close
Sayahna Sayahna
Search

സാഹിത്യവാരഫലം 1995 04 09


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1995 04 09
ലക്കം 1021
മുൻലക്കം 1995 04 02
പിൻലക്കം 1995 04 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


പനിനീര്‍പ്പൂവു കണ്ടാല്‍ കുട്ടിക്കാലത്ത് ഞാന്‍ ഓടിച്ചെന്ന് അതടര്‍ത്തി എടുക്കുമായിരുന്നു. ഇന്നാണെങ്കില്‍ അതവിടെ നില്ക്കട്ടെ എന്നു ഞാന്‍ പറയും. ചെറുപ്പകാലത്ത് സുന്ദരി റോഡിലൂടെ പോകുമ്പോള്‍ തിരിഞ്ഞു തിരിഞ്ഞു നോക്കും യുവാവ്. പ്രായം കൂടിയാല്‍ ‘അവളുടെ പാട്ടിനു പോകട്ടെ’ എന്നു മനസ്സു മന്ത്രിക്കും.

കുട്ടികള്‍ക്കു ഭാവന കൂടുമെന്നാണു സങ്കല്പം. പ്രായം കൂടുമ്പോള്‍ അത് അവര്‍ക്ക് ഇല്ലാതാവുകയും ചെയ്യും. ‘അമ്പിളിയമ്മാവാ കൂടയിലെന്തോന്ന്?’ എന്നു ചന്ദ്രനെ നോക്കി പാടുന്ന കുട്ടിക്ക് അത് അമ്മാവന്‍തന്നെയാണെന്നാണു വിചാരം. ഒരു തരത്തിലുള്ള ആവിഷ്ടതാബോധം — ചന്ദ്രന്‍ അല്ലെങ്കില്‍ അമ്മാവന്‍ എന്റേതാണെന്ന ബോധം — കുട്ടിക്കുണ്ടായിരിക്കും. ബാലനായിരുന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ഈ ബോധം ഇപ്പോഴില്ല. പ്രായം കൂടുന്തോറും പ്രാപഞ്ചികവസ്തുക്കളോട് അകൽ‌ച്ച ഉണ്ടാവുകയും അവ അന്യങ്ങളാണെന്ന തോന്നല്‍ ജനിക്കുകയും ചെയ്യും. ഞാന്‍ താമസിക്കുന്നിടത്തുനിന്ന് കുറഞ്ഞതു പന്ത്രണ്ടു കിലോമീറ്റര്‍ അകലെയാണ് കടല്‍. ശംഖുമുഖം കടപ്പുറത്തു ചെന്നു കടലിനെ നോക്കിയാല്‍ എന്തു നിസ്സംഗത ജനിക്കുമോ അതേ നിസ്സംഗതതന്നെയാണ് ഇവിടെയിരുന്ന് ഇതെഴുതുമ്പോഴും എനിക്ക്. തെല്ലകലെ വയലുകള്‍. അവയില്‍ വെള്ളക്കൊക്കുകള്‍ വന്നിരിക്കുന്നു. ഒരുകാലത്ത് ഈ ദൃശ്യം എന്നെ ആഹ്ളാദിപ്പിച്ചിരുന്നു. ഇന്ന് അവയെ കണ്ടാലും കണ്ടില്ലെങ്കിലും നിസ്സംഗാവസ്ഥ. ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചലച്ചിത്രതാരം ശാരദയോടൊരുമിച്ച് ഒരു സമ്മേളനത്തിനു ചെന്നപ്പോള്‍ അവരോടു സംസാരിക്കാന്‍ എനിക്കു കൗതുകമായിരുന്നു. ഇന്ന് അന്നത്തെ ശാരദ അതേ രീതിയില്‍. അതേ യൗവനത്തോടു കൂടി എന്റെ മുന്‍പില്‍ വന്നു നിന്നാല്‍ ഞാന്‍ സംസാരിക്കില്ലെന്നു മാത്രമല്ല അവിടെ നിന്ന് കടന്നു കളയുകയും ചെയ്യും. വസ്തുക്കളെയും വ്യക്തികളെയും ആത്മാവു കൊണ്ടു പിടിച്ചെടുക്കുന്നതു സവിശേഷമായ കാലയളവില്‍ മാത്രമാണ്. എന്നാല്‍ സാഹിത്യകൃതികളെക്കുറിച്ച് അതല്ല പറയാനുള്ളത്. അനുവാചകന്റെ പ്രായമെന്തായാലും ഉത്കൃഷ്ടമായ കലാസൃഷ്ടി അയാളുടെ ആത്മാവിലേക്കു കടന്നുകയറും. അപ്പോള്‍ ‘അത് എന്റേതാണെന്ന് അനുവാചകന്റെ തോന്നുകയും ചെയ്യും. വൈക്കം ബഷീറിന്റെ ‘പൂവമ്പഴം’ എന്ന ചെറുകഥ. കാരൂര്‍ നീലകണ്ഠപിള്ളയുടെ അതേ പേരുള്ള ചെറുകഥ, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍, വൈലോപ്പിള്ളിയുടെ ‘കടല്‍ക്കാക്കകള്‍’ എന്ന കാവ്യം, ഇവയെല്ലാം അനുവാചകനെ വശീകരിക്കുന്നു. ‘എന്റേതാണ് ഇവ’ എന്ന് അനുവാചകന്‍ പറയുകയും ചെയ്യുന്നു. ഏതു കലാസൃഷ്ടിക്ക് ഇതിനു കഴിവില്ലയോ അതു തരം താണ രചനയാണ്. ദൗര്‍ഭാഗ്യത്താല്‍, ശ്രീ. ബാലകൃഷ്ണന്‍ മാങ്ങാട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ശാന്തിതീരം’ എന്ന ചെറുകഥ നമ്മളുടേതായി മാറുന്നില്ല. ചെറുകഥയ്ക്കു വേണ്ട എല്ലാ അംശങ്ങളും അതിനുണ്ട്. എങ്കിലും അത് എന്റേതാണെന്ന് എനിക്കു തോന്നുന്നില്ല. മദ്യപനായ ഒരുത്തന്‍ ഭാര്യയെ അവഗണിച്ചിട്ട് അമ്മയെ ആശ്രയസ്ഥാനമായി കരുതുന്നു എന്നതാണ് കഥയുടെ സാരം.

