close
Sayahna Sayahna
Search

സാഹിത്യവാരഫലം 1983 12 18


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1983 12 18
ലക്കം 431
മുൻലക്കം 1983 12 11
പിൻലക്കം 1983 12 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചെറുപ്പക്കാരികളോടു സംസാരിച്ചിട്ടുള്ളവര്‍ക്കെല്ലാമറിയാം അവര്‍ക്ക് ഇഷ്ടപ്പെട്ട ചില വാക്കുകളുണ്ടെന്ന്. അവര്‍ ആ വാക്കുകള്‍ കൂടക്കൂടെ പറയും. ഒരു വാക്ക് “ഡീസന്റ്” എന്നതാണ്. ഏതെങ്കിലും പുരുഷനെക്കുറിച്ചാവും പ്രസ്താവം. “പുള്ളി ഡീസന്റാ” എന്നു പറഞ്ഞാലോ? അയാള്‍ക്കു തുറിച്ചു നോട്ടമില്ല. അവളുടെ കൈയില്‍ നിന്ന് വല്ലതും വാങ്ങേണ്ടി വന്നാല്‍ വിരലുകള്‍ തമ്മില്‍ തൊടാതെ അയാള്‍ സൂക്ഷിച്ചുകൊള്ളും. മറ്റു പെണ്ണുങ്ങളുടെ കൂടെയാണ് അവള്‍ റോഡേ പോകുന്നതെങ്കില്‍ അയാള്‍ കണ്ടമട്ടു നടിക്കില്ല. ഒറ്റയ്ക്കു കണ്ടാല്‍ത്തന്നെ ഒരു പുഞ്ചിരി മാത്രം. അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അയാള്‍ ബസ്സില്‍ കയറുമ്പോള്‍ അവള്‍ വാതിലിന് അടുത്തോ മറ്റോ നില്‍ക്കയാണെങ്കില്‍ അയാള്‍ വില്ലുപോലെ വളഞ്ഞ് തൊടാതെ അകത്തേക്ക് പോയ്ക്കൊള്ളും. ഇവയെല്ലാമാണ് പുള്ളിയെ ഡീസന്റാക്കുന്നത്. എന്നാല്‍ ഈ ഡീസന്റ് പ്രസ്താവത്തിന്റെ പിന്നിലുള്ള മാനസികനിലയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അയാളെ സംബന്ധിച്ച് അവള്‍ക്ക് കാമവിഷയമായോ പ്രേമവിഷയമായോ ഒരു വികാരവുമില്ലെന്ന് അര്‍ത്ഥം. അയാളുടെ വിരല്‍ത്തുമ്പു സ്വന്തം വിരല്‍ത്തുമ്പില്‍ തൊട്ടാല്‍ അവള്‍ക്ക് “മാദകമധുരിമ”യില്ല. അയാളുടെ നോട്ടം രോമാഞ്ചമുളവാക്കുകയില്ല. വാക്ക് കാതുകള്‍ക്ക് മധു പകരുകയുമില്ല. അവള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് കടമെടുക്കണം. ഈ ഡീസന്റ് പുള്ളിയോടൊന്ന് മൂളുകയേ വേണ്ടൂ. വൈകുന്നേരം ഓര്‍ഡര്‍ കൈയില്‍ കൊണ്ടുകൊടുക്കും. ഇവരാണ് സ്ത്രീകളുടെ ഡീസന്റ് പുരുഷന്മാര്‍.

