close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 04 27


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 04 27
ലക്കം 554
മുൻലക്കം 1986 04 20
പിൻലക്കം 1986 05 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പ്രിയപ്പെട്ട വായനക്കാർ സി.വി. രാമൻപിളളയുടെ പടം കണ്ടിട്ടുണ്ടാവും. വിശാലമായ നെറ്റിത്തടം. തഴച്ചു വളർന്നു കറുപ്പാർന്ന പുരികങ്ങൾ. തീക്ഷ്ണങ്ങളായ കണ്ണുകൾ. മഹത്വം വിളിച്ചോതുന്ന ദീർഘ നാസികയും വലിയ ചെവികളും. പ്രായംകൂടിയവരെപ്പോലും പേടിപ്പിക്കുന്ന കപ്പടാ മീശ. നിശ്ചയ ദാർഢ്യം ഉദ്ഘോഷിക്കുന്ന ചുണ്ടുകൾ. തെല്ലൊരു പുച്ഛംകലർന്ന മന്ദഹാസം. തലമുടി പറ്റെ ക്രോപ്പ് ചെയ്തിരിക്കുന്നു. വിശാലമായ വക്ഷസ്സും അതിനെ അലങ്കരിക്കുന്ന രുദ്രാക്ഷമാലയും. ഇരിപ്പിടത്തിന്റെ പൊക്കം കൂടിയതുകൊണ്ടാവാം ഈ സാഹിത്യകാരന്റെ കാലുകൾ നിലത്തു തൊടുന്നില്ല. കാലുകൾക്കു വേണ്ടിടത്തോളം നീളമില്ലാത്തതു കൊണ്ടാണു അവ താഴെ തൊടാത്തതെന്നു കരുതുന്നത് ശരിയല്ല. പൗരുഷത്തിന്റെ മൂർത്തിമദ്ഭാവമാണു ചിത്രത്തിലെ സി.വി. രാമൻപിള്ള. അദ്ദേഹത്തിന്റെ അടുത്തു ചെല്ലാൻതന്നെ അക്കാലത്ത് ആളുകൾ പേടിച്ചിരിക്കും. ചെന്നാൽ തോന്നിയമട്ടിൽ സംസാരിക്കാനും സാധിക്കില്ല. അത്രയ്ക്കുണ്ട് ഔജ്ജ്വല്യം. ഈ ഉജ്ജ്വലതയുള്ള മനുഷ്യൻ ഇങ്ങനെയേ എഴുതൂ: “ഈ യാത്രയ്ക്കിടയിൽ ദൈവഗതിയുടെ അപ്രമേയത്വം കൊണ്ട് ആ അപൂർവ്വാവധൂതൻ ബാല ഗാംഗുറാം പ്രഭുവിന്റെ വക രാജധാനിയും ചൈത്രരഥങ്ങളും, അതുകളുടെ ഐശ്വര്യശ്രീവിലാസവും കണ്ട് അതുവരെ ഭ്രമുഖവീക്ഷണനായി നിഷ്കാമഗർവവും മൗനവും അവലംബിച്ചുപോന്ന ആ മഹിഷാകാരത്തിന്റെ കണ്ഠം ഒന്നു നിവർന്ന്, ചില സന്തോഷാക്രോശങ്ങൾകൊണ്ടു മുൻപിൽ കണ്ട ഭാഗ്യമഹിമാവെ അഭിവാദ്യംചെയ്തു.” (രാമരാജാബഹദൂർ-അദ്ധ്യായം ഒന്ന്) സി.വി. രാമൻ പിള്ളയുടെ ആകൃതിക്ക് ചേർന്നിരിക്കുന്ന ശൈലിയും.

ചങ്ങമ്പുഴയെ വായനക്കാരിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും. അദ്ദേഹത്തിന്റെ ജീവിതാസ്തമയത്തോട് അടുപ്പിച്ചു കണ്ട ആളുകൾക്ക് ഞാൻ പറയുന്നതു അത്രകണ്ടു വിശ്വാസം ജനിപ്പിച്ചില്ലെന്നുവരും. ചങ്ങമ്പുഴയ്ക്ക് ഇരുപത്തഞ്ചു വയസ്സുള്ളകാലത്ത് ഞാനദ്ദേഹത്തെ പലതവണ കണ്ടു. സുന്ദരനായിരുന്നു ആ കവി. അതിസാന്ദ്രതയാർന്ന മുടി. കവിയുടെ അർദ്ധനിമീലിതങ്ങളായ കണ്ണുകൾ. കാണുന്നവന് താനൊരു യുവതിയായിരുന്നെങ്കിൽ എന്ന അഭിലാഷമുളവാക്കുന്ന മുഖശ്രീ. കറുത്ത ഫ്രയിമുള്ള കണ്ണാടിയുടെ മുകളിലൂടെയുള്ള നോട്ടം. ഭംഗിയാർന്ന ചിരി. ആ ചിരി മറയ്ക്കാൻ അദ്ദേഹം കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്ന രണ്ടാം മുണ്ടെടുത്തു വായ് മൂടും. എങ്കിലും ചിരിയുടെ ശോഭ മുഖമാകെ വ്യാപിച്ചിരിക്കും. പ്രഭാഷണം നിർവഹിക്കുകയാണെങ്കിൽ കാവ്യാത്മകങ്ങളായ വാക്യങ്ങൾ അനർഗ്ഗളം പ്രവഹിച്ചുകൊണ്ടിരിക്കും. ചങ്ങമ്പുഴയെ കണ്ടാൽ പുരുഷന്മാർക്കു പോലും കണ്ണെടുക്കാൻ തോന്നുകില്ല. ആ വിധത്തിൽ സൗഭഗമുള്ള കവി

മലരണി ലതികകൾ വിലസിന ശിശിരത-
യമുനാ തീരത്തിൽ
മലയാനിലനലയിളകിയൊലിക്കും
ഹരിത വനാന്തത്തിൽ
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ
ഗോപാലൻ, വന മാലാകലിത-
നുദാര, നതി പ്രിയദൻ
മദന മനോഹര വിഗ്രഹനായ് തവ
ഹൃദയേശൻ, കണ്ണൻ
മരുവീടുന്നു മനസിജവിവശൻ
മരതക മണിവർണ്ണൻ

എന്നു സൗന്ദര്യം ഘനീഭവിക്കുന്ന മട്ടിൽ എഴുതിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.

