close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 07 15


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 07 15
ലക്കം 461
മുൻലക്കം 1984 07 08
പിൻലക്കം 1984 07 22
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മാധവിക്കുട്ടിയുടെ “എന്റെ കഥ” മലയാളനാടു് വാരികയില്‍ പരസ്യപ്പെടുത്തിയിരുന്ന കാലം. അതു വായിച്ചു കോളേജിലെ പെണ്‍കുട്ടികള്‍ കൈമെയ് മറന്നു നടന്ന കാലം. അക്കാലത്തു് ഈ ലേഖകന്‍ എറണാകുളത്തു വച്ചു ചേര്‍ന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പോയി. അദ്ധ്യക്ഷനായിരുന്ന എന്നെ നോക്കി സുന്ദരിയും തരുണിയുമായ ഒരു പ്രാസംഗിക വീറോടെ പറഞ്ഞു: “ഞങ്ങള്‍ പെണ്‍കുട്ടികള്‍ മാധവിക്കുട്ടിയുടെ ആത്മകഥ വായിക്കുന്നവരാണു്. ഏതും ഞങ്ങളിനി പച്ചയായി പറയും, എഴുതും. പക്ഷേ, പുരുഷന്മാരായ നിങ്ങളൊന്നു മനസ്സിലാക്കണം. ഞങ്ങളെ നിങ്ങള്‍ക്കു് ഇഷ്ടമുള്ളപ്പോഴെല്ലാം…നു കിട്ടുമെന്നു വിചാരിക്കരുതു്. (മൂന്നക്ഷരമുള്ള സംസ്കൃതപദം. ഇംഗ്ലീഷില്‍ നാലക്ഷരമാണതിനു്.) ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഞാനും ഇരുപതു വയസ്സുകാരിയായ ആ പ്രാസംഗികയും തമ്മിലുള്ള വയസ്സിന്റെ അന്തരമോര്‍ത്തു മാത്രമല്ല ഞെട്ടല്‍. പെണ്ണുങ്ങള്‍ വള്‍ഗറായാല്‍ ഏതു നിലയിലുള്ള വള്‍ഗാറിറ്റി വരെ ചെല്ലുമെന്നു് ആലോചിച്ചുണ്ടായ ഞെട്ടലും കൂടുയായിരുന്നു അതു്.

ഈ സംഭവത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞു് തിരുവനന്തപുരത്തുവച്ചുള്ള ഒരു ‘കഥാസായാഹ്ന’ത്തില്‍ പങ്കുകൊള്ളേണ്ടതായി വന്നു എനിക്കു്. സ്റ്റ്യുഡെന്റ്സ് സെന്റെറില്‍ വച്ചാണു് മീറ്റിങ്. അവിടെ വായിക്കേണ്ട കഥകള്‍ നേരത്തെ എന്നെ ഏല്പിച്ചിരുന്നു പ്രവര്‍ത്തകര്‍. ഒരു കഥ പെണ്‍കുട്ടി എഴുതിയതാണു്. അതു വായിച്ചപ്പോഴും ഞാന്‍ വല്ലായ്മയില്‍ വീണു. വാക്യങ്ങള്‍ മറന്നു പോയിരിക്കുന്നു. ആശയം മാത്രം ആവിഷ്കരിക്കാം. “അയാള്‍ അവളെ ചെയ്ത സമയത്തു് മുണ്ടു് അഴിഞ്ഞു വീണിരുന്നു. …നു ശേഷം അയാള്‍ എവുന്നേറ്റ് മുണ്ടെടുത്തു് ഉടുത്തുകൊണ്ടു് അങ്ങു നടന്നു പോയി.” പെണ്‍കുട്ടിക്കു് കഥ വായിക്കേണ്ട സമയമായി. ഞാന്‍ പേരുവിളിച്ചു. ആ ഭാഗം വായിക്കാന്‍ അവള്‍ ധൈര്യപ്പെടുകയില്ലെന്നാണു് ഞാന്‍ വിചാരിച്ചതു്. പക്ഷേ ഞാനെത്ര ഭോഷന്‍! ആ കുട്ടി കഥ മുഴുവനും വായിച്ചു. മേല്പറഞ്ഞ ഭാഗം ഊന്നല്‍ കൊടുത്തു വായിച്ചു. ആ സമയത്തു് അതിരറ്റ സന്തോഷത്തോടു കൂടിയുള്ള കൈയടി യുവാക്കന്മാരേറെയുള്ള സദസ്സില്‍ നിന്നു് ഉണ്ടായി. ഞാന്‍ ഞെട്ടിക്കൊണ്ടു കസേരയില്‍ ഇരുന്നു. പിന്നെ ധര്‍മ്മരോഷത്തിന്റെ പേരില്‍, പെണ്‍കുട്ടിയുടെ ഈ സാഹസിക്യത്തെ ഞാന്‍ വിമര്‍ശിച്ചു പത്രത്തിലെഴുതി. അതിന്റെ ദോഷം അനുഭവിക്കുകയും ചെയ്തു. സദസ്സില്‍ കഥ വായിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍… സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയായിരുന്നു. പ്രോവിഡന്റ് ഫണ്ടില്‍ നിന്നു് നോണ്‍ റിഫണ്ടബിള്‍ ലോണിനു് ഞാന്‍ അപേക്ഷ അയച്ചപ്പോള്‍ ചികിത്സയ്ക്ക് അത്രയും പണം ആവശ്യമില്ലെന്നു് കല്പന പുറപ്പെടുവിച്ചു് അദ്ദേഹം അതു തള്ളിക്കളഞ്ഞു. എന്റെ ഒരു ബന്ധു അദ്ദേഹത്തെക്കണ്ടു സംസാരിച്ചപ്പോള്‍ “അയാള്‍ എന്റെ മകളുടെ കഥ കൊള്ളുകില്ലെന്നു് എഴുതിയവനാണു്. ലോണ്‍ കൊടുക്കുകയില്ല,” എന്നു മറുപടി പറഞ്ഞു. എനിക്കു് അദ്ദേഹം പെന്‍ഷന്‍ പറ്റുന്നതുവരെ പ്രോവിഡന്റ് ഫണ്ടില്‍നിന്നു ലോണ്‍ കിട്ടിയിട്ടുമില്ല.

