close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 10 12


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 10 12
ലക്കം 578
മുൻലക്കം 1986 10 05
പിൻലക്കം 1986 10 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കേരളസര്‍ക്കാരിന്റെ ഭാഗ്യക്കുറിയില്‍ ഒരുത്തനു പത്തുലക്ഷം രൂപ ഒന്നാം സമ്മാനമായി കിട്ടിയെന്നു വിചാരിക്കൂ. അയാള്‍ക്കു പിന്നെ ഇരിക്കപ്പൊറുതി കാണില്ല. സകല ബാങ്ക് മാനേജറന്‍മാരും അയാളുടെ വീട്ടിലെത്തും. ‘എന്റെ ബാങ്കില്‍ പണമിടണേ’ എന്ന് ഓരോരുത്തരും അപേക്ഷിക്കും. ഏതെങ്കിലും തരത്തില്‍ ഒരു ഭാഗ്യം വന്നാല്‍ ആളുകള്‍ എങ്ങനെ ഉപദ്രവിക്കുമെന്ന് അറിയണമെങ്കില്‍ സ്റ്റെന്‍ബക്കിന്റെ ‘മുത്ത്’ എന്ന ചെറിയ നോവല്‍ വായിച്ചുനോക്കിയാല്‍ മതി. കീനോയ്ക്കു മുത്തു കിട്ടിയപ്പോള്‍ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളും അയാളില്‍ തല്‍പരനായി. പാതിരി അയാളുടെ വീട്ടിലെത്തി. കിനോയുടെ കുഞ്ഞിനെ ചികില്‍സിക്കാന്‍ കൂട്ടാക്കാത്ത ഡോക്ടര്‍ പൂന്തോട്ടക്കാരനുമായി അവിടെ ചെന്നു. രാത്രിയായപ്പോള്‍ മുത്തു മോഷ്ടിച്ചുകൊണ്ടു പോകാന്‍ ചിലര്‍ ഭവന ഭേദനം നടത്തി. പൊടുന്നനവേ സമ്പത്തുണ്ടാകുന്നത് ആപത്താണ്. ആ ചിന്ത ഇരിക്കട്ടെ. ഭാഗ്യക്കുറിയില്‍ കിട്ടുന്ന പത്തുലക്ഷം രൂപയ്ക്ക് വിലയുണ്ടോ? വിശന്നു തളര്‍ന്നു വരുന്നവന് നമ്മള്‍ മനസ്സലിഞ്ഞു കൊടുക്കുന്ന അഞ്ചുരൂപയ്ക്കാണ് കൂടുതല്‍ വില. ആ ചെറിയ തുകയ്ക്കുള്ള മഹനീയത ഷോഡതിയിലെ പത്തു ലക്ഷത്തിനില്ല. ധനത്തെ വിട്ട് മറ്റൊരു മണ്ഡലത്തിലേക്കു വരാം. പൂജപ്പുരയില്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. വന്‍മതിലിനകത്ത് എത്രയെത്ര കെട്ടിടങ്ങള്‍! മതിലിനു വെളിയില്‍, റോഡിനരികില്‍ ഒരു പ്രാഥമിക വിദ്യാലയമുണ്ട്. ഏതിനാണ് മഹനീയത്? സംശയമില്ല. വിദ്യാലയത്തിനു തന്നെ. മഹത്വം ഗുണത്തെയാണ് ആശ്രയിച്ചിരിക്കുന്നത്; അളവിനെയല്ല, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ “യേശുവിജയം” മഹാകാവ്യമാണ്. ചങ്ങമ്പുഴയുടെ “പഞ്ചഭൂതാഭിയുക്തമെന്‍ ഗാത്രം..’ എന്നു തുടങ്ങുന്ന കാവ്യം കൊച്ചു ഭാവഗീതം മാത്രം. പക്ഷേ മഹനീയത ചങ്ങമ്പുഴയുടെ ഭാവഗീതത്തിനാണ്. മഹാകാവ്യത്തിനല്ല. സാഹിത്യകൃതികളുടെ വൈപുല്യം കണ്ട് കണ്ണഞ്ചി ചിലര്‍‘മഹനീയം, മഹനീയം’ എന്ന് അത്ഭുതം കൂറാറ്ണ്ട്. തെറ്റാണ് അതെന്നേ പറയാനുള്ളൂ.

