close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 02 07


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 01 10
ലക്കം 643
മുൻലക്കം 1988 01 03
പിൻലക്കം 1988 01 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ശരി, പക്ഷേ യാത്ര പറയുന്ന വേളയിൽ എനിക്കൊരു കാര്യം നിങ്ങളോടു ചോദിക്കണമെന്നുണ്ട്…

എന്ത്?

നിങ്ങൾ ഒരിക്കലും ചെയ്യാത്തത്. അതിനേക്കാൾ മോശമായി നമ്മൾ പലതും ചെയ്തിട്ടുണ്ടെങ്കിലും.

എന്ത്?

ഒരു ചുംബനം.

നിങ്ങൾ പറയുന്നതു ശരി.

പക്ഷേ, നാളെ മതി. ഞാൻ പോകുന്നതിനു മുൻപ്. പേടിക്കരുത്. ഇപ്പോൾ ഞാനതു ചോദിക്കുകയല്ല.

ഭേഷ്.

… … …

എനിക്കു ജിജ്ഞാസ. എനിക്കൊരു ചുംബനം തന്നാൽ നിങ്ങൾക്കു വല്ലാത്ത മടുപ്പ് ഉണ്ടാകുമോ?

മ്‌മ്… നിങ്ങൾ പുള്ളിപ്പുലിയായി മാറുമെന്ന് എനിക്കു പേടി. നിങ്ങൾ എന്നോടു പറഞ്ഞ ആദ്യത്തെ സിനിമയിലെന്ന പോലെ.

ഞാൻ ആ പുലിപ്പെണ്ണല്ലല്ലോ.

സത്യം. നിങ്ങൾ ആ പുലിപ്പെണ്ണല്ല.

പുലിപ്പെണ്ണാകുന്നതു സങ്കടകരമാണ്. ആർക്കും നിങ്ങളെ ഉമ്മ വയ്ക്കാൻ ഒക്കുകയില്ല.

അല്ലെങ്കിൽ മറ്റെന്തെങ്കിലും.

നിങ്ങൾ, നിങ്ങൾ വലയിൽ പുരുഷന്മാരെ കുടുക്കുന്ന എട്ടുകാലിപ്പെണ്ണാണ്.

ലാറ്റിന‌മേരിക്കൻ നോവലിസ്റ്റായ മാൻവെൽ പീഗ് (Manuel Puig) എഴുതിയ ‘Kiss of the Spider Woman’ എന്ന പ്രഖ്യാതമായ നോവലിന്റെ അവസാനത്തോട് അടുത്തുള്ള ഒരു സംഭാഷണത്തിൽ നിന്നാണു മുകളിൽ എടുത്തെഴുതിയ ഭാഗം. സംഭാഷണം നടത്തുന്നത് മോലീനയും വാലന്റീൻ പാസ്സും. രണ്ടുപേരും അർജന്റീനയിലെ കാരാഗൃഹത്തിൽ കിടക്കുന്നവർ; തടവുകാർ. മോലീനയ്ക്ക് വാലന്റീനെക്കാൾ പ്രായം കൂടും. സ്വവർഗ്ഗാനുരാഗത്തോടു കൂടിയാണ് അയാൾ വാലന്റീനോടു സംസാരിക്കുന്നത്. വാലന്റീൻ രാഷ്ട്രീയ പ്രവർത്തകനത്രേ. തടവറയിൽ കിടക്കുമ്പോൾ നേരം പോകണമല്ലോ. അതിനു വേണ്ടി മോലീന താൻ കണ്ട ഹോളിവുഡ് സിനിമകളിലെ കഥകൾ വിശദമായി വാലന്റീനോടു പറയും. 1940-നു ശേഷം അയാൾ കണ്ട നാത്‌സി പ്രചാരണാംശം ഉൾക്കൊള്ളുന്ന ചലച്ചിത്രങ്ങളെ കുറിച്ചും പറയും. ഈ സിനിമകളെല്ലാം ചവറുകളാണെന്ന് വാലന്റീന് അറിയാം. എങ്കിലും ‘കാല്പനിക പ്രേമത്തിന്റെ മാന്ത്രികത്വ’ ത്തിനു വിധേയനായി മോലീന വർണ്ണിക്കുന്നതൊക്കെ അയാൾ കേട്ടു കൊണ്ടിരിക്കും. പക്ഷേ പകലുകളും രാത്രികളും ഇങ്ങനെ കടന്നു പൊയ്ക്കൊണ്ടിരിക്കെ അവർ തമ്മിൽ മാനസികമായി അടുക്കുന്നു. മോലീനയുടെ ആത്മാംശം വാലന്റീനിലേക്കും വാലന്റീന്റെ ആത്മാംശം മോലീനയിലേക്കും പകരുന്നു. വിട്ടുവീഴ്ച്ചയില്ലാത്ത രാഷ്ട്രീയ പ്രവർത്തകനാണ് വാലന്റീൻ. ക്ഷുദ്രവിഷയങ്ങളെ കുറിച്ചുള്ള വർണ്ണനകൾ കേട്ടുകേട്ട് അയാൾക്കു മൃദുല ഭാവങ്ങൾ കൈവരുന്നു. സ്വവർഗ്ഗാനുരാഗിയും ‘വിൻഡോ ഡ്രെസ്സറു’ മായ മോലീന രാഷ്ട്ര വ്യവഹാരത്തിൽ തല്പരനാകുന്നു. ക്ഷുദ്രവിഷയങ്ങൾ ആവിഷ്ക്കരിച്ച് മനുഷ്യത്വത്തിന്റെ ആധിത്യകകളിലേക്ക് ആരെയും കൊണ്ടു ചെല്ലാമെന്നു തെളിയിക്കുകയാണ് മാൻവെൽ പീഗ്. ആഖ്യാനത്തിലൂടെ സുപ്രധാനങ്ങളായ മനുഷ്യാവസ്ഥകളെ സ്പഷ്ടമാക്കാമെന്നും ഈ നോവലിസ്റ്റിനു അഭിപ്രായമുണ്ട്. അതിന്റേയും തെളിവാണ് ഈ നോവൽ. ബോർഹെസ്സും കോർട്ടസ്സാറും ഫ്വേന്റസും മാർകേസും ഗൗരവാവഹങ്ങളായ വിഷയങ്ങളിലൂടെ ആധ്യാത്മിക മണ്ഡലങ്ങളിൽ എത്തുന്നു. മാൻവെൽ പീഗ് പ്രത്യക്ഷമായും പരോക്ഷമായും ക്ഷുദ്രങ്ങളായ സംഭവങ്ങളിലൂടെ അഗാധ മനുഷ്യത്വത്തിലേക്കു ചെല്ലുന്നു. ബോർഹെസ്സിന്റേയും മറ്റുള്ളവരുടേയും കാലം കഴിഞ്ഞു. മാൻവെൽ പീഗ് തുറന്ന സരണിയിലൂടെയാണ് ഇന്നത്തെ ലാറ്റിനമേരിക്കൻ നോവലിസ്റ്റുകൾ സഞ്ചരിക്കുക. ആ സഞ്ചാരം അസുലഭമായ അനുഭൂതികൾ ജനിപ്പിക്കുന്നു എന്നതിൽ സംശയമില്ല.