പനിനീര്‍പ്പൂവു കണ്ടാല്‍ കുട്ടിക്കാലത്ത് ഞാന്‍ ഓടിച്ചെന്ന് അതടര്‍ത്തി എടുക്കുമായിരുന്നു. ഇന്നാണെങ്കില്‍ അതവിടെ നില്ക്കട്ടെ എന്നു ഞാന്‍ പറയും. ചെറുപ്പകാലത്ത് സുന്ദരി റോ‍ഡിലൂടെ പോകുമ്പോള്‍ തിരിഞ്ഞു തിരിഞ്ഞു നോക്കും യുവാവ്. പ്രായം കൂടിയാല്‍ ‘അവളുടെ പാട്ടിനു പോകട്ടെ’ എന്നു മനസ്സു മന്ത്രിക്കും. ആവര്‍ത്തിക്കുകയാണ്. കലാസൃഷ്ടിയെ ഏതു പ്രായമുള്ളവനും സ്വന്തമാക്കും. അങ്ങനെ സ്വന്തമാക്കാന്‍ താല്‍പര്യമില്ല എനിക്ക് ഇക്കഥയെ. എന്റെ താല്‍പര്യരാഹിത്യത്തിന് ഹേതു അന്വേഷിച്ചു ചെല്ലുമ്പോള്‍ കഥാകാരന്റെ പ്രതിഭാരാഹിത്യത്തിലായിരിക്കും ചെന്നുചേരുക.

സംഭവങ്ങള്‍

സംഭവിക്കാനിടയില്ലാത്തവയെ യഥാതഥമായ രീതിയില്‍ ചിത്രീകരിക്കുന്നതു മാജിക്കല്‍ റീയലിസം. ജീവിത സംഭവങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കല്‍ നടത്തി അവയെ സങ്കലനം ചെയ്ത് യാഥാതഥ്യത്തിനു തന്നെ തീക്ഷ്ണത നല്കുന്നത് റീയലിസം. സംഭവങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പാരമ്പര്യത്തിനും ശാസ്ത്രത്തിനും ഊന്നല്‍ നല്കി ആ തിരഞ്ഞെടുപ്പു നിര്‍വഹിക്കുമ്പോള്‍ നാച്ചുറലിസത്തിന്റെ ആവിര്‍ഭാവമായി.

