close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 04 18


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 04 18
ലക്കം 918
മുൻലക്കം 1993 04 11
പിൻലക്കം 1993 04 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“കല്ലേറിനെക്കാളസഹ്യം”

നമ്മള്‍ ഈശ്വരനെ ധ്യാനിച്ചുകൊണ്ട് പാതയിലൂടെ നടക്കുമ്പോള്‍ വല്ല ചെറുക്കനും മാവിലേക്കെറിയുന്ന കല്ല് നമ്മുടെ തലയില്‍ വന്നുപതിക്കുകയും തലപൊട്ടി ചോരവാര്‍ന്നൊലിക്കുകയും ചെയ്താല്‍ എന്തൊരു ഞെട്ടലും വേദനയുമാണ് നമുക്കുണ്ടാവുക!

ഹെര്‍മന്‍ ഹെസ്സേയുടെ പ്രകൃഷ്ടകൃതിയായി വാഴ്ത്തപ്പെടുന്ന “മാജിസ്റ്റര്‍ ലുഡി”യില്‍ (Magister Ludi) ഒരു ചൈനാക്കാരന്‍ എഴുത്തുകാരന്റെ “Spring and Autumn” എന്ന പുസ്തകത്തില്‍നിന്നു ചില ഭാഗങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. അതില്‍നിന്നു കുറെ ഭാഗങ്ങള്‍ തര്‍ജ്ജമചെയ്തു താഴെക്കൊടുക്കുന്നു.

“ലോകം ശാന്തമായിരിക്കുമ്പോള്‍, എല്ലാ വസ്തുക്കളും സമാഹിതമായിരിക്കുമ്പോള്‍, എല്ലാ ആളുകളും മേലധികാരികളെ അനുസരിക്കുമ്പോള്‍ സംഗീതത്തെ അന്യൂനമാക്കാന്‍ കഴിയും. അഭിലാഷങ്ങളും ഉത്കടവികാരങ്ങളും തെറ്റായ വഴികളിലേക്കു പോകാതിരിക്കുമ്പോള്‍ സംഗീതത്തെ അന്യൂനമാക്കാം. അന്യൂനമായ സംഗീതത്തിന് അതിന്റേതായ ഹേതു ഉണ്ട്. അത് പരിമാണതുല്യതയില്‍ നിന്നു ജനിക്കുന്നു. ധാര്‍മ്മകതയില്‍നിന്നാണ് പരിമാണതുല്യത ഉദയംകൊള്ളുക. പ്രപഞ്ചത്തിന്റെ അര്‍ത്ഥത്തില്‍നിന്നാണ് ധാര്‍മ്മികതയുടെ ഉത്ഭവം. പ്രപഞ്ചത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവനോടു മാത്രമേ സംഗീതത്തെക്കുറിച്ചു സംസാരിക്കാനാവു… സംഗീതം കൂടുതല്‍ ഉച്ചണ്ഡമാകുമ്പോള്‍, ജനത കൂടുതല്‍ ശോകാര്‍ത്തമാവുന്നു, രാജ്യത്തിനു കൂടുതല്‍ ആപത്തുണ്ടാകുന്നു. ഇങ്ങനെ സംഗീതത്തിന്റെ സത്ത നശിക്കുന്നു. [ചില രാജ്യങ്ങളിലെ] ജനമര്‍ദ്ദകര്‍ ഉച്ചണ്ഡമായ സംഗീതമുണ്ടാക്കി. വലിയ ശബ്ദമാണ് സുന്ദരമെന്ന് അവര്‍ വിചാരിച്ചു. ഒരുമിച്ചു കൂട്ടിയ ഫലപ്രാപ്തികളാണ് രസകരമെന്നു മര്‍ദ്ദകര്‍ വിചാരിച്ചു. ഒരുകാതുംകേട്ടിട്ടില്ലാത്ത നാദം അവര്‍ ഉയര്‍ത്തി…ഈ സംഗീതത്തിന്റെ കണ്ടുപിടിത്തം [ആ പ്രദേശത്തിന്റെ] ജീര്‍ണ്ണതയ്ക്കു കാരണമായി.

ഉച്ചണ്ഡസംഗീതം രാജ്യത്തെ ജീര്‍ണ്ണിപ്പിച്ചു. ശ്രീമതി ദേവിയുടെ “തപനതാണ്ഡവം” എന്ന “കാവ്യം” മലയാളഭാഷയെ ജീര്‍ണ്ണിപ്പിക്കുന്നു; കേരളത്തെ ജീര്‍ണ്ണിപ്പിക്കുന്നു. കേട്ടാലും ചില വരികള്‍:

“ഇതു മഹാകാലകലനം ബ്രഹ്മാണ്ഡ
ഭ്രമണം, ചണ്ഡാംശുജ്വലന
താണ്ഡവം”
… … … …
“ചിദഗ്നി ഭൈരവനടനം ഭര്‍ഗ ദിഗ്
ജ്വലനം, വൈരാഗീ തപനതാണ്ഡവം”
… … … …
“ഇതു ചിദംബരജ്വലനം മാര്‍ത്താണ്ഡ
തപനം, സംസാര ദഹനതാണ്ഡവം”

നമ്മള്‍ ഈശ്വരനെ ധ്യാനിച്ചുകൊണ്ട് പാതയിലൂടെ നടക്കുമ്പോള്‍ വല്ല ചെറുക്കനും മാവിലേക്ക് എറിയുന്ന വലിയ കല്ല് നമ്മുടെ തലയില്‍ വന്നു പതിക്കുകയും തലപൊട്ടി ചോര വാര്‍ന്നൊലിക്കുകയും ചെയ്താല്‍ എന്തൊരു ഞെട്ടലും വേദനയുമാണു നമുക്കുണ്ടാവുക! ഈ പദ്യമെഴുതിയ ആളിന്റെ പദപ്രസ്തര പ്രക്ഷേപങ്ങള്‍ (വാക്കുകള്‍കൊണ്ടുള്ള കല്ലേറ്) സഹൃദയന്റെ ശിരസ്സു പൊട്ടിക്കുന്നു, രക്തം പ്രവഹിപ്പിക്കുന്നു. ഒരനുഭൂതിയും ജനിപ്പിക്കാത്ത കുറെ ദുര്‍ഗ്രഹപ്രസ്താവങ്ങള്‍. സംഗീതത്തില്‍ മാത്രമല്ല പദ്യരചനയിലും ഉച്ചണ്ഡത!

