close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 10 21


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 10 21
ലക്കം 475
മുൻലക്കം 1984 10 14
പിൻലക്കം 1984 10 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

നോവലിസ്റ്റ് വി.എസ്. നൈപോള്‍ 1961-ല്‍ ബ്രിട്ടീഷ് ഗിയാനയിലെ ഒരു ക്രൈസ്തവ കുടുബത്തെ കാണാന്‍ ചെന്നു അവിടത്തെ ഒരു പ്രായം കൂടിയ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരുന്നു അദ്ദേഹം. പെട്ടെന്നു സൂര്യപ്രകാശം മങ്ങി. പൂന്തോട്ടത്തില്‍നിന്നു് ഒരു പൂവിന്റെ സൗരഭ്യം അവര്‍ ഇരിക്കുന്നിടത്തു വ്യാപിച്ചു. തന്റെ ശൈശവംതൊട്ടു നൈപോളിനു ആ പൂവിനെക്കുറിച്ചു് അറിയാം. പക്ഷേ പേരറിഞ്ഞുകൂടാ. അതെന്താണെന്നു് അദ്ദേഹം അവരോടു ചോദിച്ചു.

“ഞങ്ങള്‍ ഇതിനെ മുല്ല (ജാസ്മിന്‍) എന്നാണു വിളിക്കുക.”

മുല്ല! നൈപോളിനു് ആ വര്‍ഷങ്ങളാകെ അതിനെക്കുറിച്ചു അറിയാമായിരുന്നു! ആ വാക്കു് അദ്ദേഹത്തിനു പുസ്തകത്തിലെ ഒരു വാക്കു മാത്രമായിരുന്നു. അദ്ദേഹത്തിനു പരിചയമുള്ള സസ്യങ്ങളില്‍ നിന്നു് മാറ്റപ്പെട്ട ഒരു പദം. ആ സ്ത്രീ ഇറുത്തെടുത്തു കൊടുത്ത പൂവ് അദ്ദേഹം ഷര്‍ട്ടിന്റെ ബട്ടണ്‍ ഹോളില്‍ വച്ചു. ഹോട്ടലിലേക്കു തിരിച്ചു നടന്ന നൈപോള്‍ അതിന്റെ സൗരഭ്യം ആസ്വദിച്ചു. മുല്ല, മുല്ല. പക്ഷേ ആ വാക്കും ആ പൂവും അദ്ദേഹത്തിന്റെ മനസ്സില്‍ രണ്ടു വിഭിന്ന വസ്തുക്കളായി വളരെ വര്‍ഷങ്ങളായി വര്‍ത്തിക്കുകയായിരുന്നു. അവ ഒരിക്കലും ഒന്നായിത്തീര്‍ന്നിരുന്നില്ല (The Overcrowded Barracoon, ‘Jasmine’, Page 31).

ഓരോ സാഹിത്യവും അതിന്റെ ദേശത്തോടു ബന്ധപ്പെട്ടതാണെന്ന മതമാണു നൈപോളിനു്. ആര്‍തര്‍ മില്ലനെന്ന അമേരിക്കന്‍ നാടകകര്‍ത്താവു് വര്‍ത്തമാനപ്പത്രത്തിനു നല്കിയ നിര്‍വ്വചനം — രാഷ്ട്രം അതിനോടുതന്നെ സംസാരിക്കുന്നു എന്നതു് — സാഹിത്യത്തിനും ചേരുമെന്നു അദ്ദേഹം വിശ്വസിക്കുന്നു. മറ്റു ദേശങ്ങളിലെ സാഹിത്യം നമുക്കു വേണമെങ്കില്‍ കാണാം. അവയില്‍ പങ്കുകൊള്ളാനാവില്ല. രാഷ്ട്രാന്തരീയതയുടെ ഈ കാലയളവിലും സാഹിത്യം കൂടുതല്‍ കൂടുതല്‍ അന്തര്‍മുഖമാണു്. അതു കൂടുതല്‍ കൂടുതല്‍ സ്വകീയ സ്വഭാവമുള്ളതായിത്തീരുന്നു. വാക്കു വേറെ, പൂവു് വേറെ എന്ന മട്ടിലാണു് മറ്റു ദേശങ്ങളിലെ സ്ഥിതി. എന്റെ വീട്ടിന്റെ മുറ്റത്തു നില്ക്കുന്ന മുല്ലപ്പൂവിന്റെ പരിമളം എനിക്കു് ഉള്‍ക്കൊണ്ടു് ആഹ്ലാദിക്കാന്‍ കഴിയുന്നതുപോലെ ഇംഗ്ലണ്ടിലെ ഒരു പുഷ്പത്തിന്റെ സൗരഭ്യം ശ്വസിച്ചു് ആനന്ദിക്കാന്‍ സാധിക്കുകയില്ല. റോസാപ്പൂവിന്റെ ഭംഗി എന്നെ രസിപ്പിക്കുന്നു. ഞാന്‍ കണ്ടിട്ടില്ലാത്ത ‘ഡഫഡില്‍’ പുഷ്പത്തെ കവി വഡ്സ്വത്ത് വര്‍ണ്ണിച്ചാലും എനിക്കു് ആഹ്ലാദം ഉണ്ടാകുന്നതെങ്ങനെ? സാഹിത്യം വാക്കിനെ മാത്രം അവലംബിച്ചു് ആസ്വദിക്കപ്പെടേണ്ട കാലം വരും എന്നു നൈപോള്‍ വിശ്വസിക്കുന്നു.

