close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 09 25


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 09 25
മുൻലക്കം 1998 09 18
പിൻലക്കം 1998 10 02
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഹൈന്ദവ സങ്കല്പമനുസരിച്ച് ഒരു സംവത്സരത്തില്‍ ആറു ഋതുക്കള്‍ അടങ്ങിയിരിക്കുന്നു. ഗ്രീഷ്മകാലം, വര്‍ഷാകാലം, ശരത്കാലം, ഹേമന്തകാലം, ശിശിരകാലം, വസന്തകാലം ഇവയാണു് ആ ഋതുസമാഹാരം. കാളിദാസന്റെ ‘ഋതുസംഹാര’മെന്ന കാവ്യം ഓരോ ഋതുവിന്റെയും സവിശേഷതയെ കാമുകിയുടെയും കാമുകന്റെയും ഭാവങ്ങളോടു കൂട്ടിയിണക്കി പ്രകൃതിയുടെയും, മനുഷ്യന്റെയും ഐക്യത്തെ ധ്വനിപ്പിക്കുന്നു. ഈ ഋതുഭേദങ്ങളെ പശ്ചാദ്ഭാഗങ്ങളാക്കി ഹിമാലയ പര്‍വ്വതത്തിന്റെ അടിവാരത്തില്‍ നടക്കുന്ന മനുഷ്യ മഹാനാടകത്തെ നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്ന അലന്‍ സീലിയുടെ (Allan Sealy) “The Everest Hotel” എന്ന നോവല്‍ ഇന്‍ഡോ ആംഗ്ലിയന്‍ കൃതികളില്‍ അദ്വീതീയമാണെന്നു ഞാന്‍ വിചാരിക്കുന്നു. വിശ്വസാഹിത്യത്തിലും അതിനു അനിഷേധ്യമായ സ്ഥാനമുണ്ട്. ബുക്കര്‍സ്സമ്മാനം നേടിയ അരുന്ധതിറോയിയുടെ നല്ല നോവലായ ‘The God of Small Things’ സിലീയുടെ നോവലിന്റെ മുന്‍പില്‍ നിഷ്പ്രഭമായിപ്പോകുന്നു.

“ലൈച്ചീ മരങ്ങളിലെ പുതിയ, ചുവന്ന ഇലകളെ ഒരു രോഗം നശിപ്പിച്ചു കഴിഞ്ഞു. ഈ രാത്രിയിലെ തണുപ്പ് രോഗമുണ്ടാക്കുന്ന പൂപ്പിനെ നശിപ്പിക്കും. വെളുത്തുള്ളിയുടെ ഒരു ഗോളം പച്ചനിറമാര്‍ന്ന ഒരു പൊടിപ്പിനെ മുകളിലേക്കു കൊണ്ടുവരും” പല അദ്ധ്യായങ്ങള്‍ക്കും പൂര്‍വപീഠികയെന്ന രീതിയില്‍ സീലി എഴുതിച്ചേര്‍ക്കുന്ന ഭാവാത്മക വര്‍ണ്ണനങ്ങളിലെ ഒന്നില്‍ നിന്നാണു ഈ ഭാഗം. ഇതു മര്‍മ്മസ്പര്‍ശിയായ വാക്യമാണു്. നോവലിന്റെ കേന്ദ്രസ്ഥിതമായ ആശയത്തിലേക്കുള്ള ‘കൈചൂണ്ടിപ്പലക’യാണു. അനന്തമായ ജീവിതം. അതു മരണത്താല്‍ വിച്ഛേദിക്കപ്പെട്ടാലും നൂതനജീവിതത്തിന്റെ ആവിര്‍ഭാവത്താല്‍ നൈരന്തര്യം പുലര്‍ത്തും. ഈ തത്ത്വത്തിനു സീലി കലാസുഭഗമായ ആലേഖനം നല്കുന്നതു കാണേണ്ട കാഴ്ചയാണു.