“സ്യൂഡോപൊയറ്റിക് നടനം മാനവ-
ഹനനം പ്രസ്തര പ്രക്ഷേപതാണ്ഡവം”

(തപനതാണ്ഡവം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍)

അക്കിത്തം

എവിടെ മനസ്സ് സങ്കുചിതമായിരിക്കുന്നുവോ അവിടെ സംസാരത്തിലും പ്രബന്ധ രചനയിലും ദീര്‍ഘത വരും.

മഹനീയങ്ങളെന്നു കരുതപ്പെടുന്ന വിഷയങ്ങളെടുത്തു കവിമാനികള്‍ കാവ്യാഭാസം നിര്‍മ്മിക്കുമ്പോള്‍ ഒരു ക്ഷുദ്രസംഭവമെടുത്തു ജന്മനാകവിയായ ശ്രീ. അക്കിത്തം ഉദാത്തമായ കാവ്യം രചിക്കുന്നു. ജന്തുശാലയിലെ സ്നെയ്ക് ഹൗസില്‍ പെരുമ്പാമ്പ് ചുരുണ്ടുകൂടുന്നതു കാണുന്ന സന്ദര്‍ശകന്‍ വെറുപ്പോടെ അവിടെനിന്നു ചാടി പുറത്തേക്കു പോരുമ്പോള്‍ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നതു കാണുന്നു. ഭംഗി. പരിമളം. അവിടത്തെ ബഞ്ചില്‍ അല്പനേരം ഇരിക്കൂ. സ്വസ്ഥത കൈവരിക്കൂ. ഈ ഭംഗിയും സൗരഭ്യവുമുണ്ട് അക്കിത്തത്തിന്റെ “മറ്റൊരു ഗ്രാമം” എന്ന കാവ്യത്തിന് (കലാകൗമുദി) ഞാന്‍ നിരൂപണത്തിനോ വിമര്‍ശനത്തിനോ ഒരുമ്പെടുന്നില്ല. കവിയോടു ഇങ്ങനെ പറയട്ടെ: “കവേ, അക്കിത്തം, താങ്കളുടെ കാവ്യം എന്റെ മനസ്സിനെ വിമലീകരിക്കുന്നു, ധാര്‍മ്മികതയുടെ രാജരഥ്യ എനിക്കു ചൂണ്ടിക്കാണിച്ചു തരുന്നു, ജീവിക്കേണ്ടത് എങ്ങനെയാണെന്നു ഗ്രഹിപ്പിക്കുന്നു. നിസ്സാരനായ ഒരു ഗൂര്‍ഖയുടെ മാസംതോറുമുള്ള സന്ദര്‍ശനമാണ് താങ്കള്‍, താങ്കള്‍ക്കു മാത്രം കഴിവുള്ള രീതിയില്‍ വര്‍ണ്ണിക്കുന്നത്. ഗൂര്‍ഖ ഒറ്റപ്പെട്ട മനുഷ്യനാണെങ്കിലും സാകല്യാവസ്ഥയില്‍ മനുഷ്യരിലാണ് അങ്ങയുടെ കണ്ണുകള്‍. ആ ഗൂര്‍ഖയുടെ ജീവിതം ചിത്രീകരിച്ചു കഴിയുമ്പോള്‍ താങ്കള്‍ മനുഷ്യജീവിതത്തെയാകെ ചിത്രീകരിച്ചു കഴിഞ്ഞു. മാനസികപ്രേരണയാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്നത്. ഗൂര്‍ഖ ഉപജീവനാര്‍ത്ഥം കേരളത്തിലേക്കു പോരുമ്പോള്‍ “വിഴവേഭിത്തിപിടിച്ചെണീറ്റെന്‍മകന്‍ വീശി ഞാന്‍ പോരുമ്പോള്‍ കുഞ്ഞിക്കൈ” എന്നു താങ്കള്‍ അയാളെക്കൊണ്ടു പറയിക്കുന്നു. ആ കുഞ്ഞിക്കൈവീശലാണ് ഗൂര്‍ഖയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാനസികപ്രേരണ. അതിലൂന്നിക്കൊണ്ട് താങ്കള്‍ കാവ്യം അവസാനിപ്പിച്ചപ്പോള്‍ ആ ഗൂര്‍ഖ എന്റെ സഹോദരനായി. അയാളുടെ കുഞ്ഞിനോടു എനിക്കു എന്തെന്നില്ലാത്ത വാത്സല്യം തോന്നി. അങ്ങനെയാണ് താങ്കള്‍ എന്റെ മനുഷ്യത്വത്തെ വികസിതോജ്ജ്വലമാക്കിയത്. താങ്കള്‍ക്കു ധന്യവാദം.”