സത്യദര്‍ശനം

സത്യത്തിന്റെ മുഖത്തു നോക്കാന്‍ പേടിയുള്ളപ്പോഴാണ് തെറ്റു ചെയ്യുന്നത്. പതിനേഴാം തീയതിയാണ് ഇതെഴുതുന്നത്. ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷ കാത്തുനില്ക്കുകയായിരുന്നു ഞാന്‍. ഒരു രോഗിക്കുള്ള മരുന്നു പെട്ടെന്ന് എത്തിക്കേണ്ടിയിരിക്കുന്നു എനിക്ക്. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഉത്കണ്ഠയോടെ നാലുചുറ്റും നോക്കിയപ്പോള്‍ ദൂരെനിന്ന് ഒരു ഓട്ടോറിക്ഷ വരുന്നു. അതിനടുത്തേക്കു ഓടി. എതിരുവശത്തുനിന്നു രണ്ടു കൊച്ചുകുഞ്ഞുങ്ങളും ഓടുന്നുണ്ട്. അവര്‍ അതില്‍ കേറാതിരിക്കാന്‍ വേണ്ടി ഞാന്‍ ഓട്ടത്തിന്റെ വേഗം കൂട്ടി. വാഹനത്തില്‍ കയറി ഇരിപ്പായി. ആ സമയംകൊണ്ടു കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരും അതിനടുത്തെത്തി. ഡ്രൈവര്‍ എന്നോടു പറഞ്ഞു: “അവരാണ് ആദ്യം കൈകാണിച്ചത്. ഇറങ്ങിയാട്ടെ.” സാദ്ധ്യമല്ലെന്നു ഞാന്‍. അപ്പോള്‍ അവരോടു ഡ്രൈവര്‍ അനുവാദം ചോദിച്ചു: “കൊണ്ടു പോകട്ടോ?” ഞാന്‍ ഏറു കണ്ണിട്ട് അവരെ ഒന്നു നോക്കി. മാന്യതയുള്ള അവര്‍ രണ്ടുപേരും പുഞ്ചിരി തൂകി നില്‍ക്കുകയാണ്. ‘പോകൂ’ എന്ന് പുരുഷന്‍ സൗമ്യമായി പറഞ്ഞു. ഓട്ടോറിക്ഷ നീങ്ങി. എന്റെ ഉള്ളു പിടഞ്ഞു.ഞാനെതൊരു സംസ്കാരരഹിതന്‍’ എന്ന തോന്നലായിരുന്നു എനിക്ക്. അപ്പോഴേക്കും അര ഫര്‍ലോങ്ങോളം വണ്ടി പൊയ്ക്കഴിഞ്ഞിരുന്നു. “നിറുത്തു. ഞാനിറങ്ങാം. അവരെ കൊണ്ടുപോകൂ.’ എന്നായി ഞാന്‍ ഡ്രൈവറോട്. ഭ്രാന്തുണ്ടോ എന്ന മട്ടില്‍ അയാളെന്നെ നോക്കി. ഓട്ടോറിക്ഷ വിട്ടപ്പോള്‍ ഞാന്‍ ആ കൊച്ചുകുട്ടികളുടെ മുഖങ്ങളിലേക്കു നോക്കാന്‍ ധൈര്യപ്പെട്ടില്ല. നോക്കിയെങ്കില്‍ സത്യത്തിന്റേതായ മുഖങ്ങള്‍ കണ്ടു ക്രൂരനായ ഞാന്‍ ഞെട്ടിപ്പോയേനെ. അലങ്കരിക്കപ്പെട്ട സൗധങ്ങള്‍ കാണാന്‍ അച്ഛനമ്മമാരോടു വന്നവരാണ് ആ പിഞ്ചു കുഞ്ഞുങ്ങള്‍. അവരുടെ നൈരാശ്യവും വിഷാദവും ആ മുഖങ്ങളില്‍ ഞാന്‍ ദർശിക്കുമായിരുന്നു. ഞാന്‍ ചെയ്ത തെറ്റ് ഇതെഴുതുമ്പോഴും എന്നെ വേദനിപ്പിക്കുന്നു. ഒട്ടും ക്ഷോഭിക്കാതെ മന്ദഹാസം പൊഴിച്ചുനിന്ന ആ പുരുഷനും സ്ത്രീയും സംസ്കാരമെന്നാല്‍ എന്താണെന്ന് എന്നെ പഠിപ്പിച്ചു. അവര്‍ ഇതുവായിക്കുകയില്ലായിരിക്കാം. എങ്കിലും ആ നാലു പേരോടും ഞാന്‍ മാപ്പു പറയെട്ടെ.

സത്യത്തിന്റെ മുഖത്തു നോക്കാന്‍ പേടിയാണ് സാഹിത്യകാരന്‍മാര്‍ക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ഭവനഭേദനം” എന്ന സാങ്കല്പികമായ കഥയോ യഥാര്‍ത്ഥമായ വിവരണമോ എഴുതിയ ഐ.കെ.കെ.എമ്മിനും ഭയംതന്നെ. ഭയമില്ലായിരുന്നെങ്കില്‍ ഈ ചവറെടുത്ത് അദ്ദേഹം നമ്മുടെ മുന്‍പില്‍ വയ്ക്കില്ലായിരുന്നു. കഥ പറയുന്ന ആളിന്റെ വീട്ടില്‍നിന്ന് ആഭരണങ്ങളും മറ്റും മോഷണം പോയി. വൈകുന്നേരം ഒരു സ്ത്രീയും പുരുഷനും കുഞ്ഞിനോടൊത്ത് അവിടെ നില്ക്കുന്നതു പലരും കണ്ടു. ഒരു പെണ്‍കുട്ടി പൊലീസ്സ്റ്റേഷനില്‍ പോയി കള്ളികളുടെ ഫോട്ടോ നോക്കി ഒരുത്തിയെ ചൂണ്ടിക്കാണിച്ചു കൊടുത്തു. അവളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുമ്പോള്‍ ഗൃഹനായിക പറയുന്നു അവിടെ വൈകുന്നേരം വന്നതു ബന്ധുക്കളാണെന്ന്.ഐ.കെ.കെ.എം. ഈ വിവരണമെഴുതിയിട്ട് ഒരുതവണ വായിച്ചു നോക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു തന്റെ രചന തികച്ചും വിലകെട്ടതാണെന്ന്. എന്തുചെയ്യാം.” സത്യത്തിന്റെ മുഖത്തു നോക്കാന്‍ പേടിയാണ് പലര്‍ക്കും. പശ്ചാത്തപിച്ചതുകൊണ്ടു പ്രയോജനവുമില്ല. കുഞ്ഞുങ്ങളെ തോല്പിച്ച് വാഹനത്തില്‍ കയറിയവന്‍ സംസ്കാരശൂന്യന്‍ തന്നെ. “ഭവനഭേദനം” കൊണ്ടു വായനക്കാരെ മുഷിപ്പിക്കുന്ന ആള്‍ അനാദരണീയനും.