ജി. ശങ്കരക്കുറുപ്പിനെ കണ്ടത് ഒന്ന് ഓർമ്മിച്ചുനോക്കൂ. എന്തൊരാഭിജാത്യം! എന്തൊരുദാത്തത! തെല്ലുപോലും വൈഷയികത്വമില്ല ആ മുഖത്തിന്റെ ഐശ്വര്യത്തിന്. അദ്ദേഹം ആ ആകാരോജ്ജ്വലതയ്ക്കു യോജിച്ച മട്ടിലാണ്.

നിദ്രയില്ലാത്താരക്തനേത്രനായ് പുലർച്ചയ്ക്കു
ഹൃദ്രമനെത്തും നാളെനോക്കുമീ മുറ്റത്തെന്നെ;
വിളറും മുഖം വേഗം തെക്കൻ കാറ്റടിച്ചടർ
ന്നിളമേൽക്കിടക്കുമെൻ മ്ലാനമാമംഗം കാൺകെ
ക്ഷണമാനില്പിൽത്തന്നെ നിന്നുപോയേക്കാം, പിന്നെ
പ്രണയാകുലൻ നാഥനിങ്ങനെ വിഷാദിക്കാം

എന്ന് എഴുതുന്നത്. വ്യക്തിയുടെ ബാഹ്യാകാരത്തിനും ലക്ഷണത്തിനും അയാളുടെ രചനയോടുബന്ധമുണ്ട് എന്നാണ് എന്റെ വിശ്വാസം. കുമാരാനാശാന് ഇടപ്പള്ളി രാഘവൻപിള്ളയുടെ ശരീരമാണ് ഉണ്ടായിരുന്നതെങ്കിൽ “ഹേമക്ഷ്മാധരകൂടകല്പകമലർക്കാവിന്റെ ഭാഗങ്ങളിൽ” എന്നു തുടങ്ങുന്ന അതിസുന്ദരമായ ശ്ലോകം രചിക്കാൻ കഴിയുമായിരുന്നില്ല.

പരിഹാസ കഥ

ഭാരതത്തിന്റെ ശത്രു ഭീകരന്മാരെ പരിശീലിപ്പിച്ചു വിടുന്ന പാകിസ്ഥാനല്ല. പാകിസ്ഥാന് ആയുധങ്ങളേറെ നൽകി ആ രാജ്യത്തെ ഭാരതത്തെക്കാൾ സുശക്തമാക്കുന്ന അമേരിക്കയല്ല. ഭാരതത്തിന്റെ ശത്രു നമ്മളിൽ ഓരോരുത്തരിലും കുടികൊള്ളുന്ന രാക്ഷസനാണ്. അവനെ മെരുക്കിയെടുക്കാത്തിടത്തോളം കാലം അപരാധം ചെയ്യാത്തവർ വെടിയുണ്ടകളേറ്റു രാജവീഥികളിൽ ചത്തു വീഴും. ആ രാക്ഷസനെ മെരുക്കിയെടുക്കൂ. പാകിസ്ഥാൻ നമുക്കു ശഷ്പ തുല്യമാണ്. അമേരിക്കയുടെ ന്യൂക്ലിയർ ബോംബ് തൃണസദൃശമാണ്.

വ്യക്തിയുടെ ബാഹ്യാകാരത്തിനും ലക്ഷണത്തിനും അയാളുടെ രചനയോടു ബന്ധമുണ്ട് എന്നാണ് എന്റെ വിശ്വാസം.

ഇംഗ്ലീഷുകാരുടെ തിരോധാനത്തോടു കൂടി സ്വാതന്ത്ര്യം സ്വർഗ്ഗത്തിലേക്ക് ഉയരുമെന്ന് നമ്മൾ ആഗ്രഹിച്ച ഭാരതം കൂടുതൽ പാരതന്ത്ര്യത്തിലേക്ക് വീണുപോയി. നമ്മുടെ അടിമത്തം കൂടുതലായി. ഇവിടത്തെ ജീർണ്ണതയ്ക്കെതിരെ ശബ്ദ്മുയർത്താൻ പരിഹാസകവികൾ ഉണ്ടാകേണ്ടതാണ്. ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇംഗ്ലീഷുകാരുടെ തിരോധാനത്തോടുകൂടി “സ്വാതന്ത്ര്യ സ്വർഗ്ഗ”ത്തിലേക്ക് ഉയരുമെന്ന് നമ്മൾ ആഗ്രഹിച്ച ഭാരതം കൂടുതൽ പാരതന്ത്ര്യത്തിലേക്കു വീണു പോയി. നമ്മുടെ അടിമത്തം കൂടുതലായി. ഇതിനു ഹേതു ഓരോ വിഭാഗവും ഓരോ ഐഡിയോളജിയെ പിന്തുടർന്നതാണ്. ഐഡിയോളജിയെ പിന്തുടരുമ്പോൾ അല്ലെങ്കിൽ അതിനെ ആശ്ലേഷിക്കുമ്പോൾ മനുഷ്യനിലെ തിന്മ – രാക്ഷസൻ – തലയുയർത്തും. അവൻ ഏതൊരു വ്യക്തിയിൽ അമർന്നിരുന്നുവോ ആ വ്യക്തിയെ തൃണവൽഗണിച്ചുകൊണ്ട് പുറത്തു ചാടി വധ പരിപാടികളിൽ മുഴുകും. ഈ രാക്ഷസനെ അമർച്ചചെയ്യാനുള്ള ഒരു മാർഗ്ഗം ഇവിടെ സൂചിപ്പിച്ചുകഴിഞ്ഞു. അത് ഐഡിയോളജിയുടെ നിരാകരിക്കൽ തന്നെ. അതിനുശേഷം ഭാവനയുടെ ദീപ്തിയിൽ ഭാരതീയരെയാകെ നിറുത്താൻ ശ്രമിക്കണം. ഭാവനയില്ലെങ്കിൽ എല്ലാം നശിക്കും. കാലത്തു പാഠശാലയിൽ പോകാൻ മടിക്കുന്ന പിഞ്ചുകുഞ്ഞിനെ വലിച്ചിട്ടുതല്ലുന്ന അച്ഛന് അല്ലെങ്കിൽ അമ്മയ്ക്ക് ഭാവനയില്ല. അതുണ്ടെങ്കിൽ ആ കുഞ്ഞിനെ മൃഗീയമായി അടിക്കുകയില്ല. ഇത് ക്ഷുദ്രമായ ഒരുദാഹരണം. ഭാരതത്തെ സാകല്യാവസ്ഥയിൽ നോക്കൂ. എങ്ങും ഭാവനാരാഹിത്യം കാണാം. അതിന്റെ ഫലങ്ങളാണ് ഇന്നത്തെ സംഘട്ടനങ്ങളും വധങ്ങളും. ഭാവനയിലൂടെ ഐക്യം കൈവരുത്താൻ കഴിയും. പക്ഷേ അവയും ഐഡിയോളജിക്കു വിധേയങ്ങളായിരിക്കുന്നു.