* * *

മാൻവെൽ പീഗ് 1932-ൽ അർജന്റീനയിൽ ജനിച്ചു. ബ്വേനസ് ഐറീസ് സർവകലാശാലയിൽ നിന്നു തത്ത്വചിന്ത പഠിച്ചിട്ട് അദ്ദേഹം സിനിമാ നിർമ്മാതാവായി. അർജന്റീനയിൽ നിന്ന് 1963-ൽ അദ്ദേഹം ബഹിഷ്ക്കരിക്കപ്പെട്ടു. പീഗിന്റെ മാസ്റ്റർപീസ് എന്നു കരുതപ്പെടുന്ന Betrayed by Rita Hayworth എന്ന നോവൽ കൂടി ഈ ലേഖകൻ വായിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഇനിയൊരു സന്ദർഭത്തിൽ എഴുതിക്കൊള്ളാം. Heartbreak Tango, The Buenos Aires Affair, Eternal curse on the Reader of these Pages ഇവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. ഇവയെല്ലാം പതിന്നാലു ഭാഷകളിലേക്കു തർജ്ജമ ചെയ്തിട്ടുണ്ട്.

അനുഭൂതിയില്ല

മുല്ലപ്പൂവിന്റെ മണമാണ് എസ്. ഗുപ്തൻനായരുടെ പ്രബന്ധങ്ങൾക്കുള്ളത്. സി. വി. കുഞ്ഞുരാമന്റെ ഗദ്യത്തിൽ നിന്നും പദ്യത്തിൽ നിന്നും തുളസിപ്പൂവിന്റെ സൗരഭ്യം പ്രസരിക്കുന്നു. മാധവിക്കുട്ടിയുടെ ശൈലിയിൽ നിന്ന് ഉദ്ഗമിക്കുന്ന സുഗന്ധം പിച്ചിപ്പൂവിന്റേതാണ്.

തെളിഞ്ഞ പുലർവേളയിൽ ലേശം മഞ്ഞു പൊഴിയുമ്പോൾ ഗ്രാമപ്രദേശത്തുള്ള പാതയിലൂടെ നടക്കുമ്പോൾ ഇത് എന്റെ നാടാണെന്ന തോന്നലുണ്ടാവും. പാതയുടെ രണ്ടു വശത്തുമുള്ള മഞ്ഞു പുരണ്ട പച്ചിലച്ചാർത്തുകൾ നമ്മെ സ്പർശിക്കുമ്പോൾ ആ തോന്നലിന് തീക്ഷ്ണതയോ, സാന്ദ്രതയോ കൈവരും. നൂറുശതമാനവും കേരളീയങ്ങളായ ചെറുകഥകൾ വായിക്കുമ്പോഴുള്ള അനുഭവം ഇതാണ്. പി. കേശവദേവിന്റെ ‘പ്രതിജ്ഞ’ (ഓച്ചിറക്കളിക്ക് ഉരുളി വാങ്ങുന്ന കഥ) വായിക്കൂ. ഇത് നമ്മുടെ നാടിനോടു ബന്ധപ്പെട്ട കഥയാണെന്ന് നമ്മൾ പറായാതിരിക്കില്ല. അല്ലെങ്കിൽ വേറൊന്ന് എഴുതാം. ഇ. വി കൃഷ്ണപിള്ള കൃത്രിമത്വത്തെയും സ്വാഭാവികതയെയും വിശദീകരിക്കാനായി ഒരു ഹാസ്യകഥ എഴുതിയിട്ടുണ്ട്. അതിന്റെ പേരെനിക്ക് ഓർമ്മയില്ല. നമ്മൾ ഒരുത്തനെ അന്വേഷിച്ചു പോകുന്നു. അയാൾ – ഗൃഹനായകൻ – ആദരത്തോടെ എഴുന്നേറ്റ് ‘വരൂ, ഇരിക്കൂ’ എന്ന് മൊഴിയാടുന്നു. ഇരുന്നുകഴിഞ്ഞാൽ കാർബോളിക് സോപ്പ് തേയ്ച് കുളിപ്പിച്ചെടുത്ത വാക്കുകൾ ഉരുവിടുന്നു. അല്പനേരം കഴിഞ്ഞ് ‘എന്നാൽ ചായ കുടിക്കരുതോ?’ എന്ന ചോദ്യം. ഗൃഹനായകൻ നമ്മെ മേശയുടെ അടുത്തേക്ക് കൈനീട്ടിക്കാണിച്ച് നയിക്കുന്നു. അവിടെച്ചെന്നിരിക്കുമ്പോൾ നമ്മുടെ കണ്ണു് നിറഞ്ഞുപോകും. ഒരു ചെറിയ കപ്പിൽ മുക്കാലിടം ചായ. തൊണ്ട നനയാൻ പോലും കാണുകയില്ല.

