close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 12 04


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 12 04
മുൻലക്കം 1998 11 27
പിൻലക്കം 1998 12 11
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


തെക്കേയമേരിക്കയുടെ തെക്കുഭാഗത്തുളള രാജ്യമാണു് ചിലീ (Chile). അവിടുത്തെ പ്രസിഡന്റായി സാല്‍വാദോര്‍ ഗോസാന്‍സ് ആയേന്ദേ (Salvador Gossens Allende, 1908–1973) എന്ന മാര്‍ക്സിസ്റ്റ് 1970–ല്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വര്‍ഷമേ അദ്ദേഹം പ്രസിഡന്റായി കഴിഞ്ഞുകൂടിയുള്ളു. 1973–ല്‍ ഉണ്ടായ സൈനിക വിപ്ലവത്തില്‍ ആയേന്ദേ വധിക്കപ്പെട്ടു. ആയേന്ദേയുടെ അനന്തരവളാണു് വിശ്വസാഹിത്യത്തില്‍ യശസ്വിനിയായിത്തീര്‍ന്ന ഈസാബെല്‍ ആയേന്ദേ (Isabel Allende, b 1942). അമ്മാവന്‍ വധിക്കപ്പെട്ടുവെന്നു കണ്ടു് അവര്‍ തെക്കേയമേരിക്കയുടെ വടക്കുഭാഗത്തുളള വെനസ്വേല (Venezuela) രാജ്യത്തേക്കു പലായനം ചെയ്തു. അതിനുശേഷമാണു് ഈസാബെല്‍ നോവലുകളും ചെറുകഥകളുമെഴുതി മഹായശസ്സു് നേടിയതു്. അവരുടെ കഥാസമാഹാരമാണു്. ‘The Stories of Eva Luna’ എന്നതു്. ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ ഈസാബെല്‍. ശാരീരിക വേഴ്ചയ്ക്കുശേഷം വിശ്രമിക്കുന്ന കാമുകനെയും കാമുകിയെയും വര്‍ണ്ണിക്കുന്നുണ്ടു്. ആ വിശ്രമരംഗം കാമുകന്റെ സ്മൃതിമണ്ഡലത്തില്‍ ഒരു പഴയ ചിത്രത്തെ കൊണ്ടുവരുന്നു. ഈ ചിത്രത്തിലും കാമുകർ ലൈംഗിക വേഴ്ചയ്ക്കുശേഷം വിശ്രമിക്കുന്നതായിട്ടാണു് കാണുക. അവരുടെ തൊലിപ്പുറം മിനുങ്ങുന്നു. പുരുഷന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. അയാളുടെ ഒരു കൈ സ്വന്തം നെഞ്ചില്‍. മറ്റേക്കൈ അവളുടെ തുടയില്‍. റാല്‍ഫ് എന്ന കാമുകന്‍ (ചിത്രത്തിലെ കാമുകനല്ല) കാമുകിയായ ഈവയോടു പറയുന്നു. ഞാന്‍ ചിത്രത്തിലെ കാമുകനെ നിരീക്ഷണം ചെയ്യുന്നവനല്ല. പെണ്ണിന്റെ അടുത്തു കിടക്കുന്ന പുരുഷന്‍ തന്നെയാണു്. ഞാന്‍ നിന്നോടു പറയുന്നു. “ഒരു കഥ പറയൂ” “എന്തിനെക്കറിച്ചു്?” “നീ വേറൊരാളിനോടും പറയാത്ത ഒരു കഥ പറയു. എനിക്കുവേണ്ടി നീ അതുണ്ടാക്കു” ക്ഷുദ്രമായ സെക്സിനെ അവിസ്മരണീയമായ സന്ദര്‍ഭമാക്കി മാറ്റാന്‍ കഥയ്ക്കു കഴിയും. സംതൃപ്തി കൈവരിച്ചതിനുശേഷം കാമുകിയും കാമുകനും വിശ്രമിക്കുമ്പോള്‍ കഥ കേട്ടാല്‍ ആദ്യത്തെ ഉത്കടവികാരം പുനരുല്‍പാദിപ്പിക്കപ്പെടും. കഥ മാത്രമല്ല. സൗരഭ്യവും മര്‍മ്മരശബ്ദവും പുഷ്പവും മദ്യവും പാല്‍ക്കട്ടിയും മററും കാമാഗ്നിദീപനത്തിനു സഹായിക്കുന്നതെങ്ങനെയെന്നു് മനോഹരമായി സ്പഷ്ടമാക്കിത്തരുന്ന പുതിയ പുസ്തകമാണു് ആയേന്ദേയുടെ ‘Aphrodite – A Memoir of Senses’ (Translated from the Spanish by Margaret Sayers Peden, Flamingo, Pages 315, 1998).

