close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 06 28


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 06 28
ലക്കം 876
മുൻലക്കം 1992 06 21
പിൻലക്കം 1992 07 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

റോമന്‍ തത്ത്വചിന്തകന്‍ ബോയീതീയസ് (Boethius 475–525) മഹനീയമായ ‘The Consolation of Philosophy’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. അദ്ദേഹം ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്‌ഥനായി. പക്ഷേ ചക്രവര്‍ത്തിയുടെ സ്‌നേഹം വളരെക്കാലം നിലനിന്നില്ല. രാജ്യദ്രോഹം എന്ന കുറ്റമാരോപിച്ച് ബോയിതീയസിനെ അറസ്‌റ്റു ചെയ്‌തു കാരാഗൃഹത്തിലാക്കി. അദ്ദേഹത്തെ കൊന്നുകളയാന്‍ കല്പനയുണ്ടായി. താന്‍ വധിക്കപ്പെടുമെന്നറിഞ്ഞു കൊണ്ടു തന്നെ അദ്ദേഹം ‘The Consolation of Philosophy’ എന്ന ഗ്രന്ഥമെഴുതി. അദ്ദേഹത്തെ തടിക്കഷണം കൊണ്ടു അടിച്ചടിച്ചാണു കൊന്നത്. തടവറയെക്കുറിച്ച് എപ്പോഴും ഓര്‍മ്മിക്കുന്നയാള്‍ ഒരക്ഷരം പോലും എഴുതുകയില്ല. എന്നിട്ടും ബോയിതീയസ് ഈ ഗ്രന്ഥമെഴുതി എന്നത് അദ്ദേഹം യഥാര്‍ത്‌ഥത്തില്‍ തത്ത്വചിന്തകനായിരുന്നുവെന്നു തെളിയിക്കുന്നു. കാരാഗൃഹത്തിലിരുന്നു പുസ്‌തകമെഴുതിയ ആ മഹാനെ അന്തര്‍നേത്രം കൊണ്ടു കണ്ട് നമ്മള്‍ അതു വായിച്ച് ഉദാത്ത മണ്‌ഡലത്തിലേക്കു പോകുന്നു.

അടിയന്തിരാവസ്‌ഥയുള്ള കാലങ്ങളിലെ വധപരിപാടികളെക്കുറിച്ച് ഞാനൊന്നും എഴുതുന്നില്ല. സാക്ഷാല്‍ പ്രജാധിപത്യം നിലവിലിരിക്കുമ്പോള്‍ മനുഷ്യരെ മര്‍ദ്ദിച്ചു കൊല്ലാറില്ല എന്നു വേണം കരുതാന്‍. പക്ഷേ റോമാചക്രവര്‍ത്തിയെക്കാള്‍ ക്രൂരന്മാരായി കേരളത്തിലെ ചില സാഹിത്യകാരന്മാര്‍ മറ്റു സാഹിത്യകാരന്മാരോടു പെരുമാറുന്നു. അവരുടെ കൈയില്‍ കുറുന്തടി മാത്രമല്ല മറ്റു മാരകങ്ങളായ ആയുധങ്ങളുമുണ്ട്.

അവര്‍ പറഞ്ഞു

സാക്ഷാല്‍ പ്രജാധിപത്യം നിലവിലിരിക്കുമ്പോള്‍ മനുഷ്യരെ മര്‍ദ്ദിച്ചുകൊല്ലാറില്ല എന്നുവേണം കരുതാന്‍. പക്ഷേ റോമാച്ചക്രവര്‍ത്തിയെക്കാള്‍ ക്രൂരന്‍മാരായി കേരളത്തിലെ ചില സാഹിത്യകാരന്മാര്‍ മറ്റു സാഹിത്യകാരന്മാരോടു പെരുമാറുന്നു. അവരുടെ കൈയില്‍ കുറുന്തടി മാത്രമല്ല മറ്റു മാരകങ്ങളായ ആയുധങ്ങളുമുണ്ട്.