പോളണ്ടില്‍ ജനിച്ച ഇംഗ്ളീഷ് എഴുത്തുകാരന്‍ ഈസാക്ക് ഡൊയ്ച്ചര്‍ (Issac Deutscher) ട്രൊട്സ്കിയുടെ ജീവചരിത്രമെഴുതിയിട്ടുണ്ടു് (The Prophet Armed, the Prophet Unarmed, The Prophet Outcast). അത്യുജ്ജ്വലമായ ഈ ഗ്രന്ഥത്തില്‍ മഹാനായ ട്രൊട്സ്കിയെ വധിച്ചതെങ്ങനെയെന്നു് വിവിരിക്കുന്ന ഭാഗം വായിച്ചാല്‍ നമ്മള്‍ ത്രസിച്ചിരുന്നു പോകും. വധകര്‍ത്താവു് പലപ്പോഴും താനെഴുതിയ പ്രബന്ധവുമായി അദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ടു്. അന്നത്തെ ദിവസം ഓവര്‍കോട്ടിനകത്തു് ഒരു ഐസ് ആക്സ് ഒളിച്ചു വച്ചുകൊണ്ടാണു് അയാള്‍ എത്തിയതു്. ട്രൊട്സ്കി സൗജന്യമാധുര്യത്തോടുകൂടി പ്രബന്ധം വായിക്കാന്‍ തുടങ്ങി. വധകര്‍ത്താവു് ആക്സെടുത്തു് അദ്ദേഹത്തിന്റെ തലയില്‍ ആഞ്ഞടിച്ചു. ഹാ ഹാ ഹാ ഹാ… എന്നു വിളിച്ചുകൊണ്ടു് ആ മഹാന്‍ താഴെ വീണു. ട്രൊട്സ്കിയുടെ നിലവിളി തന്റെ അന്തരംഗത്തെ പിളര്‍ന്നുവെന്നും താന്‍ ഒരിക്കലും അതു മറക്കുകയില്ലെന്നും അയാള്‍ പിന്നീടു് പൊലിസിനോടു പറഞ്ഞു. ദസ്തെയെവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്ന നോവലില്‍ റസ്കല്‍ നിക്കഫ് പണം കടം കൊടുക്കുന്ന വൃദ്ധയെ കൊന്നതെങ്ങനെയെന്നു് ഓര്‍മ്മയില്ലേ? ഓവര്‍കോട്ടിനകത്തു് കോടാലി വച്ചുകൊണ്ടു് അയാള്‍ കിഴവിയെ കാണാനെത്തി. ഒരു തടിക്കഷണം പൊതിഞ്ഞു നൂലുകൊണ്ടു് കെട്ടിക്കൊണ്ടാണു് അയാള്‍ ചെന്നതു്. വാച്ചാണു് അതെന്നു് അറിയിച്ചു് അയാള്‍ ആ പൊതി വൃദ്ധയെ ഏല്പിച്ചു. അവര്‍ കെട്ടഴിച്ചുകൊണ്ടിരുന്നപ്പോള്‍ റസ്കല്‍ നിക്കഫ് കോടാലിയെടുത്തു് അവരുടെ തലയിലടിച്ചു. ട്രൊട്സ്കിയെ വധിച്ചവന്‍ പൊതിക്കു പകരം പ്രബന്ധം കൊടുത്തു. അത്രേയുള്ളു വ്യത്യാസം. സാഹിത്യ കൃതികള്‍ മനുഷ്യനെ നന്മയിലേക്കു മാത്രമല്ല. തിന്മയിലേക്കും നയിക്കുമെന്നു കാണിക്കാനാണു് ഇത്രയും എഴുതിയതു്. ട്രൊട്സ്കിയെ വധിച്ച മനുഷ്യന്‍ “കുറ്റവും ശിക്ഷ”യും വായിച്ചിരിക്കുമെന്നതില്‍ സംശയമില്ല. മാധവിക്കുട്ടിയുടെ “എന്റെ കഥ” വായിച്ചവരാണു് ആ രണ്ടു പെണ്‍കുട്ടികളും.

ഇരുമ്പു ഗുളിക എവിടെ?

