close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 01 23


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 01 23
മുൻലക്കം 1998 01 16
പിൻലക്കം 1998 01 30
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“എന്റെ പേര് സ്വര്‍ഗ്ഗീയ സംഗീതത്തിലേക്ക് ഉയരും - ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളുടെ മരണമില്ലാത്ത സംഗീതത്തിലേക്ക്. റോം സനാതന നഗരമായിരിക്കുന്നിടത്തോളം കാലം ഈ വരികള്‍ ആളുകളുടെ ചുണ്ടുകളില്‍ നിന്നു പ്രതിധ്വനിക്കും. ഈ ഭൂമിയില്‍ കവിത സത്യം പറയുന്നിടത്തോളം കാലം ഞാന്‍ കീര്‍ത്തിയാല്‍ അമരത്വമാര്‍ജ്ജിച്ചു് ജീവിക്കും.”

റോമന്‍ കവി ഒവിദിന്റെ പ്രസ്താവമാണിത്. (Ovid 43 BC - 17 AD. Full Latin name Publius Ovidian Naso പബ്ലിയസ് ഓവീദിയസ് നാസോ) തന്റെ അതിസുന്ദരമായ Metamorphosis എന്ന കാവ്യത്തിന്റെ പരിസമാപ്തിയിലാണു ഒവിദ് ഈ പ്രസ്താവം നിര്‍വഹിച്ചതു്. ഗ്രീസിലെയും റോമിലെയും ഇരുന്നൂറ്റിയമ്പതു പുരാവൃത്തകഥകളെടുത്തു പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് ഒവിദ്. ആ കഥകള്‍ അദ്ദേഹത്തിന്റെ കൈയില്‍ കാഞ്ചന നിര്‍മ്മിതങ്ങളായ കലാശില്പങ്ങളായി രൂപം കൊള്ളുന്നു. ഒരുദാഹരണം നല്‍കട്ടെ. പിറമസിന്റെയും തിസ്ബേയുടെയും പുരാവൃത്തം (Pyramus and Thisbe) അസദൃശമായ വിധത്തിലാണ് കവി ആവിഷ്കരിക്കുന്നതു്. യുഫ്രേറ്റീസ്, റ്റൈഗ്രസ് ഈ നദികളുടെ താഴ് വരയിലുള്ള ബബലോണ്യ രാജ്യത്തിലെ പ്രാചീന നഗരമായ ബബലനില്‍ (Babylon) അതിസുന്ദരനായ പിറമസും അതിസുന്ദരിയായ തിസ്ബേയും അടുത്തടുത്തു താമസിച്ചിരുന്നു. അവര്‍ അനുരക്തരായി. പക്ഷേ അച്ഛനമ്മമാര്‍ വിവാഹത്തിന് അനുമതി നല്‍കിയില്ല. രണ്ടുപേരുടെയും വീടുകളെ വേര്‍തിരിക്കുന്ന മതിലിലുള്ള വിടവിലൂടെ അവര്‍ സംസാരിച്ചിരുന്നു. രാത്രിയില്‍ പിരിഞ്ഞു പോകുമ്പോള്‍ പിറമസും തിസ്ബേയും മതിലിന്റെ രണ്ടുഭാഗങ്ങളിലായി ചുംബിക്കും. ബബലനിലെ രാജാവായിരുന്ന നൈനസിന്റെ ശവകുടീരത്തിനടുത്തു വച്ചു രാത്രി സമയത്തു കാണാന്‍ അവര്‍ തീരുമാനിച്ചു. തിസ്ബേ പ്രേമസങ്കേതത്തില്‍ ചെന്നപ്പോള്‍ ആട്ടിന്‍കുട്ടിയെ തിന്നു ചോരയൊഴിപ്പിച്ചുകൊണ്ടുവരുന്ന ഒരു പെണ്‍സിംഹത്തിനെ കണ്ടു. നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ വരികയായിരുന്നു ആ മൃഗം. ഒരു ഗുഹയിലേക്കു ഓടി രക്ഷപ്പെട്ട തിസ്ബേ ഓടുന്ന വേളയില്‍ മൂടുപടം താനറിയാതെ ഉപേക്ഷിച്ചിരുന്നു. വെള്ളം കുടിച്ചിട്ടു തിരിച്ചുവന്ന സിംഹി ആ മൂടുപടത്തെ കടിച്ചുകീറിയിട്ടു. അതില്‍ രക്തം പുരണ്ടു. അല്പം കഴിഞ്ഞ് അവിടെയെത്തിയ പിറമസ് ക്രൂരമൃഗത്തിന്റെ കാല്പാടുകള്‍ കണ്ട്, രക്തം പുരണ്ട കീറിയ മൂടുപടം കണ്ട് തന്റെ പ്രേമഭാജനത്തെ ക്രൂരമൃഗം കൊന്നുതിന്നിരിക്കുമെന്നു കരുതി വാളെടുത്തു ശരീരത്തിന്റെ ഒരു ഭാഗത്തു കുത്തിയിറക്കി ആത്മഹത്യ ചെയ്തു. സമീപത്തു നിന്ന മള്‍ബെറി മരത്തിലെ ചുവന്ന പഴങ്ങളില്‍ അയാളുടെ ചോര വന്നുവീണ് അവ കൂടുതല്‍ ചുവന്ന നിറമുള്ളവയായി.