  1. പ്രവാചകനെ കുറിച്ച് അദ്ദേഹത്തിന്റെ ജാമാതാവും നാലാമത്തെ കാലീഫുമായിരുന്ന ആലി (600-661) പറഞ്ഞു: “അദ്ദേഹത്തിന്റെ പൊക്കം ശരാശരി ഉയരക്കൂടുതലില്ല; ഉയരക്കുറവുമില്ല. റോസ്‌നിറമാര്‍ന്ന വെണ്‍മയാണ് ശരീരവര്‍ണ്ണം. കണ്ണൂകള്‍ക്കു കറുപ്പുനിറം. കനംകൂടിയ, ഉജ്ജ്വലമായ, സുന്ദരമായ തലമുടി തോളുകളിലേക്കു വീണുകിടക്കുന്നു. സമൃദ്ധമായ താടിരോമങ്ങള്‍ നെഞ്ചിലും മുഖലാവണ്യം ഏറിയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായ ആര്‍ക്കും അവിടെനിന്നു പോകാന്‍ കഴിയുമായിരുന്നില്ല. എനിക്കു വിശന്നാല്‍ പ്രവാചകന്റെ മുഖത്ത് ഒന്നു നോക്കിയാല്‍ മതി. ആ വിശപ്പ് ഇല്ലാതെയാകും. അദ്ദേഹത്തിന്റെ മുന്‍പില്‍ എല്ലാവരും ദുഃഖവും വേദനയും മറന്നു” [Chronique (Abu Jafar Mohammed at Taban), Pt. III Ch.46].
  2. സ്പാനിഷ് ഗ്രന്ഥകാരന്‍ സാല്‍വാദോര്‍ ഡി മാതാറ്യാഗാ (Salvador de Madariaga) ഹിറ്റ്‌ലര്‍, മുസോളിനി ഇവരെക്കുറിച്ച്: ‘രാഷ്ട്രവ്യവഹാരത്തില്‍ വ്യാകരണത്തിലെന്നപോലെ നാമവും വിശേഷണവും വേര്‍തിരിച്ചറിയാന്‍ നമുക്കു കഴിയണം. ഹിറ്റ്‌ലര്‍ നാമമായിരുന്നു. മുസോളിനി വിശേഷണം മാത്രം. ശല്യമായിരുന്നു ഹിറ്റ്‌ലര്‍. മുസോളിനി ശൂന്യം പിടിച്ചവനും. രണ്ടുപേരും ചേര്‍ന്ന് ശൂന്യംപിടിച്ച ശല്യം” (bloody nuisance) [bloody എന്ന ശകാരപദത്തിനു ശരിയായ തര്‍ജ്ജമ നല്‌കാന്‍ പ്രയാസം].
  3. കവി ഹൊറസ്:“നിങ്ങള്‍ എന്നെ ഭാവാത്‌മക കവികളുടെ കൂട്ടത്തില്‍ ആക്കുമെങ്കില്‍ നക്ഷത്രങ്ങളില്‍ ചെന്നു തട്ടത്തക്കവിധത്തില്‍ ഞാന്‍ തല ഉയര്‍ത്തിപ്പിടിക്കും.”
  4. അമേരിക്കന്‍ നോവലിസ്‌റ്റ് ഗോര്‍ വിഡല്‍: “നോവല്‍ മരിച്ചതുകൊണ്ടു കൃത്രിമകഥകള്‍ എഴുതുന്നതില്‍ ഒരര്‍ത്ഥവുമില്ല. നോവലുകള്‍ എഴുതാത്ത ഫ്രഞ്ചുകാരെ നോക്കൂ. അവ എഴുതാന്‍ കഴിയാത്ത അമേരിക്കാക്കാരെ നോക്കൂ.”
  5. ഫ്രഞ്ച് തത്ത്വചിന്തകന്‍ പസ്‌കല്‍: “ക്ലിയപട്രയുടെ മൂക്കിനു നീളം കുറഞ്ഞിരുന്നുവെങ്കില്‍ ലോകത്തിന്റെ മുഖമാകെ മാറിപ്പോകുമായിരുന്നു.”
  6. എവറസ്‌റ്റില്‍ കയറുന്നത് എന്തിനെന്ന് ജോര്‍ജ്ജ് മാലറിയോടു ചോദിച്ചപ്പോള്‍: “അത് അവിടെ നില്ക്കുന്നു എന്നതുതന്നെ.”
  7. ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍ ഷൊര്‍ഷ് ക്ലേമാങ്‌സോക്ക് (Georges Clemenceau) എണ്‍പതു വയസ്സു തികഞ്ഞ ദിവസം അദ്ദേഹം ഒരു സുന്ദരിയെ റോഡില്‍ കണ്ടു അപ്പോള്‍ താനറിയാതെ: “ഹോ, വീണ്ടും എനിക്ക് എഴുപതു വയസ്സായെങ്കില്‍!” (എല്ലാം Who said what when എന്ന ഗ്രന്ഥത്തില്‍നിന്ന് Bloomsbury പ്രസാധനം, രൂപ 85).

അവാസ്തവികം

സാഹിത്യകാരനാകേണ്ടതില്ല. സ്വഭാവമേന്മ വല്ലതുമുണ്ടെങ്കില്‍ പൊയ്‌പോകും. സൗകര്യമുണ്ടെങ്കില്‍ രാഷ്ട്രീയക്കാരനാവും. ഇന്നത്തെ ഏതു രാഷ്ട്രീയക്കാരനാവും. ഇന്നത്തെ ഏതു രാഷ്ട്രീയക്കാരനും സാഹിത്യകാരനെക്കാള്‍ നല്ലവനാണ്.

ഇറ്റലിയിലെ നോവലിസ്‌റ്റ് ഈറ്റാലോസ്‌വീവോ (Italo Svervo 1861–1928)എഴുതിയ ‘Confessions of Zeno’എന്ന നോവല്‍ മാസ്‌റ്റര്‍പീസ്സായി പരിഗണിക്കപ്പെടുന്നു. ഫ്രായിറ്റിന്റെ മാനസികാപഗ്രഥനത്തെയും അതിനെ അവലംബിച്ചുള്ള ചികിത്‌സയെയും പരിഹസിക്കുന്ന നോവലാണിത്. മനസ്സിനെസ്സംബന്ധിച്ച രോഗത്തിനു സീനോ ഒരു മനോരോഗചികിത്‌സകന്റെ അടുത്തെത്തുന്നു. ചികിത്‌സകൊണ്ടു ഫലമില്ല. അപ്പോള്‍ വേറൊരു ഡോക്ടര്‍ പറയുന്നു അയാളുടെ യഥാര്‍ത്ഥമായ രോഗം പ്രമേഹമാണെന്ന്. “When one starts such analysis, it is like entering a wood, not knowing whether one is going to meet a brigand or a friend...I meanwhile went off triumphant, sure that I had got diabetes”എന്നു സീനോ. ഇതുപോലെ മനഃശാസ്‌ത്രത്തെയും ഫ്രായിറ്റിന്റെ മാനസികാപഗ്രഥനത്തെയും പരിഹസിക്കുന്ന പല നോവലുകളും എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.മനഃശാസ്‌ത്ര സിദ്‌ധാന്തങ്ങള്‍ക്കു സാധുത്വമില്ലെന്നും അവയെ അവലംബിച്ച് നോവലുകളും മറ്റും രചിക്കുന്നത് ശരിയല്ലെന്നുമാണ് ഈ ധിഷണാശാലികള്‍ നമ്മളോടു പറയുന്നത്. മനഃശാസ്‌ത്രത്തിന് ഇന്നുവരെ മനുഷ്യന്റെ മനസ്സിനെ അപഗ്രഥിക്കാന്‍ കഴിഞ്ഞില്ല എന്നതിനു തെളിവ് ആവിര്‍ഭാവകാലത്ത് കൊണ്ടാടപ്പെട്ട സിദ്ധാന്തങ്ങള്‍ പില്ക്കാലത്ത് പരമപുച്ഛത്തോടെ അവഗണിക്കപ്പെട്ടു എന്നതുതന്നെ. ഫ്രായിറ്റിനെ ഷാലട്ടന്‍ –Chariatan–പൊട്ട വൈദ്യന്‍ എന്നു നോവലിസ്‌റ്റ് നാബോക്കോഫ് വിളിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ.

