവനുമായി മാറുന്നു; ഞാനെത്ര കണ്ടു മുൻകരുതൽ എടുത്താലും.

5. സിനിമ കലയാണെന്ന നാട്യത്തിലേയ്ക്കു ചെല്ലുന്തോറും അതു കൂടുതൽ കൂടുതൽ വ്യാജമായിത്തീരുന്നു.

6. സിനിമയിൽ വ്യാജമായ പൂർവ്വസംഭവാവർത്തനങ്ങൾ നിറഞ്ഞിരിക്കുന്നു.

7. ഹിറ്റ്‌ലർ മരിച്ചോ രക്ഷപ്പെട്ടോ എന്നാർക്കും പറയാനാവില്ല. പക്ഷേ അയാൾ അതിജീവിക്കുന്നു.

8. മനുഷ്യരുടെ വേദനകളിലാണു പങ്കുകൊള്ളേണ്ടത്. അവരുടെ ആഹ്ലാദങ്ങളിലേക്ക് ഒരു കൊച്ചു അടിവച്ചാൽ മതി അവരുടെ വേദന തീക്ഷ്ണതമമാകും.

(Minima Morabia അത്യുൽകൃഷ്ടമായ ഗ്രന്ഥത്തിൽ നിന്നു്)

ഒറ്റയാൻ

സുദീർഘമായ കാലയളവിൽ മൗനമുദ്രിതങ്ങളായ ചുണ്ടുകളോടെ ഇരുന്നവർ ഇന്നു കമ്യൂണിസത്തിനു് എതിരായി തൊണ്ടകീറുന്നത് ഒരു തരത്തിലുള്ള ഭീരുത്വമാണ്.

എന്റെ ജീവിതത്തിൽ രണ്ടു തവണ ഒറ്റയാൻ ആനയെ കാണാൻ എനിക്കിടവന്നിട്ടുണ്ട്. നേരിയമംഗലം — മൂന്നാർ റോഡിൽ വച്ചാണ് രണ്ടു ദർശനവും. സ്ഥലം ഏതെന്ന് പറയാൻ വയ്യ. ഒരു വശത്ത് ആകാശം മുട്ടി നിൽക്കുന്ന മാമലകൾ മറുവശത്ത് നോക്കെത്താത്ത താഴ്ച. നേരിയമംഗലത്തു നിന്നു കുറേപ്പേർ ജീപ്പിൽ സഞ്ചരിച്ചപ്പോൾ, ഒരു വളവു തിരിഞ്ഞപ്പോൾ ഒറ്റയാൻ ആന തുമ്പിക്കൈ ഉയർത്തി നിൽക്കുന്നു. ജീപ്പിലേക്ക് അവൻ നോക്കുന്നു. ഒരു നിമിഷംകൊണ്ട് ഓടി വരും. കൊമ്പുകൊണ്ടുകുത്തി ജീപ്പ് താഴ്ചയിലേക്കു മറിക്കും. അക്കാലത്ത് അങ്ങനെ പല വാഹനങ്ങളും ഒറ്റയാന്മാർ മറിച്ചിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം. ഞങ്ങളുടെ ഡ്രൈവർ ധീരനായിരുന്നു. അയാൾ പെട്ടെന്നു ജീപ്പ് പിറകോട്ട് ഓടിച്ചു. ഏറെദൂരം അങ്ങനെ വന്നപ്പോൾ ജീപ്പ് തിരിക്കാനുള്ള സ്ഥലം കണ്ടു. പെട്ടെന്ന് അതു തിരിച്ചു ഞങ്ങൾ വളരെ വേഗത്തിൽ നേരിയ മംഗലത്തേയ്ക്കു പോന്നു. പിന്നെ മൂന്നാറ്റിലേയ്ക്കു പോയതേയില്ല.

1935-ലാണ് രണ്ടാമത്തെ സംഭവം. മൂന്നാറ്റിലെത്താൻ അനേകം നാഴിക താണ്ടണം. വളവു തിരിഞ്ഞപ്പോൾ ഒറ്റയാൻ നിൽക്കുന്നു. പക്ഷേ പിറകോട്ടു വാഹനം ഓടിച്ചതുകൊണ്ടു പ്രയോജനമില്ല. വാഹനം തിരിക്കാൻ ഒരിടത്തും സ്ഥലമില്ലെന്നു ഡ്രൈവർക്കറിയാം. അതുകൊണ്ട് കാറ് നിർത്തി ഒരു ശബ്ദവും കേൾപ്പിക്കാതെ പ്രാണൻ പോയ അവസ്ഥയിൽ ഞങ്ങൾ ഇരുന്നു. ആന ഒന്നുരണ്ടു ചുവടുമുന്നോട്ടു വച്ചപ്പോൾ ഞാൻ ഉള്ളിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്നു വിളിച്ചു. ഭാഗ്യം കൊണ്ടു ഒറ്റയാന്റെ മനസ്സുമാറി. അവൻ തിരിഞ്ഞു മുന്നോട്ടു നടന്നു. എത്ര മണിക്കൂർ ഞങ്ങൾ അവിടെ നിശ്ചേതനരായി ഇരുന്നു എന്നത് ഓർമ്മയില്ല. ഒടുവിൽ ശരണം വിളിച്ചുകൊണ്ട് മൂന്നാറ്റിലേക്കു പോയി. അവിടെ റ്റി. ബിയിൽ എത്തിയപ്പോൾ മാത്രമേ ശ്വാസോച്‌ഛ്വാസം സാധാരണഗതിയിലായുള്ളൂ. മൂന്നാമത്തെ സംഭവം 1991 നവംബർ 27-ആം ന് രാത്രി ഒൻപതു പത്തിന്. ദേശാഭിമാനിവാരികയുടെ പാതയിൽ ‘വാച്ചുമരം’ എന്നൊരു ഒറ്റയാൻ ചിന്നംവിളിച്ചുകൊണ്ടു നിൽക്കുന്നു. ഈ കഥാഗജത്തിന്റെ ഉടമസ്ഥൻ ശ്രീ. എസ്. ഉണ്ണികൃഷ്ണനാണ്. അദ്ദേഹം ഒറ്റയാനെ അയച്ചിട്ടു മിണ്ടാതെ നിൽക്കുന്നു. ആനയാകട്ടെ ചിന്നം വിളിച്ചു വായനക്കാർ എന്ന യാത്രക്കാരെ പേടിപ്പിക്കുന്നു. ഇതിലും ഒറ്റയാന്റെ ആക്രമണം വർണ്ണിച്ചിട്ടുണ്ട്. അവന്റെ ആക്രമണത്തെക്കാൾ ഭയജനകമാണ് കഥയെന്ന മത്തേഭത്തിന്റെ ആക്രമണം. ഒന്നേ മനസ്സിലാകാതെയുള്ളൂ. ഇവരൊക്കെ എന്തിനാണ് ഞങ്ങളെ ഇങ്ങനെ പേടിപ്പിക്കുന്നത്!