ഗുഹയില്‍ നിന്ന് ആ സ്ഥലത്തേക്കു വന്ന തിസ്ബേക്ക് മരത്തിന്റെ കൂടിയ ചുവപ്പുനിറം കണ്ട് അതു നേരത്തേ തന്നെ അവിടെ നിന്ന മരമാണെന്ന് അറിയാന്‍ കഴിഞ്ഞില്ല. അവള്‍ പിറമസിന്റെ അടുത്തു ചെന്ന് അയാളുടെ പേരുവിളിച്ചു. പിറമസ് കണ്ണുകള്‍ ഒരു നിമിഷത്തേക്കു് തുറന്നിട്ടു് എല്ലാക്കാലത്തേക്കുമായി അവ അടച്ചു. കാമുകന്റെ ചൂടുള്ള രക്തം പുരണ്ട വാളെടുത്തു തിസ്ബേ തന്റെ ഹൃദയത്തിലേക്കു കുത്തിയിറക്കി. അവളുടെ ആഗ്രഹമനുസരിച്ച് രണ്ടുപേരുടെയും ഭൗതികാവശിഷ്ടം ഒരു ഭാജനത്തിലാക്കി. ഈ സംഭവത്തിനു ശേഷമാണ് മള്‍ബെറിപ്പഴങ്ങള്‍ വിളഞ്ഞു കഴിയുമ്പോള്‍ കടും ചുവപ്പു നിറമുള്ളവയായിത്തീര്‍ന്നതു്.

മള്‍ബെറിപ്പഴങ്ങള്‍ക്കു വന്ന മാറ്റം പോലെ മൃഗങ്ങള്‍ക്കും ചെടികള്‍ക്കും മനുഷ്യര്‍ക്കും വരുന്ന മാറ്റങ്ങളാണ് ഒവിദ് Metamorphosis എന്ന കാവ്യസമാഹാര ഗ്രന്ഥത്തില്‍ വര്‍ണിക്കുന്നത്. ഈ രൂപാന്തര പ്രാപ്തി തികച്ചും സ്വാഭാവികമാണെന്നാണ് നിരൂപകരുടെ മതം. ജര്‍മ്മനിയിലെ കവി റില്ക്കയുടെ (Rilke 1875-1926) ഗീതകങ്ങളില്‍ ഒര്‍ഫൂസിന്റെ ഗാനം പ്രകൃതിയിലെ അയവില്ലാത്ത രൂപങ്ങള്‍ക്കു അയവു വരുത്തി അവയ്ക്കു പുതിയ ലയവും മാനവും നല്‍കിയെന്നു വ്യക്തമാക്കുന്നതായി മൈക്കല്‍ ഗാന്റ് പറയുന്നു. ആങ്ദ്രേ മല്‍റോയുടെ Metamorphosis of the Gods എന്ന കൃതിയില്‍ ഒരു പാവനവിഗ്രഹം തന്റെ മുന്‍പുള്ള വിഗ്രഹത്തെ നശിപ്പിച്ചിട്ടു് നിലനില്‍ക്കുന്നുവെന്ന തത്ത്വം പ്രകാശിപ്പിക്കുന്നതായും ആ നിരൂപകന്‍ തന്നെ നമ്മളെ അനുസ്മരിപ്പിക്കുന്നു. പിറമസിന്റെയും തിസ്ബേയുടെയും കഥയില്‍ മള്‍ബെറിപ്പഴങ്ങള്‍ക്കു വന്ന രൂപാന്തരം നോക്കുക.

ഒവിദിന്റെ മഹാകാവ്യത്തില്‍ നിന്ന് ഇരിപത്തിനാലു കഥകളെടുത്ത് റ്റെഡ് ഹ്യൂസ് എന്ന കവി (Ted Hughes b. 1930) പുനരാഖ്യാനം ചെയ്തു ‘Tales from Ovid’ എന്ന പേ

“ഇരുട്ടിനു കനം കൂടുമ്പോഴാണ് നക്ഷത്രം കൂടുതല്‍ തിളങ്ങുന്നത്. നമ്മുടെ രാജ്യം ഇന്നു അന്ധകാരത്തിലാണ്. ഓരോ ദിവസം കഴിയുന്തോറും ആ ഇരുട്ടു കൂടിക്കൂടിവരുന്നു. ഗാന്ധിജിയെന്ന നക്ഷത്രം കൂടുതൽ കൂടുതല്‍ തിളങ്ങുന്നു.”

രില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. (faber and faber-1997- Rs 334=65 - Pages 264) സമൂഹത്തെക്കാള്‍ പ്രാകൃതത്വത്തില്‍ തല്പരനായ കവിയാണ് ഹ്യൂസ്. വ്യക്തിയായ മനുഷ്യനല്ല അദ്ദേഹത്തിന്റെ കവിതകളിലെ വിഷയം; പ്രകൃതിയുടെ വൈജാത്യവും വൈവിധ്യവുമാണ്. അതുകൊണ്ടായിരിക്കണം അദ്ദേഹം ഒവിദിന്റെ കാവ്യത്താല്‍ ആകര്‍ഷിക്കപ്പെട്ടത്. ഹ്യൂസിന്റെ The Thought-Fox എന്ന കാവ്യം വായിച്ചാല്‍ അദ്ദേഹത്തിന്റെ മൗലികതയും പ്രാകൃതത്വാഭിലാഷവും ഇമേജറി നിവേശിപ്പിക്കുന്നതിലുള്ള വൈഭവവും ഗ്രഹിക്കാനാവും.

