close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 10 04


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 10 04
ലക്കം 629
മുൻലക്കം 1987 09 27
പിൻലക്കം 1987 10 22
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഏറ്റവും പ്രാചീനമായ വൃത്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന വേശ്യാവൃത്തിയോടു നവീന പ്യൂരിറ്റന്മാര്‍ കാണിക്കുന്ന ദേഷ്യത്തിനും വെറുപ്പിനും മതിയായ കാരണങ്ങളില്ലെന്നാണ് എന്റെ പക്ഷം. ഇത്രയും പറഞ്ഞതുകൊണ്ട് എല്ലാ പട്ടണങ്ങളിലും ചുവന്ന വിളക്കുകള്‍ പ്രകാശിക്കുന്ന സ്ഥലങ്ങളുണ്ടാക്കണമെന്ന് ഇതെഴുതുന്ന ആളിന് അഭിപ്രായമുള്ളതായി ആരും കരുതുകയില്ലല്ലോ.

ഹാസ്യസാഹിത്യകാരന്‍ കെ.എസ്. കൃഷ്ണന്‍ മുന്‍പൊരിക്കല്‍ ചിത്രീകരിച്ച ഒരു സാങ്കല്പികസംഭവം എന്റെ ഓര്‍മ്മയിലെത്തുന്നു. കെ. ബാലകൃഷ്ണനെയും പി. കേശവദേവിനെയും നാട്ടുകാര്‍ ബഹുമാനിക്കുകയാണ്. അവര്‍ നടന്നുവരുമ്പോള്‍ ഓരോരുത്തരും വന്നു മാലയിടുന്നു. പക്ഷേ, മാല പൂകൊണ്ടുള്ളതല്ല. വീര്‍ത്ത റബര്‍ ട്യൂബുകളാണ് അവരുടെ കഴുത്തില്‍ ഇട്ടത്. ട്യൂബ് ഇട്ടാലുടനെ അതു ചുക്കിച്ചുളിഞ്ഞുപോകും. ബഹുജനം അതുകണ്ട് അദ്ഭുതപ്പെട്ടപ്പോള്‍ ദേവും ബാലകൃഷ്ണനും അലറി. “നല്ലപോലെ വീര്‍പ്പിച്ച ട്യൂബുകള്‍ ഇട്ടൊ” ഓരോ ട്യൂബിലും ചാരായം നിറച്ചിരുന്നുവെന്നു വ്യംഗ്യം. കാറ്റു നിറയ്ക്കുന്ന ദ്വാരത്തിലൂടെ അവര്‍ അത് പെട്ടെന്നു വലിച്ചു കുടിച്ചുവെന്നും വ്യംഗ്യം. ബാലകൃഷ്ണനോടുള്ള ബഹുമാനത്തിനു ലോപം വരുത്താതെ എനിക്ക് ഈ നേരമ്പോക്ക് ആസ്വദിക്കാന്‍ കഴിഞ്ഞു. കെ.എസ്. കൃഷ്ണന്റെ ഈ ഹാസ്യലേഖനത്തെക്കുറിച്ച് ആലോചിച്ചു. രസിച്ചിരുന്നപ്പോഴാണ് ഒരു പൂച്ചക്കുട്ടി എന്റെ അടുക്കലൂടെ പതുക്കെപ്പതുക്കെ നടന്നുപോയത്. ഞാന്‍ ചിന്തിച്ചു. ഒരു കൊച്ചു ട്യൂബ് അതിന്റെ വായിലൂടെ കടത്തി വയറുവരെ എത്തിച്ചിട്ട് കാറ്റ് ഊതിക്കയറ്റിയാല്‍ പൂച്ചക്കുട്ടി വീര്‍ത്തുവീര്‍ത്തു വലിയ പൂച്ചയാവില്ലേ? പിന്നെയും വീര്‍പ്പിച്ചാല്‍ അതൊരു പുലിയായി മാറുകില്ലേ? മാറും. ഇതേ പ്രക്രിയയിലൂടെ കൊച്ചുകുഞ്ഞിനെ ഹിമാലയപര്‍വ്വതമാക്കാം. കുടിലിനെ ഏഴുനിലമാളികയാക്കാം. കടലാസ്സുവള്ളത്തെ പെസഫിക് സമുദ്രം താണ്ടുന്ന കപ്പലാക്കാം. അരുണ്‍ നെഹ്റുവിനെ ജവഹര്‍ലാല്‍ നെഹ്റുവാക്കാം. എം. കൃഷ്ണന്‍നായരെ സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ളയാക്കാം. തൊട്ടാവാടിപ്പൂവിനെ നിശാഗന്ധിയാക്കാം. എന്റെ ഈ പ്രസ്താവത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ഉണ്ടെങ്കില്‍ ഇവിടത്തെ നവീന നിരൂപകര്‍ പടച്ചുവിടുന്ന നിരൂപണ പ്രബന്ധങ്ങള്‍ നോക്കിയാല്‍ മതി. അവര്‍ ഊതിവീര്‍പ്പിക്കുന്നതനുസരിച്ച് ഛോട്ടാക്കവികള്‍ ഷെല്ലിമാരും കീറ്റ്സുകളുമാകുന്നു. ക്ഷുദ്രകൃതികള്‍ “കാരമാസോവ് സഹോദരന്മാ”രായി മാറുന്നു. ശുഷ്കങ്ങളായ ആത്മകഥകള്‍ കാസാന്‍ദ് സാക്കീസിന്റെ ‘റിപ്പോര്‍ട്ട് റ്റു ഗ്രെക്കോ’യായി പരിവര്‍ത്തനം ചെയ്യുന്നു. ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു കൊച്ചുറുമ്പ് എന്റെ കടല്ലാസിലൂടെ, തിടുക്കത്തില്‍ നടന്നുപോകുന്നു. ഞാന്‍ പറയുന്നു: “ഉറുമ്പേ, ഇങ്ങു വാ. ഞാന്‍ നിന്നെ ഊതിപ്പെരുക്കി ആനയാക്കാം. അതിന്റെ വിദ്യ ഞാന്‍ എന്റെ കൂട്ടുകാരായ നവീന നിരൂപകരില്‍നിന്നു പഠിച്ചിട്ടുണ്ട്.”