ഇനി മറ്റൊരു രംഗം. അവിടെ ഗൃഹനായകൻ തനി നാടനാണ്. നമ്മൾ ചെന്നു കയറുമ്പോൾ പരുക്കൻ മട്ടിൽ പെരുമാറ്റം. തോർത്തു വിരിച്ച് തറയിലിരുന്ന് കുറേനേരം സംസാരിച്ചിട്ട് നമ്മൾ യാത്ര ചോദിക്കുമ്പോൾ ‘വരട്ടെ, അപ്പുറത്ത് ചെന്ന് വല്ല പഴങ്കഞ്ഞിയോ മറ്റോ മോന്തിക്കൊണ്ടു പോടാ’ എന്നു പറയുന്നു. എന്നിട്ട് ഭാര്യയെ വിളിച്ച് ഒരു നിർദ്ദേശവും: ‘എടിയേ, നമ്മുടെ കൃഷ്ണൻ കുട്ടിക്ക് വല്ലതും കൊടുത്തയക്കെടീ. കട്ടൻ കാപ്പിയോ പഴങ്കഞ്ഞിയോ വല്ലതുമുണ്ടോ?’. നമ്മൾ അപ്പുറത്തു ചെന്ന് ഗൃഹനായിക സന്തോഷത്തോടെ തരുന്നത് വാങ്ങിച്ച് കഴിച്ചുകൊണ്ട് സ്ഥലം വിടുന്നു. എത്ര ഹൃദ്യമായ രീതി. ഈ അനുഭൂതിയാണ് ചെറുകഥ ജനിപ്പിക്കേണ്ടത്. ഇതിന് അസമർത്ഥമാണ് നമ്മുടെ പല ചെറുകഥകളും. പി. പദ്മരാജൻ മാതൃഭൂമിയിലെഴുതിയ ‘ഓർമ്മ’ എന്ന ചെറുകഥയുടേയും ന്യൂനത ഇതാണ്. കഥാകാരന്റെ ജീവരക്തത്തിൽ നിന്ന് വന്നതാണ് അതെന്ന് അനുവാചകന് തോന്നുകയില്ല. അനുവാചകന്റെ ജീവരക്തത്തിലേക്ക് അത് സംക്രമിക്കുന്നുമില്ല. പെൻഷൻ പറ്റാറായ ഒരു ശങ്കരനാരായണപിള്ളയ്ക്ക് മറവിയുണ്ടാകുന്നു. മക്കളുടെ പേരുപോലും അയാൾ മറക്കുന്നു. അങ്ങനെയിരിക്കുമ്പോൾ അതു മാറി ഏതും ഓർമ്മയിൽ കൊണ്ടുവരാനുള്ള കഴിവ് അയാൾക്ക് ഉണ്ടാകുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൽ ഭാവികാലത്ത് എന്ത് സംഭവിക്കുമെന്ന് കാണാൻ സാധിക്കുന്നു, അയാൾക്ക്. ഒരു ദിവസം അയാളങ്ങ് മരിക്കുകയും ചെയ്യുന്നു.

അസ്തിത്വം അല്ലെങ്കിൽ ജീവിതം സങ്കീർണ്ണമായതുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ല. ജീവിതത്തിന്റെ എട്ടുകാലിവലയിൽ എന്തെല്ലാം അനുഭവങ്ങളാണ് വന്നു വീഴുന്നതും അവിടെക്കിടന്ന് പിടയ്ക്കുന്നതും! പക്ഷേ ആ വീഴ്ച്ചയും പിടച്ചിലും ദ്രഷ്ടാവിന് ഉദ്വേഗം ജനിപ്പിക്കുന്നതുപോലെ പദ്മരാജന്റെ അനുഭവഖണ്ഡങ്ങൾ ഉദ്വേഗമുളവാക്കുന്നില്ല. ഉദ്വേഗം വേണ്ട, ചലനമെങ്കിലും നിർമ്മിക്കേണ്ടതില്ലേ? അതൊന്നുമില്ല ഇക്കഥയിൽ. കുറെ വാക്യങ്ങളുടെ സമാഹാരമാണ് — അനുഭൂതിരഹിതമായ സമാഹാരമാണ് — ഈ രചന. എന്റെ അഭിവന്ദ്യ സുഹൃത്തിന്റെ ഉറവ വറ്റിപ്പോയോ എന്ന് എനിക്ക് സംശയം. കാരണം, അദ്ദേഹം കുറെക്കാലമായി ഇങ്ങനെയൊക്കെയാണ് എഴുതാറ്.

* * *

സന്ന്യാസി സ്വർഗ്ഗത്തിന്റെ വാതിലിൽ തട്ടി. “ആരത്” എന്ന് അകത്തിരുന്ന ഈശ്വരൻ ചോദിച്ചു. “ഞാനാണ്” എന്ന് സന്ന്യാസിയുടെ മറുപടി. അതുകേട്ട് ഈശ്വരൻ പറഞ്ഞു: “ഇവിടെ നിനക്കും എനിക്കും സ്ഥലമില്ല.” സന്ന്യാസി തിരിച്ചുപോയി വളരെക്കാലം ധ്യാനത്തിലിരുന്നു. രണ്ടാമത്തെ തവണ സ്വർഗ്ഗവാതിലിൽ എത്തി തട്ടിയിട്ട് അയാൾ ‘ഞാനാണ്’ എന്നു പറഞ്ഞു. വാതിൽ തുറന്നില്ല. കുറെ വർഷങ്ങൾ കഴിഞ്ഞ് അയാൾ തിരിച്ചുന്നു. വാതിലിൽ തട്ടിയിട്ട് ഈശ്വരന്റെ ചോദ്യത്തിനുത്തരമായി “അങ്ങു തന്നെയാണ് ഇവിടെ നിൽക്കുന്നത്” എന്നറിയിച്ചു. വാതിൽ തുറക്കപ്പെട്ടു. കഥാകാരനും വായനക്കാരനും ഒരാളാകുന്ന മട്ടിൽ കഥയെഴുതണം. ഇല്ലെങ്കിൽ അക്കഥ വിചിത്ര രചനയായി തോന്നും.

തത്ത്വങ്ങൾ

ബോർഹെസ്സും കോർട്ടസ്സാറും ഫ്വേന്റസും മാർക്കേസും ഗൗരവാവഹങ്ങളായ വിഷയങ്ങളിലൂടെ ആധ്യാത്മിക മണ്ഡലങ്ങളിൽ എത്തുന്നു. മാൻവെൽ പീഗ് പ്രത്യക്ഷമായും പരോക്ഷമായും ക്ഷുദ്രങ്ങളായ സംഭവങ്ങളിലൂടെ അഗാധ മനുഷ്യത്വത്തിലേക്ക് ചെല്ലുന്നു