  1. ഞാന്‍ ഒരിക്കല്‍ ഒരു കൂട്ടുകാരനുവേണ്ടി ഊളമ്പാറ ഭ്രാന്താശുപത്രി കാണാന്‍ പോയി. ചങ്ങാതി ഭ്രാന്താശുപത്രിയെക്കുറിച്ച് നോവലെഴുതാന്‍ ഭാവിക്കുകയായിരുന്നു. നേരിട്ടു ഭ്രാന്തന്മാരെ കാണാന്‍. അവരെസ്സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങളറിയാന്‍ ഇതിനൊക്കെയായിരുന്നു സന്ദര്‍ശനം. ഞാന്‍ അദ്ദേഹത്തോടൊരുമിച്ചു പോയിയെന്നേയുള്ളു. അപ്പോള്‍ ഞങ്ങളെ നോക്കി ഒരു ചിത്തഭ്രമക്കാരന്‍ പറഞ്ഞു: “എന്നെ അറിയാമോ? ഞാനാണ് ജവഹര്‍ലാല്‍ നെഹ്റു.” ഇതുകേട്ടു ചങ്ങാതി എന്നോടു ചോദിച്ചു: “കേട്ടോ പറഞ്ഞത്. എന്തൊരു ഭ്രാന്ത്. അല്ലേ?” ഞാന്‍ മറുപടി നല്കി: “അയാള്‍ പറഞ്ഞതു ശരിയാണ്.” അയാളുടെ വലതു വശത്തു നിന്ന ആശുപത്രി ശിപായി വല്ലഭായി പട്ടേലും ഇടതു വശത്തു നിന്ന വേറൊരു ശിപായി രാജഗോപാലാചാരിയുമാണെന്ന് എനിക്കങ്ങു തോന്നി. നെഹ്റുവിനെയും പട്ടേലിനെയും രാജഗോപാലാചാരിയെയും നേരിട്ടു കണ്ട സന്തോഷത്തോടുകൂടി ഞാന്‍ തിരിച്ചുപോന്നു.
  2. എ.ആര്‍. രാജരാജവര്‍മ്മ എന്റെ മുത്തച്ഛന്റെ വീടായ അയ്മനത്താണ് കുറെക്കാലം താമസിച്ചിരുന്നത്. (തിരുവനന്തപുരത്താണ് അയ്മനം വീട്) അദ്ദേഹത്തെ ആളുകള്‍ അയ്മനത്തു തമ്പുരാന്‍ എന്നു വിളിച്ചിരുന്നു. എന്റെ കാരണവരുടെ ഒരനിയന്‍ മണ്ടശ്ശിരോമണിയായി വളര്‍ന്നുവന്നു. ഒരിക്കല്‍ പരീക്ഷയ്ക്ക് എ.ആര്‍. രാജരാജവര്‍മ്മയെക്കുറിച്ച് കുറിപ്പെഴുതുക എന്ന ചോദ്യമുണ്ടായിരുന്നു. കാരണവരുടെ അനിയന്‍ — സ്ക്കൂള്‍ വിദ്യാര്‍ത്ഥി — എഴുതിയത് ഏതാണ്ടിങ്ങനെ: “അദ്ദേഹം അയ്മനത്തു തമ്പുരാനാണ്. കാലത്ത് കുതിരവണ്ടിയില്‍ കയറി എവിടെയോ പോകും. വൈകുന്നേരത്തു തിരിച്ചുവരും.”
  3. ഇപ്പോഴല്ല. പണ്ട്. വളരെപ്പണ്ട്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍‍വീസിലെ ഒരു ക്ളാസ് വണ്‍ ഓഫീസര്‍ പബ്ളിക് ലൈബ്രറിയില്‍ വന്ന് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ധാരാളമുള്ള പുസ്തകങ്ങള്‍ ലൈബ്രറി ഉദ്യോഗസ്ഥന്റെ അനുമതിയോടുകൂടി എടുത്തുകൊണ്ടു പോകുമായിരുന്നു. ഇത് ലൈബ്രറി ഉദ്യോഗസ്ഥനില്‍ നിന്നറിഞ്ഞ ഞാന്‍ എന്‍. ഗോപാലപിള്ളസ്സാറിനോടു പറഞ്ഞു: “സാറിന്റെ കൂട്ടുകാരന്‍ പബ്ളിക് ലൈബ്രറിയില്‍നിന്ന് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ആര്‍ട് കടലാസ്സില്‍ അച്ചടിച്ച പുസ്തകങ്ങള്‍ എന്നും എടുത്തുകൊണ്ടു പോകുന്നു. അദ്ദേഹം പെന്‍ഷന്‍ പറ്റാറായില്ലേ സാര്‍. ഇതു ശരിയല്ലല്ലോ.” ഗോപാലപിള്ളസ്സാര്‍ മറുപടി നല്കി: “കൃഷ്ണന്‍ നായരേ, അയാള്‍ അവ നോക്കി രസിക്കുക മാത്രമല്ല. രാത്രി അവയിലൊരു ചിത്രം നെഞ്ചില്‍ ചേര്‍ത്തുവച്ചുകൊണ്ടു കിടന്നുറങ്ങുകയും ചെയ്യും.”
  4. നല്ല മലയാളം എഴുതാനോ സാഹിത്യകൃതി വിലയിരുത്താനോ കഴിയാത്ത ഒരു മഹായശസ്കനെക്കുറിച്ച് ഞാന്‍ വെണ്ണിക്കുളം ഗോപാലക്കുറിപ്പിനോടു ചോദിച്ചു: “സാര്‍ ഇദ്ദേഹം സാഹിത്യകാരനായില്ലെന്നു വിചാരിക്കു. ആരാകുമായിരുന്നു ഇദ്ദേഹം?” വെണ്ണിക്കുളം ഉടനെ മറുപടി പറഞ്ഞു: “അങ്ങേരു റബര്‍ വ്യവസായി ആകുമായിരുന്നു. അതിലും വിജയം വരിക്കും.”
  5. മഹാരാഷ്ട്രയിലെ ഭദ്രാവതി എന്ന സ്ഥലത്തേക്കു ഞാന്‍ ബസ്സില്‍ പോകുകയായിരുന്നു. അവിടെ സ്ത്രീകള്‍ക്കു പ്രത്യേകിച്ചു സീറ്റുകളില്ല. പുരുഷന്മാരുടെ അടുത്തു തന്നെ സ്ത്രീകള്‍ ഇരിക്കും. ചിലപ്പോള്‍ ചേര്‍ന്നുതന്നെ. പക്ഷേ ഒരു പുരുഷനും അടുത്തിരിക്കുന്ന സ്ത്രീയോടു മര്യാദകേടായി പെരുമാറുകയില്ല. ഒരു ദിവസം ഒരു പൊലീസുകാരന്‍ കാണാന്‍ കൊള്ളാവുന്ന ഒരു മറാട്ടി യുവതിയുടെ അടുത്തിരുന്ന് അവളുടെ നിതംബത്തില്‍ കൈയമര്‍ത്തിക്കൊണ്ടിരിക്കുന്നതു ഞാന്‍ കണ്ടു. ചെറുപ്പക്കാരി ഞെളിയുന്നു. തിരിയുന്നു. പിരിയുന്നു. ഞാന്‍ ആ പൊലീസുകാരന്റെ മുഖത്തു സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു: “നിങ്ങള്‍ മലയാളിയാണ് അല്ലേ?” അയാള്‍ പറഞ്ഞു: “അതേ.” ഞാന്‍: “എനിക്കതു മനസ്സിലായി. നിങ്ങള്‍ എവിടത്തുകാരന്‍?” “എന്റെ വീട് തിരുവനന്തപുരത്തു പേരൂര്‍ക്കടയില്‍.”
* * *