***

ഈ.വി. കൃഷ്ണപിള്ളയുടെ ഒരു നേരമ്പോക്കുണ്ട്. സാധാരണമായി വര്‍ത്തമാനപ്പത്രം വായിക്കാത്തവന്‍ എട്ടുകാശോ ഒരുചക്രമോ (എത്രയെന്ന് ഓര്‍മ്മയില്ല) മുടക്കി കൊല്ലത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന മലയാളരാജ്യം ദിനപത്രം വാങ്ങുന്നു. വായനയോടു വായനതന്നെ. ‘മലയാളരാജ്യം’ എന്നു വലിയ അക്ഷരത്തില്‍ അച്ചടിച്ചതുതൊട്ടു തുടങ്ങും. സ്റ്റെയ്റ്റ് കോണ്‍ഗ്രസ്സുകാര്‍ കള്ളന്മാര്‍, സര്‍. സി.പി. രാമസ്വാമി അയ്യര്‍ മാന്യന്‍ ഇങ്ങനെയുള്ള പ്രസ്താവങ്ങളൊക്കെ വായിച്ചു മടുക്കുമ്പോള്‍ പത്രം താഴെവയ്ക്കും. അപ്പോഴാണ് താന്‍ മുടക്കിയ ഒരു ചക്രത്തിന്റെ ഓര്‍മ്മ അയാള്‍ക്കുണ്ടാകുന്നത്. ‘അയ്യോ എന്റെ ഒരു ചക്രം!’ എന്നു ഞെട്ടി വിചാരിച്ചുകൊണ്ട് പത്രം വീണ്ടുമെടുക്കുന്നു. വായിക്കുന്നു. ‘തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിവേട്ട’ എന്ന് മുകളില്‍ അച്ചടിച്ച് ‘ലീഡര്‍’ അച്ചടിക്കേണ്ട ഭാഗം ശൂന്യമായി ‘കേരളകൗമുദി’ ഇട്ടിരിക്കുന്നു. ആ വാര്‍ത്ത ‘മലയാളരാജ്യ’ത്തില്‍ അക്രമികളായ വിദ്യാര്‍ത്ഥികളെ ചൂരല്‍ അന്തരീക്ഷത്തില്‍ ചുഴറ്റി പൊലിസ് ഓടിച്ചു എന്നു വായിച്ച ആള് ആ പത്രം വീണ്ടും താഴെയിടുന്നു. അയ്യോ എന്റെ ഒരു ചക്രം എന്ന വിചാരം വീണ്ടും. പത്രമെടുക്കുന്നു, വായിക്കുന്നു. ഇങ്ങനെ പലതവണ പത്രം താഴെയിട്ടും ‘അയ്യോ എന്റെ ഒരു ചക്രം’ എന്നു വീണ്ടും വീണ്ടും പറഞ്ഞും Printed and Published by K.G. Parameswaran Pillai എന്നതുവരെ വായിക്കുന്നു. തീര്‍ന്നോ? ഇല്ല. വീണ്ടും ഒന്നാംപുറത്തെ ‘മലയാളരാജ്യം’ എന്ന വലിയ അക്ഷരങ്ങളിലുള്ള അച്ചടിതൊട്ടു തുടങ്ങുന്നു. Printed and Published by… എന്നതുവരെ എത്തുന്നു. ഇതാണ് ഭാരതീയന്റെ കാലസങ്കല്പത്തിനു യോജിച്ച സൈക്ളിക് പാരായണം.

ഇങ്ങനെയല്ലെങ്കിലും അയ്യോ എന്റെ അഞ്ഞൂറുരൂപ എന്നു പറഞ്ഞുകൊണ്ട് രണ്ടധ്യായം വായിച്ചു ദൂരെയെറിഞ്ഞ ആ പുതിയ നോവല്‍ (വിക്രം സേത്തിന്റെ നോവല്‍) ഞാന്‍ കൈയിലെടുത്തു. ഒരധ്യായംകൂടെ വായിച്ചു. അയ്യോ എന്റെ അഞ്ഞൂറുരൂപ! പിന്നെയും വായന. അങ്ങനെ വായിച്ചുതീര്‍ത്തു. സൈക്ളിക് പാരായണമില്ല. നോവലിനെ ഇങ്ങനെ വിശേഷിപ്പിക്കട്ടെ. dull, boring, tiring, unimaginative, lifeless, dead—എന്റെ കൈയിലുള്ള നിഘണ്ടുവില്‍ ഇത്രയും വാക്കുകളേയുള്ളു.

ചോദ്യം, ഉത്തരം

പനിനീര്‍പ്പൂവില്‍ ചായം തേച്ചാല്‍ അത് അസുന്ദരമാവുകയേ ഉള്ളൂ. ഏതെങ്കിലും രാസദ്രവ്യ പ്രയോഗത്താല്‍ പൂവിന്റെ സ്വാഭാവിക വര്‍ണ്ണം ഇല്ലാതാക്കിയാലും വൈരൂപ്യം വരും. കലാസൃഷ്ടി റോസാപ്പൂവാണ്.

Symbol question.svg.png ആധുനികകവിതയെ കുറ്റപ്പെടുത്തുന്ന നിങ്ങള്‍ അവയില്‍ ഇടയ്ക്കിടയ്ക്കു വരുന്ന ഉത്കൃഷ്ടങ്ങളായ വരികളെപ്പോലും അംഗീകരിക്കാത്തതു ശരിയോ?

ശരിയല്ല. കൊടും വസൂരിവന്ന് മുഖംകാണാന്‍ വയ്യാത്തവിധം വടുക്കള്‍ വീഴുമ്പോള്‍ രണ്ടു പാടുകള്‍ക്കിടയില്‍ ലേശം തൊലിയുള്ളത് സൂക്ഷിച്ചു നോക്കിയാല്‍ എനിക്കു കാണാന്‍ കഴിയും. പക്ഷേ വസൂരിക്കലകളുടെ വൈരൂപ്യം മാത്രമേ കണ്ണില്‍ വീഴു.

Symbol question.svg.png വിവാഹത്തിനു മുന്‍പ് രണ്ടാമത്തെ പേര് അച്ഛന്റേതായിവയ്ക്കുന്ന യുവതികള്‍ വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പേരു രണ്ടാമതായി വയ്ക്കുന്നത് അച്ഛനെ നിരാകരിക്കുന്നതിനു തുല്യമല്ലേ?

Symbol question.svg.png അങ്ങനെയൊന്നും വിചാരിക്കാനില്ല ചങ്ങാതീ. ഭര്‍ത്താവിന്റെ പേര്, കേള്‍ക്കാന്‍ ഇമ്പമുള്ളതായിരിക്കണം. ലളിതാമേനോന്‍ വിവാഹത്തിനു ശേഷം ലളിതാവിഘ്നേശ്വരന്‍ നായരായാല്‍ ലളിതയൂടെ ലാളിത്യമാകെ പോകില്ലേ?

Symbol question.svg.png അതിഥി ഭവനത്തില്‍ ചെല്ലുമ്പോള്‍ ഗൃഹനായിക തിളയ്ക്കുന്ന ചായ കൊണ്ടുവയ്ക്കുകയും അത് പെട്ടെന്ന് എടുത്തുകുടിക്കുകയും ചെയ്യുമ്പോള്‍ വാ പൊള്ളും. ആ സന്ദര്‍ഭത്തില്‍ എന്തു ചെയ്യണം?