കൊതുകും കഴുകനും

ജലകണികയെ മഹാതരംഗമാക്കാതെ എഴുതാനറിയാം എം.ഡി. രാധികയ്ക്കെന്ന് അവരുടെ “ജന്മാന്തരങ്ങള്‍” എന്ന ചെറുകഥ തെളിയിക്കുന്നു. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലക്കം 27). ജീവിതത്തിലെ ദൗര്‍ബല്യങ്ങളെക്കണ്ട് അവയെ ദൗര്‍ബല്യങ്ങളായി മനസ്സിലാക്കാന്‍ കഴിയാതെ, അവയെ എതിര്‍ക്കാന്‍ സാധിക്കാതെ ഒഴുക്കിനൊത്തു ചാഞ്ഞും ചരിഞ്ഞും നില്ക്കുന്ന ആറ്റുവഞ്ചിയെപ്പോലെ പ്രവര്‍ത്തിച്ച ഒരു സ്ത്രീയാണ് ഇക്കഥയിലെ പ്രധാന കഥാപാത്രം. അവള്‍ തന്നെ സ്നേഹിച്ച പുരുഷനെ നിരാകരിച്ചിട്ടു മറ്റൊരുത്തനെ വിവാഹം കഴിച്ചു. കാലം കഴിഞ്ഞപ്പോള്‍ വിവാഹമോചനമായി. അപ്പോഴാണ് പൂര്‍വ്വകാമുകനെ കാണണമെന്ന അഭിലാഷം അവള്‍ക്കുണ്ടായത്. കാണാനെത്തി. അയാളുടെ വീട്ടില്‍ അന്നുരാത്രി കഴിച്ചുകൂട്ടാമെന്നു തീരുമാനിക്കുന്നു അവള്‍. പക്ഷേ, അയാളുടെ വിവാഹം നിശ്ചയിക്കപ്പെട്ടുവെന്നു മനസ്സിലാക്കിയയുടനെ അവള്‍ അവിടംവിട്ടിറങ്ങുന്നു.

സുപ്രമാണതയില്ലാത്ത മനഃശാസ്ത്രതത്ത്വങ്ങള്‍ ആശ്രയിച്ചുകൊണ്ട് കഥയെ വിമര്‍ശിക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. എങ്കിലും ചോദിക്കുകയാണ്: ഇങ്ങനെയുമുണ്ടോ സൈക്കോളജി? വിവാഹമോചനം കഴിഞ്ഞ സ്ത്രീ, നേരത്തെ കുഞ്ഞു നഷ്ടപ്പെട്ട സ്ത്രീ ആശയറ്റവളായി ജീവിക്കാന്‍ ശ്രമിക്കുമോ അതോ പഴയ കാമുകനെ പാട്ടിലാക്കാനായി വളരെദൂരം സഞ്ചരിച്ച് അയാളുടെ വീട്ടിലെത്തുമോ? എത്തുമെന്നു വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷേ, അങ്ങനെ എത്തുന്നവളാണെന്നു വായനക്കാര്‍ക്കു തോന്നത്തക്കവിധത്തില്‍ അവളുടെ സ്വഭാവം ആവിഷ്കരിക്കണം. അത് ഇക്കഥയിലില്ല. ഇതുപോലെതന്നെ അയാളുടെ സ്വഭാവവും വിചിത്രമായി കാണുന്നു. രാത്രി തന്റെ വീട്ടില്‍ക്കിടക്കുന്ന പൂര്‍വ്വകാമുകി തന്നോടൊത്തു കിടക്കാന്‍ വരുമെന്ന് അയാള്‍ക്കു പേടി. വിശുദ്ധിയുള്ള അയാള്‍ അതുകൊണ്ട് താന്‍ കിടക്കുന്ന മുറിയുടെ വാതില്‍ അടച്ചു സാക്ഷയിടാന്‍ തീരുമാനിച്ചു. തീരുമാനം അതുകൊണ്ടായില്ല. ഇനിയുമുണ്ട് കേട്ടാലും:

“അയാളുടെ അതിഥി ആവഴി വരും. വാതില്‍ തള്ളിനോക്കും. തുറക്കില്ലെന്നു കാണുമ്പോള്‍ മെല്ലെ മുട്ടും. അയാള്‍ വാതില്‍ തുറക്കും. ദയവായി എന്നെ ശല്യം ചെയ്യരുത്. നിങ്ങളുടെ ആഗ്രഹം നടക്കുകയില്ല. നോക്കു ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുടേതായിക്കഴിഞ്ഞിരിക്കുന്നു എന്നു തെളിച്ചു പറയും.”

നേരത്തേ ചോദിച്ച ചോദ്യം ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇത് എന്തൊരു മനഃശാസ്ത്രം. മഹാത്മാഗാന്ധിപോലും വിറയല്‍ മാറ്റാന്‍ ചിലതൊക്കെ ചെയ്തുവെന്നാണ് ചിലര്‍ പറയുക. അപ്പോള്‍ ലൗകികജീവിതം നയിക്കുന്ന സാധാരണ പുരുഷന്മാരുടെ കഥ പറയാനെന്തിരിക്കുന്നു. കടല്‍ത്തിര തീരത്തു വന്നടിച്ച് ഇല്ലാതാകുന്നതുപോലെ മനഃശാസ്ത്രതത്ത്വം ഇതിവൃത്തത്തില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകണം. ഒരു തിര കരയില്‍വന്നിട്ട് എഴുന്നേറ്റങ്ങു സ്ഥിരമായി നിന്നാലോ? ആളുകള്‍ക്കു വെറുപ്പു തോന്നും. രാധികയുടെ മനഃശാസ്ത്രതത്ത്വം എന്ന തിരതലയുയര്‍ത്തിനിന്ന് നമ്മളെയെല്ലാവരെയും തുറിച്ചുനോക്കുന്നു. എങ്കിലും ഒരാശ്വാസം. കൊതുകിനെ ഊതിവീര്‍പ്പിച്ച് കഴുകനാക്കുന്നില്ല ശ്രീമതി. അത്രയുമായി.