ഹിമാലയ പര്‍വ്വതത്തിന്റെ അടുത്തുള്ള ഒരു ചെറിയ പട്ടണമാണു് ദ്രമണ്ട് ഗഞ്ച്. അവിടെ ഒരു കാലത്തു എവറസ്റ്റ് എന്ന വിശ്രുതമായ ഹോട്ടലുണ്ടായിരുന്നു. കഥയാരംഭിക്കുന്ന കാലത്തു അതു ഹോട്ടലല്ല; അനാഥര്‍ക്കു പാര്‍ക്കാനുള്ള ഭവനമാണു. അവരെ പരിപാലനം ചെയ്യുന്നതു കുറെ കന്യാസ്ത്രീകളും. ഇന്ന് ആ കന്യാസ്ത്രീമഠത്തിന്റെ അല്ലെങ്കില്‍ അനാഥാലയത്തിന്റെ ഉടമസ്ഥന്‍ ജദ്ദ് എന്ന പേരുള്ള തൊണ്ണൂറുവയസ്സുകാരനാണു. ചെറുപ്പകാലത്തു എവറസ്റ്റ് കൊടുമുടിയിലേക്കു കയറിയവന്‍. സ്ത്രീവേട്ടക്കാരന്‍. അയാളുടെ യൗവനകാലത്തെ ഡയറിയിലെ ചില ഭാഗങ്ങള്‍ ഈ വിഷയാസക്തിക്കു തെളിവുതരും. ‘മേജയുമൊരുമിച്ച് പുറത്തേക്കു പോയി. ഉന്മത്ത ചുംബനങ്ങള്‍” ‘മഞ്ഞുഗുഹയില്‍ കിറ്റി. ക്ലൈന്‍… ഇവരോടൊരുമിച്ചു ഉരുളുന്നു.” ‘സമ്മാനങ്ങള്‍, സ്ഫടികഭാജനം ഫിന്നിഷ് പെണ്‍കുട്ടിക്കു’ ഈ യൗവനകാല വൈഷയികത്വം തൊണ്ണൂറുവയസ്സായിട്ടും അയാള്‍ ഉപേക്ഷിക്കുന്നില്ല. അയാളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളോടും മര്യാദയില്ലാതെ പെരുമാറുന്നുമുണ്ട് ആ വൃദ്ധന്‍. എവറസ്റ്റ് ഭവനത്തിന്റെ മുകള്‍ത്തട്ടില്‍ താമസിച്ചുകൊണ്ട് അയാള്‍ Drummondganj Book of the Dead’ എഴുതുകയാണ്. അതിനു പ്രചോദനം നല്കാന്‍ അടുത്തൊരു ശവപ്പറമ്പുമുണ്ട്. അതിന്റെ താക്കോല്‍ അയാളുടെ കൈയിലാണു. അതുകൊണ്ട് ജദ്ദ് യമരാജനെന്നു അറിയപ്പെടുന്നു. ഈ യമരാജനു നചികേതസ്സുമുണ്ട്. അയാളാണു യുവാവായ ബ്യജ്. അവര്‍ അങ്ങനെ കഴിഞ്ഞുകൂടുമ്പോള്‍ സസ്യശാസ്ത്രത്തില്‍ തല്‍പരത്വമുള്ള ഋതു എന്ന യുവതിയായ കന്യാസ്ത്രീ ജെദ്ദിനെ പരിചരിക്കാനായി എവറസ്റ്റ് ഭവനത്തിലെത്തുന്നു. അവള്‍ വന്നതിനുശേഷം നാത്സിസത്തില്‍ വിശ്വസിക്കുന്ന ഇങാ ഫോഗല്‍ എന്ന ജര്‍മ്മന്‍ വനിതയും അവിടെ എത്തുകയായി (Inge Vogal). അവളുടെ ആഗമനത്തിനു ലക്ഷ്യമുണ്ട്. യുദ്ധകാലത്തു തടവുപുള്ളിയായിത്തീര്‍ന്ന അവളുടെ വല്യമ്മാവന്‍ ഒറ്റോ പ്ലാങ്ക് (Otto Planke) അവിടത്തെ ശവപ്പറമ്പിലാണു സംസ്കരിക്കപ്പെട്ടതു. ആ ശവക്കുഴി കണ്ടെത്തി അവിടെ ഒരു ശീര്‍ഷോപലം സ്ഥാപിക്കണം അവള്‍ക്കു. ശില്പകലയില്‍ വിദഗ്ധയായ അവള്‍ അതു നിര്‍മ്മിക്കുന്ന വേളയില്‍ പലരുടെയും വിരോധത്തിനു പാത്രമായി. ജെദ്ദിന്റെ മരണത്തിനുശേഷം അവള്‍ എവറസ്റ്റ് ഭവനത്തിന്റെ ഉടമസ്ഥയാകുമെന്ന വാര്‍ത്തയും നാത്സിയാണെന്ന സത്യവും ശില്പകലയില്‍ വിദഗ്ദ്ധനായ ഒരയല്‍ക്കാരന്റെ അസൂയയും ഒക്കെ അവളുടെ മരണത്തിനു കാരണങ്ങളായി. ജെദ്ദിന്റെ ഉപയോഗശൂന്യമായ കാറ് സൂക്ഷിച്ചിരുന്ന ഷെഡ്ഡില്‍. കാറിനകത്തു അവള്‍ മുറിവേറ്റു മരിച്ചു കിടന്നതായി കാണപ്പെട്ടു. ഉദ്യാനത്തിന്റെ ചൗക്കീദാറായ തപ്പയുടെ വാളാകാം അവള്‍ക്കു മാരകമായ മുറിവേല്പിച്ചതു. ദുര്‍ജ്ഞേയമായ ഈ കൊലപാതകം ദുര്‍ജ്ഞേയമായ ജീവിതം പോലെ ഈ നോവലിലെ കഥാപാത്രങ്ങളെ അനുധാവനം ചെയുന്നു. ഇനി ഋതുവെന്ന സസ്യശാസ്ത്രജ്ഞയ്ക്കു അവിടെ കഴിഞ്ഞുകൂടാന്‍ വയ്യ. അവിടെ ആരുമറിയാതെ വന്നെത്തിയ മാഷ എന്ന ഒരനാഥ ബാലികയോടൊരുമിച്ചു അവള്‍ അവിടം വിട്ടുപോകുന്നു. മൂന്നരവയസ്സുള്ള ആ കൊച്ചുകുട്ടിയുടെ അമ്മയായി അവള്‍ ഇനി ഡല്‍ഹിയില്‍ താമസിക്കും. നോവല്‍ അവസാനിക്കുന്നു: Her (Rita’s) eyes fill with sudden tears and she draws Masha to her. With one arm, so the child must lean over awkwardly. What’s the matter? Masha’s look says. Ritus can’t speak; her heart is breaking. She shakes her head swiftly, a small movement. Her eyes say, My Love and then, my dear love” തീവണ്ടിപ്പാളം കാട്ടിലേക്കു വളഞ്ഞുപോകുന്നു. നഗരത്തിലേക്കു പോകുന്ന സ്ത്രീകളെ ഋതു കാണുന്നുണ്ട്. വിറകുകെട്ടു തലയിലേന്തി അതിന്റെ സമതുലിതാവസ്ഥയ്ക്കു ഭംഗം വരുത്താതെ അവര്‍ നടക്കുകയാണു. ജീവിതത്തിന്റെ സമതുലിതാവസ്ഥയ്ക്കു ഭംഗം വരാതിരിക്കാന്‍ മനസ്സിരുത്തുന്നതുപോലെ ഋതു പഴയ ഡല്‍ഹിയില്‍ നിന്ന് എവറസ്റ്റ് ഭവനത്തില്‍ വന്നെത്തിയതു തീവണ്ടിയിലാണ്. ഒരു വര്‍ഷം കഴിഞ്ഞു അവര്‍ തീവണ്ടിയില്‍ത്തന്നെ തിരിച്ചുപോകുന്നു. തകര്‍ന്ന ഹൃദയവുമായി ബ്രിജ് അവളെയും അവള്‍ അയാളെയും സ്നേഹിച്ചു. ആ സ്നേഹത്തിനു സാഫല്യമുണ്ടായില്ല. ‘ജീവിതം പോലെ രണ്ടറ്റവും കാണാത്ത’ വഴിയിലൂടെ അവള്‍ വന്നു. തിരിച്ചു പോകുന്നു.