ഈ ദുഃസ്ഥിതിയെ ഒരു സറ്റയറിലൂടെ ചിത്രീകരിക്കുന്നു കെ. എൽ. മോഹനവർമ്മ (‘റൂട്ട് മാർച്ച്’—കലാകൗമുദി). രാഷ്ട്രവ്യവഹാരത്തിൽ അന്തർഭവിച്ച സകല കാപട്യങ്ങളെയും ഹാസ്യാത്മകമായി സ്ഫുടീകരിച്ചിരിക്കുന്നു ഈ കഥാകാരൻ. ഹാസ്യം ലക്ഷ്യവേധിയായ അമ്പാണ്. ആ അമ്പ് കൊള്ളേണ്ടിടത്തു കൊള്ളുന്നു എന്നതാണ് ഇക്കഥയുടെ സവിശേഷത.

* * *

രാജ്യം അധഃപതിക്കുന്തോറും കോമിക് കവികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. അരിസ്റ്റോഫനീസിന്റെ ആവിർഭാവം അദ്ദേഹത്തിന്റെ രാജ്യത്തിലെ അക്കാലത്തെ ജീർണ്ണതയുടെ ഫലമാണ്. ഇവിടത്തെ ജീർണ്ണതയ്ക്ക് എതിരെ ശബ്ദമുയർത്താൻ പരിഹാസ കവികൾ ഉണ്ടാകേണ്ടതാണ്. ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യം ഇക്കണക്കിനു മുന്നോട്ടു പോയാൽ ഇവിടെ ഓരോ വ്യക്തിയും പരിഹാസ സാഹിത്യകാരനായി മാറും.

സത്യത്തിൽ സത്യം

പണ്ടൊരിക്കൽ മലയാളനാട് വാരികയിൽ എഴുതിയതാണ്. അതു വായിച്ചവർ സദയം ക്ഷമിക്കണം. ഞാൻ സെക്രിട്ടേറിയറ്റിൽ ഗുമസ്തനായിരുന്ന കാലത്ത് ഫയലെടുത്ത് അസിസ്റ്റന്റ് സെക്രിട്ടറിയോ ഡെപ്യൂട്ടി സെക്രിട്ടറിയോ ആയിരുന്ന കുഞ്ഞുകൃഷ്ണന്റെ മുൻപിലെത്തി (പില്ക്കാലത്ത് പബ്ലിക് സർവീസ് കമ്മീഷനിൽ പോയ കുഞ്ഞുകൃഷ്ണനല്ല. കൊച്ചിയിലെ ഒരു കുഞ്ഞുകൃഷ്ണൻ). അദ്ദേഹം സ്നേഹത്തോടെ ചോദിച്ചു: “കൃഷ്ണൻനായരേ, ഒരു…പിള്ളയുണ്ടോ…സെക്ഷനിൽ?” [കൊച്ചിയിലെ പൗരനായിരുന്നതുകൊണ്ടാണ് ഈ മര്യാദ. ഇരുപതുരൂപ പ്രതിമാസ ശംബളത്തിൽ ക്ലാർക്കായി കയറി ജീവിസ്താമയത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായവൻ – തിരുവിതാംകൂറുകാരൻ – ഏയ് കൃഷണൻനായരേ, ഏയ് ജോർജ്ജേ, ഏയ് പരീതേ ഇത്യാദി.] കുഞ്ഞുകൃഷണന്റെ ചോദ്യത്തിന്റെ പൊരുൾ എനിക്കു പിടികിട്ടി. ഞാനങ്ങോട്ട് ചോദിച്ചു: “എന്താ സാർ, അമ്മായി മരിച്ചു. ശവം സംസ്കരിക്കുന്നതിന് 25 രൂപ വേണമെന്നു പറഞ്ഞുവാങ്ങിച്ചോ?” “അതേ” എന്ന് അദ്ദേഹത്തിന്റെ മറുപടി. “എന്നാലത് ഇനി കിട്ടുകയില്ല” എന്ന് എന്റെ അറിയിപ്പും.