ഒരു ഭാഗിക സത്യം മാത്രമാണു് ഈ നോവലിസ്റ്റ് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നതു്. വാക്കുകള്‍ ഉല്‍പാദിപ്പിക്കുന്ന മാനസിക ചിത്രങ്ങള്‍ക്കാണു് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യം. ഫ്രഞ്ചു് കവി പൊള്‍ വേലേറീ പറയുന്നതുപോലെ കൂ ദേതേ (Coup d’etat) എന്നു കേട്ടാല്‍ ഫ്രഞ്ച് അറിഞ്ഞുകൂടാത്തവനു് ഒരു ചിത്രവും മനസ്സിലുദിക്കില്ല. എന്നാല്‍ A change of government by force എന്നു കേള്‍ക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു് മാനസിക ചിത്രങ്ങളുണ്ടാവും. വഡ്സ്വത്തിന്റെ ‘ഡഫഡില്‍സ്’ എന്ന കാവ്യം വായിക്കുമ്പോള്‍ ആ പുഷ്പങ്ങള്‍ നൃത്തം ചെയ്യുന്നതു് എന്റെ അന്തര്‍നേത്രം കാണുന്നു: “വെള്ളാമ്പല്‍ പൂത്തുപരന്ന പാടങ്ങളും ഉല്ലസല്‍ക്കാടും തളിര്‍ത്ത മരങ്ങളും” എന്ന വരികള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക ചിത്രങ്ങളില്‍ നിന്നു് അതൊട്ടും വിഭിന്നമല്ല. You with the roses, rosy is your charm. Do you sell roses or yourself or both? — “പനിനീര്‍പ്പൂക്കള്‍ കൊണ്ടുവരുന്ന പെണ്‍കുട്ടി, റോസാപ്പൂപോലെ നീ സുന്ദരിയാണു്. നീ പനിനീര്‍പ്പൂക്കള്‍ വില്ക്കുന്നോ? അതോ നിന്നെത്തന്നെ വില്ക്കുന്നോ? അതോ രണ്ടും വില്ക്കുന്നോ?” എന്നു രണ്ടായിരത്തിയഞ്ഞൂറു വര്‍ഷം മുന്‍പു് ഗ്രീസിലെ ഒരു കവി ചോദിച്ചു. നമ്മുടെ ഒരു കവി ഇക്കാലത്തു് “ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?” എന്നു് ഒരു പെണ്‍കുട്ടിയെക്കൊണ്ടു ചോദിപ്പിച്ചു. ആദ്യത്തെ ചോദ്യത്തിനു് ആസ്വാദ്യത കുറവാണെന്നു നയ്പോളേ പറയൂ.

വത്സല

വയറ്റിലൊരു ശസ്ത്രക്രിയയ്ക്കു വിധേയനായി ഞാന്‍ വേദനയോടെ ആശുപത്രിയിലെ കോമണ്‍ വാര്‍ഡില്‍ കിടക്കുകയാണു്. സുന്ദരനായ ഡോക്ടര്‍ ആകര്‍ഷകത്വമുള്ള വേഷം ധരിച്ചു് സുന്ദരികളായ നേഴ്സുകളാല്‍ പരിസേവിതനായി വാര്‍ഡ് ചുറ്റുന്നു. എന്റെ വേദനയെക്കുറിച്ചു് പറയാനായി ഞാന്‍ കാത്തിരിക്കുന്നു. പക്ഷേ, ഡോക്ടര്‍ എന്നെ നോക്കുക പോലും ചെയ്യാതെ മറ്റൊരു രോഗിയെ പരിശോധിച്ചിട്ടു് നടന്നു പോയി.

ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരനെപ്പോലെ വിലസിയ ഒരു റ്റി.സി.എസ്. ഓഫീസര്‍, അദ്ദേഹം എത്രയെത്ര പെറ്റി ഓഫീസറന്മാരെയും ശിപായികളെയുമാണു് ഡിസ്മിസ് ചെയ്തതെന്നു് അറിയാമോ? (എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ പെറ്റി ഓഫീസര്‍ ഇന്നു് പ്രിവന്‍റീവ് ഓഫീസറാണു്. ശിപായി, ഗാര്‍ഡും.) അങ്ങനെ പല കുടുംബങ്ങളെയും വഴിയാധാരമാക്കിവിട്ട അദ്ദേഹം കഴിഞ്ഞ മാസം ട്രഷറി ഓഫീസില്‍ പേടിച്ച മട്ടില്‍ നില്‍ക്കുന്നു. ഒരു പ്യൂണ്‍ വന്നു് ‘സാറേ അങ്ങോട്ടു മാറി നിന്നാട്ടെ’ എന്നു പറഞ്ഞതു കേട്ടു് അദ്ദേഹം പത്തടി പിറകോട്ടു മാറി. പിന്നെയും പഞ്ചപുച്ഛമടക്കിയുള്ള നില്പു്. അനേകം സാധുക്കളുടെ വായില്‍ മണ്ണിട്ട ഈ നക്തഞ്ചരനു് ഇങ്ങനെതന്നെ അനുഭവം ഉണ്ടാകണം എന്നു വിചാരിച്ചു ഞാന്‍. എങ്കിലും എനിക്കു് ആ മനുഷ്യനോടു് സഹതാപം തോന്നി. എന്റെ ശിഷ്യനായ ഒരു ക്ലാര്‍ക്കിനോടു് അദ്ദേഹം കേള്‍ക്കാതെ ഞാന്‍ അപേക്ഷിച്ചു: “ആ നില്ക്കുന്ന ആളിന്റെ കാര്യമെന്തെന്നു് അന്വേഷിച്ചു് അതൊന്നു് ശരിയാക്കിക്കൊടുത്താല്‍ കൊള്ളാം.” ശിഷ്യന്‍ ഉടനെ വേണ്ടതു ചെയ്തു. പണവും വാങ്ങി അദ്ദേഹം സ്ഥലം വിട്ടു.

ഞാന്‍ നേരത്തേ ജനിച്ചതുകൊണ്ടു് ചികിത്സ ലഭിക്കാതെ വേദനയനുഭവിച്ചു് ആശുപത്രിയില്‍ കിടന്നു. ഭാവികാലത്താണു് ജനിച്ചതെങ്കില്‍ അന്നു് ‘സ്ഥിതി സമത്വം’ നടപ്പില്‍ വന്ന സമയമായിരിക്കും. ഏതെങ്കിലും രോഗിയെ ഡോക്ടര്‍ അവഗണിച്ചാല്‍ ആ മനുഷ്യനെ ശിക്ഷിക്കുന്ന സര്‍ക്കാരായിരിക്കും അക്കാലത്തു്. മുകളില്‍പ്പറഞ്ഞ ഓഫീസര്‍. നേരത്തേ ജനിച്ചതുകൊണ്ടാണു് റ്റി.സി.എസ്. പരീക്ഷ ജയിച്ചതും ജോലി കരസ്ഥമാക്കിയതും. അതുകൊണ്ടാണു് പലരെയും അദ്ദേഹം ഡിസ്മിസ് ചെയ്തതു്. ഇന്നാണു് അദ്ദേഹം ജനിച്ചതെങ്കില്‍? ശിക്ഷിക്കാന്‍ പറ്റുകില്ല. അതിനു വേണ്ടി പേനയെടുത്താല്‍ മതി ഘേരാവോ ഉണ്ടാകും.