പതിനേഴാം ശതാബ്ദത്തിലെ വലിയ എഴുത്തുകാരനായിരുന്നല്ലോ ഫ്രാന്‍സിസ് ബേക്കണ്‍. ചില പുസ്തകങ്ങള്‍ രുചിച്ചു നോക്കേണ്ടവയും മറ്റു ചിലതു വിഴുങ്ങേണ്ടവയും വേറെ ചിലതു പതുക്കെ ദഹനക്രിയയ്ക്കു വിഷയമാക്കേണ്ടവയുമാണെന്നു് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. മാനസിക ഭ്രംശം സംഭവിച്ച ഒരു സ്ത്രീ ഇതു് അക്ഷരാര്‍ത്ഥത്തിലെടുത്തു് ദിവസവും ഓരോ ‘പേപ്പര്‍ ബാക്ക്’ തിന്നു. ഒടുവില്‍ ഇരുമ്പു ഗുളിക കഴിപ്പിച്ചാണു് ഡോക്ടര്‍ അവളെ മരണത്തില്‍ നിന്നു രക്ഷിച്ചതു്. മനോരമ ആഴ്ചപ്പതിപ്പില്‍ ചുമ്മാര്‍ പൂയപ്പാടം എഴുതിയ “മനസ്സില്‍ ഒരു ശവശരീരം”. എന്ന ചെറുകഥ വായിക്കാന്‍ കൊള്ളുകില്ല; ചവച്ചു തിന്നേണ്ടതാണതു്. വിവാഹിതയായ ഒരു സ്ത്രീയുടെ വ്യഭിചാരം കണ്ട ഭര്‍ത്താവു് അതു മനസ്സിലാക്കിയിട്ടോ മനസ്സിലാക്കാതെയോ മേലധികാരികളെ കാണാന്‍ പോകുന്നു പോലും. സംസ്കാരസമ്പന്നനെ കാട്ടാളനായി കാണണമെങ്കില്‍ ഭാര്യയെസ്സംബന്ധിച്ചു് അയാള്‍ക്കു ദുശ്ശങ്ക ജനിപ്പിച്ചാല്‍ മതി. പക്ഷേ, ഈ കഥയിലെ നായകന്‍ സംസ്കാരസമ്പന്നനായിത്തന്നെ നില്ക്കുന്നു. അയാള്‍ പുരുഷനല്ലയോ എന്നു നമുക്കു സംശയം. അതെന്തുമാകട്ടെ. ഞാന്‍ കഥ ചവച്ചരയ്ക്കാന്‍ ഭാവിക്കുകയാണു്. എവിടെ ഇരുമ്പു ഗുളിക?

* * *

മനുഷ്യന്റെ പുരോഗതിയില്‍ എനിക്കു വിശ്വാസമുണ്ടു് — മനുഷ്യന്‍ ഇന്നു കാട്ടാളനായി മാറിയിരിക്കുകയാണെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിയിലും ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, കലയുടെ, സാഹിത്യത്തിന്റെ പുരോഗതിയില്‍ എങ്ങനെ വിശ്വസിക്കാനാണു്. ഹോമറിന്റെ ഇലിയഡിനെക്കാള്‍ വാല്മീകിയുടെ രാമായണത്തെക്കാള്‍ ഉത്കൃഷ്ടമായ കൃതി എവിടെ ഉണ്ടായിട്ടുണ്ടു്? അരവിന്ദ ഘോഷ് പറയുന്ന Supreme poetic utterance-ല്‍ വാല്മീകിയെ ജയിച്ച മറ്റൊരു കവി എവിടെ? കലയിലെയും സാഹിത്യത്തിലെയും പുരോഗതി എന്ന ആശയം തികഞ്ഞ ബുദ്ധിശൂന്യതയാണെന്നു പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടെനിക്കു്. അത്രയും ശക്തിയുള്ള വാക്കു പ്രയോഗിക്കുന്നതെങ്ങനെ?

വാര്‍ദ്ധക്യമാര്‍ന്ന വാക്കുകള്‍

ഇന്നു ടെലിവിഷന്‍ സെറ്റ് ആര്‍ക്കും വാങ്ങിക്കാമെന്ന നിലയില്‍ വില കുറഞ്ഞതായിട്ടുണ്ടു്. എന്നാല്‍ അതാദ്യമായി പ്രചാരത്തില്‍ വന്നപ്പോള്‍ സമ്പന്നനായ അമേരിക്കന്‍ പൌരനു പോലും വാങ്ങാന്‍ വയ്യാത്തവിധം വിലകൂടിയതായിരുന്നു. കാപട്യത്തെ കൂട്ടുപിടിച്ചു ജീവിക്കുന്ന അമേരിക്കക്കാരന്‍ വിടുമോ? ടെലിവിഷന്‍ സെറ്റ് വീട്ടിനകത്തു് ഇല്ലാതെതന്നെ അയാള്‍ വ്യോമതന്തു (ആന്റിന) കെട്ടിടത്തിന്റെ മുകളില്‍ ഉറപ്പിച്ചു വയ്ക്കും (ഇതു കണ്ട ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ എഴുതിയ ഒരു ലേഖനം വായിച്ച ഓര്‍മ്മയില്‍ നിന്നു്). നമ്മള്‍ പകിട്ടു കാണിക്കുന്നതു മുഴുവന്‍ ഈ മനോഭാവത്തോടു കൂടിയാണു്. ഒരുദാഹരണം റെഫ്രിജിറെയ്റ്റര്‍ വാങ്ങുന്നതു തന്നെ. ഐസും തണുത്ത വെള്ളവും എപ്പോഴും ഉപയോഗിക്കുന്നവനു തൊണ്ടയ്ക്കു് അസുഖമുണ്ടാകുമെന്നതില്‍ ഒരു സംശയവുമില്ല. ചിലര്‍ക്കു് ‘ഇറിറ്റേഷന്‍ തീയറി ഒഫ് ക്യാന്‍സര്‍’ അനുസരിച്ചു ക്യാന്‍സറുമുണ്ടാകും. (ശ്രീരാമകൃഷ്ണപരമഹംസനു് ഐസ്ക്രീമും കൂള്‍ഡ്രിങ്കും വലിയ ഇഷ്ടമായിരുന്നു. എപ്പോഴും അവ ഉപയോഗിച്ച അദ്ദേഹത്തിനു തൊണ്ടയില്‍ ക്യാന്‍സറുണ്ടായി.) സത്യമിതാണെങ്കിലും വീട്ടില്‍ ഫ്രിജ്ജില്ലെങ്കില്‍ ഗൃഹനായികയ്ക്ക് അസ്വസ്ഥതയാണു്. തന്നെ പുച്ഛിക്കുന്ന അയല്‍ വീട്ടിലെ കല്യാണിക്കുട്ടിക്കു ഫ്രിജ്ജ് ഉണ്ടു്. അതുകൊണ്ടു് അവള്‍ പണം കടം വാങ്ങിച്ചെങ്കിലും റെഫ്രിജിറെയ്റ്റര്‍ “സംഘടിപ്പിക്കുന്നു.” കുറെ മീനെങ്കിലും വാങ്ങി അതിനകത്തു വയ്ക്കുന്നു. പിന്നെ നാലയലത്തുകൂടെ മനുഷ്യനു പോകാന്‍ വയ്യ. നാറ്റം.