* * *

കാരുണ്യം, ലജ്ജ, മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണന, തെറ്റും ശരിയും എന്നതിനെക്കുറിച്ചുള്ള ബോധം ഇവയില്ലാത്ത മനുഷ്യനില്ല. ഈ അംശങ്ങളെ വ്യക്തി വികസിപ്പിച്ചെടുക്കുമ്പോള്‍ അഗ്നിനാളം പോലെ, നീരുറവപോലെ അവന്റെ പുരോഗതി ഉയര്‍ന്നുവരും-മെന്‍ഷീയസ് (Mencius)

എന്‍. കൃഷ്ണപിള്ള

അഗ്നിനാളംപോലെ, നീരുറവപോലെ സാഹിത്യ മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന് അനുവാചകന് പ്രയോജനമരുളിയ ആളാണ് എന്‍. കൃഷ്ണപിള്ള. അദ്ദേഹത്തിന് എഴുപതു വയസ്സു തികയുന്ന ഈ സന്ദര്‍ഭത്തില്‍ ‘കലാകൗമുദി’ പ്രത്യേകമായ ഫീച്ചര്‍ തയ്യാറക്കി പ്രസാധനം ചെയ്തത് ഉചിതമായി.

“പ്രതിപാത്രം ഭാഷണഭേദം” എന്ന ഗ്രന്ഥം രചിച്ചതോടെ കൃഷ്ണപിള്ളസാര്‍ കേരളത്തിലെ അദ്വീതിയനായ നിരൂപകനായി മാറിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ സവിശേഷത അതിന്റെ സത്യാത്മകത തന്നെ. എന്നു പറഞ്ഞാലോ? സി. വി. രാമന്‍പിള്ളയുടെ നോവലുകളില്‍ കാണുന്നതു മാത്രമേ കൃഷ്ണപിള്ളസാര്‍ ചൂണ്ടിക്കാണിക്കുന്നുള്ളൂ. പടിഞ്ഞാറന്‍ ദേശത്തെ സ്ട്രക്ചറലിസം, സീമിയോട്ടിക്സ് ഇവയെ അവലംബിച്ച് ഇവിടത്തെ ചില ഛോട്ടാകളുടെ രചനകളെക്കുറിച്ച് എഴുതുന്നവര്‍ പലരുമുണ്ട്. അവര്‍ പറയുന്നതൊക്കെ ഈ സാഹിത്യകാരന്‍മാരുടെ രചനകളില്‍ ഇല്ല. പടിഞ്ഞാറന്‍ നിരൂപകര്‍ സ്ട്രക്ചറലിസത്തിന്റെയും സീമിയോട്ടിക്സിന്റെയും തത്ത്വങ്ങളെ ആധാരമാക്കി ചില രചനകളെക്കുറിച്ച് എഴുതുമ്പോള്‍ അവര്‍ കൈകാര്യം ചെയ്യുന്ന രചനകള്‍ക്കു ‘ഡെന്‍സിറ്റി’ എന്ന ഗുണമുണ്ടെന്നു നമ്മള്‍ മനസ്സിലാക്കുന്നു. ആ ഡെന്‍സിറ്റി-ധ്വനശക്തി-ഇവിടത്തെ കൊച്ചു സാഹിത്യകാരന്‍മാരുടെ രചനകള്‍ക്കില്ല. എങ്കിലും പുതുമയ്ക്കു വേണ്ടി, തങ്ങള്‍ പണ്ഡിതരാണെന്നു വരുത്താന്‍ വേണ്ടി അവര്‍ രചനകളില്‍ ഇല്ലാത്തത് അടിച്ചേല്പിക്കുന്നു. വിവരമില്ലാത്ത കുറെയാളുകള്‍ “ഹാ, ഹാ എന്തൊരുജ്ജ്വല നിരൂപണം!” എന്നു ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ഇവരുടെയൊക്കെ ആശാട്ടി അമേരിക്കന്‍ എഴുത്തുകാരിയായ സൂസന്‍ സൊണ്‍ടാഗാണ്. അവരുടെ പ്രധാന ദോഷം ചിന്തകളെ റബ്ബര്‍പോലെ വലിച്ചുനീട്ടുന്നു എന്നതാണ്. ബതായിയുടെ Story of the Eye എന്ന നോവലിന്റെ അവതാരികയായി എടുത്തു ചേര്‍ത്തിട്ടുള്ള അവരുടെ പ്രബന്ധം ഇതിന് ഉദാഹരണമത്രെ. ചിന്തകളെ വലിച്ചുനീട്ടുമ്പോള്‍ അവ അസത്യപൂര്‍ണ്ണങ്ങളാകും. സൊണ്‍ടാഗ് ഛായാഗ്രഹണത്തെക്കുറിച്ചെഴുതിയ പുസ്തകത്തിനും ഈ ന്യൂനതയുണ്ട്. ബര്‍ട്രന്‍ഡ് റസ്സലിന്റെയോ അൽഡസ് ഹക്സിലിയുടെയോ ഗ്രന്ഥങ്ങള്‍ വായിക്കു. സത്യം സത്യമായി പ്രത്യക്ഷമാകുന്നതു കണ്ടു നമ്മള്‍ ആഹ്ളാദിക്കും. എന്‍. കൃഷ്ണപിള്ള സ്ട്രക്ചറിസത്തെയോ സീമിയോട്ടിക്സിനെയോ ആശ്രയിക്കാതെ സത്യം പറയുന്നു. ഈ നിരൂപകന് എന്റെ വിനയം കലര്‍ന്ന അഭിവാദനം.

* * *

എന്തൊരു വിചിത്രമായ ആശയസന്നിപാതം! മുകളിലത്തെ ഖണ്ഡിക എഴുതിയിട്ട് ഒരു ദിവസത്തിലധികമായി. ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക്സില്‍നിന്നു വാങ്ങിക്കൊണ്ടു വന്ന ഒരു പുസ്തകം തുറന്നു നോക്കി. അമേരിക്കന്‍ നോവലെഴുത്തുകാരന്‍ Gore Vidal ഇങ്ങനെ പറഞ്ഞതായി അതില്‍ കാണുന്നു:Susan Sontag certainly is as bad a writer as i’ve ever read…and a fifth-ratemind..I would say she was monstrously over-rated.

