close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 04 19


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 04 19
ലക്കം 605
മുൻലക്കം 1987 04 12
പിൻലക്കം 1987 04 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വര്‍ഷം 1942; അല്ലെങ്കില്‍ 1943. ആഴ്ചയും തീയതിയും മറ്റും ഓര്‍മ്മയില്ലെനിക്ക്. തിരുവനന്തപുരത്തെ സയന്‍സ് കോളേജിന്റെ മുന്‍പിലുള്ള രാജവീഥിയില്‍ ഞാന്‍ നില്ക്കുകയായിരുന്നു. സായാഹ്നം. എന്റെ അടുത്തുകൂടെ ഒരുജ്ജ്വല പുരുഷന്‍ നടന്നുപോകുകയാണ്. അഭിജാതനും ആത്മധീരനുമാണു താനെന്നു വിളിച്ചുപറയുന്ന മുഖഭാവം. ബുദ്ധിശക്തിയെ സ്പഷ്ടമാക്കുന്ന കണ്ണുകള്‍. “ആജാനുബാഹൂ കരിമസ്തകമാറ്.” ആ നടത്തത്തിനും തലതിരിച്ചുള്ള നോട്ടത്തിനുമൊക്കെ സവിശേഷതകളുണ്ട്. എനിക്ക് ആളിനെ മനസ്സിലായി. ബോധേശ്വരന്‍. അദ്ദേഹത്തിന്റെ അടുത്തുചെന്ന് ‘ബോധേശ്വരനാണോ?’ എന്നു ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അത്രകണ്ടാണ് അദ്ദേഹത്തിന്റെ സ്വത്വത്തിന്റെ ശക്തി. അതുകൊണ്ട് ഓടി അടുത്തു ചെന്നു വിനയത്തോടെ അറിയിച്ചു. ‘വളരെക്കാലമായി, പരിചയപ്പെടാന്‍ ആഗ്രഹിക്കുകയാണ്.’ അദ്ദേഹം നിന്നു. പഞ്ചാനന്‍ ഏണശാബമായി. തെല്ലുനേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘വരൂ. ഈ പുല്‍ത്തകിടിയില്‍ ഇരിക്കാം.’ ഞങ്ങള്‍ കോളിജിന്റെ മുന്‍വശത്ത് ഇരുന്നു സംഭാഷണം തുടര്‍ന്നു. ‘എന്റെ ഏതു കവിതയാണു നിങ്ങള്‍ക്കിഷ്ടപ്പെട്ടത്.’ ഞാന്‍ ‘അതുതാനമലം വരദം സുഖദം’ എന്നു തുടങ്ങുന്ന വരികള്‍ എന്റേതായ മട്ടില്‍ ചൊല്ലിക്കേള്‍പ്പിച്ചു. ‘ഈ കവിതയെക്കുറിച്ച് എന്താണഭിപ്രായം?’ എന്ന് അദ്ദേഹം ചോദിച്ചു. ‘ഇതു നിഷ്കളങ്കമായ സ്നേഹത്തെ സ്തുതിക്കുന്ന കവിതയാണ്. ബോധേശ്വരന് ഇഷ്ടമായി. ‘ശരി. അതുതന്നെയാണ് ശരി. ഇവിടെ ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട് ഞാനിത് കാര്‍ത്ത്യായനിഅമ്മയെക്കുറിച്ച് എഴുതിയതാണെന്ന്. നിങ്ങള്‍ സത്യം കണ്ടെത്തിയതില്‍ എനിക്കു സന്തോഷമുണ്ട്. നാളെ വീട്ടില്‍ വരു എന്റെ പുസ്തകങ്ങള്‍ തരാം. അര്‍ഹതയില്ലാത്ത ചിലര്‍ അവ കൊണ്ടുപോയിട്ടുണ്ട് മുന്‍പ്. നിങ്ങള്‍ അങ്ങനെയല്ല.’ ഞാന്‍ അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നു പുസ്തകങ്ങള്‍ സ്വീകരിച്ചു. രണ്ടാഴ്ച കഴിഞ്ഞു കെ.വി. സുരേന്ദ്രനാഥിനോടൊരുമിച്ച് വീണ്ടും പോയി. (കെ.വി. സുരേന്ദ്രനാഥ് നെടുമങ്ങാട്ടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നു മായ എന്ന പെണ്‍കുട്ടി ടെലിവിഷനിലൂടെ അറിയിച്ചിട്ട് ഏതാനും നിമിഷങ്ങളേ ആയുള്ളു) ബോധേശ്വരനും സുരേന്ദ്രനാഥും ഞാനും വളരെനേരം സംസാരിച്ചു; ഏറിയകൂറും സാംസ്കാരിക വിഷയങ്ങളെക്കുറിച്ച്.

