close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 03 01


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 03 06
ലക്കം 598
മുൻലക്കം 1987 02 27
പിൻലക്കം 1987 03 13
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഒരിക്കല്‍ ഒരു സാഹിത്യ നിരൂപകനുമായി പുസ്തകം വായിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഞാന്‍. അദ്ദേഹം പുസ്തകങ്ങള്‍ വായിക്കുന്നതില്‍ തല്‍പരനായിരുന്നു. എങ്കിലും ഗ്രന്ഥപാരായണം കൊണ്ടു വലിയ പ്രയോജനമില്ല എന്ന പക്ഷക്കാരനും. ‘ഗ്രന്ഥം വായിക്കുമ്പോള്‍ നമ്മള്‍ തനിയെ ചിന്തിക്കുന്നില്ല. ഗ്രന്ഥകാരന്‍ നമുക്കു വേണ്ടി ചിന്തിക്കുന്നു’ എന്ന് ഒരു തത്ത്വചിന്തകന്‍ പറഞ്ഞതാണോ അദ്ദേഹത്തിന്റെ അനാസ്ഥയ്ക്കു കാരണമെന്നു ഞാന്‍ ചോദിച്ചു. സാഹിത്യനിരൂപകന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. പിന്നെന്താണു ഹേതുവെന്നു ഞാന്‍ വീണ്ടും ചോദിച്ചു. അതുകേട്ട് അദ്ദേഹം മറുപടി നല്കി. “ലോകത്തുള്ള പുസ്തകങ്ങളെല്ലാം നമ്മള്‍ വായിച്ചുവെന്നു കരുതൂ. അതുകൊണ്ട് നമുക്ക് വിശേഷിച്ച് ഒരു സംസ്കാരവും ഉണ്ടാകാന്‍ പോകുന്നില്ല. കാലത്തു തൊട്ടു വൈകുന്നേരം വരെ വയലില്‍ പണിയെടുത്തിട്ട് സന്ധ്യയ്ക്ക് കലപ്പയും തൊളിലേന്തി കുടിലിലേക്കു നടക്കുന്ന ആ കര്‍ഷകത്തൊഴിലാളിയുണ്ടല്ലോ അവന്‍ ഒരു പുസ്തകവും വായിച്ചിട്ടില്ല. പക്ഷേ അവന്റെ സംസ്കാരവിഷേശം ടോള്‍സ്റ്റോയിയുടെയും ദസ്തെയെവ്സ്കിയുടെയും നോവലുകള്‍ വായിച്ച ഏതു കോളേജ് പ്രൊഫസ്സറുടെ സംസ്കാരത്തെക്കാളും ഉത്കൃഷ്ടമാണ്. കൃഷ്ണന്‍ നായര്‍ പുസ്തകങ്ങള്‍ വാങ്ങുന്നതും വായിച്ചു കൂട്ടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും പ്രയോജനമില്ല. അതുപൊലെ വലിയ വില കൊടുത്തു ‘റ്റൈം’ വാരിക വാങ്ങുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. It is a criminal waste.”

സാഹിത്യനിരൂപകന്‍ പറഞ്ഞതില്‍ സത്യത്തിന്റെ ഒരംശം പോലുമില്ല. സങ്കീര്‍ണ്ണത നിറഞ്ഞതാണ് നമ്മുടെ ജീവിതം. ഈ സങ്കീര്‍ണ്ണതയില്‍ നിന്നു സത്യം വേര്‍തിരിച്ചെടുക്കാന്‍ നമുക്കു പ്രയാസമുണ്ട്. കലാകാരന്‍ ഈ സങ്കീര്‍ണ്ണതയെ ഏകരൂപമാക്കി, സത്യത്തെ സ്പഷ്ടമാക്കി നമ്മുടെ മുന്‍പില്‍ വച്ചു തരുന്നു. സുവ്യക്തതയാര്‍ജ്ജിച്ച ആ സത്യദര്‍ശനം നമ്മുടെ ജീവിതത്തിന് മാര്‍ഗ്ഗം ചൂണ്ടിക്കാണിച്ചുതരും. ടോള്‍സ്റ്റോയിയുടെ “ഐവാന്‍ ഇലീച്ചിന്റെ മരണം” എന്ന ചെറിയ നോവല്‍ വായിക്കുന്നതിനുമുന്‍പ് മരണത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം ഒരു വിധത്തില്‍. കഥ വായിച്ചു കഴിഞ്ഞാലുള്ള സങ്കല്പം ജീവിതത്തിന്റെ നിഗൂഢതകളിലേക്കു വെളിച്ചം വീശും. ജീവിക്കേണ്ടത് എങ്ങനെയാണെന്ന് അതു നമ്മെ ഗ്രഹിപ്പിക്കും. അതിനാല്‍ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍ എത്രത്തോളം വായിക്കാമോ അത്രത്തോളം വായിയ്ക്കുകയാണു വേണ്ടത്.