ചോദ്യം, ഉത്തരം

Symbol question.svg.png സാര്‍ത്രിന്റെ ല നോസേ (La Nausee) എന്ന നോവലിനെക്കുറിച്ച് എന്തു പറയുന്നു? (നോസിയ എന്ന് ഇംഗ്ലീഷ് പേര്)

അതു കലാസൃഷ്ടിയല്ല. തത്ത്വചിന്താപരമായ ‘ട്രീറ്റിസ് — പഠനം — മാത്രമാണത്. ലോകത്തിന്റെ അര്‍ത്ഥരാഹിത്യത്തെയാണ് സാര്‍ത്ര നോസിയ എന്നു വിളിക്കുന്നത്. അതൊരു ഉപരിതലവീക്ഷണം മാത്രമാണ്. നോസിയയുടെ വേറൊരു പേരാണ് ‘അബ്സേഡ്’ എന്നത്. അനുധ്യാനത്തിന്റെ പ്രശാന്തതയില്‍ച്ചെന്ന സാധാരണ മനുഷ്യനുപോലും ലോകം ആഹ്ലാദാനുഭീതി ജനിപ്പിക്കും. സാര്‍ത്രിന്റെ മനസ്സിനെക്കാള്‍ വലിയ മനസ്സാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍. വിവേകാനന്ദന്‍, യേശുക്രിസ്തു, സോക്രട്ടീസ്, ഐന്‍സ്റ്റൈന്‍ ഇവര്‍ക്കുള്ളത്. അവരിലാരുംതന്നെ ലോകം അര്‍ത്ഥരഹിതമാണെന്നോ അബ്സേഡാണെന്നോ പറഞ്ഞിട്ടില്ല.

Symbol question.svg.png മരണം?

നിങ്ങളെ ഒരിക്കലും വിട്ടുപോകാത്ത കാമുകിയെന്ന് പികാസോ.

Symbol question.svg.png വായിച്ചില്ലെങ്കില്‍ ‘നഷ്ടം’ എന്നു പറയാവുന്ന ചില കഥകളുടെ പേരു പറയൂ?

ഹൈന്റിഹ് ബോയ്ലിന്റെ The Laugher, ഒക്ടോവ്യാ പാസ്സിന്റെ The Blue Bouquet ഹെമിങ്വേയുടെ A Clean, Well-Lighted Place, യൂക്കിയോ മിഷിമയുടെ Swaddling Clothes കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മരപ്പാവകള്‍. ജെറോം വൈഡ്‌മന്റെ My Father Sits in The Dark.

Symbol question.svg.png സുന്ദരികളുള്ള കേരളത്തില്‍?

ചങ്ങമ്പുഴ എന്ന ഭാവാത്മക കവി.

Symbol question.svg.png മര്‍ദ്ദനഭരണം പതിവായ ലാറ്റിനമേരിക്കയില്‍?

നെറൂദ എന്ന വിപ്ലവ കവി.

Symbol question.svg.png നെപ്പോളിയന്റെ ഫ്രാന്‍സില്‍?

അദ്ദേഹത്തിന്റെ ആരാധകനായ യൂഗോ.

Symbol question.svg.png അയല്‍ക്കാര്‍?

പൊതുവെ നമ്മളില്‍ താല്പര്യമില്ലാത്തവര്‍. പക്ഷേ, നമ്മളൊരു ആപത്തില്‍പ്പെട്ടാല്‍ ബന്ധുക്കളെക്കാള്‍ അവര്‍ ഉപകരിക്കും.

ഇതു സാഹിത്യമല്ല

മഹാത്മാഗാന്ധി ഇവിടെ ജീവിച്ചിരുന്നപ്പോള്‍ ഹിറ്റ്ലര്‍ യൂറോപ്പില്‍ നിരപരാധരെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. വള്ളത്തോള്‍ ദേശാഭിമാനോജ്ജ്വലങ്ങളായ കാവ്യങ്ങള്‍ രചിക്കുകയും കേരളീയരുടെ സ്വപ്നങ്ങള്‍ക്കു സാക്ഷാത്കാരം വരുത്തുകയും ചെയ്തപ്പോള്‍ സി.പി. രാമസ്വാമി അയ്യര്‍ വയലാര്‍ — പുന്നപ്ര പ്രദേശങ്ങളില്‍ ആളുകളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. മനുഷ്യത്വത്തെ വാഴ്ത്തി അരിസ്റ്റോട്ടില്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ അലക്സാണ്ടര്‍ ബഹുജനത്തിന്റെ തലകള്‍ കൊയ്യുകയായിരുന്നു. ഇതു ലോകത്തിന്റെ സ്വഭാവമാണ്. സംസ്കാരത്തെ വികസിപ്പിക്കുന്നവരും അതിനെ നശിപ്പിക്കുന്നവരും ഒരേ കാലയളവില്‍ ഉണ്ടായിരിക്കും. ചിലര്‍ ഉത്കൃഷ്ടങ്ങളായ കഥകള്‍ രചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ മറ്റുചിലര്‍ അപകൃഷ്ടങ്ങളായ കഥകള്‍ പടച്ചുകൊണ്ടിരിക്കും. കുങ്കുമം വാരികയില്‍ “സര്‍ദാര്‍ജിയുടെ അന്ത്യപ്രലോഭനം” എന്ന ചെറുകഥയെഴുതിയ ഖാലീദ് ഇങ്ങനെ സംസ്കാരത്തെ പിടിച്ചു പിറകോട്ടു വലിക്കുന്നു. നമ്മുടെ ചെറുകഥാസാഹിത്യം അത്രകണ്ട് ഉത്കൃഷ്ടമൊന്നുമല്ലെങ്കിലും കുറെയൊക്കെ വികാസം കൊണ്ടതാണെന്നു സമ്മതിക്കാവുന്നതാണ്. ഖാലീദിനെപ്പോലുള്ളവര്‍ അതിലൊരു ‘റിട്രോഗ്രെഷന്‍’ — പിറകോട്ടു പോകല്‍ — നടത്തുന്നതെന്തിനാണെന്ന് അറിഞ്ഞുകൂടാ. ഒരു പുതിയ ട്രക്ക് കിട്ടിയ സര്‍ദാര്‍ജി അതു വളരെവേഗത്തില്‍ ഓടിച്ചത്രെ. വഴിയില്‍ക്കണ്ട ചില സ്ത്രീകളെ നോക്കിയപ്പോള്‍ വണ്ടി വേറൊരു വണ്ടിയില്‍ ഇടിച്ചുതകര്‍ന്നു പോയത്രെ. ദൂതം, വര്‍ത്തമാനം, ഭാവി ഈ കാലങ്ങളെ കൂട്ടിയിണക്കി സാര്‍ത്ഥകമായ ശില്പം നിര്‍മ്മിക്കുന്നതാണു സാഹിത്യമെങ്കില്‍ ഇക്കഥ സാഹിത്യമല്ല. വര്‍ത്തമാനകാലത്തെ ആവിഷ്കരിച്ചു ഭൂതകാലത്തെയും ഭാവികാലത്തെയും സമഞ്ജസമായി ചിത്രീകരിക്കുന്നതാണു സാഹിത്യമെങ്കില്‍ ഇതു സാഹിത്യമല്ല. സാഹിത്യമല്ലാത്തതുകൊണ്ടു തന്നെ ഇതു ദോഷം ചെയ്യും. ഒരു കല്പനാഭാസം നടത്തട്ടെ. സാഹിത്യം താജ്‌മഹലാണെന്നു വിചാരിക്കു. ചുറ്റികകൊണ്ടടിച്ച് അതിന്റെ ഒരു കല്ലിളക്കിയാല്‍ കുടീരമാകെ തകരും. ഖാലീദ് ചുറ്റിക എടുത്തുകൊണ്ട് പതുങ്ങി നടക്കുന്നു. സൂക്ഷിക്കു.