അര്‍ഹതയില്ലാത്തവര്‍ പുസ്തകങ്ങള്‍ കൊണ്ടുപോയിയെന്നു ബാധേശ്വരന്‍ പറഞ്ഞല്ലോ. അര്‍ഹതയില്ലാത്തവരായിരിക്കാം അവര്‍. എങ്കിലും കവി ചെയ്തതു ഉചിതജ്ഞതയുള്ള കൃത്യമായിരുന്നുവെന്നാണ് എന്റെ പക്ഷം. കവി തന്റെ രചനകള്‍ മറ്റുള്ളവര്‍ക്കു നല്കുമ്പോള്‍ താന്‍ ആവിഷ്കരിച്ച സത്യസൗന്ദര്യങ്ങളുടെ ലോകത്തു പങ്കുകൊള്ളുവാന്‍ അവര്‍ക്കു സൗകര്യം നിര്‍മ്മിച്ചുകൊടുക്കുകയാണ്. പുസ്തകം കൊണ്ടുപോയവര്‍ ആദ്യമൊക്കെ അലക്ഷ്യമായി അത് അവിടെയെങ്കിലും എറിഞ്ഞുവെന്നു വിചാരിക്കു. ഏതെങ്കിലുമൊരു നിമിഷത്തില്‍ അവര്‍ അതു തുറന്നു കണ്ണോടിക്കാതിരിക്കില്ല. അപ്പോള്‍ അനാവരണം ചെയ്യപ്പെടുന്ന ലോകം അവര്‍ക്കു തീര്‍ച്ചയായും ഉന്നമനം നല്കും. അപ്പോഴാണ് കവിയുടെ ദാനം സാര്‍ത്ഥകമായി ഭവിക്കുന്നത്. പുസ്തകം സമ്മാനിക്കുമ്പോള്‍ മാത്രമല്ല, കാവ്യമെഴുതുമ്പോഴും കഥയെഴുതുമ്പോഴും നിരൂപണം എഴുതുമ്പോഴും നമ്മള്‍ ലോകത്തിനു സേവനമനുഷ്ഠിക്കുകയാണ്. അതിനാലാണ് സാംസ്കാരിക കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു ലോകം മാന്യത കല്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ സമകാലികലോകം മൂല്യനിരാസത്തില്‍ മാത്രം തല്‍പരമായിരിക്കുന്നു. ഓടി, കാലുകളുടെ ശക്തികാണിക്കുന്നവര്‍ക്കു പതിനെട്ടു ലക്ഷം രൂപയും കാറുകളും നല്കുന്നവര്‍ ഉന്നത കലാകാരനായ ഗോപി രോഗത്തിന്റെ യാതനയില്‍പ്പെട്ടു പുളയുമ്പോള്‍ കണ്ണടച്ചുകളയുന്നു ഗോപീ, സുഹൃത്തേ, നൃശംസതയാര്‍ന്നതാണ് ഈ ലോകം എന്നുമാത്രം ധരിക്കു.

പ്രഭാഷകര്‍

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഒരു മഹാകവിയെ സമ്മേളനത്തിനു ക്ഷണിച്ചു. “എന്റെ റേറ്റ് അഞ്ഞൂറു രൂപയാണ്” എന്നു മഹാകവി അറിയിച്ചു. നാല്പത്തഞ്ചുകൊല്ലം മുന്‍പുള്ള സംഭവമാണിത്. അന്നത്തെ അഞ്ഞൂറു രൂപയ്ക്ക് ഇന്നത്തെ അമ്പതിനായിരം രൂപയുടെ വിലയുണ്ട്. ആവശ്യപ്പെട്ട തുക കൊടുക്കാമെന്നു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സമ്മതിച്ചതുകൊണ്ടു മഹാകവി സമ്മേളനത്തിനു പോയി. പ്രസംഗമൊക്കെക്കഴിഞ്ഞ്. അദ്ദേഹം കാറില്‍ കയറിയപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ വിനയത്തോടെ ഒരു കവര്‍ അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. മഹാകവി വടക്കുചെന്നു കവര്‍ തുറന്നുനോക്കി. അമ്പതു രൂപയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം പറയാറുണ്ടായിരുന്നു ‘തിരുവിതാംകൂര്‍കാരെല്ലാം കള്ളന്‍മാരാണ്.’