  1. എനിക്ക് അമ്പലപ്പുഴ ബ്രദേഴ്സ് നാഗസ്വരം വായിക്കുന്നതുപോലെ വായിക്കാനറിഞ്ഞുകൂടാ. പക്ഷേ അവർക്ക് താളം തെറ്റിയാൽ അതു ചൂണ്ടിക്കാണിക്കാനാവും. ടോൾസ്റ്റോയിയെപ്പോലെ നോവലെഴുതാൻ എന്നെക്കൊണ്ടാവില്ല. എന്നാലും അന്നാ കരേനിനയിലെ തെറ്റുകൾ എടുത്തുകാണിക്കാൻ കഴിയും.
  2. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ആരാധകർ ചൊരിയുന്ന പ്രശംസ അദ്ദേഹം കേൾക്കാനിടവന്നാൽ ആ നല്ല മനുഷ്യൻ ലജ്ജിക്കും.
  3. അന്യന്റെ കഷ്ടപ്പാടിൽ സഹതപിക്കുന്ന ഒരു സാഹിത്യകാരനുമില്ല. അവരുടെ രചനകളിൽ ആ സഹതാപം ഏറെയുണ്ടു താനും.
  4. തൊഴിലാളികളുടെ ദയനീയജീവിതവുമായി സാത്മ്യം പ്രാപിച്ച ഒരു വിപ്ലവ കവിയും കേരളത്തിലില്ല.
  5. ആരെയെങ്കിലും കണ്ടാലുടൻ ‘ക്ഷീണിച്ചു പോയല്ലോ’ എന്ന് പറയരുത്.
  6. മരുന്ന് നിശ്ചയിക്കാൻ മെഡിക്കൽ ബുക്ക് തുറക്കുന്ന ഡോക്ടറും നിയമോപദേശം നൽകാൻ ‘ലാ ബുക്ക്’ തുറക്കുന്ന വക്കീലും ബഹുമാനം നേടുന്നില്ല.

ശ്യാമസുന്ദരി

F. W. H മൈയേഴ്സ് വിഖ്യാതനായ പുനർജ്ജന്മ വിശ്വാസിയായിരുന്നു. അദ്ദേഹം ഒരിക്കൽ ഒരു സ്ത്രീയോട് ചോദിച്ചു , അവരുടെ മരിച്ച മകളുടെ ആത്മാവ് ഏത് നിലയിലാണെന്ന്. അവർ മറുപടി നൽകി: “അവൾ ശാശ്വതമായ നിർവൃതിയിലാണ്. പക്ഷേ ഇത്തരം അസുഖകരങ്ങളായ കാര്യങ്ങൾ ചോദിക്കരുത്.” (ബർട്രൻഡ് റസ്സലിന്റെ ഏതോ ഒരുപ്രബന്ധത്തിലുള്ളത്.) നമ്മുടെ പല കവികളും മരണത്തെക്കുറിച്ച് കാവ്യമെഴുതിയിട്ടുള്ളപ്പോഴെല്ലാം Please don’t write about such unpleasant subjects എന്ന് ഞാൻ അവരുടെ കൂടെ പറഞ്ഞിട്ടുണ്ട്. എഴുതി അയച്ചിട്ടുണ്ട്. എന്നാൽ തിരുനല്ലൂർ കരുണാകരന്റെ “ശ്യാമസുന്ദരി” എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഞാൻ അദ്ദേഹത്തോട് അപേക്ഷിക്കുന്നു: “അഭിവന്ദ്യ മിത്രമേ, ഇത്തരം കാവ്യങ്ങൾ ഇനിയും ധാരാളമെഴുതൂ. ഈ കാവ്യം ഞങ്ങൾക്ക് മാനസികമായ ഉത്കർഷം ഉളവാക്കുന്നതാണല്ലോ.” കാവ്യത്തിന്റെ തുടക്കം നോക്കുക:

ഭൂമി കാർമേഘങ്ങളാൽ തീർത്തുമാവൃതമാകു-
മീ മഴക്കാലത്തമാവാസിരാത്രിയിലേവം
വന്നു സസ്പൃഹമെന്റെ ശയ്യമേൽച്ചായും ശ്യാമ-
സുന്ദരീ, നിന്നോടിപ്പോഴെന്തു ഞാൻ പറയട്ടെ!
അപ്രതീക്ഷിതമാണു നിൻവര;വതിനാൽ ഞാ-
നമ്പരക്കുകയത്രേ സ്വാഗതം ചെയ്യാൻ നിന്നെ.
എങ്കിലുമിരിക്കുക, വിശ്രമുക്കുക; ഞാനു-
മെൻ മൊഴിക്കിടർച്ച മാറ്റീടുവാൻ ശ്രമിക്കട്ടെ.
എണ്ണ തീരാറായൊരീ മൺവിളക്കിടയ്ക്കിടെ-
കണ്ണൂ ചിമ്മുമ്പോൾച്ചിന്നി വീണീടും വെളിച്ചത്തിൽ
നിന്നെയുദ്വേഗത്തോടെ കാണ്മൂ ഞാനനുക്ഷണം-
ഭിന്നമാം തമ:പ്രകാശാശ്ലേഷ സൗന്ദര്യമായ്.
ദൂരെനിന്നാണെങ്കിലും മുൻപു ഞാൻ പലവട്ടം
നേരിയ നിഴൽപോലെ കണ്ടിരിക്കുന്നു നിന്നെ.

മൗലികമാണ് ഇതിലെ ആശയഗതി എന്നു പറയാവുന്നതല്ല. എങ്കിലും മരണത്തിന്റെ ദർശനത്തെ കവി വാക്കുകൾ കൊണ്ട് സുശക്തമായി ആലേഖനം ചെയ്തിരിക്കുന്നു. ഭൗതികവും ആധ്യാത്മികവുമായ ശക്തിവിശേഷങ്ങളെ തകർക്കുന്ന മരണത്തിന് അഭിമുഖീകരിച്ചു നിന്ന് അതിനെ ധീരതയോടെ നേരിടുകയാണ് കവി (തുടർന്നുള്ള വരികളിൽ). ഈ ധൈര്യം കാവ്യം വായിക്കുന്ന സഹൃദയനുമുണ്ടാകുന്നു. പ്രധിഷേധമല്ല, മനസ്സിന്റെ പരിപാകം കൊണ്ടുണ്ടാകുന്ന സമർപ്പണമോ, വഴങ്ങലോ ആണ് ഈ കാവ്യത്തിന്റെ സവിശേഷത.