നേരേമറിച്ചാണ് മറ്റൊരുത്തന്‍. എന്നും ഓഫീസില്‍ പോകുമ്പോള്‍ ആ ജങ്ഷനില്‍ വന്നു നില്‍ക്കും. “നിന്നെ കിട്ടിയില്ലെങ്കില്‍ ഞാനങ്ങു ചത്തുകളയും” എന്ന് കണ്ണു കൊണ്ട് ഒരു ദിവസം പ്രഖ്യാപനം. അടുത്ത ദിവസം “ഓമനേ എന്റെ ദയനീയസ്ഥിതി നീ കാണുന്നില്ലേ?” എന്ന മട്ടില്‍ ചോദ്യം. അതും കണ്ണു കൊണ്ടുതന്നെ. അടുത്ത ദിവസവും അയാളെ കാണുന്നു. തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തില്‍ ശ്രദ്ധിക്കാതെ അവിടെത്തന്നെ നില്‍ക്കുന്നു. “ഞാന്‍ ആത്മഹത്യ ചെയ്യും” എന്ന മൂകസന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് നില. പെണ്ണ് വീണതു തന്നെ. അയാളെക്കുറിച്ച് കൂട്ടുകാരികളോട് പറയേണ്ടി വന്നാല്‍ ‘ഡീസന്റ്’ എന്ന പദപ്രയോഗമില്ല. നിദ്രകളില്‍ മധുരസ്വപ്നങ്ങള്‍ കാണിക്കുന്നവന്‍ ഡീസന്റാകുന്നതെങ്ങനെ? അല്ല അല്ല. പച്ചവെള്ളം പോലെ ഗുണം കെട്ടവനാണ് ഡീസന്റ് ഫെലോ പെണ്ണുങ്ങള്‍ക്ക്. ഞാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ ഒരു ‘വുമന്‍’ ലക്ചറര്‍ എന്റെ അടുത്തു വന്നിരുന്ന് പലരെക്കുറിച്ചും ‘പുള്ളി ഡീസന്റാ’ എന്നു പറയുമായിരുന്നു. അവര്‍ക്ക് ‘ഡീസന്‍സി’യോട് വലിയ പ്രതിപത്തിയാണെന്ന് അന്നു ഞാന്‍ ധരിച്ചു വച്ചു. അവര്‍ എന്നെ ഏല്പിച്ച് ഒരു ചെറുകഥ ഞാന്‍ വായിച്ചു നോക്കാതെ പ്രസിദ്ധപ്പെടുത്തണമെന്നുള്ള അപേക്ഷയോടുകൂടി മലയാളനാട് പത്രാധിപര്‍ വി.ബി.സി. നായര്‍ക്ക് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോള്‍ കോളേജില്‍ വലിയ ബഹളം. അപ്പോഴാണ് ഞാനതു വായിച്ചത്. കന്യാചര്‍മ്മം പൊട്ടിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. ലക്ചറര്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു. “ടീച്ചര്‍, ഒരു സംശയം” “എന്താ” എന്ന് അദ്ധ്യാപികയുടെ ചോദ്യം. “കന്യാചര്‍മ്മം എന്നു പറഞ്ഞാല്‍ എന്താണ്?” എന്ന് പയ്യന്റെ അങ്ങോട്ടുള്ള ചോദ്യം. കൂവല്‍ ഡസ്കിലിടി. ലക്ചറര്‍ തിരിച്ചു മുറിയിലേക്കു പോന്നു. ചിലരുപയോഗിക്കുന്ന വാക്കുകള്‍ക്ക് അവരുടെ മാനസികനിലയുമായി ഒരു ബന്ധവുമില്ലെന്ന്.

‘ഡീസന്റ്’ പോലെ സ്ത്രീകള്‍ പ്രയോഗിക്കുന്ന മറ്റൊരു വാക്കാണ് രസം എന്നത്. രണ്ടുവയസ്സായ കുഞ്ഞ് മോണ കാണിച്ചു ചിരിച്ചാല്‍ മതി “എന്തുരസം!” പ്രേംനസീര്‍ വയ്ക്കോല്‍ത്തുറുവിനു ചുറ്റും നായികയുമായി ഓടിയാല്‍മതി “എന്തുരസം!” അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായവന്‍ മനസ്സിനുപരിപാകം വന്നവര്‍ക്ക് ഓക്കാനമുണ്ടാക്കുന്ന ഒരു നേരമ്പോക്ക് പറഞ്ഞാല്‍ മതി “എന്തു രസം!”

ട്രൗസേഴ്സും ഷര്‍ട്ടും ഒരുകാലത്ത് പുരുഷന്റെതു മാത്രമായിരുന്നു. ബ്ലൗസും സാരിയും സ്ത്രീകളുടെതു മാത്രവും. ഇന്ന് സാരി മാത്രമേ പെണ്ണുങ്ങളുടെ വക എന്നുപറയാനാവൂ. ഈ സാരിയുടെ രസവും. അപ്പോള്‍ ചില വാക്കുകള്‍ സ്ത്രീകളൂടെത്; ചിലത് പുരുഷന്മാരുടെത്. വളരെ വൈകാതെ സ്ത്രീകളുടെ മാത്രം വകയായ വാക്കുകളെക്കുറിച്ച് ഒരു പി.എച്ച്.ഡി. തിസീസ് ഉണ്ടായെന്നു വരാം. ഇമ്മാതിരി വാക്കുകള്‍ കൂടുതലായി ശേഖരിക്കണമെന്ന് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ സ്ത്രീകള്‍ എഴുതുന്ന പൈങ്കിളിക്കഥകള്‍ പതിവായി വായിച്ചാല്‍ മതി.

* * *

​​ വാക്കുകളും മനുഷ്യരെപ്പോലെയാണ്. അവയും ഒളിച്ചുകളി നടത്തുന്നു. ഒ.വി. വിജയന്റെ ‘ധര്‍മ്മപുരാണ’ത്തിലെ പ്രധാനപ്പെട്ട വാക്ക് ആരും പ്രയോഗിക്കാറില്ല. “സരോജിനി അമ്മയെ ഫോണില്‍ കിട്ടുമോ?” ചോദ്യം.