റോഡില്‍ വച്ചു് എന്നെക്കണ്ടാല്‍ കാണാത്ത മട്ടില്‍ പോകുന്ന ഒരു മാന്യന്‍ കാറ് വാങ്ങിച്ചു. അതില്‍ക്കയറി അദ്ദേഹം പോകുമ്പോള്‍ ഞാന്‍ ഫുട്പാത്തിലൂടെ നടക്കുകയായിരിക്കും. അദ്ദേഹം അതിനകത്തിരുന്നു് ആഹ്ളാദാതിരേകത്തോടെ കൈവീശും. നടന്നു പോകുമ്പോള്‍ മിണ്ടാട്ടമില്ലാത്ത മനുഷ്യനു് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഈ ആഹ്ലാദമെങ്ങനെവന്നു? “‍ഞാന്‍ കാറ് വാങ്ങി. കണ്ടോ?” എന്നാണു് ആ കൈവീശലിന്റെ അര്‍ത്ഥം.

ആളുകളെ ഇംപ്രെസ്സ് ചെയ്യാന്‍ ഇതു പോലെ വാക്കുകള്‍ വാരിയെറിയുന്നവരുണ്ടു്. അവരില്‍പെട്ട ഒരെഴുത്തുകാരനാണു് ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടു്. അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “മടക്കം” എന്ന മനസ്സിലാക്കാന്‍ പ്രയാസമുള്ള കഥയില്‍ നിന്നു് ചില വാക്യങ്ങള്‍: “കാലവര്‍ഷത്തിന്റെ സുഗന്ധം പ്രസരിക്കുന്ന അവളുടെ ഇരുണ്ട മുടിയുടെ മൃദുലത എന്റെ വിരല്‍ത്തുമ്പുകളില്‍ ഇപ്പോഴും തങ്ങിനില്ക്കുന്നതുപോലെ”, “സമതലത്തിലെത്തിയ പുഴയുടെ ധൃതമല്ലാത്ത ഒഴുക്കില്‍ പെട്ടെന്നുരുത്തിരിയുന്ന നീര്‍ച്ചുഴി പോലെയുള്ള അവളുടെ നാഭിക്കരികെ ഒരു നീലഞരമ്പു ത്രസിക്കുന്നുണ്ടു്.” (ധൃതത്തിനു് ധരിക്കപ്പെട്ട എന്നാണര്‍ത്ഥം. തിടുക്കം, വെമ്പല്‍ എന്ന അര്‍ത്ഥത്തിലാണെന്നു തോന്നുന്നു കഥാകാരന്‍ അതു പ്രയോഗിച്ചതു്.) സ്യൂഡോപൊയറ്റിക്കായ കുറെ പദങ്ങളെടുത്തങ്ങു പെരുമാറിയാല്‍ സാഹിത്യമാകും എന്ന തെറ്റിദ്ധാരണയില്‍പ്പെട്ടിരിക്കുകയാണു് ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടു്. ചെറുപ്പകാലത്തു സുന്ദരനായിരുന്നവന്‍ അറുപതു വയസ്സു കഴിഞ്ഞിട്ടും പണ്ടത്തെ കാമോത്സുകതയോടെ ചെറുപ്പക്കാരികളെ തുറിച്ചു നോക്കും. യൗവനകാലത്തു തിരിച്ചു കിട്ടിയിരുന്ന കടാക്ഷമാലകള്‍ അപ്പോള്‍ കിട്ടുകയില്ല. യുവതികള്‍ പുച്ഛിച്ചു തലവെട്ടിച്ചു പോകും. ഉണ്ണിക്കൃഷ്ണന്റെ ഈ ‘വൃദ്ധപദക്ഷേപണ’ത്തില്‍ സഹൃദയര്‍ക്കു പുച്ഛമേയുള്ളു.

* * *

ഉത്കൃഷ്ടങ്ങളായ ആശയങ്ങള്‍ ആവിഷ്കരിക്കുന്ന ഭാഷ എപ്പോഴും ലളിതമായിരിക്കും. “Workers of all Countries unite. You have nothing to lose but your chains. (സര്‍വ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല.) Neither do I condemn thee. Go and sin no more. (ഞാനും നിന്നെ കുറ്റപ്പെടുത്തുന്നില്ല. പോകൂ. ഇനി പാപം ചെയ്യാതിരിക്കൂ.)

“അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍
കാക്കില്ലേ ഗന്ധവാഹനെ രഹസ്യമാര്‍ക്കറിയാവൂ.”
“ഒന്നിന്നുമില്ലനില, ഉന്നതമായ കുന്നുമെന്നല്ല-
യാഴിയുമൊരിക്കല്‍ നശിക്കു-മോര്‍ത്താല്‍.”

ഫാമിലി പ്ലാനിങ്

വിജാതീയമായ വിവാഹബന്ധത്തിലേര്‍പ്പെട്ടു് വര്‍ഷംതോറും പ്രസവിച്ചു ദുഃഖമനുഭവിക്കുന്ന ഒരു സ്ത്രീയെ അവതരിപ്പിക്കാനാണു് സ്നേഹപ്രഭയുടെ ശ്രമം (കുങ്കുമം വാരിക, ‘രണ്ടു സഹോദരികള്‍’). അവര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിക്കുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു. പത്താം തരം കല, പത്താം തരം കഥ. ബഹിര്‍ഭാഗസ്ഥമായ ചിത്രീകരണം. സര്‍വ്വസാധാരണങ്ങളായ പ്രയോഗങ്ങള്‍, ചിത്രങ്ങള്‍, ഈ ആശയദാരിദ്ര്യവും ഭാവനാദാരിദ്ര്യവും വീട്ടുവേലക്കാരികള്‍ക്കു് ഇഷ്ടമാകും. ഫാമിലി പ്ലാനിങ് അധികാരികള്‍ക്കു് ഇക്കഥ അയച്ചു കൊടുത്താല്‍ സ്നേഹപ്രഭയ്ക്ക് സമ്മാനം കിട്ടും. കലയുടെ പ്രകാശം വീണ, ജീവിതം സ്പന്ദിക്കുന്ന ഒരു കഥയെങ്കിലും വായിക്കാന്‍ കഴിഞ്ഞെങ്കില്‍!

* * *

കുഞ്ഞുങ്ങള്‍ക്കു് കളിപ്പാട്ടം വേണം. ചെറുപ്പക്കാരിക്കു് ചെറുപ്പക്കാരനെ വേണം. രാഷ്ട്രീയക്കാരനു് അലറാന്‍ പ്ലാറ്റ്ഫോം വേണം. പാങ്ങില്ലാപ്പതിവ്രതയ്ക്ക് കുറ്റപ്പെടുത്താന്‍ ചെറുപ്പക്കാരികളെ വേണം. വിവരം കുറഞ്ഞ പെണ്‍കുട്ടികള്‍ക്കു് പൈങ്കിളിക്കഥകള്‍ എഴുതാന്‍ വാരികകള്‍ വേണം. ഇനി വേറൊരു വിധത്തില്‍ പറയാം.

കുഞ്ഞുങ്ങള്‍ക്കു വടികൊണ്ടുള്ള പ്രയോഗമാണു വേണ്ടതു്. ചെറുപ്പക്കാരി പ്രേമലേഖനമെഴുതാന്‍ തുടങ്ങുന്നതിനുമുമ്പു് അവളെ കെട്ടിച്ചയയ്ക്കണം. രാഷ്ട്രീയക്കാരനു മൈക്ക് കൊടുക്കരുതു്. പാങ്ങില്ലാപ്പതിവ്രതയോടു് ‘ചെറുപ്പകാലത്തു് നീയും ഇങ്ങനെയായിരുന്നെടീ’ എന്നു പറയണം. പൈങ്കിളിക്കഥകള്‍ പത്രാധിപന്മാര്‍ ചവറ്റുകുട്ടയിലെറിയണം.

ഒരു പടിഞ്ഞാറന്‍ നോവല്‍

ബൊലൊന്യാ സര്‍വ്വകലാശാലയിലെ (University of Bologna — ബൊലൊന്യാ വടക്കേ ഇറ്റലിയിലെ പട്ടണം.) സീമിയോട്ടിക്സ് ഫ്രൊഫസറായ ഊമ്പര്‍ടോ എച്ചോ (Umberto Eco) എഴുതിയ The Name of the Rose എന്ന നോവല്‍ വിശ്വവിഖ്യാതമായിത്തീര്‍ന്നിരിക്കുന്നു. കോടിക്കണക്കിനു് ആളുകള്‍ അതു വാങ്ങി വായിക്കുന്നു. മറ്റു ഭാഷകളിലേക്കു് അതു തര്‍ജ്ജമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുപ്പതു കൊല്ലത്തെ മനനത്തിനു ശേഷം രണ്ടരക്കൊല്ലം കൊണ്ടു് എച്ചോ എഴുതിത്തീര്‍ത്ത ഈ നോവല്‍ മദ്ധ്യകാലഘട്ടത്തെക്കുറിച്ചുള്ളതാണു്. ചില സന്ന്യാസിമാര്‍ വധിക്കപ്പെടുമ്പോള്‍ അതന്വേഷിക്കാന്‍ സെന്റ് ഫ്രാന്‍സിസ് പുണ്യാളന്റെ മതസിദ്ധാന്തത്തില്‍പ്പെട്ട ഒരാള്‍ നിയോഗിക്കപ്പെടുന്നു. ആ അന്വേഷണം സീമിയോട്ടിക്സിലൂടെ — പ്രതിരൂപം, ആശയം, സിംബലിസം ഇവയുടെ പഠനത്തിലൂടെ — ദാര്‍ശനിക തലത്തില്‍ എത്തുന്നതിന്റെ അന്യാദൃശാവസ്ഥയാണു് ഈ കലാശില്പം പ്രദാനം ചെയ്യുന്നതു്. മധ്യകാലഘട്ടത്തെക്കുറിച്ചുള്ളതാണു്. ഈ നോവലെങ്കിലും ഇതിനു സമകാലിക പ്രാധാന്യമുണ്ടു്. റോമാസാമ്രാജ്യത്തെ തങ്ങളുടെ ആധിപത്യത്തില്‍ കൊണ്ടുവരാന്‍ എവീന്യോങ്ങിലെ (Avignon) പോപ്പും മിലാനിലെ ചക്രവര്‍ത്തിയും ശ്രമിക്കുന്നു. ഈ സംഘട്ടനത്തില്‍ അമേരിക്കയുടെയും റഷ്യയുടെയും ആധുനിക സംഘട്ടനത്തില്‍ നിന്നുണ്ടാകുന്ന സ്ഫുലിംഗങ്ങള്‍ ദര്‍ശിക്കാം. ഗ്രന്ഥകാരന്‍ പറയുന്നു: “Early Christians experienced the fall of the Roman Empire and all that went with it. At the end of the first millennium they expected the destruction of the wicked world to precede the returning Christ. Today we live in a dread of nuclear war.” ഭൂതകാലത്തിന്റെയും നവീനകാലത്തിന്റെയും സംയോജനമാണു് ഈ നോവലിന്റെ സവിശേഷത.