* * *

പ്ലേറ്റോ, സോക്രട്ടീസിന്റെ അന്ത്യം വർണ്ണിക്കുന്നു: “സോക്രട്ടീസ് മാത്രമേ ശാന്തനായി ഇരുന്നുള്ളൂ.” അദ്ദേഹം പറഞ്ഞു: “എന്തൊരു വിചിത്രമായ കരച്ചിലാണിത്? ഞാൻ സ്ത്രീകളെ പറഞ്ഞയച്ചത് അവർ ഇതുപോലെ പെരുമാറാതിരിക്കാനാണ്. മനുഷ്യൻ സമാധാനത്തോടെ വേണം മരിക്കാൻ. നിശ്ശബ്ദരായിരിക്കൂ. ക്ഷമയോടു കൂടിയിരിക്കൂ.” അദ്ദേഹത്തിന് ഊരുസന്ധിയിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മുഖത്തു നിന്നു വസ്ത്രം നീക്കിയിട്ട് — അദ്ദേഹം ശരീരമാകെ മൂടിപ്പുതച്ചിരുന്നു — പറഞ്ഞു. അവയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ. “ക്രിറ്റോ ഞാൻ അസ്‌ക്ലീപിയസിനു ഒരു പൂവൻ കോഴിയെ കൊടുക്കാനുണ്ട്. ആ കടം വീട്ടാൻ നിങ്ങൾ ഓർമ്മിക്കുമോ?” ക്രിറ്റോ പറഞ്ഞു: “ആ കടം വീട്ടുന്നതാണ്. വേറെയെന്തെങ്കിലുമുണ്ടോ?” ഈ ചോദ്യത്തിനു ഉത്തരമില്ലായിരുന്നു.

ധൈര്യം

മൂന്നുപേർ ബസ്സിൽ സഞ്ചരിക്കുകയായിരുന്നു. ഒരിടത്ത് ബസ്സ് വന്നു നിന്നപ്പോൾ ഒരുത്തൻ രണ്ടാമനോടു ചോദിച്ചു: “ഇഇഇവി‌വി‌വി‌വിടടമാമാണോ പപരുത്തിപ്പാററ?” രണ്ടാമൻ മിണ്ടിയില്ല. ഒന്നാമൻ ചോദ്യം അമ്മട്ടിൽ ആവർത്തിച്ചിട്ടും രണ്ടാമൻ നിശ്ശബ്ദൻ. ആ ചോദ്യവും നിശ്ശബ്ദതയും സഹിക്കാൻ വയ്യാതെ മൂന്നാമത്തെയാൾ പറഞ്ഞു: “അതേ ഇവിടം തന്നെയാണ് പരുത്തിപ്പാറ.” ഒന്നാമൻ ബസ്സിൽ നിന്നിറങ്ങി പോയതിനു ശേഷം മൂന്നാമൻ രണ്ടാമനോടു ചോദിച്ചു: “നിങ്ങളെന്താണ് രണ്ടു തവണയും മറുപടി പറയാത്തത്?” അപ്പോൾ രണ്ടാമൻ മറുപടി നൽകി: “അഅഅയായാൾ എന്റെന്റെ ചെചെകികിട്ടട്ടത്ത് അഅ‌ടിടിക്കണോ?” (ഫലിതം പരകീയം) വിക്കന്മാർ വിക്കുമ്പോൾ ചിലർ ധൈര്യത്തോടെ സംസാരിക്കുന്നു. ആ സംസാരത്തിന് ഗഹനത ഇല്ലെങ്കിലും മാധുര്യമില്ലെങ്കിലും അതിലെ ധീരതയെ നമ്മൾ മാനിക്കും. അങ്ങനെ ദേശാഭിമാനി വാരികയിൽ “നിറം വീഴുന്ന വരികൾ” എഴുതിയ പി. ആർ. ഹരികുമാറിനെ ഞാൻ മാനിക്കുന്നു. നമ്മുടെ കഥാകാരന്മാർ വിക്കി വിക്കി പലതും പറയുമ്പോൾ അദ്ദേഹം ധൈര്യത്തോടെ സംസാരിക്കുന്നല്ലോ. പരീക്ഷയിൽ പരാജയം സംഭവിച്ചിട്ടും തെല്ലും കുലുങ്ങാതെ ജീവിത പ്രീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി പോകുന്ന ഒരു ബാലനെ കഥാകാരൻ അവതരിപ്പിക്കുന്നു. അവന്റെ ചിത്രം നന്നായിരിക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png പണം സമ്പാദിച്ചു കൂട്ടുന്നതിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്?

നല്ലതു തന്നെ. ജോലിയിൽ നിന്നു വിരമിച്ചാൽ, അല്ലെങ്കിൽ ശരീര ശക്തി ക്ഷയിച്ചാൽ കഴിഞ്ഞു കൂടണമല്ലോ. അപ്പോൾ ആരും സഹായിക്കാൻ എത്തുകില്ല. അതുകൊണ്ട് പണം കരുതി വയ്ക്കുന്നതു കൊള്ളാം. പക്ഷേ പലർക്കും അതു പ്രയോജനപ്പെടുത്താൻ കഴിയാതെ വരും എന്നതാണ് ദൗർഭാഗ്യം. ഒന്നുകിൽ കുടിയനായ മകൻ ബലാൽക്കാരമായി പണമെടുത്തു കൊണ്ടു പോകും. അല്ലെങ്കിൽ മദ്യപനായ മരുമകൻ ഉള്ളതെല്ലാം കുടിച്ചു കളയുമ്പോൾ, മകളെ സംരക്ഷിക്കാൻ വേണ്ടി അമ്മ ഭർത്താവറിയാതെ പണമെടുത്ത് അവൾക്കു കൊടുക്കും. അങ്ങനെ കൊടുക്കുന്തോറും മരുമകന്റെ മദ്യപാനം വർദ്ധിച്ചു വരും. ഗൃഹനായകൻ നല്ല ഉടുപ്പിടാതെയും ബസ്സിൽ കയറാതെയും സമ്പാദിച്ചു വച്ചതു മുഴുവൻ സ്കോച്ച്‌വിസ്കി ഉണ്ടാക്കുന്നവന്റെ കൈയിൽ ചെല്ലും.”

Symbol question.svg.png കൂടക്കൂടെ കാറ് മാറ്റുന്നവന്റേയും ടെലിവിഷൻ സെറ്റ് പുതുതായി വാങ്ങിക്കുന്നവന്റേയും മാനസികനിലയെ കുറിച്ച് എന്തു പറയുന്നു?