Cold, delicately as the dark snow,
A fox’s nose touches twig, leaf;
Two eyes serve a movement, that now
And again now, and now, and now
……
Till, with a sudden sharp hot stink of fox
It enters the dark hole of the head
The window is starless still; the clock ticks,
The page is printed.

വായനക്കാര്‍ക്കു് പ്രകമ്പനം ഉളവാക്കുന്ന കവിതയാണിത്. ഇത്രയും സിദ്ധികളുള്ള കവിയുടെ പുനരാഖ്യാനം മനോഹരമാണ് എന്ന് എടുത്തു പറയേണ്ടതില്ല. ഒവിദിന്റെ കാവ്യങ്ങളുടെ നാടകീയത വര്‍ദ്ധിപ്പിച്ചും സംക്ഷേപണ സാമര്‍ത്ഥ്യം കൊണ്ടു കലാത്മകതയ്ക്കു തീക്ഷ്ണത വരുത്തിയുമാണ് ഹ്യൂസ് ഇരുപത്തിനാലു കഥകളും ആഖ്യാനം ചെയ്തിട്ടുള്ളത്. ‘പിറമസും തിസ്ബേ’യും എന്ന കാവ്യത്തില്‍ നിന്ന്, തിസ്ബേ ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് അച്ഛനമ്മമാരെ ലക്ഷ്യമാക്കി പറയുന്ന വരികള്‍:

Death as divided us, so it is right
That death should bring us together
In an unbreakable wedlock. Parents,
As you find our bodies,
Limbs enturned, stiffened in a single knot
Do not separate us. Burn as we lived
In the one flame.

ഒവിദിന്റെയും ഹ്യൂസിന്റെയും കവിതയുടെ ശോഭ കാണാന്‍ ഈ ഗ്രന്ഥം സഹായിക്കും നമ്മളെ.

ചോദ്യം, ഉത്തരം


Symbol question.svg.png “മഹാത്മാഗാന്ധിയെ ഭാരതീയര്‍ വിസ്മരിച്ചു കഴിഞ്ഞോ?”

“ഇരുട്ടിനു കനം കൂടുമ്പോഴാണ് നക്ഷത്രം കൂടുതല്‍ തിളങ്ങുന്നത്. നമ്മുടെ രാജ്യം ഇന്നു അന്ധകാരത്തിലാണ്. ഓരോ ദിവസം കഴിയുന്തോറും ആ ഇരുട്ടു കൂടിക്കൂടി വരുന്നു. ഗാന്ധിജിയെന്ന നക്ഷത്രം കൂടുതല്‍ കൂടുതല്‍ തിളങ്ങുന്നു.”

Symbol question.svg.png “ജീനിയസുള്ളവര്‍ അന്യരോടു മര്യാദയില്ലാതെ പെരുമാറുന്നത് എന്തുകൊണ്ട്?”

“യഥാര്‍ത്ഥമായ ജീനിയസ് വിനയത്തിന്റെ പ്രതിരൂപമാണ്. ഒ.വി. വിജയന്‍, ചങ്ങമ്പുഴ, പി. കുഞ്ഞിരാമന്‍ നായര്‍, വള്ളത്തോള്‍, ഉള്ളുര്‍, ജി. ശങ്കരക്കുറുപ്പ് ഇവരൊക്കെ എന്നോടു വിനയത്തോടു കൂടി മാത്രമേ പെരുമാറിയിട്ടുള്ളു. സ്വന്തം പ്രതിഭയില്‍ സംശയമുള്ളവരാണ് അഹങ്കാരം കാണിക്കുന്നത്.”

Symbol question.svg.png “കാമുകി സ്ഥിരതയുള്ളവളാണോ?”

“ഒരു മെഴുകുതിരി നിങ്ങളുടെ ജീവിതകാലം മുഴുവന്‍ എരിഞ്ഞുകൊണ്ടിരിക്കുമോ എന്നു ടോള്‍സ്റ്റോയി ചോദിച്ചത് ഓര്‍മ്മിക്കുക.”

Symbol question.svg.png “മലയാള സാഹിത്യത്തില്‍ നിങ്ങളെ വേദനിപ്പിക്കുന്ന കൃതികള്‍ മാത്രമേയുള്ളോ?”

“എന്റെ കൊച്ചുവീട്ടില്‍ ഫേര്‍ണിച്ചര്‍ കൂടുതലാണ്. ചെരിപ്പിടാതെ നടന്നാല്‍ കാലുതട്ടും അവയില്‍. അതിനാല്‍ ഞാന്‍ വീട്ടിനകത്തും ചെരിപ്പിട്ടു നടക്കുന്നു. ഠ വട്ടത്തിലുള്ള മലയാള സാഹിത്യത്തില്‍ നിശ്ചേതനരായ എഴുത്തുകാര്‍ വളരെക്കൂടുതല്‍. വിമര്‍ശനത്തിന്റെ ചെരിപ്പിട്ടു ഞാന്‍ നടക്കുന്നതു അതുകൊണ്ടാണ്”

Symbol question.svg.png “ലോകമാകെ പുരുഷന്മാരും സ്ത്രീകളും ഒരേ രീതിയിലാണോ അന്യരോടു പെരുമാറുന്നത്?”