ഗൃഹനായിക ചെയ്യുന്നതു തെറ്റ്. അതുകൊണ്ട് അവിടെയിരുന്നുകൊണ്ടുതന്നെ അടുത്തുള്ള ജന്നലില്‍ക്കൂടി അതു തുപ്പിക്കളയണം. ഇറക്കി അന്നനാളംകുടി വേകിക്കരുത്.

Symbol question.svg.png നിങ്ങള്‍ വൈകുന്നേരം വീട്ടില്‍നിന്നിറങ്ങുമ്പോള്‍ എന്തു കരുതിക്കൊണ്ടാണ് ഇറങ്ങുക?

കുഴപ്പമൊന്നും വരാതിരിക്കാന്‍ ഒരു സാഹിത്യകാരനെയും കാണരുതേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വീട്ടില്‍നിന്നു റോഡിലേക്കു പോരിക.

Symbol question.svg.png എല്ലാ നവീന കവിതകളും വായിച്ചിട്ടുണ്ടോ?

ഒരെണ്ണം വായിച്ചാല്‍ മതി. ബാക്കിയുള്ളതെല്ലാം അതുപോലെതന്നെ ഇരിക്കും.

Symbol question.svg.png ജഗന്നാഥനും വിശ്വനാഥനും തമ്മില്‍ എന്താണു വ്യത്യാസം?

ജഗന്നാഥന്‍ വിഷ്ണു. വിശ്വനാഥന്‍ ശിവന്‍.

Symbol question.svg.png ചിലര്‍ കാളമൂത്രംപോലെ നീട്ടി എഴുതുന്നതിനു കാരണം?

എവിടെ മനസ്സ് സങ്കുചിതമായിരിക്കുന്നുവോ അവിടെ സംസാരത്തിലും പ്രബന്ധരചനയിലും ദീര്‍ഘത വരും. എനിക്കും ഇതു ചേരും.

Symbol question.svg.png അടുത്ത ജന്മത്തില്‍ ധര്‍മ്മപുത്രനായി ജനിക്കാന്‍ ആഗ്രഹമുണ്ടോ?

ഇല്ല. യുഗോയുടെ ‘പാവങ്ങള്‍’ എന്ന നോവലിലെ മെത്രാനായി പിറക്കാന്‍ ആഗ്രഹമുണ്ട്.

Symbol question.svg.png ‘പട്ടിയുണ്ട്. കടിക്കും. സൂക്ഷിക്കണം’ എന്നു വീട്ടിന്റെ മുന്‍പില്‍ എഴുതിവയ്ക്കുന്നവരെക്കുറിച്ച് എന്തു പറയുന്നു?

ഒന്നും പറയുന്നില്ല. എന്റെ വീട്ടില്‍ പട്ടിയില്ല. എങ്കിലും ‘ഇവിടെ റ്റി.വി. സെറ്റുണ്ട്. കടിക്കും. സൂക്ഷിക്കണം’ എന്നെഴുതിവയ്ക്കാന്‍ ആലോചിക്കുന്നു.

ഇ.വി. ശ്രീധരന്‍

കാവ്യങ്ങളും കഥകളും വെറും മെക്കാനിക്കലായി മാറിയിരിക്കുന്ന ഇക്കാലത്ത് ശ്രീ. ഇ.വി. ശ്രീധരന്റെ “മാധവന്‍പിള്ളയുടെ തിര്വനന്തോരം” എന്ന ചെറുകഥ വായിക്കുന്നിത് ഒരു നല്ല അനുഭവമാണ്. മനുഷ്യന് യുവത്വത്തിലും ഏകാന്തത. പ്രായം കൂടിവരുമ്പോള്‍ ആ ഏകാന്തതയും കൂടുന്നു. ഒടുവില്‍ മരണം മാത്രമേ അഭിലഷിക്കത്തക്കതായുള്ളു. ഈ ആശയത്തെ കണ്ണീര്‍ ചാടിക്കുന്ന രചനയാക്കാതെ, അതിഭാവുകത്വത്തോളമെത്തിക്കാതെ ഇ.വി. കലാത്മകമായി ചിത്രീകരിക്കുന്നു. തികഞ്ഞ നിസ്സംഗത പരിപാലിച്ചുകൊണ്ടാണ് കഥാകാരന്‍ കഥ പറയുന്നത്. യാഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിരൂപമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിനാലാണ് ഇക്കഥയുടെ വിജയം.

റ്റോയിക്കാറിന്റെ ചുറ്റുകമ്പിമുറുക്കി കുട്ടി അതോടിക്കുന്നു. ചുറ്റുകമ്പി അയഞ്ഞു കഴിയുമ്പോള്‍ കാറ് നില്ക്കും. നവീനകഥ സ്പ്രിങ് മുറുക്കിയ കളിപ്പാട്ടംപോലെയാണ്. ആദ്യത്തെ ‘ഒരെടുപ്പേയുള്ളു’. അതിനുശേഷം അതു നിശ്ചലം. അല്ലെങ്കില്‍ വേറൊന്നു പറയാം. ഭൂമി നാഴികമണിയെപ്പോലെയാണെന്നും അതിന്റെ സ്പ്രിങ് ഈശ്വരന്‍ മുറുക്കിവച്ചിരിക്കുകയാണെന്നും പഴയ ശാസ്ത്രജ്ഞന്മാര്‍ കരുതി. കമ്പി അയഞ്ഞുതീര്‍ന്നാലോ? ലോകം റിപ്ളെനിഷ്—replenish—ചെയ്തുകൊള്ളുമെന്നാണ് അവരുടെ സിദ്ധാന്തം. യാന്ത്രിക കഥകള്‍ സ്പപ്രിങ് അയഞ്ഞു നിശ്ചലമായിപ്പോകുന്നതുകൊണ്ടാണ് നമ്മള്‍ അവയെ തിരിഞ്ഞു നോക്കാത്തത്. നല്ല കഥകള്‍ നിശ്ചലങ്ങളാവുന്നില്ല. അവ സ്വയം ‘റിപ്ളെനിഷ്’ ചെയ്യുന്നു. ആ വിധത്തിലുള്ള കഥയാണ് ഇ.വി. ശ്രീധരന്റേത്.