സംഭവങ്ങള്‍

  1. തിരുവനന്തപുരത്തെ റസിഡന്‍സിയില്‍ വച്ചാണ് മാധവിക്കുട്ടിയെ ഞാന്‍ ആദ്യമായി കണ്ടത്. Stylishly dressed എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. ഓരോ കൈയിലും കുറഞ്ഞത് മുപ്പതു സ്വര്‍ണ്ണവളകള്‍ വരും. അതിനനുസരിച്ചുള്ള മറ്റാഭരണങ്ങള്‍. എടുത്തു പറയേണ്ടത് അതൊന്നുമല്ല. ഒരു ഇരുമ്പുവളയത്തില്‍ ഏതാണ്ട് മുപ്പതു താക്കോലുകള്‍ കോര്‍ത്ത് സാരിയില്‍ തിരുകിയിരിക്കുന്നു. എന്തിന് ഇത്ര വളരെ താക്കോല്‍ എന്നു ഞാന്‍ ആലോചിച്ചു. മാധവിക്കുട്ടിയുടെ രചനകളെല്ലാം “തുറന്ന പുസ്തകങ്ങ”ളാണ്. അവര്‍ ഒന്നും ഒളിച്ചുവയ്ക്കാറില്ല. സ്വര്‍ണ്ണം മുഴുവനും ശരീരത്തിലുണ്ട്. പിന്നെ ഭദ്രമായി സൂക്ഷിച്ചുവയ്ക്കാനെന്തുണ്ട്? ഈ ചോദ്യങ്ങള്‍ എന്നോടുതന്നെ ചോദിച്ചു ഞാന്‍ മിണ്ടാതെ ഇരുന്നു. അതാണല്ലോ മര്യാദ.
  2. സാഹിത്യകാരന്റെ, രചന വാങ്ങിക്കൊണ്ടുപോകാന്‍ പത്രാധിപര്‍ അയച്ച ആളുവന്നു. വന്നയാള്‍ പറഞ്ഞു: “തന്നയയ്ക്കാന്‍ പറഞ്ഞു, പ്രതിഫലം പിന്നീടെത്തിച്ചുകൊള്ളാം.” സാഹിത്യകാരന്‍ ‘ശരി’ എന്നുച്ചരിച്ച് രചനയെടുത്തു കൊടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ വരാന്തയില്‍ പ്രത്യക്ഷയായത്. അവര്‍ ദേഷ്യത്തോടെ: “പ്രതിഫലം തന്നിട്ട് ഇതു കൊണ്ടുപോയാല്‍ മതി,” അതുകേട്ട് വന്നയാള്‍ രചന താഴെവച്ചു. “പിന്നെ കൊണ്ടുവരും പണം. ഇപ്പോള്‍ ഇതു കൊണ്ടുപോകട്ടെ” എന്നുപറഞ്ഞ് സാഹിത്യകാരന്‍ അതു വീണ്ടുമെടുത്ത് വന്നയാളിന്റെ കൈയില്‍ കൊടുക്കാന്‍ ഭാവിച്ചു. പെട്ടെന്ന് സ്ത്രീ ഭര്‍ത്താവിനെ നോക്കി ഗര്‍ജ്ജിച്ചു: “വയ്ക്കെടാ അതവിടെ.” സാഹിത്യകാരന്റെ വിറയാര്‍ന്ന കൈയില്‍നിന്നു രചന താഴെ വീണു. [രചനയെന്നു കരുതിക്കൂട്ടി എഴുതിയതാണു ഞാന്‍. കവിതയെന്നോ കഥയെന്നോ ലേഖനമെന്നോ എഴുതിയാല്‍ സാഹിത്യകാരന്‍ ആരാണെന്ന് ചിലരെങ്കിലും ഊഹിക്കും. അതു വേണ്ടല്ലോ.]

വേശ്യാവൃത്തി

കടല്‍ത്തിര തീരത്തുവന്നടിച്ച് ഇല്ലാതാകുന്നതു പോലെ മനഃശാസ്ത്രതത്ത്വം ഇതിവൃത്തത്തില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകണം. ഒരുതിര കരയില്‍വന്നിട്ട് എഴുന്നേറ്റങ്ങു നിന്നാലോ? ആളുകള്‍ക്കു വെറുപ്പുതോന്നും.