ആവര്‍ത്തനം വയ്യ

ടോള്‍സ്റ്റോയി ഏതോ ഫ്രഞ്ച് നോവല്‍ വായിക്കുകയായിരുന്നു. അതിലൊരിടത്ത് താറാവിനെ പൊരിക്കുന്നതിന്റെ ഫലമായ മരണത്തെ പുറങ്ങളോളം ദീര്‍ഘമായി വര്‍ണ്ണിക്കുന്ന ഒരു ഭാഗമുണ്ട്. അതു വായിച്ചിട്ട് ടോള്‍സ്റ്റോയി പറഞ്ഞു: “വര്‍ണ്ണനയുടെ ഒടുവിലെത്തുമ്പോള്‍ നമ്മളും മണമറിയുമെന്നതു സത്യം തന്നെ. പക്ഷേ ആളുകളുടെ മനസ്സില്‍ ഏതെങ്കിലും പതിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമതല്ല. ഹെലന്റെ സൗന്ദര്യം എങ്ങനെയുള്ളതായിരുന്നുവെന്നു ഹോമര്‍ സ്പഷമാക്കുന്ന ഭാഗം ഓര്‍മ്മയുണ്ടോ? ഇതാ ഈ ലളിതങ്ങളായ വാക്കുകള്‍ മാത്രം: ‘When Helen walked in, at the sight of her beauty old men rose to their feet..’ കണ്ണോ വായോ ചുണ്ടോ വര്‍ണ്ണിക്കേണ്ടതില്ല. ഓരോ ആളിനും ഹെലനെക്കുറിച്ച് ഇഷ്ടം പോലെ വിചാരിക്കാം. എന്നാല്‍ വൃദ്ധന്‍മാരെപ്പോലും എഴുന്നേല്പ്പിക്കുന്ന ഹെലന്റെ സൗന്ദര്യം എല്ലാവരെയും ആകര്‍ഷിക്കുന്നു.”

ടോള്‍സ്റ്റോയി പറഞ്ഞ ഈ സാരസ്വതരഹസ്യം നമ്മുടെ എഴുത്തുകാര്‍ മനസ്സിലാക്കിയെങ്കില്‍! മനസ്സിലാക്കിയാല്‍ പൂലാത്ത് മുഹമ്മദിന്റെ “പൂക്കാലം” പോലുള്ള ചെറുകഥകള്‍ ഉണ്ടാകില്ലായിരുന്നു. (എക്സ്‌പ്രസ്സ് വാരിക) വര്‍ഷത്തിലൊരിക്കല്‍ അബുക്ക ഗള്‍ഫ് രാജ്യത്ത് നിന്നുവരും. അപ്പോള്‍ സുഹറാബിക്കു ആഹ്ളാദം. അത്തവണ വന്നപ്പോള്‍ അയാള്‍ പറഞ്ഞു ഇനി പോകേണ്ടതില്ലെന്ന്. അതോടെ അവള്‍ക്കു പാരവശ്യം. ആഹ്ളാദമായിരിക്കാം. വിഷാദവുമാകാം. ഇതാണ് പൂക്കാലം.

ഇവിടത്തെ കൊച്ചു സാഹിത്യകാരന്‍മാരുടെ രചനകള്‍ക്ക് ഡെൻസിറ്റിയില്ല. എങ്കിലും പുതുമയ്ക്കു വേണ്ടി, തങ്ങള്‍ പണ്ഡിതരാണെന്നു വരുത്താന്‍ വേണ്ടി അവര്‍ രചനകളില്‍ ഇല്ലാത്തത് അടിച്ചേല്പിക്കുന്നു. വിവരമില്ലാത്ത കുറെയാളുകള്‍ “ഹാ, ഹാ എന്തൊരുജ്ജ്വല നിരൂപണം!” എന്നു ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ഇവരുടെയൊക്കെ ആശാട്ടി അമേരിക്കന്‍ എഴുത്തുകാരിയായ സൂസന്‍ സൊണ്‍ടാഗാണ്. അവരുടെ പ്രധാന ദോഷം ചിന്തകളെ റബ്ബര്‍പോലെ വലിച്ചുനീട്ടുന്നു എന്നതാണ്.

ഉള്‍ക്കാഴ്ചയെന്ന മിന്നല്‍പ്പിണര്‍ പൊടുന്നനവേ വന്നു വീഴുമ്പോള്‍ ജീവിതസംഭവങ്ങള്‍ക്കുണ്ടാകുന്ന തിളക്കമാണ് കഥകള്‍ക്കു കലാത്മകത നല്കുന്നതെന്ന് ഞാന്‍ പല തവണ എഴുതിയിട്ടുണ്ട്. ഇനിയും അത് ആവര്‍ത്തിക്കുന്നതെങ്ങനെ?

* * *

പ്രഖ്യാതനായ ഒരഭിനേതാവ് പല തരുണികളോടും ലൈംഗിക വേഴ്ച നടത്തിയിട്ടു മിണ്ടാതിരുന്നു. കീര്‍ത്തിയാര്‍ജ്ജിച്ച മറ്റൊരഭിനേതാവ് അതേ കൃത്യം ചെയ്തിട്ട് കാണുന്നവരോടൊക്കെ അതു പറഞ്ഞു നടന്നു. എന്റെ പരിചയക്കാരനായിരുന്ന കവി (മരിച്ചു പോയി) ഒരു വേഴ്ചയും നടത്താതെ സകല സുന്ദരികളെയും പ്രാപിച്ചുവെന്നു പ്രചരിപ്പിച്ചു.ആദ്യത്തയാള്‍ മാന്യനല്ല: എങ്കിലും അമാന്യനുമല്ല. രണ്ടാമത്തെയാള്‍ തികഞ്ഞ് അമാന്യന്‍. മൂന്നാമത്തെയാള്‍-കവി-അമാന്യനും ഹിപക്രിറ്റും. കഥാകാരനാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടു നില്ക്കുന്ന ആള്‍ ഈ മൂന്നാമന്റെ കൂട്ടുകാരനാണ്.