ഞാനും കെ.എസ്. ചന്ദ്രനും മഹായശസ്കനായ ഒരു സാഹിത്യകാരനും കൂടി പാലായില്‍ ഒരു മീറ്റിങ്ങിനു പോയി. സാഹിത്യകാരന്റെ കാറിലായിരുന്നു യാത്ര. കിലോമീറ്ററിനു ഒരു രൂപയെന്ന കണക്കിനു കൂലി കൊടുത്തുകൊള്ളാമെന്നു സംഘാടകര്‍ സമ്മതിച്ചിരുന്നു നേരത്തെ. സമ്മേളനത്തിനു ശേഷം കെങ്കേമമായ കാപ്പികുടി ഉണ്ടായിരുന്നു. മീറ്റിങ്ങിനു വിളിച്ചുകൊണ്ടു പോകുന്നവരില്‍ പലരും അതുകഴിഞ്ഞാല്‍ ദാഹിച്ച വെള്ളം പോലും തരാതെ കാറില്‍ കയറ്റി അയച്ചുകളയുന്നവരാണ്. വല്ലതും തരാന്‍ ചിലര്‍ കൂട്ടാക്കിയെന്നു വരും. അത് രണ്ടു കണ്‍ട്രി ബിസ്കറ്റും നൂലു കയറ്റിയ ഉഴുന്നുവടയും തട്ടുകടയില്‍നിന്നു വാങ്ങിച്ച ചായയെന്ന ഒട്ടുന്ന ദ്രാവകവുമായിരിക്കും. പാലായിലെ സംഘാടകര്‍ അങ്ങനെയൊന്നുമായിരുന്നില്ല. സല്‍കാരപ്രിയന്‍മാര്‍. മദ്യം വേണ്ടവര്‍ക്കു ഷീവാസ് റീഗല്‍ തുടങ്ങിയ ഉഗ്രന്‍ സാധനങ്ങല്‍. അതെല്ലാം കഴിച്ച സാഹിത്യനായകന്‍ താന്‍ നേരത്തെ സമ്മതിച്ച റേറ്റനുസരിച്ചുള്ള പണം വാങ്ങി. എന്നിട്ട് ഇരുന്നൂറു രൂപ കൂടി വേണമെന്നു ശാഠ്യം പിടിച്ചു. ശബ്ദം ഉയരാന്‍ തുടങ്ങിയപ്പോള്‍ കെ.എസ്. ചന്ദ്രന്‍ ചെറുപ്പക്കാരനായ സംഘാടകരെ വിളിച്ചു പറഞ്ഞു: “കൊടുത്തേക്ക് അതും കൂടെ.” അവര്‍ ആ രൂപയും കൊടുത്തു. എന്നിട്ട് എന്നെ വിളിച്ചു പറഞ്ഞു: “സാറ് കൂടി വന്നത് ഇവന്റെ ഭാഗ്യം. ഇല്ലെങ്കില്‍ ഞങ്ങള്‍ ജീപ്പില്‍വന്നു കാറിനെ ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിറുത്തി ഇവനെ അടിക്കുമായിരുന്നു.” ആ യുവാക്കന്‍മാരെ ഞാന്‍ സമാധാനിപ്പിച്ചു. തിരിക്കാറായപ്പോള്‍ സാഹിത്യനായകന്‍ അദ്ദേഹത്തിന്റെ ഡ്രൈവറോട് ആജ്ഞാപിച്ചു: “എടേ മുരുകാ ആ മേശപ്പുറത്തിരിക്കുന്നതില്‍നിന്ന് നാലു കുപ്പിയെടുത്തു കാറിന്റെ പിറകില്‍ വച്ചേരേ.” ഞങ്ങള്‍ യാത്രയാരംഭിച്ചു. ഏതാണ്ടൊരു വനപ്രദേശത്ത് എത്തിയപ്പോള്‍ സാഹിത്യനായകന്‍ കാറ് നിറുത്താന്‍ പറഞ്ഞു. അതില്‍നിന്നിറങ്ങി പിറകുവശം തുറന്നു കുപ്പിയെടുക്കാന്‍ ഭാവിച്ചു. അവിടെ ഒന്നും കണ്ടില്ല. ദേഷ്യത്തോടെ അദ്ദേഹം അലറി “എടാ മുരുകാ കുപ്പികളെടുത്തു വച്ചില്ലേ?” മുരുകന്റെ മറുപടി: “സാര്‍ ഞാനെടുത്തു. പക്ഷേ അവര്‍ തെറി പറഞ്ഞിട്ട് അവ എന്റെ കൈയില്‍നിന്നു പിടിച്ചു വാങ്ങിക്കൊണ്ടു പോയി.” കാറ് നീങ്ങി. ആദ്യം കണ്ട കള്ളുഷാപ്പിന്റെ മുന്‍പില്‍ അതു നിറുത്താന്‍ ആജ്ഞാപിച്ച സാഹിത്യനായകന്‍ ഷാപ്പിനകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു: “ഒരു നല്ല കുപ്പി കള്ളു വേണം. അച്ചുതമേനോനു കൊടുക്കാനാണ്.” “ഇവിടെ കള്ളുമില്ല, കിള്ളുമില്ല” എന്നു മറുപടി. സന്മാര്‍ഗ്ഗനിരതനും നീതിതല്‍പരനുമായ അച്ചുതമേനോനെ ഇങ്ങനെയാണ് സംസ്കാരസമ്പന്നനെന്നു ഭാവിക്കുന്ന സാഹിത്യകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ശ്രമമേയുള്ളു. കള്ളു വില്പനക്കാരനു പോലും അറിയാമായിരുന്നു ആ മാന്യന്റെ പേര് ആ മദ്യപന്‍ വെറുതേ വലിച്ചിഴച്ചു കൊണ്ടുവരികയായിരുന്നുവെന്ന്.

ഈ സാഹിത്യകാരനുമായിട്ട് ഞാന്‍ കടയ്ക്കാവൂരില്‍ ഒരു സമ്മേളനത്തിനു പോയിരുന്നു. ഒരു മണിക്കൂര്‍ നേരത്തെ പ്രസംഗത്തിനു നൂറു രൂപ എന്നായിരുന്നു അദ്ദേഹത്തിന്റെ കരാറ്. അര മണിക്കൂര്‍ നേരം പ്രസംഗിച്ചിട്ട് സാഹിത്യകാരന്‍ ഇരുന്നു. സംഘാടകര്‍ ഒന്നും മിണ്ടിയതുമില്ല. തിരിച്ചു പോരാന്‍ നേരത്ത് നൂറു രൂപ അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തിട്ട് അവരിലൊരാള്‍ പറഞ്ഞു: സാറ് അരമണിക്കൂറേ പ്രസംഗിച്ചുള്ളു. എങ്കിലും ഞങ്ങള്‍ തുക കുറച്ചിട്ടില്ല. സംസ്കാരം വിളമ്പുന്ന സാഹിത്യകാരന്മാരെക്കാള്‍ മീറ്റിങ് നടത്തുന്ന സാധാരണക്കാര്‍ എത്രയോ ഉന്നതന്‍മാര്‍.