“അല്ല. സ്തീകളുടെ കാര്യം മാത്രം പറയാം. ഹവായി ദ്വീപുകളിലെ സുന്ദരികള്‍ വിദേശികളായ പുരുഷന്മാരെ കണ്ടാല്‍ ‘ആലോഹാ’ (greetings) എന്നു പറഞ്ഞുകൊണ്ടു കെട്ടിപ്പിടിക്കും. ബ്രസീലില്‍ സ്ത്രീകള്‍ പനിനീര്‍പ്പൂക്കള്‍ വാരിയെറിയും. ഫ്രാന്‍സിലെ പെണ്ണുങ്ങള്‍ പുരുഷന്മാരെ തൂക്കിയെടുത്തുകൊണ്ടു പോകും. സൗന്ദര്യമില്ലാത്ത റഷന്‍ സ്ത്രീകള്‍ സ്ഥൂലഗാത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു കൃശഗാത്രരായ വൈദേശികരോട് ‘എന്താ ഗുസ്തി പിടിക്കാമോ?’ എന്നു ചോദിക്കും നോട്ടം കൊണ്ട്. കേരളത്തിലെ സ്ത്രീ അപരിചിതനായ പുരുഷന്‍ വീട്ടുമുറ്റത്ത് എത്തിയാല്‍ ഒന്നും മിണ്ടാതെ ഓടി അടുക്കളയിലേക്കു കയറും. എന്നിട്ട് വേലക്കാരിയോട് ‘അയാള്‍ പോയോ എന്നുനോക്കു്, നോക്കു്’ എന്നു പറയും.”

Symbol question.svg.png “തിരുവനന്തപുരത്തെ നിങ്ങള്‍ കൂടുതല്‍ നാറ്റിക്കുന്നു അല്ലേ?”

“അല്ല. തിരുവനന്തപുരത്തെ ചില എഴുത്തുകാരും നിങ്ങളെപ്പോലെയുള്ള ചോദ്യകര്‍ത്താക്കളുമാണ് എന്നെ നാറ്റമുള്ളവനാക്കുന്നത്”

Symbol question.svg.png “നിങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമോ? ചെയ്യുമെങ്കില്‍ ഏതു പാര്‍ട്ടിക്ക്?”

“ആരു വോട്ടു ചെയ്തില്ലെങ്കിലും ജയിക്കേണ്ടവന്‍ ജയിക്കും. വരേണ്ട സര്‍ക്കാര്‍ വരും”

ഭാര്യയും ഭര്‍ത്താവും

പ്രാക്കുളം ഭാസി എറണാകുളത്തെ സ്വന്തം ഹോട്ടലില്‍ ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്നു. പി.കേശവദേവ് എനിക്കുകൂടി ‘ഇച്ചിരി താടാ’ എന്ന് കെ. ബാലകൃഷ്ണനോടു കെഞ്ചുന്നു. മുകളിലത്തെ നിലയുടെ പാരപ്പെറ്റില്‍ നില്‍ക്കുന്ന ഞാന്‍ വേമ്പനാട്ടു കായലിലൂടെ കൊതുമ്പു വള്ളത്തില്‍ ഇരുന്നു തുഴഞ്ഞു പോകുന്ന മുക്കുവസ്ത്രീയെ നോക്കുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ തലമുടിയില്‍ അസ്തമയ സൂര്യന്‍ പനിനീര്‍പ്പൂ ചൂടിയതു കാണുന്നു. മിന്നല്‍ എന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്ന പരമേശ്വരന്‍ പിള്ള എന്ന പോലീസുദ്യോഗസ്ഥന്‍ ജീരകവെള്ളം നിറച്ച ഗ്ലാസ്സുമായി നില്‍ക്കുന്ന എന്റെ അടുത്തു വന്നു ‘സാറും കുടിക്കുമോ. പ്രൊഹിബിഷന്‍ ഉള്ള സ്ഥലമാണിത്’ എന്നു പൊലീസുദ്യോഗസ്ഥനായിത്തന്നെ പറയുന്നു. ‘ജീരകവെള്ളം’ എന്ന എന്റെ മറുപടി കേട്ട് വിശ്വസിക്കാതെ പുച്ഛച്ചിരി ചിരിച്ചുകൊണ്ട് അദ്ദേഹം കേശവദേവിന്റെ അടുത്തേക്കു പോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം താടി വളര്‍ത്തി സന്ന്യാസിയായി എന്റെ വീട്ടിലെത്തുന്നു തെക്കൊരു ക്ഷേത്രത്തിലെ ഉത്സവദിനത്തില്‍ പ്രസംഗിക്കാന്‍ എന്നെ വിളിക്കാനായി. ഞാന്‍ പോകുന്നു. എന്റെ കൂടെപ്പഠിച്ച അനന്തകൃഷ്ണന്‍ (ചീഫ് സെക്രട്ടറിയായിരുന്ന ആള്‍) എന്നെ അദ്ഭുതപ്പെടുത്തുമാറ് സംസ്കൃത ശ്ലോകങ്ങള്‍ കൂടക്കൂടെച്ചൊല്ലി ഒന്നാന്തരം പ്രഭാഷണം നിര്‍വഹിക്കുന്നു. കോട്ടയത്തെ പ്രസംഗവേദി. തകഴിയുടെ സാഹിത്യത്തെ വിമര്‍ശിക്കുന്ന എന്നെ ഫിലിം ഡയറക്ടര്‍ രാമു കാര്യാട്ട് ഷേര്‍ട്ടില്‍ പിടിച്ചുവലിച്ചു് പ്രസംഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ള രാമുകാ