ഓര്‍ഗനൈസ്ഡ് കറപ്‌ഷന്‍

വിവിധഘടകങ്ങള്‍ അന്യോന്യം ബന്ധപ്പെട്ടു ഭംഗിയായി പ്രവര്‍ത്തിക്കുന്ന അഴിമതിയാണ് ഭാരതത്തിലെവിടെയും ഉള്ളത്. നാഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വരാന്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. മദ്രാസില്‍ നിന്നുള്ള ബര്‍ത്തിന് റിസര്‍വേഷന്‍ മദ്രാസില്‍ത്തന്നെ നടത്തണമെന്നും അതിന് ടെലഗ്രാം അയച്ചുകൊള്ളാമെന്നും നാഗപ്പൂര്‍ തീവണ്ടിയാപ്പീസിലെ ക്ളാര്‍ക്ക് പറഞ്ഞു. അയാള്‍ മൂന്നു ടെലിഗ്രാം അയയ്ക്കുകയും ചെയ്തു. ഞാന്‍ മദ്രാസിലെത്തി. തിരുവനന്തപുരത്തേക്കുള്ള ബര്‍ത്ത് റിസര്‍വേഷനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബര്‍ത്തില്ലെന്നും ടെലിഗ്രാം കിട്ടിയില്ലെന്നും അവിടത്തെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബര്‍ത്ത് കിട്ടാത്തതുകൊണ്ട് ഞാന്‍ രൻടു ദിവസം എനിക്കു പരിചയമൊട്ടുമില്ലാത്ത മദ്രാസില്‍ താമസിച്ചു. ഓരോ ദിവസവും മൂന്നും നാലും തവണ അന്വേഷിക്കും. മറുപടി ‘ഇല്ല’ എന്നാണെങ്കില്‍ സഹിക്കാമായിരുന്നു. ആട്ടുന്ന മട്ടില്‍ തമിഴിലെന്തെങ്കിലും പറയും. ഗത്യന്തരമില്ലാതെ പലരെയും ഫോണില്‍ വിളിച്ചു നോക്കി; അടൂര്‍ഭാസി, ഡോക്ടര്‍ എസ്. കെ. നായര്‍. കെ. ജി. മേനോന്‍ ഇങ്ങനെ പലരെയും. ആരെയും ടെലിഫോണില്‍ കിട്ടിയില്ല. എന്റെ വൈഷമ്യം കണ്ട് ഹോട്ടലിലെ ഒരു മലയാളിപ്പയ്യന്‍ “ഇരുപതു രൂപ തരണം സാർ.ടിക്കറ്റ് ഞാൻ വാങ്ങിത്തരാം” എന്നു പറഞ്ഞു.രൂപ കൊടുത്തു.ബര്‍ത്ത് റിസര്‍വേഷന്‍ അനായാസമായി ലഭിച്ചു. ഈ ഇരുപതു രൂപയുടെ പങ്ക് ടിക്കറ്റ് തന്നയാളിനും വേറെ പലര്‍ക്കും ചെല്ലും. അതാണ് ‘സംഘടിതമായ അഴിമതി’ എന്നു മുന്‍പ് ഞാന്‍ പറഞ്ഞത്. വേറൊരിക്കല്‍ നാഗപ്പൂരില്‍ നിന്നു തിരുവനന്തപുരത്തെത്താന്‍ ഏതാണ്ട് അഞൂറുരൂപയോളം നല്‍കേണ്ടി വന്നു എനിക്ക്. അന്ന് ശരിയായ റെയില്‍വേക്കൂലി നൂറ്റമ്പതു രൂപയായിരുന്നു. എന്റെ കൈയ്യില്‍ നിന്നുവാങ്ങിയ അഞ്ഞൂറു രൂപയുടെ പങ്ക് പല ടിക്കറ്റ് എക്സാമിനര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും കിട്ടിയിരിക്കും. അതിഭയങ്കരമായ കറപ്‌ഷനാണ് എങ്ങും. പണം ഇതുപോലെ ഞാന്‍ കൊടുത്തില്ലെന്നു വിചാരിക്കൂ. കൈയ്യിലുള്ള പണമെല്ലാം തീര്‍ന്ന് ഞാന്‍ നാഗപ്പൂരില്‍ കിടന്നു തെണ്ടും. അതുപേടിച്ചു ഞാനും കറപ്‌ഷനു വിധേയനായിപ്പോകുന്നു.

ഇന്ത്യയില്‍ ജീവിതരീതിയായി മാറിയിരിക്കുന്ന ഈ അഴിമതിയെ കളിയാക്കുന്ന ഒരു ചെറുകഥയുണ്ട് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍; രമേശ് ഗുപ്തയുടെ ‘പൊട്ടറ്റോ ചിപ്സും പുറം സമ്പാദ്യവും,’ (വീവ:കെ.എ.കൊടുങ്ങലൂര്‍) ഉത്സവ സ്ഥലത്തു നില്ക്കുമ്പോള്‍ ദൂടെക്കാണുന്ന സുന്ദരികളെയാകെ ആശ്ളേഷിക്കാന്‍ തക്ക വിധത്തില്‍ തന്റെ കൈകള്‍ക്കു നീളമുണ്ടായെങ്കില്‍ എന്നഭിലഷിച്ച ഒരു സ്നേഹിതനുണ്ടായിരുന്നു എനിക്ക്. രമേശ് ഗുപ്തയുടെ കഥയ്ക്ക് എത്ര നീളമുള്ള കൈകളുണ്ടായാലും കലാംഗനയെ തൊടാന്‍ പറ്റില്ല. കൈയുണ്ടെങ്കിലല്ലേ അതിനു നീളം വയ്ക്കൂ. വിരസമായ പ്രബന്ധത്തിന് കഥയുടെ കൈ വരുന്നതെങ്ങനെ? അങ്ങിങ്ങായി ഹാസ്യത്തിന്റെ ഛായ മാത്രമുള്ള ഈ ശുഷ്കമായ ഉപന്യാസം കഥയായത് എങ്ങനെ തര്‍ജ്ജമക്കാരന്റെ ദൃഷ്ടിയില്‍?