ശൂ

ഞാന്‍ റ്റെലിവിഷന്‍ സെറ്റിന്റെ മുന്‍പില്‍ ഇരിക്കുമായിരുന്ന പണ്ടത്തെ കാലത്ത് ചിലര്‍ നാനൂറു മീറ്റര്‍, ആയിരത്തിയഞ്ഞൂറു മീറ്റര്‍ ഈ ദൂരമൊക്കെ ഓടി ലക്ഷ്യസ്ഥാനത്തു ചെല്ലാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. ഓടുന്നവരില്‍ ചിലര്‍ തളര്‍ന്നു ട്രാക്കില്‍നിന്ന് മാറിപ്പോകുന്നതും കണ്ടിട്ടുണ്ട്. അല്ലെങ്കില്‍ വേറൊന്നു പറയാം. ഇന്നത്തെപ്പോലെ ‘ഫാസ്റ്റും സൂപര്‍ ഫാസ്റ്റും’ ഇല്ലാതിരുന്ന കാലം. ബോട്ട് മാത്രമേ ശരണമായുള്ളു. വൈക്കം ബോട്ട് ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറും. ബോട്ടിന്റെ മുകളിലുള്ള കൂട്ടിലിരിക്കുന്നവന്‍ മണിനാദം കേള്‍പ്പിക്കുന്നതിന് അനുസരിച്ചു താഴത്തെ എഞ്ചിന്‍ റൂമില്‍ ഗീയര്‍ മാറ്റം നടക്കും. ക്രമേണ ബോട്ട് കായലിലേക്കു നീങ്ങും. നീങ്ങി നീങ്ങി ജട്ടി അപ്രത്യക്ഷമാകും. അപ്പോള്‍ അര്‍ത്ഥമില്ലാത്ത വേദന. ഏറെനേരം സഞ്ചരിച്ചു കൊല്ലം ബോട്ട് ജട്ടി ദൂരെക്കാണാറാവുമ്പോള്‍ ആഹ്ളാദം. ക്രമാനുഗതമായി ആ ആഹ്ളാദം വര്‍ദ്ധിക്കും. ജട്ടിയിലടുത്തുകഴിയുമ്പോള്‍ ആഹ്ളാദാതിരേകം. ശ്രീമതി സി.പി. ഓമന ദേശാഭിമാനി വാരികയിലെഴുതിയ “നിറഭേദങ്ങള്‍” എന്ന ചെറുകഥ ട്രാക്കില്‍നിന്നു നിരാശപ്പെട്ടു മാറുന്ന ഓട്ടക്കാരനെപ്പോലെയാണ്. വൈക്കം ബോട്ട്ജട്ടി ഒന്നിനൊന്നു അപ്രത്യക്ഷമാകുമ്പോള്‍ യാത്രക്കാരന് അസ്വസ്ഥത ഉണ്ടാകുന്നതുപോലെ ഒരസ്വസ്ഥത അതുളവാക്കുന്നു. യഥാര്‍ത്ഥമായ കലയെ ഉപാസിക്കുന്ന ഗിരിജ; കപടമായ കലയെ കൊണ്ടുനടക്കുന്ന സുനന്ദ, ധനികയായതുകൊണ്ടു സുനന്ദ വിഖ്യാതയാകുന്നു. ഗിരിജ വിസ്മരിക്കപ്പെടുന്നു. രണ്ടുപേരുടെയും കൂട്ടുകാരി സാവിത്രി. അവരുടെ വിദ്യാലയജീവിതം കഴിഞ്ഞു. കാലമേറെയായി സുനന്ദയുടെ ചിത്രങ്ങല്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലത്തേക്കു പഴയ കൂട്ടുകാരി ചെന്നു. സുനന്ദ സാവിത്രിയെ അറിഞ്ഞില്ല. പ്രദര്‍ശനത്തെപ്പറ്റി സന്ദര്‍ശകര്‍ക്കു അഭിപ്രായമെഴുതാനുള്ള പുസ്തകമുണ്ട്. ചിത്രങ്ങളുടെ കാപട്യത്തെക്കുറിച്ച് സാവിത്രിക്ക് എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ ആരോ പുസ്തകമെടുത്തു മാറ്റിക്കളഞ്ഞു. കഥ ഒന്നിനൊന്നു മാഞ്ഞുപോകുന്ന വൈക്കം ബോട്ട് ജട്ടിപോലെ; ട്രാക്കില്‍നിന്നു നൈരാശ്യത്തോടെ പിന്മാറുന്ന ഓട്ടക്കാരനെപ്പോലെ. അമിട്ടു കത്തിച്ചുവിട്ടാല്‍ ‘ശു’ എന്നു ശബ്ദം കേള്‍പ്പിച്ചു കെട്ടുപോകില്ലേ ചിലപ്പോള്‍. അതുപോലെയൊരു വിലക്ഷണമായ കഥ. ചെറുകഥയ്ക്കു ഭാവനാത്മകമായ തലം ആദ്യംതൊട്ട് അവസാനംവരെയില്ലെങ്കില്‍ അതൊരു നിഷ്പ്രയോജനമായ രചനയായിത്തീരും. അത്തരത്തില്‍ വ്യര്‍ത്ഥമായ രചനയാണ് ഓമനയുടെ ഈ കഥ.

നിരീക്ഷണങ്ങള്‍

യാഥാസ്ഥിതികത്വത്തിന്റെ ഉടലെടുത്തു രൂപങ്ങളായ ചില ഹിന്ദുക്കള്‍ ഏതു നൂതന ശാസ്ത്രീയ ദര്‍ശനവും വേദത്തില്‍, വേദാന്തത്തില്‍, ഇതിഹാസത്തില്‍, ആദികാവ്യത്തില്‍, പുരാണത്തില്‍ ഉണ്ടായിരുന്നതായി പറയും. സീതയെ രാവണന്‍ വിമാനത്തില്‍ കയറ്റി ലങ്കയിലേക്കു കൊണ്ടുപോയിയെന്നു വായിച്ചാല്‍ ‘കണ്ടോ അന്നും വിമാനമുണ്ടായിരുന്നു’ എന്നു പ്രഖ്യാപിക്കും അവര്‍.