ജനസംഖ്യ വർദ്ധിച്ചതു കൊണ്ട് ബസ്സിലെ യാത്ര ഇന്നു ദുസ്സഹമാണ്. അതുകൊണ്ട് കാറ് ആവശ്യകതയായി തീർന്നിരിക്കുന്നു. പക്ഷേ മാരുതി കാറുള്ളവൻ കോണ്ടസ്സ വാങ്ങുന്നതും പിന്നീട് ഇംപാലയോ ബെൻസോ അന്വേഷിക്കുന്നതും ആവശ്യകതയുടെ പേരിലല്ല. മാരുതി കാറിലിരുന്നാലുള്ള സുഖത്തിനും ഇംപാലയിൽ ഇരുന്നാലുള്ള സുഖത്തിനും തമ്മിൽ വലിയ വ്യത്യാസമില്ല. ശരീരത്തിനു മാരുതിക്കാറു മതി. പക്ഷേ മസ്തിഷ്കം പറയും സോഷ്യൽ സ്റ്റേയ്റ്റ്സിനു വേണ്ടി വലിയ കാറു വാങ്ങൂ എന്ന്. ശരീരത്തിന്റെ അർത്ഥനകളും മസ്തിഷ്കത്തിന്റെ അർത്ഥനകളും തമ്മിലുള്ള പൊരുത്ത കേടാണ് ഇന്നത്തെ ജീർണ്ണതയ്ക്ക് ഒരു ഹേതു. ശരീരം പറയും രാത്രി കഞ്ഞിയും ചമ്മന്തിയും മതിയെന്ന്. മസ്തിഷ്കം പറയും ചിക്കൻ ഫ്രൈയും ബ്രാൻഡിയും വേണമെന്ന്. മസ്തിഷ്കത്തിന്റെ ആജ്ഞകളെ അനുസരിക്കുന്നവൻ വേഗം ഈ ലോകത്തോട് യാത്ര പറയുന്നു. സെൻ ചിന്താഗതിയിലെ പ്രധാനപ്പെട്ട അംശമാണ് മസ്തിഷ്കവും ശരീരവും തമ്മിലുള്ള വൈരുദ്ധ്യം.”


കടൽപ്പശു

കടൽപ്പശുവിനു മനുഷ്യസ്ത്രീകൾക്കുള്ളതു പോലെയാണ് മുലകൾ. കുഞ്ഞിനു അതു മുലപ്പാലു കൊടുക്കുന്നതും സ്ത്രീയെപ്പോലെയാണ്. എന്തെങ്കിലും വികാരത്തിനടിമപ്പെട്ടാൽ അത് ശബ്ദം പുറപ്പെടുവിക്കും. കടൽപ്പശുവിന്റെ ആ നാദം പാട്ടുപോലെയിരിക്കും. അവ്യക്ത പ്രകാശത്തിൽ ദൂരെ പ്രത്യക്ഷ്മാകുന്ന അതിനെ കണ്ടിട്ടാണ് മനുഷ്യർ മത്സ്യകന്യക എന്ന സങ്കല്പത്തിനു രൂപം നൽകിയത്. പയ്യന്നൂർ ബാലകൃഷ്ണൻ ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “പൊന്നളിയൻ” എന്ന ഹാസ്യകഥ കടൽപ്പശുവിനെപ്പോലെയാണ്. പെണ്ണിന്റെ മുലയ്ക്കു സദൃശ്യമായ രൂപമെന്ന മുല ഇതിനുണ്ട്. സമുദ്രധേനു കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നതുപോലെ ഇത് സഹൃദയനെ മുലയൂട്ടുന്നു. അപ്പോഴുണ്ടാകുന്ന ആനന്ദാതിരേകംകൊണ്ട് ബാലകൃഷ്ണൻ ഉണ്ടാക്കുന്ന അസഹനീയമായ ശബ്ദം ഇവിടെ കേൾക്കാം. അതു പാട്ടായി ചിലരെല്ലാം തെറ്റിദ്ധരിക്കുന്നുണ്ട്. വായനക്കാരൻ സ്തന്യപാനം നിർവ്വഹിക്കുന്നുണ്ടെങ്കിലും മാനസികമായി ധേനു മാതാവ് അയാളിൽനിന്ന് എത്രയോ അകലെ. അതുകൊണ്ട് ഈ വൃത്തികെട്ട ജന്തു മത്സ്യകന്യകയാവാം എന്ന് അയാൾ തെറ്റിദ്ധരിക്കുന്നു. എന്നാൽ കടൽപ്പശു എവിടെ? മനുഷ്യസ്ത്രീ എവിടെ? സാഹിത്യത്തിന്റെ പേരിലുള്ള പേക്കോലമെവിടെ? യഥാർത്ഥമായ കലസൃഷ്ടിയെവിടെ?

അവർ പോയി

അടുത്തകാലത്ത് അന്തരിച്ച പ്രതിഭാശാലികൾ:

  1. ജേംസ് ബൊൾഡ്‌വിൻ (James Baldwin 63-ആം വയസ്സിൽ). വർഗ്ഗീയങ്ങളായ മർദ്ദനങ്ങൾക്കെതിരെ പോരാടിയ മഹാനായ നോവലിസ്റ്റ്. അദ്ദേഹത്തിന്റെ Go tell it on the moutain എന്ന നോവലും The fire Next time എന്ന പ്രബന്ധവും നിസ്തുലങ്ങളായ കലാസൃഷ്ടികളാണ്.
  2. മാർഗറീത് ഈയോർസെനാർ (Marguerite Yourcenar 84-ആം വയസ്സിൽ). അനേകം നോവലുകളെഴുതി വിശ്വവിഖ്യാതയായ കലാകാരി. Memories of Hadrian എന്ന നോവലാണ് അവരുടെ മാസ്റ്റർപീസ്. നോബൽ സമ്മാനത്തിന് അർഹയാണ് അവരെന്നു ചില നിരൂപകർ പറഞ്ഞു.
  3. വുഡി അലൻ (Woody Allen). ഫിലിം നിർമ്മാണത്തിൽ ജീനിയസ്സായിരുന്നു ഇദ്ദേഹം. ഫലിതസുന്ദരങ്ങളായ രചനകൾ അലനെ അനശ്വരനാക്കിയിരിക്കുന്നു.
  4. ജോസഫ് കംബൽ (Joseph Campbell 83-ആം വയസ്സിൽ). മിഥോളജിയിൽ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം Primitive Mythology, Oriental Mythology, Accidental Mythology, Creative Mythology, The Hero with a Thousands faces ഈ വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ കർത്താവാണ്. The Gospel of Sri Rama Krishna, ഉപനിഷത്തുകൾ ഇവ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യാൻ സ്വാമി നിഖിലാനന്ദനെ സഹായിച്ച പണ്ഡിതനാണ് വളരെക്കാലം ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രൊഫസറായിരുന്ന കംബൽ.
  5. പീറ്റർ മെഡവാർ (Peter Medawar 72-ആം വയസ്സിൽ). 1960-ൽ നോബൽ സമ്മാനം നേടിയ ജന്തുശാസ്ത്രജ്ഞൻ (ബ്രിട്ടീഷ്).