“ഇല്ല. അവര്‍ ബാത്ത് റൂമിലാണ്” ഉത്തരം. അമ്മ മകളെക്കുറിച്ച്: “അവര്‍ക്കിന്ന് അമ്പലത്തില്‍ പോയ്ക്കൂടാ.” ഫ്രഞ്ചുകാരി മദാമ്മ: “I have my flowers today”. ഭാര്യ റ്റീപാര്‍ട്ടിക്കു വരാത്തതെന്തെന്ന് ഭര്‍ത്താവായ സായ്പിനോട് ചോദിക്കുന്നു അവളുടെ കൂട്ടുകാരിയായ മദാമ്മ. സായ്പിന്റെ മറുപടി: There is blood on the face of the moon.

പക്ഷിയും പഞ്ജരവും

“ചന്ദ്രന്റെ മുഖത്തു രക്തം” എന്നു പറയുമ്പോള്‍ പദങ്ങളാകുന്ന പഞ്ജരത്തിനകത്ത് ആശയമാകുന്ന പക്ഷിയിരുന്നു ചിറകിട്ടടിക്കുന്നതു കാണാം. പെരുമ്പടവം ശ്രീധരന്റെ “ഒരു പെണ്‍കുട്ടിയുടെ മരണം” എന്ന കഥയില്‍ (ജനയുഗം) പഞ്ജരവുമില്ല, പക്ഷിയുമില്ല. കാമുകന്‍ ചതിച്ചതുകൊണ്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു. അവളുടെ ആത്മാവിനെ കാക്കയാക്കി മരക്കൊമ്പിലിരുത്തിക്കൊണ്ട് കഥാകാരന്‍ പലതും പറയിക്കുന്നു. വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഒരു ശില്പമാകുന്നുണ്ടോ? ഇല്ല. തീക്ഷ്ണമായ ഭാവം ഏകാഗ്രതയാര്‍ന്ന് ഒരു ശില്പമുണ്ടാകുന്നോ? ഇല്ല. ഇതൊക്കെ വ്യര്‍ത്ഥരചനകളാണ്. ചിലര്‍ പ്രഗല്‍ഭമായി വര്‍ണ്ണിക്കുമ്പോള്‍ വസ്തുവിന്റെ പ്രതീതി ഉണ്ടായെന്നു വരും. അത് മതിയായ കലാപ്രക്രിയയാവുന്നില്ല. വര്‍ണ്ണനയുടെ ചലനത്തിലൂടെ ഭാവം രൂപംകൊണ്ടുവരണം. അതാണ് കല, സാഹിത്യം. കാഫ്കയുടെ കൃതികളാകെ പരിശോധിച്ചാലും red — ചുവപ്പ് — എന്ന വാക്ക് ഒരിടത്തും കാണാന്‍ കഴിയുകയില്ലെന്ന് ഒരു നിരൂപകന്‍ എഴുതിയത് ഓര്‍ക്കുന്നു. കാഫ്കയുടെ ജീവിതാഭിവീക്ഷണത്തിന് യോജിച്ച മട്ടിലാണത്. പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഈ സൂക്ഷ്മതകൂടിയേതീരൂ. അതിന്റെ അഭാവത്തില്‍ ഇമ്മാതിരി കഥകള്‍ നിരന്തരം ആവിര്‍ഭവിച്ചുകൊണ്ടിരിക്കും.

​​

* * *

​​ ആവിര്‍ഭവിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞത് ആവിര്‍ഭവിക്കരുത് എന്ന അര്‍ത്ഥത്തിലാണെങ്കിലും ആ ആഗ്രഹം സഫലീഭവിക്കാന്‍ പോകുന്നില്ല. നമ്മളാകെ കലയേയും സാഹിത്യത്തെയും സംബന്ധിച്ച് തെറ്റിദ്ധാരണയിലാണ്. പണ്ട് കൊളമ്പസ് അമേരിക്കയിലെവിടെയോ ചെന്നിറങ്ങിയിട്ട് അവിടം ഇന്ത്യയാണെന്നു കരുതി. അന്നു തൊട്ട് ഇന്നുവരെ അവിടെയുള്ളവരെ ‘ഇന്ത്യന്‍സ്’ എന്നു വിളിക്കുന്നു. ഇംഗ്ലീഷുപുസ്തകങ്ങളില്‍ അവരെയുദ്ദേശിച്ച് ‘ഇന്ത്യന്‍സ്’ എന്ന് എഴുതിക്കാണിക്കുമ്പോള്‍ “അയ്യോ നമ്മളെയാണോ?” എന്നു ഞാന്‍ തനിയെ ചോദിച്ചുപോയിട്ടുണ്ട്. അല്പനേരം കഴിയുമ്പോഴേ സത്യം വ്യക്തമാവൂ. ചില കൊളമ്പസുകള്‍ ചില രചനകളെ കഥകളെന്നു വിളിച്ചതു കൊണ്ട് നമ്മളും അവയെ അങ്ങനെ തന്നെ വിളിക്കുന്നു. കുറച്ചൊന്ന് ആലോചിക്കൂ. അമറിന്ത്യന്‍ വേറെ (Amerindian) ഇന്ത്യന്‍ (ഭാരതീയന്‍) വേറെ എന്ന പരമാര്‍ത്ഥം മനസ്സിലാക്കാം.