നോവലിലെ പ്രധാനപ്പെട്ട കഥാപാത്രം ഒരിടത്തു പ്രസ്താവിക്കുന്നു: But why does the needle always point north? The stone attracts iron…” സഹൃദയനെന്ന അയസ്കാന്തം ഉത്തരദിക്കിലിരിക്കുന്ന ഈ കലാശില്പത്തിലേക്കു് എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു. “‍ഞാന്‍ ആഹ്ലാദിക്കുന്നു; വിദ്യാസമ്പന്നമായ ശേഷം ലോകവും ആഹ്ലാദിക്കുമെന്നു് വിശ്വസിക്കുകയും ചെയ്യുന്നു” എന്നു് മഹായശസ്കനായ ആന്തണി ബര്‍ജ്ജിസ് പ്രശംസിച്ച ഈ നോവലിലേക്കു് ഞാന്‍ വായനക്കാരുടെ ശ്രദ്ധയെ സാദരം ക്ഷണിക്കട്ടെ.

കൃഷ്ണാ, ഭഗവാനേ രക്ഷിക്കൂ

കുമാരി വാരികയുടെ പുറന്താളില്‍ സൂര്യയുടെ ചിത്രം. ദീപിക ആഴ്ചപ്പതിപ്പിന്റെ പുറന്താളില്‍ ശ്രീവിദ്യയുടെ ചിത്രം. രണ്ടുപേരും ചലച്ചിത്രതാരങ്ങള്‍; സുന്ദരികള്‍. പക്ഷേ, സൂര്യയുടെ ചിത്രം വിരൂപം. ശ്രീവിദ്യയുടെ ചിത്രം മനോഹരവും. അച്ചടിയില്‍ വന്ന തകരാറു കൊണ്ടല്ല സുന്ദരിയായ സൂര്യ വൈരൂപ്യമുള്ളവളായതു്. ഏതു സുന്ദരിയും ചില ‘പോസില്‍’ വൈരൂപ്യമുള്ളവളായിത്തോന്നും. സൂര്യയുടെ പോസാണു് അവരെ ഇമ്മട്ടിലാക്കിയതു്. സ്പാനിഷ് സറീയലിസ്റ്റ് കവി ലൂയിസ് തേര്‍നൂദാ (Luis Cernuda) പറഞ്ഞിട്ടുണ്ടു് ‘സുന്ദരമായതേതിനും അതിന്റേതായ നിമിഷമുണ്ടു്; എന്നിട്ടു് അതു മാഞ്ഞു പോകുമെന്നു്.’ (Everything beautiful has its moment and then passes away.) ശരിയാണു്. ശ്രീവിദ്യയുടെയും സൂര്യയുടെയും സൗന്ദര്യം മാഞ്ഞുപോകും. പക്ഷേ ഇന്നു് അവര്‍ സുന്ദരികള്‍. ഒരു സുന്ദരിയെ അസുന്ദരിയാക്കിയിരിക്കുന്നു അവരുടെ പ്രത്യേകമായ പോസ്. അതങ്ങനെയാണു്. ഇരിക്കുന്ന സുന്ദരി നടക്കുന്ന സുന്ദരിയല്ല (Sitting beauties are not always walking beauties — യൂഗോയുടെ “പാവങ്ങള്‍” വായിച്ച ഓര്‍മ്മയില്‍നിന്നു്). ഏതു സുന്ദരിയും ഓടുമ്പോള്‍ വൈരൂപ്യത്തിന്റെ പ്രതിരൂപം. (സുന്ദരികള്‍ ബസ്സ് വന്നു നില്ക്കുമ്പോള്‍ ഓടിച്ചെല്ലരുതു് അതില്‍ കയറാന്‍. ചില ഡ്രൈവര്‍മാര്‍ ഓടിക്കുമവരെ. എങ്കിലും ഓടരുതു്.) ഏതു സുന്ദരിയും പരിപൂര്‍ണ്ണമായി നഗ്നയാകുമ്പോള്‍ അതിസുന്ദരി. (നിയമം പിടികൂടിയില്ലെങ്കില്‍ ഇങ്ങനെ പലരും അതിസുന്ദരികളായി മാറും എന്ന അനുമാനത്തിലെത്താന്‍ ചിലരുടെ ഭുജകോടരപ്രദര്‍ശനവും നാഭ്യാവര്‍ത്തപ്രദര്‍ശനവും നമ്മെ സഹായിക്കുന്നുണ്ടു്.) സത്യം ഇതാണെങ്കിലും ഉണ്ണി വാരിയത്തിന്റെ കഥാംഗന എത്ര നഗ്നയായാലും സുന്ദരിയാവുകയില്ല. പൊക്കം കുറഞ്ഞവനും കുടവയറുള്ളവനുമായ ഭര്‍ത്താവിനെ ഭാര്യയ്ക്കു വെറുപ്പു്. അടുത്ത വീട്ടിലെ ചെറുപ്പക്കാരന്‍ കാലത്തു് കായികാഭ്യാസം നടത്തുന്നതു കണ്ടു് അവളുടെ കാമമിളകി. അവര്‍ ഒരുമിച്ചുകൂടി. രതിലീലകളാടി. ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്നു അവള്‍ പറഞ്ഞപ്പോള്‍ അയാള്‍ പിണങ്ങി. പിണങ്ങിപ്പിരിഞ്ഞപ്പോഴാണു് ഭര്‍ത്താവു് അവരുടെ വേഴ്ച കണ്ടുപിടിച്ചതു്. കലാകാരന്‍ കലയുടെ വസ്ത്രമഴിക്കുകയല്ല വേണ്ടതു്. അവളെ സാരിയുടുപ്പിക്കണം. കലാംഗന സാരിയുടുത്തു നില്ക്കുമ്പോഴാണു സുന്ദരി. ഉണ്ണി വാരിയത്തു് വളരെക്കാലമായി വസ്ത്രാക്ഷേപം നടത്തുന്നു. അവള്‍ കേഴുന്നതൊട്ടു ശ്രീകൃഷ്ണന്‍ കേള്‍ക്കുന്നതുമില്ല.