“ആരു വോട്ടു ചെയ്തില്ലെങ്കിലും ജയിക്കേണ്ടവന്‍ ജയിക്കും. വരേണ്ട സര്‍ക്കാര്‍ വരും”

ര്യാട്ടിന്റെ കൈ പിടിച്ചുമാറി ‘മര്യാദകേട് കാണിക്കുന്നോ’ എന്നു ദേഷ്യപ്പെട്ടു ചോദിക്കുന്നു. ‘കൃഷ്ണന്‍നായര്‍, നിങ്ങള്‍ ക്രിട്ടിക്കല്ല, സെന്‍സേഷനലിസ്റ്റ് ആണ്’ എന്നു രാമു കാര്യാട്ട് പറയുന്നു. പിരിയാന്‍ നേരത്ത് പശ്ചാത്താപം കൊണ്ട് അദ്ദേഹം എന്നോടു പറയുന്നു. ‘കം റ്റു മൈ പ്ളെയ്സ്, ഐ ഷാല്‍ ഇന്‍റ്റ്രൊഡീസ് യൂ റ്റു ഷീല’, ‘എനിക്കു ഷീലയെ പരിചയപ്പെടാന്‍ ആഗ്രഹമില്ല’ എന്നു മറുപടി പറയുന്നു ഞാന്‍. “പെണ്‍പിള്ളേര്‍ മക്കളായി ഒരുപാടുണ്ട് എനിക്ക്. അവരെ കെട്ടിച്ചയയ്ക്കണം. വിമര്‍ശനം കൊണ്ടു എന്റെ നോവലുകളുടെ ചെലവ് ഇല്ലാതാക്കല്ലേ” എന്ന് പരിഹാസപൂര്‍വം മുട്ടത്തു വര്‍ക്കി എന്നോടു പറയുന്നു. എം.ടി. വാസുദേവന്‍ നായര്‍ സദസ്സിലിരുന്നു പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു. സമ്മേളനത്തിനു ശേഷം പുസ്തകപ്രദര്‍ശന സ്ഥലത്തു ചെന്നു ഞാന്‍ ഗുന്റര്‍ ഗ്രാസിന്റെ ‘റ്റിന്‍ ഡ്രം’ എന്ന നോവല്‍ വാങ്ങി പി.സി. കുട്ടിക്കൃഷ്ണനെ അഭിമാനപൂര്‍വം കാണിക്കുന്നു. ‘ങ്ഹ റ്റിന്‍ ഡ്രം ഗ്രാസ്’ എന്നു അദ്ദേഹം പറയുന്നു. കഥാകാരന്‍ സക്കറിയ കറന്റ് ബുക്ക്സില്‍ വച്ചു എന്നെ കാണുന്നു. സുജനമര്യാദയോടു കൂടി, സ്നേഹത്തോടു കൂടി അദ്ദേഹം പ്രതിയോഗിയായ എന്നോടു സംസാരിക്കുന്നു.

ഞാന്‍ മുകളിലെഴുതിയതിനെല്ലാം എന്തു അന്യോന്യബന്ധം? ഒരു ബന്ധവുമില്ല. ഇതുപോലെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മൂന്നാമത്തെ കൈ’ എന്ന ചെറുകഥ എഴുതിയിരിക്കുന്നതു ശ്രീ. സന്തോഷ് എച്ചിക്കാനം. ഒരുത്തന്‍ ഒരു കടയുടെ മുന്‍പില്‍ ആത്മഹത്യ ചെയ്ത് ‘കമിഴ്ന്നു’ കിടക്കുന്നു. അതുകണ്ട ഒരു കഥാകാരന്‍ ഹക്കീം എന്നൊരുത്തന്റെ കമ്പനിയില്‍ പോകുന്നു. അവിടെ യാചനാര്‍ത്ഥം വന്ന ഒരുത്തന്‍ ഇട്ടിട്ടു പോയ ജാതകവുമെടുത്തു നടക്കുന്നു. മേലെഴുതിയ എന്റെ വാക്യങ്ങള്‍ക്കു സ്വീക്വെന്‍സ് ഇല്ലാത്തതുപോലെ ഇതിനും ആ ഗുണമില്ല. കഥയ്ക്കു കേന്ദ്രസ്ഥിതമായ ഒരു പ്രമേയമുണ്ടാകണമെന്നും കഥാകാരന്‍ അതു വികസിപ്പിച്ചുകൊണ്ടു വന്നു ജീവിതാവബോധം വായനക്കാരന് ഉണ്ടാക്കണമെന്നും വിശ്വസിക്കുന്ന പഴഞ്ചനാണ് ഞാന്‍. പോസ്റ്റ് മോഡേണിസ്റ്റല്ല.