അയ്യപ്പപ്പണിക്കര്‍

ഡോ. കെ. അയ്യപ്പപ്പണിക്കര്‍

പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കുടിക്കേണ്ടി വന്നത്. യേശുവിനു കുരിശിലേറേണ്ടിവന്നത്. മഹാത്മാ ഗാന്ധി വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:

ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
നിന്നനിലയ്ക്കേ കല്ലായില്ല.

ഈ പൂര്‍വ്വപീഠിക ചിരുതയുടെ വീഴ്ചയെ സൂചിപ്പിക്കാനാണ്. വീഴ്ത്തിയത് മോഹനചന്ദ്രന്‍, ബി.എ. എന്ന സവര്‍ണ്ണയുവാവും. അയാളുടെ ആഗമനത്തെയും അയാള്‍ ചെയ്ത കൊടുംചതിയെയും കവി ആകര്‍ഷകമായി പ്രതിപാദിക്കുന്നു.

പണ്ടു വയസ്സറിയിച്ചൊരു നാളില്‍
തണ്ടും തളിരും പകുതിയുറങ്ങി
നെഞ്ചിന്നടിയില്‍ കൂമ്പിവിടര്‍ന്നൊരു
തിങ്കള്‍ക്കലകള്‍ തേനായൊഴുകീ.
വെള്ളിനിലാവിന്‍ പാലുചുരത്തും
കള്ളിപ്പശുവായ് വന്നൂ പൗര്‍ണ്ണമി
ചുണ്ടുകള്‍ കോട്ടിച്ചുരുളന്‍ പുകവി-
ട്ടന്നുമണഞ്ഞൂ മോഹനചന്ദ്രന്‍.

ചിരുതയുടെയും അയാളുടെയും വേഴ്ചയ്ക്കു ഫലമുണ്ടായി. പക്ഷേ, അയാള്‍ അവളെ പരിഗണിക്കാതെ സ്വന്തം ജാതിയില്‍പ്പെട്ട സുന്ദരിയെ വിവാഹം കഴിച്ചു. അപ്പോള്‍ ചിരുത എന്തുചെയ്തു?

കുഞ്ഞിച്ചിരുത കരഞ്ഞൂ-
നെഞ്ചിലൊരഗ്നി പടര്‍ന്നൂ
കണ്‍പോളകളില്‍ തീമഴവന്നൂ
സിരകളിലോളം ചീറിയലച്ചൂ
കൊന്നത്തെങ്ങുകള്‍ ചൂളമടിക്കെ-
ക്കൊടുകാറ്റേല്‍ക്കെച്ചോരതിളച്ചുമറിഞ്ഞു.
പക്ഷേ.
കണ്ണുതുടയ്ക്കാന്‍ തൂവാലയുമായ്
തെങ്ങുകള്‍നിന്നുകരഞ്ഞോ?–ഇല്ലാ
അമ്പിളിനിന്നു കരഞ്ഞോ?–ഇല്ലാ.

അതുകൊണ്ടാണ് കവി നേരത്തേ പറഞ്ഞത്, “ആകാശങ്ങളിടിഞ്ഞില്ല…കല്ലായില്ല” എന്ന്.