നേരത്തേ ജനിക്കുന്നതു് ഭാഗ്യക്കേടു തന്നെ. ശ്രീമതി വല്‍സലയും പറയുന്നതു് അതത്രേ. പിന്നോക്ക സമുദായത്തില്‍പെട്ട ഒരു ബാലനു് ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടുന്നില്ല. കാരണം അവന്‍ നേരത്തേ ജനിച്ചു എന്നതു തന്നെ. ‘ബന്ധപ്പെട്ട’ ഉദ്യോഗസ്ഥന്‍ അതു പറയുമ്പോള്‍ ബാലന്‍ ഞെട്ടുന്നു. നമ്മളും ഞെട്ടുന്നു.

നമ്മുടെ കണ്ണുകള്‍ ആര്‍ദ്രങ്ങളാവുന്നു. ഈ വികാരങ്ങള്‍ നമുക്കു് ഉളവാകത്തക്ക വിധത്തില്‍ കഥ പറഞ്ഞു് ദുഷിച്ച സമുദായത്തിന്റെ മേല്‍ ഒരു മുസലതാഡനം നടത്തുന്നു വത്സല (കഥ ജനയുഗം ഓണം വിശേഷാല്‍പ്രതിയില്‍). സഹതാപാര്‍ഹമായ വസ്തുത. സാന്മാര്‍ഗ്ഗികനിയമമെന്ന പേരില്‍ പ്രത്യക്ഷമാകുന്ന ഇത്തരം ക്രൂരതകള്‍ക്കു് ഒരു പരിഹാരവുമില്ല എന്നതാണു്. വ്യവസ്ഥിതി മാറിയാല്‍ പരിഹാരം ഉണ്ടാകുമോ? ഉണ്ടാകുമെന്നു വത്സല വിശ്വസിക്കുന്നു.

* * *

ഈ ജീവിതത്തില്‍ പരാജിതരാണു് അധികം പേരും. ചില സ്ത്രീകള്‍ക്കു വേണ്ടിടത്തോളം പൊക്കമില്ല. വേണ്ടിടത്തോളം നിതംബമില്ല. മടമ്പു് ഉയര്‍ന്ന ചെരിപ്പും റബ്ബര്‍പാഡും സഹായത്തിനെത്തുന്നു. നിയമത്തിന്റെ ഉരുക്കുമുഷ്ടിയിലമര്‍ന്നു ശ്വാസം മുട്ടുന്നവരെ സഹായിക്കാന്‍ ആരുമില്ല.

ആശയസ്ഫുടത

ജര്‍മ്മന്‍ ചക്രവര്‍ത്തി ഫ്രെഡ്റിക് മൂന്നാമന്‍ വാതില്‍ തുറന്നു കിട്ടാത്ത ദേഷ്യം കൊണ്ടു് അതില്‍ പലതവണ ആഞ്ഞു ചവുട്ടി. അദ്ദേഹത്തിന്റെ കാലുമുറിച്ചു കളയേണ്ടതായിവന്നു. ഒന്നിനും അതിരു കടക്കരുതു്. വര്‍ണ്ണനയിലും അതുതന്നെ നിയമം.

“യദുവംശനാശത്തിന്റെ ദുരന്ത പശ്ചാത്തലത്തേയും ആധുനിക ഇന്ത്യന്‍ അവസ്ഥയേയും നേരിയ സൂചനകളിലൂടെ ബന്ധിപ്പിച്ചു ഇന്ത്യന്‍ മനസ്സിന്റെ വര്‍ത്തമാനകാല വിവര്‍ണ്ണരൂപം സ്വരൂപിച്ചെടുക്കുവാനാണു്” തന്റെ ശ്രമമെന്നു് ‘കലാകൗമുദി’യില്‍ ‘മൗസലപൂര്‍വം’ എന്ന കാവ്യമെഴുതിയ നീലമ്പേരൂര്‍ മധുസുദനന്‍ നായര്‍ പറയുന്നു. കവിയുടെ പ്രസ്താവം നല്കിയ ആത്മവിശ്വാസത്തോടെ ഞാന്‍ കാവ്യം വായിച്ചുതുടങ്ങി.

ചോപ്പാര്‍ന്നസന്ധ്യയുടെ
കണ്ണിലൊരുപകലിന്റെ
ദുഃഖം നിറഞ്ഞുടല്‍വിറച്ചു
വേര്‍പ്പാര്‍ന്നവീഥിയുടെ
നെഞ്ചിലൊരുരാവിന്റെ
ചിത്രംനിവര്‍ന്നു നിഴല്‍വീഴ്ത്തി
ഘോഷങ്ങളാര്‍ത്തുനിറ
യാടുന്നൊരീനഗരി
വൃത്തം കലങ്ങി നുരകുത്തി

ഭേഷ്. വാക്കുകള്‍ വേണ്ട രീതിയില്‍ വീണിരിക്കുന്നു. ബാഹ്യമായ താളമുണ്ടു്. ആന്തരലയമുണ്ടു്. തുടര്‍ന്നു് കാവ്യം മുഴുവനും വായിച്ചു. ഇപ്പറഞ്ഞ ഗുണങ്ങള്‍ എല്ലാമുണ്ടു്. പക്ഷേ, ആശയങ്ങള്‍ സിതോപലങ്ങളുടെ രീതിയില്‍ കാന്തിചിന്തുന്നില്ല. ആശയങ്ങള്‍ കാണും. പക്ഷേ കവിയുടെ വാക്കുകള്‍ — വാവദുകത — അവയെ പൊതിയുന്നു. ആശയങ്ങള്‍ ശ്വാസം മുട്ടി അകത്തു കിടക്കുന്നു. വാക്കുകള്‍ ആശയത്തിന്റെ സത്യത്തിലേക്കു വായനക്കാരനെ നയിക്കണം. ആ സത്യം കാവ്യാത്മകസത്യത്തിലേക്കു് അയാളെ കൊണ്ടുചെല്ലണം.