പ്രസംഗിക്കുന്നതിനുവേണ്ടി പണം വാങ്ങുന്നതുവരെ പരിഹസിക്കുന്നു കെ.എല്‍. മോഹനവര്‍മ്മ (പ്രസംഗം എന്ന ഹാസ്യലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍). അദ്ദേഹത്തിന്റെ കഥാപാത്രം കേരളത്തിന്റെ പടത്തില്‍ ചെറിയ വൃത്തങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അവയ്ക്കു പല നിറങ്ങള്‍. ആ വര്‍ണ്ണങ്ങളില്‍നിന്ന് ഏതു വര്‍ഷം ആ സ്ഥലത്തു പ്രസംഗിച്ചുവെന്നറിയാം. അവയില്‍ എഴുതിയിട്ടുള്ള നമ്പരുകളില്‍നിന്ന് ഏതേതു നേരമ്പോക്കുകളും ശ്ലോകങ്ങളുമാണ് പറഞ്ഞതെന്ന് അറിയാം. അതുകൊണ്ട് അവിടെ വീണ്ടും പോയാല്‍ മുന്‍പ് ചൊല്ലിയ ശ്ലോകങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരില്ല. നേരമ്പോക്കുകളും വീണ്ടും പറയാതെ കഴിക്കാം. പ്രസംഗത്തിനുവേണ്ടി പണം വാങ്ങുന്നവരെയും പ്രഭാഷണം ആവര്‍ത്തിക്കുന്നവരെയും കളിയാക്കുകയാണ് മോഹനവര്‍മ്മ. ന്യൂനോക്തിയിലല്ല അത്യുക്തിയിലാണ് അദ്ദേഹം രസിക്കുന്നത്.

* * *

വൈരുദ്ധ്യങ്ങളിലാണ് പലപ്പോഴും ഹാസ്യമിരിക്കുന്നത്. താഴെച്ചേര്‍ക്കുന്ന വൈരുദ്ധ്യങ്ങളില്‍ ഹാസ്യമില്ലെങ്കില്‍ അവ എഴുതിയ എന്റെ മനസ്സ് ശുഷ്കമാണെന്നു കരുതിയാല്‍ മതി.

  1. മലയാള നോവലുകള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തുകഴിയുമ്പോള്‍ സായ്പന്‍മാര്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു; തങ്ങള്‍ ഇത്രയുംകാലം മലയാള സാഹിത്യകാരന്മാരെ അബോധാത്മകമായി മോഷ്ടിക്കുകയായിരുന്നല്ലോ എന്നു വിചാരിച്ച്.
  2. ഉയര്‍ന്നിട്ട് താഴോട്ടുവരുന്ന ലാത്തികളെ നോക്കി യുവാക്കന്‍മാര്‍ ഓടിച്ചെന്ന് അവയ്ക്കുതാഴെ മുതുകുവച്ചുകൊടുക്കുന്നു.
  3. സുന്ദരിയായ ലേഡി ഡോക്ടര്‍ മനോഹരങ്ങളായ പല്ലുകള്‍ കാണിച്ചു വാതുറക്കുമ്പോള്‍ അഴുകിയ പല്ലുകളത്രയും കാണിച്ച് കറങ്ങുന്ന കസേരയിലിരിക്കുന്ന രോഗിയും വാതുറക്കുന്നു.
  4. സുന്ദരി കൈകാണിച്ചിട്ടും ഡ്രൈവര്‍ ബസ്സ് നിറുത്താതെ പോകുന്നു. അവള്‍ ചിരിക്കുന്നു. ഡ്രൈവര്‍ പല്ലിറുമ്മി ‘സൗന്ദര്യമുണ്ടെങ്കില്‍ അവള്‍ക്കു കൊള്ളാം’ എന്നു പതുക്കെപ്പറയുന്നു.
  5. കാലത്തു ജോലിയില്‍നിന്നു വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വൈകുന്നേരം പുളിമൂടു ഭാസ്കരന്‍ നായരുടെ ബുക്ക് സ്റ്റാളിനുമുന്‍പില്‍ നില്ക്കുന്നു. ‘ഇനി എന്താണ്? എന്നു ഭാസ്കരന്‍ നായര്‍ ചോദിക്കുമ്പോള്‍ ‘എനിക്കു വേറെ പണിയുണ്ട് ഇതൊഴിഞ്ഞതു നന്നായി’ എന്നു മറുപടി നല്കുന്നു.
  6. അമ്മയും മോളും സമ്പത്തുള്ള കുടുംബത്തിലെ അംഗങ്ങള്‍. കൊട്ടാരംപോലുള്ള വീട്. ഭംഗിയായി വസ്ത്രധാരണം ചെയ്തു രണ്ടുപേരും വീട്ടിന്റെ മുന്‍വശത്തെ പടിയില്‍. അമ്മ മകളുടെ തലയില്‍നിന്നു പേനെടുത്ത് തള്ളവിരലിന്റെ നഖത്തില്‍വച്ച് മറ്റൊരു നഖമമര്‍ത്തി പൊട്ടിച്ച് ‘ശ്’ എന്ന ശബ്ദം കേള്‍പ്പിക്കുന്നു.
  7. നവീന രീതിയില്‍ നിര്‍മ്മിച്ച ഭവനം. ടെറസില്‍ വലിച്ചുകെട്ടിയ കമ്പി അശയില്‍ വീട്ടുടമസ്ഥന്റെ കോണകം നനച്ചു തൂക്കിയിരിക്കുന്നു.

കൃതജ്ഞത

ഫ്രഞ്ച് സന്മാര്‍ഗ്ഗവാദിയും സൂത്രസദൃശമായ വാക്യരചനയില്‍ നിസ്തുലനും ആയ ലേ റൊഷ്‌ഫുകോ (La Rochefoucauld, 1613–80) സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യനെ മാത്രമേ കണ്ടതുള്ളുവെന്നു അല്‍ഡസ് ഹക്സിലി പറഞ്ഞിട്ടുണ്ട്. ഒന്നു രണ്ട് ഉദാഹരണങ്ങള്‍:

“ബുദ്ധിയെക്കാള്‍ ഗര്‍വ്വമാണ് കൂടുതല്‍ സംഭാഷണങ്ങള്‍ക്കു കാരണമാവുന്നത്.” “[വ്യക്തിയുടെ] അഭാവം ചെറിയ വികാരങ്ങളെ കെടുത്തിക്കളയുന്നു. വലിയ വികാരങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. കാറ്റ് മെഴുകുതിരി കെടുത്തുന്നതുപോലെയും വലിയ അഗ്നിയെ ആളിക്കത്തിക്കുന്നതു പോലെയും.”