പേടിസ്സ്വപ്നത്തിന്റെതായ ആ രാജ്യത്തില്‍ ഷിഹറസാദ് എന്ന യുവതി സുല്‍ത്താനോടു കഥ പറഞ്ഞു തുടങ്ങി. അയാളുടെ ഉത്കണ്ഠയെ ഉദ്ദീപിപ്പിച്ചുകൊണ്ടു് അവള്‍ കഥ നിറുത്തും. അങ്ങനെ കഥയ്ക്കു ശേഷം കഥ. രാത്രിക്കു ശേഷം രാത്രി. യുവതി സ്വന്തം ജീവന്‍ രക്ഷിച്ചു. നല്ല ഭക്ഷണത്തിനു ശേഷം മുന്തിരിച്ചാറു് രക്തത്തിലൂടെ ആഹ്ലാദം നല്കിക്കൊണ്ടു ഒഴുകുമ്പോള്‍ അടുത്ത വേഴ്ചയ്ക്കു മുന്‍പായി കാമുകിക്കും കാമുകനും കഥ കേള്‍ക്കുന്നതു വാജീകരണശക്തി നല്കും. വാക്കുകള്‍ക്കു മാന്ത്രികശക്തിയുണ്ടു്. അവ വര്‍ണ്ണിക്കുന്നു. ധ്വനിപ്പിക്കുന്നു. ഉദ്ദീപിപ്പിക്കുന്നു. കാമോത്സുകമായ സാഹിത്യം രക്തത്തെ ചുടുപിടിപ്പിച്ചു് അഭിലാഷങ്ങളെ ഇളക്കിവിടുന്നു. റ്റെലിഫോണ്‍ സെക്സ് എന്നൊരു ഏര്‍പ്പാടുണ്ടേല്ലോ. ആയേന്ദേയുടെ ഒരയല്‍ക്കാരി — ഇരുന്നൂററിയമ്പതു പൗണ്ട് ഭാരവും രണ്ടു പേരക്കുട്ടികളുമുള്ള വൃദ്ധ — പെണ്‍കുട്ടിയായി ഭാവിച്ചു് റ്റെലിഫോണിലൂടെ അശ്ലീലവാക്യങ്ങള്‍ പറഞ്ഞു ശ്രോതാവിനു സംതൃപ്തി നല്കുന്നു. ഭക്ഷണത്തെസ്സംബന്ധിച്ചാവുമ്പോഴും ഭാഷ കാമാഗ്നിദീപനൗഷധമാണു് (aphrodisiac). ഭക്ഷണവസ്തുക്കള്‍ക്കു സൗരഭ്യമുണ്ടു്. ബുദ്ധിവിലാസം കാണിക്കുന്ന ഉക്തികള്‍. രൂപകങ്ങള്‍. ഹാസ്യ പ്രസ്താവങ്ങള്‍ ഇവയെല്ലാം അവയെക്കുറിച്ചുമാകാം. പക്ഷേ നമ്മള്‍ വിളമായേ അത്തരം അംശങ്ങള്‍ ഉപയോഗിക്കുന്നുള്ളു. ഹെന്‍ട്രി മില്ലര്‍ എഴുതിയതിന്റെ നല്ല ഭാഗവും ഭക്ഷണത്തെക്കുറിച്ചാണു്. സെക്സിനെക്കുറിച്ചല്ല. അതുകൊണ്ടു് അയല്‍ക്കാരിയോടു ആയേന്ദേ നിര്‍ദ്ദേശിച്ചു റ്റെലിഫോണിലൂടെ ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചു് സംസാരിക്കണമെന്നു്. നിങ്ങള്‍ റ്റെലിഫോണ്‍ സെക്സിനുവേണ്ടി വിളിക്കൂ. സെറീന എന്ന പെണ്‍കുട്ടി അശ്ലീലഭാഷണം നിര്‍വഹിക്കുന്നതിനു പകരം വായില്‍ വെളളമൂറുമാറ് ആട്ടിറച്ചിക്കറിയുടെ വര്‍ണ്ണം നല്കും.

ഭക്ഷണം …ക്കലിനെ വൈഷയികാനുഭവമായി മാററാന്‍ സംഗീതത്തിനു കഴിയും. ഫുട്ബോള്‍ കളിയുടെ ഗര്‍ജ്ജനവും വാര്‍ത്താപാരായണത്തിന്റെ നൃശംസതയും ആഹാരം കഴിക്കുന്ന വേളയിലാണു് ഉണ്ടാകുന്നതെങ്കില്‍ അവയെത്ര അസഹനീയം! സംഗീതമാണു് അപ്പോള്‍ റ്റെലിവിഷന്‍ സെററില്‍ നിന്നു പ്രവഹിക്കുന്നതെങ്കില്‍ അതൊരു മഹനീയമായ അനുഭവമായി മാറും.

ആഹാരത്തിലേക്കു വരുമ്പോള്‍ ശബ്ദങ്ങള്‍ക്കും കാമാഗ്നിദീപനൗഷധത്തിന്റെ ശക്തി കിട്ടും. ‘ഹാപ്പി ബര്‍ത്തഡേ’ എന്നു പറയാനാവില്ല ആയേന്ദേക്കു്. പക്ഷേ തിളയ്ക്കുന്ന എണ്ണയില്‍ കിടക്കുന്ന ഉളളിയുടെ ‘ശ്ശ്’ എന്ന ശബ്ദം. കത്തി പച്ചക്കറി നുറുക്കുന്നതിന്റെ ലയം. ഭാഗ്യം കെട്ട മത്സ്യം ചൂടുള്ള പാത്രത്തില്‍ വീഴുമ്പോഴുളള നാദം. ധാന്യം പൊടിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷമയുള്ള ഗാനം. മുന്തിരിച്ചാറു് വേറൊരു ഭാജനത്തിലേക്കു പകരുമ്പോള്‍ ജനിക്കുന്ന തരളസ്സ്വനം ഇവയെല്ലാം അവര്‍ക്കു ആവാഹിക്കാന്‍ കഴിയും.

രുചി അവസാനിക്കുന്നിടത്തു മണം തുടങ്ങുന്നു. അവയെ വേര്‍തിരിക്കാന്‍ വയ്യ. കാപ്പിയുടെ പ്രലോഭനം രുചിയില്‍ നിന്നല്ല ഉണ്ടാകുന്നതു്. വിദൂരങ്ങളായ കാടുകളുടെ തീക്ഷണവും ദര്‍ജ്ഞേയവുമായ സൗരഭ്യത്തില്‍ നിന്നാണു്. ഘ്രാണേന്ദ്രിയത്തെ സംബന്ധിച്ചു് വേദനം സുനിശ്ചിതവും സുശക്തവുമാണു് അതിനാല്‍ സുഗന്ധദ്രവ്യത്തിനു ഫലദായകത്വമുണ്ടു്. ഒരു മണം തന്നെ നിലനിറുത്തുന്നതാണു് നല്ലതു്. അപ്പോള്‍ അതു് സ്വശരീരഗതമാകും. ആ ഗന്ധം കൊണ്ടു് മററുള്ളവര്‍ക്കു നമ്മളെ തിരിച്ചറിയാനാവും. ക്ലിയപട്ര ഇതു മനസ്സിലാക്കിയിരുന്നു. രാജ്ഞി നൈല്‍ നദിയിലൂടെ വരുമ്പോള്‍ അനേകം നാഴിക അകലെയിരിക്കുന്നവര്‍ക്കു് അവരുടെ ആഗമനം അറിയാന്‍ കഴിയും. ഡമസ്കസിലെ റോസാപ്പൂക്കളുടെ സൗരഭ്യം ക്ലിയപട്രയുടെ യാനപാത്രങ്ങളിലെ പായ്കളില്‍ നിന്നുത്ഭവിക്കും. ചിലപ്പോള്‍ ആ സൗരഭ്യം റോമിലെ തെരുവുകളില്‍ വ്യാപിക്കും. അപ്പോള്‍ റോമന്‍ പൗരന്മാര്‍ വിചാരിക്കും വിദേശത്തു നിന്നെത്തിയ ഒരു സ്ത്രീയുടെ കിടക്കവിരിപ്പുകളില്‍ തങ്ങളുടെ സാമ്രാജ്യം നഷ്ടപ്പെട്ടു പോയേക്കുമെന്നു്.