ഒരു വിലയുമില്ലാത്ത, സാധുത്വവുമില്ലാത്ത മനഃശാസ്‌ത്ര തത്ത്വങ്ങള്‍ക്കു നിവേശനം നല്കി ഉണ്ണീക്കൃഷ്‌ണന്‍ തിരുവാഴിയോടു എഴുതിയ “സൗമിനി” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ശാസ്ത്രത്തിന്റെ സത്യമോ കലയുടെ സത്യമോ പ്രദര്‍ശിപ്പിക്കുന്നില്ല. ദുര്‍ഗ്രഹതയാര്‍ന്ന ഈ രചനയുടെ ആശയം എനിക്കു തോന്നിയ മട്ടില്‍ ഇവിടെ എഴുതുകയാണ്. അതു ശരിയല്ലെന്നു കഥാകാരന്‍ അഭിപ്രായപ്പെട്ടാലും ഏതെങ്കിലും വായനക്കാരന്‍ ഉദ്‌ഘോഷിച്ചാലും അതു പരിഗണനാര്‍ഹമായി ഭവിക്കുന്നില്ല. അറുപതു കൊല്ലത്തെ വായനയുടെ സംസ്കാരമാണ് എന്റെ തോന്നലിനു ആസ്പദം. സൗമിനിയെ മനഃശാസ്‌ത്രം പഠിപ്പിച്ചത് ഉള്ളംകൈയിലും തലയിലുമൊഴികെ ശരീരം മുഴുവന്‍ രോമമുള്ള ഒരു സുന്ദരേശ്വരമേനോനാണ്. (ബാഡ് റ്റെയ്‌സ്‌റ്റ്. ഇങ്ങനെയൊരു പ്രഫെസറെ ഇതേ പേരില്‍ എനിക്കു നേരിട്ടറിയാം) ശിഷ്യക്ക് ആവര്‍ത്തിച്ചുണ്ടാകുന്ന സ്വപ്നത്തെ അവള്‍ക്ക് മൂക്കുത്തിയിട്ടുകൊടുത്തു ഗുരുനാഥന്‍ ഇല്ലാതാക്കുന്നു. ശിഷ്യ–സൗമിനി–പിന്നീടു വിവാഹിതയായപ്പോള്‍ കൂടക്കൂടെ തുമ്മുന്നു. ഭര്‍ത്താവു ചുംബിക്കാന്‍ തുടങ്ങുമ്പോഴും തുമ്മല്‍. മൂക്ക്, പഴുപ്പിച്ച ഇരുമ്പുകമ്പി കൊണ്ട് തുളച്ച് കല്ലുവച്ച മൂക്കുത്തി പ്രഫെസര്‍ ഇട്ടുകൊടുത്ത കാര്യം അവള്‍ ഭര്‍ത്താവിനോടു പറഞ്ഞുകഴിഞ്ഞപ്പോള്‍ തുമ്മല്‍ മാറി. അബോധമനസ്സിലെ അടക്കിവച്ച വികാരങ്ങളും ചിന്തകളും ബോധമനസ്സിലേക്കു കൊണ്ടുവരുമ്പോള്‍ ന്യൂറോട്ടിക് ലക്ഷണങ്ങള്‍ മാറുമെന്നാണല്ലോ ഫ്രായിറ്റ് നമ്മെ പഠിപ്പിച്ചത്. കലയുടെ ഏകീകരണശക്‌തി ഇക്കഥയ്‌ക്ക് ഇല്ലാത്തതുകൊണ്ടും ഇതിലെ മനഃശാസ്‌ത്ര സിദ്‌ധാന്തങ്ങള്‍ക്കു മൂല്യമില്ലാത്തതുകൊണ്ടും ഉണ്ണിക്കൃഷ്ണന്റെ രചന പ്രയോജനശൂന്യമായിത്തീരുന്നു. കലയുടെ ഉന്നമനശക്‌തിയോ സൗന്‌ദര്യമോ ചലനാത്‌മകശക്‌തിയോ ഇതിനില്ല.

ചോദ്യം ഉത്തരം

Symbol question.svg.png പരമവിരൂപനായ ഭര്‍ത്താവ് അതിസുന്ദരിയായ ഭാര്യയുമായി പോകുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും?

കാക്ക പൂവമ്പഴം കൊത്തിക്കൊണ്ടു പോകുന്നതുപോലെ തോന്നും. അതു പ്രതിഭയില്ലാത്ത എന്റെ ഉത്തരം. ബല്‍സാക്ക് പറഞ്ഞതും എഴുതാം. ഓറാങ്–ഊട്ടാന്‍ (ആള്‍ക്കുരങ്ങ്) വയലിന്‍ വായിക്കുന്നതുപോലെ തോന്നും.

Symbol question.svg.png കല കലയ്ക്കുവേണ്ടി എന്നു പറഞ്ഞത് ആരാണ്?

ഫ്രഞ്ച് തത്ത്വചിന്തകന്‍ വിക്തോര്‍ കുസാങ് (Victor Cousin)

Symbol question.svg.png ഇവിടെ [സാമ്പിയയില്‍] വരുന്നോ?

കലാകൗമുദിയിലെ സാഹിത്യവാരഫലം ഇവിടത്തെ മലയാളികളുടെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്. നമ്മള്‍ ബന്ധുക്കളാണെന്ന് അറിയിക്കാതെ ഞാന്‍ എല്ലാം കേട്ടിരിക്കും. വരുന്നെങ്കില്‍ യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം.” (ഒരു ബന്‌ധുവിന്റെ സൗജന്യം)

“വരുന്നില്ല. പ്രായംകൂടിയ കാലത്ത് അന്യദേശത്തെ താമസം ആപത്തുണ്ടാക്കും. മാത്രമല്ല സാഹിത്യവാരഫലം മുടങ്ങുകയും ചെയ്യും. പിന്നെ ആഫ്രിക്കന്‍ പിഗ്‌മികളെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. അല്ലെങ്കില്‍ അതിനുവേണ്ടി അങ്ങോട്ടു വരേണ്ടതില്ലല്ലോ. ഞാനെന്നും മലയാളസാഹിത്യകാരന്മാരെ നേരിട്ട് ഇവിടെ കാണുന്നുണ്ട്. പത്രങ്ങളിലൂടെ അവര്‍ പ്രത്യക്ഷരാകുന്നുമുണ്ട്.” Symbol question.svg.png അന്യരുടെ വീട്ടില്‍ പോകുന്നതിനെക്കുറിച്ച് എന്തു പറയുന്നു?