ഹോണ്‍ടിങ്. ഫാസിനേറ്റിങ്ങ് ഈ ഇംഗ്ലീഷ് പദങ്ങള്‍ കൊണ്ടാണു ഞാന്‍ ഈ കലാശില്പത്തെ വിശേഷിപ്പിക്കുന്നതു. തൊണ്ണൂറു വയസ്സുള്ള ജെദ്ദ് മരിക്കും. അയാളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളും മരിക്കും. പ്രേമഭംഗം വന്ന ഋതുവിനും മരണം സംഭവിക്കും. പക്ഷേ വെളുത്തുള്ളി ഒരു പുതിയ മുള ഉയര്‍ത്തിയതുപോലെ അവിച്ഛിന്നമായ ജീവിതം മാഷ എന്ന കുഞ്ഞിലൂടെ പുതിയ നാമ്പുകള്‍ നീട്ടുന്നു. ജീവിതത്തിന്റെ നൈരന്ത്യം! അനശ്വരതയുടെ ചലനാത്മക ബിംബമാണു കാലമെന്നു പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. ആ കാലത്തെയാണൂ സീലി തത്ത്വചിന്തകനെപ്പോലെ ഈ നോവലില്‍ ചിത്രീകരിക്കുന്നതു. ഈ കാലത്തില്‍ വര്‍ത്തിക്കുന്ന ക്ഷണിക “വസ്തു”ക്കളാണു ജെദ്ദും കന്യാസ്ത്രീകളും എവറസ്റ്റ് ഭവനവും. മരിച്ചവരുടെ ഗ്രന്ഥമെഴുതുന്ന അയാളും മരണവക്ത്രത്തില്‍ വീഴും. മൂന്നു മാനങ്ങളുള്ള അയാള്‍ സ്ഥലത്തിന്റെയും കാലത്തിന്റെയും മാനങ്ങളില്‍ വിലയം കൊള്ളും.

കാലത്തെക്കുറിച്ചുള്ള ഈ സങ്കല്പം ഞാന്‍ പ്രൂസ്തിന്റെയും കാസാന്‍ദ്സാക്കിസിന്റെയും നോവലുകളില്‍ കണ്ടിട്ടുണ്ട്. പിന്നീടു ഞാന്‍ അതു കാണുന്നതു സീലിയുടെ ഉത്കൃഷ്ടമായ ഈ നോവലിലാണു.

ആവിഷ്കാരരീതിയില്‍ ഈ നോവല്‍ നിസ്തുലമാണു. ഓരോ ഭാഗവും ഭാവഗീതം പോലെയാണു രചിക്കപ്പെട്ടിരിക്കുന്നതു. അതുകൊണ്ടു ഉത്കൃഷ്ടമായ കവിത വായിക്കുന്ന അനുഭവമാണു ഇതിന്റെ പാരായണമുളവാക്കുക. ജീവിതം ധന്യമാകുന്നതു ഇത്തരം കലാഗോപുരങ്ങളില്‍ നമ്മള്‍ ആരോഹണം ചെയ്യുമ്പോഴാണു എന്നതില്‍ എനിക്കു സംശയമില്ല. (The Everest Hotel-I, Allan Sealy, Pages 333, Rs 395.)

ചോദ്യം, ഉത്തരം

Symbol question.svg.png “സ്ത്രീയുടെയും പുരുഷന്റെയും ആഗ്രഹങ്ങള്‍ ഏതു തരത്തിലാണു?”

“എനിക്കു ഇതിനു സ്വന്തമായ ഉത്തരമില്ല. കവി കോള്‍റിജ്ജ് പറഞ്ഞതു എഴുതാം. പുരുഷന്‍ സ്ത്രീയെ കിട്ടണമെന്നു ആഗ്രഹിക്കുന്നു. സ്ത്രീ. തന്നെ പുരുഷന്‍ ആഗ്രഹിക്കണമെന്നു ആഗ്രഹിക്കുന്നു”

Symbol question.svg.png “വീടു് - ഒരു നിര്‍വ്വചനം തരൂ”

“കടം കൂടിയവനു ഒളിച്ചിരിക്കാനുള്ള സ്ഥലം”

Symbol question.svg.png “മഹനീയമായ കല ഈശ്വരവിശ്വാസത്തില്‍ നിന്നല്ലേ ഉണ്ടാകൂ?”

“ഷെല്ലി ഈശ്വരവിശ്വാസി ആയിരുന്നില്ല. അദ്ദേഹത്തിന്റെ കവിത മഹത്തമമാണെന്നു നിരൂപകര്‍ പറയുന്നു.”

Symbol question.svg.png “A thing of beauty is a joy for ever എന്നു കവി പറഞ്ഞതു ശരിയല്ലേ?”

“ശരിയാണോ? പേരുകള്‍ പറയുന്നില്ല. നമ്മുടെ പഴയ ചലച്ചിത്രതാരങ്ങള്‍ അക്കാലത്തു Things of beauty ആയിരുന്നു. ഇപ്പോള്‍ അവര്‍ joy for ever ആണോ?”

Symbol question.svg.png “ഏറ്റവും നല്ല സ്ത്രീയാകാന്‍ ഞാന്‍ എന്തുചെയ്യണം?”

“ഏറ്റവും കുറഞ്ഞതുകൊണ്ടു തൃപ്തിപ്പെടുന്നവരാണു ഏറ്റവും നല്ല സ്ത്രീകളെന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.”

Symbol question.svg.png “ചരിത്രത്തിലെ ഏതെങ്കിലും ഒരു സ്ത്രീയെ നിങ്ങള്‍ ബഹുമാനിക്കുന്നുണ്ടോ?”

“ഉണ്ട്. മറീ അങ്ത്വാനത്തിനെ. (Marie Antoinette) വധസ്ഥലത്തേക്കു കൊണ്ടുപോയപ്പോള്‍ അവര്‍ ഭയരഹിതയായി തല ഉയര്‍ത്തി വണ്ടിയില്‍ ഇരുന്നു. അതിന്റെ ചിത്രമുണ്ടു കഴുത്തു മുറിക്കാനുള്ള സ്ഥലത്തേക്കു നടന്നപ്പോള്‍ അവര്‍ വധകര്‍ത്താവിന്റെ കാലില്‍ അറിയാതെ ചവിട്ടി. “ക്ഷമിക്കൂ. ഞാന്‍ അറിയാതെ ചവിട്ടിപ്പോയതാണു എന്നു അയാളോടു വിനയപൂര്‍വം പറഞ്ഞു. ഷ്ടെഫാന്‍ സ്വൈഹ് അവരുടെ ജീവചരിത്രമെഴുതിയിട്ടുണ്ട്. അതു വായിക്കൂ. കണ്ണീരൊഴുകാതെ നിങ്ങള്‍ക്കു അതു വായിച്ചു തീര്‍ക്കാന്‍ പറ്റില്ല. ഇരുന്നൂറ്റിയഞ്ചുകൊല്ലം മുന്‍പു ദയനീയമായി വധിക്കപ്പെട്ട അവരെ ഓര്‍മ്മിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ആര്‍ദ്രങ്ങളാവുന്നു.”