ഫ്രഞ്ച് നോവലിസ്റ്റ് സ്റ്റാങ്ദലിന് (Stendhal 1783-1842) ഇംഗ്ലീഷ് കവി ബൈറനെ (Byron 1788-1824) സ്നേഹമായിരുന്നു, ബഹുമാനമായിരുന്നു. പക്ഷേ അവര്‍ തമ്മില്‍ക്കണ്ടപ്പോള്‍ ബൈറന്‍ കവിയായിട്ടല്ല പ്രഭുവായിട്ടാണ് (Lord Byron) പെരുമാറിയതു്. ഉത്കൃഷ്ടനായ കവിയായിട്ടല്ല അഹങ്കാരിയായ പ്രഭുവായി ബൈറന്‍ സ്റ്റാങ്ദലിന്റെ മുന്‍പില്‍ നിന്നു. കഥാകാരനായ സന്തോഷിനെ കാണാന്‍ ഞാന്‍ കൊതിച്ചു. കണ്ടതു് പോസ്റ്റ് മോഡേണിസ്റ്റായി. സീസര്‍ എല്ലാ സ്ത്രീകളുടെയും ഭര്‍ത്താവായിരുന്നു. എല്ലാ പുരുഷന്മാരുടെയും ഭാര്യയും (Lawrence Durrell എഴുതിയത്). സീസര്‍ ഒരു സ്ത്രീയുടെ മാത്രം ഭര്‍ത്താവായി കഴിയേണ്ടിയിരുന്നു. ഭര്‍ത്താവും ഭാര്യയുമായിരുന്ന സീസറിനെ ബഹുമാനിക്കുന്നവര്‍ കാണുമായിരിക്കും. സന്തോഷ് കഥാകാരനായി മാത്രം വര്‍ത്തിച്ചാല്‍ മതി. സ്യൂഡോ പോസ്റ്റ് മോഡേണിസ്റ്റാകേണ്ടതില്ല.

ഷ്വൗങ് ഗീമറേങ്സ് റോസ

വിശ്വസാഹിത്യത്തിലെ അത്യുല്‍കൃഷ്ടങ്ങളായ കഥകളില്‍ ഒന്നാണ് ബ്രസീലിയന്‍ സാഹിത്യകാരനായ ഷ്വൗങ് ഗീമറേങ്സ് റോസ (Joao Guimaraes Rosa 1908-67) എഴുതിയ ‘The Third Bank of the River’ എന്നതു്. അതിരു കടന്ന ആഹ്ലാദമോ അതിരുകടന്ന വിഷാദമോ ഇല്ലാത്ത ഒരാള്‍ വള്ളമുണ്ടാക്കാന്‍ ഏര്‍പ്പാടു ചെയ്യുകയും അതു കിട്ടിയയുടനെ അതില്‍ക്കയറി വികാര പ്രകടനമൊന്നും കൂടാതെ നദിയില്‍ തുഴഞ്ഞു പോകുകയും ചെയ്തു. അയാള്‍തിരിച്ചു വന്നതേയില്ല. മകന്‍ പാറക്കെട്ടിലെ പോടില്‍ കൊണ്ടുവച്ച ആഹാരത്തിന്റെ ഒരംശം മാത്രമേ അയാളെടുത്തുള്ളു: രാത്രിയും പകലും വെയിലിലും മഴയിലും ചൂടിലും തണുപ്പിലും അയാള്‍ കരയില്‍ കാലുകുത്താതെ നദിയില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. മകന്‍ വൃദ്ധനായി. മകള്‍ അതിനിടെ വിവാഹിതയായി. അവള്‍ പ്രസവിച്ചു. പേരക്കുട്ടിയെ മുത്തച്ഛനെ കാണിക്കാനായി നദീതീരത്തില്‍ ചെന്ന് മകള്‍ കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ചു് അയാളെ വിളിച്ചു നോക്കി. പക്ഷേ അയാള്‍ വന്നതേയില്ല. മകന്‍ തീരുമാനിച്ചു അച്ഛനു പകരം അവന്‍ വഞ്ചിയിലേറി തുഴഞ്ഞുകൊള്ളാമെന്ന് പക്ഷേ അച്ഛനെ കണ്ട മകനു വിറയലുണ്ടായി. അവന്‍ ഉന്മാദാവസ്ഥയില്‍ ഓടി അകന്നു. പിന്നീട് ആരും വള്ളത്തില്‍ പോയവനെ കണ്ടിട്ടേയില്ല. മകന് ഒരാഗ്രഹമേയുള്ളു. അവന്‍ മരിക്കാറാവുമ്പോള്‍ ആരെങ്കിലും അവനെ വഞ്ചിയിലാക്കി നദിയില്‍ ഒഴുകാന്‍ അനുവദിക്കണം. കഥ അവസാനിക്കുന്നു…, and I, down the river, lost in the river, inside the river… the river…