സുസ്കിന്റിന്റെ (Suskind) ‘Perfume’ എന്ന പ്രഖ്യാതമായ നോവലിലെ പ്രധാനകഥാപാത്രം ഒരു ശരിരഗന്ധവുമില്ലാതെ ജനിക്കുന്നു. ആരും — അമ്മ പോലും — അയാളെ സ്നേഹിക്കുന്നില്ല. അതിനാല്‍ ആരെയും വശീകരിക്കുന്ന സൗഭാഗ്യം കണ്ടുപിടിക്കാന്‍ അയാള്‍ യത്നിക്കുന്നു. കന്യകകളുടെ ശരീരഗന്ധം വാററിയെടുത്ത് സുഗന്ധദ്രവ്യം അയാള്‍ ഉണ്ടാക്കുന്നു. ഒരു മണം തന്നെ സ്ഥിരമായി ഉണ്ടായിരിക്കുന്നതു് നന്നെന്ന ആയേന്ദേയുടെ തത്ത്വത്തിനു് സുസ്കിന്റിന്റെ ഈ ആശയത്തോടു് യോജിപ്പുണ്ടു്.

കാമോത്സുകതയുടെ സാരാംശം എവിടെയിരിക്കുന്നു? അതിലേക്കു കൈചൂണ്ടുന്നു അനൈസ് നീന്റെ ഒരുൂ കത്തു്. നീന്‍, ഹെന്‍ട്രി മില്ലര്‍ ഈ വലിയ എഴുത്തുകാര്‍ക്കു ജീവിച്ചുപോകാനായി കുറെക്കാലം അശ്ലീലകഥകള്‍ എഴുതേണ്ടതായി വന്നു കളക്ററര്‍ എന്ന കളളപ്പേരില്‍ ഒരുത്തന്‍ അവരെക്കൊണ്ടു് ഇത്തരം കഥകള്‍ എഴുതിച്ചിരുന്നു. പക്ഷേ അതിലൊരിടത്തും കവിത വരാന്‍ പാടില്ല എന്ന നിര്‍ബ്ബന്ധം അയാള്‍ക്കുണ്ടായിരുന്നു താനും സെക്സല്ലാതെ വേറെ എന്തെങ്കിലും രചനയില്‍ വന്നാല്‍ ‘കളക്ടര്‍’ കോപിക്കും. അനൈസ് നീന്‍ അയാള്‍ക്കു എഴുതിയ ദിര്‍ഘമായ കത്തിന്റെ ചില ഭാഗങ്ങള്‍ വായിക്കുക.

“Dear Collector: We hate you. Sex loses all its power and magic when it becomes explicit, mechanical, overdone when it becomes a mechanistic obsession… Intellectual, imaginative, romantic, emotional. This is what gives sex its surprising textures, its subtle transformation, its aphrodisiac elements. You are shrinking your world of sensations. You are withering it, starving it, draining its blood”.

ലൈംഗികത്വത്തെ സങ്കോചിപ്പിക്കാതെ, അതിനു ഭക്ഷണമില്ലായ്മ കൊണ്ടു നാശം വരുത്താതെ. അതിന്റെ രക്തമൂററിക്കളയാതെ ആയേന്ദേ സെക്സിനെയും അതിനെ ഉദ്ദീപിപ്പിക്കുന്ന വസ്തുക്കളെയും കുറിച്ചു് ഹൃദ്യമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. എത്രയെത്ര മനോഹരങ്ങളായ കഥകളും കലാത്മകങ്ങളുമായ വര്‍ണ്ണചിത്രങ്ങളുമാണു് ഇതിലുളളതു്. സുഗന്ധത്തെക്കുറിച്ചും പുതിയ ഗന്ധത്തെക്കുറിച്ചും പണ്ഡിതോചിതമായി എഴുതിയ ഒരു ഗ്രന്ഥം ഞാന്‍ മുന്‍പു് വായിച്ചിട്ടുണ്ടു്. Alain Corlin-ന്റെ The Foul and the Fragrant എന്ന പുസ്തകം (ഫ്രഞ്ച് പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ). കലാവൈദഗ്ദ്ധ്യം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും ഭാവാത്മകമായ പ്രതിപാദനം കൊണ്ടും ആയേന്ദേയുടെ ഗ്രന്ഥം ഫ്രഞ്ച് പുസ്തകത്തിന്റെ മുന്‍പില്‍ നില്ക്കുന്നു, വളരെ മുന്‍പില്‍.

മഴ പെയ്യുന്നതു് എങ്ങനെ?