സുന്ദരമാണ് ഈ കാവ്യമെന്ന് ഞാന്‍ പറഞ്ഞതു തിരുത്തിപ്പറയട്ടെ. അതിസുന്ദരമാണ് ഈ കാവ്യം. ഇതിന്റെ വിഷാദാത്മകമെങ്കിലും പ്രശാന്തമായ ഭാവനിബന്ധന അനുവാചകനെ ആകര്‍ഷിക്കുന്നു. കാല്പനികതയുണ്ടെകിലും അത് കരുതിക്കൂട്ടി കവി അടിച്ചേല്‍പ്പിക്കുന്നതല്ല. അടിത്തട്ടുകാണാവുന്ന കൊച്ചരുവിയെപ്പോലെ ഇത് ഒഴുകുന്നു. മോഹനചന്ദ്രന്മാര്‍ ഉള്ളപ്പോള്‍ ചിരുതയെപ്പോലുള്ളവര്‍ക്ക് സാമൂഹികപ്രാധാന്യം കൈവരുകയില്ല എന്നതു പോകട്ടെ. അവള്‍ക്കു ജീവിച്ചിരിക്കാന്‍പോലും കഴിയുകയില്ല എന്നാണ് കവി ധ്വനിപ്പിക്കുന്നത്. വര്‍ഗ്ഗത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും മോഹനചന്ദ്രന്മാര്‍ തകര്‍ച്ചയുണ്ടാക്കുന്നു എന്നുതന്നെയാണ് കവി ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നത്. ഇവിടെ തോഴിലാളിവര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന് അനുകൂലനായി നില്‍ക്കുകയാണ് അയ്യപ്പപ്പണിക്കര്‍. ആ സംസ്കാരത്തിന് ഫ്യൂഡല്‍ വ്യവസ്ഥിതി ആപത്തു സംഭവിപ്പിക്കുന്നു എന്നും കവി കാവ്യത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. എല്ലാവിധത്തിലും രമണീയമായ ഈ കാവ്യത്തെക്കുറിച്ച് തായാട്ടു ശങ്കരന്‍ പറഞ്ഞുവത്രേ: “തമ്പുരാന്റെ ഈ അനന്തരവന്‍ (മോഹനചന്ദ്രന്‍, ബി.എ.) മണിക്കാളയായി മേഞ്ഞുനടന്നിട്ടും എടാ പുലയക്കിടാത്തന്മാരേ, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിഞ്ഞുവെടാ എന്നൊരു വെല്ലുവിളിയും, പുച്ഛവും ആണ് ഈ കവിതയിലെ മുഖ്യമായ ഭാവം.” (സംക്രമണം മാസികയില്‍ കെ. രണ്‍ജി എഴുതിയ “ഈ ജീര്‍ണ്ണമുഖം ആധുനിക കവിതയുടെയോ മാര്‍ക്സിയന്‍ നിരൂപണത്തിന്റെയോ?” എന്ന ലേഖനം നോക്കുക.) തായാട്ടു ശങ്കരന്റെ ഈ വാക്യം ഉദ്ധരിച്ചിട്ട് രണ്‍ജി പറയുന്നു: “മോഹനചന്ദ്രന്‍ കുമാരന്റെയും അയാള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗത്തെയും നഗ്നമായി വിചാരണ ചെയ്യുന്ന ഈ കവിതയെ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.” ഇവിടെ രണ്‍ജി പറയുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. തൊഴിലാളിവര്‍ഗ്ഗ സംസ്കാരത്തെ “ആദര്‍ശവത്കരി”ക്കാന്‍ (എന്റെ ഈ പ്രയോഗം വ്യാകരണസമ്മതമല്ല) അയ്യപ്പപ്പണിക്കര്‍ ശ്രമിച്ചുവെന്നും അതിലദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം.

* * *

​​ വിശ്വാസത്തിന്റെ ആദ്യത്തെ പടിസംശയത്തിന്റെതാണ്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തില്‍ ഈ സാമാന്യനിയമം ചേരില്ല. സഹൃദയന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് പിടിച്ചെടുക്കുന്ന സൗന്ദര്യം പൊടുന്നനവേ തന്നെ അയാളറിയുന്നു.

കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍

സൗന്ദര്യം പൊടുന്നനവേ അറിയുന്ന നല്ല കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. “ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയങ്ങളായ രണ്ടംശങ്ങളെക്കുറിച്ച്” വിദ്യുജ്ജനോചിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ലേഖനം (മാതൃഭൂമി) ഞാന്‍ കൗതുകത്തോടെയാണ് വായിച്ചത്.

ഇ.എഫ്. ഷൂമാഹര്‍

ശുക്ലയജുര്‍വേദത്തോട് ബന്ധപ്പെട്ട എല്ലാ ഉപനിഷത്തുകളിലും ചേര്‍ത്തിട്ടുള്ള ശാന്തിമന്ത്രം

 
പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം
പൂര്‍ണ്ണാത്പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തി: ശാന്തി:ശാന്തി:

(അദൃശ്യമായ ബ്രഹ്മം പൂര്‍ണ്ണമാണ്; പ്രത്യക്ഷമായ ലോകവും പൂര്‍ണ്ണമാണ്. പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂര്‍ണ്ണമായ പ്രത്യക്ഷലോകം ആവിര്‍ഭവിച്ചു. പൂര്‍ണ്ണമായ ബ്രഹ്മം അതുപോലെതന്നെയിരിക്കുന്നു; പ്രത്യക്ഷമായ പൂര്‍ണ്ണലോകം പൂര്‍ണ്ണമായ ബ്രഹ്മത്തില്‍നിന്ന് ആവിര്‍ഭവിച്ചിട്ടും.) ഈ മന്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും നവീനശാസ്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും വിഭിന്നമല്ലെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി ഉപന്യസിക്കുന്നു. അത്രത്തോളം ശരി. പക്ഷേ അക്ഷന്തവ്യമായ ഒരു തെറ്റ് അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ട്. ഇ.എഫ്. ഷൂമാഹറുടെ Small is Beautiful എന്ന ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ പ്രബന്ധകാരന്‍ എഴുതുന്നു; “അദ്ദേഹത്തിന്റെ ‘മിതം തന്നെ സുന്ദരം’ (Small is beautiful), ‘വിഷമത്തില്‍പ്പെട്ടവര്‍ക്കൊരു സഹായി (A Guide for the Perplexed) എന്നീ കൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ ‘മിതം സാദ്ധ്യമാകുന്നു’ (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന സമിതി (Intermediate Technology Development Group) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന പരീക്ഷനങ്ങളിലൂടെയും നമുക്കു ലഭ്യമാകുന്ന പുതിയ മൂല്യദര്‍ശനം അപരിഗ്രഹത്തിന്റെ ദര്‍ശനമാകുന്നു.” ഈ വാക്യം വായിക്കുന്നവര്‍ക്കു തോന്നും Small is Possible എന്ന ഗ്രന്ഥം രചിച്ചതും ഷൂമാഹര്‍ തന്നെയാണെന്ന്. ഷൂമാഹറുടെ ആശയങ്ങള്‍ക്ക് സ്പഷ്ടത നല്‍കുന്ന Small is Possible എന്ന ഗ്രന്ഥമെഴുതിയത് ജോര്‍ജ്ജ് മക്റോബിയാണ്. അത് സമാഹാരഗ്രന്ഥവുമല്ല. Energy-യെക്കുറിച്ച് ഷൂമാഹര്‍ നിര്‍വ്വഹിച്ച പ്രഭാഷണങ്ങള്‍ അടുത്ത കാലത്ത് സമാഹരിച്ചിട്ടുണ്ട്. (ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. സമാഹര്‍ത്താവിന്റെ പേരും ഓര്‍മ്മയില്ല.) വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുണ്ടായ ഒരു ‘ചിന്താക്കുഴപ്പ’മാണ് ഇവിടെ കാണുന്നത്.

പരിചയമുണ്ടായിരുന്നെങ്കില്‍

“ചിന്താക്കുഴപ്പ”ത്തിന്റെ വേറൊരു സന്തതിയാണ് കെ.കെ. സുജാതയുടെ ‘പൂജ്യങ്ങള്‍’ എന്ന ചെറുകഥ (മാതൃഭൂമി). ഞാന്‍ ഗവണ്മെന്റ് സെക്രട്ടറിയറ്റില്‍ ഗുമസ്തനായിട്ടാണ് ജോലിയാരംഭിച്ചത്. സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ജിയായിരുന്ന കാലം. അദ്ദേഹം ഒപ്പിടേണ്ട ഒരെഴുത്ത് ഡ്രാഫ്റ്റുമായി ഒത്തുനോക്കി ഇടതുവശത്തു താഴെ ഇനിഷ്യലിട്ട് അയച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് അത് ഒപ്പിടാതെ തിരിച്ചുവന്നു. നോക്കിയപ്പോള്‍ “See ‘My dear sit’” എന്ന് സി.പി. എഴുതിയിരിക്കുന്നതു കണ്ടു. Sit എന്നതിന്റെ ചുറ്റും വലിയൊരു വട്ടവും ദിവാന്‍ ഇട്ടിട്ടുണ്ട്. അന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു ചെറുപ്പക്കാരി I am My dear sir എന്നതിനു പകരം I am My dear sit എന്നു ടൈപ്പ് ചെയ്തു തന്നത് ഞാന്‍ കണ്ടില്ല, Sit അല്ല Sir ആണെന്നു സര്‍. സി.പി.ക്ക് അറിയാം എങ്കിലും Sit എന്നു പാടില്ലല്ലോ. Sir എന്നതിനു പകരം Sit എന്നെഴുതി Sir എന്നതിന്റെ അര്‍ത്ഥബോധം ഉളവാക്കാന്‍ ശ്രമിക്കുന്ന കഥയെഴുത്തുകാരിയാണ് സുജാത. കുട്ടികള്‍ ഇക്കാലത്ത് വേണ്ടമട്ടില്‍ വളരുന്നില്ലെന്നോ അവര്‍ “ഡ്രിഫ്റ്റേഴ്സ്” ആയി പെരുമാറുന്നെന്നോ മറ്റോ ആണ് ശ്രീമതിയുടെ ആശയം. അതാവിഷ്കരിക്കാന്‍ വേണ്ടി അവ്യക്തമായി എന്തോഒക്കെ അന്യോന്യബന്ധമില്ലാതെ കഥയെഴുത്തുകാരി എഴുതുന്നു. മൂന്നുപരിവൃത്തി വായിച്ചിട്ടും ഇതെനിക്ക് മനസ്സിലായില്ല. ശ്രീമതിയെ എനിക്ക് പരിചയമില്ല. പരിചയമുണ്ടായിരുന്നെങ്കില്‍ This is Spurious and downright idiotic എന്ന് പറയുമായിരുന്നു. പരിചയമില്ലാത്തവരെക്കുറിച്ച് പറയുമ്പോള്‍ അത്തരം പരുഷങ്ങളായ വാക്കുകള്‍ പറഞ്ഞുകൂടാ.