സംഭവിക്കാനിടയില്ലാത്തവയെ യഥാതഥമായ രീതിയില്‍ ചിത്രീകരിക്കുന്നതു മാജിക്കല്‍ റീയലിസം, ജീവിതസംഭവങ്ങളില്‍നിന്ന് തിരഞ്ഞെടുക്കല്‍ നടത്തി അവയെ സങ്കലനം ചെയ്ത് യാഥാതഥ്യത്തിനുതന്നെ തീക്ഷ്ണത നല്കുന്നത് റീയലിസം. സംഭവങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പാരമ്പര്യത്തിനും ശാസ്ത്രത്തിനും ഊന്നല്‍ നല്കി ആ തിരഞ്ഞെടുപ്പു നിര്‍വഹിക്കുമ്പോള്‍ നാച്ചുറലിസത്തിന്റെ ആവിര്‍ഭാവമായി. മഷികൊണ്ട് എഴുതിയതിനെ ഒപ്പുകടലാസ്സുകൊണ്ട് ഒപ്പിയെടുക്കുന്നതുപോലെ എല്ലാ സംഭവങ്ങളെയും അതേമട്ടില്‍ പകര്‍ത്തുന്നത് ‘റെപ്രിസെന്റേഷന്‍’. കുങ്കുമം വാരികയില്‍ ശ്രീ. എം.ജി. ബാബു എഴുതിയ ‘കങ്കാരുവും കഞ്ഞും’ എന്ന കഥ വെറും അനുവര്‍ണ്ണനമാണ്. കുഞ്ഞിനു പരീക്ഷയില്‍ റാങ്ക് കിട്ടാന്‍വേണ്ടി അതിനെ അതിരറ്റ് പീഡിപ്പിക്കുന്ന അമ്മയുടെ ചിത്രം ഇതിലില്ലാതെയില്ല. എങ്കിലും അതു കലയല്ല. രോഗം പിടിച്ച് അവശയായ മകളെ നിര്‍ബന്ധിച്ചും പേടിപ്പിച്ചും പഠിപ്പിച്ചിട്ട് അമ്മ അതിനോടു ചോദിക്കുന്നു.

“യൂ.എന്‍. പ്രസിഡന്റ് ആര്?”

കുഞ്ഞ്: കങ്കാരു.

“നമ്മുടെ പ്രധാനമന്ത്രിയാര്?”

കുഞ്ഞ്: കങ്കാരു.

“നിന്റെ അമ്മയുടെ പേരെന്ത്?”

കുഞ്ഞ്: കങ്കാരു.

കഥ ഇവിടെ അവസാനിക്കുന്നു. കഥാകാരന്റെ പേരെന്ത് എന്ന് അമ്മ ചോദിച്ചെങ്കില്‍ കുട്ടിയുടെ മറുപടി കങ്കാരു എന്നുതന്നെ ആയിരിക്കും. സാഹിത്യവാരഫലത്തില്‍ ഇതിനെ വിമര്‍ശിക്കാന്‍ പോകുന്നതാര് എന്നാണ് തള്ളയുടെ ചോദ്യമെങ്കിലോ? കങ്കാരു എന്നാവും കുട്ടിയുടെ സംശയരഹിതമായ ഉത്തരം. ഇത്തരം കഥകള്‍ വായിച്ച് ജന്മം പാഴാക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ഓസ്റ്റ്രേലിയയില്‍ സഞ്ചിമൃഗമായി സാഹിത്യവാരഫലക്കാരന്‍ നെട്ടോട്ടം ഓടുന്നത്.