* * *

ലൈംഗിക വര്‍ണ്ണനകള്‍ വായിച്ചേ തീരൂ എന്നുണ്ടോ? എങ്കില്‍ “വാള്‍ട്ട”റുടെ My Secret Life എന്ന പുസ്തകം വായിച്ചാല്‍ മതി. അതൊരാത്മകഥയാണു്. ഞാനതിന്റെ ഒരു സംഗ്രഹമേവായിച്ചിട്ടുള്ളു. My Secret Life, Panther, Edited with an introduction by Gordon Grimley — ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ പ്രസാധനം പതിനൊന്നു വാല്യങ്ങളായിട്ടാണു്. ഒരു പ്രതിക്കു് ഏഴായിരം ഡോളര്‍ കൊടുത്താണു് ആളുകള്‍ വാങ്ങിയതു്.

പോര്‍നൊഗ്രഫിയിലും പോര്‍നൊഗ്രഫിക്‍ നോവലുകളിലും ഈ ലേഖകനു് താല്പര്യമില്ല. പ്രായക്കൂടുതല്‍ കൊണ്ടു് ഗ്രന്ഥികള്‍ക്കു ദൗര്‍ബല്യം സംഭവിക്കുമ്പോള്‍ സെക്സിലുള്ള കൗതുകം കുറയും എല്ലാവര്‍ക്കും. താല്പര്യമില്ലെങ്കിലും ഇത്തരം ഗ്രന്ഥങ്ങള്‍ നല്കുന്ന അറിവിനെ ലക്ഷ്യമാക്കി ഞാന്‍ ഇവ വായിക്കാറുണ്ടു്. ലൈംഗിക പ്രവര്‍ത്തനങ്ങള്‍, അവ ജനിപ്പിക്കുന്ന ആഹ്ലാദം ഇവയെയെല്ലാം അന്യാദൃശമായി ചിത്രീകരിക്കുന്ന ആത്മകഥയാണു് ഈ ഗ്രന്ഥം. വാള്‍ട്ടര്‍ എന്നതു തുലികാനാമമത്രേ.

ആഷര്‍

എഡിന്‍ബറ സര്‍വകലാശാലയിലെ (എഡന്‍ബറ എന്നും, എഡിന്‍ബറോ എന്ന ഉച്ചാരണം English Pronouncing Dictionary-യില്‍ കാണുന്നില്ല) ലിങ്ഗ്വിസ്റ്റിക്സ് പ്രൊഫസ്സറായ ആര്‍.ഇ. ആഷര്‍ കേരളത്തിലെ ഇന്റെലെക്ച്വല്‍സിന്റെ ഇടയ്ക്ക് പ്രമാണിയായി ഭവിച്ചിരിക്കുന്നു. ഈ ആഴ്ചത്തെ മാതൃഭൂമി വാരികയിലും കലാകൗമുദിയിലും അദ്ദേഹത്തെക്കുറിച്ചു ലേഖനങ്ങളുണ്ടു്.