പോയേ തീരൂ എന്നുണ്ടെങ്കില്‍ പോകാം. പക്ഷേ പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ അവിടെ ഇരിക്കരുത്. അന്യന്റെ വീട്ടിന് പ്രൈവസിയുണ്ട്. കൂടുതലിരുന്നാല്‍ അതു ലംഘിക്കപ്പെടും. അതു മര്യാദയല്ലതാനും. ഞാന്‍ ഒരുവീട്ടിലും പോകില്ല. മക്കള്‍ താമസിക്കുന്നിടത്തും പോകാറില്ല. മീനും അതിഥിയും അരമണിക്കൂര്‍ കഴിഞ്ഞാല്‍ നാറും എന്നാണ് പഴഞ്ചൊല്ല്.

Symbol question.svg.png എനിക്ക് സാഹിത്യകാരനാകണമെന്നുണ്ട്. എന്തുചെയ്യണം?

സാഹിത്യകാരനാകേണ്ടതില്ല. സ്വഭാവമേന്‌മ വല്ലതുമുണ്ടെങ്കില്‍ പൊയ്‌പോകും. സൗകര്യമുണ്ടെങ്കില്‍ രാഷ്‌ട്രീയക്കാരനാവൂ. ഇന്നത്തെ ഏതു രാഷ്‌ട്രീയക്കാരനും സാഹിത്യകാരനെക്കാള്‍ നല്ലവനാണ്.

നിങ്ങള്‍ പഞ്ചാബില്‍ പോകുകയും ഭീകരന്റെ വെടിയേറ്റു മരിക്കുകയും ചെയ്താല്‍ ഞാനേറെ സന്തോഷിക്കും. പക്ഷേ നിങ്ങളെ ഭീകരന്മാര്‍ ഒളിവില്‍ പാര്‍പ്പിക്കുകയും കാലം കഴിഞ്ഞ് നിങ്ങളെ മോചിപ്പിക്കുകയും ചെയ്‌താല്‍ ഞാന്‍ ദുഃഖിക്കും. എന്തുകൊണ്ടാണത്?”}}

“മോചനം നേടിയാല്‍ സാഹിത്യവരഫലം ഞാന്‍ വീണ്ടും എഴുതിത്തുടങ്ങുമെന്നതുകൊണ്ടാവാം. ഈ കോളം കണ്ണാടിയാണ്. അതില്‍ നിങ്ങളുടെ വിരൂപമായ മുഖം പ്രതിഫലിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ വെറുപ്പ്.”

Symbol question.svg.png “ചങ്ങമ്പുഴയും നവീനകവികളും തമ്മില്‍ എന്തേ വ്യത്യാസം?”

“ജീവിതപുഷ്പത്തിലെ തേന്‍ നുകര്‍ന്ന ചിത്രശലഭം ചങ്ങമ്പുഴ. നവീനകവികള്‍ മനുഷ്യരെ കുത്തി മുറിവേല്പിക്കുന്ന കടന്നലുകള്‍.”