മാറിയ ലയം

ജീവിതത്തിന്റെ ലയമെത്ര മാറിപ്പോയിരിക്കുന്നു ഇപ്പോള്‍! എന്റെ കുട്ടിക്കാലത്തും യൗവന കാലത്തും ലയം ശാന്തമായിരുന്നു. ഇന്ന് അതു പ്രചണ്ഡമാണ്. മകന്‍ വരാന്തയിരിക്കുമ്പോള്‍ അച്ഛന്‍ വന്നു കയറിയാല്‍ അവന്‍ ഭക്തിയോടെ, ആദരത്തോടെ എഴുന്നേറ്റു മാറി നില്‍ക്കുമായിരുന്നു. ഇന്ന് അവന്‍ കസേരയില്‍ നിന്നു് എഴുന്നേല്ക്കാതെ പുച്ഛച്ചിരിയോടെ ‘ഹലോ ഡാഡി വൈ ആര്‍ യു സോ ലേറ്റ്?’ എന്നു ചോദിക്കുന്നു. പഴയ കാലത്ത് മകള്‍ മാന്യമായ രീതിയില്‍ വസ്ത്രധാരണം ചെയ്ത് വീട്ടിന്റെ ഒരു ഒഴിഞ്ഞ കോണില്‍ വിനയത്തിന്റെ പ്രതിരൂപമായി ഇരിക്കുമായിരുന്നു. അച്ഛനോ ചേട്ടനോ ആ വഴിയെങ്ങാനും പോയാല്‍ അവള്‍ ചാടിയെഴുന്നേല്ക്കുമായിരുന്നു. ഇന്ന് അവള്‍ സൂച്യഗ്രസദൃശ്യമായ ബ്രാ ധരിച്ചു ചന്തി കഴിയുന്നിടത്തോളം പിറകോട്ടു തള്ളി അവരുടെയും മറ്റുള്ളവരുടെയും മുന്‍പില്‍ ക്കൂടി നടക്കുന്നു. ചേട്ടനോട്, അച്ഛനോട് പണ്ട് അവള്‍ വിരളമായേ സംസാരിച്ചിരുന്നുള്ളു. ഇന്ന് ചേട്ടന്റെ (സഹോദരന്റെ) സ്ക്കൂട്ടറിന്റെ പിറകില്‍ കയറി അയാളുടെ വയറ്റില്‍ പിടിച്ചുകൊണ്ട് ഇരിക്കുന്നു. തലമുടി പാറിച്ചും സാരി പറപ്പിച്ചും പറക്കുന്നു. ഇരട്ട മുണ്ടാണെങ്കിലും അതിനു വേണ്ടിടത്തോളം കട്ടിയില്ലെങ്കില്‍ അന്നത്തെ യുവാക്കന്‍മാര്‍ അത് ഉടുക്കുവാന്‍ വൈമനസ്യം കാണിച്ചിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഇറുകിപ്പിടിച്ച പാന്റ്സ് ധരിച്ചാലും പോര. ജനനേന്ദ്രിയം അതിലൂടെ മുഴച്ചു കാണണം അവര്‍ക്ക്. ഇന്നത്തെപ്പോലെ നിരപരാധികളെ വെടിവച്ചു കൊല്ലലും അതിനു ശേഷമുള്ള നേതാക്കന്‍മാരുടെ അര്‍ത്ഥരഹിതങ്ങളായ പ്രസ്താവങ്ങളും അന്നില്ലായിരുന്നു. എന്തിനേറെപ്പറയുന്നു. സൗമ്യപദത്തിനു പകരം ക്രൂരപദമാണിപ്പോള്‍, അഭ്യര്‍ത്ഥനയ്ക്കു പകരം ആജ്ഞയാണിപ്പോള്‍. പുഞ്ചിരിക്കു പകരം അട്ടഹാസമാണിപ്പോള്‍. അന്നു വാക്കകള്‍ പൂക്കളെപ്പോലെ നമ്മെ സ്പര്‍ശിച്ചിരുന്നു. ഇന്ന് അവ കഠാരകളെപ്പോലെ പിളര്‍ക്കുന്നു. ജിവിതത്തിന്റെ ലയം ഇപ്പോള്‍ ക്രൂരമത്രേ, പ്രചണ്ഡമത്രേ. ഉന്മാദത്തിന്റേതായ ഈ കാലയളവില്‍ ജീവിതത്തിന്റെ ശാന്തതയ്ക്കും മര്യാദയ്ക്കും പരമപ്രാധാന്യം കല്പിച്ചു ജിവിച്ച നല്ല മനുഷ്യനായിരുന്നു ചെങ്ങന്നൂര്‍ ശങ്കരവാരിയര്‍. ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാവ്യക്തി. നല്ല കവിയും നല്ല പ്രഭാഷകനുമായിരുന്നു അദ്ദേഹം. ശങ്കരവാരിയരുടെ ‘മനുഷ്യന്‍’ എന്ന കാവ്യം ഈ ആഴ്ചത്തെ കുങ്കുമം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഞാന്‍ മുകളിലെഴുതിയ ജീവിത ലയത്തിന്റെ വന്യാവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കാവ്യത്തിലെ വിഷയം. ഇതു മനുഷ്യത്വത്തിന്റെ സുവിശേഷമാണ്. അത് ഭാവാത്മകമായി അദ്ദേഹം ആവിഷ്കരിക്കുന്നു.

പഞ്ചഭൂതങ്ങളെ ദാസരായ്‌ത്തീര്‍ക്കവേ
പഞ്ചേന്ദ്രിയങ്ങള്‍ക്കു ദാസനായ്‌ത്തീര്‍ത്തുനീ
സ്നേഹപ്രതിഷ്ഠയെ ബ്‌ഭഞ്ജനം ചെയ്തു നീ
സംഹാരമൂര്‍ത്തിയെ വാഴിച്ചുകോവിലില്‍.
യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നിര്‍മ്മിച്ചു നീ സ്വയം
ഭ്രാന്തമായ് പാഞ്ഞീടും യന്ത്രമായ്‌ത്തീര്‍ന്നുപോയ്
ശബ്ദം പഠിച്ചു നീ സ്വായത്തമാക്കി, നി–
ശബ്ദമാം ശാന്തിതൻ മന്ത്രം മറന്നുപോയ്
ദൂരതീരങ്ങളില്‍ത്തേടി നീ പായുന്നു
ചാരത്തിരിക്കുന്ന സത്യം ഗ്രഹിക്കുവാന്‍.
ബുദ്ധിപ്രഭാവാലധൃഷ്യനാം നീയിന്നു
സിദ്ധികളെത്രയോ നേടിയമാനുഷം!
വന്നുനിറഞ്ഞുപോയ് നാനാവിഭൂതികള്‍
ഒന്നുമാത്രം ഹാ, മറഞ്ഞുപോയ് മാനുഷന്‍!
ആരു ഞാന്‍? ആരു നീ? നേരാര്‍ക്കറിഞ്ഞിടാം?
ആരാണു ഞാനിതിന്നുത്തരം നല്കുവാന്‍?

ഇതു വായിക്കുമ്പോള്‍ ലോകത്തിന്റെ ദുരവസ്ഥ കണ്ട് എനിക്കു ദുഃഖം. കാവ്യത്തിന്റെ ആര്‍ജ്ജവം കണ്ടു ഷര്‍ഷാതിശയം. ചെങ്ങന്നൂര്‍ ശങ്കര വാരിയര്‍ നല്ല കവിയും നല്ല മനുഷ്യനുമല്ലെങ്കില്‍ ‘നല്ല’ എന്ന വാക്കിന് അര്‍ത്ഥമില്ല.