    ജന്തുവിന്റേതല്ലാത്ത ‘റ്റിഷ്യൂ’ (സമാനകോശങ്ങളുടെ ഘടന) അതിൽ വച്ചുപിടിപ്പിച്ചാൽ അതു സ്വീകരിക്കാതിരിക്കാൻ ജന്തുവിന് പ്രവണതയുണ്ടല്ലോ. ചില പരിതഃസ്ഥിതികളിൽ ആ പ്രവണതയെ ഇല്ലാതാക്കാമെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് മെഡവാർ. പതിനൊന്നു ഗ്രന്ഥങ്ങളുടെ കർത്താവാണ് ഇദ്ദേഹം. Pluto’s Republic എന്ന ഗ്രന്ഥം മത്രമേ ഞാൻ വായിച്ചിട്ടുള്ളൂ.

ഹാസ്യചിത്രം

1940-ൽ ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. അക്കാലത്ത് ‘പാങ്ങോട്’ എന്ന സ്ഥലത്തുള്ള മിലിട്ടറി ആശുപത്രിയിൽ ഞാൻ എന്നും വൈകുന്നേരത്ത് ചെന്നിരിക്കുമായിരുന്നു. എന്റെ പരിചയക്കാരനും പിതാവിന്റെ കൂട്ടുകാരനുമായിരുന്നു, മിലിട്ടറി ഡോക്ടർ. ഞാൻ അവിടെയിരിക്കുമ്പോൾ രോഗികൾ വരും. ഒരു ചെറുപ്പക്കാരി കവിളിൽ വട്ടത്തിലുള്ള പാടുമായി എത്തി. ഡോക്ടർ നോക്കിയിട്ട് വി. ഡി. എന്നവൾ കേൾക്കാതെ എന്നോടു പറഞ്ഞു.

അതിനു ശേഷം അദ്ദേഹം അവളോട്
നിനക്ക് മരുന്ന് കുത്തിവയ്ക്കണം, എഴുതിത്തരാം. വാങ്ങിക്കൊണ്ടു വാ.
അതു കേട്ടയുടനെ അവൾ ദുഃഖത്തോടെ പറഞ്ഞു
അയ്യോ യജമാനേ മരുന്നു വാങ്ങാൻ പണമില്ല. ഇവിടുന്ന് മരുന്ന് തന്നാൽ മതി.

ഡോക്ടർ കമ്പൗണ്ടറെ വിളിച്ച് “നാലൗൺസ് കാർമിനേറ്റീവ് മിക്സ്ചർ കൊടുത്തേരേ” എന്ന് പറഞ്ഞു. ആ ചുവന്ന മരുന്ന് വാങ്ങിച്ചുകൊണ്ട് അവൾ പോയി. കടുത്ത പനിയുമായി വേറൊരു രോഗി, ജലദോഷമുള്ള മറ്റൊരുത്തൻ, ചുമ സഹിക്കാനാവാതെ വേറൊരുത്തൻ. ഓരോ രോഗി വരുമ്പോഴും കമ്പൗണ്ടറോട് ഡോക്ടർ ആജ്ഞാപിക്കും. “കാർമിനേറ്റീവ് കൊടുത്തേരെ”.

ഞാൻ അദ്ഭുതപ്പെട്ട് ഡോക്ടറോട് ചോദിച്ചു
ഡോക്ടർ വയറുവേദനക്കും ദഹനക്കേടിനും ഉള്ള മരുന്നല്ലേ ഇത്? എല്ലാവർക്കും ഇത് കൊടുക്കുന്നതെന്തിന്?
ഡോക്ടർ പതുക്കെ പറഞ്ഞു
എന്തു ചെയ്യാം. ഇവിടെ ഇതു മാത്രമേയുള്ളൂ.

ഈ യഥാർത്ഥ സംഭവം ഞാൻ ഓർമ്മിച്ചത് മനോരമ ആഴ്ചപ്പതിപ്പിൽ രാജേന്ദ്രൻ വരച്ച ഒരു ഹാസ്യചിത്രം കണ്ടതിനാലാണ്. മരുന്ന് വാങ്ങിയ വൃദ്ധന് സംശയം, മരുന്ന് മാറിപ്പോയ്യോ എന്ന്. സർക്കാരാശുപത്രിയിലെ ജോലിക്കാരി സംശയം തീർത്തു കൊടുക്കുന്നു. “മരുന്ന് മാറിപ്പോയെന്ന് സംശയമോ? മാറിപ്പോവാൻ വേറെ ഉണ്ടായിട്ടു വേണ്ടേ?” ഹാസ്യ ചിത്രം നന്ന്. ഈ ചിത്രം അച്ചടിച്ചതിനു മുകളിൽ മുയ്യം രാജന്റെ ഒരു മിനിക്കഥയുണ്ട്. ആ “പറട്ട”ക്കഥയ്ക്ക് പകരം വേറൊരു ഹാസ്യചിത്രം മതിയായിരുന്നു.

* * *

രോഗിയെ പരിശോധിച്ചിട്ട്

ഡോക്ടർ പറഞ്ഞു
നിങ്ങൾ ആഹാരം നിയന്ത്രിക്കണം, ഞാനെഴുതിത്തരുന്ന ഈ കുറിപ്പനുസരിച്ചുള്ള ആഹാരമേ പാടുള്ളൂ. പിന്നെ ഒരു ചുരുട്ട് മാത്രം ഒരു ദിവസം.

രോഗി അതിനെതിരായി എന്തോ പറയാൻ ഭാവിച്ചപ്പോൾ

ഡോക്ടർ
ഒന്നും കേൾക്കേണ്ട എനിക്ക്. ഞാൻ നിർദ്ദേശിച്ചതുപോലെയൊക്കെ ചെയ്യണം.

ഒരു മാസം കഴിഞ്ഞ് പരിശോധിപ്പിക്കാൻ എത്തിയപ്പോൾ

രോഗി ഡോക്ടറെ അറിയിച്ചു
ഡോക്ടർ ആഹാരത്തിന്റെ കാര്യത്തിലുള്ള നിയന്ത്രണമെല്ലാം ശരി. പക്ഷേ, ആ ചുരുട്ടുണ്ടല്ലോ, അത് എന്നെ കൊല്ലുകയാണ്. ഞാൻ ജീവിതത്തിൽ ഇതുവരെ പുകവലിച്ചിട്ടില്ല. ഡോക്ടർ പറഞ്ഞതിനു ശേഷമാണ് അതു തുടങ്ങിയത്.