പണമില്ലാതിരുന്ന കാലത്തു് (ഇപ്പോള്‍ പണമുണ്ടു് എന്ന അര്‍ത്ഥമില്ല ഇതിനു്) ഞാന്‍ മററു വീടുകളില്‍ച്ചെന്നു കൊച്ചു കുട്ടികളെ പഠിപ്പിച്ചിരുന്നു. മാസം മുന്നു രൂപ ട്യൂഷന്‍ ഫീ വാങ്ങിയിരുന്നു. ഒരു ദിവസം മുന്‍പില്‍ വന്നു് ഇരുന്ന കൊച്ചുകുട്ടിയോടു് “മഴ പെയ്യുന്നതെങ്ങനെ?” എന്നൊരു ചോദ്യമെറിഞ്ഞു. മിടുക്കനായ കുട്ടി ഉത്തരം നല്കുി: “വെളളത്തുള്ളികള്‍ ആകാശത്തു നിന്നു് നമ്മുടെ ഭൂമിയിലേക്കു വീഴുന്നതാണു് മഴ. സമുദ്രത്തില്‍ നിന്നും നദികളില്‍ നിന്നും ഉയരുന്ന നീരാവി തണുത്ത വായുവില്‍ച്ചെന്നു തണുത്തു ജലകണങ്ങളായി മാറുന്നു. അതു താഴോട്ടു വീഴുമ്പോള്‍ നമ്മള്‍ മഴയെന്നു അതിനെ വിളിക്കുന്നു.” “കറക്ട്” എന്നു ഞാന്‍ അഭിനന്ദനം നടത്തി. ഇപ്പോഴത്തെ ഭാഷയിലാണെങ്കില്‍ — അഭിനന്ദനം രേഖപ്പെടുത്തി. ഈ കുട്ടിയുടെ ഉത്തരം അറുപത്തിനാലു വര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ മറന്നില്ല. കഴിഞ്ഞയാഴ്ച ഒരു പയ്യന്‍ — സാഹിത്യത്തില്‍ തല്‍പരത്വമുളള ബാലന്‍ — എന്നെക്കാണാന്‍ വന്നു. അയാള്‍ ചോദിച്ചു. “സാര്‍, കലാസൃഷ്ടി ഉണ്ടാകുന്നതെങ്ങനെ?” ഞാന്‍ പണ്ടത്തെ കുട്ടിയായി അവനെ ഗുരുവായി സങ്കല്പിച്ചുകൊണ്ടു് മറുപടി നല്കി: “അനുഭവമെന്ന നീരാവി ഉയര്‍ന്നു ചെല്ലുകയും സര്‍ഗ്ഗാത്മകത്വത്തിന്റെ ശൈത്യമാര്‍ന്ന മണ്ഡലത്തില്‍ വച്ചു ഘനീഭവിക്കുകയും അതു് ജനപതനം പോലെ കലാസൃഷ്ടിയായി നമ്മുടെ മുന്‍പില്‍ വന്നു വീഴുകയും ചെയ്യുന്നു. സാക്ഷാല്‍ മഴ സാങ്കേതികാര്‍ത്ഥത്തില്‍ precipitation ആണു്. കലാസൃഷ്ടിയും അധഃക്ഷേപം — precipitation തന്നെ.” എന്നെ കാണാന്‍ വന്ന ബാലന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥി. അയാള്‍ക്കു ഞാന്‍ പറഞ്ഞതു മനസ്സിലായില്ല. അതുകൊണ്ടാവണം അയാള്‍ വായ്പൊളിച്ചു നിന്നുതു്.

“ഭാഷാപോഷിണിയില്‍” ‘കാററും കോളും നിറഞ്ഞ രാത്രി’ എന്ന ചെറുകഥയെഴുതിയ എബ്രഹാം മാത്യു എന്റെ മുന്‍പില്‍ എത്തിയ രണ്ടാമത്തെ ബാലനാണു്. അദ്ദേഹത്തിനു ഈ precipitation വിദ്യ അറിഞ്ഞുകൂടാ. അറിയാമായിരുന്നെങ്കില്‍ ഇങ്ങനെയൊരു രചന കൊണ്ടു് അദ്ദേഹം നമ്മെ പീഡിപ്പിക്കുയില്ലായിരുന്നു. സാബുവും സമ്പന്നയായ ലിസിയും പ്രേമബദ്ധര്‍. ദാരിദ്ര്യം കൊണ്ടു് ലിസിയുടെ സഹോദരന്മാര്‍ ഈ ബന്ധത്തില്‍ കൊപാകുലരായി അവളെ മര്‍ദ്ദിക്കുന്നതു കൊണ്ടും സാബു നാടുപിട്ടു പോകുന്നു. പക്ഷേ രണ്ടുപേരുടെയും പ്രേമം കുറിയുന്നില്ല. കൂടുന്നതേയുള്ള. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു രാത്രിയില്‍ ഒരു രൂപം ലിസിയുടെ മുറിയിലെ ജന്നലിന്നടുത്തു് കാണപ്പെടുന്നു ആരെന്നറിയാതെ ലിസി നിലവിളിക്കുമ്പോള്‍ ലിസിയുടെ തന്ത രൂപത്തെ വെടിവച്ചു വീഴ്ത്തുന്നു. ഇത്രയും പറഞ്ഞിട്ടു് കഥാകാരന്‍ എനിക്കു മനസ്സിലാകാത്ത ഗോത്ര സ്വത്വത്തെയും ദേശീയതയെയും കുറിച്ചു് എന്തൊക്കെയോ പറയുന്ന. കഥയുടെ തുടക്കത്തിലുമുണ്ടു് ഒരു ട്രിക്ക്. കഥ ഇതുവരെ എന്ന ഉപശീര്‍ഷകം നല്കിയിട്ടു് ലിസിയുടെ സാബുവിന്റെയും പ്രേമത്തെക്കുറിച്ചു് ചിലതെല്ലാം എഴുതി വയ്ക്കുന്നു. ‘തുടര്‍ന്നു വായിക്കുക’ എന്ന നിര്‍ദ്ദേശം നല്കിയിട്ടു് സര്‍വസാധാരണമായ ഇതിവൃത്തത്തിന്റെ ആഖ്യാനത്തിലേക്കു പോകുന്നു.