Symbol question.svg.png “സ്വച്ഛന്ദശബ്ദത്തിനു താന്തോന്നി എന്ന അര്‍ത്ഥമേയുള്ളൂ എന്ന നിങ്ങളുടെ അഭിപ്രായം തെറ്റല്ലേ?”

“സ്വതന്ത്രോപാവൃതസ്വൈരീ സ്വച്ഛന്ദോ നിരവഗ്രഹഃ”
എന്നു അമരകോശം.
സ്വതന്ത്ര
തനിക്കു താന്‍ തന്നെ പ്രാധാന്യം കല്പിക്കുന്നവൻ
അപാവൃത
തടസ്സമില്ലാത്തവന്‍
സ്വൈരീ
തന്റെ ഇഷ്ടം പോലെ നടക്കുന്നവന്‍. താന്തോന്നി
സ്വച്ഛന്ദ
സ്വന്തമായ ആഗ്രഹത്തോടു കൂടി നടക്കുന്നവന്‍: താന്തോന്നി.
നിരവഗ്രഹ
തടസ്സമില്ലാത്തവന്‍
ഞാന്‍ വായിച്ച സംസ്കൃത ഗ്രന്ഥങ്ങളിലെല്ലാം സ്വച്ഛന്ദ ശബ്ദം താന്തോന്നി എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചിട്ടുള്ളതു. ശബ്ദതാരാവലി ‘അബദ്ധപ്പഞ്ചാംഗ’മാണെങ്കിലും സ്വച്ഛന്ദ പദത്തിന്റെ അര്‍ത്ഥം ശരിയായിത്തന്നെ നല്കിയിരിക്കുന്നു.
സ്വച്ഛന്ദ
തന്നിഷ്ടപ്രകാരമുള്ള: താന്തോന്നിയായ
സ്വാച്ഛന്ദ്യം
സ്വാതന്ത്ര്യം (അന്യന്റെ വരുതിക്കു കീഴടങ്ങാതിരിക്കല്‍.) ആത്മാശ്രിതന്‍. അനിയന്ത്രിതന്‍. സ്വേച്ഛായുക്തന്‍ എന്നൊക്കെയാണു സ്വതന്ത്രന്റെ അര്‍ത്ഥം.
“ജ്ഞാതിഭ്യോ ദ്രവിണം ദത്ത്വാ കന്യായൈ
ചൈവ ശക്തിതഃ
കന്യാപ്രദാനം സ്വാച്ഛന്ദ്യാഭാസുരോ
ധര്‍മ്മ ഉച്യതേ”

(മനുസ്മൃതി: അധ്യായം: 3, ശ്ലോകം 31. കുല്ലുകഭട്ടന്റെ വ്യാഖ്യാനത്തോടു കൂടിയതു, Motilal Banarsidass, Delhi.)

(കന്യകയുടെ ജ്ഞാതികള്‍ക്കും കന്യകയ്ക്കും യഥാശക്തി ധനം നല്കി സ്വേച്ഛയാ കന്യകയെ സ്വീകരിക്കുന്നതിനു ആസുരവിവാഹം എന്നു പറയുന്നു)

അറിവുള്ളവനു പറഞ്ഞുകൊടുക്കേണ്ടതില്ല. അറിവില്ലാത്തവനു പറഞ്ഞുകൊടുക്കാം. രണ്ടും കെട്ടവന്മാര്‍ നപുംസകത്വം കാണിച്ചുകൊണ്ടു ആക്രമിക്കാന്‍ വരുമ്പോള്‍ മാന്യന്മാര്‍ക്കു ഓടിയൊളിക്കാനേ കഴിയൂ”

വിശ്വാസം ജനിപ്പിക്കാത്ത കഥ

“വീടു് — ഒരു നിര്‍വ്വചനം തരൂ” “കടം കൂടിയവനു ഒളിച്ചിരിക്കാനുള്ള സ്ഥലം.”

കാരൂര്‍ നീലകണ്ഠപിള്ളയുടെ “അഞ്ചു കടലാസ്സു” എന്ന കഥ ചലച്ചിത്രമാക്കിയതു കാണാന്‍ ഞാനും ഒരു പരിചയക്കാരനും പോയി. ഒരനാഥബാലികയൂടെ തലയില്‍. അവള്‍ക്കു ചുമക്കാന്‍ വയ്യാത്ത വലിയ ചക്കയെടുത്തു വച്ചിട്ടു ഗൃഹനായകനോ ഗൃഹനായികയോ അതു വിറ്റുകൊണ്ടുവരാന്‍ ആജ്ഞാപിക്കുന്ന ‘രംഗ’മുണ്ട് സിനിമയില്‍. ആ കൊച്ചുകുട്ടിയോടു സഹതാപം തോന്നുന്ന മട്ടില്‍ സംവിധായകന്‍ കഥ കൊണ്ടുവന്നതുകൊണ്ട് പ്രേക്ഷകര്‍ ആ അവസ്ഥാവിശേഷം കണ്ടു ദുഃഖിക്കും. എന്റെ പരിചയക്കാരന്‍ അധിക്ഷേപാര്‍ഹമായ സത്യസന്ധതയുള്ളവനായിരുന്നു. ഇംഗ്ലീഷില്‍ ആ മാനസികനിലയെ നയീവ്റ്റേ (naivete) എന്നു പറയും. അയാള്‍ ചലച്ചിത്രത്തിലെ ആ ഭാഗം കണ്ടയുടനെ ചുറ്റുമിരുന്നവര്‍ കൂടി കേള്‍ക്കത്തക്കവിധത്തില്‍ പറഞ്ഞു: ‘കൊച്ചിനു ചക്ക വില്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ ഇനി ഒരു സിനിമ കാണാനും വരില്ല.” ഞാനതുകേട്ടു ഉള്ളാലെ ചിരിച്ചു. മറ്റുള്ളവര്‍ ഉറക്കെച്ചിരിച്ചു. ചിരിച്ചെങ്കിലും അതു അയാളെസംബന്ധിച്ചടത്തോളം സത്യമായിരുന്നു. മലയാള മനോരമയില്‍ ശ്രീ. സി. രാധാകൃഷ്ണന്‍ എഴുതിയ ഒരു കൊച്ചു കഥയിലെ കുട്ടി മണ്ണെരയെക്കണ്ടു ‘പാമ്പു’ എന്നു നിലവിളിച്ചുകൊണ്ടു ചെല്ലുന്നതും അമ്മ അസത്യപ്രസ്താവത്തില്‍ കോപിച്ചു അവനെ ശിക്ഷിക്കുന്നതും അച്ഛന്‍ അതുകണ്ടു ‘അതു അവന്റെ സത്യമാണെ’ന്നു പറയുന്നതും ഒക്കെ ഞാന്‍ വേറൊരിടത്തു എഴുതിയിരുന്നു. സിനിമയില്‍ കഥാപാത്രം ബോളി തിന്നുന്നതുകണ്ടു ആ ബോളി തങ്ങള്‍ക്കും വേണമെന്നു പറഞ്ഞുകരയുന്ന കുട്ടികള്‍ ഏറെയാണു. ചലച്ചിത്രത്തിലെ ബോളി പ്രായം കൂടിയ നമുക്കു നിഴലാണെങ്കിലും കുട്ടികള്‍ക്കു യഥാര്‍ത്ഥമായ ബോളി തന്നെയാണു.