നന്ദി

ഏതിലും നിസ്സംഗത പുലർത്താമെങ്കിൽ മനസ്സിന് സുഖം ഉണ്ടാകും. തനിക്ക് ശരിയെന്ന് തോന്നുന്നത് പറഞ്ഞിട്ട് മിണ്ടാതിരിക്കണം. എന്തെല്ലാം പ്രകോപനങ്ങൾ ഉണ്ടായാലും ശബ്ദമുയർത്തരുത്. ഇതെഴുതുന്ന ആളിന് എപ്പോഴും പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ കഴിയാത്ത തത്വമാണിത്. എങ്കിലും ഞാൻ അതിനുവേണ്ടി ശ്രമിക്കുകയാണ്. അക്കാരണത്താലാണ് ഒരെഴുത്തുകാരി എന്നെ കൂലിയെഴുത്തുകാരൻ, തൂപ്പുകാരൻ, ശവപ്പെട്ടി ഉണ്ടാക്കുന്നവൻ, വൃദ്ധമനസ്കൻ എന്നൊക്കെ വിളിച്ചിട്ടും ഞാൻ മൗനം അവലംബിച്ചത് (ഇങ്ങനെ വിളിച്ച ശ്രീമതിക്ക് പെൻഷൻ പറ്റാൻ ഇനിയധികം വർഷമില്ല). അവരുടെ ഒരു കൃതിക്ക് ഒരു വിദേശനോവലുമായി നിഷേധിക്കാനാവാത്ത സാദൃശ്യം കണ്ടപ്പോൾ ഞാനത് വ്യക്തമാക്കി. താൻ ആ നോവൽ വായിച്ചിട്ടില്ലെന്ന് ആ എഴുത്തുകാരി പറഞ്ഞില്ല. അതു പറയാതെ അവർ അസഭ്യപദവർഷം നടത്തുകയാണ് ചെയ്തത്. ഇവിടെ മൗനം പോലെ നല്ലതായി വേറൊന്നുമില്ല. ബഹുജനം നിരൂപണമെഴുതുന്നവരേക്കാളും വലിയ നിരൂപകരാണ്. അവർ രണ്ട് നോവലുകളും വായിച്ചിട്ട് സ്വന്തം തീരുമാനത്തിൽ എത്തിക്കൊള്ളും. ഈ വിഷയത്തെപ്പറ്റി മനോരാജ്യം വരികയുടെ എഡിറ്റർ എഴുതിയ കുറിപ്പ് ഞാൻ വായിച്ചു. നിസ്സംഗത വേണമെങ്കിലും കൃതജ്ഞത മനുഷ്യന് ഒഴിച്ചുകൂടാൻ വയ്യ. സിദ്ധാർത്ഥനും കൃതജ്ഞതയെക്കുറിച്ച് എഴുതുന്നു. ആ മൂല്യത്തിൽ വിശ്വസിച്ച് കൊണ്ട് ഞാൻ എഡിറ്റർക്ക് നന്ദിപറഞ്ഞു.

പിച്ചിപ്പൂവിന്റെ മണം

രചനകൾക്ക് സൗരഭ്യമുണ്ട്, പുഷ്പങ്ങൾക്കുള്ളതുപോലെ. ഡോക്ടർ കെ. ഭാസ്കരൻ നായരുടെ രചനയ്ക്ക് ചമ്പകപ്പൂവിന്റെ രൂക്ഷഗന്ധമാണ്. ഇ. വി. കൃഷ്ണപിള്ളയുടെ കൃതികളിൽ നിന്ന് റോസാപ്പൂവിന്റെ പരിമളമുയരുന്നു. എം. ആർ. നായരുടെ നിരൂപണപ്രബന്ധങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന സൗരഭ്യം താമരപ്പൂവിന്റേതാണ്. മുല്ലപ്പൂവിന്റെ മണമാണ് എസ്. ഗുപ്തൻ നായരുടെ പ്രബന്ധങ്ങൾക്കുള്ളത്. സി. വി. കുഞ്ഞുരാമന്റെ ഗദ്യത്തിൽ നിന്നും പദ്യത്തിൽ നിന്നും തുളസിപ്പൂവിന്റെ സൗരഭ്യം പ്രസരിക്കുന്നു. മാധവിക്കുട്ടിയുടെ ശൈലിയിൽ നിന്ന് ഉദ്ഗമിക്കുന്ന സുഗന്ധം പിച്ചിപ്പൂവിന്റേതാണ് (കലാകൗമുദിയിലെ ബാല്യകാലസ്മരണകൾ വായിച്ചിട്ട് എഴുതുന്നത്).

* * *

സാഹിത്യത്തിൽ താല്പര്യമുള്ളവർ ഒരുമിച്ചുകൂടുമ്പോൾ ഉണ്ടാകുന്ന സംഭാഷണത്തിൽ ആർജ്ജവം നന്നേ കുറയും. മലയാറ്റൂർ രാമകൃഷ്ണൻ നല്ല നോവലിസ്റ്റാണെന്ന് ഒരാൾ പറഞ്ഞാൽ അത് മുഖവിലയ്ക്കെടുക്കരുത്. മലയാറ്റൂരിന്റെ സ്നേഹിതൻ അവരുടെ കൂട്ടത്തിൽ കാണും. അല്ലെങ്കിൽ അദ്ദേഹത്തെ അറിയുന്ന ഒരാൾ അവിടെ ഉണ്ടായിരിക്കും. അതുപോലെ കാക്കനാടൻ നല്ല നോവലിസ്റ്റല്ല എന്ന് ആരെങ്കിലുമൊരാൾ പറഞ്ഞാൽ അദ്ദേഹത്തിന്റെ ശത്രു അവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് കരുതാം. പ്രശംസയും നിന്ദയും പലപ്പോഴും വക്താവിന്റെ മനസികനിലയോട് ബന്ധപ്പെട്ടല്ല ആവിർഭവിക്കുക. സ്വകാര്യസംഭാഷണത്തിലേ ഈ കാപട്യത്തിന് വ്യാപ്തി നൽകൂ. അത് നിരൂപണമാകും. കുമരനാശാൻ നല്ല കവിയാണെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ ദോഷങ്ങൾ കായിക്കരെച്ചെന്നു പറയാൻ പ്രഭാഷകർക്ക് ധൈര്യമുണ്ടാവുകയില്ല. ഈ കാപട്യവും ഭീരുതയും മാറുമ്പോഴേ നമ്മുടെ നിരൂപണത്തിന് ഉയർച്ചയുണ്ടാകൂ.