ദാരിദ്ര്യം വേശ്യാത്വത്തിനു കാരണമാണ്, സമ്മതിച്ചു. പക്ഷേ, അതുമാത്രമാണോ ഹേതു? അല്ലെന്നേ പറയാനാവൂ. ഇക്കാര്യത്തെക്കുറിച്ച് നിഷ്പക്ഷമായി ചിന്തിച്ചിട്ടുള്ളവര്‍ അഭിപ്രായപ്പെടുന്നത് വിവാഹമെന്നു പറയുന്ന ഏര്‍പ്പാട് വേശ്യാത്വത്തിന്റെ നിലനില്പിനു കാരണമായി ഭവിക്കുന്നു എന്നാണ്. പുരുഷന്‍ ബഹുസ്ത്രീതല്പരനാണ്. സ്വന്തം ഭാര്യ എത്ര സുന്ദരിയായാലും മധുവിധു കഴിഞ്ഞാല്‍ അവള്‍ അയാളെ ആകര്‍ഷിക്കില്ല. അതുകൊണ്ട് വൈരൂപ്യമുള്ള സ്ത്രീയോടുപോലും വേഴ്ചയുണ്ടാക്കാന്‍ അയാള്‍ താല്പര്യമുള്ളവനായിരിക്കും. ഏകപത്നീവ്രതക്കാരനല്ല ഒരു പുരുഷനും. ഏകഭര്‍ത്തൃവ്രതമാണ് എന്റെ ലക്ഷ്യമെന്നു ഭാവിക്കുന്ന സ്ത്രീ ജീവിതത്തിന്റെ സുരക്ഷിതത്വത്തെക്കരുതി അയാളെ നിഴല്‍പോലെ പിന്തുടരുന്നു. ഈ പിന്തുടരല്‍ കൂടുന്തോറും പുരുഷന്‍ അന്യ സ്ത്രീകളില്‍ കൂടുതല്‍ കൗതുകമുള്ളവനായിത്തീരുന്നു. അതുകൊണ്ട് വേശ്യാവൃത്തിക്കു പ്രധാനമായ ഹേതു വിവാഹമെന്ന ഏര്‍പ്പാടാണ്. എത്രകാലം ഈ ഏര്‍പ്പാടുണ്ടായിരിക്കുമോ അത്രയുംകാലം വേശ്യാവൃത്തിയുമുണ്ടായിരിക്കും.

സന്മാര്‍ഗ്ഗരഹിതമായ രാഷ്ട്രവ്യവഹാരത്തിന്റെ ഉദ്ഘോഷകനായിരുന്നു ഇറ്റലിയിലെ രാജ്യതന്ത്രജ്ഞന്‍ നീക്കോലോ മാക്കിയവെല്ലി. ക്രിസ്തുവിനുമുന്‍പ് ഭാരതത്തില്‍ ജീവിച്ചിരുന്ന കൗടില്യന്‍ ഏതാണ്ടൊരുമാക്കിയവെല്ലിയായിരുന്നു. അദ്ദേഹത്തിന്റെ ‘അര്‍ത്ഥശാസ്ത്രം’ വേശ്യാവൃത്തിയെ നീതിമത്കരിക്കുന്നുണ്ട്.

“സൗഭാഗ്യത്തിന്റെയും അലങ്കാരത്തിന്റെയും വൃദ്ധിയനുസരിച്ച് ആയിരം പണംകൊണ്ടു ഗണികകള്‍ക്കു കനിഷ്ഠമോ മധ്യമമോ ഉത്തമമോ ആയ വാരം കല്പിക്കണം.”

എന്നു തുടങ്ങുന്ന ഭാഗം നോക്കുക. (അര്‍ത്ഥ ശാസ്ത്രം, കെ.വി. എമ്മിന്റെ മലയാളം തര്‍ജ്ജമ. പുറം 144.) [വാതില്‍കാവല്‍, ചൂതുകളി, വെറ്റില നല്കല്‍ ഇവയൊക്കെയാണ് വാരം.]

ഗ്രീക്ക് സംസ്കാരത്തിന്റെ ഒരവിഭാജ്യഘടകമായിരുന്നു വേശ്യാവൃത്തി. കലാകാരന്മാര്‍, ദാര്‍ശനികര്‍, കവികള്‍ ഇവര്‍ക്കെല്ലാം പ്രചോദനം നല്കിയത് വേശ്യകളായിരുന്നുവെന്നാണ് പണ്ഡിതമതം. പ്ലേറ്റോപോലും വേശ്യകളെ അംഗീകരിച്ചിരുന്നു. “ഏറ്റവും പ്രാചീനമായ വൃത്തി” എന്നു വിശേഷിപ്പിക്കപ്പെടുന്ന വേശ്യാവൃത്തിയോടു നവീന പ്യൂരിറ്റന്മാര്‍ കാണിക്കുന്ന ദേഷ്യത്തിനും വെറുപ്പിനും മതിയായ കാരണങ്ങളില്ലെന്നാണ് എന്റെ പക്ഷം. ഇത്രയും പറഞ്ഞതുകൊണ്ട് എല്ലാ പട്ടണങ്ങളിലും ചുവന്ന വിളക്കുകള്‍ പ്രകാശിക്കുന്ന സ്ഥലങ്ങളുണ്ടാക്കണമെന്ന് ഇതെഴുതുന്ന ആളിന് അഭിപ്രായമുള്ളതായി ആരും കരുതുകയില്ലല്ലോ.

വേശ്യാവൃത്തിക്കു തകര്‍ന്ന സമ്പദ്ഘടന ഹേതുവാകുമെന്നു കാണിക്കുകയാണ് കെ.എസ്. അനിയന്‍. (പടിഞ്ഞാറെ ചെരുവിലെ നക്ഷത്രം — ദേശാഭിമാനി വാരിക) ഗൃഹനായകന്‍ മരിച്ചു. അതോടെ കുടുംബം പട്ടിണി. പട്ടിണിയില്‍നിന്നു രക്ഷപ്പെടാന്‍ ഹൃഹനായിക വ്യഭിചരിക്കുന്നു. അതറിഞ്ഞ മകന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. ചിരപരിചിതമായ വിഷയം എന്ന നിലയില്‍ ഇത് awkward ആണ്. എങ്കിലും ആ വിഷയത്തെ വൈരസ്യമില്ലാത്ത രീതിയില്‍ പ്രതിപാദിച്ചു എന്ന നിലയില്‍ ആ വൈലക്ഷണ്യം മാറിപ്പോകുകയും ചെയ്യുന്നു. മറ്റു മാര്‍ഗ്ഗമില്ലാതെ വ്യഭിചരിക്കുന്ന ഗൃഹനായികയോടു നമുക്ക് അനുകമ്പ. ആ കുത്സിതകൃത്യം കണ്ടു ക്ഷോഭിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന മകനോടു വാത്സല്യവും കാരുണ്യവും. വ്യഭിചാരത്തിനു പ്രേരണ നല്കുന്ന സാമൂഹികാവസ്ഥയോട് എതിര്‍പ്പ്. ഇതില്‍ക്കൂടുതലായി വേറൊന്നും വേണ്ടല്ലോ.