* * *

വിപ്ലവാസക്തിയുള്ള വലിയ നേതാവ് നമ്മെ ചിലപ്പോള്‍ വഴി തെറ്റിച്ചേക്കും. ഒരു വിപ്ലവകാരിയുടെ കൈയില്‍ അധികാരം കിട്ടിയിരുന്നെങ്കില്‍ ഇന്ത്യയുടെ അവസ്ഥ ഇന്നത്തേതില്‍ നിന്നു വിഭിന്നമാകുമായിരുന്നില്ലേ? പരിക്ഷണപരങ്ങളായ കാവ്യനിര്‍മ്മിതികളില്‍ ഏര്‍പ്പെടുന്ന ആള്‍ സാഹിത്യത്തിനു ജീര്‍ണ്ണത വരുത്തുമെന്നതിന് ഇന്നു തെളിവുണ്ട്. പാരമ്പര്യത്തെ ലംഘിക്കാതെ മിതമായ സ്വരത്തില്‍ പാടുന്നവര്‍ നമ്മെ ക്ഷോഭത്തിലേക്കു വലിച്ചെറിയുകയില്ല. അവര്‍ പ്രശാന്തത അരുളുകയേയുള്ളു. ആ കൃത്യമാണ് ഇ. ശ്രീരഞ്ജിനി അനുഷ്ഠിക്കുന്നത്. മനുഷ്യന്റെ അനന്തമായ കാത്തിരിപ്പിനെ ശിംശപയുടെ ചുവട്ടിലിരിക്കുന്ന സീതയുടെ കാത്തിരിപ്പായി ശ്രീമതി ചിത്രീകരിക്കുന്നു (ഗൃഹലക്ഷ്മി — ആത്മഗതം എന്ന കാവ്യം). പാരമ്പര്യത്തോട് ഭക്തിയുള്ള ഏതു കവിയേയും ഞാന്‍ ആദരിക്കും. ആ ആദരമാണ് എനിക്കിവിടെയുള്ളത്.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തന്നെ പല ഹാസ്യ ചിത്രങ്ങളിലും വരച്ചിട്ടുണ്ട്. പി.കെ. മന്ത്രി എത്രയോ തവണ തന്നെ ചിത്രീകരിച്ചിരിക്കുന്നു. സ്പെയ്‌നിലെ ഗ്രീക്ക് ചിത്രകാരന്‍ എല്‍ഗ്രക്കോ തന്റെ മുഖം ചെറുതായി പല ചിത്രങ്ങളിലും വരച്ചു ചേര്‍ത്തിട്ടുണ്ട്. പ്രത്യക്ഷശരീരം ഇല്ലാതായാലും ഈ ലോകത്തു പരോക്ഷമായി ജീവിക്കാനുള്ള അഭിവാഞ്ഛയില്‍ നിന്നാണ് ഈ ചിത്രീകരണ പ്രവണത ഉളവാകുന്നത്. കവികളും നോവലെഴുത്തുകാരും എന്തു ചെയ്യും? തങ്ങളുടെ കൃതികളില്‍ അവരുണ്ട്. സൂക്ഷിച്ചു നോക്കു. ആ ചിത്രങ്ങള്‍ തെളിഞ്ഞു വരും. ‘ഇന്ദുലേഖ’യില്‍ ചന്തുമേനോനും ‘ധര്‍മ്മരാജാ’യില്‍ സി.വി. രാമന്‍ പിള്ളയും ‘കയറി’ല്‍ തകഴി ശിവശങ്കരപിള്ളയും ഉണ്ട്. ‘ഗോപികാദണ്ഡക’ത്തില്‍ അയ്യപ്പപ്പണിക്കരുണ്ട്. ‘കാളിയമര്‍ദ്ദന’ത്തില്‍ സുഗതകുമാരിയും. അമ്പലപ്പുഴ ഗോപകുമാറിന്റെ ‘ശ്യാമകൃഷ്ണ’നില്‍ (ജനയുഗം വാരിക) മനോഹരങ്ങളായ വരികളേയുള്ളു. ഗേപകുമാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും ശ്രീകൃഷ്ണനെക്കുറിച്ചു് സുന്ദരങ്ങളായ ശ്ലോകങ്ങൾ എഴുതുന്ന ഒരു കവിയുണ്ടല്ലോ. അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു പോയി. ആ ശ്ലോകങ്ങൾക്ക് സൗന്ദര്യമുണ്ട്. പക്ഷേ കവി അവയിലില്ല.

“അറിയുമോ ഇങ്ങളീയിടയനെ ആമ്പാടി
മണിവർണ്ണനായ്പ്പണ്ടു യമുനാതടങ്ങളിൽ
പീലിക്കുടചൂടി, ഓടക്കുഴലൂതി
ആടിക്കളിച്ചൊടുവിലാരോരുമറിയാതെ
നവനീതമുണ്ണുവാൻ ഗോപവാടത്തിലേ–
യ്ക്കോടിക്കടന്നൊരാക്കണ്ണനാമുണ്ണിയാ–
മിടയനെ, ഈ ശ്യാമകൃഷ്ണനെയറിയുമോ…?”

എന്ന് ഗോപകുമാർ ചോദിക്കുന്നു. അറിയും. ഭാഗവതത്തിൽ ഞങ്ങൾ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷേ കാവ്യമാകെ വായിച്ചു നോക്കിയിട്ടും കവിയെ അറിയുന്നില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png “മലയാളസാഹിത്യത്തിലെ അദ്വിതീയമായ ചെറുകഥയേത്?”

“കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകൾ’.”

Symbol question.svg.png “നവീന നോവലുകളിൽ പ്രധമസ്ഥാനം ഏതിന്?”

ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്.”

Symbol question.svg.png “സ്നേഹത്തെ ആദ്ധ്യാത്മിക തലത്തിലേയ്ക് ഉയർത്തി മരണത്തെ മധുരീകരിക്കുന്ന കാവ്യം?”

കക്കാടിന്റെ ‘സഫലമീയാത്ര’

Symbol question.svg.png “ആന്തരലയത്തിന്റെ പ്രയോഗത്തിൽ അദ്വിതീയനായ കവി?”