ഏകാന്തതയില്‍ കഴിഞ്ഞു കൂടുന്ന ആത്മാവിനെക്കുറിച്ച് റൊഷ്‌ഫുകോ ഒന്നും പറഞ്ഞില്ലെന്നാണ് ഹക്സിലിയുടെ പരാതി. ആവിധത്തിലൊരാത്മാവിനെ കാണണമെങ്കില്‍ ദസ്തെയെവസ്കിയുടെ നോവലുകള്‍ വായിക്കണമെന്നാണ് ഹക്സിലിയുടെ നിര്‍ദ്ദേശം. (Along the Road, A Huxley, Books for the journey എന്ന അദ്ധ്യായം.) ഇക്വേറ്റ് ചെയ്ത് എഴുതുകയല്ല. ഏകാന്തതയില്‍ ജീവിക്കുന്ന ആളാണ് ഞാന്‍. ഒരു സ്നേഹിതന്റെയോ ഒരു ബന്ധുവിന്റെയോ വീട്ടില്‍ ഞാന്‍ പോകുന്നില്ല. എനിക്ക് ബാങ്ക് ബാലന്‍സില്ല. ‘കലാകൗമുദി’യുടെ പ്രവര്‍ത്തകര്‍തരുന്ന ചെക്ക് ഡിസ്കൗണ്ട് ചെയ്യാന്‍ മാത്രം പത്തുരൂപ ഞാന്‍ ഒരു ബാങ്കില്‍ ഇട്ടിട്ടുണ്ട്. എനിക്ക് സ്വന്തമായ വീടില്ല. നിലങ്ങളും പുരയിടങ്ങളില്‍ റബ്ബര്‍ എസ്റ്റേറ്റുകളും ശ്വശുരന്റെ മരണത്തിനുശേഷം എനിക്കുകിട്ടിയെങ്കിലും ഞാന്‍ അവചെന്നു നോക്കാതെ മക്കള്‍ക്കു വീതിച്ചുകൊടുത്തു. ഇന്നുവരെ അതില്‍ ഒരു തുണ്ടു ഭൂമിപോലും ഞാന്‍ കണ്ടിട്ടില്ല. ഇനി കാണുമെന്നു തോന്നുന്നുമില്ല. എന്റെ സഹധര്‍മ്മിണിക്ക് അവളുടെ അച്ഛന്‍ നല്കിയ ഒരു തെങ്ങിന്‍ പുരയിടം ഒരുത്തന്‍ കൈയേറി, എന്റെ മരുമക്കള്‍ കൈയേറ്റക്കാരന്റെ പേരില്‍ കേസ് കൊടുക്കാനും ബലാല്‍ക്കാരമായി തേങ്ങവെട്ടാനും തയ്യാറായി. “വേണ്ട, അയാള്‍ എടുത്തുകൊള്ളട്ടെ” എന്നുപറഞ്ഞ് ഞാന്‍ അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ചു. ക്രിസ്തുവായി ചമയുകയാണ് ഞാനെന്ന് പ്രിയപ്പെട്ടവായനക്കാര്‍ തെറ്റിദ്ധരിക്കരുത്. ഭൗതിക കാര്യങ്ങളില്‍ എനിക്ക് ഒരു തല്‍പരത്വവുമില്ല എന്നുകാണിക്കാനാണ് ഇത്രയും എഴുതിയത്. ആത്മാവിന്റെ ഏകാന്തതയാണ് എനിക്ക്. ഈ ഏകാന്തതയില്‍ നിന്നു രക്ഷപ്രാപിക്കാന്‍ വേണ്ടിയാണ് ഞാന്‍ പതിനെട്ടുകൊല്ലമായി ഈ കോളമെഴുതുന്നത്. ശത്രുക്കളുടെ രചനകള്‍ പോലും നല്ലവയാണെങ്കില്‍ നല്ലത് എന്നേ ഇന്നുവരെ എഴുതിയിട്ടുള്ളു. മിത്രങ്ങളുടെ രചനകള്‍ വിരൂപങ്ങളാണെങ്കില്‍ വിരൂപമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു! മുകളിലെഴുതിയ സത്യം ജനയുഗം വാരികയുടെ കോളമ്നിസ്റ്റായ കൊളാടി ഗോവിന്ദന്‍ കുട്ടി അറിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞ നല്ല വാക്കുകള്‍ക്കു ഞാനദ്ദേഹത്തോടു നന്ദിയുള്ളവനാണ്.