ഇനി വായിച്ചറിഞ്ഞതു. ‘ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍’ എന്ന സിനിമ കാണാന്‍ കാമുകനും കാമുകിയും ചെന്നു. ലേഡി ചാറ്റര്‍ലി കുടിലിനകത്തു ഗെയിം കീപ്പറുമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നു. ചലച്ചിത്രത്തില്‍ അവളുടെ മുഖം മാത്രമേ കാണിക്കുന്നുള്ളു. നായികയുടെ ഹര്‍ഷാതിരേകം മുഴുവന്‍ അവളുടെ മുഖത്തുണ്ടു. മഴ പെയ്യുന്നു. കാമുകി കാമുകനോടു ദുഃഖത്തോടെ പറയുന്നു. ’’ലേഡി ചാറ്റര്‍ലി കയറിവന്ന കുതിര മഴ നനയുന്നല്ലോ” ഇതും ‘നയീവ്റ്റേ’യാണു. നമുക്കു പരിഹാസജനകമെങ്കിലും അവള്‍ക്കു സത്യം.

ഈ സത്യം പലപ്പോഴും സാഹിത്യസൃഷ്ടികളില്‍ വരും. അപ്പോള്‍ അനുവാചകന്‍ അതില്‍ ചിരിക്കാതെ കോള്‍റിജ്ജ് പറഞ്ഞ അവിശ്വാസത്തിന്റെ താല്‍ക്കാലിക നിരോധനത്തിലൂടെ രസാനുഭൂതിയിലെത്തും. ഇതു സംഭവിക്കുന്നില്ല ശ്രീ. പെരുമ്പടവം ശ്രീധരന്‍ കേസരി വാര്‍ഷികപ്പതിപ്പിലെഴുതിയ ‘കുന്നുകളില്‍ മഴ പെയ്യുമ്പോള്‍’ എന്ന കഥയില്‍. ശല്യക്കാരനായ യാചകനു പണം കൊടുത്തു പാരുഷ്യമാര്‍ന്ന മാനസിക നിലയുണ്ടാക്കുന്നു കഥ പറയുന്ന ആളിനു. അയാള്‍ ഒന്നും കൊടുക്കാതെയായി ആ ഉപദ്രവക്കാരനു. അങ്ങനെയിരിക്കെ ആ “ഭിക്ഷാംദേഹിക്കാരന്‍” മരിക്കുന്നു. മരിച്ചെന്നു അറിഞ്ഞപ്പോള്‍ അയാള്‍ക്കു ദുഃഖം. പിന്നീടു വീട്ടിലെത്തിയ വേറൊരു യാചകനു അയാള്‍ ഉള്ളതെല്ലാം വാരിക്കൊടുക്കുന്നു. മാത്രമല്ല, തുടര്‍ന്നു വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ആ നിര്‍ദ്ദേശത്തിലേക്കു നയിക്കത്തക്കവിധത്തില്‍ കഥയുടെ മറ്റുഭാഗങ്ങളെ ചിത്രീകരിച്ചിട്ടില്ല ശ്രീധരന്‍. അതിനാല്‍ കഥയുളവാക്കേണ്ട വിശ്വാസം ഈ നിര്‍ദ്ദേശം ജനിപ്പിക്കുന്നില്ല. ശ്രീധരന്റെ ഈ രചന പരാജയപ്പെടുന്നു.

സര്‍വരാജ്യ പുരുഷന്മാരേ…

അച്ഛനും അമ്മയും മകള്‍ക്കുവേണ്ടി സമ്പാദിക്കുന്നു. അവള്‍ക്കു അഞ്ചു വയസ്സാകുമ്പോള്‍ത്തൊട്ടു സ്വര്‍ണ്ണം വാങ്ങി സംഭരിക്കുന്നു. പെണ്ണിനു വിവാഹപ്രായമാകുമ്പോള്‍ തന്ത നെട്ടോട്ടമോടി വരനെ കണ്ടുപിടിക്കുന്നു. ഇപ്പോഴത്തെ എതു വിവാഹത്തിനും കുറഞ്ഞതു പത്തുലക്ഷം രൂപ ചെലവു വരും (കുറഞ്ഞ തുകയാണേ ഇത്). അതു സന്തോഷത്തോടെ ചെലവാക്കി മകളെ വിവാഹം കഴിപ്പിച്ചു അയയ്ക്കുന്നു. വര്‍ഷം തോറും അവള്‍ പ്രസവിക്കാന്‍ വരുമ്പോള്‍ ലക്ഷക്കണക്കിനു രൂപ ചെലവാക്കുന്നു. അവള്‍ ഭര്‍ത്താവിനോടൊരുമിച്ചു താമസിക്കുമ്പോള്‍ അയാള്‍ വേണ്ടാത്തവ പോലും വാങ്ങിക്കൊണ്ടു വരുന്നു വീട്ടില്‍. അച്ഛനമ്മമാര്‍ മകനുവേണ്ടി ഒന്നും സമ്പാദിക്കുന്നില്ല. അവനെ പഠിപ്പിക്കുമായിരിക്കും. ജയിച്ചാല്‍ ‘എവിടെയാണെങ്കിലും പോയി ജോലി ഉണ്ടാക്കെടാ’ എന്ന് സ്നേഹശൂന്യമായി അച്ഛന്‍ പറയുന്നു.