ആന്ന അഖ്മാത്തവ റഷ്യയിലെ പേരുകേട്ട കവയിത്രിയാണു് (1888–1966). അവരുടെ മകന്‍ ലെനിന്‍ഗ്രാഡ് ജയിലിലായി. അവനെ വിട്ടുകിട്ടാന്‍ വേണ്ടി അവര്‍ പതിനേഴു മാസം ക്യൂവില്‍ ജയിലിന്റെ മുന്‍പില്‍ പലപ്പോഴും നിന്നിട്ടുണ്ടു്. ഒരുദിവസം അങ്ങനെ വരിയില്‍ നില്ക്കുന്ന അവരോടു തൊട്ടടുത്തു നീലച്ചുണ്ടുകളോടുകൂടി നില്ക്കുന്ന ഒരു സ്ത്രീ ചോദിച്ചു:

“നിങ്ങള്‍ക്കു് ഇതു വര്‍ണ്ണിക്കാനാവുമോ?”

“എനിക്കാവും” എന്നു കവിയത്രി. അപ്പോള്‍, ഒരു കാലത്തു മുഖമായിരുന്ന അവരുടെ ആ അവയവത്തില്‍ ഒരു മന്ദസ്മിതത്തിന്റെ നിഴല്‍ മിന്നി മങ്ങി മറഞ്ഞു. ഈ സംഭവം എടുത്തെഴുതുന്ന ജോണ്‍ പില്ലിങ് പറയുന്നു: “പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ കവിതയ്ക്കു് ആവിഷ്കരിക്കാനാവുമോ എന്നു ചോദിച്ചു സ്ത്രീയുടെ മരവിച്ച ചുണ്ടുകളില്‍ മന്ദഹാസത്തിന്റെ നിഴല്‍ വന്നതു്.” ആഹ്ലാദത്തിന്റെ സൂചനയാണു്. ഭയജനകങ്ങളായ യാഥാര്‍ത്ഥ്യങ്ങളെ മധുസൂദനന്‍ നായര്‍ വര്‍ണ്ണിക്കുമ്പോള്‍ അതു ഞങ്ങള്‍ക്കു ആശ്വാസം പകരത്തക്കവണ്ണം ആശയങ്ങള്‍ക്കു സ്ഫുടത കൈവരട്ടെ.

ചക്ക

അവിദഗ്ദ്ധനും വിദഗ്ദ്ധനും തമ്മിലുള്ള വ്യത്യാസമെന്താണു്? അവിദഗ്ദ്ധന്‍ ശ്രീ പ്രഭാശങ്കറിനെപ്പോലെ “ചക്ക” പോലുള്ള കഥകളെഴുതും. വിദഗ്ദ്ധന്‍ “യൂസ്‌ലീസ് ബ്യൂട്ടി” പോലുള്ള കഥകള്‍ രചിക്കും (മോപസാങ്ങിന്റെ കഥ). മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, കുളത്തിന്റെ കരയില്‍ വീര്‍ത്തു കിടക്കുന്ന സ്ത്രീയുടെ ശവം പോലെ മലര്‍ന്നു കിടക്കുന്ന ഇക്കഥ തികച്ചും ബോറിങ്ങാണു്. ഇവിടെ ചക്ക സിംബലാണു്. കഥയിലെ പ്രധാന കഥാപാത്രത്തിനു് ചക്ക തിന്നാല്‍ കൊതി. ചക്കച്ചുള തിന്നിട്ടു് അതിന്റെ ചില അംശങ്ങള്‍ ഒറ്റക്കാലന്‍ കാക്കയ്ക്കു ഇട്ടു കൊടുക്കുന്നു. വയറു വീര്‍ത്താല്‍ കാക്ക ‘കാ കാ ’ എന്നു കരയും. അതുവരെ മിണ്ടുകില്ല. വര്‍ഗ്ഗസ്വഭാവത്തിനു യോജിച്ച വിധത്തില്‍ മറ്റു കാക്കകളെ വിളിച്ചുവരുത്തേണ്ടതല്ലേ? വരുത്തിയാല്‍ ഒറ്റക്കാലന്‍ കാക്കയുടെ മയറു് കാലിയാകും. അത്രയേയുള്ളു. ലോകഭോഗങ്ങള്‍ ആസ്വദിക്കുന്ന ഒരുവന്റെ മുന്‍പില്‍ ദരിദ്രനെ, അശക്തനെ അവതരിപ്പിച്ചിട്ടു് തത്ത്വവിചാരത്തിനു ഉദ്യുക്തനാവുന്നു കഥാകാരന്‍. അവസാനത്തെ ഈ ദാര്‍ശനിക ചിന്തനത്തിനു വേണ്ടി കഥയുടെ 99 ശതമാനവും നിഷ്പ്രയോജനമായ ചക്കവര്‍ണ്ണനയ്ക്കു വേണ്ടി നീക്കിവയ്ക്കുന്നു. വലിയ തലയും ചെറിയ ശരീരവും പെന്‍സില്‍ പോലുള്ള കാലുകളും വരച്ചു് ചില സിനിമാ മാസികകളില്‍ ചലചിത്ര താരങ്ങളെ അവതരിപ്പിക്കുന്നതു കണ്ടിട്ടില്ലേ? അതുപോലൊരു വിരൂപചിത്രമാണു് പ്രഭാശങ്കറിന്റെ ‘ചക്ക’ പ്രദാനം ചെയ്യുന്നതു്. {***}} പ്രസിദ്ധനായ ഒരു സാഹിത്യകാരന്റെ ഒരു കൃതിയുടെ പരകീയസ്വഭാവം വ്യക്തമാക്കിക്കൊണ്ടു് ഈ ലേഖകന്‍ മുന്‍പു് എഴുതി. ആ ലേഖനം പ്രസിദ്ധപ്പെടുത്തിയ പത്രാധിപരും അഭിനേതാവു് പി.കെ. വിക്രമന്‍നായരും സാഹിത്യകാരനെ കാണാന്‍ ചെന്നു. സാഹിത്യകാരന്‍ തൊട്ടടുത്തു വച്ചിരുന്ന ഒരു ഇരുമ്പുസേഫില്‍ “ഇതു് കൃഷ്ണന്‍ നായരെന്ന ശപ്പനാണു്” എന്നു പറഞ്ഞു കൈകൊണ്ടു് ഇടിച്ചു. അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു. പത്രാധിപരും വിക്രം നായരും കൂടി അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയി.