സിയായുടെ ബോംബ് നിസ്സാരം

“വഴിവക്കിലൊരു പാഴ്മരമായ് ഞാന്‍
വര്‍ഷങ്ങളേറെയായ് നിന്നിടുന്നു.
ഇലകള്‍ കൊഴിഞ്ഞും തൊലികള്‍ പിളര്‍ന്നും
ചിതല്‍ കേറിയുള്ളാകെ പോടായി
ഒരുശാപമായ്”

അസീസ് പട്ടാമ്പി ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ എടുതിയ ‘അന്ത്യം കാത്ത്’ എന്ന “കാവ്യ”ത്തിന്റെ തുടക്കമാണിത്. ഇങ്ങനെ കവിത രചിച്ചാല്‍ ശാപമാകാതിരിക്കുന്നതെങ്ങനെ അസീസേ? എങ്കിലും എനിക്ക് താങ്കളോടു ബഹുമാനമുണ്ട്. ആത്മകഥ സത്യസന്ധമാവുമ്പോള്‍ അത് വായിക്കുന്ന അന്യര്‍ക്കു രചയിതാവിനോട് ബഹുമാനം തോന്നും. അസീസ് തുടരുന്നു:

“അന്നൊക്കെയാളുകള്‍ ധാരാളമെപ്പോഴും
എന്നെക്കുറിച്ചുള്ള പാട്ടുപാടി
ഇന്നോ ദുഃഖപ്രതീകമാക്കാന്‍ പോലുമീ
ക്യാമറാക്കാരനും വന്നതില്ല”

ഇതില്‍ ആദ്യത്തെ രണ്ടു വരികള്‍ പച്ചക്കള്ളം. സത്യസന്ധതയില്‍നിന്ന് അസത്യത്തിലേക്ക് ഇങ്ങനെ ഹനൂമാന്‍ ചാട്ടം ചാടരുത് അസീസ്. രണ്ടാമത്തെ രണ്ടുവരികള്‍ സത്യംതന്നെ. ഫിലിമിന് (ഫില്‍മ് എന്നു ശരിയായ ഉച്ചാരണം) വലിയ വിലയല്ലേ? അതുകൊണ്ട് ക്യാമറാക്കാരന്‍ അസീസിന്റെ പടമെടുക്കാന്‍ വന്നിരിക്കില്ല.

“ഒരു കോടാലിക്കൈയൊന്നുകണ്ടീടുവാന്‍
ഒരു ശക്തമാം കാറ്റിന്‍വിളക്കായ്
കാത്തിരിക്കുന്നു ഞാനിമ്മട്ടിലൊട്ടേറെ
കാലമായ്, കാലന്‍പോലും വരില്ലേ?”

എന്ന് അസീസ് വീണ്ടും പരിദേവനം നടത്തുന്നു. അയ്യയ്യോ അങ്ങനെയൊന്നും പറയരുത്. അസീസ് വളരെക്കാലം ജീവിച്ചിരിക്കണമെന്നാണ് എന്റെ ആഗ്രഹം. കവിതമാത്രം എഴുതാതിരുന്നാല്‍ മതി. അസീസേ, പാകിസ്ഥാനിലെ സിയാ ഉള്‍ ഹക്കിന്റെ ന്യൂക്ലിയര്‍ ബോംബ് താങ്കളുടെ കാവ്യവുമായി തട്ടിച്ചുനോക്കിയാല്‍ അത്രകണ്ടു വിനാശാത്മകമല്ല.

ചോദ്യം, ഉത്തരം

Symbol question.svg.png “സെക്സില്‍ അതിരുകടന്ന കൗതുകമുള്ളവരെ എങ്ങനെ തിരിച്ചറിയാം?”

“വീടുവാടകയ്ക്ക് എടുക്കാന്‍ വന്നാല്‍ ബെഡ്റൂം എത്രയുണ്ടെന്നു ആദ്യംതന്നെ ചോദിക്കും.”

Symbol question.svg.png “മോഡേണ്‍ ക്രിട്ടിക്?”

“ഓള്‍വെയ്സ് ഇന്‍കോംപിറ്റന്റ് ആന്‍ഡ് ഓള്‍വെയ്സ് എ ഫാള്‍സിഫൈയര്‍.”

Symbol question.svg.png “എം.കെ. മേനോനെക്കുറിച്ച് (വിലാസിനിയെക്കുറിച്ച്) എന്താണഭിപ്രായം?”

“മാന്യന്‍. ധാരാളം വായിച്ചിട്ടുള്ള ആള്‍. വായിച്ചത് മനസ്സിലാക്കിയിട്ടുള്ള ആള്‍. നോവലുകള്‍ പാരായണയോഗ്യങ്ങള്‍. വിശേഷിച്ചും ‘നിറമുള്ള നിഴലുക’ളുടെ ആഖ്യാനം ഒന്നാന്തരം. അദ്ദേഹത്തിന്റെ ആ വലിയ നോവലുണ്ടല്ലോ ‘അവകാശികള്‍’ — അത് എന്‍.ബി. എസ്സില്‍നിന്ന് വാങ്ങുന്നവര്‍ക്ക് സാഹിത്യപ്രവര്‍ത്തക സംഘം ഓരോ ചക്കടാവണ്ടികൂടെ ഫ്രീയായി കൊടുക്കേണ്ടതാണ്. കൈയിലെടുത്തോ തലച്ചുമടായോ കൂലിക്കാരനെക്കൊണ്ട് എടുപ്പിച്ചോ അതു വീട്ടില്‍ക്കൊണ്ടു പോകാന്‍ പ്രയാസം.”

Symbol question.svg.png “പറഞ്ഞ കാര്യങ്ങള്‍ പിന്നെയും പറയുന്നവരോട് താങ്കള്‍ക്കുള്ള മനോഭാവം?”

“പുച്ഛം. അതുകൊണ്ടാണ് ഞാന്‍ എന്നെത്തന്നെ പുച്ഛിക്കുന്നത്.”