ഒരു ലാറ്റിനമേരിക്കന്‍ മാസ്റ്റര്‍പീസ്

“It is a masterpiece” — Luis Bunuel.

“I am gasping as I read this masterly novel... delirious, poetical, associative, cronic, full of social observation... one of the great novels not only of Spanish America but of our time — Carlos Fuentes.

ലോകപ്രശസ്തരായ ഒരു ചലച്ചിത്ര സംവിധായകനും ഒരു നോവലിസ്റ്റും ഇമ്മട്ടില്‍ അഭിപ്രായം പറഞ്ഞ ദോനോസോയുടെ (Jose Donoso ജനനം 1924) The “Obscene Bird of Night” എന്ന സങ്കീര്‍ണ്ണമായ നോവല്‍ വായിക്കാന്‍ ഞാന്‍ വളരെ വര്‍ഷങ്ങളായി കൊതിച്ചിരിക്കുകയായിരുന്നു. ഇത് അമേരിക്കയില്‍നിന്നു വരുത്തി എനിക്കു വായിക്കാന്‍ തന്നത് ശ്രീ. വൈക്കം മുരളിയാണ്. അദ്ദേഹത്തിനു നന്ദി. ഇന്ത്യയില്‍ത്തന്നെ ഇതാര്‍ക്കും കിട്ടിയിരിക്കാനിടയില്ലെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. ശരിയാവാം.

“പതിനൊന്ന് ചീത്തയായ അക്കമാണോ?” “അതേ. തിരുവനന്തപുരത്തെ കെട്ടിടമുടമസ്ഥന്മാര്‍ പതിനൊന്നു മാസം കഴിയുമ്പോഴാണ് വാടകക്കാരെ ഗളഹസ്തം ചെയ്യുന്നത്.”

മാര്‍കേസും ഫ്വേന്റസും ദോനോസേയും നോവലുകള്‍ എഴുതിയതോടെ ലാറ്റിനമേരിക്കന്‍ നോവല്‍ സാഹിത്യത്തിന് പരിവര്‍ത്തനം വന്നു. ആ പരിവര്‍ത്തനത്തിന്റെ സവിശേഷത മൂര്‍ദ്ധന്യാവസ്ഥയില്‍ പ്രകടമാകുന്ന നോവലാണിത്. മാര്‍കേസിന്റെയും ഫ്വേന്റസിന്റെയും നോവലുകള്‍ ദുര്‍ഗ്രഹങ്ങളാണ്. ബോര്‍ഹെസിന്റെ ചെറുകഥകളും ദുര്‍ഗ്രഹങ്ങളത്രേ. ആ ദുര്‍ഗ്രഹത പരകോടിയില്‍ എത്തിനില്ക്കുന്നു ദോനോസോയുടെ The Obscene Bird of Night എന്ന ഈ നോവലില്‍. Henry James Sr പുത്രന്മാരായ ഹെന്‍ട്രിക്കും വില്യമിനും എഴുതിയ കത്തിന്റെ ഒരു ഭാഗം നോവലിന്റെ ആദ്യഭാഗത്ത് ഉദ്ധരിച്ചിട്ടുണ്ട്. അതു നോവലിന്റെ സ്വഭാവം മനസ്സിലാക്കാന്‍ വായനക്കാരെ സഹായിക്കുന്നു. ജീവിതം പ്രഹസനമല്ല കോമഡിയല്ല. അത് ദുരന്തത്തിന്റെ അഗാധതയില്‍ വേരൂന്നിയിരിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് അദ്ദേഹം എഴുതുന്നു: “The natural inheritance of everyone who is capable of spiritual life is an unsubdued forest where the wolf howls and the obscene bird of night chatters.” ആധ്യാത്മിക ജീവിതം നയിക്കാന്‍ കഴിവുള്ള ഏതൊരാളിനും പാരമ്പര്യമനുസരിച്ചു കിട്ടുന്നത് കീഴടങ്ങാത്ത വനമാണ്. അവിടെ ചെന്നായ് ഓരിയിടുകയും രാത്രിയുടെ അശ്ലീലപ്പക്ഷി ചിലമ്പുകയും ചെയ്യുന്നു. ചിലിയിലെ ജീവിതം — വ്യാപകമായി ലാറ്റിനമേരിക്കയിലെ ജീവിതം — കൊടുങ്കാടാണെന്നും അതിനകത്ത് ചെന്നായ്ക്കള്‍ ഓരിയിടുന്നുവെന്നും അശ്ലീലപ്പക്ഷികള്‍ ചിലമ്പിക്കൊണ്ടിരിക്കുന്നുവെന്നും സ്പഷ്ടമാക്കാന്‍ യത്നിക്കുന്ന ദോനോസോ ഇന്ദ്രിയാനുഭവങ്ങളെ പാടേ നിരാകരിച്ചിട്ട് പേടിസ്സ്വപ്നങ്ങളെ ആവിഷ്കരിക്കുന്നു. ഭീമാകാരന്മാരെ അവതരിപ്പിക്കുന്നു. ബധിരനായ, മൂകനായ ഒരുത്തനാണ് കഥ പറയുന്നത്. കഥയെന്നു ഞാന്‍ എഴുതിയെങ്കിലും കാര്യകാരണബന്ധമുള്ള കഥയില്ല ഇതില്‍. പേടിസ്സ്വപ്നങ്ങളെ ചിത്രീകരിച്ചിട്ട് നോവലിസ്റ്റ് പിന്മാറുന്നു. ഒടുവില്‍ എല്ലാം ശൂന്യതയിലെത്തുന്നു. കരിപുരണ്ട ഒരു തകരപ്പാത്രത്തെ കാറ്റ് തകിടം മറിക്കുന്നു. അതു പാറക്കെട്ടുകളിലൂടെ ഉരുണ്ട് ഉരുണ്ട് നദിയില്‍ ചെന്നുവീഴുന്നു. (a blackish tin can with a wire handle. The Wind overturns it and it rolls over the rocks and falls into the river.) സുപ്രധാനമായ ഒരു നോവലിനെക്കുറിച്ചു വായനക്കാര്‍ക്ക് അറിവു നല്കണമെന്നേ എനിക്ക് ഉദ്ദേശ്യമുള്ളു. അതുകൊണ്ടു കൂടുതലായി ഇതിനെക്കുറിച്ചു ഞാന്‍ എഴുതുന്നില്ല. പാരായണത്തിന്റെ ക്ളേശം സഹിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഇതു പ്രയോജന പ്രദമാകുമെന്നേ എനിക്കു ചൂണ്ടിക്കാണിക്കാനുള്ളു.