അജ്ഞാതമായതും അജ്ഞേയമായതും ജനിപ്പിക്കുന്ന ഭയമാണ് ഈ കഥയുടെ വിഷയം. നദിയുടെ മൂന്നാമത്തെ കര ആത്മജ്ഞാനപരമായ മണ്ഡലവുമാകാം. (Charles A.Perrone എന്ന നിരൂപകന്റെ അഭിപ്രായം) എക്സിസ്റ്റെന്‍ഷ്യല്‍ ദുഃഖമാണ് തോണിക്കാരന്റേതു് എന്നു പറഞ്ഞാലും തെറ്റെന്നു ഉദ്ഘാഷിക്കാന്‍ വയ്യ. പല തലത്തില്‍ അര്‍ത്ഥം പറയാവുന്ന ഉദാത്തമായ കഥ. ഇതിന്റെ തര്‍ജ്ജമ ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍ നല്‍കിയിരിക്കുന്നു. (മലയാളം വാരിക) റോസയുടെ പോര്‍ച്ചുഗീസ് ശൈലി എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. ഇംഗ്ലീഷ് തര്‍ജ്ജമ ലളിതമാണ്. അസങ്കീര്‍ണ്ണമാണ് എങ്കിലും ഒരു മിസ്റ്റിക് സ്വഭാവം ഉണ്ടതിന്. ചെറിയാന്‍ കെ. ചെറിയാന്റെ ഭാഷാന്തരീകരണത്തില്‍ ആ സ്വഭാവം നഷ്ടപ്പെടുന്നില്ലേ എന്ന സംശയമുണ്ടെനിക്ക്. I experienced the dreadful sense of cold that comes from deadly fear and I became ill എന്ന് ഇംഗ്ലീഷ് തര്‍ജ്ജമ - മാരകഭയത്തില്‍ നിന്നുളവാകുന്ന ഭയജനകമായ ശിശിരബോധം എനിക്കുണ്ടായി. ഞാന്‍ രോഗിയാവുകയും ചെയ്തു - എന്ന് ഇത് തര്‍ജ്ജമ ചെയ്യാം. ചെറിയാന്‍ കെ. ചെറിയാന്‍ ഭാഷാന്തരീകരണം നിര്‍വഹിക്കുന്നത് ഇങ്ങനെ: “മരണഭീതിയാല്‍ തണുത്തുവിറയ്ക്കുന്ന ഒരനുഭൂതിയാണ് എനിക്കുണ്ടായത്. പൊടുന്നനെ എന്നെയേതോ രോഗം പിടികൂടിയെന്നു തോന്നി” ഇതു ദുര്‍ബ്ബലമാണ്. കഥയെ അയഥാര്‍ത്ഥീകരിക്കലാണ്. സ്വതന്ത്രതര്‍ജ്ജമയെന്നു പേരിട്ടാലും ഈ പ്രക്രിയ നീതിമത്കരിക്കപ്പെടില്ല.

വിചാരങ്ങള്‍

അശ്ശീല രചനകളുണ്ടു്. സാഹിത്യത്തിന്റെ അവിഭാജ്യഘടകമായ കാമോത്സുകത കലര്‍ന്ന കൃതികളുണ്ട്. അശ്ശീല രചനകളെ നിന്ദിക്കാം. കാരണം അവ വായിക്കുമ്പോള്‍ വായനക്കാരന്റെ രക്തം ചൂടുപിടിക്കും. ഹൃദയം കൂടുതല്‍ സ്പന്ദിക്കും. അയാള്‍ക്കു കാമവികാരമിളകും എന്നതാണ്. ചിലര്‍ക്കു അസ്വസ്ഥതയുമുണ്ടാകും. വ്യക്തിക്ക് ആ രീതിയിലുള്ള ക്ഷോഭമുളവാക്കാന്‍ മറ്റൊരു വ്യക്തിക്ക് അവകാശമില്ല (അവകാശം എന്ന പദം മലയാളത്തില്‍ പ്രയോഗിക്കുന്നതു പോലെ) അതിനാലാണ് സര്‍ക്കാര്‍ നിയമം കൊണ്ട് അതു നിരോധിച്ചിരിക്കുന്നത്. സാഹിത്യകൃതികളിലെ കാമോത്സുകത്വം കലര്‍ന്ന വര്‍ണ്ണനകള്‍ അവയുടെ ഒരു ഭാഗമാണ്, അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ഭാഗവുമാണ്. അത്തരം കൃതികളെ വിലയിരുത്തുമ്പോള്‍ സാഹിത്യപരമായ മേന്മയെ വേണം പരിഗണിക്കാന്‍, ആ പരിഗണന ഒരു കാലത്ത് ഇല്ലാതെ പോയതുകൊണ്ടാണ് ജോയിസിന്റെയും ലോറന്‍സിന്റെയും കൃതികളെ അശ്ലീലമെന്നു ചിലര്‍ മുദ്ര കുത്തിയതു്. പിന്നീട് പ്രാഡ്വിവാകന്മാര്‍ അവരുടെ സൃഷ്ടികളെ കലാമേന്മയിലൂടെ സംവീക്ഷണം ചെയ്തു. അവ അശ്ലീലങ്ങളായ രചനകളല്ലെന്നു വിധിക്കുകയും ചെയ്തു. “മാധവിക്കുട്ടി: ഒരു എഴുത്തുകാരിയുടെ ജീവിതത്തിന്റെ കൊളാഷ്” എന്ന ലേഖനമെഴുതിയ ശ്രീ. എം. ആര്‍. ചന്ദ്രശേഖരന്‍ ശ്രീമതിയുടെ രചനകളെ സമീപിച്ചപ്പോള്‍ (കലാവീക്ഷണം മാസിക) അവയുടെ സാഹിത്യസംബന്ധിയായ ഗുണോത്കര്‍ഷത്തെ അത്ര കണ്ടു മാനിച്ചോ എന്നാണ് എന്റെ സംശയം. ‘ചുവന്ന പാവാട’, ‘പക്ഷിയുടെ മണം’ ഈ കഥകളെഴുതിയ മാധവിക്കുട്ടി മലയാളത്തിലെ മറ്റു കഥാകാരന്മാരില്‍ നിന്ന് ബഹുദൂരം അകന്നു നിന്ന് അവരുടെ പ്രതിഭയെ സ്പഷ്ടമാക്കിത്തരുന്നു. കലാപരമായ ആവശ്യകതയ്ക്ക് അതീതങ്ങളായ വൈഷയിക വര്‍ണ്ണനകള്‍ അവരുടെ കൃതികളില്‍ ഉണ്ടോ? ഹെന്‍ട്രി മില്ലര്‍ അനൈസ് നീന്‍, ആല്‍ബര്‍തോ മെറാവ്യാ ഇവരുടെ കൃതികള്‍ വായിച്ച എനിക്ക് അത്രകണ്ടു നിഷിദ്ധങ്ങളായി തോന്നിയില്ല ആ വര്‍ണ്ണനകള്‍ എന്നേ ഉത്തരം നല്‍കാനാവൂ.