ഈ സംഭവം കഴിഞ്ഞ് ഒരാഴ്ചയായിരിക്കും… പിള്ള കാലത്ത് എന്റെ വീട്ടിൽ കയറിവന്നു. മുഖത്ത് ദൈന്യം. എനിക്ക് കാര്യം മനസ്സിലായി. എങ്കിലും “എന്തുവേണം?” എന്നു മര്യാദയോടു ചോദിച്ചു… പിള്ള പറഞ്ഞു: “എന്റെ അമ്മായി – ഭാര്യയുടെ അമ്മ – കാലത്തു മരിച്ചു. ശവമടക്കാൻ ഇരുപത്തഞ്ചുരൂപ തരണം.” ഞാൻ പറഞ്ഞു: “എന്റെ കൈയിൽ രൂപയില്ല. തൊട്ടപ്പുറത്ത് പി.ജി. കൃഷ്ണപിള്ള (സെക്രിട്ടേറിയറ്റിലെ ഒരുദ്യോഗസ്ഥൻ) താമസിക്കുന്നു. അദ്ദേഹത്തോട് ചോദിച്ചാട്ടെ. ഇല്ലെങ്കിൽ നമ്മുടെ സെക്രിട്ടറി കുഞ്ഞുകൃഷ്ണനോടു ചോദിച്ചാലും മതി. പുള്ളിക്കാരൻ ധനികനാണ്… പിള്ള തലതാഴ്ത്തി ഇറങ്ങിപ്പോയി. അദ്ദേഹം ശമ്പളം മുഴുവൻ ബാങ്കിലിടും. വീട്ടുചെലവിനുവേണ്ടി ഓരോ ദിവസവും അമ്മായിയെ കൊല്ലും.

കേട്ടിട്ട് അസത്യമാണെന്നു തോന്നുന്നുണ്ടാവും. അല്ലേ? അസത്യമല്ലെന്നു മാത്രമല്ല, ഇത് സത്യത്തിൽ സത്യവുമാണ്. ഞാനൊരു വൈക്കം മുഹമ്മദ് ബഷീറായിരുന്നെങ്കിൽ ഇദ്ദേഹത്തെ കഥാപാത്രമാക്കി കഥ എഴുതിയേനെ. ദൗർഭാഗ്യം. ഞാൻ കൃഷ്ണൻനായർ മാത്രമാണ്, ബഷീറല്ല. മിസ്റ്റ്ർ… പിള്ളയെപ്പോലെയല്ലെങ്കിലും മറ്റൊരുവിധത്തിൽ ചാതുര്യമാർന്ന ഒരു കുഞ്ഞിമ്മൂസയെ വിദഗ്ധമായി അക്ബർ കക്കട്ടിൽ അവതരിപ്പിച്ചിരിക്കുന്നു (‘വലിയ വീട്ടിൽ പാർക്കും കുറ്റിക്കാട്ടിൽ കുഞ്ഞിമൂസ’— ദേശാഭിമാനി വാരിക). അയാൾ – കുഞ്ഞിമ്മൂസ – ഒരു സ്പെസിമനാണ്. പ്രായമേറെയായി. മുടന്തൻ. എങ്കിലും ലോകത്തുള്ള സകല പെണ്ണുങ്ങളെയും വിവാഹം ചെയ്യാൻ നടക്കുകയാണ്. ആഗ്രഹം കേറിയങ്ങു മൂർദ്ധാവിലെത്തിയപ്പോൾ അയാൾ ഒരു പണിപറ്റിച്ചു. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ വിവാഹം കഴിക്കേണ്ട പെണ്ണിനെ താൻ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിയിച്ചുകൊണ്ട് കുഞ്ഞിമ്മൂസ ക്ഷണക്കത്ത് അച്ചടിച്ചു. പെണ്ണിന്റെ ചേട്ടൻ പൊലീസ് ഇൻസ്പെക്ടറും. കഥ പറയുന്ന ആളിന്റെ സൗജന്യമാധുര്യം ആസ്വദിച്ച് കുഞ്ഞിമ്മൂസ രക്ഷപ്പെട്ടു. മനുഷ്യ ജീവിതത്തിന്റെ ഒരംശമെടുത്ത് ലേശം സ്ഥൂലീകരണത്തോടുകൂടി ഭാവനാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു എന്നതാണ് ഇക്കഥയുടെ സവിശേഷത.