കഥാവിഷയം അറുപഴഞ്ചനായതുകൊണ്ടും അതിനെ നവീനത കലര്‍ത്തി പ്രതിപാദിക്കാന്‍ അറിഞ്ഞുകൂടാത്തതുകൊണ്ടും രണ്ടു ട്രിക്കുകള്‍ കൊണ്ടു് വായനക്കാരെ മലര്‍ത്തിയടിക്കുകയാണു് കഥാകാരന്‍. ജന്മനാ കലാകാരന്മാരായവര്‍ക്കു് ഇത്തരം കപടവിദ്യകള്‍ കാണിക്കേണ്ടതായി വരില്ല. വായനക്കാരെ വഞ്ചിക്കുന്ന ഈ മായിക പ്രകടനങ്ങള്‍ സ്വഭാവികമായ കലയുടെ ലക്ഷണമല്ല. മനുഷ്യ ജീവിതത്തിന്റെ മദ്ധ്യത്തിലിറങ്ങി നില്ക്കേണ്ട കലാകാരന്‍ ഏഴു പന്തുകൊണ്ടു് അമ്മാനമാടുന്നതു് കുട്ടികളെയും അക്ഷരശൂന്യന്മാരെയും രസിപ്പിക്കും. ഹൃദയത്തിനു പരിപാകം വന്നവരെ അതു വെറുപ്പിലേക്കു് എറിയും.

ചോദ്യം, ഉത്തരം

Symbol question.svg.png “പണ്ടത്തെ കുതിരവണ്ടിയായിരുന്ന ജട്ക്കയുടെ രൂപാന്തമാണോ ചക്കാടാവണ്ടി എന്ന പ്രയോഗം?”

“ആ വിവരക്കേടു പണ്ടൊരു അഭിഭാഷകന്‍ പ്രകടമാക്കിയതാണു്. ശകട ശബ്ദത്തില്‍ നിന്നാവണം ചക്കട എന്ന പദമുണ്ടായതു. സംസ്കൃതക്കാരുടെ നിഷ്പത്തികളൊക്കെ ബുദ്ധിചാപല്യത്തില്‍ നിന്നു് ജനിക്കുന്നതാണു്. പുരുരവസ്സ് എന്നു പറഞ്ഞാല്‍ ഉര്‍വ്വശിയെക്കിട്ടാതെ ഏറെക്കരഞ്ഞവന്‍ എന്നു സംസ്കൃതം പഠിച്ചവന്‍ പറയും. അപ്പോള്‍ ഉര്‍വ്വശിയെ കാണുന്നതിനു മുന്‍പു് അയാള്‍ക്കു പേരില്ലായിരുന്നോ എന്ന സംശയം നമുക്കുണ്ടാകുന്നു. സിംഹ ശബ്ദം ഹിംസ ശബ്ദം മറിച്ചിട്ടതാണെന്നു് അയാള്‍ പറയും. കശ്യപന്‍. പശ്യകനാമം തിരിച്ചെഴുതിയതാണത്രേ. (പശ്യകന്‍ = കാണുന്നവന്‍) ദേവപദം മറിച്ചിട്ടാല്‍ വേദമെന്നാകും പോലും. അതുകൊണ്ടു് വേദവും ദേവനും ഒന്നാണെന്നു് അവര്‍ വാദിക്കുന്നു. നോണ്‍സെന്‍സ്…”

Symbol question.svg.png “ഹോസ്റ്റലില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ രാത്രി മുഴുവന്‍ ഞാന്‍ അവളുടെ മുറിക്കു മുന്നിലെ ജന്നലിനു സമീപത്തുള്ള റോഡില്‍ നില്ക്കാറുണ്ടു്. എന്റെ കാലു കഴയ്ക്കുന്നതല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ല. എന്തു വഴി സാറേ?”

“അങ്ങനെ നിന്നാല്‍ കാല്‍കഴപ്പു് സ്വാഭാവികം, നില്ക്കാതിരിക്കു എ​ന്നാണു് എന്റെ ഉപദേശം. പ്രേമമെന്ന സ്ഥായിയായ വികാരമേയില്ല. ഒരു തരം passing fancy ആണു് അതു്. വളരെ നേരം റോഡില്‍ നിന്നാല്‍ കാല്‍കഴപ്പു മാത്രമല്ല വേറെ രോഗവും വരും. രാത്രി മുഴുവന്‍ മഞ്ഞില്‍ നില്കുന്ന പുവിനെ നോക്കു അതു നനഞ്ഞിരിക്കും. നിങ്ങള്‍ പ്രമമെന്ന നശ്വരവികാരം കൊണ്ടു് നനയാതിരിക്കു.”

Symbol question.svg.png “ആരെയാണ് നിങ്ങള്‍ കൂടുതല്‍ വെറുക്കുന്നതു്?”

“കുടയില്ലാതെ മഴയത്തു് എങ്ങനെ നടക്കും എന്ന മട്ടില്‍ സര്‍വസാധാരണങ്ങളായ പ്രസ്താവനങ്ങള്‍ നടത്തുന്നവരെ.”

Symbol question.svg.png “ഇന്ദ്രിയാനുഭൂതികളില്‍ ശ്രേഷ്ഠമേതു്?”

“തരുണിയുടെ സ്പര്‍ശം. റോസാപ്പു ഇതളിന്റെ സ്പര്‍ശം. കമ്യു പറഞ്ഞത്.”

Symbol question.svg.png “Style is the man ആ മനുഷ്യന്‍ തന്നെ ശരിയോ?”

“ശരിയല്ല. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കനായ കുട്ടികൃഷ്ണമാരാര്‍ ഉദ്ധതനായി എഴുതുന്നതെങ്ങനെ? ഔദ്ധത്യമുള്ള നിരൂപകന്‍ രചനയില്‍ മൃദുത്വം വരുത്തുന്നതെങ്ങനെ? രീതി എന്നതു ആ മനുഷ്യനല്ല.”