ജര്‍മ്മന്‍ ചക്രവര്‍ത്തി ഫ്രെഡ്റിക് മൂന്നാമന്‍ വാതില്‍ തുറന്നുകിട്ടാത്ത ദേഷ്യംകൊണ്ടു അതില്‍ പല തവണ ആഞ്ഞു ചവിട്ടി. അദ്ദേഹത്തിന്റെ കാലുമുറിച്ചു കളയേണ്ടതായി വന്നു. ഒന്നും അതിരു കടക്കരുതു്; വര്‍ണ്ണനയിലും അതു തന്നെ നിയമം.

ശകുനി

മാര്‍ഗററ്റ് ഡ്രബല്‍ (M. Drabbles) കീര്‍ത്തിയാര്‍ജ്ജിച്ച നോവലെഴുത്തുകാരിയാണു്. എഡ്വേഡ് ഷോര്‍ട്ടര്‍ എഴുതിയ A History of Women’s Bodies എന്ന ഗ്രന്ഥത്തെക്കുറിച്ചു് ബി.ബി.സി.യിലൂടെ അവര്‍ പറഞ്ഞതു് “Reading Shorter is like living a nightmare” എന്നാണു് (പേടിസ്സ്വപ്നം കാണുന്നതിനു സദൃശമാണു് ഷോര്‍ട്ടറുടെ പുസ്തകം വായികുക എന്നതു്). അതില്‍ അദ്ദേഹം എഴുതുന്നു: Does it sound as though Madam Dubost, at the age of forty-nine had the right to refuse sex to Monsieur Dubost? She appeared a Lyon’s Hotel Die, in July of 181 with an extensive cervical came bleeding and smelling awful. How ever her immediate probles was that she was pregnant, for despite her “advanced sarcoma.” Monsieur Dubost has insisted upon intercourse. On 16 September she miscarried and died shortly afterward (Page 11).

ഗര്‍ഭാശയത്തിന്റെ താഴത്തെ അറ്റത്തു ക്യാന്‍സര്‍ പിടിച്ചു രക്തമൊഴുകി ദുര്‍ഗ്ഗന്ധം പരത്തുന്ന ഭാര്യയുമായി ലൈംഗിക വേഴ്ചയ്ക്കു ഭര്‍ത്താവു ചെല്ലുന്നു. അവള്‍ ഗര്‍ഭിണിയുമാണു്. അവള്‍ക്കു ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നു. മരിക്കുന്നു. യഥാര്‍ത്ഥ സംഭവം. പുരുഷന്മാരുടെ പല ക്രൂരതകളും ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. സത്യമിതാണെങ്കിലും സ്ത്രീകളെ കുറ്റപ്പെടുത്താന്‍ നമുക്കു — പുരുഷന്മാര്‍ക്കു് — താല്പര്യമുണ്ടു്. “ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?” എന്തിനാണു് ശ്രീകൃഷ്ണന്‍ കരഞ്ഞതു്? എന്നു് കുമാരി വാരികയിലെ ശകുനിയോടു ചോദ്യം. ഉത്തരം നന്നായിട്ടുണ്ടു്. “ഒരു ഭാര്യയുള്ളവന്‍ കരയുന്നു. ശ്രീകൃഷ്ണനു ഭാര്യമാര്‍ എത്ര പേരായിരുന്നു?” വായനക്കാരെ ചിരിപ്പിക്കണമെന്ന ഉദ്ദേശ്യമേ ശകുനിക്കുള്ളൂ. പിന്നെ അദ്ദേഹം പറഞ്ഞതും സത്യം. അതിന്റെ മറുപുറം കൂടി കാണിക്കാന്‍ ഞാന്‍ ഷോര്‍ട്ടറുടെ പുസ്തകത്തെക്കുറിച്ചു് എഴുതിയെന്നേയുള്ളു. അഞ്ചല കാര്‍ട്ടറും വിശ്വവിഖ്യാതയായ നോവലെഴുത്തുകാരിയാണു്. അവര്‍ ഈ ഗ്രന്ഥത്തെക്കുറിച്ചു പറയുന്നു: An absorbing, most moving, informative, horrifying, exceedingly stimulating book.

ജോയിന്റ് സ്റ്റോക്ക് കമ്പനി

എല്ലാ പുരുഷന്മാര്‍ക്കും എല്ലാ സ്ത്രീകളെയും ഇഷ്ടമാണു്; എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും എല്ലാ പുരുഷന്മാരെയും ഇഷ്ടമില്ല. അവര്‍ക്കു ചില പുരുഷന്മാരെ മാത്രമേ ഇഷ്ടമുള്ളു. ഈ പ്രസ്താവം മൗലികമല്ല. എവിടെയോ ഞാന്‍ വായിച്ചതാണു്. എങ്കിലും ആധുനിക കാലത്തു് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്മാരുടെ മനോഭാവത്തിനു മാറ്റം വന്നിട്ടുണ്ടു്. സ്ത്രീയെസ്സംബന്ധിച്ചു പണ്ടു പുരുഷനുണ്ടായിരുന്ന വിമോഹതാവസ്ഥ ഇന്നില്ല. അശ്ലീല രചനകള്‍ ഇന്നു യുവാക്കന്മാര്‍ക്കു പോലും ജുഗുപ്സാവഹങ്ങളായി തോന്നുന്നു. ചലച്ചിത്രങ്ങളിലെ ‘കുളിസീനുകള്‍’ ഇന്നാരെയും ചലനം കൊള്ളിക്കുന്നില്ല. സുന്ദരിയുടെ നഗ്നശരീരം പോലും ഇക്കാലത്തു വൈരസ്യജനകമാണു് പുരുഷന്മാര്‍ക്കു്. ഇതിനെ ഷോര്‍ട്ടര്‍ “ഡിമിസ്റ്റിഫിക്കേഷന്‍ ഒഫ് വിമെന്‍സ് ബോഡീസ്” എന്നു വിളിക്കുന്നു. ഈ ഡീമിസ്റ്റിഫിക്കേഷന്‍ ഇങ്ങനെ തുടര്‍ന്നു പോയാല്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ടു് പുരുഷന്‍ സ്ത്രീയെ പാടേ അവഗണിക്കുന്ന കാലം വരുമെന്നു് എനിക്കു തോന്നിപ്പോകുന്നു. ഇതു് സെക്സ് ഗ്ലാന്‍ഡുകളുടെ ശക്തി നശിച്ച പ്രായം കൂടിയ ഒരാളിന്റെ ജല്പനമായി കരുതരുതു്. സൂക്ഷ്മനിരീക്ഷണത്തിന്റെ ഫലമായ സാമാന്യവത്കരണമാണു്.