കല അഴുകുന്നു

റേഡിയോ തിരിച്ചാല്‍ അസഹനീയമായ പരസ്യകോലാഹലം. റ്റീറ്റൂ, റ്റീറ്റൂ എന്നും മറ്റും പെണ്ണും ആണും ചേര്‍ന്നു കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്നു. ഈ റ്റീറ്റൂ വിളികള്‍ക്കു തൊട്ടുമുന്‍പ് പ്രധാന മന്ത്രിയുടെ പ്രഭാഷണം നമ്മള്‍ കേട്ടതേയുള്ളു. മതവികാരങ്ങളെ രാഷ്ട്രവ്യവഹാരവുമായി കൂട്ടിക്കുഴയ്ക്കുന്നത് ആപത്തിനെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമായിരിക്കും എന്ന ഉദാത്തമായ ആശയം ഗ്രഹിച്ച് അതിനെക്കുറിച്ചു നമ്മള്‍ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും റ്റീറ്റൂ റ്റീറ്റൂ എന്ന “ആക്രോശം” നമ്മുടെ കാതില്‍ വന്നുവീഴുക. അതോടെ പ്രധാനമന്ത്രി ആവിഷ്കരിച്ച ആശയത്തിന്റെ ഔജ്ജ്വല്യം ഇല്ലാതെയാകുന്നു. എന്നാല്‍ വാര്‍ത്ത വായിക്കുന്നതിന്റെ സമയംനോക്കി റേഡിയോ സ്വിച്ചോണ്‍ ചെയ്താലോ? മലയാളഭാഷയെ കഴുത്തു ഞെരിച്ചുകൊല്ലുന്നു. ഭരണഘടന ന്യൂസ് വായനക്കാരന്റെ നാവിലൂടെ ഭരണകടനയാവുന്നു; യുദ്ധത്തടവുകാര്‍ യുത്തതടവുകാരാകുന്നു; അര്‍ദ്ധബോധാവസ്ഥ അര്‍ത്തബോധാവസ്ഥയാകുന്നു. കുറ്റം പറയാന്‍ വയ്യ. ചിലര്‍ക്ക് അങ്ങനെ ഉച്ചരിക്കാനേ പറ്റൂ. പണ്ട് ഞാനൊരു സ്നേഹിതനോടുകൂടി ഒരു സമ്മേളനത്തിനു പോയി. ഞാന്‍ സുഹൃത്താണെന്നതു വിസ്മരിച്ച് അദ്ദേഹം ആവേശത്തോടെ എന്നെ അങ്ങ് ‘ക്രിട്ടീക്’ ചെയ്തു. പക്ഷേ, ഈ ‘ക്രിട്ടീക്’ ചെയ്യുമ്പോഴും ബോധം എന്ന വാക്ക് അദ്ദേഹം ഭോധം എന്നേ ഉച്ചരിക്കുന്നുള്ളു. തിരിച്ചു കാറില്‍ക്കയറി യാത്ര തുടര്‍ന്നപ്പോള്‍ ഞാന്‍ കൂട്ടുകാരനോടു പറഞ്ഞു: “വിമര്‍ശനമൊക്കെ നന്നായി പക്ഷേ, ബോധം എന്നു ശരിയായി ഉച്ചരിക്കണം. ഇല്ലെങ്കില്‍ ആളുകള്‍ വിചാരിക്കും ബോധമെന്നു ശരിയായി പറയാന്‍ കഴിയാത്ത ആളാണോ വിമര്‍ശിക്കുന്നതെന്ന്.” അതുകേട്ട് സ്നേഹിതന്‍ “ഭോധം” എന്നു തന്നെ ഞാന്‍ ശരിയായി പറഞ്ഞല്ലോ എന്നായി അതു കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ “ബോ” എന്നു പറയൂ എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്നേഹിതന്‍: “ബോ” ഞാന്‍ വീണ്ടും. “ധം” സ്നേഹിതന്‍: “ധം” ശരിയായി എന്ന സന്തോഷത്തോടെ ഞാന്‍ “ബോധം” എന്ന് അക്ഷരങ്ങള്‍ ചേര്‍ത്തു പറഞ്ഞു. സ്നേഹിതന്‍ ഗമയില്‍ “ഭോധം” എന്നും അതുകൊണ്ട് യുത്തത്തടവുകാരും ഭരണകടനയും നമ്മള്‍ ഇനിയും കേള്‍ക്കേണ്ടിവരും. ഇത് ന്യൂസ് വായനക്കാരന്റെ ഉച്ചാരണം. ന്യൂസ് വായനക്കാരിയോ? ‘രൂപവത്കരിക്കുക’ എന്നു ശരിയായി അവര്‍ പറയുകയില്ല. ‘രൂപീകരിക്കുക’ എന്നേ പറയൂ. ‘വര്‍ദ്ധന’ എന്നതിനു പകരമായി ‘വര്‍ദ്ധനവ്’ എന്നും വാര്‍ത്ത വായിക്കുന്നതിന്നിടയില്‍ ‘വന്‍സാദ്ധ്യത’ എന്നും കേള്‍ക്കാറായി. അങ്ങനെയുമുണ്ടോ ഒരു സാദ്ധ്യത? [രണ്ടും ദില്ലിയില്‍ നിന്നാണേ. തിരുവനന്തപുരം ആകാശവാണിയിലെ സുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കരുത്.]

ടെലിവിഷനിലേക്കു പോകൂ. അന്തരീക്ഷത്തിന്റെ മദ്ധ്യത്തില്‍ തൂങ്ങിനില്ക്കുന്ന ഗോസ്റ്റായിപ്പോകും നമ്മള്‍ അതിലെ പരിപാടികള്‍ കണ്ടാല്‍; ശബ്ഗം കേട്ടാല്‍ പിന്നെ ഒരു സൗകര്യമുണ്ട് ഈ ടെലിവിഷന്‍ സെറ്റില്‍ അതിന്റെ ശബ്ദമില്ലാതെയാക്കിക്കളയാം. അപ്പോള്‍ മനുഷ്യരൂപങ്ങള്‍ വായ് പൊളിക്കുന്നതും കൈ ഉയര്‍ത്തുന്നതും മാത്രം കണ്ടാല്‍ മതി. കാതിനും കണ്ണിനും ഒരേസമയം ഉണ്ടാകുന്ന തീവ്രവേദനയെ അങ്ങനെ ലഘൂകരിക്കാം. എന്നെസ്സംബന്ധിച്ചിടത്തോളം ടെലിവിഷന്‍ സെറ്റിലെ ഏറ്റവും ഹൃദ്യമായ ദൃശ്യം മറ്റൊന്നാണ്. ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ഞാന്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കും. ആദ്യം ഒരു ഇരമ്പല്‍ അതോടുചേര്‍ന്നു കുറെ കൊച്ചുവരകളും കൊച്ചുപുള്ളികളും ഇടകലര്‍ന്നു വരുന്നു. ശ്രവണസുഖദവും നയനാനന്ദകരവുമാണത്.