കാളകള്‍ ഓടട്ടെ

മുല്ല നാസറുദീന്റെ പ്രവൃത്തികളെ കഥകളാക്കി എഴുതിയിട്ടുണ്ടല്ലോ. ആ കഥകളാകെ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ഓരോ കഥയും രസകരമെന്ന പറയാനാവു. പുസ്തകം കൈയിലില്ലാത്തതുകൊണ്ടു് ഓര്‍മ്മയെ മാത്രം ആശ്രയിച്ചു ഇതെഴുതുന്നു. മുല്ല നാസറുദീന്‍ റോഡിലൂടെ നടക്കുമ്പോള്‍ ഒരു വണ്ടിക്കാരന്‍ വണ്ടിയില്‍ നിന്നു് വലിയ ഒരു കെട്ടു പൊക്കുന്നതു കണ്ടു്. ഭാരക്കൂടുതല്‍ കൊണ്ടു് അയാള്‍ മുന്നോട്ടു വീഴാന്‍ പോകുകയായിരുന്നു. ചിലപ്പോള്‍ പിറകോട്ടും. അയാളെ സഹായിക്കേണ്ടതു തന്റെ കര്‍ത്തവ്യമാണെന്നു കരുതി നാസറുദീന്‍ ഓടിച്ചെന്നു് കെട്ടില്‍ പിടികൂടി. പക്ഷേ കൂടുതല്‍ വൈഷമ്യമുണ്ടായതേയുള്ളു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തളളലല്ലാതെ വെറൊന്നു നടക്കുന്നില്ല. കുറെ നേരം ഈ ബഹളം നടന്നപ്പോള്‍ വണ്ടിക്കാരന്‍ നാസറുദീനോടു പറഞ്ഞു: “താന്‍ എന്തു ചെയ്യുകയാണു്?” ഞാനിതു വണ്ടിയില്‍ നിന്നു റോഡിലേക്കു ഇറക്കാന്‍ ശ്രമിക്കുകയാണു്. അതുകേട്ട നാസറുദ്ദീന്‍ മറുപടി നല്‍കി. “ങ്ഹാ, ഞാന്‍ വിചാരിച്ചു നിങ്ങള്‍ കെട്ടു വണ്ടിക്കകത്തു ആക്കാന്‍ ശ്രമിക്കുകയാണെന്നു്.”

“മണി മുഴങ്ങുന്നു” എന്ന ചെറുകഥാ ഭാണ്ഡകത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പെന്ന ശകടത്തില്‍ നിന്നിറക്കി വായനക്കാരനനെന്ന പഥികന്റെ തലയിലേക്കു് ആക്കാന്‍ എം.എന്‍. വിനയകുമാര്‍ ശ്രമിക്കുമ്പോള്‍ ഈ ഭാരം താങ്ങാന്‍ ‘എനിക്കു ശക്തിയില്ലെന്നു് പറഞ്ഞു വായനക്കാരന്‍ അതു് തിരിച്ചു ആ വണ്ടിയിലേക്കു തന്നെ തളളിയിടാന്‍ യത്നിക്കുന്നു. അങ്ങനെ പഥികനായ കൃഷ്ണന്‍ നായരും ഭാണ്ഡകത്തിന്റെ ഉടമസ്ഥനായ വിനയകുമാറും ഉന്തും തളളും നടത്തുന്നു. ഇതു കണ്ടു് മററു പഥികന്മാര്‍ പുച്ഛിച്ചു ചിരിക്കുന്നു. എന്തൊരു ഭാരമാണപ്പാ ഈ രചനാഭാണ്ഡത്തിനു് ലോകത്തിന്റെ കൊള്ലരുതായ്മയെ മുഴുവന്‍ ഒരു വീട്ടിന്റെ കൊളളരുതായ്മയാക്കി നിര്‍മ്മിച്ച ഈ ദുര്‍ഭാരം പഥികനെ ക്ഷണിപ്പിക്കുന്നു. വിനയകുമാറിനെയും ക്ഷീണിപ്പിക്കുന്നു. രണ്ടുപേരും ക്ഷീണിക്കേണ്ട കാര്യമില്ലാത്തതുകൊണ്ടു ദുര്‍ഭാരത്തിന്റെ ഉടമസ്ഥന്‍ കാളകളെ അടിച്ചു പറത്തിക്കൊണ്ടു് അങ്ങു പോയാല്‍ മതി. അണ്‍ലോഡിങ്ങിനു ശ്രമിച്ചു യാത്രക്കാരുടെ കഴുത്തു ഒടിക്കരുതു്.

പല കാര്യങ്ങള്‍

  1. ഈസാബെല്‍ ആയേന്ദേയുടെ പൌലാ (Paula) എന്ന പുസ്തകം അസാധാരണമാണു്. 1992-ല്‍ മരിച്ച‌ പൌലാ. ഈസാബെല്ലിന്റെ മകളാണു്. ഒരു വര്‍ഷത്തോളം ബോധമില്ലാതെ രോഗിണിയായി കിടന്നു ആ യുവതി. അമ്മ അവളെ അടുത്തിരുന്നു ശുശ്രൂഷിച്ചു. ബോധം വീണ്ടെടുക്കാത്ത പൌലായെ ഈസാബെല്‍ കലഫോര്‍ന്യയിലെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ വച്ചു് അവള്‍ മരിക്കുകയും ചെയ്തു. അമ്മ മകളെ പരിചരിച്ചതിന്റെ വര്‍ണ്ണനയാണ് ഇപ്പുസ്തകത്തന്റെ ഏറിയ ഭാഗവും. ആതു വായിക്കുമ്പോള്‍ നമ്മള്‍ കരയും. അമ്മ പറയുന്നതു കേല്‍ക്കുക:
    I took you in my arms, then held your face in my hands and kissed your forehead, your cheeks, your eyelids; I shook your shoulders, calling Paula, Paula… And then, Oh Paula…! and then you opened your eyes and looked at me (Page 126, Hamingo edition).

    ഇപ്പുസ്തകത്തില്‍ ഈസാബെല്ലിന്റെ അമ്മാവനും ചിലിയിലെ പ്രസിഡന്റുമായ സാല്‍വദോര്‍ ആയേന്ദേയുടെ അവസാന നിമിഷങ്ങളും അവര്‍ വിവരിക്കുന്നുണ്ടു്. ഹൃദയഭേദകമായ ആ രംഗം ഇതാ.