  1. സാഹിത്യത്തിലെ മോഷണങ്ങളെക്കുറിച്ചു സംസാരിച്ചപ്പോള്‍ എന്‍. ഗോപാലപിള്ളസ്സാറ് പറഞ്ഞു: ‘സാഹിത്യത്തില്‍ മോഷണമെന്നു പറയുന്നത് നിരര്‍ത്ഥകമാണ്. ഒരാളിനെ ആശ്രയിക്കാതെ വേറൊരാളിന് ഒന്നുമെഴുതാന്‍ കഴിയുകയില്ല. ഇതു കേട്ടുകൊണ്ടിരുന്ന ബാലരാമപ്പണിക്കര്‍ സാറും പറഞ്ഞു: ‘അതു ശരിയാണ്. ‘സ്വപ്നവാസവദത്ത’ത്തിന്റെ മറ്റൊരു രൂപമാണ് ‘ശാകുന്തളം’.’

    രണ്ടുപേരും പറഞ്ഞതു ശരിയല്ല. സ്വപ്നവാസവദത്തവും ശാകുന്തളവും വിഭിന്നങ്ങളായ നാടകങ്ങളാണ്. അവയില്‍ ഭാസന്റെയും കാളിദാസന്റെയും മുദ്രകള്‍ യഥാക്രമമുണ്ട്.

    Thus let me live unseen, unknown
    Thus unlamented let me die
    Steal from the world and not a stone where I lie
    Tell where I lie.

    എന്ന പോപ്പിന്റെ വരികളുടെ ആശയംതന്നെയാണ് ചങ്ങമ്പുഴയുടെ “അല്ലെങ്കില്‍ വേണ്ട…” എന്നു തുടങ്ങുന്ന കാവ്യത്തിലുള്ളത്. ഷെയ്ക്സ്പിയറിന്റെ ‘Twelfth Night” എന്ന നാടകത്തിലെ ഒരു ഗാനവും അതേപടി ചങ്ങമ്പുഴ തര്‍ജ്ജമ ചെയ്തു സ്വന്തമെന്ന മട്ടില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സാഹിത്യത്തില്‍ മൗലികതയൂണ്ട് അതില്ലെന്നു പറയുന്നതു സ്വന്തം ചോരണത്തെ മറയ്ക്കാനാണ്.

  2. പനിനീര്‍പ്പൂവില്‍ ചായംതേച്ചാല്‍ അത് അസുന്ദരമാവുകയേയുള്ളു. ഏതെങ്കിലും രാസദ്രവ്യപ്രയോഗത്താല്‍ പൂവിന്റെ സ്വാഭാവിക വര്‍ണ്ണം ഇല്ലാതാക്കിയാലും വൈരൂപ്യം വരും. കലാസൃഷ്ടി റോസാപ്പൂവാണ്. അതില്‍ പ്രചാരണത്തിന്റെ ചായം തേക്കരുത്. പൈങ്കിളിയാക്കി വര്‍ണ്ണവ്യത്യാസം വരുത്തരുത്. രണ്ടും കലാ സൃഷ്ടിയുടെ ഭംഗി ഇല്ലാതാക്കും.
  3. പഴയ ശിഷ്യന്മാരെ ശിഷ്യന്മാരെന്ന് അഭിമാനത്തോടെ ഞാനിപ്പോള്‍ പറയാറില്ല. പിതാപുത്രബന്ധത്തിനുപോലും ഉലച്ചില്‍ വന്ന കാലമാണിത്. അപ്പോള്‍ ഗുരുശിഷ്യബന്ധത്തിനു എന്തു സ്ഥാനം? അതുകൊണ്ടു ശിഷ്യനെന്നു പറയാതെ അദ്ദേഹത്തെ എന്റെ ക്ളാസ്സിലിരുന്നയാള്‍ എന്നു വിശേഷിപ്പിക്കട്ടെ. അദ്ദേഹത്തെ നമ്മുടെ സര്‍വകലാശാല ആപ്പീസിന്റെ മുന്‍പില്‍വച്ചു കണ്ടു. എന്നെ കണ്ട മാത്രയില്‍ അദ്ദേഹം ചോദിച്ചു: “എന്താ ആ മീറ്റിങ്ങിനു വരാത്തത്?” (സാറെന്ന പദം അദ്ദേഹം വിട്ടുകളഞ്ഞത് ശ്രദ്ധിച്ചാലും) ഞാന്‍ മറുപടി നല്കി: “എന്നെ ക്ഷണിച്ചില്ല. ഞാനിപ്പോള്‍ മൃതനല്ലേ?” (പെന്‍ഷന്‍ പറ്റിയവര്‍ എന്ന അര്‍ത്ഥം.) ബുദ്ധിമാനായ അദ്ദേഹം ഉടനെ പറഞ്ഞു: “No, no, You are more living than all other persons.” ഞാന്‍ പുഞ്ചിരിപൊഴിച്ചുകൊണ്ടു നടന്നുപോയി. മരിച്ചവരെ അവരുടെ പ്രതിമകെട്ടിത്തുക്കി ജീവിപ്പിക്കുന്ന ഏര്‍പ്പാട് പണ്ടും