മനോരാജ്യം ഓണപ്പതിപ്പിലെ 72 തൊട്ട് 77 വരെയുള്ള പുറങ്ങളില്‍ ഇതുപോലെ കൊച്ചുവരകളും കൊച്ചുപുള്ളികളും മാത്രമായിരുന്നെങ്കില്‍ എന്നു ഞാന്‍ അഭിലഷിച്ചുപോയി. അതു സാഫല്യത്തിലെത്താത്ത അഭിലാഷം. ആ താളുകളില്‍ മഷി പുരണ്ടുകിടക്കുന്നത് സാറാതോമസിന്റെ “പുരുഷധനം” എന്ന അധമമായ കഥയാണ്. ഏഴുതവണ ‘പെണ്ണുകാണല്‍’ നടന്നു. അവസാനമായി വന്നവന്‍ ഒരാറാട്ടുമുണ്ടന്‍. കിടപ്പാടംവരെ അവന്‍ ചോദിച്ചതുകൊണ്ട് അവനുമായി ബന്ധം വേണ്ടെന്ന് അവള്‍ തീരുമാനിച്ചു. വിജാതീയനായ ഒരുത്തനോടുകൂടി പോകാമെന്ന് അവള്‍ കരുതുകയും ചെയ്തു. ചെറുകഥയ്ക്ക് ഇന്നയിന്ന ഗുണങ്ങള്‍ വേണമെന്നു നമ്മള്‍ക്കൊക്കെ അറിയാമല്ലോ. അവയില്‍ ഒന്നു പോലും ഇക്കഥയ്ക്കില്ല. ഉള്ളത് ഭംഗിയൊട്ടുമില്ലാത്ത കുറെ വാക്യങ്ങള്‍ മാത്രം. കലയെന്നത് സൗന്ദര്യമാണെങ്കില്‍ ഇത് അതല്ല; വൈരൂപ്യം മാത്രം. രമണീയമായ ആവിഷ്കാരമാണ് കഥയെങ്കില്‍ ഇത് അതല്ല; ജുഗുപ്സാവഹമായ വാക്യസമാഹാരം മാത്രം. സാറാതോമസിന്റെ കഥയില്‍ കല അഴുകിക്കൊണ്ടിരിക്കുന്നു.

അവര്‍ പറഞ്ഞതിനെക്കുറിച്ച്

  1. വടക്കന്‍ പറവൂര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ ഞാന്‍ ഫിഫ്ത്ത് ഫോമില്‍ പഠിക്കുന്ന കാലം. എന്റെകൂടെ പഠിക്കുന്ന ഈരാളില്‍ ജോര്‍ജ്ജുമായി കച്ചേരിനടയിലേക്കു നടന്നപ്പോള്‍ ആകൃതിസൗഭഗമുള്ള ഒരാള്‍ ഒരു പ്രസ്സില്‍ ഇരിക്കുന്നതുകണ്ട് ഞാന്‍ ജോര്‍ജ്ജിനോടു ചോദിച്ചു: “ആരാണ്?” “പാറയില്‍ ഉറുമീസ് തരകന്‍” എന്നു മറുപടി. അക്കാലത്തെ പ്രസിദ്ധനായ സാഹിത്യകാരനായിരുന്നു തരകന്‍. കുറെദിവസം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തോടു സംസാരിച്ചു. പലതും പറഞ്ഞ കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു: “വിരസങ്ങളായ പകലുകളെ ശരത്കാലയാമിനികളുടെ ഭംഗികലര്‍ത്തി ആവിഷ്കരിക്കുന്നതാണ് കവിത” — അന്ന് അങ്ങനെ മാത്രമേ പറയാന്‍ പറ്റൂ. ഇന്നാണെങ്കില്‍ “വിരസങ്ങളായ പകലുകളെ വിരസങ്ങളായിത്തന്നെ ആവിഷ്കരിക്കുന്നതാണ് കവിത” എന്ന് അദ്ദേഹം പറയുമായിരുന്നു.
  2. ചങ്ങമ്പുഴയെ കാണാന്‍ ഞാന്‍ പലപ്പോഴും പോയിട്ടുണ്ട്. ഒരുദിവസം അദ്ദേഹം എന്നോടു പറഞ്ഞു: “ഞാന്‍ വൃദ്ധനായാല്‍ എന്റെ തലമുടി നരച്ചാല്‍ ഞാനൊരിക്കലും ‘ഡൈ’ ചെയ്ത് അതു കറുപ്പിക്കില്ല — സത്യസന്ധനായ കവി. അദ്ദേഹത്തിന്റെ കവിതയോരോന്നും രത്നമായിരുന്നല്ലോ. ആ രത്നത്തില്‍ ചായം തേക്കാത്ത കവി തലമുടിയിലും ചായം തേക്കുകയില്ല.
  3. തിരുവനന്തപുരത്ത് കോര്‍പറെയ്ഷന്റെ വകയായി എക്സിബിഷന്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനായി കോര്‍പറെയ്ഷന്‍ ഓഫീസില്‍ യോഗം വിളിച്ചുകൂട്ടി. ആര്‍.എസ്.പി നേതാവ് വാമദേവന്‍ പറഞ്ഞതുകൊണ്ട് എന്നെയും അവര്‍ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി പട്ടംതാണുപിള്ളയായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷന്‍. അദ്ദേഹം: എക്സിബിഷന്‍ നടത്തുന്നതൊക്കെ കൊള്ളാം, അതു നന്നായിരിക്കണം. പ്രദര്‍ശനം പെണ്ണുങ്ങള്‍ക്കു വള വാങ്ങാനുള്ളതായി മാത്രം മാറരുത് — നടരാജപിള്ളയ്ക്കു ഗോപാലപിള്ളസ്സാറിന്റെ ഒരു ബന്ധു വോട്ടുപിടിച്ചു എന്നറിഞ്ഞ് താണുപിള്ളസ്സാര്‍ ഗോപാലപിള്ളസ്സാറിനോടു ശത്രുത കാണിച്ച സമയമായിരുന്നു അത്. മുഖ്യമന്ത്രിക്ക് തന്നോടു വിരോധമുണ്ടെന്നു മനസ്സിലാക്കിയ ഗോപാലപിള്ളസ്സാര്‍ അടുത്തിരുന്ന എന്നോടു പറഞ്ഞു: “പെണ്ണുങ്ങള്‍ പുത്തരിക്കണ്ടം മൈതാനത്തില്‍ പ്രദര്‍ശനം കാണാന്‍ എത്തിയാല്‍ അവര്‍തന്നെ ഒരു പ്രദര്‍ശനമായി മാറുമല്ലോ.” ശത്രുതയില്ലായിരുന്നെങ്കില്‍ ഗോപാലപിള്ളസ്സാര്‍ അതു മുഖ്യമന്ത്രിയോടുതന്നെ പറയുമായിരുന്നു.