യോദ്ധാവിന്റെ വാള്‍

എനിക്കു വലിയ പുളുവനായ ഒരമ്മാവന്‍ ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു തുരുമ്പു പിടിച്ച വാള്‍ കാണാനിടയായി. മുറ്റത്തെ പുല്ലരിയാനോ മറ്റോ ആരോ നിര്‍മ്മിച്ച വാള്. അതു കണ്ട മാത്രയില്‍ പുളുവന്‍ അദ്ദേഹത്തിന്റെ സഹോദരിയോടു പറഞ്ഞു: “കൊച്ചമ്മിണി ഈ വാള്‍ എനിക്കു വേണം. ഞാനിതു കൊണ്ടു പോകുന്നു.” ഇരുമ്പു കഷണത്തിന്റെ ഉപദ്രവം ഒഴിഞ്ഞു കിട്ടട്ടെ എന്നു കരുതി കൊച്ചമ്മിണി അതിനു സമ്മതം നല്കുകയും ചെയ്തു. പുളുവന്‍ നേരേ ആര്‍ക്കിയോളജിക്കല്‍ ഡയറക്ടറുടെ അടുത്തു ചെന്നു വാളു കാണിച്ചു പറഞ്ഞു: “ഞങ്ങള്‍ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയുടെ വംശക്കാരാണെന്ന് അറിയാമല്ലോ. ആ യോദ്ധാവിന്റെ വാള്‍ എത്രയോ വര്‍ഷങ്ങളായി എന്റെ പ്രപിതാമഹന്മാരും മറ്റും വച്ചു പൂജിച്ചു വരികയായിരുന്നു. ഇതു സ്റ്റേറ്റിന്റെ വകയാണ്. ചുവന്ന പട്ടില്‍നിന്ന് ഞാനെടുത്തു കൊണ്ടു വന്ന ഈ വാള്‍ അങ്ങ് തിരുമനസ്സിനെ കാണിച്ച് കല്പന വാങ്ങി മ്യൂസിയത്തില്‍ വയ്ക്കണം. എനിക്ക് ആയിരം രൂപയും തരണം.” ശുദ്ധാത്മാവായ ഡയറക്ടര്‍ വാള്‍ വാങ്ങിച്ചു മഹാരാജാവിനെ കാണിച്ചപ്പോള്‍ അദ്ദേഹം അതു തൊട്ടു കണ്ണില്‍ വച്ചു വന്നു ഡയറക്ടര്‍ പറഞ്ഞതായി പുളുവന്‍ അമ്മാവന്‍ ഞങ്ങളെ അറിയിച്ചു. ആയിരം രൂപ അദ്ദേഹം സര്‍ക്കാരില്‍ നിന്നു വാങ്ങിയിരിക്കാനും ഇടയുണ്ട്. പില്ക്കാലത്തു കാഴ്ചബംഗ്ളാവില്‍ വീരയോദ്ധാവിന്റെ വാള് പ്രദര്‍ശിപ്പിച്ചിരുന്നോ എന്നെനിക്കറിഞ്ഞുകൂടാ. (ഒരു വാള് അവിടെ കണ്ടതായി ഓര്‍മ്മയുണ്ട്.)