നിരീക്ഷണങ്ങള്‍

  1. ഗായകന്‍ യേശുദാസും സുന്ദരിയായ ചലച്ചിത്രതാരവും പ്രസംഗിക്കുന്ന ഒരു സമ്മേളനത്തില്‍ ഞാനും പ്രഭാഷകനായിരുന്നു. യേശുദാസിനോടു ഒരു പാട്ടെങ്കിലും പാടണമെന്നു ചിലര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പാടിയില്ല. ചില കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞിട്ട് ഇരുന്നതേയുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്‌ധ്യം അതിന്റെ എല്ലാ ഉജ്ജ്വലതകളോടും എനിക്ക് അനുഭവപ്പെട്ടു. എന്തുകൊണ്ട് അതു സംഭവിച്ചു? ഈ ശതാബ്ദത്തിന്റെ മധുരവും ഉദാത്തവുമായ ശബ്ദമാണ് യേശുദാസിന്റേത്. അത് ശ്രോതാക്കളെ കേള്‍പ്പിച്ച് അവരെ ആഹ്ലാദിപ്പിക്കുമ്പോള്‍ അദ്ദേഹം ശക്തനായിബ്ഭവിക്കുന്നു. മഹത്ത്വമുള്ളവര്‍ അങ്ങനെ സ്വന്തം സാന്നിദ്ധ്യംകൊണ്ട് മുന്‍പിലിരിക്കുന്നവരെ വിസ്മയിപ്പിക്കും. തിരുവനന്തപുരത്തു യൂങ് വന്നപ്പോള്‍ കുട്ടിയായിരുന്ന ഞാന്‍ ഇമ്മട്ടില്‍ വിസ്മയിച്ചു. ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ 1934-ല്‍ ആലപ്പുഴെ വന്നപ്പോള്‍ ഇതേ വികാരമെനിക്കുണ്ടായി. എന്നാല്‍ സ്റ്റീവന്‍ സ്പെന്‍ഡറെ കണ്ടപ്പോള്‍, കൊയ്റ്റ്സ്ളറെ കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതാധീനനായില്ല. 1934-ല്‍ ആലപ്പുഴെ കിടങ്ങാംപറമ്പുമൈതാനത്ത് പ്രസംഗിക്കാന്‍ വന്ന മഹാത്മാഗാന്ധിയുടെ കാലുകള്‍ തൊട്ടു കണ്ണില്‍ വച്ചിട്ട് ഞാന്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തു നിന്നപ്പോള്‍ ആ മഹനീയസാന്നിദ്ധ്യത്തില്‍ ഞാന്‍ എല്ലാം വിസ്മരിച്ചു. ഈ രീതിയില്‍ വായനക്കാരെ അദ്ഭുതപ്പെടുത്തുന്നതാണ് ഉത്കൃഷ്ടസാഹിത്യം. Magic Mountain, War and Peace, ഇവ വായിക്കൂ. ഈ അനുഭവം നിങ്ങള്‍ക്കുണ്ടാകും. മലയാളസാഹിത്യത്തിലെ ഏതു നോവല്‍ വായിച്ചാലും ഈ അനുഭവം ഉത്പാദിപ്പിക്കപ്പെടുകില്ല.
  2. കേരളത്തിലെ നോവല്‍, ചെറുകഥ, മഹാകവിത്രയത്തിനുശേഷമുള്ള കവിത ഇവയെല്ലാം പാശ്ചാത്യസാഹിത്യത്തിന്റെ ഉപോല്‍പന്നങ്ങളായതുകൊണ്ട് നമ്മുടെ ആ സാഹിത്യകൃതികളെ വിലയിരുത്തണമെങ്കില്‍ പടിഞ്ഞാറന്‍ സാഹിത്യത്തില്‍ അവഗാഹം ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ “ കുണ്ടുകുളത്തിലെ തവള”യെപ്പോലെ തങ്ങളുടെ ചുറ്റും കാണുന്നതാണ് മഹാസമുദ്രം എന്ന വിചാരം നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാകും. അവരുടെ മൂല്യനിര്‍ണ്ണയം ശരിയായിരിക്കുകില്ല. പടിഞ്ഞാറന്‍ സാഹിത്യത്തില്‍ അവഗാഹം വന്നാല്‍ മാത്രം പോരാ. സഹൃദയത്വവും ഉണ്ടായിരിക്കണം. അങ്ങനെയുള്ളവര്‍ക്കു മാത്രമേ നവീനസാഹിത്യത്തിന്റെ മൂല്യം നിര്‍ണ്ണയിക്കാനാവൂ. ഭാരതീയ സാഹിത്യത്തിനും സംസ്കാരത്തിനും സാര്‍വജനീനസ്വഭാവം വരുത്താനുള്ള യത്നമാണ് ഇപ്പോള്‍. ഭാരതത്തിന്റെ ഭാഗമായ കേരളത്തിലുമതുണ്ട്. സംസ്കാരങ്ങളുടെ അന്യോന്യപ്രവര്‍ത്തനംകൊണ്ട് സാഹിത്യസംസ്കാരത്തില്‍ പുതിയ മാനങ്ങളുണ്ടാവും. അതു കാണാന്‍ പടിഞ്ഞാറന്‍ സാഹിത്യത്തില്‍ അറിവുണ്ടായേ പറ്റൂ. ഞാന്‍ ആരെയും ആക്ഷേപിക്കുകയല്ല. പരിതഃസ്ഥിതികളുടെ സവിശേഷതയാല്‍ പഴയ മലയാളം ഏഴാം ക്ലാസ്സോ, മലയാളം ഒന്‍പതാം ക്ലാസ്സോ എസ്.എസ്.എല്‍.സി. പരീക്ഷയോ ജയിച്ചു സ്‌ക്കൂളിലെ അധ്യാപകനാവുന്ന ആള്‍ മാന്യനായിരിക്കും, ശുദ്ധാത്മാവായിരിക്കും. പക്ഷേ ഉല്‍കൃഷ്ടസാഹിത്യത്തിന്റെ മൂല്യം നിര്‍ണ്ണയിക്കാന്‍ അവിദഗ്ദ്ധനായിരിക്കും. ആ മനുഷ്യന്‍ ഒരു പറട്ടക്കഥയോ പന്നക്കവിതയോ കണ്ടാല്‍ ‘ഹാ ഹാ മനോഹരം, മദ്ദളം’എന്ന് അത്ഭുതം കൂറും. ഇങ്ങനെയുള്ളവര്‍ പലരെയും വഴിതെറ്റിച്ചുകൊണ്ടിരിക്കുന്ന കാലയളവിലാണ് നമ്മള്‍ കഴിഞ്ഞുകൂടുന്നത്. അത് അവരുടെ കുറ്റമല്ലെന്നും അജ്ഞതയാണ് അതിനു ഹേതുവെന്നും ആവര്‍ത്തിച്ചു പറയട്ടെ.

ഭേദപ്പെട്ട കഥ

ഒരു കഥാപാത്രത്തില്‍ എല്ലാ സംഘട്ടനങ്ങളും പിരിമുറുക്കങ്ങളും കൊണ്ടുവന്ന് ആ കഥാപാത്രത്തെ പ്രകാശത്തില്‍ നിറുത്തുകയും അങ്ങനെ ജീവിതത്തെക്കുറിച്ച് ഒരവബോധം വായനക്കാര്‍ക്ക് ഉളവാക്കുകയും ചെയ്യുന്ന കഥകളുണ്ട്. അവയില്‍ ഭേദപ്പെട്ട ഒരു കഥയാണ് ബാലകൃഷ്ണന്‍ അഞ്ചത്തിന്റെ “പരീക്ഷകള്‍” എന്നത് (ദേശാഭിമാനി വാരിക). പരീക്ഷയെഴുതാനിരിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ ജീവിതസംഘട്ടനമാകെ പ്രദര്‍ശിപ്പിക്കുന്നു കഥാകാരന്‍. അച്ഛന്റെ കുടി, ദാരിദ്യം, മകള്‍ക്കു അച്ഛനോടും അച്ഛനു മകളോടുമുള്ള സ്‌നേഹം. അധ്യാപകന്റെ വാത്സല്യം ഇവയെല്ലാം കേന്ദ്രീഭവിക്കുന്നത് ആ പെണ്‍കുട്ടിയിലാണ്. അപ്പോള്‍ അവള്‍ കേരളത്തില്‍ ഇമ്മട്ടില്‍ ദുഃഖമനുഭവിക്കുന്ന എല്ലാപ്പെണ്‍കുട്ടികളുടേയും പ്രതിനിധിയായിബ്‌ഭവിക്കുന്നു. അവളോടു നമുക്കു സഹതാപമുണ്ടാകുന്നു. ഇതുളവാക്കുന്നതിലാണ് ഇക്കഥയുടെ സവിശേഷതയിരിക്കുന്നത്.