മീൽസ് റെഡി

എദ്മൊങ് ഗൊങ്കൂറിന്റെയും ഷ്യൂൾ ഗൊങ്കൂറിന്റെയും Journal വിജ്ഞാനപ്രദമാണ്. അതിലൊരിടത്ത് അക്കാലത്തെ ഫ്രഞ്ച് ചക്രവർത്തിയുടെ സ്വഭാവം വിശദമാക്കിയിട്ടുണ്ട്. പാരീസിലെ കൊട്ടാരമായിരുന്ന ത്വീൽറീയിൽ എന്നും ഓരോ പുതിയ യുവതിയെ കൊണ്ടുവരും. ഒരു മുറിയിൽവച്ച് അവൾ അനാവരണം ചെയ്യപ്പെടുന്നു. അടുത്ത മുറിയിൽ നഗ്നനായി നില്ക്കുന്ന ചക്രവർത്തിയുടെ അടുക്കലേക്ക് നഗ്നയാക്കപ്പെട്ട അവൾ നയിക്കപ്പെടുന്നു. “ചക്രവർത്തി തിരുമനസ്സിന്റെ മുഖമൊഴിച്ച് എവിടെ വേണമെങ്കിലും നിനക്ക് ചുംബിക്കാം” എന്നാണ് അവൾക്ക് കിട്ടുന്ന നിർദ്ദേശം. ഈ ലോകത്ത് വേറൊരിടത്തും മുഖത്തിന് ഇത്രകണ്ട് വിശുദ്ധി കല്പിച്ചിട്ടില്ലെന്ന് എഴുതി ഗൊങ്കൂർ സഹോദരന്മാർ തങ്ങളുടെ ചക്രവർത്തിയെ കളിയാക്കുന്നു (വായിക്കേണ്ട പുസ്തകമാണിതെന്ന് ഒരിക്കൽക്കൂടി സൂചിപ്പിക്കട്ടെ). കലാകഞ്ചുകം ധരിക്കാത്തകഥാംഗന — വസ്ത്രാക്ഷേപം ചെയ്യപ്പെട്ടകഥാംഗനയെന്നു പറയുന്നതാവും കൂടുതൽ ശരി — എക്സ്പ്രസ്സ് വാരികയുടെ താളിൽ ‘വൈകിവന്ന വസന്തം’ എന്ന പേരിൽ നില്ക്കുന്നു. ദയ തോമാട്ടാണ് ഇവളെ വസ്ത്രാക്ഷേപം നടത്തിയത്. ഈ പെണ്ണ് മുണ്ടുടുത്തു നില്ക്കുന്ന സഹൃദയന്റെ മുഖത്തുതന്നെ ചുംബിക്കുന്നു; അതിനെ മലീമസമാക്കുന്നു. അമ്മാവന്റെ മോളെ വിവാഹം ചെയ്യാൻ ഒരുത്തനു കൊതി. മൂപ്പിൽ സമ്മതിക്കുന്നില്ല. അവൻ ഗൾഫിൽ പോയി. പെണ്ണിന്റെ തന്ത ഏർപ്പാടുചെയ്ത വിവാഹം കുഴപ്പത്തിലാകുന്നു. വരൻ കള്ളക്കടത്തുകാരനായതുകൊണ്ട് പൊലീസ് കല്യാണമണ്ഡപത്തിൽ നിന്ന് അവനെ പിടിച്ചൂകൊണ്ടുപോകുന്നു. വർഷങ്ങൾ കഴിഞ്ഞ് ഗൾഫിൽ പോയവൻ തിരിച്ചെത്തുമ്പോൾ തന്തതന്നെ അയാളോട് അപേക്ഷിക്കുന്നു മകളെ വിവാഹം കഴിക്കാൻ. ചില ഹോട്ടലുകളിൽ എപ്പോഴും ‘മീൽസ് റെഡി’ എന്ന ബോർഡ് തൂക്കുന്നതുപോലെ ഗൾഫ് കാരനും ‘റെഡി’ എന്ന ബോർഡ് തൂക്കുന്നു. കാപ്പി കൊണ്ടുവന്ന പെണ്ണിന്റെ കൈയിൽ കേറി അവൻ പിടിക്കുകയോ അതോ അവളെത്തന്നെ ആശ്ലേഷിക്കുകയോ ചെയ്യുമ്പോൾ കഥ തീരുന്നു. ബലാൽക്കാര ചുംബനം എന്നൊക്കെ ഞാൻ പറഞ്ഞത് ഗൊങ്കൂർ സഹോദരന്മാരുടെ വിശിഷ്ടമായ ഗ്രന്ഥം പരിചയപ്പെടുത്തിത്തരാനാണ്. ബലാൽക്കാരചുംബനത്തിനുമുണ്ട് ഒരു മാന്യത. ഇതെഴുതിയ ആൾ സഹൃദയന്റെ മുഖത്ത് കാർക്കിച്ചുതുപ്പുകയാണ് യഥാർത്ഥത്തിൽ. ദൗർഭാഗ്യംകൊണ്ട് ഇത്തരം അധമകൃത്യങ്ങൾക്കു ശിക്ഷനല്കാൻ പീനൽകോഡിൽ വ്യവസ്ഥയില്ല.

താങ്ങാൻ വയ്യ

ദയ, തോമാട്ടിന്റേതു ‘വൈകിവന്ന വസന്തമാണ്. ഗൃഹലക്ഷ്മിയിൽ ഡോക്ട്ർ ഓമനാ ഗംഗാധരന്റെ കഥയുടെ തുടക്കം മാത്രമേ മാസികയിൽ വന്നിട്ടുള്ളൂ. അതുകൊണ്ട് മൂല്യനിർണ്ണയം സാദ്ധ്യമല്ല. എങ്കിലും ഉണ്ണിയെക്കണ്ടാൽ ഊരിലെ പഞ്ഞമറിയാമല്ലോ. കഥയുടെ ആരംഭം നോക്കുക. “ഒരു വസന്തം കൂടി പോയ് മറഞ്ഞു. ഇനി ഒരിക്കലും കടന്നുവരാത്ത വർണ്ണപൊലിമയാർന്ന പകലുകൾ യാത്രയായി. പോയ വസന്തത്തിന്റെ വർണ്ണം മനസ്സിൽ പീലിവിടർത്തി നിന്നാടുകയാണ്.” ഇതാണ് ഫാൾസ് റൈറ്റിങ്. ടോൾസ്റ്റോയി പറഞ്ഞതുപോലെ പറയാം. പൊയറ്റിക് വസന്തം പോയിമറഞ്ഞു. പൊയറ്റിക് വർണ്ണപ്പൊലിമയാർന്ന പൊയറ്റിക് പകലുകൾ യാത്രയായി. വീണ്ടും പൊയറ്റിക് വസന്തം. അത് പൊയറ്റിക് പീലി വിടർത്തുന്നു. പിന്നീട് പൊയറ്റിക് ആട്ടം. ഈ പൊയട്രി താങ്ങാൻ എന്നെക്കൊണ്ട് ആവുന്നില്ല. ഞാൻ വായനയ്ക്കു പൂർണ്ണവിരാമമിടട്ടെ.