* * *

അന്യന്റെ പുരയിടം പിടിച്ചെടുത്താല്‍ വീട്ടിന്റെ മുന്‍പില്‍ കാറ് കിടക്കും. സ്ക്കൂട്ടറുകള്‍ വിലസിക്കൊണ്ടിരിക്കും. പക്ഷേ മനസ്സിനു സുഖം കാണില്ല. സ്വന്തം വിയര്‍പ്പൊഴുക്കിയുണ്ടാക്കുന്ന സമ്പത്തേ സുഖം നല്കൂ. കലയും സ്വാഭാവികമായ സര്‍ഗ്ഗാത്മകത്വത്തിന്റെ ഫലമാകണം. അല്ലാതെ അതിനെ പിടിച്ചെടുക്കരുത്. ആരെങ്കിലും പിടിച്ചെടുത്താല്‍ അതു നന്നെന്ന് ഒരുത്തനും പറയുകയുമരുത്.

ജീവിതം ഉള്ളിപോലെ

വിശ്വസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ ഭാഗങ്ങള്‍ എടുത്തുകാണിക്കണമെന്നു വിചാരിക്കറുണ്ട് പലപ്പോഴും വിസ്മരിച്ചു പോകുന്നു. ഇത്തവണ അതോര്‍മ്മിച്ചു. നൊര്‍വയിലെ നാടക കര്‍ത്താവ് ഹെന്‍റിക് ഇബ്സൻ (ഇപ്സന്‍ എന്നാണ് നൊര്‍വിജന്‍ ഭാഷയിലെ ഉച്ചാരണം) പര്‍ഗ്യന്ത് (Peer Gypt)എന്നൊരു നാടകമെഴുതി. ജീവിതത്തിന്റെ പല തലങ്ങളിലൂടെ കടന്നു താനാരാണെന്ന് പര്‍ ഗ്യന്ത് മനസ്സിലാക്കുന്നതാണ് നാടകത്തിലെ പ്രമേയം. നാടകത്തിലെ അഞ്ചാമങ്കത്തിലെ അഞ്ചാംരംഗം പര്‍ഗ്യന്ത് പറയുന്നു. നീയൊരു ചക്രവര്‍ത്തിയല്ല. നീ ഒരു ഉള്ളി മാത്രം.” എന്നിട്ട് ഒരു ഉള്ളിയെടുത്ത് ഓരോ പോളയും അയാളുടെ ജീവിതത്തിന്റെ ഓരോ അവസ്ഥയോട് സദൃശ്യമാണെന്നു പ്രസ്താവിക്കുന്നു. പര്‍ഗ്യന്ത് കപ്പല്‍ ചേതത്തില്‍പ്പെട്ട് ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെട്ടിട്ടുണ്ട് പണ്ട്. അടിമവ്യാപാരിയും സ്വര്‍ണ്ണം കുഴിച്ചെടുക്കുന്നവനുമൊക്കെ ആയിരുന്നിടുണ്ട് അയാള്‍. അങ്ങനെ ഓരോ ഇതളിനെയും ഓരോ ജീവിത സംഭവത്തോടു ബന്ധപ്പെടുത്തിയതിനുശേഷം അനേകം ഇതളുകള്‍ ഒരുമിച്ച് ഇളക്കിയെടുക്കുന്നു. “അവിശ്വസനീയമായ എത്ര തട്ടുകള്‍! നമുക്ക് ഇതിന്റെ ഹൃദയം കണ്ടുപിടിക്കാനൊക്കുകയില്ലേ?” എന്ന് പര്‍ഗ്യന്ത് ചോദിക്കുന്നു. തന്റെ ജീവിതവും ഉള്ളിപോലെ കാമ്പില്ലാത്ത, പൊള്ളയായ ഒന്നണെന്നെ തീരുമാനത്തില്‍ അയാള്‍ എത്തുന്നു. കവിയും തത്ത്വചിന്തകനുമായ ഇബ്സനെ നമ്മള്‍ ഇവിടെ കാണുന്നു.

കൂവാത്തവനും കൂവും

മദ്യപനായ ഒരാള്‍ വിസര്‍ജ്ജനത്തെ വര്‍ണ്ണിച്ച് പ്രസംഗം തുടങ്ങി. മാന്യന്മാരില്‍ മാന്യനും സഹൃദയരില്‍ സഹൃദയനുമായ എന്റെ അഭിവന്ദ്യ സുഹൃത്ത് എസ്. എന്‍. മൂര്‍ത്തി എന്നോട് ചോദിച്ചു: “കൂവാനറിയാമോ?” “അറിഞ്ഞുകൂടാ” എന്ന് എന്റെ മറുപടി. “എനിക്കറിയാം” എന്നു മൂര്‍ത്തി പറഞ്ഞെങ്കിലും അദ്ദേഹത്തിനും കൂവാനറിഞ്ഞുകൂടെന്ന് എനിക്കറിയാം. മൂര്‍ത്തി മിണ്ടാതിരിക്കുകയാണ്. ഞാന്‍ ടാഗോര്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങി ആരും അടുത്തെങ്ങുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം “കൂ” എന്ന് ചെറിയ ശബ്ദത്തില്‍ കൂവി. അത്രയും ചെയ്തില്ലെങ്കില്‍ അന്ന് ഉറക്കം അരികയില്ലായിരുന്നു. (ഹിഗിന്‍ബോത്തംസ് മാനേജറാണ് മൂര്‍ത്തി)