പുതിയ പുസ്തകങ്ങള്‍

ആംഗ്‌ളോ-ഇന്‍ഡ്യന്‍ പദങ്ങളുടെയും ശൈലികളുടേയും വ്യുല്‍പത്തി, ചരിത്രപരമായ പ്രാധാന്യം, ഭൂമിശാസ്ത്രപരമായ ബന്ധം ഇവയെല്ലാം വിശദീകരിക്കുന്ന Hobson-Jobson എന്ന നിഘണ്ടുവിനു തുല്യമായി അതു മാത്രമേയുള്ളൂ. അതിനെ വാഴ്ത്താത്തവരില്ല. ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് ഡൊം മൊറൈസ് അതിനെക്കുറിച്ച് ‘Independent’ പത്രത്തില്‍ എഴുതിയിരുന്നു. ‘Every column of this book contains revelations.

ജീവിതപുഷ്പത്തിലെ തേന്‍ നുകരുന്ന ചിത്രശലഭം ചങ്ങമ്പുഴ. നവീനകവികള്‍ മനുഷ്യരെ കുത്തിമുറിവേല്‌പിക്കുന്ന കടന്നലുകള്‍.

മീറ്റിങ്ങിനു പോകാമെന്ന് ഏറ്റുകഴിഞ്ഞാല്‍ ആ സമയം തൊട്ടു നമ്മളെ സംഘാടകര്‍ അപമാനിച്ചു തുടങ്ങും. ആദ്യമായി പേരു ചോദിക്കും കത്തച്ചടിക്കാനായി. പിന്നീട് മിണ്ടാട്ടമില്ല. സമ്മേളന ദിവസം മൂന്നു മണിക്കു കാറുമായി വരുമെന്നു പറഞ്ഞിട്ടുപോയാല്‍ ആറുമണിക്കു വരും. കയറ്റിക്കൊണ്ടു പൂക്കടയുടെ മുന്‍പില്‍ നിറുത്തി പ്രസംഗിക്കാന്‍ പോകുന്നവരുടെ ഷേര്‍ട് ചീത്തയാക്കുന്ന അരളിപ്പൂമാല വാങ്ങും. ഇങ്ങനെ പലതും...

like these....” എന്നു സല്‍മാന്‍ റുഷ്‌ദി ഈ നിഘണ്ടുവിനെക്കുറിച്ച് അഭിപ്രായപ്പെട്ടു. (1985-ലെ ലേഖനം. റുഷ്ദിയുടെ Imaginary Homelands എന്ന പുസ്ത്കത്തിലുണ്ട് ഈ ലേഖനം.) പല വാക്കുകളുടെയും വിശദീകരനങ്ങളും അര്‍ത്ഥപ്രദര്‍ശനങ്ങളും രണ്ടോ മൂന്നോ കോളത്തിലധികമായതുകൊണ്ടു ഒന്നും ഇവിടെ പകര്‍ത്തിക്കാണിക്കാന്‍ വയ്യ. Rupa & Co പ്രസാധനം ചെയ്ത ഈ നിഘണ്ടുവിന് ഞാന്‍ വാങ്ങിയ കാലത്ത് (1986-ല്‍) 75 രൂപയായിരുന്നു.

ഇതുപോലെതന്നെ, മറ്റൊരുവിധത്തില്‍ പ്രയോജനമുള്ള ഗ്രന്ഥമാണ് Dictionary of Word Origins എന്നത്. (86 UB, Jawahar Nagar, Delhi 7, വില 100 രൂപ). ഇംഗ്ലീഷ് പദങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ് John Ayto കാണിച്ചുതരുന്നത്. ഉദാഹരണം:

Banyan: Banyan originally meant Hindu trader. It is an oralization of Gujarati Vaniyan traders’, which comes ultimately from Sanskrit Vanija ‘merchant’ (the Portuguese version, banian, produced an alternative English spelling. When European travellers first visited Bandar Abbas, a port on the Persian Club, they found there a pagoda which the baniyans had built in the shade of a large Indian fig tree. They immediately applied the name banyan to this particular tree, and the term later widened to include all such trees.

Dictionary of Word Origins പ്രസാധനം ചെയ്തവരുടെ വേറൊരു പ്രസാധനമാണ് Dictionary of New Words. ഇംഗ്ലീഷിലെ പുതിയ വാക്കുകളുടെ അര്‍ത്‌ഥപ്രദര്‍ശനമാണിതിലുള്ളത്. (വില 75 രൂപ) ഉദാഹരണം:

Counter–culture: also known as the alternative society (to its devotees) or the underground (to the media), the counter-culture was a coverall brand name for the world the 1960s hippies aimed to create. In many ways similar to ‘straight’ society, with newspapers, shops, restaurants and small businesses of many types, its enterprises were infused with a set of cultural values that ran contrary to the mainstream.


പ്രതിബദ്‌ധത

സാഹിത്യത്തിലെ പ്രതിബദ്ധതയെക്കുറിച്ച് അര്‍നള്‍ഡ് റ്റോയിന്‍ബി പറഞ്ഞ വാക്കുകളെ വിജ്ഞാനത്തിന്റെ വാക്കുകളായി ഞാന്‍ വിശേഷിപ്പിച്ചുകൊള്ളട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ചുരുക്കിയെഴുതാം.