“ചങ്ങമ്പുഴ. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ ഇവർക്കുപോലും ഇക്കാര്യത്തിൽ ചങ്ങമ്പുഴയെ സമീപിക്കാൻ ഒക്കുകയില്ല.”

Symbol question.svg.png “അർത്ഥമില്ലാത്ത കോമളപദങ്ങൾ ചേർത്തുവച്ച് വായനക്കാരനെ മൂഢസ്വർഗ്ഗത്തിലെത്തിക്കുന്ന കാവ്യം?”

“വയലാർ രാമവർമ്മ പി.കെ.വിക്രമൻ നായരുടെ മരണത്തെകുറിച്ചെഴുതിയ കാവ്യം. പേര് ഓർമ്മയില്ല.”

Symbol question.svg.png “പിന്നൊരു കാവ്യം?”

“ബോധേശ്വരന്റെ ‘കേരളഗാനം.’”

Symbol question.svg.png “സന്മാര്‍ഗ്ഗനിഷ്ഠയുള്ള മഹാകവി?”

“ജി. ശങ്കരക്കുറുപ്പ്.”

Symbol question.svg.png “നിങ്ങള്‍ക്കു മാനസാന്തരം വരുത്തിയ ഗ്രന്ഥം?”

“Gospel of Sree Rama Krishna”

Symbol question.svg.png “അതിസുന്ദരമായി മലയാളം എഴുതിയവര്‍?”

“സി. വി. കുഞ്ഞുരാമന്‍, ഇ. വി. കൃഷ്ണപിള്ള. എം. ആര്‍. നായര്‍, കുട്ടിക്കൃഷ്ണ മാരാര്‍, ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍.”

Symbol question.svg.png “നിങ്ങളാര്?”

“കലീല്‍ ജിബ്രാന്റെ വാക്കുകളില്‍ മറുപടി പറയാം. ആദ്ഭുതാവഹമായ ഈ തടാകത്തിലേക്ക് ഈശ്വരന്‍ എറിഞ്ഞ ഒരു കല്ല്. വീണുകഴിഞ്ഞപ്പോള്‍ തരംഗങ്ങള്‍കൊണ്ട് ഞാന്‍ അതിന്റെ ഉപരിതലത്തില്‍ കലക്കമുണ്ടാക്കി. അഗാധതയിലൂടെ അടിത്തട്ടിലെത്തിയപ്പോള്‍ ഞാന്‍ നിശ്ചലനായി.”

അരുത്

തിരുവനന്തപുരത്തു വരുമ്പോള്‍:

  1. മീറ്റിംഗിനു വിളിക്കാന്‍ വരുന്നവരെ കണ്ടാല്‍ ഒഴിഞ്ഞുപോയ്ക്കൊളു. ഇല്ലെങ്കില്‍ അവര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി പ്രസംഗിപ്പിച്ചിട്ട് പച്ചവെള്ളംപോലും തരാതെ തിരിച്ചയയ്ക്കും.
  2. ടെലിവിഷന്‍ സെറ്റ് ഇവിടെനിന്നു നന്നാക്കാമെന്നു വിചാരിക്കരുത്. കേടുപാടുകളില്ലെങ്കിലും ടെക്നീഷ്യന്‍ സെറ്റ് ഒന്നു തൊട്ടാല്‍ അമ്പതു രൂപ കൊടുക്കണം.
  3. ഓട്ടോറിക്ഷയില്‍ കഴിയുമെങ്കില്‍ കയറാതിരിക്കുക. യാത്ര കഴിഞ്ഞു കഴുത്തു നീട്ടി കൊടുക്കണമെന്നതു നിസ്സാരം. തല മാത്രമല്ലേ പോകുകയുള്ളു. അതല്ല കാര്യം. വാഹനം അതിവേഗത്തില്‍ ഓടിച്ചു നിങ്ങളെ ന്യൂറോട്ടിക്കാക്കിക്കളയും.
  4. കവിയെ കാണരുത്. നിരൂപകന്‍ യുസ്‌ലെസ്സ് ആണെന്ന് അയാള്‍ പറയും. നിരൂപകനെ കാണരുത്. മറ്റൊരു നിരൂപകന്‍ ഗോസിപ്പുകാരനാണെന്ന് അയാള്‍ പറയും.
  5. കാലത്തു സെക്രട്ടേറിയറ്റിന്റെ നടയില്‍ ചെല്ലരുത്. ചെന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍പില്‍ച്ചെന്നു സാഹിത്യകാരന്‍മാര്‍ ‘ഞാന്‍ കോണ്‍ഗ്രസ് ഐ ആണേ’ എന്നു പറയുന്നതു കേള്‍ക്കേണ്ടതായി വരും. അവിടെ നട്ടെല്ലു വളച്ചു നിന്നിട്ട് റോഡിലൂടെ അതു വടിപോലെയാക്കി നടക്കുന്ന കാഴ്ച കാണേണ്ടതായിവരും.
  6. വാരികകള്‍ വാങ്ങുന്നതു കൊള്ളാം. പക്ഷേ ഉണ്ണി വാരിയത്തിന്റെ കഥയുണ്ടോ എന്നു നോക്കി — ഒളികണ്ണിട്ടു നോക്കി — വേണം ഓരോ വാരികയും തുറക്കാന്‍. (മനോരാജ്യം വാരികയില്‍ ‘അമ്മയുടെ സ്ഥാനം’ എന്ന കഥ വായിച്ചുപോയതു കൊണ്ടാണ് എന്റെ ഈ നിര്‍ദ്ദേശം.)

ഇ.എം.എസ്സും നാലപ്പാടനും

നാലപ്പാട്ടു നാരായണമേനാന്റെ കണ്ണുനീര്‍ത്തുള്ളി മൌലികമായ കൃതിയല്ല. ആശയാവിഷ്കാരത്തിലും തത്ത്വചിന്താപ്രതിപാദനത്തിലും അത് ടെനിസണ്‍ന്റെ In Memoriam എന്ന കാവ്യത്തെ അനുകരിക്കുന്നു. പ്രകൃതിയുടെ സൃഷ്ടി, സംഹാരം ഇവയെ സൂചിപ്പിച്ചുകൊണ്ടു ടെനിസണ്‍ കാവ്യം ആരംഭിക്കുന്നുഃ

“…
Thou madest life in man and brute
Thou madest death; and lo, thy foot
is on the skull which thou hast made

ഈ ആശയംതന്നെയാണ് കണ്ണുനീര്‍ത്തുള്ളിയിലെ ആദ്യത്തെ ശ്ലോകങ്ങളിലും ഉള്ളത്.