ഉണ്ടായിരുന്നതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. പേരുകള്‍ പറയുന്നില്ല. അതു വികാരങ്ങളെ ക്ഷതപ്പെടുത്തും. സാഹിത്യത്തില്‍ ആരുമല്ലാത്ത ചിലരെ ജീവിപ്പിക്കുന്ന ഏര്‍പ്പാട് ഇന്നു കേരളത്തില്‍ വളരെക്കൂടിയിരിക്കുന്നു. നാല്ക്കാലികള്‍ എഴുതിയെഴുതി മരിച്ചവരെയാണ് ഇങ്ങനെ വാര്‍ഷികസമ്മേളനങ്ങളിലൂടെ ചിരംജീവികളാക്കി മാറ്റുന്നത്. ആരെപ്പറ്റിക്കാനാണ് ഇതൊക്കെ?
  4. പ്രഫെസര്‍ എം.കെ. സാനു കുങ്കുമം വാരികയില്‍ എഴുതുന്നു: (സാനു എന്ന പേരില്ല. ശൈലികണ്ടു സാനുവെന്ന് ഞാന്‍ എഴുതുന്നു എന്നേയുള്ളു.) “നിമിഷങ്ങളില്‍ കാലൂന്നി നിന്നു കൊണ്ട് നിത്യതയുമായി സല്ലപിക്കുന്നവനാണ് കവി അഥവാ നിമിഷങ്ങളെ നിത്യതയുമായി ബന്ധപ്പെടുത്തുന്നവനാണ് കവി. ആ അദ്ഭുത കൃത്യം നിര്‍വ്വഹിക്കാന്‍ നിയുക്തനായ കവി താല്‍ക്കാലിക പ്രശസ്തിയാല്‍ പ്രലോഭിതനാകുന്നത് നല്ലതല്ല. അത് അയാള്‍ക്ക് ബലക്ഷയമായേ ഭവിക്കൂ. എപ്പോഴും പത്രവാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാന്‍ വ്യഗ്രത കാട്ടുന്നവര്‍, തങ്ങളറിയാതെ, ഈ ബലക്ഷയത്തിന് വിധേയരാവുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസരാഹിത്യമാണ് അവരെ ഇപ്രകാരം വാര്‍ത്തകളില്‍ സ്ഥാനം നേടാനുള്ള പരിശ്രമത്തിന് പ്രേരിപ്പിക്കുന്നതും.” നമ്മുടെ ചില എഴുത്തുകാര്‍ സാനുവിന്റെ ഈ വാക്യങ്ങള്‍ ഫ്രെയിംചെയ്ത് മേശപ്പുറത്തു വയ്ക്കുന്നതു നന്ന്. നിമിഷംതോറും അവരതുവായിക്കുകയും വേണം. ഇല്ലെങ്കില്‍ സിംഹത്തിന്റെ തോലിട്ട കുറുക്കനെപ്പോലെ പരിതഃസ്ഥിതി മറന്ന് ഓരിയിട്ടുകളയും. എവിടെയെങ്കിലും ചെന്നു ‘കണ, കണ’ എന്നു പറഞ്ഞിട്ട് കാലത്ത് ദേശാഭിമാനിയും കേരളകൗമുദിയും മാതൃഭൂമിയും മനോരമയും മുറ്റത്തു വന്നു വീഴുന്നതു ചാടിപ്പിടിച്ചെടുത്തു നോക്കുന്നവരാണ് ഇക്കൂട്ടര്‍. തങ്ങളുടെ ‘കണ കണ’ ശബ്ദം അവയില്‍ അക്ഷരങ്ങളായി വന്നിട്ടില്ലെങ്കില്‍ ഉടനെ യഥാക്രമം ശ്രീ. ഇ.കെ. നായനാരെയും ശ്രീ. എം. എസ്. മണിയെയും ശ്രീ. എം. പി. വിരേന്ദ്രകുമാറിനെയും ശ്രീ. കെ.എം. മാത്യുവിനെയും വിളിച്ചു പരാതിപ്പെടു. പാവപ്പെട്ട പത്രമാപ്പീസ് ജോലിക്കാരുടെ ‘വയറ്റിപ്പാട്’ ഇല്ലാതാക്കാന്‍ ശ്രമിക്കും. അതുകൊണ്ട് അവര്‍ സാനുവിന്റെ വാക്യങ്ങള്‍ നോക്കിക്കൊണ്ടേയിരിക്കണം. സാനു പറഞ്ഞതുപോലെ ആത്മവിശ്വാസമില്ലാത്തവരാണ് പത്രങ്ങളില്‍ പേരച്ചടിച്ചു കാണാന്‍ കൊതിക്കുന്നത്. തന്നെ പ്രശംസിച്ചോ നിന്ദിച്ചോ വരുന്ന ഒരു ലേഖനവും വള്ളത്തോള്‍ വായിക്കുമായിരുന്നില്ല. കാരണം താന്‍ നൂറിനു നൂറും കവിയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു എന്നതുതന്നെ.