സത്യം മുകളില്‍ പറഞ്ഞതാണെങ്കിലും മിസസ് ബേബി മേനോനും മിസ്റ്റര്‍ എന്‍.കെ. കണ്ണന്‍ മേനോനും ചേര്‍ന്നെഴുതിയ “അത്താഴവിരുന്നു്” എന്ന വളരെ മോശപ്പെട്ട ദീര്‍ഘമായ കഥയില്‍ (ദേശാഭിമാനി വാരിക) സ്ത്രീയുടെ ‘മിസ്റ്റിഫിക്കേഷന്‍ ശക്തിയെ ഏറെ വാഴ്ത്തിയിരിക്കുന്നു. വിവാഹിതനായ കഷണ്ടിക്കാരനായ ഒരു ‘ബിസ്നെസ് മാഗ്നിറ്റ്’ — വ്യാപാരപ്രമുഖന്‍ — അതിസുന്ദരിയായ പേഴ്സനല്‍ അസിസ്റ്റിന്‍റുമായി കല്‍ക്കട്ടയിലെത്തുന്നു. വിമാനത്തിലിരിക്കുമ്പോള്‍ അവളുടെ സാരി മാറിക്കിടക്കുന്ന വക്ഷസ്സിലേക്കു സാകൂതം നോക്കിയ അയാള്‍ അവിടെയെത്തിയപ്പോള്‍ മറ്റൊരു സുന്ദരിയെക്കണ്ടു് അഭിലാഷമുള്ളവനായിത്തീരുന്നു. സുന്ദരിയായ പേഴ്സനല്‍ അസിസ്റ്റന്റിനെ വേറൊരു ധനികന്‍ തട്ടിയെടുക്കുമ്പോള്‍ കഥ അവസാനിക്കുന്നു.

ആംഗ്ലോ-ആസ്ട്രിയന്‍ തത്ത്വചിന്തകന്‍ കാറല്‍ പൊപര്‍ (Karl Popper) അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളോടു പറയുമായിരുന്നു: സൂക്ഷ്മതയോടെ നിരീക്ഷണം ചെയ്യൂ. എന്നിട്ടു് നിങ്ങള്‍ നിരീക്ഷണം ചെയ്തതു് എഴുതിവയ്ക്കു. എന്താണു നിരീക്ഷണം ചെയ്യേണ്ടതെന്നു് അറിയാതെ കുട്ടികള്‍ പരിഭ്രമിക്കുമായിരുന്നു. ഉദ്ദേശ്യത്തോടുകൂടിയുള്ള നിരീക്ഷണം എപ്പോഴും വിവേചനത്തോടു കൂടിയതാണു്, അതു് ലേഖ്യപ്രസംഗമല്ല (documentation) എന്നു് പൊപറുടെ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു് The Story of the Novel എഴുതിയ ജോര്‍ജ്ജ് വാട്സന്‍ പറയുന്നു. ദേശാഭിമാനിയിലെ ഇക്കഥ ഡോക്യുമെന്റേഷനെക്കാള്‍ ഹീനമായി വല്ലതുമുണ്ടെങ്കില്‍ അതുതന്നെയാണു്. ഇതിന്റെ അനുയോജ്യത (responsibility എന്ന അര്‍ത്ഥത്തില്‍) ഒരാള്‍ക്കല്ല. രണ്ടുപേര്‍ക്കാണു് എന്നതു് ആശ്വാസപ്രദം. ജോയിന്റ് സ്റ്റോക്കു് കമ്പനിയുടെ മട്ടിലുള്ള കഥാരചനയാണല്ലോ ഇതു്.

* * *

ജോര്‍ജ്ജ് വാട്സന്‍ ഉദ്ധരിച്ച ഭാഗം പൊപറുടെ Conjectures and Refutations എന്നു ഗ്രന്ഥത്തിലുള്ളതാണു്. ഏതു് ശാസ്ത്രീയസിദ്ധാന്തത്തിനും താല്‍ക്കാലികമായ സങ്കല്പത്തിന്റെ (tentative hypothesis) വിലയേയുള്ളുവെന്നാണു് പൊപറുടെ അഭിപ്രായം. ഈ സിദ്ധാന്തത്തെ നിരീക്ഷണങ്ങളോടുകൂടി തട്ടിച്ചു നോക്കുന്നു. ശാസ്ത്രീയസിദ്ധാന്തവും നിരീക്ഷണങ്ങളും അന്യോന്യവിരുദ്ധങ്ങളാണെങ്കില്‍ സിദ്ധാന്തം ഉപേക്ഷിക്കപ്പെടുന്നു. ഒരു പുതിയ ഊഹത്തിനുള്ള (conjecture) മാര്‍ഗ്ഗം തെളിയുന്നു.