* * *

1945. നെടുമങ്ങാട്ടൊരു സമ്മേളനത്തിന് എൻ. ഗോപാലപിള്ളയും എൻ. കൃഷ്ണപിള്ളയും വന്നു. അന്ന് നെടുമങ്ങാട്ട് താമസിച്ചിരുന്ന ഞാൻ സമ്മേളനത്തിൽ ശ്രോതാവായിരുന്നു. സ്വാഗതപ്രഭാഷണത്തിനു ശേഷം റിപ്പോർട്ട് വായന. ഏതാണ്ട് ഇമ്മട്ടിൽ: പകലോൻ പടിഞ്ഞാറുചാഞ്ഞപ്പോൾ, പൊന്നൊളി പരന്നപ്പോൾ നാഗരികതയാർന്ന ഈ നെടു വൻകാട്ടിന്റെ നിത്യഹരിതശ്രീയെന്നോണം നാനാതരം ഗ്രന്ഥങ്ങൾ നിരത്തിക്കൊണ്ട് ഒരു ഗ്രന്ഥാലയം ഇവിടെ രൂപം കൊള്ളുകയായി. സമ്പന്നതയുടെയും സൗഭാഗ്യത്തിന്റെയും സാരസ്യത്തിന്റെയും നികേതനമായി മാറിയ ഈ സാംസ്കാരിക കേന്ദ്രത്തിന്റെ ഈ വാർഷികസമ്മേളനം സമുചിതമായി ഉദ്ഘാടനം ചെയ്യാൻ പോകുന്നത് സംസ്കൃതപണ്ഡിതനും സുകുമാരകളേബരനുമായ സാക്ഷാൽ ഗോപാലനാണ്… ഇങ്ങനെ അർത്ഥരഹിതമായി അരമണിക്കൂർനേരം റിപ്പോർട്ട് വായന. ഗോപാലപിള്ളസ്സാർ എഴുന്നേറ്റു. “ഇതുപോലെ കവിത നിറഞ്ഞ ഒരു റിപ്പോർട്ട് ഞാൻ ഈ ജീവിതത്തിനിടയ്ക്കു കേട്ടിട്ടില്ലെ”ന്നു നിന്ദാസ്തുതി നടത്തിയതിനു ശേഷം ഏതാണ്ട് അരമണിക്കൂർനേരം കാവ്യമയമായിത്തന്നെ അദ്ദേഹം പ്രസംഗിച്ചു. “ഇതിൽക്കൂടൂതലായി എനിക്കു കവിത വരുന്നില്ല.” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇരുന്നു. എൻ. കൃഷ്ണപിള്ള “ആവശ്യകതയാർന്ന ചില അനാവശ്യങ്ങൾ” എന്ന വിഷയത്തെക്കുറിച്ച് പ്രൗഢമായി പ്രസംഗിച്ചു. നാല്പതുകൊല്ലം കഴിഞ്ഞിരിക്കുന്നു ഈ സംഭവത്തിനുശേഷം. എങ്കിലും റിപ്പോർട്ട് വായന എന്ന കാവ്യാഭ്യാസപ്രകടനം എനിക്കു മറക്കാൻ കഴിയുന്നില്ല.

ഭാവഗീതം പോലെ

കാചത്തിലൂടെ കടന്നുവരുന്ന രശ്മി കേന്ദ്രീകരിക്കുന്ന ബിന്ദുവിനെ ഫോക്കൽ പോയിന്റ് എന്നു വിളിക്കുന്നു. ഏതു സംഭവത്തിനും ഇതുപോലെയൊരു കേന്ദ്രബിന്ദു ഉണ്ട്. അതു കണ്ടുപിടിക്കുന്നതിലാണ് കലാകാരന്റെ പ്രാഗൽഭ്യമിരിക്കുന്നത്. സക്കറിയയ്ക്ക് ഈ ബിന്ദു കണ്ടെത്താൻ സാമർത്ഥ്യമുണ്ട്. യേശു ജനിച്ചുവെന്ന് അറിഞ്ഞപ്പോൾ ഹെറോദേസ് രാജാവ് രണ്ടു വയസ്സിനു താഴെയുള്ള എല്ലാ ആൺകുട്ടികളെയും കൊന്നുകളയാൻ ആജ്ഞാപിച്ചത് ബൈബിളിലെ കഥയാണ്. എല്ലാവർക്കുമറിയാവുന്ന ആ കഥയുടെ കാചത്തിലൂടെ സക്കറിയ ഭാവനയുടെ രശ്മികൾ പായിക്കുന്നു. അത് ഫോക്കൽ പോയിന്റിൽ വന്നുവീഴുമ്പോൾ നമ്മൾ സത്യം അതിന്റെ തീക്ഷ്ണശോഭയോടെ കാണുന്നു. പ്രവാചക‌ന്മാരെല്ലാം ചോരയിലൂടെയാണോ അവതരിക്കുന്നത് എന്നു നമ്മളും ചോദിക്കുന്നു. സത്യത്തിന്റെ പ്രഭാകര ദീപ്തി മാത്രമല്ല ഇക്കഥയ്ക്കുള്ളത്. “മിതവും സാരവത്തുമായ വാക്കാണ് വാഗ്മിത” എന്ന ചൊല്ലിനെ സാർത്ഥകമാക്കുന്ന ആഖ്യാനം.” അതിനു ചടുലതയുണ്ട്. പ്രധാന വികാരത്തെ നേർപ്പിച്ചു കൊണ്ടൂവന്ന് തികഞ്ഞഭാവാത്മകത്വം സൃഷ്ടിക്കുന്ന കലാവൈദഗ്ധ്യം. എല്ലാംകൊണ്ടും ലിറിക്പോലെ മനോഹരമാണ് സക്കറിയയുടെ ‘ആർക്കറിയാം’ എന്ന ഇക്കഥ (മാത്യഭൂമി ആഴ്ചപ്പതിപ്പിലാണ് കഥ).

സമുദായ ദ്രോഹം

ലോകചരിത്രം നോക്കുക. സംസ്കാരത്തെ വികസിപ്പിക്കുന്നവരുടെ കൂട്ടത്തിൽ സംസ്കാരത്തെ നശിപ്പിക്കുന്നവരുമുണ്ടാകും. അരിസ്റ്റോട്ടിലിന്റെ കാലത്ത് അലക്സാണ്ടർ. മഹാത്മാഗാന്ധിയുടെ കാലത്ത് ഹിറ്റ്‌ലർ. മനുഷ്യ സംസ്കാരത്തിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനുവേണ്ടി മഹാന്മാർ ഗ്രന്ഥങ്ങളെഴുതി. അത്തരം ക്ലാസിക്കുകൾ – അമ്പതിനായിരത്തോളം ക്ലാസിക്കുകൾ – തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ രണ്ടാമത്തെ നിലയിൽ മൂന്നുവർഷങ്ങളോളമായി തടവറയിൽ കഴിയുന്നു. ആരെയും അതിൽ നിന്ന് ഒരു പുസ്തകം പോലുമെടുക്കാൻ അനുവദിക്കുന്നില്ല. ഉപയോഗിക്കാത്തതുകൊണ്ടു പുസ്തകങ്ങൾ – അമൂല്യങ്ങളായ പുസ്തകങ്ങൾ – പൊടിഞ്ഞു തകർന്നുകൊണ്ടിരിക്കുന്നു. സർക്കാരിനും ബഹുജനത്തിനും നഷ്ടം സംഭവിക്കുന്നു. മൈക്രോഫിലിം ചെയ്യാനാണ് ഇവ അംഗങ്ങൾക്കു നൽകാത്തതുപോലും. മൂന്നു കൊല്ലത്തോളമായിട്ടും 96 പുസ്തകങ്ങളേ മൈക്രോഫിലിം ചെയ്തിട്ടുള്ളുവെന്ന് പത്രത്തിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നു.