സ്ത്രീക്കു ബസ്സില്‍ കയറിയാല്‍ അവള്‍ക്കു മാത്രമിരിക്കാന്‍ സര്‍ക്കാര്‍ സീറ്റ് റിസര്‍വ് ചെയ്യുന്നു. ആ സ്പെഷല്‍ സീറ്റുകളില്‍ സ്ത്രീകള്‍ ഇരുന്നുകഴിഞ്ഞിട്ടു പിന്നീടും സ്ത്രീകള്‍ നില്ക്കുന്നുവെന്നു കണ്ടാല്‍ പുരുഷന്മാര്‍ ചാടിയെഴുന്നേറ്റു സ്വന്തം സീറ്റ് ഓഫര്‍ ചെയ്യുന്നു. തീവണ്ടിയാപ്പീസ്, ബസ് സ്റ്റേഷന്‍, സിനിമാശാല ഇവിടെയെല്ലാം നെടുനീളത്തില്‍ പുരുഷന്മാര്‍ ക്യു ആയി നില്ക്കുമ്പോള്‍ ഒരു സെക്കന്‍ഡുകൊണ്ടു റ്റിക്കറ്റ് വാങ്ങിക്കൊണ്ടു സ്ത്രീകള്‍ പോകും. ജവുളിക്കടയിലും ലേഡീസ് സ്റ്റോറിലും കയറുന്ന പുരുഷന്മാരെ കടയുടമസ്ഥന്‍ പുച്ഛിച്ചിട്ടു സ്ത്രീകള്‍ക്കു വേണ്ടതു എടുത്തു മേശപ്പുറത്തു നിരത്തും. ഓട്ടോറിക്ഷയ്ക്കു വേണ്ടി പുരുഷന്‍ കൈകാണിക്കുമ്പോള്‍ ദൂരെനിന്നു ഒരുത്തി കൈ വീശിയാല്‍ ഡ്രൈവര്‍ അവളുടെ അടുത്തേ വാഹനം നിറുത്തു. കൊലപാതകം ചെയ്ത പുരുഷന്‍ സുന്ദരിയായ ഭാര്യയുമായി റോഡില്‍ നടന്നാല്‍ പൊലിസു പോലും കൊലപാതികയെ കാണുകയില്ല. അവളെ നോക്കുകയേയുള്ളു (ഈ.വി. കൃഷ്ണപിള്ളയോടു കടപ്പാടു ഈ നേരമ്പോക്കിന്). ഗൃഹത്തിലെത്തുന്ന അന്യന്‍ ഗൃഹനായകനെയും ഗൃഹനായികയെയും ഒരുമിച്ചു കണ്ടാല്‍ സകല ചോദ്യങ്ങളും ചോദിക്കുന്നതു അവളോട് ആയിരിക്കും. ഭര്‍ത്താവെന്ന തടിയന്‍ ‘മിഴുങ്ങസ്യ’ എന്ന മട്ടില്‍ നില്ക്കും. പുരുഷന്മാരെ ആക്ഷേപിച്ച് സ്ത്രീകളെഴുതുന്ന കഥകളും മറ്റും ആകര്‍ഷകമായി അച്ചടിക്കുന്നതു പുരുഷന്മാര്‍ തന്നെയാണു. ഇത്രയും മതി; ഇനിയും എഴുതാമെന്നതേയുള്ളൂ. സത്യമിതൊക്കെയായിട്ടും സ്ത്രീസമത്വവാദം സ്ത്രീസമത്വവാദം എന്നേ കേള്‍ക്കാനുള്ളു. പുരുഷന്മാര്‍ പുരുഷസമത്വവാദവുമായി ഇറങ്ങേണ്ടിയിരിക്കുന്നു. “സര്‍വരാജ്യ പുരുഷന്മാരേ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ സ്ത്രീകള്‍ നിങ്ങളുടെ കൈയില്‍ ഇടുന്ന ചങ്ങലകളേയുള്ളു.”

ഹ്രസ്വവൃത്തം

“ഏറ്റവും നല്ല സ്ത്രീയാകാന്‍ ഞാന്‍ എന്തുചെയ്യണം?”

“ഏറ്റവും കുറഞ്ഞതുകൊണ്ടു തൃപ്തിപ്പെടുന്നവരാണു ഏറ്റവും നല്ല സ്ത്രീകളെന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.”

വിദ്യാലയങ്ങള്‍ ദേശസ്നേഹം പഠിപ്പിക്കുന്നുവെന്നും വര്‍ത്തമാനപ്പത്രങ്ങള്‍ അതു (ദേശസ്നേഹം) ക്ഷോഭത്തിന്റെ തലത്തിലേക്കു ഉയര്‍ത്തുന്നുവെന്നും രാഷ്ട്രവ്യവഹാര മണ്ഡലത്തിലെ നേതാക്കന്മാര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ആ ക്ഷോഭത്തെ ചൂഷണം ചെയ്യുന്നുവെന്നും ബര്‍ട്രന്‍ഡ് റസ്സല്‍ ഒരിക്കല്‍ പറഞ്ഞു. അതേസമയം ജനത ആത്മഹത്യയിലേക്കു നീങ്ങുകയാണെന്നു ചൂണ്ടിക്കാണിക്കാന്‍ ആ മഹാനായ തത്ത്വചിന്തകന്‍ മറന്നില്ല. ഇതു ശരിയല്ലേ? ഇന്ത്യയും പാകിസ്ഥാനും ഇറാനും ഇറാക്കുമൊക്കെ രോഗാര്‍ത്തമെന്ന അവസ്ഥയിലേക്കു ദേശസ്നേഹത്തെ ഉയര്‍ത്തിക്കൊണ്ടു വരികയല്ലേ? ദേശസ്നേഹം പോലെ തന്നെയാണു് സ്വകീയസാഹിത്യ സ്നേഹവും. അതിനെ സാഹിത്യകാരന്മാര്‍ തന്നെ ജ്വലിപ്പിച്ചു വിടുന്നു. ക്ഷോഭമാണു് ആ ജ്വാലാകലാപദര്‍ശനത്തിന്റെ ഫലം. പരിണിത പ്രജ്ഞനും സാഹിത്യകാരനും ഉത്കൃഷ്ട പുരുഷനുമായ ശ്രീ. കെ. കുഞ്ഞികൃഷ്ണന്‍ മലയാള സാഹിത്യത്തെക്കുറിച്ചു പറയുന്നതു കേട്ടാലും:

“മലയാളത്തിലെ എഴുത്തുകാര്‍ ലോകത്തിലെ ഏത് സാഹിത്യത്തിലെയും ഏറ്റവും മികച്ച എഴുത്തുകാരോടൊപ്പം സമശീര്‍ഷയും ഉന്നതസ്ഥാനീയരുമാണ്. മലയാളത്തിലെ സാഹിത്യകൃതികള്‍ മറ്റേത് ലോകസാഹിത്യ കൃതികളോടും കിടപിടിക്കാന്‍ തക്ക മേന്മയുള്ളവയാണ്. അവ എണ്ണത്തില്‍ കുറവാണെങ്കിലും നമ്മുടെ വിമര്‍ശകരില്‍ വലിയൊരു ഭാഗം അംഗീകരിക്കുകയില്ലെങ്കിലും. ഈയൊരു സത്യം നാം വേണ്ടത്ര അംഗീകരിക്കുന്നില്ല എന്നതാണ് കഷ്ടം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നത് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ നാം പടിഞ്ഞാറ് നോക്കികള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. മലയാളത്തെ മറക്കാന്‍ വേണ്ടിയാവില്ല ഇങ്ങനെ നിരന്തരമായി നമുക്ക് മികച്ച സാഹിത്യമില്ല എന്ന മുറവിളി ഉയരുന്നത്. പക്ഷേ പരോക്ഷമായി അതിന്റെ ഫലം അങ്ങിനെയാവുന്നു. നമ്മുടെ ഭാഷയുടെ സൂക്ഷ്മമായ ശൈലികളും പ്രയോഗങ്ങളും സ്ഥിതിവിശേഷങ്ങളും വിവര്‍ത്തനങ്ങള്‍ക്ക് വഴങ്ങാന്‍ ബുദ്ധിമുട്ടുള്ളതായിരിക്കാം. പക്ഷേ, നമ്മുടെ സാഹിത്യത്തെ ഇകഴ്ത്തത്തക്ക സ്ഥിതിയിലേക്ക് അതിനെ എത്തിക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമമാണല്ലൊ” (‘മലയാളം മറക്കുന്നതെങ്ങനെ?’ — ചില്ല മാസിക).

മഹാഭാരതം, രാമായണം, ഇലിയഡ്, ഒഡിസി, ഡിവൈന്‍ കോമഡി ഇവയാണു വിശ്വസാഹിത്യത്തിലെ മഹത്തമങ്ങളായ കൃതികള്‍. പ്രതിപാദ്യവിഷയത്തിന്റെ ഉജ്ജ്വലത. സത്യത്തിന്റെ ഔന്നത്യം. രൂപശില്പത്തിന്റെ സൗന്ദര്യാതിരേകം ഇവയാണു് ഈ കൃതികളെ മഹനീയങ്ങളാക്കുന്നതു. അല്ലെങ്കില്‍ മഹത്തമങ്ങളാക്കുന്നതു. ഏതു വിമര്‍ശനത്തിന്റെ കൊടുങ്കാറ്റടിച്ചാലും ഇവയ്ക്കു അല്പം പോലും ചാഞ്ചല്യമുണ്ടാകുകയില്ല. അതിനാലാണു് അവ ഇത്രയും ശതാബ്ദങ്ങളായിട്ടും ഹിമാലയ പര്‍വ്വതം പോലെ സ്ഥായിത്വമാര്‍ന്നു നില്ക്കുന്നതു്. മലയാള സാഹിത്യത്തില്‍ ഇതുപോലെ ഒരു കൃതിയുമില്ല. കണ്ണശ്ശന്‍, എഴുത്തച്ഛന്‍, ചമ്പുകാരന്മാര്‍. ആട്ടക്കഥാകര്‍ത്താക്കന്മാര്‍ ഇവര്‍ നമ്മുടെ സൗന്ദര്യാസ്വാദന തല്‍പരത്വത്തെയും സന്മാര്‍ഗ്ഗികാഭിവാഞ്ച്ഛയെയും തൃപ്തിപ്പെടുത്തുന്നതിനാല്‍ ഉത്കൃഷ്ടങ്ങളായ കൃതികളാണ്. മഹാകവിയത്രയത്തിലേക്കു വന്നാല്‍ സൗന്ദര്യസൃഷ്ടിയില്‍ അവര്‍ വിജയം വരിച്ചുവെന്നു കാണാം. പക്ഷേ ഷെല്ലി, കീറ്റസ്, ബൈറണ്‍, വേഡ്സ്വര്‍ത്ത് ഇവര്‍ സൃഷ്ടിച്ച മഹാസൗന്ദര്യത്തിന്റെ ശതാംശം പോലും അവര്‍ക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. നോവല്‍ സാഹിത്യത്തില്‍ സി.വി. രാമന്‍പിള്ള മലയാള സാഹിത്യത്തെസ്സംബന്ധിച്ചിടത്തോളം മാത്രമേ സുപ്രധാനനായിട്ടുള്ളു. ടോള്‍സ്റ്റോയിയുടെ ‘വാര്‍ ആന്‍ഡ് പീസി’നോ ദസ്തെവ്സ്കിയുടെ ‘ബ്രദേഴ്സ് കാരമാസോവി’നോ ഉള്ള വൈപുല്യമോ ഔജ്ജ്വല്യമ്മാ സി.വി.യുടെ കൃതികള്‍ക്കില്ല. ചന്തുമേനോന്റെ നോവലുകള്‍ പാരായണ യോഗ്യങ്ങളായ ഇടത്തരം കൃതികള്‍ മാത്രമാണ്.