ഞാനിങ്ങു ചിന്താശകലങ്ങള്‍ കണ്ണു
നീരില്‍പ്പിടിപ്പിച്ചൊരു കോട്ടകെട്ടി;
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ
പ്രപഞ്ചമേ നീയിതുതന്നെയെന്നും.
കടല്‍പ്പുറത്തെപ്പൊടിമണ്ണടിച്ചു
കൂട്ടുന്നു; തട്ടിക്കളയുന്നിതൊപ്പം
സനാതനം മാരുതനീശ്വരന്റെ
സര്‍ഗ്ഗക്രമം കണ്ടു കുറിക്കയാമോ

ഇന്‍ മെമ്മോറിയത്തിലെ രണ്ടു വരികള്‍:–

That men may rise on stepping-stones
of their dead selves to higher things

ഇതിന്റെ തര്‍ജ്ജമയാണ് കണ്ണുനീര്‍ത്തുള്ളിയിലെ താഴെച്ചേര്‍ക്കുന്ന വരികള്‍:–

നരന്‍ ക്രമാല്‍ത്തന്റെ ശവം ചവുട്ടി
പ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?

പ്രേമഭാജനം ജീവിച്ചിരുന്നപ്പോള്‍ ലോകം മുഴുവന്‍ അവളിലേക്കു സംക്രമിച്ചു. അവള്‍ ഇല്ലാതെയായപ്പോള്‍ ലോകം ആകെ പ്രേമഭാജനമായി പരിണമിച്ചു എന്നു നാലപ്പാടന്‍ പറയുന്നതും സ്വന്തമായിട്ടല്ല. അതും ടെനിസണ്‍ന്റേതാണ്: And mingle all the world with thee എന്ന കവിവചനം നോക്കുക. ‘കണ്ണുനീര്‍ത്തുള്ളി’യില്‍ നാലപ്പാടന്റേതായി ഒന്നുമില്ല. ഉള്ളത് കഠിനപ്രയ്തനം ചെയ്തുണ്ടാക്കിയ ഡിക്ഷന്‍ മാത്രം.

നാലപ്പാടന്റെ ‘രതിസാമ്രാജ്യ’വും മൌലിക കൃതിയല്ല. ഹാവ്‌ലക് എലിസിന്റെ ‘സൈക്കോളജി ഒഫ് സെക്സ്’ എന്ന ഗ്രന്ഥത്തിലെ ആശയങ്ങളാണ് അതിലുള്ളത്. ‘ആര്‍ഷജ്ഞാനം’ ‘ഡിറൈവ്’ ചെയ്തതും ശേഷിച്ച ഗ്രന്ഥങ്ങളില്‍ പലതും തര്‍ജ്ജമകള്‍. ഭാഷാന്തരീകരണത്തിനുള്ള ഈ പ്രവണതയാണ് മൌലിക കൃതിയായി കൊണ്ടാടപ്പെടുന്ന ‘കണ്ണുനീര്‍ത്തുള്ളി’യില്‍ നമ്മള്‍ ദര്‍ശിച്ചത്. പരകീയതയില്‍ മാത്രം അഭിരമിച്ച ഈ കവിയെ മഹാകവികളായ ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ ഇവര്‍ക്കു സമശീര്‍ഷനായി കരുതണമെന്നു ഡോക്ടര്‍ എം. ലീലാവതി പറഞ്ഞുപോലും. അവര്‍ എന്തു തന്നെ പറയുകയില്ല! ധീഷണാശാലിയായ ഇ.​എം.എസ്സ്., നാലപ്പാടന്റെ ‘വാമനത്വം’ മനസ്സിലാക്കിയിട്ടുണ്ട്. അതിനു തെളിവാണ് അദ്ദേഹം മാതൃഭൂമിയിലെഴുതിയ “നാലപ്പാട്: കവിയും ചന്തകനും” എന്ന ലേഖനം. യുഗോയുടെ നോവല്‍ തര്‍ജ്ജമ ചെയ്ത നാലപ്പാടനെ അദ്ദേഹം ബഹുമാനിക്കുന്നു. ആ ബഹുമാനത്തോടുകൂടിത്തന്നെ നാലപ്പാടിനു “മലയാള സാഹിത്യത്തിലുള്ള സ്ഥാനം” ഉയര്‍ന്നതല്ലെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. ലീലാവതിയും അവരെപ്പോലുള്ളവരും വിവരക്കേടു കാണിക്കുമ്പോല്‍ ഇ.എം.എസ്സ്. സത്യത്തിന്റെ നാദമുയര്‍ത്തുന്നു. അത് എത്ര ആശ്വാസപ്രദം!

കണ്ടിട്ടുപോകൂ

ഞാന്‍ ഹെമിങ്‌‌വെയുടെ ജീവചരിത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. കാളപ്പോര് അദ്ദേഹത്തിന് ഇഷ്ടമായിരുന്നല്ലോ. അതുകൊണ്ട് അതിനോടു ബന്ധപ്പെട്ട ഇമേജറിയാണ് എന്റെ മനസ്സില്‍ വരുന്നത്. നമ്മുടെ പല കഥാകാരന്‍മാര്‍ക്കും ഭാഷ കാളയാണ്. ഒന്നു ചുവന്ന തുണി കാണിച്ച് അതിനെ ദേഷ്യപ്പെടുത്തുന്നു. കാള ചാടി വരുമ്പോള്‍ തടുത്തും ആക്രമിച്ചും പരാക്രമങ്ങള്‍ കാണിക്കുന്നു. ആ ചാട്ടങ്ങള്‍ക്കും ഒഴിഞ്ഞുമാറലുകള്‍ക്കും ഭംഗിയില്ലാതില്ല. പക്ഷേ കാളയുടെ കുത്തേറ്റ് എപ്പോഴും മലര്‍ന്നുവീഴുന്നു കഥാകാരന്‍. യഥാര്‍ത്ഥമായ കാളപ്പോരില്‍ ആക്രമിക്കന്നവന്‍ ജയിക്കും പലപ്പോഴും. ഭാഷയാകുന്ന കാളയോടു മത്സരിക്കുന്ന കഥാകാരനാകുന്ന പോരുകാരന്‍ എപ്പോഴും മലര്‍ന്നുവീഴുകയേയുള്ളു. കൊമ്പുകൊണ്ട് ഉദരം പിളരുകയും ചെയ്യും.