സംസ്കാരത്തെ വികസിപ്പിച്ച അമൂല്യഗ്രന്ഥങ്ങളെ സ്വയം പൊടിഞ്ഞു തകരാൻ അനുവദിച്ച് സംസ്കാരത്തെ നശിപ്പിക്കുന്നു തിരുവന്തപുരം പബ്ലിക് ലൈബ്രറി. ഇതു സാമാന്യമായ മനുഷ്യദ്രോഹമല്ല, അസാമാന്യമായ മനുഷ്യദ്രോഹമാണ്.

പ്രതിബദ്ധ സാഹിത്യകാരന്മാർക്ക് സാഹിത്യത്തിന്റെ മണ്ഡലത്തിൽ ചിരസ്ഥായിത്വം കാണുകയില്ല.

ക്വിസ് പ്രോഗ്രാം: ഏതു തിരുമണ്ടനും നടത്താവുന്ന നിഷ്പ്രയോജനമായ പരിപാടി. സിദ്ധാർത്ഥബാസു എന്ന സുന്ദരനെയും കവിതയെന്ന സുന്ദരിയെയും കാണാനാണ് ഞായറാഴ്ച ഒൻപതുമണിക്ക് ആളുകൾ ടെലിവിഷൻ സെറ്റിന്റെ മുമ്പിലിരിക്കുന്നത്.

ഇതിനുംപുറമെ വിലകൂടിയ കുറെ റഫറൻസ് ഗ്രന്ഥങ്ങൾ ഒരൊഴിഞ്ഞ സ്ഥലത്തു വച്ചിരിക്കുന്നു. അവ വച്ചിരിക്കുന്നിടത്തേക്ക് ആർക്കും പോകാൻ പാടില്ല. Masterpieces of Great Stories എന്നോ മറ്റോ പേരുള്ള മുപ്പതോളം വാല്യങ്ങൾ അക്കൂട്ടത്തിലുണ്ട്. അവയും അവപോലുള്ള മറ്റനേകം വിശിഷ്ട ഗ്രന്ഥങ്ങളും പൊടിഞ്ഞുതകരുന്നു. കെങ്കേമം എന്നു വിശേഷിപ്പിക്കാവുന്ന ഒരു റഫറൻസ് സെക്ഷൻ ലൈബ്രറിക്കുണ്ടായിരുന്നു. അതിൽനിന്ന് ഏറെ ഗ്രന്ഥങ്ങൾ എടുത്തു മാറ്റിയാണ് ഈ ക്ലോസ്ഡ്സെക്ഷൻ ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഞാൻ മുഖ്യമന്ത്രിക്കു പരാതി അയച്ചിരുന്നു. മറുപടിയായി കുറെ വെണ്ടർ വാക്യങ്ങൾ ടൈപ്പ്ചെയ്ത് എനിക്കു കിട്ടി. പക്ഷേ, രണ്ടാമത്തെ നിലയിലെ ക്ലാസ്സിക്കുകളിൽ നിന്ന് ഒരു പുസ്തകംപോലും എനിക്ക് പിന്നീടും എടുക്കാൻ കഴിഞ്ഞില്ല. കാന്റിന്റെയും സാർത്രിന്റെയും കോയ്റ്റ്സ്ലറുടെയും ക്രോച്ചെയുടെയും ലൂട്ട്‌വിഖിന്റെയും അമൂല്യഗ്രന്ഥങ്ങൾ. അവ സംസ്കാരത്തെ വികസിപ്പിച്ചവയാണ്. അവയെ സ്വയാ പൊടിഞ്ഞുതകരാൻ അനുവദിച്ച് സംസ്കാരത്തെ നശിപ്പിക്കുന്നു തിരുവനന്തപുരത്തെ ഈ സ്ഥാപനം. ഇത് സാമാന്യമായ മനുഷ്യദ്രോഹമല്ല. അസാമാന്യമായ മനുഷ്യദ്രോഹമാണ്. ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി അറിയണമെന്നുള്ളവർക്ക് മാർച്ച് 30-നു-യിലെ മാത്യഭൂമി ദിനപത്രത്തിൽ ജി. ശേഖരൻനായർ എഴുതിയ ‘അമൂല്യ ഗ്രന്ഥങ്ങൾ നശിക്കുന്നു’ എന്ന ലേഖനം വായിക്കാം. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഈ സ്ഥാപനം നേരിട്ടു ചെന്നുനോക്കിയാൽ ഇപ്പറഞ്ഞതൊക്കെ സത്യമാണെന്ന് അവർക്ക് ഗ്രഹിക്കാൻ കഴിയും. അല്ലാതെ പേപ്പർകട്ടിങ് എടുത്ത് for remarks എന്നെഴുതിയാൽ Arrangements are being made to rectify these minor defects എന്നു മറൂപടി വരും. അതിന്റെ താഴെ Yes, inform the editor of the paper accordingly എന്നു വേറൊരു വെണ്ടർവാക്യമെഴുതാനേ അവർക്ക് കഴിയൂ. ഈ വെണ്ടർവാക്യങ്ങളാണ് നമ്മുടെ നാടിനെ ഈ നിലയിൽ എത്തിച്ചത്.