പൊപറുടെ മറ്റൊരു പ്രധാനപ്പെട്ട ആശയം: ഭൗതിക വസ്തുക്കള്‍ നിറഞ്ഞ ലോകം ഒന്നു്. മാനുഷികാനുഭവങ്ങളുടേതായ ലോകം രണ്ടു്. ആദ്യത്തേതു് വസ്തുനിഷ്ഠമായ ലോകം. രണ്ടാമത്തേതു് കര്‍ത്തൃനിഷ്ഠമായ ലോകം. ഈ രണ്ടു ലോകങ്ങളെയും തത്ത്വചിന്തകര്‍ അംഗീകരിക്കുന്നു. പൊപറുടെ അഭിപ്രായത്തില്‍ മൂന്നാമതൊരു ലോകമുണ്ടു്. ദാര്‍ശനികവും ശാസ്ത്രീയവുമായ ജ്ഞാനത്തിന്റേതായ ലോകമാണതു്. ഇതിനെ “ലോകം 3” എന്നു് അദ്ദേഹം വിളിക്കുന്നു. ഭൗതികപരിത:സ്ഥിതികള്‍ നമ്മളില്‍ ഏല്പിക്കുന്ന ആഘാതത്തെക്കാള്‍ വലിയ ആഘാതമാണു് ഈ മൂന്നാമത്തെ ലോകം ഏല്പിക്കുന്നതെന്നു പൊപര്‍ കരുതുന്നു. ഞാന്‍ കൂടുതലെഴുതുന്നില്ല. പ്രിയപ്പെട്ട വായനക്കാര്‍ ഈ ചിന്താമണ്ഡലങ്ങളിലൂടെയൊക്കെ സഞ്ചരിക്കണം.

വെറും അക്ഷരങ്ങള്‍

കുന്നത്തൂര്‍ ദേവീക്ഷേത്രത്തില്‍ പൂജ നടത്തി വന്നതു് വെളിച്ചപ്പാടു് കൊച്ചുരാമനാണു്. അയാളെ മാറ്റി ബ്രാഹ്മണനെ പൂജാരിയാക്കാന്‍ ക്ഷേത്രഭരണ സമിതി തീരുമാനിച്ചു. വെളിച്ചപ്പാടു് ദേവിയുടെ വിഗ്രഹത്തെ പുണര്‍ന്നുകൊണ്ടു് ആത്മഹത്യ ചെയ്തു. ശ്രീ. പി.വി.

തമ്പി കുങ്കുമം വാരികയിലെഴുതിയ ‘അന്ത്യപൂജ’ എന്ന ചെറുകഥയുടെ സാരമിതാണു്. കഥാകാരനു ഭാവനയുടെ പ്രകാശത്തില്‍ പ്രതിപാദ്യവിഷയത്തെ ദര്‍ശിക്കാന്‍ കഴിവില്ല. അതുകൊണ്ടു് ഉദ്വേഗജനകമായിത്തീരേണ്ട കഥ സ്കൂള്‍ ബോയ് കോംപൊസിഷന്‍ പോലെ ശുഷ്കമായി ഭവിച്ചിരിക്കുന്നു. വെള്ളക്കടലാസ്സില്‍ കുറെ അക്ഷരങ്ങള്‍ വീഴ്ത്തിയാല്‍, അച്ചുക്കുടത്തിലുള്ളവര്‍ അച്ചടി മഷികൊണ്ടു് അതു വാരികയുടെ താളുകളില്‍ പ്രത്യക്ഷമാക്കിയാല്‍ കലാസൃഷ്ടിയാവില്ല. വാരികയുടെ പുറങ്ങളിലെ കറുത്ത അക്ഷരങ്ങളില്‍ നിന്നു വെളിച്ചപ്പാടു് എഴുന്നേറ്റു വരണം. അയാളുടെ യാതന നമ്മള്‍ അനുഭവിക്കണം. അയാള്‍ കഴുത്തറുത്തപ്പോള്‍ ചാടിയ രക്തത്തിന്റെ ചുവപ്പു നിറം കണ്ടു നമ്മള്‍ ഞെട്ടണം. ഇന്നത്തെ നിലയില്‍ പി.വി. തമ്പിയുടേതു വ്യര്‍ത്ഥമായ രചനയാണു്.

* * *

1956-ല്‍ നോബല്‍ സമ്മാനം വാങ്ങിയ സ്പാനിഷ് കവി വ്വാന്‍ റാമോന്‍ ഹീമനെത്തിന്റെ (Juan Ramon Jimenez, 1881–1958) ഒരു പ്രേമകാവ്യം തര്‍ജ്ജമചെയ്തു് കുങ്കുമം വാരികയില്‍ ചേര്‍ത്തിരിക്കുന്നു. ഹീമനെത്ത് രവീന്ദ്രനാഥ ടാഗോറിന്റെ അനുകര്‍ത്താവായിരുന്നു. സദൃശങ്ങളായ എത്ര വരികള്‍ വേണമെങ്കിലും ഉദ്ധരിക്കാം. ഒരെണ്ണംമാത്രം നല്കാം.

Never be afraid of the moments — thus sings the voice of the everlasting (Tagore, Stray Birds).
The best has only two moments; its moment and soon afterward, its eternity (Jimenez).

ഇരുപതു കൊല്ലം മുന്‍പു് ഞാന്‍ ഈ സാദൃശ്യങ്ങളെക്കുറിച്ചു് ജി. ശങ്കരക്കുറുപ്പിനു് എഴുതി അയച്ചു. “ടാഗോറിനു് അങ്ങനെ ചില അനുകര്‍ത്താക്കള്‍ സ്പെയിനിലുണ്ടെന്നു കേട്ടിട്ടുണ്ടു്” എന്നു് അദ്ദേഹം മറുപടിയായി എഴുതി. കുങ്കുമത്തിലെ കാവ്യത്തിലും ടാഗോര്‍ എഴുതിയ ‘ഉദ്യാനപാലക’ന്റെ സ്വാധീനശക്തി കാണാം. [കവിയുടെ പേരു ജുവാന്‍ റാമോണ്‍ ജിമീനെസ് എന്നു വാരികയില്‍ കൊടുത്തിരിക്കുന്നു. ശരിയല്ല അതു്.]