    The president was left standing beside the torn and bloody Chilean flag in the ruined Red Salon, rile in hand. Soldiers burst in withdrawn weapons. The official version is that Allende placed the barrel of the rifle beneath his chin, pulled the trigger, and blew off his head (page 195).
  2. അമ്മയ്ക്കു മകളോടു സ്നേഹത്തിന്റെയും പ്രസിഡന്റിന്റെ വധത്തിനുശേഷമുള്ള ചിലിയിലെ ദുഷ്ടതയേറിയ ഭരണത്തിന്റെയും ഉജ്ജ്വലമായ ചിത്രീകരണമായി ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം. Fascinating എന്ന പദമാണ് ഈ ഗ്രന്ഥം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്നു കൊണ്ടിരിക്കുന്നുതു്.
  3. യാനീസ് റീത്സോസ് എന്ന ഗ്രീക്ക്‌ കവി (Yannis Ritsos, 1909–1990) കൊമ്യൂനിസ്ററ് ഒളിപ്പോരുകാരോടു ചേര്‍ന്നു നാസ്തികളോടു സമരം ചെയ്തു. ഒളിപ്പാരുകാര്‍ പരാജയപ്പെട്ടപ്പോള്‍ റീത്സോസ് അറസ്ററ് ചെയ്യപ്പെട്ടു. നാലു വര്‍ഷമാണു് അദ്ദേഹം ജയിലില്‍ കിടന്നതു്. അധികാരികള്‍ മഹാകവിയായ അദ്ദേഹത്തെ നിരന്തരം മര്‍ദ്ദിച്ചെങ്കിലും 117 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്ത റീതോസ് കാവ്യങ്ങളാകെ ഞാന്‍ വായിച്ചിട്ടുണ്ടു. സൌന്ദര്യാവിഷ്കാരത്തിന്റെ കാര്യത്തില്‍ മായകോവ്സ്കിക്കോ നെറുദയ്ക്കോ റീത്സോസിന്റെ സമീപത്തെത്താന്‍ കഴിയുകയില്ല. സ്വതന്ത്ര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു് അദ്ദേഹമെഴുതിയ ഒരു കാവ്യം നോക്കുക:

    Tall eucalyptus with a broad moon
    A star trembles on the water
    The sky white, silver
    Stones, flayed stones all the way up.
    Near the shallow water you could hear
    a fish jump twice, three times.
    Ecstatic, grand orphaned–freedom.

    തടവറയിലായ മഹാന്മാര്‍ തങ്ങളുടെ അനുഭവങ്ങളെ പ്രതിപാദിച്ച രചനകളാകെ സമാഹരിച്ചു PEN ഗ്രന്ഥരൂപത്തില്‍ പ്രസാധനം ചെയ്തിരിക്കുന്നു. അതില്‍ നിന്നാണു് മുകളിലെഴുതിയ കവിത. കെസ്‌ലര്‍, ബായേഹോ, സല്‍ഷെനീററ്സര്‍. ഹാവല്‍, പ്രാമുദ്യ ആനന്ദാ തൂര്‍, ബ്രേയ്തന്‍ ബ്രേയ്തന്‍ ബാഹ് (ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍, ജനനം 1939), പ്രീമോ ലേവി ഇങ്ങനെ എത്രയെത്ര മഹാന്മാരുടെ തടവറയനുഭവങ്ങളാണു് ഈ പുസ്തകത്തിലുളളതു്. നോബല്‍ ലോറിയിററായ യോസിഫ് ബ്രോഡ്സ്കിയിടെ അവതാരിക സ്വര്‍ണ്ണാഭരണത്തില്‍ വച്ച രത്നം പോലെ ഇതില്‍ പ്രകാശം ചെരിയുന്നു (The Prison Where I Live, The PEN Anthology of of Imprisoned Writers, Casell).

  4. പുരസ്കാരത്തിനൊപ്പം പുലഭ്യവും ലഭിക്കുന്നതു ഇന്നു പതിവായിട്ടുണ്ടെന്നു് ഒരു സാഹിത്യകാരന്‍ പ്രസംഗിച്ചതായി പത്രത്തില്‍ കണ്ടു. പുരസ്കാര ലബ്ധിക്കുളള അര്‍ഹതയെക്കുറിച്ചു് വിമര്‍ശകന്‍ ഡോക്ടര്‍ വി. രാജകൃഷ്ണനും വിമര്‍ശനശാഖയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു ഈ കോളമിസ്ററും സംശയം പ്രകടിപ്പിച്ചതു് എങ്ങനെ പുലഭ്യമായി എന്നു് അറിയുന്നില്ല. എല്ലാക്കാലത്തും സമ്മാനം നേടിയവരുടെ അര്‍ഹതയെക്കുറിച്ചു് ഏറെപ്പേര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടു്. പേള്‍ബക്കിനു നോബല്‍ സമ്മാനത്തിനു് യോഗ്യതയില്ലെന്നു പറഞ്ഞതു് മുണ്ടശ്ശേരിയാണു്. ഫ്രഞ്ചെഴുത്തുകാരനായ ക്ളോദ് സീമൊങ്ങിനു നോബല്‍ സമ്മാനം കൊടുത്തുവെന്നു് അറിഞ്ഞ ബാഷേവിയസ് സിങ്ങര്‍ ചോദിച്ചു: ‘അയാളാരു്’ എന്നു്. ഇതൊക്കെ സ്വാഭാവികമാണ്. സമ്മാനത്തിനു അര്‍ഹതയില്ലെന്നും തോന്നുമ്പോള്‍ ആളുകള്‍ അതു പറയും. അതിനെ പുലഭ്യം പറച്ചിലായി കരുതുന്നതു ശരിയല്ല. എല്ലാ വിധത്തിലും യോഗ്യതയുള്ളവര്‍ക്കു സമ്മാനം കിട്ടുമ്പോള്‍ ആരും ശബ്ദിക്കാറുമില്ല. ഗാര്‍സിയ മാര്‍കേസ്. ഷിംബോര്‍സ്ക, സാറാമഗു ഇവര്‍ക്കു നോബല്‍ സമ്മാനം കൊടുത്തപ്പോള്‍ ആരെങ്കിലും പ്രതികൂലമായ പ്രസ്താവന നടത്തിയോ? വൈലോപ്പിളളിക്കു വയലാര്‍ എവോര്‍ഡു കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം അതിനു് സര്‍വഥാ അര്‍ഹന്‍ എന്നേ കേരളത്തിലെ ജനങ്ങള്‍ പറഞ്ഞുള്ളു. മററു പലരുടെയും കാര്യത്തില്‍ കേരളീയര്‍ക്കു സംശയാത്മകമായ മനസ്സുണ്ട്. ആ മനസ്സുളളവരുടെ പ്രതിനിധിയായി രണ്ടു പേര്‍ വിമര്‍ശനത്തിന്റെ ഭാഷയില്‍ അഭിപ്രായമാവിഷ്കരിച്ചാല്‍ അതിനെ പുലഭ്യമായി കാണുന്നതു സമ്മാനം കിട്ടിയവരോടു ‘ലൗ’വായി മാത്രമേ കരുതാന്‍ മാര്‍ഗ്ഗമുള്ളു. നദിയുടെ താഴെ നിന്നു വെളളം കുടിക്കുന്ന പാവപ്പെട്ട ആട്ടിന്‍ കുട്ടിയെ മുകളില്‍ നില്ക്കുന്ന ചെന്നായ് വിരട്ടരുതു്.