“സര്‍വരാജ്യ പുരുഷന്മാരേ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ സ്ത്രീകള്‍ നിങ്ങളുടെ കൈയില്‍ ഇടുന്ന ചങ്ങലകളേയുള്ളു.”

സാഹിത്യകൃതിയുടെ അകര്‍തൃക സ്വഭാവമാണു-impersonal character ആണു അതിനു മഹനീയത നല്കുന്നതെന്നു റ്റി. എസ്.എല്യറ്റ് പറഞ്ഞിട്ടുണ്ട്. രാജഭക്തിയുടെ ചെറിയ വൃത്തത്തില്‍ കിടന്നു കറങ്ങുന്ന സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ക്കു ഈ സവിശേഷതയില്ല. അതിനാലാണു രണ്ടുവിധത്തിലുള്ള മൂല്യനിര്‍ണ്ണയം അദ്ദേഹത്തിന്റെ കൃതികളെസ്സംബന്ധിച്ചു ഉണ്ടാകുന്നതു. മഹാനായ കലാകാരന്‍ എന്നു തിരുവിതാംകൂറുകാരും രാജഭക്തി സ്ത്രോത്രപ്രായങ്ങളായ ആഖ്യായികകളുടെ കര്‍ത്താവെന്നു വടക്കോട്ടുള്ളവരും (മുണ്ടശ്ശേരി ഇതില്‍ ഉള്‍പ്പെടും) സി.വി.യെ വിശേഷിപ്പിക്കുന്നതിനു കാരണമിതാണു. ഈ രണ്ടു ചിന്താഗതികളും തമ്മില്‍ എപ്പോഴുമിടയുന്നു. എന്നാല്‍ ടോള്‍സ്റ്റോയി. ദസ്തെയ്വ്സ്കി. റ്റോമസ് മാന്‍ ഇവരുടെ നോവലുകളെക്കുറിച്ചു പറയുമ്പോള്‍ ഈ ദ്വന്ദ്വസ്വഭാവം ഒരു നിരൂപകന്റെയും മുന്നിലെത്തുന്നില്ല.

തകഴി, കേശവദേവ്, ബഷീര്‍, ഉറൂബ് ഇവരുടെ നോവലുകള്‍ പാരായണ യോഗ്യങ്ങളാണു. കാലയളവിന്റെ — സമൂഹത്തിന്റെ — പരിമിതികള്‍ അവയ്ക്കും പരിമിതികള്‍ നല്കുന്നു.

‘മലയാളത്തിലെ എഴുത്തുകാര്‍ ലോകത്തിലെ ഏതു സാഹിത്യത്തിലെയും ഏറ്റവും മികച്ച എഴുത്തുകാര്‍ക്കും’ സദൃശരാണെന്ന് കുഞ്ഞികൃഷ്ണന്റെ പ്രസ്താവത്തില്‍ വാശിയുടെ ചൂടുണ്ടെങ്കിലും സത്യത്തിന്റെ വെളിച്ചമില്ല. മാര്‍കേസിന്റെ ‘One Hundred Years of Solitude’. റോ ആബാസ്തോസിന്റെ ‘I the Supreme’. ഹെര്‍മാന്‍ ബ്രോഹിന്റെ ‘Sleep- walkers’. കാസാന്‍ദ്സാക്കീസിന്റെ ‘Christ recrucified’ ഇവയുടെ ഏഴയലത്തു വരുന്ന ഒരു നോവലും നമുക്കില്ല. എന്തിനു പടിഞ്ഞാറന്‍ ദേശത്തേക്കു പോകുന്നു? ‘ആരോഗ്യനികേതന’ത്തെ സമീപിക്കാന്‍ യോഗ്യതയുള്ള ഒരു നോവലെങ്കിലും നമുക്കുണ്ടോ? “ഞാനൊന്നു ചോദിക്കട്ടെ സാദരം”. കുഞ്ഞികൃഷ്ണന്‍ താനീസാക്കിയുടെ എല്ലാ നോവലുകളും വായിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ കൃതികള്‍ക്കു സദൃശ്യങ്ങളായി ഇവിടെ നോവലുകളുണ്ടോ?

നമ്മുടെ നാടകസാഹിത്യം തുച്ഛമാണു. മേരി കെറലിയുടെ ‘ബറാബസി’ന്റെ അനുകരണമായ ‘കാല്‍വരിയിലെ കല്പപാദപം (കൈനിക്കര പദ്ഭനാഭപിള്ള) റ്റാഗോറിന്റെ The King of the Dark Chamber-ന്റെ അനുകരണമായ ‘മോഹവും മുക്തിയും’ (കൈനിക്കര കുമാരപിള്ള — തന്റെ നാടകം അനുകരണമാണെന്നു കുമാരപിള്ള തന്നെ എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ട്). എന്‍. കൃഷ്ണപിള്ളയുടെ വെറും ക്രാഫ്റ്റുകളായ കുറെ നാടകങ്ങള്‍. തോപ്പില്‍ ഭാസിയുടെ more spectacle എന്നു നെഹ്റു വിശേഷിപ്പിച്ച ചില നാടകങ്ങള്‍. ഷൊര്‍ഷ് കൈസറിന്റെ ‘Coral’, Gas’ ഈ നാടകങ്ങളുടെ സംക്ഷിപ്തരൂപമായ ‘സമത്വവാദി’ (പുളിമാന പരമേശ്വരന്‍പിള്ള) ഇവയേ നമുക്കുള്ളൂ. കേരളീയര്‍ക്കു സാമുവല്‍ ബക്കിറ്റ്, യെനസ്കോ, വാറ്റ്സ്റ്റാഫ് ഹാവല്‍, പേറ്റര്‍ ഹന്‍റ്റ്കെ ഇവരൊക്കെയുണ്ടോ? അല്പമായ സൗന്ദര്യത്തിന്റെയും ക്ഷുദ്രമായ ധിക്ഷണാശക്തിയുടെയും ചെറിയ വൃത്തത്തിനകത്തു സസുഖം വര്‍ത്തിക്കുന്ന നമ്മുടെ സാഹിത്യസൃഷ്ടികളെ നോക്കി കുഞ്ഞികൃഷ്ണന്‍ അഹോരൂപം! അഹോസ്വരം! എന്നു ഉദ്ഘോഷിക്കുന്നു.