* * *

പരുഷങ്ങളായ വാക്കുകളും പരുഷങ്ങളായ പ്രവര്‍ത്തനങ്ങളും ആരില്‍നിന്നും ഉണ്ടായിക്കൂടാ എന്നെനിക്കറിയാം. എങ്കിലും സാഹിത്യത്തെക്കുറിച്ചു പറയുമ്പോള്‍ അവയാകാം. കാരണം അധമമായ രചന സമുദായത്തെ ജീര്‍ണ്ണിപ്പിക്കും എന്നതാണ്. അധമമായ രചനകൊണ്ട് ഭാഷകള്‍ തകരുന്നു. ഭാഷ തകര്‍ന്നാല്‍ സംസ്കാരം തകരും. രാജ്യം തകരും. ഭാഷകള്‍ക്ക് തകര്‍ച്ച വന്നതുകൊണ്ടു മാത്രം രാജ്യങ്ങള്‍ തകര്‍ന്നതിന്റെ യഥാര്‍ത്ഥങ്ങളായ കഥകള്‍ നിരവധിയാണ്. പരുഷങ്ങളായ വാക്കുകള്‍ ക്രൂരതയാര്‍ന്ന മനസ്സില്‍ നിന്നേ ഉദ്ഭവിക്കൂ എന്നു കരുതുന്നവരുണ്ടാകാം. ആയിക്കോട്ടെ. ദുഷ്ടമായ രചന ധിഷണയോടു ബന്ധപ്പെട്ട ക്രൂരതയാണ്. ആ ക്രൂരതയെയാണ് പരുഷപദങ്ങള്‍ കൊണ്ട് ഞാന്‍ നിന്ദിക്കുന്നത്.

ഹാസ്യം

നിന്ദനം ചിലപ്പോള്‍ ചിരി ഉല്പാദിപ്പിക്കും. അതാണ് ദീപികയിലെ ഹാസ്യചിത്രകാരന്‍ രാജു നായരുടെ ‘മാവേലിനാട്’ കാണുമ്പോഴുള്ള അനുഭവം. തേങ്ങ മോഷ്ടിച്ച കുറ്റം തെളിയിക്കാന്‍ ഒരു ചെറുക്കനെ മര്‍ദ്ദിക്കുന്നു. മര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് അവന്‍ സമ്മതിച്ചു. ക്രൂരതയുടെ ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. പാറക്കെട്ടിനിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒറ്റ പനിനീര്‍പൂവ്. ആദ്യമായി ദര്‍ശിക്കുന്നസ്ഫടികാഭമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്നത് ഒരു രസമാണ്. ഉത്സവസ്ഥലത്തു വച്ച് യാദൃശ്ചികമായി ലഭിക്കുന്ന സ്പര്‍ശം ആഹ്ലാദജനകമാണ്. നൂതനത്വമാണ് അതിന് ആസ്പദം. മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് പാവപ്പെട്ട പയ്യന്‍ പറയുമ്പോള്‍ അതിലുള്ള നൂതനത്വമാണ് എനിക്ക് ആഹ്ലാദം നല്‍കുന്നത്.