അക്കിത്തം

“ഞാനും ഭര്‍ത്താവും ഇഷ്ടത്തിലാണെങ്കില്‍ യേശുദാസന്റെ പാട്ട് മധുരതമം. പിണക്കമാണെങ്കില്‍ ഒരാളിനേ ആ പാട്ടു മനോഹരമായിത്തോന്നൂ” ആരോ ഇങ്ങനെ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ഇതു ശരിയാണ്. മനസ്സുകളുടെ ഐക്യം മറ്റെല്ലാ ഐക്യങ്ങളും ഉണ്ടാക്കും. പ്രകൃതിയിലേക്കു നോക്കൂ. പനിനീര്‍ച്ചെടിയുടെ വേരിന്റെ ആവിഷ്കാരമാണ് പൂവ്. പൂവ് അഹങ്കാരത്തോടെ ‘എനിക്കു വേരുമായി ഒരു ബന്ധവുമില്ല’ എന്നു പറഞ്ഞാല്‍ അതു നശിക്കും. എന്റെ കുട്ടിക്കാലത്ത് വൃദ്ധന്‍മാരും യുവാക്കന്‍മാരും തമ്മില്‍ നല്ല ബന്ധമായിരുന്നു. സര്‍ക്കാരും ജനതയുമായി നല്ല ബന്ധമുണ്ടായിരുന്നു. ക്രമേണ അവര്‍ തമ്മില്‍ അകന്നു. ആ അകല്ച്ചയുടെ ഫലം തകര്‍ച്ച. ഇത് ഇന്ന് എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ഇതിനെത്തന്നെയാണ് നല്ല കവിയായ അക്കിത്തം ‘രാപ്പനി’ എന്ന കാവ്യത്തിലൂടെ പ്രതിപാദിക്കുന്നത്.

“വൃക്ഷങ്ങളൊക്കെ നാം വെട്ടിക്കളകയാല്‍
നക്ഷത്രം നോക്കാന്‍ തടസ്സമില്ല.
ആന നരി പുലി തൊട്ടവരെക്കുറി
ച്ചാശങ്കയും വേണ്ടതില്ല. പക്ഷേ…”

തകര്‍ച്ചയെ പരിഹാസത്തിലൂടെ ആവിഷ്കരിക്കുന്ന കവി അദ്ദേഹത്തിന്റെ ട്രംപ് ചീട്ട് കളിക്കുന്നതു കാണുക:

“അക്ഷരജ്ഞാനത്തിന്‍ താഴെയുമിക്കുറി
നില്ക്കുന്നുണ്ടാളുകള്‍ മന്ത്രിയാവാന്‍.”

ഇങ്ങനെയുള്ള കാലയളവില്‍ നാമം ജപിക്കുന്നതുതന്നെയാണ് നല്ലതെന്ന തീരുമാനത്തില്‍ അദ്ദേഹമെത്തുന്നു. അക്കിത്തത്തിന്റെ കാവ്യത്തിന് ചലനാത്മകശക്തിയുണ്ട്. സാന്മാര്‍ഗ്ഗികശക്തിയുണ്ട് (കാവ്യം കലാകൗമുദിയില്‍).

തിരുവനന്തപുരം

തിരുവനന്തപുരം നല്ല പട്ടണമാണ്. മാലിന്യം കുറവ്. മഴപെയ്താല്‍ വെള്ളം ഒഴുകിപ്പോകും. എറണാകുളം പട്ടണത്തിനെന്നപോലെ അതു റോഡില്‍ കൊട്ടിക്കിടക്കുകയില്ല. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ചെലവുകുറവാണ് ഇവിടെ. ശീതോഷ്ണാവസ്ഥ ആളുകള്‍ക്കു ഉപദ്രവം ചെയ്യുകയില്ല. അതുകൊണ്ട് വടക്കേയിന്ത്യയില്‍നിന്ന് എത്തുന്നവര്‍പോലും ഇവിടെ സ്ഥലംവാങ്ങിച്ച് കെട്ടിടംകെട്ടി വസിക്കുകയാണ്. പക്ഷേ കാസാന്‍ദ്സാക്കീസ് പറഞ്ഞതുപോലെയാണ് ആളുകളുടെ രീതിയും അവസ്ഥയും. ഇംഗ്ലണ്ടിലെ ഒരു വലിയ നഗരത്തിലൂടെ കാസാന്‍ദ്സാക്കീസ് നടക്കുകയായിരുന്നു. ആളുകളുടെ അത്യാര്‍ത്തിനിറഞ്ഞ മുഖങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിനു മൃഗശാലയില്‍ച്ചെന്ന് പക്ഷികളെയും കാട്ടുമൃഗംങ്ങളെയും വലിയ പാമ്പുകളെയും കണ്ട് ആശ്വസിക്കണമെന്നു തോന്നി. ഈശ്വരചൈതന്യം അവയിലാണ് ഉള്ളതെന്ന് അദ്ദേഹം കരുതി. ഈശ്വരന്റെ രഹസ്യം പരസ്യമാക്കുന്നവയാണ് പക്ഷിമൃഗാദികള്‍. അവ കളിക്കുന്നു, വളരുന്നു. സംഘട്ടനം ചെയ്യുന്നു, അന്തസ്സോടെ മരിക്കുന്നു. ഇതിനൊന്നും മനുഷ്യര്‍ക്കു കഴിവില്ല. ദേവാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഈ നഗരത്തിലുണ്ട്. പക്ഷേ ഐശ്വരമായ ശക്തിവിശേഷം ഞാനുള്‍പ്പെടെയുള്ള ഒരുത്തന്റെയും മുഖത്തില്ല. ഞാന്‍ അപവദിക്കുന്നു; മറ്റൊരുത്തനെ ‘വേലവയ്ക്കുന്നു.’ തേജോവധംചെയ്യുന്നു. ഈ ഹീനകൃത്യങ്ങളൊക്കെ ചെയ്തിട്ട് മനഃസാക്ഷിക്കുത്തുകൊണ്ടു ഉറക്കംവരാതെ കിടക്കയില്‍ താനേ തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നു. എന്നിട്ട് വാലിയം ഗുളികയെടുത്തു കഴിക്കുന്നു. നേരം വെളുത്താല്‍ ഞാന്‍ സന്മാര്‍ഗ്ഗവാദിയുടെ മുഖംമൂടി ധരിക്കുകയാണ്. തിരുവനന്തപുരത്തുകാരനായ എനിക്കിത് പറയാന്‍ അധികാരമുണ്ടെന്നാണ് എന്റെ വിചാരം. ഇതു തെറ്റാണെങ്കില്‍ മറ്റുള്ളവര്‍ എനിക്കു മാപ്പുനല്കാന്‍ അപേക്ഷിക്കുന്നു.