നിരീക്ഷണങ്ങൾ

ജീവിതം നാടകമാണ്. മൂന്നങ്കമോ അഞ്ചങ്കമോ ഉള്ള നാടകം (ആശയം സ്വന്തമല്ല) പലരും രണ്ടങ്കങ്ങൾ അഭിനയിച്ചിട്ട് പോകുന്നു. പിന്നെക്കാണുന്നില്ല. ഈ സത്യത്തെയും അതിൽ ശോഭ പ്രസരിപ്പിക്കുന്ന സ്നേഹത്തെയും ഇമേജുകളിലൂടെ ആവിഷ്കരിക്കുന്നു ഇ.വി. ശ്രീധരൻ. കഥാമാസികയിലെ ഓർമ്മകളിൽ അലയുന്നവർ എന്ന കഥ.

തകഴി ശിവശങ്കരപ്പിള്ളയെക്കുറിച്ച് എന്റെ കൂട്ടുകാരൻ വി.ബി.സി. നായർ ‘ലേഖ’ വാരികയിൽ എഴുതിയിരിക്കുന്നു. ആത്മബന്ധംകൊണ്ട് വ്യക്തിക്ക് ഉള്ളതിലധികം വലിപ്പം എഴുതുന്ന വ്യക്തി കണ്ടെന്നുവരാം. വി.ബി.സി. യുടെ ലേഖനത്തിൽ ആ ന്യൂനതയില്ല.

പി. ഗോവിന്ദപ്പിള്ളയെപ്പോലെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർ ചുരുക്കം. അദ്ദേഹം Sembene Ousmane എന്ന സെനിഗൽ നോവലിസ്റ്റിനെക്കുറിച്ച് ‘ട്രയൽ’ വാരികയിൽ എഴുതിയിരിക്കുന്നു. ഈ നോവലെഴുത്തുകാരന്റെ ഒരു നോവലും വായിച്ചിട്ടില്ലാത്ത എനിക്കു പ്രയോജനപ്രദമായി ഗോവിന്ദപ്പിള്ളയുടെ ലേഖനം. ഈ സന്ദർഭത്തിൽ Lewis Nkosi എന്ന വിഖ്യാതനായ നിരൂപകൻ സെനിഗൽ നോവലിസ്റ്റിനെക്കുറിച്ച് എഴുതിയത് എന്തെന്ന് അറിയുന്നതുകൊള്ളാം. Ousmane’s characters do not easily avoid the impression of being subtly manipulated in order to carry out an illustrative programme especially designed by author. ഇതു സത്യമാണെങ്കിൽ ഈ നോവലിസ്റ്റ് പ്രതിബദ്ധ സാഹിത്യകാരനാണ്. പ്രതിബദ്ധ സാഹിത്യകാരന്മാർക്കു സാഹിത്യത്തിന്റെ മണ്ഡലത്തിൽ ചിരസ്ഥായിത്വം കാണുകയില്ല.

നവീന കവികൾ
വാദപ്രതിവാദങ്ങൾ അവിരാമമായി നടന്നുകൊണ്ടിരിക്കുന്നു.
കടമ്മനിട്ട രാമക്യഷ്ണൻ
ഒരു വാദപ്രതിവാദവും ഇല്ല. നല്ല കവിതന്നെ.
ആഷാമേനോൻ
ഇദ്ദേഹം മനുഷ്യനു മനസ്സിലാകുന്ന മലയാളം എഴുതാത്തതു കുറച്ചിലല്ലേ? തിരുവന്തപുരം ഭാഷയിലാണേങ്കിൽ ‘അയ്യേ പങ്കം, പങ്കം’.
ക്വിസ് പ്രോഗ്രാം
ഏതു തിരുമണ്ടനും നടത്താവുന്ന നിഷ്പ്രയോജനമായ പരിപാടി. സിദ്ധാർത്ഥ ബാസുവിനു പകരം ഒരു കുരങ്ങത്തിയുമാണ് അതേ പരിപാടി നടത്തിയിരുന്നെങ്കിൽ ദൂരദർശൻ കേന്ദ്രത്തിന്റെ പടിക്കൽ ധർണ നടത്തുമായിരുന്നു ആളുകൾ. പെണ്ണൂങ്ങൾ സിദ്ധാർത്ഥബാസുവിനെ കാണാനാണ് ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് ടെലിവിഷൻ സെറ്റിന്റെ മുൻപിലിരിക്കുന്നത്. ആണുങ്ങൾ കവിതയെ കാണാനും (കവിത—പെൺകുട്ടിയുടെ പേര്).

ജീർണ്ണത

ഉന്നതങ്ങളായ മാനുഷികമൂല്യങ്ങൾക്ക് വിലകല്പിക്കാതെ സന്മാർഗ്ഗച്യുതിയെ ജേർണ്ണലിസം വാഴ്ത്തുമ്പോൾ അത് ജീർണ്ണിച്ചുവെന്നു കരുതാം. വളരെപ്പേരെ കൊല്ലുകയും വളരെയേറെ മോഷണങ്ങൾ നടത്തുകയും പലപ്പോഴും ജയിൽ ചാടുകയും ചെയ്ത ഒരുത്തനുവേണ്ടി ഇലസ്ട്രേറ്റഡ് വീക്കി‌ലി പന്ത്രണ്ടു പുറങ്ങൾ ഉപയോഗിച്ചിരിക്കുന്നു. പുറം കവറിൽ ആ കൊലപാതകിയുടെ ചിത്രവും. ഈ വധകർത്താവിനെ സ്നേഹിക്കാൻ ചില പെണ്ണുങ്ങളും. അവരിൽ ഒരുത്തി കോളേജ് പ്രൊഫസറാണത്രേ. ഒരു spiritual exhaustion ആണ് ഭാരതത്തിലാകെ. വാരികകൾ അതിന് ആക്കംകൂട്ടിക്കൊണ്ടിരിക്കുന്നു.