കേരളത്തിലെ സാഹിത്യകാരന്മാരുടെ കൃതികള്‍ കണ്ടു് അദ്ഭുതപരവശനാകുന്ന ആളാണു് ആഷര്‍. അത്രയ്ക്കു് അദ്ദേഹം പരവശനാകേണ്ടതുണ്ടോ? ഇംഗ്ലീഷ് സാഹിത്യം പഠിച്ച ആഷര്‍ക്കു് അദ്ഭുതവികാരം ഉളവാക്കത്തക്കതായി മലയാളത്തില്‍ ഒരു നോവലില്ല, ചെറുകഥയില്ല, ഉപന്യാസമില്ല. സംശയമുണ്ടെങ്കില്‍ Charles Lamb-ന്റെ Dream Children വായിച്ചു നോക്കു. മലയാളസാഹിത്യം മുഴുവനും ത്രാസ്സിന്റെ ഒരു തട്ടിലിട്ടു. മറ്റേത്തട്ടില്‍ ലാംബിന്റെ ഉപന്യാസവും ഇടു. ഇംഗ്ലീഷുപന്യാസം കിടക്കുന്ന തട്ടു താണുകിടക്കുകയേയുള്ളു. സത്യമിതായതുകൊണ്ടു് രണ്ടു് അനുമാനങ്ങള്‍ക്കേ മാര്‍ഗ്ഗമുള്ളൂ. 1. സാഹിത്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ആഷര്‍ അപ്രഗല്ഭനാണു്. 2. കേരളത്തില്‍ വന്നെത്തിയ ആഷര്‍ ഇവിടെയുള്ള സാഹിത്യകാരന്മാരെ സന്തോഷിപ്പിക്കാനായി ഇല്ലാത്തതു പറയുന്നു. ഈ രണ്ടില്‍ ഏതാണു ശരിയെന്നു് എനിക്കു നിര്‍ണ്ണയിക്കാന്‍ വയ്യ. പക്ഷേ ഏതെങ്കിലും ഒന്നു ശരിയായേ പറ്റു.

‘മനുഷ്യന്‍ എങ്ങനെയായാലും വേണ്ടില്ല, ഉള്ളിലുള്ളതു പ്രകാശിപ്പിച്ചേ മതിയാവൂ’ എന്ന അര്‍ത്ഥത്തില്‍ ‘ഒഥല്ലോ’ നാടകത്തില്‍ ഒരു വാക്യമുള്ളതു് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. മാര്‍ക്കസ് ഒറീലിയസിന്റെ Meditations എന്ന പോലെ ഈ ലേഖകന്‍ പതിവായി വായിക്കുന്ന ഗ്രന്ഥമാണു് എപിക്റ്റീറ്റസിന്റെ Discourses എന്ന ഗ്രന്ഥം. അതിലൊരു ഭാഗം: റോമാ ചക്രവര്‍ത്തിയായിരുന്ന വെസ്പേഷ്യന്‍ (Vespasian, AD 9–79 സെനറ്റര്‍ ഹെല്‍വിഡിയസിനോടു് ആജ്ഞാപിച്ചു സെനറ്റില്‍ വരാന്‍ പാടില്ലെന്നു്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ സെനറ്ററായിരിക്കാന്‍ പാടില്ലെന്നു് അങ്ങയ്ക്കു കല്പിക്കാം. പക്ഷേ, സെനറ്ററായിരിക്കുന്ന കാലത്തോളം എനിക്കു് അകത്തോട്ടു വന്നേ തീരൂ.”

“എന്നാല്‍ വരൂ. വന്നു മിണ്ടാതിരിക്കു.” എന്നു ചക്രവര്‍ത്തി.

“ചോദ്യം ചോദിക്കാതിരിക്കൂ. എന്നാല്‍ ഞാന്‍ മിണ്ടാതിരിക്കാം.”

“പക്ഷേ, എനിക്കു നിങ്ങളോടു ചോദ്യം ചോദിച്ചേ തീരൂ.”

“അപ്പോള്‍ എനിക്കു ശരിയെന്നു തോന്നുന്നതു് ഞാന്‍ പറയുക തന്നെ ചെയ്യും.”

“നിങ്ങളതു പറഞ്ഞാല്‍ ഞാന്‍ നിങ്ങളെ കൊല്ലും.”

“മരണമില്ലാത്തവനാണു ഞാനെന്നു് എപ്പോഴാണു് ഞാന്‍ അങ്ങയെ അറിയിച്ചതു്? അങ്ങു് ചെയ്യേണ്ടതു് അങ്ങു് ചെയ്യും. ഞാന്‍ എനിക്കു ചെയ്യേണ്ടതും. കൊല്ലുക എന്നതു് അങ്ങയുടെ കൃത്യം, പേടി കൂടാതെ മരിക്കുക എന്നതു് എന്റെ കൃത്യം. എന്നെ ബഹിഷ്കരിക്കുക എന്നതു് അങ്ങയുടേതു്. വിലപിക്കാതെ വിദേശത്തു് പോകുക എന്നതു് എന്റെതും.”

ഈ ഹെല്‍വിഡിയസാണു് അഭിജാതന്‍, അഭിമാനി. അദ്ദേഹം തന്റെ സ്വഭാവത്തിനു യോജിച്ച വിധത്തില്‍ സംസാരിച്ചു. ആഷര്‍ക്കു മാത്രമല്ല ഞാനുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ട ഗുണമാണിതു്.

* * *

തോളെവിടെ അവസാനിക്കുന്നു, മുല എവിടെ തുടങ്ങുന്നു എന്നു കാഴ്ചക്കാര്‍ക്കു് നിര്‍ണ്ണയിക്കാനാവാത്ത ചില പെണ്ണുങ്ങളുണ്ടു്. അസത്യം എവിടെ അവസാനിക്കുന്നു സത്യം എവിടെ ആരംഭിക്കുന്നു എന്നു തീരുമാനിക്കാന്‍ വയ്യാത്ത നിരൂപകരുമുണ്ടു്.