ഈ നഗരത്തിന്റെ സവിശേഷതകളെ വേറൊരു രീതിയില്‍ പ്രതിപാദിക്കുന്നു ഇ.വി.ശ്രീധരന്‍. (കേരളകൗമുദി ദിനപത്രത്തിന്റെ വീക്കെന്‍ഡ് എഡിഷനില്‍) അഭിനന്ദനത്തിനും ഉപാലംഭത്തിനും സമനില വരുത്തിക്കൊണ്ട് ശ്രീധരന്‍ എഴുതിയ ഈ ലേഖനത്തിന് സത്യസന്ധത എന്ന ഗുണമുണ്ട്.

“ഏഴുരാത്രികള്‍”

“The rose has no why, it flowers because it flowers” — പനിനീര്‍പ്പൂവ് എന്തുകൊണ്ട് എന്ന ചോദ്യമില്ല. അതു പുഷ്പിക്കുന്നതുകൊണ്ടു പുഷ്പിക്കുന്നു. ഒരു മഹാകവിയുടെ ഈ വരി ഉദ്ധരിച്ചുകൊണ്ടാണ് ലാറ്റിനമേരിക്കന്‍ കവി ബോര്‍ഹെസ് ഒരു പ്രഭാഷണം അവസാനിപ്പിക്കുന്നത്. വേറൊരു പ്രഭാഷണത്തില്‍ അദ്ദേഹം പറയുന്നു: ഹോമര്‍ ജീവിച്ചിരുന്നോ എന്ന കാര്യം നമുക്കറിഞ്ഞുകൂടാ. ഏഴു നഗരങ്ങള്‍ അദ്ദേഹത്തിനുവേണ്ടി മത്സരിക്കുന്നു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചരിത്രയാഥാര്‍ത്ഥ്യത്തില്‍ നാം സംശയാലുക്കളായിത്തീരുന്നു. ഒരുപക്ഷേ ഒരു ഹോമര്‍ മാത്രമല്ലായിരിക്കും ഉണ്ടായിരുന്നത്… നമുക്ക് അന്ധനായ കവിയെ കാണിച്ചുതരുന്നതില്‍ (ഗ്രീക്ക്) പാരമ്പര്യങ്ങളെല്ലാം അഭിപ്രായൈക്യം പുലര്‍ത്തുന്നു. എങ്കിലും ഹോമറിന്റെ കവിത ദൃഷ്ടിഗതമാണ് (visual) — മനോഹരമായ വിധത്തില്‍ ദൃഷ്ടിഗതം… കവിത ശ്രവണേന്ദ്രിയപരമാകണം, ദൃഷ്ടിഗതമാകാന്‍ പാടില്ല എന്നതില്‍ ഊന്നല്‍ നല്കാനായിരിക്കണം ഹോമര്‍ അന്ധനായിരുന്നുവെന്ന് ഗ്രീക്കുകാര്‍ പറഞ്ഞതെന്ന് ഒസ്കര്‍ വൈല്‍ഡ് അഭിപ്രായപ്പെട്ടു.

വാചാടോപം പാലമായിരിക്കണം, പാതയായിരിക്കണം. സെനക്ക, കാവേതോ[1] — സ്പാനിഷ് നോവലിസ്റ്റ് മില്‍ട്ടന്‍, ലൂഗോനസ്[2] ഈ വിഭിന്നരായ എഴുത്തുകാരില്‍ നമ്മള്‍ ഇതു കാണുന്നു. അവരിലെല്ലാം വാക്കുകള്‍ അവരുടെയും നമ്മുടെയും ഇടയില്‍ വന്നുനില്ക്കുന്നു.

മൗലികങ്ങളായ ഇത്തരം നിരീക്ഷണങ്ങള്‍കൊണ്ട് ചിന്തോദ്ദീപകവും ചേതോഹരവുമായിരിക്കുന്നു ബോര്‍ഹെസിന്റെ Seven Nights എന്ന ഗ്രന്ഥം. ബ്വേനസ് ഐറിസ് നഗരത്തില്‍ ഏഴു രാത്രികളിലായി ബോര്‍ഹെസ് നടത്തിയ ഏഴു പ്രഭാഷണങ്ങളാണ് ഇതിലടങ്ങിയിട്ടുള്ളത്. മഹാനായ കവിയും കഥാകാരനും മാത്രമല്ല ബോര്‍ഹെസ്. മഹാനായ നിരൂപകനുമാണ്. രസകരമായ നോവല്‍ താഴെവയ്ക്കാതെ നമ്മള്‍ വായിച്ചുതീര്‍ക്കാറില്ലേ? അതുപോലെയാണ് ഞാന്‍ ഈ പുസ്തകം ഒറ്റയിരുപ്പില്‍ വായിച്ചവസാനിപ്പിച്ചത്.


  1. Quevedo
  2. Lugones