പാറക്കെട്ട്

ആഹ്ലാദം നല്‍കുന്ന ഒരു കാര്യം പറയാം. എന്‍ഫിഡ എന്ന സ്ഥലത്തിനടുത്ത് മുരടിച്ച ഒരു പാറക്കെട്ടുണ്ടെന്നും അതില്‍നിന്ന് വസന്തകാലത്ത് തേന്‍ അരുവിയായി ഒഴുകുമെന്നും ഒരു ഫ്രഞ്ചെഴുത്തുകാരന്‍ എവിടെയോ എഴുതിയിട്ടുണ്ട്. സത്യമാകാന്‍ പാടില്ലാതില്ല ഇത്. തേനീച്ചകള്‍ പാറക്കെട്ടിലെവിടെയെങ്കിലും തേന്‍ സംഭരിച്ചു വയ്ക്കാം. വസന്തകാലത്ത് അത് അരുവിപോലെ ഒഴുകുന്നുണ്ടാകാം. ഖുശ്വന്ത്സിങ്ങ് പഞ്ചാബിയില്‍ നിന്ന് തര്‍ജ്ജമ ചെയ്ത Happy New Year എന്ന ചെറുകഥ (അജിത് കൗര്‍ എഴുതിയത്, Illustrated weekly). തേനരുവിയാണെന്ന അര്‍ത്ഥത്തില്‍ തലക്കെട്ടിനുതാഴെ ഒരു വാക്യം കണ്ടതുകൊണ്ട് ഞാനതുവായിച്ചു. തേനുമില്ല, അരുവിയുമില്ല. ന്യൂ ഇയര്‍ ദിവസം മന്ത്രിയുടെ ഓഫീസില്‍ ജോലിയുള്ള ഒരുത്തന് ഒരു കുപ്പി സ്കോച്ച് വിസ്കി കൈക്കൂലിയായി കിട്ടുന്നു. അയാള്‍ സ്നേഹിതന്മാരെ വിളിച്ചുകൂട്ടി അതു കുടിച്ചു തീര്‍ക്കുന്നു. ചപ്പാത്തിയും മറ്റും തിന്നുന്നു. അതിഥികള്‍ പോയപ്പോള്‍ അവര്‍ ആഹാരം കഴിക്കാന്‍ ഉപയോഗിച്ച പ്ലേറ്റുകള്‍ കഴുകിക്കൊണ്ട് ഭാര്യ മുറുമുറുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭാഗ്യവാന്മാര്‍ മറ്റുള്ളവരുടെ ഭാര്യമാരെ ചുംബിക്കുമ്പോള്‍ കഥയിലെ ഭര്‍ത്താവും ഭാര്യയും പുറംതിരിഞ്ഞു കിടന്നുറങ്ങുന്നു. ഇതിനെയാണ് “ഫാസിനേറ്റിങ്ങ്” എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഥ വായിച്ചു തീരുമ്പോള്‍ എന്‍ഫിഡയിലെ പാറക്കെട്ടുമാത്രമേയുള്ളൂ. ചിരപരിചിതത്വത്തിന്റെ പാറക്കെട്ട്. സര്‍വസാധാരണമായ സംഭവത്തില്‍ നൂതനത്വം കാണുകയും നൂതനമായ സംഭവത്തില്‍ സര്‍വസാധാരണത്വം കാണുകയും ചെയ്യുന്നതാണ് കല. ഇവിടെ സര്‍വസാധാരണത്വത്തില്‍ സര്‍വസാധാരനത്വമേയുള്ളൂ. സാഹിത്യത്തെ സംബന്ധിച്ച് അധമമായ അഭിരുചിയുള്ള വ്യക്തിയാണ് ഖുശ് വന്ത്സിങ്. അദ്ദേഹത്തിന്റെ രണ്ടാം തരം അല്ല മൂന്നാം തരം, അല്ല. പത്താംതരം പുസ്തകങ്ങളും അദ്ദേഹം കെങ്കേമമെന്നു പറഞ്ഞ് തര്‍ജ്ജമചെയ്തുവെക്കുന്ന പീറക്കഥകളും ഈ സത്യം വിളംബരം ചെയ്യുന്നു. ഈ പഞ്ചാബിക്കഥയോടു താരതമ്യപ്പെടുത്തുമ്പോള്‍ “പപ്പു” മാസികയില്‍ സി. രാധാകൃഷ്ണനും എം.ആര്‍. മനോഹരവര്‍മ്മയും എഴുതിയ കഥകള്‍ — യഥാക്രമം ‘രാധയുടെ വളര്‍ത്തുമൃഗങ്ങ’ളും ‘നിഴല്‍ നിറങ്ങ’ളും എത്രയോ ഭേദം എന്നു പറയേണ്ടിയിരിക്കുന്നു. കുപ്പിവളയിടുന്ന പെണ്‍കുട്ടിക്ക് സ്വര്‍ണ്ണവളയിടാന്‍ കൊതി. കോട്ടണ്‍ഷര്‍ട്ടിടുന്നവനു സില്‍ക്കുഷര്‍ട്ട് ധരിക്കാന്‍ കൊതി. ഞാന്‍ സ്വര്‍ണ്ണം തേടുന്നവനാണ്. സില്‍ക്ക് തേടുന്നവനാണ്. കുപ്പിവളയെടുത്തു സ്വര്‍ണ്ണവളയാണെന്നുപറഞ്ഞാല്‍ അതു കുപ്പിവളതന്നെന്ന് ഉറക്കെപ്പറയേണ്ടിവരും.

* * *

“പാമ്പും കയറും” എന്ന പേരുകേട്ട നോവലെഴുതിയ രാജാറാവുവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: “സ്ത്രീ നൃത്തം ചെയ്യുന്നതിനുമുന്‍പ് ഇസഡോറ ഡങ്കനായിരിക്കും.[1] അവള്‍ നൃത്തം തുടങ്ങിക്കഴിഞ്ഞാല്‍ ദേവതയാണ്, ഇസഡോറയല്ല.”


  1. Isadora Duncan, 1878–1927, അമേരിക്കന്‍ ഡാന്‍സര്‍.