“മാനസാന്തരം വരുന്നതിനുമുന്‍പ് ടോള്‍സ്‌റ്റോയി നൈസര്‍ഗ്ഗികമായി എഴുതി. സര്‍ഗ്ഗാത്മകസാഹിത്യം നല്കാനുള്ള പ്രേരണയെ തൃപ്തിപ്പെടുത്താനായിരുന്നു ആ രചനകള്‍. മാനസാന്തരം വന്നതിനുശേഷം അദ്ദേഹം മനുഷ്യസമുദായത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് പ്രതിഭയെ പ്രയോജനപ്പെടുത്തിയത്. പ്രയോജനപരങ്ങളായ ലക്ഷ്യങ്ങളാണ് മാനസാന്തരം വന്നതിനുശേഷം ഉണ്ടായിരുന്നത്. സാഹിത്യമേന്മയെ അവലംബിച്ചുനോക്കിയാല്‍ മാനസാന്തരം വരുന്നതിനുമുന്‍പുള്ള രചനകള്‍ ഉല്‍കൃഷ്ടങ്ങളായിരുന്നു. മാത്രമല്ല, മനസ്സിനുമാറ്റം വന്നതിനുമുന്‍പ് ആവിര്‍ഭവിച്ച കൃതികള്‍ പിന്നീടുണ്ടായ കൃതികളെക്കാള്‍ സമൂഹത്തില്‍ സ്വാധീനശക്തി ചെലുത്തുകയും ചെയ്തു. മാനസാന്തരം വരുന്നതിനുമുന്‍പുള്ള രചനകള്‍ അവയുടെ സാഹിത്യമേന്മകൊണ്ട് വായനക്കാരെ ചലനംകൊള്ളിക്കുകയും സമുദായത്തെ പരിഷ്കരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അത് ടോള്‍സ്‌റ്റോയി മനസ്സില്‍ കരുതിയതേ അല്ല...”

ഈ വിഷയത്തെക്കുറിച്ച് (പ്രത്യയശാസ്ത്ര പ്രതിസന്ധിയും മലയാളസാഹിത്യവും എന്നതിനെക്കുറിച്ച്) ഭാഷാപോഷിണിയുടെ ജന്മശതാബ്ദിവേളയില്‍ തൃശൂര്‍വച്ചു കൂടിയ സമ്മേളനത്തില്‍ ടി.കെ.ജി. നായര്‍, കെ.എം. മാത്യു, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്, ഡോക്ടര്‍ കെ.എം. ജോര്‍ജ്ജ്, ടി. പദ്മനാഭന്‍, പ്രഫെസര്‍ എസ്. ഗുപ്തന്‍നായര്‍, സി.പി. ശ്രീധരന്‍, പി. ഗോവിന്ദപ്പിള്ള, മാമ്മന്‍ മാത്യു, ഡോക്ടര്‍ ഭീഷ്മസാഹ്‌നി, ഡോക്ടര്‍ കെ.എം. തരകന്‍ ഇവര്‍ പണ്ഡിതോചിതങ്ങളായ മതങ്ങള്‍ ആവിഷ്കരിച്ചു. സംവാദത്തില്‍ പ്രഫെര്‍ എം.കെ. സാനു, പി. ഭാസ്കരന്‍, ഒളപ്പമണ്ണ, പവനന്‍, വി.ടി. ഇന്ദുചൂഡന്‍, സി. ഉണ്ണിരാജ, ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രന്‍, പ്രഫെസര്‍ എം.ആര്‍. ചന്ദ്രശേഖരന്‍, സി. രാധാകൃഷ്ണന്‍, പ്രഫെസര്‍ തിരുനല്ലൂര്‍ കരുണാകരന്‍, ഡോക്ടര്‍ വി. രാജകൃഷ്ണന്‍, റവറന്‍റ്റ് ഫാദര്‍ അടപ്പൂര്‍, ഇ. വാസു, ഡോക്ടര്‍ ജോര്‍ജ്ജ് ഓണക്കൂര്‍, അക്‌ബര്‍ കക്കട്ടില്‍, ഡോക്ടര്‍ ജോര്‍ജ്ജ് ഇരുമ്പയം, കാട്ടുമാടം നാരായണന്‍ ഇവര്‍ വിദ്വജ്ജനോചിതമായി സംസാരിച്ചു. ചിത്രങ്ങളില്‍നിന്ന് ചീഫ് ന്യൂസ് എഡിറ്റര്‍ തോമസ് ജേക്കബ്ബും റസിഡന്റ് എഡിറ്റര്‍ കെ.ആര്‍. ചുമ്മാറും അതിഥികളെ പൂച്ചെണ്ടുകള്‍ നല്കി ആദരിച്ചതായും ഭാഷാപോഷിണി എഡിറ്റര്‍ ഇന്‍ചാര്‍ജ്ജ് കൃതജ്ഞത പ്രകാശിപ്പിച്ചതായും അറിയാം.

സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ അവലംബിച്ചു കേരളത്തിലെ ധിഷണാശാലികള്‍ എന്തെല്ലാം മതങ്ങള്‍ ആവിഷ്കരിച്ചുവെന്ന് അറിയാന്‍ തല്‍പരത്വമുള്ളവര്‍ക്കു, 15-ആം ലക്കം ഭാഷാപോഷിണി നോക്കാം. സമ്പൂര്‍ണ്ണമായ റിപോര്‍ട് ഇതിലുണ്ട്. ജപ്പാനിലെ ചിന്തകനായ ദൈസാക്കു ഐകേഡ ഈ വിഷയത്തെക്കുറിച്ചു പറഞ്ഞത് എടുത്തെഴുതിക്കൊണ്ട് ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. “മാര്‍ക്‌സിസ്‌റ്റ് സാഹിത്യമെന്നത് സാദ്ധ്യമാണോ? ക്രിസ്തുമതത്തിന്റെ ആധ്യാത്മികരാഷ്ട്രം എന്നു വിളിക്കപ്പെടുന്ന മണ്ഡലത്തില്‍ സാഹിത്യത്തിനു വളരാന്‍ കഴിയുമോ? പ്രത്യയശാസ്ത്രങ്ങളാല്‍ ബന്ധിക്കപ്പെട്ട സാഹിത്യങ്ങള്‍ക്കു സാര്‍വലൗകിക പ്രതികരണം ഉളവാക്കാന്‍ കഴിയുകയില്ലെന്നു ചരിത്രത്തിലെ ഉദാഹരണങ്ങള്‍ വ്യക്തമാക്കിത്തരും. ഒരു ഉദാഹരണം റഷ്യന്‍ വിപ്ലവത്തിനുശേഷം അമ്പതുവര്‍ഷം കഴിഞ്ഞിട്ടും ദസ്‌തെയെവ്‌സ്‌കിയുടെ കൃതികളെക്കാള്‍ ഉത്‌കൃഷ്ടങ്ങളായ സാഹിത്യകൃതികള്‍ റഷ്യാക്കാര്‍ ഉല്‍പാദിപ്പിച്ചിട്ടില്ല.” (1976-ലാണ് ഐക്കേഡ ഇതു പറഞ്ഞത്.)