ഇതു വേണോ?

ട്രയല്‍ വാരികയില്‍ വന്ന ഒരു കാവ്യത്തിന്റെ വരികള്‍ എടുത്തെഴുതുന്നു. ഓരോ വരിയുടെയും ഒടുവിലിട്ട വരയ്ക്കുശേഷമുള്ള കമന്റ് എന്റേത്.

“എന്നില്‍ കാറ്റെഴുന്നേറ്റുനില്ക്കുന്നു നഗ്നമായ കരങ്ങളോടെ” — അയ്യോ ഇത് dyspepsia എന്ന രോഗമാണു കവേ. കൂടുതല്‍ ആഹാരം കഴിച്ചാല്‍ വയറ്റില്‍ ആസിഡ്കൂടിയാല്‍ ഇതുവരും.
“കാറ്റെന്നെ തഴുകിനിറയ്ക്കുന്നു. ശുദ്ധമാം നീര്‍ത്തുള്ളി എന്നില്‍ എറിഞ്ഞു വീഴ്ത്തുന്നു” — അപ്പോള്‍ രോഗം കൂടുതലാണല്ലോ. പെപ്റ്റിക് അള്‍സറാകാതെ സൂക്ഷിക്കൂ.
“കാറ്റ് എന്നില്‍ എഴുന്നേറ്റുനില്ക്കുന്നു” — വൈദ്യന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ രോഗം മൂര്‍ച്ഛിക്കുന്നു.” വേഗം ഡോക്ടറെ കാണൂ.
“ഞാനെന്നിലെഴുന്നേറ്റുനില്ക്കുന്നു” — ഇത് വല്ലാത്ത അവസ്ഥയാണ്. ഫിസിഷ്യന്‍ പോരാ. മനഃശാസ്ത്രവിദഗ്ദ്ധനെ കാണണം. ഡിസ്പെപ്സിയയും പെപ്റ്റിക് അള്‍സറും പകര്‍ച്ചവ്യാധികളല്ല. എങ്കിലും ഈ കാവ്യം ഒരു സാംക്രമിക രോഗമാണ്. ഇതൊക്കെ വേണോ കവേ, ശശിധരന്‍ കുണ്ടറേ?

പ്രേംനസീര്‍

പ്രശസ്തനായ അഭിനേതാവ് പ്രേംനസീര്‍ സഹൃദയനും എന്‍ജിനീയറുമായ മോഹന്‍ ദാസോടുകൂടി (ആറ്റിങ്ങല്‍) എന്റെ വീട്ടില്‍ വന്നു. അവരുടെ സൌമനസ്യത്തിനു ഞാന്‍ നന്ദി പറയുന്നു. സാഹിത്യവാരഫലത്തെക്കുറിച്ച് ചിലതെല്ലാം പറഞ്ഞിട്ട് പ്രേംനസീര്‍ ബഹുജനം തന്നെ ധനികനായി കരുതുന്നതിന്റെ അവാസ്തവികതയെക്കുറിച്ചു നര്‍മ്മഭാസുരമായി സംസാരിച്ചു. “ആ പത്തുലക്ഷം എന്തുചെയ്തു സാറേ?” ഒരാരാധകന്റെ ചോദ്യം നസീര്‍ മറുപടി നല്കി. “പിന്നെ ആ ഇരുപതു ലക്ഷം എന്തുചെയ്തു?” വേറൊരാളിന്റെ ചോദ്യം. അതിനും അദ്ദേഹം ഉത്തരം പറഞ്ഞു. ഇങ്ങനെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്കി, തന്റെ കൈയില്‍ ആളുകള്‍ വിചാരിക്കുന്നതരത്തില്‍ പണമില്ലെന്നു വ്യക്തമാക്കിയതിനുശേഷവും ഒരാളിന്റെ ചോദ്യം: “എന്നാലും ഇനി മൂന്നുനാലു കോടിരൂപ കാണണമല്ലോ സാറേ” ഇതു പറഞ്ഞിട്ട് നസീര്‍ പൊട്ടിച്ചിരിച്ചു. ഞങ്ങളും ചിരിച്ചു. പിളെയിന്‍ പോകാനുള്ള സമയമായതുകൊണ്ട് നസീറും മോഹന്‍ദാസും തിടുക്കത്തില്‍ പോയി.

* * *

The Penguin Book of Hebrew Verse എന്നൊരു പുസ്തകം വായിച്ച ഓര്‍മ്മയില്‍ നിന്ന്: (കവിയുടെ പേര് ഓര്‍മ്മയില്ല.) “ഞാന്‍ ജനിച്ചപ്പോള്‍ സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും മാര്‍ഗ്ഗംമാറി സഞ്ചരിച്ചുകളഞ്ഞു. ഞാന്‍ മെഴുകുതിരി വ്യാപാരിയായിരുന്നെങ്കില്‍ ഞാന്‍ മരിക്കുന്നതുവരെ സൂര്യന്‍ അസ്തമിക്കില്ലായിരുന്നു.”