പ്രശസ്തനായ നിരൂപകന്‍ ബ്രാന്‍ഡര്‍ മാത്യൂസ് ഒരു നാടകാഭിനയം കാണാന്‍ പോയി. അടുത്ത ദിവസം അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ നാടകത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചു. മാത്യൂസ് മറുപടി നല്‍കി: “നാടകത്തിന് നാലങ്കമുണ്ട്. ഞാന്‍ നാടകകര്‍ത്താവിന്റെ അതിഥിയായിരുന്നു. ഒന്നാമങ്കം കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ നിശ്ശബ്ദര്‍. ഞാന്‍ കൈയ്യടിച്ചു. രണ്ടാമങ്കം കഴിഞ്ഞപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നു. പ്രേക്ഷകര്‍ കൂവി.”

“പിന്നീടോ?” എന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യം. മാത്യൂസ് തുടര്‍ന്നു: “മൂന്നാമങ്കം കഴിഞ്ഞ് ഞാന്‍ നാടക ശാലയില്‍നിന്നിറങ്ങിപ്പോയി. എന്നിട്ടു തിരിച്ചെത്തി. ഞാനും കൂവി.”

സഹൃദയത്വമാണ് രണ്ട് സന്ദര്‍ഭങ്ങളിലെയും കൂവലിന് കാരണം. ജനയുഗം വാരികയില്‍ അംബിക ടെലിഗ്രാമിന്റെ ഭാഷയില്‍ എഴുതിയ “വഴിതറ്റിയ യാത്രക്കാരന്‍” എന്ന ചെറുകഥ ഞാന്‍ വായിച്ചു. ഞാന്‍ ടാഗോര്‍ ഹാളില്‍ നിന്നു പുറത്തേക്ക് പൊയ്ക്കൊള്ളട്ടെ. മാത്യൂസിനെപ്പോലെ നാടകശാലയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം തിരിച്ച് വന്നുകൊള്ളട്ടെ.

വിശിഷ്ടമായ ഒരു ലാറ്റിനമേരിക്കന്‍ നോവല്‍

സി. ഐ. എയും പട്ടാളവും ചേര്‍ന്നു കൊലപ്പെടുത്തിയ ചിലിയിലെ പ്രസിഡന്റ് സാല്‍വാതോര്‍ ആയേന്ദേയുടെ (Salvador Allende1908-73)അനന്തരവളാണ് ഇസബല്‍ ആയേന്ദേ. The House of the Spirits എന്ന നോവലിന്റെ രചനയോടുകൂടി അവര്‍ വിശ്വവിഖ്യാതയായി ഭവിച്ചിരിക്കുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും ലക്ഷക്കണക്കിന് വിറ്റഴിഞ്ഞ ഈ നോവല്‍ അനുകരണാത്മകമാണെങ്കിലും ആരെയും വശീകരിക്കും. രചനയ്ക്ക് അത്രമാത്രം ഊര്‍ജ്ജസ്വലതയുണ്ട്. ആര്‍ജ്ജവമുണ്ട്. ഒരു ഭാഗം കേട്ടാലും:

My grandfather died last night. He did not die like a dog as he feared he would, but peacefully in my arms.in the end, he confused me with Clara and at times with Rosa, but he died without pain or anguish, more lucid then ever and happy, conscious and serene. Now he’s laid out on the sailboat of the gentle sea,smiling and claim, while I write at the blond wood table that belonged to my grandmother (page 479)

മാജിക്കല്‍ റീയലിസം, റീയലിസം ഫാറന്‍സി ഇവകൊണ്ട് നോവലിസ്റ്റ് നോവലിസ്റ്റ് രൂപം കൊടുത്ത ഈ നോവല്‍ ഒരു കുടുംബപുരാണമാണ്; നാലുതലമുറകളുടെ പുരാണം. ഇതില്‍ പ്രസിഡന്റ് ഡാല്‍വാതോര്‍ ആയേന്ദേയുണ്ട്. മഹാനായ kaവി പാവ്ലൊ നെറൂതയുണ്ട്. ആയേന്ദേയുടെ അറുതിവരുത്തിയ മിലിറ്ററി കൂ(Coup) വര്‍ണ്ണിക്കപെടുനുണ്ട്.പ്രസിഡന്റിന്റെ അന്ത്യം:

Soldiers entered the building and took what was left of the first floor. Above the din was heard the hysterical voice of an officer ordering them to surrender and come down single file with their hands on their heads. The President shook each of them by the hand. I’ll go last, he said. They never again saw him alive.(page 420)

മാര്‍കേസിന്റെ പ്രശസ്തമായ നോവലിലെന്നപോലെ ഈ നോവലിലും കുടുംബചരിത്രം വര്‍ണ്ണിക്കുന്ന ഒരു കൈയെഴുത്ത് പ്രതി കിട്ടുന്നതായി പ്രസ്താവമുണ്ട്. അനുകരണം ഇതുകൊണ്ടുമാത്രം തീരുന്നില്ല. പല കഥാപാത്രങ്ങളും മാര്‍കേസിന്റെ കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളാണ്. ഇതൊക്കെ ന്യൂനതകളായി പറയാമെങ്കിലും എന്തെന്നില്ലാത്ത രസമുണ്ട് ഈ നോവല്‍ വായിക്കാന്‍.