സംഭവങ്ങള്‍

  1. മഹാകവി ഉള്ളൂര്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുകയായിരുന്നു. രോഗി ബ്രാഹ്‌മണനാണെന്നു കണ്ട് ബ്രാഹ്‌മണവര്‍ഗ്ഗത്തില്‍പ്പെട്ട നേഴ്സ് അദ്ദേഹത്തോടു തമിഴിയില്‍ത്തന്നെ സംസാരിച്ചിരുന്നു. രോഗം ഭേദമായി മഹാകവി വീട്ടില്‍ പോകാറായപ്പോള്‍ നേഴ്സ് മലയാളം തെരിയുമാ എന്നു അദ്ദേഹത്തോടു ചോദിച്ചു. മഹാകവി മറുപടി പറഞ്ഞു, കൊഞ്ചം കൊഞ്ചം തെരിയും (ഉള്ളൂരിന്റെ മകന്റെ മകന്‍ എം. ഹരികുമാര്‍ എന്നോടു പറഞ്ഞതാണിത്).
  2. മീറ്റിങ്ങിനു പോകാമെന്ന് ഏറ്റുകഴിഞ്ഞാല്‍ ആ സമയം തൊട്ടു നമ്മളെ സംഘാടകര്‍ അപമാനിച്ചു തുടങ്ങും. ആദ്യമായി പേരു ചോദിക്കും കത്തച്ചടിക്കാനായി പിന്നീടു മിണ്ടാട്ടമില്ല. സമ്മേളനദിവസം മൂന്നു മണിക്കു കാറുമായി വരുമെന്നു പറഞ്ഞിട്ടു പോയാല്‍ ആറുമണിക്കു വരും. കയറ്റിക്കൊണ്ടു പോയി പൂക്കടയുടെ മുമ്പില്‍ നിറുത്തി പ്രസംഗിക്കാന്‍ പോകുന്നവരുടെ ഷേര്‍ട് ചീത്തയാക്കുന്ന അരളിപ്പൂമാല വാങ്ങും. ഇങ്ങനെ പലതും. ഇതിനേക്കാളൊക്കെ വലിയ ഒരു അപമാനിക്കലിനെക്കുറിച്ചാണ് ഞാനിപ്പോള്‍ എഴുതുന്നത്. കെ. ബാലകൃഷ്ണനും ഞാനും കൂടി കരുനാഗപ്പള്ളിയിലൊരിടത്തു മീറ്റിങ്ങിനു പോയി. സമ്മേളനം കഴിഞ്ഞ് എല്ലാവരും കാറില്‍ കയറിയപ്പോള്‍ പ്രവര്‍ത്തകര്‍ ഡ്രൈവറെ വിളിച്ചു പണം കൊടുക്കുന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങി. അരമണിക്കൂര്‍ നേരം ഞങ്ങള്‍ കാറിലിരുന്നു. പ്രവര്‍ത്തകര്‍ കണക്കു പറയുന്നതേയുള്ളു. അപ്പോള്‍ ബാലകൃഷ്ണന്‍ അട്ടഹസിച്ചു: “എടാ സത്യാ, [സത്യന്‍ കാര്‍ ഡ്രൈവര്‍. പേട്ടയിലുള്ള ആള്‍] കാറ് വിട്. പണം ഞാന്‍ തരാം.” ഡ്രൈവര്‍ കാറില്‍ കയറി. സ്‌റ്റാര്‍ട് ചെയ്‌തു.

    ഗുണപാഠം ഒരിക്കലും മീറ്റിങ്ങിനു പോകരുത്. പോയാല്‍ നിന്ദിക്കും. അപമാനിക്കും.

  3. ഇന്‍ഡ്യന്‍ പ്രസിഡന്‍റായിരുന്ന ഡോക്ടര്‍ എസ്.രാധാകൃഷ്ണന്‍ തിരുവനന്തപുരത്തു വന്ന കാലം. അദ്ദേഹത്തെ കാണാന്‍ പലരും എത്തി. അവരുടെ കൂട്ടത്തില്‍ സംസ്‌കൃത കോളേജ് പ്രിന്‍സിപ്പലായിരുന്ന എന്‍. ഗോപാലപിള്ളയും. എല്ലാവരുടെയും വിസിറ്റിങ് കാര്‍ഡുകള്‍ നോക്കിയിട്ട് രാധാകൃഷ്ണന്‍ പറഞ്ഞു: “ഗോപാലപിള്ളയെ പ്രത്യേകം കാണണം. പത്തു മിനിറ്റ് ഇരിക്കാന്‍ പറയൂ.” മറ്റുള്ളവരെ പത്തു മിനിറ്റ് കൊണ്ട് പറഞ്ഞയച്ചിട്ട് ഗോപാലപിള്ള സാറിനെ അദ്ദേഹം വിളിച്ചു. അഞ്ചു മിനിറ്റായിരുന്നു അദ്ദേഹത്തിന് അനുവദിച്ച സമയം. പക്ഷേ ഒരു മണിക്കൂര്‍ നേരം രണ്ടു പേരും സംസാരിച്ചു. വിദ്വാന്‍ വിദ്വാനെ അറിയുന്നു എന്നല്ലാതെ എന്തു പറയാന്‍!