കഥാകാരനായ അഷ്ടമൂര്‍ത്തി ഒരിക്കലും മാററഡോറായി പ്രത്യക്ഷനായിട്ടില്ല. അദ്ദേഹം കലാസൗന്ദര്യമാകുന്ന പച്ചക്കിളിയെ കരതലങ്ങളില്‍ വച്ചിരിക്കുകയാണ്. അവിടിരുന്നു ആ കിളി ചിറകിട്ടടിക്കുന്നു. അതിനെ വിട്ടുകളയരുതേയെന്ന് നമ്മള്‍ അദ്ദേഹത്തോടു അഭ്യര്‍ത്ഥിക്കുന്നു. അഷ്ടമൂര്‍ത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘അലസതാവിരചിതം’ എന്ന ചെറുകഥ വായിച്ചാലും. പേറുകഴിഞ്ഞ ഒരു പൂച്ചയ്ക്കും പെറാന്‍ തയ്യാറായി ഇരിക്കുന്ന ഒരു ചെറുപ്പക്കാരിക്കും തമ്മിലുള്ള ബന്ധത്തെ ആകര്‍ഷകമായി ചിത്രീകരിക്കുന്ന ആ കഥയ്ക്ക് എന്തെന്നില്ലാത്ത ആര്‍ദ്രീകരണശക്തിയുണ്ട്. അദ്ദേഹം കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ആ പൂച്ചയുടെ കഥ പറയുമ്പോള്‍, അതിനു വീട്ടിലുള്ളവരോടുള്ള ബന്ധം ആവിഷ്കരിക്കുമ്പോള്‍ നിത്യജീവിതത്തില്‍ പൂച്ചയെ വെറുക്കുന്ന ഞാന്‍ കഥയിലെ പൂച്ചയോട് സ്നേഹമുള്ളവനായിത്തീരുന്നു. കലയുടെ ശക്തി. ഇങ്ങനെയാണ് കലാകാരന്‍ ജീവിത സത്യത്തെ വ്യാഖ്യാനിച്ച് സ്പഷ്ടമാക്കി വായനക്കാരനെ മാനസികോന്നമനത്തിലേക്കു നയിക്കുന്നത്. ഒരു നാട്യവുമില്ലാത്ത ആഖ്യാനം. എന്റെ ലേഖനം വായിച്ചു മുഷിഞ്ഞോ വായനക്കാര്‍? എങ്കില്‍ വരു ആ കിളി കരതലങ്ങളിലിരുന്നു സ്പന്ദിക്കുന്നതു കണ്ടിട്ടുപോകൂ.

മാര്‍ജ്ജനശാലാ സാഹിത്യം

സ്വദോശാഭിമാനി രാമകൃഷ്ണപിള്ള സി. വി. രാമന്‍പിള്ളയുടെ ‘ധര്‍മ്മരാജാ’ എന്ന നോവലിനെക്കുറിച്ചു പറഞ്ഞതു ശരിയല്ലല്ലോ എന്ന് കരുതി വേദനിക്കുന്നതില്‍ അര്‍ത്ഥമില്ല. ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ “ദൈവനീതിക്കു ദാക്ഷിണ്യമില്ല” എന്ന ഗ്രന്ഥത്തിലൂടെ ‘ധര്‍മ്മരാജാ’യെ വാഴ്ത്തിയതില്‍ അത്യുക്തിയുണ്ടെന്നു പറയുന്നതിലും അര്‍ത്ഥമില്ല. രണ്ടുപേരും രണ്ടുവിധത്തില്‍ സി. വി. യുടെ ആഖ്യായികയെ സമീപിച്ചു. അതു ശരിയാവട്ടെ, തെറ്റാവട്ടെ. ‘ധര്‍മ്മരാജാ’യ്ക്ക് അതിന് അര്‍ഹതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരാളെ മറ്റൊരാള്‍ വാഴ്ത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോള്‍ ആ ‘ഒരാളി’നു പ്രാധാന്യം കൈവരികയാണ്. നിരൂപകന്‍ നിരൂപണം ചെയ്യുന്തോറും വിമര്‍ശിക്കുന്തോറും സാഹിത്യകൃതിയുടെ പ്രാധാന്യം കൂടിക്കൂടി വരുന്നു. എന്നു നിരൂപകന്‍ കുമാരാനാശാനെക്കുറിച്ചു മൗനം അവലംബിക്കുന്നുവോ അന്ന് അദ്ദേഹം സാഹിത്യത്തിന്റെ മണ്ഡലത്തില്‍നിന്ന് നിഷ്കാസിതനായി എന്നു കരുതിക്കൊള്ളണം. എന്നാല്‍ എല്ലാക്കൃതികളെക്കുറിച്ചും ഇങ്ങനെ നിരൂപണമെഴുതാനോ വിമര്‍ശനമെഴുതാനോ സാധിക്കില്ല. സാഹിത്യകൃതി പൊള്ളയാണെങ്കില്‍, അതു വെറും ജേണലിസമാണെങ്കില്‍ അവഗണിക്കുകയേ തരമുള്ളു. ആ രീതിയില്‍ അവഗണിക്കപ്പെടേണ്ട ഒരു ചെറുകഥയാണ് പാങ്ങില്‍ ഭാസ്കരന്റെ “ഒരു മനുഷ്യന്‍” (ദേശാഭിമാനി വാരിക). ഒരാപ്പീസ് ശിപായിയുടെ ജീവിതം പ്രതിപാദിക്കുകയാണ് കഥാകാരന്‍. അധഃസ്ഥിതരുടെ ജീവിതം ചിത്രീകരിച്ച് അവരുടെനേര്‍ക്കു സഹതാപത്തിന്റെ നീര്‍ച്ചാല് ഒഴുക്കാനുള്ള യത്നം ആദരണീയംതന്നെ. എന്നാല്‍ അതിനുവേണ്ടി സകല അലവലാതി വസ്തുതകളും എടുത്തങ്ങു വിളമ്പുകയാണോ വേണ്ടത്? ശിപായിയുടെ ജീവിതത്തില്‍ നിന്ന് തിരഞ്ഞെടുപ്പു നടത്തി അത്യന്താപേക്ഷിതമായവയെ മാത്രം ആലേഖനം ചെയ്യുകയാണു് വേണ്ടത്. ആ കലാവിദ്യയില്‍ പാങ്ങില്‍ ഭാസ്കരന്‍ അനഭിജ്ഞനാണ്. കൊച്ചുകുട്ടന്‍ എന്ന ശിപായിയുടെ ഷര്‍ട്ടിന്റെ രണ്ടു കീശകള്‍ തൊട്ട് എല്ലാം ഇവിടെ വര്‍ണ്ണിക്കപ്പെടുന്നു.അങ്ങനെ ദേശാഭിമാനിയുടെ പല പുറങ്ങള്‍ മെനക്കെടുത്തിയിട്ട് അദ്ദേഹം മനസ്സില്ലാമനസ്സോടെ പേന താഴെവയ്ക്കുന്നു. ദഹനം ശരിയാകാത്ത മേലുദ്യോഗസ്ഥന്‍ തിടുക്കത്തില്‍ കക്കൂസില്‍ പോകുന്നതുവരെ കഥാകാരന്‍ വര്‍ണ്ണിക്കുന്നുണ്ട്. ഭാഗ്യംകൊണ്ടു ശൗചകര്‍മ്മം വര്‍ണ്ണിച്ചില്ലല്ലോ എന്നു വിചാരിക്കുന്നുണ്ടാവാം ചിലരെങ്കിലും. ആ ഭാഗ്യമില്ല വായനക്കാരന്. ശൗചത്തിനു വേണ്ട വെള്ളം ‘ചാറേല്’ ഇല്ല എന്ന് അസന്ദിഗ്ദമായിത്തെന്നെ പ്രസ്താവിക്കുന്നു. ദേശാഭിമാനി വാരികയ്ക്കു പാങ്ങില്‍ ഭാസ്കരന്റെ ഈ കഥയില്ലാതെ മുന്നോട്ടുപോകാം. പാങ്ങില്‍ ഭാസ്കരനു ദേശാഭിമാനി വാരികയില്ലാതെ ജീവിക്കാന്‍ പ്രയാസമായിരിക്കും.