ക്ളാരയെ എസ്തേബന്‍ വിവാഹം കഴിച്ചു. മനോഹരങ്ങളായ വജ്രാഭരണങ്ങളാണ് അയാള്‍ അവള്‍ക്ക് നല്‍കിയത്. ഒരു ‘ഷൂബോക്സി’ല്‍ അവള്‍ അത് വച്ചുപൂട്ടി. എന്നിട്ട് അത് എവിടെ വച്ചു എന്ന കാര്യമങ്ങുമറക്കുകയും ഹെയ്തു. ഇറ്റലിയിലാണ് അവര്‍ മധുവിധു ആഘോഷിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ കപ്പലില്‍ കയറി. യാനപാത്രത്തിന്റെ ചലനംകൊണ്ട് ക്ളാര രോഗിണിയായി മാറിയെങ്കിലും എസ്തേബന്റെ കാമത്തിന് ഒരു കുറവും സംഭവിച്ചില്ല. അവള്‍ നിരന്തരം ഛര്‍ദ്ദിക്കുന്നുണ്ട്. പക്ഷേ തീക്ഷ~ണമായ ആഗ്രഹം അയാള്‍ക്ക്. മധുവിധുവിന് ശേഷം മൂന്നുമാസം കഴിഞ്ഞ് അവര്‍ വീട്ടിലെത്തി. ക്ളാര നില്‍ക്കുന്നതെന്തിലാണെന്ന് എസ്തേബന്‍ ചൂണ്ടിക്കാണിച്ചു. ക്ളാര സ്നേഹിച്ചിരുന്ന ബറബസ്സ് എന്ന പട്ടിയുടെ ശവത്തിലാണ് അവളുടെ നില്‍പ്പ്.

ഇനി നോവലിസ്റ്റിന്റെ വാക്കുകള്‍ തന്നയാവട്ടെ: ‘Clara looked down and gave a frightful cry; She was standing on the black back of Barrabas who lay there split down the middle, transformed into a rug. His head was still intact and his two glass eyes stared up at her with the helpless look that is the specialty of taxidermists. Her husband managed to catch her before she fell to the floor in a dead faint.” (page 119)

ജര്‍മ്മനിയിലും ഇറ്റലിയിലും ജപ്പാനിലുമൊക്കെ ‘സെന്‍സേഷന്‍ ’ സൃഷ്ടിച്ചിരിക്കുന്നു ഈ നോവല്‍. എന്തുകൊണ്ട്? പേര് പറയാത്ത ഒരു രാജ്യത്തിലെ സംഭവങ്ങളാണ് ആയേന്ദേ വര്‍ണ്ണിക്കുന്നത്. അവരുടെ കഥാപാത്രങ്ങള്‍ അവിടെ മാത്രം ഉള്ളവരാണ്. എങ്കിലും നമ്മള്‍ ആ സംഭവങ്ങള്‍ നമ്മുടെ നാട്ടിലും കാണുന്നു. ആ കഥാപാത്രങ്ങളുടെ സ്ഥാനത്ത് നമ്മളെത്തന്നെ പ്രതിഷ്ഠിക്കുന്നു. സാര്‍വലൗകികത, സാര്‍വജനീനത ഈ ഗുണങ്ങളാല്‍ അനുഗ്രഹീതമാണ് ഈ കലാശില്പം. ആയേന്ദേയുടെ രണ്ടാമത്തെ നോവലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ എനിക്ക് കിട്ടിയില്ല. (De Amor Y de Sombra)ആ നോവലില്‍ മാര്‍കേസിന്റെ സ്വാധീനശക്തി കാണില്ലെന്ന് ഞാന്‍ വിചാരിക്കുന്നു. ഇസബല്‍ ആയേന്ദേ മൗലിക പ്രതിഭയുള്ള എഴുത്തുകാരിയാണല്ലോ. അവര്‍ സ്വന്തം മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുമല്ലോ.

ബി. മാധവമേനോന്‍

ബി. മാധവമേനോന്‍ ട്രയല്‍ വാരികയിലെഴുതിയ ‘പൊലീസ് പുരാണം’ എന്ന കഥയില്‍ പൊലീസ് ഓഫിസറുടെയും ഭീകരപ്രവര്‍ത്തകന്റെയും മൃദുലവശങ്ങളുടെ ചിത്രീകരണമുണ്ട്. മനുഷ്യനില്‍ നന്മയും തിന്മയുമുണ്ട് എന്നാവാം കഥാകാരന്റെ വിചാരം. അതുശരിയാണ്. എനിക്കറിയാവുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തികഞ്ഞ മാന്യത ഉള്ളവരാണ്. ഡയറക്ടര്‍ ജനറല്‍ എം. കെ. ജോസഫ്, ഐ. ജി. എന്‍. കൃഷ്ണന്‍ നായര്‍, ഡി. ഐ. ജി. ആര്‍.പി.സി നായര്‍ ഇവരെല്ലാം എന്നോടു സ്നേഹത്തോടെയാണ് പെരുമാറുക. നിസ്സാരനായ എന്നെക്കൊണ്ട് അവര്‍ക്കൊന്നും നേടാനില്ല. എങ്കിലും മനുഷ്യത്വത്തിന്റെ പേരില്‍ അവര്‍ ഭംഗിയായി പെരുമാറുന്നു. കാസാന്‍ദ്സാക്കീസിന്റെ ഒരു നോവല്‍ തര്‍ജ്ജ്മ ചെയ്തതിനുശേഷം ചില സംശയങ്ങള്‍ പരിഹരിക്കാനായി ഒരു നക്സലൈറ്റ് എന്നെ കാണാന്‍ വന്നു. ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും അദ്ദേഹത്തിന്റെ മര്യാദയോടുള്ള പെരുമാറ്റവും കലയിലുള്ള താത്പര്യവും പാണ്ഡിത്യത്തോടുള്ള അഭിനിവേശവും എന്നെ ആകര്‍ഷിച്ചു. എന്റെ തിരുത്തലുകള്‍ അദ്ദേഹം അംഗീകരിച്ചു. നന്മയും തിന്മയും മനുഷ്യരിലുണ്ടെന്ന മാധവമേനോന്റെ അഭിപ്രായത്തോട് ആര്‍ക്കും യോജിക്കാം.