പുതിയ പുസ്തകം

പഴയ ശിഷ്യന്മാരെ ശിഷ്യന്മാരെന്നു അഭിമാനത്തോടെ ഞാനിപ്പോള്‍ പറയാറില്ല. പിതാപുത്രബന്ധത്തിനുപോലും ഉലച്ചില്‍ വന്ന കാലമാണിത്. അപ്പോള്‍ ഗുരുശിഷ്യ ബന്ധത്തിനെന്തു സ്ഥാനം?

യാഥാസ്ഥിതികത്വത്തിന്റെ ഉടലെടുത്ത രൂപങ്ങളായ ചില ഹിന്ദുക്കള്‍ ഏതു നൂതന ശാസ്ത്രീയദര്‍ശനവും വേദത്തില്‍, വേദാന്തത്തില്‍, ഇതിഹാസത്തില്‍, ആദികാവ്യത്തില്‍, പുരാണത്തില്‍ ഉണ്ടായിരുന്നതായി പറയും. സീതയെ രാവണന്‍ വിമാനത്തില്‍ കയറ്റി ലങ്കയിലേക്കു കൊണ്ടുപോയിയെന്നു വായിച്ചാല്‍ ‘കണ്ടോ അന്നു വിമാനമുണ്ടായിരുന്നു’ എന്ന് പ്രഖ്യാപിക്കും അവര്‍. നടരാജനൃത്തം ആറ്റമിന്റെ അന്തര്‍ഭാഗത്തെ ചലനമാണെന്നു പറയുന്നവര്‍ എത്രയോ ഉണ്ട്. അതുപോലെ എല്ലാം ബൈബിളിലുണ്ടെന്നു പറയുന്ന ക്രൈസ്തവ പുരോഹിതന്മാരുമേറെയാണ്. അത്തരത്തില്‍പ്പെട്ട രണ്ടുപേര്‍ ക്യാപ്ര എന്ന ഭൗതികശാസ്ത്രജ്ഞനുമായി നടത്തിയ സംഭാഷണങ്ങളാണ് “Belonging To The Universe” എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. (Penguin Books. Price U.K. £6=99—Spl Indian Price Rs 175) രണ്ടു പുരോഹിതന്മാരും ഒരുതരത്തിലുള്ള ‘റിഡക്ഷനിസ’ത്തില്‍ ചെന്നുനില്ക്കുന്നതുകൊണ്ട് സത്യാത്മകത എന്ന ധര്‍മ്മം ഈ ഗ്രന്ഥത്തിനില്ല. ബുദ്ധിമാനായ ക്യാപ്രയുടെ ചോദ്യങ്ങളും മറുപടികളും നന്ന്. പുരോഹിതന്മാരുടെ വാദങ്ങള്‍ യുക്തിരഹിതങ്ങള്‍. ഉദാഹരണങ്ങള്‍ ഇതു വ്യക്തമാക്കും. ശാസ്ത്രത്തില്‍ പുരോഗമനമുണ്ടെന്നും കലയില്‍ അതില്ലെന്നും ക്യാപ്ര. “You cannot say that Picasso is an improvement on Rubens” എന്ന് ക്യാപ്ര സത്യസന്ധമായി പറഞ്ഞപ്പോള്‍ കലയില്‍ പുരോഗമനമുണ്ടെന്ന് ഒരു പുരോഹിതന്‍. ഓരോ നൂതന കലാസൃഷ്ടിയും സത്യത്തിന്റെ നവീനദര്‍ശനം നല്കുന്നുണ്ടെന്നും അതു പുരോഗമനമാണെന്നും അദ്ദേഹം പറയുന്നു. ക്യാപ്ര വീണ്ടും ബുദ്ധിശക്തി പ്രകടിപ്പിച്ചുകൊണ്ട് അഭിപ്രായമാവിഷ്കരിക്കുന്നു: Mathematically you can derive Newtonian physics from Einsteinian physics. But you cannot derive Michelangelo from Picasso (Page 152). ഇതിനു പുരോഹിതന്‍ നല്കുന്ന ഉത്തരം ബുദ്ധിശൂന്യമാണ്: But you can see in Picasso’s work that he presupposes Michelangelo and goes beyond him. In poetry it’s the same.

പികാസോ, മീക്കലാഞ്ചലോയെ അതിശയിക്കുന്നുപോലും! കവിതയിലും അതുണ്ടാകുന്നുപോലും! വാല്മീകിയെ അതിശയിച്ച കവിയുണ്ടോ? ഷെയ്ക്സ്പിയറിനെ അതിശയിച്ച കവി ഇന്നുവരെ ഉണ്ടായിട്ടുണ്ടോ?

ക്യാപ്രയ്ക്കുതന്നെ ക്രമാനുഗതമായ അധഃപതനമാണുള്ളത്. The Tao of Physics എന്നതിനെക്കാള്‍ മോശം The Turning Point എന്നത്. Uncommon Wisdom അതിനെക്കാള്‍ മോശമെന്നല്ല പറയേണ്ടത്; കെട്ടത് എന്നു വേണം പറയാന്‍. Uncommon Wisdom എന്ന പുസ്തകത്തെക്കാള്‍ അധമമാണ് ഈ ഗ്രന്ഥം.

എങ്ങനെ? എങ്ങനെ?

കീര്‍ത്തി വേറെ; ജനപ്രീതി വേറെ. ഈ സത്യം പലപ്പോഴും കേരളത്തില്‍ വിസ്മരിക്കപ്പെടുന്നു. എനിക്കു ഫെയിമുണ്ടല്ലോ എന്നാണ് പോപ്പുലറായ എഴുത്തുകാരന്റെ വിചാരം. ഇക്കൂട്ടര്‍ ജ്ഞാനപീഠസമ്മാനം നല്കുന്നതിനുള്ള സമയമടുക്കുമ്പോള്‍ അതു കിട്ടാനുള്ള സകല വേലത്തരങ്ങളും നടത്തുന്നു. വല്ല മറാഠിക്കാരനോ കന്നടക്കാരനോ അതു തട്ടിയെടുക്കുമ്പോള്‍ മലയാളിയായ എഴുത്തുകാരന് അങ്കലാപ്പ്. ‘എനിക്കു കിട്ടാതെ അയാള്‍ക്ക് ഇതെങ്ങനെ കിട്ടി?’ എന്നാണ് അയാള്‍ തന്നോടു ചോദിക്കുന്നത്. മറാഠിക്കാരന് അല്ലെങ്കില്‍ കന്നടക്കാരന് അല്ലെങ്കില്‍ ഒറീസ്സക്കാരന് ജ്ഞാനപീഠം കിട്ടിയെന്ന് അറിഞ്ഞ നിമിഷംമുതല്‍ അയാള്‍ക്കു വൈഷമ്യം. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരില്ല. ജീരകവെള്ളം കൂടക്കൂടെ കുടിച്ചും ബാത്റൂമില്‍ കൂടക്കൂടെ ചെന്നും അയാള്‍ രാത്രി കഴിച്ചുകൂട്ടുന്നു. ഒടുവില്‍ വേലിയം ഗുളിക എടുത്തു കഴിക്കുന്നു. അതിന്റെ ഫലമായി “ഒരുവിധമൊന്നു കണ്ണടച്ചാല്‍” ജെയിനെ സ്വപ്നം കാണുന്നു. ചാടിയെഴുന്നേറ്റ് ‘എനിക്കെന്തേ സമ്മാനം തരാത്തത്’ എന്നു ചോദിച്ചു മുഷ്ടികൊണ്ട് കിനാവിലെ രൂപത്തിന്റെ മുഖത്തിടിക്കുന്നു. കൈ വേദനിക്കുമ്പോഴാണ് സ്വപ്നമായിരുന്നു അതെന്ന് അറിയുന്നത്. കിടക്കയില്‍ “താനേ തിരിഞ്ഞും മറിഞ്ഞും കിടന്ന്” ‘എനിക്കെന്താണു ജ്ഞാനപീഠം കിട്ടാത്ത’തെന്നു ചോദിക്കുന്നു. ഒരാളേ മറിച്ചു ചോദിച്ചിട്ടുള്ളു. അയാള്‍ക്കു ഒരുലക്ഷം രൂപ സമ്മാനം കിട്ടിയപ്പോള്‍ ‘എനിക്ക് ഇതെങ്ങനെ കിട്ടി’? എന്ന് അയാള്‍ നിരന്തരം ചോദിച്ചു.