ഓര്‍മ്മകള്‍

  1. കൊല്ലത്തുനിന്ന് ഞങ്ങള്‍ പി. കേശവദേവ്, കെ. ബാലകൃഷ്ണന്‍, ഞാന്‍ — തിരുവനന്തപുരത്തേക്കു വരികയാണ്. മദ്യനിരോധനം ഉള്ള കാലം. പാരിപ്പള്ളിയില്‍ കാറുനിന്നു. എക്സൈസുകാര്‍‌ പരിശോധിക്കാനെത്തി. മുന്‍ സീറ്റിലിരുന്ന ഞാന്‍ അവരോടു പറഞ്ഞു: “പിറകിലിരിക്കുന്നതു കെ. ബാലകൃഷ്ണനാണ്. കൗമുദി പത്രാധിപര്‍.” എക്സൈസുകാര്‍ വിനയസമ്പന്നരായി പോകാം എന്ന് അറിയിച്ചു. അല്ലെങ്കില്‍ അവര്‍ ഓരോയിഞ്ചും പരിശോധിക്കും. കാറി നീങ്ങിയതേയുള്ളു. കേശവദേവ് കൊല്ലത്തെ സേവിയേഴ്സില്‍ നിന്നു വാങ്ങിച്ച ഒരു കുപ്പി വിസ്കിയെടുത്ത് പുറത്തേക്കു വീശിക്കൊണ്ട് ‘കണ്ടോടാ ഞങ്ങള്‍ കൊണ്ടുപോകുന്നത്’ എന്ന് ഉറക്കെപ്പറഞ്ഞു. വിസില്‍, വീണ്ടും വിസില്‍. വിസിലോടു വിസില്‍. ഞങ്ങളുടെ കാറ് വേഗം കൂട്ടി. ജീപ്പ് ഇല്ലാത്തതുകൊണ്ടാവണം എക്സൈസുകാര്‍ പിറകെ വന്നില്ല. കാറിന്റെ നമ്പര്‍ കുറിച്ചെടുക്കാനും അവര്‍ക്കു കഴിഞ്ഞിരിക്കില്ല. നല്ല ഇരുട്ടായിരുന്നു അപ്പോള്‍.
  2. കൊച്ചി സര്‍വകലാശാലയിലെ ഹിന്ദി ഡിപ്പാര്‍ട്ടുമെന്റില്‍ പ്രഭാഷണത്തിനു പോയിട്ട് എറണാകുളത്തേക്കു തിരിച്ചു വരികയായിരുന്നു ഞാന്‍. ഇടപ്പളളിയിലെത്തിയപ്പോള്‍ ചങ്ങമ്പുഴയുടെ വീട്ടില്‍ കയറിയാലെന്തെന്നു വിചാരം. കയറി. കവിയുടെ സഹധര്‍മ്മിണി മുറ്റത്തെ വാഴയ്ക്കു വെള്ളമൊഴിക്കുകയായിരുന്നു. ഞാന്‍ എന്റെ പേരു പറഞ്ഞു. “സാഹിത്യവാരഫലം എഴുതുന്ന ആളാണോ?” എന്നു ചോദ്യം. ‘അതേ’. “വരു അകത്തു കയറിയിരിക്കൂ”. ഞാന്‍ ഇരുന്നു. ഒരു തൂണില്‍ ചങ്ങമ്പുഴയുടെ വലിയ പടം. അതു നോക്കി ഞാന്‍ പറഞ്ഞു: “മഹാനായ കവിയാണ്. എനിക്കു നേരിട്ടറിയാമായിരുന്നു”. ശ്രീദേവി ചങ്ങമ്പുഴ “എന്തു ചെയ്യാം?” എന്നു പറഞ്ഞിട്ടു തേങ്ങിക്കരഞ്ഞു. മുപ്പത്തിരണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒട്ടും കുറയാത്ത ദുഃഖം. അഭിജാതയാണ് ശ്രീദേവി ചങ്ങമ്പുഴ.
  3. ചെങ്കോട്ടയില്‍ നിന്നു തിരുവനന്തപുരത്തേക്കു തീവണ്ടിയില്‍ വരികയായാരുന്നു ഞാന്‍. അശ്ലീല കഥകള്‍ അടങ്ങിയ ഒരു പുസ്തകം — സാര്‍ത്രിന്റെ ഇന്റിമസി — കുറെ പുറങ്ങള്‍ വായിച്ചിട്ട് ഞാന്‍ താഴെ വച്ചു. ആ പുസ്തകം ആര്‍ത്തിയോടെ നോക്കിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരി ‘ഒന്നു നോക്കട്ടെ’ എന്നു പറഞ്ഞ് അതു കൈയിലെടുത്തു. വായനയും തുടങ്ങി. കണ്ണുകള്‍ തിളങ്ങുന്നു, ചുണ്ടില്‍ പുഞ്ചിരി പരക്കുന്നു. വായന തന്നെ വായന. തമ്പാനൂരെത്തിയപ്പോള്‍ വായിച്ചു തീര്‍ക്കാത്ത പുസ്തകം തിരിച്ചു നീട്ടി എന്റെ നേര്‍ക്ക്. ‘വേണ്ട കൊണ്ടു പൊയ്ക്കൊള്ളു’ എന്നു ഞാന്‍. ‘അയ്യോ വേണ്ട’ എന്നു യുവതി. “എനിക്കു വായിക്കണമെന്നില്ല. എടുത്തു കൊള്ളു” എന്നു പറഞ്ഞിട്ടു മറുപടി ഉണ്ടാകുന്നതിനു മുന്‍പ് ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി. തെല്ലുദൂരം നടന്നിട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ചെറുപ്പക്കാരി ആഹ്ലാദവിവശയായി പുസ്തകത്തിന്റെ പുറം ചട്ട നോക്കിക്കൊണ്ടു നില്‍ക്കുന്നതു കണ്ടു. അശ്ലീലം ആണുങ്ങളെക്കാള്‍ ഇഷ്ടപ്പെടുന്നത് പെണ്ണുങ്ങളാണ്. എന്റെ വായനക്കാരികള്‍ പ്രതിഷേധിക്കരുതേ.