“എന്നാല്‍ മാധവിക്കുട്ടിമാരെ സൃഷ്ടിക്കുന്ന നമ്മുടെ പ്രസിദ്ധീകരണ ലോകത്തിന്റെ ഇന്നത്തെ സ്വഭാവത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്” എന്ന് എം. ആര്‍. ചന്ദ്രശേഖരന്‍ പറയുന്നു. പിടക്കോഴി ആദ്യമുണ്ടായോ അതോ മുട്ടയോ എന്ന ചോദ്യം പോലെയാണിത്. പ്രസാധകര്‍ അഭിലഷിച്ചിട്ടാണോ എഴുത്തുകാര്‍ കാമോത്സുകതയാര്‍ന്ന കൃതികളെഴുതുന്നത്? അതോ എഴുത്തുകാര്‍ എഴുതുന്നതുകൊണ്ട് പ്രസാധകര്‍ അവ പരസ്യപ്പെടുത്തുകയാണോ? സ്ത്രീയുടെ ഒരു ഗോപനീയാംഗം വളര്‍ന്നതുകൊണ്ട് വൈദ്യനെ വിളിച്ചു അതു മുറിപ്പിച്ചുവെന്ന് ‘ഉണ്ണുനീലിസന്ദേശ’കര്‍ത്താവ് എഴുതിയത് അന്നത്തെ ഡി.സി. ബുക്ക്സോ കറന്റ് ബുക്ക്സോ ആവശ്യപ്പെട്ടിട്ടാണോ? (മാതച്ഛത്രം മനസിജമലയ്ക്കേറെ നീങ്ങീട്ട്… എന്ന് ഓര്‍മ്മയില്‍ നിന്നു കുറിക്കുന്നു)

2. കലാവീക്ഷണത്തില്‍ ശ്രീ. ജി. എന്‍. പണിക്കരുമായി ശ്രീ. പി.ജി. സദാനന്ദന്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ റിപോര്‍ട്ടുണ്ട്. മറ്റുള്ളവര്‍ പറയാന്‍ മടിക്കുന്ന കയ്പുള്ള സത്യങ്ങള്‍ ഏറെപ്പറഞ്ഞിട്ടുണ്ട് പ്രഫെസര്‍ ജി.എന്‍. പണിക്കര്‍ സാഹിത്യവാരഫലത്തെക്കുറിച്ചുള്ള ചോദ്യത്തിനു അദ്ദേഹം ഉത്തരം നല്‍കിയതു ‘വികാരജീവിയായ ഒരു കവിയുടെ പ്രതികരണമാണ് അത്’ എന്നത്രേ!. ജി.എന്‍. പണിക്കര്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകാശിപ്പിക്കുന്നു. എന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം ആവിഷ്കരിക്കണമെന്ന് ഞാന്‍ പറയരുതല്ലോ. പറഞ്ഞാല്‍ എന്നെ ബുദ്ധിരഹിതനായി ബഹുജനം കരുതും. മലയാള മനോരമയിലെ ‘വാചകമേള’ എന്ന പംക്തിയില്‍ വരാനായിട്ടാണ് ഞാന്‍ എഴുതുന്നതെന്ന ഏഭ്യത്തരം അദ്ദേഹം പറഞ്ഞില്ല. ജി.എന്‍. പണിക്കര്‍ക്കു നന്ദി.

കാസാന്‍ദ്സാക്കീസ് പറഞ്ഞു: “ദൈനംദിന യാഥാര്‍ത്ഥ്യത്തിന്റെ പ്രവാഹത്തിനു താഴെ മഹാനായ കലാകാരന്‍ നോക്കുകയും ശാശ്വതങ്ങളും മാറാത്തവയുമായ പ്രതിരൂപങ്ങളെ കാണുകയും ചെയ്യുന്നു. അയാള്‍ ക്ഷണഭംഗുരങ്ങളായ സംഭവങ്ങളെടുത്ത് മരണമില്ലാത്ത അന്തരീക്ഷത്തിന്റെ ഒരു ഭാഗത്തു പ്രതിഷ്ഠിക്കുന്നു” ഈ സത്യം നമ്മുടെ എത്ര കലാസൃഷ്ടികള്‍ക്കു ചേരും?