കലാകൗമുദിയില്‍ ശ്രീ. ടി.കെ. ശങ്കരനാരായണന്‍ എഴുതിയ ‘വിസ്മയചതുരം’ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയുടെ വാളല്ല; പുളുവന്റെ അസത്യകഥനം കൊണ്ട് ആ യോദ്ധാവിന്റെ വാളായി മാറിയ കള്ള വാളാണ്. കഥയൊന്നും സംഗ്രഹിച്ചു പറഞ്ഞു സ്ഥലം മെനക്കെടുത്തേണ്ട കാര്യമില്ല.

ഈ സന്ദര്‍ഭത്തില്‍ ഒരു കഥ ഓര്‍മ്മയിലെത്തുന്നു റ്റിബറ്റിലെ ഒരമ്മ മകനോട് എന്നും ആവശ്യപ്പെടുമായിരുന്നു ബുദ്ധനെസ്സംബന്ധിച്ച ഏതെങ്കിലും പാവനമായ സ്മാരകാവശിഷ്ടം കൊണ്ടു കൊടുക്കാന്‍ ഒരു ദിവസം സഞ്ചാരത്തിനു വേണ്ടി പുറപ്പെട്ട മകനെ അവര്‍ ഓര്‍മ്മിപ്പിച്ചു: “നീ ഞാന്‍ പറഞ്ഞതു കൊണ്ടു വന്നില്ലെങ്കില്‍ ചത്തു കളയും”. അവന്‍ ഏറെ ദൂരം നടന്നപ്പോള്‍ ഒരു പട്ടിയുടെ തലയോടും അതിലൊരു പല്ലും കണ്ടു. അവന്‍ പല്ല് അടര്‍ത്തിയെടുത്ത് മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ് അമ്മയ്ക്കു കൊണ്ടു ചെന്നു കൊടുത്തിട്ട് അറിയിച്ചു: “ബുദ്ധന്റെ പല്ലാണിത്” ആ പാവപ്പെട്ട സ്ത്രീ പല്ല് ഒരു ദേവാലയത്തിനകത്തുവച്ചു പൂജിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ പല്ല് തിളങ്ങാന്‍ തുടങ്ങി. അദ്ഭുതസംഭവങ്ങള്‍ അതില്‍ നിന്ന് ഉണ്ടായി. പാവനവസ്തുക്കളും ഉദ്ഭവിച്ചു. പട്ടിപ്പല്ലിനെപ്പോലെയുള്ള ക്ഷുദ്രസംഭവങ്ങളെ ഭാവന കൊണ്ടു തിളക്കി മഹാദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവനാണ് കലാകാരന്‍. ശങ്കരനാരായണന്‍ അതു മനസ്സിലാക്കിയാല്‍ ഇമ്മാതിരി കഥകള്‍ എഴുതുകയില്ല.

മാര്‍കേസിന്റെയും ഫ്വേന്റസിന്റെയും നോവലുകള്‍ ദുര്‍ഗ്രഹങ്ങളാണ്. ബോര്‍ഹെസിന്റെ ചെറുകഥകളും ദുര്‍ഗ്രഹങ്ങളത്രേ. ആ ദുര്‍ഗ്രഹത പരകോടിയില്‍ എത്തിനില്ക്കുന്നു ദോനോസോയുടെ The Obscene Bird of Night എന്ന ഈ നോവലില്‍.

ചോദ്യം, ഉത്തരം

Symbol question.svg.png “നിങ്ങള്‍ രാഷ്ട്രീയ കാര്യങ്ങള്‍ എഴുതുകില്ല. രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ച് ഒന്നും പറയുകില്ല എന്നൊക്കെ എനിക്കറിയാം. എങ്കിലും പട്ടം താണു പിള്ളയെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം ഒന്നു പറയു.”

“അദ്ദേഹം സത്യസന്ധനായിരുന്നു. പക്ഷേ അനുചരന്മാര്‍ അദ്ദേഹത്തെ കളങ്കപ്പെടുത്തിയതുകൊണ്ട് ആസത്യസന്ധത പ്രയോജനമില്ലാതെയായി.”

Symbol question.svg.png “സ്ത്രീകളില്ലാത്ത ലോകത്തെക്കുറിച്ചു സ്ത്രീവിദ്വേഷിയായ നിങ്ങള്‍ക്കു സങ്കല്പിക്കാനാവുമോ?”