എ. രാമചന്ദ്രന്‍

ഒരു ദിവസം തിരുവനന്തപുരത്തെ ഇന്‍ഡ്യന്‍ കോഫി ഹൌസിലേക്കു ഞാന്‍ ചെന്നപ്പോള്‍ എം. കെ. കുമാരനും ചിത്രകാരന്‍ എ. രാമചന്ദ്രനും ഇവിടെ ഇരിക്കുന്നു. കൂടെ രണ്ടു മൂന്നുപേരുമുണ്ട്. കൂമാരന്‍, രാമചന്ദ്രന്‍ വരച്ച മയിലിന്റെ ചിത്രമെടുത്തു നിവര്‍ത്തി ആസ്വദിക്കുകയായിരുന്നു. നിസ്തുലമായ കലാശില്പമാണ് അതെന്ന് എനിക്കു തോന്നി. ഈ സംഭവത്തിനുശേഷം ഞാന്‍ രാമചന്ദ്രന്റെ അച്ഛന്‍ അച്ചുതന്‍ നായരെ കാണാന്‍ കുളത്തുരേക്കു പോയി. അപ്പോള്‍ രാമചന്ദ്രന്റെ അമ്മ പരാതി പറഞ്ഞു:— “ഇവന്‍ ചുവരാകെ പടംവരച്ചു വൃത്തികേടാക്കിയിരിക്കുന്നു” ഞാന്‍ നോക്കി. അസാധാരണമായ പ്രാഗൽഭ്യം വിളിച്ചോതുന്ന ചിത്രമാണ് ഓരോന്നും. ‘അമ്മേ, ഭവതി ധന്യയാണ്’ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. രാമചന്ദ്രന്റെ സഹോദരന്‍ സുകുമാരന്‍ നായരെയും (ഇപ്പോഴത്തെ പ്രോവൈസ് ചാന്‍സലര്‍) കാണാനാണ് ഞാന്‍ പോയത്. എന്നെ അത്രകണ്ടു ഇഷ്ടപ്പെടാത്ത രാമചന്ദ്രന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. എങ്കിലും കലാകാരനായ രാമചന്ദ്രനെ ഞാന്‍ വെറുത്തില്ല. ബഹുമാനിച്ചതേയുള്ളു. ഇന്ന് അദ്ദേഹം എത്രകണ്ടുയര്‍ന്നിരിക്കുന്നു എന്നത് ‘കലാകൗമുദി’യില്‍ നിന്നു ഗ്രഹിക്കാം. രാമചന്ദ്രന്റെ യയാതി എന്ന ചിത്രകലാ കാവ്യം നിരുപമമാണെന്ന് വി. രാധാകൃഷ്ണന്‍ എഴുതുന്നു. ആയിരിക്കും. കലാനുഭവത്തിന്റെ ആഹ്ലാദാതിരേകത്തില്‍ നിന്നേ ഉത്തരം വാക്കുകള്‍ ഉണ്ടാവൂ. ചിത്രകാരനായ എ. രാമചന്ദ്രനെയും ലേഖകനായ വി. രാധാകൃഷ്ണനെയും ഞാന്‍ സാദരം അഭിനന്ദിക്കുന്നു. മദ്ധ്യഹ്നമാണിപ്പോള്‍. സൂര്യന് എന്നോടെന്തിന് ഈ കോപം. എങ്കിലും ആ ഗോളത്തിന് എന്തൊരു ഔജ്ജ്വല്യം. ആ ഔജ്ജ്വല്യത്തിനു മുന്‍പില്‍ ആ കോപത്തെ ഞാന്‍ മറക്കുന്നു.