ദ്വന്ദ്വഭാവം

പുരൂരവസ്സ് എന്നു പറഞ്ഞാല്‍ ഉര്‍വ്വശിയെക്കിട്ടാതെ ഏറെക്കരഞ്ഞവന്‍ എന്നു് സംസ്കൃതം ഫഠിച്ചവര്‍ പറയും. അപ്പോള്‍ ഉര്‍വ്വശിയെ കാണുന്നതിനു മുന്‍പു് അയാള്‍ക്കു പേരില്ലായിരുന്നോ എന്ന സംശയം നമുക്കുണ്ടാകുന്നു.

ഈ ലോകത്തു ഏതിനും ദ്വന്ദാഭാവമുണ്ടു്. “ഓമനേ, നിന്നെക്കാള്‍ സുന്ദരിയായി വേറെ ആരുമില്ല” എന്നു് വിവാഹം കഴിഞ്ഞയുടനെയുള്ള രാത്രിയില്‍ പറയുന്ന നവവരന്‍ കുറെ വര്‍ഷങ്ങള്‍ക്കുശേഷം. ജീവിതക്ളേശം കൊണ്ടും അടുത്തടുത്തുള്ള പ്രസവം കൊണ്ടും വൈരൂപ്യത്തിനു് ആസ്പദമായിത്തീര്‍ന്ന അവളെ ‘എടീ പുതനേ, നിന്നെയൊന്നു കൊന്നുതരുന്നില്ലല്ലോ ഈശ്വരന്‍’ എന്നു പറയും.

ഞാനും കുറെ സ്നേഹിതന്മാരും തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവിന്റ മുന്‍പിലുള്ള പൂന്തോട്ടത്തില്‍ ഇരുന്നു സംസാരിക്കുകയായിരുന്നു. അപ്പോള്‍ എന്നെ പഠിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് പ്രഫെസറെക്കുറിച്ചു് ഞാന്‍ ദോഷം പറഞ്ഞു. അദ്ദേഹത്തിന്റെ അനന്തരവന്‍ കൂടി ആ സംഘത്തിലുണ്ടായിരുന്നതു് മറന്നാണു് ഞാന്‍ ദോഷാരോപണം നടത്തിയതു്. അനന്തരവന്‍ ചാടിയെഴുന്നേററു് എന്റെ നേര്‍ക്കു കൈചൂണ്ടി. ‘You have no business to insult my dear uncle’ എന്നു ആക്രോശിച്ചു. കുടുതലിരുന്നാല്‍ അയാള്‍ പണ്ടു് ‘രസികന്‍’ മാസികയുടെ എഡിറററായിരുന്ന പച്ചക്കുളം വാസുപിളള പറഞ്ഞതുപോലെ മാംസപിണ്ഡത്തില്‍ തൊട്ടുകളിക്കുമെന്നു് വിചാരിച്ചു് ഞാന്‍ സ്ഥലംവിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു് അയാള്‍ എറണാകുളത്തു് ഞാന്‍ താമസിക്കുന്ന ലൂസിയ ഹോട്ടലില്‍ എത്തി. അതിഥിയെ മാനിച്ച് “സാറ് എങ്ങനെയിരിക്കുന്നു?” എന്നു് ചോദിച്ചു. ഉടനെ അയാള്‍ മറുപടി പറഞ്ഞു: “ആരു അവനെയൊക്കെ അന്വേഷിക്കുന്നു. അമ്മാവന്‍ പോലും. അലവലാതി” സ്നേഹത്തിന്റെ രണ്ടാമത്തെ അവസ്ഥയാണു് ശത്രുത.

കലാസൃഷ്ടികളെക്കുറിച്ചും ഇതുതന്നെയാണു് പറയാനുളളതു്. ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പുണ്ടായ ഒരു കവിതയെ അന്നു ‘നെഞ്ചേററി ലാളിച്ചവര്‍’ (ഈ ക്ലീഷേ പ്രയോഗത്തിനു മാപ്പു്) ഇന്നു് ഇതിനെ കാര്‍ക്കിച്ചു തുപ്പുന്നു. പണ്ടു് പ്രേക്ഷകര്‍ക്കു പുളകോദ്ഗമകാരിയായി വര്‍ത്തിച്ചു ഒരു സിനിമയെ ഇന്നു് ആളുകള്‍ പുച്ഛിക്കുന്നതെങ്ങനെയെന്നു സ്പഷ്ടമാക്കി ഒ. കെ. ത്യാഗരാജന്‍ ‘പ്രിന്റുകള്‍ക്കു ശേഷിപ്പില്ല’ എന്നൊരു ചെറുകഥ എഴുതിയിരിക്കുന്നു ദേശാഭിമാനി വാരികയില്‍. ആളുകളുടെ അഭിരുചിക്കുള്ള ദ്വന്ദ്വഭാവത്തെ പ്രകാശിപ്പിക്കുന്നതില്‍ ത്യാഗരാജന്‍ വിജയം വരിച്ചിരിക്കുന്നു.