“പുരുഷന്മാരില്ലാത്ത ലോകത്തെക്കുറിച്ചു പുരുഷവിദ്വേഷിണിയായ നിങ്ങള്‍ക്കു സങ്കല്പിക്കാനാവുമോ?”

Symbol question.svg.png “യമരാജസഹോദരനായ വൈദ്യരാജനു നമസ്കാരം. യമന്‍ പ്രാണനെ മാത്രമേ അപഹരിക്കുന്നുള്ളു. വൈദ്യന്‍ പ്രാണനെയും പണത്തെയും അപഹരിക്കുന്നു. ഇതുപോലെ ഒരു പ്രസ്താവം നിങ്ങള്‍ക്കു നടത്താമോ?”

“റേഡിയോ സ്റ്റേഷനേ, നിനക്കു നമസ്കാരം. നീ ഞങ്ങളുടെ കാതു ചീത്തയാക്കുന്നു. ദൂരദര്‍ശന്‍ കേന്ദ്രമേ നമസ്കാരം. നീ ഞങ്ങളുടെ കാതും കണ്ണും ചീത്തയാക്കുന്നു.”

Symbol question.svg.png “പതിനൊന്ന് ചീത്തയായ അക്കമാണോ?”

“അതേ തിരുവനന്തപുരത്തെ കെട്ടിടമുടമസ്ഥന്മാര്‍ പതിനൊന്നു മാസം കഴിയുമ്പോഴാണ് വാടകക്കാരെ ഗളഹസ്തം ചെയ്യുന്നത്.”

Symbol question.svg.png “നിങ്ങല്‍ ഡോഗ്മാറ്റിക് നിരൂപകനല്ലേ?”

“സ്വമതശാഠ്യമില്ലാത്ത നിരൂപകന്‍ നിരൂപകനല്ല. വിമര്‍ശകന്‍ വിമര്‍ശകനുമല്ല.”

Symbol question.svg.png “നിങ്ങള്‍ വാടക വീടുകളില്‍ താമസിച്ചിട്ടുള്ളതുകൊണ്ടു ചോദിക്കുകയാണ്. ആ താമസത്തില്‍ സ്മരണീയങ്ങളായ അനുഭവങ്ങളുണ്ടോ?”

“അനുഭവങ്ങളേയുള്ളു. അഡ്വാന്‍സ് കൊടുക്കുന്ന തുക പലരും തിരിച്ചു തരില്ല. ഒരിക്കല്‍ ഒരു പൊലീസുകാരനെക്കൊണ്ടു ഭീഷണിപ്പെടുത്തിയിട്ടേ അയ്യായിരം രൂപ തിരിച്ചു തന്നുള്ളു. ഭാവിയില്‍ വരുന്ന ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍ ഇവയുടെ തുകയെടുത്തു കൊണ്ടു ബാക്കിയുള്ളതേ എനിക്കു നല്കിയുള്ളു. ഞാന്‍ ആദ്യമായി കെട്ടിടത്തില്‍ പ്രവേശിക്കുമ്പോള്‍ എല്ലാ ബള്‍ബുകളും എരിഞ്ഞതായി കാണും. വീടു വിട്ടു കൊടുക്കുമ്പോള്‍ എരിഞ്ഞ ബള്‍ബുകള്‍ തിരിച്ച് ഇട്ടു കൊടുക്കാനായി ഓരോ വീട്ടിലും ചെന്ന് എരിഞ്ഞു പോയ ബള്‍ബുണ്ടോ എന്നു ചോദിച്ച് അവ ശേഖരിച്ചു വിളക്കുകളില്‍ തിരുകിക്കൊടുത്തിട്ടുണ്ട്.”

Symbol question.svg.png “‘ഒന്നുചിരിക്കു’ എന്നു നിങ്ങള്‍ ഏതെങ്കിലും സ്ത്രീയോടു പറഞ്ഞിട്ടുണ്ടോ?”

“ബാല്യകാലത്ത് ഇല്ല. യൗവന കാലത്ത് ഇല്ല. മധ്യവയസ്കനായപ്പോഴും ഇല്ല. പ്രായം കൂടിയ ഇക്കാലത്തുമില്ല. എങ്കിലും സിഗ്ററ്റ് കത്തിക്കാന്‍ തീപ്പെട്ടി കൈയില്‍ ഇല്ലാതിരിക്കുമ്പോള്‍ ഞാന്‍ ഹോള്‍ഡറില്‍ സിഗ്ററ്റ് വച്ചു കൊണ്ടു റോഡിലൂടെ നടക്കും.’ പരിചയമുള്ള ഏതെങ്കിലും സുന്ദരി എന്നെ നോക്കി ബഹുമാനപൂര്‍വം ചിരിച്ചാല്‍ സിഗ്ററ്റ് താനേ കത്തും. സുന്ദരിയുടെ ചിരിക്ക് സിഗ്ററ്റ് കത്തിക്കാനുള്ള മാന്ത്രിക ശക്തിയും ചൂടുമുണ്ട്.”