തീരുമാനം എന്റേതു്

ജര്‍മ്മന്‍ ഫീല്‍ഡ് മാര്‍ഷലും നാത്‌സി പാര്‍ട്ടി നേതാവുമായിരുന്ന ഹെര്‍മാന്‍ വില്‍ഹെം ഗോയ്റിങ് (Goering, 1893–1946) പറഞ്ഞു: ‘ജുതനാരാണെന്നു തീരുമാനിക്കേണ്ടതു് ഞാനാണു്.’ ഗോയ്റിങ്ങിനു് ഇഷ്ടമില്ലാത്ത ആരെയെങ്കിലും വധിക്കണമെങ്കില്‍ അയാളെ ജുതന്‍ എന്നു മുദ്രകുത്തിയാല്‍ മതി. എന്റെ അഭിവന്ദ്യമിത്രമായ പുനലൂര്‍ ബാലന്‍ ‘വയ്യാ’ എന്ന കാവ്യമെഴുതിയിട്ടു് (മനോരമ ആഴ്ചപ്പതിപ്പു്) അതു കാവ്യമാണെന്നു പ്രഖ്യാപിക്കുന്നു. നമുക്കു പിന്നെന്തു ചെയ്യാന്‍ കഴിയും?

വയ്യായെന്നു പറഞ്ഞവരെല്ലാം
വൈകിയുണര്‍ന്നവരത്രേ.
ആകാമെന്നു പറഞ്ഞവരെല്ലാം
നേര്‍ത്തെയുണര്‍ന്നവരത്രേ.

എന്നു നാലുവരി മതി, കാവ്യത്തിന്റെ സ്വഭാവം ഗ്രഹിക്കാന്‍.

വര്‍ണ്ണോജ്ജ്വലമായ ആഖ്യാനമാണു്. സി.വി. രാമന്‍ പിള്ളയുടേതു്. വര്‍ണ്ണ രഹിതമായ ആഖ്യാനം തകഴി ശിവശങ്കരപ്പിള്ളയുടേതു്. രണ്ടാമത്തേതാണു് ഈ ലേഖകനിഷ്ടം. ഈ.വി. കൃഷ്ണപിള്ളയുടെ ഹാസ്യരചനകളിലാകെ വര്‍ണ്ണരഹിതമായ ആഖ്യാനം കാണാം. സുകുമാറും അങ്ങനെ തന്നെ. ആയാസമില്ലാതെ അദ്ദേഹം ഹാസ്യം സൃഷ്ടിക്കുന്നു. ഉദാഹരണം മനോരാജ്യം വാരികയിലെ “രക്തസാക്ഷിദിനം.”

സമയം കൊല്ലാന്‍ വേണ്ടി ഞാന്‍ സിനിമ കാണാന്‍ പോകുന്നു. പക്ഷേ, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴും എന്നെ സമയം കൊല്ലുകയാണു് (സിറ്റ് വെല്ലിനോടു ഭാഗികമായ കടപ്പാടു്). കാലം നിഗ്രഹിക്കുന്ന മനുഷ്യനെ കിളിമാനൂര്‍ മധു ഹൃദയസ്പര്‍ശകമായി അവതരിപ്പിക്കുന്നു. ‘സമയതീരങ്ങളില്‍’ എന്ന കാവ്യത്തില്‍ (സമതാളം, വാര്‍ഷികപ്പതിപ്പു്).

സമയതീരങ്ങളില്‍
വ്യഥകാത്ത പഥികന്റെ നിഴലുകള്‍ ചവിട്ടി നാ-
മറിയാത്ത കോണുകളിലറിയാ മനസ്സുകളി-
ലുണരുമെന്നൂഹിച്ചു കാത്തുവച്ചെത്രയോ മൗന
ങ്ങളതു പൊട്ടിവിരിയുന്ന തളിരിലകള്‍ നാമ്പുകള്‍
തളരുമീ; വഴിവക്കിലൊരു തണല്‍ വൃക്ഷമായ്
വളരുമെന്നൂഹിച്ചു നിന്നതും സമയതീരങ്ങളില്‍

ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അറോറിഡ്യൂഡിവന്റ് എന്ന ഫ്രഞ്ച് നോവലെഴുത്തുകാരിയുടെ തൂലികാനാമം ജോര്‍ജ് സാന്‍ഡ് ആണെന്നു കാണിച്ചുകൊണ്ടു് ഹബീബ് അഴീക്കോടു് എഴുതുന്നു. അങ്ങനെയാരും ഫ്രഞ്ചു് സാഹിത്യത്തില്‍ ഇല്ല. ഓരൊര്‍ ദ്യുദവാങ് എന്ന സ്ത്രീ ഷൊര്‍ഷ് സാങ്ദ് എന്ന പേരില്‍ നോവലുകള്‍ എഴുതിയിട്ടുണ്ടു്. (Aurore Dudevant, George Sand) അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.

“നസ്ത്രീസ്വാതന്ത്ര്യമര്‍ഹതി” എന്നതിനു് ആര്‍. രാമചന്ദ്രന്‍ നായര്‍ നല്കിയ വ്യാഖ്യാനം തെറ്റാണെന്നു് സി. അച്യുതമേനോന്‍ എവുതുന്നു (ജനയുഗം വാരിക). സ്ത്രീക്കു് അസ്തിത്വമേയില്ല എന്നാണു് അച്യുതമേനോന്റെ വാദം. അദ്ദേഹത്തിന്റെ ആ അര്‍ത്ഥപ്രദര്‍ശനം ശരിയല്ല. സ്ത്രീയെ ബാല്യത്തില്‍ അച്ഛനും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും രക്ഷിക്കണം. അവൾ സ്വാതന്ത്ര്യത്തോടെ നടക്കരുതു് എന്നാണു് ശരിയായ അര്‍ത്ഥം. “അര്‍ഹാവഭോജയന്‍ വിപ്രോ ദണ്ഡമര്‍ഹതി മാഷകം” എന്ന മനുസ്മൃതി വാക്യം നോക്കുക. അര്‍ഹ ശബ്ദത്തിനു് അച്യുതമേനോന്‍ കല്പിക്കുന്ന അര്‍ത്ഥം ഇല്ല. എങ്കിലും എഴുതാത്ത പുറം വായിച്ച രാമചന്ദ്രന്‍ നായര്‍ക്കു് അതു് പറ്റിയ മറുപടി തന്നെ.